ഡിസംബറിലെ ഒരു വെളുപ്പാൻകാലത്ത്, കോടമഞ്ഞിന്റെ അവ്യക്തതയിലായിരുന്നു ഞാനവനെ ആദ്യമായി കണ്ടത്. ജോഗ്ഗിങ്ങിനു പോയവഴിയിൽ, കുളുർന്നു വേച്ചുവേച്ചു നടന്നുപോയ അവനെതിരെ ഞാനോടിവരികയായിരുന്നു . അവന്റെ മുന്നിൽ ഒരു ചെറുകിതപ്പോടെ നിന്ന എന്നോടവൻ പരുക്കൻ സ്വരത്തിൽ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചു. സിഗരറ്റ് വലിക്കാത്ത എന്റെ കൈയ്യിൽ എവിടുന്നു തീപ്പെട്ടി ? തീപ്പെട്ടിയില്ല എന്നു കേട്ടപ്പോൾ തന്നെ അവൻ തിടുക്കത്തിൽ നടക്കാൻ തുടങ്ങി. കൂടെ ഞാനും.. ഞങ്ങളുടെ കണ്ണുകളിടഞ്ഞു.. ആദ്യനോട്ടത്തിൽ തന്നെ മുമ്പെവിടെയോ കണ്ടുമറന്ന ഒരോർമ്മ മനസ്സിൽ കളിയാടാൻ തുടങ്ങി. എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു മുഖമായിരുന്നു അവന്റേത്! ആ മുഖത്തെ ഗാംഭീര്യം എന്നെ ഹഠാദാകർഷിച്ചു. അങ്ങോട്ടുമിങ്ങോട്ടും പേരുകൾ തിരക്കി ഞങ്ങൾ പരിചയപ്പെട്ടു. 'ശ്രീഹരി ' എന്നായിരുന്നു അവന്റെ പേര്.. എതിർദിശയിലേക്ക് ഓടിവന്നിരുന്ന ഞാൻ ഒരു മായാവലയത്തിൽ അകപ്പെട്ടതുപോലെ തിരികെ അവനോടൊപ്പം നടന്നു തുടങ്ങി. ഞാൻ അവനെപറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു. എന്റെ എല്ലാ ചോദ്യങ്ങൾക്കും താല്പര്യം ഇല്ലാത്തതുപോലെ ഒറ്റവാക്കിലൊരു ഉത്തരം പറഞ്ഞൊഴിഞ്ഞു ഒന്നുമറിയാത്തതുപൊലെ അവൻ മുന്നോട്ടു നടന്നു.. ആകെയൊരു ഉത്സുകത ഞാനവനിൽ കണ്ടു. ആ സംസാരത്തിലും, പെരുമാറ്റത്തിലും എന്തോ ഒരാകർഷണീയത ഞാൻ തിരിച്ചറിഞ്ഞു. അവനിലൊരു വ്യക്തിത്വമുണ്ടെന്നു ഒറ്റനോട്ടത്തിൽ തന്നെ ഞാൻ മനസ്സിലാക്കി. അവനോടു കൂടുതൽ അടുക്കാനായി ഞാൻ ശ്രമിച്ചു. സംസാരിച്ചു നടക്കുന്നതിനിടക്ക് ഞങ്ങളുടെ തോളുകൾ തമ്മിൽ പരസ്പരം ഉരസുന്നുണ്ടായിരുന്നു.. ആദിത്യൻ വർണ്ണവെളിച്ചം വാരി വിതറിയപ്പോൾ ആ മുഖം ഞാൻ ശരിക്കും കണ്ടു. ഒരു ചെറിയ ഇക്കിളി എന്റെ മനസ്സിൽ പടർന്നു.. (തുടരും..)
എന്റെ പ്രണയം .......(ഭാഗം : 2 )
പിന്നെ കുറെ ദൂരം ഒന്നുമൊന്നും പറയാതെ, തമ്മിൽ മിണ്ടാതെ ഞങ്ങൾ നടന്നു. കിതപ്പൊന്നു മാറിയപ്പോൾ അവൻ വീണ്ടും ഓടാൻ തുടങ്ങി. പിടിതരാത്തൊരു പ്രകൃതം! ചോദിക്കുന്നതിനു കൃത്യമായ മറുപടി. മറുചോദ്യങ്ങളുമില്ല. അങ്ങിനെ ചെറുവഴികൾ താണ്ടി ഞങ്ങൾ പൊതുറോഡിലെത്തി. ഭാഗ്യം! പോകാൻനേരം 'നാളെ കാണാം 'എന്നൊരു വാക്കു മൊഴിഞ്ഞു. ഞാൻ മടങ്ങിപോരുമ്പോൾ ഒരു ചെറുനൊമ്പരം എന്റെ മനസ്സിൽ പടർന്നിരുന്നു. വീട്ടിൽ ചെന്ന് പതിവുകർമ്മങ്ങളെല്ലാം മുറപോലെ.. വീട്ടിൽ മമ്മയും, അപ്പാപ്പനും മാത്രമെയുള്ളൂ.. പപ്പാ വിദേശത്താണ്. ക്രിസ്തുമസ് പരീക്ഷകളെല്ലാം അടുത്തതുകൊണ്ട് പഠനവുമായി അന്നത്തെ ദിനം വിടപറഞ്ഞു. അടുത്ത ദിവസം ഉണരാനായി അലാറം വയ്ക്കാൻ മറന്നുപോയി. എന്നിട്ടും ആരോ തട്ടിവിളിച്ചുണർത്തിയതുപോലെ ഞാനുണർന്നു കൂരിരുട്ടത്തു തപ്പിതടഞ്ഞു എണീറ്റു. പതിവു തെറ്റി ഉടനെതന്നെ പല്ലു തേയ്ച്ചു. ഒന്നുഷാറായി നല്ല വേഷം ധരിച്ചു പുറത്തേക്കിറങ്ങി. പുറത്ത് ശരീരം കോച്ചുന്ന തണുപ്പ്! ചുണ്ടുകളിലെ തൊലിയിളകി തണുപ്പുകൊണ്ട് പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട്. അതു വകവയ്ക്കാതെ ഞാൻ മറ്റൊരു വഴിയിൽ കൂടി ഓടാൻ തുടങ്ങി. അതുവഴി ഓടിയാൽ ശ്രീഹരി ഇന്നലെ നടന്നുവന്ന പാതയിൽ ചെന്നുകയറും. അവനെ പിന്തുടരുകയായിരുന്നു എന്റെ പ്രധാന ലക്‌ഷ്യം! കുറെ ചെന്നപ്പോൾ ജോഗ്ഗിംഗിനു വന്ന പലരെയും കണ്ടു. എല്ലാം അപരിചിതർ ! എന്നിട്ടും ഞാൻ നിരാശപ്പെട്ടില്ല. വീണ്ടും മുന്നോട്ടു കുതിച്ചു. അവന്റെ പൗരുഷം തുളുമ്പുന്ന മുഖമായിരുന്നു എന്റെ മനസ്സു നിറയെ!അപ്പോൾ അതാ എന്റെ പുറകിൽ അവന്റെ സ്വരം ! .. 'ഹേയ്.. ' ഞാൻ അക്ഷമനായി തിരിഞ്ഞുനോക്കി. അതവൻ തന്നെ ..! ഞാൻ സ്തബ്ധനായ് നില്ക്കുമ്പോൾ അവൻ മെല്ലെ നടന്ന് എന്നരികിലേക്ക് വന്നു. അവൻ അടുത്തു വന്നതും എന്റെ ഹൃദയം വല്ലാതെ സ്പന്ദിക്കാൻ തുടങ്ങി. ഒരു ധൈര്യക്കുറവ് എന്നെ ആവരണം ചെയ്തു. അവന്റെ നേരെ നോക്കാൻ ചെറിയൊരു നാണം ! പിന്നെ ഞങ്ങൾ ഒരുമിച്ചു നടക്കാൻ തുടങ്ങി. അവനെ കാണാൻ,അവന്റെ കൂടെ നടക്കാൻ എന്തോ ഒരു ഉത്സാഹം ! എന്റെ ഉൾമനസ്സിൽ ഒരു ആന്ദോളനം... പ്രണയം സ്ഫുരിക്കുന്ന എന്റെ മനസ്സിന്റെ ചില്ലുജാലകം ആരോ മെല്ലെ തുറന്നപോലെ.. വർഷങ്ങളായ് എന്റെ മനസ്സിൽ തളം കെട്ടിക്കിടന്ന ഒരേകാന്തത ഒഴിഞ്ഞുപോകുന്നതുപോലെ.. ഏതാണ്ടു സമപ്രായക്കാരനായ അവനിൽ ഒരു ആണത്തം ഞാൻ കണ്ടു. "എന്നും ജോഗ്ഗിംഗിന് വരാറുണ്ടോ?" അവൻ തിരക്കി. "ഞായറൊഴികെ.. അന്നു പള്ളിയിൽ പോകണം." ഒരു ജാള്യതയോടെ ഞാൻ പറഞ്ഞു . "ഞായർ എനിക്ക് അമ്പലത്തിൽ പോകണ്ട. അതുകൊണ്ട് ഞാൻ വരും." അവന്റെ തമാശ കലർന്ന മറുപടി ... ഞാൻ ചിരിച്ചു.. കൂടെ അവനും.. ഇടക്ക് അവൻ എന്നെ ശ്രദ്ധിക്കുന്നതായി ഞാൻ മനസ്സിലാക്കി.. ഒരു നല്ല സൗഹൃദത്തിന് വെമ്പുന്ന എന്റെ മനസ്സിൽ സന്തോഷം വാരിവിതറുന്ന നോട്ടമായിരുന്നു അത്.. ഒറ്റയ്ക്കു ജനിച്ചുവളർന്ന എന്റെ വിഷാദത്തിന് ഒരു അടിവരയിടാൻ അവൻ എനിക്കൊരു കൂട്ടായെങ്കിലെന്ന് മനസ്സുകൊണ്ട് ഞാൻ ആശിച്ചു.. കുറെ ഓടിയും, നടന്നും പിരിയേണ്ട സ്ഥലമെത്തിയപ്പോൾ ഞങ്ങൾ ഒരു നിമിഷം നിന്നു.. പിന്നെ മുഖത്തോടു മുഖം നോക്കി 'ബൈ, പിന്നെ കാണാമെന്നു പറഞ്ഞു പിരിയുമ്പോൾ കാരണമില്ലാത്തൊരു ഉന്മാദം മനസ്സിനെ മദിക്കാൻ തുടങ്ങിയിരുന്നു.. (തുടരും..)..
എന്റെ പ്രണയം :..... (ഭാഗം : 3)
അന്നു വീട്ടിൽ ചെന്നിട്ടും സ്കൂളിൽ പോകാൻ എന്തോ ഒരു മടിപോലെ. പ്ലസ്‌ടു ആണ്. പഠിക്കാൻ ധാരാളമുണ്ട്. കുളിക്കുമ്പോൾ അവന്റെ മുഖം മനസ്സിൽ കയറിവന്നു. ഞാനറിയാതെ എന്തോ ഒരു സന്തോഷം എന്റെ മനസ്സിനെ മദിക്കാൻ തുടങ്ങി. ശരീരത്തിന് എന്തോ ഒരു പ്രത്യേക സുഖം. വളരെ പെട്ടെന്നു ഇരുൾ പരക്കാൻ പ്രാർത്ഥിച്ച ദിവസമായിരുന്നു അത്. ഇരുട്ടി പിറ്റേന്നാൾ നേരം വെളുക്കാനുള്ള വെപ്രാളം. വല്ല വിധേനയും പകൽ പോയ്മറഞ്ഞു. രാത്രി നേരത്തെതന്നെ ഉറങ്ങി. ഏഴരവെളുപ്പിന് അലാറം വിളിച്ചുണർത്തിയ നിമിഷം ചാടിയെണീറ്റു. നിത്യകർമ്മങ്ങൾ കഴിഞ്ഞു പുറത്തേക്ക് ഒരോട്ടമായിരുന്നു. ഓട്ടത്തിന്റെ വേഗതയിൽ ആ തണുപ്പിലും എന്നെ വിയർക്കാൻ തുടങ്ങി. ഓടി പല വഴികൾ താണ്ടി കുറെ ദൂരം പിന്നിട്ടിട്ടും ശ്രീഹരിയെ കാണാൻ കഴിഞ്ഞില്ല. പിന്നെ തിരികെ ഓടിനോക്കി. എന്നിട്ടും കണ്ടില്ല മനസ്സിലാകെ ഒരു വിമ്മിഷ്ടമായി. പാതയോരത്തെ സർവ്വെക്കല്ലിൽ വിഷണ്ണനായി അല്പനേരമിരുന്നു. പിന്നെ നിരാശയോടെ എണീറ്റു നടന്നു വീടെത്തി. "എന്താ മോനെ ഒരു മൂഡ് ഔട്ട് " ചെന്നുകയറിയതും മമ്മ തിരക്കി. "ഏയ്.. ഒന്നുമില്ല," മമ്മയോട് നുണ പറഞ്ഞു. പപ്പ വിദേശത്തായാതുകൊണ്ട് സ്വാതന്ത്ര്യം എനിക്കു വേണ്ടുവോളമുണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഞാനതു ദുരുപയോഗം ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഇപ്പോളിതാ മനസ്സ് വല്ലാതെ കുതിച്ചുപായുന്നു. അതും ഒരു പയ്യന്റെ പുറകെ .. എന്തേ കൂടെ പഠിക്കുന്ന മാദകറാണിമാരോടു പോലും തോന്നാത്ത ഒരു പ്രത്യേകത ആ പയ്യനോട്.? ഇതൊന്നും വേണ്ടിയിരുന്നില്ല എന്നു തോന്നി. അന്നു പകൽ ഒരുവിധം തള്ളിനീക്കി. മനസ്സിനെ കടിഞ്ഞാണിടാൻ പരമാവധി ശ്രമിച്ചു. എന്തൊരു ടെൻഷനാണിത് ! ഇതാണോ ഇനി 'പ്രണയം'?. ഇഷ്ടമുള്ള വ്യക്തിയെ കാണാതിരിക്കുമ്പോഴുള്ള നൊമ്പരം..! എന്തായാലും അന്നു രാത്രി പുതിയ ചില തീരുമാനങ്ങളുമായാണ് ഉറങ്ങാൻ കിടന്നത്. 'ജോഗ്ഗിംഗ് നിർത്തുക.നാളെ മുതൽ ജിമ്മിൽ പോകുക' അവനുമായി ഇനിയൊരു കൂടികാഴ്ച വേണ്ട. ഇതൊന്നും ശരിയായ കാര്യങ്ങളല്ല. പഠിത്തത്തെ വല്ലാതെ ബാധിക്കും. എന്തും മുളയിലെ നുള്ളാനെളുപ്പമാണ് എന്നു കേട്ടിട്ടുണ്ട്. നല്ല തീരുമാനങ്ങളുമായി അന്നത്തെ പ്രാർത്ഥന കഴിഞ്ഞു, തെറ്റായ ചിന്തകൾക്ക് ഈശോയോട് മാപ്പിരന്നു മയക്കത്തിലാണ്ടു. ഒരു ഉന്മേഷവും ഇല്ലാതെയാണ് രാവിലെ ഉണർന്നെണീറ്റത്. എണീറ്റയുടൻ മമ്മയെയും ഉണർത്തി. മമ്മയോട് ജിമ്മിൽ ചേരാൻ അംഗത്വത്തിന് കാശു വാങ്ങി നേരെ ജിമ്മിലേക്ക് നടന്നു. പതിനഞ്ചു മിനിട്ടോളം നടന്നാലേ ജിമ്മിലെത്തൂ.. അപ്പോഴും അവന്റെ മുഖം, ആ സ്വരം എന്റെ മനസ്സിനെ വല്ലാതെ ശല്യപ്പെടുത്താൻ തുടങ്ങി. എന്തോ ഒരു നഷ്ടബോധം ! ജിമ്മിലെത്തി മെമ്പർഷിപ്പ് എടുത്തു. എനിക്കായ് വലിയൊരു അത്ഭുതം ഈശോ കരുതിയിരുന്നതറിയാതെ ഞാൻ അകത്തേക്കു ചെന്നു. അപ്പോൾ കണ്ട കാഴ്ച ഒരു ഞെട്ടലായ് എന്റെ നാഡീഞരമ്പുകളെ ത്രസിപ്പിച്ചു.. (തുടരും )
എന്റെ പ്രണയം ..... ( ഭാഗം:4 )
അതാ ശ്രീഹരിയെന്റെ മുന്നിൽ ! സമചിത്തത വീണ്ടെടുത്തു ഞാൻ
അകത്തേക്കു കടന്നു. അവൻ ഒരു കള്ളച്ചിരിയോടെ "താൻ ഇവിടെ വരാറുണ്ടോ.? ഞാനിന്നാദ്യാ.." എന്നൊരു സങ്കോചവും കൂടാതെ പറയുകയും അതോടൊപ്പം വ്യായാമത്തിൽ മുഴുകുകയും ചെയ്തു. ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചു കുട്ടിയെപോലെ ഞാനും വ്യായാമം ആരംഭിച്ചു. പിന്നെ സമയം തീരാറാകുന്നതു വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ആദ്യത്തെ ദിവസമായതിനാൽ മാസ്റ്റർ പലതും പറഞ്ഞുതന്നു. ഒരു പക്ഷെ മാസ്റ്റർ കൂടെയുള്ളതുകൊണ്ടാകാം അവനും നിശബ്ദനായത്. ഒടുവിൽ സമയം തീർന്നതും വ്യായാമം മതിയാക്കി യാത്ര പറഞ്ഞ് അവൻ പുറത്തേക്കു പോയി. പുറത്തുചെന്ന് എന്നെ നോക്കി ചിരിച്ചു. അപ്പോൾ ധൃതി ഭാവിച്ചു ഞാനും മാസ്റ്ററോടു യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും അവൻ നടന്നുതുടങ്ങിയിരുന്നു. ഞാൻ ശ്രീയുടെ പുറകിലോടി കൂടെയെത്തി. "ഹേയ്.. എന്താ ഇന്നലെ ജോഗ്ഗിങ്ങിനു വരാഞ്ഞെ?".. ഒരു വിമുഖതയോടെ ഞാൻ തിരക്കി. അവിശ്വസനീയമായ മറുപടിയായിരുന്നു. "ഞാൻ വന്നിരുന്നല്ലോ.. താൻ വന്നാലല്ലേ എന്നെ കാണുള്ളൂ.. തന്നെ ഞാൻ കുറെ തിരഞ്ഞു. കണ്ടില്ല. പിന്നെ തിരികെ ഫ്ലാറ്റിൽ ചെന്നിട്ടും ആകെയൊരു മൂഡ്‌ഔട്ടായിരുന്നു.. അതൊന്നും ശരിയല്ല എന്നു തോന്നി. അതുകൊണ്ടാണ് ജോഗ്ഗിംഗ് നിർത്തി ഇന്നു ജിമ്മിൽ ചേർന്നത്. ഇവിടെ വന്നപ്പോഴും തന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. അപ്പോൾ താനിതാ കണ്‍മുമ്പിൽ. ." അവന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചുക്കളഞ്ഞു. ഇതേ വികാരം തന്നെയല്ലേ ഇന്നലെയെന്റെ മനസ്സിലുമുണ്ടായിരുന്നത്. ഇതേ കാരണം കൊണ്ടല്ലേ ഞാനും ജോഗ്ഗിംഗ് നിർത്തിയത്. ഇതായിവിടെ ഒരു അത്ഭുതം പോലെ വീണ്ടുമൊരു കണ്ടുമുട്ടൽ ! ഇതു ദൈവവിധിയാണ് എന്നുള്ള നിഗമനത്തിൽ ഞാനെത്തി. പരിസരം മറന്നുനിന്ന എന്നോട് "എന്താ ആലോചിക്കുന്നത്?" എന്ന അവന്റെ ചോദ്യം കേട്ടപ്പോൾ "ഒന്നുമില്ല" എന്നു പറഞ്ഞ് ഞാനൊഴിഞ്ഞു. "ടോമി.. നല്ല പേര് !" അവൻ പറഞ്ഞു.. "ശ്രീയും മോശമല്ല." ഞാനും വിട്ടുകൊടുത്തില്ല. ഞങ്ങൾ തമ്മിൽ ഫോണ്‍ നമ്പർ കൈമാറി. നാളെ ജിമ്മിൽ വച്ചു കാണാമെന്ന ഉറപ്പിന്മേൽ ഞങ്ങളന്നു പിരിഞ്ഞു. മനസ്സിൽ ചെറിയൊരു സമാധാനവും അതോടൊപ്പം സന്തോഷവുമായാണ് ഞാൻ വീട്ടിലെത്തിയത്. "എന്താ ചെക്കനൊരിളക്കം?" മമ്മ ചോദിച്ചു. മമ്മയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു മുകളിലേക്കോടി. പെട്ടെന്ന് സ്കൂളിൽ പോകാൻ റെഡിയായി. വീണ്ടും മനസ്സിലൊരിളക്കം തുടങ്ങിയോ..? ഒരു സംശയം.! ആകെയൊരു മാറ്റം.. എന്തൊക്കെയോ നേടാൻ തുടങ്ങുന്നു എന്ന ചിന്ത മുഖത്തു പ്രതിഫലിച്ചു.. സ്കൂളിലേക്കു ചിറകുവച്ചു പറക്കുകയായിരുന്നു.. ( തുടരും ..)
എന്റെ പ്രണയം........ (ഭാഗം: 5)
അന്ന് സ്കൂളിലെത്തി ഒരുഴപ്പൻ മട്ടിൽ ക്ലാസുകളിൽ പങ്കെടുത്തു. അടുത്ത ദിവസം ജിമ്മിൽ പോകുന്നതും, ശ്രീയെ കാണുന്നതും മനസ്സിലോർത്തു. പലതും ചോദിച്ചറിയണമെന്നു മനസ്സിലുറപ്പിച്ചു. അന്നന്നുള്ള കാര്യങ്ങൾ ഡയറിയിൽ കുറിക്കാൻ എനിക്കിഷ്ടമായിരുന്നു. ഉണർന്നെണീറ്റതു മുതൽ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ കുറിച്ചിടും. ഓർക്കാനിഷ്ടമുള്ളതും, മറക്കാൻ ആഗ്രഹിക്കുന്നതുമായ ഒരുപാടു കാര്യങ്ങൾ അതിലുൾപ്പെടും. വീട്ടിലെത്തി കുറെ പഠിച്ചു. നല്ല തൃപ്തിയോടെ ഭക്ഷണം കഴിച്ചു. ശ്രീയെ പറ്റി ചിന്തിച്ചുറങ്ങിയതെയറിഞ്ഞില്ല. പിറ്റെന്നാൾ വെളുപ്പിന് സ്റ്റൈലായി വസ്ത്രം ധരിച്ച് ജിമ്മിലേക്കു ചെന്നപ്പോൾ കുറച്ചു വൈകിപ്പോയി. അപ്പോൾ ശ്രീ വ്യായാമം തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നെ കണ്ടതും ഒന്നു പുഞ്ചിരിച്ചു. എനിക്കുള്ള അതേയിഷ്ടം അവനെന്നോടുണ്ടോ എന്നറിയാൻ ഞാൻ ആകാംഷ കൊണ്ടു. ഏതു തരം ഇഷ്ടമാണ് അവനെന്നോടുള്ളത് എന്ന് ചോദിച്ചറിയാൻ ഞാൻ തീരുമാനിച്ചു. പുരുഷന്മാർ തമ്മിലുള്ള സ്നേഹം, ചങ്ങാത്തം, പ്രണയം ഇവയിലൊരു വേർതിരിവ്.. അതു തിരിച്ചറിയുകയായിരുന്നു എന്റെ ലക്‌ഷ്യം. ഫോണ്‍നമ്പറുകൾ കൈമാറിയെങ്കിലും 'ഞാൻ പറയാതെ ആ നമ്പറിലേക്ക് എന്നെ വിളിക്കരുത് 'എന്ന നിർദ്ദേശം നല്കിയിരുന്നതുകൊണ്ട് അവൻ എന്നെ വിളിച്ചിരുന്നില്ല, അതിനു കാരണവുമുണ്ട്. വീട്ടിൽ എല്ലാവർക്കുമായി ഒരൊറ്റ ലൈൻ ഫോണ്‍നമ്പർ മാത്രമേയുള്ളൂ. അന്ന് ഇന്നത്തെപ്പോലെ മൊബൈലിനത്ര പ്രചുരപ്രചാരമായിട്ടില്ല. ഞാൻ പല പ്രാവശ്യം മൊബൈൽ ആവശ്യപ്പെട്ടിട്ടും, ഒരുപക്ഷെ ഞാൻ ദുരുപയോഗം ചെയ്താലോ എന്നു ഭയന്നാകണം പപ്പ അതിനു മുതിരാതിരുന്നത്. ഇപ്പോൾ വിളിച്ചു സംസാരിച്ചാൽ ആര്? എന്തിനു വിളിച്ചു ?എന്നുള്ള ചോദ്യങ്ങൾ വരും. അതുകൊണ്ട് സാവധാനം ശ്രീയെ കുറിച്ച് പറഞ്ഞു പരിചയപ്പെടുത്തിയതിനു ശേഷം മതി ഫോണ്‍ വിളിയും, സംസാരവുമെന്നു കരുതി. അന്ന് പതിവുപടികളെല്ലാം കഴിഞ്ഞു ഞങ്ങൾ ജിമ്മിൽ നിന്നും കുറച്ചു നേരത്തെയിറങ്ങി. അവന്റെ സാമീപ്യത്തിൽ എന്തു ചോദിക്കണം, എന്തു പറയണമെന്നറിയാതെ ഞാനാകെ വലഞ്ഞുപോയി. അത്രക്ക് ആകർഷണമായിരുന്നു അവന്റെ പെരുമാറ്റം! നല്ല ഉയരം, അതിനൊത്ത വണ്ണം, ജ്വലിക്കുന്ന കണ്ണുകൾ ! ഇടതൂർന്ന പുരികങ്ങൾ.. നീണ്ട വടിവൊത്ത നാസിക, തടിച്ചുചുവന്ന അധരങ്ങൾ, വെണ്മയാർന്ന ഭംഗിയുള്ള ദന്തങ്ങൾ.., തുടുത്ത കവിളുകൾ, വലിയ ചെവികൾ.. വിരിഞ്ഞ മാറ്. ചെറിയ രീതിയിൽ താടിയും, പറ്റെ വെട്ടിയ തലമുടിയും, ദേഹം നിറയെ രോമവും. എന്താ ഒരു ചിരി.. പരുക്കൻ സ്വരത്തിൽ മിതമായ സംസാരം. ആകെയൊരു ചുറുചുറുക്കുള്ള രൂപഭാവം.. അതുകൊണ്ടു തന്നെയാകാം ആദ്യസമാഗമത്തിൽ തന്നെ ശ്രീയെ എനിക്കിഷ്ടമായതും ! കുറച്ചു ദൂരം പലതും സംസാരിച്ചു ഞങ്ങൾ നടന്നു. ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു. "ശ്രീക്ക് എന്നോട് ഏതു തരത്തിലുള്ള ഇഷ്ടമാണുള്ളത്?".. കുറച്ചു നേരം മൗനം പാലിച്ചശേഷം അവൻ എന്നോടു പറഞ്ഞ മറുപടി കേട്ടു ഞാൻ തകർന്നുപോയി..(തുടരും)
എന്റെ പ്രണയം........(ഭാഗം.6 )
പലപ്പോഴും മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ പിഴച്ചുപോകും. ഇക്കാര്യത്തിൽ എനിക്കതാണ് സംഭവിച്ചത്. എന്റെ ഊഹോപോഹങ്ങൾ വെറുതെയായോ?. 'ഒരു സുഹൃത്തിനോടുള്ള ഇഷ്ടം' എന്നെങ്കിലും പറയുമെന്നാണ് ഞാൻ കരുതിയത്. അല്ലെങ്കിൽ ആശിച്ചത്. പക്ഷെ "അതിന് ആരാ പറഞ്ഞത് എനിക്ക് തന്നോട് ഇഷ്ടമുണ്ടെന്ന്" എന്ന ശ്രീയുടെ മറുപടി എന്റെ പ്രതീക്ഷകളെ വല്ലാതെയുലച്ചുകളഞ്ഞു. ഒന്നു പതറിയെങ്കിലും സ്വയം സമചിത്തത വീണ്ടെടുത്ത് ഞാൻ വിഷയം മാറ്റി പരസ്പരബന്ധമില്ലാത്ത മറ്റെന്തൊക്കെയോ സംസാരിച്ചു. തിയേറ്ററുകളിലോടുന്ന സിനിമകളെ പറ്റിയും പ്രതിപാദനം നടന്നു. പുറമേ എന്തൊക്കെയോ സംസാരിച്ചുവെങ്കിലും ഉള്ളിൽ അവനോടൊരു അമർഷം അല്ലെങ്കിൽ നിരാശയെന്നെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ ആദ്യമായി പൊട്ടിമുളച്ച 'പ്രണയം' വെറുതെയായല്ലോ എന്ന ചിന്തയോടെ നടക്കുമ്പോൾ അവനെന്നെ അവന്റെ ഫ്ലാറ്റിലേക്കു പ്രാതലിനു ക്ഷണിച്ചു. പിന്നൊരിക്കലാകാമെന്നു പറഞ്ഞു ഞാനൊഴിഞ്ഞുമാറി. ഞാൻ മൂഡ് ഔട്ട് ആയി എന്നവനു മനസ്സിലായി. അപ്പോൾ അവനെ കുറിച്ചു അവൻ സ്വയം ചുരുക്കിപറഞ്ഞു. പെരുമ്പാവൂരിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. ഉന്നതപഠനത്തിന്റെ പരിശീലനത്തിനായാണ് കോഴിക്കോടു വന്നത്. ഒരു ഫ്ലാറ്റിൽ അകന്ന ഒരു ബന്ധുവിനോടൊപ്പമാണ് താമസം. ദൈവഭക്തനാണ്. എന്റെ രണ്ടു വയസ്സിനു മൂപ്പുണ്ട്. സ്വന്തമായി ഒരു നോകിയ മൊബൈലുണ്ട്. പുതിയ താമസക്കാരനായതു കൊണ്ടു വലിയ സുഹൃത്തുക്കളൊ, പരിചയക്കാരോ ഒന്നുമില്ല.. എന്റെ വീട്ടിൽ നിന്നും ജിമ്മിലേക്കുള്ള അതേ ദൂരമേയുള്ളൂ ജിമ്മിൽ നിന്നും അവന്റെ ഫ്ലാറ്റിലേക്ക് . പക്ഷെ രണ്ടും രണ്ടു ദിക്കിലാണെന്നു മാത്രം. എല്ലാം കേട്ടുകഴിഞ്ഞു നിസംഗതാ മനോഭാവത്തോടുകൂടി ഞാൻ നിന്നു. വീണ്ടും അവനെന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിക്കൽ ഇനിയൊരിക്കലാകാമെന്ന വാഗ്ദാനത്തോടെ ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു. മൂടിക്കെട്ടിയ കാർമേഘം പോലെയായിരുന്നു എന്റെ മനസ്സ്. നാളെമുതൽ ഇനി ജിമ്മിലേക്കു പോകണോ..വേണ്ടയോ എന്ന സംശയത്തോടെ അന്നത്തെ ആ ദിവസവും വിടപറഞ്ഞു....(തുടരും)
എന്റെ പ്രണയം.................(ഭാഗം .7 )
അന്ന് രാത്രി ഭക്ഷണം കഴിച്ചെന്നു വരുത്തി നേരത്തെ ഉറങ്ങാൻ കിടന്നു. കുറെ ബാലിശമായ ചിന്തകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ബെഡ്ഡിലൊന്നു കമിഴ്ന്നുകിടന്നാൽ സുഖം തോന്നുന്ന പ്രായം.! ഇഷ്ടമുള്ള ഒരാൾ അടുത്തുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ ! മനസ്സിലെ വിഷമങ്ങളും, വീർപ്പുമുട്ടലുകളും തുറന്നുപറയാനൊരാൾ ! പത്താമത്തെ വയസ്സുമുതൽ തുടങ്ങിയതാണ് ഒറ്റക്കുള്ള കിടത്ത. പിന്നെ ഇടയ്ക്കു പനിയോ മറ്റസുഖങ്ങളൊ വന്നാൽ മമ്മ വന്നു കൂടെ കിടക്കും. അതും ഒരു മണിക്കൂറോ മറ്റോ ! എന്റെ ചവിട്ടു സഹിക്കവയ്യാതെ ആ പാവം പാതിരാക്കു എണീറ്റോടും. പലതും ആലോചിച്ചു. ഒടുവിൽ രാവിലെ ജിമ്മിൽ പോകാതിരിക്കുന്നതു ശരിയല്ല എന്ന തീരുമാനത്തിലെത്തി. കാരണം ഈ വിഷയത്തിൽ ശ്രീ നിരപരാധിയാണ്.. അവനറിയാതെ എന്റെ മനസ്സിലാണ് ഞാനോരോന്നു സങ്കല്പിച്ചുകൂട്ടിയത്. അതിന് അവൻ ഉത്തരവാദിയല്ല. വരുന്നതു വരട്ടെ എന്നു കരുതി അതിരാവിലെ ഞാനുണർന്നു റെഡിയായി ജിമ്മിലേക്കു പോയി. മനോധൈര്യം ചോർന്ന ഒരു പടയാളിയെപോലെ സാവധാനം ജിമ്മിലേക്കു നടന്നു. തണുപ്പു കൂടുതലാണോ എന്നു തോന്നി. മനസ്സിനോട് സ്വയം സംസാരിച്ചു.. ആശ്വസിപ്പിച്ചു. ചെന്നയുടൻ മാസ്റ്റർ വിളിച്ചു. "ശ്രീയുമായെങ്ങിനെ ടോമിക്കു പരിചയം?". പെട്ടെന്നുള്ള ചോദ്യമായതിനാൽ ചെറിയൊരു വാക് തടസ്സമുണ്ടായി. "ഇവിടെ വരുന്നതിനു മുമ്പ് വെളുപ്പിന് ജോഗ്ഗിങ്ങിനു പോകുമ്പോൾ കണ്ടുപരിചയമുണ്ട് സർ.. ". ഒരു വിധം പറഞ്ഞൊപ്പിച്ചു. മാസ്റ്റർ ചെറുതായൊന്നു ചിരിച്ചു. എനിക്കവനോടുള്ള പെരുമാറ്റത്തിൽ മാസ്റ്ററിനു എന്തെങ്കിലും സംശയം തോന്നിക്കാണുമോ? ഏയ്, വഴിയില്ല. ആണും,ആണും തമ്മിൽ മിണ്ടുന്നതും,പറയുന്നതും സ്വാഭാവികമല്ലേ.. ഒന്നുമുണ്ടാകില്ലെന്നു സ്വയം മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു നേരെ അകത്തേക്കു പോയി. ജിമ്മിൽ രണ്ടു ഭാഗമുണ്ട്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ജിമ്മാണ്. രണ്ടു മുറികളിലായാണ് യന്ത്രങ്ങൾ സജ്ജീകരണം ചെയ്തിരിക്കുന്നത്. കോഴിക്കോടു നഗരത്തിലെ പേരുകേട്ട ജിമ്മുകളിലൊന്നായിരുന്നു അത്. നിർഭാഗ്യവശാൽ, അന്ന് ശ്രീയില്ലാത്ത രണ്ടാമത്തെ മുറിയാണ് എനിക്കു കിട്ടിയത്. അവിടെ നിന്നും എത്തിനോക്കിയാൽ മാത്രമേ അപ്പുറത്തെ ആൾക്കാരെ കാണാൻ കഴിയൂ. നിറയെ മസിലു ചേട്ടന്മാരാണ്. എന്നെപ്പോലെ രണ്ടോ മൂന്നോ പേർ കാണും മൃദുമേനിയുമായി .. ഞാൻ വ്യായാമം തുടങ്ങി. പക്ഷെ ശ്രീ അപ്പുറത്തായതു കാരണം ഒരു ഏകാഗ്രതയും കിട്ടുന്നില്ല. മനസ്സ് നിയന്ത്രണാതീതമായപ്പോൾ ഒരു നിവൃത്തിയില്ലാതെ ഞാൻ അപ്പുറത്തേക്ക് എത്തിവലിഞ്ഞു നോക്കി. അപ്പോൾ എന്നെ അടിമുടി ത്രസിപ്പിക്കുന്ന മനോഹരമായൊരു കാഴ്ചയാണ് ഞാനവിടെ കണ്ടത്.... (തുടരും )
എന്റെ പ്രണയം......... (ഭാഗം :8 )
കിടന്നുകൊണ്ടു ഭാരമുള്ള യന്ത്രം മുകളിലേക്കും താഴേക്കും പായിക്കുന്ന ശ്രീയെയാണു ഞാൻ കണ്ടത്. കണ്ണടച്ചുകൊണ്ടാണ് പരിപാടി. എന്റെ കണ്ണുകൾ ആദ്യം പതിച്ചതു നാഭിക്കു താഴെയുള്ള മുഴപ്പിലാണ്. ഇറുകിപ്പിടിച്ച ട്രൗസറാണ് അവൻ ധരിച്ചിരിക്കുന്നത്. അതിൽ നിറഞ്ഞുനില്ക്കുന്ന അവന്റെ പൗരുഷം തെളിഞ്ഞുകാണാം. ഒന്നേ നോക്കിയുള്ളൂ! അടിവയറിൽ നിന്നും ചെറിയൊരു തരിപ്പ് പടർന്നു മുകളിലേക്കു സാവധാനം കയറുന്നതുപോലെ.. പരിസരബോധം വീണ്ടെടുത്തു തല ഉള്ളിലേക്കു വലിച്ചു.. അടുത്തു നിന്ന വ്യക്തി, "എന്താ അവിടേക്ക് ഒരെത്തിനോട്ടം? ഇവിടെ പെണ്ണുങ്ങൾ വരാറില്ല." എന്നു താമാശരൂപേണ പറഞ്ഞു. ഒരു വിളറിയ ചിരി ചിരിച്ചു ഞാൻ വ്യയാമം തുടർന്നു. പക്ഷെ ,മനസ്സിൽ ആ കാഴ്ച തങ്ങി നിന്നു. ചിന്തകൾ കാടുകയറാൻ തുടങ്ങി. എങ്ങിനെയാണ് ശ്രീയെ ഒന്നു വരുതിയിലാക്കുന്നത്? പെണ്‍കുട്ടി ആയിരുന്നേൽ ഒരു പ്രേമകത്തെങ്കിലും കൊടുക്കാമായിരുന്നു. ഇതിപ്പോ അതിനും കഴിയില്ല. കുറെ കഴിഞ്ഞപ്പോൾ "വരുന്നില്ലേ " പുറകിൽ നിന്നൊരു പരുക്കൻ ശബ്ദം ! തിരിഞ്ഞു നോക്കുമ്പോൾ വിയർപ്പിൽ കുളിച്ചു നില്ക്കുന്ന ശ്രീ! അവന്റെ മുഖത്തേക്കു നോക്കിയപ്പോൾ എനിക്കൊരു നാണം പോലെ.. ഒരു പക്ഷെ ,അപ്പോൾ അവന്റെ നഗ്നരൂപം ഞാൻ മനസ്സിൽ സങ്കല്പിച്ചിരിക്കണം. ഞാൻ പെട്ടെന്നു തന്നെ വ്യായാമം മതിയാക്കി അവനോടൊപ്പം പുറത്തേക്കു നടന്നു. "തൊണ്ട വരളുന്നു. നമുക്കു കുട്ടാപ്പി ചേട്ടന്റെ ചായക്കടയിൽ കയറി രണ്ടു ചായ കുടിച്ചാലോ..?" അവൻ ചോദിച്ചു ."ന്ഹും" ഞാനതുകേട്ടു മൂളി സമ്മതം പ്രകടിപ്പിച്ചു. എന്റെ മുഖം വിടർന്നു. അത്രയും നേരം അവന്റെ കൂടെയിരിക്കാമല്ലോ എന്നാണു ഞാൻ ചിന്തിച്ചത്. "കാശു ഞാൻ കൊടുക്കും." അവൻ കൂട്ടിച്ചേർത്തു. ഞാനതു കേട്ടു ചിരിച്ചു. അല്ലെങ്കിൽ തന്നെ ഞാൻ പേഴ്സ് എടുത്തിട്ടുണ്ടായിരുന്നില്ല. "എവിടാ ആ ചായക്കട ?" ഞാൻ തിരക്കി.ഞാൻ പഠിച്ചുവളർന്ന സ്ഥലമാണെങ്കിലും എനിക്കൊരു ഭക്ഷണശാലയും അറിയില്ല. കാരണം, പുറത്തെ ഭക്ഷണം കഴിക്കുന്നതിനോടു മമ്മക്കു താല്പര്യമുണ്ടായിരുന്നില്ല. പിന്നെ കൂടെ പഠിക്കുന്ന സുഹൃത്തുക്കളുമായി വല്ലപ്പോഴും പോകുന്ന കാന്റീൻ അറിയാം. ഞങ്ങൾ കുറച്ചു നടന്നപ്പോഴേക്കും ചെറിയ തട്ടുകട സ്റ്റൈലിൽ ഒരു ചായക്കട കണ്ടു. 'ഹോട്ടൽ പാരിജാതം' എന്ന അവിടെയവിടെ പെയിന്റ് ഇളകിയ ഒരു ബോർഡ് കാണാം. തല കുനിച്ചു ഞങ്ങൾ അകത്തേക്കു കയറി. ഏകദേശം ഒരറുപതു വയസ്സു തോന്നിക്കുന്ന ഒരമ്മാവൻ "എന്താ വേണ്ടത് ?" എന്നു ചോദിച്ചു. രണ്ടു ചായ.! "തനിക്കു കടുപ്പം എങ്ങിനെ ?" ശ്രീ തിരക്കി. "സാധാരണ".. ഞാൻ ഒറ്റ വാക്കിലൊതുക്കി.. .ഒന്ന് നോർമൽ..ഒന്നു സ്ട്രോങ്ങ് .." അവൻ വിളിച്ചുപറഞ്ഞു. അയാൾ അകത്തേക്കു പോയി. ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ ആണുങ്ങൾ ഇരിപ്പുണ്ട്. സാധാരണക്കാർ.. രാവിലെ കൂലിപ്പണിക്കു പോകുന്നവരാണെന്നു തോന്നിച്ചു. കടയുടെ മുന്നിലുണ്ടായിരുന്ന കണ്ണാടിപ്പെട്ടിയിലെ പലഹാരങ്ങൾ എന്നെ നോക്കി പല്ലിളിച്ചു. എനിക്കു കൊതികൊണ്ടു വായിൽ വെള്ളമൂറി. എന്റെ കൈയ്യിൽ പൈസയില്ലാത്ത സ്ഥിതിക്കു മൗനം പാലിക്കുകയെ നിർവാഹമുള്ളൂ. അപ്പോഴേക്കും ആവി പറക്കുന്ന ചായയെത്തി. ഒന്നിനു കടുംനിറം. ശ്രീ ചൂടുചായ മൊത്തികുടിക്കാൻ തുടങ്ങി. എനിക്ക് ചൂടും ,എരിവും ഇഷ്ടമല്ല. ഞാൻ ചായ ഊതികുടിക്കുന്നതു നോക്കി ശ്രീ ചിരിച്ചു. അവൻ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. "താൻ സുന്ദരനാണ് ".. ശ്രീയതു പറഞ്ഞു കേട്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും പെട്ടെന്നെനിക്ക് നാണം വന്നു. അറിയാതെ എന്റെ തല കുനിഞ്ഞു. ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. "എന്താ പലഹാരം കഴിക്കുന്നോ ? " നിസംഗതാഭാവത്തോടു കൂടി അവൻ തിരക്കി .. വേണ്ട എന്നർത്ഥത്തിൽ ഞാൻ തല കുലുക്കി.. അന്ന് ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞുതുടങ്ങുകയായിരുന്നു.. (തുടരും..)
എന്റെ പ്രണയം ............ (ഭാഗം:9 )
അന്നു വിട പറഞ്ഞതിനു ശേഷം എന്റെ മനസ്സിൽ ചെറിയൊരു പ്രതീക്ഷ നാമ്പിട്ടു. അതിനു മതിയായ കാരണവുമുണ്ട്. ഒന്ന്, ശ്രീ എന്റെ സൗന്ദര്യത്തെ പ്രശംസിച്ചിരിക്കുന്നു. രണ്ട്, തിരികെ പോരുമ്പോൾ കുറച്ചു ദൂരം അവനെന്നെ പിന്തുടർന്നു. എന്തോ ഒരു പ്രത്യേകതാല്പര്യം എന്നോടുണ്ടായിട്ടല്ലേ എന്റെ കൂടെ അത്രയും ദൂരം കൂട്ടു വന്നത്. ആകെ മനസ്സിനൊരു ഉന്മേഷം അനുഭവപ്പെട്ടു. വീട്ടിലെത്തി ചുറുചുറുക്കോടെ സ്കൂളിൽ പോകാൻ തയ്യാറായി. പ്രാർത്ഥിച്ചു, പ്രാതൽ കഴിഞ്ഞു. മമ്മ തുണികഴുകാൻ പോയ തക്കം നോക്കി ഫോണെടുത്ത് ശ്രീയെ വിളിച്ചുനോക്കി. ബെല്ലടിക്കുന്നുണ്ട്. ഉത്തരമില്ല. ഇപ്പോൾ അങ്ങോട്ടു പോയതല്ലേയുള്ളൂ. ചിലപ്പോൾ കുളിക്കുകയാവും.. തിരികെ വിളിച്ചാലോ. കുറച്ചുനേരം നോക്കി. അനക്കമില്ല. പിന്നെ ഞാൻ സ്കൂളിലേക്കു പോയി. ക്ലാസ്സിലിരിക്കുമ്പോഴും അവന്റെ മുഖം മനസ്സിൽ നിറഞ്ഞുനിന്നു. വൈകിട്ട് വന്നയുടൻ മമ്മയോട് 'എന്നെ ആരേലും വിളിച്ചിരുന്നോ' എന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. .എന്റെ മിസ്സ്ഡ്‌കാൾ കണ്ടുകാണും.പക്ഷെ ഞാൻ വിലക്കിയിരുന്നതു കൊണ്ടു ശ്രീ തിരികെ വിളിച്ചുകാണില്ല.. ആഹാരമെല്ലാം കഴിച്ചുകഴിഞ്ഞപ്പോൾ ശ്രീയുടെ ശബ്ദം കേൾക്കണമെന്നു തോന്നി. പക്ഷെ ഇടവും,വലവും മമ്മയും, അപ്പാപ്പനും.. പിന്നെങ്ങിനെ വിളിക്കാൻ..? നിരാശനായി ഞാൻ മുകളിലേക്കു പോയി. പഠിക്കാൻ ബുക്കെടുത്താൽ ശ്രീയുടെ രൂപം മനസ്സിൽ തെളിഞ്ഞുവരും. നോട്ട്ബുക്കിൽ 'ശ്രീഹരി' എന്നു കുറേയെഴുതി കീറിക്കളഞ്ഞു. അവന്റെ ചിത്രം വരച്ചുനോക്കി.. ഒട്ടും ശരിയായില്ല. അതൊക്കെ ചിത്രകാരന്മാർക്ക് പറഞ്ഞിട്ടുള്ളതാണ്. ജിമ്മിൽ പോയിതുടങ്ങിയതു കൊണ്ട് തടി വയ്ക്കാനായി പുഴുങ്ങിയ നേന്ത്രപ്പഴവും, നാടൻമുട്ടയും മമ്മ തീൻമേശയിൽ അടച്ചുവയ്ക്കും. രാവിലെ പോകുന്നതിനുമുമ്പേ കഴിച്ചിട്ടു പോകാൻ വേണ്ടിയാണത്. ഞാൻ അതെടുത്തു എന്റെ മുറിയിൽ കൊണ്ടുവച്ചു. പിന്നെ ശ്രീയെ മനസ്സിലോർത്തുകൊണ്ട് സുഖസുഷുപ്തിയിലാണ്ടു. അന്ന് ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളിൽ മുഴുവൻ ശ്രീയായിരുന്നു. ഓർത്തെടുക്കാൻ കഴിയാത്ത അവ്യക്തത നിറഞ്ഞ നല്ല സ്വപ്‌നങ്ങൾ ! അതിരാവിലെ ഉണർന്നു റെഡിയായി ജിമ്മിലേക്കു ഒരൊറ്റയോട്ടമായിരുന്നു. കൂടെ മമ്മ എനിക്കായി തന്ന പഴവും ,മുട്ടയും പൊതിഞ്ഞു കൈയ്യിലെടുത്തിരുന്നു . ശ്രീയെത്തും മുമ്പേ ജിമ്മിലെത്തുകയായിരുന്നു ലക്ഷ്യം! ഞാൻ ജിമ്മിലെത്തി നിമിഷങ്ങൾ കഴിഞ്ഞതും ശ്രീയുമെത്തി. കടുംനീല ജിം സ്യൂട്സ് ആയിരുന്നു വേഷം. ആ വേഷത്തിൽ അവനെ കാണാൻ എത്ര ആകർഷകം എന്നു മനസ്സിൽ പറഞ്ഞു. എന്നെ കണ്ടതും ശ്രീ അടുത്തേക്കു വന്നു. അപ്പോൾ കൈയ്യിലിരുന്ന പൊതി ഞാനവന് കൊടുത്തു. "എന്തായിത് ?" അവൻ ചോദിച്ചു. "പുഴുങ്ങിയ നാടൻമുട്ടയും,നേന്ത്രപ്പഴവും.." വിക്കി വിക്കി ഞാൻ പറഞ്ഞു.. അതിനുള്ള ശ്രീയുടെ മറുപടി എന്നെയേറെ വേദനിപ്പിച്ചുകളഞ്ഞു...(തുടരും )
എന്റെ പ്രണയം ......... (ഭാഗം .10)
"വേണ്ട. എനിക്കിതൊന്നും ശീലമില്ല. രാവിലെ കുളിച്ചു കുറിതൊട്ടു പ്രാർത്ഥിച്ച ശേഷമേ ഞാനെന്തെങ്കിലും കഴിക്കൂ മാഷെ.. " എന്ന എടുത്തടിച്ചതു പോലെയുള്ള മറുപടിയാണ് ശ്രീയിൽ നിന്നും ലഭിച്ചത്. അതുമാത്രമല്ല അപ്പോൾ തന്നെ ആ പൊതി വാങ്ങി അവൻ മാസ്റ്ററിനു സമ്മാനിച്ചു. "ടോമി,.. സാറിനായി കൊണ്ടുവന്നതാ.." .. അവൻ കൂട്ടിചേർത്തു. സങ്കടം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞുതുടങ്ങി. മനസ്സിലുള്ള വിഷമം പുറത്തുകാട്ടാതെ ഞാനകത്തേക്കു പോയി. എന്റെ മുഖത്തെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ മാസ്റ്ററിനു എന്തോ പന്തികേട് തോന്നിക്കാണണം. അദ്ദേഹം ആ പൊതി വാങ്ങി രണ്ടുപേരോടുമായി "നന്ദി " എന്നു മാത്രം പറഞ്ഞു. അന്നത്തെ വ്യായാമ പരിപാടികൾ എല്ലാം കഴിഞ്ഞു. ശ്രീ തൊട്ടടുത്തായാതുകൊണ്ട് അവനെ പ്രത്യേകിച്ച് വീക്ഷിക്കാൻ കഴിഞ്ഞില്ല. അപ്പോൾ അടുത്ത മുറി മതിയായിരുന്നു എന്നു തോന്നി. വീണ്ടും അവന്റെ മുഴപ്പ് കാണാനുള്ള ത്വര മനസ്സിനെ ശല്യം ചെയ്തു. ഞാൻ ഒളിഞ്ഞുനോക്കി. കടുംനീല ട്രൗസർ ആയതുകൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല. ഞാൻ വിയർപ്പു തുടച്ചു പുറത്തേക്കിറങ്ങുമ്പോൾ ശ്രീ എന്നെ പിന്തുടർന്നു. ഞങ്ങൾ മാസ്റ്ററിനോട് വിട പറഞ്ഞു ഒരുമിച്ച് നടക്കാൻ തുടങ്ങി. കുറച്ചുദൂരം പരസ്പരമൊന്നും മിണ്ടാതെ നടന്നു. "എന്താ ഒരു ഗൗരവം മാഷെ ?.. പുഴുങ്ങിയ പഴവും, മുട്ടയുംവേണ്ടെന്നു പറഞ്ഞതുകൊണ്ടാണോ?. ആരാടോ ടോമികുട്ടാ ഈ കൊച്ചുവെളുപ്പാൻകാലത്ത് വെറും വയറ്റിൽ ഇതൊക്കെ കഴിക്കുന്നത്?.. ശ്രീ മൗനം ഭേദിച്ചുകൊണ്ടു ചോദിച്ചു. എന്റെ വാടിയ മുഖം അവനെ വേദനിപ്പിച്ചുകാണുമോ.?. ഞാൻ ചിന്തിച്ചു. പെട്ടെന്നു ഞാൻ സമാധാനിപ്പിച്ചു. "സാരമില്ല . ശ്രീ കഴിക്കാത്തതിൽ എനിക്കു വിഷമമില്ല. പക്ഷെ ഞാൻ സ്നേഹത്തോടെ കൊണ്ടുവന്നുതന്നത് എന്റെ കണ്‍മുമ്പിൽ വച്ചു മറ്റൊരാൾക്കു കൊടുത്തപ്പോൾ സങ്കടം തോന്നി. ടോമി മാസ്റ്ററിനായ് കൊണ്ടുവന്നതെന്നൊരു ഡയലോഗും കൂടി.." പറഞ്ഞു മുഴുപ്പിക്കാനാകാതെ എന്റെ കണ്ഠമിടറി.. അതു കേട്ടതും അപ്രതീക്ഷിതമായ പെരുമാറ്റമായിരുന്നു ശ്രീയിൽ നിന്നുമുണ്ടായത്. എന്നോട് ചേർന്ന് എന്റെ കഴുത്തിൽ കൈയ്യിട്ടു തല എന്റെ തലയോടു ചെറുതായൊന്നു മുട്ടിച്ചു.." പോട്ടെടോ,വിട്ടുകള..സോറി.". എന്നു പറഞ്ഞു. അവൻ എന്റെ ദേഹത്തു തൊട്ടതും,ഒരു വിദ്യുത്പ്രവാഹം ശരീരത്തിലേക്കു കയറിയതുപോലെ.. ദേഹം തളർന്നപോലെ.. നാഭിക്കടിയിൽ നിന്നും ഒരു ചെറുസുഖം ശരീരമാകെ പടർന്നുകയറുംപോലെ.. പെട്ടെന്ന് അവൻ വിട്ടുമാറി.."എടോ ടോമി നമുക്കു കൂടുതൽ പരിചയപ്പെടേണ്ടെ.? അവൻ ചോദിച്ചു. ഞാൻ വേണമെന്ന് തലകുലുക്കി.. "വരട്ടെ , സമയമുള്ളപ്പോൾ നമുക്ക് എവിടെയെങ്കിലും സ്വസ്ഥമായി ഒന്നിരിക്കണം." അതുപറഞ്ഞ് ശ്രീ യാത്രയായി.. അന്നു മനസ്സിൽ ചെറിയൊരു വേദനയോടെ ഞങ്ങൾ രണ്ടു വഴിക്കു പോയി. എന്തോ പറഞ്ഞു പൂർത്തിയാകാതെ ബാക്കി നില്ക്കുന്ന പ്രതീതിയായിരുന്നു മനസ്സിൽ! വീട്ടിലെത്തി നേരെ റൂമിൽ കയറി കതകടച്ചു. സ്യൂട്സ് ഊരി ബെഡ്ഡിലെറിഞ്ഞു. പിന്നെ ഷഡ്ഡി ഊരിയതും അദ്ഭുതം കൊണ്ടെന്റെ കണ്ണുകൾ വികസിച്ചു ..(തുടരും ) .
എന്റെ പ്രണയം.........(ഭാഗം :11)
പശ ഒട്ടിപ്പിടിച്ച പോലെ എന്തോ ഒന്ന് ഷഡ്ഡിയിൽ !ആദ്യമായാണ് ഇതു കാണുന്നത്. എന്നാൽ മനസ്സറിയെ ഒന്നും സംഭവിച്ചിട്ടുമില്ല. ഇതെന്താന്നു ആരോടാ ഒന്നു ചോദിക്കുക? അത്ര സ്വാതന്ത്ര്യത്തോടെ ചോദിക്കാൻ പറ്റിയ ഒരു സുഹൃത്തുക്കളുമില്ല. എന്തായാലും ശ്രീ എന്റെ ദേഹത്ത് തൊട്ടപ്പോൾ ഉണ്ടായ പ്രതിഭാസമാണ്. അതിനു ഞാൻ 'സ്നേഹജലം' എന്നു പേരിട്ടു. അതു വളരെ കുറച്ചേയുള്ളൂയെങ്കിലും ഞാനാ ഷഡ്ഡി ഒരു ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞു തലയിണക്കടിയിൽ തിരുകി.. മമ്മയെ ഒളിക്കുകയായിരുന്നു ലക്ഷ്യം. കാരണം എന്റെ ഷഡ്ഡിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ മമ്മ കൈകൾ കൊണ്ടാണ് അലക്കുന്നത്. വാഷിംഗ് മെഷിനിലിട്ടാൽ നന്നായി വെളുക്കില്ല, തുണി പെട്ടെന്നു കേടാകും എന്നാണ് മമ്മയുടെ വാദം. ബെഡ്ഷീറ്റുൾപ്പെടെയുള്ള ഭാരം കൂടിയ വസ്ത്രങ്ങൾ അലക്കാൻ മാത്രമെ മെഷിൻ ഉപയോഗിക്കൂ. മമ്മ കണ്ടാൽ സംശയിക്കുമോ എന്നു ഭയന്നാണ് ഷഡ്ഡി പാത്തുവച്ചത്. നാളെ ശനിയാഴ്ചയാണ്. ഇനി രണ്ടു നാൾ സ്കൂൾ അവധിയാണ്. ട്യുഷനു മാത്രം പോയാൽ മതിയാകും. എന്തായാലും സ്കൂളിൽ പോയി പകൽസമയത്തെ ഓടിച്ചുവിട്ടു. ശ്രീയുടെ ഓർമ്മകളുമായി കഴിഞ്ഞ രണ്ടു, മൂന്നു നാളുകൾ ശരിയായി പഠിക്കാതെ ഉഴപ്പിവിട്ടു. ഇന്നെങ്കിലും രണ്ടു മണിക്കൂർ ഏകാഗ്രതയോടെയിരുന്നു പഠിക്കണം. മാത്രമല്ല വിദേശത്തു ഇന്ന് അവധിദിവസമാണ്. വൈകിട്ടു പപ്പാ വിളിക്കുന്ന വെള്ളിയാഴ്ചകളിലൊന്ന്. വിളിച്ചാലുടൻ " ആദ്യമേ പഠിത്തമൊക്കെയെങ്ങിനെ? " എന്നൊരു ചോദ്യമാണ്. ഉഴപ്പാണെന്നു വല്ലതും മമ്മയുടെ വായിൽ നിന്നു വീണാൽ പിന്നെ ചെവി കേൾക്കണ്ട. ആദ്യഗഡു ഫീസ് കൊടുത്തതു തൊട്ടു തുടങ്ങും. പിന്നെ പരമാവധി മൂഡ് ഔട്ട് ആക്കിയെ ഫോണ്‍ വയ്ക്കൂ.. എന്തായാലും അന്ന് ഉന്മേഷത്തോടെ സ്കൂളിൽ നിന്നും വന്നു. പഠനമെല്ലാം മുറപോലെ നടന്നു. ശ്രീയെ ഒന്നു വിളിക്കണമെന്നുണ്ടായിരുന്നു. അതെങ്ങിനെ ആറു മണി കഴിഞ്ഞാൽ സ്വന്തം വീട്ടിലുള്ളവരു പോരാത്തതു കൊണ്ടു അയൽപക്കക്കാരും കൂടി നമ്മുടെ ഹാളിലാണ്. സീരിയലുകളുടെ പ്രളയമല്ലേ.! . അവരുടെ വീട്ടിൽ ടി.വി ഇല്ലാത്തതുകൊണ്ടല്ല, മമ്മയോടൊപ്പം പൊടിപ്പും,തൊങ്ങലുമായി കാര്യങ്ങൾ പറയാനുംകൂടിയാണ് ആ ചേച്ചിമാരുടെ വരവ്. പപ്പാ ഇല്ലാത്തതുകൊണ്ട് സ്വാതന്ത്ര്യമായി കാര്യങ്ങൾ ചർച്ച ചെയ്യാമല്ലോ.. ഫോണ്‍ ഹാളിലായതു കൊണ്ട് ഒന്നും സംസാരിക്കാൻ കഴിയില്ല. കതകു കുറ്റിയിട്ട് ഞാൻ നോട്ടുകൾ പകർത്തികൊണ്ടിരുന്നപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു. മടിച്ചുമടിച്ചു എഴുന്നേറ്റു പോയി വാതിൽ തുറന്നതും ദേഷ്യഭാവത്തോടെ നില്ക്കുന്ന മമ്മയെയാണ് കണ്ടത്...! (തുടരും )
എന്റെ പ്രണയം ...... (ഭാഗം :12 )
"വാതിലടച്ചു നീ തപസ്സിരിക്കുവാണോ ചെക്കാ..? പപ്പാ വിളിക്കുമെന്ന് നിനക്കറിയില്ലേ..? താഴേക്കു വാ.. എന്നു പറഞ്ഞു തലവെട്ടിത്തിരിച്ച് ഒരൊറ്റപോക്ക്.. "ഞാൻ നോട്ട്സ് തയ്യാറാക്കുവായിരുന്നു മമ്മാ. ." അതുപറഞ്ഞുകൊണ്ട് ഞാൻ പുറകെ പോയി. മമ്മ തിരിഞ്ഞു നോക്കിയതേയില്ല. എന്നോടിങ്ങനെ ദേഷ്യം തോന്നാൻ എന്തായിരിക്കും കാരണം.? "ങ്ഹാ .!. എനിക്കറിയില്ല'. ഞാൻ താഴേക്കു ചെന്നു. പപ്പാ ലൈനിലുണ്ട്. ഞാൻ സംസാരിച്ചു.. പതിവു ചോദ്യങ്ങൾ തന്നെ.. "പപ്പാ എനിക്കൊരു ബൈക്ക് വേണം!.. " അവസാനം ഞാൻ പറഞ്ഞു. അതു കേട്ട ഭാവമില്ലാതെ പപ്പാ ലൈൻ റദ്ദാക്കി. ഞാൻ തീൻമേശയുടെ കസേര വലിച്ചു അതിലിരുന്നു. "മമ്മാ..വിശക്കുണു..". ഞാൻ അടുക്കളയിലേക്കു നോക്കി വിളിച്ചുപറഞ്ഞു. "ദേ,കൊണ്ടുവരുന്നു..കിടന്നു കീറണ്ട..." മമ്മയുടെ മൂഡ് ശരിയല്ല എന്നെനിക്ക് മനസ്സിലായി. ഇനി പപ്പാ ചീത്ത പറഞ്ഞുകാണുമോ..?. 'എന്തായാലും എന്നോടെന്തിനാ ഈ ഭാവം..?' ഞാൻ സ്വയമേ പറഞ്ഞു. മമ്മാ ചൂടു കഞ്ഞിയും, പൊള്ളിച്ച പപ്പടവും, നാളികേരം ചുട്ടരച്ച ചട്ണിയും കൊണ്ടുവന്നു. വീർത്തുകെട്ടിയ മമ്മയുടെ മുഖം കണ്ടാൽ ആ ഭക്ഷണം കഴിക്കണമെന്നു തോന്നില്ല.. അതും പഠനമുൾപ്പെടെ, ഇന്നത്തെ എല്ലാ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തതാണ്. മറ്റാരു പിണങ്ങിയാലും എനിക്കു വിഷമമില്ല. മമ്മയുടെ മുഖം വാടുന്നത് എനിക്കു സങ്കടമാണ്. കാരണം, അറിവായ നാൾ മുതൽ പപ്പാ വിദേശത്തിലാണ്. വർഷത്തിലൊരിക്കൽ വന്നു ഒരു മാസം നില്ക്കും. ആ ദിവസങ്ങളിൽ മുക്കാൽഭാഗവും യാത്രകളിലായിരിക്കും.. ഞാനൊരൊറ്റ മകനായതുകൊണ്ട് എല്ലാവരുടെയും കണ്ണുകൾ എന്റെ മേലെയാണ്. മമ്മക്കു ഞാനെന്നു വച്ചാൽ ഒരു സ്വാർത്ഥസ്നേഹമാണ്. എനിക്കും അങ്ങിനെതന്നെ എന്നു പറയുന്നതാകും ശരി. പപ്പയുടെ ഭാഗം കൂടി മമ്മാ പൂർത്തീകരിക്കും. അത്താഴം കഴിഞ്ഞു ഞാൻ മുകളിലേക്കു പോയി. ഇന്നു പുഴുങ്ങിയ പഴവും, മുട്ടയുമൊന്നുമില്ല.. എനിക്കാകെ ടെൻഷനായി. ഒരു പക്ഷെ ഇനി ഞാൻ രാവിലെ പഴവും, മുട്ടയും ജിമ്മിലേക്ക് കൊണ്ടുപോകുന്നത് മമ്മ കണ്ടുകാണുമോ? ഹേയ്..കാണാൻ വഴിയില്ല. ഞാൻ ജിമ്മിൽ പോകുമ്പോൾ മമ്മ എണീറ്റിട്ടുണ്ടായിരുന്നില്ല.. ഞാനെന്റെ മുറിയിലെത്തി ഉറങ്ങാനായ് കിടക്കവിരിപ്പൊക്കെ ശരിയായിട്ടു. തലയിണയെടുത്തതും ഞാനൊന്നു ഞെട്ടി. പെട്ടെന്നെന്റെ രക്തമൊക്കെ ഉറഞ്ഞതുപോലെ..തല പെരുക്കുമ്പോലെ.. ഞാനാകെ വിളറി. എന്നെ വല്ലാതെ വിയർക്കാൻ തുടങ്ങി ..(തുടരും.. )
എന്റെ പ്രണയം ...... (ഭാഗം :13)
ഞാൻ രാവിലെ പാത്തുവച്ച ഷഡ്ഡി കാണുന്നില്ല. എനിക്കാകെ ആകെ വെപ്രാളമായി. മമ്മയോടു ചോദിക്കാനും കഴിയുന്നില്ല. മമ്മയതു കണ്ടുകാണുമോ.?! ഞാനാ മുറി മുഴുവൻ അരിച്ചുപെറുക്കി നോക്കി. ഒരിടത്തും കാണുന്നില്ല. ഇനിയെടുത്ത് നനച്ചിട്ടിട്ടുണ്ടാകുമോ? പെട്ടെന്നു പുറത്തേക്കിറങ്ങി. മമ്മ അടുക്കളയിലാണ്. ഇടയ്ക്കിടയ്ക്ക് പാത്രങ്ങൾ തട്ടുന്നതും, മുട്ടുന്നതുമായ ശബ്ദം കേൾക്കാം. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. അയ നിറയെ തുണികൾ കഴുകി ഉണക്കാനിട്ടിരിക്കുന്നു. ."ദേ..എന്റെ നീല ഷഡ്ഡി". ഞാനറിയാതെ ഉരുവിട്ടു. മമ്മ അതു കണ്ടിരിക്കുന്നു. സാധാരണ വെള്ളിയാഴ്ചകളിൽ ബെഡ്‌ഷീറ്റ് മാറ്റാറുണ്ട്. ഞാനതു മറന്നുപോയിരുന്നു. അപ്പോഴാകും കടലാസ്സിൽ പൊതിഞ്ഞ ഷഡ്ഡി കണ്ടത്.അതിന്റെ ദേഷ്യമാണ് പ്രകടിപ്പിക്കുന്നത്. കണ്ടാലും എന്നോടെന്തിനാ ഇത്ര ദേഷ്യം? ഒരു പക്ഷേ ഞാൻ വളർന്നത് മമ്മ അറിയാതെ പോയോ..? കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അമ്മമാർക്ക് മക്കൾ എന്നും ചെറിയ കുട്ടികളാണ്. മമ്മ എന്നെ തെറ്റിദ്ധരിച്ചുകാണും. പിന്നെ എനിക്കു മമ്മയുടെ മുഖത്തു നോക്കാൻ ചമ്മലായി. അപ്പോൾ ശ്രീയോടും ദേഷ്യം തോന്നി. അവൻ എന്തിനാ എന്നെ വട്ടം പിടിച്ചത്? അതല്ലേ ഇങ്ങനെയൊക്കെ..! ഞാൻ മനസ്സിൽ ചിന്തിച്ചു.. ആകാശത്ത് മൂടിക്കെട്ടിയ കാർമേഘംപോലെയുള്ള മനസ്സുമായിട്ടാണ് അന്ന് രാത്രി ഉറങ്ങാൻ കിടന്നത്. നാളെ ശനിയാഴ്ചയാണ്. രാവിലെ സ്പെഷ്യൽ ട്യൂഷൻ ഉള്ളതു കാരണം വൈകിട്ടേ ജിമ്മിൽ പോകാൻ കഴിയൂ. അതു ശ്രീയോട് പറഞ്ഞതുമാണ്. എന്നിട്ടും അവൻ തിരിച്ചൊന്നും പറഞ്ഞില്ല. നേരം പുലർന്നു മമ്മാ കതകുതട്ടി വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. ഓ.., നേരം കുറെയായി.. ചാടിപ്പിടഞ്ഞെണീറ്റു. നിത്യകർമ്മങ്ങൾ ചെയ്തെന്നു വരുത്തി പെട്ടെന്നു തയ്യാറായി ട്യൂഷനു പോകാനിറങ്ങി. ഇതിനിടക്കു മമ്മാ ആവി പറക്കുന്ന വെള്ളയപ്പവും, മുട്ടക്കറിയും, ചായയും തന്നു. മമ്മാ എന്റെ അടുത്തുവന്നു സാവധാനം നെറുകയിൽ തലോടി പിണക്കമില്ല എന്നറിയിക്കും പോലെ.. അപ്പോഴാണ് എനിക്കു സമാധാനമായത് . ട്യൂഷനു പോകുംവഴിയും ശ്രീയെ പറ്റിയായിരുന്നു ചിന്ത! ബസ്സിലാണ് യാത്ര. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിട്ടും ഞാനറിഞ്ഞില്ല. മറ്റേതോ ലോകത്തിൽ ശ്രീക്കൊപ്പമായിരുന്നു എന്റെ മനസ്സ്. കണ്ടക്ടർ വിളിച്ചു കൂവിയപ്പോഴാണ് ഞാൻ ചാടിയിറങ്ങിയത്. ട്യൂഷൻ ക്ലാസ്സിൽ ഒരു സുന്ദരികുട്ടിയുണ്ട്. എന്നെ വല്ലാതെ നോക്കും. നയന എന്നാണ് അവളുടെ പേര് ! എന്റെ നീളമുള്ള സ്റ്റൈലൻ തലമുടിയും, നിറവുമാണ് അവൾക്കു ദൗർബല്യം. അതെപ്പോഴും അവൾ പറയാറുണ്ട്. ഒരിക്കൽ ചെവിയരികിലെ കൃതയിൽ തൊടാൻ വന്നു. ഈ പെണ്‍കുട്ടികളുടെയൊക്കെ ഒരു ധൈര്യമേ ! എന്തോ അവളോട് എനിക്കു താല്പര്യം തോന്നിയില്ല . മറ്റു സുഹൃത്തുക്കളോട് എന്നെ പറ്റി അവൾ തിരക്കാറുണ്ട്. ഇതുവരെ ഒന്നിനും ഞാൻ ചെവി കൊടുത്തിട്ടില്ല. അതെങ്ങിനെ..? എനിക്കു ഹരം ആണുങ്ങളോടല്ലേ..! അന്ന് ട്യൂഷൻ കഴിഞ്ഞു വീട്ടിലെത്തി. ഹാളിലേക്കു പ്രവേശിച്ചതും മനസ്സു കുളിരുന്നൊരു വാർത്തയാണ് എന്നെ എതിരേറ്റത്..! (തുടരും..)
എന്റെ പ്രണയം.......... (ഭാഗം.14 )
"മോനെ നിന്റെ ഏതോ ഒരു കൂട്ടുകാരൻ വിളിച്ചിരുന്നു. നീയില്ല എന്നു പറഞ്ഞപ്പോൾ വരുമ്പോൾ നിന്നോട് അങ്ങോട്ടു വിളിക്കാൻ പറഞ്ഞു.." മമ്മയെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ ഞാനിടക്കു കയറി .."പേരു പറഞ്ഞോ മമ്മാ.." ..."ശ്രീയെന്നോ മറ്റോ ആണെന്നു തോന്നുന്നു.." മമ്മയുടെ മറുപടി കേട്ടപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാണു തോന്നിയത്. പക്ഷെ,സ്വയം നിയന്ത്രിച്ചു ഭാവമാറ്റമൊന്നും പുറത്തു കാണിക്കാതെ മുകളിലേക്കു പാഞ്ഞു. ഇന്ന് ശ്രീയെ കാണാനോ, മിണ്ടാനോ കഴിയാത്തതിൽ അതിയായി വിഷമിച്ചിരിക്കുകയായിരുന്നു. മുറിയിൽ കയറി അവൻ കുറിച്ചുതന്ന നമ്പർ തിരഞ്ഞു. അയ്യോ ..അതെവിടെ ?. കാണുന്നില്ലല്ലോ.. അന്നത്തെ ടെൻഷനിൽ എവിടെ വച്ചു എന്നോർമ്മ കിട്ടുന്നില്ല. 'ഞാൻ പറയാതെ വിളിക്കണ്ട' എന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവൻ വിളിച്ചെങ്കിൽ എന്തായിരിക്കും കാരണം.? എന്നെ മിസ്സ് ചെയ്തുകാണുമോ..? ശ്ശോ ..! ആ നമ്പറും കാണുന്നില്ല. ഇനിയിപ്പോ എന്താ ചെയ്ക !..ഞാൻ പിറുപിറുത്തു.. ഇനി ജോലിക്കാരി മോളിയാന്റി അടിച്ചുവാരിയപ്പോൾ നമ്പർ എഴുതിയിരുന്ന ആ തുണ്ടു പേപ്പറും പോയികാണുമോ? സാധാരണ ചവറുകൾ പുറം ഭാഗത്തുള്ള തെങ്ങിൻചുവട്ടിലാണിടുക.. നേരെ ഞാൻ പുറത്തേക്കുപോയി. അവിടെ മുഴുവൻ തപ്പി. നിരാശയായിരുന്നു ഫലം.. തിരിച്ചു വിഷമിച്ചു മുറിയിൽ വന്നു. വേഷം മാറി ഫ്രഷ് ആയി അടുത്ത ദിവസം ട്യൂഷൻ ടെസ്റ്റ്‌പേപ്പറിനുള്ളതു പഠിക്കാനായി നോട്ട്സ് എടുത്തു. കണ്ണുകളെ വിശ്വസിക്കാനായില്ല.. ദേ .. ശ്രീയുടെ നമ്പർ! ആ ബുക്കിനകത്താണ് ഞാനത് മറന്നു വച്ചത്... ഉടനെ അതുംകൊണ്ട് ഞാൻ ഹാളിലേക്കോടി. കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. വേഗത്തിൽ നമ്പർ ഡയൽ ചെയ്തു. മുഴുവൻ റിംഗ് ചെയ്തിട്ടും അവൻ എടുക്കുന്നില്ല. വീണ്ടും വിളിച്ചുനോക്കി. കുളിക്കുകയോ മറ്റോ..?മനസ്സിൽ പറഞ്ഞു. ങ്ഹാ.. എന്റെ നമ്പർ കാണുമ്പോൾ തിരികെ വിളിക്കുമല്ലോ. കാത്തിരിക്കാം.. അങ്ങിനെ സമാധാനിച്ചു സോഫായിൽ ഇരുന്നു സീലിംഗ് ഫാനിന്റെ കാറ്റിൽ അറിയാതെയൊന്ന് മയങ്ങിപ്പോയി. അതിരാവിലെ ഉണർന്ന ക്ഷീണവുമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞതും ഫോണ്‍ റിംഗ് ചെയ്തു. മയക്കത്തിൽ നിന്നുണർന്ന് ഉടൻ തന്നെ ചാടിയെണീറ്റ് ഫോണെടുത്തു. ഓ.. അതു മമ്മയുടെ അനിയത്തി ടെസ്സി ആന്റിയായിരുന്നു. മമ്മായെ വിളിച്ചു ഫോണ്‍ കൈമാറി മുകളിലേക്കു പോയി. ഒരഞ്ചു മിനുട്ട് കഴിഞ്ഞുകാണും.. "മോനേ ടോമി..നിനക്കു ഫോണ്‍.." മമ്മ മുകളിലേക്കു നോക്കി വിളിച്ചു പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി പടികൾ തൊടാതെ ഞാനോടിചെന്നു.. വിറയാർന്ന സ്വരത്തിൽ "ഹലോ .. ആരാ ..?" ഞാൻ ചോദിച്ചു.. മറുവശത്തു നിന്നും കേട്ട ശ്രീയുടെ പരുക്കൻ സ്വരം എന്നെ കുളിരണിയിച്ചു.. അവൻ പറഞ്ഞതു കേട്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണുനിറഞ്ഞുപോയി .. (തുടരും ..)
എന്റെ പ്രണയം........ ( ഭാഗം:15 )
"ഇന്നു തന്നെ കണ്ടതേയില്ല.കാണാത്തതുകൊണ്ട് എന്തോ ഒരു ഇത്.." ശ്രീയുടെ സ്വരം കാതിൽ മുഴങ്ങി. നല്ല പൗരുഷം നിറഞ്ഞ സ്വരമാണ്.. രോഗി ഇച്ഛിച്ചതും,വൈദ്യൻ കല്പിച്ചതും ഒരേ മരുന്ന് എന്ന പഴഞ്ചൊല്ലുപോലെ ഞാനാഗ്രഹിച്ചതു തന്നെ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും. ഒപ്പം സങ്കടവും തോന്നി.. "ഇന്നിനി കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. ഞാൻ വൈകിട്ടു ജിമ്മിലേക്കു പോകും." ഒന്നുമറിയാത്തതു പോലെ ഞാൻ പറഞ്ഞു.. ശ്രീ 'ഞാൻ ജിമ്മിലേക്കു വരാം' എന്നു പറയുന്നത് കേൾക്കാൻ എന്റെ ഉള്ളു കൊതിച്ചു. "താൻ ആശുപത്രി മൈതാനത്തിലേക്കു വരുന്നോ.? അര മണിക്കൂർ കഴിഞ്ഞു ഞാനങ്ങോട്ടേക്കു പോകും ." പിന്നെ മറ്റൊന്നുമാലോചിച്ചിട്ടില്ല. ശ്രീ പറഞ്ഞതിനു മറുപടിയായി "വരാം " എന്നു തന്നെ പറഞ്ഞു ഫോണ്‍ റദ്ദാക്കി അടുക്കളയിലേക്കു ചെന്നു. മമ്മാ ഉച്ചയൂണ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. "ആരാ മോനെ വിളിച്ചത് ?" മമ്മാ തിരക്കി.."ഓ.. അത് എന്റെ ഒരു സുഹൃത്താണ് മമ്മാ.രാവിലെ ഇവിടെ വിളിച്ചിരുന്നില്ലേ .. ജിമ്മിൽ വച്ചു പരിചയപ്പെട്ടതാ. പേരു ശ്രീഹരി .." മമ്മയോട് നുണ പറയാൻ തോന്നിയില്ല. അല്ലെങ്കിൽ തന്നെ ഒരു നുണയോടൊപ്പം ഒന്നിലധികം നുണകൾ പറയേണ്ടിവരുമെന്നു മമ്മാ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. എങ്ങിനെയും മമ്മയെ സ്വാധീനിച്ചാൽ മാത്രമേ ആശുപത്രി മൈതാനത്തു പോകാൻ കഴിയൂ. ധൈര്യം സംഭരിച്ചു കാര്യം അവതരിപ്പിച്ചു." എന്തിനാ ഇപ്പോൾ പട്ടണത്തിലേക്കു പോകുന്നത്. പഠിക്കാതെ അലഞ്ഞു നടന്നാൽ പപ്പാ വഴക്കു പറയും. പരീക്ഷയിങ്ങ് അടുത്തു. എന്തേലുമെടുത്തു പഠിക്കരുതോ നിനക്ക്?. ഇപ്പോൾ നീ ദിവസേന പ്രാർത്ഥിക്കാറുമില്ല. അതാണീ ദുഷ്ചിന്തകളൊക്കെ മനസ്സിൽ വരുന്നത്. നാളെ ട്യൂഷൻ കഴിഞ്ഞു നേരെ പള്ളിയിൽ വന്നേക്കണം. സണ്‍ഡേ സ്കൂൾ ഉള്ളതാ.. "മമ്മാ ഒറ്റശ്വാസത്തിൽ ശകാരിച്ചു നിർത്തി. 'ഷഡ്ഡി വിഷയം' മനസ്സിലിട്ടു പെരുക്കിയാണ് മമ്മാ ഒന്നൊന്നായ് പുറത്തുവിടുന്നത്. അതിൽ പറ്റിയിരുന്ന "സ്നേഹജലം' മമ്മയിൽ സംശയത്തിന്റെ വിത്തു പാകിയിരിക്കുന്നു.. ഞാൻ മുഷ്ടിമൈഥുനം ചെയ്തു ആ ഷഡ്ഡി തലയിണകീഴിൽ ഒളിപ്പിച്ചുവെന്നാകും മമ്മയുടെ അബദ്ധധാരണ. എന്തായാലും ഒരു രക്ഷയുമില്ലാതെ മമ്മാ എന്റെ നിർബന്ധത്തിനു വഴങ്ങി മൈതാനത്തു പോകാൻ അനുമതി നല്കി. പിന്നെ ഒരു തിമർപ്പായിരുന്നു.. വേഗം പപ്പാ എനിക്കായി കൊടുത്തുവിട്ട നല്ല വാസനയുള്ള ലിയോ സോപ്പിട്ടു കുളിച്ചു. തലമുടിയിൽ നന്നായി ഷാമ്പൂ ഇട്ടു. ഡിയോഡോറന്റ് ദേഹത്തും, നല്ല മണമുള്ള പെർഫ്യുo വസ്ത്രത്തിലും നിറയെ അടിച്ചു. ഏറ്റവും നല്ല ജീൻസ്പാന്റ് നോക്കി തപ്പിയെടുത്തു. ലണ്ടന്റെ 'PROEA ' ബ്രാൻന്റഡ് ഷഡ്ഡിയിട്ടപ്പോൾ തന്നെ ഒരു പ്രത്യേക സുഖം തോന്നി. കുറെ നേരം നിലകണ്ണാടിയിൽ തിരിഞ്ഞും, മറിഞ്ഞും നോക്കി. ശ്രീയെ കാണുന്നതിന്റെ സന്തോഷം മുഖത്തു പ്രത്യേക സൗന്ദര്യം കൂടിയതു പോലെ തോന്നിച്ചു. കണ്ണുകൾക്ക് നല്ല തിളക്കം ! കാൻവാസുമിട്ടു താഴെ വരുമ്പോൾ മമ്മായുടെ കമന്റ് .."ഇതെന്താ പെണ്ണുകാണാൻ പോകുന്നോ.. കാണാൻ ചുന്തരനായിട്ടുണ്ടല്ലോ എന്റെ മോൻ".. 'അല്ല, ആണു കാണാൻ പോകുവാ '.. എന്നു മനസ്സിൽ പറഞ്ഞു മമ്മാക്കൊരുമ്മ കൊടുത്തു, അപ്പാപ്പനോടു യാത്ര പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. ഊണിനു മുമ്പേ തിരിച്ചെത്തിക്കോളാമെന്നാണ് മമ്മാക്കു കൊടുത്ത വാക്ക്. സുഹൃത്തിനെ കാണാൻ പോകുന്നതായെ മമ്മക്കറിയൂ . അപ്പോൾ ശ്രീയോടുള്ള അനുരാഗം കൊണ്ടു മനസ്സു നിറഞ്ഞു. ഈ ഭൂമിമുഴുവൻ എനിക്കു സ്വന്തമാണെന്നു തോന്നി. മൈതാനത്തു ഞങ്ങൾ ഒന്നിച്ചിരുന്നു സല്ലപിക്കുന്നത് മനസ്സിൽ ഭാവന ചെയ്തു. സന്തോഷം കൊണ്ടു മുള്ളാൻ മുട്ടി എന്നു പറയുന്നതാകും ശരി. പട്ടണത്തിലേക്കു ബസ്സിൽ പോകാൻ ഒന്നര കിലോമീറ്ററാണ്. പെട്ടെന്നു തന്നെ ബസ് കിട്ടി. ആശുപത്രി ജംഗ്ഷനിൽ ഇറങ്ങിസാവധാനം മൈതാനത്തേക്ക് നടന്നു. വിയർക്കാതിരിക്കാനായിരുന്നു നടത്തയുടെ വേഗത കുറച്ചത്. മൈതാനത്തിലെത്തിയപ്പോൾ എന്റെ കണക്കുകൂട്ടലുകളെയെല്ലാം കാറ്റിൽ പറത്തുന്ന കാഴ്ചയാണ് ഞാനവിടെ കണ്ടത്. മുന്നോട്ടു വച്ച കാൽ ഞാൻ പുറകോട്ടെടുത്തു ഒരു നിമിഷം സ്തബ്ധനായി ഞാൻ നിന്നുപോയി ..(തുടരും ..)
എന്റെ പ്രണയം.... ( ഭാഗം :16 )
എന്റെ കണ്ണുകൾ നിറയുന്നുണ്ടോ..?! തൊട്ടുനോക്കി. ഇല്ല. ആ വലിയ മൈതാനത്തു ഒരു ഭാഗത്ത് ക്രിക്കറ്റ് കളിച്ചു സ്കൂൾ അവധി അടിച്ചുപൊളിക്കുകയാണ് കുറച്ചു കുട്ടികൾ... മൈതാനം തുടങ്ങുന്നിടത്തു ശ്രീ ഒരു പയ്യന്റെ തോളിൽ കൈയ്യിട്ടു നടക്കുന്നു. ഞാനൊരു മരത്തിന്റെ മറവിലായതുകൊണ്ട് അവർക്ക് എന്നെ കാണാൻ കഴിയില്ല. കുറച്ചകലെയായതുകൊണ്ട് കൂടെയുള്ള പയ്യന്റെ മുഖം അവ്യക്തമാണ്. സങ്കടവും,ദേഷ്യവും ഒരുമിച്ചു വന്നു. അവനാരാണ്? അവനുമായി ശ്രീക്കെന്താണ് ബന്ധം? അവൻ കൂട്ടിനുള്ളപ്പോൾ ശ്രീ എന്തിനെന്നെ വിളിച്ചു? ഇങ്ങനെ ഉത്തരമറിയാത്ത പല ചോദ്യങ്ങളും മനസ്സിൽ ഉരുത്തിരിഞ്ഞു. ഞാനിത്ര ഭാഗ്യദോഷിയായിപോയല്ലോ.. കുട്ടിക്കാലം മുതൽക്കേ പപ്പാ വിദേശത്താണ്. ആ സ്നേഹം നേരിട്ടനുഭവിക്കാൻ യോഗമുണ്ടായിട്ടില്ല. പപ്പാ കാണാൻ അതിസുന്ദരനാണ്. എന്റെ മനസ്സിലെ 'ഹീറോ' എന്നൊക്കെ പറയാം. ആ സാമീപ്യം അനുഭവിക്കാൻ എനിക്ക് യോഗമില്ലാതെപോയി. എന്തൊരു ഒറ്റപ്പെടലായിരുന്നു. ഇതിപ്പോൾ വളരെ കഷ്ടപ്പെട്ട് മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തിയപ്പോൾ അതിങ്ങനെ.. ഇനി എന്താ ചെയ്ക ? വന്നതുപോലെ തിരികെ പോയാലോ? കുറച്ചുനേരം ഇവിടെ പാത്തുനില്ക്കാം. അവരുടെ അടുത്ത നീക്കം എന്താണെന്നു നോക്കാമല്ലോ. അതാ.. ഇടയ്ക്കു ശ്രീ മൊബൈൽ എടുത്തു ആരെയോ വിളിക്കുന്നുണ്ട്. പിന്നെ അവർ ഒരു മരത്തണലിൽ ഇരിക്കുന്നതു കണ്ടു. ഉച്ചവെയിലിന്റെ കാഠിന്യവും, കണ്ണിൽ കണ്ട കാഴ്ചയും എന്നെ ക്ഷീണിതനാക്കി. 'വരേണ്ടിയിരുന്നില്ല '.. മമ്മ പറഞ്ഞതു അനുസരിച്ചിരുന്നെങ്കിൽ.. 'സ്വയം പിറുപിറുത്തു.. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുറെ അടിപൊളി ചെക്കന്മാർ എന്നെ കടന്നു മൈതാനത്തിലേക്കു പോയി. എല്ലാവരും ടീനേജ് ആണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അതിൽ ഒരുത്തന്റെ കൈയ്യിൽ സ്റ്റമ്പും, മറ്റൊരുത്തന്റെ കൈയ്യിൽ ക്രിക്കറ്റ് ബാറ്റും, ബോളും കണ്ടു. അവരെ കണ്ടതും ശ്രീയും, കൂടെയുള്ള പയ്യനും ചാടിയെണീറ്റു. അപ്പോഴാണ് എനിക്കു സംഭവം മനസ്സിലായത്. അവർ ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പാണ് .. കളിക്കാനായാണ് ശ്രീയെന്നെ വിളിച്ചത്! ഞാൻ വെറുതെ തെറ്റിദ്ധരിച്ചല്ലോ.. പക്ഷെ ശ്രീ എന്തായിരിക്കും അവന്റെ തോളിൽ കൈയ്യിട്ടു സംസാരിച്ചിട്ടുണ്ടാകുക? അന്നെന്നോടു പറഞ്ഞതുപോലെ അവനെ ആശ്വസിപ്പിച്ചതാകുമോ? അവർ തമ്മിൽ വല്ലതും..?! അവനുള്ളതുകൊണ്ടാണോ ശ്രീ എന്നെ ഒഴിവാക്കുന്നത്. ഏയ് ..അങ്ങിനെയൊന്നുമുണ്ടാകില്ല. കാടുകയറിയ ചിന്തകളെ സ്വയം സമാധാനിപ്പിച്ചു. എന്റെ സങ്കല്പങ്ങൾ തെറ്റാണോ?! ഒരാണിന് മറ്റൊരാണിനോട് ഒരാകർഷണവുമുണ്ടാകില്ലേ..? മനസ്സിൽ കണക്കുകൂട്ടിയതൊന്നും നടക്കുമെന്നു തോന്നുന്നില്ല. ഞാനും, ശ്രീയുമായുള്ള ഒരു ലോകത്തിൽ കുറച്ചുനേരം എല്ലാം മറന്നു സമയം ചെലവിടാമെന്നു കരുതിയാണ് പാഞ്ഞുവന്നത്. ഇതിപ്പോൾ ഇത്രയും പയ്യന്മാരുടെ ഇടയിൽവച്ചു ഒന്നു സ്വതന്ത്രമായി സംസാരിക്കാനോ, എന്തിന് ഒന്നു തൊടാൻ കൂടി കഴിയില്ല. അവസാനം വന്നതുപോലെ തിരിച്ചുപോകാൻ തന്നെ തീരുമാനിച്ചു. ഞാൻ വന്നതു ശ്രീ അറിയണ്ട. ദൂരെയാണെങ്കിലും ഒരു നോക്കു കാണാൻ കഴിഞ്ഞല്ലോ.. അതുമതി. മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു തിരിഞ്ഞുനടന്നു. നല്ല വിശപ്പും, ദാഹവും തോന്നി.. പട്ടണത്തിലെ ഒരു കീർത്തികേട്ട ബേക്കറിയിൽ കയറി ഒരു ചിക്കൻ പപ്സും, കൂൾ ഡ്രിങ്ക്സുമടിച്ചു. പിന്നെ അടുത്തു തന്നെയുള്ള ബസ് സ്റ്റാൻഡിലേക്കു പോയി. ഉടനെ ബസ് കിട്ടി. വീണ്ടും മനസ്സു ചിന്തകളിലേക്കു പോയി. ക്രിക്കറ്റ് കളിക്കാനാണ് വിളിക്കുന്നതെന്നു ശ്രീ പറയാത്തതെന്തേ..? എന്റെ തെറ്റാണ്. പറയുന്നത് മുഴുപ്പിക്കാൻ സമ്മതിക്കാതെ ശ്രീയുടെ ഫോണ്‍ കട്ട് ചെയ്തതു ഞാനാണ്. എന്റെ സ്വഭാവമങ്ങിനെയാണ്. ഞാൻ പ്രതീക്ഷിച്ചതു കേട്ടാൽ അപ്പോൾ ഫോണ്‍ കട്ട് ചെയ്യും. അങ്ങിനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. ഞാൻ ചാടിയിറങ്ങി. ബാക്കി തരാനുള്ള പൈസ പോലും വാങ്ങാൻ മറന്നു. വീട്ടിലേക്കു നടക്കുമ്പോൾ ഓരോന്നോർത്തു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.എന്റെ സങ്കല്പങ്ങൾ നിഷ്കരുണം എന്നെ ഉപേക്ഷിക്കുന്നു. ഞാനെന്താ ഇങ്ങനെ ആയിപ്പോയത്? സ്വയം ചോദ്യങ്ങളുമായി വീടിന്റെ പടി കയറി. ചെല്ലുമ്പോൾ അപ്പാപ്പാൻ പത്രം വായനയുമായി പിറുപിറുത്തുകൊണ്ടു ഉമ്മറത്തിരുപ്പുണ്ട്. അകത്തു മമ്മാ ഊണു പകർന്നു വയ്ക്കുന്ന തിരക്കിലാണ്. "ങ്ഹാ ..മോൻ ഇത്ര പെട്ടെന്നു വന്നോ ..വേഷം മാറി കാലും, കൈയ്യും,മുഖവും കഴുകി വാ.. ഊണു കഴിക്കാം.. അപ്പാപ്പനെയും കൂട്ടിക്കോ.." മമ്മാ പറഞ്ഞു. ങ്ഹാ,! ,ഒരു കാര്യം പറയാൻ മറന്നു. നീ ആ പയ്യനെ നീ കണ്ടില്ലാരുന്നോ? അവൻ വീണ്ടും ഇവിടെ വിളിച്ചിരുന്നു. നീ ഇവിടെനിന്നും ഇറങ്ങിയോ എന്നു ചോദിച്ചു. നേരെത്തെ പോയി എന്നു ഞാൻ പറഞ്ഞു.." ഞാനവിടെ നില്ക്കുമ്പോൾ ശ്രീ ഫോണ്‍ ചെയ്യുന്നതു കണ്ടതാണ്. അതിവിടേക്കായിരുന്നു.. എനിക്കു കാര്യം മനസ്സിലായി. മമ്മയോട് എന്താ മറുപടി പറയേണ്ടതെന്നു അറിയാതെ ഒരു നിമിഷം ഞാൻ കുഴങ്ങി.. (തുടരും ..)
എന്റെ പ്രണയം ...............(ഭാഗം:17 )
"ഞാനവനെ കണ്ടു മമ്മാ ..അവൻ ക്രിക്കറ്റ് കളിക്കാനാണ് വിളിച്ചത്. നല്ല പൊരിവെയിലായതു കൊണ്ടു ഞാൻ കളിക്കാൻ കൂടിയില്ല. പോയതുപോലെ തിരികെ പോന്നു. ." ഒരു വിധം നുണ പറഞ്ഞൊപ്പിച്ചു. ."ങ്ഹാ, നല്ല കാര്യം!.വെയിലുകൊണ്ടു വിയർപ്പു താഴ്ന്നാൽ നന്നല്ല. ക്രിസ്മസ് പരീക്ഷ ഇങ്ങടുത്തു." മമ്മാ പറഞ്ഞു.. ടെലിവിഷനിൽ സിനിമ തകൃതിയായ് നടക്കുന്നു. മനസ്സിനു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. കുറച്ചുനേരം ഫാനിന്റെ കീഴിലങ്ങിനെയിരുന്നു.. "നീ വേഷം മാറി വരുന്നുണ്ടോ." മമ്മയുടെ സ്വരം ചെവിയിൽ മുഴങ്ങി. നേരെ മുറിയിലേക്കു പോയി വേഷം മാറി താഴെവന്നു. കപ്പയും, ചെമ്മീൻ തീയലും, നേന്ത്രക്കായ് തോരനും.മാങ്ങ അച്ചാറും, തൈരുമായി എനിക്കിഷ്ടമുള്ള വിഭവങ്ങൾ തീൻ മേശ നിറഞ്ഞിരിക്കുന്നു. അല്ലേലും അങ്ങിനെയാ..എന്റെ അവധി ദിവസം മമ്മാ നന്നായി പാചകം ചെയ്യും. പപ്പായില്ലാത്ത പരിഗണന എനിക്കാണ്. ഊണു കഴിഞ്ഞു കൈയ്യു കഴുകുമ്പോൾ ഫോണ്‍ ബെല്ലടിച്ചു. മമ്മയും, അപ്പാപ്പനും കഴിക്കുന്നതെയുള്ളൂ. ഞാൻ പോയി ഫോണെടുത്തു.. "ഹലോ.." മറുവശത്തു നിന്നും ശ്രീയുടെ സ്വരം.. "ഹലോ ടോമി. ഞാനാടോശ്രീ.. താനെന്തു പണിയാ കാണിച്ചത്? കളിക്കാൻ വരാമെന്നു പറഞ്ഞിട്ട് വന്നില്ല. തന്റെ അമ്മ പറഞ്ഞു താനിങ്ങോട്ടേക്കു തിരിച്ചിട്ടുണ്ടെന്ന്.. പിന്നെന്തു പറ്റി ?" മമ്മാ കേൾക്കാതെ ഞാൻ സ്വരം താഴ്ത്തിപറഞ്ഞു. "അതു പിന്നെ നല്ല വെയിലല്ലേ. വരാൻ മടിച്ചു. പകുതിവന്നു തിരികെപോന്നു. സോറി.." അതുകേട്ട് "ശരി സാരമില്ല.നാളെ കാണാം." അവൻ ശാന്തനായി പറഞ്ഞു.. "അല്ല, ശ്രീ ഇന്നു വൈകിട്ടു ജിമ്മിൽ വരുമോ? നാളെ രാവിലെ എനിക്കു ട്യൂഷനുണ്ട്. അതു കഴിഞ്ഞു ഞാൻ നേരെ പള്ളിയിൽ പോകും." പള്ളിയിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ മമ്മ കേൾക്കാനായ് കുറച്ചു ശബ്ദം കൂട്ടി. "ഇല്ല.എനിക്കു വരാൻ കഴിയില്ല. വൈകിട്ടു മറ്റൊരു പ്രോഗ്രാമുണ്ട്.." ശ്രീ പറഞ്ഞതു കേട്ടു 'ബൈ' പറഞ്ഞു ഫോണ്‍ വച്ചു. പക്ഷെ വല്ലാത്തൊരു നെഞ്ചിടിപ്പ്.. ഒരു ദീർഘനിശ്വാസമെടുക്കാൻ കഴിയാത്ത പോലെ.. എന്താകും ശ്രീ പറഞ്ഞ 'ആ മറ്റൊരു പ്രോഗ്രാം?' ഇനി മൈതാനത്തു വച്ച് കണ്ട ചെക്കനെ കാണാൻ പോകുന്നതാകുമോ? ഏയ്..ഇല്ല , എല്ലാം എന്റെ വെറും തോന്നലാവും. മറ്റെന്തെങ്കിലും കാര്യം കാണും. ഒരു പ്രണയത്തിന്റെ തുടക്കത്തിലുള്ള നൊമ്പരങ്ങൾ ഒന്നൊന്നായ് ഞാൻ അറിയുകയായിരുന്നു. എപ്പോഴും അവനെ കാണണമെന്നു തോന്നുക.. ആ സ്വരം കേൾക്കാനുള്ള മനസ്സിന്റെ വെമ്പൽ.. അന്ന് വൈകിട്ട് ജിമ്മിൽ പോകാൻ മടിച്ചു. പഠനവുമായി മുന്നോട്ടുപോയി. ഉറങ്ങാൻ കിടന്നപ്പോഴും ശ്രീയുടെ സ്വരം, രൂപം എന്നെ വല്ലാതെ ശല്യപ്പെടുത്തി. നേരം പുലർന്നു. പതിവുകർമ്മങ്ങൾ.. ഞങ്ങളന്നു പരസ്പരം വിളിച്ചതേയില്ല .. അങ്ങിനെ ശ്രീയെ കാണാതെ, മിണ്ടാതെ ഒരു ഞായറാഴ്ച തീരാൻ പോകുന്നു. ട്യൂഷനും, പള്ളിയും, അതിഥികളുമൊക്കെയായി ആ ദിവസവും വിടപറഞ്ഞു. മമ്മയുടെ വക നേന്ത്രപഴവും, നാടൻ മുട്ട പുഴുങ്ങിയതും മേശപ്പുറത്തു വന്നു. അന്നു കുറെയേറെ പഠിച്ചു. അഞ്ചുമണിക്കു അലാറം വച്ച് ഉറങ്ങാൻ കിടന്നു. കൃത്യസമയത്ത് അലാറം വിളിച്ചുണർത്തി. എണീറ്റു പതിവു കർമ്മങ്ങൾ ചെയ്തെന്നു വരുത്തിതീർത്തു. ജിമ്മിൽ പോയി ശ്രീയെ കാണാനുള്ള വെപ്രാളമായിരുന്നു.. ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പ് സിരകളിൽ പടർന്നുകയറുന്നു. ജിമ്മിലെത്തിയതും പുറത്തു ഗേറ്റിനു മുമ്പിൽ ശ്രീ തൊപ്പിയൊക്കെ വച്ചു നില്ക്കുന്നു.. "എന്താ ഇവിടെ ഈ തണുപ്പത്ത് നില്ക്കുന്നത്?" ഞാൻ ചോദിച്ചു. വിറയ്ക്കുന്ന ശ്രീയുടെ അധരങ്ങൾ പറഞ്ഞ മറുപടി എന്നെ ശരീരമാസകലം കോരിത്തരിപ്പിച്ചുകളഞ്ഞു ..(തുടരും ..)
എന്റെ പ്രണയം ...... ( ഭാഗം:18 )
ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത വാക്കുകൾ..! ഞാനില്ലാത്തതുകൊണ്ട് വ്യായാമം തുടങ്ങാതെ അവൻ ജിമ്മിൽ നിന്നും തിരികെയിറങ്ങിപോലും.. കൊച്ചുവെളുപ്പാൻകാലത്തു വീട്ടിലേക്കു വിളിക്കാനും കഴിയില്ലല്ലോ.. എന്നെ ശ്രീ മിസ്സ് ചെയ്തു എന്നല്ലെ അത് അർത്ഥമാക്കുന്നത്.. എന്നെ സംബന്ധിച്ച് ഇത് നല്ലൊരു സൂചനയാണ്. അന്ന് അവന്റെ മനസ്സറിയണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. ശ്രീ സംസാരിക്കുമ്പോൾ സിഗരറ്റിന്റെ വല്ലാത്ത ഗന്ധം.. ഞാൻ വലിക്കില്ലെങ്കിലും സിഗരറ്റ് ഉപയോഗിക്കുന്നവരെ എനിക്കിഷ്ടമാണ്. ഒരു പൗരുഷത്തിന്റെ ഗന്ധം !ഒരുതരം 'ഫ്രീസ്റ്റൈൽ' ജിം സ്യുട്ട്സ് ആണ് ശ്രീ ധരിച്ചിരിക്കുന്നത്. അതും ടി-ഷർട്ട് വെളിയിൽ ഇട്ടിരിക്കുന്നു. അന്ന് കിടന്നുകൊണ്ട് വ്യായാമം ചെയ്തപ്പോൾ കണ്ട കാഴ്ച എന്റെ മനസ്സിൽ ഓടിവന്നു. മനസ്സിനെ ചൂടുപിടിപ്പിക്കുന്ന ഒരോർമ്മ.. "എനിക്ക് അല്പം സംസാരിക്കാനുണ്ട്.. ഇന്ന് നമുക്കു കുറച്ചു നേരത്തെയിറങ്ങിയാലോ..? ഞാൻ ചെറിയൊരു മടിയോടെ തിരക്കി.. "ഓ ..അതിനെന്താ ..തന്റെ വാ തോരാതെയുള്ള ഈ സംസാരം കേൾക്കാൻ നല്ല രസാ.. ആയിക്കോട്ടെ ." ശ്രീ അതംഗീകരിച്ചു.. എനിക്കു സമാധാനമായി. വ്യായാമം ചെയ്യുമ്പോഴും എന്റെ കണ്ണുകൾ ശ്രീയറിയാതെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരാൾ അറിയാത്ത രീതിയിൽ അയാളെ നോക്കാൻ ഒരു പ്രത്യേക കഴിവു ഈശോ എനിക്കു തന്നിട്ടുണ്ട്. 'എന്തു പ്രതിബന്ധങ്ങൾ തന്നെയുണ്ടായാലും, അതിനെയൊക്കെ തരണം ചെയ്തു ഇവനെ ഞാനെന്റെ സ്വന്തമാക്കും..' എന്നു മനസ്സിൽ പ്രതിഞ്ജയെടുത്ത ദിവസമായിരുന്നു അത്. ആണ്‍ -പെണ്‍ ലിംഗഭേദമന്യേ ആരും മോഹിപ്പിക്കുന്ന തരത്തിലുള്ള പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ശ്രീഹരി. അന്ന് മാസ്റ്റർ വന്നിട്ടുണ്ടായിരുന്നില്ല. മാസ്റ്ററിനു ചെറിയൊരു പനി. എന്തായാലും ആ അവസരം ഞങ്ങൾ മുതലെടുത്തു. ഇല്ലെങ്കിൽ നേരത്തേയിറങ്ങുന്നതിനു മുമ്പ് മാസ്റ്ററിന്റെ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വന്നേനെ! ഞങ്ങൾ മെല്ലെ പുറത്തേക്കിറങ്ങി.. പ്രഭാതസൂര്യന്റെ ചെങ്കിരണങ്ങൾ എല്ലായിടവും പടർന്നു തുടങ്ങിയിരിക്കുന്നു. കിളികളുടെ കളകൂജനങ്ങൾ മനസ്സിന് ആനന്ദമേകി. മഞ്ഞിൽ കുളിച്ചുനിന്ന വൃക്ഷലതാദികൾ ഉദയാർക്കനെ വരവേല്ക്കാൻ തയ്യാറെടുത്തുകഴിഞ്ഞു. ആകാശത്തിലേക്കു നോക്കിയപ്പോൾ മേഘങ്ങൾ തണുത്തുവിറച്ചു വെള്ളപുതപ്പുമൂടി കിഴക്കു ദിക്കിലെ ഉദയസൂര്യന്റെ മടിത്തട്ടിലേക്ക് ചൂടുതേടി പോകുന്നതായി തോന്നിച്ചു.. പ്രഭാതത്തിലെ ആ മംഗളമുഹൂർത്തത്തിൽ ഞങ്ങൾ എവിടെക്കെന്നില്ലാതെ കുറെ ദൂരം നടന്നു. എന്നിട്ടും എനിക്ക് എത്ര ശ്രമിച്ചിട്ടും പറയാനുള്ളതു പറയാൻ കഴിയുന്നില്ല. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം. എന്തു പറയണം, പറഞ്ഞാൽ എന്തായിരിക്കും ശ്രീയുടെ പ്രതികരണം എന്നൊരു രൂപവുമില്ല. കുറേനേരത്തെ നിശബ്ദതക്കു ഭംഗം വരുത്തി ശ്രീ സംസാരിച്ചുതുടങ്ങി.. ".ങ്ഹാഹാ.. എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട് അനക്കമൊന്നുമില്ലല്ലൊ മാഷെ.. ഇങ്ങനെ വെറുതെ നടന്നാൽ മതിയോ.. എന്തേലും പറയെടോ ടോമികുട്ടാ കേൾക്കട്ടെ.. " ശ്രീയുടെ വാക്കുകൾ മുഖവിലക്കെടുത്ത് രണ്ടും കല്പിച്ചു ഞാൻ പുലമ്പി. "എനിക്ക്..., എനിക്കു ശ്രീയെ ഇഷ്ടമാണ്.. ഇഷ്ടമാണെന്നു പറഞ്ഞാൽ വലിയ ഇഷ്ടം ! കാണാതിരിക്കാൻ കഴിയുന്നില്ല. ഓർക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ... പിന്നെ അതൊരു ഭാരമായി മാറുന്നു.. സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയുന്നില്ല. " ഒരു വിധം പറഞ്ഞൊപ്പിച്ചു. എന്റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു. .പക്ഷെ ഇനി ഈ ഭാരം താങ്ങാൻ വയ്യ.. നെഞ്ചിലെ ഈ നീറ്റൽ അവസാനിപ്പിച്ചേ മതിയാകൂ .. വരുന്നതു വരട്ടെ..! ശ്രീയുടെ മുഖത്തു നോക്കാതെ നാണിച്ചു നിന്ന എന്റെ കർണങ്ങളിൽ പതിച്ച അവന്റെ ഇടിമുഴക്കം പോലെയുള്ള സ്വരം എന്നെ തകർത്തുകളഞ്ഞു..(തുടരും ..)
എന്റെ പ്രണയം ...........( ഭാഗം:19)
" അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ..തനിക്കു വട്ടാണോ..? ഏതു ലോകത്തിലാണ് താൻ ജീവിക്കുന്നത് ? എന്താണു താൻ പറഞ്ഞതുകൊണ്ടു ഞാൻ അർത്ഥമാക്കേണ്ടത്.?" ഞാനൊന്നും മിണ്ടിയില്ല. പിന്നെന്തെങ്കിലും പറയുവാൻ ഞാൻ അശക്തനായിരുന്നു. കാരണം പെട്ടെന്നു ശ്രീയുടെ മുഖത്തുണ്ടായ ഭാവമാറ്റം എന്നെ അമ്പരപ്പിച്ചുകളഞ്ഞു.. ചോദിച്ചതു അബദ്ധമായോ എന്നു ഞാൻ ശങ്കിച്ചു. ശ്രീ തുടർന്നു." ആദ്യം താനാ കണ്ണുകൾ തുടക്ക്.. ഒരുമാതിരി പെണ്‍കുട്ടികളെപോലെ.. ആരേലും കണ്ടാൽ മോശമാ കേട്ടോ.. ഇതിനുള്ള മറുപടി വിശദമായി ഞാൻ തരുന്നുണ്ട്. ഇപ്പോൾ ക്ലാസ്സിനു പോകാൻ സമയമടുത്തുവരുന്നു. സംസാരിച്ചുനില്ക്കാൻ സമയമില്ല."..ഇതു പറഞ്ഞതും ശ്രീ തിരിഞ്ഞുനടന്നതുo ഒരുമിച്ചായിരുന്നു. അപ്പോൾ കോപം കൊണ്ടു അവന്റെ മുഖം ചുവന്നിരുന്നു. ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.. വല്ലാത്തൊരു അവസ്ഥയായി എന്റേത്.എങ്ങോട്ടു പോകണമെന്നൊരു രൂപമില്ലാത്തതു പോലെ, വഴിയറിയാത്തൊരു കൊച്ചു കുട്ടിയെപോലെ ഞാൻ നടന്നു.. സങ്കടം അണപൊട്ടിയൊഴുകുന്നുവോ..! കണ്ണുകൾ നിറഞ്ഞു ചുറ്റുമുള്ള കാഴ്ചകളൊക്കെ അവ്യക്തമായി തുടങ്ങി. സ്വയം നിയന്ത്രിച്ചു ഞാൻ വീട്ടിലെത്തി. ഭാഗ്യം മമ്മാ പുറകുവശത്തു ഏതോ ജോലിയിൽ വ്യാപൃതയാണ്.. അപ്പാപ്പൻ കിടക്കുന്നതേയുള്ളൂ.. ഞാൻ ഒരു കള്ളനെ പോലെ പതുങ്ങി അകത്തേക്കു കടന്നു. എന്റെ മുഖത്തിലെ ഭാവമാറ്റം ആരും ശ്രദ്ധിക്കാൻ പാടില്ല. നേരെ മുകളിലേക്കു കയറി മുറിയെലെത്തി കതകടച്ചു കുറ്റിയിട്ടു മെത്തയിൽ വീണു കുറെ കരഞ്ഞു.. ഇപ്പോൾ ചെറിയൊരാശ്വാസം.! ശ്രീയോടത് പറയണ്ടായിരുന്നു.. മനസ്സു സ്വയം കുറ്റപ്പെടുത്തി.. കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണുകൾ ചുവന്നു തടിച്ചിരിക്കുന്നു.. മമ്മാ കണ്ടുപ്പിടിക്കുമോ ? വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന എന്റെ കണ്ണുകളുടെ മാറ്റം പെട്ടെന്നു തിരിച്ചറിയാൻ കഴിയും.. കുളിച്ചാൽ ഒരു പക്ഷെ മുഖത്തിന്റെ ഈ കടുപ്പമൊന്നു കുറഞ്ഞുകിട്ടും.. പെട്ടെന്ന് കുളിച്ചു പുറത്തു വന്നു .സ്കൂളിൽ പോകാൻ മടി തോന്നി.. കുറെ നേരം കിടക്കയിൽ മലർന്നുകിടന്നു മയങ്ങിപ്പോയി.."കാപ്പി കുടിക്കുന്നില്ലേ മോനെ .സ്കൂളിൽ പോകണ്ടേ?.. ".. മമ്മയുടെ ചോദ്യം കേട്ടു ചാടിയെണീറ്റു.. "എനിക്കു നല്ല സുഖം തോന്നുന്നില്ല മമ്മാ.. ഞാനിന്നു പോകുന്നില്ല.. പ്ലീസ് " കാര്യം പറഞ്ഞൊപ്പിച്ചു. "ശരി.. ശരി.. വാ.. പ്രാതൽ കഴിച്ചിട്ടു കുറച്ചു നേരം വിശ്രമിക്ക്.. എല്ലാം മാറും." മമ്മയുടെ വാക്കുകൾ കേട്ടു മുഖം കഴുകി തീൻ മേശയെ ലക്ഷ്യമാക്കി നടന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതാ ഫോണ്‍ ബെല്ലടിക്കുന്നു.. അപ്പാപ്പൻ റിസീവറെടുത്തു എന്നെ തലയാട്ടി വിളിച്ചു. ഞാൻ ചെന്നു ഫോണ്‍ വാങ്ങിയതും ശ്രീയുടെ സ്വരം . "താൻ വീട്ടിലെത്തിയോ .."...."ന്ഹും."..ഞാൻ മൂളി.. "വൈകിട്ട് എപ്പോഴാ ഫ്രീ ആകുന്നെ.. എനിക്കു അത്യാവശ്യമായി തന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. ജിമ്മിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഞാൻ വരാം. സമയം താൻ പറയ് .." ശ്രീ പറഞ്ഞു. ഇനിയെന്താണാവോ പറയാനുള്ളത്. രാവിലെ കേട്ടതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല. ഞാൻ മനസ്സിൽ പറഞ്ഞു. "എന്നെ ചീത്ത പറയാനാണോ ..? ഞാൻ ചോദിച്ചു. "അല്ലെടോ ടോമി . രാവിലെ ദേഷ്യപ്പെട്ടതിന്റെ കാരണങ്ങൾ തനിക്കറിയണ്ടേ .." ആ ശബ്ദം വല്ലാതെ പതറിയിരുന്നു. "ഞാൻ വൈകിട്ട് ഒരഞ്ചുമണിക്കു വരാം. മതിയോ ..?" ഞാൻ തിരക്കി. .ശ്രീ 'ശരി "എന്നു പറഞ്ഞു ഫോണ്‍ റദ്ദാക്കി. പ്രാതൽ കഴിഞ്ഞു മുകളിലേക്കു പോകുമ്പോഴും മനസ്സു അസ്വസ്ഥമായിരുന്നു. എന്താകും ശ്രീ എന്നോടു പറയാൻ പോകുന്നത്. 'ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല' എന്നാകുമോ ??! അതോ . മറ്റു വല്ലതും. അങ്ങിനെ എന്നെ ഒഴിവാക്കണമായിരുന്നേൽ അതു രാവിലെ തന്നെ ആകാമായിരുന്നല്ലൊ.. അപ്പോൾ ആ മനസ്സിൽ എന്നോടൊരു ഇഷ്ടമുണ്ട്. അത് വേർതിരിച്ചറിയാൻ അവനു കഴിയുന്നുണ്ടാകില്ല. അതാണ് രാവിലെ തന്നെ അഭിപ്രായം പറയാതെ പിന്നെ പറയാമെന്നും പറഞ്ഞു മുങ്ങിയത്. എന്തായാലും അഞ്ചു മണി വരെ ക്ഷമിക്കാം.. ഉച്ചയൂണ് കഴിച്ചിട്ട് ഇറങ്ങുന്നില്ല. ആകെ ഒരു പരവേശം..! ."ഹോസ്പിറ്റലിൽ പോകണോ ..? മമ്മാ തിരക്കി. "ഓ ..വേണ്ട .. വൈകിട്ടു ഞാൻ ജിമ്മിൽ പോകുന്നുണ്ട് ." അതു കേട്ടപ്പോൾ മമ്മക്കു ദേഷ്യം വന്നു .. "ഈയിടെയായി ടോമിക്കു സൂക്കേട് കുറച്ചു കൂടുന്നുണ്ട്. ജിമ്മിൽ രാവിലെ പോയതല്ലേ.. ഇനിയെന്തിനു വീണ്ടും പോകുന്നത് ? അല്ലേൽതന്നെ സുഖമില്ലാന്നു പറഞ്ഞു സ്കൂളിൽ പോയിട്ടില്ല. സുഖമില്ലാതിരിക്കുമ്പോൾ ആരേലും ജിമ്മിൽ പോകുമോ മോനെ ?" എന്തു സൂത്രം പറഞ്ഞാണ് രക്ഷപ്പെടുക. ചെല്ലാമെന്നു ശ്രീക്കു വാക്കു കൊടുത്തതാ.. മാത്രമല്ല അവൻ പറയുന്നതു എന്താണെന്നറിയുവാനുള്ള ആകാംഷയുമുണ്ട്. ഞാനാകെ വിഷമത്തിലായി . .(തുടരും ..)
എന്റെ പ്രണയം........... ( ഭാഗം: 20 )
എങ്ങിനെയും വൈകിട്ടു പുറത്തു ചാടിയെ മതിയാകൂ. അതു മനസ്സിലുറപ്പിച്ചു നേരെ മുറിയിലേക്കു പോയി. ശ്രീയെ ആദ്യമായി കണ്ടതു മുതൽ ഒന്നോർത്തുനോക്കി. ശ്രീ അപ്രതീക്ഷിതമായി സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചതും, ആ മുഖവും, ശബ്ദവും ഒരുപോലെ എന്റെ മനസ്സിൽ പതിഞ്ഞതും. തമ്മിൽ കാണാതിരിക്കാൻ വേണ്ടി രണ്ടുപേരും ഒരേ ജിമ്മിൽ ചേർന്നതും.. ശ്രീ ഞാൻ സുന്ദരനാണെന്നു പറഞ്ഞതും, മൈതാനത്തിലേക്കു ക്ഷണിച്ചതും, അവനെ തെറ്റിദ്ധരിച്ചു ഞാൻ തിരികെ പോന്നതും, പിന്നെ അവൻ ഫോണ്‍ വിളിച്ചു പരിഭവം പറഞ്ഞതും, ഒരു ഞായർ കാണാതെയും, മിണ്ടാതെയും കടന്നു പോയതും, അടുത്ത ദിവസം ശ്രീ ജിമ്മിന്റെ ഗേറ്റിൽ എന്നെ കാത്തുനിന്നതും എല്ലാമെല്ലാം.. ഇതെല്ലാം വെറും ഒരാഴ്ചക്കുള്ളിൽ നടന്ന സംഭവവികാസങ്ങളാണ്. എന്റെ മനസ്സ് എന്നെ ചതിക്കില്ല. ആദ്യമായി ഞാനറിയാതെ എന്റെ ശരീരം സ്നേഹജലം പുറപ്പെടുവിച്ചതും ശ്രീയെന്നെ സ്പർശിച്ചപ്പോഴാണ്. കുറെ ആലോചിച്ചു.. ശ്രീയോടു കൂടുതൽ കാര്യങ്ങൾ പറയണം എന്നു മനസ്സിലുറപ്പിച്ചു. ഉച്ചയൂണ് കഴിഞ്ഞു പഠിക്കാൻ തുടങ്ങി.എങ്ങിനെയും മമ്മയെ പ്ലീസ് ചെയ്യുകയായിരുന്നു ലക്‌ഷ്യം! നാലുമണി പലഹാരവും, കോഫിയുമായി മമ്മാ മുകളിലേക്കു വന്നു. എനിക്കു വൈകിട്ടു ചായ ഇഷ്ടമല്ല. പാൽകോഫിയാണു പഥ്യം. ഇടക്കൊക്കെ മമ്മാ ഒളിഞ്ഞും, പാത്തും നോക്കുമ്പോൾ ഞാൻ അടങ്ങിയിരുന്നു പഠിക്കുന്നതാണ് കണ്ടത്. അതുകൊണ്ടാണ് കോഫിയും, ചൂടു പഴംപൊരിയും ഇരിപ്പിടത്തിൽ എത്തിയത്. മമ്മാ സ്നേഹം മൂത്ത് എന്റെ നെറുകയിൽ തലോടികൊണ്ടിരുന്നപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു. "മമ്മാ. ഞാനൊന്നു സുമേഷിന്റെ വീടുവരെ പോയ്‌വരട്ടെ..? കെമിസ്ട്രി നോട്ടിലെ കുറച്ചു സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. പരീക്ഷക്കിനി ഒരാഴ്ചയേയുള്ളൂ. പിന്നെ സമയമില്ല." എന്തായാലും സംഗതിയേറ്റു. മമ്മാ സമ്മതം മൂളി .. എനിക്കു സന്തോഷമായി. പത്താം സ്റ്റാൻഡേർഡ് മുതല്ക്കുള്ള ഉറ്റ സുഹൃത്തുക്കളാണ് അനീഷ് കുര്യനും, സുമേഷും. നന്നായിപഠിക്കുകയും, അതിനോടൊപ്പം ചില കുസൃതികളുമുള്ള ചങ്ങാതിമാർ ! ഒരേ സ്കൂൾ, ഒരേ ട്യൂഷൻ അങ്ങിനെ പോകുന്നു. അവരോടൊപ്പമാണ് വല്ലപ്പോഴും അല്ലറചില്ലറ തുണ്ടുപടങ്ങളൊക്കെ കാണാൻ പോകുന്നത്. പക്ഷെ, ഒരു 'സുഹൃത്ത്' എന്നതിൽ കവിഞ്ഞു മറ്റൊരടുപ്പവും അവരോട് ഇന്നേവരെ തോന്നിയിട്ടില്ല. എല്ലാ ബന്ധങ്ങൾക്കും ആളും, തരവുമുണ്ടെന്നു പറയുന്നത് എത്ര ശരിയാണ്. പിന്നെ താമസിച്ചില്ല ഞാൻ പെട്ടെന്നു തയ്യാറായി. സുമേഷിന്റെ അമ്മയും, മമ്മയും തമ്മിൽ നല്ല കൂട്ടാണ്. ആ ആന്റി വല്ലപ്പോഴും വീട്ടിൽ വരികയും, മമ്മയെ ഫോണിൽ വിളിക്കുകയുമൊക്കെ ചെയ്യും .പ്രത്യേകിച്ചും ഞങ്ങളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനാണ്. ചിലപ്പോൾ മമ്മക്കു സംശയം തോന്നി ആന്റിയെ വിളിച്ചാലോ.? അതിനും ഞാനൊരു ഉപാധി കണ്ടുപിടിച്ചു. കുറച്ചു നേരത്തെയിറങ്ങി നേരെ സുമേഷിന്റെ വീട്ടിൽ പോകുക. ബൈസിക്കിളിൽ പോകാം. ആഞ്ഞു ചവിട്ടിയാൽ പെട്ടെന്ന് എത്താവുന്ന ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്.. അവിടുന്നു നേരെ ശ്രീയെ കാണാൻ പോകാം.. ശ്രീക്കു വേണ്ടി എന്തു യാതന അനുഭവിക്കാനും തയ്യാറുള്ള ഒരു മനസ്സുണ്ട്. അന്ന് ഒരു ഒരുക്കവുമില്ലാതെയാണ് ഇറങ്ങിയത്. മമ്മക്കു സംശയത്തിനിട കൊടുക്കണ്ട. സാധാരണ വസ്ത്രധാരണം !. ചെരിപ്പാണ് ഇട്ടത്. പെർഫ്യും അടിച്ചില്ല. കാരണം ശ്രീ എന്തു പറയാനാണ് വിളിക്കുന്നതെന്നു യാതൊരു രൂപവുമില്ല. മാത്രമല്ല പലവട്ടം എന്റെ നിഗമനങ്ങളെല്ലാം തെറ്റിപ്പോയതുമാണ്. എന്തു ത്യാഗവും സഹിക്കാൻ തയ്യാറായി വേണം പോകാൻ.. എന്തുവന്നാലും 'കരയില്ല ' എന്നു മനസ്സിലുറപ്പിച്ചു. മമ്മയോടു പറഞ്ഞു ഞാൻ യാത്രയായി..(തുടരും.. )
എന്റെ പ്രണയം ............(ഭാഗം :21 )
നേരെ സുമേഷിന്റെ വീട്ടിലെത്തി.അവിടൊരു ഡോബർമാൻ പട്ടിയുണ്ട്. എന്നെ കണ്ടാൽപ്പിന്നെ അതു നിർത്താതെ കുരക്കും. പേടി തോന്നും.. അന്നു സുമേഷിന് ട്യൂഷൻ ഉണ്ടായിരുന്നു. തിങ്കൾ സ്പെഷ്യൽ ട്യൂഷൻ. അവന്റെ അമ്മ ശിവക്ഷേത്രത്തിൽ പോകാനുള്ള തയ്യാറെടുപ്പിലുമാണ്. കുറച്ചുനേരം അവിടെയിരുന്നു.സുമേഷ് വന്നിട്ടു വരാമെന്നു പറഞ്ഞു അവിടെ നിന്നും ശ്രീ പറഞ്ഞ ബസ്‌സ്റ്റോപ്പിലേക്ക് പ്രയാണം ആരംഭിച്ചു. കുറച്ചു നാൾ ഉപയോഗിക്കാതിരുന്നതു കൊണ്ടും, ശരിയായി എണ്ണയിടാത്തതു കൊണ്ടും കയറ്റം കയറുമ്പോൾ സൈക്കിൾ കരഞ്ഞു ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. പത്താംതരത്തിൽ ഉയർന്ന വിജയം നേടിയപ്പോൾ പപ്പാ സമ്മാനിച്ചതാണ് ഈ സൈക്കിൾ. ഇനി പ്ലസ് ടു വിനും അതുപോലെ മാർക്ക് വാങ്ങിയാൽ ഒരു ബൈക്ക് വാങ്ങിതാരാമെന്നു സമ്മതിച്ചിട്ടുണ്ട്. അതിനുമുമ്പ് ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് ഒപ്പിക്കണം. പതിനെട്ടു വയസ്സു തികയാൻ കാത്തിരിക്കുകയാണ്. ഇപ്പോൾ അഞ്ചു മണിയാകാൻ പോകുന്നു. ഒടുവിൽ ലക്ഷ്യ സ്ഥാനത്തെത്തി. ശ്രീ പറഞ്ഞ ബസ്‌സ്റ്റോപ്പിൽ ആരുമില്ല. ഞാൻ ശ്രീയെ തിരഞ്ഞു. അവിടെയെങ്ങും കണ്ടില്ല. എനിക്കാണേൽ അവന്റെ മൊബൈൽ നമ്പർ കാണാതെ അറിയുകേമില്ല. ബസ്സ് കാത്തു നില്ക്കുകയാണെന്ന് കരുതി പല ഡ്രൈവർമാരും എനിക്കുവേണ്ടി ബസ്സ് നിർത്തി. ഓരോ ബസ്സ് നിർത്തുമ്പോഴും അതിൽ നിന്നും ശ്രീ ഇറങ്ങുന്നുണ്ടോ, എന്ന് ഞാൻ അക്ഷമയോടെ നോക്കി.. പത്തു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ ഒരു ബസ്സിൽ വന്നിറങ്ങി. "ഹായ് ." ശ്രീ കൈ തന്നു. "താൻ കാത്തു നിന്നു മുഷിഞ്ഞോ.". അപ്പോൾ എന്റെ ഹൃദയസ്പന്ദനം എനിക്കു തന്നെ കേൾക്കാമായിരുന്നു. പ്രണയത്തിന്റെ മറ്റൊരു മുഖം! "ഏയ്.. ഇല്ലില്ല. എപ്പോഴും കാത്തിരിപ്പ് ഇഷ്ടമുള്ളവർക്കു വേണ്ടിയല്ലേ.. ." ഞാനൊരു ദ്വയാർത്ഥം പ്രയോഗിച്ചു. " നമ്മുക്കു വെറുതെ അങ്ങോട്ടു നടക്കാം.വാ. ." അവൻ എന്റെ ഇടതുകരം കവർന്നു. അപ്പോൾ ഒരു തരം വൈബ്രേഷൻ അനുഭവപ്പെട്ടു. ഞാൻ ബലമായി കൈയ്യിലെ പിടിവിടുവിച്ചു കൈ വലിച്ചു.. പറയാനുള്ളതു കേട്ടിട്ടു തീരുമാനിക്കാം കൈകോർക്കണോ വേണ്ടയോ എന്ന്.. മനസ്സിൽ പറഞ്ഞു ഞാൻ സ്വയം മന്ത്രിച്ചു. ശ്രീ നന്നായി വേഷധാരണം ചെയ്തിരിക്കുന്നു. പോണ്ട്സ് ടാൽകം പൗഡറിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറുന്നുണ്ട്. അതാകും അവനുപയോഗിക്കുക. നീല ഇറുകിയ ജീൻസും, ക്രീം നിറത്തിലുള്ള ടി ഷർട്ടുമാണ് വേഷം. കൈയ്യിൽ ഒരു ടൈറ്റാന്റെ വാച്ചും, കഴുത്തിൽ ഒരു വെള്ളി ചെയിനും, ചൂണ്ടുവിരലിൽ വെള്ളി മോതിരവും. ദേഹം നിറയെ കറുത്തുചുരുണ്ട രോമങ്ങളും, ഇട തൂർന്ന മീശയും അവന്റെ പൗരുഷം കൂട്ടി. ഇടയ്ക്കിടയ്ക്കു അവനറിയാതെ എന്റെ കണ്ണുകൾ ജീൻസിൽ പുറത്തേക്കു തെറിച്ചു നില്ക്കുന്ന പൗരുഷത്തിൽ പരതുന്നുണ്ടായിരുന്നു. എന്തൊരു മുഴപ്പാണിത്! ഞാൻ അത്ഭുതം കൂറി. അന്നു ജിമ്മിൽ മലർന്നു കിടന്നപ്പോൾ ഞാൻ ഒളിഞ്ഞു കണ്ടതാണല്ലോ.. ഇനിയെന്നേലും നേരിട്ടു കാണാൻ ഭാഗ്യമുണ്ടാകുമോ? എന്നു ചിന്തിച്ചതും ശ്രീ സംസാരിക്കാൻ തുടങ്ങി. കൈയ്യിൽ എന്തോ പിടിച്ചിട്ടുണ്ട്.. "ടോമി .. ഞാൻ ഇനി പറയുന്ന കാര്യങ്ങൾ താൻ ശ്രദ്ധിച്ചു കേൾക്കണം. താൻ രാവിലെ എന്നോടു പറഞ്ഞതെന്താണെന്നു വല്ല നിശ്ചയവുമുണ്ടോ? എന്നെ ഇഷ്ടമാണെന്നു പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു. അതിനെ ഞാൻ നല്ല അർത്ഥത്തിലെടുക്കുന്നു. അതിന്റെ കൂടെ എന്നെ കാണാതിരിക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞാൽ എനിക്കതു മനസ്സിലാകുന്നില്ല. ഒരു പെണ്ണ്, ആണിനോടോ അല്ലെങ്കിൽ ആണ്, പെണ്ണിനോടോ പ്രേമം തോന്നുമ്പോൾ പറയുന്ന വാക്കുകൾ..! അതും നമ്മൾ പരിചയപ്പെട്ടിട്ട് ഒരാഴ്ച പോലുമായിട്ടില്ല. കണ്ടതിനു അടുത്ത ദിവസം താൻ ഓടിയ ദിക്കു മാറി തിരിച്ചു എന്റെ കൂടെ ഓടാൻ തുടങ്ങിയപ്പോഴേ ചെറിയൊരു പന്തികേടു എന്റെ മനസ്സിൽ തോന്നിയതാണ്. സത്യം പറഞ്ഞാൽ തന്നെ കാണുമ്പോഴൊക്കെ എനിക്കും എന്തോ ഒരു നിയന്ത്രണമില്ലായ്മ വന്നു എന്നുള്ളതും സത്യമാണ് !. അതുകൊണ്ടു മാത്രമാണ് ഞാൻ ജോഗ്ഗിംഗ് നിർത്തി ജിമ്മിൽ ചേർന്നത്. അപ്പോൾ അറിഞ്ഞുവന്നതുപോലെ അവിടെയും താൻ.. ആണും.,ആണും തമ്മിൽ തീരാത്ത പ്രണയമെന്നൊക്കെ പത്രത്തിൽ വയിക്കുകയും,പറഞ്ഞു കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇതിപ്പോൾ ആദ്യമായാണ് എന്നെ ഒരു ആണ്‍കുട്ടി പിന്തുടരുന്നത്. ഞാനൊരു അപരിചിതൻ ! എന്നെ കുറിച്ചു ടോമിക്ക് എന്തറിയാം ..? അവസാനം ഇതിന്റെയൊക്കെ ഭവിഷ്യത് എന്താകുമെന്നു ഇപ്പോൾ വല്ല നിശ്ചയവുമുണ്ടോ.?" ശ്രീയൊരു ചോദ്യ ചിഹ്നത്തിൽ നിർത്തി.. ഇനി എന്റെ ഊഴമാണ്. അപ്പോൾ ഞാനും വിട്ടുകൊടുത്തില്ല.. "ശ്രീ .. രാവിലെ എന്റെ നയം ഞാൻ വ്യക്തമാക്കിയതാണ്. ഒന്നോർത്തു നോക്കൂ.. നമ്മുടെ കൂടിക്കാഴ്ചയും, അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ഒരദ്ഭുതം തന്നെയല്ലേ..? ഇതിനു മുമ്പ് ഒരാണിനോടു എനിക്കും ഇത്തരം വികാരം തോന്നിയിട്ടില്ല. പേരുകേട്ട ഒരു ബോയ്സ് ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. എത്രയോ ആണ്‍കുട്ടികളുമായി അടുത്തിടപഴകിയിരിക്കുന്നു.. അന്നൊന്നും ആരോടും തോന്നാത്ത ഒരു നിർമലവികാരം ഇന്നെനിക്കു ശ്രീയോട് തോന്നിയിരിക്കുന്നു. അതു മനസ്സിൽ വച്ചു പുകക്കാതെ ഞാൻ തുറന്നുപറയുകയും ചെയ്തു. ഒറ്റയടിക്ക് എന്നെ തഴയല്ലേ.. പ്ലീസ്.. ശ്രീ പറഞ്ഞ ആ 'ഭവിഷ്യത്' എന്തുതന്നെയായാലും അതനുഭവിക്കാൻ ഞാൻ ഒരുക്കമാണ്. ഞാൻ നിർത്തിയടുത്തുനിന്നും ശ്രീ തുടങ്ങി. "ശരി. സമ്മതിച്ചിരിക്കുന്നു. താൻ എല്ലാം മനസ്സിലുറപ്പിച്ച സ്ഥിതിക്ക് നമ്മൾ തമ്മിൽ പ്രണയിച്ചു എന്നു തന്നെ കരുതുക. പിന്നെയുള്ള ഭാവിപരിപാടികൾ എന്താണ്? പ്രണയിച്ചിട്ട് തമ്മിൽ എന്തോ ചെയ്യും..? അവൻ ചിരിച്ചു കൊണ്ടു ചോദിച്ചു.. അതൊരു ഒന്നൊന്നര ചോദ്യമായിപ്പോയി.. എന്താ മറുപടി പറയുക.. എനിക്കുo മുൻപരിചയമൊന്നുമില്ലല്ലൊ. "അതൊക്കെ വഴിയെ മനസ്സിലാക്കി തരാം.." കാമശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്ത ഒരാളിനെ പോലെ ഞാൻ വീരവാദം മുഴക്കി. "സമയം പോകുന്നു...മമ്മാ തിരക്കും. പെട്ടെന്നു പോകണം." ഞാൻ പറഞ്ഞതിനു മറുപടിയായി ശ്രീ ഇത്രയും കൂട്ടിച്ചേർത്തു. "നമ്മൾ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കണം . അതിന്റെ ദൂഷ്യവശങ്ങൾ കൂടി വിലയിരുത്തണം. നാളെയൊരിക്കൽ പാടിലാത്ത എന്തോ ചെയ്തുപോയി എന്ന് പശ്ചാത്തപിക്കാനിട വരരുത്. പിന്നെ പ്രായശ്ചിത്തം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. എന്നെക്കുറിച്ച് താനും, തന്നെ കുറിച്ചു ഞാനും നന്നായി അറിഞ്ഞിരിക്കണം.. താനൊരു തീരുമാനമെടുക്കുന്നതിനു മുമ്പേ ഈ 'വീഡിയോ കാസറ്റ്' ഒന്നു രഹസ്യമായി കണ്ടു നോക്കൂ. തനിക്ക് വേണ്ടി ഇന്നൊരു ദിവസം കൊണ്ട് വളരെ കഷ്ടപ്പെട്ടു സംഘടിപ്പിച്ചതാണ്. ഇതു പറഞ്ഞു കൈയ്യിൽ മുറുകെ പിടിച്ചിരുന്ന 'വീഡിയോ കാസറ്റ്' അവൻ എനിക്കു കൈമാറി. അതു പിടിച്ചുവാങ്ങി 'ബൈ ' പറഞ്ഞു ഞങ്ങൾ കൈകൊടുത്തു പിരിഞ്ഞു.. ആ കാസറ്റിൽ എന്തായിരിക്കുമെന്ന ആകാംഷയോടെ അതുംകൊണ്ട് ഞാൻ വീട്ടിലേക്കു പാഞ്ഞു ..(തുടരും ..)
എന്റെ പ്രണയം ..... (ഭാഗം : 22 )
ആ കാസറ്റിൽ എന്തായിരിക്കുമെന്ന ചിന്തയാൽ ഞാൻ വീർപ്പുമുട്ടി എന്നു തന്നെ പറയാം. അതോർത്തപ്പോൾ സൈക്കിളിന്റെ വേഗത കൂടി. പെട്ടെന്നു വീട്ടിലെത്തിയിട്ടും കാര്യമില്ല. ഇന്ന് തിങ്കളാഴ്ച ആണ്. മമ്മയുടെ കുറെ ഉടൻകൊല്ലി സീരിയലുകളുടെ ബഹളമാണ്. കരച്ചിലും, അലയും, വിളിയുമായി ഒരു പത്തുമണിയോടു കൂടിയെ ടെലിവിഷൻ ഒന്നു സ്വതന്ത്രമാകൂ.. അല്ലെങ്കിൽ തന്നെ രഹസ്യമായി കാണാനാണ് ശ്രീ പറഞ്ഞിരിക്കുന്നത്. എന്തേലും തുണ്ട് കാണുമോ.? ഓർത്തപ്പോൾ ഷഡ്ഡിക്കുള്ളിൽ ഒരനക്കം പോലെ.. സത്യം പറഞ്ഞാൽ വീട്ടിലെത്തി പല തവണ മൂത്രമൊഴിച്ചു കാണും. അതു കാണാനുള്ള ആകാംഷയും, വെപ്രാളവും കൂടി.. അവിടെയും ബുദ്ധി പ്രയോഗിച്ചു. അപ്പാപ്പൻ പഞ്ചസാരയുടെ ഗുളികയുമടിച്ചു ഒൻപതു മണിക്കു ഉറങ്ങാൻ പോകും. ഞാൻ പകൽ മുഴുവൻ ഒരേകണക്കിരുന്നു പഠിച്ചതുകൊണ്ട് നേരത്തെ ഉറങ്ങുന്നതായി അഭിനയിക്കുക. മമ്മ അടുക്കളയിലെ ജോലിയെല്ലാം തീർത്ത് ഉറങ്ങിക്കഴിഞ്ഞാൽ പതുക്കെ താഴെ വന്നു പാത്തു സീഡിയിടാം. പപ്പാ കൊണ്ടുവന്ന ഹിറ്റാച്ചിയുടെ വീഡിയോ ആണ്. പക്ഷെ, അന്നത്തെ എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. മമ്മാ ഉറങ്ങാൻ പോകുന്നില്ല. എന്തോ അച്ചാറുണ്ടാക്കുന്ന തിരക്കാണ്. എപ്പോൾ തീരുമെന്നു പറയാൻ പറ്റില്ല. ആകെയൊരു ടെൻഷൻ! ഒരു നിവൃത്തിയുമില്ലാതെ ഞാൻ എണീറ്റു താഴെവന്നു. സ്പോർട്സ് ചാനൽ വച്ചു കണ്ടു. മമ്മാ പോയികിടന്നുറങ്ങി എന്നു ബോധ്യമായാൽ സീഡിയിടാം. മമ്മയുടെ പണി തീർന്നപ്പോൾ മണി 10.45 pm ആയി . "നാളെ വെളുപ്പിനു ജിമ്മിൽ പോകാനുള്ളതല്ലേ. പോയി കിടന്നുറങ്ങൂ മോനെ.. ഇതാ പുഴുങ്ങിയ പഴം.. ഇന്നു മുട്ടയില്ല. കോഴി മുട്ട തന്നില്ല." ഇതു പറഞ്ഞു മമ്മാ ഉറങ്ങാൻ പോയി. മമ്മാ കിടന്നാലുടനെ ഉറങ്ങും. വീട്ടുജോലിക്കു വരുന്ന സ്ത്രീക്കു വൃത്തി പോരാ എന്നു പറഞ്ഞു പാചകവും, അലക്കും മമ്മ തന്നെ ചെയ്യും.. പിന്നെ പപ്പായുടെ ഒരു സമാധാനത്തിനാണ് ജോലിക്കാരിയെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല ഞാനും, മമ്മായും ചിലപ്പോൾ പുറത്തായിരിക്കും. അപ്പോൾ സുഖമില്ലാത്ത അപ്പാപ്പൻ തനിച്ചാകും. അപ്പോൾ മോളിയാന്റി കൂട്ടിനു കാണും. പറഞ്ഞുവന്നത് നന്നായി ജോലിയെടുക്കുന്നതു കൊണ്ട് മമ്മാ കിടന്നപാടെ ഉറങ്ങിപ്പോകും.. കുറച്ചുകഴിഞ്ഞപ്പോൾ മമ്മയുടെ കൂർക്കംവലി കേട്ടു. മമ്മാ ഉറങ്ങിയെന്ന് ബോധ്യമായപ്പോൾ ഞാനാ കാസറ്റിട്ടു.. ഒരു സൂപ്പർ ഗേയ് മൂവിയായിരുന്നു അത്.. മാതാപിതാക്കൾ അറിയാതെ രണ്ടു ടീനേജ് കുട്ടികൾ പ്രണയിക്കുന്നു. അവർ ആരുമറിയാതെ ഒരുമിക്കുന്നു. അതു സ്ഥിരമാകുന്നു.. അവർക്കു രണ്ടുപേർക്കും പകരം ഞാനും, ശ്രീയുമായിരുന്നെങ്കിൽ ..! അതു കണ്ടപ്പോൾ മനസ്സിൽ ആശിച്ചുപോയി. അത്രക്കു ഹൃദയസ്പർശിയായ രണ്ടു മൂന്നു സീൻ അതിൽ ഉണ്ടായിരുന്നു . അവസാനം ഒരു ബന്ധു അവരുടെ ബന്ധം കണ്ടുപിടിക്കുന്നു. അവരുടെ മാതാപിതാക്കളെ അറിയിക്കുന്നു. രണ്ടിലൊരാളെ അവന്റെ ഡാഡി വല്ലാതെ തല്ലുന്നു. പിന്നെ പൂട്ടിയിടുന്നു. തമ്മിൽ കാണാൻ കഴിയാതെ മറ്റെ സുഹൃത്ത് ഒറ്റപ്പെട്ടു അലഞ്ഞു നടക്കുന്നു. പൂട്ടിയിട്ട കുട്ടിയെ വീട്ടുകാർ നാടു കടത്തി അകലെയുള്ള ഒരു ബന്ധുവിന്റെ വീട്ടിലാക്കുന്നു. ശേഷം അവൻ അവിടെയൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും.. ഈ വിവരം എങ്ങിനെയോ അവനു വേണ്ടി മാത്രം കാത്തിരുന്ന കൂട്ടുകാരനറിയുകയും ചെയ്യുന്നു . അന്നേ ദിവസം അവൻ ആത്മാഹുതി ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു. കഥയുടെ അവസാനം ഒരിക്കലും ആണ്‍കുട്ടികൾ തമ്മിലുള്ള പ്രണയം ശാശ്വതമല്ലെന്നും, അതിനെ നിയമം അനുശാസിക്കുന്നില്ലെന്നും ഒരു സന്ദേശം എഴുതിക്കാണിക്കുന്നുമുണ്ട്. ആ മൂവി കണ്ട ഒരാൾ ഒരിക്കലും ഒരു ആണിനെ പ്രണയിക്കാൻ മുതിരില്ല എന്നാകും ശ്രീ കരുതിയിട്ടുണ്ടാകുക. പക്ഷെ ഇവിടെ സംഭവിച്ചതു നേരെ മറിച്ചാണ്. അതിൽ ആ സുഹൃത്തുക്കളുടെ പ്രണയമാണ് എന്റെ മനസ്സിൽ പതിഞ്ഞത്. ബാക്കിയുള്ളത് നമ്മൾ തീരുമാനിക്കും പോലെയല്ലേ എന്നാണു ഞാൻ ചിന്തിച്ചത്. ഒരു പുരുഷനു മറ്റൊരു പുരുഷനെ എങ്ങിനെ സന്തോഷിപ്പിക്കാം എന്നുകൂടി ആ മൂവിയിൽ നിന്നും ഞാൻ ഉൾക്കൊണ്ടു. ആ മൂവി എനിക്കൊരു പ്രചോദനമായിരുന്നു. ആ കാസറ്റ് നല്കിയതിൽ മനസ്സു കൊണ്ട് ശ്രീക്കു നന്ദി പറഞ്ഞു. ഇങ്ങനെയൊക്കെ ഈ ലോകത്തിൽ നടക്കുന്നുണ്ടെന്ന ഒരാശ്വാസവും.. വളരെ സന്തോഷം തോന്നി.. എന്റെ ശ്രീയെ സ്വന്തം ജീവനെപോലെ സ്നേഹിക്കാൻ മനസ്സിൽ ഉറപ്പിച്ചുകൊണ്ടു ഞാനന്ന് സുഖസുഷുപ്തിയിലാണ്ടു.. അന്നു നിദ്രക്കിടയിൽ കണ്ട കിനാക്കളിൽ മുഴുവൻ ശ്രീയായിരുന്നു. ഞങ്ങളൊരുമിച്ചു വെള്ളകുതിരപ്പുറത്തു സഞ്ചരിക്കുന്നതും മറ്റുമായി നല്ല സ്വപ്നങ്ങൾ .!! രാവിലെ എണീറ്റു നിറഞ്ഞ മനസ്സോടെയാണ് ഞാൻ ജിമ്മിലേക്കു പോയത് എന്റെ ശ്രീയെ എന്നിലേക്കു ചേർക്കാമെന്ന വ്യാമോഹവുമായി... (തുടരും .)
എന്റെ പ്രണയം ..... (ഭാഗം :23 )
പുറത്ത് തണുപ്പു കൂടിയോ എന്നൊരു സംശയം.! ശ്ശോ .ഞാൻ ഓവർകോട്ട് ഇടാൻ മറന്നതു കൊണ്ടു തോന്നിയതാകും. ശ്രീ തന്ന കാസറ്റ് കീശയിലുണ്ട്.. കുളുർന്നുവിറച്ച് നടന്നു ഞാൻ ജിമ്മിലെത്തി. ശ്രീ വന്നിട്ടില്ല. മാസ്റ്റർ ജിമ്മിൽ വന്നു തുടങ്ങി. മാസ്റ്ററിനു ഇത്ര പെട്ടെന്ന് പനി കുറയണ്ടായിരുന്നു എന്നു മനസ്സിൽ തോന്നി. ഞാൻ ശ്രീക്കു സ്ഥലം കരുതിയാണ് വ്യായാമം ആരംഭിച്ചത്. പത്തു മിനുട്ട്കഴിഞ്ഞാണ് അവൻ വന്നത്.അന്നത്തെ അതേ ചെമന്ന ജിം സ്യുട്സ് ആണ് ധരിച്ചിരിക്കുന്നത്. വന്നപ്പോൾ തന്നെ ഒരു കണ്ണിറുക്കി എന്നെയൊരു ലൈനടി ! സത്യം പറഞ്ഞാൽ എനിക്കു നാണം തോന്നി. ഞാൻ ദൃഷ്ടി മാറ്റി. ശ്രീ നേരെ എന്റെ അടുത്തേക്കു തന്നെ വന്നു വ്യായാമവും തുടങ്ങി. ഇന്ന് ആരോ രണ്ടു പേർ വന്നിട്ടില്ല. മാസ്റ്റർക്ക് ആരു വന്നാലും, വന്നില്ലെങ്കിലും ഒരു മാസം ആകുമ്പോൾ കാശു കിട്ടും.. ശ്രീ കിടന്നുള്ള വ്യായാമം ചെയ്യാൻ ഞാൻ കാത്തിരുന്നു. ആ മുഴപ്പ് അസ്സലായി എടുത്തുകാണാമല്ലോ.. എന്റെ ഭാഗ്യക്കേട്! അന്നതു ചെയ്തില്ല.. ഇടയ്ക്കു എന്നെയവൻ ഒളിഞ്ഞ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്നു സമയം തീരാൻ പ്രാർത്ഥിച്ചു. അങ്ങിനെ ഒരു മണിക്കൂർ കഴിഞ്ഞു. നന്നായി വിയർത്തു രണ്ടു കസറത്തും അടിച്ചാലെ ശ്രീ നിർത്തൂ.. അതിന്റെ ഗുണം ആ ശരീരത്തിൽ കാണാനുമുണ്ട്.. ശ്രീക്കു വയർ ഒട്ടുമില്ല. നല്ല ശരീര ഭംഗി.. രണ്ടു കാലും ചെറുതായൊന്നു വളഞ്ഞതായി തോന്നും . അതുകൊണ്ടാണ് നടക്കുമ്പോൾ ആ മുഴപ്പ് തെറിച്ചു നില്ക്കുന്നതായി തോന്നുന്നത്. ആരിലും വികാരം ജനിപ്പിക്കുന്ന ഒരു ശരീരപ്രകൃതി ..! ശ്രീ വ്യായാമം മതിയാക്കി. മാസ്റ്ററോടു വിട പറഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി.. അന്ന് ഞാനാണ് ആ കരം കവർന്നത്. തലേന്നാൾ ഞാൻ കണ്ട സ്വപ്നം എനിക്കു ധൈര്യം പകരുകയായിരുന്നു എന്നു പറയുന്നതാകും ശരി. എല്ലാ വൃക്ഷങ്ങളും, ചെറുചെടികളും ചെറുതായി പൊഴിഞ്ഞ മഞ്ഞുതുള്ളികളെ ശേഖരിച്ചു നീരാടുന്നതായ് തോന്നി. "എന്താടോ ടോമി തന്റെ മുഖത്തിന്നു വലിയ സന്തോഷം? ഞാനിന്നലെ തന്ന കാസറ്റ് കണ്ടുവോ..? കണ്ടുകാണും. ഹഹഹ.. ഒന്നും വേണ്ട. ഇനി നല്ല സുഹൃത്തുക്കളായ് കഴിയാമെന്നു തീരുമാനിച്ചു അല്ലേ.?"..അതുകേട്ട് ഞാൻ നന്നായി ചിരിച്ചു .."ഹായ്.. എന്താ ഭംഗി തന്റെ ചിരി കാണാൻ.. ഒരേ നിരയൊത്ത മുല്ലപൂ നിറമുള്ള ചെറിയ പല്ലുകൾ. കൊച്ചു കുട്ടികളുടേതുപോലെ.." ശ്രീയുടെ ആ വാക്കുകൾ എന്നെ കോരിത്തരിപ്പിച്ചു.." അതെ.., ഞാനൊരു ഉറച്ച തീരുമാനമെടുത്തു.. എന്നെന്നേക്കും ഈ കൈകോർക്കാൻ.." എന്റെ വാക്കുകൾ ശ്രീയെ ചൊടിപ്പിച്ചെന്നു തോന്നി. അവന്റെ മുഖഭാവം മാറി.. ശ്രീ എന്റെ കൈ വിടുവിച്ചു.. " ഇതാ കാസറ്റ് .. ഞാൻ മുഴുവനും കണ്ടു. ഇഷ്ടമായി, കഥയും, അതു തന്ന ആളിനെയും.." എന്റെയാ വാക്കുകൾ കേട്ടപ്പോൾ ശ്രീ എന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി. "അപ്പോൾ താൻ നശിക്കാൻ തന്നെ തീരുമാനിച്ചു.. അല്ലേ ..?" എന്റെ വാക്കുകൾ അവനെ വിഷമിപ്പിച്ചോ? "ഒരിക്കലുമല്ല. ഞാനൊരിക്കലും ശ്രീക്കു ഒരു ദോഷവും ചെയ്യില്ല. അന്ന് കരഞ്ഞുകൊണ്ട് തിരികെ പോയ ടോമിയല്ല ഈ പറയുന്നത്.. ഒരുറച്ച മനസ്സിൽ നിന്നുള്ള തീരുമാനമാണിത്.. ഞാൻ ശ്രീയെ സ്നേഹിക്കുന്നു. ഒരു കടലോളമാണോ..? ഒരു കുന്നോളമാണോ ..? അതോ വാനോളമാണോ.. അറിയില്ലെനിക്ക്.." .. ഞാനതു പറഞ്ഞതും "ദേ.. ശങ്കരൻ പിന്നേം തെങ്ങേൽ തന്നെ.." എന്ന പഴഞ്ചാെല്ലു പറഞ്ഞു ശ്രീ വീണ്ടും ചിരിച്ചു.. എന്റെ തോളിൽ ഒരു കൈ വച്ചുകൊണ്ടവൻ തുടർന്നു.. "ടോമി.. ഞാനീ പറയുന്നത് താൻ സംയമനത്തോടെ കേൾക്കണം. തന്റെ സ്നേഹം സ്വീകരിക്കാനുള്ള അർഹത എനിക്കുണ്ടെന്നു തോന്നുന്നില്ല. അവസാനം 'അയ്യോ , ഇതു വേണ്ടായിരുന്നു' എന്നു പറഞ്ഞ് താൻ പശ്ചാത്തപിക്കേണ്ട ഒരവസ്ഥ വരരുത്." അതു പറയുമ്പോൾ അവന്റെ സ്വരമിടറി.. മുഖം ആർദ്രമായി.. എനിക്കതു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ മനസ്സിൽ ശ്രീയോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുകയായിരുന്നു അപ്പോൾ .. പെട്ടെന്നാണതു സംഭവിച്ചത് .. (തുടരും ..)
എന്റെ പ്രണയം ........(ഭാഗം .24 )
ആ സമയത്തെ എന്റെ മനോഭാവം വിചിത്രമായിരുന്നു.. എന്റേതെന്നു ഞാൻ വിശ്വസിച്ചു തുടങ്ങിയ ശ്രീഹരി എന്റെ മുന്നിൽ പതറുന്നു .എന്റെ ഹൃദയമിഡി ക്രമാതീതമായി വർദ്ധിച്ചു. മനസ്സ് നിയന്ത്രണാതീതമായി. പെട്ടെന്ന് രണ്ടു കൈകളുമുയർത്തി ശ്രീയുടെ കാതുകളിൽ അമർത്തി ആ കവിളിൽ ഒരു ചുടുചുംബനമർപ്പിച്ചു.! പെട്ടെന്നായതുകൊണ്ട് ശ്രീക്കു എന്നെ തടയാൻ കഴിഞ്ഞില്ല. ശേഷം പരിസരംപോലും മറന്നു തിരിഞ്ഞൊരൊറ്റ ഓട്ടമായിരുന്നു. വെളുപ്പാൻകാലമായതിനാൽ വഴിയോരം വിജനമായിരുന്നതു കൊണ്ട് ആരും കണ്ടതായി തോന്നിയില്ല. പിന്നെ നേരെ വീട്ടുവാതുക്കൽ ചെന്നാണ് നിലയുറപ്പിച്ചത്.. എന്നെ നന്നായി വിയർത്തിരുന്നു. ഞാൻ നേരെ മുറിയിലേക്ക് പലായനം ചെയ്തു. വസ്ത്രങ്ങൾ എല്ലാം ഒന്നൊന്നായ് ഊരി നനകൊട്ടയിലിട്ടു.ഷഡ്ഡി പരിശോധിച്ചു. ഇല്ല .. സ്നേഹജലം ഒലിച്ചിട്ടില്ല.. അതെങ്ങിനെ? ഇന്ന് ഭയമെന്ന വികാരമല്ലെ മുന്നിട്ടുനിന്നത്. ശ്രീ എന്നെ പുറകിലോട്ടു ഉന്തുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതുണ്ടായില്ല. അനുസരണയുള്ള ഒരു കുട്ടിയെപോലെ അവൻ നിന്നുതരികയാണുണ്ടായത്.. എനിക്കു തന്നെ 173 cm ഉയരമുണ്ട്. ശ്രീക്ക് എന്നെക്കാൾ കുറച്ചു കൂടി ഉയരമുള്ളതുകൊണ്ട് എനിക്കു കുറച്ചു എത്തേണ്ടിവന്നു.അപ്പോഴുള്ള അവന്റെ ചേതോവികാരം എന്തായിരുന്നിരിക്കും? ആ നിമിഷമോർത്ത് പടയിൽ വിജയം കൊയ്ത ജേതാവിനെപോലെ ഞാൻ നിർവൃതികൊണ്ടു. എന്തോ ഒരു വലിയ കാര്യം സാധിച്ച നിർവൃതി ! അന്നത്തെ കാര്യങ്ങൾക്കൊക്കെ പതിന്മടങ്ങ് ഉത്സാഹമായിരുന്നു.. മമ്മയും, സ്കൂളിലെ ചങ്ങാതിമാരുമെല്ലാം "എന്തേ ഇന്നു ടോണിയുടെ മുഖത്തൊരു വെട്ടം?" എന്നു ചോദിച്ചുകൊണ്ടേയിരുന്നു. വൈകിട്ടു വീട്ടിൽ വന്നതും ശ്രീ എന്നെ ഫോണിൽ വിളിച്ചിരുന്നതായും തിരികെയങ്ങോട്ടു വിളിക്കാൻ പറഞ്ഞതായും മമ്മാ പറഞ്ഞു. ചീത്ത പറയാനാണോ ഈശോയെ ഇനി വിളിക്കുന്നത്.? ഞാൻ സംശയിച്ചു. വസ്ത്രം മാറി, കോഫി കുടിച്ചു. മമ്മാ പുറകുവശത്തേക്കു പോയ നേരം നോക്കി ഞാൻ ശ്രീയെ വിളിച്ചു.. "ഹലോ,.. ഞാനാ ടോമി..! എന്താ വിളിച്ചത്..?" ഒരു ചമ്മലോടെ ഞാൻ ചോദിച്ചു. മറുവശത്തു നിന്നും ഒരു കള്ളചിരിയാണ് കേട്ടത്.. "എന്താ എന്നെ കളിയാക്കിയതാണോ.? ഞാൻ ചോദിച്ചു. "അയ്യേ... നാണമില്ലാത്തവൻ.. നടുറോഡിൽ വച്ചു എന്നെ ചുംബിച്ചു. എന്തായാലും എനിക്കതങ്ങു സുഖിച്ചു. തന്റെ ധൈര്യത്തെ ഞാൻ സമ്മതിച്ചിരിക്കുന്നു.. നന്ദി ! ," ശ്രീ പറഞ്ഞുനിർത്തി. ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം ! ശ്രീയെന്നെ.. എന്റെ സ്നേഹത്തെ.. എന്റെ ആത്മാർത്ഥതയെ അംഗീകരിച്ചിരിക്കുന്നു എന്നല്ലേ ആ പറഞ്ഞതിനർത്ഥം.. എന്റെ മനസ്സു കുളിരുകോരി. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.."എനിക്കിപ്പോൾ എന്റെ ശ്രീയെ കാണണം..". കൊച്ചു കുഞ്ഞുങ്ങൾ കളിപ്പാട്ടത്തിനു വാശി പിടിക്കുംപോലെ ഞാൻ കൊഞ്ചി.. "അയ്യോ .. ഇപ്പോഴോ.. ഇവിടെ ആന്റിയും, അങ്കിളുമൊക്കെയുണ്ട് മോനെ.. ഇപ്പൊ പറ്റില്ല. നാളെ കാണാമല്ലോ." ശ്രീ പറഞ്ഞതു കേട്ട് ഞാൻ സമാധാനപ്പെട്ടു ഫോണ്‍ റദ്ദാക്കി .. ശ്രീ എന്റെ രണ്ടു വയസ്സിനു മൂത്തതാണ്.. എന്നെ 'മോനെ ' എന്നാണു വിളിച്ചത്. എന്നെ ഇഷ്ടമായിരിക്കുന്നു. വീടിന്റെ ഹാളിനിന്ന് ഞാൻ തുള്ളിചാടി. കുറച്ചു ബ്രേക്ക്‌ഡാൻസ് പഠിച്ചിട്ടുള്ളതുകൊണ്ട് അമേരിക്കൻ ഗായകൻ ഡെമിസിന്റെ ഒരു ഗാനം സ്വയം പാടിയാണ് ആടിയത്. ചാട്ടവും, മേളവും കേട്ട് മമ്മാ ഓടിവന്നു. "അപ്പാപ്പനില്ലാത്ത നേരം നോക്കി നീയീ വീടു ചവിട്ടിപ്പൊളിക്കുവാണോടാ ചെക്കാ .." അപ്പാപ്പന് ബഹളം ഇഷ്ടമല്ല. ഉടൻ വഴക്കു പറയും. മമ്മയുടെ വഴക്കുംകേട്ടു ഞാൻ മുകളിലേക്ക് ചാടിയോടി. പിന്നെ മുറിയടച്ചു കണ്ണാടിയിൽ എന്റെ പ്രതിബിംബത്തെ നോക്കിയായി കളി. കളിച്ചുതളർന്നൊടുവിൽ ഞാൻ ബെഡ്ഡിലേക്കു വീണു. കിതപ്പു മാറിയപ്പോൾ വീണ്ടും അവിടെ കിടന്നുരുണ്ടു. തലകുത്തി കരണം മറിഞ്ഞു. ശ്രീയെന്നു സങ്കല്പ്പിച്ചു തലയിണയെടുത്ത് തുരുതുരെ മുത്തങ്ങൾ കൊടുത്തു.. അങ്ങിനെ കുറേനേരം ശ്രീയെ ഓർത്തോർത്തു കിടന്നു. പിന്നെ എണീറ്റപ്പോൾ ദേഹം മുഴുവൻ വല്ലാത്ത വേദന.. ഇത്രയും ദേഹമിളക്കി ചാടണ്ടായിരുന്നു എന്നു തോന്നി.. പിന്നെ ചൂടുവെള്ളത്തിൽ ഒരു കുളി കഴിഞ്ഞു ഉഷാറായി പഠനം തുടങ്ങി. അത്താഴകഞ്ഞിയും കുടിച്ചു അന്നത്തെ ദിവസത്തിനു ഈശോയോടു നന്ദിയും ചൊല്ലി എന്റെ ശ്രീയെയും ഓർത്തു സുഖനിദ്രയിലാണ്ടു .. അടുത്ത ദിവസം ..! (തുടരും ..)
എന്റെ പ്രണയം......... .(ഭാഗം :25 )
അതിരാവിലെ പൂവൻകോഴി കൂവിയതു കേട്ടാണ് ഞാനുണർന്നത്. തലേദിവസത്തെ പുകിലിൽ അലാറം വയ്ക്കാൻ മറന്നുപോയിരുന്നു. ജിമ്മിലേക്കു രണ്ടു ചിറകു വച്ചു പറക്കാനെന്റെ മനസ്സു വെമ്പി. പെട്ടെന്നു തയ്യാറായി പുറത്തേക്കിറങ്ങി. കാലുകളുടെ മസ്സിലിനൊക്കെ നല്ല വേദന. ഇന്നലെ അത്രയ്ക്ക് ഇളക്കിമറിച്ചതല്ലേ !. ഇന്നു നിലാവില്ല.. ചന്ദ്രൻ ചെറുതായി ഓടി മറഞ്ഞിരിക്കുന്നു. മിന്നാമിനുങ്ങിന്റെ വെളിച്ചമുള്ള വഴിവിളക്കുകൾ ഒന്നൊന്നായി വിടപറഞ്ഞു.. ശ്രീയെ ഒന്നു കാണാനുള്ള മനസ്സിന്റെ ആർത്തി എന്നെ ദ്രുതഗതിയിൽ അവിടെ എത്തിച്ചു എന്നുതന്നെ പറയാം. എന്തോ ഒരു ആത്മവിശ്വാസം എന്റെ മനസ്സിനെ പൂർണ്ണമായും കീഴടക്കിയിരുന്നു. എനിക്കു മുമ്പേ തന്നെ ശ്രീ ജിമ്മിലെത്തിയിരുന്നു. അതിനെക്കാൾ തമാശ ഞാനകത്തേക്കു കയറുമ്പോൾ ശ്രീ എന്നെ കണ്ട ഭാവമില്ല. ങ്ഹാഹാ.. അത്ര ജാഡയോ. ഞാനും ഗൗനിക്കാൻ പോയില്ല. എന്താണാവോ ഭവാന്റെ മനസ്സിൽ..? ഞാൻ ചിന്തിച്ചു.. വ്യായാമ മുറകളുമായി മണിക്കൂറൊന്നു കഴിഞ്ഞു.. ശ്രീ വ്യായാമം നിർത്തി ഇറങ്ങുന്നുണ്ടോയെന്ന് ഇടയ്ക്കിടയ്ക്ക് ഞാൻ ഏറുകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. അപരിചിതരെ പോലെ ഞങ്ങൾ വ്യായാമം പൂർത്തിയാക്കി. ഞാനാണ് ആദ്യം നിർത്തിയത്. എന്നിട്ടും ഞാൻ അവനെ കാത്തുനിന്നു. ഭാരം ഉയർത്തി വ്യായാമം ചെയ്യുമ്പോഴും നെഞ്ചിനകത്ത് അതിനേക്കാൾ ഭാരമായിരുന്നു. എന്താ ശ്രീക്കു പറ്റിയത്.? എന്റെ ഹൃദയം കീറിമുറിച്ചു ഞാൻ കാണിച്ചു.. എന്നിട്ടും ..! എനിക്കു വിഷമമായി .. ശ്രീ എന്നെ ശ്രദ്ധിക്കുന്നതേയില്ല. ഇന്നലെ രാത്രി കൂടി എന്നോടു നന്നായി സംസാരിച്ചതാണല്ലോ.. ശ്രീ വ്യായാമം പൂർത്തിയാക്കി എന്റെ കണ്‍മുന്നിൽ കൂടി എന്നെ ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി നടന്നുപോയി. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ ഇന്നെനിക്കു എഴുതാൻ കഴിയുന്നില്ല. എരിഞ്ഞു തുടങ്ങിയ നെരിപ്പോടുപോലെ പുകയുകയായിരുന്നു മനസ്സ്! ദേഹം തളരുന്നുണ്ടോ..? തൊണ്ട വരളുന്നുണ്ടോ? നിശബ്ദനായി ഞാൻ പുറത്തേക്കിറങ്ങി. മാസ്റ്റർ ചാരുകസേരയിലിരുന്ന് ഉറക്കം തൂങ്ങുന്നു.. 'ഇയ്യാളെന്താ രാത്രി കക്കാൻ പോയിരിക്കുവായിരുന്നോ .? ഞാൻ സ്വയം മുറുമുറുത്തു. ആകെ വെറി പിടിച്ച എന്റെ മനസ്സിന്റെ രോക്ഷം പ്രകടിപ്പിക്കാൻ കഴിയാതെ ഞാൻ നിരത്തിലേക്കിറങ്ങി. മന്ദമാരുതൻ ഒരാശ്വാസമെന്നപൊലെ എന്നെ തഴുകികടന്നുപോയി. ജിമ്മിന്റെ മുൻവശത്തു കൂടി പോകുന്ന പാതയിൽ ഇടതു തിരിഞ്ഞാണ് ഞാനും ശ്രീയും പോകാറ്. വലതു തിരിഞ്ഞു പോയാലും പ്രധാന പാതയിലെത്താം. എന്നെയങ്ങിനെയിപ്പം അവൻ കാണണ്ട. എന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട. ഞാൻ മനസ്സിലോർത്തു വലതു വഴി തിരിഞ്ഞു നടന്നു. ഇരുട്ടിന്റെ മറയെ നീക്കി നേരം വെളുത്തുവരുന്നതെയുള്ളു. ഞാൻ തിരിഞ്ഞു നടന്നുതുടങ്ങിയതും വിപരീതദശയിൽ നിന്നുമൊരു വിളി. ."ഹേയ് മാഷേ.. അല്ല .. ഇതെങ്ങോട്ടാ ഈ പോണെ.. ഹേയ് ടോമികുട്ടാ .. ഞാനിവിടെ കാത്തുനിൽക്കണതു കണ്ടില്ലേ ??" ശ്രീയുടെ പരുക്കൻ സ്വരമല്ലേയത്.! ഞാൻ പെട്ടെന്നു തിരിഞ്ഞുനോക്കി. ദേ,.. ശ്രീയെന്നെ കൈയ്യാട്ടി വിളിക്കുന്നു. അതുകണ്ടപ്പോൾ ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ മുഖത്ത് ഒരു ഭാവമാറ്റവും വരുത്താതെ നടന്നടുത്തേക്കു ചെന്നു. അടുത്തെത്തിയതും ആ രണ്ടു കൈകളാൽ ശ്രീ എന്നെ വാരിപ്പുണർന്നു.. "വിടൂ എന്നെ.. ആരേലും കാണും." എന്നു പറഞ്ഞു ഞാൻ കുതറിയപ്പോൾ ചിരിച്ചുകൊണ്ട് "എന്തേ ഈ പരിസരബോധം ഇന്നലെ എന്നെ ചുംബിച്ചപ്പോൾ ഇല്ലാതെ പോയി" എന്നു പറഞ്ഞു എന്റെ രണ്ടു കവിളിലും ഓരോ ചുടുമുത്തം തന്നു. "എനിക്കു തരുന്നതിന്റെ ഇരട്ടി തിരികെ കൊടുക്കുന്നതാണ് എന്റെയൊരു രീതി" എന്നു പറഞ്ഞു ചിരിക്കുന്ന ശ്രീയുടെ കണ്ണുകളിൽ എന്നോടുള്ള അനുരാഗം നിഴലിക്കുന്നതായി ഞാൻ കണ്ടു. അപ്പോൾ ഒരു തണ്ടുലഞ്ഞ താമര കണക്കെ എന്റെ തോളുകൾ ഞാനാ തോളിലേക്ക് ചായ്ച്ചു.. ഒരു കൃഷിക്കാരൻ തൂമ്പയും കൊണ്ട് എതിരെ വരുന്നതു കണ്ട ശ്രീ എന്റെ തോളുകളിൽ തട്ടി മനസ്സിനെ ഉണർത്തി.. വികാരതരളിതമായ മനസ്സുമായി ഞാനൊരു ശില്പം പോലെ ആ തോളുരുമ്മി നടന്നു. ഞങ്ങൾ പ്രധാനപാതയിലെത്തി. സ്നേഹജലം തുള്ളിതുള്ളിയായി പുറത്തേക്കു പോകുന്ന സുഖനൊമ്പരം ഇടയ്ക്കിടയ്ക്ക് ഞാനറിയുന്നുണ്ടായിരുന്നു. പിരിയാനുള്ള സ്ഥലമെത്തിയപ്പോഴാണ് സ്വബോധം നേരെ വീണത്. അതുവരെ ഞാൻ മറ്റേതോ ഒരു ലോകത്തായിരുന്നു .. എന്റെ ശ്രീയും, ഞാനും മാത്രമുള്ളൊരു ലോകം ! അതിൽ നിറയെ അനുരാഗവും, ചുറ്റിനും സ്നേഹ ജാലകങ്ങളുമുള്ള ഒരു സ്വപ്നകൂടാരം. യാത്ര പറയുമ്പോൾ സന്തോഷമുളവാക്കുന്ന ഒരു വാർത്തയായി ശ്രീയുടെ സ്വരം എന്റെ കാതുകളിൽ പതിച്ചു.. (തുടരും)
എന്റെ പ്രണയം ........ ( ഭാഗം :26 )
"ഇനി വിഷമം വേണ്ട. ഞാനെന്നും തന്റെ കൂടെയുണ്ട് ! ടോമിയുടെ ഈ പെരുമാറ്റം എനിക്കിഷ്ടമായി." ശ്രീയുടെ വാക്കുകൾ തേൻ പോലെ മധുരമുള്ളതായ് തോന്നി. അബോധാവസ്ഥയിലുള്ള സുഖനൊമ്പരങ്ങൾ ഏറ്റുവാങ്ങിയാണ് അന്ന് ഞാൻ ശ്രീയെ വിട്ടു പിരിഞ്ഞത്. വീട്ടിലെത്തിയിട്ടും ഏതോ ഒരു ലാസ്യം എന്നെ ആവരണം ചെയ്തിരുന്നു. കോളേജിൽ പോകുന്നതിനു മുമ്പ് ഒരു വില കുറഞ്ഞ മൊബൈൽ വാങ്ങിത്തരാൻ മമ്മയോട് യാചിച്ചു.. "ഇന്നു ബുധനാഴ്ച. മറ്റന്നാൾ പപ്പാ വിളിക്കുമ്പോൾ മോൻ ചോദിക്ക്.. മമ്മ കൂടെ സപ്പോർട്ട് ചെയ്യാം. നീ പുറത്തു പോയിക്കഴിഞ്ഞാൽ എനിക്കാധിയാ.. മൊബൈൽ ഉണ്ടെങ്കിൽ എനിക്കുo നീ എവിടെയുണ്ടെന്ന് അറിയാമല്ലോ." മമ്മാ പറഞ്ഞു. അന്ന് മൊബൈൽ ഇന്നത്തെപ്പോലെ പ്രചാരത്തിലുള്ള സമയം അല്ല. പ്രത്യേകിച്ച് സ്കൂൾ കുട്ടികളുടെ കൈയ്യിൽ.. എന്തായാലും പ്ലസ്‌ടുവിന് ഉയർന്ന മാർക്ക് വാങ്ങിയാൽ ഒരു ബൈക്ക് കിട്ടും. ഇനി നാലു മാസത്തെ കാത്തിരിപ്പ് കൂടി ! മാർച്ചിൽ പരീക്ഷ. മെയിൽ ഫലം വരും. അന്ന് മമ്മ പറഞ്ഞതു സമ്മതിച്ചു സമാധാനമായി ഞാൻ സ്കൂളിലേക്കു പോയി. ക്ലാസ്സിൽ എന്റെ അടുക്കൽ ഇരിക്കുന്നത് അനൂപ് ആണ്. ഒരു വിധപ്പെട്ട കാര്യങ്ങളെല്ലാം ഞാൻ തുറന്നു ചർച്ച ചെയ്യുന്ന എന്റെ ആത്മാർത്ഥ സുഹൃത്ത്..! ശ്രീയോടുള്ള സ്നേഹബന്ധം അവനോടു പറഞ്ഞാലോ.? ഇതുവരെ അവൻ വിശ്വസ്ഥനാണ്. നമ്മൾ എന്തു ചെയ്യുമ്പോഴും ഒരാളെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..എല്ലാ കാര്യങ്ങളും ഞാൻ മമ്മയോടു പറയാറുണ്ട്. പക്ഷെ ശ്രീയുടെ കാര്യം മാത്രം പറയാൻ കഴിഞ്ഞില്ല. മമ്മയുടെ ചില ചോദ്യങ്ങൾക്കു എന്തു ന്യായീകരണം ഉന്നയിക്കും.? എന്തായാലും ഞാൻ അനൂപിനോട് സ്നേഹജലത്തിനെ കുറിച്ചൊഴികെ നടന്നതെല്ലാം വിസ്തരിച്ചു പറഞ്ഞു. എല്ലാം ശ്രദ്ധിച്ചുകേട്ടതിനു ശേഷം അവന് എന്നോടു അസൂയ തോന്നിയോ.?! അറിയില്ല . "നിന്റെ ഈ കണ്ണും തലമുടിയും, നിറവുമാകും ശ്രീയെ ആകർഷിച്ചത്". അവന്റെ ഈ വാക്കുകൾ അതല്ലേ സൂചിപ്പിക്കുന്നത്. അന്നു വൈകിട്ട് വീട്ടിൽ ചെന്നയുടൻ ശ്രീയെ വിളിച്ചു. ഡ്രൈവിംഗ് പഠിക്കാൻ പോകുന്നതിനെ പറ്റി സംസാരിച്ചു. എല്ലാം ഇനി പരീക്ഷകൾ കഴിഞ്ഞിട്ടാകാമെന്നു അവൻ പറഞ്ഞു. ഞാനുമതു ശരി വച്ചു. കാരണം ടെസ്റ്റിനുള്ള വയസ്സും തികഞ്ഞിട്ടില്ല. വളരെ സ്നേഹമായാണ് ശ്രീയപ്പോൾ സംസാരിച്ചത്. രാത്രിയായപ്പോൾ തണുപ്പു കൂടി. പഠനം കഴിഞ്ഞു വൈകിയാണ് കിടന്നത്. വരുന്ന തിങ്കളാഴ്ച ക്രിസ്തുമസ് പരീക്ഷ തുടങ്ങും. ശനിയും, ഞായറും ജിമ്മിൽ പോകാൻ സാധിക്കില്ല. ധാരാളം പഠിക്കാനുണ്ട്. ശ്രീയെ കാണാനായി മറ്റു വഴികളെന്തെങ്കിലും സ്വീകരിക്കണം. ഒരു മൊബൈൽ ഉണ്ടായിരുന്നെങ്കിൽ ശ്രീയുടെ ശബ്ദമെങ്കിലും കേൾക്കാമായിരുന്നു. ഇപ്പോൾ ശ്രീ ഈ മെത്തയിൽ ഉണ്ടായിരുന്നെങ്കിൽ !അതോർത്തപ്പോൾ തന്നെ രോമാഞ്ചം വന്നു. അന്നു ജിമ്മിൽ വച്ചു കണ്ട കാഴ്ച മനസ്സിലേക്കു ഓടിവന്നു. അസ്വസ്ഥമായ മനസ്സിൽ വികാരം നിറഞ്ഞു. അന്ന് വികാരശമനത്തിനു കുറുക്കുവഴികളൊന്നും തന്നെ അറിയാത്തതു കൊണ്ട് വെറുതെ കമിഴ്ന്നുകിടന്നുറങ്ങുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.. പിറ്റേന്നു പുലർച്ചെ എണീറ്റ് ഞാൻ ജിമ്മിലേക്കു പോയി. ചെന്നുകയറിയതും പുറകിൽ ശ്രീ വന്നുചേർന്നതും ഒരേ സമയം ഞങ്ങൾ അകത്തേക്കു പോയി. വ്യായാമം ചെയ്യുന്ന കൂട്ടത്തിൽ ഞാൻ ശ്രീയെ തൊട്ടുവിളിച്ചു . " ഏയ്.. ഇന്നലത്തെ ആ ടെൻഷനിൽ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി. ഇന്നലെ ഇവിടെവച്ച് എന്തിനായിരുന്നു എന്നോടത്ര ഗൗരവം കാണിച്ചത് .? ഒന്നും മിണ്ടാതെ, പറയാതെ എന്നെ കൂട്ടാതെ എന്തിനാ പുറത്തേക്കു പോയത്? ഞാനെത്ര വിഷമിച്ചെന്നു ശ്രീക്കറിയുമോ.? അതോ എന്നെ ചുമ്മാ വേദനിപ്പിക്കുന്നതു ശ്രീക്കൊരു രസാണോ..?." എന്റെ മനസ്സിൽ പുകഞ്ഞുകൊണ്ടിരുന്ന വിഷയം ഞാൻ പുറത്തേക്കു വിട്ടു. അതിനുള്ള മറുപടി കേട്ടു സത്യത്തിൽ ഞാൻ ചിരിച്ചുപോയി.. "ഇന്നലെ എനിക്കു തന്നെ കണ്ടപ്പോൾ സ്നേഹം മൂത്തു.. എനിക്കു തന്നെ ഇഷ്ടമായി എന്നു പറയാനുള്ള ധൃതി ..! അന്നേരം മുള്ളാൻ മുട്ടി. അതുകൊണ്ടാണ് ഒന്നും മിണ്ടാതെ പുറത്തുപോയി മുള്ളിക്കഴിഞ്ഞു, വഴിയിൽ തന്നെയും കാത്തുനിന്നത്. അതിരിക്കട്ടെ, താനെന്തിനാ എന്നെ കണ്ടിട്ടും എതിർ വഴിയിലൂടെ പോയത് ?" ശ്രീ പറഞ്ഞത് ഞാൻ വിശ്വസിച്ചു. കാരണം ഇതേ വികാരം അന്നു മൈതാനത്തു ശ്രീയെ കാണാൻ പോയ വഴി എനിക്കുമുണ്ടായതല്ലേ.. ശ്രീ പറഞ്ഞതിനു മറുപടിയായി ഞാൻ പറഞ്ഞു . "ഞാൻ ശ്രീയെ കണ്ടിരുന്നില്ല. എന്നെ വിളിക്കുമ്പോഴാണ് ഞാൻ കാണുന്നത്. ശ്രീയ്ക്ക് എന്നോടു ദേഷ്യമാകുമെന്നു കരുതി. അതുകൊണ്ടല്ലേ എന്നെ കൂടാതെ പുറത്തുപോയതെന്നു വിചാരിച്ചു. വെറുതെ ശല്യമാകണ്ട എന്നോർത്താണ് ഞാൻ തിരിഞ്ഞു മറ്റേ വഴിയിൽ കൂടി നടന്നത്." ഞാനതു പറഞ്ഞതും അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു..."എല്ലാം വിട്ടുകള ടോമികുട്ടാ..!" വ്യായാമം കുറച്ചു നേരത്തെ നിർത്തി ഞങ്ങൾ പുറത്തേക്കിറങ്ങി. അപ്പോൾ എന്റെ നെഞ്ചിടിപ്പു കൂടാൻ തുടങ്ങി. ഏകാഗ്രത തെന്നിമാറുന്നതുപോലെ. എവിടെയാണ് ശ്രീയുമൊത്തു കുറച്ചുനേരം സ്വസ്ഥമായൊന്നിരിക്കുക.? പെട്ടെന്ന് സൊള്ളാൻ സുരക്ഷിതമായൊരു സ്ഥലം മനസ്സിലേക്കോടി വന്നു. ഞാൻ ശ്രീയുടെ കൈകോർത്ത് അവിടേക്കു നടന്നു ( തുടരും )
എന്റെ പ്രണയം ..(ഭാഗം ...27)
ഹോസ്റ്റൽമൈതാനത്തിലേക്കാണ് ഞാൻ ശ്രീയെയും കൂട്ടിപ്പോയത്. ഞാൻ വിളിക്കുന്നിടത്തേക്കു കൂടെ എന്റെ വരാനുള്ള ബന്ധമൊക്കെ ആയോ..? ഞാൻ ചിന്തിച്ചു. അല്ലേലും അതങ്ങിനെയാ. നമുക്കു പരിചയമില്ലാത്ത ഒരു സ്ഥലത്തു പോയി താമസിക്കുമ്പോൾ, അവിടെ ആരെങ്കിലും നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്നതായി തിരിച്ചറിഞ്ഞാൽ അവർക്കു നമ്മൾ പെട്ടെന്ന് വശംവദരായി പോകുന്നതാണ്. കാരണം ആ സമയങ്ങളിൽ കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലും, ചെറിയൊരു നിരാശയും, ഏകാന്തതയും പൂർണമായി നമ്മെ കീഴടക്കും. ഞാൻ ആഗ്രഹിച്ചതുപോലെ ശ്രീ ഇപ്പോൾ എന്നിൽ ആകൃഷ്ടനായിരിക്കുന്നു. ഞങ്ങൾ മൈതാനത്തിലെത്തി ഒരു കൊന്നമരത്തിനു കീഴെയുള്ള പുൽത്തകിടിയിലിരുന്നു. പുല്ലിൽ നിറയെ മഞ്ഞുത്തുള്ളികൾ.എന്റേത് കട്ടി കൂടിയ പാന്റ് ആണ്. ശ്രീയുടെത് കട്ടി കുറഞ്ഞ സ്പോർട്സ് സ്യുട്സ് ആണ്. ഇന്ന് എന്തെങ്കിലും കാരണമുണ്ടാക്കി ശ്രീയുടെ മുഴപ്പിൽ ഒന്നു തൊടണം. ഞാൻ മനസ്സിൽ ചിന്തിച്ചുറപ്പിച്ചു. ഞാൻ തന്നെ ആ പുല്ലിലെ വെള്ളതുള്ളികളെ എന്റെ കൈലേസാൽ ഒപ്പിയെടുത്തു ശ്രീക്ക് ഇരിക്കാൻ ഇടമുണ്ടാക്കിക്കൊടുത്തു. ആദ്യമേയങ്ങ് ചേർന്നിരിക്കുന്നതു മാന്യതയല്ലല്ലോ.. ശ്രീ തെറ്റിദ്ധരിച്ചാലോ..? അതുകൊണ്ട് കുറച്ചു മാറിയാണ് ഞാൻ ഇരുന്നത്. ഞങ്ങൾ സംസാരിച്ചു തുടങ്ങി. ചിലപ്പോൾ ശ്രീക്കു സംസാരവിമുഖതയുണ്ട്. ഞാനാണേൽ വായ് തോരാതെ സംസാരിക്കുന്ന കൂട്ടത്തിലാണ്. "നമുക്കു മുഖത്തോടുമുഖം നോക്കിയിരിക്കാം. അപ്പോൾ എനിക്കു തന്നെ കാണാമല്ലോ.." ശ്രീ ഇടയ്ക്ക് കയറി പറഞ്ഞു. ഞാൻ മാറി ശ്രീയുടെ നേരെയിരുന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവന്റെ നോട്ടം കണ്ടപ്പോൾ എനിക്കു നാണമായി. "എന്തേലും പറയൂ ശ്രീ .." (ഞാൻ).. "ഞാനെന്തു പറയാൻ ..ദേ നമുക്കു പകരം ബഹളം വയ്ക്കാൻ ഇവിടെ ധാരാളം ആൾക്കാരുണ്ടല്ലോ.. നമ്മുടെ നിയമസഭ പോലെ.. അവർ സംസാരിക്കട്ടെ . "ശ്രീ പറഞ്ഞതു കേട്ട് ഞാൻ മരത്തിനു മുകളിലേക്കു നോക്കി.. നേരം വെളുക്കുന്ന സന്തോഷം പങ്കു വയ്ക്കുന്ന ധാരാളം പക്ഷികൾ ചിലയ്ക്കുന്നു. അതുകേട്ട് ഞാൻ ആർത്തു ചിരിച്ചു . "എനിക്ക് എപ്പോഴും ഈ സാമീപ്യം വേണം. അങ്ങിനെ തോന്നിപ്പോകുന്നു.." എന്റെ വാക്കുകളിടറി. "തുടക്കമല്ലേ.. അതങ്ങിനെയാണ്. കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം ശരിയാകും.." ശ്രീയെന്നെ ആശ്വസിപ്പിച്ചു.. "ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? ശ്രീ ഇതിനുമുമ്പ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ.? ഞാനിതാദ്യാ.." ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടു കൂടി ഞാൻ ആരാഞ്ഞു. "ഓ, ഇതിലെന്തു നുണ പറയാനാ.. അതെ! എട്ടു മാസം കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയുമായി ഞാൻ പ്രേമത്തിലായിരുന്നു. അവളെന്നെ ചതിച്ചു. " ശ്രീയുടെ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു. 'നന്നായി. ' ഞാൻ മനസ്സിൽ പറഞ്ഞു.. അതുകൊണ്ടല്ലേ ശ്രീയെ എനിക്കു കിട്ടിയത്. "എന്താ താൻ പിറുപിറുക്കുന്നെ ..?." ..ശ്രീ ഇടപെട്ടു. "ഏയ്.. ഒന്നുമില്ല. കഷ്ടമായിപോയെന്നു പറയുവാരുന്നു.." പിന്നെ എന്നെ കുറിച്ചെല്ലാം ഞാൻ ശ്രീയോട് പറഞ്ഞു. മമ്മാ, പപ്പാ, അപ്പാപ്പൻ എല്ലാവരെ കുറിച്ചും വിശദീകരിച്ചു.. "ചെറിയ കുടുംബം സന്തുഷ്ട കുടുംബം. "ശ്രീ കളിയാക്കി. ശ്രീയുടെ കുടുംബാംഗങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ 'പിന്നൊരിക്കലാകാം..' എന്നു മാത്രം പറഞ്ഞു. ."ഞാനൊന്നു ചോദിക്കട്ടെ, തനിക്കെന്താ എന്നോടിത്രയും ഇഷ്ടം തോന്നാൻ കാരണം ? " ശ്രീയുടെ ആ ചോദ്യത്തിന് 'എന്തോ ,അറിയില്ല.." എന്നു പറയാനേ അപ്പോൾ കഴിഞ്ഞുള്ളു. ഇതൊക്കെ സംസാരിക്കുമ്പോഴും ഒന്നു തൊടാൻ , കെട്ടിപുണരാൻ എന്റെ മനസ്സു കൊതിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ദൈവവിധി പോലെ അതിനൊരു സാഹചര്യം ഒത്തുകിട്ടിയത്. എന്നോടു കരുണ തോന്നി ഏതോ ഒരു പക്ഷി ശ്രീയുടെ മടിയിലേക്കു കാഷ്ഠിച്ചു. അതും ആ മുഴപ്പിൽ തന്നെ ..! ശ്രീ പുറകിലേക്ക് കൈകൾ കുത്തി, കാലും നീട്ടി ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആ അവസരം ഞാൻ മുതലെടുത്തു ഞാൻ ചാടിയെണീറ്റ് അടുത്തു നിന്നൊരു ചെടിയുടെ ഇലകൾ പറിച്ചു, കാഷ്ഠം തുടക്കാനെന്ന വ്യാജേന ശ്രീയുടെ മുഴപ്പിൽ മെല്ലെ തലോടി. അപ്പോൾ എന്റെ കൈയ്യിൽ എന്തോ തട്ടുന്നുണ്ടായിരുന്നു. പെട്ടെന്നു ഞാൻ വല്ലാതെയായി.. (തുടരും..)
എന്റെ പ്രണയം ..( ഭാഗം:28 ..)
ശ്രീ അറിയാതെ "ആ ..അ ..ആ " എന്നു ശബ്ദിച്ചുപോയി. ഉറപ്പായും ചെറിയ സുഖം തോന്നിക്കാണണം. സ്യുട്സ് ആയിരുന്നതു കൊണ്ട് പക്ഷി കാഷ്ഠം പെട്ടെന്നു മായുകയും ചെയ്തു. ഞാനങ്ങിനെ ചെയ്യുമ്പോൾ ശ്രീയെന്നെ തടയുമെന്നാണ് കരുതിയത്. പക്ഷെ, അതുണ്ടായില്ല എന്നു മാത്രമല്ല ശ്രീയുടെ മുഖം പതിവിലും കൂടുതൽ പ്രസന്നമാകുകയും ചെയ്തു. 'ഇതൊരു തുടക്കം മാത്രം'.. ഞാൻ മനസ്സിൽ കണക്കുകൂട്ടി. ഒരു പക്ഷേ ശ്രീ തമാശക്ക് എന്നെ കളിയാക്കി അങ്ങിനെയൊരു ശബ്ദമുണ്ടാക്കിയതാവുമോ..? എന്തായാലും ആ പക്ഷിക്കു മനസ്സിൽ നന്ദി പറഞ്ഞു. നേരം നന്നായി വെളുത്തതിനാൽ ഞങ്ങളുടനെ വീട്ടിലേക്കു പുറപ്പെട്ടു. സുഖനൊമ്പരങ്ങളുമായാണ് ഞാനന്ന് വീട്ടിലെത്തിയത്. ആദ്യമായി ശ്രീയുടെ മുഴപ്പിൽ തൊട്ട ദിവസം.! സാധാരണപോലെയല്ല.. ആകസ്മികമായി കിട്ടിയ അവസരമാണ്. പക്ഷെ, ഒന്നുമറിയാത്ത പോലെ രണ്ടുപേരും നന്നായി അഭിനയിച്ചു.. ഇപ്പോൾ സ്നേഹജലത്തിന്റെ ശല്യം കൂടിവരുന്നു.എല്ലാ ദിവസത്തേയും പോലെ ഉഷാറായി സ്കൂളിൽ പോകാനിറങ്ങി. നാളെ പപ്പാ വിളിക്കുമ്പോൾ എങ്ങിനെയും ഒരു മൊബൈൽ വാങ്ങിപ്പിക്കണം. എനിക്കു വല്ലപ്പോഴും പോക്കറ്റ് മണിയായി തരുന്ന അഞ്ഞൂറു രൂപ ഞാൻ ബേക്കറി വാങ്ങി തീർക്കും. ഇനി കാശു സൂക്ഷിക്കണം. ഇതുപോലെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാമല്ലോ. എന്റെ മനസ്സ് ഞാനറിയാതെതന്നെ മാറിത്തുടങ്ങുകയായിരുന്നു.. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചപോലെ ! ഉള്ളിന്റെയുള്ളിൽ ഭീതിയുടെ ഒരംശം പോലുമില്ലാതായിരിക്കുന്നു. ശ്രീ എന്റെ വഴിക്കു നടന്നു തുടങ്ങിയിരിക്കുന്നു. ഇനിയാണ് ശ്രദ്ധിച്ചു കാലടികൾ വയ്ക്കേണ്ടത്.. ലക്ഷ്യങ്ങൾ ഏറെയാണ്. മൊബൈൽ വാങ്ങണം, ഇരുചക്രവാഹന ലൈസൻസ് സംഘടിപ്പിക്കണo, നന്നായി പഠിച്ചു പ്ലസ്‌ടുവിന് ഉയർന്ന മാർക്ക് വാങ്ങി ബൈക്ക് സ്വന്തമാക്കണം. അതിൽ ശ്രീയോടൊരുമിച്ചു ധാരാളം കറങ്ങണം .ഒരു സാധാരണ ടീനേജ്കാരന്റെ സ്വപ്‌നങ്ങൾ ! മമ്മായോടു പറഞ്ഞു സ്കൂളിലേക്കു യാത്രയായി.. ബസ്സിൽ കയറിയപ്പോൾ നല്ല തിരക്ക്..അല്ലേലും എന്നും രാവിലെ അങ്ങിനെയാണ്. സ്കൂൾ കുട്ടികളും, ഓഫീസിൽ പോകുന്നവരുമായി ബസ്സിൽ നല്ലൊരു ജനസംഖ്യ കാണും..കൂടുതൽ കുട്ടികളും ടിക്കറ്റ് എടുക്കാറില്ല. തിരക്കു മൂലം കണ്ടക്ടറും മെനക്കെടാറില്ല ..അന്നു ഞാൻ ഫുട്ബോർഡിൽ തൂങ്ങിയാണ് യാത്ര ചെയ്തത്.ഒരുത്തൻ എന്റെ ചന്തിയിൽ അവന്റെ മുഴപ്പ് ചേർത്തമർത്തി. എനിക്കതിഷ്ടമായില്ല..! ഞാൻ പ്രതികരിച്ചു. "ഹലോ, ഒന്നു പുറകിലോട്ടു മാറിക്കേ.. .ആണ്‍കുട്ടികളെയും വെറുതെ വിടരുത് കേട്ടോ.ചേർത്തുവച്ച് അമർത്തിക്കോണം ." അയാൾ നാണം തോന്നി പുറകിലോട്ടു വലിഞ്ഞു. .വെളുത്തുതുടുത്തു മാർദ്ദവമാർന്ന എന്റെ ചന്തിയിൽ ചേർത്തുരസി സുഖിക്കാമെന്നു കരുതിയ അവനെ പിന്നെ കണ്ടതേയില്ല. അല്ലെങ്കിലും എന്റെ പൂച്ചകണ്ണുകൊണ്ട് തുറിച്ചൊന്നു നോക്കിയാൽ ആരും ഒന്ന് പതറും. എന്റെ ശ്രീക്കു മാത്രമേ ഇനി എന്തിനും അവകാശമുള്ളു. ബസ്സിൽ യാത്ര ചെയ്യുമ്പോഴും ശ്രീയുടെ മുഖവും, രാവിലത്തെ അനുഭവവും മനസ്സിലേക്കോടിവന്നു. സ്വയം ഓർത്തു ചിരിച്ചു. എന്നോടുതന്നെ അഭിമാനം തോന്നി പൗരുഷമുള്ള ഒരാണിനെ,ഒരു പെണ്ണല്ലാതിരുന്നിട്ടു കൂടി എത്ര പെട്ടെന്നാണ് വളച്ചു വശംവദനാക്കിയത്. അപ്പോൾ പെട്ടെന്നൊരു വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി .. കണ്ണുകളെ വിശ്വസിക്കാനായില്ല. (തുടരും ..)
എന്റെ പ്രണയം ..(ഭാഗം :29 ..)
ദേ .. എന്റെ ശ്രീ എന്നെ കൈയ്യാട്ടിവിളിക്കുന്നു. ഇപ്പോൾ ആ മുഖം മനസ്സിൽ ഓർത്തതേയുള്ളൂ. ഇതെന്തൊരദ്ഭുതം! ഞങ്ങളെ ദൈവം കൂടുതൽ അടുപ്പിക്കുകയാണ്. എനിക്കാകെ വെപ്രാളമായി. പാളയം മാർക്കറ്റ് ജംഗ്ഷനിലേ ഇനി സ്റ്റോപ്പ് ഉള്ളൂ. ഞാനെടുത്തു ചാടുമെന്നു കരുതി ശ്രീ വിട്ടോളാൻ ആംഗ്യം കാണിച്ചു. പക്ഷെ ഞാനുണ്ടോ പോകുന്നു.. ഗതാഗതകുരുക്കു വന്നു റോഡ് ബ്ലോക്ക് ആയി ബസ്സ് നിന്നതും ഞാൻ ചാടിയിറങ്ങി . ഫുട്ബോർഡിൽ നിന്നതുകൊണ്ട് ഇറങ്ങാനെളുപ്പമായി. വേഗതയിൽ ശ്രീ നിന്നിടത്തേക്കു ഞാൻ നടന്നു.. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു കൈ കൊടുത്തു. 'താനെന്തിനാ ചാടിയിറങ്ങിയത്? സ്കൂളിൽ പോകണ്ടേ .?".. ശ്രീ അക്ഷമനായ് ചോദിച്ചു. "ഓ.. അതു സാരമില്ല. പരീക്ഷയല്ലേ. ഇന്നു അധികം പഠിപ്പിക്കുകയൊന്നുമില്ല.. ശ്രീക്കു ക്ലാസിനു പോകണ്ടേ? തലമുടി വെട്ടിക്കാൻ വന്നതാ അല്ലെ.. രാവിലെ എന്നോടു പറഞ്ഞിരുന്നതാണല്ലോ.." ഉത്തരമൊന്നും പറയാതെ ചിരിച്ചുകൊണ്ടു ശ്രീ എന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി.. "നമുക്കു മാനാഞ്ചിറ സ്ക്വയറിലേക്ക് പോയാലോ ..? ഇവിടുന്ന് ഒരു കിലോമീറ്ററല്ലേയുള്ളൂ." അവന്റെ ചോദ്യത്തിനു ഞാൻ തല കുലുക്കി സമ്മതം പ്രകടിപ്പിച്ചു. എനിക്കു സ്വർഗ്ഗം കിട്ടിയ സന്തോഷമായി.. ശ്രീയെ കുറിച്ചു കൂടുതലറിയാനും, അടുത്തിടപഴകാനും ഇതൊരവസരമാണ്. ഞങ്ങൾ അവിടേക്കു തിരിച്ചു. രാവിലത്തെ 'ബ്ലോക്ക് ' കാരണം കുറച്ചു സമയമെടുത്താണ് സ്ഥലത്ത് എത്തിചേർന്നത്. ആ വലിയ മൈതാനത്തിലേക്ക് ഞങ്ങൾ കടന്നുചെന്നു. കോഴിക്കോടിനു മാനവിക്രമ രാജാവിന്റെ സംഭാവന ! മൈതാനത്തിൽ ആളൊഴിഞ്ഞ ഒരു മൂലയിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു. തുടക്കത്തിലെ മരച്ചുവട്ടിൽ ഇരിക്കണ്ട എന്നു ശ്രീ പറഞ്ഞിരുന്നു. രാവിലത്തെ പോലെ പക്ഷി ചതിച്ചാലോ എന്നു കരുതിയാകും. പക്ഷെ ആ പക്ഷി എനിക്കു ദൈവമാണെന്ന് അവനറിയില്ലല്ലോ. "എനിക്കു ശ്രീയെ കുറിച്ചെല്ലാം അറിയാൻ ആഗ്രഹമുണ്ട്. രാവിലെ ചോദിച്ചപ്പോൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല. ഇപ്പോൾ പറഞ്ഞുകൂടേ.? പ്ലീസ്.. " മുഖവുരയില്ലാതെ ഞാൻ ചോദിച്ചു. പിന്നെ ഞാൻ കേട്ട കാര്യങ്ങൾ എന്നെ വളരെയധികം സങ്കടപ്പെടുത്തുന്നവയായിരുന്നു.. പെരുമ്പാവൂരിൽ നിന്നും എട്ടു കിലോമീറ്റർ മാറി 'തോട്ടുവാ' ധന്വന്തരി ക്ഷേത്രത്തിനടുത്താണ് ശ്രീയുടെ നാലുകെട്ടും പടിപ്പുരയും.. പിതാമഹന്മാർ മൂലം സുകൃതക്ഷയം സംഭവിച്ച ഒരു പേരുകേട്ട നായർ തറവാട്ടിലെ നാലു മക്കളിൽ മൂന്നാമത്തെ ഒരേയൊരു ആണ്‍തരിയാണ് ശ്രീ.. ഒരു ചേച്ചിയെ മാത്രം വിവാഹം കഴിപ്പിച്ചു. അതിന്റെ കടം അച്ഛന് ഇപ്പോഴും ബാക്കിയാണ്. മറ്റുള്ളവർ പഠിക്കുന്നു. അച്ഛന് ഒരു ചെറിയ ഗവർമെന്റു ജോലിയുണ്ട്. ആ തുച്ഛമായ ശമ്പളവും, കുറച്ചു കൃഷിയുമായി ആ കുടുംബം ഒരു വിധം കഴിഞ്ഞുപോകുന്നു. കുട്ടി ക്കാലത്തേ ശ്രീ പഠിക്കാൻ മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ ശ്രീയിലാണ് എല്ലാവരുടെയും ഏകപ്രതീക്ഷ നിലകൊള്ളുന്നത്. ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ അതാണ് അവർ ശ്രീയിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ.! പ്ലസ്‌ടു കഴിഞ്ഞ് അതിനുള്ള പ്രവേശനപരീക്ഷക്കുള്ള തയ്യാറെടുപ്പിനാണ് കോഴിക്കോട്ടുള്ള ആന്റിയുടെ ഫ്ലാറ്റിൽ വന്നുനിന്നു പഠിക്കുന്നത്. എല്ലാം പറഞ്ഞുകഴിഞ്ഞു ശ്രീ കുനിഞ്ഞിരുന്നു. ശ്രീയുടെ ബാല്യം, കൗമാരം.. എല്ലാം അവൻ വിവരിച്ചു. ഒരു സാധാരണ മലയാളം മീഡിയം സ്കൂളിലാണ് ശ്രീയും, സഹോദരിമാരും പഠിച്ചത്. സാമ്പത്തികം തന്നെ പ്രധാനകാരണം. മിതമായ സൗകര്യങ്ങൾ മാത്രമനുഭവിച്ചു വളർന്നതു കൊണ്ട് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും പെട്ടെന്ന് ഉൾക്കൊള്ളാൻ അവനു സാധിക്കുമെന്നു ഞാൻ മനസ്സിലാക്കി. അമ്മയോടും, അച്ഛനോടും ശ്രീക്കു ജീവനാണ്. അമ്മ വീട്ടിനുള്ളിലും, അച്ഛൻ വീടിനു പുറത്തും എല്ലു മുറിയെ പണിയെടുത്താണ് ഒരു വിധം ആ കുടുംബം ഇപ്പോൾ ജീവിച്ചു പോകുന്നത്.. ഒരു സഹോദരിയെ കെട്ടിച്ചതിന്റെ ബാധ്യത അവരെ തളർത്തിയിരിക്കുന്നു. ഇതൊക്കെ പറയുമ്പോഴുള്ള ശ്രീയുടെ ആർദ്രമായ മുഖഭാവം എന്നെ വിഷമിപ്പിച്ചു . എന്തു പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി.. (തുടരും.. )
എന്റെ പ്രണയം ..... (ഭാഗം .30..)
എല്ലാം കേട്ടു നിശബ്ദനായിരുന്ന എന്നോട് ശ്രീ പറഞ്ഞത് ഇന്നും ഞാനോർക്കുന്നു." ടോമി ..നീ കാണാൻ അതിസുന്ദരനാണ്. കണ്ടാൽ ഏതൊരു പെണ്ണും നിന്നെ മോഹിക്കും. ഇന്നല്ലെങ്കിൽ, നാളെ ഞാൻ കാരണം നിന്റെ സൗഭാഗ്യങ്ങൾ നഷ്ടമാകാനിടയായി എന്ന് തോന്നാൻ ഇടവരരുത്. കാരണം കുറ്റബോധം തോന്നിക്കഴിഞ്ഞാൽ പിന്നെ നാം ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ഒന്നിനിറങ്ങി പുറപ്പെടുന്നതിനുമുമ്പ് 'ശരിയേത് ? തെറ്റേത്? എന്നു സ്വയം നമ്മൾ വേർതിരിച്ചറിയണം. അതിനുള്ള പക്വത തനിക്കായിട്ടില്ല എന്നു തോന്നുന്നു. ഈ പ്രണയം എന്നു പറയുന്നത് കുഞ്ഞുകളിയല്ല. തന്റെ വീട്ടിൽ സർവ്വസൗകര്യങ്ങളുമുണ്ട്. കാശിനു കാശുണ്ട്. ആളിനു ആളുണ്ട്.എന്റെ അവസ്ഥ നേരെ മറിച്ചാണ്. ഒരു പ്രതീക്ഷയുമില്ലാതെ ആ പെണ്‍കുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ എല്ലാം എന്റെ ഭാഗ്യം എന്നു കരുതിയവാനാണ് ഞാൻ. പക്ഷെ എട്ടു മാസത്തെ കടുത്ത പ്രണയത്തിനു ശേഷം, എന്റെ സാമ്പത്തികസ്ഥിതിയും, കുടുംബ പശ്ചാത്തലവും ബുദ്ധിപൂർവ്വം മനസ്സിലാക്കിയ അവൾ പുല്ലുപോലെ എന്നെ വലിച്ചെറിഞ്ഞു. പൊട്ടിനും, ചാന്തിനും പണമായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്. പിന്നെ ഞാനറിഞ്ഞത് അവൾ ഒരു കാശുകാരൻ ചെക്കന്റെ കൂടെ നാടു മുഴുവൻ 'ചുറ്റിക്കറങ്ങൽ' എന്നാണ്. അന്നു മുതൽ പെണ്ണിനോടുള്ള എന്റെ വിശ്വാസം നഷ്ടമായി. പെണ്ണിന്റെ പൊയ്മുഖം ഞാൻ വെറുത്തുതുടങ്ങി. മനസ്സിലെ കടുത്ത വേദനയിലും അവളെ മറക്കാൻ ഞാൻ കുറെയധികം ബുദ്ധിമുട്ടി. എട്ടു മാസത്തെ എന്റെ പഠനം താറുമാറായതു മെച്ചം ! കഴിഞ്ഞ തവണ എനിക്ക് എൻട്രൻസ് കിട്ടാതെ പോയതിന് അവളും കാരണക്കാരിയാണ്. പിന്നെയും മാസങ്ങൾ വേണ്ടി വന്നു എന്റെ ദൈനംദിനജീവിതം പൂർവ്വസ്ഥിതി കൈവരിക്കാൻ.. ഇപ്പോൾ ശൂന്യമായ എന്റെ മനസ്സിലേക്കാണ് തുള്ളിക്കളിക്കുന്ന കലമാൻകുട്ടിയെ പോലെ താൻ വന്നുകയറിയിരിക്കുന്നത്. ഇനിയൊരു നഷ്ടം എനിക്കു താങ്ങാനാകില്ല. എന്നാൽ മറ്റൊരു വഴിക്കു ചിന്തിച്ചാൽ ഈ ബന്ധം നിയമവശാൽ അനുവദനീയമല്ലാതിരിക്കുന്ന സാഹചര്യത്തിൽ ഒരിക്കലും ഇതു പരസ്യമാക്കാനോ, ദീർഘനാൾ തുടരാനോ സാധ്യമല്ല. അങ്ങിനെ വന്നാൽ മറ്റുള്ളവരുടെ മുമ്പിൽ നമ്മൾ രണ്ടും വെറും പരിഹാസ പാത്രമാകുകയെയുള്ളൂ.. ഞാൻ പറയുന്നതിന്റെ ഗൗരവം ടോമിക്കു മനസ്സിലാകുന്നുണ്ടോ. എന്നോടു ദേഷ്യമരുത് !". ശ്രീ പറഞ്ഞുനിർത്തി. ശ്രീയുടെആ വാക്കുകൾ നന്നായി ഞാൻ വിചിന്തനം ചെയ്തു. സത്യങ്ങളാണ് ശ്രീ പറയുന്നത്. ജീവിതം വെറുമൊരു പ്രഹേളികയാണ്. ജീവിതത്തിൽ പതിയിരിക്കുന്ന ആപത്തുക്കളെ കുറിച്ച് ഒന്നുമറിയാതെ വെറുതെ പ്രഹസനം മുഴക്കിയിട്ട് ഒരു കാര്യവുമില്ല. എന്തിനും അതിന്റേതായ പ്രായോഗിക വശങ്ങളുണ്ട്. ഞാൻ ഇന്നിനെ , ഈ നിമിഷത്തെ കുറിച്ചു മാത്രം ചിന്തിക്കുമ്പോൾ, ശ്രീ നാളെയെ, അതിന്റെ ഭവിഷ്യത്തിനെ കുറിച്ചു ഭയക്കുന്നു. പക്ഷെ, ഞാൻ എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് ഇറങ്ങിതിരിച്ചത്. ഇനിയെന്തുവന്നാലും മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല. എന്റെ മനസ്സു മന്ത്രിച്ചു. ഞാനും സംസാരിക്കാൻ തുടങ്ങി . "ശ്രീ പറയുന്നതെല്ലാം ഞാൻ ശരി വയ്ക്കുന്നു. ഞാനെന്താണ് വേണ്ടത് ?! ശ്രീ പറഞ്ഞാൽ മതി. പിരിയാമെന്നൊ,അകലാമെന്നൊ മാത്രം പറയരുത്. എനിക്കു ഭ്രാന്തു പിടിക്കും. നമ്മൾ ഒരുമിച്ചുള്ള ജീവിതം അത്രക്കു ഞാൻ മോഹിച്ചുപോയി. "ഇത്രയും പറഞ്ഞു ഞാൻ ദീർഘനിശ്വാസം വിട്ടു. എന്റെ അധരങ്ങൾ വിതുമ്പി. കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ടതും ശ്രീ എന്നോടു ചേർന്നു പറ്റിയിരുന്നു. അവന്റെ നിശ്വാസക്കാറ്റ് എന്റെ തലമുടിയിഴകളെ വിറപ്പിക്കുന്നുണ്ടായിരുന്നു. പെട്ടെന്നവൻ വാചാലനായി .."സമാധാനപ്പെടൂ എന്റെ പൊന്നുമോൻ. നിന്നെ ഞാൻ മറക്കില്ല ടോമി എന്റെ ഈ ഒറ്റപ്പെടലിലെ ഏകആശ്വാസമാണ് ഇന്നു നീ..! നിഷ്കളങ്കമായാണ് നീയെന്നെ സ്നേഹിക്കുന്നതെന്നെനിക്കറിയാം ... എന്റെ കുടുംബ പശ്ചാത്തലമെല്ലാമറിഞ്ഞിട്ടും നീയെന്നെ ജീവനുതുല്യം സ്നേഹിക്കുന്നു. വിരിഞ്ഞുതുടുത്തൊരു പനിനീർപൂവാണ് നീ..! അതിനെ ആവരണം ചെയ്തിരിക്കുന്ന മഞ്ഞുതുള്ളികളാണ് നിന്റെ മനസ്സ്! പളുങ്കുപോലെ തിളങ്ങുന്ന നിന്റെ കണ്ണുകളിൽ ഞാനെന്നെ കാണുന്നു ".. ഇത്രയും പറഞ്ഞു പരിസരം മറന്നു അവനെന്നെ ആ വിരിമാറോടു ചേർത്തു. എന്റെ കണ്ണുനീർതുള്ളികൾ അവന്റെ നെഞ്ചിനെ ഈറനണിയിച്ചു. ആശ്വസിപ്പിക്കുംവിധം ഒരു ചെറുകാറ്റ് ഞങ്ങളിരുവരെയും തഴുകി കടന്നുപോയി.."പക്ഷെ....." ശ്രീ പറഞ്ഞുനിർത്തിയ ആ 'പക്ഷെ' എന്നെ വല്ലാതെ ആകാംഷഭരിതനാക്കി. അവന്റെ കണ്ണുകളിലേക്കു ഞാനുറ്റുനോക്കി .(തുടരും)
എന്റെ പ്രണയം ..... (ഭാഗം :31..)
ആ 'പക്ഷെ ' എന്നെ അക്ഷമനാക്കി. "പറയൂ .. എന്തു 'പക്ഷേ' ..." ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു. ശ്രീ തുടർന്നു. "ഈ ജീവിതത്തിൽ നമുക്ക് ഒരുമിച്ചു മുന്നോട്ട് നീങ്ങാം.. പക്ഷെ എന്നുവരെ തുടരാനാകുമോ അന്നുവരെ മാത്രം ..! കാരണം ഈ ബന്ധം മറ്റുള്ളവർ അറിഞ്ഞു പ്രശ്നമാകുകയോ, നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കുന്നു എന്നു തോന്നുകയോ ചെയ്‌താൽ, മറ്റുള്ളവരുടെ മന:സമാധാനത്തിനും, നമ്മുടെ നന്മക്കുമായി നമ്മൾ രണ്ടുപേരും സ്വയമേവ പിൻമാറണം. അന്നു 'നീയെന്നെ ചതിച്ചു , ഞാൻ വഞ്ചിക്കപ്പെട്ടു എന്ന് പരസ്പരം പറയാനിട വരരുത്. സ്വന്തം വീട്ടുകാരുടെയും, സമൂഹത്തിന്റെയും പഴി നമ്മിൽ ഒരിക്കലും വന്നു ചേരരുത്." അതു കേട്ടതും ഞാൻ പ്രതികരിച്ചു. "സമൂഹമാണോ നമ്മുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്? പിന്നെ വീട്ടുകാർ.. അവർ നമ്മുടെ സന്തോഷങ്ങൾക്ക് എതിരു നില്ക്കുമോ? അല്ലെങ്കിൽ തന്നെ ഇപ്പോഴെന്തിനാ നഷ്ടപ്പെടുന്നതിനെ കുറിച്ചു ചിന്തിക്കുന്നത്.? തമ്മിൽ ഒരു 'കരാർ ' ഉണ്ടാക്കി സ്നേഹിക്കുന്നത് വേദനയല്ലേ ശ്രീ ? കാരണം ഇന്നല്ലെങ്കിൽ, നാളെ തമ്മിൽ പിരിയുന്ന ചിന്ത എപ്പോഴും മനസ്സിൽ കിടക്കും. പിന്നെ പെട്ടെന്നൊരു ദിവസത്തെ തീരുമാനത്തിൽ എടുത്തുചാടി പുറപ്പെട്ടതല്ല ഞാൻ. ഈ ലോകത്തിൽ ശ്രീയെ എന്നല്ല എനിക്കാരെയും ചതിക്കാൻ കഴിയില്ല. ഒന്നാംതരത്തിൽ കൂടെപഠിച്ച സുഹൃത്തുക്കൾ വരെ ഇപ്പോഴും എന്നെ കണ്ടാൽ വലിയ സ്നേഹമാണ്. ആരെയും വെറുപ്പിക്കാൻ എനിക്ക് കഴിയില്ല. ശ്രീ തെറ്റിദ്ധരിക്കണ്ട. ശ്രീക്കു എത്ര സുഖവും, സന്തോഷവും, സംതൃപ്തിയും എന്നെ കൊണ്ടു നല്കാൻ കഴിയുമെന്ന് എനിക്കിപ്പോൾ അറിയില്ല. പക്ഷെ എല്ലാം എന്റെ 'പരമാവധി' ശ്രീക്കു പ്രതീക്ഷിക്കാം. ഞാൻ തണലായാൽ ശ്രീയെനിക്ക് താങ്ങാകണം. ഞാൻ താങ്ങാകുമ്പോൾ ശ്രീ എനിക്കു തണലേകണം." അതുകേട്ട് ശ്രീ ചിരിച്ചു .. "എന്റെ പൊന്നു ടോമികുട്ടാ കാലാവധി വച്ചു പിരിയണമെന്നല്ല ഞാനുദ്ദേശിച്ചത്. അങ്ങിനെയൊരു സാഹചര്യo രൂപപ്പെട്ടാൽ അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗമാണ് ഞാൻ നിർദ്ദേശിച്ചത്. അങ്ങിനെയൊരു തിരിച്ചറിവ് നമ്മുടെ ഉള്ളിന്റെയുള്ളിൽ എപ്പോഴും ഉണ്ടാകണം. തത്വങ്ങളെല്ലാം ഉപദേശിക്കാൻ മാത്രമേ കൊള്ളൂ. പിന്നെയൊരിക്കൽ അനുഭവങ്ങളുടെ തീവ്രതയിൽ ഇതൊക്കെ വെറും ചാപല്യങ്ങളായി തോന്നും. " ഒരു നിർവാഹവുമില്ലാതെ ശ്രീയുടെ വാക്കുകൾ എനിക്ക് അംഗീകരിക്കേണ്ടിവന്നു. ഡിസംബറിന്റെ ചൂട് സഹനീയമായിരുന്നു. ചെറിയ കാറ്റുമുണ്ടായിരുന്നു. പക്ഷെ എന്തൊക്കെയൊ വിഷമങ്ങൾ എന്റെ മനസ്സിനെ കാർന്നുതിന്നുന്നുണ്ടായിരുന്നു. ഞങ്ങളെ കൂടാതെ ആ വലിയ മൈതാനത്തിൽ എത്രയോ ദൂരം ശൂന്യമായിരുന്നു.. ഒന്നും മിണ്ടാതെ കുറേനേരം ഞാൻ അകലേക്കു കണ്ണും നട്ടിരുന്നു. എന്റെ വിഷമം മനസ്സിലാക്കിയതു പോലെ ശ്രീ എന്റെ കൈ പിടിച്ചെണീപ്പിച്ചു.. "വാ.. പോകണ്ടേ. എന്നെ ആന്റി തിരക്കും. ഞാൻ മുടി വെട്ടിക്കാൻ ഇറങ്ങിയതല്ലേ.. " ഞങ്ങൾ നടന്നുതുടങ്ങി. സമയം ഉച്ചയോടടുക്കുന്നു. നടന്നു ഞങ്ങൾ പ്രധാന വീഥിയിലെത്തി. ശ്രീക്ക് നല്ല വിശപ്പ്.. ശ്രീയുടെ അഭിപ്രായപ്രകാരം ഒരു മുന്തിയ ഭക്ഷണശാലയിൽ കയറി. എന്റെ കൈയ്യിൽ ആകെ നൂറു രൂപയേയുള്ളൂ. എന്റെ പരിഭ്രാന്തി കണ്ടിട്ടാകണം .ശ്രീ മുൻകൂട്ടി പറഞ്ഞു. "ഭക്ഷണം ഇന്നെന്റെ വക ! " അതുകേട്ടു ചെറിയൊരു ചമ്മലോടെ ഞാൻ ചിരിച്ചു. ഞങ്ങൾ ഒന്നാന്തരം കോഴിബിരിയാണി കഴിച്ചു. ശേഷം ശ്രീ എനിക്കൊരു ഐസ്ക്രീമും വാങ്ങിത്തന്നു. എന്റെ ശ്രീക്ക് എത്ര സ്നേഹമാണ് എന്നോട്. എല്ലാം എന്റെ ഭാഗ്യം ! ഞാൻ മനസ്സിലോർത്തു. അതല്ലെങ്കിലും അങ്ങിനെയാ. . ജനിച്ചു അറിവായ നാൾ മുതൽ കുറച്ചു വൈകിയാണെങ്കിലും എന്റെ ഒരാഗ്രഹത്തിനും എതിരു നില്ക്കാത്ത പപ്പായും, മമ്മായും യാതൊരു വിഷമങ്ങളുമറിയിക്കാതെയാണ് എന്നെ വളർത്തികൊണ്ടുവന്നത്. ഇന്നിതാ നല്ലൊരു കൂട്ടും കിട്ടിയിരിക്കുന്നു.. ശ്രീ കൂടെയുണ്ടെങ്കിൽ എന്റെ ഈ ജന്മം സഫലമാകും. എന്റെ മനസ്സിന്റെ നേരു പോലെ ഞാൻ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ദൈവം എനിക്കായ് കാത്തുവച്ച കൂട്ട്.. ഒരു കൂടപ്പിറപ്പു പോലും ഇല്ലാതെ ഒറ്റപ്പെട്ടു വളർന്ന എനിക്ക് ഇത്രയും നല്ലൊരു വ്യക്തിത്വത്തിനുടമയായ ഒരാളിനെ കൂട്ടിനു കിട്ടുക എന്നതു മഹാഭാഗ്യം തന്നെയാണ്.. ഈ ഭാഗ്യം നഷ്ടപ്പെടുത്താതിരിക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമാണ്. എന്റെ പ്രണയവും, അഭിവേച്ഛകളും അടിയറവു വയ്ക്കേണ്ടത് ഈ മാന്യദേഹത്തിന്റെ മുന്നിലാണ്. അതിലെ ശരിതെറ്റുകൾ എന്നിൽ നിഷിപ്തമാണ്.. എല്ലാം മനസ്സിലുറപ്പിച്ചു ഞാൻ ശ്രീയുടെ കൈകളിൽ മുറുകെ പിടിച്ചു.. ഇതാണെന്റെ സുരക്ഷിതത്വം എന്നു മനസ്സിലോർത്തു. അവിടെ നിന്നും ഞങ്ങൾ വീടുകളിലേക്കു തിരിച്ചു. വീട്ടിലെത്തിയതും മമ്മയിൽ നിന്നും ഒരു സന്തോഷവാർത്തയാണ് എന്നെ വരവേറ്റത് .! എന്റെ കാശ്മീരനിറമാർന്ന ചുണ്ടുകളിൽ പുഞ്ചിരി വിടർന്നൂ ... ( തുടരും..)
എന്റെ പ്രണയം ..... (ഭാഗം : 32. .)
"മോനെ കോളടിച്ചല്ലോ.. മമ്മക്ക് നീ ചെലവു ചെയ്യണം. നിനക്കു മൊബൈൽ വാങ്ങാൻ പപ്പാ സമ്മതിച്ചു. ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു. " മമ്മയുടെ വാക്കുകൾ കേട്ടയുടൻ ഞാൻ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു. "ചെലവു ചെയ്യാം.. എന്റെ അന്നമ്മച്ചിക്ക് ഞാൻ കള്ളു വാങ്ങി തരട്ടെ.".. അതു കേട്ടതും മമ്മ കണ്ണുരുട്ടി. ഇനിയെന്റെ ശ്രീയോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം.. "പപ്പാ സാധാരണ വെള്ളിയാഴ്ചകളിലാണ് വിളിക്കാറ്. ഇന്നൊരു ബന്ധുവിന്റെ നമ്പർ ചോദിച്ചു വിളിച്ചതാണ്. അപ്പോൾ മമ്മാ സരസമായി കാര്യം അവതരിപ്പിച്ചു. ആദ്യമൊക്കെ പപ്പാ എതിർത്തെങ്കിലും പിന്നെ മമ്മായുടെ നിർബന്ധത്തിനു വഴങ്ങി സമ്മതം മൂളി. വൈകിട്ടു മമ്മയെയും കൂട്ടി പട്ടണത്തിലേക്കു പോകണം. നല്ലൊരു 'നോകിയ ' മൊബൈൽ വാങ്ങണം. അതാണ് ശ്രീയ്ക്കുള്ളതും. ഇപ്പോൾ ശ്രീയോട് പറയണ്ട . എന്റെ നമ്പറിൽ നിന്നും അങ്ങോട്ട് വിളിക്കുമ്പോൾ അറിഞ്ഞാൽ മതി. മമ്മാ ഊണു കഴിക്കാൻ വിളിച്ചു. ഒരു സുഹൃത്ത് ബിരിയാണി വാങ്ങിത്തന്നതായി പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. പിന്നെ വസ്ത്രം മാറി മേലു കഴുകി കുറച്ചൊന്നു മയങ്ങി. വൈകിട്ട് എണീറ്റ് കുളിച്ചുഷാറായി ഞങ്ങൾ പട്ടണത്തിലേക്കു പോയി.. ആദ്യം സിം കാർഡ് വാങ്ങി. ഞാൻ ഐഡി എടുക്കാൻ മറന്നതിനാൽ മമ്മയുടെ ഇലക്ഷൻ ഐഡി നല്കിയാണ് സിം കാർഡ് വാങ്ങിയത്. പിന്നെ ഒരു നോകിയ 3310 മോഡൽ ഫോണ്‍ വാങ്ങി.. ക്യാമറയൊന്നുമില്ലാത്തൊരു ബ്ലാക്ക് &വൈറ്റ് മൊബൈൽ. അതുതന്നെ ധാരളമെന്നു മമ്മാ.. നല്ല പിശുക്കത്തിയാണ് എന്റെ മമ്മാ. . ഒരു പൈസാ വെറുതെ കളയില്ല. എല്ലാരും മമ്മയെ കളിയാക്കും . 'കെട്ടിക്കാൻ പെങ്കൊച്ചുങ്ങളൊന്നുമില്ല. തങ്കകുടം പോലൊരു മോൻ മാത്രം. പിന്നെന്തിനാ അന്നമ്മ ഈ കൂട്ടിവയ്ക്കുന്നെ ..' എന്തൊക്കെ പറഞ്ഞാലും അതുകൊണ്ടൊക്കെ തന്നെയാണ് വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങളൊക്കെ മംഗളമായി നടന്നുപോകുന്നത്. പപ്പാക്ക് പിശുക്കൊന്നുമില്ല. നന്നായി കാശു ചെലവാക്കും എന്നെപോലെതന്നെ . "തത്കാലം ഇതു മതി.പപ്പാ നാട്ടിൽ വരാൻ നേരം ക്യാമറാ മൊബൈൽ കൊണ്ടുവരും.." മമ്മാ പറഞ്ഞു. മൊബൈൽ വാങ്ങി സിം ഇട്ടു. കുറച്ചു പഴവർഗ്ഗങ്ങളൊക്കെ വാങ്ങി സമയം സന്ധ്യയോടടുത്തപ്പോൾ ഞങ്ങൾ തിരികെ വീട്ടിലെത്തി. അകത്തു കയറിയയുടൻ ഞാൻ മുറിയിലേക്കോടി. ഞാൻ ആദ്യമായി ശ്രീയുടെ നമ്പർ അടിച്ചു. പോകുന്നില്ല. കണക്ഷൻ കിട്ടിയിട്ടില്ല. കുറച്ചു വൈകുമെന്നു കടക്കാരൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പത്തുമണിവരെ ശ്രമിച്ചിട്ടും കിട്ടിയില്ല. നിരാശ തോന്നി. ശ്രീ ഉറങ്ങരുതെയെന്നു മനസ്സിൽ പ്രാർത്ഥിച്ചു. അത്താഴം കഴിച്ചു തിരികെ വന്നു. വീണ്ടും വിളിച്ചു. ലൈൻ പോകുന്നുണ്ട്. ശ്രീയുടെ മൊബൈൽ ബെല്ലടിക്കുന്നു. മറുവശത്ത് ഒരു സ്ത്രീ സ്വരം.. പെട്ടെന്നു ഞാൻ കണക്ഷൻ റദ്ദു ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അതാ ആദ്യമായി എന്റെ മൊബൈൽ ശബ്ദിക്കുന്നു.. നോകിയയുടെ റിംഗ് ടോണ്‍ ! ഞാൻ നോക്കിയപ്പോൾ എന്റെ ശ്രീയുടെ നമ്പർ !പെട്ടെന്ന് എടുത്തു. "ഹലോ.." (ഞാൻ.). "ആരായിത് മനസ്സിലായില്ല... ഈ നമ്പറിൽ നിന്നും ഇങ്ങോട്ടു വിളിച്ചിരുന്നു" (ശ്രീ.) "ഞാനാ.. തന്റെ ടോമി. വന്നുവന്ന് എന്റെ ശബ്ദംപോലും തിരിച്ചറിയാനാകുന്നില്ല അല്ലെ .."(ഞാൻ ) "അയ്യോ . താനോ.. താനെന്താടോ പതിവില്ലാതെ ഈ നേരത്ത് ? ഇതാരുടെ നമ്പർ ?" (ശ്രീ) "എന്താ എനിക്കീ നേരത്ത് വിളിക്കാൻ പാടില്ലേ.. ഇതെന്റെ സ്വന്തം നമ്പർ. ആരാ ഒരു പെണ്ണു കൂടെ? അവളാണല്ലോ ആദ്യം ഫോണ്‍ എടുത്തത്"ശബ്ദത്തിൽ ഞാൻ ഗൗരവം കൂട്ടി. "അയ്യോ ടോമികുട്ടാ.. അത് എന്റെ ആന്റിയാ. ഏതു ഫോണാ .? പുതിയതാണോ..? നന്നായി! ഇനി സംസാരിക്കണമെന്നു തോന്നുമ്പോൾ സ്വാതന്ത്ര്യമായി വിളിക്കാമല്ലോ അല്ലേ.." (ശ്രീ) അങ്ങിനെ ഞങ്ങൾ കുറെ സംസാരിച്ചുകൊണ്ടേയിരുന്നു. ".ഹോ..,എന്തൊരാശ്വാസം.!. ശ്രീയോടു സംസാരിച്ചപ്പോൾ നെഞ്ചിലെ കുറെ ഭാരം ഒഴിഞ്ഞതുപോലെ." ഞാൻ പറഞ്ഞു. "നാളെ രാവിലെ ജിമ്മിൽ കാണാം" ശുഭരാത്രി പറഞ്ഞു ഫോണ്‍ കട്ടാക്കി. പിന്നെ പഠിക്കാനിരുന്നു.ഇന്ന് മുഴുവൻ കറക്കമായിരുന്നു. രാവിലെ ശ്രീയോടൊത്തും, വൈകിട്ട് മമ്മായോടൊത്തും. ഒന്നും പഠിക്കാൻ സാധിച്ചില്ല.. പന്ത്രണ്ടുമണിവരെ തുടർച്ചയായി പഠിച്ചു .. ശേഷം എന്റെ ശ്രീയുടെ മുഖം മനസ്സിലോർത്തു മയക്കത്തിലേക്ക് വീണു.. മയക്കത്തിൽ നല്ലൊരു സ്വപ്നം കണ്ടു. സ്വപ്നത്തിലുടനീളം ശ്രീയും, ഞാനുമായിരുന്നു. അവ്യക്തത നിറഞ്ഞ സ്വപ്‌നങ്ങൾ !! നമ്മെ സങ്കല്പലോകത്തിലേക്ക് മാടിവിളിച്ചുകൊണ്ടുപോകുന്ന, മഴവില്ലിന്റെ നിറമാർന്ന സ്വപ്നങ്ങൾ എന്നുമെനിക്കു പ്രിയപ്പെട്ടവയായിരുന്നു. പാതിരാവിൽ ഉണർന്നു തലയിണ മെല്ലെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. നാഭിക്കു താഴെ വല്ലാത്തൊരു ഇളക്കം ! മനസ്സിലെ വികാരങ്ങൾ തിളച്ചുമറിയുന്ന മാദകത്വം നിറഞ്ഞ, മധുര പതിനേഴിന്റെ മാസ്മരികലഹരിയിൽ വീണ്ടും ഞാൻ ഗാഢനിദ്രയിലാണ്ടു.. നല്ലൊരു പുലർകാലത്തെ വരവേല്ക്കാൻ .. (തുടരും ..)
എന്റെ പ്രണയം .....( ഭാഗം :33.)
അലാറം വിളിച്ചുണർത്തുന്നതിനു മുമ്പ് അതിരാവിലെ ഞാനുണർന്നു. ബെഡ്ഡിൽ കിടന്നുകൊണ്ടുതന്നെ ശ്രീയെ ഫോണ്‍ വിളിച്ചുണർത്തി. ശ്രീ ഉണർന്നിട്ടില്ലായിരുന്നു.. ആ ശബ്ദത്തിനു ഘനം കൂടിയതായി തോന്നി. അവനൊരു സുപ്രഭാതം പറഞ്ഞു ഞാൻ പെട്ടെന്നു ജിമ്മിലേക്കു വരാൻ പറഞ്ഞു. "നല്ല വിശപ്പ്. എനിക്കു പുഴുങ്ങിയ മുട്ടയും, നേന്ത്രപഴവും വേണം.." ശ്രീ പറഞ്ഞതുകേട്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. മുമ്പൊരുനാൾ കൊണ്ടു കൈയ്യിൽ കൊണ്ടുകൊടുത്തത് എന്റെ മുന്നിൽ വച്ചുതന്നെ മാസ്റ്ററിനു കൊടുത്ത് എന്നെ അപമാനിച്ച ആളാണ്. ഇപ്പോൾ ഇങ്ങോട്ടു ചോദിച്ചിരിക്കുന്നു. അത്രയും സ്വാതന്ത്ര്യം കൈവന്നിരിക്കുന്നു.. പക്ഷെ ഇന്നതു രണ്ടുമില്ല. മമ്മാ ഇന്നലെ മുട്ടയും, പഴവും തന്നിട്ടില്ല. യാത്ര കഴിഞ്ഞു വന്ന ക്ഷീണത്തിൽ മമ്മാ മറന്നതോ, മടിച്ചതോ ആകാം.. ഞാൻ താഴെ അടുക്കളയിൽ ചെന്നു പരതി. അവിടെയെങ്ങുമില്ല. പിന്നെ താമസിച്ചില്ല. ശബ്ദമുണ്ടാക്കാതെ പെട്ടെന്നൊരു മുട്ടയും, നേന്ത്രപ്പഴവുമെടുത്തു വെള്ളമൊഴിച്ചു പുഴുങ്ങാൻ വച്ചു. പാകമറിയില്ല. കന്നിപാചകമാണ്.. ജിമ്മിൽ പോകാൻ കുറച്ചു താമസിക്കും. സാരമില്ല. എന്റെ ശ്രീ ആദ്യമായി എന്നോട് ആവശ്യപ്പെട്ടതാണ്. ആഗ്രഹം സാധിച്ചുകൊടുത്തേ മതിയാകൂ. 'അടുക്കളയിൽ പുരുഷന്മാർക്ക് പ്രവേശനമില്ല' എന്നാണു മമ്മയുടെ വാദം. അതുകൊണ്ടു പാചകം ഒന്നുമറിയില്ല. മമ്മ ഉണർന്ന് എണീറ്റുവരുന്നതിനു മുമ്പ് ഒരു വിധം തയ്യാറാക്കി അതുംകൊണ്ട് ജിമ്മിലേക്കു പറന്നു.. ജിമ്മിൽ ശ്രീ ഹാജറായിരുന്നു.. അകത്തു കയറിയ ഉടൻ ഞാൻ 'പൊതി ' ശ്രീയെ ഏല്പ്പിച്ചു. ചിരിച്ചു സന്തോഷത്തോടെ അവനതുവാങ്ങി .ഞാനാദ്യമായ് പാകം ചെയ്തതു കഴിക്കാൻ വിധിച്ചത് എന്റെ ശ്രീക്കായിരുന്നു. അന്ന് ശ്രീ കിടന്നുകൊണ്ടുള്ള വ്യായാമം ചെയ്തപ്പോൾ അവന്റെ മുഴപ്പ് വളരെ ഭംഗിയായി കാണാൻ സാധിച്ചു. എന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുമെന്നു തോന്നിപ്പോയി. മനസ്സുകൊണ്ടു അതിന്റെ വണ്ണവും,നീളവും ഞാൻ അളവെടുത്തു. ഒരു കണക്കിന് പ്രണയത്തിന്റെ അടിസ്ഥാനഘടകം ലൈംഗികാഭിവേച്ഛ തന്നെ! ആ ലക്ഷ്യത്തിലേക്കാകും അവസാനം മനസ്സിന്റെ പരിവർത്തനം ചെന്നു നില്ക്കുന്നത്. നെഞ്ചോടു ചേർക്കാൻ.. അല്ലെങ്കിൽ ആ ഇഷ്ടങ്ങൾക്കൊന്നു വഴങ്ങാൻ മനസ്സും, ശരീരവും ഒരുപോലെ തയ്യാറെടുക്കുന്ന സമയം.. അതിനെ അതിജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഈ പ്രായത്തിൽ.. അന്നു ഞങ്ങൾ വ്യായാമം പൂർത്തിയാക്കി പുറത്തേക്കു നടക്കുമ്പോൾ ' നാളെ മുതൽ രണ്ടാഴ്ച ജിമ്മിൽ വരില്ല ' എന്ന് മാസ്റ്ററിനോട് പറഞ്ഞിട്ടാണ് ഞാൻ പോന്നത്. കാരണം, എന്റെ പരീക്ഷ, പിന്നെ ക്രിസ്തുമസ്. എല്ലാ ക്രിസ്തുമസിനും ഞങ്ങൾ കോട്ടയം, കുറവിലങ്ങാടുള്ള മമ്മായുടെ കുടുംബ വീട്ടിലായിരിക്കും. പിന്നെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും കഴിഞ്ഞേ തിരികെ പോരാറുള്ളൂ.. മാസ്റ്റർ സമ്മതം മൂളി. പക്ഷെ , ശ്രീയുടെ മുഖം വാടി. "നാളെ മുതൽ നമ്മൾ എങ്ങിനെ കാണും ടോമികുട്ടാ .." ശ്രീ ചോദിച്ചു.. " അതിനുള്ള വഴികളൊക്കെ തെളിയും ചേട്ടാ.. സമാധാനപ്പെടൂ.. മൊബൈലല്ലേ കൈയ്യിലിരിക്കുന്നത്." ഞാൻ സമാധാനപ്പെടുത്തി. ഞങ്ങൾ നടന്നു ആ പഴയ ചായക്കടയിലെത്തി. അന്നത്തെപ്പോലെ രണ്ടു ചായ പറഞ്ഞു. ചായ വന്നു. ശ്രീ ആ പൊതി തുറന്നു പുഴുങ്ങിയ നാടൻമുട്ട എടുത്തുകടിച്ചതും അതിനുള്ളിലെ മഞ്ഞ പുറത്തേക്കൊഴുകാൻ തുടങ്ങി. "അയ്യോ, ഇതു നന്നായി പാകമായിട്ടില്ലല്ലോ ടോമികുട്ടാ.." എന്നു പറഞ്ഞു പെരുമ്പാമ്പ് ഇര വിഴുങ്ങുന്നതുപോലെ ആ മുട്ട അതോടെ വിഴുങ്ങി. പഴവും പാകമായിട്ടില്ലായിരുന്നു. പിന്നെ ഞാനുള്ള സത്യങ്ങൾ തുറന്നു പറഞ്ഞു. "ആദ്യായിട്ടാ അല്ലേ.. സാരമില്ല .തന്റെ ആ കൈകൾ കൊണ്ടുണ്ടാക്കിയതല്ലേ. എനിക്കിതു അമൃതിനു തുല്യമാണ്." ശ്രീ അതൊരു ത്യാഗമായെടുക്കുമെന്നു ഞാൻ സ്വപ്നേപി കരുതിയില്ല. കൊടുക്കൽവാങ്ങലിൽ കൂടെയാണ് മൈത്രീബന്ധം വളരുന്നതെന്ന് പണ്ട് ഏതോ മാഷ് പറഞ്ഞുപഠിപ്പിച്ചത് പെട്ടെന്നോർമ്മ വന്നു. ശ്രീ തന്നെ ചായയുടെ പൈസ കൊടുത്തു. ഞങ്ങൾ വീണ്ടും കൈകൾ കോർത്തു നടക്കാൻ തുടങ്ങി. ശ്രീയുടെ കൂടെ നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരു ആനന്ദം അനുഭവപ്പെട്ടു. നാളിതുവരെ ശ്രീക്ക് ആരോടെങ്കിലും 'കാമവിരാമം' ഉണ്ടായിട്ടുണ്ടോയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തോ കഴിഞ്ഞില്ല. മറ്റൊരിക്കലാകാം എന്ന് മനസ്സു വിലക്കി. അപ്പോൾ മറ്റൊന്നുമോർക്കാതെ ഒരു ഏകാഗ്രപ്രണയം എന്റെ മനസ്സിൽ നിറഞ്ഞു.. അതൊരു നദിയായി എന്റെ ശ്രീയിലേക്കൊഴുകുന്നതായ് തോന്നി. ഞങ്ങൾ പരസ്പരം തോളുകളിൽ കൈവച്ചു മുഖത്തോടു മുഖം നോക്കി കുറച്ചുനേരമങ്ങിനെ നിന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ അനുരാഗ വിവശമായ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാനേറെ പാടുപ്പെട്ടു.. പിന്നെ യാത്ര പറഞ്ഞു തിരികെ നടക്കുമ്പോൾ വരാനിരിക്കുന്നൊരു നല്ല നാളയെ വരവേല്ക്കാൻ മനസ്സു കൊതിക്കുകയായിരുന്നു.. അല്ല അതിനു തയ്യാറെടുക്കുകയായിരുന്നു. ( തുടരും)
എന്റെ പ്രണയം .....( ഭാഗം:34..)
നിറഞ്ഞ മനസ്സുമായാണ് അന്നു ഞാൻ വീട്ടിലെത്തിയത്. പ്രാതൽ കഴിഞ്ഞു പെട്ടെന്നുതന്നെ പഠിക്കാനിരുന്നു. ഇന്നു സ്കൂളിൽ പോകുന്നില്ല. വെറുതെ പോയി ഇരിക്കാമെന്നേയുള്ളൂ. തിങ്കളാഴ്ച പരീക്ഷ ആയതുകൊണ്ട് ആരും വരില്ല. ഇന്ന് വെള്ളിയാഴ്ച. വൈകിട്ടു പപ്പാ വിളിക്കും. അപ്പോൾ മമ്മയെ കൊണ്ട് 'ഞാൻ നന്നായി പഠിച്ചു' എന്നു പറയിപ്പിക്കണം. അതിനു വേണ്ടിയുള്ള ശ്രമമാണ്. മൊബൈലൊക്കെ വാങ്ങി തന്നതാണ്. എന്റെ പുതിയ നമ്പറും പപ്പാക്ക് കൊടുക്കണം. തുടർച്ചയായി പന്ത്രണ്ടു മണിവരെ പഠിച്ചു. പിന്നെ ശ്രീയെ വിളിച്ചു. അതുവരെ ശ്രീ പരിശീലന ക്ലാസ്സിലാകും. അതാണ് വിളിക്കാതിരുന്നത്. വിളിക്കുമ്പോൾ ശ്രീ ബസ്സിലായിരുന്നു. മറ്റുള്ള ശബ്ദങ്ങൾ ഞങ്ങളുടെ സംസാരത്തെ വല്ലാതെ ശല്യം ചെയ്തു. വീട്ടിലെത്തിയിട്ടു വിളിക്കാമെന്നു പറഞ്ഞു ശ്രീ ഫോണ്‍ റദ്ദു ചെയ്തു. മമ്മാ ഊണു കഴിക്കാൻ വിളിച്ചു. ഞാനന്ന് ശ്രീയെ കുറിച്ച് മമ്മായോടു ഒന്നുമറിയാത്ത പോലെ സംസാരിച്ചു. മമ്മാ എല്ലാം മൂളികേട്ടു. കോട്ടയത്തു പോകുന്നതിനു മുമ്പ് ഒരു ദിവസം ശ്രീയെയും കൂട്ടിവരാൻ പറഞ്ഞു. അല്ലെങ്കിലും മമ്മാ അങ്ങിനെയാണ്.എല്ലാം കേൾക്കും. പിന്നെ മറക്കും. അതിനാണ് എപ്പോഴും പപ്പാ ചീത്ത പറയുന്നത്. ക്രിസ്തുമസ് അടുക്കുമ്പോൾ മമ്മാ സ്വന്തമായി പഴകേക്ക് ഉണ്ടാക്കി എല്ലാവർക്കും വിതരണം ചെയ്യും. പപ്പാ വിദേശത്തായിട്ട് അതെങ്കിലും കൊടുത്തില്ലെങ്കിൽ മറ്റുള്ളവർ എന്തു കരുതും എന്നാണ് മമ്മയുടെ വാദം. ഞാൻ ഊണു കഴിഞ്ഞു മുകളിൽ ചെന്നതും ശ്രീ എന്നെ വിളിച്ചതും ഒരുമിച്ചായിരുന്നു. അവനും ഊണു കഴിക്കുകയായിരുന്നു. ഞങ്ങൾ സംസാരിച്ചു. നന്നായി പഠിക്കണം എന്നായിരുന്നു ഉപദേശം. സയൻസ്ഗ്രൂപ്പ് ആയതു കൊണ്ട് കുറേയേറെ പഠിക്കാനുണ്ടെന്ന് ശ്രീക്കറിയാം. പ്ലസ്‌ടു വിന് അതേ ഗ്രൂപ്പിൽ ഉയർന്ന മാർക്ക് വാങ്ങിയാണ് ശ്രീ പാസ്സായത്. എൻട്രൻസ് എഴുതി മെഡിസിൻ കിട്ടാത്തതുകൊണ്ട് വീണ്ടും ശ്രമിക്കുന്നു. ശ്രീയോടു കുറച്ചുനേരം 'കിന്നാരം' പറഞ്ഞു. പിന്നെ അറിയാതെ ഉറങ്ങിപ്പോയി. വൈകിട്ടു പപ്പാ വിളിക്കുന്ന വിവരം പറയാൻ മമ്മാ വന്നു വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് ഞാൻ ചാടിയെണീറ്റത്. ഞാൻ ഓടി താഴെക്ക് ചെന്നു. പപ്പാ ഇന്ന് നല്ല മൂഡിലാണ്. ഭാഗ്യം! ഞാൻ മൊബൈൽ നമ്പർ കൈമാറി. നാട്ടിലേക്കു വരുമ്പോൾ ക്യാമറ മൊബൈൽ കൊണ്ടുതരാമെന്നു പപ്പായെനിക്കു വാക്കു തന്നു. "പപ്പാ ക്രിസ്തുമസ്സിനു അടിച്ചുപൊളിക്കാൻ പോക്കറ്റ് മണിയൊന്നുമില്ലേ ..? പ്ലീസ്.." അവസാനം മമ്മയോടെനിക്ക് കാശു തരാൻ പറയാമെന്നു പപ്പാ സമ്മതിച്ചു. അന്നത്തെ ദിവസം പിന്നൊരിക്കൽ കൂടി ശ്രീയെ വിളിച്ചു. ചങ്ങാതിമാരെ എല്ലാവരെയും വിളിച്ചു പുതിയ മൊബൈൽ വാങ്ങിയ വിവരം പറയുകയും, നമ്പർ കൈമാറുകയും ചെയ്തു. അനൂപിനെ വിളിച്ചു ശ്രീയുമായുള്ള കൂടിക്കാഴ്ചകളുടെ വിശേഷങ്ങൾ പങ്കുവയ്ച്ചു. അന്നുവരെയുള്ള കാര്യങ്ങൾ ഡയറിയിൽ കുറിച്ചു ആരും കാണാതെ പാത്തുവച്ചു. ഉച്ചക്കു കുറച്ചുറങ്ങിയ കാരണം രാത്രി കുറെയേറെ പഠിച്ചുതീർത്തു.. പണ്ടേ ഞാനങ്ങിനെയാ.. എല്ലാം നാളേക്കു വയ്ക്കും. അവസാനം പരീക്ഷക്കു തൊട്ടുമുന്നേ പഠിത്തത്തോടെ പഠിത്തം.! എന്തായാലും ഫലം വരുമ്പോൾ നല്ല മാർക്ക് കിട്ടും.. പഠിക്കുന്നതിൽ മുൻപന്തിയിൽ നില്ക്കുന്നതുകൊണ്ടു മാത്രമാണ് ഒരു വിധം ആഗ്രഹങ്ങൾ നിറവേറി പോകുന്നത്. പിറ്റെന്നാൾ രാവിലെ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി ശ്രീയെ വിളിച്ചു. "എനിക്കു കാണാൻ കൊതിയാകുന്നു. വൈകിട്ട് ജിമ്മിനടുത്തുള്ള ബസ്സ്‌സ്റ്റോപ്പിൽ വരുമോ..? " (ഞാൻ ).."വേണ്ട മോനെ.. നീ സമയം കളയാതെയിരുന്ന് പഠിക്ക്. നമുക്ക് നാളെ കാണാം.. താൻ രാവിലെ പള്ളിയിൽ പോകുമല്ലോ. ഞാൻ തന്റെ പള്ളിയിൽ വരാം. വഴി പറഞ്ഞു തന്നാൽ മതി. "(ശ്രീ ).. അപ്പോൾ നിരാശ തോന്നിയെങ്കിലും പള്ളിയിലേക്കുള്ള വഴിയും, സമയവും പറഞ്ഞുകൊടുത്തു. പട്ടണത്തിലുള്ള റോമൻ കാത്തലിക് രൂപത പള്ളിയിലാണ് ഞങ്ങൾ പോകുന്നത്. റോഡരികിൽ ആയതിനാൽ കണ്ടുപിടിക്കാൻ എളുപ്പമാണ്. അന്നത്തെ ദിവസം ഇഴഞ്ഞു പോയി.. ശ്രീയെ ഒരു നാൾ കാണാതിരുന്നപ്പോൾ കുറെ നാളായതു പോലെ തോന്നി.. പ്രണയത്തിന്റെ മറ്റൊരു വികൃതി..! പിറ്റെന്നാൾ രാവിലെ പള്ളിയിൽ പോകാൻ നന്നായി വേഷം ധരിച്ചു. ശ്രീയെ ഫോണിൽ വിളിച്ചു വരുന്ന കാര്യം ഒന്നുകൂടി ഓർമ്മിപ്പിച്ചു. ഇന്നു സണ്‍ഡേ ക്ലാസിനു നില്ക്കുന്നില്ല. കാരണം 11.15 am മുതൽ 12.45 pm വരെയാണ് ക്ലാസ്. കുറെ വൈകും. ശ്രീയെ കണ്ടു മമ്മയോടൊപ്പം തന്നെ തിരികെ പോരണം. ഏറെ പഠിക്കാൻ ബാക്കിയുണ്ട് . ഞായറാഴ്ചകളിൽ പള്ളിയിൽ പോകാൻ മമ്മയുടെ കൂട്ടുകാരി റീന ആന്റി കാറുമായി വരും. അതിലാണ് ഞങ്ങൾ പോകാറ്. അവർ പപ്പയുടെ അകന്ന ബന്ധു കൂടിയാണ്. അന്ന് എല്ലാവരും കാറിൽ കയറിയിരുന്ന് ഈശോയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ, ഞാൻ ശ്രീയുടെ ഓർമ്മയിൽ എല്ലാം മറന്നിരിക്കുകയായിരുന്നു. പള്ളിയിൽ ചെന്നു പ്രാർത്ഥന തീരുന്നതിനു മുമ്പേ ഞാൻ പുറത്തു ചാടി. ശ്രീ വരുന്നതു മനസ്സിലുള്ളതുകൊണ്ട് പ്രാർത്ഥനയിൽ ഏകാഗ്രത തോന്നിയില്ല. കാരണം പത്തരമണിയോടെ കുർബാന കഴിഞ്ഞ് മമ്മ പുറത്തു വരുമ്പോൾ കൂടെ പോകണം. അതിനാലാണ് ശ്രീയോട് ഒൻപതു മണിക്കു വരാൻ പറഞ്ഞത്. ഞാൻ പുറത്തു മുഴുവനും ശ്രീയെ തിരഞ്ഞു. എങ്ങും കാണാനില്ല.. ഇനി എന്നെ പറഞ്ഞു പറ്റിച്ചതാണോ.? ആ വലിയ പള്ളിയങ്കണത്തിലുള്ള വലിയ വാകമരചോട്ടിൽ ഞാനെന്റെ ശ്രീയെയും കാത്ത് കണ്ണും നട്ടിരുന്നു. ഒരു നിമിഷം മനസ്സിൽ ആധി പടർന്നു.. ( തുടരും.)
എന്റെ പ്രണയം ... ( ഭാഗം : 35 )
കുറച്ചുകഴിഞ്ഞപ്പോൾ ദൂരെ നിന്നും ശ്രീ വേഗതയിൽ നടന്നുവരുന്നതു കണ്ടു.. നേരെ പൂന്തോട്ടത്തിനു ഇടതുവശത്തുകൂടി പള്ളിക്കകത്തേക്കു വന്നു. ഞാനോടി ശ്രീയുടെ അടുത്തേക്കു ചെന്നു. അന്നു പതിവിലും വിപരീതമായി ശ്രീ എന്നെ കണ്ടയുടൻ എന്റെ കൈ പിടിച്ചൊരു മുത്തം തന്നു. അപ്രതീക്ഷിതമായതിനാൽ ഞാൻ നാലു ചുറ്റും നോക്കി. ആരും കണ്ടിട്ടില്ല. " എന്തേ കണ്ടപ്പോൾ തന്നെ ഇന്നൊരു സ്നേഹകൂടുതൽ..? 'ഞാൻ തിരക്കി. "ഓ.. ചുമ്മാ.. ഇന്ന് തന്നെ കാണാൻ കൂടുതൽ ഭംഗി തോന്നി. കണ്ണു പറ്റാതിരിക്കാനാ പെട്ടെന്നു തൊട്ടത്. " അതു പറഞ്ഞു ശ്രീ കണ്ണടച്ചുകാണിച്ചു. 'ഓരോരോ അന്ധവിശ്വാസങ്ങളെ..' ഞാൻ മനസ്സിൽ പറഞ്ഞു.. "നമുക്കൊന്നു മുള്ളിയാലോ. എനിക്ക് മുട്ടീട്ടു വയ്യ .." ശ്രീയുടെ വാക്കുകൾ കേട്ടപ്പോൾ ചിരിവന്നു. "എന്ത് ! നമുക്കോ ..? താനേ പോയാൽ മതി. വേല മനസ്സിലിരിക്കട്ടെ! " ഞാൻ പറഞ്ഞു. "ഒരുമിച്ചു മുള്ളുമ്പോൾ ഞാൻ കാണുമെന്നു കരുതിയല്ലേ താനെന്റെ കൂടെ വരാത്തത്.. എന്നായാലും എല്ലാം കാണേണ്ടതല്ലെ.. പിന്നെന്തിനാണീ നാണം?" ഇതു കേട്ടതും നാണം എന്റെ തല കുനിപ്പിച്ചു. ഒന്നുമറിയാത്തതുപോലെ "എന്തു കാണേണ്ടതല്ലേന്ന് .?" (ഞാൻ ) "താൻ മൂത്രമൊഴിക്കുന്ന യന്ത്രം ! അല്ലാതെന്താ.." (ശ്രീ ) "അയ്യേ.. നാണമില്ലാത്തവൻ ! എന്തായീ പറേണെ.." (ഞാൻ ) പള്ളിയുടെ വലത്തുവശത്ത് കാടും, പടർപ്പും ഒരാൾപൊക്കത്തിൽ വളർന്നു നില്‍പ്പുണ്ട്. ശ്രീ അതിനിടയിലേക്ക് പോയി കാര്യം സാധിച്ചു വന്നു. ഞാൻ പള്ളിയുടെ പൂന്തോട്ടത്തിൽ പൂക്കളുടെ ഭംഗി ആസ്വദിച്ചു നില്ക്കുകയായിരുന്നു. "ഹായ്..നാണം കൊണ്ടു മുഖം ചുവന്നല്ലോ.. വരട്ടെ ! ഒരുനാൾ ടോമികുട്ടന്റെ നാണമെല്ലാം ഞാൻ മാറ്റുന്നുണ്ട്." ഒരു മന്ദഹാസവുമായി ശ്രീ എന്റെ അരികിലേക്കു വന്നു.. എനിക്കാകെ വെപ്രാളമായി. എല്ലാവരും പള്ളിക്കകത്താണ്. പുറത്തുവരാൻ നേരമാകുന്നു. പെട്ടെന്നു ശ്രീയെയും കൂട്ടി അടുത്തുള്ള ബേക്കറിയിൽ കയറി. പപ്സ് തയ്യാറായിട്ടില്ല. ശ്രീക്കു മധുരം ഇഷ്ടമല്ല എന്നവൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. പിന്നെ എന്താ വാങ്ങികൊടുക്കുക. എപ്പോഴും ശ്രീയാണ് വാങ്ങിത്തരുന്നത്. ഇന്നെങ്കിലും ചെലവുചെയ്തേ പറ്റൂ. "ദേ.. ചിക്കൻ കട്ട്‌ലറ്റ് .." ഞാൻ കണ്ടുപിടിച്ചു. ഞങ്ങൾ രണ്ടു കമ്പനി ഡ്രിങ്ക്സു കൂടി ഓർഡർ ചെയ്തു. ഞാൻ തന്നെ കാശുകൊടുത്തു. കഴിച്ചു കഴിഞ്ഞു പുറത്തിറങ്ങിയതും പള്ളി പിരിയാൻ തുടങ്ങിയിരുന്നു.. ചെറിയൊരു സങ്കടത്തോടെയാണ് ശ്രീയെ ഞാൻ യാത്രയാക്കിയത്. അവൻ നടന്നകലുന്നതും നോക്കി നിർന്നിമേഷനായി ഞാൻ നിലയുറപ്പിച്ചപ്പോൾ പുറകിൽ നിന്നും മമ്മയുടെ വിളി കേട്ടു. ഞങ്ങൾ പള്ളിയിൽനിന്നും വീട്ടിലേക്കു തിരിച്ചുപോകുന്ന വഴി പോത്തിറച്ചിയും വാങ്ങിയാണ് പോയത്. .. എല്ലാ ഞായറും ഏതെങ്കിലും ഇറച്ചി വാങ്ങിയിരിക്കും. കോഴി, താറാവ്, പന്നി , ആട്, ടർക്കി, മുയൽ എല്ലാം രുചിച്ചിട്ടുണ്ട്.പപ്പാ വന്നാൽ ഇതൊക്കെ സാധാ വിഭവങ്ങളാണ്. വീട്ടിൽ ചെന്നു കൈയ്യും ,മുഖവും കഴുകി പഠിക്കാനിരുന്നു. അപ്പോഴും ഇടയ്ക്കിടയ്ക്ക് ശ്രീയുടെ മുഖം മനസ്സിൽ മിന്നിമായുന്നുണ്ടായിരുന്നു. പള്ളിയിൽ വച്ചു ശ്രീ ചോദിച്ച ചോദ്യം മനസ്സിൽ തികട്ടിവന്നു.. 'ഇന്നല്ലെങ്കിൽ നാളെ കാണാനുള്ളതല്ലെ.. പിന്നെന്തിനാണീ നാണം? നാണം ഞാൻ മാറ്റുന്നുണ്ട്.' എന്നായിരിക്കും അതു സംഭവിക്കുക?! ഓർത്തപ്പോൾ നെഞ്ചിൽ ഇക്കിളി കൂടി. മനസ്സിൽ ആഹ്ലാദതിരയിളകി.. അന്നത്തെ ദിവസം അതിഥികളും, പഠനവുമായി മുന്നോട്ടുപോയി. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ശ്രീയെ വിളിച്ചു ഞങ്ങൾ പിരിഞ്ഞതു മുതൽ അതുവരെയുള്ള എല്ലാ കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോഴാണ് മനസ്സിനു സമാധാനമായത്. തിങ്കളാഴ്ച പരീക്ഷക്കു മുമ്പും ശ്രീയെ വിളിച്ചു യാത്ര പറഞ്ഞു. വൈകിട്ടു ട്യൂഷനും കഴിഞ്ഞു വന്നു പഠിക്കാനിരിക്കുമ്പോൾ അതാ ശ്രീ വിളിക്കുന്നു. ഞാൻ ഫോണ്‍ എടുത്തപ്പോൾ ശ്രീയുടെ പതറിയ സ്വരം .."ഇന്നു ടോമികുട്ടനെ കാണാത്തതുകൊണ്ട് ആകെ ഒരസ്വസ്ഥത.!." കേട്ടയുടൻ ഉള്ളിലൊരു ആന്ദോളനം.. കൊടുംചൂടിൽ പടാറായി നില്ക്കുന്ന വടവൃക്ഷത്തിനു, പെരുമഴയെന്നപോലെ എന്റെ സ്നേഹം ശ്രീയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നു. എന്നിലെ ചേതനയെ ഉറക്കത്തിൽ നിന്നുണർത്തിയിരിക്കുന്നു ശ്രീയുടെ വാക്കുകൾ. ഉള്ളിലെ നൊമ്പരമൊതുക്കി ശ്രീയെ ആശ്വസിപ്പിക്കാനേ അപ്പോൾ എനിക്കു കഴിയുമായിരുന്നുള്ളൂ.. സത്യത്തിൽ അന്നുറങ്ങാനേ കഴിഞ്ഞില്ല തിരിഞ്ഞും, മറിഞ്ഞും കിടന്നു. ഒന്നു ചേരാനുള്ള രണ്ടു മനസ്സുകളുടെ ദാഹമോഹങ്ങൾ ! ശ്രീയുമായി ഒരുമിക്കുന്ന ആ നാളിനെ വരവേല്ക്കാൻ എന്റെ മനസ്സു വെമ്പി. . .( തുടരും ..)
എന്റെ പ്രണയം ........ ( ഭാഗം :26 )
"ഇനി വിഷമം വേണ്ട. ഞാനെന്നും തന്റെ കൂടെയുണ്ട് ! ടോമിയുടെ ഈ പെരുമാറ്റം എനിക്കിഷ്ടമായി." ശ്രീയുടെ വാക്കുകൾ തേൻ പോലെ മധുരമുള്ളതായ് തോന്നി. അബോധാവസ്ഥയിലുള്ള സുഖനൊമ്പരങ്ങൾ ഏറ്റുവാങ്ങിയാണ് അന്ന് ഞാൻ ശ്രീയെ വിട്ടു പിരിഞ്ഞത്. വീട്ടിലെത്തിയിട്ടും ഏതോ ഒരു ലാസ്യം എന്നെ ആവരണം ചെയ്തിരുന്നു. കോളേജിൽ പോകുന്നതിനു മുമ്പ് ഒരു വില കുറഞ്ഞ മൊബൈൽ വാങ്ങിത്തരാൻ മമ്മയോട് യാചിച്ചു.. "ഇന്നു ബുധനാഴ്ച. മറ്റന്നാൾ പപ്പാ വിളിക്കുമ്പോൾ മോൻ ചോദിക്ക്.. മമ്മ കൂടെ സപ്പോർട്ട് ചെയ്യാം. നീ പുറത്തു പോയിക്കഴിഞ്ഞാൽ എനിക്കാധിയാ.. മൊബൈൽ ഉണ്ടെങ്കിൽ എനിക്കുo നീ എവിടെയുണ്ടെന്ന് അറിയാമല്ലോ." മമ്മാ പറഞ്ഞു. അന്ന് മൊബൈൽ ഇന്നത്തെപ്പോലെ പ്രചാരത്തിലുള്ള സമയം അല്ല. പ്രത്യേകിച്ച് സ്കൂൾ കുട്ടികളുടെ കൈയ്യിൽ.. എന്തായാലും പ്ലസ്‌ടുവിന് ഉയർന്ന മാർക്ക് വാങ്ങിയാൽ ഒരു ബൈക്ക് കിട്ടും. ഇനി നാലു മാസത്തെ കാത്തിരിപ്പ് കൂടി ! മാർച്ചിൽ പരീക്ഷ. മെയിൽ ഫലം വരും. അന്ന് മമ്മ പറഞ്ഞതു സമ്മതിച്ചു സമാധാനമായി ഞാൻ സ്കൂളിലേക്കു പോയി. ക്ലാസ്സിൽ എന്റെ അടുക്കൽ ഇരിക്കുന്നത് അനൂപ് ആണ്. ഒരു വിധപ്പെട്ട കാര്യങ്ങളെല്ലാം ഞാൻ തുറന്നു ചർച്ച ചെയ്യുന്ന എന്റെ ആത്മാർത്ഥ സുഹൃത്ത്..! ശ്രീയോടുള്ള സ്നേഹബന്ധം അവനോടു പറഞ്ഞാലോ.? ഇതുവരെ അവൻ വിശ്വസ്ഥനാണ്. നമ്മൾ എന്തു ചെയ്യുമ്പോഴും ഒരാളെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..എല്ലാ കാര്യങ്ങളും ഞാൻ മമ്മയോടു പറയാറുണ്ട്. പക്ഷെ ശ്രീയുടെ കാര്യം മാത്രം പറയാൻ കഴിഞ്ഞില്ല. മമ്മയുടെ ചില ചോദ്യങ്ങൾക്കു എന്തു ന്യായീകരണം ഉന്നയിക്കും.? എന്തായാലും ഞാൻ അനൂപിനോട് സ്നേഹജലത്തിനെ കുറിച്ചൊഴികെ നടന്നതെല്ലാം വിസ്തരിച്ചു പറഞ്ഞു. എല്ലാം ശ്രദ്ധിച്ചുകേട്ടതിനു ശേഷം അവന് എന്നോടു അസൂയ തോന്നിയോ.?! അറിയില്ല . "നിന്റെ ഈ കണ്ണും തലമുടിയും, നിറവുമാകും ശ്രീയെ ആകർഷിച്ചത്". അവന്റെ ഈ വാക്കുകൾ അതല്ലേ സൂചിപ്പിക്കുന്നത്. അന്നു വൈകിട്ട് വീട്ടിൽ ചെന്നയുടൻ ശ്രീയെ വിളിച്ചു. ഡ്രൈവിംഗ് പഠിക്കാൻ പോകുന്നതിനെ പറ്റി സംസാരിച്ചു. എല്ലാം ഇനി പരീക്ഷകൾ കഴിഞ്ഞിട്ടാകാമെന്നു അവൻ പറഞ്ഞു. ഞാനുമതു ശരി വച്ചു. കാരണം ടെസ്റ്റിനുള്ള വയസ്സും തികഞ്ഞിട്ടില്ല. വളരെ സ്നേഹമായാണ് ശ്രീയപ്പോൾ സംസാരിച്ചത്. രാത്രിയായപ്പോൾ തണുപ്പു കൂടി. പഠനം കഴിഞ്ഞു വൈകിയാണ് കിടന്നത്. വരുന്ന തിങ്കളാഴ്ച ക്രിസ്തുമസ് പരീക്ഷ തുടങ്ങും. ശനിയും, ഞായറും ജിമ്മിൽ പോകാൻ സാധിക്കില്ല. ധാരാളം പഠിക്കാനുണ്ട്. ശ്രീയെ കാണാനായി മറ്റു വഴികളെന്തെങ്കിലും സ്വീകരിക്കണം. ഒരു മൊബൈൽ ഉണ്ടായിരുന്നെങ്കിൽ ശ്രീയുടെ ശബ്ദമെങ്കിലും കേൾക്കാമായിരുന്നു. ഇപ്പോൾ ശ്രീ ഈ മെത്തയിൽ ഉണ്ടായിരുന്നെങ്കിൽ !അതോർത്തപ്പോൾ തന്നെ രോമാഞ്ചം വന്നു. അന്നു ജിമ്മിൽ വച്ചു കണ്ട കാഴ്ച മനസ്സിലേക്കു ഓടിവന്നു. അസ്വസ്ഥമായ മനസ്സിൽ വികാരം നിറഞ്ഞു. അന്ന് വികാരശമനത്തിനു കുറുക്കുവഴികളൊന്നും തന്നെ അറിയാത്തതു കൊണ്ട് വെറുതെ കമിഴ്ന്നുകിടന്നുറങ്ങുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.. പിറ്റേന്നു പുലർച്ചെ എണീറ്റ് ഞാൻ ജിമ്മിലേക്കു പോയി. ചെന്നുകയറിയതും പുറകിൽ ശ്രീ വന്നുചേർന്നതും ഒരേ സമയം ഞങ്ങൾ അകത്തേക്കു പോയി. വ്യായാമം ചെയ്യുന്ന കൂട്ടത്തിൽ ഞാൻ ശ്രീയെ തൊട്ടുവിളിച്ചു . " ഏയ്.. ഇന്നലത്തെ ആ ടെൻഷനിൽ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി. ഇന്നലെ ഇവിടെവച്ച് എന്തിനായിരുന്നു എന്നോടത്ര ഗൗരവം കാണിച്ചത് .? ഒന്നും മിണ്ടാതെ, പറയാതെ എന്നെ കൂട്ടാതെ എന്തിനാ പുറത്തേക്കു പോയത്? ഞാനെത്ര വിഷമിച്ചെന്നു ശ്രീക്കറിയുമോ.? അതോ എന്നെ ചുമ്മാ വേദനിപ്പിക്കുന്നതു ശ്രീക്കൊരു രസാണോ..?." എന്റെ മനസ്സിൽ പുകഞ്ഞുകൊണ്ടിരുന്ന വിഷയം ഞാൻ പുറത്തേക്കു വിട്ടു. അതിനുള്ള മറുപടി കേട്ടു സത്യത്തിൽ ഞാൻ ചിരിച്ചുപോയി.. "ഇന്നലെ എനിക്കു തന്നെ കണ്ടപ്പോൾ സ്നേഹം മൂത്തു.. എനിക്കു തന്നെ ഇഷ്ടമായി എന്നു പറയാനുള്ള ധൃതി ..! അന്നേരം മുള്ളാൻ മുട്ടി. അതുകൊണ്ടാണ് ഒന്നും മിണ്ടാതെ പുറത്തുപോയി മുള്ളിക്കഴിഞ്ഞു, വഴിയിൽ തന്നെയും കാത്തുനിന്നത്. അതിരിക്കട്ടെ, താനെന്തിനാ എന്നെ കണ്ടിട്ടും എതിർ വഴിയിലൂടെ പോയത് ?" ശ്രീ പറഞ്ഞത് ഞാൻ വിശ്വസിച്ചു. കാരണം ഇതേ വികാരം അന്നു മൈതാനത്തു ശ്രീയെ കാണാൻ പോയ വഴി എനിക്കുമുണ്ടായതല്ലേ.. ശ്രീ പറഞ്ഞതിനു മറുപടിയായി ഞാൻ പറഞ്ഞു . "ഞാൻ ശ്രീയെ കണ്ടിരുന്നില്ല. എന്നെ വിളിക്കുമ്പോഴാണ് ഞാൻ കാണുന്നത്. ശ്രീയ്ക്ക് എന്നോടു ദേഷ്യമാകുമെന്നു കരുതി. അതുകൊണ്ടല്ലേ എന്നെ കൂടാതെ പുറത്തുപോയതെന്നു വിചാരിച്ചു. വെറുതെ ശല്യമാകണ്ട എന്നോർത്താണ് ഞാൻ തിരിഞ്ഞു മറ്റേ വഴിയിൽ കൂടി നടന്നത്." ഞാനതു പറഞ്ഞതും അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു..."എല്ലാം വിട്ടുകള ടോമികുട്ടാ..!" വ്യായാമം കുറച്ചു നേരത്തെ നിർത്തി ഞങ്ങൾ പുറത്തേക്കിറങ്ങി. അപ്പോൾ എന്റെ നെഞ്ചിടിപ്പു കൂടാൻ തുടങ്ങി. ഏകാഗ്രത തെന്നിമാറുന്നതുപോലെ. എവിടെയാണ് ശ്രീയുമൊത്തു കുറച്ചുനേരം സ്വസ്ഥമായൊന്നിരിക്കുക.? പെട്ടെന്ന് സൊള്ളാൻ സുരക്ഷിതമായൊരു സ്ഥലം മനസ്സിലേക്കോടി വന്നു. ഞാൻ ശ്രീയുടെ കൈകോർത്ത് അവിടേക്കു നടന്നു ( തുടരും )
എന്റെ പ്രണയം ..(ഭാഗം ...27)
ഹോസ്റ്റൽമൈതാനത്തിലേക്കാണ് ഞാൻ ശ്രീയെയും കൂട്ടിപ്പോയത്. ഞാൻ വിളിക്കുന്നിടത്തേക്കു കൂടെ എന്റെ വരാനുള്ള ബന്ധമൊക്കെ ആയോ..? ഞാൻ ചിന്തിച്ചു. അല്ലേലും അതങ്ങിനെയാ. നമുക്കു പരിചയമില്ലാത്ത ഒരു സ്ഥലത്തു പോയി താമസിക്കുമ്പോൾ, അവിടെ ആരെങ്കിലും നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്നതായി തിരിച്ചറിഞ്ഞാൽ അവർക്കു നമ്മൾ പെട്ടെന്ന് വശംവദരായി പോകുന്നതാണ്. കാരണം ആ സമയങ്ങളിൽ കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലും, ചെറിയൊരു നിരാശയും, ഏകാന്തതയും പൂർണമായി നമ്മെ കീഴടക്കും. ഞാൻ ആഗ്രഹിച്ചതുപോലെ ശ്രീ ഇപ്പോൾ എന്നിൽ ആകൃഷ്ടനായിരിക്കുന്നു. ഞങ്ങൾ മൈതാനത്തിലെത്തി ഒരു കൊന്നമരത്തിനു കീഴെയുള്ള പുൽത്തകിടിയിലിരുന്നു. പുല്ലിൽ നിറയെ മഞ്ഞുത്തുള്ളികൾ.എന്റേത് കട്ടി കൂടിയ പാന്റ് ആണ്. ശ്രീയുടെത് കട്ടി കുറഞ്ഞ സ്പോർട്സ് സ്യുട്സ് ആണ്. ഇന്ന് എന്തെങ്കിലും കാരണമുണ്ടാക്കി ശ്രീയുടെ മുഴപ്പിൽ ഒന്നു തൊടണം. ഞാൻ മനസ്സിൽ ചിന്തിച്ചുറപ്പിച്ചു. ഞാൻ തന്നെ ആ പുല്ലിലെ വെള്ളതുള്ളികളെ എന്റെ കൈലേസാൽ ഒപ്പിയെടുത്തു ശ്രീക്ക് ഇരിക്കാൻ ഇടമുണ്ടാക്കിക്കൊടുത്തു. ആദ്യമേയങ്ങ് ചേർന്നിരിക്കുന്നതു മാന്യതയല്ലല്ലോ.. ശ്രീ തെറ്റിദ്ധരിച്ചാലോ..? അതുകൊണ്ട് കുറച്ചു മാറിയാണ് ഞാൻ ഇരുന്നത്. ഞങ്ങൾ സംസാരിച്ചു തുടങ്ങി. ചിലപ്പോൾ ശ്രീക്കു സംസാരവിമുഖതയുണ്ട്. ഞാനാണേൽ വായ് തോരാതെ സംസാരിക്കുന്ന കൂട്ടത്തിലാണ്. "നമുക്കു മുഖത്തോടുമുഖം നോക്കിയിരിക്കാം. അപ്പോൾ എനിക്കു തന്നെ കാണാമല്ലോ.." ശ്രീ ഇടയ്ക്ക് കയറി പറഞ്ഞു. ഞാൻ മാറി ശ്രീയുടെ നേരെയിരുന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവന്റെ നോട്ടം കണ്ടപ്പോൾ എനിക്കു നാണമായി. "എന്തേലും പറയൂ ശ്രീ .." (ഞാൻ).. "ഞാനെന്തു പറയാൻ ..ദേ നമുക്കു പകരം ബഹളം വയ്ക്കാൻ ഇവിടെ ധാരാളം ആൾക്കാരുണ്ടല്ലോ.. നമ്മുടെ നിയമസഭ പോലെ.. അവർ സംസാരിക്കട്ടെ . "ശ്രീ പറഞ്ഞതു കേട്ട് ഞാൻ മരത്തിനു മുകളിലേക്കു നോക്കി.. നേരം വെളുക്കുന്ന സന്തോഷം പങ്കു വയ്ക്കുന്ന ധാരാളം പക്ഷികൾ ചിലയ്ക്കുന്നു. അതുകേട്ട് ഞാൻ ആർത്തു ചിരിച്ചു . "എനിക്ക് എപ്പോഴും ഈ സാമീപ്യം വേണം. അങ്ങിനെ തോന്നിപ്പോകുന്നു.." എന്റെ വാക്കുകളിടറി. "തുടക്കമല്ലേ.. അതങ്ങിനെയാണ്. കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം ശരിയാകും.." ശ്രീയെന്നെ ആശ്വസിപ്പിച്ചു.. "ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? ശ്രീ ഇതിനുമുമ്പ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ.? ഞാനിതാദ്യാ.." ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടു കൂടി ഞാൻ ആരാഞ്ഞു. "ഓ, ഇതിലെന്തു നുണ പറയാനാ.. അതെ! എട്ടു മാസം കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയുമായി ഞാൻ പ്രേമത്തിലായിരുന്നു. അവളെന്നെ ചതിച്ചു. " ശ്രീയുടെ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു. 'നന്നായി. ' ഞാൻ മനസ്സിൽ പറഞ്ഞു.. അതുകൊണ്ടല്ലേ ശ്രീയെ എനിക്കു കിട്ടിയത്. "എന്താ താൻ പിറുപിറുക്കുന്നെ ..?." ..ശ്രീ ഇടപെട്ടു. "ഏയ്.. ഒന്നുമില്ല. കഷ്ടമായിപോയെന്നു പറയുവാരുന്നു.." പിന്നെ എന്നെ കുറിച്ചെല്ലാം ഞാൻ ശ്രീയോട് പറഞ്ഞു. മമ്മാ, പപ്പാ, അപ്പാപ്പൻ എല്ലാവരെ കുറിച്ചും വിശദീകരിച്ചു.. "ചെറിയ കുടുംബം സന്തുഷ്ട കുടുംബം. "ശ്രീ കളിയാക്കി. ശ്രീയുടെ കുടുംബാംഗങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ 'പിന്നൊരിക്കലാകാം..' എന്നു മാത്രം പറഞ്ഞു. ."ഞാനൊന്നു ചോദിക്കട്ടെ, തനിക്കെന്താ എന്നോടിത്രയും ഇഷ്ടം തോന്നാൻ കാരണം ? " ശ്രീയുടെ ആ ചോദ്യത്തിന് 'എന്തോ ,അറിയില്ല.." എന്നു പറയാനേ അപ്പോൾ കഴിഞ്ഞുള്ളു. ഇതൊക്കെ സംസാരിക്കുമ്പോഴും ഒന്നു തൊടാൻ , കെട്ടിപുണരാൻ എന്റെ മനസ്സു കൊതിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ദൈവവിധി പോലെ അതിനൊരു സാഹചര്യം ഒത്തുകിട്ടിയത്. എന്നോടു കരുണ തോന്നി ഏതോ ഒരു പക്ഷി ശ്രീയുടെ മടിയിലേക്കു കാഷ്ഠിച്ചു. അതും ആ മുഴപ്പിൽ തന്നെ ..! ശ്രീ പുറകിലേക്ക് കൈകൾ കുത്തി, കാലും നീട്ടി ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആ അവസരം ഞാൻ മുതലെടുത്തു ഞാൻ ചാടിയെണീറ്റ് അടുത്തു നിന്നൊരു ചെടിയുടെ ഇലകൾ പറിച്ചു, കാഷ്ഠം തുടക്കാനെന്ന വ്യാജേന ശ്രീയുടെ മുഴപ്പിൽ മെല്ലെ തലോടി. അപ്പോൾ എന്റെ കൈയ്യിൽ എന്തോ തട്ടുന്നുണ്ടായിരുന്നു. പെട്ടെന്നു ഞാൻ വല്ലാതെയായി.. (തുടരും..)
എന്റെ പ്രണയം ..( ഭാഗം:28 ..)
ശ്രീ അറിയാതെ "ആ ..അ ..ആ " എന്നു ശബ്ദിച്ചുപോയി. ഉറപ്പായും ചെറിയ സുഖം തോന്നിക്കാണണം. സ്യുട്സ് ആയിരുന്നതു കൊണ്ട് പക്ഷി കാഷ്ഠം പെട്ടെന്നു മായുകയും ചെയ്തു. ഞാനങ്ങിനെ ചെയ്യുമ്പോൾ ശ്രീയെന്നെ തടയുമെന്നാണ് കരുതിയത്. പക്ഷെ, അതുണ്ടായില്ല എന്നു മാത്രമല്ല ശ്രീയുടെ മുഖം പതിവിലും കൂടുതൽ പ്രസന്നമാകുകയും ചെയ്തു. 'ഇതൊരു തുടക്കം മാത്രം'.. ഞാൻ മനസ്സിൽ കണക്കുകൂട്ടി. ഒരു പക്ഷേ ശ്രീ തമാശക്ക് എന്നെ കളിയാക്കി അങ്ങിനെയൊരു ശബ്ദമുണ്ടാക്കിയതാവുമോ..? എന്തായാലും ആ പക്ഷിക്കു മനസ്സിൽ നന്ദി പറഞ്ഞു. നേരം നന്നായി വെളുത്തതിനാൽ ഞങ്ങളുടനെ വീട്ടിലേക്കു പുറപ്പെട്ടു. സുഖനൊമ്പരങ്ങളുമായാണ് ഞാനന്ന് വീട്ടിലെത്തിയത്. ആദ്യമായി ശ്രീയുടെ മുഴപ്പിൽ തൊട്ട ദിവസം.! സാധാരണപോലെയല്ല.. ആകസ്മികമായി കിട്ടിയ അവസരമാണ്. പക്ഷെ, ഒന്നുമറിയാത്ത പോലെ രണ്ടുപേരും നന്നായി അഭിനയിച്ചു.. ഇപ്പോൾ സ്നേഹജലത്തിന്റെ ശല്യം കൂടിവരുന്നു.എല്ലാ ദിവസത്തേയും പോലെ ഉഷാറായി സ്കൂളിൽ പോകാനിറങ്ങി. നാളെ പപ്പാ വിളിക്കുമ്പോൾ എങ്ങിനെയും ഒരു മൊബൈൽ വാങ്ങിപ്പിക്കണം. എനിക്കു വല്ലപ്പോഴും പോക്കറ്റ് മണിയായി തരുന്ന അഞ്ഞൂറു രൂപ ഞാൻ ബേക്കറി വാങ്ങി തീർക്കും. ഇനി കാശു സൂക്ഷിക്കണം. ഇതുപോലെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാമല്ലോ. എന്റെ മനസ്സ് ഞാനറിയാതെതന്നെ മാറിത്തുടങ്ങുകയായിരുന്നു.. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചപോലെ ! ഉള്ളിന്റെയുള്ളിൽ ഭീതിയുടെ ഒരംശം പോലുമില്ലാതായിരിക്കുന്നു. ശ്രീ എന്റെ വഴിക്കു നടന്നു തുടങ്ങിയിരിക്കുന്നു. ഇനിയാണ് ശ്രദ്ധിച്ചു കാലടികൾ വയ്ക്കേണ്ടത്.. ലക്ഷ്യങ്ങൾ ഏറെയാണ്. മൊബൈൽ വാങ്ങണം, ഇരുചക്രവാഹന ലൈസൻസ് സംഘടിപ്പിക്കണo, നന്നായി പഠിച്ചു പ്ലസ്‌ടുവിന് ഉയർന്ന മാർക്ക് വാങ്ങി ബൈക്ക് സ്വന്തമാക്കണം. അതിൽ ശ്രീയോടൊരുമിച്ചു ധാരാളം കറങ്ങണം .ഒരു സാധാരണ ടീനേജ്കാരന്റെ സ്വപ്‌നങ്ങൾ ! മമ്മായോടു പറഞ്ഞു സ്കൂളിലേക്കു യാത്രയായി.. ബസ്സിൽ കയറിയപ്പോൾ നല്ല തിരക്ക്..അല്ലേലും എന്നും രാവിലെ അങ്ങിനെയാണ്. സ്കൂൾ കുട്ടികളും, ഓഫീസിൽ പോകുന്നവരുമായി ബസ്സിൽ നല്ലൊരു ജനസംഖ്യ കാണും..കൂടുതൽ കുട്ടികളും ടിക്കറ്റ് എടുക്കാറില്ല. തിരക്കു മൂലം കണ്ടക്ടറും മെനക്കെടാറില്ല ..അന്നു ഞാൻ ഫുട്ബോർഡിൽ തൂങ്ങിയാണ് യാത്ര ചെയ്തത്.ഒരുത്തൻ എന്റെ ചന്തിയിൽ അവന്റെ മുഴപ്പ് ചേർത്തമർത്തി. എനിക്കതിഷ്ടമായില്ല..! ഞാൻ പ്രതികരിച്ചു. "ഹലോ, ഒന്നു പുറകിലോട്ടു മാറിക്കേ.. .ആണ്‍കുട്ടികളെയും വെറുതെ വിടരുത് കേട്ടോ.ചേർത്തുവച്ച് അമർത്തിക്കോണം ." അയാൾ നാണം തോന്നി പുറകിലോട്ടു വലിഞ്ഞു. .വെളുത്തുതുടുത്തു മാർദ്ദവമാർന്ന എന്റെ ചന്തിയിൽ ചേർത്തുരസി സുഖിക്കാമെന്നു കരുതിയ അവനെ പിന്നെ കണ്ടതേയില്ല. അല്ലെങ്കിലും എന്റെ പൂച്ചകണ്ണുകൊണ്ട് തുറിച്ചൊന്നു നോക്കിയാൽ ആരും ഒന്ന് പതറും. എന്റെ ശ്രീക്കു മാത്രമേ ഇനി എന്തിനും അവകാശമുള്ളു. ബസ്സിൽ യാത്ര ചെയ്യുമ്പോഴും ശ്രീയുടെ മുഖവും, രാവിലത്തെ അനുഭവവും മനസ്സിലേക്കോടിവന്നു. സ്വയം ഓർത്തു ചിരിച്ചു. എന്നോടുതന്നെ അഭിമാനം തോന്നി പൗരുഷമുള്ള ഒരാണിനെ,ഒരു പെണ്ണല്ലാതിരുന്നിട്ടു കൂടി എത്ര പെട്ടെന്നാണ് വളച്ചു വശംവദനാക്കിയത്. അപ്പോൾ പെട്ടെന്നൊരു വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി .. കണ്ണുകളെ വിശ്വസിക്കാനായില്ല. (തുടരും ..)
എന്റെ പ്രണയം ..(ഭാഗം :29 ..)
ദേ .. എന്റെ ശ്രീ എന്നെ കൈയ്യാട്ടിവിളിക്കുന്നു. ഇപ്പോൾ ആ മുഖം മനസ്സിൽ ഓർത്തതേയുള്ളൂ. ഇതെന്തൊരദ്ഭുതം! ഞങ്ങളെ ദൈവം കൂടുതൽ അടുപ്പിക്കുകയാണ്. എനിക്കാകെ വെപ്രാളമായി. പാളയം മാർക്കറ്റ് ജംഗ്ഷനിലേ ഇനി സ്റ്റോപ്പ് ഉള്ളൂ. ഞാനെടുത്തു ചാടുമെന്നു കരുതി ശ്രീ വിട്ടോളാൻ ആംഗ്യം കാണിച്ചു. പക്ഷെ ഞാനുണ്ടോ പോകുന്നു.. ഗതാഗതകുരുക്കു വന്നു റോഡ് ബ്ലോക്ക് ആയി ബസ്സ് നിന്നതും ഞാൻ ചാടിയിറങ്ങി . ഫുട്ബോർഡിൽ നിന്നതുകൊണ്ട് ഇറങ്ങാനെളുപ്പമായി. വേഗതയിൽ ശ്രീ നിന്നിടത്തേക്കു ഞാൻ നടന്നു.. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു കൈ കൊടുത്തു. 'താനെന്തിനാ ചാടിയിറങ്ങിയത്? സ്കൂളിൽ പോകണ്ടേ .?".. ശ്രീ അക്ഷമനായ് ചോദിച്ചു. "ഓ.. അതു സാരമില്ല. പരീക്ഷയല്ലേ. ഇന്നു അധികം പഠിപ്പിക്കുകയൊന്നുമില്ല.. ശ്രീക്കു ക്ലാസിനു പോകണ്ടേ? തലമുടി വെട്ടിക്കാൻ വന്നതാ അല്ലെ.. രാവിലെ എന്നോടു പറഞ്ഞിരുന്നതാണല്ലോ.." ഉത്തരമൊന്നും പറയാതെ ചിരിച്ചുകൊണ്ടു ശ്രീ എന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി.. "നമുക്കു മാനാഞ്ചിറ സ്ക്വയറിലേക്ക് പോയാലോ ..? ഇവിടുന്ന് ഒരു കിലോമീറ്ററല്ലേയുള്ളൂ." അവന്റെ ചോദ്യത്തിനു ഞാൻ തല കുലുക്കി സമ്മതം പ്രകടിപ്പിച്ചു. എനിക്കു സ്വർഗ്ഗം കിട്ടിയ സന്തോഷമായി.. ശ്രീയെ കുറിച്ചു കൂടുതലറിയാനും, അടുത്തിടപഴകാനും ഇതൊരവസരമാണ്. ഞങ്ങൾ അവിടേക്കു തിരിച്ചു. രാവിലത്തെ 'ബ്ലോക്ക് ' കാരണം കുറച്ചു സമയമെടുത്താണ് സ്ഥലത്ത് എത്തിചേർന്നത്. ആ വലിയ മൈതാനത്തിലേക്ക് ഞങ്ങൾ കടന്നുചെന്നു. കോഴിക്കോടിനു മാനവിക്രമ രാജാവിന്റെ സംഭാവന ! മൈതാനത്തിൽ ആളൊഴിഞ്ഞ ഒരു മൂലയിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു. തുടക്കത്തിലെ മരച്ചുവട്ടിൽ ഇരിക്കണ്ട എന്നു ശ്രീ പറഞ്ഞിരുന്നു. രാവിലത്തെ പോലെ പക്ഷി ചതിച്ചാലോ എന്നു കരുതിയാകും. പക്ഷെ ആ പക്ഷി എനിക്കു ദൈവമാണെന്ന് അവനറിയില്ലല്ലോ. "എനിക്കു ശ്രീയെ കുറിച്ചെല്ലാം അറിയാൻ ആഗ്രഹമുണ്ട്. രാവിലെ ചോദിച്ചപ്പോൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല. ഇപ്പോൾ പറഞ്ഞുകൂടേ.? പ്ലീസ്.. " മുഖവുരയില്ലാതെ ഞാൻ ചോദിച്ചു. പിന്നെ ഞാൻ കേട്ട കാര്യങ്ങൾ എന്നെ വളരെയധികം സങ്കടപ്പെടുത്തുന്നവയായിരുന്നു.. പെരുമ്പാവൂരിൽ നിന്നും എട്ടു കിലോമീറ്റർ മാറി 'തോട്ടുവാ' ധന്വന്തരി ക്ഷേത്രത്തിനടുത്താണ് ശ്രീയുടെ നാലുകെട്ടും പടിപ്പുരയും.. പിതാമഹന്മാർ മൂലം സുകൃതക്ഷയം സംഭവിച്ച ഒരു പേരുകേട്ട നായർ തറവാട്ടിലെ നാലു മക്കളിൽ മൂന്നാമത്തെ ഒരേയൊരു ആണ്‍തരിയാണ് ശ്രീ.. ഒരു ചേച്ചിയെ മാത്രം വിവാഹം കഴിപ്പിച്ചു. അതിന്റെ കടം അച്ഛന് ഇപ്പോഴും ബാക്കിയാണ്. മറ്റുള്ളവർ പഠിക്കുന്നു. അച്ഛന് ഒരു ചെറിയ ഗവർമെന്റു ജോലിയുണ്ട്. ആ തുച്ഛമായ ശമ്പളവും, കുറച്ചു കൃഷിയുമായി ആ കുടുംബം ഒരു വിധം കഴിഞ്ഞുപോകുന്നു. കുട്ടി ക്കാലത്തേ ശ്രീ പഠിക്കാൻ മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ ശ്രീയിലാണ് എല്ലാവരുടെയും ഏകപ്രതീക്ഷ നിലകൊള്ളുന്നത്. ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ അതാണ് അവർ ശ്രീയിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ.! പ്ലസ്‌ടു കഴിഞ്ഞ് അതിനുള്ള പ്രവേശനപരീക്ഷക്കുള്ള തയ്യാറെടുപ്പിനാണ് കോഴിക്കോട്ടുള്ള ആന്റിയുടെ ഫ്ലാറ്റിൽ വന്നുനിന്നു പഠിക്കുന്നത്. എല്ലാം പറഞ്ഞുകഴിഞ്ഞു ശ്രീ കുനിഞ്ഞിരുന്നു. ശ്രീയുടെ ബാല്യം, കൗമാരം.. എല്ലാം അവൻ വിവരിച്ചു. ഒരു സാധാരണ മലയാളം മീഡിയം സ്കൂളിലാണ് ശ്രീയും, സഹോദരിമാരും പഠിച്ചത്. സാമ്പത്തികം തന്നെ പ്രധാനകാരണം. മിതമായ സൗകര്യങ്ങൾ മാത്രമനുഭവിച്ചു വളർന്നതു കൊണ്ട് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും പെട്ടെന്ന് ഉൾക്കൊള്ളാൻ അവനു സാധിക്കുമെന്നു ഞാൻ മനസ്സിലാക്കി. അമ്മയോടും, അച്ഛനോടും ശ്രീക്കു ജീവനാണ്. അമ്മ വീട്ടിനുള്ളിലും, അച്ഛൻ വീടിനു പുറത്തും എല്ലു മുറിയെ പണിയെടുത്താണ് ഒരു വിധം ആ കുടുംബം ഇപ്പോൾ ജീവിച്ചു പോകുന്നത്.. ഒരു സഹോദരിയെ കെട്ടിച്ചതിന്റെ ബാധ്യത അവരെ തളർത്തിയിരിക്കുന്നു. ഇതൊക്കെ പറയുമ്പോഴുള്ള ശ്രീയുടെ ആർദ്രമായ മുഖഭാവം എന്നെ വിഷമിപ്പിച്ചു . എന്തു പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി.. (തുടരും.. )
എന്റെ പ്രണയം ..... (ഭാഗം .30..)
എല്ലാം കേട്ടു നിശബ്ദനായിരുന്ന എന്നോട് ശ്രീ പറഞ്ഞത് ഇന്നും ഞാനോർക്കുന്നു." ടോമി ..നീ കാണാൻ അതിസുന്ദരനാണ്. കണ്ടാൽ ഏതൊരു പെണ്ണും നിന്നെ മോഹിക്കും. ഇന്നല്ലെങ്കിൽ, നാളെ ഞാൻ കാരണം നിന്റെ സൗഭാഗ്യങ്ങൾ നഷ്ടമാകാനിടയായി എന്ന് തോന്നാൻ ഇടവരരുത്. കാരണം കുറ്റബോധം തോന്നിക്കഴിഞ്ഞാൽ പിന്നെ നാം ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ഒന്നിനിറങ്ങി പുറപ്പെടുന്നതിനുമുമ്പ് 'ശരിയേത് ? തെറ്റേത്? എന്നു സ്വയം നമ്മൾ വേർതിരിച്ചറിയണം. അതിനുള്ള പക്വത തനിക്കായിട്ടില്ല എന്നു തോന്നുന്നു. ഈ പ്രണയം എന്നു പറയുന്നത് കുഞ്ഞുകളിയല്ല. തന്റെ വീട്ടിൽ സർവ്വസൗകര്യങ്ങളുമുണ്ട്. കാശിനു കാശുണ്ട്. ആളിനു ആളുണ്ട്.എന്റെ അവസ്ഥ നേരെ മറിച്ചാണ്. ഒരു പ്രതീക്ഷയുമില്ലാതെ ആ പെണ്‍കുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ എല്ലാം എന്റെ ഭാഗ്യം എന്നു കരുതിയവാനാണ് ഞാൻ. പക്ഷെ എട്ടു മാസത്തെ കടുത്ത പ്രണയത്തിനു ശേഷം, എന്റെ സാമ്പത്തികസ്ഥിതിയും, കുടുംബ പശ്ചാത്തലവും ബുദ്ധിപൂർവ്വം മനസ്സിലാക്കിയ അവൾ പുല്ലുപോലെ എന്നെ വലിച്ചെറിഞ്ഞു. പൊട്ടിനും, ചാന്തിനും പണമായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്. പിന്നെ ഞാനറിഞ്ഞത് അവൾ ഒരു കാശുകാരൻ ചെക്കന്റെ കൂടെ നാടു മുഴുവൻ 'ചുറ്റിക്കറങ്ങൽ' എന്നാണ്. അന്നു മുതൽ പെണ്ണിനോടുള്ള എന്റെ വിശ്വാസം നഷ്ടമായി. പെണ്ണിന്റെ പൊയ്മുഖം ഞാൻ വെറുത്തുതുടങ്ങി. മനസ്സിലെ കടുത്ത വേദനയിലും അവളെ മറക്കാൻ ഞാൻ കുറെയധികം ബുദ്ധിമുട്ടി. എട്ടു മാസത്തെ എന്റെ പഠനം താറുമാറായതു മെച്ചം ! കഴിഞ്ഞ തവണ എനിക്ക് എൻട്രൻസ് കിട്ടാതെ പോയതിന് അവളും കാരണക്കാരിയാണ്. പിന്നെയും മാസങ്ങൾ വേണ്ടി വന്നു എന്റെ ദൈനംദിനജീവിതം പൂർവ്വസ്ഥിതി കൈവരിക്കാൻ.. ഇപ്പോൾ ശൂന്യമായ എന്റെ മനസ്സിലേക്കാണ് തുള്ളിക്കളിക്കുന്ന കലമാൻകുട്ടിയെ പോലെ താൻ വന്നുകയറിയിരിക്കുന്നത്. ഇനിയൊരു നഷ്ടം എനിക്കു താങ്ങാനാകില്ല. എന്നാൽ മറ്റൊരു വഴിക്കു ചിന്തിച്ചാൽ ഈ ബന്ധം നിയമവശാൽ അനുവദനീയമല്ലാതിരിക്കുന്ന സാഹചര്യത്തിൽ ഒരിക്കലും ഇതു പരസ്യമാക്കാനോ, ദീർഘനാൾ തുടരാനോ സാധ്യമല്ല. അങ്ങിനെ വന്നാൽ മറ്റുള്ളവരുടെ മുമ്പിൽ നമ്മൾ രണ്ടും വെറും പരിഹാസ പാത്രമാകുകയെയുള്ളൂ.. ഞാൻ പറയുന്നതിന്റെ ഗൗരവം ടോമിക്കു മനസ്സിലാകുന്നുണ്ടോ. എന്നോടു ദേഷ്യമരുത് !". ശ്രീ പറഞ്ഞുനിർത്തി. ശ്രീയുടെആ വാക്കുകൾ നന്നായി ഞാൻ വിചിന്തനം ചെയ്തു. സത്യങ്ങളാണ് ശ്രീ പറയുന്നത്. ജീവിതം വെറുമൊരു പ്രഹേളികയാണ്. ജീവിതത്തിൽ പതിയിരിക്കുന്ന ആപത്തുക്കളെ കുറിച്ച് ഒന്നുമറിയാതെ വെറുതെ പ്രഹസനം മുഴക്കിയിട്ട് ഒരു കാര്യവുമില്ല. എന്തിനും അതിന്റേതായ പ്രായോഗിക വശങ്ങളുണ്ട്. ഞാൻ ഇന്നിനെ , ഈ നിമിഷത്തെ കുറിച്ചു മാത്രം ചിന്തിക്കുമ്പോൾ, ശ്രീ നാളെയെ, അതിന്റെ ഭവിഷ്യത്തിനെ കുറിച്ചു ഭയക്കുന്നു. പക്ഷെ, ഞാൻ എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് ഇറങ്ങിതിരിച്ചത്. ഇനിയെന്തുവന്നാലും മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല. എന്റെ മനസ്സു മന്ത്രിച്ചു. ഞാനും സംസാരിക്കാൻ തുടങ്ങി . "ശ്രീ പറയുന്നതെല്ലാം ഞാൻ ശരി വയ്ക്കുന്നു. ഞാനെന്താണ് വേണ്ടത് ?! ശ്രീ പറഞ്ഞാൽ മതി. പിരിയാമെന്നൊ,അകലാമെന്നൊ മാത്രം പറയരുത്. എനിക്കു ഭ്രാന്തു പിടിക്കും. നമ്മൾ ഒരുമിച്ചുള്ള ജീവിതം അത്രക്കു ഞാൻ മോഹിച്ചുപോയി. "ഇത്രയും പറഞ്ഞു ഞാൻ ദീർഘനിശ്വാസം വിട്ടു. എന്റെ അധരങ്ങൾ വിതുമ്പി. കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ടതും ശ്രീ എന്നോടു ചേർന്നു പറ്റിയിരുന്നു. അവന്റെ നിശ്വാസക്കാറ്റ് എന്റെ തലമുടിയിഴകളെ വിറപ്പിക്കുന്നുണ്ടായിരുന്നു. പെട്ടെന്നവൻ വാചാലനായി .."സമാധാനപ്പെടൂ എന്റെ പൊന്നുമോൻ. നിന്നെ ഞാൻ മറക്കില്ല ടോമി എന്റെ ഈ ഒറ്റപ്പെടലിലെ ഏകആശ്വാസമാണ് ഇന്നു നീ..! നിഷ്കളങ്കമായാണ് നീയെന്നെ സ്നേഹിക്കുന്നതെന്നെനിക്കറിയാം ... എന്റെ കുടുംബ പശ്ചാത്തലമെല്ലാമറിഞ്ഞിട്ടും നീയെന്നെ ജീവനുതുല്യം സ്നേഹിക്കുന്നു. വിരിഞ്ഞുതുടുത്തൊരു പനിനീർപൂവാണ് നീ..! അതിനെ ആവരണം ചെയ്തിരിക്കുന്ന മഞ്ഞുതുള്ളികളാണ് നിന്റെ മനസ്സ്! പളുങ്കുപോലെ തിളങ്ങുന്ന നിന്റെ കണ്ണുകളിൽ ഞാനെന്നെ കാണുന്നു ".. ഇത്രയും പറഞ്ഞു പരിസരം മറന്നു അവനെന്നെ ആ വിരിമാറോടു ചേർത്തു. എന്റെ കണ്ണുനീർതുള്ളികൾ അവന്റെ നെഞ്ചിനെ ഈറനണിയിച്ചു. ആശ്വസിപ്പിക്കുംവിധം ഒരു ചെറുകാറ്റ് ഞങ്ങളിരുവരെയും തഴുകി കടന്നുപോയി.."പക്ഷെ....." ശ്രീ പറഞ്ഞുനിർത്തിയ ആ 'പക്ഷെ' എന്നെ വല്ലാതെ ആകാംഷഭരിതനാക്കി. അവന്റെ കണ്ണുകളിലേക്കു ഞാനുറ്റുനോക്കി .(തുടരും)
എന്റെ പ്രണയം ..... (ഭാഗം :31..)
ആ 'പക്ഷെ ' എന്നെ അക്ഷമനാക്കി. "പറയൂ .. എന്തു 'പക്ഷേ' ..." ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു. ശ്രീ തുടർന്നു. "ഈ ജീവിതത്തിൽ നമുക്ക് ഒരുമിച്ചു മുന്നോട്ട് നീങ്ങാം.. പക്ഷെ എന്നുവരെ തുടരാനാകുമോ അന്നുവരെ മാത്രം ..! കാരണം ഈ ബന്ധം മറ്റുള്ളവർ അറിഞ്ഞു പ്രശ്നമാകുകയോ, നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കുന്നു എന്നു തോന്നുകയോ ചെയ്‌താൽ, മറ്റുള്ളവരുടെ മന:സമാധാനത്തിനും, നമ്മുടെ നന്മക്കുമായി നമ്മൾ രണ്ടുപേരും സ്വയമേവ പിൻമാറണം. അന്നു 'നീയെന്നെ ചതിച്ചു , ഞാൻ വഞ്ചിക്കപ്പെട്ടു എന്ന് പരസ്പരം പറയാനിട വരരുത്. സ്വന്തം വീട്ടുകാരുടെയും, സമൂഹത്തിന്റെയും പഴി നമ്മിൽ ഒരിക്കലും വന്നു ചേരരുത്." അതു കേട്ടതും ഞാൻ പ്രതികരിച്ചു. "സമൂഹമാണോ നമ്മുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്? പിന്നെ വീട്ടുകാർ.. അവർ നമ്മുടെ സന്തോഷങ്ങൾക്ക് എതിരു നില്ക്കുമോ? അല്ലെങ്കിൽ തന്നെ ഇപ്പോഴെന്തിനാ നഷ്ടപ്പെടുന്നതിനെ കുറിച്ചു ചിന്തിക്കുന്നത്.? തമ്മിൽ ഒരു 'കരാർ ' ഉണ്ടാക്കി സ്നേഹിക്കുന്നത് വേദനയല്ലേ ശ്രീ ? കാരണം ഇന്നല്ലെങ്കിൽ, നാളെ തമ്മിൽ പിരിയുന്ന ചിന്ത എപ്പോഴും മനസ്സിൽ കിടക്കും. പിന്നെ പെട്ടെന്നൊരു ദിവസത്തെ തീരുമാനത്തിൽ എടുത്തുചാടി പുറപ്പെട്ടതല്ല ഞാൻ. ഈ ലോകത്തിൽ ശ്രീയെ എന്നല്ല എനിക്കാരെയും ചതിക്കാൻ കഴിയില്ല. ഒന്നാംതരത്തിൽ കൂടെപഠിച്ച സുഹൃത്തുക്കൾ വരെ ഇപ്പോഴും എന്നെ കണ്ടാൽ വലിയ സ്നേഹമാണ്. ആരെയും വെറുപ്പിക്കാൻ എനിക്ക് കഴിയില്ല. ശ്രീ തെറ്റിദ്ധരിക്കണ്ട. ശ്രീക്കു എത്ര സുഖവും, സന്തോഷവും, സംതൃപ്തിയും എന്നെ കൊണ്ടു നല്കാൻ കഴിയുമെന്ന് എനിക്കിപ്പോൾ അറിയില്ല. പക്ഷെ എല്ലാം എന്റെ 'പരമാവധി' ശ്രീക്കു പ്രതീക്ഷിക്കാം. ഞാൻ തണലായാൽ ശ്രീയെനിക്ക് താങ്ങാകണം. ഞാൻ താങ്ങാകുമ്പോൾ ശ്രീ എനിക്കു തണലേകണം." അതുകേട്ട് ശ്രീ ചിരിച്ചു .. "എന്റെ പൊന്നു ടോമികുട്ടാ കാലാവധി വച്ചു പിരിയണമെന്നല്ല ഞാനുദ്ദേശിച്ചത്. അങ്ങിനെയൊരു സാഹചര്യo രൂപപ്പെട്ടാൽ അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗമാണ് ഞാൻ നിർദ്ദേശിച്ചത്. അങ്ങിനെയൊരു തിരിച്ചറിവ് നമ്മുടെ ഉള്ളിന്റെയുള്ളിൽ എപ്പോഴും ഉണ്ടാകണം. തത്വങ്ങളെല്ലാം ഉപദേശിക്കാൻ മാത്രമേ കൊള്ളൂ. പിന്നെയൊരിക്കൽ അനുഭവങ്ങളുടെ തീവ്രതയിൽ ഇതൊക്കെ വെറും ചാപല്യങ്ങളായി തോന്നും. " ഒരു നിർവാഹവുമില്ലാതെ ശ്രീയുടെ വാക്കുകൾ എനിക്ക് അംഗീകരിക്കേണ്ടിവന്നു. ഡിസംബറിന്റെ ചൂട് സഹനീയമായിരുന്നു. ചെറിയ കാറ്റുമുണ്ടായിരുന്നു. പക്ഷെ എന്തൊക്കെയൊ വിഷമങ്ങൾ എന്റെ മനസ്സിനെ കാർന്നുതിന്നുന്നുണ്ടായിരുന്നു. ഞങ്ങളെ കൂടാതെ ആ വലിയ മൈതാനത്തിൽ എത്രയോ ദൂരം ശൂന്യമായിരുന്നു.. ഒന്നും മിണ്ടാതെ കുറേനേരം ഞാൻ അകലേക്കു കണ്ണും നട്ടിരുന്നു. എന്റെ വിഷമം മനസ്സിലാക്കിയതു പോലെ ശ്രീ എന്റെ കൈ പിടിച്ചെണീപ്പിച്ചു.. "വാ.. പോകണ്ടേ. എന്നെ ആന്റി തിരക്കും. ഞാൻ മുടി വെട്ടിക്കാൻ ഇറങ്ങിയതല്ലേ.. " ഞങ്ങൾ നടന്നുതുടങ്ങി. സമയം ഉച്ചയോടടുക്കുന്നു. നടന്നു ഞങ്ങൾ പ്രധാന വീഥിയിലെത്തി. ശ്രീക്ക് നല്ല വിശപ്പ്.. ശ്രീയുടെ അഭിപ്രായപ്രകാരം ഒരു മുന്തിയ ഭക്ഷണശാലയിൽ കയറി. എന്റെ കൈയ്യിൽ ആകെ നൂറു രൂപയേയുള്ളൂ. എന്റെ പരിഭ്രാന്തി കണ്ടിട്ടാകണം .ശ്രീ മുൻകൂട്ടി പറഞ്ഞു. "ഭക്ഷണം ഇന്നെന്റെ വക ! " അതുകേട്ടു ചെറിയൊരു ചമ്മലോടെ ഞാൻ ചിരിച്ചു. ഞങ്ങൾ ഒന്നാന്തരം കോഴിബിരിയാണി കഴിച്ചു. ശേഷം ശ്രീ എനിക്കൊരു ഐസ്ക്രീമും വാങ്ങിത്തന്നു. എന്റെ ശ്രീക്ക് എത്ര സ്നേഹമാണ് എന്നോട്. എല്ലാം എന്റെ ഭാഗ്യം ! ഞാൻ മനസ്സിലോർത്തു. അതല്ലെങ്കിലും അങ്ങിനെയാ. . ജനിച്ചു അറിവായ നാൾ മുതൽ കുറച്ചു വൈകിയാണെങ്കിലും എന്റെ ഒരാഗ്രഹത്തിനും എതിരു നില്ക്കാത്ത പപ്പായും, മമ്മായും യാതൊരു വിഷമങ്ങളുമറിയിക്കാതെയാണ് എന്നെ വളർത്തികൊണ്ടുവന്നത്. ഇന്നിതാ നല്ലൊരു കൂട്ടും കിട്ടിയിരിക്കുന്നു.. ശ്രീ കൂടെയുണ്ടെങ്കിൽ എന്റെ ഈ ജന്മം സഫലമാകും. എന്റെ മനസ്സിന്റെ നേരു പോലെ ഞാൻ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ദൈവം എനിക്കായ് കാത്തുവച്ച കൂട്ട്.. ഒരു കൂടപ്പിറപ്പു പോലും ഇല്ലാതെ ഒറ്റപ്പെട്ടു വളർന്ന എനിക്ക് ഇത്രയും നല്ലൊരു വ്യക്തിത്വത്തിനുടമയായ ഒരാളിനെ കൂട്ടിനു കിട്ടുക എന്നതു മഹാഭാഗ്യം തന്നെയാണ്.. ഈ ഭാഗ്യം നഷ്ടപ്പെടുത്താതിരിക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമാണ്. എന്റെ പ്രണയവും, അഭിവേച്ഛകളും അടിയറവു വയ്ക്കേണ്ടത് ഈ മാന്യദേഹത്തിന്റെ മുന്നിലാണ്. അതിലെ ശരിതെറ്റുകൾ എന്നിൽ നിഷിപ്തമാണ്.. എല്ലാം മനസ്സിലുറപ്പിച്ചു ഞാൻ ശ്രീയുടെ കൈകളിൽ മുറുകെ പിടിച്ചു.. ഇതാണെന്റെ സുരക്ഷിതത്വം എന്നു മനസ്സിലോർത്തു. അവിടെ നിന്നും ഞങ്ങൾ വീടുകളിലേക്കു തിരിച്ചു. വീട്ടിലെത്തിയതും മമ്മയിൽ നിന്നും ഒരു സന്തോഷവാർത്തയാണ് എന്നെ വരവേറ്റത് .! എന്റെ കാശ്മീരനിറമാർന്ന ചുണ്ടുകളിൽ പുഞ്ചിരി വിടർന്നൂ ... ( തുടരും..)
എന്റെ പ്രണയം ..... (ഭാഗം : 32. .)
"മോനെ കോളടിച്ചല്ലോ.. മമ്മക്ക് നീ ചെലവു ചെയ്യണം. നിനക്കു മൊബൈൽ വാങ്ങാൻ പപ്പാ സമ്മതിച്ചു. ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു. " മമ്മയുടെ വാക്കുകൾ കേട്ടയുടൻ ഞാൻ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു. "ചെലവു ചെയ്യാം.. എന്റെ അന്നമ്മച്ചിക്ക് ഞാൻ കള്ളു വാങ്ങി തരട്ടെ.".. അതു കേട്ടതും മമ്മ കണ്ണുരുട്ടി. ഇനിയെന്റെ ശ്രീയോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം.. "പപ്പാ സാധാരണ വെള്ളിയാഴ്ചകളിലാണ് വിളിക്കാറ്. ഇന്നൊരു ബന്ധുവിന്റെ നമ്പർ ചോദിച്ചു വിളിച്ചതാണ്. അപ്പോൾ മമ്മാ സരസമായി കാര്യം അവതരിപ്പിച്ചു. ആദ്യമൊക്കെ പപ്പാ എതിർത്തെങ്കിലും പിന്നെ മമ്മായുടെ നിർബന്ധത്തിനു വഴങ്ങി സമ്മതം മൂളി. വൈകിട്ടു മമ്മയെയും കൂട്ടി പട്ടണത്തിലേക്കു പോകണം. നല്ലൊരു 'നോകിയ ' മൊബൈൽ വാങ്ങണം. അതാണ് ശ്രീയ്ക്കുള്ളതും. ഇപ്പോൾ ശ്രീയോട് പറയണ്ട . എന്റെ നമ്പറിൽ നിന്നും അങ്ങോട്ട് വിളിക്കുമ്പോൾ അറിഞ്ഞാൽ മതി. മമ്മാ ഊണു കഴിക്കാൻ വിളിച്ചു. ഒരു സുഹൃത്ത് ബിരിയാണി വാങ്ങിത്തന്നതായി പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. പിന്നെ വസ്ത്രം മാറി മേലു കഴുകി കുറച്ചൊന്നു മയങ്ങി. വൈകിട്ട് എണീറ്റ് കുളിച്ചുഷാറായി ഞങ്ങൾ പട്ടണത്തിലേക്കു പോയി.. ആദ്യം സിം കാർഡ് വാങ്ങി. ഞാൻ ഐഡി എടുക്കാൻ മറന്നതിനാൽ മമ്മയുടെ ഇലക്ഷൻ ഐഡി നല്കിയാണ് സിം കാർഡ് വാങ്ങിയത്. പിന്നെ ഒരു നോകിയ 3310 മോഡൽ ഫോണ്‍ വാങ്ങി.. ക്യാമറയൊന്നുമില്ലാത്തൊരു ബ്ലാക്ക് &വൈറ്റ് മൊബൈൽ. അതുതന്നെ ധാരളമെന്നു മമ്മാ.. നല്ല പിശുക്കത്തിയാണ് എന്റെ മമ്മാ. . ഒരു പൈസാ വെറുതെ കളയില്ല. എല്ലാരും മമ്മയെ കളിയാക്കും . 'കെട്ടിക്കാൻ പെങ്കൊച്ചുങ്ങളൊന്നുമില്ല. തങ്കകുടം പോലൊരു മോൻ മാത്രം. പിന്നെന്തിനാ അന്നമ്മ ഈ കൂട്ടിവയ്ക്കുന്നെ ..' എന്തൊക്കെ പറഞ്ഞാലും അതുകൊണ്ടൊക്കെ തന്നെയാണ് വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങളൊക്കെ മംഗളമായി നടന്നുപോകുന്നത്. പപ്പാക്ക് പിശുക്കൊന്നുമില്ല. നന്നായി കാശു ചെലവാക്കും എന്നെപോലെതന്നെ . "തത്കാലം ഇതു മതി.പപ്പാ നാട്ടിൽ വരാൻ നേരം ക്യാമറാ മൊബൈൽ കൊണ്ടുവരും.." മമ്മാ പറഞ്ഞു. മൊബൈൽ വാങ്ങി സിം ഇട്ടു. കുറച്ചു പഴവർഗ്ഗങ്ങളൊക്കെ വാങ്ങി സമയം സന്ധ്യയോടടുത്തപ്പോൾ ഞങ്ങൾ തിരികെ വീട്ടിലെത്തി. അകത്തു കയറിയയുടൻ ഞാൻ മുറിയിലേക്കോടി. ഞാൻ ആദ്യമായി ശ്രീയുടെ നമ്പർ അടിച്ചു. പോകുന്നില്ല. കണക്ഷൻ കിട്ടിയിട്ടില്ല. കുറച്ചു വൈകുമെന്നു കടക്കാരൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പത്തുമണിവരെ ശ്രമിച്ചിട്ടും കിട്ടിയില്ല. നിരാശ തോന്നി. ശ്രീ ഉറങ്ങരുതെയെന്നു മനസ്സിൽ പ്രാർത്ഥിച്ചു. അത്താഴം കഴിച്ചു തിരികെ വന്നു. വീണ്ടും വിളിച്ചു. ലൈൻ പോകുന്നുണ്ട്. ശ്രീയുടെ മൊബൈൽ ബെല്ലടിക്കുന്നു. മറുവശത്ത് ഒരു സ്ത്രീ സ്വരം.. പെട്ടെന്നു ഞാൻ കണക്ഷൻ റദ്ദു ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അതാ ആദ്യമായി എന്റെ മൊബൈൽ ശബ്ദിക്കുന്നു.. നോകിയയുടെ റിംഗ് ടോണ്‍ ! ഞാൻ നോക്കിയപ്പോൾ എന്റെ ശ്രീയുടെ നമ്പർ !പെട്ടെന്ന് എടുത്തു. "ഹലോ.." (ഞാൻ.). "ആരായിത് മനസ്സിലായില്ല... ഈ നമ്പറിൽ നിന്നും ഇങ്ങോട്ടു വിളിച്ചിരുന്നു" (ശ്രീ.) "ഞാനാ.. തന്റെ ടോമി. വന്നുവന്ന് എന്റെ ശബ്ദംപോലും തിരിച്ചറിയാനാകുന്നില്ല അല്ലെ .."(ഞാൻ ) "അയ്യോ . താനോ.. താനെന്താടോ പതിവില്ലാതെ ഈ നേരത്ത് ? ഇതാരുടെ നമ്പർ ?" (ശ്രീ) "എന്താ എനിക്കീ നേരത്ത് വിളിക്കാൻ പാടില്ലേ.. ഇതെന്റെ സ്വന്തം നമ്പർ. ആരാ ഒരു പെണ്ണു കൂടെ? അവളാണല്ലോ ആദ്യം ഫോണ്‍ എടുത്തത്"ശബ്ദത്തിൽ ഞാൻ ഗൗരവം കൂട്ടി. "അയ്യോ ടോമികുട്ടാ.. അത് എന്റെ ആന്റിയാ. ഏതു ഫോണാ .? പുതിയതാണോ..? നന്നായി! ഇനി സംസാരിക്കണമെന്നു തോന്നുമ്പോൾ സ്വാതന്ത്ര്യമായി വിളിക്കാമല്ലോ അല്ലേ.." (ശ്രീ) അങ്ങിനെ ഞങ്ങൾ കുറെ സംസാരിച്ചുകൊണ്ടേയിരുന്നു. ".ഹോ..,എന്തൊരാശ്വാസം.!. ശ്രീയോടു സംസാരിച്ചപ്പോൾ നെഞ്ചിലെ കുറെ ഭാരം ഒഴിഞ്ഞതുപോലെ." ഞാൻ പറഞ്ഞു. "നാളെ രാവിലെ ജിമ്മിൽ കാണാം" ശുഭരാത്രി പറഞ്ഞു ഫോണ്‍ കട്ടാക്കി. പിന്നെ പഠിക്കാനിരുന്നു.ഇന്ന് മുഴുവൻ കറക്കമായിരുന്നു. രാവിലെ ശ്രീയോടൊത്തും, വൈകിട്ട് മമ്മായോടൊത്തും. ഒന്നും പഠിക്കാൻ സാധിച്ചില്ല.. പന്ത്രണ്ടുമണിവരെ തുടർച്ചയായി പഠിച്ചു .. ശേഷം എന്റെ ശ്രീയുടെ മുഖം മനസ്സിലോർത്തു മയക്കത്തിലേക്ക് വീണു.. മയക്കത്തിൽ നല്ലൊരു സ്വപ്നം കണ്ടു. സ്വപ്നത്തിലുടനീളം ശ്രീയും, ഞാനുമായിരുന്നു. അവ്യക്തത നിറഞ്ഞ സ്വപ്‌നങ്ങൾ !! നമ്മെ സങ്കല്പലോകത്തിലേക്ക് മാടിവിളിച്ചുകൊണ്ടുപോകുന്ന, മഴവില്ലിന്റെ നിറമാർന്ന സ്വപ്നങ്ങൾ എന്നുമെനിക്കു പ്രിയപ്പെട്ടവയായിരുന്നു. പാതിരാവിൽ ഉണർന്നു തലയിണ മെല്ലെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. നാഭിക്കു താഴെ വല്ലാത്തൊരു ഇളക്കം ! മനസ്സിലെ വികാരങ്ങൾ തിളച്ചുമറിയുന്ന മാദകത്വം നിറഞ്ഞ, മധുര പതിനേഴിന്റെ മാസ്മരികലഹരിയിൽ വീണ്ടും ഞാൻ ഗാഢനിദ്രയിലാണ്ടു.. നല്ലൊരു പുലർകാലത്തെ വരവേല്ക്കാൻ .. (തുടരും ..)
എന്റെ പ്രണയം .....( ഭാഗം :33.)
അലാറം വിളിച്ചുണർത്തുന്നതിനു മുമ്പ് അതിരാവിലെ ഞാനുണർന്നു. ബെഡ്ഡിൽ കിടന്നുകൊണ്ടുതന്നെ ശ്രീയെ ഫോണ്‍ വിളിച്ചുണർത്തി. ശ്രീ ഉണർന്നിട്ടില്ലായിരുന്നു.. ആ ശബ്ദത്തിനു ഘനം കൂടിയതായി തോന്നി. അവനൊരു സുപ്രഭാതം പറഞ്ഞു ഞാൻ പെട്ടെന്നു ജിമ്മിലേക്കു വരാൻ പറഞ്ഞു. "നല്ല വിശപ്പ്. എനിക്കു പുഴുങ്ങിയ മുട്ടയും, നേന്ത്രപഴവും വേണം.." ശ്രീ പറഞ്ഞതുകേട്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. മുമ്പൊരുനാൾ കൊണ്ടു കൈയ്യിൽ കൊണ്ടുകൊടുത്തത് എന്റെ മുന്നിൽ വച്ചുതന്നെ മാസ്റ്ററിനു കൊടുത്ത് എന്നെ അപമാനിച്ച ആളാണ്. ഇപ്പോൾ ഇങ്ങോട്ടു ചോദിച്ചിരിക്കുന്നു. അത്രയും സ്വാതന്ത്ര്യം കൈവന്നിരിക്കുന്നു.. പക്ഷെ ഇന്നതു രണ്ടുമില്ല. മമ്മാ ഇന്നലെ മുട്ടയും, പഴവും തന്നിട്ടില്ല. യാത്ര കഴിഞ്ഞു വന്ന ക്ഷീണത്തിൽ മമ്മാ മറന്നതോ, മടിച്ചതോ ആകാം.. ഞാൻ താഴെ അടുക്കളയിൽ ചെന്നു പരതി. അവിടെയെങ്ങുമില്ല. പിന്നെ താമസിച്ചില്ല. ശബ്ദമുണ്ടാക്കാതെ പെട്ടെന്നൊരു മുട്ടയും, നേന്ത്രപ്പഴവുമെടുത്തു വെള്ളമൊഴിച്ചു പുഴുങ്ങാൻ വച്ചു. പാകമറിയില്ല. കന്നിപാചകമാണ്.. ജിമ്മിൽ പോകാൻ കുറച്ചു താമസിക്കും. സാരമില്ല. എന്റെ ശ്രീ ആദ്യമായി എന്നോട് ആവശ്യപ്പെട്ടതാണ്. ആഗ്രഹം സാധിച്ചുകൊടുത്തേ മതിയാകൂ. 'അടുക്കളയിൽ പുരുഷന്മാർക്ക് പ്രവേശനമില്ല' എന്നാണു മമ്മയുടെ വാദം. അതുകൊണ്ടു പാചകം ഒന്നുമറിയില്ല. മമ്മ ഉണർന്ന് എണീറ്റുവരുന്നതിനു മുമ്പ് ഒരു വിധം തയ്യാറാക്കി അതുംകൊണ്ട് ജിമ്മിലേക്കു പറന്നു.. ജിമ്മിൽ ശ്രീ ഹാജറായിരുന്നു.. അകത്തു കയറിയ ഉടൻ ഞാൻ 'പൊതി ' ശ്രീയെ ഏല്പ്പിച്ചു. ചിരിച്ചു സന്തോഷത്തോടെ അവനതുവാങ്ങി .ഞാനാദ്യമായ് പാകം ചെയ്തതു കഴിക്കാൻ വിധിച്ചത് എന്റെ ശ്രീക്കായിരുന്നു. അന്ന് ശ്രീ കിടന്നുകൊണ്ടുള്ള വ്യായാമം ചെയ്തപ്പോൾ അവന്റെ മുഴപ്പ് വളരെ ഭംഗിയായി കാണാൻ സാധിച്ചു. എന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുമെന്നു തോന്നിപ്പോയി. മനസ്സുകൊണ്ടു അതിന്റെ വണ്ണവും,നീളവും ഞാൻ അളവെടുത്തു. ഒരു കണക്കിന് പ്രണയത്തിന്റെ അടിസ്ഥാനഘടകം ലൈംഗികാഭിവേച്ഛ തന്നെ! ആ ലക്ഷ്യത്തിലേക്കാകും അവസാനം മനസ്സിന്റെ പരിവർത്തനം ചെന്നു നില്ക്കുന്നത്. നെഞ്ചോടു ചേർക്കാൻ.. അല്ലെങ്കിൽ ആ ഇഷ്ടങ്ങൾക്കൊന്നു വഴങ്ങാൻ മനസ്സും, ശരീരവും ഒരുപോലെ തയ്യാറെടുക്കുന്ന സമയം.. അതിനെ അതിജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഈ പ്രായത്തിൽ.. അന്നു ഞങ്ങൾ വ്യായാമം പൂർത്തിയാക്കി പുറത്തേക്കു നടക്കുമ്പോൾ ' നാളെ മുതൽ രണ്ടാഴ്ച ജിമ്മിൽ വരില്ല ' എന്ന് മാസ്റ്ററിനോട് പറഞ്ഞിട്ടാണ് ഞാൻ പോന്നത്. കാരണം, എന്റെ പരീക്ഷ, പിന്നെ ക്രിസ്തുമസ്. എല്ലാ ക്രിസ്തുമസിനും ഞങ്ങൾ കോട്ടയം, കുറവിലങ്ങാടുള്ള മമ്മായുടെ കുടുംബ വീട്ടിലായിരിക്കും. പിന്നെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും കഴിഞ്ഞേ തിരികെ പോരാറുള്ളൂ.. മാസ്റ്റർ സമ്മതം മൂളി. പക്ഷെ , ശ്രീയുടെ മുഖം വാടി. "നാളെ മുതൽ നമ്മൾ എങ്ങിനെ കാണും ടോമികുട്ടാ .." ശ്രീ ചോദിച്ചു.. " അതിനുള്ള വഴികളൊക്കെ തെളിയും ചേട്ടാ.. സമാധാനപ്പെടൂ.. മൊബൈലല്ലേ കൈയ്യിലിരിക്കുന്നത്." ഞാൻ സമാധാനപ്പെടുത്തി. ഞങ്ങൾ നടന്നു ആ പഴയ ചായക്കടയിലെത്തി. അന്നത്തെപ്പോലെ രണ്ടു ചായ പറഞ്ഞു. ചായ വന്നു. ശ്രീ ആ പൊതി തുറന്നു പുഴുങ്ങിയ നാടൻമുട്ട എടുത്തുകടിച്ചതും അതിനുള്ളിലെ മഞ്ഞ പുറത്തേക്കൊഴുകാൻ തുടങ്ങി. "അയ്യോ, ഇതു നന്നായി പാകമായിട്ടില്ലല്ലോ ടോമികുട്ടാ.." എന്നു പറഞ്ഞു പെരുമ്പാമ്പ് ഇര വിഴുങ്ങുന്നതുപോലെ ആ മുട്ട അതോടെ വിഴുങ്ങി. പഴവും പാകമായിട്ടില്ലായിരുന്നു. പിന്നെ ഞാനുള്ള സത്യങ്ങൾ തുറന്നു പറഞ്ഞു. "ആദ്യായിട്ടാ അല്ലേ.. സാരമില്ല .തന്റെ ആ കൈകൾ കൊണ്ടുണ്ടാക്കിയതല്ലേ. എനിക്കിതു അമൃതിനു തുല്യമാണ്." ശ്രീ അതൊരു ത്യാഗമായെടുക്കുമെന്നു ഞാൻ സ്വപ്നേപി കരുതിയില്ല. കൊടുക്കൽവാങ്ങലിൽ കൂടെയാണ് മൈത്രീബന്ധം വളരുന്നതെന്ന് പണ്ട് ഏതോ മാഷ് പറഞ്ഞുപഠിപ്പിച്ചത് പെട്ടെന്നോർമ്മ വന്നു. ശ്രീ തന്നെ ചായയുടെ പൈസ കൊടുത്തു. ഞങ്ങൾ വീണ്ടും കൈകൾ കോർത്തു നടക്കാൻ തുടങ്ങി. ശ്രീയുടെ കൂടെ നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരു ആനന്ദം അനുഭവപ്പെട്ടു. നാളിതുവരെ ശ്രീക്ക് ആരോടെങ്കിലും 'കാമവിരാമം' ഉണ്ടായിട്ടുണ്ടോയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തോ കഴിഞ്ഞില്ല. മറ്റൊരിക്കലാകാം എന്ന് മനസ്സു വിലക്കി. അപ്പോൾ മറ്റൊന്നുമോർക്കാതെ ഒരു ഏകാഗ്രപ്രണയം എന്റെ മനസ്സിൽ നിറഞ്ഞു.. അതൊരു നദിയായി എന്റെ ശ്രീയിലേക്കൊഴുകുന്നതായ് തോന്നി. ഞങ്ങൾ പരസ്പരം തോളുകളിൽ കൈവച്ചു മുഖത്തോടു മുഖം നോക്കി കുറച്ചുനേരമങ്ങിനെ നിന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ അനുരാഗ വിവശമായ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാനേറെ പാടുപ്പെട്ടു.. പിന്നെ യാത്ര പറഞ്ഞു തിരികെ നടക്കുമ്പോൾ വരാനിരിക്കുന്നൊരു നല്ല നാളയെ വരവേല്ക്കാൻ മനസ്സു കൊതിക്കുകയായിരുന്നു.. അല്ല അതിനു തയ്യാറെടുക്കുകയായിരുന്നു. ( തുടരും)
എന്റെ പ്രണയം .....( ഭാഗം:34..)
നിറഞ്ഞ മനസ്സുമായാണ് അന്നു ഞാൻ വീട്ടിലെത്തിയത്. പ്രാതൽ കഴിഞ്ഞു പെട്ടെന്നുതന്നെ പഠിക്കാനിരുന്നു. ഇന്നു സ്കൂളിൽ പോകുന്നില്ല. വെറുതെ പോയി ഇരിക്കാമെന്നേയുള്ളൂ. തിങ്കളാഴ്ച പരീക്ഷ ആയതുകൊണ്ട് ആരും വരില്ല. ഇന്ന് വെള്ളിയാഴ്ച. വൈകിട്ടു പപ്പാ വിളിക്കും. അപ്പോൾ മമ്മയെ കൊണ്ട് 'ഞാൻ നന്നായി പഠിച്ചു' എന്നു പറയിപ്പിക്കണം. അതിനു വേണ്ടിയുള്ള ശ്രമമാണ്. മൊബൈലൊക്കെ വാങ്ങി തന്നതാണ്. എന്റെ പുതിയ നമ്പറും പപ്പാക്ക് കൊടുക്കണം. തുടർച്ചയായി പന്ത്രണ്ടു മണിവരെ പഠിച്ചു. പിന്നെ ശ്രീയെ വിളിച്ചു. അതുവരെ ശ്രീ പരിശീലന ക്ലാസ്സിലാകും. അതാണ് വിളിക്കാതിരുന്നത്. വിളിക്കുമ്പോൾ ശ്രീ ബസ്സിലായിരുന്നു. മറ്റുള്ള ശബ്ദങ്ങൾ ഞങ്ങളുടെ സംസാരത്തെ വല്ലാതെ ശല്യം ചെയ്തു. വീട്ടിലെത്തിയിട്ടു വിളിക്കാമെന്നു പറഞ്ഞു ശ്രീ ഫോണ്‍ റദ്ദു ചെയ്തു. മമ്മാ ഊണു കഴിക്കാൻ വിളിച്ചു. ഞാനന്ന് ശ്രീയെ കുറിച്ച് മമ്മായോടു ഒന്നുമറിയാത്ത പോലെ സംസാരിച്ചു. മമ്മാ എല്ലാം മൂളികേട്ടു. കോട്ടയത്തു പോകുന്നതിനു മുമ്പ് ഒരു ദിവസം ശ്രീയെയും കൂട്ടിവരാൻ പറഞ്ഞു. അല്ലെങ്കിലും മമ്മാ അങ്ങിനെയാണ്.എല്ലാം കേൾക്കും. പിന്നെ മറക്കും. അതിനാണ് എപ്പോഴും പപ്പാ ചീത്ത പറയുന്നത്. ക്രിസ്തുമസ് അടുക്കുമ്പോൾ മമ്മാ സ്വന്തമായി പഴകേക്ക് ഉണ്ടാക്കി എല്ലാവർക്കും വിതരണം ചെയ്യും. പപ്പാ വിദേശത്തായിട്ട് അതെങ്കിലും കൊടുത്തില്ലെങ്കിൽ മറ്റുള്ളവർ എന്തു കരുതും എന്നാണ് മമ്മയുടെ വാദം. ഞാൻ ഊണു കഴിഞ്ഞു മുകളിൽ ചെന്നതും ശ്രീ എന്നെ വിളിച്ചതും ഒരുമിച്ചായിരുന്നു. അവനും ഊണു കഴിക്കുകയായിരുന്നു. ഞങ്ങൾ സംസാരിച്ചു. നന്നായി പഠിക്കണം എന്നായിരുന്നു ഉപദേശം. സയൻസ്ഗ്രൂപ്പ് ആയതു കൊണ്ട് കുറേയേറെ പഠിക്കാനുണ്ടെന്ന് ശ്രീക്കറിയാം. പ്ലസ്‌ടു വിന് അതേ ഗ്രൂപ്പിൽ ഉയർന്ന മാർക്ക് വാങ്ങിയാണ് ശ്രീ പാസ്സായത്. എൻട്രൻസ് എഴുതി മെഡിസിൻ കിട്ടാത്തതുകൊണ്ട് വീണ്ടും ശ്രമിക്കുന്നു. ശ്രീയോടു കുറച്ചുനേരം 'കിന്നാരം' പറഞ്ഞു. പിന്നെ അറിയാതെ ഉറങ്ങിപ്പോയി. വൈകിട്ടു പപ്പാ വിളിക്കുന്ന വിവരം പറയാൻ മമ്മാ വന്നു വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് ഞാൻ ചാടിയെണീറ്റത്. ഞാൻ ഓടി താഴെക്ക് ചെന്നു. പപ്പാ ഇന്ന് നല്ല മൂഡിലാണ്. ഭാഗ്യം! ഞാൻ മൊബൈൽ നമ്പർ കൈമാറി. നാട്ടിലേക്കു വരുമ്പോൾ ക്യാമറ മൊബൈൽ കൊണ്ടുതരാമെന്നു പപ്പായെനിക്കു വാക്കു തന്നു. "പപ്പാ ക്രിസ്തുമസ്സിനു അടിച്ചുപൊളിക്കാൻ പോക്കറ്റ് മണിയൊന്നുമില്ലേ ..? പ്ലീസ്.." അവസാനം മമ്മയോടെനിക്ക് കാശു തരാൻ പറയാമെന്നു പപ്പാ സമ്മതിച്ചു. അന്നത്തെ ദിവസം പിന്നൊരിക്കൽ കൂടി ശ്രീയെ വിളിച്ചു. ചങ്ങാതിമാരെ എല്ലാവരെയും വിളിച്ചു പുതിയ മൊബൈൽ വാങ്ങിയ വിവരം പറയുകയും, നമ്പർ കൈമാറുകയും ചെയ്തു. അനൂപിനെ വിളിച്ചു ശ്രീയുമായുള്ള കൂടിക്കാഴ്ചകളുടെ വിശേഷങ്ങൾ പങ്കുവയ്ച്ചു. അന്നുവരെയുള്ള കാര്യങ്ങൾ ഡയറിയിൽ കുറിച്ചു ആരും കാണാതെ പാത്തുവച്ചു. ഉച്ചക്കു കുറച്ചുറങ്ങിയ കാരണം രാത്രി കുറെയേറെ പഠിച്ചുതീർത്തു.. പണ്ടേ ഞാനങ്ങിനെയാ.. എല്ലാം നാളേക്കു വയ്ക്കും. അവസാനം പരീക്ഷക്കു തൊട്ടുമുന്നേ പഠിത്തത്തോടെ പഠിത്തം.! എന്തായാലും ഫലം വരുമ്പോൾ നല്ല മാർക്ക് കിട്ടും.. പഠിക്കുന്നതിൽ മുൻപന്തിയിൽ നില്ക്കുന്നതുകൊണ്ടു മാത്രമാണ് ഒരു വിധം ആഗ്രഹങ്ങൾ നിറവേറി പോകുന്നത്. പിറ്റെന്നാൾ രാവിലെ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി ശ്രീയെ വിളിച്ചു. "എനിക്കു കാണാൻ കൊതിയാകുന്നു. വൈകിട്ട് ജിമ്മിനടുത്തുള്ള ബസ്സ്‌സ്റ്റോപ്പിൽ വരുമോ..? " (ഞാൻ ).."വേണ്ട മോനെ.. നീ സമയം കളയാതെയിരുന്ന് പഠിക്ക്. നമുക്ക് നാളെ കാണാം.. താൻ രാവിലെ പള്ളിയിൽ പോകുമല്ലോ. ഞാൻ തന്റെ പള്ളിയിൽ വരാം. വഴി പറഞ്ഞു തന്നാൽ മതി. "(ശ്രീ ).. അപ്പോൾ നിരാശ തോന്നിയെങ്കിലും പള്ളിയിലേക്കുള്ള വഴിയും, സമയവും പറഞ്ഞുകൊടുത്തു. പട്ടണത്തിലുള്ള റോമൻ കാത്തലിക് രൂപത പള്ളിയിലാണ് ഞങ്ങൾ പോകുന്നത്. റോഡരികിൽ ആയതിനാൽ കണ്ടുപിടിക്കാൻ എളുപ്പമാണ്. അന്നത്തെ ദിവസം ഇഴഞ്ഞു പോയി.. ശ്രീയെ ഒരു നാൾ കാണാതിരുന്നപ്പോൾ കുറെ നാളായതു പോലെ തോന്നി.. പ്രണയത്തിന്റെ മറ്റൊരു വികൃതി..! പിറ്റെന്നാൾ രാവിലെ പള്ളിയിൽ പോകാൻ നന്നായി വേഷം ധരിച്ചു. ശ്രീയെ ഫോണിൽ വിളിച്ചു വരുന്ന കാര്യം ഒന്നുകൂടി ഓർമ്മിപ്പിച്ചു. ഇന്നു സണ്‍ഡേ ക്ലാസിനു നില്ക്കുന്നില്ല. കാരണം 11.15 am മുതൽ 12.45 pm വരെയാണ് ക്ലാസ്. കുറെ വൈകും. ശ്രീയെ കണ്ടു മമ്മയോടൊപ്പം തന്നെ തിരികെ പോരണം. ഏറെ പഠിക്കാൻ ബാക്കിയുണ്ട് . ഞായറാഴ്ചകളിൽ പള്ളിയിൽ പോകാൻ മമ്മയുടെ കൂട്ടുകാരി റീന ആന്റി കാറുമായി വരും. അതിലാണ് ഞങ്ങൾ പോകാറ്. അവർ പപ്പയുടെ അകന്ന ബന്ധു കൂടിയാണ്. അന്ന് എല്ലാവരും കാറിൽ കയറിയിരുന്ന് ഈശോയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ, ഞാൻ ശ്രീയുടെ ഓർമ്മയിൽ എല്ലാം മറന്നിരിക്കുകയായിരുന്നു. പള്ളിയിൽ ചെന്നു പ്രാർത്ഥന തീരുന്നതിനു മുമ്പേ ഞാൻ പുറത്തു ചാടി. ശ്രീ വരുന്നതു മനസ്സിലുള്ളതുകൊണ്ട് പ്രാർത്ഥനയിൽ ഏകാഗ്രത തോന്നിയില്ല. കാരണം പത്തരമണിയോടെ കുർബാന കഴിഞ്ഞ് മമ്മ പുറത്തു വരുമ്പോൾ കൂടെ പോകണം. അതിനാലാണ് ശ്രീയോട് ഒൻപതു മണിക്കു വരാൻ പറഞ്ഞത്. ഞാൻ പുറത്തു മുഴുവനും ശ്രീയെ തിരഞ്ഞു. എങ്ങും കാണാനില്ല.. ഇനി എന്നെ പറഞ്ഞു പറ്റിച്ചതാണോ.? ആ വലിയ പള്ളിയങ്കണത്തിലുള്ള വലിയ വാകമരചോട്ടിൽ ഞാനെന്റെ ശ്രീയെയും കാത്ത് കണ്ണും നട്ടിരുന്നു. ഒരു നിമിഷം മനസ്സിൽ ആധി പടർന്നു.. ( തുടരും.)
എന്റെ പ്രണയം ... ( ഭാഗം : 35 )
കുറച്ചുകഴിഞ്ഞപ്പോൾ ദൂരെ നിന്നും ശ്രീ വേഗതയിൽ നടന്നുവരുന്നതു കണ്ടു.. നേരെ പൂന്തോട്ടത്തിനു ഇടതുവശത്തുകൂടി പള്ളിക്കകത്തേക്കു വന്നു. ഞാനോടി ശ്രീയുടെ അടുത്തേക്കു ചെന്നു. അന്നു പതിവിലും വിപരീതമായി ശ്രീ എന്നെ കണ്ടയുടൻ എന്റെ കൈ പിടിച്ചൊരു മുത്തം തന്നു. അപ്രതീക്ഷിതമായതിനാൽ ഞാൻ നാലു ചുറ്റും നോക്കി. ആരും കണ്ടിട്ടില്ല. " എന്തേ കണ്ടപ്പോൾ തന്നെ ഇന്നൊരു സ്നേഹകൂടുതൽ..? 'ഞാൻ തിരക്കി. "ഓ.. ചുമ്മാ.. ഇന്ന് തന്നെ കാണാൻ കൂടുതൽ ഭംഗി തോന്നി. കണ്ണു പറ്റാതിരിക്കാനാ പെട്ടെന്നു തൊട്ടത്. " അതു പറഞ്ഞു ശ്രീ കണ്ണടച്ചുകാണിച്ചു. 'ഓരോരോ അന്ധവിശ്വാസങ്ങളെ..' ഞാൻ മനസ്സിൽ പറഞ്ഞു.. "നമുക്കൊന്നു മുള്ളിയാലോ. എനിക്ക് മുട്ടീട്ടു വയ്യ .." ശ്രീയുടെ വാക്കുകൾ കേട്ടപ്പോൾ ചിരിവന്നു. "എന്ത് ! നമുക്കോ ..? താനേ പോയാൽ മതി. വേല മനസ്സിലിരിക്കട്ടെ! " ഞാൻ പറഞ്ഞു. "ഒരുമിച്ചു മുള്ളുമ്പോൾ ഞാൻ കാണുമെന്നു കരുതിയല്ലേ താനെന്റെ കൂടെ വരാത്തത്.. എന്നായാലും എല്ലാം കാണേണ്ടതല്ലെ.. പിന്നെന്തിനാണീ നാണം?" ഇതു കേട്ടതും നാണം എന്റെ തല കുനിപ്പിച്ചു. ഒന്നുമറിയാത്തതുപോലെ "എന്തു കാണേണ്ടതല്ലേന്ന് .?" (ഞാൻ ) "താൻ മൂത്രമൊഴിക്കുന്ന യന്ത്രം ! അല്ലാതെന്താ.." (ശ്രീ ) "അയ്യേ.. നാണമില്ലാത്തവൻ ! എന്തായീ പറേണെ.." (ഞാൻ ) പള്ളിയുടെ വലത്തുവശത്ത് കാടും, പടർപ്പും ഒരാൾപൊക്കത്തിൽ വളർന്നു നില്‍പ്പുണ്ട്. ശ്രീ അതിനിടയിലേക്ക് പോയി കാര്യം സാധിച്ചു വന്നു. ഞാൻ പള്ളിയുടെ പൂന്തോട്ടത്തിൽ പൂക്കളുടെ ഭംഗി ആസ്വദിച്ചു നില്ക്കുകയായിരുന്നു. "ഹായ്..നാണം കൊണ്ടു മുഖം ചുവന്നല്ലോ.. വരട്ടെ ! ഒരുനാൾ ടോമികുട്ടന്റെ നാണമെല്ലാം ഞാൻ മാറ്റുന്നുണ്ട്." ഒരു മന്ദഹാസവുമായി ശ്രീ എന്റെ അരികിലേക്കു വന്നു.. എനിക്കാകെ വെപ്രാളമായി. എല്ലാവരും പള്ളിക്കകത്താണ്. പുറത്തുവരാൻ നേരമാകുന്നു. പെട്ടെന്നു ശ്രീയെയും കൂട്ടി അടുത്തുള്ള ബേക്കറിയിൽ കയറി. പപ്സ് തയ്യാറായിട്ടില്ല. ശ്രീക്കു മധുരം ഇഷ്ടമല്ല എന്നവൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. പിന്നെ എന്താ വാങ്ങികൊടുക്കുക. എപ്പോഴും ശ്രീയാണ് വാങ്ങിത്തരുന്നത്. ഇന്നെങ്കിലും ചെലവുചെയ്തേ പറ്റൂ. "ദേ.. ചിക്കൻ കട്ട്‌ലറ്റ് .." ഞാൻ കണ്ടുപിടിച്ചു. ഞങ്ങൾ രണ്ടു കമ്പനി ഡ്രിങ്ക്സു കൂടി ഓർഡർ ചെയ്തു. ഞാൻ തന്നെ കാശുകൊടുത്തു. കഴിച്ചു കഴിഞ്ഞു പുറത്തിറങ്ങിയതും പള്ളി പിരിയാൻ തുടങ്ങിയിരുന്നു.. ചെറിയൊരു സങ്കടത്തോടെയാണ് ശ്രീയെ ഞാൻ യാത്രയാക്കിയത്. അവൻ നടന്നകലുന്നതും നോക്കി നിർന്നിമേഷനായി ഞാൻ നിലയുറപ്പിച്ചപ്പോൾ പുറകിൽ നിന്നും മമ്മയുടെ വിളി കേട്ടു. ഞങ്ങൾ പള്ളിയിൽനിന്നും വീട്ടിലേക്കു തിരിച്ചുപോകുന്ന വഴി പോത്തിറച്ചിയും വാങ്ങിയാണ് പോയത്. .. എല്ലാ ഞായറും ഏതെങ്കിലും ഇറച്ചി വാങ്ങിയിരിക്കും. കോഴി, താറാവ്, പന്നി , ആട്, ടർക്കി, മുയൽ എല്ലാം രുചിച്ചിട്ടുണ്ട്.പപ്പാ വന്നാൽ ഇതൊക്കെ സാധാ വിഭവങ്ങളാണ്. വീട്ടിൽ ചെന്നു കൈയ്യും ,മുഖവും കഴുകി പഠിക്കാനിരുന്നു. അപ്പോഴും ഇടയ്ക്കിടയ്ക്ക് ശ്രീയുടെ മുഖം മനസ്സിൽ മിന്നിമായുന്നുണ്ടായിരുന്നു. പള്ളിയിൽ വച്ചു ശ്രീ ചോദിച്ച ചോദ്യം മനസ്സിൽ തികട്ടിവന്നു.. 'ഇന്നല്ലെങ്കിൽ നാളെ കാണാനുള്ളതല്ലെ.. പിന്നെന്തിനാണീ നാണം? നാണം ഞാൻ മാറ്റുന്നുണ്ട്.' എന്നായിരിക്കും അതു സംഭവിക്കുക?! ഓർത്തപ്പോൾ നെഞ്ചിൽ ഇക്കിളി കൂടി. മനസ്സിൽ ആഹ്ലാദതിരയിളകി.. അന്നത്തെ ദിവസം അതിഥികളും, പഠനവുമായി മുന്നോട്ടുപോയി. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ശ്രീയെ വിളിച്ചു ഞങ്ങൾ പിരിഞ്ഞതു മുതൽ അതുവരെയുള്ള എല്ലാ കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോഴാണ് മനസ്സിനു സമാധാനമായത്. തിങ്കളാഴ്ച പരീക്ഷക്കു മുമ്പും ശ്രീയെ വിളിച്ചു യാത്ര പറഞ്ഞു. വൈകിട്ടു ട്യൂഷനും കഴിഞ്ഞു വന്നു പഠിക്കാനിരിക്കുമ്പോൾ അതാ ശ്രീ വിളിക്കുന്നു. ഞാൻ ഫോണ്‍ എടുത്തപ്പോൾ ശ്രീയുടെ പതറിയ സ്വരം .."ഇന്നു ടോമികുട്ടനെ കാണാത്തതുകൊണ്ട് ആകെ ഒരസ്വസ്ഥത.!." കേട്ടയുടൻ ഉള്ളിലൊരു ആന്ദോളനം.. കൊടുംചൂടിൽ പടാറായി നില്ക്കുന്ന വടവൃക്ഷത്തിനു, പെരുമഴയെന്നപോലെ എന്റെ സ്നേഹം ശ്രീയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നു. എന്നിലെ ചേതനയെ ഉറക്കത്തിൽ നിന്നുണർത്തിയിരിക്കുന്നു ശ്രീയുടെ വാക്കുകൾ. ഉള്ളിലെ നൊമ്പരമൊതുക്കി ശ്രീയെ ആശ്വസിപ്പിക്കാനേ അപ്പോൾ എനിക്കു കഴിയുമായിരുന്നുള്ളൂ.. സത്യത്തിൽ അന്നുറങ്ങാനേ കഴിഞ്ഞില്ല തിരിഞ്ഞും, മറിഞ്ഞും കിടന്നു. ഒന്നു ചേരാനുള്ള രണ്ടു മനസ്സുകളുടെ ദാഹമോഹങ്ങൾ ! ശ്രീയുമായി ഒരുമിക്കുന്ന ആ നാളിനെ വരവേല്ക്കാൻ എന്റെ മനസ്സു വെമ്പി. . .( തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 36 )
രാവിലെ ഉണർന്നു പഠിക്കാൻ കഴിഞ്ഞില്ല. അതെങ്ങിനെ രാത്രി ഉറക്കം വന്നിട്ടു വേണ്ടേ.. ഈ 'കന്നിപ്രണയം ' ഒരു 'കീറാമുട്ടി' തന്നെ ! എണീറ്റാൽ രാവിലെ ചെയ്യേണ്ട ജോലികൾ അനവധിയാണ്. നിത്യകർമ്മങ്ങൾ, പ്രത്യേക പ്രാർത്ഥന, വസ്ത്രം തേയ്ച്ചു വെടിപ്പാക്കൽ... പിന്നെ ഷൂ പോളിഷ് ചെയ്യണം. എന്തായാലും എല്ലാം പെട്ടെന്നു കഴിഞ്ഞു. സ്കൂളിൽ പോയി പരീക്ഷ നന്നായെഴുതി. അല്ലേലും അവസാന പരീക്ഷയൊന്നുമല്ലല്ലോ. പോകുന്നവഴി ശ്രീയെ വിളിച്ചു സംസാരിച്ചിട്ടാണ് പോയത്. 'ഇന്നെങ്കിലും എനിക്കൊന്നു കാണാൻ കഴിയുമോ? ' എന്ന ശ്രീയുടെ ചോദ്യത്തിന് അപ്പോൾ കൃത്യമായ ഒരുത്തരം നല്കാൻ കഴിഞ്ഞില്ല. ഇരുപതാം തീയതി കഴിഞ്ഞിരുന്നെങ്കിലെന്നു മനസ്സു കൊണ്ടാഗ്രഹിച്ചു. അന്ന് സ്കൂൾ അടക്കും. പിന്നെ ക്രിസ്തുമസ് അവധിയാണ്. ഈ അവധിക്കാലം നന്നായി ആസ്വദിക്കണം. വീട്ടിൽ പോയി ഭക്ഷണം കഴിഞ്ഞു ശ്രീയെ വിളിച്ചു ഞാൻ എവിടെ വരണമെന്നു ചോദിച്ചു. "ഞാൻ മോനെ ശല്യപ്പെടുത്തുന്നില്ല കുട്ടാ.. ഇന്നു കൂടി നമുക്ക് ക്ഷമിക്കാം.. സഹിക്കാം.. നാളെ തീർച്ചയായും കാണാം.." എന്ന മറുപടിയാണ് ശ്രീയിൽ നിന്നും ലഭിച്ചത്. അവൻ പറഞ്ഞത് ശരിയാണ്. പുറത്തു പോകണമെങ്കിൽ മമ്മായോടു നുണ പറയേണ്ടിവരും. ഞാൻ സമാധാനപ്പെട്ടു. ഞാനോർത്തു. 'ശ്രീ എത്ര സുന്ദരനാണ്. നല്ല പൊക്കം. പൊക്കത്തിനൊത്ത വണ്ണം. വലിയ നിറമില്ല. എന്നാൽ കറുപ്പല്ല. ആർക്കും ഇഷ്ടമാകുന്നൊരു ആകർഷണീയതയാണ് ആ മുഖത്ത് ! ഒരു വട്ടം കാണുന്നവർ രണ്ടാമതും നോക്കും. ശ്രീ ഒരു ദിവസം അഞ്ചു സിഗരറ്റ് വലിക്കുമത്രെ ! സിഗരറ്റ് വലിച്ചാലേ രാവിലെ കക്കൂസിൽ പോകാൻ പറ്റുള്ളൂ പോലും. അതെന്തസുഖം? ഞാൻ മനസ്സിലോർത്തു. വരട്ടെ.. അവസരം പോലെ പറഞ്ഞു സിഗരറ്റ് വലി നിർത്തിക്കാം. ഇനി ഒരുപാടു കാലം ജീവിക്കാനുള്ളതല്ലേ. മനസ്സിൽ കണക്കുകൂട്ടി. അങ്ങിനെ ശ്രീയെ കാണാതെ ഒരു രാത്രി കൂടി വിടവാങ്ങി .. പിറ്റെന്നാൾ പതിവുപോലെ പരീക്ഷ , ട്യൂഷൻ പഠനവും കഴിഞ്ഞു വന്നപ്പോൾ നേരം സന്ധ്യയായി.. ഇന്ന് ബുധനാഴ്ച ! ശ്രീയെ കാണാതെ രണ്ടു നാൾ രണ്ടു മാസം പോലെയാണ് തള്ളിനീക്കിയത്. പിന്നെ മൊബൈൽ ഉള്ളതുകൊണ്ട് തോന്നുമ്പോഴൊക്കെ വിളിക്കാൻ സാധിക്കുന്നു. എന്നാലും ഇന്നു കാണണം. ഇനി കാണാതെ കഴിക്കവയ്യ ! ക്രിസ്തുമസിന് അടിച്ചുപൊളിക്കാൻ പപ്പാ മമ്മയോടു എനിക്ക് കാശു തരാൻ പറഞ്ഞു. മമ്മ ആയിരം രൂപാ തരും. അതിനു ശ്രീക്കു ഒരു നല്ല ക്രിസ്തുമസ് സമ്മാനം കൊടുക്കണം. ശ്രീയും അവധിക്കു കുടുംബത്ത് പോകും. അപ്പോൾ ഒരു ക്രിസ്തുമസ് കേക്ക് ബേക്കറിയിൽ നിന്ന് വാങ്ങികൊടുക്കാം. അല്ലാതെ മമ്മാ ഉണ്ടാക്കുന്ന കേക്ക് ഇന്ത്യയുടെയും, ശ്രീലങ്കയുടെയും ആകൃതിയാണ്. ആർക്കും ധൈര്യമായി കൊടുക്കാൻ കഴിയില്ല. എന്റെ പേരു പറഞ്ഞ് അവനത് അച്ഛനും, അമ്മയ്ക്കും, സഹോദരിമാർക്കുമെല്ലാം കൊടുക്കട്ടെ ! പിന്നെ അഞ്ഞൂറു രൂപയുടെ ഒരു ജോഡി ക്യാൻവാസ് വാങ്ങികൊടുക്കണം. പാവം ഒരു വശം കീറിയ ക്യാൻവാസാണ് വലിച്ചിഴച്ചു കൊണ്ടുനടക്കുന്നത്. രാത്രി ഒരു നിർവാഹവുമില്ലാതെ ശ്രീയെ വിളിച്ചു.. "ഇന്ന് കാണാൻ കഴിയാത്തതു കൊണ്ട് എനിക്ക് പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല"' എന്നു പറഞ്ഞു . " മോൻ വിഷമിക്കണ്ട. എനിക്കും നിന്നെ കാണണമെന്നുണ്ട്. അര മണിക്കൂറിനുള്ളിൽ ഞാൻ തന്റെ വീട്ടിൽ വന്നോട്ടെ ..! ഒരു സാധാ സുഹൃത്തായിട്ട്. കുഴപ്പമൊന്നുമില്ലല്ലോ..?.".. ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ തേൻമഴ പെയ്തു. "അയ്യോ.. വന്നോട്ടെയെന്നോ.. സന്തോഷത്താൽ എനിക്ക് ശബ്ദം വരുന്നില്ല. എന്തു കുഴപ്പം.. ധൈര്യമായി പോന്നോളൂന്നേ.. മമ്മ ശ്രീയെ കൂട്ടിവരാൻ പറഞ്ഞിരിക്കുകയാണ്." ഞാനതു പറഞ്ഞതും, ഫോണ്‍ റദ്ദു ചെയ്തതും ഒരുമിച്ചായിരുന്നു. പിന്നെ ബെഡ്ഡിന്റെ പുറത്തു കയറി നിന്നു നാലു ചാട്ടം ചാടി. മമ്മാ ശ്രീയെ ഒരു നാൾ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞതാണ്. പരീക്ഷ കഴിയാൻ വേണ്ടി കാത്തിരിക്കയായിരുന്നു. ഇതിപ്പോൾ അവൻ ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു. ഈയിടെയായി എന്നും ജിമ്മിൽ നിന്ന് പോരുമ്പോൾ പകുതി വരെ ശ്രീയെന്നെ പിന്തുടരാറാണു പതിവ് ! അതുകൊണ്ട് അവിടെ നിന്നും വീട്ടിലേക്കു വരാനുള്ള വഴി പറഞ്ഞുകൊടുത്തിട്ടുണ്ട്.. ഞാൻ പെട്ടെന്നു താഴേക്കോടി മമ്മായോടും, അപ്പാപ്പനോടും ശ്രീ വരുന്ന വിവരം അറിയിച്ചു.. "അതിനെന്താ.. വരട്ടെ ! നല്ല ചൂടു ചപ്പാത്തിയും, താറാവു മപ്പാസും കൊടുക്കാം." മമ്മാ ധൈര്യം തന്നു. അയ്യോ.. എന്റെ മുറിയാകെ അലങ്കോലമായി കിടക്കുവാണല്ലോ. ഞാൻ തിരികെ മുറിയിലെത്തി.. ദ്രുതഗതിയിൽ വാരിവലിച്ചിട്ടിരുന്ന തുണിയെല്ലാം എടുത്ത് ഒരറ്റത്ത് മാറ്റിയിട്ടു. നനകൊട്ട താഴെ വാഷിംഗ് മെഷീന്റെ പുറകിൽ കൊണ്ടു പാത്തുവച്ചു. "ഈ ചെക്കനെന്തിനാ ഇങ്ങനെ കിടന്നോടുന്നത് ? പ്രധാനമന്ത്രി വാജ്പേയി ആണോ വരുന്നത് ? " മമ്മാ ശകാരിച്ചു. പിന്നെ മുറി വൃത്തിയാക്കി. പപ്പാ കൊണ്ടുവന്ന വാനിലയുടെ 'എയർ ഫ്രെഷ്നെർ' മുറി മുഴുവനടിച്ചു.. ഹായ്.. മുറിയിലിപ്പോൾ നല്ല മണം ! പഠിച്ച ബുക്കുകളെല്ലാം അടുക്കിവച്ചു. കുളിമുറി നന്നായി വൃത്തിയാക്കി . പെട്ടെന്നൊരു കുളിയും നടത്തി നന്നായി വസ്ത്രം ധരിച്ചു. പലവട്ടം നിലകണ്ണാടിയിൽ നോക്കി സ്വയംപരിശോധന നടത്തി. അപ്പോഴേക്കും ശ്രീയുടെ വിളിയും വന്നു. " ഹേയ്.. ടോമികുട്ടാ ഞാൻ ഒരു മുറുക്കാൻകടയുടെ മുന്നിലെത്തി. ഇനിയെങ്ങോട്ടാ വരേണ്ടത്.? " അവിടെനിന്നും വീട്ടിലേക്കുള്ള വഴി ഞാൻ കൃത്യമായി പറഞ്ഞുകൊടുത്തു. ഒരഞ്ചു മിനുട്ടായപ്പോൾ വീടിന്റെ ഗേറ്റിനു വെളിയിൽ ഒരു ബൈക്ക് വന്നുനിന്ന ശബ്ദം കേട്ടു ഞാൻ ഓടിച്ചെന്നു .. .( തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 37 )
ഞാൻ കതകു തുറന്നു പുറത്തേക്കു നോക്കിയപ്പോൾ എന്റെ ആരാധ്യപുരുഷൻ അതാ ഗേറ്റിനു മുന്നിൽ വന്നു നില്ക്കുന്നു. തലയിൽ ഒരു പച്ചതൊപ്പിയുണ്ട്. അരണ്ട വെളിച്ചത്തിൽ ആ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി. ഞാനോടി ഗേറ്റിനരികിലേക്കു ചെന്നു. ഓടാമ്പൽ ഇളക്കിമാറ്റി ശ്രീയെ കൈപിടിച്ചു അകത്തേക്കു ആനയിച്ചു. ശ്രീ നാലു വാക്കിനും വീക്ഷിച്ചു. "പട്ടിയില്ല. പേടി വേണ്ട, പോന്നോളൂ." ഞാൻ ധൈര്യം കൊടുത്തു. "ഇതാരുടെ ബൈക്കാ..? ഇതുവരെ ഓടിച്ചു കണ്ടില്ലല്ലോ.".ഞാൻ അദ്ഭുതം കൂറി.! "ഓ, ഇതങ്ങിനെ കൈയ്യിൽ കിട്ടാറില്ല. അങ്കിളിന്റെയാ.. ഒന്നുകിൽ ബൈക്ക് പുള്ളിയുടെ കൂടെ കാണും.. അല്ലെങ്കിൽ പുള്ളി ബൈക്കിന്റെ കൂടെ കാണും.. അതാ ടോമി കാണാത്തെ.. 'പറുദീസ' നല്ല വീട്ടുപേര്. "ശ്രീ ചിരിച്ചു കൊണ്ട് ബൈക്കിന്റെ സ്റ്റാന്റ് ഇട്ടു പാർക്കിംഗിൽ വയ്ച്ചു. "വെറും പറുദീസയല്ല.. ടോമിക്ക് ശ്രീയോടുള്ള പ്രണയത്തിന്റെ പറുദീസ." ഞാൻനവന്റെ ചെവിയിൽ മന്ത്രിച്ചു. ഡിസംബർ.18, ബുധൻ,രാത്രി 7.50.. എന്റെ ജീവന്റെ ജീവനായ ശ്രീ ആദ്യമായി പറുദീസയിൽ കയറി. "ആദ്യമായല്ലേ..വലതുകാൽ വയ്ച്ചു കയറിയേക്കാം." ചിരിച്ചുകൊണ്ടവൻ പറഞ്ഞു.. "ഞങ്ങൾ വലതുമുന്നണിയാ.. എനിക്കും അടുത്ത വർഷം മുതൽ വോട്ട് ചെയ്യാം. വലതോ, ഇടതോ വച്ചു കയറിക്കോ.. രണ്ടുകാലും കൂടി ഒരുമിച്ചു വയ്ക്കാതിരുന്നാൽ മതി.. മൂട്ടിൽ പോരും.. ഹഹഹ.." ഞാൻ പറയുന്നതു കേട്ട് എന്റെ കൂടെ അവനും ചിരിച്ചു. അപ്പാപ്പനും, മമ്മയും വന്നു. ഞാൻ ഇരുവർക്കും ശ്രീയെ പരിചയപ്പെടുത്തി. അവർ കുശലപ്രശ്നങ്ങൾ പരസ്പരമാരാഞ്ഞു. ശ്രീ ഹാളിലെ സോഫയിൽ ചാരിയിരുന്നു. "ഇഷ്ടമായോ ഈ വീടും, പരിസരവും.." ഞാൻ തിരക്കി. "മുമ്പെവിടെയോ കണ്ടുമറന്ന ഒരു അന്തരീക്ഷം ! ഓ.. അതു കഴിഞ്ഞ ജന്മത്തിലാകും." ശ്രീ പറഞ്ഞു .."പുനർജന്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ ..?( ഞാൻ) "ഇല്ലാതില്ല. അല്ലെങ്കിൽ നമ്മൾ തമ്മിൽ ഇങ്ങനെയൊരു ബന്ധം ആരോ പറഞ്ഞു വച്ചതുപോലെ .. തനിക്കും തോന്നുന്നില്ലേ ഒരു അസ്വാഭാവികത.." ശ്രീ) അങ്ങിനെ സംസാരിച്ചിരിക്കെ മമ്മാ അത്താഴം വിളമ്പികൊണ്ടു ഞങ്ങളെ ക്ഷണിച്ചു. അപ്പാപ്പനും, ഞാനും, ശ്രീയും ഒരുമിച്ചിരുന്നു.. ആവി പറക്കുന്ന താറാവുകറിയും, ചൂടു മാറാത്ത ചപ്പാത്തിയും, പൂവൻപഴവും തീൻ മേശയിൽ നിരന്നു. "മോനെ, ഒന്നും ശരിയായിട്ടില്ല. പെട്ടെന്നു തയ്യാറാക്കിയതാണ്. ടോമി സാധാരണ രാത്രി കഞ്ഞി കുടിക്കുകയാണ് പതിവ് ." മമ്മാ ശ്രീയോട് മുൻകൂർജാമ്യമെടുത്തു. ശ്രീ കഴിക്കാൻ തുടങ്ങി.. " എങ്ങിനെയുണ്ട് എന്റെ മമ്മയുടെ പാചകനൈപുണ്യം..? " എന്റെ ചോദ്യത്തിന്, അയവെട്ടികൊണ്ട് കൊള്ളാമെന്നു കൈകൊണ്ട് ശ്രീ ആംഗ്യം കാണിച്ചു.. മമ്മാ ബൂസ്റ്റിട്ട ചെറുചൂടുപാലും ഞങ്ങൾക്കു കൊണ്ടുവന്നു.. കൊളസ്റ്റെറോൾ ഉള്ളതു കാരണം അപ്പാപ്പന് മാത്രം പാൽ കൊടുത്തില്ല. അപ്പാപ്പൻ കൊതിയോടെ പാലിലേക്കു നോക്കി. ആ പാവമാണ് എന്നും നടന്നുപോയി പാൽ വാങ്ങിക്കൊണ്ടു വരുന്നത്. ശ്രീ പാലിൽ ചൂണ്ടി 'ഇത് അപ്പാപ്പനു കൊടുക്കട്ടെ' എന്നു ചോദിച്ചു. ഞാൻ കാര്യം ശ്രീയുടെ ചെവിയിൽ പറഞ്ഞുകൊടുത്തു. അവൻ ചിരിച്ചു.. കൂടെ ഞാനും.. മമ്മായും, അപ്പാപ്പനും കൂടി ഇടവും വലവുമിരുന്ന് ചോദ്യങ്ങളാൽ ശ്രീയെ ബുദ്ധിമുട്ടിച്ചപ്പോൾ ഞാനിടപ്പെട്ടു. അപ്പാപ്പനു കുടുംബത്തെ കുറിച്ചും, മമ്മക്കു പഠനത്തെ കുറിച്ചുമറിയണം. "അവൻ ആഹാരം കഴിക്കട്ടെ മമ്മാ.." ഞാൻ പറഞ്ഞതു കേട്ടപ്പോൾ മമ്മാ എണീറ്റ് അടുക്കളയിലേക്കു പോയി. എന്തായാലും രണ്ടുപേർക്കും ശ്രീയെ ബോധിച്ചുവെന്നു മനസ്സിലായി. അത്താഴം കഴിഞ്ഞു ഞങ്ങൾ എന്റെ മുറിയിലേക്കു പോയി. മുറിയിൽ കയറിയതും ശ്രീക്ക് മടങ്ങിപോകണം. "ടോമി ഇനി ഞാൻ പൊക്കോട്ടെ .. തനിക്കു പഠിക്കാനുള്ളതല്ലേ..മാത്രമല്ല നേരം കുറെയായി. അങ്കിളും, ആന്റിയും എന്നെ തിരക്കും. തന്നെയൊന്നു കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇതിപ്പോൾ എല്ലാവരെയും കാണാൻ കഴിഞ്ഞു. നല്ല രുചിയുള്ള ഭക്ഷണം കഴിച്ചു. ഈ ഇടക്കാലത്തെങ്ങും ഞാനിത്ര രുചിയുള്ള ആഹാരം കഴിച്ചിട്ടില്ല. തന്റെ മമ്മായുടെ കൈപുണ്യം അപാരം..!" ശ്രീ പറഞ്ഞുനിർത്തി. "എന്താ എന്റെ മുറിയിൽ കയറിയതും ശ്രീക്കു തിരികെ പോകണമെന്നു തോന്നാൻ..? എന്താ എന്റെ കണ്ണു കണ്ടപ്പോൾ ഭയം തോന്നുന്നുണ്ടോ..? പിന്നെ ഞാൻ പറയാറില്ലേ.. മമ്മാ മനസ്സു വച്ചാൽ അങ്ങിനെയാണ്.. നന്നായി പാകം ചെയ്യും. ഇന്നത്തേത് 'ശ്രീ സ്പെഷ്യൽ ' ആണ്". അതു കേട്ടു ശ്രീ ചിരിച്ചു. എന്റെ മുറി ശ്രീക്കു നന്നേ ബോധിച്ചു. പപ്പാ ഖത്തറിൽ നിന്നും കൊണ്ടു വന്ന 'ഡണ്‍ലോപ്' മെത്തയിൽ ശ്രീ പൊങ്ങിയും, താഴ്ന്നും ഇരുന്നു നോക്കി. സോണിയുടെ മ്യൂസിക് സിസ്റ്റം ഇട്ടുനോക്കി. ഒരു ഹിന്ദി പാട്ടാണ് കേട്ടത്.. ആ സമയത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.. ക്രാന്തി മൂവിയിൽ സണ്ണി ഡിയോളും, അമീഷ പട്ടേലും അഭിനിയച്ച മൂവിയിലെ പാട്ട്
"dil mein dard sa jaga hai ..
kaanta sa kahin laga hai..
muhabbat yeh nahin to kya hai .." (film :kranti .).(something like pain stirs in my heart..its as though a thorn has pricked me somewhere ..what is this if not LOVE ..") ശ്രീയതു മുഴുവൻ ശബ്ദം കൂട്ടി.. പിന്നെ കുറച്ചു.. സിസ്റ്റം ടെസ്റ്റ് ചെയ്തതാണെന്നു മനസ്സിലായി. പക്ഷെ ആ ഗാനം എന്നെ വികാരാധീനനാക്കി.. ഞാനെന്റെ പെർഫ്യുമെടുത്തു ശ്രീയുടെ ദേഹത്തടിച്ചുകൊടുത്തു. മമ്മാ അടുക്കളയിലാണ്. അപ്പാപ്പൻ ഉറങ്ങാൻ പോയി. ഞങ്ങൾ ഒരുമിച്ചു കൈകോർത്തു ടെറസ്സിലെക്കുള്ള വാതിൽ തുറന്നു പുറത്തേക്കിറങ്ങി. "ഇന്ന് പൗർണമിയാണെന്നു തോന്നുന്നു. നല്ല നിലാവ്.. ശ്രീ പറഞ്ഞു. ആകാശത്ത് നിറയെ നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മി ചിരിക്കുന്നതായി തോന്നി.. പൂർണചന്ദ്രൻ ചിരിച്ചുകൊണ്ട് ആശീർവദിച്ചതുപോലെ.. ആ പാലൊളിനിലാവിൽ വൃക്ഷങ്ങളിലെ മഞ്ഞുത്തുള്ളികൾ മുത്തുകളെ പോലെ തിളങ്ങി. അകലെനിന്നും ഒരു മിന്നാമിനുങ്ങ് ഞങ്ങളുടെ അരികിലൂടെ അകലേയ്ക്കു പറന്നു പോയി . വിദൂരതയിൽ നിന്നും ഏതോ ഏഴിലംപാലപൂവിന്റെ രൂക്ഷഗന്ധം, ഒരു ശീതളിമയുള്ള പൂങ്കാറ്റിലലിഞ്ഞു ഞങ്ങളെ തഴുകി ഉന്മാദമുണർത്തി കടന്നുപോയി. " ഇറച്ചിമസാലയുടെ ഗന്ധമുള്ള പൂവ് ! യക്ഷികൾക്ക് ഇഷ്ടമാണീ ഗന്ധം" ശ്രീ പറഞ്ഞു. "അതു നല്ല അറിവാണല്ലോ. എന്താ, മുമ്പ് യക്ഷിയെ പരിചയമുണ്ടോ..? " എന്റെ ചോദ്യം ശ്രീയെ ചിരിപ്പിച്ചു. "പൂച്ചകണ്ണുകളുള്ള ഒരു യക്ഷനല്ലേ എന്റെ കണ്‍മുന്നിൽ നില്ക്കുന്നത്." അവനും വിട്ടില്ല. രാത്രിയുടെ ആ നിശബ്ദതയിൽ ശ്രീയെന്റെ കരം കവർന്നു. പൗരുഷം നിറഞ്ഞ ആ പരുക്കൻ ശബ്ദത്തിൽ ഒരുനിമിഷം അലിഞ്ഞില്ലാതായെങ്കിലെന്നു ഞാനപ്പോൾ ആഗ്രഹിച്ചുപോയി." ഈ പൂനിലാവിൽ തന്നെ കാണുമ്പോൾ എത്ര സുന്ദരനാണ് ടോമിക്കുട്ടാ .. എനിക്കിതു വിശ്വസിക്കാനാകുന്നില്ല. ഞാനീ കാണുന്നത് സത്യമോ.. അതോ മിഥ്യയോ..? വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന നിന്റെ കണ്ണുകൾ ! ഹോ.. അതിശയം തോന്നിപോകുന്നു. ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടതുപോലെ.." അതു കേട്ടതുമെന്റെ നിയന്ത്രണം കൈവിടാൻ തുടങ്ങി. എന്റെ നാഭിക്കു താഴെ നിന്നും ഒരു ചെറുസുഖം ദേഹമാകെ വ്യാപിച്ചു. എനിക്കെന്താണു വേണ്ടതെന്നു ശ്രീക്കും.. അവനെന്താണ് വേണ്ടതെന്നു എനിക്കും നന്നായി അറിയാമായിരുന്നു. അപ്പോൾ ഞങ്ങളുടെ രക്തം വല്ലാതെ ചൂടു പിടിച്ചിരിക്കണം.. വളരെ നാളുകളായ് മനസ്സിൽ കെട്ടിക്കിടന്ന വൈകാരികഭാവം ! എന്റെ വീടായതുകൊണ്ട് അപ്പോൾ എന്തിനും ഒരു ധൈര്യം തോന്നി. തിര തീരങ്ങളെ പുല്കുംപോലെ, വർണ്ണശലഭം തുടുത്ത പനിനീർ പൂവിലണയുന്ന ലാഘവത്തിൽ ഞാൻ ശ്രീയുടെ അരികിൽ പറ്റിച്ചേർന്നുനിന്നു. ആ ശരീരത്തിന്റെ ഗന്ധം എന്നെ വല്ലാതെ ത്രസിപ്പിച്ചു. ആ നേരം ഒരു പടിഞ്ഞാറൻ കുളിർക്കാറ്റ് ഞങ്ങളിരുവരെയും തഴുകി കടന്നുപോയി. എല്ലാം മറന്നങ്ങനെ നില്ക്കുമ്പോൾ പെട്ടെന്നാണത് സംഭവിച്ചത് ..! (തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 38 )
പെട്ടെന്നൊരു വെളിപാടുണ്ടായതുപോലെ ശ്രീയെന്നെ കൈകൾകൊണ്ട് പുറകോട്ടു തള്ളിമാറ്റി. അവിചാരിതമായുള്ള പ്രവർത്തി ആയതിനാൽ ഞാൻ വീഴാൻ ആഞ്ഞു പുറകോട്ടുപോയി. ടെറസ് മതിലിൽ പിടിച്ചു നിന്നതിനാൽ വീഴാതെ കഴിഞ്ഞു. എന്റെ മനസ്സിനേറ്റൊരു മുറിവായിരുന്നു അത്. ഒന്നു സംസാരിക്കാൻ പോലും കഴിയാതെ സ്വബോധത്തിലേക്ക് തിരിച്ചുവരാൻ നിമിഷങ്ങളെടുത്തു. അപമാനഭാരം എന്റെ മനസ്സിനെ അലട്ടി. ശ്രീയോട് ചോദിക്കുക തന്നെ ! "എന്തുപറ്റി ..? എന്തിനാ എന്നെ തള്ളിമാറ്റിയത്? ഞാൻ എന്തെങ്കിലും അരുതാത്തതു ചെയ്തുവോ..?" അവൻ നിശബ്ദനായി ഒരു സിഗരറ്റ് എടുത്തു കത്തിക്കാൻ ശ്രമിച്ചു. രണ്ടു വട്ടം കുസൃതികാറ്റു വന്നു ആ തീയണച്ചുകളഞ്ഞു. എനിക്കു വിഷമം തോന്നി. എന്റെ കൈകളാൽ ഞാനാ കാറ്റിനെ ചെറുത്തു സിഗരറ്റ് കത്തിക്കാൻ സഹായിച്ചു. സിഗരറ്റ് പുകയൂതി വിട്ടുകൊണ്ട് ശ്രീ അകലേക്കു നോക്കി എന്തോ ആലോചിക്കുന്നതു കണ്ടു. ഇനി എന്നിൽ ശ്രീക്ക് വിരക്തി തോന്നിക്കാണുമോ..?! അതിനു തക്കതായി ഞാനൊരു തെറ്റും ചെയ്തില്ലല്ലോ.. അല്ലെങ്കിൽ തന്നെ ശ്രീ ഇനി എന്തു ന്യായീകരണങ്ങളുന്നയിച്ചാലും എന്റെ വിഷമം മാറാൻ പോകുന്നില്ല. "ശ്രീക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ അതെന്നോടു തുറന്നു പറയാമായിരുന്നില്ലേ..? ഞാൻ അടുത്തുപോലും വരില്ലായിരുന്നല്ലോ..! " വീണ്ടും ഞാൻ ആർദ്രമായ സ്വരത്തിൽ പറഞ്ഞു തേങ്ങി. സിഗരറ്റ് കുത്തിയണച്ചു എന്നോടുള്ള ദേഷ്യം തീർക്കുംപോലെ,കുറ്റി അവൻ തറയിലിട്ടു ചവിട്ടിതിരുമ്മി. എന്നിട്ട് എന്റെ കൈപിടിച്ചു വീടിനകത്തേക്ക് നടന്നു. എന്റെ മുറിയിൽ കയറി എന്നോടു സംസാരിക്കാൻ പോകുന്നെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതുമുണ്ടായില്ല. അവൻ നേരെ പടിയിറങ്ങി ഒന്നാം നിലയിലെത്തി. ഗൗരവത്തിൽ "തന്റെ മമ്മായെ വിളിക്ക്.." എന്നു പറഞ്ഞു. അപ്പോൾ എന്റെ തല പെരുക്കാൻ തുടങ്ങി. ഇനി എന്നെ കുറിച്ച് എന്തേലും കുറ്റങ്ങൾ പറയാനാണോ ഈശോയെ.." ആകരുതെയെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു. ഞാൻ മമ്മയെ വിളിച്ചു. "ആന്റി ഞാനിറങ്ങുവാ ..നേരം കുറേയായില്ലേ. അതുപോലെ ഇവനു നാളെ പരീക്ഷയല്ലേ. ഇരുന്നു പഠിക്കട്ടെ ! " മമ്മാ "ശരി മോനെ .." എന്നു പറഞ്ഞു. 'ഭാഗ്യം! വിചാരിച്ചതുപോലെ ശ്രീ ഒന്നും പറഞ്ഞില്ല . വെറുതെ ചിന്തകൾ കാടു കയറി.' ഞാൻ മനസ്സിൽ പറഞ്ഞു. "ഇനി അപ്പാപ്പനെ വിളിച്ചു ശല്യം ചെയ്യണ്ട. എണീക്കുമ്പോൾ ഞാൻ യാത്ര പറഞ്ഞതായി പറയുക. വരട്ടെ !" ഇതു പറഞ്ഞ് ശ്രീ പുറത്തേക്കിറങ്ങി. "മോൻ വല്ലപ്പോഴുമൊക്കെ ഇങ്ങോട്ട് ഇറങ്ങ്.. ഇവനൊരു കൂട്ടാകുമല്ലോ." ശ്രീ വരുന്നതിനു മുമ്പും, വന്നപ്പോഴുമുള്ള എന്റെ അതിയായ സന്തോഷം കണ്ടിട്ടാകണം മമ്മാ ശ്രീയെ ഓർമ്മിപ്പിച്ചു . ബൈക്കു സ്റ്റാർട്ട് ചെയ്തു ദയനീയമായി അവൻ എന്റെ മുഖത്തേക്കു നോക്കി . ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു. എന്റെ മുഖഭാവം മമ്മാ കാണാതിരിക്കാൻ ഞാനേറെ പാടുപെട്ടു. ഒരു വിരഹത്തിന്റെ നൊമ്പരവും സമ്മാനിച്ച് എന്റെ ശ്രീ ഗേറ്റ് കടന്നു പോകുന്നത് നിശബ്ദനായി നോക്കിനില്ക്കാനേ എനിക്കു കഴിഞ്ഞുള്ളു. അവൻ പോകുന്നത് കണ്‍മറയെ ഞാൻ നോക്കിനിന്നു. "കാഴ്ചക്ക് ആ പയ്യനേതോ സിനിമാനടന്റെ മുഖച്ഛായ.! ." മമ്മയുടെ ആ വാക്കുകൾ ശ്രദ്ധിക്കാതെ ഞാൻ മുകളിലേക്കു പോയി. നെഞ്ചിനകത്തു നല്ല ഭാരം! അതൊരു വേദനപോലെ.. ഞാൻ മുറിയിൽ കയറി കതകു കുറ്റിയിട്ടു മെത്തയിൽ കമിഴ്ന്നുകിടന്നു. ശ്രീയുടെ ആ പ്രവർത്തി ഓർത്തപ്പോൾ ദുഃഖം അണപൊട്ടിയൊഴുകി. കുറെ കരഞ്ഞു.. തലയിണ കണ്ണുനീരിൽ കുതിർന്നു. എന്തോ ഒരു അസ്വസ്ഥത ! കുറച്ചു കഴിഞ്ഞ് ഞാനെണീറ്റു മുള്ളാൻ പോയി. സത്യം പറഞ്ഞാൽ ശ്രീയുടെ സാമീപ്യമുണ്ടാക്കിയ 'സ്നേഹജലം' കണ്ടു ഞാൻ തന്നെ അതിശയിച്ചു പോയി. ഷഡ്ഡി മാറ്റി. കുറച്ചു വെള്ളമെടുത്തു അതെല്ലാം തുടച്ചു വൃത്തിയാക്കി. മമ്മായുടെ മനസ്സിൽ വീണ്ടും സംശയത്തിന്റെ വിത്തു പാകണ്ട . ശ്രീ വന്നതും, പോയതും ഇതും കൂടി കണ്ടാൽ മമ്മാ എന്തേലും ചിന്തിച്ചു കൂട്ടിയാലോ! അന്നൊരിക്കലുണ്ടായ അനുഭവം മറന്നു വരുന്നതേയുള്ളൂ.. തിരികെ വന്നു, മൂഡ് ഔട്ട് ആയാണ് പഠിക്കാനിരുന്നത്. ശ്രീ രാത്രി ഒറ്റക്കാണ് പോയിരിക്കുന്നത്. അതും അസമയം.. പരിചയമില്ലാത്ത സ്ഥലം. കവലയിൽ പെട്ടിക്കടയുടെ പരിസരത്ത് കുറെ സദാചാര പോലീസുകാരുണ്ട്. ഈ സമയത്തു കള്ളുകുടിച്ചു വാചകമടിച്ചിരിക്കാറാണ് പതിവ്.. ശ്രീയുടെ മുഖം ഈ പരിസരത്ത് ഇതിനു മുമ്പെങ്ങും കണ്ടിട്ടില്ലാത്തതിനാൽ അവന്മാർ പിടിച്ചു നിർത്തിയാലോ..? മുമ്പങ്ങിനെ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എനിക്കു പേടിയായി.. ഞാൻ പെട്ടെന്ന് മൊബൈലെടുത്ത് ശ്രീയെ വിളിച്ചു. എടുക്കുന്നില്ല. യാത്രയിലായതുകൊണ്ടു കേൾക്കാത്തതാണോ. അതോ.എന്നോടു കെർവ്വ് ആണോ ? അപ്പോഴേക്കും മമ്മാ വന്നു വാതിലിൽ മുട്ടി അതേ കാര്യം പറഞ്ഞു. .." ശ്രീ എത്തിയെന്നു വിളിച്ചു പറഞ്ഞോ മോനെ .? രാത്രി ഇറങ്ങിപോയതല്ലേ. ഒന്നു വിളിച്ചു ചോദിക്ക്..! "മമ്മാ എന്റെ മുഖം ശ്രദ്ധിക്കാതിരിക്കാനായി ഞാൻ ബുക്കിലേക്കു നോക്കി എന്തോ എഴുതുന്നതായ് ഭാവിച്ചാണ് മറുപടി പറഞ്ഞത്." ഞാൻ വിളിച്ചു മമ്മാ.. അവൻ ഫോണ്‍ എടുത്തില്ല. ഫ്ലാറ്റിൽ എത്തിക്കാണില്ല. യാത്രയിലാകും. എന്റെ നമ്പർ കാണുമ്പോൾ തിരികെ വിളിക്കുമായിരിക്കും.. "മുഖത്തു നോക്കിയാൽ കരഞ്ഞതായി മമ്മാ മനസ്സിലാക്കും.. കണ്ണുകൾ ചുവന്നു തടിച്ചിട്ടുണ്ട്. എന്റെ മുറിയാകെ 'നല്ല മണം ' എന്നു പറഞ്ഞാണ് മമ്മാ പുറത്തേക്കു പോയത്. ഉടൻ തന്നെ മൊബൈൽ ബെല്ലടിച്ചു. ശ്രീയാണ്. ആകാംഷയോടെ ഞാനെടുത്തു .. ശ്രീയുടെ വാക്കുകൾ വീണ്ടും എന്റെ കണ്ണുകളെ ഈറനണിയിച്ചു ..( തുടരും ..)
എന്റെ പ്രണയം ..... ( ഭാഗം : 39 )
ഇടറിയ ശ്രീയുടെ സ്വരം എന്റെ ചെവിയിൽ മുഴങ്ങി.. "എന്റെ പൊന്നു ടോമികുട്ടാ നീയെന്നോട് ക്ഷമിക്ക്.. ആ സമയം എനിക്കങ്ങിനെ പെരുമാറാനാണ് തോന്നിയത്. കാരണം നിന്റെ രൂപവും, ഭാവവും, ആ കണ്ണുകളിലെ ഇരുട്ടും എന്നെ വല്ലാതെ ആകർഷിച്ചു. എന്റെ ബോധമനസ്സ് എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതിമാറാൻ തുടങ്ങിയപ്പോൾ എനിക്കെന്തു ചെയ്യണമെന്നറിയാതെ വന്നു. അതുകൊണ്ടാണ് അന്നേരം ഞാനങ്ങിനെ.. എന്നോടു ക്ഷമിക്കില്ലേ എന്റെ മോൻ ? " ശ്രീ കരയുന്നതിനു തുല്യമായാണ് സംസാരിച്ചത്. ഇത്രയും കേട്ടപ്പോൾ ഉള്ളിന്റെയുള്ളിൽ അഭിമാനവും, സന്തോഷവും തോന്നിയെങ്കിലും അതു പുറത്തു കാണിക്കാതെ ഞാൻ ഒരൊറ്റ ചോദ്യം മാത്രം ശ്രീയോട് ചോദിച്ചു. "എന്താണെങ്കിലും അപ്പോൾ എന്നോടു തുറന്നു പറഞ്ഞിട്ടു പോകാമായിരുന്നില്ലേ..? വീണ്ടും അവൻ തുടർന്നു. "ഒരു വീട്ടിൽ ആദ്യമായി വിരുന്നുകാരനായി വന്ന ഞാൻ എങ്ങിനെയാണ് നെറികേട് കാണിക്കുന്നത്..? ആ വീട്ടുകാർ എത്ര മാന്യമായാണ് എന്നെ സ്വീകരിച്ചത്.. ആ മമ്മാ എത്ര സ്നേഹമായി സംസാരിച്ചു. പിന്നെ അത്താഴം വിളമ്പിത്തന്നു. എന്നിട്ട് ഞാനെങ്ങിനെ ! .. അതു മാത്രമല്ല തനിക്കു നാളെ പരീക്ഷയും കൂടിയാണ്. താൻ തന്നെ പറഞ്ഞു കുറേയേറെ പഠിച്ചു തീർക്കാനുണ്ടെന്ന്.. ആ നിലയ്ക്ക് റൊമാൻസ് കളിച്ചു തന്റെ ശ്രദ്ധ തിരിക്കുന്നത് ശരിയാണോ..? അതുമാത്രമല്ല അപ്പോൾ തന്റെ മമ്മാ ടെറസ്സിലേക്ക് വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു? എനിക്കു പരിചയമില്ലാത്ത സ്ഥലത്ത് ഇതുപോലെ എന്തിനെങ്കിലും പിടിക്കപ്പെട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ ? ടോമികുട്ടൻ പറയൂ.." എല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു.. പിന്നെ ഈറനണിഞ്ഞ എന്റെ മിഴികൾ തുടച്ചു. "എന്തിനാ പോകാൻ നേരം ശ്രീയുടെ കണ്ണുകൾ നിറഞ്ഞത് .? അതാ എനിക്കു കൂടുതൽ സങ്കടമായത്.." (ഞാൻ ). "തന്നോടു മനസ്സിലുള്ളതു തുറന്നുപറയാൻ കഴിയാത്തതിലുള്ള വിഷമമായിരുന്നു. അന്നേരം ഞാനതു പറഞ്ഞിരുന്നെങ്കിൽ ഞാനിപ്പോൾ തന്റെ മെത്തയിൽ തന്നോടൊപ്പം ശയനത്തിലായിരുന്നേനെ..! എന്റെ ആശ്വസിപ്പിക്കൽ എപ്പോഴും 'പ്രവർത്തി' കൊണ്ടാണ്. അതാണ് തിരികെ തന്റെ മുറിയിൽ പോലും കയറാനാകാതെ പോന്നത്. ഇതൊക്കെ പ്രണയത്തിന്റെ ഒരു ഭാഗമാടോ.. താൻ സന്തോഷമായിരിക്ക്.. സമയമാകട്ടെ ! നമ്മുക്ക് അടിച്ചുപൊളിക്കാം. "ശ്രീ പറഞ്ഞതിന്റെ പൊരുൾ എനിക്കു മനസ്സിലായി. മനസ്സിൽ തികട്ടിവന്ന ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരങ്ങൾ ലഭിച്ചുകഴിഞ്ഞു. ശ്രീയോടുണ്ടായിരുന്ന പരിഭവമെല്ലാം ആ വാക്കുകൾ കേട്ടപ്പോൾ വെയിലേറ്റ വെണ്ണ പോലെയുരുകി. "താനൊന്നു ചിരിച്ചേ.. എന്നിട്ടു നല്ല കുട്ടിയായിരുന്നു നാളെത്തെ പരീക്ഷക്കുള്ളത് പഠിക്ക് .."ഞാൻ ചിരിച്ചു. ഫോണിൽ കൂടി ഒരുമ്മയും കൊടുത്തു .. പലിശ സഹിതം ശ്രീ തിരിച്ചു രണ്ടുമ്മകൾ തന്നു. ഒരു ചക്കരയുമ്മയും, ഒരു പഞ്ചാരയുമ്മയും.. ഒരു പ്രത്യേക നിർവൃതിയോടെയാണ് ഞാൻ ഫോണ്‍ കട്ട് ആക്കിയത്.. ഹോ.. എന്തൊരു സമാധാനം ! ഇപ്പോഴാണ് പഠിക്കാൻ ഒരു ഊർജ്ജം കിട്ടിയത്. മുകളിൽ നിന്നുകൊണ്ടു തന്നെ ശ്രീ ഫ്ലാറ്റിൽ എത്തിയെന്നു വിളിച്ചുപറഞ്ഞതായ് മമ്മയോടു പറഞ്ഞു. പിന്നെ ഒരു മണി വരെ കുത്തിയിരുന്നു പഠിച്ചു തീർത്തതിനു ശേഷമാണ് പ്രാർത്ഥിച്ചു ഉറങ്ങാൻ കിടന്നത്. ക്ഷീണം കൊണ്ട് കിടന്നപാടെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ അദ്ഭുതകരമായ ഒരു സ്വപ്നം കണ്ടു. 'ഒരുച്ച സമയം ! ശ്രീ എന്റെ കൈകോർത്തു ഓടുകയാണ്. എവിടേക്കെന്നറിയില്ല. അങ്ങിനെ ഞങ്ങൾ ഏതോ ഒരു കടൽ തീരത്തെത്തി. അപ്പോളതാ നാലുചുറ്റും സുനാമി പോലെ തിരകൾ ഉയർന്നു പൊങ്ങുന്നു. ആകാശം മുട്ടെ പൊങ്ങുന്ന തിരമാലകൾ !! ഞാനതു കണ്ടു ഭയന്ന് ശ്രീയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നു. ഞങ്ങൾ നാലു വാക്കിനും തിരിഞ്ഞോടുമ്പോൾ തിരകൾ ഞങ്ങളെ വിഴുങ്ങാനായ് അടുക്കുകയാണ്. നാലു വശത്തും കടൽ ! ഞാൻ ഭയന്നു വിറച്ചു. അന്നേരം ശ്രീയെന്നെ മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്നുണ്ട്. മുട്ടുവരെ തിര വന്നു നനയിച്ചു '.. പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു. ആ സ്വപ്നം നന്നായി ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. ഒരു പക്ഷെ നാളെകളിൽ വരാനിരിക്കുന്ന ഏതോ വിപത്തിന്റെ സൂചനയാവാം ഈ സ്വപനം ! ഞാൻ കുറച്ചുനേരം ചിന്തിച്ചു. പിന്നെയും മയക്കത്തിലാണ്ടു. വികല്പമായ മനസ്സിന്റെ ചിന്തകളാണോ ഇത്തരം അവിശ്വസനീയ സ്വപ്നങ്ങളായി ബഹിർഗമിക്കുന്നത്. അറിയില്ല. ഉപബോധ മനസ്സിന്റെ വികൃതികൾ ! വ്യാഴാഴ്ച രാവിലെ ശ്രീയെ വിളിക്കാൻ കഴിഞ്ഞില്ല. സമയമുണ്ടായില്ല എന്നതാണു സത്യം.! ഉച്ചയ്ക്ക് ശ്രീയെ വിളിക്കാൻ മൊബൈൽ തപ്പിയപ്പോൾ കാണാനില്ല. ഇറങ്ങുന്ന ധൃതിയിൽ എടുക്കാൻ മറന്നതാണ്. കണ്ട സ്വപ്നത്തിനെ കുറിച്ചൊക്കെ പറയാനാണ് വിളിച്ചത് . നേരം വൈകിയതിനാൽ അയൽപക്കത്തെ വീട്ടിലെ രാജുഅങ്കിളാണ് രാവിലെ സ്കൂളിൽ കൊണ്ടുവിട്ടത്. വൈകിട്ട് ട്യൂഷനും കഴിഞ്ഞു മടങ്ങിയെത്തി മൊബൈലിൽ നോക്കിയപ്പോൾ ശ്രീ രണ്ടു തവണ വിളിച്ചിരിക്കുന്നു. ഞാൻ മുകളിൽ ടെറസിൽ പോയി ഞങ്ങൾ തലേന്നാൾ നിന്ന സ്ഥലത്തു നിന്നുകൊണ്ട് ശ്രീയെ വിളിച്ചു. ഉടൻ തന്നെ ശ്രീ മൊബൈൽ എടുത്തു." എന്താ ടോമികുട്ടാ മൊബൈൽ എടുക്കാതിരുന്നത്. ഞാനെത്ര ടെൻഷനടിച്ചു എന്നറിയാമോ..? ". മൊബൈൽ മറന്നുവച്ചതും, തലേന്നാൾ ഒരു മണി വരെയിരുന്നു പഠിച്ചതും, പേടിസ്വപനം കണ്ടതുമെല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ശ്രീ എന്നെ സമാധാനപ്പെടുത്തി. ഇന്നലെ രാത്രി എന്റെ വെള്ളാരംകല്ലു പോലെയുള്ള നീണ്ട കണ്ണുകളും, അതിനൊത്തു വളഞ്ഞുനീണ്ട പുരികങ്ങളും കണ്ടപ്പോൾ ശ്രീയുടെ നിയന്ത്രണം വിട്ടുപോയത്രേ.! അതും നിലാവും, മഞ്ഞും, കുളിർക്കാറ്റുമുള്ള അസുലഭസുരഭില രാത്രി.! ഇനിയങ്ങിനെയൊരു അവസരം കിട്ടുമോയെന്നു ഞാൻ ചോദിച്ചപ്പോൾ 'പരീക്ഷയും, ഭാവിജീവിതവുമാണ് പ്രധാനമെന്നും, നമ്മുടെ സ്നേഹം സത്യമുള്ളതാണെങ്കിൽ, ഇന്നല്ലെങ്കിൽ നാളെ ദൈവം നമ്മെ ഒരുമിപ്പിക്കുമെന്നും, ഒരിക്കലും തമ്മിൽ പിരിക്കില്ല' എന്നും ശ്രീ പറഞ്ഞു. ശ്രീ വലിച്ചു താഴെയിട്ട് ചവിട്ടിയരച്ചണച്ച സിഗരറ്റ്കുറ്റി അവിടെ തന്നെ കിടപ്പുണ്ടായിരുന്നു. "ഒരു സിഗരറ്റ് ആണ് നമ്മുടെ ബന്ധത്തിനു തുടക്കമിട്ടത്". അതുപറഞ്ഞു ഞങ്ങൾ ചിരിച്ചു. വളരെ സന്തോഷമായിട്ടാണ് ഞങ്ങളന്നു സംസാരം അവസാനിപ്പിച്ചത്. രാത്രി ഒരിക്കൽ കൂടിവിളിച്ചു കുശലപ്രശ്നങ്ങൾ തിരക്കിയ ശേഷമാണ് അന്നുറങ്ങാൻ കിടന്നത്. നാളെ അവസാന പരീക്ഷ ! 'കണക്ക്' ഇഷ്ടമുള്ള വിഷയമായതിനാൽ അധികം പഠിക്കാനുമില്ല. പപ്പാ വിളിക്കുന്ന വെള്ളിയാഴ്ച പുലർന്നു. രാവിലെയും, ഉച്ചക്കുമെല്ലാം ശ്രീയെ വിളിച്ചു കുറച്ചുകുറച്ചു സംസാരിച്ചു. രണ്ടു സന്ദേശങ്ങളുമയച്ചു. മൊബൈലിൽ തുക കുറവായിരുന്നു. വൈകിട്ടു നൂറു രൂപ ക്രെഡിറ്റ് നിറച്ചാണ് വീട്ടിലേക്കു പോയത്. ചെന്നുകയറിയതും വീട്ടിലെ ഫോണിൽ മമ്മാ ആരോടോ വാചകമടിക്കുന്നു. ഈശോമിശിഹായ്ക്കു സ്തുതിയൊക്കെ പറയുന്നുണ്ട്. എന്നെ കണ്ടയുടൻ വിളിച്ചു ഫോണ്‍ തന്നു. ഞാൻ ഫോണ്‍ വാങ്ങിയതും വളരെ സന്തോഷമുള്ള വാർത്തയായിരുന്നു മറുവശത്തു നിന്നും കേട്ടത്.. ( തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 40 )
അത് പള്ളിയിലെ വലിയച്ചനായിരുന്നു.. പള്ളിക്കാര്യങ്ങളിൽ ഞാൻ കുറച്ചു മുൻപന്തിയിൽ ആയതുകൊണ്ട് ക്രിസ്തുമസ്കരോളിനു ക്ഷണിക്കാൻ വിളിച്ചതാണ്. പരീക്ഷ ആയതുകൊണ്ടാണ് ഇതുവരെ പോകാതിരുന്നത്. ഞാൻ ആ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. കാരണം എനിക്കേറ്റവും ഇഷ്ടമുള്ളതാണ് 'ക്രിസ്തുമസ്കരോൾ'. കരോൾ ഗാനങ്ങൾക്കൊപ്പം ചുവടുവച്ച് ആഹ്ലാദപൂർവ്വം വീടുകളിൽ കയറിയിറങ്ങുന്ന ആ രാവുകൾ എന്നുമെന്റെ ദൗർബല്യമായിരുന്നു.. കരോൾ ഗ്രൂപ്പിന്റെ കൂടെ പോകുമ്പോൾ വലിയ കാശുകാരുടെയും, പാവങ്ങളുടെയുമൊക്കെ വീടുകളിൽ കയറിയിറങ്ങി ക്രിസ്തുമസ്പപ്പായോടൊപ്പം 'ജിംഗിൾ ബെൽ ' പാടിയാടി രാത്രിയുടെ ഒന്നാംയാമത്തിൽ, ആ വിശുദ്ധതയിൽ സമാധാനത്തിന്റെ പ്രാക്കളായി പാറിപറന്നു നടക്കാം. 'ശാന്തരാത്രി തിരുരാത്രി' എന്ന ഗാനം ഇപ്പോഴും മനസ്സിലുണ്ട്. അതിനേക്കാളിഷ്ടം മിക്ക വീടുകളിൽ നിന്നും മുന്തിരിവൈനുൾപ്പെടെ, കേക്കുകളും, പഴവർഗ്ഗങ്ങളും വയറു നിറച്ചു കഴിക്കാം എന്നതാണ്. ഇന്നു സ്കൂൾ അടച്ച ദിവസമാണ്. പപ്പാ മൊബിലിലേക്കു വിളിച്ചു കുറെ ക്രിസ്തുമസ് പരിപാടികൾ നിർദ്ദേശിച്ചു. എല്ലാം മൂളികേട്ടു. കരോളിനു പോകുന്ന കാര്യം പറയാൻ ശ്രീയെ പലവട്ടം വിളിക്കാൻ ശ്രമിച്ചിട്ടു കിട്ടിയില്ല. ഒരു എട്ടു മണിയോടെ ഞാൻ കുരിശ്ശടി കൊച്ചുപള്ളിയിൽ എത്തി. അവിടെ നിന്നാണ് 'കാരോൾ ഗ്രൂപ്പ്' യാത്ര തിരിക്കുന്നത്. എല്ലാം പരിചയക്കാർ തന്നെ! എന്റെ സുഹൃത്ത് അനീഷിമുണ്ടായിരുന്നു. ഞങ്ങളന്നു വീടുവീടാന്തരം ഉണ്ണിയേശുവിന്റെ സ്തുതിഗീതങ്ങളും, പിറന്നാൾ മുന്നറിയിപ്പുമായി സഞ്ചരിക്കവേ അതാ എന്റെ മൊബൈൽ അടിക്കുന്നു. നോക്കുമ്പോൾ ശ്രീയാണ്. മറ്റുള്ള ശബ്ദകോലാഹലങ്ങളാൽ അവൻ പറയുന്നതൊന്നും ഒന്നും വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ കട്ട് ചെയ്ത് കുറച്ചു മാറിനിന്ന് തിരിച്ചങ്ങോട്ടു വിളിച്ചു. "ഹലോ.. ഞാൻ തന്റെ മൊബൈലിൽ എത്ര വട്ടം വിളിച്ചു. എടുക്കാത്തതിനാൽ പിന്നെ പറുദീസയിലെ ഫോണിൽ വിളിച്ചപ്പോൾ മമ്മാ വിവരം പറഞ്ഞു. താനിപ്പോൾ എവിടെയാ..?" (ശ്രീ ).. "ഞാൻ കാരോൾ സംഘത്തിനോടൊപ്പം ഇപ്പോൾ ചേവായൂരുള്ള ഒരു വീട്ടിലാ.." (ഞാൻ ) "ടോമി, ഞാനും പോന്നോട്ടെ കൂടെ.! എനിക്കും ഇഷ്ടമാടോ ക്രിസ്തുമസ് കരോൾ.. തന്നെയൊന്നു കാണുകയും ചെയ്യാമല്ലോ.. ഇന്നത്തോടെ എനിക്കും ക്ലാസ് തീർന്നു. " ( ശ്രീ) ശ്രീയോട് എങ്ങിനെ വരാൻ പറയും? അവൻ ഹിന്ദുവല്ലേ.. സംഘത്തലവനോട് അനുവാദം വാങ്ങണം. ഞാൻ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ റദ്ദു ചെയ്തു. ഞാൻ അനീഷിനോട് കാര്യം പറഞ്ഞു. അവൻ ചെന്നു ലീഡറോട് കാര്യം അവതരിപ്പിച്ചു. ശ്രീ എന്റെ ഏറ്റവും അടുത്ത ചങ്ങാതി ആണെന്നും, അവൻ യേശുവിൽ വിശ്വസിക്കുന്നുവെന്നും പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അയാൾ സമ്മതിച്ചു. ഈ ജാതിയും മതവും വരുത്തുന്ന ഓരോരോ പുകിലേ.. ഞാനുടനെതന്നെ ശ്രീയെ വിളിച്ചു വരാനായി പറഞ്ഞു. ഞങ്ങൾ എത്തിയ സ്ഥലവും പറഞ്ഞുകൊടുത്തു. അവനു സന്തോഷമായി. പാവം ശ്രീ .. ഇന്നലത്തെ സംഭവത്തിൽ അവനു നല്ല വേദനയും, കുറ്റബോധവും കാണും. ഒരു മന:സമാധാനവും കാണില്ല. അതാണ് എന്നെ കാണാൻ കയറു പൊട്ടിക്കുന്നത്. മുന്തിരിവൈൻ അടിച്ചു ഞാനും നല്ല ഉഷാറാണ്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ശ്രീ ഞങ്ങൾ പറഞ്ഞ റോഡിലെത്തി. നിർഭാഗ്യവശാൽ ഞങ്ങൾ സ്കൂളും കഴിഞ്ഞു മാത്യൂസ് സാറിന്റെ വീട്ടുപടിക്കൽ എത്തിയിരുന്നു. ഞാൻ കുറച്ചു മാറിനിന്ന് ശ്രീക്കു അവിടേക്കു വരാനുള്ള എളുപ്പവഴി എനിക്കറിയാവുന്ന രീതിയിൽ പറഞ്ഞു കൊടുത്തു. സമയം പത്തു മണിയാകാൻ പോകുന്നു. ശ്രീക്കു വഴി തെറ്റിയെന്നു തോന്നുന്നു . എന്നോടുള്ള സ്നേഹവും, ആകർഷണവുമാണ് ശ്രീയെ എന്റെ അരികിലേക്ക് വരാൻ പ്രേരിപ്പിച്ചത്. എന്നിട്ടിപ്പോൾ എന്നെ തേടി അലയുകയാണ് ആ പാവം.. തമ്മിൽ കാണാനാകാതെ എന്റെ ഹൃദയസ്പന്ദനവേഗത കൂടി. അവസാനം ശ്രീ അകലെനിന്നും കരോൾ ഡ്രമ്മിന്റെ ശബ്ദം കേട്ടു പിന്തുടർന്നുവന്നു. ഏതാണ്ട് അര കിലോമീറ്റർ താണ്ടിയോടി അവൻ എന്നരികിലെത്തി. ശ്രീയെ കണ്ടയുടൻ ഞാനെല്ലാം മറന്നു എന്നിലേക്കണച്ചു. ആ തണുപ്പിലും ശ്രീയുടെ വിയർപ്പിൽ ഞാനെന്റെ ശരീരം ചേർത്തു. ഇണക്കിളികൾ തമ്മിൽ കണ്ടുമുട്ടിയ സന്തോഷമായിരുന്നു അപ്പോൾ ! ആ മനോനില അനുഭവിച്ചവർക്കൊഴികെ ആർക്കും അതു മനസ്സിലാകില്ല.. ഞാൻ ശ്രീയെ എല്ലാവർക്കും പരിചയപ്പെടുത്തി. അനീഷ് എന്റെ ചെവിയിൽ പറഞ്ഞത് ഞാനിന്നും ഓർക്കുന്നു. "അല്ലെടാ ടോമി.. ഇവനാളു കൊള്ളാല്ലോ.. ഒരു തെലുങ്കുസിനിമാനടന്റെ ഛായ ഉണ്ടല്ലോ. ഇതാരാ..?" ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു "ഇതാണ് മിസ്റ്റർ ശ്രീഹരി .. ഭാവി എം .ബി .ബി .എസ്. ഇപ്പോൾ എൻട്രൻസ് കോച്ചിംഗിൽ ആണ്. ഞങ്ങൾ ഉല്ലസിച്ചു ബേത് ലേഹേമിലെ മഞ്ഞണിഞ്ഞ മലമേടുകളെ അനുസ്മരിപ്പിക്കുന്ന ഗാനങ്ങൾ ഏറ്റുപാടി എല്ലാ വീടുകളും സന്ദർശിച്ചു. ഞാൻ ശ്രീയോട് തൊട്ടുരുമ്മി ചെവിയിൽ കാര്യങ്ങളൊക്കെ പറഞ്ഞുനടന്നു. അവനും സന്തോഷവാനായിരുന്നു. അങ്ങിനെ പല വീടുകളും സഞ്ചരിച്ചു നേരം പോയതറിഞ്ഞില്ല. പതിനൊന്നു മണിയായപ്പോൾ ശ്രീയുടെ ആന്റി വിളിച്ചു. ശ്രീ മടങ്ങിച്ചെല്ലാൻ താമസിക്കുന്നതെന്താന്നു ചോദിക്കാനാകും. "ഇന്നു വരുന്നില്ല. കരോൾ കഴിഞ്ഞു ഇന്നു പറുദീസയിൽ തങ്ങുമെന്നു പറയ്.!" ഞാൻ ശ്രീയുടെ ചെവിയിൽ മന്ത്രിച്ചു. അവൻ 'ഇതാ താൻ പറയ്' എന്നുപറഞ്ഞ് മൊബൈൽ എന്റെ കൈയ്യിൽ തന്നു. "ഞാനാ ആന്റി. ടോമി.. ശ്രീയെന്നെക്കുറിച്ച് പറഞ്ഞു കാണുമല്ലോ അല്ലെ..! ഞങ്ങൾ കരോൾസംഘത്തിന്റെ കൂടെയാണ്. നേരം ഏറെയായി.. തീരുമ്പോൾ പന്ത്രണ്ടു മണിയൊക്കെ കഴിയും.ഇപ്പോൾ ചാടിപ്പോരാനും കഴിയില്ല. ഇവനിന്ന് ഇന്ന് എന്റെ വീട്ടിൽ തങ്ങിയിട്ട് നാളെ വെളുപ്പിന് ജിമ്മിൽ പോയിട്ട് അങ്ങുവരും.. പ്ലീസ് ആന്റി.." അവർ വലിയ താല്പര്യമില്ലാത്തപോലെ 'ശരി' എന്നു പറഞ്ഞു. ഫോണ്‍ ഞാൻ ശ്രീക്കു കൊടുത്തു. അവൻ അവർ എന്തോ പറഞ്ഞതിന് മൂളി ഫോണ്‍ റദ്ദാക്കി. ..വൂഫ്.. ആന്റി സമ്മതിച്ചു. അവനെന്നെ എടുത്തുപൊക്കി ഒരു കറക്കുകറക്കി താഴെയിറക്കി. അപ്പോൾ ഞങ്ങളുടെ മുഴപ്പുകൾ തമ്മിൽ ഉരസുന്നുണ്ടായിരുന്നു.. ഒരു ചെറുസുഖം അനുഭവപ്പെട്ടു.. വരാനിരുന്നൊരു വലിയ സുഖത്തിന്റെ മുന്നോടിയായിരുന്നുവോ അത്.! കൂടെയുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കുറച്ചുമാറി നടന്നു.. അര മണിക്കൂർ മുമ്പ് അനീഷ് കുര്യൻ വീട്ടിലേക്കു പോയതു കൊണ്ട് അവനീ രംഗത്തിനു സാക്ഷിയായില്ല. എന്റെ സന്തോഷം പിന്നെ പറയാനുണ്ടോ..! ഞാനും, ശ്രീയും ഇന്നൊരു മെത്തയിൽ കെട്ടിപുണർന്നുറങ്ങാൻ പോകുന്നു. എത്രയോ നാളത്തെ സ്വപ്നം! ഓർത്തപ്പോൾ തന്നെ അടിമുടി പുളകം കൊണ്ടു .നെഞ്ചിന്റെ താളം കൂടി രോമാഞ്ചം വന്നു. ഉടൻ മമ്മയെ വിളിച്ചു കാര്യം പറഞ്ഞു. മമ്മക്കും സന്തോഷമായി. ഒരു ഹിന്ദു ക്രിസ്തുമസ്സ് കാരോളിൽ പങ്കെടുക്കുക മമ്മയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. പിന്നെ പോകുന്നിടത്തു നിന്നെല്ലാം പലതും കഴിക്കാൻ കിട്ടിയതുകൊണ്ട് മമ്മക്ക് ആഹാരം ഉണ്ടാക്കുന്ന പാടുമില്ല. ശ്രീ ഒരു ആന്റി കൊടുത്ത മുന്തിരിവൈൻ കുടിച്ചു അതിനു ശേഷം സംസാരം കൂടി. ഇന്നെന്റെ ദിവസം ! ഇന്നലെ ഞാനൊഴുക്കിയ കണ്ണുനീരിനു ഈശോ തരാൻ പോകുന്ന വലിയ ആനന്ദം ! ഞാൻ മനസ്സിലോർത്തു. ഉദ്ദേശം പാതിരാത്രി ഒരു മണിയോടെ കരോൾ അവസാനിച്ചു. കപ്യാർ ഞങ്ങളെ ഇരുവരെയും പറുദീസയിലെത്തിച്ചു. ഒച്ചയുണ്ടാക്കാതെ ഞങ്ങൾ ഗേറ്റു തുറന്നകത്തേക്കു കയറി. അയല്പക്കത്തെ വീട്ടിലെ ശാന്തിയാന്റിയുടെ പട്ടി നിർത്താതെ കുരക്കുന്നുണ്ടായിരുന്നു. "നാളെയാണ് ഈ ഏരിയയിൽ കരോൾ വരുന്നത്.. "ഞാൻ ശ്രീയോട് മെല്ലെ കാതിൽ പറഞ്ഞു. ഞാൻ ബെല്ലടിച്ചു. അനക്കമില്ല. മമ്മ നല്ല ഉറക്കമാണെന്നു തോന്നുന്നു. വീടിനുള്ളിൽ വെട്ടമുണ്ട്. വീണ്ടും ബെല്ലടിച്ചപ്പോൾ മമ്മ വന്നു വാതിൽ തുറന്നു. "കയറിവാ മക്കളെ ." എന്നെയും ശ്രീയെയും മമ്മ അകത്തേക്കു വിളിച്ചു. ഞങ്ങൾ ഒരുമിച്ച് കൈകോർത്ത് അകത്തുകയറി. ശ്രീ മടിച്ചുമടിച്ചാണ് വന്നത്. മമ്മയിൽ നിന്നും രാത്രി കുടിക്കാനുള്ള രാമച്ചവും,ഏലക്കായും ഇട്ടു കാച്ചിയ വെള്ളവും വാങ്ങി ഞങ്ങൾ രണ്ടാം നിലയിലേക്കു പോയി.. എന്റെ മുറി തുറന്നതും നല്ല മണം.. ശ്രീയുടെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി വിടർന്നു.. ( തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 41 )
തലേന്നാൾ നന്നായി അലങ്കരിച്ചിരുന്നതുകൊണ്ട് മുറിയൊക്കെ നല്ല ഭംഗിയായിരുന്നു. മാത്രമല്ല എന്റെ പാവം മമ്മ അതിൽ കിടന്ന വിരിപ്പൊക്കെ മാറ്റി, പപ്പാ ഗൾഫിൽ നിന്നും കൊണ്ടുവന്ന മനോഹരമായ റോസ് നിറത്തിലുള്ള കിടക്കവിരിപ്പൊക്കെ വിരിച്ചിട്ടിരുന്നു. "ടോമിക്കുട്ടന്റെ മുറിയൊക്കെ നല്ല വെടിപ്പും, വൃത്തിയും.." ശ്രീയുടെ പ്രശംസ..! അകത്തു കയറി കതകു കുറ്റിയിട്ടതും ശ്രീയെന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു. "അയ്യോ..വിട്ടേ.. ധൃതി വേണ്ട.. ഞാനാകെ വിയർത്തു മുഷിഞ്ഞിരിക്കുവാ. കുറെ അലഞ്ഞതല്ലേ.. ഞാൻ ഒന്നു മേലുകഴുകി ഫ്രഷ് ആയിക്കോട്ടെ..! "എന്റെ വാക്കുകൾ കേട്ടു ശ്രീ എന്റെ മേലുള്ള പിടി അയച്ചു.. ഞാനുടനെ കുളിമുറിയിൽ കയറി മേലു മാത്രമല്ല തലയുൾപ്പെടെ ഷാമ്പൂ തേയ്ച്ചു കുളിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ വാതിലിൽ മുട്ടി. ഞാൻ കതകിനു മറഞ്ഞുനിന്നു വാതിൽ പകുതി തുറന്നു തലയിട്ട് "എന്താ.." എന്നു ചോദിച്ചപ്പോൾ "അയ്യോ.. താൻ കുളിച്ചു കഴിഞ്ഞോ.. ഇല്ലെങ്കിൽ ആ കുളിസീൻ ഒന്നു കാണാമായിരുന്നു." എന്നു പറഞ്ഞു. ഞാൻ കണ്ണുരുട്ടി നോക്കിയിട്ടു കുളിമുറിയുടെ കതകടച്ചു. അല്പം വൈൻ മനുഷ്യനെ ഇത്രയും 'റൊമാന്റിക് ' ആക്കുമോ.. ഞാൻ മനസ്സിലോർത്തു ചിരിച്ചു. ഞാൻ കുളിച്ചിറങ്ങിയപ്പോഴേക്കും ശ്രീ കുളിക്കാൻ അകത്തേക്കു കയറി. ശ്രീ ചെയ്തതിനു ബദലായി ഞാനും വെറുതെ ഒരു രസത്തിന് കുളിമുറിയുടെ വാതിലിൽ മുട്ടി. വാതിൽ തുറക്കില്ലെന്ന ധൈര്യത്തിലാണ് ഞാൻ മുട്ടിയത് . പക്ഷെ, എന്റെ ചിന്തക്കു വിപരീതമാണ് അന്നു സംഭവിച്ചത്. ഓർക്കുമ്പോൾ ഇന്നും ശരീരം കുളിരുകോരുന്നു ! യാതൊരു കൂസലുമില്ലാതെ ജനിച്ച വേഷത്തിൽ ശ്രീ ആ വാതിൽ തുറന്നു. ഒരൊറ്റ നോട്ടമേ ഞാൻ നോക്കിയുള്ളൂ. ഞെട്ടിപ്പോയി.. ഞാനേറെ നാളുകൾ മനസ്സിൽ കൊതിച്ച ആ കാഴ്ച ! അപ്പോൾ എന്നിലെ ലൈംഗികത ഉണരാൻ തുടങ്ങി.. എന്റെ തലക്കൊരു പെരുപ്പുപോലെ.. ദേഹം വിറക്കുന്നുവോ.. ! ശ്രീയുടെ പൗരുഷം തുളുമ്പുന്ന അവയവം കണ്ടു എന്റെ പ്രഞ്ജയയറ്റുപോയി! "കൂടെ കുളിക്കുന്നോ. അകത്തേക്കു പോര്" എന്ന ശ്രീയുടെ ചോദ്യം എന്നെ ഉണർത്തി. പെട്ടെന്നു മനസ്സ് സ്വയംവരുതിയിലാക്കി ഞാൻ തന്നെ കുളിമുറിയുടെ വാതിലടച്ചു.. ശ്രീ കുളിമുറിയിൽ നിന്നും ഇനി ഈ വേഷത്തിൽ എന്റെ മുന്നിൽ ഇറങ്ങി വന്നാലോ ! പറയാൻ പറ്റില്ല . ഞാൻ ബുദ്ധിപൂർവ്വം മുറിയിലെ ലൈറ്റ് അണച്ചു. എന്നാലും ചുവപ്പു ബെഡ് ലാംപ് കത്തിനില്പ്പുണ്ട്. മമ്മയും, അപ്പാപ്പനും താഴത്തെ നിലയിലാണ്. രണ്ടുപേരും ഇപ്പോൾ സുഖസുഷുപ്തിയിലാണ്ടു കാണും. ഞാൻ ചെറിയ ശബ്ദത്തിൽ ഒരു ഗാനമിട്ടു. പങ്കജിന്റെ ഹൃദയഹാരിയായ ഒരു ഗസൽ.. ! പിന്നെ പുറത്തേക്കുള്ള ജനാല തുറന്നിട്ടു.. ഒറ്റയ്ക്കു കിടക്കുന്നതുകൊണ്ട് സാധാരണ രാത്രികളിൽ ജനാലകൾ തുറക്കാറില്ല. പുറത്തു നനുനനെ മഞ്ഞു പൊഴിയുന്ന ശബ്ദം കേൾക്കാം. ആകാശത്തു പൂനിലാവ് വാരിവിതറി ഉറ്റുനോക്കുന്ന ചന്ദ്രബിംബം.! ആ പനിനിലാവിൽ പ്രകൃതി മനോഹരിയായി തോന്നിച്ചു.. മനസ്സിൽ തരളിതമായ വികാരത്തിന്റെ വേലിയേറ്റം അനുഭവപ്പെട്ടു.എങ്ങും വല്ലാത്തൊരു മാദക ഗന്ധം ! എന്റെ തലമുടി കുറച്ചു നീളകൂടുതലായതു കൊണ്ട് ഉണങ്ങാനായി ഫാനിട്ടു. ഇടതൂർന്ന അനുസരണയില്ലാത്ത മുടികൾ ആ കാറ്റിൽ പറന്നുകളിച്ചു. മുറിയിലാകെ ഒരു പ്രണയാന്തരീക്ഷം തോന്നിച്ചു. ശ്രീ കുളിച്ചു പുറത്തേക്കു വന്നു. ഭാഗ്യം! ടവ്വൽ ചുറ്റിയുടുത്തിട്ടുണ്ട്. എന്നോടു ലുങ്കിയോ, പുളിയിലക്കരമുണ്ടോ വേണമെന്നു പറഞ്ഞു. അതു രണ്ടും ഞാൻ ഉപയോഗിക്കാറില്ല. പിന്നെ ഞാനെന്റെ ഉപയോഗിക്കാത്ത പുതിയ ഷോർട്ട്സ് എടുത്തു കൊടുത്തു. ഭാഗ്യത്തിനു ശ്രീക്കതു പാകമായിരുന്നു. എന്റെ നേരെ നിന്നാണ് ശ്രീ ഷോർട്ട്സ് ഇട്ടത്. എന്നെയെന്തോ കാണിക്കാനുള്ള വ്യഗ്രത അവന്റെ മുഖത്ത് നിഴലിച്ചു. അതു കണ്ടപ്പോൾ എനിക്കു നാണം തോന്നി. ആ മങ്ങിയ ചുവന്ന വെളിച്ചത്തിൽ ശ്രീയെ കാണാൻ നല്ല ചന്തം..! പിന്നെ ഞാൻ ലൈറ്റിട്ടുകൊടുത്തു. ശ്രീ പെർഫ്യൂം എടുത്തടിച്ചു. പിന്നെ ഡിയോഡോറെന്റ്, പൗഡർ, തല ചീകാൻ ചീപ്പ് എല്ലാം ഞാനെടുത്തു കൊടുത്തു. "ഒരുങ്ങി ഈ രാത്രി എങ്ങോട്ടാ..? " ഞാൻ ചിരിച്ചുകൊണ്ടു ചോദിച്ചു. "ഓ, ഇതൊക്കെ ഒരു ശീലമായി ഡാർലിംഗ് ! ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്നല്ലെ പഴമക്കാരുടെ വാദം.! ഇതുപറഞ്ഞു ശ്രീ എന്റെ മെത്തയിൽ ചാടിക്കയറി കിടന്നു.. "എന്താ സുഖം ഈ മെത്തയിൽ കിടക്കാൻ.. ഇങ്ങിനെ സുഖിച്ചല്ലേ കള്ളാ എന്നും നീ കിടക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ തൊട്ടിലിൽ കിടന്നതു പോലെയുണ്ട്." അവൻ ഒരു കൊച്ചുകുട്ടിയെ പോലെ പറഞ്ഞു. "ന്ഹേ.. കുഞ്ഞായിരിക്കുമ്പോൾ കിടന്നതൊക്കെ ഓർമ്മയുണ്ടോ.? എനിക്കതൊന്നും ഓർമ്മയില്ലല്ലോ! " അതുപറഞ്ഞ് ഞാൻ വീണ്ടും ലൈറ്റ് അണച്ചിട്ട് പതിയെ മെത്തയുടെ ഒരറ്റത്ത് ഇരുന്നു. അപ്പോൾ ശ്രീയെന്നെ ബലാല്ക്കാരമായി പിടിച്ചു അവന്റെ അടുത്തു കിടത്തി. ഞാൻ കുതറിമാറി ശ്രീക്കു എതിർവശത്തായി ജനാലയിലേക്ക് മുഖം തിരിച്ചുകിടന്നു. "ഓ.. ജാഡയാണോ.. അതോ പിണക്കമോ.. ഇന്നലെത്തെ ചൊരുക്ക് തീർന്നിട്ടില്ല അല്ലേടാ കള്ളാ... കേട്ടിട്ടില്ലേ..താനേ പഴുത്താൽ 'മധുരം' കൂടും. തല്ലിപഴുപ്പിച്ചാൽ 'മധുരം' കുറയും." ശ്രീ കാതിൽ പതിയെ പറഞ്ഞു .. "ന്ഹും.. തല്ലി പഴുപ്പിക്കാൻ ഇങ്ങു വാ.. ഇതേ ആളു ടോമിയാ.." അതു പറഞ്ഞതും പെട്ടെന്നു ഞാൻ ശ്രീയുടെ നേരെ തിരിഞ്ഞു ആ മുഖത്തേക്കു ഒരു മയക്കുന്ന ചിരിയോടെ നോക്കി . " ഇന്നിവിടെ നാം ഒരുമിക്കുമെന്നു നിനച്ചിരുന്നോ.? ഇന്നലെ ഏറെ കൊതിച്ചപ്പോൾ കിട്ടിയതോ നിരാശ..! ഇന്നിതാ കൊതിക്കാതെ വിധി ഒരു സുഖമായി നമ്മെ തേടിയെത്തിയിരിക്കുന്നു .".ന്ഹും..ഇന്നു നമ്മുടെ ആദ്യരാത്രിയാ.." ശ്രീ എന്റെ ചെവിയിൽ മൂളി. "ഈ അരണ്ട ചുവന്ന വെളിച്ചത്തിൽ നിന്റെ കവിളുകൾ കണ്ണാടിപോലെ തിളങ്ങുന്നു ടോമിക്കുട്ടാ.. എന്താ സുഖം ഈ കവിളിൽ തൊടാൻ.. ഇതു കണ്ണുകളോ അതോ ഇന്ദ്രനീലമൊ..? "ശ്രീ നല്ലൊരു കവിയാണ്.. അതിലും നല്ലൊരു കാമുകനാണ്. ശ്രീയെ കിട്ടുന്ന പെണ്‍കുട്ടി ആരായാലും അവൾ ഭാഗ്യവതിയാണ്. കാരണം ശ്രീ എല്ലാ ഗുണങ്ങളും നിറഞ്ഞൊരു പുരുഷനാണ്." ഞാൻ പറഞ്ഞതുകേട്ട് അവൻ ആർത്തു ചിരിച്ചു.. "എന്താ ചിരിച്ചുകളഞ്ഞത് ? ഞാൻ പറഞ്ഞതു ശരിയല്ലാന്നുണ്ടോ .?" അവൻ വീണ്ടും ചിരിച്ചുകൊണ്ടു പറഞ്ഞു. "എന്റെ മണ്ടൻകുട്ടാ.. അതിനിനി ആര് പെണ്‍കുട്ടിയെ തേടി പോകുന്നു. എനിക്കിനി ജീവിതകാലം മുഴുവൻ ഈ ആണ്‍കുട്ടി മതി." അതു പറഞ്ഞതും എന്റെ കൈ പിടിച്ചൊരു ഉമ്മ തന്നതും ഒരുമിച്ചായിരുന്നു. ഞാനൊന്നു ശങ്കിച്ചു. "സത്യമാണോ ശ്രീ ഈ പറയുന്നത്? അതോ കുടിച്ച വൈനിന്റെ പുറത്തു പറയുന്നതോ? ഒന്നും എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ലാട്ടോ.." ഞാൻ പിണക്കം ഭാവിച്ച് കുണുങ്ങി കമിഴ്ന്നു കിടന്നു. അപ്പോൾ ശ്രീ അവന്റെ വണ്ണമുള്ള, നിറയെ രോമാവൃതമായ ഇടതു തുടയെടുത്തു എന്റെ പുറത്തിട്ടു. ഞാൻ എതിർത്തില്ല. എനിക്കെതിർക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം! ശ്രീ എന്നെ ഒന്നു തൊട്ടെങ്കിൽ എന്നാശിച്ച സമയങ്ങളുണ്ട്. ഇപ്പോളിതാ കൈയ്യെത്താവുന്ന ദൂരത്ത് എന്റെ ശ്രീ .. ഇണ ചേരാൻ തുടങ്ങുന്നൊരു സർപ്പത്തിന്റെ ഉശിരോടെ ഞാനവന്റെ നേരെ തിരിഞ്ഞു. പതിന്നാലു വയസ്സു മുതൽ മനസ്സിൽ കുടിയേറിയ ആഗ്രഹങ്ങൾക്കാണ് ഒരു പരിസമാപ്തി വരാൻ പോകുന്നത്. ഞങ്ങൾ മുഖങ്ങൾ തമ്മിലടുപ്പിച്ചു.. ഞാനാ മാറിലേക്കു ചേർന്നുകിടന്നു.. ആ രോമാവൃതമായ നെഞ്ചിൽ എന്റെ മുഖം ചേർത്തണച്ചു.. ശ്രീ അവന്റെ വലതുകൈയ്യിൽ എന്നെ കിടത്തി ഇടതുകൈയ്യാൽ എന്റെ തലമുടിയിൽ പതിയെ തഴുകികൊണ്ടേയിരുന്നു. ഇടയ്ക്കിടക്ക് എന്റെ കവിളിലും, കഴുത്തിലും ചുടുചുംബനങ്ങൾ പകർന്നു എന്നെ നിർവൃതിയുടെ ആഴക്കയങ്ങളിലേക്ക് തള്ളിയിട്ടു. ആ മീശതുരുമ്പുകൾ മുഖത്തു കൊണ്ടപ്പോൾ എന്നിൽ ഇക്കിളിയുണ്ടായി.. ഇതുവരെ അറിയാത്ത പല സുഖങ്ങൾ..!! എന്റെ ഓർമ്മ എന്നിൽ നിന്നും സാവധാനം മറയാൻ തുടങ്ങി. കാമം എന്റെ സിരകളെ വരിഞ്ഞുമുറുക്കി. തമ്മിൽ ഒന്നാകാനുള്ള ത്വര ഉള്ളിന്റെയുള്ളിൽ ദാഹമായി നിറഞ്ഞു.. മനസ്സ് രതിയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ടു.. ആ ഗസലിന്റെ രാഗത്തിൽ ഞങ്ങളുടെ അനുരാഗം ഒരു അലയൊലിയായ് ഉയർന്നു പൊങ്ങി .. പിന്നെ.. (തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 42 )
ശ്രീയെന്ന ഇരുകൈകളാൽ വരിഞ്ഞുമുറുക്കി അവന്റെ നെഞ്ചോടമർത്തി എന്റെ ചുണ്ടിണകളിൽ നിറയെ ചുടുമുത്തങ്ങൾ നിറച്ചു സുഖത്തിന്റെ ഉച്ചകോടിയിലെത്തിക്കുമ്പോൾ, എന്റെ മനസ്സും, ശരീരവും സുഖത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അലയുകയായിരുന്നു. ആത്മാവു നിർവൃതിയിൽ കുളിച്ച അനർഘനിമിഷങ്ങൾ ! ശ്രീയുടെ സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ മൃദുസ്പർശമേറ്റു ഒടുവിൽ ഞാൻ തളരുകയായിരുന്നു. എന്റെ ജീവിതസ്വപ്നത്തിന്റെ ഒരു സാക്ഷാൽക്കാരം! എന്റെ ഉള്ളിലെ ദാഹമോഹങ്ങൾ ഒന്നൊന്നായ് ആ നാലു ചുവരുകൾക്കുള്ളിലെ പൂമെത്തയിൽ പൂവണിയുകയായിരുന്നു. സുഖം കൂടുമ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടായ എന്റെ ഞരക്കങ്ങൾക്കിടയിലും ശ്രീയുടെ പൗരുഷം നിറഞ്ഞ പരുക്കൻ മൂളൽ എന്റെ കർണപുടങ്ങളിൽ അമൃതധ്വനിയായി പതിക്കുന്നുണ്ടായിരുന്നു. അരണ്ട ആ ചുവന്ന വെളിച്ചത്തിൽ എന്റെ സൗന്ദര്യം ആസ്വദിക്കുന്ന ശ്രീയുടെ മുഖം വളരെ പ്രസന്നമായിരുന്നു. കാലുകൾ തമ്മിൽ പിണഞ്ഞു, ചുണ്ടുകൾ ചുണ്ടോടു ചേർത്ത് ഒരുമിച്ചു ഞങ്ങൾ ലാസ്യത്തെ വരവേൽക്കവേ, എന്റെ കൈകൾ ശ്രീയുടെ പൗരുഷത്തെ സ്വന്തമാക്കുകയായിരുന്നു. ആ സമയം അവിശ്വസനീയമായ ഒരനുഭൂതിയാൽ അവൻ ഞെരിപിരികൊള്ളുന്നത് ഞാൻ നോക്കി കാണുന്നുണ്ടായിരുന്നു. അപ്പോൾ സ്നേഹജലത്താൽ ഞാൻ കുളിച്ചു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാവില്ല. ഒടുവിൽ ശ്രീയുടെ ഞരക്കത്തിന്റെ ശബ്ദം കൂടിക്കൂടി വന്നു. പിന്നെ ക്രമേണ അതു നിലച്ചു. ചെറിയൊരു കിതപ്പോടെ എന്നോടുള്ള നന്ദിസൂചകമെന്നപോൽ അവനെന്റെ ഇരുകവിളിലും മാറിമാറി മുത്തങ്ങൾ തന്നു എന്നെ മാസ്മരീകാനന്ദത്തിലാറാടിച്ചു. പ്രണയത്തിനായ് എരിയുന്ന എന്റെ ജീവനിൽ നിറപുളകങ്ങളുതിർത്ത് അവനവിടെയൊരു സ്വർഗ്ഗംതന്നെ തീർത്തു എന്നു നിസംശയം പറയാം... അല്പസമയം കഴിഞ്ഞപ്പോൾ മൃദുവായ എന്റെ മാറിടത്തിൽ തല വച്ചു അവൻ തളർന്നു മയങ്ങി. ആ പാതിമയക്കത്തിനിടയിലും ശ്രീ എന്നെ അവനിലേക്ക് അണച്ചുപിടിക്കുന്നുണ്ടായിരുന്നു. മഹായുദ്ധത്തിൽ ജയം നേടി തളർന്നുങ്ങുന്ന ഒരു വീരയോദ്ധാവിനെപോലെ എന്റെ ശ്രീ കിടക്കുന്നതു കണ്ടപ്പോൾ എന്റെ മിഴികൾ ഞാനറിയാതെ സന്തോഷാശ്രുക്കൾ പൊഴിച്ചു. എന്തോ ഒരു വലിയ ഭാരം എന്റെ മനസ്സിൽ നിന്നകന്നു പോയതുപോലെ.. അവസാനം ശ്രീയുടെ കൈകൾ ഞാൻ മെല്ലെ എന്നിൽ നിന്ന് അടർത്തി മാറ്റി, തലയിണയിൽ തല വയ്പ്പിച്ചു നേരെ കിടത്തി. അപ്പോൾ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത ഞാനാ മുഖത്തു നോക്കിക്കണ്ടു . ശ്രീ ഉണരുമെന്നു കരുതി ഞാൻ ശബ്ദമുണ്ടാക്കാതെ എണീറ്റ് കുളിമുറിയിൽ കയറി മേലു കഴുകി തിരികെ വന്നു. നനവുള്ള ടവ്വലാൽ ശ്രീയുടെ നഗ്നമേനിയാകെ തുടച്ചു വൃത്തിയാക്കി. അപ്പോൾ ഒരു വിസമ്മതം പോലെ ശ്രീ ഒന്നു തിരിഞ്ഞു കിടന്നു. പിന്നെ ഞാൻ പുതപ്പുകൊണ്ടു നന്നായി മൂടികിടത്തി. കൂടെ ഞാനും കിടന്നു. അപ്പോൾ വീണ്ടും ശ്രീ എന്റെ നേരെ തിരിഞ്ഞു പകുതി കണ്ണുകൾ തുറന്നു. വീണ്ടും പ്രകടനം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ പുറത്തായി അവന്റെ കിടത്ത.! അവന്റെ ഭാരം കൊണ്ടു ഞാൻ വീർപ്പു മുട്ടിയപ്പോൾ എന്റെ ദേഹത്ത് കമിഴ്ന്നു കിടന്ന അവനെ ഞാൻ മറിച്ചുകിടത്തി . സുഖത്താൽ പകുതിയടഞ്ഞ എന്റെ മിഴികളിൽ തുരെതുരെ ചുംബനവർഷങ്ങളർപ്പിച്ച് ശ്രീ എന്നെ ആ മാറോടു ചേർത്തു. നിയന്ത്രിക്കാനാകാത്ത രണ്ടു മനസ്സുകളുടെ ആ സംഗമം ഒടുവിൽ മറ്റൊരു കാമവിരാമത്തിൽ അവസാനിച്ചു. വീണ്ടും ഞാനെണീറ്റു. കൂടെ ശ്രീയും.. രണ്ടുപേരും ഒരുമിച്ചു കുളിമുറിയിൽ.. ഞാൻ ശ്രീയെ സോപ്പു തേച്ചു കുളിപ്പിച്ചു. "അയ്യോ .. തണുക്കുന്നെ" എന്നുവിളിച്ച് കുട്ടികളെപോലെ അവൻ ഇരുന്നുതരികയാണുണ്ടായത്. പിന്നെ അവൻ എന്നെ കുളിപ്പിച്ചു. ഞങ്ങൾ ഒരുമിച്ചു കുളിച്ചു വന്നു വസ്ത്രമൊക്കെ വീണ്ടും മാറി. അപ്പോൾ സമയം രണ്ടു മണി! അകലെയെവിടെയോ പാതിരാക്കോഴി കൂവുന്ന ശബ്ദം കേട്ടു ഞാൻ ജനാലക്കരികിൽ പോയി പുറത്തേക്കു നോക്കിനിന്നു. ശ്രീയും കൂടെ വന്നു എന്റെ പുറകിൽ ചേർന്നുനിന്നു. "എന്റെ ടോമിയുടെ ശരീരത്തിനെന്തൊരു മാർദ്ദവം ! ആ തൊലിയുടെ സ്നിഗ്ദത എല്ലാം ഞാനിന്നു അനുഭവിച്ചറിഞ്ഞു." ശ്രീയുടെ വാക്കുകൾ എന്നിൽ ആത്മവിശ്വാസം കൂട്ടി . "എന്റെ ശ്രീക്കു സന്തോഷമായോ..?". ഞാൻ ചോദിച്ചു .. 'ഞാനിന്ന് തൃപ്തനാ മോനെ.. ഇപ്പോൾ നീയെന്റെ ജീവന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു, " ആർദ്രതയോടെ ശ്രീ പറഞ്ഞു. ജീവിതത്തിലാദ്യമായി എന്റെ മധുരപതിനേഴിന്റെ മാധുര്യം നുകർന്ന ഒരു പത്തൊൻപതുകാരന്റെ വിലയിരുത്തൽ ..! കുറച്ചുനേരമങ്ങനെ നിന്നശേഷം ഞങ്ങൾ വീണ്ടും പോയി മെത്തയിൽ കിടന്നു. " ശ്രീ ഇതിനു മുമ്പ് ആരോടെങ്കിലും ഈ രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടോ.? എന്നോട് സത്യമേ പറയാവൂ.. ഞാൻ അർത്ഥമാക്കിയത് ആണിനോടോ, പെണ്ണിനോടോ ഉണ്ടായിട്ടുണ്ടോ എന്നാണ്.?! " ശ്രീ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. "ഒരിക്കലുമില്ല മോനെ. ഇതാദ്യാ.. എന്റെ പെറ്റമ്മ സത്യം! ജനിച്ചതു നാട്ടിൻപുറത്തായതിനാലും, പഠിച്ചത് ഒരു സാധാരണ മലയാളം മീഡിയം സ്കൂളിലായതിനാലും കൂട്ടുകാരിൽ നിന്നും ചില കാര്യങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി എന്നുള്ളത് സത്യമാണ്. പതിന്നാലു വയസ്സു മുതൽ ഹസ്തമൈഥുനം ചെയ്യുമായിരുന്നു. അതും വല്ലപ്പോഴും മുട്ടിപോകുമ്പോൾ.. പക്ഷെ, പ്രേമിച്ച പെണ്ണിന്റെ ദേഹത്തു പോലും തൊടാതെ തന്നെ അവളെ നഷ്ടമായി. ആദ്യമായി എന്റെ ടോമിക്കുട്ടനോടാണ് ഞാൻ.. !അതെന്റെ ഭാഗ്യമായി കരുതുന്നു.. പ്രായപൂർത്തിയായ കാലം മുതൽ ഒരു സ്ത്രീയെ അനുഭവിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ ഇനിയതു വേണ്ട. ഈ സൗഭാഗ്യം നഷ്ടപ്പെടുത്താൻ ഇനി ഞാനൊരുക്കമല്ല. എന്റെ കവിളിൽ ചുംബിച്ചുകൊണ്ടവൻ പറഞ്ഞു. എന്റെ നാലുകെട്ടിലെ ബന്ധനം അത്ര മോശമല്ലായിരുന്നു. മൂന്നു പെങ്ങൻമാർക്കൊരു ആങ്ങളയാ ഈ ഞാൻ.. ഞാനങ്ങിനെ തോന്നിയതുപോലെ നടക്കുമോ?" അവന്റെ വാക്കുകൾ എന്നെ സന്തോഷത്തിലാഴ്ത്തി. അപ്പോൾ ആ ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി. "എന്റെ മനസ്സു നിറഞ്ഞു. ഞാനും എല്ലാം ഇന്നാദ്യമാ. എല്ലാം വളരെ വൈകിയാ മനസ്സിലാക്കിയത്. അയ്യേ.. ഇതെന്താ പാലരുവിയോ ശ്രീയുടെ കാലിൽ കൂടി ഒഴുകുന്നത് ..? " ഞാൻ ശ്രീയെ കളിയാക്കി ചോദിച്ചു .."ഹേയ്.. അല്ലല്ല.! നയാഗ്ര വെള്ളച്ചാട്ടം. തന്റെതും അളവിൽ ഒട്ടും മോശമല്ല!" ഞങ്ങൾ ഒരുമിച്ച് ആർത്തുചിരിച്ചു.. ഞാൻ ശ്രീ തന്ന ഗേയ് മൂവിയെ കുറിച്ച് ഓർത്തു. അതിൽ അനുരാഗപൂർണ്ണമായ രണ്ടുമൂന്നു സീൻ ഉണ്ട്. ഓർത്തപ്പോൾ നാഭിക്കടിയിൽ വീണ്ടും ഒരിളക്കം..! ഞാൻ ശ്രീയെ കെട്ടിപ്പിടിച്ചൊരു ഗാഢചുംബനം നല്കി. ശ്രീയെന്നെ തിരിച്ചു കെട്ടിപുണർന്നു മധുരചുംബനങ്ങളാൽ പുളകിതനാക്കി.. അതൊടുവിൽ മറ്റൊരു കാമവിരാമത്തിൽ അവസാനിച്ചു. പിന്നെ എണീക്കാൻ മടിച്ചു വൃത്തിയാക്കാനൊന്നും മെനക്കെട്ടില്ല. ശ്രീയുടെ നെഞ്ചിൽ തലവച്ചുറങ്ങുമ്പോൾ ആ ഹൃദയസ്പന്ദനത്തിന്റെ താളം ഞാൻ ശ്രവിച്ചു .നല്ല രസമുണ്ട് കേൾക്കാൻ.. ഒടുവിൽ ഞങ്ങൾ രണ്ടുപേരും ഗാഢനിദ്രയിലാണ്ടു.രാവിലെ ആറു മണിക്ക് അലാറമടിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. അപ്പോഴും ശ്രീ നല്ല ഉറക്കമാണ്. ക്ഷീണം കാണും. അത്രയ്ക്ക് പ്രകടനമായിരുന്നല്ലോ കഴിഞ്ഞ രാത്രി..! ദേഹമൊക്കെ വല്ലാത്തൊരു വേദന. നന്നായി ഉറങ്ങാത്തതിന്റെയാകും. ഞാൻ കുളിമുറിയിൽ കയറി നിത്യകർമ്മങ്ങളെല്ലാം കഴിഞ്ഞു പുറത്തുവന്നു. അപ്പോഴേക്കും കിഴക്കു വെള്ള കീറി .. കതിരവൻ ഉദിച്ചുയരുന്നു. മുറിയിലേക്ക് വെട്ടം അരിച്ചിറങ്ങുന്നു. ശ്രീയുടെ തലമുടിയിൽ മെല്ലേ മാടിയൊതുക്കി ഞാൻ അവനെയുണർത്തി. അവൻ എണീറ്റു ഉമ്മ തരുന്നതായ് ആംഗ്യം കാണിച്ച് നേരെ കുളിമുറിയിലേക്ക് പോയി. സാധാരണ രാവിലെ ആറു മണിവരെ ഉണർന്നെണീറ്റിട്ടില്ലെങ്കിൽ മമ്മാ വാതിലിൽ മുട്ടി വിളിച്ചുണർത്തുന്നതാണ്.പക്ഷെ അന്നതുണ്ടായില്ല. ഒന്നുകിൽ മുറിയിൽ ശ്രീ ഉള്ളതുകൊണ്ട്.. അല്ലെങ്കിൽ സ്കൂൾ അടച്ചതല്ലേ .. കുറച്ചുകൂടി ഉറങ്ങിക്കോട്ടേ എന്നു വിചാരിച്ചുകാണും.. പെട്ടെന്നാണ് അതെന്റെ ശ്രദ്ധയിൽപ്പെട്ടത്..(തുടരും)
എന്റെ പ്രണയം ... ( ഭാഗം : 43 )
മെത്തവിരിപ്പ് വൃത്തികേടായിരിക്കുന്നു. ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാക്കാൻ പറ്റുന്ന പാടുകൾ ! ഇളംറോസ്നിറമായതിനാലാണ് പാടുകൾ എടുത്തുകാണിക്കുന്നത്. അതേ സമയം തന്നെ എല്ലാം തുടച്ചു വൃത്തിയാക്കേണ്ടിയിരുന്നു. മമ്മാ കാണാതിരിക്കാൻ എന്താണൊരു പോംവഴി .? ഞാൻ ആലോചിച്ചു.. കോട്ടയത്തിനു പോകുന്നതു വരെ മമ്മാ എന്റെ മുറിയിൽ കയറാതിരുന്നെങ്കിൽ.! ഞാൻ പ്രാർത്ഥിച്ചു. ടെൻഷൻ കൂടിയപ്പോൾ പാട്ടു വച്ചു. 'ഇസ്രായേലിൽ നാഥനായി വാഴുമേക ദൈവം.. സത്യജീവ മാർഗ്ഗമാണു ദൈവം..' ശ്രീ കുളിച്ചാണ് പുറത്തുവന്നത്. ചിരിച്ച മുഖത്തോടെ ഉടനെ പാട്ടിന്റെ ശബ്ദം കൂട്ടിവച്ചു. അവനിഷ്ടമുള്ള പാട്ടാത്രേ .. എനിക്കൊരു ഉമ്മയും തന്നു. ഞാൻ താഴെ അടുക്കളയിൽ പോയി മമ്മയോട് ശ്രീക്ക് ചായ ചോദിച്ചു. " ങ്ഹാ .. മോൻ എണീക്കാൻ വൈകിയോ..? ഇന്നലെ താമസിച്ചല്ലേ കിടന്നത്. അതാ മമ്മാ വിളിക്കാഞ്ഞെ..! "മമ്മാ പറയുന്നതു കേട്ടപ്പോൾ ചിരി വന്നു. പാവം അറിയുന്നുണ്ടോ കഴിഞ്ഞ രാത്രിയിലെ പുകിൽ.. മകന്റെ ആദ്യരാത്രിയായിരുന്നു.. സത്യം പറഞ്ഞാൽ ഒരു മിന്നുകെട്ടു നടന്നുകഴിഞ്ഞതുപോലെ തോന്നുന്നു..! "ഇന്ന് ട്യൂഷനുo.. സ്കൂളുമില്ലല്ലോ.. അതാ മമ്മാ എണീക്കാൻ മടിച്ചത്." ഞാൻ പറഞ്ഞു. "ശ്രീ നന്നായി ഉറങ്ങിയോ..? ആ മുറിയിലും ഞാൻ കൊതുകുതിരി കത്തിച്ചിരുന്നു." മമ്മയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഞങ്ങളുടെ വീട്ടിൽ അതിഥികൾക്കായി പ്രത്യേകം ഒരു മുറിയുണ്ട്. ആര് വന്നാലും അവിടെയാണ് തങ്ങുക. എന്റെ മുറിയുടെ നേരെ എതിർവശത്താണ് ആ മുറി. ഇന്നലെ രാത്രി ഞാൻ ഫോണ്‍ ചെയ്തു ശ്രീ വരുന്ന കാര്യം പറഞ്ഞയുടൻ ആ മുറിയാണ് മമ്മ ശ്രീക്ക് ഉറങ്ങാനായി സജ്ജീകരണം ചെയ്തത്. കാരണം എന്റേത് 'ക്വീൻ സൈസ്' ബെഡ്ഡാണ്. രണ്ടുപേർക്ക് സ്വതന്ത്രമായി കിടക്കാൻ ബുദ്ധിമുട്ടാകുമെന്നു മമ്മ കരുതികാണും. എന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നി. ശ്രീയുള്ളതു കൊണ്ട് മമ്മാ ഇതുവരെ മുകളിലേക്ക് വന്നിട്ടില്ല. ഒരു പണിയൊപ്പിക്കാം. ശ്രീ മറ്റേ മുറിയിലാണ് ഉറങ്ങിയതെന്നു വരുത്തിത്തീർക്കാം. ഞാൻ ശ്രീക്കുള്ള ചായയുമായി മുകളിലെത്തി, അവനതു കൊടുത്ത ശേഷം പെട്ടെന്ന് മറ്റേ മുറിയിൽ ചെന്നു ആ മെത്തയിൽ കയറി കിടന്നുരുണ്ടു നാലു കരണം മറിഞ്ഞു.. എണീറ്റു നോക്കി. കൊള്ളാം.. ഇപ്പോൾ ഒരാൾ കിടന്നുറങ്ങിയതായി തോന്നും. 'ഹാവൂ.. ഈശോ കാത്തു. തല്കാലം രക്ഷപെട്ടു'. പകുതി ആശ്വാസമായി.. തിരികെ എന്റെ മുറിയിലെത്തിയതും ശ്രീ പോകാനായി തയ്യാറെടുക്കുന്നു.. മറ്റൊരു വസ്തുത ഞങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ ആകെ മൊത്തം വൃത്തികേടായിരുന്നു. സ്നേഹജലവും, പ്രധാനജലവുമായി കുഴച്ചുമറിച്ചു വസ്ത്രങ്ങൾ എല്ലാം നനകൊട്ടയിൽ നിക്ഷേപിച്ചിട്ടുണ്ട്. അതു മമ്മ കാണാൻ പാടില്ല. ഒന്നുമല്ലെങ്കിലും ഇത്രയും നാൾ പപ്പയോടൊപ്പം ജീവിച്ചതല്ലേ.. പുരുഷന്മാരുടെ അല്ലറചില്ലറ വികൃതികളൊക്കെ മമ്മയ്ക്കുo മനസ്സിലായിട്ടുണ്ടാകും. അതിനും ഞാൻ മറ്റൊരു പോംവഴി കണ്ടുപിടിച്ചു. ശ്രീ കിടന്നുറങ്ങിയ വസ്ത്രങ്ങൾ മമ്മാ എടുക്കണ്ട എന്നു പറഞ്ഞു ഞാൻ തന്നെ തുണികൾ നേരെ കൊണ്ടു വാഷിംഗ് മെഷീനിലിടുക. അവധി ആയതിനാൽ മമ്മയെ ജോലിയിൽ സഹായിക്കുന്നതായി അഭിനയിക്കാം. ശ്രീ തലേന്നാൾ ഇട്ടുവന്ന ഷഡ്ഡിയും വല്ലാതെ മുഷിഞ്ഞിരുന്നു. അതും ഞാനെടുത്തു നനക്കാനിട്ടു. പപ്പാ കൊടുത്തുവിട്ട പുതിയ ബ്രാന്റഡ് ഷഡ്ഡി നാലെണ്ണം ഉപയോഗിക്കാതെ അലമാരിയിൽ ഇരിപ്പുണ്ടായിരുന്നു. അതിൽ നിന്നും ഒരെണ്ണമെടുത്ത് ശ്രീക്കു കൊടുത്തു. ഞാൻ തന്നെ അത് ഇടീപ്പിച്ചുകൊടുക്കാൻ അവൻ നിർബന്ധം പിടിച്ചു. ആദ്യം മടിച്ചെങ്കിലും,ഒടുവിൽ ഞാനാ കൃത്യം ചെയ്തു.. ഞാനതു ഇട്ടുകൊടുക്കുമ്പോൾ എന്തെന്നില്ലാത്തൊരു നിർവൃതി രണ്ടുപേർക്കുമുണ്ടായി. "ആഹാ.. എത്ര മനോഹരമായിരിക്കുന്നു കാണാൻ.. ഷഡ്ഡിയുടെ പരസ്യത്തിൽ വരുന്ന സുന്ദരന്മാരെ പോലെ !" ഞാൻ അറിയാതെ പറഞ്ഞുപോയി. ശ്രീക്കു എന്നോടു പൂർണവിധേയത്വം ഉണ്ടായിരിക്കുന്നു. എന്റെ മുന്നിൽ എന്തു കാണിക്കാനും ഒരു നാണവുമില്ല. ഞങ്ങൾ കതകു കുറ്റിയിട്ടു. കുറച്ചുനേരം തമ്മിൽ കെട്ടിപുണർന്നങ്ങനെ നിന്നു. ഇനിയെന്നു കാണും എന്ന എന്റെ ചോദ്യത്തിനു ഒരു ചുംബനമായിരുന്നു മറുപടി. ഞാനും പെട്ടെന്നു കുളിച്ചുവന്നു. കുറെ നാളുകൾക്കു ശേഷം ഞാനന്ന് കർത്താവിനൊരു മെഴുകുതിരി കത്തിച്ചു നന്നായി പ്രാർത്ഥിച്ചു. ഞങ്ങളുടെ ശരീരോഷ്മാവു വരെ തുലനം ചെയ്തുതന്ന നല്ലവനായ ആ ദൈവത്തിനു നിറഞ്ഞ സ്തുതിയർപ്പിച്ചു. ഇന്നലെ എന്റെ ശരീരം തണുപ്പും, ശ്രീയുടെ ശരീരം ചൂടുമായിരുന്നു. അതിനെപറ്റി ഞങ്ങൾ സംസാരിക്കുകയും ചെയ്തു. മൂന്നു പ്രാവശ്യവും അങ്ങിനെതന്നെ..! പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു മന:ശാന്തി അനുഭവപ്പെട്ടു. കറുത്ത മേഘങ്ങൾ പെരുമഴയായി പെയ്തു തെളിഞ്ഞ വാനം പോലെ, മനസ്സിലെ വികാരങ്ങളടങ്ങി ശാന്തമായിരിക്കുന്നു. എത്ര നാളത്തെ ടെൻഷനാണ് ഇന്നലെ നാളുകൊണ്ട് എന്റെ ശ്രീ കവർന്നെടുത്തത്. മനസ്സിന്റെ വൈകാരികവേലിയേറ്റം ഒരു വേലിയിറക്കമായി ഒഴിഞ്ഞു ശാന്തമായിരിക്കുന്നു. ഇതുവരെ അറിയാത്ത സുഖങ്ങൾ പകർന്നുതന്ന ആ കോമളരൂപനെ ഏകാഗ്രതയോടു കൂടി ഞാനൊന്നു നോക്കി. എന്റെ നോട്ടത്തിലെ അനുരാഗമറിഞ്ഞതുപോലെ ശ്രീയെന്നെ വീണ്ടും ആ മാറിലേക്കു ചേർത്തു ആശ്ലേഷിച്ചു. പിന്നെ ഞങ്ങൾ താഴേക്കു പോയി. അപ്പാപ്പൻ പാലു വാങ്ങി വരുന്നതിനുമുമ്പു ശ്രീയെ പറഞ്ഞു വിടണം. കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാമല്ലോ. പാലില്ലാത്തതു കൊണ്ട് പപ്പാ കൊടുത്തുവിട്ട 'നിഡോ മിൽക്ക് ' ആണ് മമ്മ ചായയിട്ട് എനിക്കും, ശ്രീക്കും തന്നത്. ശ്രീയെ കണ്ടതും മമ്മ ഓടിവന്നു. "മോനെ, ആപ്പവും, മുട്ടക്കറിയും റെഡിയാണ്. കൈകഴുകി വന്നോളൂ.. "പറഞ്ഞതു കേൾക്കാത്ത താമസം ശ്രീ കൈ കഴുകി തീൻ മേശയിലിരുന്നു. എന്നിട്ട് എന്റെ ചെവിയിൽ പറഞ്ഞു.. "നന്നായി, അത്രയ്ക്ക് വിശപ്പാടോ.. എന്റെ ഊർജ്ജം മുഴുവൻ രാത്രി താൻ ഊറ്റിയെടുത്തില്ലേ." ഞാൻ പൊട്ടിച്ചിരിച്ചതും ശ്രീയെന്റെ വായ് പൊത്തിപ്പിടിച്ചു.." തന്റെ.. അല്ല.. നമ്മുടെ മമ്മാ കേൾക്കും.." അതു കേട്ടതും എന്റെ കണ്ണു നിറഞ്ഞു. എന്റെ മമ്മയെയും ശ്രീ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നോടുള്ള അഗാധപ്രണയത്തിന്റെ പ്രതിഫലനം.! ഞങ്ങൾ ഒരുമിച്ചിരുന്നു പ്രാതൽ കഴിച്ചു. ബൂസ്റ്റ് മിൽക്ക് ഇല്ല എന്നതൊഴിച്ചാൽ ഒരുഗ്രൻ പ്രാതൽ.! "മോനെ.. ഞങ്ങൾ നാളെ രാവിലെ കോട്ടയത്തുള്ള എന്റെ വീട്ടിലേക്കു പോകുവാ.. ക്രിസ്തുമസ് അല്ലയോ. മാത്രമല്ല എന്റെ ഒരു ബന്ധുവിന്റെ വീടു പാലുകാച്ചാണ്. വെഞ്ചരിപ്പിനു പങ്കെടുക്കണം.. രാവിലെയുള്ള ട്രെയിനിനു പോകും." മമ്മാ ശ്രീയോട് പറഞ്ഞു. "ഞാനും വൈകിട്ട് വീട്ടിലേക്ക് പോകും ആന്റി.." അപ്പോൾ ഞാനിടപ്പെട്ടു." എന്നാൽ നമുക്കൊരുമിച്ചു പോകാം ശ്രീ.. പ്ലീസ്.. എനിക്ക് ട്രെയിൻ യാത്ര ഇഷ്ടമാണ്." യഥാർത്ഥത്തിൽ ശ്രീ പെരുമ്പാവൂർക്കു ബസ്സിനു പോകാനാണിരുന്നത്. നാലു മണിക്കൂറാണ് യാത്ര ! ഞങ്ങൾക്ക് ഉദ്ദേശം അഞ്ചര മണിക്കൂർ വേണം ! അങ്ങിനെ ശ്രീയും, മമ്മയും കൂടി സംസാരിച്ചു അവസാനം ഒരൊത്തുതീർപ്പിലെത്തി.. ശ്രീയുടെ ആന്റിയുടെ ഫ്ലാറ്റിനടുത്താണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. ഇന്ന് ഞാനും, ശ്രീയും കൂടി പോയി ട്രെയിൻ ടിക്കറ്റ് എടുക്കുന്നു. മമ്മായും, അപ്പാപ്പനും കൂടി നാളെ വെളുപ്പിനുള്ള ട്രെയിനിൽ പോകുന്നു. ഞങ്ങളൊരുമിച്ചു വൈകിട്ടുള്ള ട്രെയിനിൽ പോകുന്നു. കാരണം ശ്രീക്കു പഠിക്കാനുള്ള നോട്ട്സ് കിട്ടാനുണ്ട്. ആയതിനാൽ നാളെ വൈകിട്ടേ ഇവിടെ നിന്നും തിരിക്കാനാകൂ. എനിക്ക് നിന്നടത്തുനിന്ന് തുള്ളിച്ചാടാൻ തോന്നി. മമ്മ മുന്നിൽ നില്ക്കുന്നതുകൊണ്ട് ഉള്ളിലുള്ള സന്തോഷം പുറത്തു പ്രകടിപ്പിക്കാനും കഴിയുന്നില്ല. മമ്മ അടുക്കളയിൽ പോയ നേരം നോക്കി ഞാൻ ശ്രീക്കു പെട്ടെന്നൊരു ഉമ്മ കൊടുത്തു. "നമ്മളൊരുമിച്ചൊരു ട്രെയിൻ യാത്ര .അതും എന്റെ സ്വപ്നത്തിലൊന്നായിരുന്നു..! എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല ശ്രീ." ഞാൻ പറഞ്ഞു. "ഇനിയും വിശ്വസിക്കാനാകാത്ത പലതുമുണ്ടാക്കും.അതാണു ജീവിതം." ശ്രീ പറഞ്ഞു. ഞങ്ങളുടെ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. പത്തു മണിക്ക് ശ്രീയൊന്നിച്ചു ട്രെയിൻ ടിക്കറ്റ്‌ബുക്ക് ചെയ്യാൻ പോകണം. അതുവഴി പോയി ഒരു പുതിയ റിലീസ് സിനിമയും കാണണം. അന്നത്തെ പത്രം നോക്കിയപ്പോൾ 'നന്ദനം' സിനിമ നല്ലതാണെന്ന് ശ്രീ പറഞ്ഞു. ഇന്നലെ റിലീസ് ആയതേയുള്ളൂ . ശ്രീയൊരു ഗുരുവായൂരപ്പ ഭക്തനാണ്. മാത്രമല്ല ശ്രീ നവ്യയുടെ ഫാൻ ആണ്. എനിക്കാണേൽ പുതുമുഖനടൻ പൃഥ്വിരാജിനെ കാണാൻ ഒരു കൊതി. പത്രത്തിലും, റോഡരികിലെ മതിലുകളിലെ പോസ്റ്ററുകളിലും കണ്ടതാണ്. എല്ലാം പറഞ്ഞുറപ്പിച്ചു ശ്രീ പോകാനിറങ്ങുമ്പോഴാണ് എല്ലാ പദ്ധതികൾക്കും തടയിടാനായി അപ്പാപ്പൻ മിന്നലുപോലെ കയറിവന്നത്..(തുടരും ..)
എന്റെ പ്രണയം ...( ഭാഗം : 44)
അപ്പാപ്പാൻ കയറിവന്നതെ ട്രെയിനിനെ കുറിച്ചു ചോദിച്ചു കൊണ്ടാണ്. അന്ന് കോട്ടയത്തിനു പോകാൻ പരശുറാം,വേണാട് എക്സ്പ്രസുകളാണ് പ്രധാനമായുമുള്ളത്. ഞങ്ങളുടെ പദ്ധതി അപ്പാപ്പന് ഇഷ്ടമായില്ല. "അതെന്തിനാ നീ വൈകിട്ടു വരുന്നത്. പാലുകാച്ചുവീട്ടിൽ പോകണ്ടായോ കുഞ്ഞേ .? " അതുകേട്ടതും എനിക്ക് ദേഷ്യം വന്നു. "ഞങ്ങളൊന്നിച്ചു ട്രെയിനിൽ അടിച്ചുപൊളിച്ചു വരാം അപ്പാപ്പാ.." ഞാൻ ശ്രീയുടെ തോളിൽ കൈയ്യിട്ടുകൊണ്ടു പറഞ്ഞു. "എടാ കൊച്ചെ.. നീയ് വൈകിട്ടത്തെ വണ്ടിയിൽ കയറിയാൽ പത്ത്, പതിനൊന്നു മണിയെങ്കിലും ആകും കോട്ടയത്തെത്താൻ.. ശ്രീഹരി അതിനു മുന്നേയിറങ്ങും. റെയിൽവേ സ്റ്റേഷനിൽ നിന്ന് നീയെങ്ങിനെ കുറവിലങ്ങാടെത്തും.?! " അപ്പോൾ മമ്മാ അതിനെ സപ്പോർട്ട് ചെയ്തു. "അപ്പാപ്പൻ പറയുന്നതിലും കാര്യമുണ്ട് മോനെ.. നമ്മുടെ നാടല്ലേ. പരിചയമില്ലാത്ത സ്ഥലങ്ങളിൽ രാത്രി പെട്ടാൽ പെട്ടതുതന്നെ .! സ്വകാര്യ ബസ്സുകളെല്ലാം നേരത്തെ സ്റ്റാൻഡിൽ കയറും. ഒരു ഓട്ടോ പോലും സമയത്തിനു കിട്ടുകയുമില്ല". മമ്മയുടെ കുടുംബവീട് ജംഗ്ഷനിൽ നിന്നും അര മണിക്കുറോളം യാത്ര ചെയ്യണം. എന്തു പറയണമെന്നറിയാതെ ഞാൻ ശ്രീയെ നോക്കി. അവൻ എന്നെ വിളിച്ച് മാറി നിന്ന് സംസാരിച്ചു. "അതാ നല്ലത് ടോമി. ഇവർ പറയുന്നതിലും കാര്യമുണ്ട്. രാത്രി നിന്നെ ഒറ്റയ്ക്ക് വിടാൻ എനിക്കും ധൈര്യമില്ല. ഈ നീണ്ട മുടിയും, ഗ്ലാമറും കണ്ടു ഏതേലും പൂവാലന്മാർ പെണ്ണെന്നും പറഞ്ഞു പൊക്കിക്കൊണ്ടു പോയാൽ പിന്നെ എനിക്കാരാടാ കള്ളാ.." അവന്റെ വാക്കുകൾ ഞാൻ ഉൾക്കൊണ്ടു. പിന്നെ ഒരു നിർവാഹവുമില്ലാതെ ചെറിയൊരു വിഷമത്തോടെ ഞാൻ അപ്പാപ്പൻ പറഞ്ഞതിനു വഴങ്ങി. അങ്ങിനെ ശ്രീയുമൊത്തുള്ള ട്രെയിൻയാത്ര വെറുമൊരു പാഴ്കിനാവായ് മാറി. ശ്രീ യാത്ര പറഞ്ഞിറങ്ങി. ശരീരത്തിനൊക്കെ ആകെയൊരു സുഖം തോന്നി. ഞാനറിയാതെ തന്നെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. തലേന്നാൾ രാത്രിയിലെ അനുഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. എന്തൊക്കെയാണ് സംഭവിച്ചത് ?. സത്യത്തിൽ ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.. ആ മായാലോകത്തിലാണ് ഞാനിപ്പോഴും.. എന്റെ ശ്രീ എനിക്കു സ്വന്തമായിരിക്കുന്നു. ഞാൻ കണ്ട സ്വപ്‌നങ്ങൾ സത്യമായിരിക്കുന്നു. ഞാൻ കണക്കു കൂട്ടിയതിൽ നിന്നും ഒരു പടി മുകളിലാണെന്റെ ശ്രീഹരി. ഞാൻ ഭാഗ്യവാനാണ്. അല്ലെങ്കിൽ ഈ പ്രായത്തിൽ ഇങ്ങനെയൊരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവരില്ലായിരുന്നു. ശ്രീയെ കുറിച്ചോർത്ത് ഞാനറിയാതെ മയക്കത്തിലേക്ക് വഴുതിവീണു. ആ രണ്ടു മണിക്കൂർ നേരത്തെ ഉറക്കം എന്നെ കൂടുതൽ ഉന്മേഷവാനാക്കി. ഉണർന്നയുടൻ ശ്രീയെ ഫോണ്‍ വിളിച്ചു. അവനും നല്ല ഉറക്കത്തിലായിരുന്നു. "എന്തൊരു പൊരുത്തമാ നമ്മൾ തമ്മിൽ.. ഞാനും ഉറങ്ങുവായിരുന്നു. ഇപ്പോൾ പൊങ്ങിയതേയുള്ളൂ." ശ്രീ ചിരിച്ചു. "താനിന്നലെ എന്നെ നശിപ്പിച്ചു. അയ്യോ.. ഈശ്വരാ.. എന്റെ ചാരിത്ര്യം ..! ഇനി ഞാനെന്തോ ചെയ്യും.? " ശ്രീ പറയുന്ന കേട്ടു ഞാൻ നിർത്താതെ ചിരിച്ചു.. "ഇനിയെന്നാ ടോമികുട്ടാ എന്നെ നശിപ്പിക്കുന്നത്? എനിക്ക് ധൃതിയായി. സഹിക്കുന്നില്ല.." ദേ.. വീണ്ടും ശ്രീയുടെ തമാശ, "ഹഹഹ.." ഞാൻ ചിരിച്ചുകൊണ്ടാണ് മൊബൈൽ റദ്ദാക്കിയത്. പിന്നെ പെട്ടെന്നു റെഡിയായി ശ്രീയുടെ ഫ്ലാറ്റിലേക്കു പോയി. അവൻ നിർബന്ധിച്ചു വിളിച്ചതാണ്. അവിടെ ആന്റി മാത്രമേയുള്ളൂ. അങ്കിൾ ജോലിക്കു പോയി. കൃഷി വകുപ്പിലാണ് പുള്ളിക്കു ജോലി. അവർക്കു മക്കളില്ല. ആന്റിക്ക് മമ്മയുടെ പ്രായം വരുമെന്നാണ് ശ്രീ പറഞ്ഞത്. ! ശ്രീയുടെ വകയിൽ ഒരു ആന്റി ആണ്. എന്നാലും അവർ അവനെ സംരക്ഷിക്കുകയും, വട്ടചെലവിനുള്ള കാശൊക്കെ കൊടുക്കുകയും ചെയ്യും. നന്നായി പഠിക്കുന്നതു കൊണ്ട് ശ്രീയെ എല്ലാർക്കും വലിയ ബഹുമാനമാണ്. ഞാൻ ബസ്സിൽ കയറി പട്ടണത്തിലെത്തി. ശ്രീ നല്ലളം ബസാറിന്റെ മുന്നിൽ എന്നെ കാത്തുനില്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് അവന്റെ ഫ്ലാറ്റിലെത്തി. ഒരു ബഹുനിലകെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് ഫ്ലാറ്റ്. ഒരു വിധം സൗകര്യങ്ങളോടുകൂടിയ മൂന്നു മുറിയുള്ള സാമാന്യം തരക്കേടില്ലാത്തൊരു ഫ്ലാറ്റ്. ഒരു ചെറിയ മുറിയിൽ നിറയെ പല ദൈവങ്ങളുടെ പടങ്ങൾ തൂക്കിയിട്ടിരിക്കുന്നു. ശ്രീയാണ് പൂജാരി. ഇന്നലെ മുതൽ ശ്രീ എന്റെ പൂജാരിയായത് ദൈവങ്ങൾ അറിഞ്ഞുകാണുമോ ആവോ ..? ആന്റി എന്നെ ഹാർദ്ദമായി സ്വീകരിച്ചു. എന്നോട് എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കി.. മമ്മയെയും കൂട്ടി ഒരു നാൾ വരണമെന്നു ക്ഷണിക്കുകയും ചെയ്തു. ഞാൻ മമ്മയെ ഫോണ്‍ വിളിച്ചു ആന്റിയുടെ കൈയ്യിൽ കൊടുത്തു സംസാരിപ്പിച്ചു. അവർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ ശ്രീ എന്നെ അവന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. നല്ല വൃത്തിയും, വെടിപ്പുമുള്ള മുറി ! എന്താ ഒരടുക്കും, ചിട്ടയും.. എനിക്കവനോട് വല്ലാത്ത മതിപ്പു തോന്നി. ഒപ്പം എന്നോടുതന്നെ അഭിമാനവും,. എന്റെ കണ്ണുകൾ എന്നെ ചതിച്ചിട്ടില്ല. ഒരു ഉത്തമനായ ചെറുപ്പക്കാരനെയാണ് എനിക്കു ഇണയായി, തുണയായി കൂട്ടു കിട്ടിയിരിക്കുന്നത്. ശ്രീയുടെ നോട്ടുബുക്കുകൾ ഞാൻ മറിച്ചുനോക്കി.കൈയ്യക്ഷരം കൊള്ളില്ല. "ശ്രീ ഉറപ്പായും ഒരു ഡോക്ടറാകും." ഞാൻ പറഞ്ഞതു കേട്ട് ശ്രീ മുകളിലേക്കു ചൂണ്ടി. ദൈവം തീരുമാനിക്കും പോലെ..' എന്ന അർത്ഥത്തിൽ. "എന്താ ടോമികുട്ടനു ഇപ്പോൾ അങ്ങിനെ തോന്നാൻ കാരണം..?" (ശ്രീ ). ഒരു വിധപ്പെട്ട ഡോക്ടർമാരുടെ അക്ഷരമെല്ലാം ഏതാണ്ടിതു പോലെയൊക്കെ തന്നെ ..! (ഞാൻ ) "മിസ്റ്റർ. ടോമി.. എത്ര ഡോക്ടർമാരുടെ അക്ഷരം കണ്ടിട്ടുണ്ട്..? അസുഖം വന്ന് ആസ്പത്രിയിൽ പോകുമ്പോൾ മരുന്ന് ചീട്ടിലല്ലേ കണ്ടിട്ടുള്ളത്." ശ്രീയതു പറഞ്ഞ് കളിയാക്കി ചിരിച്ചു. ഞാൻ' അതെ' എന്ന് തലയാട്ടി. "നിയമവശാൽ നമ്മൾ രണ്ടും പ്രായപൂർത്തിയാകാത്ത പുരുഷന്മാരാണ്. എനിക്കിനി നാലു വർഷവും, ശ്രീക്ക് ഇനി രണ്ടു വർഷവും വേണം. എന്നിട്ടാണ് ഇന്നലെ ..!" (ഞാൻ ) ശ്രീ എന്റെ വായ് പൊത്തി. "പതുക്കെ.. ആന്റി കേൾക്കും.. തനിക്കറിയാവോ.? ഇന്ത്യൻ നിയമപ്രകാരം രണ്ടു കുറ്റമാണ്. ഒന്ന് പോലീസിന്റെ കണ്ണിൽ നമ്മൾ പ്രായപൂർത്തി ആയിട്ടില്ല . രണ്ട് സ്വവർഗ്ഗാനുരാഗം,സ്വവർഗ്ഗഭോഗം. ഇന്ത്യൻ പീനൽ കോഡ്. വകുപ്പ് 377. എല്ലാം കൂടിചേർത്ത് ഒരഞ്ചു വർഷം തടവ് ഉറപ്പ് !" എല്ലാം കേട്ട് ഞാൻ സ്തബ്ധനായിരുന്നു. അപ്പോൾ ആന്റി നാരങ്ങാജ്യൂസുമായ് വന്നു.. ജ്യൂസ് കുടിച്ചുകഴിഞ്ഞ് ശ്രീ ഹാളിലേക്ക് പോയി. "ആന്റി ടി. വിയുടെ ശബ്ദമൊന്നു കുറയ്ക്കട്ടെ..! ഞങ്ങൾ നോട്ട്സ് പരിശോധിക്കുവാ.. "ശ്രീ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല. ആന്റി പതിനൊന്നു മണിക്കുള്ള ഒരു ഹിന്ദി സീരിയൽ ഇടക്കിടെ വന്നു നോക്കുന്നുണ്ട്. അതിനോടൊപ്പം അടുക്കളയിൽ ഊണ് തയ്യാറാക്കുകയാണ്. "നീ ആ വാതിലടച്ചു പഠിച്ചോളൂ ഹരി". ആന്റി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. കേൾക്കേണ്ട താമസം ശ്രീ വാതിലടച്ചു കുറ്റിയിട്ടു. പിന്നെ എന്നെ വലിച്ചു അവന്റെ മാറോടു ചേർത്തു കണ്ണുകളിൽ മാറിമാറി കുറെ മുത്തങ്ങൾ തന്നു. എന്നെ രണ്ടു കൈകളാൽ വാരിയെടുത്തു ബെഡ്ഡിലിട്ടു. പെട്ടെന്നുള്ള ആക്രമണമായതിനാൽ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ശ്രീ അവൻ ഉടുത്തിരുന്ന ലുങ്കി പറിച്ചു ദൂരെ കളഞ്ഞു. അടിയിൽ ഞാൻ രാവിലെ ധരിപ്പിച്ച ആ ഷഡ്ഡി മാത്രം.. ശ്രീയെന്റെ പുറത്ത് കയറിക്കിടന്നു. എന്റെ മുഴപ്പിൽ അവന്റെ മുഴപ്പുകൊണ്ട് തമ്മിൽ ഇടവും, വലവും ഉരസാൻ തുടങ്ങി. ഒരു വിദ്യുത്പ്രവാഹം എന്നിൽ നിറഞ്ഞപോലെ.. അവൻ എന്റെ വസ്ത്രങ്ങൾ ഒന്നൊന്നായ് ഊരിമാറ്റി.. "ഇതെന്താ ഇത്ര ആർത്തി..? ഞാൻ ഇനിയെന്നും കൂടെത്തന്നെയില്ലേ .? പുറത്തു ആന്റി ഉണ്ടെന്നുള്ള കാര്യം ഓർമ്മ വേണം ശ്രീ.." ഞാൻ കിതച്ചുകൊണ്ടു പറഞ്ഞു. "ആന്റി വരില്ല മോനെ.. താൻ നാളെ കോട്ടയത്തിനു പോയാൽ ഇനിയെന്നാണിതുപോലെ ഒന്നു കാണാനോ, സുഖിക്കാനോ പറ്റുക? പെണ്‍കുട്ടികളെ വെല്ലുന്ന ഈ നീണ്ട കണ്ണുകളും, പുരികങ്ങളും ഇന്നെന്റെ ദൗർബല്യമായിരിക്കുന്നു. ഒരു സ്ത്രീക്കു മാത്രമേ പുരുഷനെ കിടപ്പറയിൽ സംതൃപ്തനാക്കാൻ കഴിയൂ എന്നായിരുന്നു എന്റെ ധാരണ ..! അതുകൊണ്ട് ഇന്നുവരെ ആ ഒരു കണ്ണിൽ ഒരു ആണിനെയും ഞാൻ നോക്കിയിട്ടില്ല. പക്ഷെ എല്ലാ ചിന്തകളെയും കാറ്റിൽ പറത്തിക്കൊണ്ട് എന്റെ ടോമികുട്ടൻ ഇന്നലെ രാത്രി എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞ. എന്റെ അബദ്ധധാരണകളെയൊക്കെ തെറ്റിച്ചു കൊണ്ട് കഴിഞ്ഞ രാത്രി താനെന്നെ സ്വർഗ്ഗം കാണിച്ചു. നീണ്ട ഈ കണ്ണുകൾ എന്റെ ജീവനാണ്. ഈ രണ്ടു വൈഡൂര്യകണ്ണുകൾ ചിലപ്പോൾ വെള്ളിനിറം.. മറ്റു ചിലപ്പോൾ ചെമ്പുനിറം.. എനിക്കറിയില്ല ഇതെത്ര മാത്രം എന്നെ സ്വാധീനിച്ചു എന്ന്.." അതുകേട്ട് ഞാൻ ആ മുഖത്തേക്കു മിഴിച്ചുനോക്കി. അപ്പോളതാ പുറത്തു വാതിലിൽ മുട്ടു കേൾക്കുന്നു. ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി. രണ്ടുപേരും ഷഡ്ഡി മാത്രമേ ധരിച്ചിട്ടുള്ളൂ.. ചൂടു പിടിച്ചുവന്ന രക്തം ഘനീഭവിക്കാൻ തുടങ്ങി .. (തുടരും ..)എന്റെ പ്രണയം .......( ഭാഗം : 45)
ഞെട്ടിത്തരിച്ച നിമിഷങ്ങൾ...! ഞാൻ പെട്ടെന്ന് ചാടിപിടഞ്ഞെണീറ്റു. ശ്രീക്കാണെങ്കിൽ ലുങ്കി എടുത്തുടുത്താൽ മതി. എന്റെ പാന്റ്, ടി-ഷർട്ട്, ബനിയൻ എല്ലാം ശ്രീ ഊരിമാറ്റിയിരുന്നു. ഞാൻ വേഗം എല്ലാമെടുത്തു ധരിച്ചു. എന്നിട്ട് ഒന്നുമറിയാത്തതുപോലെ ശ്രീയുടെ ഒരു ബുക്ക് എടുത്ത് വായിക്കുന്നതായി ഭാവിച്ച് കസേരയിൽ ഇരുന്നു. എന്റെ കൈകളും, ചുണ്ടുകളും വിറക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും വീണ്ടും കതകിൽ മുട്ടു കേട്ടു. ശ്രീക്കു നേരെ പോയി വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അവന്റെ കാമം അവയവത്തെ ഷഡ്ഡിക്കുപോലും നിയന്ത്രിക്കാനാകാത്ത വിധം വല്ലാതെ ഉത്തേജിപ്പിച്ചിരുന്നു. അതു കണ്ടാൽ ഒരുപക്ഷെ ആന്റി ഞെട്ടി മരിച്ചുപോകും.. ആ മുറിക്കകത്താണെങ്കിൽ കുളിമുറിയില്ല. ഉണ്ടായിരുന്നെങ്കിൽ ശ്രീയെ അതിനുള്ളിലാക്കിയിട്ട്, വാതിൽ തുറന്ന് ശ്രീ ബാത്റൂമിലാണെന്നെങ്കിലും പറയാമായിരുന്നു. അങ്ങിനെയെങ്കിലും രക്ഷപ്പെടാം.. ഇതിപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥ. എനിക്കു കുഴപ്പമില്ല. എന്റെ സിരകളിലെ രക്തം പേടി കൊണ്ട് തണുത്തുറഞ്ഞുപോയി. ഞാൻ പെട്ടെന്ന് ശ്രീയെ പിടിച്ചു ആ കസേരയിൽ ഇരുത്തി. മടിയിലൊരു ടവ്വൽ എടുത്തിട്ടു. ഒരു പേനയും ബുക്കും എടുത്തു കൈയ്യിൽ കൊടുത്തു. അതിൽ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്തുന്നതായി ഭാവിക്കാൻ അടക്കം പറഞ്ഞു. അവനതുപോലെ അനുസരിച്ചു. കതകിൽ കൊട്ടിയിട്ട് ഇപ്പോൾ തന്നെ അഞ്ചു മിനുട്ടോളമായി. ധൈര്യം സംഭരിച്ചു ഞാൻ പോയി വാതിൽ തുറന്നു. അവിടെ ആരെയും കണ്ടില്ല. ഞാൻ ശ്രീയുടെ മുറിയുടെ വാതിൽ മലർക്കെ തുറന്നിട്ടു. ഞാനും വന്നു ശ്രീയുടെ കൂടെയിരുന്നു. "ആന്റി നമ്മൾ പറയുന്നതു വല്ലതും കേട്ടുകാണുമോ? ആന്റിക്കു എന്തേലും സംശയം തോന്നിക്കാണുമോ?" ഞാൻ സംശയം പ്രകടിപ്പിച്ചു. "ഹേയ്.. ഒരിക്കലുമില്ല, നമ്മൾ ശബ്ദം താഴ്ത്തിയല്ലേ സംസാരിച്ചത്. പുറത്തു കേൾക്കാൻ വഴിയില്ല. ടി.വി 'ഓണ്‍' ആണ് " ശ്രീയെന്നെ ആശ്വസിപ്പിച്ചു. "എന്നാലും ഇനി ഇങ്ങനെ വേണ്ട ശ്രീ.. എനിക്കു പേടിയാണ്. ഇനി നമ്മൾ ശ്രദ്ധിച്ചേ മതിയാകൂ." ഞാൻ പറഞ്ഞു. "മോനേ ടോമി കുട്ടാ.. തന്റെ വീട്ടിൽ താൻ പുലിയാണ്. തനിക്കിവിടെ പേടിയുള്ളതുപോലെ എനിക്കു തന്റെ വീട്ടിലും പേടിയുണ്ട്." ശ്രീയതു പറഞ്ഞു ഒന്നുമറിയാത്തതുപോലെ കുനിഞ്ഞിരുന്നു. ഞങ്ങൾ ഒരുമിച്ചു പഠിക്കുന്നതായി അഭിനയിച്ചങ്ങിനെ ഇരിക്കുമ്പോൾ ആന്റി വീണ്ടും വന്നു. "പിള്ളാരേ.. നിങ്ങൾക്ക് മീൻ കുരുമുളകു പുരട്ടി വറുക്കണോ, മീൻകറി വേണോ..?" അവർ ചോദിച്ചു. "വറുത്താൽ മതി ആന്റി ". ശ്രീ പറഞ്ഞു. ഞാൻ ചിരിച്ചു.. "ഹോ ,സമാധാനമായി. അപ്പോഴാണ് എനിക്കു ശ്വാസം നേരെ വീണത്. അപ്പോഴുണ്ടായ ആ നെഞ്ചിടിപ്പ് ക്രമേണ കുറഞ്ഞുവന്നു. എന്നാൽ സംഭവിച്ചതോ..? ശ്രീ വീണ്ടും കതകടച്ചു. ഒരു കൂസലില്ലാതെ എന്നെ പിടിച്ചുവലിച്ചിളുത്തു കട്ടിലിൽ ഇരുത്തി. നിന്നുകൊണ്ട് രണ്ടു കാലുകളും എന്റെ തുടകളുടെ രണ്ടു വശത്താക്കി എന്റെ തലയിൽ പിടിച്ചു അവന്റെ വയറിലേക്കു ചേർത്തു. ഒതുങ്ങിയ ആ വയറിൽ മുഖം ചേർത്തപ്പോൾ അവന്റെ മുഴപ്പ് എന്റെ നെഞ്ചിൽ ശക്തിയായി തട്ടുന്നുണ്ടായിരുന്നു.എത്ര പെട്ടന്നാണ് ശ്രീക്ക് ഉത്തേജനം സംഭവിക്കുന്നത്. എനിക്കാണെങ്കിൽ പേടി കൊണ്ട് ഒരനക്കവുമില്ല. ഉള്ളിൽ 'പുറത്ത് ആന്റിയുണ്ടല്ലോ. വീണ്ടും വാതിലിൽ മുട്ടും.' എന്ന ചിന്ത. എന്തായാലും ശ്രീയെന്നെ നിർബന്ധിച്ചു ബെഡ്ഡിൽ കിടത്തി നേരത്തെ പോലെതന്നെ എന്റെ ബെൽറ്റ്, വാച്ച്,മൊബൈൽ,പേഴ്സ്.. പിന്നെ ബനിയൻ ഉൾപ്പെടെയുള്ള എല്ലാ വസ്ത്രങ്ങളും ഊരിവയ്പ്പിച്ചു. ശബ്ദങ്ങളൊന്നും തന്നെയുണ്ടാക്കാതെ എന്റെ വലതുവശത്തു വന്നു പതുങ്ങിക്കിടന്നു. എന്നെ അടക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. അന്നേരം ശ്രീയുടെ ചുംബനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ താമസിയാതെ ഞാനും പ്രകടനം തുടങ്ങി. അതൊടുവിൽ നല്ലൊരു കാമവിരാമത്തിൽ പര്യവസാനിച്ചു. ഞങ്ങളുടെ നാലാമത്തെ സ്വർഗ്ഗീയസുഖം ! എല്ലാം കഴിഞ്ഞപ്പോൾ കാറ്റു വന്നു ഒളിഞ്ഞു നോക്കുംപോലെ ജനാലവിരിപ്പിനെ അകത്തേക്കു പറത്തി. ശ്രീയുടെ മുറിയിൽ കുടിക്കാൻ വെള്ളമില്ല.. എനിക്കാണേൽ എല്ലാം കഴിഞ്ഞാൽ ഉടൻ ദാഹിക്കും. പിന്നെ കഴുകാൻ ഒരു നിവർത്തിയുമില്ലാതെ രണ്ടുപേരും ശ്രീയുടെ ടവ്വലിട്ട് തുടച്ചു വൃത്തിയാക്കി. എനിക്കാണേൽ വല്ലാത്തൊരു അസ്വസ്ഥത ! ഞാൻ കതകുതുറന്നു മൂത്രമൊഴിക്കാനെന്ന വ്യാജേന ഹാളിലെ കുളിമുറിയിൽ പോയി ദേഹം തുടച്ചു വൃത്തിയാക്കി. ശ്രീയാണേൽ സിനിമ കാണാൻ പോകുന്ന കാര്യം ആന്റിയോടു പറഞ്ഞു കുളിക്കാനും കയറി. ടീനേജിൽ ഒരു വ്യക്തി പാലിക്കേണ്ട വൃത്തി എന്താണെന്നു എന്റെ ശ്രീയാണ് എന്നെ പഠിപ്പിച്ചത്. കഷത്തിലെ രോമങ്ങൾ യഥാസമയം വടിക്കുക. ദിവസേന ഉണരുമ്പോഴും, ഉറങ്ങുമ്പോഴും പല്ലു തേയ്ക്കുക, രണ്ടു നേരം കുളിക്കുക, കുളിക്കുമ്പോൾ ലിംഗം നന്നായി വൃത്തിയാക്കുക. കഴിയുമെങ്കിൽ ദിവസേന രണ്ടുനേരം കുളിച്ചു പ്രാർത്ഥിക്കുക. യഥാസമയം മുഖത്തെ രോമം വടിക്കുക, തലമുടി വെട്ടിക്കുക, നഖങ്ങൾ വെട്ടുക, അടിവസ്ത്രങ്ങൾ ഒരിക്കൽ മാത്രം ഉപയോഗിക്കുക, പുറത്തുപോകുമ്പോൾ നന്നായി വസ്ത്രം ധരിക്കുക.. ഇത്യാദി ആണ്‍കുട്ടികൾ പ്രധാനമായുംചെയ്തിരിക്കേണ്ട എല്ലാ കാര്യങ്ങളും അവൻ എന്നെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. തലമുടി വെട്ടിക്കുന്നതൊഴികെ മറ്റെല്ലാം ഇന്നുവരെയും ഞാൻ പാലിച്ചുപോരുന്നു. എല്ലാം സമയത്തിനു പറഞ്ഞുതരാൻ പപ്പാ കൂടെയില്ലാത്തതിന്റെ കുറവ് എന്റെ ശ്രീ നികത്തിയിരുന്നു. നല്ല അറിവും , ബുദ്ധിയും ഒത്തിണങ്ങിയ അവന്റെ ഉപദേശങ്ങൾ എനിക്കെന്നും വിലപ്പെട്ടതായിരുന്നു. ഞങ്ങൾ ഊണു കഴിഞ്ഞ ശേഷം ആന്റിയോടു യാത്ര പറഞ്ഞിറങ്ങി. ശ്രീ നന്നായി വേഷം ധരിച്ചിരുന്നു. കെട്ടിടത്തിന്റെ താഴെ ചെന്നതും അങ്കിൾ കയറിവരുന്നു. അദ്ദേഹത്തിന് ശനിയാഴ്ച ഉച്ചവരെയെ ജോലിയുള്ളൂ. ശ്രീ എന്നെ പറഞ്ഞു പരിചയപ്പെടുത്തി, ബൈക്കിന്റെ താക്കോലും ചോദിച്ചുവാങ്ങി. അയാൾ എന്നെ തുറിച്ചൊരു നോട്ടം നോക്കി മുകളിലേക്കു കയറിപ്പോയി .ചിലപ്പോൾ ഞാൻ ശ്രീയെ കൂട്ടി പുറത്തുപോകുന്നത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ശ്രീ പാർക്കിംഗിൽ നിന്നും വണ്ടിയെടുത്തുവന്നു . ഞാൻ പുറകിൽ കയറി അവനോട് ഒട്ടിയിരുന്നു. "ഓഹോ.. ഈ വണ്ടിക്കു വേണ്ടിയാ ഇത്രയും കാത്തത് അല്ലേ.." എന്റെ ചോദ്യത്തിനു ശ്രീ "ന്ഹും.." എന്ന് മൂളി. അങ്ങിനെ അന്ന് ഞാനാദ്യമായി ബൈക്കിൽ എന്റെ ശ്രീയുടെ പുറകിലിരുന്നു യാത്ര തുടങ്ങി. ഞങ്ങൾ നേരെ റെയിൽവേ സ്റ്റേഷനിൽ പോയി നാളെ ഞങ്ങൾക്കു കോട്ടയത്തിനു പോകാൻ മൂന്നു റിസർവേഷൻ ടിക്കറ്റുകൾ എടുത്തു. ശ്രീ തന്നെയാണ് 'ക്യൂ' നിന്ന് ട്രെയിൻ ടിക്കറ്റ് എടുത്തുതന്നത്. അവിടുന്ന് നേരെ സിനിമാതിയേറ്ററിലേക്ക്.. അവിടെ ചെന്നതും ഞങ്ങളൊന്നു ഞെട്ടി..! തിയേറ്റർ തിങ്ങിനിറഞ്ഞ് ജനങ്ങൾ .!. ഞങ്ങളുടെ പ്രായക്കാരാണ് കൂടുതൽ.. പരീക്ഷകൾ കഴിഞ്ഞ് സ്കൂളും ,കോളേജുകളും അടച്ചതല്ലേ. ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി. ശ്രീ ഒരു കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു. ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. ഒരു രക്ഷയുമില്ല. നല്ല 'ക്യൂ' ആണ്. ഇനി വരാൻ അവസരവുമില്ല. നാളെ ഞങ്ങൾ പിരിയും. ചിത്രം കാണാൻ വളരെ കൊതിച്ചുവന്നതാണ്. പൃഥ്വിരാജ് മനസ്സിലൊരു ഹരമായി നില്ക്കുന്നു. ആദ്യചിത്രത്തിലെ അഭിനയമൊന്നു കാണണം. അവസാനം ഉന്തും, തള്ളുമായി മിടുക്കന്മാരും, മിടുക്കികളും ടിക്കറ്റ് എടുത്തുകൊണ്ടു പോകുന്നതു കണ്ടു ഞങ്ങൾ നിന്നു.ശ്രീയുടെ കണ്ണുകൾ തിയേറ്ററിന്റെ നാലു വാക്കിനും പരതുന്നുണ്ടായിരുന്നു. പരിചയമുള്ള ഒരു മുഖവും കണ്ടില്ല. എന്റെ മുഖഭാവം കണ്ട് ശ്രീക്കും വിഷമമായി. "എടോ ടോമി.. താൻ വിഷമിക്കണ്ട. ടിക്കറ്റ് ഒപ്പിക്കാം. സമാധാനമായിരിക്ക്.." ശ്രീ എന്റെ ചെവിയിൽ പറഞ്ഞു. കുറച്ചുമാറി ഇടതുവശത്തു മുണ്ടുകുത്തിയ ഒരാൾ നില്ക്കുന്നുണ്ടായിരുന്നു. ശ്രീ അയാളുടെ അടുത്തേക്കു പോയി എന്തോ സംസാരിക്കുന്നതു കണ്ടു. എന്നിട്ട് അവർ രണ്ടുപേരും കൂടി തിയേറ്ററിന്റെ പുറത്തേക്കു പോയി. ശ്രീ മടങ്ങി വന്നത് രണ്ടു ടിക്കറ്റുമായിട്ടായിരുന്നു. "ഇതെങ്ങിനെ ഒപ്പിച്ചു..? " ഞാൻ അദ്ഭുതത്തോടെ ചോദിച്ചു. "അതൊക്കെ പിന്നെ പറയാം.. താൻ വാ.. പടം തുടങ്ങാൻ നേരമാകുന്നു." എന്നു പറഞ്ഞു അവനെന്റെ കൈപിടിച്ചു അകത്തേക്കു പോയി. ഞങ്ങൾക്കു കുറച്ചു മധ്യഭാഗത്തായി സൈഡ്സീറ്റ് ആണ് കിട്ടിയത്. പത്തു മിനുട്ട് കഴിഞ്ഞപ്പോൾ തിയേറ്ററിലെ വിളക്കുകൾ അണഞ്ഞു. ആദ്യം കുറെ പരസ്യങ്ങൾ.. പടം തുടങ്ങിയപ്പോൾ നിർത്താതെ കൈയ്യടിയും, വിസിലടിയും ആർപ്പുവിളിയുമായി ആകെയൊരു ബഹളം.! ശ്രീ എന്റെ ഉള്ളംകൈയ്യിൽ മുറുകെ പിടിച്ചു അവന്റെ മടിയിൽ വച്ചു. എല്ലാം മറന്നു ഞങ്ങളിരുന്നു. ഇടവേളയ്ക്കു ശ്രീ മുള്ളാൻ പോയി തിരികെ വന്നപ്പോൾ ചോളംപൊരിയും , തണുത്ത കമ്പനി ഡ്രിങ്ക്സും കൊണ്ടുവന്നു. വീണ്ടും പടം തുടങ്ങി. ശ്രീ അതിൽ മുഴുകിയിരിക്കുന്നത് കണ്ടു. പക്ഷെ എന്റെ ശ്രദ്ധ ശ്രീയിലായിരുന്നു. സിനിമ തീരാൻ നേരം നവ്യ കരഞ്ഞപ്പോൾ ശ്രീയും കരഞ്ഞു. എനിക്കു സിനിമ കണ്ടാലൊന്നും കരച്ചിൽ വരില്ല. അതിനു മനസ്സു നന്നായി വേദനിക്കണം. എല്ലാം കഴിഞ്ഞു പുറത്തിറങ്ങി. "നല്ല പടം..! തനിക്കു ഇഷ്ടമായോ ടോമി ..?" ഞാൻ തലകുലുക്കി. "എന്തേലും കഴിക്കുന്നോ.?" ഞാൻ വേണ്ട എന്നു പറഞ്ഞു. എനിക്കു തലവേദന തോന്നി. ശബ്ദം കൂടുതൽ കേട്ടാലോ , തിയേറ്ററിൽ സിനിമാ കണ്ടാലോ തലവേദന പതിവാണ്. ഞാൻ ശ്രീയെയും കൂട്ടി ഒരു ബേക്കറിയിൽ കയറി. നല്ലൊരു ക്രിസ്തുമസ് കേക്ക് വാങ്ങി കൊടുത്തു . "മേരി ക്രിസ്മസ് " ഞാൻ പറഞ്ഞു. "തനിക്കും അഡ്വാൻസ് ആയി എന്റെ വക ക്രിസ്തുമസ് &പുതുവത്സര ആശംസകൾ..!." ശ്രീയുടെ മറുപടി.. പിന്നെ ഞങ്ങൾ കോഴിക്കോട് പട്ടണത്തിലെ കീർത്തികേട്ട ഒരു ചെരിപ്പുകടയിൽ കയറി. "ശ്രീക്കിഷ്ടമുള്ള നല്ലതുനോക്കി പാകമായ ഒരു ജോഡി ക്യാൻവാസ് തിരഞ്ഞെടുക്കൂ. വില നോക്കണ്ട.." ഞാൻ വളരെ ആത്മാർത്ഥമായി ശ്രീയോടതു പറഞ്ഞപ്പോൾ, എന്നെ നിരാശയിലാഴ്ത്തിയ, ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണ് അവനിൽ നിന്നും ലഭിച്ചത് .! ( തുടരും ...)
എന്റെ പ്രണയം .......( ഭാഗം : 46)
"ക്യാൻവാസ്..! ആർക്കാ.. ടോമിക്കാണോ.? എന്നാപ്പിന്നെ ഏറ്റവും നല്ലതുതന്നെ ഇപ്പോൾ എടുക്കാമല്ലോ." അവന്റെ ചോദ്യത്തിന് മടിച്ചാണ് ഞാൻ മറുപടി പറഞ്ഞത്. അവൻ നിരസിച്ചാൽ പിന്നെ എനിക്കതു വിഷമമാകും. "എനിക്കല്ല. ശ്രീക്കാ.. എന്റെ ഒരു ആഗ്രഹമാ.. പുതുവത്സര സമ്മാനമായി കരുതിയാൽ മതി." "ന്ഹേ.. എനിക്കോ? എനിക്കു വേണ്ട. ഞാൻ കീറിയ ക്യാൻവാസ് ഇട്ടുനടക്കുന്നത് കണ്ടിട്ടാണോ? എനിക്ക് അച്ഛൻ കാശു തന്നതാ പുതിയതു വാങ്ങാൻ.. ഇപ്പോൾ ഉപയോഗിക്കുന്നത് ചെരുപ്പുകുത്തിയെ കൊണ്ട് തയ്ച്ചെടുത്താൽ കുറേ നാളുകൂടി ഓടും. മനസ്സിലായോ.. അല്ലെങ്കിൽ തന്നെ എനിക്കിപ്പോൾ ക്യാൻവാസ് വേണമെന്നു ഞാൻ തന്നോടു പറഞ്ഞോ..? അപ്പോൾ എനിക്കുത്തരം മുട്ടിപ്പോയി. ക്യാൻവാസ് കീറിയതു കണ്ടതുകൊണ്ടാണ് അത് വാങ്ങിക്കൊടുക്കുന്നതെന്ന് അറിഞ്ഞാൽ ശ്രീക്കതു അപമാനമായി തോന്നിയാലോ എന്നു കരുതി ഞാൻ മൗനം പാലിച്ചു. "അപ്പോൾ വേണ്ടാന്നാണോ തീരുമാനം.. പ്ലീസ്.. എന്റെ സന്തോഷത്തിനായി ഒന്നെടുക്കൂ.." ഞാനതു പറഞ്ഞതും, ദേഷ്യത്തിൽ ശ്രീ കടയിൽ നിന്നും പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു. "ടോമി മര്യാദക്കു വന്നു വണ്ടിയിൽ കയറ്." കടയിൽ നിൽക്കുന്ന പയ്യന്മാർ ചിരിച്ചുകൊണ്ട് "തന്റെ സുഹൃത്ത് ദേഷ്യത്തിലാ.. പെട്ടെന്ന് ചെല്ലൂ.." എന്നു പറഞ്ഞു. അപ്പോൾ ഞാനാകെ വിളറിവെളുത്തുപോയി. ദേഷ്യം വരുമ്പോൾ ശ്രീയുടെ മുഖം വല്ലാതെ ചുവക്കും. മീശ പിരിക്കും. പല്ലു കടിക്കും. ശബ്ദത്തിനു ഗൗരവം കൂടും. മുണ്ട് കുറച്ച് മുകളിലോട്ട് ഉയർത്തി മടക്കികുത്തും. പൗരുഷത്തിന്റെ സ്ഥായീഭാവം.! ഞാൻ ചെന്ന് ബൈക്കിൽ കയറി നേരെ പിടിച്ചിരിക്കുംമുമ്പെ ശ്രീയത് സ്റ്റാർട്ട് ചെയ്തു അടിച്ചുപറത്തി ഒരൊറ്റപ്പോക്കായിരുന്നു. ഞാൻ മുന്നോട്ട് വീഴാനാഞ്ഞു. എന്റെ ഷൂ തറയിലുരഞ്ഞു. എനിക്കു നല്ല കെർവ്വു ഇത്രക്ക് ദേഷ്യം വരാൻ ഞാനൊന്നും ചെയ്തില്ല. പിന്നെ ഞാൻ ശ്രീയെ തൊടാതെ ഒതുങ്ങി പുറകിലോട്ട് മാറിയിരുന്നു. അപ്പോഴേക്കും സങ്കടം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. കുറെ ദൂരം ചെന്നപ്പോൾ വണ്ടി വഴിയിൽ ഒതുക്കി നിർത്തി. തിരിഞ്ഞു നോക്കിയിട്ട്, "എനിക്കു തീണ്ടലില്ല കേട്ടോ.. എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറിയിരിക്കുന്നത്? അയ്യോ.. ഈ കണ്ണുകളെന്താ നിറഞ്ഞിരിക്കുന്നത് ..? ".വളരെ സൗമ്യതയോടെയാണ് ശ്രീയതു ചോദിച്ചത്. "ഏയ്.., ഒന്നുമില്ല. കണ്ണിൽ റോഡിലെ പൊടിയടിച്ചിട്ടു നിറയുന്നതാ.." ഞാനതു പറഞ്ഞതും ശ്രീയെന്റെ രണ്ടു കൈകൾ എടുത്തു ആ നെഞ്ചിൽ ചേർത്തുവച്ചു പറഞ്ഞു.. "എന്റെ ചക്കരേ.. നിന്റെ ഈ കണ്ണുകൾ ഇനിയൊരിക്കലും എന്റെ മുന്നിൽ നിറയരുത്.. എന്റെ ജീവനാ ഈ 'കണ്ണുകൾ.." നീയെന്നെ കെട്ടിപ്പിടിച്ചിരിക്കാമെന്നു സമ്മതിച്ചാലേ ഞാനിനി വണ്ടിയെടുക്കുന്നുള്ളൂ." .അതുകേട്ടപ്പോൾ എനിക്കു സങ്കടം കൂടി. "എന്നോടത്രയും സ്നേഹമുണ്ടെങ്കിൽ എന്തേ എന്റെ സമ്മാനം ശ്രീ നിരസിച്ചത്? അതും ആ കടക്കാരുടെയൊക്കെ മുന്നിൽ ഞാനെത്ര അപമാനിതനായി എന്നറിയാമോ..? നല്ല മനസ്സോടെയാണ് ഞാനതു വാങ്ങിത്തരാമെന്നു പറഞ്ഞത്. തിരിച്ചുപോയി അതു വാങ്ങാൻ സമ്മതിച്ചാൽ ഞാൻ കെട്ടിപ്പിടിച്ചിരിക്കാം." എന്റെയീ വാക്കുകൾ ശ്രീയെ വേദനിപ്പിച്ചുഎന്നു തോന്നി. കുറച്ചു നേരം മൗനമായി നിന്ന ശേഷം ശ്രീ സംസാരിച്ചു തുടങ്ങി. "മോനെ.. നീയൊരു വിദ്യാർത്ഥിയല്ലേ.! തന്റെ കൈയ്യിൽ ഇതൊക്കെ വാങ്ങാൻ എവിടുന്നാ ഇത്രയും കാശ്..? ഒന്നുകിൽ തന്റെ മമ്മാ തരണം. അല്ലെങ്കിൽ അപ്പാപ്പൻ തരണം. ഇതു രണ്ടുമല്ലെങ്കിൽ പപ്പാ അയച്ചുതരണം. അല്ലെങ്കിൽ മോഷ്ടിക്കണം. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാനതു നിരസിച്ചത്. താനൊരു പ്രശ്നത്തിലകപ്പെടാൻ ഞാനിഷ്ടപ്പെടുന്നില്ല. എന്നെങ്കിലും മോന് നല്ല ജോലി കിട്ടി ശമ്പളം കൈയ്യിൽ കിട്ടുമ്പോൾ വാങ്ങിത്തരൂ.. എന്തു വേണേലും ഞാൻ സ്വീകരിക്കാം. ഇപ്പോൾ എന്റെ ക്യാൻവാസ് കീറിയതുകണ്ട് പുതിയത് വാങ്ങിത്തരുന്നത് എന്നെ അപമാനിക്കുന്നതിനു തുല്യമാ.." ഒടുവിൽ എനിക്ക് അവൻ പറയുന്നത് ശരിയാണെന്നു സമ്മതിക്കേണ്ടിവന്നു. ശ്രീയെപ്പോഴും അങ്ങിനെയാണ്. ചെയ്തതു ന്യായീകരിക്കാൻ പറയുന്ന കാര്യങ്ങൾ അർത്ഥവത്തും, മനോഹരവുമായിരിക്കും. നമുക്ക് തിരിച്ചൊന്നും പറഞ്ഞു ഖണ്ഡിക്കാനാകാത്ത വിധം സംസാരിച്ചു ദഹിപ്പിച്ചുകളയും. എന്നാലും ഞാൻ പറയാനുള്ളത് പറയുകതന്നെ ചെയ്തു. "സാരമില്ല. ശ്രീ ഇനിയിതുപോലെ എന്നോട് ദേഷ്യം കാണിക്കരുത്.സമാധാനമായി പറഞ്ഞാൽ എനിക്കു മനസ്സിലാകും. ഞാൻ വണ്ടിയിൽ കയറുമ്പോൾ വീഴാൻ പോയി. ഇപ്പോഴും എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു. ശ്രീക്കറിയ്യോ.. ?".. ഇതുകേട്ടതും അവനെന്നെ നെഞ്ചോടു ചേർത്തു ചെവിയിൽ സംസാരിക്കുന്നതായി ഭാവിച്ചു ഒരുമ്മ തന്നു. "എന്റെ ചക്കര കയറ്.. എന്നിട്ട് ചേട്ടനെ കെട്ടിപ്പിടിച്ചിരിക്ക്.." അതു കേട്ടപ്പോൾ എനിക്കു ചിരി വന്നു. ഞാൻ ബൈക്കിൽ കയറി കൈകൾ കൊണ്ട് ശ്രീയെ ചുറ്റിവരിഞ്ഞ് കെട്ടിപ്പിടിച്ചിരുന്നു. സന്ധ്യാനേരമായതിനാൽ ആരുമത് ശ്രദ്ധിച്ചിരുന്നില്ല . ആ മൂടൽമഞ്ഞിൽ ഞാനുമെന്റെ ശ്രീയും കൂടി കോഴിക്കോട് പട്ടണത്തിലെ പ്രധാനവീഥിയിലൂടെ ഒരു യാത്ര! അതു വിവരിക്കാൻ ഇന്ന് വാക്കുകൾ പോരാ... സ്നേഹസ്മൃണമായി "കുറച്ചുകൂടി ചേർന്നിരിക്ക്.." എന്നു ശ്രീ പറഞ്ഞുകൊണ്ടേയിരുന്നു.. അങ്ങിനെ മഞ്ഞിൽ മരങ്ങളും, വഴിവിളക്കുകളും താണ്ടി ഒടുവിൽ ഞങ്ങൾ പറുദീസയിലെത്തി. "ശ്രീ കയറുന്നില്ലേ ..? ഞാൻ ചോദിച്ചു. രാവിലെ ഞാനിവിടെ നിന്നാണ് എണീറ്റുപോയത്. ഇനി കയറുന്നില്ല മോനെ.. ഒരു വീട്ടിൽ കയറിവരുന്നതിന് ഒരു മര്യാദയൊക്കെ വേണ്ടേ.. അല്ലെങ്കിൽത്തന്നെ എപ്പോഴും കയറിവരുന്നത് ശരിയല്ല. നീയെനിക്ക് ഒരുമ്മ താ.. ഞാൻ പോട്ടെ . ഞാൻ നാലുചുറ്റും നോക്കി ആരുമില്ല എന്നുറപ്പു വരുത്തിയ ശേഷം പെട്ടെന്നൊരുമ്മ കൊടുത്തു. ശ്രീയും ഒതുക്കത്തിൽ ഒരുമ്മ തന്നു വണ്ടി തിരിച്ചു . "നമ്മൾ ശ്രദ്ധിക്കണം. ഇതൊക്കെ ആരേലും കണ്ടാൽ പിന്നെ പറഞ്ഞു പാട്ടാക്കും. നാട്ടുകാരെ ഭയന്നേ മതിയാകൂ.." ഞാൻ പറഞ്ഞു മൂളിക്കേട്ടു ശ്രീ യാത്രയായി. ശ്രീ കണ്‍മറയുന്നതു വരെ കൊതിയോടെ ഞാൻ നോക്കിനിന്നു. പിന്നെ ഗേറ്റ് തുറന്ന് അകത്തേക്കു പോയി. ങ്ഹാ.. മോനെ.. ടിക്കറ്റ് കിട്ടിയോ? എന്താ വിളിച്ചിട്ട് മൊബൈൽ എടുക്കാതിരുന്നത്. ?" ( മമ്മ ) "ഓ.. മമ്മാ വിളിച്ചായിരുന്നോ.? ഞാൻ കേട്ടില്ലായിരുന്നു. ചിലപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ആയിരിക്കും വിളിച്ചത്. ശ്രീയാണ് കൊണ്ടുവിട്ടത്. ഇതാ മൂന്നു ടിക്കറ്റുകൾ!. കോഴിക്കോട് തൊട്ട് കോട്ടയം വരെ.. 'നന്ദനം' നല്ല സിനിമയാണ്.തീർച്ചയായും മമ്മക്കിഷ്ടാവും.. മമ്മയും കാണണം. അടിപൊളി പാട്ടുണ്ട്." ഞാൻ ടിക്കറ്റ് മമ്മക്കു കൈമാറി. പപ്പാ പറഞ്ഞതനുസരിച്ച് മമ്മാ എനിക്ക് ആയിരം രൂപ രാവിലെ തന്നിരുന്നു. അതു മാറി ശ്രീക്ക് കേക്ക് മാത്രം വാങ്ങി. ബാക്കി രൂപ കൈയ്യിലുണ്ട്. സിനിമ കാണിച്ചതുൾപ്പെടെ മറ്റെല്ലാം ശ്രീയുടെ ചെലവായിരുന്നു. ഞാൻ വണ്ടിക്കു പെട്രോളും അടിച്ചുകൊടുത്തു.. കഴിവതും ആരെയും ബുദ്ധിമുട്ടിക്കാത്ത സ്വഭാവമാണ് ശ്രീയുടേത്.!.. "അയ്യോ ശ്രീയാണോ കൊണ്ടുവിട്ടത്. ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ സുമേഷ് ആണെന്നാ കരുതിയത്. കപ്പ പുഴുങ്ങിയതും, പച്ചകാന്താരി ഉടച്ചതും. ബീഫ് ഉലർത്തിയതുമുണ്ട്. കപ്പബിരിയാണി ഉണ്ടാക്കാൻ തുടങ്ങിയതാ.. അതു ചോദിക്കാനാ മോനെ വിളിച്ചത്. ശ്രീയെയും കൂട്ടിവരാൻ [പറയാൻ.. " മമ്മ പറയുന്നത് മുഴുവൻ കേൾക്കാൻ നിന്നില്ല. ഇടക്കു കയറി." മമ്മാ.. ശ്രീ ജംഗ്ഷനിൽ എത്തിക്കാണുകയേയുള്ളൂ. ഞാനവനെ തിരിച്ചു വിളിക്കട്ടെ.." മമ്മ വിളിക്കാൻ പറഞ്ഞതും ഞാൻ സന്തോഷം കൊണ്ട് ഒരുമ്മ കൊടുത്തു. ഞാൻ ശ്രീയുടെ മൊബൈലിലേയ്ക്കു വിളിച്ചു. എടുക്കുന്നില്ല. ഞാൻ പുറത്തേക്കിറങ്ങി. ഞാനോടി ഗേറ്റു തുറന്നു റോഡിലിറങ്ങി വീണ്ടും വിളിച്ചു. ഭാഗ്യം! അവൻ എടുത്തു.. "എവിടെയെത്തി.?" ഞാൻ ഉദ്വേഗത്തോടെ തിരക്കി. "കവല കഴിഞ്ഞു ഡാർലിംഗ്.. എന്താ .." (ശ്രീ). "പെട്ടെന്നു മടങ്ങിവാ.. മമ്മാക്ക് നേരിട്ടെന്തോ പറയാനുണ്ടെന്ന്.. വരുമോ.. പറയ് ..?" അവൻ "ഓക്കെ.." പറഞ്ഞു ഫോണ്‍ വച്ചു. ഞാനവിടെത്തന്നെ കാത്തുനിന്നു. അല്ലെങ്കിലെ ശ്രീ യാത്ര പോയപ്പോൾ മുതൽ നെഞ്ചിനൊരു ഭാരം പോലെയായിരുന്നു. പത്തു മിനിട്ടിനുള്ളിൽ ശ്രീ തിരികെവന്നു. ഞങ്ങൾ അകത്തേക്കു ചെന്നു. "കൈ കഴുകി വാ.. ഉച്ചക്ക് ഊണു കഴിഞ്ഞു ആ ചോളംപൊരി മാത്രമല്ലേ കഴിച്ചുള്ളൂ. ശ്രീക്കു നല്ല വിശപ്പു കാണും." (ഞാൻ) "ഇതിനാണല്ലേ മമ്മാക്ക് ഒരു കാര്യം പറയാനുണ്ടെന്നു നുണ പറഞ്ഞു വിളിച്ചത് കള്ളൻ.." അവൻ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു. "കഴിയ്ക്കാനാണ് മമ്മാ വിളിക്കുന്നതെന്ന് പറഞ്ഞാൽ ശ്രീ മടിച്ചു നിരസിച്ചാലോ എന്നോർത്തിട്ടാണ് ആ വിവരം പറയാതിരുന്നത്. സത്യത്തിൽ മമ്മ തന്നെയാണ് വിളിക്കാൻ പറഞ്ഞത്. അല്ലെങ്കിൽ ദേ ചോദിച്ചുനോക്കൂ." അപ്പോൾ മമ്മ ഇടക്കു കയറി. "ഞാനാ ടോമിയോട് മോനെ വിളിക്കാൻ പറഞ്ഞത്. വീട്ടുമുറ്റം വരെ വന്നിട്ട്, കയറാതെ പോയെന്നു കേട്ടപ്പോൾ.. വാ.. കപ്പ കഴിക്കാം." ശ്രീ കൈകഴുകി തീൻ മേശയുടെ അടുത്തേക്കു പോയി. ഞാൻ വസ്ത്രം മാറാൻ മുകളിലേക്കും.. ഒന്നു മേലു കഴുകി ഫ്രഷ് ആയി താഴെ വന്നു ശ്രീയോടൊപ്പം കഴിക്കാനിരുന്നു. കഴിക്കുന്നതിനിടയ്ക്ക് ശ്രീ മമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നുമുണ്ട്. അന്നാണ് ഞാനറിഞ്ഞത്, എന്റെ ശ്രീക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് കപ്പയും. കരിമീനുമെന്ന്. അവരുടെ പറമ്പിൽ ശ്രീയുടെ അച്ഛൻ ധാരാളം കപ്പ കൃഷി ചെയ്തിട്ടുണ്ട്. അതുകൊണ്ട് മിക്കവാറും അവർക്ക് മുഖ്യവിഭവം അതുതന്നെയാകും. എന്നാൽ പട്ടണത്തിൽ വന്നപ്പോൾ ശ്രീയുടെ ആന്റി വല്ലപ്പോഴുമേ കപ്പ വാങ്ങാറുള്ളൂ. അതും ആയമ്മക്ക് പാചകത്തിൽ വലിയ നൈപുണ്യമില്ല. ഇന്നുച്ചയ്ക്ക് ഊണു കഴിച്ചപ്പോൾ എനിക്കതു മനസ്സിലായതുമാണ്. ശ്രീയും, ഞാനും കഴിച്ച് എണീറ്റപ്പോൾ മമ്മാ ഒരു സുലൈമാനി എനിക്കു തന്നു. ശ്രീക്കു പാൽചായയും.. ഞാൻ കുടിക്കുന്നതു കണ്ടതും അവനും വേണം സുലൈമാനി.. "എന്താ.. സുലൈമാനി കണ്ടപ്പോൾ ഒരു ഇത്. .? ആ നിറത്തിലുള്ള മറ്റു പലതുമുണ്ട്. കുറച്ചു ഹോട്ട് ആണ്. ഓർമ്മ വന്നോ..?! ഞാനതു പറഞ്ഞതും ശ്രീ പെട്ടെന്ന് ചിരിച്ചുപോയി, വായിലിരുന്ന സുലൈമാനി പുറത്തുചാടി. കാരണം ശ്രീ വിസ്കിയെ കുറിച്ചു ഓർത്തതെ ഉണ്ടായിരുന്നുള്ളൂ.. കൈകഴുകി ഞാൻ ശ്രീയെ എന്റെ മുറിയിലേക്കു കൈ പിടിച്ചു കൊണ്ടുപോയി. അതൊരു നിറവസന്തത്തിലേക്കുള്ള യാത്രയായിരുന്നെന്നു ഞാൻ അറിഞ്ഞിരുന്നില്ല.... ( തുടരും ..)
എന്റെ പ്രണയം ..... ( ഭാഗം : 47)
ഒരു മധുരസ്വപ്നത്തിന്റെ പടവുകളാണ് ഞങ്ങളന്നു കയറിയത്. ശ്രീയെ എന്റെ മുറിക്കകത്ത് ഇരുത്തിയിട്ട് ഞാൻ താഴേക്കു പോയി. രാവിലെ അലക്കുയന്ത്രത്തിൽ നിക്ഷേപിച്ചിരുന്ന വസ്ത്രങ്ങൾ മമ്മ അലക്കി വിരിച്ചിരിക്കുന്നു. ഭാഗ്യത്തിന് ശ്രീയുടെ ഷഡ്ഡി ഞാൻ തന്നെ അലക്കി എന്റെ മുറിയിലെ കുളിമുറിയിൽ വിരിച്ചിരുന്നു. അവന്റെയും, എന്റെയും ആദ്യരാത്രിയുടെ ഓർമ്മക്കായി അതു ഞാൻ സൂക്ഷിക്കും എന്ന് മനസ്സിലുറപ്പിച്ചു. എന്റെ കൈകൾ കൊണ്ട് അവന്റെ മുഷിഞ്ഞ ഷഡ്ഡി അലക്കിയതായി അറിഞ്ഞപ്പോൾ എന്തോ ഉറച്ചൊരു തീരുമാനം എടുത്തപോലെ അവനെന്റെ മുഖത്തേക്കു നോക്കി. ശ്രീയെ സംബന്ധിച്ച് അവൻ പെട്ടെന്ന് കരയില്ല. വിഷമം കുറച്ച് ഉളളിലൊതുക്കും. അധികമൊന്നും തുറന്നു പറയുകയുമില്ല. നാളെ ഞാൻ പോകുന്നതിൽ അവനു നല്ല വിഷമമുണ്ട്. പക്ഷെ അതു പുറത്തു കാണിക്കുന്നില്ലെന്നു മാത്രം.! അവന്റെ മുഖത്ത് ആകെയൊരു പരവേശവും, വെപ്രാളവുമൊക്കെയുണ്ട്. മമ്മക്കു സംശയം തോന്നാതിരിക്കാൻ ഞങ്ങൾ കതകു മലർക്കെ തുറന്നിട്ടാണ് ഇരുന്നത്. "ഞാൻ ഇറങ്ങട്ടെ ടോമികുട്ടാ.. ഉച്ചക്ക് വീട്ടിൽ നിന്നിറങ്ങിയതല്ലേ." അവൻ പറഞ്ഞു. "വേണ്ട. കുറച്ചുനേരം കൂടി മനസ്സു നിറയുവോളം ഞാനൊന്നു കണ്ടോട്ടെ.. പ്ലീസ്.." എന്റെ മുഖത്തെ ദയനീയത കണ്ടിട്ടാകണം.. "ശരി.. ഇനി താൻ പറയുമ്പോഴേ ഞാൻ പോകുന്നുള്ളൂ." ശ്രീയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് മനസ്സിൽ പൂത്തിരി കത്തിയ സന്തോഷം തോന്നി.. "നന്ദനത്തിന്റെ ഗാനങ്ങൾ നല്ലതാണ് . എനിക്കതിന്റെ കാസറ്റ് വാങ്ങണം." അവൻ പറഞ്ഞു. അതു കേട്ടതും ഞാൻ നല്ലൊരു റൊമാന്റിക് ആൽബം ഇട്ടുകൊടുത്തു.. 'തൂമഞ്ഞു പൊഴിയുന്ന യാമം..' അന്നുള്ളതിൽ വച്ച് ഞാനിഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ..! ഞങ്ങൾ അതിൽ ലയിച്ചിരിക്കുമ്പോൾ താഴെ മമ്മയുടെ വിളി കേട്ടു.. ഞാൻ പുറത്തുപോയി നോക്കി. "മോനേ.. ഞാനും, അപ്പാപ്പനും കൂടി അപ്പുറത്തെ ശാന്തിയോടുo, രാജുവിനോടും നാളെ നമ്മൾ കോട്ടയത്തിനു പോകുന്ന വിവരം പറഞ്ഞേച്ചു ഓടിവരാം. ശ്രീ പോകുമ്പോൾ വിളിക്കണേ.." മമ്മയുടെ സീരിയൽ കൂട്ടാണ് ശാന്തി ആന്റി. ദൂരയാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ കോഴികളെ ശ്രദ്ധിക്കുന്നത് അവരാണ്, എന്റെ മനസ്സിൽ അപ്പോൾ മാലപ്പടക്കമാണ് പൊട്ടിയത്. ഒരു അര മണിക്കൂറെങ്കിലും കഴിഞ്ഞേ മമ്മയും, അപ്പാപ്പനും മടങ്ങിവരൂ.. അപ്പാപ്പൻ നേരത്തെ വന്നാലും രണ്ടാമത്തെ നിലയിലേക്കുളള പടികൾ കയറില്ല. ഈ വലിയ വീട്ടിലിപ്പോൾ ഞാനുമെന്റെ ശ്രീയും തനിച്ചാണ്.. വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ഈശോ ഞങ്ങൾക്കായി ഒരുക്കിത്തന്ന അവസരമാണ്. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. പുറത്ത് നല്ല തണുപ്പ് ! അവിടെ നിന്ന് എത്തിനോക്കിയാൽ അവർ ആ വീട്ടിലേക്ക് കയറിപോകുന്നത് കാണാം. ആ വീട്ടിലെ പട്ടി കുരക്കാൻ തുടങ്ങി. അതാ മമ്മയെ ശാന്തിആന്റി അകത്തേക്കു കൂടികൊണ്ടു പോകുന്നു. ഞാൻ വേഗത്തിൽ എന്റെ മുറിയിലേക്കു പോയി. അടിവയറിൽ ഒരു ആന്ദോളനം ..! എന്നെ കണ്ടതും ശ്രീ പാട്ടിന്റെ ശബ്ദം കുറച്ചു. ഞാൻ പെട്ടെന്ന് മുറി അടച്ചു കുറ്റിയിട്ടു. മമ്മ അപ്പുറത്തെ വീട്ടിൽ പോയ വിവരം പറഞ്ഞു ശ്രീയുടെ മടിയിൽ കയറിയിരുന്നു. പിന്നെ എണീറ്റ് ശ്രീയെ കൈപിടിച്ചു കട്ടിലിൽ ഇരുത്തി.." ഇന്നലെത്തെ രാത്രി ഓർമ്മയിലുണ്ടോ..? .."ഞാൻ അനുരാഗ വിവശനായി ശ്രീയെ നോക്കി. ഞാൻ ആ മുഴപ്പിൽ ഒരു ഗാഢചുംബനം നല്കി. ശ്രീ പുളഞ്ഞുപോയി. ശ്രീ അവരുടെ ഫ്ലാറ്റിൽ വച്ച് ഉച്ചക്ക് എന്നെ ചെയ്തതുപോലെ, ശ്രീയുടെ ഓരോ വസ്ത്രങ്ങളായി ഞാൻ ഊരിമാറ്റി. 'ദൌഡ്' എന്ന ഹിന്ദി ഫിലിമിലെ 'ज़हरीला ज़हरीला प्यार..' എന്ന ഗാനം ശബ്ദം കുറച്ചു വച്ചിട്ട് ശ്രീയെ മെല്ലെ ആ മെത്തയിലേക്ക് പിടിച്ചു കിടത്തി.. ഇന്നും ആ ഗാനം കേൾക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടാറുണ്ട്. കാരണം അതുപോലൊരു അന്തരീക്ഷം ജീവിതത്തിൽ പിന്നൊരിക്കലും സംജാതമായിട്ടില്ല എന്നതാണ് വാസ്തവം.. ലൈറ്റ് അണച്ചതും ആ ചുവന്ന വെട്ടത്തിൽ കണ്ണു മിഴിച്ച് കിടക്കുന്ന ശ്രീയെ മയക്കുന്ന മിഴികളാൽ ഞാൻ നോക്കി. ആ പാട്ടിന്റ താളത്തിനൊപ്പം കണ്ണിമ ചിമ്മാതെ ആ മുഖം തൊട്ടു കാൽപ്പാദം വരെ എന്റെ മൃദുവായ ചുണ്ടുകൾ ഇഴഞ്ഞുനടന്നു.. ഇണ ചേരുന്ന സർപ്പങ്ങളെ അനുസ്മരിപ്പിക്കുമാറ് കൈകാലുകൾ പിണഞ്ഞ്, പകുതിയടഞ്ഞ മിഴികളാൽ ഞങ്ങളൊരു സ്വർഗ്ഗം തീർക്കുകയായിരുന്നു. ആ ഹിന്ദിപാട്ടിന്റെ ഈണം ഒരു ലഹരിപോലെ ഞങ്ങളുടെ ധമനികളിൽ ഒരുൾപുളകം സൃഷ്ടിച്ചു. ചുണ്ടുകൾ.. ചുണ്ടുകളോട് കഥ പറഞ്ഞു. കൈകൾ നെറുകയിൽ തലോടലിന്റെ മാസ്മരീകാനുഭൂതി സൃഷ്ടിച്ചു. ശരീരങ്ങൾ ഒട്ടിയൊന്നായ് തീർന്നതുപോലെ തോന്നി. അതിനിടക്കും ശ്രീയെന്റെ കാതുകളിൽ മന്ത്രിക്കുന്നുണ്ടായിരുന്നു. "മോനെന്നെ 'ചേട്ടാ' എന്നൊന്ന് വിളിക്ക്..' .. ഞരക്കങ്ങൾക്കും, കിതപ്പിനുമൊടുവിൽ രണ്ടുപേരും കാമവിരാമത്തിന്റെ നിർവൃതിയിൽ തളർന്നുകിടന്നു. "ഇനിയെന്നാ ചേട്ടാ നമ്മൾ ഒന്നിക്കുന്നത്..? വീട്ടിൽ ചെന്നാൽ എന്നെ മറക്കുമോ..? "കുട്ടികളെപോലെ കൊഞ്ചികൊണ്ടുള്ള എന്റെയാ ചോദ്യത്തിനു ശ്രീയെന്റെ രണ്ടു കവിളിലും എണ്ണമറ്റ മുത്തങ്ങൾ തന്നു സമാധാനിപ്പിച്ചു. എണീറ്റു ഞങ്ങൾ കുളിമുറിയിൽ ഒരുമിച്ചു കയറി. മമ്മ സംശയിച്ചാലോ എന്നു കരുതി ഞാൻ ശ്രീയുടെ മേലു കഴുകിയതേയുള്ളൂ. പിന്നെ ദേഹം വൃത്തിയായി തുടച്ചുകൊടുത്തു. ജനിച്ച വേഷത്തിൽ ശ്രീ പുറത്തേക്കു പോയി. ഞാൻ പെട്ടെന്നു കുളിച്ചെന്നു വരുത്തി കുളിമുറിക്കു പുറത്തുവന്നു.. ശ്രീയുടെ മുഖത്തു ഞാൻ തന്നെ പൗഡർ പൂശി. ബോഡിസ്പ്രേ അടിച്ചുകൊടുത്തു. തല ചീകികൊടുത്തു. അന്നേരം എന്റെ മുന്നിൽ ഒരു അനുസരണയുള്ള കുഞ്ഞായി മാറി എന്റെ ശ്രീ.. പിന്നെ ഞാൻ വാതിൽ തുറന്നു താഴേക്കു നോക്കി. മമ്മയും, അപ്പാപ്പനും വന്നിട്ടില്ല. ദൈവത്തിനെ ഞാൻ മനസ്സുകൊണ്ടു വാഴ്ത്തി. കാരണം എന്നെ വീട്ടിൽ വിട്ടു തിരികെ പോയ ശ്രീയെ തിരികെ ഇവിടെയെത്തിച്ചത് എനിക്കുവേണ്ടി ആയിരുന്നു.. ഇപ്പോൾ അഞ്ചാം സമാഗമവും, ഒത്തുചേരലും കഴിഞ്ഞു. പിന്നെ ശ്രീ പോകാനിറങ്ങി. പോകുന്നതിനു മുന്നെ എന്റെ ചുണ്ട് നുകർന്നൊരുമ്മ! ഒരഞ്ചു മിനുട്ടോളം നീണ്ടുനിന്ന ആ ചുംബനം എന്നെ അടിമുടിയെന്നെ തളർത്തിക്കളഞ്ഞു. പ്രണയത്തിന്റെ ലാസ്യഭാവം! ഞാൻ മതിലിനു പുറകിൽ ചെന്നു മമ്മയെ വിളിച്ചു കാര്യം പറഞ്ഞു. മമ്മ മതിലിനരികിൽ വന്നു ശ്രീയെ യാത്രയാക്കിയിട്ടു വീണ്ടും അവിടേക്കു പോയി. ശ്രീ പോയപ്പോൾ ഞാൻ തരിച്ചുനിന്നു. ശരീരത്തിന്റെ ഒരു ഭാഗം അടർന്നു പോയതുപോലെ തോന്നി. എന്തോ.. ഇപ്പോൾ ഒരു നിമിഷംപോലും കാണാതിരിക്കാൻ വയ്യ. നേരെ മുകളിൽ പോയി മെത്തയിലെ ഷീറ്റെല്ലാം വെടിപ്പായി ഇട്ടു. അപ്പോഴേക്കും മമ്മയും, അപ്പാപ്പനും വന്നു. അപ്പോൾ നല്ല ക്ഷീണം തോന്നി..! മമ്മയോടു ഒരു ഗ്ലാസ് നിറയെ ബൂസ്റ്റിട്ട പാലു വാങ്ങി കുടിച്ചു നിവർന്നു മെത്തയിൽ കയറിക്കിടന്നു. ശ്രീ വീട്ടിലെത്തി എന്നു വിളിച്ചു പറഞ്ഞാലേ മന:സമാധാനമായി ഉറങ്ങാൻ കഴിയൂ. കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രീ വിളിച്ചു . "മോനെ ഞാനെത്തി കേട്ടോ.. ഹോ.. എന്തായിരുന്നു ഇന്നെന്റെ ടോമിക്കുട്ടന്റെ പ്രകടനം.. അവിശ്വസനീയം തന്നെ..! എനിക്കു സന്തോഷമായി. ഇനി ഒരാഴ്ചത്തേക്ക് എനിക്കിന്നൊരു ദിവസത്തെ ഓർമ്മ മതിയാകും. നാളെ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടാം.." എന്ന വാഗ്ദാനവും, ശബ്ദമില്ലാത്ത ഒരുമ്മയും തന്നു ശ്രീ മൊബൈൽ വച്ചു. നല്ലൊരു പ്രഭാതം സ്വപ്നം കണ്ടു എല്ലാം മറന്നു ഞാൻ സുഖനിദ്രയിലേക്ക് ഊളിയിട്ടു. ( തുടരും...)
എന്റെ പ്രണയം .....( ഭാഗം : 48 )
പിറ്റേന്നാൾ രാവിലെ എണീറ്റു കൊണ്ടുപോകാനുള്ള വസ്ത്രങ്ങളെടുത്തു ബാഗിലാക്കി. അതിൽ ശ്രീയുടെ ഷഡ്ഡിയുമുണ്ടായിരുന്നു. ഞങ്ങളുടെ കന്നികൂടലിന്റെ ഒരോർമ്മക്കായി.. നിത്യകർമ്മങ്ങൾ എല്ലാം കഴിഞ്ഞ് ഈശോയുടെ മുമ്പിൽ ഒരു മെഴുകുതിരി കൂടി കത്തിച്ചു പ്രാർത്ഥിച്ചു. ഇന്നലത്തെ സുന്ദരരാത്രി സമ്മാനിച്ചതിന്... മൊബൈലിൽ നോക്കുമ്പോൾ എപ്പോഴോ ശ്രീ വിളിച്ചിരിക്കുന്നു. ഒരു പക്ഷെ ഞാൻ കുളിക്കുന്ന നേരത്താകും.. പിന്നെ ശ്രീയെ അങ്ങോട്ടു വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. റീന ആന്റിയാണ് റെയിൽവേസ്റ്റേഷനിൽ കൊണ്ടുവിടുന്നത്. അതാ മമ്മാ വിളിക്കുന്നു. കാർ വന്നെന്നു തോന്നുന്നു. ഞാനെന്റെ ലഗ്ഗേജ് എടുത്തു താഴെ ചെന്നു. "മോനെ ടോമി , മേരി ക്രിസ്മസ് ആയിട്ട് ശ്രീക്ക് നമ്മൾ ഒന്നും വാങ്ങികൊടുത്തില്ലല്ലോ. പോകുന്ന ധൃതിയിൽ ഞാനതങ്ങു വിട്ടുപോയി.".. ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി. എന്റെ മനസ്സിനെ അലട്ടിയ വിഷമം മമ്മ മനസ്സിലാക്കിയതുപോലെ ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു. ശ്രീ റെയിൽവേസ്റ്റേഷനിൽ വരുന്ന കാര്യം ഞാൻ മമ്മയോടു പറഞ്ഞു. പോകുന്ന വഴി ഒരു ഷർട്ട് വാങ്ങാമെന്നു മമ്മ അഭിപ്രായം പറഞ്ഞു. എന്തായാലും പാലുകാച്ചു വീട്ടിൽ കൊടുക്കാൻ സമ്മാനവും, കുടുംബവീട്ടിൽ കൊടുക്കാൻ കോഴിക്കോടൻ ഹൽവയും, നേന്ത്രകായ വറുത്തതും വാങ്ങണം. കുറച്ചു കഴിഞ്ഞപ്പോൾ കാറുമായി ആന്റി വന്നു. ഞങ്ങൾ ആദ്യം പട്ടണത്തിലേക്കു പോയി. നാന്നൂറു രൂപയുടെ ഒരു ക്രീം നിറത്തിലുള്ള നല്ല ഷർട്ട് വാങ്ങി. ശ്രീയെ മനസ്സിൽ കണ്ടു ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. ഞങ്ങൾ വങ്ങേണ്ടതെല്ലാം വാങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തി. പാവം എന്റെ ശ്രീ ദൂരെ മാറി ഞങ്ങളെയും നോക്കി നില്ക്കുന്നു. കൈയ്യിലൊരു പൊതിയുമുണ്ട്. ഞങ്ങളെ കണ്ടതും ശ്രീ ഓടിവന്നു ലഗ്ഗേജ് എടുക്കാൻ സഹായിച്ചു. കൈയ്യിലിരുന്ന പൊതി എനിക്കു തന്നു. ഞാൻ ആ ഷർട്ട് ശ്രീയെ ഏല്പിച്ചു. "എന്തായിത്.. ?" ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒരേ സ്വരത്തിൽ ചോദിച്ചു. അവൻ തന്ന പൊതി ട്രെയിനിൽ കയറാതെ തുറക്കരുതെന്ന് ശ്രീ നിർദ്ദേശിച്ചു. കൊടുത്ത ഷർട്ട്‌ശ്രീക്കു വേണ്ടി മമ്മ വാങ്ങിതന്നതാണെന്ന് ഞാൻ സദയം ഉണർത്തിച്ചു. അല്ലെങ്കിൽ ഇന്നലെ കേട്ടതിന്റെ ബാക്കിയാകും കേൾക്കുക. ശ്രീക്കതു നന്നേ ഇഷ്ടമായി. അവനതു നെഞ്ചോടു ചേർത്തു. ആ ഷർട്ട് ഞാനാണ് തിരഞ്ഞെടുത്തതെന്ന് അവന് മനസ്സിലായി.ട്രെയിൻ വരാൻ ഇനി പതിനഞ്ചു മിനുട്ടോളമുണ്ട്. ഞങ്ങൾ മാറിയിരുന്ന് സംസാരിച്ചു. ഞങ്ങൾ പിരിയുന്ന ആ പ്രഭാതത്തെ ഞാൻ വെറുത്തു. ഇനി പത്തു ദിവസങ്ങൾ കാണാതിരിക്കുന്നതോർത്തപ്പോൾ സങ്കടം കൂടികൂടി വന്നു. പരസ്പരം മുഖത്തോടു മുഖം നോക്കി കരയണോ, ചിരിക്കണോ എന്നറിയാതെ ഞങ്ങളിരുന്നു. അപ്പോൾ ട്രെയിൻ ഉടനെ വരുമെന്ന സന്ദേശം മുഴങ്ങിക്കേട്ടു. കുറച്ചുകഴിഞ്ഞപ്പോൾ അതാ ട്രെയിൻ ചീറിപ്പാഞ്ഞുവരുന്നു. ശ്രീയുടെ സഹായത്തോടെ എല്ലാ ലഗ്ഗേജുകളും പെട്ടെന്നെടുത്തു അകത്തേക്കു വച്ചു. ശ്രീ ഓടിപ്പോയി ഞങ്ങൾക്കു കുടിക്കാൻ രണ്ടു ബോട്ടിൽ വെള്ളം വാങ്ങിക്കൊണ്ടു തന്നു. ഞാൻ മറന്നിരുന്ന കാര്യമായിരുന്നു അത്. അതാ സ്റ്റേഷൻ മാസ്റ്റർ വിസിൽ മുഴക്കുന്നു. ഹോണ്‍ മുഴങ്ങുന്നു. ട്രെയിൻ പതിയെ അനങ്ങിതുടങ്ങി. ശ്രീയുടെ കണ്ണുകൾ നിറയുന്നുവോ? ശ്രീ വേദന അടക്കി നില്ക്കുകയാണെന്ന് മനസ്സിലായി. എന്റെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ നിയന്ത്രണം പോകുമെന്നുള്ളത് എനിക്കു നന്നായി അറിയാമായിരുന്നു. മമ്മയും, അപ്പാപ്പനും ശ്രദ്ധിച്ചാലോ എന്നു കരുതി ഇത്രയും നേരം ഞാനും പിടിച്ചുനില്ക്കുകയായിരുന്നു. ശ്രീ 'ടാറ്റ ' പറഞ്ഞുകൊണ്ട് ട്രെയിനിനു പുറകെ ഓടുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു പിടക്കാൻ തുടങ്ങി.. വാതിലിൽ നിന്നു കണ്‍മറയുവോളം ഞാനാ കാഴ്ച കണ്ടു. ഇനിയെനിക്ക് പിടിച്ചുനില്ക്കാൻ വയ്യ. എന്റെ പ്രിയതോഴനെ പിരിഞ്ഞു ഇനിയെത്രനാൾ.?! ഞാനോടി ട്രെയിനിനുള്ളിലെ ലാട്രിനിൽ കയറി പൊട്ടിക്കരഞ്ഞു. അതിനിടയിലും "പാവം എന്റെ ശ്രീ " എന്നു പതം പറയുന്നുണ്ടായിരുന്നു. മുഖമെല്ലാം കഴുകി കൈലേസ്സിട്ടു തുടച്ചു തീവണ്ടിയുടെ വാതിലിൽ പുറത്തേക്കു നോക്കി നിന്നു. വീടുകളും, മരങ്ങളും,കടകളുമൊക്കെ ഒരു മിന്നായം പോലെ മറയുന്നുണ്ടായിരുന്നു.. അതിലൊക്കെ ശ്രീയുടെ ആർദ്രമായ മുഖം നിറഞ്ഞുനിന്നു. ആകാംഷയോടെ ശ്രീ തന്ന പൊതി തുറന്നുനോക്കി. 'ഹായ്..' എനിക്കേറ്റവും ഇഷ്ടമുള്ള ജിലേബിയും, ലഡ്ഡുവും.. അറിയാതെ കണ്ണുനിറഞ്ഞു. കൊതികൊണ്ട് വായിൽ വെള്ളമൂറി. ആദ്യം മമ്മക്കു കൊടുത്തു. അപ്പാപ്പന് പഞ്ചസാരയുടെ അസുഖം ഉള്ളതുകൊണ്ട് കൊടുത്തില്ല. ഞാൻ രണ്ടെണ്ണം വീതം കഴിച്ചു. പിന്നെ ശ്രീയെയും ഓർത്തു വളരെ നിശബ്ദനായി ട്രെയിനിലിരുന്നു. കുറെകഴിഞ്ഞു കാറ്റുകൊണ്ടുറങ്ങിപ്പോയി. ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഉണർന്നത്. അപ്പാപ്പനെ മനസ്സിൽ ചീത്ത പറഞ്ഞു. ഞാനും, ശ്രീയുമൊത്തുള്ള നല്ലൊരു ഉല്ലാസയാത്ര മുടക്കിയിട്ട് ഒന്നുമറിയാത്തപോലെ ഇരുന്നു കൂർക്കം വലിച്ചുറങ്ങുന്നതു കണ്ടില്ലേ.. ശ്രീ വാങ്ങിത്തന്ന വെള്ളം കുറെ കുടിച്ചു. പുറത്തേക്കിറങ്ങി കുറച്ചു മാറി ശ്രീയെ ഫോണ്‍ ചെയ്തു. അവൻ എന്റെ വിളി പ്രതീക്ഷിച്ചിരുന്നതുപോലെ പെട്ടെന്നെടുത്തു. "എവിടെയെത്തി മോനെ .."(ശ്രീ ).. "ഷൊർണൂർ. ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ആകെ ഒരു തളർച്ച." ഞാൻ പറഞ്ഞതുകേട്ട് ശ്രീ എന്നെ ആശ്വസിപ്പിച്ചു. വിഷമിക്കണ്ട. മോൻ കോട്ടയത്തിനു വിട്ടോ.. പെരുമ്പാവൂരിൽ നിന്നും രണ്ടര മണിക്കൂർ വേണ്ട അവിടേക്ക്.. ഇടക്ക് തമ്മിൽ കാണാനുള്ള വഴിയുണ്ടാക്കാം. അതുകേട്ടതും എന്റെ മുഖം തെളിഞ്ഞു. തന്ന മധുരത്തിന് നന്ദി പറഞ്ഞു ഒരുമ്മ കൊടുത്തു.. എനിക്കും ഉമ്മകൾ തന്നാണ് ശ്രീ ഫോണ്‍ വച്ചത്. ശ്രീയോട് എല്ലാം മറന്ന് സംസാരിച്ചുകൊണ്ട് നിന്നതു കൊണ്ട് അറിയിപ്പ് ശ്രദ്ധയിൽ പെട്ടില്ല. ഞാൻ നോക്കുമ്പോൾ അതാ തീവണ്ടി നീങ്ങുന്നു...( തുടരും ..)
എന്റെ പ്രണയം ..... ( ഭാഗം : 49 )
ഞാൻ രണ്ടും കല്പിച്ച് ഓടിക്കയറി. അതേതോ ഒരു കംപാട്ട്മെന്റ്. പിന്നെ തിരഞ്ഞുപിടിച്ച് മമ്മയെ കണ്ടു അങ്ങോട്ടുപോയി. മമ്മ നന്നായി ഭയന്നിരുന്നു. ഒപ്പം അപ്പാപ്പനും.. രണ്ടുപേരിൽ നിന്നും നല്ല വഴക്കും കിട്ടി.. പിന്നെയും നീണ്ട യാത്ര ഉറങ്ങിയും, ഇടക്ക് ഉണർന്നും മുന്നോട്ടു പോയി. രാവിലെ ഒൻപതു മണിക്കു തിരിച്ചതാണ്. ഒരു പാമ്പിഴയുന്ന ലാഘവത്തിൽ പോകുന്ന പരശുറാം എക്സ്പ്രെസ്സിന്റെ ഞരക്കത്തിനോടൊപ്പം എന്റെ ഏകാന്തത ഒഴുകികൊണ്ടേയിരുന്നു. പെട്ടെന്നൊരു നാൾ ഇണയെ വേർപ്പെട്ട ക്രൗഞ്ചപക്ഷിയെ പോലെ നിർജ്ജീവമായ മനസ്സുമായ് സീറ്റിൽ ചാരിയിരിക്കുന്ന എന്നെ നോക്കി ആശ്വാസമെന്നപോലെ ഓമനത്വം തുളുമ്പുന്നൊരു കൊച്ചു കുഞ്ഞ് പുഞ്ചിരിച്ചു. ഒരു പക്ഷെ ബുദ്ധി ഉറച്ചിട്ടില്ലാത്ത അവൻ എന്റെ നൊമ്പരം അറിഞ്ഞിട്ടുണ്ടാകുമോ..? മടുത്തുപോയ ആ യാത്രക്കൊടുവിൽ ഏകദേശം മൂന്നര മണിയോടെ ഞങ്ങൾ കോട്ടയം സ്റ്റേഷനിൽ എത്തി.. ഇപ്പോൾ എന്റെ ശരീരം ശ്രീയുടെ ശരീരത്തിൽ നിന്നും എത്രയോ അകലെയാണ്. എന്നാൽ ആ അകലം ഞങ്ങളുടെ മനസ്സിനെ കൂടുതൽ അടുപ്പിക്കുകയാണ്.. ലഗ്ഗേജുകളുമായി പുറത്തിറങ്ങി നടന്നു ഞങ്ങൾ പ്രധാന നിരത്തിലെത്തി. വഴിയരികിൽ ദേഹം മുഴുവൻ വ്രണവും, മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി ഒരു പടുവൃദ്ധൻ ഭിക്ഷക്കായി യാചിക്കുന്നു. നീട്ടിവളർത്തിയ ദീക്ഷയിൽ നിറയെ ഈച്ചകൾ പറ്റികൂടിയിരിക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച എന്റെ മനസ്സിനെയാകെ പിടിച്ചുലച്ചു. അപ്പാപ്പന്റെ പ്രായം വരും. ഞാൻ അപ്പാപ്പനെയും, ആ വൃദ്ധനെയും മാറിമാറി നോക്കി. എത്ര വ്യത്യാസം ! ആ പാവത്തിനെ മറികടന്നു ധാരാളം ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. മമ്മ ഭിക്ഷ കൊടുക്കാൻ ഏറ്റവും ചെറിയ തുട്ടു തപ്പുന്നതു കണ്ടു. എപ്പോഴും കാരുണ്യം നിറഞ്ഞ പ്രവൃത്തികളാണ് പിന്നൊരിക്കൽ അനുഗ്രഹമായി നമ്മിൽ വന്നു ഭവിക്കുന്നത്. ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല. ഞാൻ സാവധാനം നടത്തത്തിന്റെ വേഗത കുറച്ചു. പപ്പാ തന്നതിൽ നിന്നും നൂറു രൂപയെടുത്ത് മമ്മയും, അപ്പാപ്പനും കാണാതെ ആ വൃദ്ധന്റെ കൈയ്യിൽ വച്ചുകൊടുത്തു. മേരി ക്രിസ്തുമസും പറഞ്ഞു. ദയനീയമായ ആ കണ്ണുകളിൽ എന്നോടുള്ള നന്ദി സ്ഫുരിച്ചു. ഭിക്ഷ കൊടുക്കുന്നെങ്കിൽ ഒരു നേരം തൃപ്തിയായി ഭക്ഷണം കഴിക്കാനുള്ളതെങ്കിലും കൊടുക്കണം. അതാണെന്റെ കാഴ്ചപ്പാട്. മമ്മയോടൊപ്പം ഓടിയെത്തി. മനസ്സിന്റെ ദുഃഖം ഒരു പടി കുറഞ്ഞപോലെ തോന്നി . ഞാൻ ശ്രീയെ വിളിച്ചു. "ചേട്ടാ.. ഞങ്ങൾ കോട്ടയം സ്റ്റാൻഡിൽ എത്തി. ഇനി ബസ്സിൽ കയറി കുറവിലങ്ങാട് ഇറങ്ങണം. ഉദ്ദേശം മുക്കാൽ മണിക്കൂർ എങ്കിലും വേണ്ടിവരും." എന്നോടു സന്തോഷമായിരിക്കാൻ ശ്രീ പറഞ്ഞു. അവനും അഞ്ചു മണിക്കു ബസ്സിൽ പെരുമ്പാവൂർക്കു പോകും. ബസ്സിലും, ഓട്ടോയിലുമായി ഞങ്ങളുടെ ആ യാത്ര ഒടുവിൽ മമ്മയുടെ കുടുoബവീടിന്റെ പടിക്കലെത്തി. എപ്പോഴൊക്കെ അവിടേക്കു പോകുമ്പോഴും മനസ്സിനു വല്ലാത്ത സന്തോഷമാണ്. എന്നാൽ അന്ന് ആകെയൊരു മ്ലാനതയാണ് എനിക്ക് തോന്നിയത്. ബന്ധുക്കൾ എല്ലാവരുമുണ്ട്. പക്ഷെ എന്റെ ശ്രീ ഇല്ലല്ലോ .. ! നാലു വശത്തു കൂടിയും കുട്ടികളും, വലിയവരുമായി ക്രിസ്തുമസ് ആശംസകൾ കൈമാറി. എന്നാൽ എല്ലാവരും എനിക്കന്ന് അപരിചിതരായിരുന്നു. എനിക്കൊരു ജീവിതമുണ്ടെന്നും, ആ ലോകത്തിൽ എന്റെ ശ്രീയുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ ഞാൻ ഉൾക്കൊണ്ടു കഴിഞ്ഞിരുന്നു. വൈകിട്ടു മമ്മയുടെ ബന്ധു ഉണ്ടാക്കിയ പുതിയ വീടു കാണാൻ പോയി. രാത്രി തിരികെവന്ന ഉടൻ ഞാൻ ശ്രീയെ വിളിച്ചു. ഇടവും, വലവും ആന്റിയുടെ മക്കൾ. ഒരനിയൻ ടോണി. ചേച്ചി ആനി. ചേച്ചിയാണേൽ എന്നെ കണ്ടാൽ പിന്നെ പുറകീന്നു മാറില്ല. എന്റെ നീണ്ട തലമുടിയിൽ പിടിച്ചു വലിച്ചു കണ്ണുവയ്ക്കലാണ് പുള്ളിക്കാരിയുടെ പ്രധാനഹോബി. കാരണം ചേച്ചിയുടെ തലമുടി ചുരുണ്ട് കട്ടി കുറഞ്ഞതാണ്. നീളവുമില്ല. "എടാ ടോമികൊച്ചെ.. നിന്റെ കോലൻമുടി എനിക്കു താടാ.. സ്ട്രെയ്റ്റ് ചെയ്യുന്ന കാശു ലാഭിക്കാമല്ലോ." പിന്നെ രണ്ടാംപേരിട്ടു 'പൂച്ചകണ്ണാ.. എന്നും വെള്ളികണ്ണാ ..' എന്നും രണ്ടാംപേരിട്ടു വിളിക്കും. എനിക്കതു കേൾക്കുമ്പോൾ വല്ലാതെ അരിശം വരും. സത്യത്തിൽ ശ്രീയോട് ഒന്നു സ്വതന്ത്രമായി സംസാരിക്കാൻ കഴിഞ്ഞില്ല. അവൻ ബസ്സ് യാത്രയിലായിരുന്നു. വളരെ പതിഞ്ഞ സ്വരത്തിലാണ് ശ്രീ സംസാരിച്ചത്. എന്തോ വിഷമമുള്ളതുപോലെ തോന്നി. അന്നത്തെ ദിവസം അങ്ങിനെ അവസാനിച്ചു. ശ്രീയെ കാണാതെ വീർപ്പുമുട്ടി തിങ്കൾ, ചൊവ്വ ഒരു വിധം തള്ളിനീക്കി. മനസ്സിൽ ആകെയൊരു വിമ്മിഷ്ടം തന്നെ.! ഉണർന്നിരിക്കുന്ന സമയം മുഴുവൻ ആ മുഖം മനസ്സിൽ തെളിഞ്ഞുവരും. ഉറങ്ങിയാലോ, നല്ല സ്വപ്നങ്ങളിൽ ശ്രീയുമൊത്തു വിഹരിക്കും.. ഇന്നു 'മേരി ക്രിസ്മസ്.' ശ്രീയെ പരിചയപ്പെട്ടതിനു ശേഷമുള്ള ആദ്യ ക്രിസ്തുമസ് ! പള്ളിയിൽ പാതിരാകുർബാനയും കഴിഞ്ഞു താമസിച്ചാണ് വന്നു കിടന്നുറങ്ങിയത്. കോഴിക്കോട് ആര്‍.സി കത്തീഡ്രലില്‍ നിന്നും അനീഷ് കുര്യൻ വിളിച്ചു 'ആശംസകൾ' അറിയിച്ചു. ചങ്ങാതിമാരെ എല്ലാവരും വിളിച്ചു ഞാനും ക്രിസ്തുമസ് ആശംസകൾ അറിയിച്ചു.. കോളേജ് സുഹൃത്ത് അനൂപിന് അറിയേണ്ടിയിരുന്നത് ശ്രീയെ കുറിച്ചായിരുന്നു. അന്നാണ് എന്റെ ആധി ഇരട്ടിച്ചത്. കാരണം എങ്ങും, എവിടെയും സന്തോഷാരവങ്ങൾ..! ശ്രീ അടുത്തുണ്ടാകാൻ ഏറെ കൊതിച്ചുപോയ നിമിഷങ്ങൾ..! രാത്രി പള്ളിയിൽ നിന്നും ഒഴുകിയെത്തുന്ന ഈശോയുടെ സ്തുതി ഗീതങ്ങൾ ! എങ്ങും ഉത്സവതിമിർപ്പ് ! ആളുകൾ ഉറക്കം മറന്ന ആ രാത്രിയിൽ, കാണാൻ എന്നും ആഗ്രഹിച്ച സ്ഥലങ്ങളിൽ നില്ക്കുമ്പോഴും എത്രയും വേഗം എന്റെ ശ്രീയുടെ അടുത്തെത്തുവാനായിരുന്നുഎനിക്കു തിടുക്കം ! അല്ലെങ്കിലും മനസ്സിനു സന്തോഷം കൂടുമ്പോൾ ഇഷ്ടം കൂടിയവർ അടുത്തുണ്ടാകണമെന്നു വിചാരിക്കുന്നതിൽ എന്താണ്തെറ്റ് ? അലങ്കാരദ്വീപങ്ങൾ നിറഞ്ഞ ആ പള്ളിയങ്കണത്തിൽ ഏകനായി ഒരു മൂലയ്ക്ക്, ശ്രീയുമായി പങ്കുവയ്ച്ച ആ സുവർണനിമിഷങ്ങളെ താലോലിച്ചു ഞാനിരുന്നു. എല്ലാവരും സന്തോഷത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. പള്ളി മൈതാനിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. പ്രധാന ഹാളിൽ ചര്‍ച്ച് ക്വൊയറുകളുടെ ക്രിസ്തുമസ് ഗാനാലാപനം, സാന്താക്ലോസ്, കേക്ക് വിതരണം എന്നിവയും ഒരു വശത്ത് പ്രത്യേക പുതുവത്സര ആഘോഷങ്ങളും നടക്കുന്നു. എന്റെ മിഴി ഞാനറിയാതെ ശ്രീയെ തിരയുന്നുണ്ടായിരുന്നു.. ഇവിടെയെവിടെയോ അവനുണ്ടായിരുന്നെങ്കിലെന്നു വെറുതെ മനസ്സികൊണ്ട് മോഹിച്ചുപോകുന്നു. ഞങ്ങൾ ഇടക്ക് മൊബൈൽ വഴി പരസ്പരം സന്ദേശങ്ങൾ കൈമാറുന്നുണ്ട്. മൈക്രോഫോണിന്റെ ഉച്ചത്തിലുള്ള ശബ്ദത്താൽ സംസാരിച്ചാൽ ഒന്നും വ്യക്തമാകില്ല. ഞാൻ നന്നായി വൈൻ കുടിച്ചു. മമ്മായുടെ അനിയത്തി ടെസ്സി ആന്റി ഉണ്ടാക്കിയ അസ്സല് മുന്തിരിസത്ത്. അപ്പോൾ ടെൻഷൻ കുറച്ചു കൂടി. ശ്രീ ദൂരെയാണല്ലോ എന്നോർത്തപ്പോൾ ഒരു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. നാലു വാക്കിനും ആളുകൾ ! ഒന്നു മാറി നിന്ന് പൊട്ടിക്കരയാൻ മനസ്സു വെമ്പി. പ്രണയത്തിനു ഇത്രയും വേദന തരാൻ കഴിയുമോ ? പ്രിയനേ നീ അറിയുന്നുവോ എന്റെയീ ഒടുങ്ങാത്ത വിരഹനൊമ്പരം..? ആ പുണ്യനാളിൽ ഈശോയോടും, മാതാവിനോടും മനമുരുകി പ്രാർത്ഥിച്ചത് ഒന്നുമാത്രം ..'എത്രയും വേഗം എന്റെ ശ്രീയുടെ അരികിൽ എന്നെ എത്തിക്കണേ' എന്ന്. ആ സാമീപ്യം അത്രയ്ക്ക് ഞാൻ കൊതിച്ചുപോയി. അന്ന് വളരെ വൈകിയാണ് വീട്ടിൽ എത്തിയത്. വന്നു കിടന്നതേ ഓർമ്മയുള്ളൂ. നന്നായി ഉറങ്ങി. അല്ലങ്കിലും വൈൻകുടിച്ചാൽ ഞാൻ നന്നായി ഉറങ്ങും. ശ്രീ എപ്പോഴും പറയും. 'മെത്ത കണ്ടാൽ മതി.. എന്റെ ടോമികുട്ടൻ ദേ ഡിം.. ശുദ്ധമനസ്സുള്ളവർ കിടന്നാലുടൻ ഉറങ്ങും.' എന്ന്. പിറ്റേന്നാൾ രാവിലെ വൈകിയാണ് ഞാൻ ഉണർന്നത്. അയ്യോ.. ഈശോയെ.. പത്തു മണിയായല്ലോ.! ശ്രീ വിളിച്ചുകാണുമോ? ഞാൻ വെറുതെ മൊബൈൽ എടുത്തുനോക്കി. അതിൽ രണ്ടു 'സന്ദേശങ്ങൾ' ഉണ്ടായിരുന്നു. അതു വായിച്ചതും ഞാൻ അറിയാതെ എണീറ്റിടത്തുതന്നെ ഇരുന്നുപോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ സന്ദേശം എന്റെ കണ്ണു നനയിച്ചു .. (തുടരും )
എന്റെ പ്രണയം ...... ( ഭാഗം : 50)
വളരെ വിചിത്രമായ ഒരു സന്ദേശമായിരുന്നു ആദ്യത്തേത് ! "ഹേയ്.. ഇനിയെങ്കിലും എന്നെ ആ വാരിയെല്ലാണ് സങ്കല്പിച്ചു കൂടെ.? മേരി ക്രിസ്മസ് & പുതുവത്സരാശംസകൾ.." എന്ന് നിമിഷ." ഇതായിരുന്നു അതിലെ ഉള്ളടക്കം. എന്റെ കൂടെ ട്യൂഷൻ ക്ലാസ്സിലുള്ള, എന്നെ എപ്പോഴും ശ്രദ്ധിക്കാറുള്ള നയനയുടെ അടുത്ത കൂട്ടുകാരിയാണ് ഈ നിമിഷ.. ഇതിപ്പോൾ പുലിവാലായല്ലോ.. ഇവൾക്ക് ആരാ എന്റെ മൊബൈൽ നമ്പർ കൊടുത്തത്.? ഇതു പുതിയ കണക്ഷൻ ആണല്ലോ. ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രമേ ഞാനീ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ. ഇനി സുമേഷ് ആണോ കൊടുത്തത്? മനസ്സിൽ പല സംശയങ്ങളും മിന്നിമറഞ്ഞു. നയനയുടെ ശല്യം തന്നെ സഹിക്കാൻ വയ്യാ. അവൾ പലരോടും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പറയിച്ചിട്ടുണ്ട്. എന്നാൽ ജീവിതത്തിലാദ്യമായാണ് ഒരു പെണ്‍കുട്ടിയുടെ പ്രേമസന്ദേശം കിട്ടുന്നത്. 'ആദാo സ്വന്തം വാരിയെല്ലൂരി ഹവ്വായെ സൃഷ്ടിച്ചു ഇണയാക്കിയതു പോലെ..' ബൈബിൾ പഴയ നിയമത്തിലെ കാതലായ കഥ. പക്ഷെ ഇവിടെ എന്റെ ഏദൻതോട്ടത്തിൽ ഒരു പുരുഷ സുഹൃത്താണ് കൂട്ടായുള്ളത്.. ഞാൻ ഒരു സാത്താന്റെ പ്രേരണക്കും വഴങ്ങാൻ പോകുന്നില്ല. അറിഞ്ഞുകൊണ്ട് വിഷക്കനികൾ ഭക്ഷിക്കുകയുമില്ല. ഞാൻ നയനക്കു പിടികൊടുക്കാതിരുന്നപ്പോൾ നിമിഷ കരുതികാണും എനിക്കാ കുട്ടിയെ ഇഷ്ടമല്ലാത്തതുകൊണ്ടാണെന്ന്.. ഗോളിയില്ലാത്ത പോസ്റ്റിലൊരു ഫൗൾ ഗോൾ ! എന്തായാലും നിമിഷ നയനയെക്കാൾ സുന്ദരിയാണ്. ക്ലാസ്സിൽ ഏറ്റവും നീളം കൂടിയ, ഇടതൂർന്ന തലമുടിയുള്ള കുട്ടി. ഞാനാണേൽ പെണ്‍കുട്ടികൾ ഇരിക്കുന്ന ആ ഭാഗത്തേക്കു നോക്കാറേയില്ല. എനിക്കു താല്പര്യമില്ല തന്നെ ! എന്തായാലും എന്നെ ആശംസിച്ച സ്ഥിതിക്ക് ഒരു ക്രിസ്തുമസ് സന്ദേശം തിരിച്ചയക്കാം. അതല്ലേ മര്യാദ. ഞാൻ 'മേരി ക്രിസ്തുമസ് & പുതുവത്സരാശംസകൾ' എന്നു മാത്രം സന്ദേശം അയച്ചു. പിന്നെയുള്ള സന്ദേശം ശ്രീയുടേതായിരുന്നു. അതു വായിച്ചതും അറിയാതെ എന്റെ മിഴികൾ ഈറനണിഞ്ഞു... "എന്റെ ചക്കരേ.. ടോമികുട്ടാ.. മോന്റെ ആ കണ്ണുകൾ കാണാൻ കൊതിയായെടാ കള്ളാ.. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നിട്ട് ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല. നിന്നെയോർത്തോത്തു കരഞ്ഞു. എന്റെ ധൈര്യമൊക്കെ ചോർന്നുപോയെടാ മുത്തേ.. നീയെന്റെ മുത്താണ്. ഇനി നിന്നെ ഞാനങ്ങിനെയെ വിളിക്കൂ.. എനിക്കിന്നു തന്നെ നിന്നെ കാണണം. ഇനി പിടിച്ചുനില്ക്കാൻ വയ്യ. ഒന്നുകിൽ ഞാനങ്ങോട്ടു വരാം. അല്ലെങ്കിൽ നീയിങ്ങോട്ടു വാ.. നീ എന്റേതു മാത്രമാ.. നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല.സത്യം ! ഈ സന്ദേശം കണ്ടയുടൻ വിളിക്കണെ എന്നെ.. എന്റെ മൊബൈലിലെ കാശു തീർന്നു." അതു വായിച്ചു സ്തബ്ധനായി ഞാനിരുന്നു. ഇപ്പോൾ സംഗതി നേരെ തിരിഞ്ഞിരിക്കുകയാണ്. ആദ്യമൊക്കെ എന്നെ ഉപദേശിച്ച ആളാണ്. ഇപ്പോൾ ശ്രീ എന്നിൽ വളരെയധികം ആസക്തനായിരിക്കുന്നു. ആലോചിച്ചപ്പോൾ എനിക്കു ഉൾഭയം തോന്നി. ഇനിയാണ് സൂക്ഷിക്കേണ്ടത്. എന്നോടുള്ള 'പ്രണയം' ശ്രീയെ ഒരു ഭ്രാന്തനാക്കിയിരിക്കുന്നു. ഏതാണ്ട് എന്റെ അവസ്ഥയും അതുപോലെയൊക്കെ തന്നെ ! എന്റെ ശരീരം പകർന്ന ചൂട് അവനിൽ ഏറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ എന്നെ കാണാതെയിരിക്കാനോ, ബന്ധപ്പെടാതിരിക്കാനോ അവനു കഴിയുമെന്നു തോന്നുന്നില്ലെന്ന് ശ്രീ തന്നെ പറഞ്ഞിട്ടുണ്ട് ! ആ സുഖങ്ങൾ എന്താണെന്ന് അറിഞ്ഞുപോയി. അല്ലെങ്കിൽ തന്നെ പരിചയപ്പെട്ടശേഷം രണ്ടു മൂന്നു ദിവസം അടുപ്പിച്ച് കാണാതിരിക്കുന്നത് ഇതാദ്യമാണ്. ഞാൻ പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയിട്ട് ശ്രീയെ വിളിച്ചു. എന്റെ വിളി പ്രതീക്ഷിച്ചിരുന്നപോലെ പെട്ടെന്നുതന്നെ ശ്രീ ഫോണെടുത്ത് "ഹലോ മുത്തേ.. എനിക്കു നിന്നെ കാണണം.. ഇന്ന് തന്നെ കണ്ടേ തീരൂ. ഇല്ലെങ്കിൽ എനിക്കു ഭ്രാന്തു പിടിക്കും." എന്നു പറഞ്ഞു. പതിഞ്ഞിടറിയ സ്വരത്തിൽ ശ്രീ പുലമ്പുകയായിരുന്നു. ആ സ്വരം എന്റെ കാതുകളിൽ അലയടിച്ചു. ഞാനപ്പോൾ സമാധാനപ്പെടുത്തി. "ചേട്ടൻ വിഷമിക്കണ്ട. ഞാൻ അവിടേക്ക് വരാം. ഇങ്ങോട്ടു വന്നാൽ ശരിയാവില്ല. ഈ പരിസരം മുഴുവൻ മമ്മയുടെ ബന്ധുക്കളാണ്. ഞാൻ വരുന്ന സമയം മമ്മയുമായി ആലോചിച്ചിട്ട് വിളിച്ചറിയിക്കാം." അതുകേട്ടപ്പോൾ ശ്രീ തുരുതുരെ ഉമ്മകൾ തരാൻ തുടങ്ങി. "അവിടെ അടുത്താരുമില്ലേ ..? " ഇല്ലെന്നു പറഞ്ഞു ശ്രീ ഫോണ്‍ വച്ചു. ഇത്രയും പെട്ടെന്നു 'ശ്രീഹരി' എന്ന വ്യക്തിത്വമുള്ള പുരുഷൻ പൂർണ്ണമായി എന്നിലേക്ക് അടുക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.. ആലോചിച്ചപ്പോൾ എന്നെകുറിച്ച് എനിക്കുതന്നെ അഭിമാനം തോന്നി. ഒരു കാരണവശാലും ശ്രീയെ ഇവിടേക്ക് വരുത്തിക്കൂടാ. ഇവിടെ ഒരു സ്വാതന്ത്ര്യവുമില്ല. ഞാൻ നേരെ അടുക്കളയിലേക്കു ചെന്നു. മമ്മയെ എങ്ങിനെയും സ്വധീനിച്ചേ മതിയാകൂ. മമ്മയോടു ശ്രീയുടെ വീടുവരെ പോയിട്ടുവരട്ടെ എന്നു ചോദിച്ചപ്പോൾ കുറേനേരം ആലോചിച്ചിട്ടാണ് മറുപടി പറഞ്ഞത്. സ്ഥലമറിയാതെ എങ്ങിനെ പോകും എന്നായിരുന്നു മമ്മയുടെ ചോദ്യം. ഞാനാണേൽ ദൂരെയൊന്നും ഒറ്റയ്ക്കിതുവരെ യാത്രകളൊന്നും ചെയ്തിട്ടുമില്ല. വീട്, സ്കൂൾ, ട്യൂഷൻ, പള്ളി .. ഇതായിരുന്നു എന്റെ ലോകം! ഞാൻ ശ്രീയെ വിളിച്ചു കാര്യം പറഞ്ഞു. പെരുമ്പാവൂർജംഗ്ഷനിൽ ചെന്നാൽ ശ്രീ വന്നു കൂട്ടിപോകാമെന്നു പറഞ്ഞു. അവൻ അതിയായ സന്തോഷത്തിലാണ് സംസാരിച്ചത്. എന്നാൽ മമ്മയോടൊന്നു പറയാൻ നിർദ്ദേശിച്ചശേഷം ഞാൻ ഫോണ്‍ മമ്മക്കു നല്കി. മമ്മ എന്തൊക്കെയോ ചോദിക്കുന്നതു കേട്ടു. ശ്രീക്കാണേൽ എന്നെപോലെ യാചിച്ചു സമ്മതിപ്പിക്കാൻ ഒട്ടറിയില്ലതാനും. എന്നിട്ടും മമ്മയ്ക്കു എന്നെ ഒറ്റയ്ക്കു വിടാൻ പേടി. ഒരു രക്ഷയുമില്ലാതെ ഞാൻ ടെസ്സിആന്റിയുടെ പുറകേ കൂടി.. "അവനു പത്തു പതിനേഴു വയസ്സായില്ലേ.. പോകുന്നേൽ പോയിട്ടു വരട്ടെ.. ഇങ്ങനെയൊക്കെ തന്നെയല്ലേ പഠിക്കുന്നത്. അച്ചായൻ വിളിക്കുവാണേൽ ഞാൻ പറഞ്ഞോളാം." ടെസ്സിയാന്റിയുടെ വാക് സാമർത്‌ഥ്യത്തിൽ അന്നമ്മച്ചി വീണു. അവസാനം എന്റെ പൊന്നുമമ്മ ശ്രീയുടെ വീട്ടിലേക്ക് പോകാൻ മനസ്സില്ലാമനസ്സോടെ അനുമതി നല്കി.. നിന്നിടത്തു നിന്നുതന്നെ ഒന്നു തുള്ളി ചാടണമെന്നൊക്കെ തോന്നി. പരിസരബോധം കൊണ്ടു സ്വയം നിയന്ത്രിച്ചു. പിന്നെ ദ്രുതഗതിയിലായിരുന്നു കാര്യങ്ങൾ! പെട്ടെന്നു കുളിച്ചു പോകാൻ തയ്യാറായി. ടോണിയെ (അനിയൻ ) കൂട്ടിന് കൂടി കൊണ്ടുപോകാൻ മമ്മ പറഞ്ഞതിനോട് ഞാൻ വിസമ്മതം പ്രകടിപ്പിച്ചു. കാരണം പിന്നെ അവനെകൂടി ഞാൻ നോക്കേണ്ടി വരും. അവന്റെ മുന്നിൽ വച്ച് ശ്രീയോട് ഒന്നടുത്തിടപഴകാനും കഴിയില്ല. ശ്രീ പറഞ്ഞതിൻ പ്രകാരം ഞാൻ രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ചു. മമ്മ കുറെ ക്രിസ്തുമസ് പലഹാരങ്ങൾ ശ്രീയുടെ വീട്ടിലേക്കു തന്നുവിട്ടു. അതെല്ലാം ടോണി സ്കൂളിൽ കൊണ്ടുപോകുന്ന ബാഗിലാക്കി തോളിൽ തൂക്കി ഞാൻ യാത്രയായി. മമ്മയുടെ ഒരു ബന്ധു പുറകെ വന്നു ബൈക്കിൽ കയറാൻ പറഞ്ഞു. ടെസ്സി ആന്റി പറഞ്ഞു വിട്ടതാത്രെ. ആന്റിക്കാണല്ലൊ ഇപ്പോൾ എന്റെ ഈ യാത്രയുടെ ഉത്തരവാദിത്വം ! ആ അങ്കിൾ എളുപ്പത്തിൽ എന്നെ പാലാ ബസ്സ് സ്റ്റാൻഡിൽ കൊണ്ടുചെന്നു ബസ്സ് കയറ്റി വിട്ടു. അതാകുമ്പോൾ പെട്ടെന്നെത്തും. കാരണം അന്ന് ക്രിസ്തുമസ് ആയതിനാൽ ബസ്സ് സർവീസുകൾ തുലോം കുറവായിരുന്നു. ഉള്ളതിലാണേൽ നല്ല ഉന്തും,തള്ളും.. മോനിപള്ളി - കൂത്താട്ടുകുളം - മൂവാറ്റുപുഴ വഴി പെരുമ്പാവൂർക്കു എത്താം. പക്ഷെ, ഞാൻ രണ്ടു ബസ്സ് മാറി കയറിയാണ് പോയത്. ശ്രീ ഫോണിൽ കൂടി സംസാരിച്ചു സ്ഥലങ്ങൾ പറഞ്ഞുതന്നുകൊണ്ടേയിരുന്നു. എന്റെ അടുത്തിരുന്ന ഒരു അമ്മാവനോട് വാചകമടിച്ചു റൂട്ട് ചോദിച്ചു മനസ്സിലാക്കി. വളരെ വേഗതയിലാണ് ആ ബസ്സ് ഓടുന്നത്. ഏകദേശം ഒരു മണിക്കൂറുകൊണ്ട് ഞാൻ പെരുമ്പാവൂർ ജംഗ്ഷനിൽ എത്തി. അവിടെ ഒരു സുഹൃത്തിന്റെ ബൈക്കുമായി കണ്ണിമ ചിമ്മാതെ എന്റെ ശ്രീ എന്നെയും കാത്തു നില്പ്പുണ്ടായിരുന്നു. ഞാനിറങ്ങിയ ഉടനെ ഓടിവന്ന് എന്നെ നെഞ്ചോടു ചേർത്തു ആശ്ലേഷിച്ചു. രണ്ടുപേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു. സങ്കടം കൊണ്ട് കുറച്ചുനേരം ഞങ്ങൾക്കൊന്നും സംസാരിക്കാനായില്ല. ചുറ്റുമുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് ശ്രീയുടെ പിടിയിൽ നിന്നു ഞാൻ വിമുക്തനായത്. പിന്നെ ഞാനാ ബൈക്കിനു പുറകിൽ കയറി എന്റെ ശ്രീയുടെ വീട്ടിലേക്ക്.. "ഓ.. ഇത്ര ദൂരമേയുള്ളോ ചേട്ടാ ഇവിടേക്ക്.. കോട്ടയത്തൂന്നു കുറവിലങ്ങാട് വരുന്ന ദൂരം..? ഞാൻ മുഖവുരയിട്ടു. "മുത്തിന് യാത്ര സുഖമായിരുന്നോടാ.. എന്താ ഒരു നാണം നിന്റെ കണ്ണുകളിൽ..? നിന്റെ ചേട്ടന്റെ വീട്ടിലേക്കാണ് വരുന്നത്. സന്തോഷിക്കുകയല്ലേ വേണ്ടത്. അതുകേട്ടപ്പോൾ എനിക്കു നാണം വന്നു ഞാൻ മിഴികൾ കൂമ്പി.. ഉദ്ദേശം ഒരു എട്ടര കിലോമീറ്ററോളം സഞ്ചരിച്ചു 'തോട്ടുവാ ' എന്ന സ്ഥലത്തെത്തി. പ്രകൃതിരമണീയമായ ഒരു സ്ഥലം! കണ്ടപ്പോൾത്തന്നെ എന്റെ മനസ്സ് ആർദ്രമായി .. പോകുന്ന വഴി ഒരു വലിയ അമ്പലവും, ശ്രീ പഠിച്ച സ്കൂളുമൊക്കെ എന്നെ ചൂണ്ടി കാണിച്ചുതന്നു. ബൈക്കിലിരുന്നു തന്നെ കൃത്യസ്ഥലത്ത് എത്തിയതായി മമ്മയോട് ഞാൻ വിളിച്ചുപറഞ്ഞു. അവരെല്ലാം കൂടി 'നന്ദനം' സിനിമ കാണാൻ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ശ്രീയും മമ്മയോട് സംസാരിച്ചു. എന്നെ കണ്ട സന്തോഷത്തിൽ ശ്രീ വചാലനായിരുന്നു. ആ യാത്രക്കൊടുവിൽ വളരെ പഴക്കം ചെന്ന പരമ്പരാഗതമായ നാലുകെട്ടും, പടിപ്പുരയുമുള്ള ആ വലിയ വീട്ടിലേക്ക് എന്റെ ശ്രീയോടൊപ്പം ഞാൻ എത്തിചേർന്നു. എന്നെ കണ്ടതും പുറത്തു നിന്നവരെല്ലാം അകത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. വലതുകാൽ വച്ചു കയറാൻ ശ്രീ എന്റെ ചെവിയിൽ മന്ത്രിച്ചു.. ഞാനതുപോലെ അനുസരിച്ചു. അകത്തേക്കു കയറിയതും മനസ്സിൽ ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടു. ബാല്യകാലസ്മരണകളിലേക്കൊരു മടക്കയാത്ര..! അപ്പോഴാണ് അവിശ്വസനീയമായ ആ അദ്ഭുതം എന്റെ ശ്രദ്ധയിൽ പെട്ടത്...! (തുടരും.. )
എന്റെ പ്രണയം ..... ( ഭാഗം : 51)
കാണാൻ ശ്രീയെ പോലെ ഒരു വൃദ്ധന്റെ പടം എന്റെ കണ്ണിൽ പെട്ടു. ഞാൻ ചെന്നു കയറിയത് ഒരു വരാന്തയിലാണ്. അവിടെ കുറച്ചുയരത്തിൽ കുറെ ഫ്രയിം ചെയ്ത ഫോട്ടോകൾ നിരത്തി തൂക്കിയിട്ടിരിക്കുന്നു. കൂടുതലും സമൂഹഫോട്ടോകളാണ്. അതിൽ മദ്ധ്യത്തിലാണ് ആ വൃദ്ധന്റെ ഫോട്ടോ.. കാണാൻ ശ്രീ തന്നെ ! അതേ തലയെടുപ്പും, ഗാംഭീര്യവും.. മീശ കുറച്ചു മുകളിലോട്ടു പിരിച്ചു വച്ചിരിക്കുന്നു. ദേഷ്യം വരുമ്പോൾ ശ്രീയും അങ്ങിനെ ചെയ്യാറുണ്ട്. അതിശയം പൂണ്ട് ഞാനതാരാണെന്നു ചോദിച്ചപ്പോൾ ശ്രീയുടെ അച്ഛന്റെ അച്ഛൻ (അച്ഛാച്ഛൻ എന്നാണ് ശ്രീ വിളിക്കുക) ആണെന്നു ശ്രീ പറഞ്ഞു. എന്തൊരു മുഖസാമ്യം ! ഇങ്ങിനെയും വരുമോ മുഖച്ഛായ. ശ്രീയുടെ ചേച്ചിയും, അനിയത്തിയും ഇടക്ക് വന്ന് എന്നെ ഒളിഞ്ഞു നോക്കുന്നുണ്ട്. അകത്തേക്ക് നോക്കിയപ്പോൾ ഒരു ഇരുട്ടുപോലെ തോന്നി. ആദ്യം പുറത്തേക്കു വന്നത് ശ്രീയുടെ അമ്മാമ്മയാണ്. നല്ല പ്രൗഢിയുള്ള ഒരു മുത്തശ്ശി. എന്നോടു പേരുവിവരങ്ങൾ തിരക്കി. ഞാൻ നസ്രാണിയാണെന്നു പേരിൽ നിന്നും മനസ്സിലായിട്ടാണെന്ന് തോന്നുന്നു.ഒരു അതൃപ്തിപോലെ ആ മുത്തശ്ശി പതിയെ അകത്തേക്കു വലിഞ്ഞു. അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു. ശ്രീ അമ്മയെ വിളിച്ചു. "അച്ഛൻ കൃഷിസ്ഥലത്തേക്കു പോയിരിക്കുകയാ." ശ്രീ പറഞ്ഞു. ശ്രീയുടെ അമ്മ വന്നു കാര്യങ്ങൾ എല്ലാം തിരക്കി. അവരുടെ ധാരണ ഞാൻ ശ്രീയുടെ കൂടെ ഇപ്പോൾ പഠിക്കുന്നുണ്ടെന്നാണ്. പാവം ഒരമ്മ ! ശ്രീയെ പോലെ പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കുന്നത്. " ഇതാ.. മമ്മ ശ്രീക്കും, കുടുംബത്തിനും തന്നുവിട്ടതാ.." ഞാൻ കൊണ്ടുവന്ന ക്രിസ്തുമസ് പലഹാരങ്ങളെല്ലാം ശ്രീയെ ഭദ്രമായി ഏല്പ്പിച്ചു. അതു കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു. അവനോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. ശ്രീയുടെ ചേച്ചി പതുങ്ങിപതുങ്ങി എന്റെ മുന്നിൽ വന്നു. കാണാൻ സുന്ദരിയാണ്. ശ്രീയുടെ അനിയത്തി ചേച്ചിയുടെ പുറകിൽ കൂടി എന്നെ ഒളിഞ്ഞുനോക്കി. ചേച്ചിയുടെ പേരു പ്രിയ, അനിയത്തി പ്രേമ. ചേച്ചി എന്റെ വിവരങ്ങൾ ചോദിച്ചു. ഞാനും എൻട്രൻസ് കോച്ചിംഗ് ബാച്ചിൽ ശ്രീയോടൊപ്പമുണ്ടെന്നു നുണ പറഞ്ഞു. അല്ലെങ്കിൽ കൂടുതൽ ചോദ്യങ്ങൾക്കുള്ള മറുപടി പറയേണ്ടിവരും. ഞാൻ പറഞ്ഞതു കേട്ടു ശ്രീക്കു ചിരിവന്നു. വെള്ള വരയുള്ള ഷർട്ടും, സ്വർണ്ണകസവുള്ള മുണ്ടുമാണ് ശ്രീയുടെ വേഷം ! ഷർട്ടിന്റെ ആദ്യബട്ടണ്‍ ഇടാത്തതു നെഞ്ചിലെ രോമങ്ങൾ എടുത്തുകാട്ടി. ഊണു കഴിഞ്ഞേ പോകാവൂ എന്ന് ശ്രീയുടെ അമ്മ പ്രത്യേകം പറഞ്ഞിട്ടാണ് അകത്തേക്കു പോയത്. ശ്രീയെന്നെ വീട്ടുമുറ്റത്തുള്ള തുളസിത്തറയും, പടിപ്പുരയിലുള്ള പൂജാമുറിയും, പുരാതനമായ പത്തായപുരമൊക്കെ നടന്നു കാണിച്ചു.. കുറെ ഓടിൽ തീർത്ത പാത്രങ്ങൾ, പിച്ചള വിളക്കുകൾ, ചിരാതുകൾ, വെങ്കലപാത്രങ്ങൾ, മണ്‍പാത്രങ്ങൾ.. അങ്ങിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ കാഴ്ചകൾ.! എന്റെ കഴുത്തുവരെയുള്ളൊരു മണ്‍കലം കണ്ടു ഞാൻ അതിശയപ്പെട്ടു. ഒരു വശത്തു നിറയെ ഉണങ്ങിയ നാളികേരം കൂട്ടിയിട്ടിരിക്കുന്നു. പുറകുവശത്ത് കപ്പത്തോട്ടം, കമുക്, തെങ്ങ്, പ്ലാവ്, മാവ്, ആഞ്ഞിലി എന്നുവേണ്ട എല്ലാ വൃക്ഷങ്ങളും നിറഞ്ഞു നില്ക്കുന്നു. ശ്രീയുടെ തറവാട്ടുമഹിമ കളഞ്ഞുകുളിച്ചത് അച്ഛാച്ഛനാത്രേ. ഞാൻ ഫോട്ടോയിൽ കണ്ട മഹാൻ ! ആശാൻ കള്ളുകുടിയുo, ചീട്ടുകളിയും കൂട്ടുക്കെട്ടുമായി എല്ലാം മുടിപ്പിച്ചിട്ടാണ് കാലഗതിയടഞ്ഞത്. വിരുതന് രഹസ്യ ബന്ധങ്ങളുമുണ്ടായിരുന്നു പോലും.. 'മറ്റൊരു മംഗലശ്ശേരി നീലകണ്ഠൻ.' ശ്രീ പറഞ്ഞു നിർത്തി. അപ്പോഴേക്കും ശ്രീയുടെ അച്ഛൻ മടങ്ങിയെത്തി. എത്ര നല്ല മനുഷ്യൻ ! ഞാൻ ചിന്തിച്ചു. കാണാൻ സുമുഖൻ ! ശ്രീയെ പോലെ തന്നെ ! എന്നോടു വളരെ ലാളിത്യത്തോടെയാണ് സംസാരിച്ചത്. എന്റെ ശ്രീയുടെ അച്ഛനല്ലേ .. എനിക്കു വേണ്ടപ്പെട്ടയാൾ ! ഞാൻ മനസ്സിൽ ചിന്തിച്ചു. ഞങ്ങൾ കുറെയേറെ സംസാരിച്ചു. എന്നെ പാടമൊക്കെ കൊണ്ടു കാണിക്കാൻ ശ്രീയോട് അച്ഛൻ പറഞ്ഞു. അതുപ്രകാരം.. എനിക്കൊരിക്കലും സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു മായാലോകത്തിലേക്കാണ് ശ്രീ എന്നെയും കൂട്ടിക്കൊണ്ടുപോയത്. സൂര്യതാപത്തെ ചെറുക്കാനെന്നപോലെ ആകാശത്ത് പെട്ടെന്നൊരു മഴക്കാറ് രൂപപ്പെട്ടു. ഞങ്ങൾ നടന്നുനടന്ന് ഒരു വെള്ളക്കനാലിന്റെ അരികിലെത്തി. അതിൽ കൂടി പാടപ്രദേശത്തേക്കിറങ്ങാൻ രണ്ടു തെങ്ങിൻ തടികൾ മുറിച്ചിട്ടിരിക്കുന്നു. 'ഇതാണ് ഞങ്ങടെ നാട്ടിലെ പാമ്പൻപാലം.. മുത്ത് വീഴാതെ കേറിപ്പോര്.." ശ്രീ പറഞ്ഞതു കേട്ട് ഞാൻ ചിരിച്ചു. ഞാൻ പേടിച്ചുപേടിച്ചാണ് കയറിയത്. നൃത്തം കളിച്ചു കളിച്ച് ഒരു വിധം അപ്പുറത്തെത്തി. വീണാൽ തോട്ടുചാലിൽ തന്നെ ! ശ്രീ കൈതന്നു സഹായിച്ചു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വിശാലമായ പാടങ്ങൾ.. പാടങ്ങളിൽ നിറയെ മകരകൊയ്ത്തിനു തയ്യാറായി വരുന്ന നെൽച്ചെടികളിൽ നിറയെ സ്വർണ്ണവർണ്ണമാർന്ന നെൽക്കതിരുകൾ..! "എത്ര മനോഹരമാണീ കാഴ്ച..! ഇതിൽ ഏതാ ചേട്ടന്റെ പാടം..? " ഞാൻ വാചാലനായി.. "ദേ..ആ കാണുന്നതെല്ലാം.." ശ്രീ ചൂണ്ടികാണിച്ചു.. അതു കേട്ട പാതി കേൾക്കാത്ത പാതി ഞാനൊരു കൊച്ചുകുട്ടിയുടെ ഭാവത്തോടെ ചാടിക്കുതിച്ച് അവിടേക്കോടി.. ചെറുവരമ്പുകളിലൂടെ ഞാൻ കുതിച്ചുപാഞ്ഞു.. കുറെ ദൂരെയെത്തി.. അപ്പോൾ ശ്രീ അക്കരെയും, ഞാനിക്കരെയും .. "കൂയ്.. ഇതാണോ...." ഞാനുറക്കെ വിളിച്ചുകൂവി.. അതെയെന്നു ശ്രീ ആംഗ്യഭാഷയിലൂടെ അറിയിച്ചു. അപ്പോൾ ഞാൻ വിളയാറായ കുറെ നെൽക്കതിരുകൾ ഊരിയെടുത്തു. ശ്രീയെ കൈകാട്ടി അവിടേക്ക് വിളിച്ചു.. ശ്രീ സാവധാനം നടന്നെന്റെ അടുത്തെത്തി. ഞാനാ നെൽക്കതിരു കൊണ്ട് ശ്രീയെ ഇക്കിളിയാക്കിയിട്ട് അവിടെ നിന്നു വീണ്ടും ഓടി. "മുത്തേ.. ഓടല്ലേ ..വീഴുമേ .." ശ്രീയെന്നെ പിന്തുടർന്നോടി. വിജനമായ ആ പാടത്തിൽ ഞാനും എന്റെ ശ്രീയും മാത്രം.. അവനെന്നെ ഓടിച്ചിട്ടു പിടിച്ചു. ശ്രീയുടെ ബലിഷ്ഠമായ കൈകളിൽ കിടന്നു ഞാൻ കുതറി. ബലപ്രയോഗത്തിനൊടുവിൽ ഞാൻ ശ്രീയുടെ പാടത്തിന്റെ അകത്തേക്കു വഴുതി വീണു. ശ്രീ കൂടെ എന്റെ പുറത്തേക്കും.. ആ വീഴ്ചയിൽ എന്റെ കൈയ്യിലിരുന്ന കതിർമണികൾ എവിടേക്കോ ഊർന്നുപോയി. എന്നെ അടിയിലാക്കി ശ്രീ ഉടുത്തിരുന്ന കസവുമുണ്ടുകൊണ്ടു ഞങ്ങളുടെ തലവഴി മൂടി. അവൻ എന്റെ കഴുത്തിൽ ചുംബിക്കാൻ തുടങ്ങി. ആദ്യമൊക്കെ എതിർത്തെങ്കിലും ശ്രീയുടെ ഗന്ധം എന്നിലെ മൃദുലവികാരത്തെ ഉണർത്തി. ഞങ്ങൾ തമ്മിൽ ഗാഢമായി കെട്ടിപ്പുണർന്നു. ഞങ്ങളുടെ കേളികൾ കണ്ട് നീലാകാശം നാണിച്ച് കണ്ണടക്കുന്നതായ് തോന്നി. ഒടുവിൽ വിയർത്തുകുളിച്ചു തളർന്ന എന്നെ ശ്രീയാ നെഞ്ചിലേക്ക് കിടത്തി സ്വർഗ്ഗകവാടം വരെ കൊണ്ടുപോയിട്ട് തിരികെ കൊണ്ടുവന്നു. ഇതിനിടയിൽ സ്നേഹജലത്തിന്റെ സുഖപ്രവാഹം എന്നെ ആനന്ദത്തിലാഴ്ത്തി.."ആരേലും കടന്നുവരും.. എണീക്ക്.." ശ്രീയെ പുറകിലോട്ട് ഉന്തികൊണ്ട് ഞാൻ പറഞ്ഞു. ശ്രീയെന്നെ ബലമായി വീണ്ടും നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. പിന്നെ കുറച്ചു നിമിഷത്തേക്കു രതി ഞങ്ങൾക്കു സ്വന്തമായ് തീർന്നു.. ശേഷം ശ്രീ ഒന്നുമറിയാത്തപോലെ മുണ്ടെടുത്തുടുത്തു എണീറ്റു. ആ നെൽച്ചെടികൾക്കിടയിൽ തളർന്നുകിടന്ന എന്നെ ശ്രീ കൈ തന്നു സഹായിച്ച് എണീപ്പിച്ചു. ഞങ്ങളെ ആരും കാണാതെ തലയുയർത്തി നിന്ന് സംരക്ഷിച്ച ആ നെൽച്ചെടികൾക്ക് ഒരു നന്ദിയർപ്പിച്ച് വരമ്പുകളിലൂടെ ഞങ്ങൾ മുന്നോട്ടു പ്രയാണം ചെയ്തു. നെൽച്ചെടികളുടെ അരം കൊണ്ട് എനിക്കു മേലു ചൊറിയുന്നുണ്ടായിരുന്നു. ശ്രീ 'മഴ വരുന്നു' എന്നു പറഞ്ഞ് വേഗത്തിൽ നടന്നു. പുറകിലൊരു നിഴൽ പോലെ ഞാനും.. അതടുത്ത നിര്‍വൃതിയിലേക്കുള്ള ഒരു യാത്രയാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല.. ( തുടരും ..)
എന്റെ പ്രണയം ..... ( ഭാഗം : 52)
അവിടെനിന്നും ശ്രീയെന്നെ ഒരു അരുവിയിലേക്കാണ് കൊണ്ടുപോയത്. അതു നിറയെ തെളിഞ്ഞ വെള്ളം കളകളാരാവത്തോടെ ഒഴുകുന്നു.. അതിനരികിൽ നിരനിരയായി നില്ക്കുന്ന കേരവൃക്ഷങ്ങളുടെ നല്ല തണൽ ! "നന്നായി വിയർത്തതല്ലേ.. എനിക്കു മേലു ചൊറിയുന്നു. നമുക്കീ വെള്ളത്തിൽ കുളിക്കാം ശ്രീ " ഞാൻനിർബന്ധം പിടിച്ചു. അപ്പോൾ ഒരു കൃഷിക്കാരൻ ദൂരെ നിന്നും നടന്നുവരുന്നു. 'അയാൾ കടന്നുപോകട്ടെ' എന്നു ശ്രീ എന്നെ കണ്ണു കാണിച്ചു. അയാൾ നടന്നു മറഞ്ഞതും ചെറുതായി ചാറ്റൽമഴ തുടങ്ങി. ഒരു ശുഭസൂചകമായ ലക്ഷണം ! പിന്നെ ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല. നിന്ന വേഷത്തിൽ ആ അരുവിയിലേക്ക് എടുത്തുചാടി. ശ്രീ അന്തം വിട്ടുപോയി. "അയ്യോ.. ടോമികുട്ടാ.. പാന്റും, ഷർട്ടും മുഴുവൻ നനഞ്ഞല്ലോ! ഇനിയെങ്ങിനെ ഇതുമിട്ടു കുറവിലങ്ങാട് വരെ ബസ്സേൽ പോകുന്നത്?.." ഞാൻ വസ്ത്രങ്ങൾ ഒന്നുമില്ലാത്ത വീട്ടിലേക്കല്ലല്ലോ വന്നത്. എന്റെ ചെറുക്കന്റെ വസ്ത്രങ്ങൾ ഇട്ടോളാവേ.." അതുപറഞ്ഞ് ഞാൻ വെള്ളത്തിൽ കിടന്നു മറിഞ്ഞ് ആർത്തുചിരിച്ചു. "മനസ്സിലായില്ലേ.. ചേട്ടന്റെ വസ്ത്രങ്ങൾ തന്നാൽ മതിയെന്ന്.. ! " അതു പറഞ്ഞിട്ട് ഞാൻ ശ്രീയുടെ ദേഹത്തും വെള്ളം തെറ്റിയൊഴിച്ചു. ശ്രീ അവന്റെ ഷർട്ട് നനയാതെ ഊരിമാറ്റി അരികിലുള്ള ഒരു ആറ്റുകൈതയിൽ തൂക്കിയിട്ടു.. പിന്നെ മുണ്ട്, ഷഡ്ഡി കാണത്തക്ക രീതിയിൽ മടക്കികുത്തി അവനും അരുവിയിലേക്ക് ഇറങ്ങിവന്നു. രോമാവൃതമായ അവന്റെ കനം കൂടിയ തുടകൾ കാണാൻ നല്ല ചന്തം ! അപ്പോൾ മഴ കുറച്ചുകൂടി ശക്തിയായി. ശ്രീ എന്നെ അവന്റെ കൈകളിൽ കിടത്തി നീന്തൽ പഠിപ്പിച്ചു. ഇടയ്ക്കിടയ്ക്ക് അവന്റെ കൈകൾ എന്റെ നാഭിക്കു താഴെ ചില കുസൃതികൾ കാട്ടി. തിരിച്ചു ഞാൻ ശ്രീയെ ഇക്കിളിയാക്കി.. ഞാൻ കാലിട്ടടിച്ച് അവസാനം അവനും വെള്ളത്തിൽ മറിഞ്ഞു വീണു. അവൻ ഉശിരോടെ വീണ്ടും എണീറ്റ് പുറകിൽ കൂടി എന്നെ കെട്ടിപുണർന്നു. മഴയായതു കൊണ്ടും, പാടത്തിന്റെ ഓരമായതിനാലും അപ്പോൾ ആ പ്രദേശത്തു ഒരു മനുഷ്യജീവികളെപോലും കാണാനില്ലായിരുന്നു. ഞങ്ങൾക്ക് ദൈവമായി ഒരുക്കി തന്ന അസുലഭ മുഹൂർത്തം ! നനഞ്ഞൊട്ടിയ എന്റെ ദേഹത്തേക്ക് ശ്രീ ആർത്തിയോടെ നോക്കി. അന്നാദ്യമായാണ് "ജല ക്രീഡ" എന്താണെന്നും, അതിന്റെ സുഖം എത്രത്തോളമുണ്ടെന്നും ഞാനറിയുന്നത്. അവിശ്വസനീയമായ ഒരനുഭൂതിയായിരുന്നു അത് ! എല്ലാം ശുഭമായിത്തന്നെ പര്യവസാനിച്ചു. മൂന്നു ദിവസത്തെ ഞങ്ങളുടെ ദാഹങ്ങൾക്കും, മോഹങ്ങൾക്കും തല്ക്കാല ശമനമായി. നേരം ഉച്ചയായി .. ഒടുവിൽ ശ്രീയുടെ മുണ്ടഴിച്ചു ഞങ്ങൾ ഒഴുകുന്ന വെള്ളത്തിൽ വീശി കുറെ മത്സ്യങ്ങളെ പിടിച്ചു. ചെറുതും, കുറച്ചു വലുതുമായി അനേകം മത്സ്യങ്ങൾ ! നല്ല തിളക്കമുള്ളവ.. ശ്രീ ഓരോന്നിനെയും ചൂണ്ടി ഓരോ പേരു പറയുന്നുണ്ട്. ഒന്നും കണ്ടിട്ടും,കേട്ടിട്ടുമില്ലാത്ത എനിക്ക് എവിടെ മനസ്സിലാകാൻ ? അവസാനം എന്തിനെയോ ചൂണ്ടി "ഇത് ശ്രീകുഞ്ഞുങ്ങളും, ടോമി കുഞ്ഞുങ്ങളും.. ആരൊക്കെ ആകാനുള്ളതായിരുന്നു.. ഡോക്ടർ, എഞ്ചിനീയർ ,പോലീസ്.." അവൻ പറഞ്ഞതിന്റെ പൊരുൾ ആദ്യമെനിക്ക് മനസ്സിലായില്ല. പിന്നെ ചെവിയിൽ സംഗതി പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അട്ടഹസിച്ചു ചിരിച്ചുപോയി.. "എന്നാലെ ചേട്ടാ പാടത്ത് നെല്ചെടിയിലും കാണും നമ്മുടെ കുഞ്ഞുങ്ങൾ." ഞാനും വിട്ടില്ല. പിന്നെ കൈതക്കാടുകൾക്കിടയിലൂടെ ഞങ്ങൾ മുകളിലേയ്ക്കു കയറി . എന്റെ ഷഡ്ഡിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ എല്ലാം നനഞ്ഞു കുതിർന്നിരുന്നു. പപ്പാ കൊണ്ടുവന്ന ജപ്പാന്റെ തുണിയിൽ തയ്ച്ച കറുത്തു തിളങ്ങിയ ആ പാന്റിൽ തടവികൊണ്ട് ശ്രീ എന്റെ നെറ്റിയിൽ ഉമ്മ വയ്ച്ചു. അന്നേരത്തെ ഒരു സന്തോഷത്തിൽ എടുത്തു ചാടിയതാണ്. ഇപ്പോൾ ശ്രീയുടെ വീട്ടിലേക്കു ഇങ്ങനെ കയറി ചെല്ലാൻ കഴിയുമെന്നു തോന്നുന്നില്ല. ഇപ്പോഴും ചെറുതായി ചാറ്റൽമഴയുണ്ടുതാനും.. ഉടുത്തിരുന്ന മുണ്ടു പിഴിഞ്ഞ് അവൻ എന്റെ തല തോർത്തി തന്നു. അന്നു ഞാൻ കൊടുത്ത ഷഡ്ഡിയുo, മമ്മാ വാങ്ങിക്കൊടുത്ത ഷർട്ടുമാണ് അപ്പോൾ ശ്രീ ധരിച്ചിരുന്നത്. പാടത്തേക്കു വരാൻ നേരം മാറ്റിയതാ.. പാവം അറിഞ്ഞില്ല ഈ കുസൃതി ചെക്കൻ ഇത്രയും പണിയൊപ്പിക്കുമെന്ന്.. 'എന്താ ഭംഗി ശ്രീയെ കാണാൻ !'.. ഞാൻ മനസ്സിലോർത്തു. ഞാൻ കരയിൽ നിന്നുതന്നെ പാന്റും, ഷർട്ടും ഊരി വെള്ളത്തിലിട്ടു കഴുകി നന്നായി പിഴിഞ്ഞെടുത്തു. ശ്രീ എന്റെ നഗ്നമേനി നോക്കി ആസ്വദിക്കുന്നതായി തോന്നി. "ഓ.. ടോമിക്കുട്ടാ, താനൊരു ഒരു അസാധ്യ ഉരുപ്പടി തന്നെ.. പെണ്ണുങ്ങൾ തോറ്റുപോകും ഈ ശരീരഭംഗിക്കു മുന്നിൽ.. സർപ്പാകൃതിയുള്ള ശരീരം.." ശ്രീ അദ്ഭുതം കൂറി. രണ്ടു തവണ കാമവിരാമം നടന്നിട്ടും അപ്പോഴും ശ്രീയുടെയും, എന്റെയും അനുരാഗം കൂടിവന്നതേയുള്ളൂ.. അവൻ പറഞ്ഞ കാര്യം, പലവട്ടം നിലകണ്ണാടി നോക്കിനിന്നു ഞാൻ സ്വയം ചിന്തിച്ചിട്ടുള്ളതാണ്. . വെളുത്തുതുടുത്തു ഒതുങ്ങിയ അരക്കെട്ടും, കറുത്തൊരു പാടു പോലുമില്ലാത്ത സ്നിഗ്ദതയുള്ള തൊലിയും, ( പത്താം തരത്തിൽ എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്താൻ ഒരു കറുത്ത പാടിനു വേണ്ടി ക്‌ളാസ്സ് ടീച്ചർ ദേഹത്ത് തപ്പിമടുത്തത് ഞാനോർക്കുന്നു.) ആഴമുള്ള നാഭിചുഴിയും, സർപ്പാകൃതിയുള്ള ശരീരവും, വിടർന്ന മാർവ്വിടവും കണ്ടാൽ സ്ത്രീ ശരീരത്തെ അനായാസേന വെല്ലുവിളിക്കാം. നാഭിക്കടിയിൽ ലിംഗത്തിനു മുകളിലായി തുടുത്തു പുറത്തേക്കു തള്ളി നില്ക്കുന്ന മാർദ്ദവമേറിയ, കറുത്തു ചുരുണ്ട രോമാവൃതമായ മാംസനിബിഡതയാണ് ശ്രീക്ക് ഏറ്റവും പ്രിയമേറിയത്. വസ്ത്രം ധരിച്ചു ഞങ്ങൾ തിരികെ ശ്രീയുടെ വീട്ടിലേക്കു നടന്നു. പരസ്പരം കഴുത്തിൽ കൈയ്യിട്ട് നനഞ്ഞു കൊണ്ടു, ഒട്ടിയൊട്ടിയുള്ള ആ യാത്രയുടെ സുഖം ഇന്നുമെനിക്കു മറക്കാൻ കഴിഞ്ഞിട്ടില്ല. 'അറിയാതെ മഴ നനഞ്ഞുപോയി' എന്നു വീട്ടിൽ പറയാമെന്നു രണ്ടുപേരും കൂടി തമ്മിൽ പറഞ്ഞുറപ്പിച്ചു. ബാഗ് എടുക്കാത്തതുകൊണ്ട് മൊബൈൽ നനയാതെ രക്ഷപ്പെട്ടു. ഞങ്ങൾ വീട്ടിലെത്തിയതും ശ്രീയുടെ അച്ഛൻ വരാന്തയിൽ പത്രം വായിച്ചിരുപ്പുണ്ട്. മടിച്ചുമടിച്ചു ഞാൻ ശ്രീയുടെ കൂടെ അകത്തേക്കു കയറി.. അന്ന് സർക്കാർ അവധി ആയിരുന്നതിനാൽ ശ്രീയുടെ അച്ഛൻ മുഴുവൻ സമയവും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടൻ അദ്ദേഹം പെട്ടൊന്നൊരു തോർത്തുമുണ്ട് എടുത്തുകൊണ്ടു തന്നിട്ട് രണ്ടുപേരും നന്നായി തല തുവർത്താൻ പറഞ്ഞു. ഈറനണിഞ്ഞ ഈ വസ്ത്രങ്ങളുമായി ഇങ്ങനെ നിന്നാൽ പനി പിടിക്കുമെന്നും, പെട്ടെന്നു പോയി അതൊക്കെ മാറ്റാനും അച്ഛൻ ഞങ്ങളോട് സംയമനത്തോടെ പറഞ്ഞു. കാരണം അദ്ദേഹം തന്നെയായിരുന്നല്ലോ ശ്രീയോട്, എന്നെ പാടം കൊണ്ടുകാണിക്കാൻ പറഞ്ഞത്. എനിക്കൊന്നു കുളിക്കണം എന്നുണ്ടായിരുന്നു. ദേഹത്തൊക്കെ ചേറിന്റെ ഒരു മണം! പക്ഷെ അവിടെ കിണർ, കുളിമുറി, കക്കൂസ് എല്ലാം വീട്ടിൽ നിന്നും പറമ്പിലേക്ക് നടക്കണം. ആധൂനിക സൗകര്യങ്ങൾ ഒന്നും തന്നെ ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത ആ നാലുകെട്ടിന്റെ അകത്തളത്തിലെ ഒരു ഇരുണ്ട മുറിയിലേക്ക് ഞാൻ എന്റെ ശ്രീയോടൊപ്പം നടന്നു. അപ്പോൾ വിദ്യുച്ഛക്തിയും ഉണ്ടായിരുന്നില്ല. അവിടെ എപ്പോഴും അങ്ങിനെയാണു പോലും.. ഗ്രാമപ്രദേശമായതിനാൽ ഏതെങ്കിലും ലൈൻകമ്പിയുടെ മേൽ ഒരു തെങ്ങോല വീണാൽ കറണ്ടു പോകും. അതുകൊണ്ടു കൂടിയാണ് ആന്റിയുടെ നിർദ്ദേശപ്രകാരം ശ്രീയെ കോഴിക്കോടുള്ള അവരുടെ ഫ്ലാറ്റിലേക്കു പഠിക്കാൻ വിട്ടത്. പട്ടണത്തിൽ ഈ ശല്യങ്ങൾ കുറവാണല്ലോ. അടുക്കളയിൽ നിന്നും കറികളുടെ പരിസമാപ്തി അറിയിക്കാനെന്ന പോലെ കടുകു താളിക്കുന്ന വെളിച്ചെണ്ണയുടെ നല്ല മണം വരുന്നുണ്ട്. ശ്രീഎനിക്ക് പുളിയിലക്കരയുള്ള മുണ്ടും, ഒരു ടി ഷർട്ടും ധരിക്കാൻ തന്നു. കൂടെയൊരു ഉമ്മയും. ഞാൻ കണ്ണാടിയിലേക്ക് നോക്കി. എന്റെ കവിളുകൾ ചുവന്നുതുടുത്തിരിക്കുന്നു.. ശ്രീയുടെ മീശതുരുമ്പുകൾ കുത്തി മുറിവേല്പിച്ചതിന്റെ പരിണിതഫലം! ആ മുറിയിൽ വീട്ടിയിൽ തീർത്ത ഒരൊറ്റ കട്ടിൽ മാത്രം.. കഷ്ടിച്ച് ഒരാളിനു കിടക്കാം. അതിൽ മെത്തയില്ല. ഒരു പുല്പ്പായയും,അതിനു മുകളിൽ ഒരു ഷീറ്റും വിരിച്ചിട്ടുണ്ട്. അന്നെന്റെ മെത്ത ആദ്യമായ് കണ്ടപ്പോൾ കൗതുകത്തൊടെ ശ്രീ ഇരുന്നും, എണീറ്റും നോക്കിയതിന്റെ പൊരുൾ എനിക്കന്നു മനസ്സിലായി. പിന്നെ ഞങ്ങൾ വരാന്തയിലേക്കു പോയി. ശ്രീയുടെ അമ്മ ചോറുണ്ണാൻ വിളിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ തറയിൽ പായയിട്ട്, തൂശനിലയിൽ തുമ്പപൂനിറമാർന്ന ചോറു വിളംബി അമ്മ നില്ക്കുന്നു. പ്രിയ ചേച്ചിയും വിളംബാൻ സഹായിക്കുന്നുണ്ട്. പ്രേമയും, അമ്മാമ്മയും കാഴ്ചക്കാരായി ഒരറ്റത്ത് നില്പ്പുണ്ട്. ശ്രീയുടെ പാടത്തു വിളഞ്ഞു നെല്ലുകുത്തി അരിയാക്കി ഉണ്ടാക്കിയ ആ ചമ്പാവു ചോറിന്റെ മണം ഇന്നും എന്റെ മൂക്കിലുണ്ട്. ഞാനേതോ വലിയ വീട്ടിലെ സന്തതിയാണെന്നു തെറ്റിദ്ധരിച്ച് എനിക്കു വേണ്ടി അവർ ഒരു സദ്യ തന്നെ ഒരുക്കിയിരിക്കുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇഞ്ചി, നാരങ്ങ, മാങ്ങാകറി, കിച്ചടി, തോരൻ, അവിയൽ, പപ്പടം, പഴം (അവരുടെ പറമ്പിൽ വിളഞ്ഞു പഴുത്ത രസകദളി), ഉപ്പേരി, നേന്ത്രക്കായ് വറ്റൽ ( ശ്രീ കോഴിക്കോട് നിന്നും കൊണ്ടുവന്നത്.) പരിപ്പ്, സാമ്പാർ, പുളിശ്ശേരി, രസം, മോര് എന്നീ വിഭവങ്ങളും, എനിക്കിഷ്ടമുള്ള പരിപ്പു പ്രഥമനും ഉണ്ടായിരുന്നു. എന്റെ മമ്മയുടെ മാംസ ഭക്ഷണത്തിനെ കടത്തിവെട്ടിയ ആ നാടൻ രുചികൂട്ടുകളോട് മല്ലിട്ട് ഒടുവിൽ ഞാൻ തളർന്നു എന്നു പറഞ്ഞാൽ അതിലൊരു അതിശയോക്തിയും ഉണ്ടാകില്ല. അത്ര കെങ്കേമമായ സദ്യ അതിനുമുമ്പു ഞാൻ കഴിച്ചിട്ടേ ഉണ്ടായിരുന്നില്ല. ഒടുവിൽ ആ അമ്മയുടെ പാചക വൈഭവത്തെ ഞാൻ പ്രശംസിക്കാനും മറന്നില്ല. ഞങ്ങൾ മൂന്നു ആണുങ്ങൾ ചോറുണ്ടെണീറ്റ ശേഷമാണ് അവിടുള്ള സ്ത്രീജനങ്ങൾ ഊണു കഴിച്ചത്. അപ്പോഴേക്കും മഴ പെയ്തുതീർന്ന് മാനം തെളിഞ്ഞിരുന്നു.. ഞങ്ങൾ കൈകഴുകി ശ്രീയുടെ അച്ഛനോടൊപ്പം പറമ്പിൽ കപ്പ പിഴുതെടുക്കാൻ പോയി. രണ്ടു മൂട് ഞാൻ തന്നെ പിഴുതുമാറ്റി. അതൊക്കെ എനിക്കു തന്നു വിടാനാണെന്ന് ശ്രീ പറഞ്ഞു. ചുമട്ടുകൂലി തന്നാൽ കൊണ്ടുപോകാമെന്ന് ഞാനും.. പിന്നെ ഞാൻ അച്ഛനുമായി കുറച്ചുനേരം കാര്യങ്ങൾ സംസാരിച്ചിരുന്നു. മമ്മയൊക്കെ സിനിമ കണ്ടു പട്ടണം ചുറ്റിക്കറങ്ങി തിരികെ വരുമ്പോൾ അവിടെ എത്തിയാൽ മതി. ശ്രീ, അവന്റെ വീട്ടിൽ വളരെ നിശബ്ദനാണ്. ഇനി ഒരുപക്ഷെ ഇന്ന് അച്ഛൻ വീട്ടിൽ ഉള്ളതുകൊണ്ടാകാം. ശ്രീയെന്നെ അവന്റെ മുറിയിലേക്ക് ക്ഷണിച്ചു. അച്ഛൻ ഉച്ചയുറക്കത്തിനു പോയി. അമ്മയും, ചേച്ചിയും അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കുന്ന തിരക്കിലാണ്. അമ്മാമ്മയും, അനിയത്തിയും അവരുടെ മുറിയിൽ.. ആ സമയം ഞങ്ങൾ മാത്രം ശ്രീയുടെ മുറിയിൽ.. അവിടെയന്നു സംഭവിച്ചതോർക്കുമ്പോൾ ഇന്നും ഞാൻ അറിയാതെ ചിരിച്ചുപോകും..( തുടരും.. )
എന്റെ പ്രണയം ..... (ഭാഗം : 53)
മുറിയുടെ വാതിലടക്കാനുള്ള ധൈര്യം ശ്രീക്കില്ല. അതു പകുതി ചാരിയിട്ടേയുള്ളൂ. ഞാൻ വാതിലിന്റെ കർട്ടൻ വലിച്ചുനീക്കി മറച്ചു . പഴകി ദ്രവിച്ച ഒരു ടേബിൾഫാൻ വല്ലാത്ത ശബ്ദത്തോടെ കറങ്ങുന്നു. അതു നിർത്താൻ ഞാൻ ശ്രീയോട് ആവശ്യപ്പെട്ടു. ആ ശബ്ദം അത്രയ്ക്കു അരോചകമായിരുന്നു. പത്തു വർഷങ്ങൾക്കു മുമ്പ് ഒരു വേനലവധിക്ക് ശ്രീയുടെ അമ്മാമൻ പട്ടാളത്തിൽ നിന്നും വന്നപ്പോൾ കൊണ്ടുകൊടുത്ത ഫാനാണത്! ഞങ്ങൾ ആ ചെറിയ മരക്കട്ടിലിൽ കയറി ഞെരുങ്ങി കിടന്നു. അപ്പോഴതാ പിന്നെയും ശ്രീയുടെ നിയന്ത്രണം പോകുന്നു. എനിക്ക് അത്ഭുതം തോന്നി. "അല്ല, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. കഴിഞ്ഞ ജന്മത്തിൽ ചേട്ടൻ പൂവൻകോഴിയായിരുന്നോ..?" ഞാൻ ശ്രീയുടെ ചെവിയിൽ ചോദിച്ചു. ശ്രീ മറുപടിയൊന്നും പറയാതെ ചിരിച്ചു. എന്റെ കൈയ്യെടുത്ത് ശ്രീ അവന്റെ മടിയിൽ വച്ചു. ഞാൻ കൈ വലിച്ചു. "കളിക്കല്ലേ.. കർട്ടനിടയിലൂടെ ആരേലും കാണും കേട്ടോ.." ഞാൻ പിറുപിറുത്തു. ഒടുവിൽ ശ്രീ 'എന്തു പറഞ്ഞിട്ടും കാര്യമില്ല' എന്ന അവസ്ഥയിലേക്കെത്തിച്ചു. 'കതകു തുറന്നു കിടക്കുന്നതു കണ്ടോ' എന്ന എന്റെ ചോദ്യം കേട്ട് ഒരു നിർവാഹവുമില്ലാതെ ശ്രീ എണീറ്റു പോയി കതകും ജനലുമടച്ചു. എനിക്കു നല്ല പേടിയും ഒപ്പം ജാള്യതയും തോന്നി. ആരെങ്കിലും തെറ്റിദ്ധരിക്കുമോ ആവോ.? പേടി കൊണ്ട് എന്റെ രക്തം തണുത്തു മരവിക്കാൻ തുടങ്ങി. ശ്രീ പതിയെ എന്റെ വയറിൽ തലോടാൻ തുടങ്ങി.. മുഖം വയറിനു നേരെ കൊണ്ടുവന്നപ്പോൾ പിണക്കം ഭാവിച്ച് ഞാൻ ഒരു വശത്തേക്കു തിരിഞ്ഞു കിടന്നു. പക്ഷെ ശ്രീ എന്താഗ്രഹിച്ചുവോ, അതുതന്നെ അവിടെ നടന്നു.. ഇന്നിതു മൂന്നാം തവണയാണ്. അപ്പോൾ എല്ലാംഒരു തോർത്തിലാണ് തീർത്തത്. ഒന്നുമറിയാത്തതുപോലെ ശ്രീ പോയി വാതിൽ തുറന്നു അനിയത്തിയെ വിളിച്ചു കുടിക്കാൻ കുറച്ചു വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. 'ഞങ്ങൾ എൻട്രൻസ് പരീക്ഷക്കുള്ളത് പഠിക്കുകയാണ്' ആരെയോ കേൾപ്പിക്കാനെന്നപോലെ ശ്രീ കൂട്ടിചേർത്തു. കരിങ്ങാലി വെള്ളവുമായി ആ കുട്ടി വന്നു കൊടുത്തുപോയി. "എന്റെ ബുദ്ധി എങ്ങിനെയുണ്ട്.. ?" ഒരു ജേതാവിനെപോലെ ശ്രീയെന്നോട് ചോദിച്ചു.. "ഓ.. അതിഭയങ്കരം! പക്ഷെ ഇനിയീ ബുദ്ധി വേണ്ട കേട്ടോ.. പെണ്‍കുട്ടികളുള്ള വീടാ.. ഞാൻ ശരിക്കും പേടിച്ചു.." ഞാൻ കെറുവിച്ചു പറഞ്ഞു. കാരണം അന്ന് ഞാനത്രക്കും പേടിച്ചിരുന്നു. ഒന്നു വരാൻ അധിക സമയമൊന്നും വേണ്ട. ശ്രീയാണേൽ വികാരം കൂടിയാൽ അമറും.. മൂളും.. അവസാനം 'അയ്യോ.. ആ.. സൂപ്പർ .' എന്നൊക്കെ അലച്ചുവിളിക്കും.. അതെന്താ അങ്ങിനെ എന്നു ചോദിച്ചപ്പോൾ പറഞ്ഞത് സുഖം കൂടിപ്പോയിട്ടാണത്രെ.. ! പിന്നെ കുറച്ചുനേരം ശ്രീ തളർന്നുകിടന്നു മയങ്ങി. ആ സമയം ഞാൻ അവന്റെ ബുക്കുകൾ എടുത്തു പരിശോധിച്ചു നോക്കി.. അവിടെ പത്താംക്ലാസ്സിൽ അഞ്ഞൂറ്റി ഇരുപത്തിയേഴു മാർക്കോടുകൂടി ജയിച്ച മാർക്ക് ലിസ്റ്റിന്റെ ഫോട്ടോകോപ്പി ഞാൻ കണ്ടു. അതുപോലെ പ്ലസ്‌ടുവിനും എത്ര നല്ല മാർക്കാണ് അവൻ വാങ്ങിയിരിക്കുന്നത്. ആയിരത്തി ഒരുനൂറിനു മുകളിൽ.. ഇതിനിടക്ക് കമ്പ്യൂട്ടർ കുറച്ചു പഠിച്ചിരിക്കുന്നു. വാഹന ഡ്രൈവിംഗ് ലൈസൻസും എടുത്തിട്ടുണ്ട്. എനിക്ക് ശ്രീയെ കുറിച്ച് വളരെ അഭിമാനം തോന്നി. പത്താംതരത്തിൽ ആ കരയിൽ ഏറ്റവും നല്ല മാർക്ക് വാങ്ങിയതിന് തോട്ടുവാ എൻ.എസ്.എസ് കരയോഗത്തിന്റെ ഒരു ബഹുമതിയും, പഠിച്ച സ്കൂളിൽ നിന്നും ക്വിസ് മത്സരം, സ്കോളർഷിപ്, എൻ.സി.സി സ്കൗട്ട്, സ്പോർട്സ് എന്നിവക്ക് സാമാനങ്ങളും, ട്രോഫി മുതലായ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ആ നിലയിൽ നോക്കുകയാണെങ്കിൽ ഞാൻ വട്ടപൂജ്യമാണ്. കുറച്ചുകഴിഞ്ഞു ശ്രീ എണീക്കുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ വിളിച്ചുണർത്തി. 'ചേട്ടോ.. എണീറ്റെ.. എനിക്കു പോകണ്ടേ..' എന്നു പറഞ്ഞു. അവൻ മടിച്ചുമടിച്ചു എണീറ്റു പുറത്തേക്കു പോകുന്ന കണ്ടു. മുള്ളാൻ പോയതാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ പുറത്തു പോയ ശ്രീ മടങ്ങിവന്നത് അവരുടെ വീടിനു മുൻവശത്തുള്ള ഒരാൾപൊക്കം മാത്രമുള്ള ഗൗളീപാത്രതെങ്ങിലെ ഒരു കരിക്കുമായിട്ടാണ്. ഞങ്ങൾ മാറിമാറി അതിന്റെ വെള്ളം ആർത്തിയോടെ കുടിച്ചു. പിന്നെ ശ്രീ അതിനെ പൊട്ടിച്ചു കരിക്കും, ശർക്കരയുമായി വന്നു. ഹായ്.. ശർക്കരയും, കരിക്കും ചേർത്തു കഴിക്കാൻ എന്താ രുചി ! ഒന്നാമത് മധുരം എപ്പോഴും എനിക്കു പ്രിയപ്പെട്ടതാണ്. പിന്നെ ശ്രീയുടെ അമ്മ കപ്പ പുഴുങ്ങിയതും, കുരുമുളകു ചട്ണിയും, ആവി പറക്കുന്ന അസ്സല് ചായയും തന്നു. വൈകിട്ടു ഞാൻ കാപ്പിയാണ് കുടിക്കുന്നതെന്ന് പറഞ്ഞപ്പോൾ ആ വീട്ടിൽ കാപ്പിപ്പൊടി ഇല്ല എന്നു ശ്രീ പറഞ്ഞു. കാപ്പി ആർക്കും ഇഷ്ടമല്ലത്രെ ! അവർക്കു പശു ഉള്ളതുകൊണ്ട് പാലിനൊരു ക്ഷാമവുമില്ല. എല്ലാം കഴിച്ചു തൃപ്തിയായി. അങ്ങിനെ എനിക്കു പോകാനുള്ള സമയമടുത്തു. ഷഡ്ഡിയുൾപ്പെടെയുള്ള എന്റെ നനഞ്ഞ വസ്ത്രങ്ങൾ പൊതിഞ്ഞു ബാഗ്ഗിലാക്കി. ശ്രീയുടെ പാന്റും, ഷർട്ടും, പ്രത്യേകിച്ചും ഷഡ്ഢിയും ധരിച്ച് ഞാൻ പുറത്തേക്കിറങ്ങി. അവന്റെ എല്ലാ വസ്ത്രങ്ങളും എനിക്കു കുറച്ചു വലുതായിരുന്നു. പ്രത്യേകിച്ചും ഷഡ്ഢി. പക്ഷേ ശ്രീയുടെതാണല്ലോ എന്നോർത്തപ്പോൾ ധരിക്കാൻ ഒരു പ്രത്യേക അനുഭൂതി തോന്നി. ആണിനും, പെണ്ണിനും സാധിക്കാത്ത കാര്യം ! ഞങ്ങൾ സ്നേഹിച്ചു ഒന്നായവരാണ്. ഇനി എന്തു നോക്കാൻ ?! പാന്റും, ഷർട്ടും എല്ലാവരും കണ്ടു. പ്രത്യേകിച്ചും ഷഡ്ഢി ആർക്കും കാണാൻ കഴിയില്ലല്ലോ.. വരാന്തയിൽ വന്നപ്പോൾ ശ്രീയുടെ അച്ഛൻ ഒരു ചുമട് കപ്പ, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ നന്നായി പാഴ്സലാക്കി തന്നു. നേരം വൈകുന്നേരം നാലു മണി കഴിഞ്ഞു. ഇനി വല്ലപ്പോഴും ചെല്ലണമെന്നു ശ്രീയുടെ അമ്മയും, അച്ഛനും ഒരേ സ്വരത്തിൽ പറഞ്ഞു. മുത്തശ്ശിയോടും, അവന്റെ സഹോദരിമാരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. ശ്രീ എന്നെ ബൈക്കിൽ കയറ്റി പെരുമ്പാവൂർ ബസ്സ് സ്റ്റാൻഡിലേക്കു കുതിച്ചു. പോകുന്ന വഴിമദ്ധ്യേ ഒരു ചേട്ടൻ വണ്ടി കൈകാണിച്ചു നിർത്തി. അതു ശ്രീയുടെ ചങ്ങാതി സായിചേട്ടനായിരുന്നു. ആ ചേട്ടന്റെ ബൈക്കിലാണ് ഞങ്ങൾ ഇരിക്കുന്നത്.. ശ്രീയുടെ സമക്ഷത്തിൽ ഞങ്ങൾ കൈകൊടുത്തു പരിചയപ്പെട്ടു. അന്നേരം ശ്രീയുടെ മുഖം പെട്ടെന്നു മാറി. പിന്നെ തിരക്കു ഭാവിച്ച് ആ ചേട്ടനോട് യാത്ര പറഞ്ഞു പോകുന്ന വഴി ശ്രീയുടെ മുഖം മാറാനുള്ള കാരണം ഞാൻ തിരക്കി. സായിചേട്ടനു ഞാൻ കൈകൊടുത്തതു ശ്രീക്കു സഹിച്ചില്ല, അയാൾ എന്നെ തൊട്ടു, അയാൾ ആളു ശരിയല്ല, എന്നെ ആരും തൊടുന്നത് ഇഷ്ടമല്ല എന്നു ശ്രീ സങ്കടത്തോടെ പറഞ്ഞു. എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടുള്ള ശാസനയായതിനാൽ അപ്പോൾ ഞാനൊരു തമാശ പറഞ്ഞ് ചിരിച്ചുകളഞ്ഞു. "എന്നാൽ പിന്നെ എന്നെ വല്ല കണ്ണാടികൂട്ടിലുമിട്ട് കൂടെ കൊണ്ടുനടക്ക്.. അപ്പോൾ ആരും തൊടില്ല. ഹഹഹ..". ഞാനാണേൽ ആരോടും ഇടിച്ചുകയറി പരിചയപ്പെടും. വിമുഖതയില്ലാതെ സംസാരിക്കുകയും ചെയ്യും. ആദ്യമായി കാണുന്ന ഒരാൾക്ക് പെട്ടെന്നെന്നെ ഇഷ്ടമാകുന്നതും അതുകൊണ്ടാണ്. അല്ലെങ്കിൽ തന്നെ കൈകൊടുത്തതിൽ എന്താ ഇത്ര വലിയ തെറ്റ്? ഞാൻ മനസ്സിൽ ചിന്തിച്ചു. ഞങ്ങൾ പോകുന്നവഴി തോട്ടുവാ ധന്വന്തരി ക്ഷേത്രത്തിനു മുമ്പിൽ വണ്ടി നിർത്തി ശ്രീ പ്രാർത്ഥിച്ചു. എന്നെ 'സുരക്ഷിതമായി വീട്ടിലെത്തിക്കണേ' എന്നാണു പ്രാർത്ഥിച്ചതെന്നു ശ്രീ എന്നോടു പറഞ്ഞു. ആരാ ഈ 'ധന്വന്തരി' എന്നു ഞാൻ ചോദിച്ചപ്പോൾ അതു ദേവന്മാരും, അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന ദേവനാണെന്നും,, ആ ദേവനെ ഭജിച്ചാൽ ഏതു മഹാവ്യാധിക്കും ശമനം ഉണ്ടാകുമെന്നും ശ്രീ പറഞ്ഞു. കഥ പറഞ്ഞു തീർന്നപ്പോഴേക്കും ഞങ്ങൾ ബസ്സ് സ്റ്റാന്റ് എത്തിയിരുന്നു. അധികം നേരം കാത്തുനില്ക്കാതെ തന്നെ ബസ്സും വന്നു. വളരെ സങ്കടത്തോടെ നില്ക്കുന്ന ശ്രീയോട് ചിരിച്ച മുഖത്തോടെ ഞാനപ്പോൾ യാത്ര പറഞ്ഞു. ബസ്സ് അകലുന്തോറും മനസ്സിലൊരുവിങ്ങൽ അനുഭവപ്പെട്ടു. അന്നേരം 'ടാറ്റാ..' പറഞ്ഞു കൈകാണിച്ചു നില്ക്കുന്ന ശ്രീയുടെ മുഖം മായാതെ മനസ്സിൽ തെളിഞ്ഞുവന്നു. ഉദ്ദേശം ആറു മണിയോടെ ഞാൻ കുടുംബവീട്ടിലെത്തി. മമ്മയും, ആന്റിയുമൊന്നും സിനിമ കഴിഞ്ഞു വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ വസ്ത്രം മാറിയിട്ടു വന്നത് ആരുമറിഞ്ഞില്ല. ഞാൻ ശ്രീയെ വിളിച്ചു സുഖമായി എത്തിയതായി അറിയിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അവരെല്ലാം എത്തി. ശ്രീയുടെ അച്ഛൻ തന്ന കിഴങ്ങുവർഗ്ഗങ്ങൾ കണ്ടപ്പോൾ മമ്മക്കു സന്തോഷമായി.തന്നുവിട്ട സാധനങ്ങൾ കണ്ടപ്പോൾ മമ്മക്ക് സന്തോഷമായെന്നു ഞാൻ ശ്രീയോട് വിളിച്ചുപറഞ്ഞു. അത്താഴം കഴിച്ച് അന്നത്തെ ദിവസത്തിലെ മധുരസ്മരണകൾ അയവിറക്കികൊണ്ട് ഞാൻ നിദ്രയിലാണ്ടു.. (തുടരും)
എന്റെ പ്രണയം.... (ഭാഗം : 54)
അടുത്ത ദിവസം അതിരാവിലെതന്നെ ശ്രീയെന്നെ വിളിച്ചുണർത്തി. തലേന്നാൾ ഞാൻ സമ്മാനിച്ച സന്തോഷങ്ങൾക്കും, സുഖങ്ങൾക്കും നന്ദിസൂചകമെന്നപോൽ അവനെനിക്കൊരു ഒരുമ്മ തന്നു. ഇനിയുള്ള ദിവസങ്ങൾ തമ്മിൽ കാണാൻ കഴിയാത്തതിലുള്ള നൈരാശ്യം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു. സത്യം പറഞ്ഞാൽ ഒരു നിമിഷം പോലും ശ്രീയെ പിരിഞ്ഞിരിക്കുന്നത് എനിക്കും താങ്ങാനാകാത്ത വ്യഥ തന്നെയായിരുന്നു. ജീവിതം ആരംഭിച്ചിട്ടേയുള്ളൂ.. ഈ സമയത്തെ വിരഹം അസഹനീയം തന്നെ ! ആ സാമീപ്യം തരുന്ന നിർവൃതിയുടെ സുഖം അകന്നിരിക്കുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്. ശ്രീയുടെ വീടിനരികെയുള്ള പാടത്ത് ഞങ്ങളൊരുമിച്ചു കാട്ടിക്കൂട്ടിയ കുസൃതിത്തരങ്ങൾ മനസ്സിലിപ്പോഴും നിറഞ്ഞുനില്ക്കുന്നു. മനസ്സിനെ നിയന്ത്രിക്കുമ്പോൾ ശരീരം ഓരോന്നായി ഓർമ്മപ്പെടുത്തുകയാണ്. പരസ്പരം ഫോണ്‍ വിളികൾ മാത്രമായി വ്യാഴവും, വെള്ളിയും കടന്നുപോയി. വെള്ളിയാഴ്ച പപ്പാ വിളിച്ചു കുറെ സ്നേഹമായ് കാര്യങ്ങൾ പറഞ്ഞു. എല്ലാവരും സ്നേഹം കൊണ്ടെന്നെ വീർപ്പുമുട്ടിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ എന്റെ ശ്രീയുടെ വിരഹം ഒരു വേദനയായ് അവശേഷിച്ചു. കുടുംബവീട്ടിൽ മമ്മയുടെയും, പപ്പയുടേയും പല ബന്ധുക്കളും സന്ദർശകരായി എത്തിയിരുന്നു. അവർ കൊണ്ടുവന്ന പലതരം ആഹാരങ്ങൾ കഴിച്ചു മടുത്തു എന്നു തന്നെ പറയാം. ഇനി പുതുവത്സരാഘോഷമെല്ലാം കഴിഞ്ഞു ജനുവരി രണ്ടിനെ (വ്യാഴം ) കോഴിക്കോട്ടേക്കു മടക്കമുള്ളൂ. ശനിയാഴ്ച രാവിലെ മൊബൈലിൽ ശ്രീയുടെ കുറെ സന്ദേശങ്ങൾ കണ്ടു ഞാൻ തിരിച്ചു വിളിച്ചു. അന്നു കണ്ടേ മതിയാകൂ കുറവിലങ്ങാടു വരാമെന്നു ശ്രീ നിർബന്ധം പിടിച്ചു. വേണ്ടാന്ന് ഞാനെത്ര പറഞ്ഞിട്ടും സമ്മതിക്കില്ല. സായിചേട്ടന്റെ ബൈക്കിൽ വരാമെന്നാണ് പറയുന്നത്. ഒരു രക്ഷയുമില്ലതെ ഞാൻ സമ്മതം മൂളി.. ഉച്ചയൂണ് കഴിഞ്ഞു വിശ്രമിക്കുമ്പോൾ ശ്രീയെന്നെ വിളിച്ചു തോട്ടുവായിൽ നിന്നും തിരിച്ച വിവരം പറഞ്ഞു. ജംഗ്ഷനിൽ വന്നാൽ മതിയെന്നും, അവിടേയ്ക്കു ഞാൻ ചെന്നോളാമെന്നും ഞാൻ വാക്കു കൊടുത്തു. ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ പുറത്തേയ്ക്കു പോകാൻ തയ്യാറായി. "ഇന്ന് എവിടേക്കാണാവോ യാത്ര?" മമ്മയും, ടെസ്സി ആന്റിയും ഒരേ സ്വരത്തിൽ തിരക്കി. "ചുമ്മാതെ പുറത്തോട്ടു പോകുന്നു. ഇവിടെയിരുന്നു ബോറടിക്കുന്നു മമ്മാ.." ആ ഉത്തരം അവർക്കത്ര തൃപ്തികരമായി തോന്നിയെന്നു പറയവയ്യ! ടെസ്സി ആന്റിയുടെ മകൾ ആനിചേച്ചി ഒരു വിളഞ്ഞ വിത്താണ്.. കർത്താവിന്റെ കൂദാശ കൈകൊള്ളാൻ അർഹതയില്ലാത്ത ഒരു സാധനം. അവൾ പല ചോദ്യങ്ങളുമായി വന്നു. പരിചയമില്ലാത്ത സ്ഥലത്ത് എവിടെ പോകുന്നു? എന്തിനു പോകുന്നു? എന്നിത്യാദി ചോദ്യങ്ങൾ ! "കറങ്ങാൻ പോകുന്നു. അത്രതന്നെ! നിങ്ങളൊക്കെ ഇന്നലെ പടത്തിനു പോയില്ലേ?" ഞാൻ പറഞ്ഞുനിന്നു. ശ്രീ വിളിക്കുമ്പോൾ മൊബൈൽ ശബ്ദിക്കും. അവർക്കു സംശയമാകും.ഞാൻ മൊബൈൽ നിശബ്ദമാക്കി. കുറേ നേരത്തിനു ശേഷം മൊബൈൽ പോക്കറ്റിൽ കിടന്നു വിറയ്ക്കാൻ തുടങ്ങി. നോക്കുമ്പോൾ ശ്രീയാണ്. ഞാൻ പുറത്തേക്കിറങ്ങി നടന്നുകൊണ്ട് സംസാരിച്ചു. അവൻ നില്ക്കുന്ന കടയുടെ പേരു പറഞ്ഞു. അവിടെ നിന്നും ഇടതുഭാഗത്തു കൂടെയുള്ള റോഡിൽ കൂടി മുന്നോട്ടു വന്നാൽ എന്നെ കാണാമെന്നു ഞാനും പറഞ്ഞു. രണ്ടു വശത്തും റബ്ബർ തോട്ടമായതിനാൽ ആൾവാസം കുറവുള്ള സ്ഥലമാണ്. പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ വരുന്നു. കറുത്ത കരയുള്ള മുണ്ടും,ചന്ദനനിറമുള്ള ജുബ്ബയുമാണ് വേഷം ! എത്ര മനോഹരമായിരുന്നു എന്നുള്ളത് പറയാൻ വാക്കുകളില്ല. അന്നത്തെ വരവ് നല്ല രസമുള്ളതായിരുന്നു. കാരണം ബൈക്കിൽ എന്നരികിലൂടെ വന്നു മുന്നോട്ടു പോകുന്ന വഴി എന്റെ വലതു കവിളത്തുരുമ്മ ! ശ്രീയുടെ ചുണ്ടുകൾ എപ്പോഴും നനവുള്ളതാണ്. എപ്പോൾ ഉമ്മ വച്ചാലും ശ്രീ കാണാതെ ഞാനതു തുടയ്ക്കും. അന്നു ഞാൻ കവിൾ തുടയ്ക്കുന്നത് ശ്രീ കണ്ടുപിടിച്ചു. അവൻ തിരികെ ബൈക്ക് വളച്ചുവന്നു എന്റെ ചെവിയിൽ പിടിച്ചു. "എന്തിനാ കവിൾ തുടച്ചത് ? ഇനി തുടക്കുമോ..? ഒരു വൃത്തിക്കാരൻ വന്നിരിക്കുന്നു. എന്റെ ഉമിനീരാണത്. അതവിടെയിരുന്നോട്ടെ ! വണ്ടിയിൽ കയറെടാ കള്ളാ.." എന്നു പറഞ്ഞു ചിരിച്ചു. ഞാൻ ഒരു കള്ളത്തരം കാണിച്ചു പിടിക്കപ്പെട്ടപോലെ , ഒരു ചമ്മലോടെ കൂടെ ചിരിച്ചു. സമയം ഒന്നര മണിയായിക്കാണും. എല്ലാവരും ഊണു കഴിഞ്ഞു കുറച്ചു മയങ്ങുന്ന നേരം ! ചിലരെയൊക്കെ റോഡിൽ കാണാം. ഞാൻ ബൈക്കിൽ കയറി ചേർന്നിരുന്നു. ഹാവൂ.. എന്തൊരു സമാധാനം! എന്റെ ജീവനായ ശ്രീ കൂടെയുള്ളപ്പോൾ എല്ലാം, എല്ലാവരെയും ഞാൻ മറന്നുപോകുന്നു. ആ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ ഞാൻ അനുഭവിച്ച സുരക്ഷിതത്വം ഒരാൾക്കും മനസ്സിലാകില്ല. വണ്ടിയുടെ വേഗതയിൽ കാറ്റടിച്ചു എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ആ കഴുത്തിൽ ഞാൻ ചുംബിച്ചുകൊണ്ടേയിരുന്നു. അവന്റെ തലമുടി മണത്തു നിർവൃതി കൊണ്ടു.നല്ല കാച്ചെണ്ണയുടെ മണമാണ് ശ്രീയുടെ മുടിക്ക്. അതിന്റെ മുന്നിൽ എന്റെ ഷാമ്പൂ ഒന്നുമല്ല. "ഇവിടെ പാടവും, തോടുമെല്ലാം കുറച്ചകലെയാണ് ചേട്ടാ." ഞാൻ ചിരിച്ചു. ശ്രീ സംസാരിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഏകാഗ്രത നഷ്ടപ്പെടുന്നുണ്ടായിരുന്നു. തമ്മിൽ ഒന്നുചേരാനുള്ള ത്വര ഞങ്ങളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എവിടെയാണ് ഒരിടം? രണ്ടുപേർക്കും പരിചയമില്ലാത്ത സ്ഥലങ്ങൾ..! "ഇതെങ്ങോട്ടാ ഈ പോകുന്നെ? എവിടേക്കാണ് ഈ യാത്ര ? എന്നോടു പറയൂ ചേട്ടാ.. " ഞാൻ ചോദിച്ചു.. "ലക്ഷ്യമില്ലാത്ത യാത്രയാണ്. പറയൂ മുത്തെ.. എങ്ങോട്ടാ പോകേണ്ടത്.?! എന്താ പറയുക. ഞാൻ ആലോചിച്ചു. ജംഗ്ഷനിൽ ജോസ്പാപ്പന്റെ കടയുണ്ട്. അയാളുടെ കണ്ണിൽപ്പെടാതെ എങ്ങോട്ടും പോകാൻ കഴിയില്ല. അതുപോലെ മമ്മയോട് പറഞ്ഞുകൊടുക്കും. എന്നെ അധികം ആർക്കും അറിയില്ലെങ്കിലും 'അന്നമ്മയെ'(മമ്മ ) എല്ലാവർക്കും അറിയാം. മമ്മ ജനിച്ചുവളർന്ന നാടല്ലേ.. അവസാനം ഞാനൊരു തീരുമാനത്തിലെത്തി. ഒരു സിനിമക്കു പോകുക. അത്രയും സമയം ഒരുമിച്ചിരിക്കാമല്ലൊ.. അതാകുമ്പോൾ മമ്മയോടു ധൈര്യമായി പറയാം. ഞാനതു ശ്രീയോട് പറഞ്ഞു. ഏറ്റുമാനൂരിൽ ഒരു തിയേറ്റർ ഉണ്ട്. പക്ഷെ അവിടെ ഏതു പടമാണ് ഓടുന്നതെന്നറിയില്ല. ഇവിടുന്ന് പത്തു കിലോമീറ്റർ ദൂരമുണ്ട്. ഒടുവിൽ കോട്ടയത്തിനു പോകാൻ തീരുമാനിച്ചു. ഞാൻ മമ്മയെ വിളിച്ചു അനുവാദം വാങ്ങി. ഇന്നലെ അവരൊക്കെ സിനിമക്ക് പോയതു കൊണ്ട് മമ്മ സമ്മതം മൂളി. ശ്രീയുടെ ഇഷ്ടപ്രകാരം ഞങ്ങൾ കോട്ടയത്തേക്ക് കത്തിച്ചുവിട്ടു. ഇനി സമയമില്ല. ഞങ്ങൾ തിയേറ്ററിന്റെ മുന്നിലെത്തി. "നമ്മൾ ' എന്ന സിനിമയും, ഒരു തമിഴ് പടവുമാണ് ഓടുന്നത്. ക്രിസ്തുമസ് അവധിയായതിനാൽ നല്ല തിരക്കാണ്. അവിടുത്തെ തിരക്കു കണ്ട് അവിടെനിന്നും ഞങ്ങൾ മറ്റൊരു തീയേറ്ററിലേക്ക് പോയി. ശ്രീ വഴി ചോദിച്ചാണ് എല്ലായിടത്തും പോകുന്നത്. പോകുന്ന വഴിയിൽ രണ്ടു പെണ്‍കുട്ടികൾ നടന്നുവരുന്നു. ശ്രീ അവരെ നോക്കി കണ്ണിറുക്കി. ഞാൻ വഴക്കു പറഞ്ഞു. ഞാൻ കൂടെയിരിക്കുമ്പോൾ ഇത്രയ്ക്കു ധൈര്യമോ? എനിക്കാണേൽ ഒറ്റക്കണ്ണിറുക്കാൻ വശമില്ല. ഒരു കണ്ണടക്കുമ്പോൾ എന്റെ രണ്ടു കണ്ണും അടഞ്ഞുപോകും. ശ്രീയെന്നെ പല പ്രാവശ്യം പഠിപ്പിക്കാൻ ശ്രമിച്ചതാണ്.. ഒരു രക്ഷയുമില്ല. ഇപ്പോഴും എനിക്കറിയില്ല തന്നെ.. പാലാ 'മഹാറാണി' യിൽ പോയാൽ മതിയായിരുന്നു എന്ന് വഴി ചോദിച്ച ഒരാൾ അഭിപ്രായം പറഞ്ഞു. എല്ലായിടത്തും നല്ല തിരക്ക് ! അങ്ങിനെ ഒടുവിൽ ഞങ്ങൾ കോട്ടയത്തേക്ക് തന്നെ വച്ചുപിടിച്ചു. വളരെ ആസ്വദിച്ച് ഒരു ദീർഘയാത്ര. ഒടുവിൽ അനശ്വര തിയേറ്ററിൽ ചെന്നുപ്പെട്ടു. അവിടെ ഓടുന്ന ചിത്രം "കല്യാണരാമൻ ' ആണ് ! അന്ന് ശ്രീ കാണിച്ച വികൃതി ശരിക്കുമെന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. (തുടരും... )
എന്റെ പ്രണയം .......(ഭാഗം : 55 )
അവിടെയും തിങ്ങിനിറഞ്ഞു ജനങ്ങൾ..! പക്ഷെ നല്ല സിനിമയാണ്. ഇനി മറ്റൊരു തിയേറ്റർ തപ്പിനടക്കാനുള്ള സമയവും ജാസ്തി. ശ്രീയുടെ കണ്ണുകൾ തിയേറ്ററിന്റെ നാലു വാക്കിനും പരതി. നേരെ സ്ത്രീകളുടെ ക്യൂവിനു നേരെ നടന്ന് ഒരു മഞ്ഞ ചുരിദാറുകാരിയുടെ കൈയ്യിൽ കാശു കൊടുക്കുന്നതു കണ്ടു. ആ പെണ്‍കുട്ടി ഒരു നാണത്തോടെ ചിരിച്ചുകൊണ്ടതു വാങ്ങുന്നതും കണ്ടു. ഏതോ മുൻപരിചയക്കാരി ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. തിരികെ എന്റടുത്തു വന്നപ്പോൾ 'അതാരാ കക്ഷി' എന്നു ഞാൻ തിരക്കി. "ങ്ഹാ.. എനിക്കറിയില്ല" ഒരു കൂസലുമില്ലാതെ ശ്രീ പറഞ്ഞതുകേട്ടപ്പോൾ ഞാൻ അതിശയപ്പെട്ടു.എന്നാലും ചന്തമുള്ള ഒരു ചെറുക്കൻ സഹായം ആവശ്യപ്പെട്ടപ്പോൾ ആ പെണ്ണു കാശു പിടിച്ചുവാങ്ങിയത് കണ്ടില്ലേ ! ഞാൻ മനസ്സിൽ കുശുമ്പുകൊണ്ടു.. അവളുടെ വീട്ടുകാർ ഒരറ്റത്ത് മാറി നില്പ്പുണ്ട്. 'നന്ദനം' കാണാൻ പോയപ്പോഴും ശ്രീ കൂടുതൽ കാശു കൊടുത്തു ടിക്കറ്റ് വാങ്ങി. ശ്രീക്ക് ഇക്കാര്യത്തിലൊക്കെ നല്ല സാമർത്ഥ്യമാണ്. ഒടുവിൽ ആ കുട്ടി ടിക്കറ്റ് എടുത്തതും ശ്രീ പോയി വാങ്ങി. ഞങ്ങൾ അകത്തു കയറി. മൂന്നാമത്തെ നിരയിൽ തന്നെ സ്ഥലം കിട്ടി. ആർപ്പുവിളികളോടെ പടം തുടങ്ങി. ടിക്കറ്റ് എടുത്തുതന്ന പെണ്‍കുട്ടിയുo, വീട്ടുകാരും ഞങ്ങളുടെ ഇടതുവശത്താണ് ഇരുന്നത്. ആ കുട്ടി അങ്ങേയറ്റത്ത് പോയിരുന്നു. ഒരു പക്ഷെ ശ്രീയെ പേടിച്ചിട്ടാകാം അതിന്റെ അമ്മ ബുദ്ധിപൂർവ്വം അങ്ങിനെയിരുത്തിയത്. അവരോടു ചേർന്നു ശ്രീയും, വലത്തുവശത്തു ഞാനുമിരുന്നു. എല്ലാ വിളക്കുകളും അണഞ്ഞു. സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ എന്റെ വലതുവശത്ത് അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. ഒരു ഇരുപത്തഞ്ചു വയസ്സു പ്രായം തോന്നിക്കും. നേരത്തെ ടിക്കറ്റ് റിസർവ്വ് ചെയ്തു താമസിച്ചുവന്നതാണ്. സിനിമ നടക്കുന്നു. പക്ഷെ ശ്രീ സ്ക്രീനിലല്ല ശ്രദ്ധിക്കുന്നത്. എന്റെ വലതുവശത്ത് എത്തിനോക്കിയിട്ട് എന്റെ വലതുകൈ എടുത്ത് അവന്റെ മടിയിൽ വച്ചു. പിന്നെ എന്റെ ഇരിപ്പ് അസ്വസ്ഥത നിറഞ്ഞതായിരുന്നു. കാരണം രണ്ടു കൈകളും അവൻ പിടിച്ചുവച്ചിരിക്കുന്നു. അവന്റെ വലതുകൈ എന്റെ ഇടതുകൈയ്യുടെ മീതെയും, വലതുകൈ അവന്റെ മടിയിലും.. ഒരു വശം അവന്റെ നേർക്ക് ചരിഞ്ഞുള്ള ആ ഇരിപ്പ് ദു:സ്സഹമായിരുന്നു. ഒരു രക്ഷയുമില്ലാതെ ഞാൻ കൈ വലിച്ചു. "എന്തു പറ്റി ?.." ഞാൻ ശ്രീയുടെ ചെവിയിൽ ചോദിച്ചു. അപ്പോൾ ശ്രീ എന്റെ ചെവിയിൽ മന്ത്രിച്ചത് കേട്ട് അറിയാതെ ഞാൻ ചിരിച്ചുപോയി.' എന്റെ വലതുവശത്തിരിക്കുന്നവന്റെ കൈ എന്റെ കൈയ്യിൽ തട്ടുന്നുപോലും.. "അതിനു രണ്ടു കസേരക്കു ഒരു കൈ അല്ലേയുള്ളൂ.." ഞാൻ ചോദിച്ചു.. എന്നിട്ടും തോണ്ടിയും, ചുരണ്ടിയും ശ്രീയെന്നെ അവന്റെ കസേരയിലാക്കി . എന്നിട്ട് ശ്രീ ഞാനിരുന്നിടത്തും ഇരുന്നു. ആ പയ്യനെ ചിറഞ്ഞൊരു നോട്ടവും. അവനൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല.. പിന്നെയാണ് ഞങ്ങൾ സ്വസ്ഥമായിരുന്ന് ആ നല്ല ചിത്രം കണ്ടത്. പറഞ്ഞുവന്നത് എന്നെ ഒരാൾ സൂക്ഷിച്ചു നോക്കുന്നതോ, ശ്രദ്ധിക്കുന്നതോ ശ്രീക്കു സഹിക്കാനാകില്ല. ആ രണ്ടേകാൽ മണിക്കൂർ എങ്ങിനെ തീർന്നുവെന്ന് എനിക്കറിയില്ല. ഇടവേള സമയത്തുപോലും ശ്രീ പുറത്തേക്കു പോയില്ല. എനിക്കു കാവലിരിക്കുന്നതുപോലെ അവിടെ തന്നെയിരുന്നു. എന്റെയും ആ പയ്യന്റെയും മദ്ധ്യത്തിലിരുന്നു ശ്രീ കാണിച്ചുകൂട്ടിയതോർക്കുമ്പോൾ ചിരിയും, ഒപ്പം സങ്കടവും വരും. അവൻ ചാരിയിരുന്നാൽ ശ്രീ ചാരിയിരിക്കും.അവൻ നൂർന്നിരുന്നാൽ ശ്രീ നൂർന്നിരിക്കും.അതായത് അവൻ എന്നെ കാണരുത് എന്ന ഒരേയൊരു ലക്ഷ്യത്തോടെ.. സിനിമക്ക് കയറാൻ കുറച്ചു താമസിച്ചതുകൊണ്ട് വന്നിരുന്നയുടൻ "ഇപ്പോൾ തുടങ്ങിയതേയുള്ളോ അനിയാ.." എന്നെന്റെ ചെവിയിൽ ചോദിച്ചു. സിനിമയുടെ ശബ്ദം തിയേറ്ററിനുള്ളിൽ നിറഞ്ഞുനില്ക്കുമ്പോൾ ആരായാലും അങ്ങിനെയേ ചോദിക്കൂ. അപ്പോൾ തുടങ്ങിയ അസ്വസ്ഥതയാണ് ശ്രീക്ക്.. 'എന്നെ സ്നേഹിച്ച് സ്നേഹിച്ച് ഇവനൊരു മാനസികരോഗി ആയോ?' എന്നുപോലും ഞാൻ ചിന്തിച്ചുപോയി. സിനിമ കഴിഞ്ഞു പുറത്തുവന്നതും മമ്മയുടെ കുടുംബവീട്ടിന്റെ പരിസരത്തുള്ള ജോയമ്മ ആന്റിയുടെ മുന്നിലാണ് ചെന്നു പെട്ടത്! ശ്രീയെ അവർക്കറിയില്ല. ശ്രീയോട് കുറച്ചു മാറിനടന്നോളാൻ ഞാൻ പറഞ്ഞു. അവൻ അതുകേട്ടു മുന്നെ നടന്നു. "നീ ഒറ്റക്കാന്നോടാ കൊച്ചനേ.." അവർ ചോദിച്ചു .."അതെ' എന്ന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു. 'നേരം വൈകി . എന്നാപിന്നെ മോൻ ചെല്ല്.. ഞങ്ങള് അടുത്ത ഷോക്ക് കേറാൻ തുടങ്ങുവാ.." എന്നവരും പറഞ്ഞു. അവർ കുറെപേരുണ്ട്. മമ്മയോട് പറയാതെ വന്നിരുന്നെങ്കിൽ ഇന്ന് കുഴഞ്ഞതു തന്നെയായിരുന്നു.! ഞാൻ ഈശോക്ക് നന്ദി പറഞ്ഞു. ഞാൻ തിയേറ്ററിനു പുറത്തുവന്നപ്പോൾ ശ്രീയവിടെ വണ്ടി സ്റ്റാർട്ട് ചെയ്തു കാത്തുനില്പ്പുണ്ടായിരുന്നു. "ചേട്ടാ.. എനിക്കു വിശക്കുണൂ.. ഇന്നെന്താ ചോളം വാങ്ങിതരാഞ്ഞത്.?" (ഞാൻ ) "ഇന്നു നല്ല തിരക്കല്ലായിരുന്നോ.. ആ കടയിലും പോയി ക്യൂ നില്ക്കണം." ശ്രീ പറഞ്ഞതു കേട്ട് ചിരി വന്നു. അതൊന്നുമല്ല സത്യമെന്നു എനിക്കറിയാമായിരുന്നു. ആ പയ്യനുമായി ഞാൻ കൂടുതൽ അടുത്തിടപഴകിയാലോ എന്നോർത്താകും ശ്രീ പോകാത്തത്. 'നന്ദനം ' കാണാൻ പോയപ്പോഴും ഇതേ ആളുണ്ടായിരുന്നു. അന്ന് മുള്ളാൻ പോയി, ചോളം, കോള എല്ലാം വാങ്ങിതന്നതാ കള്ളൻ. " നമുക്ക് ഇന്ത്യൻ കോഫി ഹൗസിൽ പോയാലോ.?. എനിക്കു മസാല ദോശ കഴിക്കാൻ കൊതിയാകുന്നു.. ആ കോഫിയും .. ശ്രീ സമ്മതിച്ചു. ഞങ്ങൾ വഴി ചോദിച്ചു മെഡിക്കൽ കോളേജിനടുത്തുള്ള കോഫി ഷോപ്പ് കണ്ടുപിടിച്ചു. അവിടെ കയറി രണ്ടു മസാല ദോശയ്ക്കും,ര ണ്ടു കോഫിക്കും ഓർഡർ കൊടുത്തു. ആ കോഫി ഷോപ്പിന്റെ ഒരു മൂലയ്ക്ക് മുഖത്തോടു മുഖം നോക്കി ഞങ്ങളിരുന്നു. മേശയുടെ അടിയിൽ കൂടി ശ്രീ എന്റെ കാലിൽ തോണ്ടുന്നുണ്ടായിരുന്നു. "എന്താ.. ?" ആ കണ്ണുകളിലേക്ക് നോക്കി അനുരാഗപൂർവ്വം ഞാൻ ചോദിച്ചു. "ഹായ്.. എന്താ ഈ കണ്ണുകളുടെ വശീകരണശക്തി.. ഞാൻ ക്രിസ്ത്യനായി മതം മാറട്ടെ ! ഈ ചെക്കനെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാൻ.." ശ്രീയുടെ അക്ഷമയോടെയുള്ള ചോദ്യം എന്നെ ചൊടിപ്പിച്ചു. "ശരി. ചേട്ടൻ ക്രിസ്ത്യനാകൂ.. ഞാൻ ഹിന്ദുവാകാം.. അപ്പോൾ പിന്നെ പ്രശ്നം തീർന്നില്ലേ.. നമ്മുടെ വീട്ടുകാർക്കു എന്തായാലും നമ്മെ ഉപേക്ഷിക്കാൻ കഴിയില്ല. എനിക്ക് 'പറമ്പിൽ വീട്ടിലും ( ശ്രീയുടെ വീട്ടിന്റെ പേര് ), ചേട്ടന് 'പറുദീസ'യിലുമല്ലേ പ്രശ്നമുള്ളൂ.. നമ്മൾ മതം കൈമാറിയാൽ ആ പ്രശ്നങ്ങളൊക്കെ തീരും.." ഞാൻ പറയുന്നതു കേട്ട് ശ്രീ കണ്ണും തള്ളിയിരുന്നു. കാരണം അവനതു മനസ്സിലായില്ല. "തല്ക്കാലം മനസ്സിലാക്കണ്ട.."' എന്നു ഞാനും പറഞ്ഞു. ചൂടു മസാല ദോശ കഴിച്ചു കോഫിയും കുടിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങിയതും മമ്മയുടെ വിളി വന്നു. ശ്രീ കൂടെയുണ്ടെന്നതൊഴിച്ച് ബാക്കിയെല്ലാം ഞാൻ സത്യം പറഞ്ഞു. അന്നെല്ലാം എന്റെ ചെലവായിരുന്നു. അവിടുന്ന് ഞങ്ങൾ നേരെ മെഡിക്കൽകോളേജിന്റെ മൈതാനത്തേക്ക് പോയി. എനിക്കാണേൽ അധികം താമസിക്കാതെ വീട്ടിലെത്തണം. സായിചേട്ടൻ ബൈക്കിനു വേണ്ടി ശ്രീയെ വിളിക്കുകയും ചെയ്തു. ശ്രീയാണേൽ എന്നെ കാണാൻ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടുമില്ല. സന്ധ്യാനേരം..! ആകാശത്ത് അർദ്ധചന്ദ്രനും കോടാനുകോടി നക്ഷത്രങ്ങളും കാണാം. "മുത്തെ .., കുറച്ചുനേരത്തേക്ക് നമുക്കിവിടെ ലോഡ്ജിലൊരു മുറിയെടുത്താലോ..?" ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി. "മുറിയോ.. എന്തിന്..?!" ഞാൻ ചോദിച്ചു. ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു." പോടാ കള്ളാ.. ഒന്നുമറിയാത്തതുപൊലെ.. കുഞ്ഞുകളിക്കാതെ കാര്യംപറ.." അവൻ ധൃതി കൂട്ടി. "എന്റെ ശ്രീയേട്ടാ.. ഒരിക്കലും നടക്കാത്ത കാര്യമാണ്. ഞാനത് സമ്മതിക്കില്ല. ഇതുവരെ നമ്മൾ ചെയ്തതിലൊക്കെ പരോക്ഷമായെങ്കിലും നമ്മുടെ വീട്ടുകാരുടെ ഒരു ഒത്താശ ഉണ്ടായിരുന്നു. ഇപ്പോൾ ചേട്ടൻ പറഞ്ഞത് തെറ്റ് ! അപകടമാണത്. നമുക്ക് തമ്മിൽ പ്രണയിക്കാൻ എന്തിനാ ഒരു മറ? പ്രണയത്തെ ഈ വിധത്തിൽ അപമാനിക്കാൻ ഞാനാളല്ല.. സോറി !" ഞാൻ പറഞ്ഞു നിർത്തി. അപ്പോൾ ശ്രീ വിഷയം മാറ്റി. "താനിപ്പോൾ നില്ക്കുന്ന വീട്ടിൽ ചെറിയൊരു ചെക്കനില്ലേ.. രാത്രി അവന്റെ അടുത്താണോ ടോമികുട്ടൻ കിടക്കുന്നത്.? ഞാനറിയാതെയിനി നിങ്ങൾ തമ്മിൽ വല്ലതും നടക്കുന്നുണ്ടോ? എന്നോടുള്ള താല്പര്യം കുറച്ചു കുറഞ്ഞോ എന്നൊരു സംശയം.?!" ശ്രീയുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. കണ്ണുകൾ തറപ്പിച്ചു ഞാനൊന്നു നോക്കിയ ശേഷം കുറച്ചകലേക്ക് ഒരു കാട്ടുകൊന്ന മരത്തിന്റെ അരികിൽ പോയി മൈതാനത്തിലേക്കു നോക്കിനിന്നു. പറഞ്ഞത് എനിക്കിഷ്ടമായിട്ടില്ല എന്ന് ശ്രീക്ക് മനസ്സിലായി. അവൻ ഓടിവന്നു ചേർന്നുനിന്നിട്ട്, "അയ്യോ എന്റെ ചക്കരമുത്തെ പിണങ്ങല്ലേ.. ഞാൻ ചുമ്മാ ഒരു തമാശക്കു ചോദിച്ചതല്ലേ.." എന്നു പറഞ്ഞു കഴുത്തിന്റെ പുറകുവശത്തു ഒരുമ്മ തന്നു. "വേണ്ട. മാറിപ്പോ.. എന്നോടു സംസാരിക്കണ്ട.! ഒരാൾ കൈ തന്നാലോ, അടുത്തിരുന്നാലോ, കൂടെ കിടന്നാലോ ഇഷ്ടം തോന്നുന്ന വ്യക്തിയല്ല ഞാൻ..! ശ്രീയെ അങ്ങിനെയാണോ ഞാൻ സ്വന്തമാക്കിയത്..? എനിക്കിഷ്ടമുള്ളവർ വെറുതെ എന്നെ സംശയിക്കുന്നത് എനിക്കിഷ്ടമല്ല. ഇനി മേലിൽ ഇങ്ങനെ ഉണ്ടാകരുത്. ലോഡ്ജിൽ മുറിയെടുക്കുന്നതൊക്കെ അപകടമാണ്. അതും ഈ പ്രായത്തിൽ.. എനിക്കു പേടിയാ.. അല്ലാതെ ഒരുമിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല." ആൾക്കാർ ശ്രദ്ധിക്കും. എന്തു കാരണം പറയും.." ഞാൻ ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി. "ശരി ശരി.. എന്റെ മോൻ എന്നോട് ക്ഷമിക്ക്. എന്റെ പൊട്ടബുദ്ധിയിൽ അപ്പോൾ അങ്ങിനെ തോന്നി .നിന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടാ.. വാ.. വന്നു വണ്ടിയിൽ കയറ്.. നേരം വൈകുന്നു. നമുക്കു വേഗം പോകാം. ശ്രീയുടെ മുഖം വളരെ വിഷമത്തോടെ കാണപ്പെട്ടു. ഞാൻ പുറകിൽ കയറി. ശ്രീ ബൈക്ക് വേഗതയിൽ വിട്ടു. ശ്രീയുടെ ആവശ്യം എനിക്ക് അറിയാമായിരുന്നു. പക്ഷെ അവന്റെ മനസ്സിനെ സന്തോഷിപ്പിക്കാൻ എന്താ ഒരു മാർഗ്ഗം? ഞാൻ ആലോചിച്ചു. ഞാനാ തലമുടി വെറുതെ പിടിച്ചു വലിച്ചുകൊണ്ടേയിരുന്നു.. നിശബ്ദത ഞങ്ങൾക്കിടയിൽ ഒരു വീർപ്പുമുട്ടുണ്ടാക്കി. ഞങ്ങൾ കുറവിലങ്ങാട് എത്തുന്നതുവരെ ശ്രീ എന്നോട് ഒന്നും സംസാരിച്ചതേയില്ല. സെന്റ്‌മേരീസ് പള്ളിയെത്തിയപ്പോൾ ഞാൻ വണ്ടി നിർത്തിച്ചു. അവിടെയിറങ്ങി മാതാവിനോട് പ്രാർത്ഥിച്ചു. തിരികെ വന്നു ശ്രീയോട് ക്ഷമ ചോദിച്ചു." ഈ മുഖത്തോടെ എന്റെ ചേട്ടനെ ഞാനിന്ന് വിടില്ല.. എനിക്കിപ്പോൾ ഈ നെഞ്ചിൽ തല ചായ്ക്കണം. അതുകേട്ടപ്പോൾ പാവം ശ്രീയുടെ മുഖം വിടർന്നു. ഒരു കള്ളച്ചിരി ..! ഞങ്ങൾ വീണ്ടും യാത്രയായി. ശ്രീയെ പെട്ടെന്നു വിടണം. ഇനി ഒത്തിരി ദൂരം യാത്ര ചെയ്യാനുള്ളതാണ്. പോകുന്ന വഴി ശ്രീയുടെയും, എന്റെയും കണ്ണുകൾ രണ്ടു വശത്തേക്കും പരതുന്നുണ്ട്." എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലം കണ്ടിരുന്നെങ്കിൽ..!" ഞാൻ ശ്രീയോട് പറഞ്ഞു. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ഒരു വശത്ത് റബ്ബർ എസ്റ്റേറ്റും ,മറുവശത്ത് പണി തീരാറായ ഒരു രണ്ടുനില കെട്ടിടവും കണ്ടു ."ഇവിടെ നോക്കാം.." ഞാൻ പറഞ്ഞു. ശ്രീ വണ്ടിയൊതുക്കി. ഒരു ഇടറോഡാണ്. അവിടെങ്ങും ആരെയും കാണാനില്ല. പക്ഷെ, പൂശു തീരാത്ത ആ വീടിനോട് ചേർന്ന് ഒരു ഓടിട്ട വീട്. പുറത്തെങ്ങും ആരുമില്ല. മിന്നാമിനുങ്ങിന്റെ വെട്ടത്തിൽ മുൻവശത്ത് ഒരു ലൈറ്റ് കത്തിനില്പുണ്ട്. വോൾട്ടേജ് കുറവുള്ള സ്ഥലമാണെന്നു തോന്നുന്നു. എന്റെ നെഞ്ചിടിക്കുന്നുണ്ട്. "ഇനി 'കള്ളന്മാർ' എന്നുപറഞ്ഞു ആരേലും പിടിച്ചു തല്ലുമോ.?!" അസമയത്ത് പരിചിതമല്ലാത്ത മുഖങ്ങൾ കണ്ടാൽ ചിലർ ചോദ്യം ചെയ്യും. ഞാൻ ശ്രീയോടതു പറഞ്ഞു. അവൻ എന്റെ വായ് പൊത്തിപ്പിടിച്ചു. വണ്ടി സുരക്ഷിതമായി ഒതുക്കിവച്ചു. നല്ല കൊതുകും, പച്ചിലക്കാടും.. ഞങ്ങൾ പമ്മിപമ്മി ആ വീടിനു പുറകുവശത്തേക്കു പോയി. ഞാൻ ശ്രീയുടെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. " വല്ല മൂർഖൻ പാമ്പുംകാണുമോ.." കഴിഞ്ഞയാഴ്ച പ്രാക്ടിക്കൽ ക്ലാസിൽ പടം വരച്ചതിനു ടീച്ചർ "ഗുഡ് ' തന്നതാ.. ഇന്നു കടി കിട്ടുമോ ഈശോയെ.." അതു കേട്ടതും ശ്രീയെന്റെ കൈയ്യിൽ നുള്ളി. ഞങ്ങൾ പണി തീരാത്ത ആ വീടിന്റെ അടുക്കളയുടെ ഭാഗത്തിരുന്നു. പാഴ് തടികളുൾപ്പെടെ കുറെ സാധനസാമഗ്രികൾ കിടപ്പുണ്ട്. കുറ്റാൻകൂരിരുട്ട് ! പേടികൊണ്ട് വികാരങ്ങളൊന്നും വരുന്നുമില്ല. മൊബൈലിന്റെ വെളിച്ചത്തിൽ ഞാൻ പാമ്പുണ്ടോ എന്നു നോക്കി. "ഇതാ ഒരു പെരുമ്പാമ്പ്.'എന്നു പറഞ്ഞു ശ്രീയെന്നെ മുണ്ടു പൊക്കി കാണിച്ചു . എന്നിട്ട് ചീത്ത പറഞ്ഞു അതണപ്പിച്ചു. 'മുണ്ട് പൊക്കണ്ട. പാമ്പുണ്ടെങ്കിൽ അതിൽ തന്നെ കടിച്ചുതരും.. പിന്നെ എനിക്കു സങ്കടാവും." ഞാൻ അടക്കം പറഞ്ഞു.. അവൻ മുണ്ട് ഊരി ഒരു തടിയിന്മേൽ മാറ്റിയിട്ടു. എന്റെ പാന്റിൽ പിടിച്ചുവലിച്ചു. അപ്പോഴതാ ശ്രീയുടെ മൊബൈൽ അടിക്കുന്നു. ശ്രീ പെട്ടെന്ന് കാൾ കട്ട് ചെയ്ത് മൊബൈൽ ഓഫ് ആക്കി . ഉടനെ തൊട്ടടുത്ത വീട്ടുകാർ ഞങ്ങളിരിക്കുന്ന വശത്തെ ലൈറ്റ് ഇട്ടു.. ഞങ്ങളുടെ മുഖത്തുതന്നെ ആ വെട്ടമടിച്ചു.. ഭയം തലച്ചോറിനെ മരവിപ്പിച്ച നിമിഷങ്ങൾ... അയ്യോ.. ഞാൻ അറിയാതെ ഒച്ചയിട്ടു.. (തുടരും..)
എന്റെ പ്രണയം ....... (ഭാഗം : 56 )
പെട്ടെന്ന് ഞങ്ങൾ കുനിഞ്ഞവിടെയിരുന്നു. എന്റെ മൊബൈൽ ഞാൻ ഓഫ് ചെയ്തു. ഇല്ലേൽ ഇനിയതിൽ ആരേലും വിളിച്ചാലോ.? ശ്രീയാണേൽ ഷഡ്ഡി മാത്രമേ ധരിച്ചിട്ടുള്ളൂ. ഞാനാ മടിയിൽ തല വച്ചാണ് കിടക്കുന്നത്. ശ്രീക്ക് ഉത്തേജനം സംഭവിച്ചതു പടിപടിയായി താഴേക്കു പോകുന്നതായി എനിക്കനുഭവപ്പെടുന്നുണ്ട്. ഞാൻ ''ഒന്നും സംഭവിക്കരുതേ എന്നു മനമുരുകി പ്രാർത്ഥിച്ചു. ചെയ്ത അബദ്ധത്തിന് ഈശോയോട് മാപ്പിരന്നു. ഭാഗ്യവശാൽ കുറച്ചു കഴിഞ്ഞപ്പോൾ ആ ലൈറ്റണഞ്ഞു. "ചേട്ടാ.. ഒരു പക്ഷെ അവർ വേറെ എന്തെങ്കിലും ആവശ്യത്തിനു ലൈറ്റ് ഇട്ടതായിക്കൂടെ..? എന്നാലും ഇനിയിവിടെ നില്ക്കുന്നത് പന്തിയല്ല " ഞാൻ ശബ്ദം വളരെകുറച്ച് ശ്രീയോട് പറഞ്ഞു. എന്റെ നെഞ്ചിടിപ്പു കൂടിവന്നു. എന്റെ വാക്കു കേട്ടു ശ്രീ എണീറ്റു മുണ്ടെടുത്തുടുത്തു. ശ്രീ എന്റെ ശരീരതതിന്റെ നിറത്തിനെയാണ് പഴിച്ചത്. "ഇരുട്ടത്തു പാത്തു നിന്നിട്ടും വലിയ കാര്യമൊന്നുമില്ല. ആളു നില്ക്കുന്നത് ടോമികുട്ടന്റെ നിറം വിളിച്ചുപറയും". പിന്നെ ഞങ്ങൾ ആ വീടിന്റെ മറുവശത്തേക്കോടി. ഞാൻ ശ്രീയുടെ തോളിൽ ചേർന്നുനിന്നു. അപ്പോൾ അവന്റെ നിശ്വാസം എനിക്ക് ആശ്വാസം പകർന്നു. ആ മുഖത്ത് ഭയം നിഴലിച്ചിരുന്നു. ശ്രീ പെട്ടെന്നൊരു സിഗരറ്റ് എടുത്തു കത്തിക്കാൻ തുടങ്ങി. ഞാനാ ലൈറ്റർ ഊതിക്കെടുത്തി. കാരണം എത്ര ദൂരത്തു നില്ക്കുന്ന ആളിനും തീയ് കത്തുന്നത് കാണാൻ കഴിയും. ആ പരിസരത്ത് അധികം വീടുകൾ ഇല്ലാത്തതൊരു ഭാഗ്യമായ് തോന്നി. അവിടേക്കു കയറാൻ തോന്നിയ നിമിഷത്തെ ഞങ്ങൾ മനസ്സുകൊണ്ടു പഴിച്ചു. നോക്കുമ്പോൾ റോഡിൽ കൂടി ആരോ നടന്നുവരുന്നു. നടുവഴിയിൽ പരിചിതമല്ലാത്ത ഒരു വണ്ടി കണ്ടാൽ ഏതു നാട്ടിൻപുറത്തുകാരും ശ്രദ്ധിക്കും. പക്ഷെ അയാൾ നടന്നുപോയി. സമയം എട്ടു മണിയോളമാകുന്നു. "ഇവിടെ അധികനേരം നില്ക്കാൻ കഴിയില്ല. പോകാം ."ഞാൻ പറഞ്ഞു. പരിചിതമല്ലാത്ത ഈ സ്ഥലത്തു വച്ചു പിടിക്കപെട്ടാൽ പിന്നെ നാണക്കേട് കൊണ്ട് ജീവിച്ചിരുന്നിട്ടു കാര്യമില്ല. പണി നടന്നുകൊണ്ടിരിക്കുന്ന വീടായതിനാൽ അതിനകത്തു വിലപിടിപ്പുള്ള പല സാധനങ്ങളും കാണും.മോഷ്ടിക്കാൻ കയറിയെന്നേ ആരും കരുതൂ.. പിടിച്ചാൽ പോലീസിൽ എല്പ്പിക്കും. ഒരാളാണെങ്കിൽ മുള്ളാൻ കയറി എന്നെങ്കിലും പറയാം. ഇതിപ്പോൾ രണ്ടുപേർ ! അതും ഈ സമയത്ത് പണി പൂർത്തിയാകാത്ത വീട്ടിൽ എന്തിനു കയറണം എന്നത് ഒരു വല്ലാത്ത ചോദ്യമാകും. പിന്നെ താമസിച്ചില്ല. ശ്രീ ആദ്യം ഓടിപ്പോയി. റോഡിൽ ചെന്ന് ആരുമില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം എന്നെ കൈകാട്ടി വിളിച്ചു. ഞാൻ പുറകെ ചെന്നതും ശ്രീ കുറെ ദൂരം ബൈക്ക് ഉരുട്ടികൊണ്ടു പോയി സ്റ്റാർട്ട് ആക്കി. ആ വീട്ടുകാർ ശ്രദ്ധിക്കാതിരിക്കാനായിരുന്നു അത് ! ആ ഓടിട്ട വീട്ടുകാർ തന്നെ ഉണ്ടാക്കുന്ന വീടാകാം അത് ! എന്തായാലും ഞങ്ങൾ അപകടമേഖല തരണം ചെയ്തു. പിന്നെ നാളിതുവരെ ഞാൻ ആ ഭാഗത്തേക്കു പോയിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഒരു കറുത്ത രാത്രിയായിരുന്നു അത് ! ശ്രീയെന്നെ കുടുംബവീടിന്റെ പരിസരത്ത് കൊണ്ടുവന്നു. റോഡരികിൽ വണ്ടി നിർത്തി ഞങ്ങൾ കുറച്ചു നേരം തമ്മിൽ നോക്കിനിന്നു. പിരിയുന്ന സമയം എന്റെ രണ്ടു കൈകളും ചേർത്തുപിടിച്ച് ശ്രീ പറഞ്ഞത് ഇന്നലെ പോലെ ഞാൻ ഓർക്കുന്നു. "മുത്തെ.. ഇനി നമ്മൾ ഒരിക്കലും പിരിഞ്ഞുകൂടാ.. പിരിഞ്ഞാൽ ഈ ഭൂമിയിൽ പിന്നെ ഞാനുണ്ടാവില്ല. എന്നുമെനിക്കീ കണ്ണുകളുടെ തിളക്കം കാണണം.. എന്റെ മുത്തിനിത് എന്നും ഓർമ്മ വേണം. ഞാൻ കാശുകാരനല്ല എന്നു പറഞ്ഞെന്നെ ഉപേക്ഷിച്ചവളെ പോലും നിന്റെ സാനിദ്ധ്യത്തിൽ ഞാൻ പൂർണ്ണമായി മറന്നുകഴിഞ്ഞു. ഇന്നെന്റെ എല്ലാം നീയാണ്. നാളെയും അങ്ങിനെയാകണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്." അതു പറയുമ്പോൾ ഒരു നിശ്ചയദാർഢ‍്യo അവന്റെ മുഖത്തു ഞാൻ കണ്ടു. അതു പറഞ്ഞു എന്റെ രണ്ടു കണ്ണുകളിലും അവൻ മാറി മാറി ചുംബിച്ചു. ഞാനും കൊടുത്തു ആ ചുണ്ടിലും ,കവിളത്തും രണ്ടുമ്മകൾ..! നേരം വൈകിയതുകൊണ്ട് പെട്ടെന്നു വിട്ടോളാൻ ഞാൻ ശ്രീയോട് പറഞ്ഞു. ശ്രീ പോയി മറയുന്നത് ഹൃദയവേദനയോടെ ഞാൻ നോക്കി നിന്നു. ശ്രീയുടെ നാട്ടിൽ ചെന്നപ്പോൾ അവനെന്നെ എത്ര സന്തോഷിപ്പിച്ചാണ് വിട്ടത്. ഇതിപ്പോൾ വല്ലാത്ത കഷ്ടമായിപ്പോയി. ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ഇങ്ങോട്ടേക്കു വരണ്ട എന്നു ഞാൻ ആദ്യമേ പറഞ്ഞത്. മനസ്സിൽ സങ്കടം നുര പൊന്തുന്നു.. ഒന്നും പുറത്തു കാണിക്കാനും കഴിയില്ല. പപ്പാ തന്നതിൽ ഇനിയാകെ നൂറു രൂപ മിച്ചമുണ്ട്. അന്നത്തെ ദിവസം ഞാൻ ഒന്നും കഴിച്ചില്ല. മമ്മ ഒരു ഗ്ലാസ് പാലു കൊണ്ടുവന്നത് ടോണിയെ കൊണ്ടു നിർബന്ധപൂർവ്വം കുടിപ്പിച്ചു. കിടന്നപ്പോൾ ടോണി ഓടി അടുത്തുവന്നു ചോതുങ്ങി.. ശ്രീ പറഞ്ഞതോർത്തപ്പോൾ ടോണിയോടു ദേഷ്യം തോന്നി. അവനെ എന്റെ ബെഡ്ഡിൽ നിന്ന് കുത്തിയെഴുന്നേല്പിച്ചു വിട്ടു. ആനി ചേച്ചിക്കതു കണ്ടപ്പോൾ ഇഷ്ടമായില്ല. "നീയിങ്ങു വാടാ മോനേ.. ആ പൂച്ചകണ്ണൻ അവിടെ ഒറ്റയ്ക്കു കിടക്കട്ടെ..!" എന്ന് പറഞ്ഞു അവനെയങ്ങു വിളിച്ചുകൊണ്ടുപോയി. ശ്രീ എത്തിയാൽ ഉടനെ സന്ദേശം അയക്കും. ഞാൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു. മനസ്സിൽ ഒരു അസ്വസ്ഥത നിറഞ്ഞുനിന്നിരുന്നു. പത്തു മണിക്കാണ് ശ്രീയുടെ സന്ദേശം വന്നത്. സായിചേട്ടനു വണ്ടിയും,താക്കോലും കൊടുത്തു വീട്ടിലേക്കു പോകുന്നതായിരുന്നു അതിലെ ഉള്ളടക്കം ! ഇന്നൊരു മോശം ദിവസമായിരുന്നു. അതു ചിന്തിച്ചു കിടന്നു ഞാനുറങ്ങിയതറിഞ്ഞില്ല.. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ശ്രീ കുറെ പ്രാവശ്യം വിളിച്ചിരിക്കുന്നു. രാത്രി വിളിച്ചതാണ്. ഞാൻ കട്ടിലിൽ ഇരുന്നുതന്നെ ശ്രീയെ വിളിച്ചു. ഉത്തരമില്ല. എണീറ്റു പതിവുകർമ്മങ്ങൾ കഴിഞ്ഞപ്പോൾ അപ്പാപ്പൻ കണ്ണിൽ മരുന്നൊഴിക്കാൻ വിളിച്ചു. അപ്പാപ്പനു കാഴ്ചക്ക് ചെറിയ തകരാറുണ്ട്. പഞ്ചസാരയുടെ അസുഖം കൊണ്ടെന്നാണ് ഡോക്ടർ പറയുന്നത്. മരുന്നൊഴിച്ചു തിരികെ വന്നതും ശ്രീ വിളിക്കുന്നു. ഇന്നലെ രാത്രി ഉറങ്ങാനൊ, ഒന്നും പഠിക്കാനൊ കഴിഞ്ഞില്ലെന്നുo, ഇനി ജനുവരി രണ്ടു വരെ കാണാതെ കഴിക്കാൻ വയ്യെന്നും പറഞ്ഞു വിഷമിക്കുന്ന ശ്രീയോട് എന്താ പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. തമ്മിൽ സ്വതന്ത്രമായി ഒന്നു കാണാൻ എന്തെങ്കിലും ഒരു വഴി കണ്ടുപിടിച്ചേ മതിയാകൂ. പ്രാതൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആനിചേച്ചി എൻട്രൻസ് കോഴ്സ് പഠിക്കുന്നതിനെ പറ്റി പരാമർശിച്ചു. പെട്ടെന്നു ബുദ്ധിയിൽ ഒരു വഴി തെളിഞ്ഞു. "മമ്മാ.. ശ്രീ പഠിക്കുന്ന കോച്ചിംഗ് സെന്ററിൽ ജനുവരി ഒന്നു മുതൽ ഞാനും പരിശീലന ക്ലാസ്സിന് പൊക്കോട്ടെ ? ക്ലാസ്സ് തുടങ്ങി കഴിഞ്ഞാൽ ശനിയും, ഞായറും മാത്രം പോകാം. മമ്മയും, അപ്പാപ്പനും രണ്ടാം തീയതി വന്നാൽ മതി. ശ്രീ 31നു പോകുമ്പോൾ ഞാൻ കൂടെ പോകാം. എന്തു പറയുന്നു.?" അതു കേട്ടതും മമ്മ അതവിടെ വലിയൊരു ചർച്ചാവിഷയമാക്കി. പപ്പയെ വിളിച്ചു ചോദിച്ചതിനു ശേഷം ഒരു തീരുമാനത്തിലെത്താമെന്നു മമ്മ ഉറപ്പുനല്കി. പപ്പായുടെ വിളിക്കു വേണ്ടി ഞാൻ കാത്തിരുന്നു. അന്ന് വൈകിട്ടാണ് പപ്പാ വിളിച്ചത് . ഞാൻ മുക്കിയും, മൂളിയും കാര്യം പറഞ്ഞൊപ്പിച്ചു.. 'എല്ലാം കൂടി പഠിക്കാൻ സമയം കിട്ടുമോ മോനെ..'എന്നൊരൊറ്റ ചോദ്യമേ പപ്പാ ചോദിച്ചുള്ളൂ. ഞാൻ സമയം ഒപ്പിക്കാമെന്നു പറഞ്ഞതും അനുവാദം തരികയായിരുന്നു. അല്ലെങ്കിലും പഠിക്കുന്ന ഒരു കാര്യത്തിനും പപ്പാ ഇന്നുവരെ എതിരു പറഞ്ഞിട്ടില്ല. എനിക്കു സന്തോഷമായി. പിന്നെ ഞാൻ ഉടൻ തന്നെ ശ്രീയെ വിളിച്ചു വിവരം പറഞ്ഞു. അവനും അതിസന്തോഷം പ്രകടിപ്പിച്ചു. യാത്രയെ പറ്റി ഞങ്ങൾ ആസൂത്രണം ചെയ്തു. ശ്രീയുടെ പ്രഭചേച്ചിയെ കെട്ടിച്ചു വിട്ടത് ആലുവ ' വാഴക്കുളം' എന്ന സ്ഥലത്താണ്. വരുന്ന മുപ്പതാം തീയതി ശ്രീ ചേച്ചിയെ കാണാൻ അവിടേക്കു പോകും. 31 നു ഞാൻ കോട്ടയത്തു നിന്നും ട്രെയിനിൽ കയറി ചെന്നാൽ , ആലുവയിൽ എത്തുന്ന നേരം ശ്രീക്കു എന്റെ കൂടെ കയറാം. ബസ്സിലെ യാത്ര എനിക്കിഷ്ടമല്ല. കുലുങ്ങിക്കുടുങ്ങി അങ്ങെത്തുമ്പോൾ തളർന്നൊരു പരുവമാകും. അവസാനം ഞങ്ങൾ ട്രെയിനിനു പോകാൻ തന്നെ തീരുമാനിച്ചു. ഇന്നലത്തെ വിഷമം കൂടി അന്നു തീർത്തുകൊടുക്കണമെന്നു മനസിലുറപ്പിച്ചു. പരിചയപ്പെട്ട ശേഷമുള്ള ആദ്യത്തെ പുതുവത്സരമാണ്. തകർക്കണം. പിന്നെയുള്ള ഓരോ നിമിഷങ്ങളും തള്ളിനീക്കാൻ ഞാൻ നന്നേ ബദ്ധപ്പെട്ടു. ഒരു വശത്തു സന്തോഷം ! മറുവശത്തു സന്താപം ! ടെസ്സി ആന്റിയുടെ പൂന്തോട്ടം മുഴുവൻ ഞാൻ നനച്ചുകൊടുത്തു. മമ്മയെ വീട്ടുജോലികളിൽ സഹായിച്ചു. അപ്പാപ്പന് കാലു തിരുമ്മിക്കൊടുത്തു. അപ്പാപ്പൻ മുടക്കിയ ട്രെയിൻ യാത്ര ഇതാ വീണ്ടും സഫലമാകാൻ പോകുന്നു. മമ്മയും,അപ്പാപ്പനും കോഴിക്കോട് എത്തുന്നതു വരെയുള്ള സമയം നിർണായകമാണ്. എനിക്കും ശ്രീക്കും സ്വന്തം! ഞാൻ കുറെ മനക്കോട്ടകൾ കെട്ടാൻ തുടങ്ങി. പക്ഷെ, അവിടെയും ഒരു വലിയ പരീക്ഷണം എന്നെ കാത്തിരിക്കുന്നുണ്ടെന്നറിയാതെ ... (തുടരും.. )
എന്റെ പ്രണയം ...... (ഭാഗം :: 57)
അന്നു വൈകിട്ട് അപ്പാപ്പനു പെട്ടെന്നൊരു വയറുവേദന! അന്ന് പുള്ളിക്കാരൻ കൊതി മൂത്ത് കേക്ക് കട്ടുതിന്നതാണു കാരണം !. എപ്പോൾ കേക്ക് കഴിച്ചാലും അപ്പാപ്പൻ അന്ന് ആശുപത്രിയിൽ തന്നെ ! ഞങ്ങളുടനെ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ അവർ അഡ്മിറ്റ് ചെയ്തു. പ്രൈവറ്റ് ആശുപത്രിയുടെ ഒരു തന്ത്രം ! കുറെ ടെസ്റ്റുകളും നടത്തി.. ഞാനും,സണ്ണി അങ്കിളും (ടെസ്സി ആന്റിയുടെ ഭർത്താവ്) കൂടെയാണ് അന്നു രാത്രി അപ്പാപ്പനു കൂട്ടിരുന്നത്.. ഈ അവസ്ഥയിൽ 'നാളെ കോഴിക്കോട് പോകണ്ട' എന്നു പറഞ്ഞിട്ടാണ് മമ്മ ആസ്പത്രിയിൽ വീട്ടിലേക്കു പോയത്. ഞാനാകെ തളർന്നുപോയി. ചൊവ്വാഴ്ച രാത്രി ഒരു ബെഡ്ഡിൽ ഒന്നിച്ചുറങ്ങാമെന്നു ശ്രീക്കു വാക്കു കൊടുത്തതാണ്. എന്തു വില കൊടുത്തും അതു പാലിച്ചേ തീരൂ. അപ്പാപ്പനു വ്യാധി കുറയാൻ നന്നായി പ്രാർത്ഥിച്ചു. അന്ന് ഓരോന്ന് ആലോചിച്ചിട്ട് ഉറക്കമേ വന്നില്ല. അപ്പാപ്പൻ കാരണം ഇതിപ്പോ രണ്ടാം തവണയാണ് ഞങ്ങൾ ഒരുമിച്ചു തീരുമാനിച്ച തീവണ്ടി യാത്രക്ക് ഇങ്ങനെ തടസ്സം വരുന്നത്. ആശുപത്രിയിക്കുള്ളിൽ അപ്പാപ്പന്റെ ബെഡ്ഡിനരികിൽ അന്നത്തെ എന്റെ രാത്രി ഇഴഞ്ഞുനീങ്ങി. രാവിലെ അപ്പാപ്പന് പഞ്ചസാര ഇടാത്ത ഒരു ചായ വാങ്ങി കൊടുത്തു. "കുഞ്ഞേ. ഇന്നല്ലേ കോഴിക്കോടിനുള്ള നിന്റെ യാത്ര?. നീ പഠിക്കാൻ പോകുന്നില്ലേ..? എനിക്ക് കുറച്ചു ഭേദമുണ്ട്. മോൻ പോകാൻ നോക്ക്.. അന്നമ്മയോട് ഞാൻ പറഞ്ഞോളാം.." അതു കേട്ടതും എന്റെ മുഖം താമരപോലെ വിടർന്നൂ. ഞാനുടനെ തന്നെ മമ്മയെ ഫോണിൽ വിളിച്ചു അപ്പാപ്പനെ കൊണ്ടു സംസാരിപ്പിച്ചു. മമ്മ പോകാൻ സമ്മതിച്ചു. അപ്പാപ്പൻ യാത്ര ചെലവുകൾക്കായി ഇരുന്നൂറു രൂപാ തന്നു. 'വേണ്ടാ..' എന്നു പറഞ്ഞിട്ടും കേൾക്കില്ല. എനിക്കാണേൽ ഉറക്കമിളച്ചതിന്റെ നല്ല ക്ഷീണവുമുണ്ട്. ഈ രോഗികളുടെ ഇടയിൽ കിടന്നാൽ എങ്ങിനെ ഉറക്കം വരാനാണ്. അങ്കിൾ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. അതു കേൾക്കാത്ത താമസം ഞാൻ കുടുംബ വീട്ടിലേക്കു പറന്നു. പെട്ടെന്നു പായ്ക്ക് ചെയ്തു. മൊബൈലും, ചാർജറുo എടുത്തുവച്ചു. കുളിച്ചു നന്നായി വസ്ത്രം ധരിച്ചു. പ്രാതൽ കഴിച്ചു. ട്രെയിനിൽ ഇരുന്നു കഴിക്കാനുള്ളതും, വെള്ളവും ടെസ്സി ആന്റി എടുത്തു തന്നു. അപ്പാപ്പനെ ഡിസ്ചാർജ് ചെയ്യുമെന്നു പറഞ്ഞതുകൊണ്ട് അവർ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി. ആന്റി എനിക്ക് പോക്കറ്റ് മണിയായി അഞ്ഞൂറു രൂപ തന്നു. പുതിയ ഷർട്ട് നേരത്തെ വാങ്ങിത്തന്നതാ.. അവരോടൊപ്പം കൂടെ പോയാൽ പിന്നെ പെട്ടെന്നു ബസ്സും കിട്ടും. മമ്മാ ഫീസ് അടക്കാനുള്ളതും, യാത്ര ചെലവിനുള്ളതും കൂടി ഒരു തുക തന്നു. "പിശുക്കത്തി അന്നമ്മച്ചിക്ക് ഇത്രയും കനിവോ.." ഞാൻ മമ്മയെ കളിയാക്കി. ഒരുമ്മയും കൊടുത്തു. എനിക്കില്ലേ ഉമ്മ ടോമിചാച്ചാ.." ടോണി മുന്നോട്ടുവന്നു. "നിനക്കിതാ.." ഞാൻ ഒരു ചോക്ക്ളേറ്റ് കൊടുത്തു സമാധാനിപ്പിച്ചു. ആലുവ വരെ ഒറ്റക്കുള്ള യാത്രയാണ്. മോൻ സൂക്ഷിക്കണം. ശ്രീയോട് എന്റെ അന്വേഷണം പറയണം." മമ്മ മുന്നറിയിപ്പു നല്കി. "അതിനു എന്റെ കൈയ്യിൽ സ്വർണ്ണമൊന്നുമില്ലല്ലോ മമ്മാ.. അപ്പാപ്പനോടും ,അങ്കിളിനോടും ഞാൻ യാത്ര പറഞ്ഞതായി പറഞ്ഞേരെ." ഞാൻ പറഞ്ഞു. "നിനക്കെന്തിനാ കൊച്ചേ സ്വർണ്ണം ? നീ തന്നെ ഒരു സ്വർണ്ണമല്ലേ .." ആനിചേച്ചിയുടെ വക ഒരു ഔപചാരികമായ സ്തുതിവാക്ക് ! "നീയാണോ അതോ നിന്റെ പപ്പയാണോ പേർഷ്യക്കാരൻ.. കാലു തൊട്ടു തല വരെ പെർഫ്യുമിന്റെ മണമാണല്ലോ ടോമികുട്ടാ .." ടെസ്സിയാന്റിയും വിട്ടില്ല.! ഞങ്ങൾ പോകാനിറങ്ങി.എന്നെ ജംഗ്ഷനിൽ ഇറക്കിവിട്ട് അവർ ആശുപത്രിയിലേക്കു പോയി. എനിക്കുടനെ തന്നെ ബസ്സും കിട്ടി. ബസ്സിലിരുന്നു ഞാൻ അറിയാതെ മയങ്ങിപ്പോയി. പിന്നെ കോട്ടയം എത്തിയപ്പോഴാണ് സ്വബോധം നേരെ വീണത്. ഈ അപ്പാപ്പൻ വരുത്തി വയ്ക്കുന്ന ഓരോ വിനയേ.. ഞാനിറങ്ങി റെയിൽവേ സ്റ്റേഷനിലേക്കു നടന്നു. പോകുന്ന വഴി അന്നു ഭിക്ഷ കൊടുത്ത ആ വൃദ്ധനെ അവിടെയെല്ലാം തിരഞ്ഞു. എങ്ങും കണ്ടില്ല. ഒരുപക്ഷെ ആ മനസ്സിന്റെ ആശീർവാദമായിക്കൂടെ അന്ന് രാത്രി ആ വീട്ടിൽ നിന്നും പിടിക്കപ്പെടാതെ രക്ഷപ്പെട്ടത്. അല്ലെങ്കിൽ ശ്രീയുടെ വീട്ടിൽ പോയ നാളിലെ സന്തോഷങ്ങൾ..! ഇപ്പോൾ കണ്ടെങ്കിൽ എന്തെങ്കിലും കൂടി കൊടുക്കാമായിരുന്നു. ഇന്ന് എന്റെ പേഴ്സ് നിറയെ കാശാ.. ഞാൻ ചെന്ന് രണ്ടു ടിക്കറ്റ് എടുത്തു. ഒന്ന് ശ്രീക്ക് .. ആലുവ തൊട്ട് കോഴിക്കോട്. അന്വേഷണവിഭാഗത്തിൽ ട്രെയിൻ ഏതു പ്ലാറ്റ്ഫോമിലാണ് വരുന്നതെന്നും, അതിന്റെ സമയവും എല്ലാം ചോദിച്ചു മനസ്സിലാക്കി. ആദ്യമായാണ് ഒറ്റക്കൊരു ട്രെയിൻ യാത്ര ! ശ്രദ്ധിച്ചേ മതിയാകൂ. കുറച്ചു വൈകിയാണ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത് എന്നവർ പറഞ്ഞു. ഒരിക്കൽ തൃശ്ശൂരു നിന്ന് എറണാകുളം പോകാനുള്ള വല്യപ്പൻ ട്രെയിൻ മാറി കയറിയിരുന്നു ഷൊർണൂർ ചെന്നിറങ്ങിയതു മനസ്സിലുണ്ട്. പല അറിയിപ്പുകളും കേൾക്കുന്നുണ്ട്. എനിക്കു പോകാനുള്ള ട്രെയിൻ പതിനഞ്ചു മിനുട്ട് താമസിച്ചേ വരികയുള്ളൂ എന്ന അറിയിപ്പു വന്നു. ഞാൻ വിശ്രമ മുറിയുടെ ഒരറ്റത്ത് കാത്തുനിന്നു. കൃത്യം രാവിലെ 9.55 നു ട്രെയിൻ ആഗതമായി. ഞാൻ ഓടിക്കയറി. ഇരിക്കാൻ സ്ഥലമില്ല. ജോലിക്കു പോകുന്ന ആൾക്കാരുടെ നല്ല തിരക്കാണ്. ഞാൻ തിരിക്കുന്ന വിവരം മമ്മയെയും, ശ്രീയെയും അറിയിച്ചു. ഏറ്റുമാനൂർ , പിറവം കഴിഞ്ഞു എറണാകുളം എത്തിയപ്പോൾ കുറെ ആൾക്കാർ ഇറങ്ങി. സീറ്റുകൾ ഒഴിഞ്ഞു ഇരിക്കാൻ ഇടവും കിട്ടി. അടുത്ത സ്റ്റോപ്പിൽ നിന്നും ശ്രീ കയറും. ഞാൻ അക്ഷമയോടെ ശ്രീയെ വിളിച്ചു പറഞ്ഞു. അവൻ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ സമാധാനമായി. എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്റെ ജീവിതാഭിലാഷങ്ങളിലൊന്നാണിത്. ഈ ലോകത്തിൽ ഇന്നെനിക്കേറ്റവും പ്രിയപ്പെട്ടവനോടു കൂടിയുള്ള ഒരു യാത്ര ! ചൂളംവിളി കേട്ടതും ട്രെയിൻ അനങ്ങിത്തുടങ്ങി. മനസ്സിനു വല്ലാത്തൊരു ഉന്മേഷം തോന്നി. ഉന്മാദം,ലാസ്യം എന്നീ വികാരങ്ങൾ ശരീരഭാഗങ്ങളിൽ ആന്ദോളനം സൃഷ്ടിച്ചു. അങ്ങിനെ ആലുവയെത്തി. ഞാൻ പുറത്തിറങ്ങിയാൽ സീറ്റ് പോകും. എന്റെ അടുത്തിരുന്ന ആൾ ഇറങ്ങിയപ്പോൾ ശ്രീക്കുള്ള സ്ഥലവും കൂടി ഞാൻ ബാഗ് വച്ചു പിടിച്ചു. കംപാർട്ടുമെന്റ് നമ്പർ ശ്രീയോട് വിളിച്ചു പറഞ്ഞു. ജനാലയിലൂടെ എന്റെ കണ്ണുകൾ ശ്രീയെ പരതാൻ തുടങ്ങി. അവിടെങ്ങും കാണുന്നില്ല. എനിക്കാകെ വെപ്രാളമായി. സീറ്റ് അധികനേരം പിടിച്ചുവയ്ക്കാനും കഴിയില്ല. കാരണം കുറേ ആൾക്കാർ നില്ക്കുന്നുണ്ട്. ഒരാൾ ആ സീറ്റ് കയ്യേറാൻ ശ്രമിച്ചു, സുഹൃത്ത് മുള്ളാൻ പോയി എന്നു നുണ പറഞ്ഞു അയാളെ ഒഴിവാക്കി. ശ്രീയുടെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല.. പ്രധാന സ്റ്റോപ്പ് അല്ലാത്തതിനാൽ ട്രെയിൻ അധികനേരം നിന്നില്ല. ട്രെയിൻ അനങ്ങിതുടങ്ങി.. ഈ ശ്രീയിതെവിടെ പോയി..? എനിക്കു ടെൻഷനായി. എന്നെ നന്നായി വിയർക്കാൻ തുടങ്ങി.. (തുടരും...)
എന്റെ പ്രണയം ... (ഭാഗം :: 58 )
പരിഭ്രമം കൊണ്ട് ഞാനാകെ വല്ലാതെയായി. തുടർച്ചയായി ഞാൻ ശ്രീയുടെ ഫോണിലേക്കു വിളിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ കിട്ടുന്നില്ല. അവസാനം ഞാൻ തളർന്നു വിളി നിർത്തി. അപ്പോളതാ.. ശ്രീ വിളിക്കുന്നു. "ഹലോ.. എവിടാ ചേട്ടായിത് ?.എത്ര പേടിച്ചു എന്നറിയോ..? " ഞാൻ ഉദ്വേഗം കൊണ്ടു. "ഞാനിതിനകത്തുണ്ട് മുത്തെ.. കമ്പാർട്ടുമെന്റ് നമ്പർ മറന്നുപോയെടാ കുട്ടാ.. എത്ര നേരമായി നിന്റെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നു. ഒരേകണക്ക് ബിസ്സി കാണിക്കുന്നു.. " ശ്രീ പറയുന്നതു കേട്ടപ്പോൾ എനിക്കു കാര്യം മനസ്സിലായി. രണ്ടുപേരുംകൂടി ഒരേ സമയം അങ്ങോട്ടുമിങ്ങോട്ടും വിളിക്കാൻ ശ്രമിച്ചാൽ എവിടെ കിട്ടാൻ..? ഞാൻ കമ്പാർട്ടുമെന്റ് നമ്പറും സീറ്റ് നമ്പറും കൊടുത്തു. കമ്പാർട്ടുമെന്റ് ഒരു വിധം പൂർണ്ണമായിരുന്നു.. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ വിയർത്തു കുളിച്ചൊരു പരുവമായി എന്റെ ശ്രീ ദേ .. കണ്‍മുന്നിൽ !. അതൊരു ട്രെയിൻ ആണെന്നോ ,പരിസരത്തു മറ്റാൾക്കാർ ഉണ്ടെന്നോ ഞാനപ്പോൾ മറന്നുപോയി.. എന്റെ കൈലേസിട്ടു ശ്രീയുടെ മുഖത്തുള്ള വിയർപ്പ് ഞാൻ തുടച്ചുകൊടുത്തു. എന്നോടു ചേർന്ന് ഒരു ചെറുകിതപ്പോടെ അവനിരുന്നു. ഞങ്ങൾ പലതും സംസാരിച്ചു.. ശ്രീ എന്റെ ചെവിയിൽ 'ഐ ലവ് യു സോ മച്ച് മുത്തെ..' എന്നു പറഞ്ഞുകൊണ്ടേയിരുന്നു. "ലവ് യു ടൂ" എന്ന് ഞാനും.. ആ തീവണ്ടിയുടെ ജനലഴിയിൽ കൂടി ഇണകുരുവികളെ പോലെ, പുറത്തേക്കു നോക്കി അനുരാഗമാധുര്യം നിറഞ്ഞ മൊഴികളാൽ ഞങ്ങൾ പുളകങ്ങൾ കൈമാറി. ഇനിയൊരു സ്വർഗ്ഗത്തിലേക്കുള്ള ചവിട്ടുപടികൾ ഒന്നൊന്നായി ശ്രീയെന്റെ കൈപിടിച്ചു കയറുകയായിരുന്നു. അതിമധുരം നിറഞ്ഞ എന്റെ പതിനേഴിന്റെ വസന്തങ്ങളിൽ വിരിഞ്ഞ ആ വർണ്ണകുസുമങ്ങൾ അണിയുവാനെത്തിയ ആ യുവകോമളനെ എന്നിലേക്കു ഞാൻ ആവാഹിക്കുകയായിരുന്നു. ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെ നായകനിതാ ഇന്നെന്നോടൊപ്പം..! ആരോരും ശ്രദ്ധിക്കപ്പെടാതെ ആ തീവണ്ടിയിൽ ഞങ്ങളുടെ മനസ്സുകൾ പരസ്പരം കൈമാറുകയായിയിരുന്നു.. "ചേട്ടന്റെ പേഴ്സ് ഒന്നു കാണിക്കാമോ.." ഞാൻ ചോദിച്ചു." കാണിക്കാമല്ലോ എന്തിനാ മുത്തെ..? കാശു വല്ലതും വേണോടാ കള്ളാ..? ദേ എടുത്തോ. അത്രയും നിനക്കുള്ളതാ.." ( ശ്രീ). "എനിക്കൊന്നും വേണ്ട. കാണിക്കൂ.. ഞാൻ പറയാം.." (ഞാൻ) ശ്രീ പേഴ്സ് എടുത്തു എന്റെ കൈയ്യിൽ തന്നു. ചേര തോലു പൊളിച്ചതുപോലെ തൊലിയിളകിയ ഒരു പഴയ പേഴ്സ്! കണ്ടാൽ ശ്രീയുടെ പ്രായം തന്നെ അതിനും വരുമെന്നു തോന്നും. അതിൽ ആകെ അഞ്ഞൂറു രൂപയുണ്ട്. എനിക്കു സങ്കടം തോന്നി. "ഇതു ജനിച്ചപ്പോൾ കൂടെ കൊണ്ടു വന്നതാണോ? അല്ല കളയാതെ വച്ചിരിക്കുന്നതു കണ്ട് ചോദിച്ചുപോയതാ..ഇന്നു കൂടിയേ ചേട്ടൻ ഈ പേഴ്സ് ഉപയോഗിക്കുന്നുള്ളൂ.. പുതിയത് ഞാൻ വാങ്ങിത്തരും. നോക്കണ്ട.. എന്റെ സ്വന്തം കാശുകൊടുത്ത് തന്നെയാണ് വാങ്ങുന്നത്." ഞാൻ പറഞ്ഞതുകേട്ട് ശ്രീയൊരു കുസൃതിച്ചിരി ചിരിച്ചു.. "ന്ഹേ.. സ്വന്തം കാശോ? എന്നാ എന്റെ ചക്കരക്കു ജോലി കിട്ടിയത് .. ഞാനറിഞ്ഞില്ലല്ലോ..? എന്നിട്ട് എന്തേ എന്നോട് പറയാതിരുന്നത് ?" അതു കേട്ടപ്പോൾ എനിക്കും ചിരിവന്നു.. " കളിയാക്കണ്ട. എനിക്കു കുടുംബവീട്ടിൽ നിന്നും ക്രിസ്തുമസ് പിരിവു കിട്ടിയതാ.." ഞാൻ പതിയെ പറഞ്ഞു. അതു കേട്ടതും അവന്റെ മുഖം ആർദ്രമായി.. "എന്റെ പൊന്നിന് എന്നോടുള്ള സ്നേഹം ഞാനറിയുന്നു. ഇനിയും ഒന്നു മാത്രമേ സംശയമുള്ളൂ.. ജീവൻ പോലും തരാൻ തയ്യാറായി നില്ക്കുന്ന നിന്റെ ഈ സ്നേഹത്തിനു ഞാനർഹനാണോ എന്ന്..? ഇതിനു തക്ക എന്തു പുണ്യമാണാവോ ഞാൻ ചെയ്തിരിക്കുന്നത്. നിന്നെപ്പോലൊരാളെ..." അത് പറഞ്ഞു അവന്റെ നിറഞ്ഞ കണ്ണുകളെ അവൻ തുടക്കുന്നുണ്ടായിരുന്നു. അപ്പോൾ എനിക്കും കരച്ചിൽ വന്നു . മറ്റുള്ളവർ കാണാതിരിക്കാൻ ജനാലയിലൂടെ ഞാൻ പുറത്തേക്കു നോക്കിയിരുന്നു. എന്റെ ഇരുകണ്ണുകളും നിറഞ്ഞ് പുറത്തുള്ള കാഴ്ചകൾ അവ്യക്തമായി തുടങ്ങി. ആ തീവണ്ടിയുടെ ശബ്ദത്തിൽ എന്റെ ഗദ്ഗദങ്ങൾ അലിഞ്ഞുചേർന്നു. എന്റെ ദേഹം തളരാൻ തുടങ്ങി. വികാരങ്ങളുടെ തീവ്രമായ പരിവർത്തനം! എല്ലാം മറന്ന് ഞാനാ തോളിലേക്കു തല ചായ്ച്ചു. ഞങ്ങൾ സംസാരിക്കുന്നതു ആരും കേൾക്കുന്നില്ലെങ്കിലും, കാണുന്നവർ ഞങ്ങളുടെ സൗഹൃദത്തെ അപ്പോൾ മനസ്സുകൊണ്ട് വാഴ്ത്തികാണും. .തലേന്നാളത്തെ സംഭവങ്ങൾ എല്ലാം ഒന്നൊന്നായ് ഞാൻ ശ്രീയോട് പറഞ്ഞു. "ആശുപത്രിയിൽ ഉറക്കമിളച്ചതല്ലേ.. ഇനി മോൻ കുറച്ചുറങ്ങിക്കോളൂ.. ഇന്നും രാത്രി നമുക്ക് ഉറക്കമിളക്കാനുള്ളതാടാ കള്ളാ.." ഒരു കള്ളച്ചിരിയോടെ ശ്രീയതു പറയുമ്പോൾ എന്റെ ഉള്ളിന്റെയുള്ളിൽ ഒരു പൂത്തിരി കത്തുകയായിരുന്നു. ഏതോ ജന്മത്തിലെ ബാക്കിയെന്ന പോലെ ഞങ്ങളുടെ ആത്മാവുകൾ അവിടെ ഒന്നു ചേരുകയായിരുന്നു. അല്ലെങ്കിൽ ദൈവം ഇത്രയും നല്ല അവസരങ്ങൾ തരുമോ.? എത്ര പെട്ടെന്നാണ് ഞങ്ങളുടെ പരിചയം വളർന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ ഞങ്ങൾ പരിചയപ്പെട്ടിട്ട് ഒരു മാസം പോലും തികഞ്ഞില്ലെന്നു വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. എത്രയോ വർഷങ്ങളായുള്ള അടുപ്പം പോലെ .. ശ്രീയും അന്ന് ഇതേ കാര്യം പറയുകയുണ്ടായി. ഞാൻ എന്റെ ഡയറിയെടുത്ത് എന്തൊക്കെയോ കുത്തിക്കുറിച്ചു. തീവണ്ടി കടന്നുപോകുന്ന സ്ഥലങ്ങളുടെ പേരുകൾ..! ശ്രീയെന്റെ ഡയറി വാങ്ങി വായിച്ചു.. "എന്റെ ടോമികുട്ടൻ എത്ര മനോഹരമായി എഴുതിയിരിക്കുന്നു. നല്ല ഭാവന ! അക്ഷര സ്ഫുടത, മുന്തിയ സാഹിത്യം.. നന്നായിരിക്കുന്നു . എന്റെ മുത്തിന്റെയുള്ളിൽ ഒരു സാഹിത്യകാരൻ ഒളിഞ്ഞിരുപ്പുണ്ട്. ഇതൊക്കെ സാധാരണ കാര്യങ്ങളാണെങ്കിലും ഈ എഴുതിയിരിക്കുന്നതു വായിക്കുമ്പോൾ ഞാൻ വല്ലാതെ വികാരാധീനനായി പോകുന്നു. മലയാളത്തിൽ ഇത്രയും ഗഹനപാടവമുണ്ടായിരുന്നിട്ടും എന്തിനാ സയൻസ് പ്രധാന വിഷയമായി തിരഞ്ഞെടുത്തത് ..?" ശ്രീയെന്നെ നിർത്താതെ പുകഴ്ത്തിയപ്പോൾ ഞാനാ ഡയറി പിടിച്ചുവാങ്ങി. "ഇതെന്റെ സ്വത്താ.. എന്റെ ഓർമ്മകളുടെ വർണ്ണകുറിപ്പുകൾ..!" ഞാൻ ഉൾകണ്ഠപ്പെട്ടു. അതിൽ ശ്രീയെ വർണ്ണിച്ചാണ് കൂടുതലും എഴുതിയിരുന്നത്. ചിലപ്പോൾ ഡയറിയെഴുത്ത് അപകടമാണെന്നു ശ്രീ എന്നെ ഓർമ്മിപ്പിച്ചു. ഡയറി എഴുതിക്കഴിഞ്ഞ് ഞാൻ പാത്തുവയ്ക്കുമെന്ന് പറഞ്ഞപ്പോൾ അവൻ "ശരി.." എന്നുപറഞ്ഞു ചിരിച്ചു. ഞാൻ പതിയെ ആ തോളിലേക്ക് ചാരി മയക്കത്തിലേക്ക് വീണു. കുറെക്കഴിഞ്ഞപ്പോൾ ശ്രീയെന്നെ ആ മടിയിൽ പിടിച്ചു കിടത്തി. ആ മടിയിൽ തല വയ്ച്ചു എല്ലാം മറന്ന് ഞാൻ സുഖമായുറങ്ങി. ശ്രീ എന്റെ തലമുടിയിൽ തൊടുന്നതായി ഞാൻ അറിയുന്നുണ്ടായിരുന്നു. തടവിയാൽ ആൾക്കാർ തെറ്റിദ്ധരിച്ചാലോ എന്നോർത്താകും അങ്ങിനെ ചെയ്തത്.. തൃശ്ശിവപേരൂർ എത്തിയപ്പോഴാണ് ഞാൻ പതിയെ കണ്ണു തുറന്നത്. ശ്രീക്കു മുള്ളാൻ പോകണമായിരുന്നു. എന്നിട്ടും ആ അസ്വസ്ഥത സഹിച്ച് എന്നെ ഉണർത്താതെ കടിച്ചുപിടിച്ച് അവനിരുന്നു. ഉറങ്ങിയതുകൊണ്ടാകും. നന്നായി വിശക്കുന്നുണ്ട്. ടെസ്സി ആന്റി തന്നുവിട്ട ഭക്ഷണമെടുത്തുവച്ചു. ഒന്നു മുള്ളണം, മുഖം കഴുകണം. ശ്രീ മടങ്ങിവന്നതും ബാഗ് ഏല്പ്പിച്ചു ഞാൻ പോയി ഫ്രഷ് ആയി വന്നു. ഞങ്ങൾ ഒരുമിച്ചു കഴിക്കാൻ തുടങ്ങി. കഴിച്ചു കൈകഴുകി ഞങ്ങൾ വീണ്ടും കാര്യങ്ങൾ പറയാൻ തുടങ്ങി. ഒരു കാവൽക്കാരനെ പോലെ എന്നെ ഒരു വശത്തു സുരക്ഷിതനായി ഇരുത്തി സംരക്ഷണം തന്ന എന്റെ ശ്രീയെ ഞാൻ നന്ദിപൂർവ്വം നോക്കി.12.50 നു തൃശ്ശിവപേരൂരിനോട് ട്രെയിൻ വിടപറഞ്ഞു.. നാലു മണി കഴിയുമ്പോൾ കോഴിക്കോട് എത്തും. ശ്രീ ഓരോന്നു പറയുമ്പോഴും ഞാനതു ശ്രദ്ധിച്ചുകേട്ടു. "ഇനി നമ്മൾ തമ്മിലൊരു 'വേർപിരിയൽ' ഉണ്ടായികൂടാ... അങ്ങിനെ വന്നാൽ ഒന്നുകിൽ ഞാൻ ഭ്രാന്തനാകും.. അല്ലെങ്കിൽ എന്റെ ദുർമരണമാകും സംഭവിക്കുക."ശ്രീ കർശനമായി പറഞ്ഞു. അതുകേട്ടതും കെർവ്വിച്ചു ഞാനാ വായ് പൊത്തി. "ഇനിയൊന്നും പറയണ്ട!" ഞാനതിനെ പിന്താങ്ങുകയും ചെയ്തു. എന്റെ ജീവിതത്തിലെ നല്ലൊരു ദിവസത്തെ വരവേല്ക്കാനാണ് ആ യാത്ര എന്ന് ഞാനറിഞ്ഞിരുന്നില്ല. ഷൊർണൂർ എത്തിയതും ശ്രീയെനിക്ക് കോഫി വാങ്ങിത്തന്നു. കൂടെ കഴിക്കാൻ എന്തു വേണമെന്ന് ചോദിച്ചു. എനിക്കു 'പരിപ്പുവട' ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അഞ്ചു പരിപ്പുവട വാങ്ങിത്തന്നു. അവിടെ നിന്നും വീണ്ടും യാത്ര ! യാതൊരു ഏകാന്തതയുമില്ലാതെ ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറo ഇഴുകിചേർന്നൊരു യാത്ര ! കുറ്റിപ്പുറം കഴിഞ്ഞപ്പോൾ തീവണ്ടിയുടെ വേഗത കൂടിയതായി തോന്നി. നാലേകാൽ മണിക്കു ഞങ്ങൾ ആ സ്നേഹഭൂമിയിലെത്തി. എന്റെ വികാരങ്ങൾക്കു ചിറകുമുളച്ച് ഞാൻ പാറിപ്പറന്ന സ്ഥലം ! എന്റെ സങ്കല്പ്പങ്ങൾ ആദ്യമായ് പൂവണിഞ്ഞ മനോഹരതീരം..! കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പത്തു മിനുട്ട് നടന്നാൽ ശ്രീയുടെ ആന്റിയുടെ ഫ്ലാറ്റ് ആയി. ശ്രീ നേരെ എന്റെ കൂടെ 'പറുദീസ' യിലേക്കു വരുമെന്നാണ് ഞാൻ കരുതിയത്.പക്ഷെ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ട് ശ്രീ അവരുടെ ഫ്ലാറ്റിലേക്കാണ് എന്നെയും കൂട്ടി പോകാനൊരുങ്ങുന്നത്. ഞാൻ ഒരു നിമിഷം മടിച്ചുനിന്നു..(തുടരും)
എന്റെ പ്രണയം.... (ഭാഗം :: 59)
"എന്താ ചേട്ടന്റെ ഭാവം.." ഞാൻ ചോദിച്ചു. "ഞാൻ ആന്റിയുടെ ഫ്ലാറ്റിലേക്കു പോകുന്നു. ടോമികുട്ടൻ പറുദീസയിലേക്കും.. അങ്ങിനെയാണല്ലോ വേണ്ടതും.." എന്നായിരുന്നു മറുപടി.. "ഞാൻ ഇവിടെ എത്തിയതായി വീട്ടിൽ വിളിച്ചൊന്നു പറയട്ടെ.. ടോമികുട്ടൻ മമ്മയോടും വിളിച്ചു പറയ്.." ശ്രീ പറഞ്ഞത് ഞാൻ അനുസരിച്ചു. കോഴിക്കോട് എത്തിയതായി വിളിച്ചുപറഞ്ഞു കൊണ്ട് ശ്രീ നടന്നു. നിർന്നിമേഷനായി ശ്രീക്കൊപ്പം ഞാൻ നടന്നു.. എനിക്ക് തിരിഞ്ഞു പോകേണ്ട വഴിയെത്തിയപ്പോൾ ഞാൻ യാത്ര ചോദിച്ചു. അപ്പോൾ ഒരു പുഞ്ചിരിയോടെ ശ്രീ എന്റെ കണ്ണുകളിലേക്കു നോക്കിയ നോട്ടം എന്നെ അടിമുടി വികാരം കൊള്ളിച്ചു കളഞ്ഞു. "എന്റെ ചക്കരയുടെ മുഖം മാറുമോ എന്നറിയാൻ ഞാനൊരു നമ്പറിട്ടതല്ലേ .. ഹഹഹ.. വാടാ കള്ളാ എന്റെ കൂടെ ..അവന്റെയൊരു വെള്ളികണ്ണു കണ്ടില്ലേ നിറയുന്നത്..! ആന്റിയെ കണ്ട് ഈ ബാഗ് അവിടെ വച്ചു ഒന്നു ഫ്രഷ് ആയി നമുക്ക് പറുദീസയിലേക്കു പോകാം.. നമ്മുടെ സ്വർഗ്ഗം..!" സത്യം പറഞ്ഞാൽ ഞാൻ ശരിക്കും പേടിച്ചിരുന്നു. എന്തെല്ലാം പ്രതീക്ഷകൾ നെയ്തു കൂട്ടിയാണ് ഇതുവരെയെത്തിയത്. ശ്രീക്കാണെങ്കിൽ എന്നെ പച്ചക്കു തിന്നാനുള്ള ദാഹമുണ്ട്. എത്ര നാളായി കാത്തിരുന്നാണ് ഈ ഒരു ദിവസം വീണുകിട്ടിയത്. എന്നിട്ടും നിസ്സാരമായി പോകാൻ തുടങ്ങിയപ്പോൾ ഞാനൊന്നു പതറി.. ഒറ്റയ്ക്ക് അവിടെ പോയി ഞാനെന്തു ചെയ്യാൻ ..? "എന്റെ പൊന്നു ചേട്ടാ.. ഇനി ഇങ്ങനെ എന്നെ കൊല്ലാതെ കൊല്ലരുതേ." ഞങ്ങൾ ശ്രീയുടെ ഫ്ലാറ്റിലെത്തി. ഒരു മണിക്കൂർ അവിടെ വിശ്രമിച്ചു. ടോമി മാത്രമേ കോട്ടയത്തു നിന്നും വന്നിട്ടുള്ളൂ എന്നും ഞങ്ങൾക്കു കുറെയേറെ പഠിക്കാനുണ്ടെന്നും, അതിനു വേണ്ടി പറുദീസയിലേക്ക് വരികയാണെന്നും ശ്രീ ആന്റിയോടു നുണ പറഞ്ഞു. ശ്രീ പഠിക്കാനെന്ന വ്യാജേന കുറച്ചു ബുക്കുകൾ എടുത്തു, അങ്കിൾ വന്നിട്ട് ആ ബൈക്ക് എടുത്തു പോയാൽ മതിയെന്ന് ആന്റി പറഞ്ഞു. ശ്രീ എന്നെ കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അങ്കിൾ വന്നു. ശ്രീയോട് കുടുംബ കാര്യങ്ങളൊക്കെ തിരക്കി. എന്നോടും വിവരങ്ങൾ ചോദിച്ചു. ഞാൻ അവർ രണ്ടുപേരെയും മമ്മയും, അപ്പാപ്പനും മടങ്ങിവന്ന ശേഷം വീട്ടിലേക്കു വരാൻ ക്ഷണിച്ചു. അന്നത്തെപ്പോലെയല്ല വിജയൻ അങ്കിൾ എന്നോട് കാര്യങ്ങളൊക്കെ തിരക്കി. ഞങ്ങൾ വീട്ടിലേക്കു പോകാനിറങ്ങി. ബൈക്കിൽ ഞാൻ പെട്രോൾ അടിപ്പിച്ചുകൊടുത്തു. ശ്രീയെയും കൂട്ടി ഒരു ബാഗ് കടയിൽ കയറി. കുറെ അറകളുള്ള നല്ലൊരു കറുത്ത ലെതർ പേഴ്സ് വാങ്ങിക്കൊടുത്തു. അതിനകത്തു പത്തുരൂപ വച്ചിട്ട് എന്റെ കൈ കൊണ്ടു കൊടുക്കാൻ ശ്രീ ആവശ്യപ്പെട്ടു. ഞാൻ തന്നെ പേഴ്സ് ശ്രീയുടെ വലംകൈയ്യിൽ വച്ചുകൊടുത്തു.. പോകുന്ന വഴി ശ്രീ പതിവായി പോകാറുള്ള ശിവക്ഷേത്രത്തിനു മുന്നിൽ വണ്ടി നിർത്തി കൈകൂപ്പി. ഒരു ക്രിസ്ത്യാനിയായ ഞാനും മനസ്സു കൊണ്ട് ആ ദേവനെ നമിച്ചു. ശ്രീയെ പോലെ ഉത്തമനായ, സ്നേഹനിധിയായ, പ്രണയദാതാവായ ഒരു സുഹൃത്തിനെ എനിക്ക് തന്നതിന്.. പിന്നെ, വഴിയിൽ നിന്നും.. ഞങ്ങൾ രാത്രി കഴിക്കാനുള്ള ആഹാരവും, കുറച്ചു പഴവർഗ്ഗങ്ങളും വാങ്ങിയാണ് പട്ടണം വിട്ടത്. നേരെ ഞങ്ങൾ 'പറുദീസ'യിലെത്തി. വാതിൽ തുറന്നകത്തു കയറി. വല്ലാത്തൊരു ഗന്ധം ! കുറച്ചു നാൾ അടച്ചിട്ടതിന്റെയാകാം. കുറച്ചു വായു സഞ്ചാരത്തിനു വേണ്ടി ഞാൻ ജനാലകൾ തുറക്കാൻ തുടങ്ങിയതും ശ്രീയതിനെ തടസ്സപ്പെടുത്തി. എന്നെ രണ്ടു കൈകളിൽ എടുത്തു ഹാളിലെ സോഫയിലിട്ടു. ഞാൻ അങ്ങിനെ മുഖത്തു നോക്കി കിടക്കുമ്പോൾ. എന്റെ നാഭിക്കടിയിൽ അവന്റെ ചുണ്ടു കൊണ്ട് ഇക്കിളിയാക്കി. ഞാൻ ഒച്ചവച്ചു. പിന്നെ എന്റെ പുറത്തു കയറി രണ്ടു കാലും രണ്ടു വശങ്ങളിലേക്കിട്ടു കുത്തിയിരുന്നു. പിന്നെ കുനിഞ്ഞു എന്റെ ഇരുകവിളുകളിലും ചുംബന വർഷമായിരുന്നു. എന്നിലെ കാമം ഉണരാൻ തുടങ്ങി. അതുവരെ മിണ്ടാതിരുന്ന ഞാൻ അവനെ വട്ടം പിടിച്ചു എന്നിലെക്കടുപ്പിച്ചു. ആ ചെഞ്ചുണ്ടുo, നാവും, മീശയും കൊണ്ട് അവനെന്നെ നിർവൃതിയിലാഴ്ത്തി. കുറച്ചു നേരത്തെ ശ്രമത്തിൽ അവൻ എന്റെ വസ്ത്രങ്ങൾ ഒന്നൊന്നായ് പറിച്ചെറിഞ്ഞു. നാഭിക്കു താഴെയുള്ള മാംസളഭാഗത്ത് മൃദുവായി കടിക്കാൻ തുടങ്ങി.ആ നാവുകൾ അവിടെ നൃത്തം ചവിട്ടി. അകിടിൽ നിറഞ്ഞു നിന്നിരുന്ന പാൽ കിടാവിനെ കണ്ട പശു ഒറ്റയടിക്കു ചുരത്തുന്നതുപോലെ എന്റെ വികാരങ്ങൾക്ക് അറുതി വന്നു.. ഞങ്ങളുടെ നഗ്നശരീരങ്ങൾ ഒട്ടിയൊന്നായ നേരത്തിൽ ശ്രീയുടെ അത്രയും നാളത്തെ വികാരതീവ്രതക്കു ഭംഗം വന്നു. അവാച്യമായ അനുഭൂതിയുളവാക്കിയ ആ കാമവിരാമത്തിനൊടുവിൽ, തളർന്ന് എന്റെ മാറിൽ അവനങ്ങിനെ കിടന്നു. പരിസരബോധം വന്നപ്പോൾ ഞാനവനെ തള്ളിമാറ്റി. അയ്യോ ഈശോയെ.. നമ്മുടെ നേരെ ജീസസ്സിന്റെ പടം ! ഞാൻ ചാടിയെണീറ്റു വസ്ത്രവുമെടുത്ത് ജനിച്ച വേഷത്തിൽ മുകളിലേക്കോടി. ഒരു ടവൽ എടുത്തു മുകളിൽ നിന്നുകൊണ്ട് താഴേക്ക് എറിഞ്ഞു കൊടുത്തു. ശ്രീയത് എടുത്തു. ചിലപ്പോൾ അപ്പുറത്തെ വീട്ടുകാർ വരാൻ സാധ്യതയുണ്ട്. ബൈക്കിന്റെ ശബ്ദം കേട്ടുകാണും. മാത്രമല്ല കോഴിയെ അടക്കേണ്ട നേരമാണ്. മമ്മ അവരെയാണ് എല്പിച്ചിരിക്കുന്നത്. ഗേറ്റ് ആണേൽ പൂട്ടിയിട്ടുമില്ല. പ്രതീക്ഷിക്കാത്ത ഒരാക്രമണമാണല്ലോ ഇത് ! ഞാൻ ശ്രീയെ അവന്റെ വസ്ത്രങ്ങളുമായി മുകളിലേക്കു വരാൻ വിളിച്ചു. അവൻ കുളിക്കാൻ കയറിയപ്പോൾ ഞാൻ പോയി സോഫാ വൃത്തിയാക്കിയിട്ട് താഴെ കുളിമുറിയിൽ നിന്നും കുളിച്ചു വസ്ത്രം മാറി മുകളിലേക്ക് ചെന്നു. ശ്രീയും കുളിച്ചു പുറത്തുവന്നു. അവനിടാൻ ഞാൻ എന്റെ ഷോർട്ട്സ് എടുത്തു കൊടുത്തു. ഞങ്ങൾ മുഖത്തോട് മുഖം നോക്കി ചിരിച്ചു. "എന്തായിരുന്നു വെപ്രാളം ? ആരേലും വന്നിരുന്നെങ്കിലോ ?. നല്ലൊരു കാഴ്ച കാണാമായിരുന്നു. അവർ ഭയന്നു വിറച്ചു മരിച്ചേനെ.?" ഞാൻ പറഞ്ഞതു കേട്ടപ്പോൾ ശ്രീ ആർത്തുചിരിച്ചു. വീടു മുഴുവൻ പൊടിയാണ്. നാളെ മോളിയാന്റിയെ (വീട്ടുജോലിക്കാരി) വിളിച്ചു എല്ലായിടവും വൃത്തിയാക്കിക്കണം. അതു ചിന്തിച്ചപ്പോൾ മമ്മാ വിളിച്ചു. ശ്രീ കൂട്ടിനുള്ള കാര്യം പറഞ്ഞപ്പോൾ മമ്മക്കു സന്തോഷമായി. ഞാൻ തൊട്ടപ്പുറത്തെ വീട്ടിലെ ശാന്തിയാന്റിയെ വിളിച്ചു ഞാൻ നേരത്തെ വന്നതിനുള്ള കാരണം പറഞ്ഞു. അവർ അത്താഴത്തിനു ക്ഷണിച്ചപ്പോൾ ഞങ്ങൾ പുറത്തുനിന്നും പെറോട്ടയും.ബീഫും വാങ്ങിയ കാര്യം പറഞ്ഞു ഒഴിവായി. ഞങ്ങൾ വന്ന കാര്യം പറഞ്ഞില്ലെങ്കിൽ അവർ വല്ല കള്ളന്മാരും കയറിയെന്നു തെറ്റിദ്ധരിക്കും. കാരണം ജനുവരി രണ്ടാം തീയതി വരെ വീടു നോക്കാൻ അവരെ എല്പ്പിച്ചാണ് ഞങ്ങൾ കോട്ടയത്തിനു പോയത്. അപ്പോൾ പതിവിലും വിപരീതമായി നേരത്തെ മടങ്ങിവന്നത് അവരെ അറിയിക്കേണ്ടുന്നൊരു ചുമതലയുണ്ട്. പണ്ടൊരിക്കൽ അയൽപക്കക്കാരുടെ ടി.വി കാണൽ ശല്യം ഒഴിവാക്കാൻ ഒരു വീട്ടുകാർ നാട്ടിൽ പോകുന്നെന്നു നുണ പറഞ്ഞു. കതകടച്ചകത്തിരുന്നു സിനിമ ശബ്ദം കുറച്ചുവച്ചു കണ്ടു. അകത്തു വെട്ടം കണ്ട അയൽപക്കക്കാർ ആ വീട്ടിൽ കള്ളൻ കയറി എന്നു തെറ്റിദ്ധരിച്ചു വീടു ചവിട്ടിപ്പൊളിച്ചപ്പോൾ യഥാർത്ഥ ഉടമസ്ഥർ അകത്ത്..! ഈ കഥ ഞാൻ ശ്രീയോട് പറഞ്ഞു. അതുകേട്ടു അവൻ ചിരിച്ചു. ഞാൻ പുറത്തു പോയി ഗേറ്റ് താഴിട്ടു പൂട്ടി. അകത്തുകയറി വാതിലും പൂട്ടി. ടി.വി വക്കാനായി ശ്രീയോട് പറഞ്ഞു. ശ്രീ ടി.വി കാണുമ്പോൾ ഞാൻ ആപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചു അവന്റെ വായിൽ വച്ചുകൊടുത്തു കൂടെ ഞാനും കഴിച്ചു. ഞങ്ങളുടെഒരു ലോകമായി മാറി 'പറുദീസ'. നിറഞ്ഞ എന്റെ പ്രണയം ആ മനസ്സിലേക്കു ഞാൻ പകർന്നപ്പോൾ അനുരാഗപൂരിതമായ വാക്കുകളാൽ എന്റെ മനസ്സിനെ ആനന്ദത്തിലാറാടിച്ചു എന്റെ ശ്രീഹരി. 'എന്റെ ഇത്രയും വയസ്സിനിടയിൽ ഇത്ര മന:സന്തോഷവും, സമാധാനവും ഞാനാദ്യമായാണ് അനുഭവിക്കുന്നതെന്നു ശ്രീ എന്റെ മുഖത്തുനോക്കി പറഞ്ഞു. അവന്റെ കല്യാണം കഴിഞ്ഞതായി അവനു തോന്നുന്നു എന്നുകൂടി അവൻ കൂട്ടിചേർത്തു. എട്ടു മണിയോടെ ഞങ്ങൾ അത്താഴം കഴിച്ചു. ആഹാരം ഒരു പാത്രത്തിൽ എടുത്താൽ മതിയെന്നു ശ്രീ പറഞ്ഞു. കഴിക്കാൻ തുടങ്ങിയപ്പോൾ അവൻ എടുത്തത് എന്റെ വായിൽ വച്ചുതന്നു.. കഴിയുമെങ്കിൽ മരണം വരെ, ദിവസേന ഒരുരുള ചോറെങ്കിലും എനിക്കു വായിൽ വച്ചുതരാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. ഞാനും ആഹാരമെടുത്ത് ശ്രീയുടെ വായിൽ വച്ചുകൊടുത്തു. കൊച്ചു കുട്ടികൾ കഴിക്കുന്നതുപോലെ ശ്രീ കഴിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. എന്റെ ഭാഗ്യമാണിത്.. ! ഞാനോർത്തു. കഴിച്ചുകഴിഞ്ഞ് ഞങ്ങൾ മുകളിലേക്കു പോയി. ഞാൻ 'ദിൽ ഹൈ തുമാരാ ' എന്ന ഹിന്ദി സിനിമയിലെ 'दिल लगा लिया मैंने तुमसे प्यार करके। .' എന്ന ഗാനം ചെറിയ ശബ്ദത്തിലിട്ടു. മുമ്പത്തെ പോലെ തന്നെ മനോഹരമായ ആ ചുവന്ന വെളിച്ചത്തിൽ നിന്നുകൊണ്ട് എല്ലാം മറന്ന് ഞങ്ങൾ ഗാഢമായി കെട്ടിപുണർന്നു.. (തുടരും)
എന്റെ പ്രണയം ...... (ഭാഗം :: 60)
ആലിംഗനബദ്ധരായി ഞങ്ങളാ പൂമെത്തയിലേക്കു ചാഞ്ഞു. ശ്രീയുടെ ഗന്ധം എന്റെ മനസ്സിനെ വല്ലാതെ ത്രസിപ്പിച്ചു. അന്നേരം ഒരു തണുത്ത കാറ്റ് ആ ജനൽ കർട്ടനെ മുകളിലേക്കു പറത്തി. എന്റെ പ്രിയനോടൊത്ത് ഞാൻ ഏതോ ലോകത്തിൽ.. സുഖാനുഭൂതിയിലേക്കു കരേറുകയായിരുന്നു. അപ്പോൾ പറയാനാകാത്ത ഒരു മാസ്മരീകാനുഭൂതിയിൽ ലയിച്ച് ഞാൻ അലിഞ്ഞില്ലാതാവുകയായിരുന്നു.. സുഖത്താൽ ശരീരമാകെ തളർന്നു വല്ലാത്തൊരവസ്ഥയിലായ എന്റെ കുറച്ചു നീണ്ട തലമുടിയിൽ തഴുകി ശ്രീയെന്നെ അവനിലേക്കു ലയിപ്പിക്കുകയായിരുന്നു. ആ രോമാവൃതമായ മാറിൽ ഞാനും മെല്ലെ തലോടി ആ മനസ്സിനെ ആനന്ദോല്പുളകം കൊള്ളിച്ചു. ആ വെട്ടത്തിൽ ശ്രീയുടെ ചുണ്ടുകൾക്ക് കൂടുതൽ നിറം തോന്നിച്ചു. അന്നുവരെ ഉള്ളിൽ കെട്ടിക്കിടന്ന ഞങ്ങളുടെ ചേതോവികാരങ്ങൾ ഒന്നൊന്നായി പുറത്തേക്ക് ഒഴുകുകയായിരുന്നു.. അന്നൊരിക്കൽ മനസ്സറിയാതെ ശ്രീയോട് പറഞ്ഞ കാമശാസ്ത്രത്തിലെ ആ 'ബിരുദാനന്തരബിരുദം ' ഞാൻ നേടുകയായിരുന്നു. രണ്ടാത്മാവുകൾ ഒന്നായിമാറിയപ്പോൾ അവിടെ ശരീരങ്ങൾ ഒന്നുമല്ലാതായി. എന്റെ മനസ്സിലെ എല്ലാ വികാരങ്ങളും കെട്ടടങ്ങുമ്പോഴും വീണ്ടും.. വീണ്ടും അവനെന്നെ ഉണർത്തുകയായിരുന്നു.. ഒരു അവിശ്വസനീയമായ പ്രകടനത്തോടെ.. അവാച്യമായ അനുഭൂതികൾ പകർന്ന് ഉണർന്നും, ഉറങ്ങിയും ആറോളം തവണ കാമവിരാമം സംഭവിച്ചും ആ രാത്രിയിൽ രതി ഞങ്ങൾക്കു സ്വന്തമാകുകയായിരുന്നു.. ഇനിയൊരിക്കലും വിട്ടുപിരിയാനാകാത്ത വിധം തമ്മിൽ അലിഞ്ഞു ചേർന്നൊരു അദ്ഭുതരാത്രിയായിരുന്നു അത് ! അവസാനം തളർന്ന് അവശരായി ഞങ്ങൾ മയങ്ങിയപ്പോൾ എങ്ങോ പാതിരാകോഴി കൂവി തുടങ്ങിയിരുന്നു. എന്റെ ആലിലവയറിൽ തലവച്ചാണ് ശ്രീയുടെ സുഖനിദ്ര ! രണ്ടു ദിവസത്തെ ഉറക്കമില്ലായ്മ എന്നെയും വല്ലാതെ തളർത്തിക്കളഞ്ഞു. എന്നിലെ ഊർജ്ജമെല്ലാം ചോർന്നു പോയതുപോലെ ഞാനുറങ്ങി .. എല്ലാം മറന്നുറങ്ങി.. പത്തു മണിക്കു ശ്രീ എണീറ്റു 'ഡാർലിംഗ്ഹാപ്പി ന്യൂ ഇയർ 2003' 'എന്നു പറഞ്ഞപ്പോഴാണ് ഞാനെന്റെ കണ്ണുകൾ തുറന്നത്. ഞാൻ എണീക്കാൻ ശ്രമിച്ചപ്പോൾ തല പൊങ്ങുന്നില്ല. എന്നിട്ടും എണീറ്റു ഒരു വിധം നിത്യകർമ്മങ്ങൾ ചെയ്തെന്നു വരുത്തി. ഞാൻ താഴെ അടുക്കളയിൽ ചെന്നു ചായയുണ്ടാക്കി. ഒരു രൂപവുമില്ലാതെ ആദ്യാമായിട്ട ചായ എങ്ങിനെയിരിക്കുമോ ആവൊ..? കണ്ടറിയാം.. കുടെ പപ്പാ വിദേശത്തു നിന്നും കൊണ്ടുവന്നതിൽ മിച്ചമിരുന്ന ഈന്തപ്പഴവും എടുത്തു ഞാൻ മുകളിലേക്കു പോയി. 'എത്ര ബെഡ് ഷീറ്റാ ഇന്നലെ മാറിയത്. എല്ലാം കുളമായി. മമ്മ വരുന്നതിനു മുമ്പ് നനച്ചു മടക്കിവയ്ക്കണം', ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. ശ്രീ പല്ലു തേയ്ച്ചു പുറത്തു വന്നതും ഞാൻ ചായ കൊടുത്തു. ഞാൻ കൊടുത്ത ചായ ഒരു കവിൾ കുടിച്ചതും ശ്രീ ഓടിപോയി കുളിമുറിയിൽ അതു തുപ്പിക്കളഞ്ഞു. ഞാനാകെ വല്ലാതായി. എന്റെ ചായ എനിക്കു തന്നെ ഇഷ്ടപ്പെട്ടില്ല . പിന്നെയല്ലേ രുചിയുടെ ആശാനായ ശ്രീക്ക്.. "എന്താ.. കൊള്ളില്ല അല്ലെ ചേട്ടാ.." ഞാൻ ചോദിച്ചു.. "ഹായ്.. അത്യുഗ്രൻ ! ചെളിവെള്ളം കലക്കി കുടിച്ച മാതിരിയുണ്ട്." ശ്രീ പൊട്ടിചിരിച്ചു. ചമ്മിയ മുഖത്തോടെ ഞാനും.. അവൻ ഈന്തപഴം ഒറ്റയിരിപ്പിനു അത്രയും കഴിച്ചു. "ചക്കര വാ.. ഞാൻ ചായയുണ്ടാക്കാൻ പഠിപ്പിക്കാം.." ഞങ്ങൾ അടുക്കളയിലേക്ക് പോയി. 'ഓ .. ഇദ്ദേഹം ഇപ്പോൾ മലമറിക്കും. ഇതുവരെ അടുക്കളയിൽ കയറിയിട്ടില്ലാത്ത ആളാ.'. ഞാൻ പിറുപിറുത്തു .. എന്നാൽ സംഭവിച്ചതു വിപരീതമായിരുന്നു. ശ്രീ ഒന്നേകാൽ ഗ്ലാസ് വെള്ളം തിളപ്പിച്ചു. അതിൽ രണ്ടു ടീ സ്പൂണ്‍ തേയിലയിട്ടു വറ്റിച്ചു ഒരു ഗ്ലാസ് ആക്കി. ഒരു ഗ്ലാസ് തിളച്ച പാലിൽ ആ തേയിലവെള്ളം അരിച്ചൊഴിച്ചു. രണ്ടു സ്പൂണ്‍ പഞ്ചസാരയുമിട്ട് ഉയർത്തിയൊഴിച്ചു പതച്ചു ഗ്ലാസിൽ ഒഴിച്ചപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ കുടിച്ചിട്ടില്ലാത്ത ഒന്നാന്തരം ചായ ! അതും രണ്ടു ഗ്ലാസിൽ മുക്കാൽ വീതമുണ്ട്. ഞാൻ വിശ്വസിക്കാനാകാത്ത പോലെ ശ്രീയെ നോക്കി. "ചേട്ടനു സ്വന്തമായി ചായക്കടയുണ്ടോ? "എന്റെ ചോദ്യം ശ്രീയെ ചൊടിപ്പിച്ചു. " എടാ കൊച്ചുടോമി .. ഒരു ചായയുണ്ടാക്കാൻ സ്വന്തമായി ചായക്കടയൊന്നും വേണ്ട കേട്ടോ .. കുറച്ചു പൊതുജ്ഞാനം മതി. നമ്മുടെ ഹോട്ടൽ പാരിജാതത്തിലെ കുട്ടാപ്പി ചേട്ടൻ ചായയടിക്കുന്നതു താൻ കണ്ടിട്ടില്ലേ .. ? " ഞാൻ തല കുനിച്ചു. ശ്രീക്കു ചായ ചെറിയ ഗ്ലാസ്സിൽ മുക്കാലേ പാടുള്ളൂ. അതാണ് കണക്കെന്നാണ് അവൻ പറയുന്നത്. അന്ന് ശ്രീയുടെ വീട്ടിൽ വച്ചു അമ്മ അവനു മാത്രം ചായ കുറച്ചാണ് കൊടുത്തത്. ഒരു വലിയ ഗ്ലാസ് നിറയെ ചായ കുടിക്കുന്നവർക്ക് വട്ടാണെന്നാണ് അവന്റെ പക്ഷം ! എന്തായാലും ശ്രീയുടെ കൈപുണ്യം ഞാൻ ആ ചായയിൽ നിന്നും മനസ്സിലാക്കി. നാളെ ശ്രീയൊരു ഡോക്ടർ ആയാൽ ചികിത്സിക്കുന്ന രോഗികൾക്ക് ഉറപ്പായും വ്യാധി ശമനം ഉണ്ടാകുമെന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു.. "അങ്കിളിന് ജോലിക്ക് പോകണ്ടേ.. വണ്ടി കൊടുക്കണ്ടേ.." ഞാൻ ചോദിച്ചു. "ഓ.. വേണ്ട. ഇന്ന് പുതുവത്സരമല്ലേ . അങ്കിളിന് അവധിയാ.," അതു പറഞ്ഞതും ശ്രീയുടെ ഫോണിൽ അവന്റെ ആന്റിയും, എന്റെ ഫോണിൽ മമ്മയും വിളിച്ചു. ആശംസകൾ അറിയിക്കാനാണ് അവർ വിളിച്ചത്. ഞങ്ങൾ എല്ലാവരെയും മാറിമാറി വിളിച്ചു 'ഹാപ്പി ന്യൂ ഇയർ 2003' പറഞ്ഞു. കുളിച്ചു റെഡിയായി എൻട്രൻസ് ക്ലാസ്സിനു പോയി ചേർന്നിട്ട് ആന്റിയുടെ വീട്ടിൽ കയറി അവിടുന്ന് ചെറിയൊരു സദ്യയൊക്കെ ഉണ്ടിട്ടു പോരാമെന്നു ശ്രീ പറഞ്ഞു.. ശരിയാ.. ന്യൂ ഇയർ ആയതുകൊണ്ട് പപ്പാ വിളിക്കും. ക്ലാസ്സിൽ ചേരാനെന്നും പറഞ്ഞല്ലേ അപ്പാപ്പനു സുഖമില്ലാതിരുന്നിട്ടു പോലും നേരത്തെയിങ്ങോട്ട് പോന്നത്. ബന്ധം തുടക്കമായതേയുള്ളൂ. ഇപ്പോഴേ ഒരു സംശയത്തിനു വഴിവച്ചുകൂടാ.. ഞങ്ങൾ പട്ടണത്തിലേക്കു യാത്ര തിരിച്ചു. ശ്രീയുമായുള്ള യാത്രകളെല്ലാം തന്നെ എനിക്ക് സന്തോഷമാണ്. ഇടക്കിടക്കു ഞാനാ തലയിൽ ഉമ്മ കൊടുക്കും. ആ തോളിൽ തല ചായ്ക്കും. കണ്ണടക്കും! ശ്രീയെന്നെ പട്ടണത്തിൽ അവൻ പഠിക്കുന്ന ട്യൂട്ടോറിയൽ കോളേജിൽ കൊണ്ടുപോയി എൻട്രൻസ് കോച്ചിംഗ് ക്ലാസ്സിൽ ചേർത്തു. ശ്രീയെ കണ്ടതും സാറുമാർക്കു പോലും നല്ല ബഹുമാനം.!. അത് ശ്രീ നന്നായി പഠിക്കുന്നതു കൊണ്ടാണെന്നു എനിക്കു മനസ്സിലായി. പക്ഷെ ശ്രീയുടെ ബാച്ച് അല്ല ഞാൻ. എനിക്കെന്നും പോകാൻ കഴിയില്ലല്ലോ.. പ്ലസ് ടു വിന്റെ മറ്റു ട്യൂഷൻ ഒക്കെയുണ്ട്.. ഒരാഴ്ചയിൽ മൂന്നു ദിവസമേ എനിക്കു ക്ലാസ് ഉള്ളൂ. ശ്രീ എല്ലാം ഉത്തരവാദിത്വത്തോടെ പറഞ്ഞേല്പ്പിച്ചു. പിന്നെ ഞങ്ങൾ കടയിൽ കയറി ഓരോ ഓറഞ്ച് ജ്യൂസ് കുടിച്ചു. മമ്മയെ വിളിച്ചു ക്ലാസിനു ചേർന്ന വിവരവും, അടച്ച ഫീസിന്റെ തുകയും പറഞ്ഞു. അപ്പാപ്പനോടും, ടെസ്സി ആന്റിയോടും 'ന്യൂ ഇയർ ആശംസകൾ' പറഞ്ഞു.. അവിടെയെല്ലാവരും ചിക്കൻ ബിരിയാണി ഉണ്ടാക്കാനുള്ള തിരക്കാണ്. ഞങ്ങൾ നേരെ ശ്രീയുടെ ആന്റിയുടെ ഫ്ലാറ്റിലേക്ക് പോയി. ഇന്നു വൈകിട്ട് ശ്രീയുടെ സുഹൃത്തുക്കൾ 'ന്യൂ ഇയർ' അടിച്ചുപൊളിക്കാൻ വിളിച്ചിട്ടുണ്ടെന്നും, അങ്ങോട്ടു പോകണമെന്നും അവൻ പറഞ്ഞു. എനിക്കതു സ്വീകാര്യമായിരുന്നില്ല. അത്രയും നേരം ശ്രീയുടെ സാമീപ്യം നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമായിരുന്നില്ല. "പറുദീസ'യിൽ ആരുമില്ലാത്ത സ്ഥിതിക്ക് എന്തുകൊണ്ട് കൂട്ടുകാരെയെല്ലാം അവിടെ വിളിച്ചു പാർട്ടി നടത്തികൂടാ.." എന്നു ഞാൻ ചോദിച്ചപ്പോൾ. "വേണ്ട മുത്തെ.. ബിയർ, വൈൻ, വോഡ്ക എല്ലാം കാണും, അതു മോശമല്ലേ.. മമ്മ എന്തു കരുതും" എന്നാണു ശ്രീ പറഞ്ഞത്. 'മമ്മയോട് ഞാൻ പറഞ്ഞോളാം, കള്ളുള്ള വിവരം ഒളിക്കാം.. മമ്മ ആരു പറഞ്ഞറിയാൻ..?" എന്നു ഞാൻ പറഞ്ഞു. അന്നു ക്രിക്കറ്റ് കളിക്കാൻ വന്ന ചെക്കന്മാർ ആയിരിക്കും. ശ്രീയെ വിട്ടാൽ പിന്നെ കിട്ടില്ല. വൈൻ ഒഴികെ മറ്റൊന്നും ഞാൻ തൊടില്ല. എന്തായാലും ചങ്ങാതിമാരുടെ തീരുമാനം പാർട്ടിക്കു ബാറിൽ പോകാനായിരുന്നു. ആരുടെ വീടുകളിലും ഇത്തരം പാർട്ടികൾ അനുവദനീയമല്ല. ആളൊഴിഞ്ഞ എന്റെ വീട്ടിൽ വച്ചു പാർട്ടി നടത്താമെന്നു ശ്രീ പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. അന്നു ഉച്ചസദ്യയുണ്ണാൻ ശ്രീയുടെ അങ്കിളിന്റെ കൂടെ ജോലി നോക്കുന്ന രണ്ടു സുഹൃത്തുക്കളുൾപ്പെടെ ഞങ്ങൾ ആറുപേർ ഉണ്ടായിരുന്നു. കറികൾ അത്ര പോരായിരുന്നു. അന്ന് ശ്രീയുടെ വീട്ടിൽ നിന്നും കഴിച്ച സദ്യയുടെ വെട്ടത്തു വരില്ല. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിച്ചു. പാർട്ടിക്കുള്ള തോരണങ്ങൾ, മറ്റു സാധനങ്ങൾ എല്ലാം സംഘപ്പിക്കണം. ആന്റിയോടും, അങ്കിളിനോടും വിവരങ്ങൾ പറഞ്ഞ് ഞങ്ങൾ നാലു മണിക്ക് അവിടെ നിന്നിറങ്ങി.. ടോമികുട്ടൻ ഒരു രൂപ പോലും ഇക്കാര്യത്തിനു വേണ്ടി ചെലവാക്കാൻ പാടില്ലെന്നും , അത് അവരെല്ലാവരും കൂടി ഭാഗിച്ചാണ് ചെയ്യുന്നതെന്നും ശ്രീ എന്നെ ഓർമ്മിപ്പിച്ചു. കേക്ക്, ചോക്ലേറ്റ്സ്, കുറെ തോരണങ്ങൾ എല്ലാം ഞങ്ങൾ തിരഞ്ഞെടുത്തു. എല്ലാത്തിനും ശ്രീയെ ഞാൻ സഹായിച്ചു. ബാക്കി കഴിക്കാനുള്ളതും, കുടിക്കാനുള്ളതും അവന്മാർ കൊണ്ടുവരുമെന്നു ശ്രീ പറഞ്ഞു. രാവിലെ ഇറങ്ങുന്നതിനു മുമ്പ് മോളിയാന്റിയെ വിളിച്ചു വീടിന്റെ താക്കോൽ കൊടുത്തിട്ടാണ് ഞാൻ പോന്നത്. ഇപ്പോൾ എല്ലായിടവും തൂത്തു, തുടച്ചു വൃത്തിയാക്കി കാണും. മമ്മയുടെ പൂന്തോട്ട൦ ദിവസേന വന്നു നനക്കാത്തത്തിനു ഞാൻ വഴക്കും പറഞ്ഞു. അവർക്കു ജോലി ചെയ്യാൻ നല്ല മടിയാണ്. ഇടയ്ക്കിടെ കാശു കടം വേണം. എന്തായാലും ഞങ്ങൾ വീട്ടിലേക്കു ചെല്ലുമ്പോൾ അതൊരു സ്വർഗ്ഗമായിരുന്നു. ഞാൻ കഴുകിയിട്ട ബെഡ്ഷീറ്റുകൾ എല്ലാം മടക്കി അലമാരിയിലാക്കി. മമ്മ നാളെ വരുമ്പോൾ ഒന്നും കാണാൻ പാടില്ല. "ഒരാളിന്റെ ആദ്യരാത്രിയിൽ പോലും ഇത്രയും ഷീറ്റുകൾ മാറില്ല." ഞാൻ ശ്രീയോട് പറഞ്ഞു. മറുപടിയൊന്നും പറയാതെ അവൻ അതിനും ചിരിച്ചു. പിന്നെ ശ്രീയും, ഞാനും കൂടി ഹാൾ നന്നായി അലങ്കരിച്ചു. ഡി.വി.ഡി എടുത്തു ഹാളിൽ കൊണ്ടു വച്ചു. ഞാൻ ഓരോന്ന് ചിന്തിച്ചു. മമ്മ വന്നിട്ട് ഇനി പാചകം പഠിക്കണമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. ഇതുപോലെയൊക്കെ ഒറ്റക്കാകുമ്പോൾ സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കാൻ അറിയാമെങ്കിൽ കടയിൽ കാശുകൊടുത്ത് വയറു കേടാകുന്ന ആഹാരം വാങ്ങാതെ കഴിക്കാമല്ലോ.. ആണായാലും, പെണ്ണായാലും കുറച്ചു പാചകമൊക്കെ അറിഞ്ഞിരിക്കണം. മാത്രമല്ല ശ്രീ രാവിലെ കളിയാക്കിയപ്പോൾ മനസ്സിലൊരു വാശി. ആ നാവുകൊണ്ടു തന്നെ ഞാനുണ്ടാക്കിയ ആഹാരം നല്ലതെന്നു പറയിപ്പിക്കണം. അവർ വരുന്ന വഴിയാണെന്നും ഏതാണ്ട് എത്താറായെന്നു അതിലൊരാൾ ശ്രീയെ വിളിച്ചു പറഞ്ഞു. ഞാൻ നല്ല സന്തോഷത്തിലായിരുന്നു. ശ്രീയുടെ ചങ്ങാതിമാർ എനിക്കും വേണ്ടപ്പെട്ടവരാണ്. അവർ ഞങ്ങളുടെ അതിഥികളാണ്. അവരെ നന്നായി സല്ക്കരിക്കണം. എല്ലാം മനസ്സിൽ കണക്കു കൂട്ടി. അവർ ഏഴു മണിക്ക് എത്തും. ഞങ്ങൾ കാത്തിരുന്നു. പക്ഷെ അപ്രതീക്ഷിതമായി അന്നവിടെ നടന്ന നാടകീയരംഗങ്ങൾ ഓർക്കുമ്പോൾ ഇന്നുമെന്റെ മനസ്സ് ഭീതിതമാകും.. (തുടരും..)
എന്റെ പ്രണയം ............ (ഭാഗം ::61)
ഞാൻ മമ്മയെ വിളിച്ചു, എന്റെയും, ശ്രീയുടെയും സുഹൃത്തുക്കളുമായി ചെറിയ തോതിലൊരു 'ന്യൂ ഇയർ പാർട്ടി' പറുദീസയിൽ വച്ചു നടത്തുകയാണെന്ന് പറഞ്ഞു. എന്തോ വെളിപാടുണ്ടായതുപോലെ 'കള്ളുകുടിയൊന്നും വേണ്ട, തത്കാലം പപ്പായും, അപ്പാപ്പനുമൊന്നുമറിയണ്ട എന്നു പറഞ്ഞാണ് മമ്മാ ഫോണ്‍ വച്ചത്. ഉദ്ദേശം ഏഴര മണിയായപ്പോൾ ശ്രീ ചങ്ങാതിമാരെ ജംഗ്ഷനിൽ പോയി കാത്തുനിന്ന് കൂട്ടിക്കൊണ്ടുവന്നു. ആതിഥേയന്‍ എന്ന നിലയിൽ എല്ലാവരെയും എന്റെ വീട്ടിലേക്കു ഞാൻ ഹാർദ്ദമായി സ്വീകരിച്ചു. ശ്രീ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. അന്നൊരിക്കൽ ഞാൻ മൈതാനത്തു ശ്രീയെ കാണാൻ ചെന്നപ്പോൾ ശ്രീ കഴുത്തിൽ കൈയ്യിട്ടു സംസാരിച്ചു നടന്ന ആ പ്ലസ്‌വണ്‍ കാരൻ പയ്യനുമുണ്ടായിരുന്നു കൂടെ.. അവനെ കാണാൻ നല്ല ഗ്ലാമർ തോന്നി. പക്ഷെ ശ്രീയവനെ വലുതായി ശ്രദ്ധിച്ചതുപോലുമില്ല. ആദ്യം ഞങ്ങൾ പ്രാർത്ഥിച്ചു. സുഹൃത്തുക്കളിൽ ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലിമും ഉണ്ടായിരുന്നു. 2003 ൽ എല്ലാവരും ദീർഘായുസ്സോടെയിരിക്കാനും, എല്ലാവർക്കും പരീക്ഷകളിൽ മികച്ച വിജയം നേടി മുന്നേറാനും, ആ സൗഹൃദം എന്നെന്നും നിലനില്ക്കാനും വേണ്ടി ശ്രേയണ്‍ എന്നുപേരുള്ള ഒരു ചേട്ടനാണ് ഉറക്കെ പ്രാർത്ഥിച്ചത്. പിന്നെ ഞാൻ ആംഗലേയഗാനങ്ങൾ ഇട്ടതും ,ശ്രീയതു ഭയങ്കര ശബ്ദത്തിലാക്കി. പാട്ടിന്റെ പ്രതിധ്വനിയിൽ വീടു കുലുങ്ങുന്ന പ്രതീതിയുളവായി.. അതിലൊരു മഹാൻ ഒരു കുപ്പി ഷാംപെയിൻ (champagne) തുറന്നു എന്നെ ഒഴിച്ച്, മറ്റെല്ലാവരുടെയും മുഖത്ത് ഇറ്റിച്ചു. എന്റെ വീടായതുകൊണ്ടോ എന്തോ എല്ലാവർക്കും എന്നോടൊരു ബഹുമാനമുള്ളതുപോലെ തോന്നി. ഞങ്ങൾ പരസ്പരം സംസാരിക്കുകയും ഓരോ പെഗ് 'ചിയേഴ്സ്' പറഞ്ഞു മദ്യം കുടിക്കുകയും, ഇടക്ക് നട്സ് പെറുക്കി കഴിക്കുകയും ചെയ്തു. ഞാൻ റെഡ് വൈൻ മാത്രമേ കുടിച്ചുള്ളൂ. ഒരാൾ കോള മാത്രം.. ആകെ ഒൻപതു പേരുണ്ടായിരുന്നു. ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, പെറോട്ട, കപ്പ, മട്ടൻ കറി എന്നുവേണ്ട ഒത്തിരി വിഭവങ്ങൾ ആ തീൻ മേശയിൽ നിറഞ്ഞു. എല്ലാം അവർ ഓർഡർ നല്കി വരുന്ന വഴി വാങ്ങിയതാണ്. അതിൽ ഒരു ചേട്ടൻ പണചാക്കാണ്. പുള്ളിയാണ് കാശു കൂടുതലും വാരിയെറിഞ്ഞത്. പിന്നെ ഞാൻ വൈനും അധികം കുടിച്ചില്ല. അധികമായാൽ എന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് എനിക്കുതന്നെ അറിയാമായിരുന്നു.. അതിൽ 'സുൽഫി' എന്നു പേരുള്ള ഒരു ചേട്ടൻ എന്റെയടുത്തുവന്നു എനിക്കു വിസ്കി തന്നു. ഞാനതുപയോഗിക്കില്ല എന്നു പറഞ്ഞൊഴിഞ്ഞു. ഉടൻ തന്നെ ശ്രീ എന്തോ ആ ചേട്ടന്റെ ചെവിയിൽ പറയുന്നതു ഞാൻ കണ്ടു. ഒരു പക്ഷെ 'എന്നെ കള്ളു കുടിക്കാൻ നിർബന്ധിക്കണ്ട' എന്നാകും ശ്രീ പറഞ്ഞത് എന്ന് ഞാൻ കരുതി. പിന്നെ കൂടുതൽ ഗ്ലാസ് വേണമെന്നു പറഞ്ഞപ്പോൾ ഞാൻ അടുക്കളയിൽ പോയി രണ്ടു ഗ്ലാസ് കൂടി എടുത്തുവന്നു. അപ്പോൾ സുൽഫിചേട്ടൻ എനിക്കു കൊക്കോകോള തന്നു. ഞാനതു വാങ്ങി കുടിച്ചപ്പോൾ എന്തോ ഒരു രുചി വ്യത്യാസംപോലെ ! അതിൽ മദ്യം കലർന്നിട്ടുണ്ടോ എന്നൊരു സംശയം.! അതുകൊണ്ട് ഞാനതു മുഴുവനും കുടിച്ചില്ല. പിന്നെ വെറും തോന്നലാകാമെന്നു കരുതി ബാക്കി കൂടെ കുടിച്ചു.. പക്ഷെ അപ്പോൾ എനിക്കു തല കറങ്ങാൻ തുടങ്ങി. എല്ലാം ഒരു പുകമറപോലെ.. കണ്ണു തുറക്കാൻ കഴിയുന്നില്ല. എന്റെ ശരീരത്തിന്റെ ഭാരം കുറഞ്ഞതുപോലെ.. കുറച്ചുനേരത്തിനുള്ളിൽ ഞാൻ ആളാകെ മാറി. എന്റെ മനസ്സിൽ പൂത്തു നിന്നിരുന്ന ശ്രീയോടുള്ള പ്രണയം അതിന്റേതായ വികാരതീവ്രതയോടെ പുറത്തുവന്നു. പരിസരബോധമില്ലാതെ അത്രയും ചങ്ങാതിമാരുടെ മുന്നിൽ വച്ചു ശ്രീയെ ഞാൻ കെട്ടിപുണർന്നു ചുണ്ടിൽ ചുംബിച്ചു. ശ്രീ അപ്പോൾ 'ഗുപ്ത് (गुप्त)' എന്ന ഹിന്ദി സിനിമയിലെ 'മേരെ സനം.. (मेरे सनम.) എന്ന ഗാനം അത്യുച്ചത്തിലിട്ടു. പിന്നെ പറയാനുണ്ടോ..! സിനിമാറ്റിക് ഡാൻസ് അസ്സലായി കളിക്കുന്ന ഞാൻ ആ പാട്ടിനൊത്തു ചുവടു വച്ചു. ശ്രീയും കൂടി. എല്ലാവരും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഞാൻ പിന്നെ അവർ തന്ന വിസ്കി പിടിച്ചുവാങ്ങിയടിച്ചു. ഞാൻ നന്നായി കളിക്കുന്നുണ്ട്.. ഭംഗിയുള്ള വഴക്കമുള്ള ശരീരമാണ്, ഇനിയും തുടർന്നു 'ബ്രേക്ക് ഡാൻസ്' പഠിക്കാൻ പറയണമെന്ന് അവർ ശ്രീയോട് പറഞ്ഞു. പിന്നെ ഞാനവിടെ എന്തൊക്കെ 'പോക്രിത്തരങ്ങൾ' കാണിച്ചുകൂട്ടിയെന്നു, സ്വബോധം വീണപ്പോൾ ശ്രീ പറഞ്ഞാണറിഞ്ഞത്. ശ്രീക്കു നല്ല ആരോഗ്യമുണ്ട്. 19 വയസ്സിന്റെ ശരീരമല്ല അത്..! എത്ര 'പെഗ്' അടിച്ചാലും നിന്നനില്പിൽ ഒന്നാടുക പോലുമില്ല. ഞാൻ അന്നൊക്കെ രണ്ടു പെഗ് അടിച്ചാൽ കുഴഞ്ഞു പോകുമായിരുന്നു. ഒരു പക്ഷെ, ശീലമില്ലാത്തതിനാൽ ആയിരിക്കാം.. എന്തായാലും 'പാർട്ടി' കഴിഞ്ഞു അവരൊക്കെ പോയതും, ശ്രീ എന്നെ തൂക്കി മുകളിൽ കൊണ്ടു ബെഡ്ഡിലിട്ടതുമൊന്നും ഞാനറിഞ്ഞതേയില്ല. പിന്നെ രാവിലെ ഒൻപതു മണിക്കാണ് ഞാൻ കണ്ണു തുറന്നത്. കണ്ണുകളിൽ നല്ല തടിപ്പ്..! തലയ്ക്കു വല്ലാത്ത ഭാരം..! എന്തൊക്കെയാണ് ഇന്നലെ രാത്രിയിവിടെ നടന്നത് ? ഓരോന്നായ് ഓർത്തെടുക്കാൻ ശ്രമിച്ചു. മനസ്സിൽ വല്ലാത്തൊരു അപകർഷതാബോധം തോന്നി. ഞാനെണീറ്റു മെത്തയിൽ തന്നെയിരുന്നു. ശ്രീ ബാത്റൂമിലാണ്. ശ്രീയോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ പല ചോദ്യങ്ങളും തികട്ടിവരുമ്പോഴും ഞാനെന്നെ തന്നെ സ്വയം നിയന്ത്രിക്കുകയായിരുന്നു.. ശ്രീ പുറത്തുവന്നു. പെട്ടെന്നു പോകാനുള്ള തയ്യാറെടുപ്പിലാണ്.. ഇപ്പോഴൊന്നും ചോദിക്കണ്ട എന്നു തീരുമാനിച്ചു.. ശ്രീ ഓടി വന്നു എന്റെ രണ്ടു കവിളിലും ഉമ്മകൾ തന്നു. പല്ലു തേയ്ക്കാത്ത കാരണം പറഞ്ഞ് ഞാൻ മന:പൂർവ്വം മാറിപ്പോയി.. അങ്കിൾ വണ്ടിക്കു വേണ്ടി ശ്രീയെ വിളിച്ചു. ഉടൻ തന്നെ ശ്രീ പുറപ്പെടാൻ തുടങ്ങി. എന്റെ മുഖത്തെ വാട്ടം ശ്രീ മനസ്സിലാക്കിയിരിക്കുന്നു. ഞാൻ താഴെ ചെന്നു ശ്രീയെ യാത്രയയച്ചു. ഹാൾ വളരെ വൃത്തിയായി കിടക്കുന്നു. ഇന്നലെ മുറി മുഴുവൻ എച്ചിലും, ചപ്പുചവറുകളും നിറഞ്ഞു കിടന്നതാണ്. ഇപ്പോൾ പാത്രങ്ങളെല്ലാം കഴുകി തീൻ മേശയിൽ കമിഴ്ത്തി വച്ചിരിക്കുന്നു. തറ ഭംഗിയായി തുടച്ചു വൃത്തിയാക്കിയിരിക്കുന്നു. എന്തൊക്കെയാണ് ഇന്നലെയിവിടെ നടന്നത്? ശ്രീയെ കുറിച്ച് എന്റെ മനസ്സിലൊരു കരടു വീണു എന്ന് മനസ്സിലായതു കൊണ്ടാകാം ശ്രീ പോയ ശേഷം 'വീട്ടിലെത്തി' എന്നൊരു സന്ദേശം മാത്രമാണ് എനിക്കയച്ചത്.. ഞാനും വിളിക്കാനൊന്നും മെനക്കെട്ടില്ല.. കാരണം ഇന്നലെ ഞാനെങ്ങിനെ ബോധരഹിതനായി?. ശ്രീയുൾപ്പെടെ പത്തുപേരുടെ ഇടയിൽ ഒരു കോമാളിയെ പോലെ ഞാൻ ..! ഓർത്തപ്പോൾ എന്റെ നെഞ്ചു പൊട്ടിപോകുംപോലെ തോന്നി. ഞാൻ ഒന്നുകൂടി ആദ്യം തൊട്ടു വിചിന്തനം ചെയ്തു. അവർ വന്നതും, പ്രാർത്ഥിച്ചതും, പാട്ടിട്ടതും ഷാംപെയിൻ പൊട്ടിച്ചു ചീറ്റിയൊഴിച്ചതും, ഞാൻ വൈനടിച്ചതും, സുൽഫി എനിക്ക് വിസ്കി വച്ചുനീട്ടിയതും, ഞാനതു നിരസിച്ചതും, ഞാൻ അടുക്കളയിൽ ഗ്ലാസ് എടുക്കാൻ പോയതും.. അവിടെ വരെ ശരിയായിരുന്നു.. അതിനുശേഷം എന്താണ് സംഭവിച്ചത്..? അതെ, അതിനു ശേഷമാണ് സുൽഫി എനിക്കു കോള തന്നത്. അതിനൊരു രുചി വ്യത്യാസമുണ്ടായിരുന്നു. ഞാൻ വിസ്കി നിരസിച്ചപ്പോൾ ശ്രീ സുൽഫിയുടെ ചെവിയിൽ എന്തോ പറയുന്നത് ഞാനെന്റെ കണ്ണു കൊണ്ടു കണ്ടതാണ്. അതൊരു പക്ഷെ കോളയിൽ വിസ്കി കലർത്തി എനിക്കു തരാനാകുമോ..? അതാലോചിച്ചപ്പോൾ തന്നെ എന്റെ തല പെരുക്കാൻ തുടങ്ങി. അങ്ങിനെയെങ്കിൽ ശ്രീ എന്തിനതു ചെയ്തു.? രാത്രിയിൽ എന്റെ ശല്യം കുറയ്ക്കാൻ വേണ്ടിയാകുമോ? അതോ ആ പ്ലസ്‌വണ്‍ കാരനുമായി എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ്..? ഓർത്തപ്പോൾ എന്റെ രക്തം തിളക്കാൻ തുടങ്ങി. കഴിഞ്ഞ രാത്രിയിൽ ഞങ്ങൾ തമ്മിൽ ഒന്നുമുണ്ടായിട്ടില്ല. എല്ലാം കൂടി കൂട്ടി വായിച്ചാൽ ശ്രീ എന്നെ ഭംഗിയായി ചതിച്ചിരിക്കുന്നു. ഒരു തമാശക്കാണെങ്കിൽ കൂടി അവനതെങ്ങിനെ കഴിഞ്ഞു? ആ കുറ്റബോധം കൊണ്ടാകാം വലിയ സംസാരമൊന്നുമില്ലാതെ രാവിലെ പെട്ടെന്നു പൊയ്ക്കളഞ്ഞത്. എന്റെ ചോദ്യങ്ങളിൽ നിന്നുമൊരു രക്ഷപ്പെടൽ ! ഇതു ഞാൻ ക്ഷമിക്കില്ല. എന്റെ മനസ്സും,ശരീരവും ആ പാദങ്ങളിൽ ഞാൻ അർപ്പിച്ചതാണ്. എന്താണെങ്കിലും ശ്രീ എന്നോടൊരു വാക്കു പറഞ്ഞാൽ വിഷമാണെങ്കിലും ഞാൻ കുടിക്കുമായിരുന്നു. ഇത് കൂട്ടുക്കാരനെ കൊണ്ട് കൊക്കോകോളയിൽ എനിക്കിഷ്ടമില്ലാത്ത വിസ്കി കലർത്തി ഒന്നുമറിയാത്ത എന്നെ കൊണ്ട് കുടിപ്പിച്ചു ഇത്രയും പേരുടെ മുന്നിൽ വിഡ്ഢിവേഷം കെട്ടിച്ചിരിക്കുന്നു. ഓരോന്നോർക്കുന്തോറും മനസ്സിൽ ശ്രീയോടുള്ള അമർഷം കൂടി വന്നു. ഇത് ഞാൻ വെറുതെ വിടാൻ പോകുന്നില്ല. ഇതിന്റെ സത്യാസത്യങ്ങൾ എനിക്കറിഞ്ഞേ മതിയാകൂ. ആദ്യം ആ സുൽഫിയെ കണ്ടെത്തണം.! അവന്റെ മൊബൈൽ നമ്പർ കിട്ടിയാലും മതി. ഇന്ന് മമ്മയും, അപ്പാപ്പനും നാലു മണിക്കെത്തും. എന്റെ കണ്ണുകൾ നീരു വച്ചിരിക്കുന്നു. മുഖം വിങ്ങി വീർത്തിരിക്കുന്നു. മമ്മ എന്നെ പൊക്കിയതുതന്നെ ! എന്നിലുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും മമ്മ പെട്ടെന്നു തിരിച്ചറിയും. കുറച്ചു കൂടി ഉറങ്ങിയാൽ ചിലപ്പോൾ ശരിയാകുമായിരിക്കും. ഞാൻ നോക്കുമ്പോൾ കള്ളുകുപ്പികൾ പുറത്തെ തെങ്ങിനു ചുവട്ടിൽ വാരിയിട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് അതിനെയെടുത്ത് പറമ്പിന്റെ മൂലയ്ക്ക് കുഴിച്ചിടണം. മോളിയാന്റി കണ്ടാലും മതി മമ്മയോട് ഈ വാർത്ത കൊടുക്കാൻ! അങ്ങിനെ ആലോചിച്ചു നില്ക്കുമ്പോൾ അതാ മൊബൈലിൽ ശ്രീ വിളിക്കുന്നു. ഞാൻ എടുക്കാൻ പോയില്ല. പിന്നെ ലാൻഡ് ലൈനിൽ വിളിച്ചു. രണ്ടും കല്പിച്ചു ഞാൻ ഫോണ്‍ എടുത്തു. "ഹലോ.."..(ഞാൻ ) "ഹലോ.. മുത്തെ.. എന്താടാ കുട്ടാ.. നീ മൊബൈൽ എടുക്കാത്തെ..? നിന്നെയവിടെ ഒറ്റയ്ക്കു വിട്ടുപോന്നതു കൊണ്ട് ഇവിടെ എനിക്കൊരു സമാധാനവുമില്ല. ഇപ്പോൾ തന്നെ ഞാനങ്ങു പോരട്ടെ ?"( ശ്രീ). "വേണ്ട.. ഞാനങ്ങോട്ടു വരാം.. എനിക്കും ചേട്ടനെ കണ്ടേ മതിയാകൂ.. " ഒരു അര മണിക്കൂർ..! ഞാനങ്ങെത്തിക്കഴിഞ്ഞു." (ഞാൻ ) ഒന്നുമറിയാത്തതുപോലെയുള്ള ശ്രീയുടെ സംസാരം എന്നെ ചൊടിപ്പിച്ചു. ഞാനങ്ങോട്ടു ചെല്ലട്ടെ.. കാണിച്ചുകൊടുക്കാം ഈ ടോമി ആരാണെന്ന്.. എന്തിനാ ഇങ്ങോട്ടു വരാമെന്നു പറയുന്നതെന്ന് എനിക്കറിയാം. ഇന്നലെ ഒരു ദിവസം പാഴായിപ്പോയില്ലേ.. അതിന്റെ നഷ്ടം നികത്താനാണ് . ഇനി എനിക്കൊന്നും വേണ്ട. ഇന്നലെ നടന്നതിന്റെ പൊരുൾ വ്യക്തമായി അറിഞ്ഞാൽ മാത്രം മതി. എല്ലാ ജോലികളും തീർത്ത് ഞാൻ ശ്രീയുടെ ഫ്ലാറ്റിലേക്കു തിരിച്ചു. മനസ്സിന്റെ വേഗത കൊണ്ടാകും പെട്ടെന്നവിടെ എത്തിയതു പോലെ തോന്നി. ശ്രീ എന്റെ കൈപിടിച്ച് അവന്റെ മുറിയിലേക്കു കൊണ്ടുപോയി. ആന്റി മീൻ വാങ്ങാൻ പോയിരിക്കുകയാണെന്നും ഇപ്പോൾ മടങ്ങിവരുമെന്നും ശ്രീ പറഞ്ഞു. "അയ്യോ.. ചേട്ടാ.. ഇന്നു മമ്മ വരുന്ന ദിവസമല്ലേ.. ആ മൊബൈൽ ഒന്നു തരാമോ..? കാർ കൊണ്ടുവരാൻ റീന ആന്റിയെ വിളിക്കാൻ മമ്മ പറഞ്ഞിരുന്നു. ഒന്നു വിളിക്കട്ടെ ! എന്റെ മൊബൈലിൽ കാശിടാൻ ഞാൻ മറന്നുപോയി." ഞാനൊരു നമ്പരിട്ടു. "ഓ.. അതിനെന്താ ടോമികുട്ടാ.. നീയെടുത്തോ..എന്തിനാ അനുവാദത്തിന് കാത്തുനില്ക്കുന്നത്? എനിക്കുള്ളതെല്ലാം നിന്റെതും കൂടിയല്ലേ.." അതു പറഞ്ഞു ശ്രീ മൊബൈൽ എന്റെ കൈയ്യിൽ വച്ചുതന്നിട്ട് അടുക്കളയിലേക്കു പോയി. ഞാനങ്ങോട്ടു മാറി എന്റെ മൊബൈലിൽ നിന്നും റീന ആന്റിയുടെ നമ്പർ നോക്കി അടിക്കുന്നതുപോലെ പോലെ അഭിനയിച്ച് സുൽഫിയുടെ നമ്പർ തപ്പി. കാണുന്നില്ല. ശ്രീ എന്തു പേരാകും ഇതിൽ ഇട്ടിരിക്കുക? അറിയില്ല. ഞാൻ ഇന്നലെ ശ്രീ വിളിച്ച നമ്പറുകളുടെ പട്ടിക നോക്കി. ശ്രേയണ്‍ ചേട്ടന്റെ നമ്പർ കിട്ടി. പെട്ടെന്ന് ആ നമ്പർ എന്റെ ഫോണിൽ അടിച്ചിട്ടു. പിന്നെ ഒന്നുമറിയാത്തതുപോലെ റീന ആന്റിയെ വിളിച്ചു കാര്യം പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ ശ്രീ നാരങ്ങാ വെള്ളവുമായി വന്നു. "ഇതെനിക്കു വിശ്വസിച്ചു കുടിക്കാമോ ..?!" അതു ചോദിച്ചു ഞാനൊന്നു ചിറഞ്ഞു. എന്റെ നോട്ടത്തിന്റെ തീഷ്ണത താങ്ങാനാകാതെ അവൻ നോട്ടം പിൻവലിച്ചു. ആ ചോദ്യം കേട്ട് ഒന്നുമറിയാത്തതു പോലെ ശ്രീയിരുന്നു. ശ്രീയുടെ മുഖത്തു നോക്കികൊണ്ട് ഞാനതു കുടിച്ചു. പിന്നെ താഴെ വരെ പോയിട്ടു പെട്ടെന്നു തിരികെവരാമെന്നും പറഞ്ഞു. എവിടാ പോകുന്നതെന്നു ചോദിച്ചു ശ്രീയെന്നെ കെട്ടിപുണരാൻ ശ്രമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞുമാറിക്കളഞ്ഞു. ഞാൻ താഴെ ആ കെട്ടിടത്തിന്റെ മുൻവശത്തു പോയി ശ്രേയണ്‍ ചേട്ടനെ വിളിച്ചു. അയാൾ ഉടൻ തന്നെ ഫോണെടുത്തു. ഞാൻ ശ്രീയുടെ സുഹൃത്ത് ടോമിയാണെന്നും, എനിക്ക് സുൽഫിചേട്ടന്റെ മൊബൈൽ നമ്പർ വേണമെന്നും പറഞ്ഞു." ഒന്നു 'കട്ട് ' ചെയ്തിട്ട് വിളിക്കാമോ .? നമ്പർ ഈ ഫോണിലാ .. ഇന്നലെ എന്തായിരുന്നു മച്ചൂന്റെ പ്രകടനം? ഫാഷൻ ഷോയിലൊക്കെ ചേരണം കേട്ടോ. നല്ല സൂപ്പർ ബോഡി ഷേപ്പാ.." എന്നു പറഞ്ഞു ഫോണ്‍ 'കട്ട്' ആക്കി. ഞാൻ രണ്ടു മിനുട്ട് കഴിഞ്ഞ് അങ്ങോട്ടു വിളിക്കാൻ ശ്രമിക്കുമ്പോൾ ആൾ ഇങ്ങോട്ട് വിളിക്കുന്നു. അങ്ങിനെ എനിക്ക് സുൽഫിയുടെ നമ്പർ കിട്ടി. ശ്രീക്ക് സംശയം തോന്നാൻ പാടില്ല. ഒരു നിമിഷം പാഴാക്കാതെ ഞാൻ സുൽഫിയെ വിളിച്ചു സ്വയം പരിചയപ്പെടുത്തി. അയാൾ എന്റെ ശരീരത്തെ വർണ്ണിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാനിങ്ങനെ പറഞ്ഞു.. "ങ്ഹാ.. ശ്രീയേട്ടൻ എന്നോടെല്ലാ സത്യങ്ങളും പറഞ്ഞു. കള്ളൻ.. ഇന്നലെ ശ്രീയേട്ടൻ പറഞ്ഞതനുസരിച്ച് കോളയിൽ വിസ്കി കലർത്തി എന്നെ പറ്റിച്ചു കുടിപ്പിച്ചു നിലംപരിശാക്കി അല്ലേ .. ഹഹഹ.. " .. അതിനു സുൽഫി പറഞ്ഞ മറുപടി എന്നെ തകർത്തുകളഞ്ഞു.. കണ്ണിൽ ഇരുട്ടു കയറുന്നുവോ.. താഴേക്കു വീഴാൻ തുടങ്ങുന്നുവോ .?! .. ഈശോയെ.. (തുടരും ...)
എന്റെ പ്രണയം .... ( ഭാഗം :: 62 )
പിടിച്ചുനില്ക്കാനാകാതെ ഞാനാ സിമന്റ് തിട്ടയിൽ ഇരുന്നുപോയി.. ഫോണിൽ സുൽഫി എന്റെ പ്രകടനത്തെ ആകാശം മുട്ടെ പുകഴ്ത്തികൊണ്ടിരിക്കുമ്പോൾ ഞാൻ നിർജ്ജീവമായി ഫോണ്‍ 'കട്ട്' ചെയ്തു, ഓഫ് ചെയ്തു കീശയിലിട്ടു. ഇനിയിവിടെ നിന്നുകൂടാ.. അവിടെ നിന്നും രക്ഷപ്പെടാൻ എന്റെ മനസ്സു വെമ്പി ! ശ്രീ ചിലപ്പോൾ എന്നെ തിരക്കി താഴേക്കു വരാൻ സാധ്യതയുണ്ട്. അതിനുമുമ്പ് ഇവിടെനിന്ന് കടക്കണം. ഞാൻ നോക്കുമ്പോൾ അതാ ശ്രീയുടെ ആന്റി കയ്യിലൊരു സഞ്ചിയുമായി പുറത്തുനിന്നും കയറിവരുന്നു. ഞാനോടി ആ കെട്ടിടത്തിന്റെ ഒരു വശത്തേക്കു മറഞ്ഞുനിന്നു. അവർ അകത്തേക്കു പോയതും ഞാൻ പുറത്തേക്കിറങ്ങി. പിന്നെ അസ്ത്രം വിട്ടതുപോലെ ഒരു പോക്കായിരുന്നു. ഒന്നു നന്നായി പൊട്ടിക്കരയണമെന്നുണ്ട്. കഴിയുന്നില്ല.. ഞാനാരെയും കാണുന്നില്ല.. ഒന്നും കേൾക്കുന്നില്ല. ഞാൻ എന്നെക്കാളുമധികം സ്നേഹിച്ചവൻ തന്നെ എന്നെ കബളിപ്പിച്ചിരിക്കുന്നു. മിനിയാന്ന് കിടപ്പറയിൽ ആറു തവണ ആ ഇംഗിതങ്ങൾക്കു ക്ഷതമേൽപ്പിക്കാതെ കൂടെ സഹകരിച്ചിട്ടും, ഒരു നിമിഷം എല്ലാം മറന്ന് ഏതോ ഒരു സുഹൃത്തിനോടു ചേർന്ന് ശ്രീ എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നു. "ചേട്ടന് എന്റെ ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഏതാ..?" എന്നു ചോദിച്ചപ്പോൾ "മോനെ ബെഡ്ഡിലാണ് എനിക്കേറ്റവും ഇഷ്ടമായിതോന്നിയിട്ടുള്ളതെടാ ചക്കരേ.." എന്ന് ഇന്നലെ കൂടി എന്നോടു പറഞ്ഞ ആളാണ് ഇന്നലത്തെ സംഭവത്തിനു പുറകിൽ കളിച്ചിരിക്കുന്നത്. അതും ആ കൈകൾ കൊണ്ടു വിസ്കി പകർന്നു എനിക്കു തരാനായി സുൽഫിയെ എല്പിക്കാനുള്ള ധൈര്യം കാട്ടിയിരിക്കുന്നു. എന്റെ അന്ധമായ പ്രണയത്തെ അപമാനിച്ചിരിക്കുന്നു. ഓരോന്നോർക്കുമ്പോൾ വേദന താങ്ങുന്നില്ല. ഇതൊരു മുന്നറിയിപ്പാണ്. ശ്രീയുടെ തനിനിറം മനസ്സിലാക്കാൻ എനിക്കു ദൈവം തന്നൊരു സുവർണ്ണാവസരം ! ഇതു ഞാൻ പഴാക്കികൂടാ.. ഒടുവിൽ എങ്ങിനെയോ ഞാൻ പറുദീസയിൽ എത്തിചേർന്നു. വാതിൽ തുറന്നു നേരെ എന്റെ മുറിയിൽ കയറി ആ ബെഡ്ഡിലേക്ക് കമിഴ്ന്നു വീണു അലറിക്കരഞ്ഞു. മൊബൈലും, പേഴ്സുമെടുത്ത് മേശയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.. എങ്ങിനെ എന്റെ ശ്രീക്കതു കഴിഞ്ഞു.? എനിക്കിഷ്ടമില്ലാത്ത വിസ്കി മറ്റൊരാളിനെ കൂട്ടുപിടിച്ച് എന്നെ കുടിപ്പിക്കാൻ..! ഞാനത്ര പൊട്ടനാണെന്നു ശ്രീ കരുതിയോ? എന്റെ ജീവിതത്തിലാദ്യമായി വിദഗ്ധമായി എന്നെ ഒരാൾ കബളിപ്പിച്ചിരിക്കുന്നു. അതും ഈ ലോകത്തിൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന ആൾ തന്നെ ! എന്റെ ഊഹോപോഹങ്ങൾ എത്ര ശരിയായിരുന്നു. ഞാൻ ഈശോയോട് പ്രാർത്ഥിച്ചതിന്റെ പരിണിതഫലമാണ് ഇത്ര വേഗം എനിക്കു സത്യങ്ങൾ അറിയാൻ കഴിഞ്ഞത്. എല്ലാം ഞാനോർത്തു. ശ്രീയെ ആദ്യമായി കണ്ടതും, അവൻ പിന്മാറാൻ ശ്രമിച്ചതും, അവനെ ഞാനെന്റെ വഴിക്കു കൊണ്ടുവന്നതും, ഞങ്ങൾ ഒന്നായതും എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഇനി ഈ ബന്ധം തുടരുന്നതിൽ അർത്ഥമില്ല. പരസ്പരവിശ്വാസമാണ് ഏതു സ്നേഹബന്ധത്തിന്റെയും അടിത്തറ ! ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ആരെങ്കിലും ഇതുപോലെ മറ്റൊരാളിനെ കൂട്ടുപിടിച്ചു ചതിക്കുമോ? ഒരിക്കലുമില്ല . ഒരു തമാശക്കു പോലും എനിക്കതിനു കഴിയില്ല., എത്ര ന്യായവാദങ്ങൾ ഉന്നയിച്ചാലും, ഇവിടെ ശ്രീയെ ന്യായീകരിക്കാൻ കഴിയില്ല. പക്ഷെ ഇപ്പോൾ ഇക്കാര്യത്തിൽ 'ക്ഷമിക്കുക' എന്നത് എന്റെ ധർമ്മമാണ്. അതിനൊരേയൊരു കാരണം മാത്രമേയുള്ളൂ. ഈ ബന്ധത്തിൽ അവനു താല്പര്യമില്ലാതിരുന്നിട്ടും, എന്റെ ഇഷ്ടപ്രകാരം ഞാൻ സ്വയം തിരഞ്ഞെടുത്തു സ്വന്തമാക്കിയതാണ്. അതിൽ തെറ്റു സംഭവിച്ചെങ്കിൽ അതെന്റെയും കൂടി കഴിവുകേടാണ്. ഇതൊന്നു തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. പക്ഷെ ഉടനെയെങ്ങും വേണ്ട. ശ്രീയവന്റെ തെറ്റ് സ്വയം മനസ്സിലാക്കട്ടെ ! പശ്ചാത്തപിച്ചു പ്രായശ്ചിത്തം ചെയ്യട്ടെ ! ആകെ മനസ്സിനു വല്ലാത്തൊരു ക്ഷതമേറ്റതു പോലെ .. അങ്ങിനെ ഓരോന്നാലോചിച്ചു കിടന്നു ഞാനുറങ്ങിയതറിഞ്ഞില്ല.. തുടർച്ചയായി ലൈൻഫോണ്‍ അടിക്കുന്നതു കേട്ടാണ് പിന്നെ ഞാനുണർന്നത്. നോക്കുമ്പോൾ ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ചാടിയെണീറ്റു മൊബൈലിൽ നോക്കി. അത് ഓഫ് ആണ്. രാവിലെ ഓഫ് ചെയ്തതാണ്. ഞാൻ താഴെ ചെന്നു മുഖം കഴുകി. നല്ല വിശപ്പ് ! അല്ലെങ്കിലും വൈൻ കുടിച്ചാൽ ഉറക്കവും,വിശപ്പും കുറച്ചു കൂടുതലാണ്. ഞാൻ ആപ്പിൾ മുറിച്ചു കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും ഫോണ്‍ അടിക്കുന്നു. ആരാണെന്നറിയില്ല. ഇനി പപ്പയോ, ടെസ്സി ആന്റിയോ വല്ലതുമാണോ ഇങ്ങനെ വിളിക്കുന്നത്. സുഖമില്ലാത്ത അപ്പാപ്പനെയും കൊണ്ടാണ് മമ്മ തീവണ്ടിയാത്ര ചെയ്യുന്നത്. അതോ ശ്രീയോ..? എനിക്കാകെ ആധിയായി. എന്തായാലും ഫോണ്‍ എടുക്കാം. ശ്രീയാണേൽ പെട്ടെന്നുതന്നെ 'കട്ട് ' ആക്കാം. ഞാൻ ഫോണെടുത്തു ശബ്ദമുണ്ടാക്കാതെ നിന്നു. ശ്രീയുടെ പരുക്കൻ സ്വരത്തിൽ 'ഹലോ' കേട്ടതും പെട്ടെന്നു ഞാൻ ഫോണ്‍ വച്ചുകളഞ്ഞു. വീണ്ടും വിളിച്ചപ്പോൾ ഞാൻ റിസീവർ എടുത്തു മാറ്റിവച്ചു മുകളിലേക്കു പോയി. ഉദ്ദേശം അര മണിക്കൂർ കഴിയുമ്പോൾ ആരോ ഗേറ്റിൽ ഉച്ചത്തിൽ തട്ടുന്ന ശബ്ദം കേട്ടു. ഞാൻ ഗേറ്റ് വലിയ പൂട്ടിട്ടു പൂട്ടിയിരുന്നു. ഞാൻ അടുത്ത മുറിയിൽ കയറി. എനിക്ക് അവിടെ നിന്നുതന്നെ കർട്ടനിടയിൽ കൂടി നോക്കിയാൽ മുൻവശത്തുള്ള ഗേറ്റ് കാണാം. ഞാൻ നോക്കുമ്പോൾ അതു ശ്രീയാണ്. ഞാനാകെ പരിഭ്രമിച്ചു. എന്താ ഇനിയിപ്പോൾ ചെയ്ക? അകത്തു നിന്നും പൂട്ടിയിരിക്കുന്നതു കണ്ടതുകൊണ്ട് അകത്താളുണ്ട് എന്ന് ഉറപ്പായും മനസ്സിലായിട്ടുണ്ടാകും. ഞാൻ ശബ്ദമുണ്ടാക്കാതെ അവിടെ തറയിലിരുന്നു.. ഇടക്കിടയ്ക്ക് കർട്ടനിടയിൽ കൂടി നോക്കും. പോയിട്ടില്ല.! ശ്രീ തുടർച്ചയായി ഫോണിൽ വിളിക്കുന്നുമുണ്ട്. അപ്പുറത്തെ വീട്ടിലെ പട്ടി നിർത്താതെ കുരക്കുന്നു. അവിടെ ആരുമില്ലെന്നു തോന്നുന്നു. ശാന്തി ആന്റിയുണ്ടായിരുന്നേൽ എപ്പോഴേ ഒച്ച വച്ചുകൊണ്ട് പുറത്തു ചാടിയേനെ.. പിന്നെ ഞാൻ നോക്കുമ്പോൾ ശ്രീ നിരാശനായി തിരികെ നടക്കുന്നതാണ് കണ്ടത്. അതു കണ്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി. "അയ്യോ.. എന്റെ ശ്രീ വിഷമിച്ചു തിരികെ പോകുന്നു." അപ്പോൾ നേരത്തെ മനസ്സിൽ കണക്കു കൂട്ടിയതെല്ലാം ഞാൻ മറന്നു. പിന്നെ എനിക്കു പിടിച്ചു നില്ക്കാനായില്ല. ഞാൻ അതിവേഗത്തിൽ താഴേക്കോടി. താക്കോൽ എടുത്തു ഗേറ്റ് തുറന്നു പുറത്തിറങ്ങി കൈ കൊട്ടി ശ്രീയെ വിളിച്ചു. അവൻ തിരിഞ്ഞു നിന്നു എന്നെ തറപ്പിച്ചൊന്നു നോക്കി. ഞാൻ ഒന്നുമറിയാത്തതുപൊലെ ചിരിച്ചുകൊണ്ടു കൈകാട്ടി വിളിച്ചു. ശ്രീ ഒന്നും മിണ്ടാതെ തിരികെ വന്നു. അവൻ എന്റെ കൂടെ അകത്തേക്കു കയറി.. മനസ്സു മുഴുവൻ എന്നോടുള്ള ദേഷ്യമാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ വീടിനകത്ത് കയറിയതും എന്നെ വട്ടം പിടിച്ച് മുറുകെ പുണർന്ന് ചുംബനവർഷമായിരുന്നു. ഞാൻ നിർവികാരാധീനനായി നിന്നുപോയി. "ചേട്ടാ.. എന്തായിത്.. എന്നെ വിട്.. എനിക്ക് സംസാരിക്കണം. ഞാൻ പറയട്ടെ.. പ്ലീസ്.." അതുകേട്ട ഭാവം കാണിക്കാതെ ആ നെഞ്ചിൽ എന്നെ ചേർത്തുപിടിച്ചു. സത്യം പറഞ്ഞാൽ എനിക്കു ശ്വാസം മുട്ടിപ്പോയി. ആ കൈകരുത്തിൽ എനിക്ക് അനങ്ങാൻ കൂടി കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം ! പിന്നെയാണ് ശ്രീ ശ്വാസം വലിച്ചുവിട്ടത്. "നീ ഒന്നും പറയാതെ എവിടാ ഇറങ്ങിപ്പോയത്? പിന്നെ വിളിക്കുമ്പോൾ മൊബൈൽ ഓഫ്.. ഞാനെത്ര പേടിച്ചു എന്നു നിനക്കറിയ്യോ? മനസ്സിലെത്ര മോശം ചിന്തകൾ വന്നുവെന്നോ ? നീയെന്തിനാ മുത്തേ എന്നോടിങ്ങനെ.? അയ്യോ.. ദൈവമേ. എനിക്കു വയ്യേ..! ഇപ്പോഴാ എനിക്കു ശ്വാസം നേരെ വീണത്.! ഇനിയൊരിക്കലും നീ എന്നോടിങ്ങനെ ചെയ്യരുതേ ടോമികുട്ടാ.. മുനുഷ്യനെ തീ തീറ്റിച്ചുകളഞ്ഞു.ഹോ .!" ഞാനൊന്നും മിണ്ടിയില്ല. എങ്ങനെ മിണ്ടാൻ ? അതു പറഞ്ഞുകഴിഞ്ഞ് വീണ്ടും എന്റെ രണ്ടു ചുണ്ടുകളും ശ്രീയുടെ വായ്ക്കകത്ത് ! ഒടുവിൽ ഞാൻ തളർന്ന് ആ സോഫയിലിരുന്നു. 3.30 നു മമ്മയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോകണം. നേരം അടുത്തുവരുന്നു. ഞാൻ ശ്രീയോട് സംസാരിച്ചുതുടങ്ങി. "എനിക്ക് ഇനി ചേട്ടനോട് ഒന്നും ഒളിക്കണ്ട. ഞാൻ മന:പൂർവ്വം തിരികെ പോന്നതാണ്. കാരണമറിയണ്ടേ ? എങ്കിൽ ഇന്നലെ രാത്രിയിലേക്ക് പോകണം. എനിക്ക് വിസ്കി വേണ്ട എന്ന് സുൽഫിയോടു പറഞ്ഞിട്ട് ഞാൻ അടുക്കളയിൽ ഗ്ലാസ് എടുക്കാൻ പോയ നേരം എന്താണ് അവിടെ സംഭവിച്ചത്? എന്നോട് സത്യo മാത്രമേ പറയാവൂ." ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി. സത്യം ഞാനറിഞ്ഞു കഴിഞ്ഞു. പക്ഷെ അതു ശ്രീയുടെ വായിൽ നിന്നു തന്നെ എനിക്ക് കേൾക്കണം. ഞാൻ ചിന്തിച്ചു. മീശ മുകളിലോട്ടു പിരിച്ചു വച്ചു കൊണ്ടു അവൻ പറഞ്ഞത് . " അതെ, മോൻ ചിന്തിക്കുന്നതു തന്നെ സത്യം..! അന്നേരത്തെ ലഹരിയിൽ വെറുമൊരു തമാശക്ക് ഞാനാണ് വിസ്കി കോളയിൽ ചേർത്ത് നിനക്ക് തരാൻ സുൽഫിയെ ഏൽപ്പിച്ചത്. അതിത്ര വിഷമം പിടിച്ച ഒരവസ്ഥയിൽ മോനെ എത്തിക്കുമെന്ന് ഞാനറിഞ്ഞില്ല. പിന്നെ കൂടുതൽ കുടിച്ചതും, ടി ഷർട്ട് ഊരിയെന്റെ മുഖത്തെറിഞ്ഞതും ടോമികുട്ടൻ തന്നെയാണ്. ഞാൻ എത്ര പ്രാവശ്യം ഷർട്ട് എടുത്ത് ഇടിപ്പിക്കാൻ ശ്രമിച്ചു. തിരിച്ച് നീ ഉമ്മ തന്നു എന്റെ ഷർട്ടും വലിച്ചു പറിച്ചു. ഡാൻസ് കളിയും, തലകുത്തി മറിച്ചിലും, പാമ്പിഴയും പോലെ തറയിൽ കിടന്നിഴച്ചിലും ആകെയൊരു ബഹളമായിരുന്നു. മൊബൈൽ ക്യാമറയിൽ നിന്റെ ശരീരത്തിന്റെ ഫോട്ടോ എടുക്കാൻ പോയ അരുണിനെ (പണചാക്ക്) തടഞ്ഞതും ഞാൻ തന്നെയാണ്. എല്ലാവരും നിന്റെ ഡാൻസ് കൈകൾ തട്ടി ആസ്വദിക്കുമ്പോഴും എന്റെ മനസ്സിൽ വേദനയായിരുന്നു. പിന്നെ നിന്റെ കളി കണ്ടപ്പോൾ കുറച്ചു അഭിമാനവും തോന്നി. "പൂച്ചകണ്ണനാ 2003 പാർട്ടിയിലെ ഹീറോ .." എന്നു ഒരേ സ്വരത്തിൽ പറഞ്ഞിട്ടാണ് സന്തോഷത്തോടെ അവന്മാർ പോയത്. ബഹളം സഹിക്കവയ്യാതായപ്പോൾ 'മിണ്ടാതെ കിടന്നുറങ്ങിക്കോട്ടെ' എന്നു കരുതി ഞാൻ തന്നെയാണ് പിന്നെയും രണ്ടു പെഗ് കൂടി നിന്നെക്കൊണ്ട് അടിപ്പിച്ചത്. ഞങ്ങൾ രണ്ടുപേർ ചേർന്നാണ് മോനെ തൂക്കിയെടുത്ത് മുകളിൽ ബെഡ്ഡിൽ കൊണ്ടുചെന്നു കിടത്തിയത്. അവർ കാണാതെ നിന്നെ ഉമ്മകൾ തന്നുറക്കിയ ശേഷമാണ് ഞാൻ താഴെ വന്നതും, ഞങ്ങൾ എല്ലാവരും ചേർന്ന് ഹാൾ വൃത്തിയാക്കിയതും, പാത്രങ്ങൾ കഴുകി വച്ചതുമെല്ലാം.. എന്റെ സുഹൃത്തുക്കൾ എല്ലാം തമാശയായിട്ടേ എടുത്തിട്ടുള്ളൂ. അത്ര ഭംഗിയായി ടോമികുട്ടൻ ഡിസ്കോ കളിച്ചു." അത് പറഞ്ഞു ശ്രീയൊരു നിശ്വാസം വിട്ടു. ഞാൻ നിറകണ്ണുകളോടെ തുടർന്നു. "പറഞ്ഞപ്പോൾ എത്ര പെട്ടെന്നു കഴിഞ്ഞു. ഒന്നുമറിയാത്ത എന്നെ രണ്ടുപേർ ചേർന്ന് നാടകം കളിച്ച് കള്ളു കുടിപ്പിച്ചിട്ട്.. എന്റെ തരക്കാര് ചെക്കന്മാരുടെ ഇടയിൽ എന്നെ ഒരു കോമാളിവേഷം കെട്ടിച്ചു. എന്നെ ചേട്ടൻ ചതിക്കുകയല്ലേ ചെയ്തത്. എനിക്കറിയാമായിരുന്നു. ചേട്ടന്റെ ഒത്താശയില്ലാതെ സുൽഫിക്കെന്നല്ല ആർക്കും എന്നെ ഇതുപോലെ പറ്റിക്കാനുള്ള ധൈര്യമില്ല. അതും എന്റെ വീട്ടിൽ അതിഥികളായ് വന്നിട്ട്.. അന്ന് സായി ചേട്ടൻ എനിക്ക് കൈ തന്നപ്പോൾ നെഞ്ചു പൊള്ളിയ വ്യക്തിയാണ്. സിനിമാ തിയേറ്ററിൽ ഏതോ ഒരുത്തൻ എന്റെ കൈകളുടെ മേൽ കൈവച്ചു എന്നുപറഞ്ഞു കാണിച്ചുകൂട്ടിയ പുകിലും ചില്ലറയല്ല. എന്നിട്ടാണ് ജീവനാണ്,ചക്കരയാണ് എന്നൊക്കെ പറഞ്ഞിട്ട് ഈ ചതി എന്നോടു കാണിച്ചത്. ഇതൊക്കെ മമ്മ അറിഞ്ഞാൽ എന്താകും സ്ഥിതിയെന്ന് ചേട്ടനറിയോ..?" എല്ലാം കേട്ട് ശ്രീ കുനിഞ്ഞിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. ശ്രീ പെട്ടെന്നു ചാടിയെണീറ്റു എന്റെ കൈയ്യിൽ പിടിച്ചുവലിച്ചു മുകളിൽ എന്റെ മുറിയിലേക്കു കൊണ്ടുപോയി. ആ വാതിലടച്ചു. "വാതിലടക്കണ്ട. ഇവിടെയാരുമില്ല." ഞാൻ പറയുന്നത് തെല്ലും ശ്രദ്ധിക്കാതെ ശ്രീയെന്നെ ആ മെത്തയിൽ പിടിച്ചു കിടത്തി എന്റെ വലതുവശത്ത് ഒരു വശം ചരിഞ്ഞുകിടന്നുകൊണ്ട് എന്നെ ആശ്ലേഷിച്ചു. കാലു തൊട്ടു തലവരെ എണ്ണിക്കൊണ്ട് ഉമ്മ വയ്ക്കാൻ തുടങ്ങി. പത്ത് ആയി, നൂറ് ആയി അങ്ങിനെ ആയിരം ഉമ്മകൾ ഒരു ഭ്രാന്തനെ പോലെ എണ്ണിക്കൊണ്ടു തന്ന ശ്രീയെ അതിശയത്തോടെ ഞാൻ നോക്കികിടന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ചുംബനവർഷങ്ങളർപ്പിച്ച് അവനെന്നെ അടിമുടി രോമാഞ്ചം കൊള്ളിച്ചു. ഇന്നലത്തെ സംഭവത്തിൽ ഇതാണെന്റെ പ്രായശ്ചിത്തം ! ഇനിയും എന്റെ ചക്കരക്ക് എന്നെ ശിക്ഷിക്കണോ .. ശിക്ഷിക്കാം.. ഞാനീ കാലു പിടിക്കണോ.? അതുമാവാം.. പക്ഷെ ഇനിയതിനെ കുറിച്ച് ഒരിക്കലും ഒന്നും സംസാരിക്കാൻ പാടില്ല. ശ്രീയുടെ ഭാവം കണ്ട് ഞാൻ അന്തം വിട്ടുപോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. " മാപ്പ് ! ഈ സ്നേഹത്തെ തെറ്റിദ്ധരിച്ചതിനു മാപ്പ് ! സ്നേഹകൂടുതൽ കൊണ്ടു മാത്രമാണ് ഒരു ചെറിയ കാര്യം പോലും എനിക്ക് സഹിക്കാനാകാതെ പോകുന്നത്. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ, ചെയ്തോട്ടെ.. കുഴപ്പമില്ല. പക്ഷെ എന്റെ പൊന്നുചേട്ടൻ ഇനിയൊരിക്കലും.." സങ്കടം കൊണ്ട് എന്റെ തൊണ്ടയിടറി .. ഹൃദയം നൊന്തു ഞാനതു പറഞ്ഞുകൊണ്ട് ആ കവിളിൽ ഒരു മുത്തം കൊടുത്തു. "ഞാൻ ചെയ്ത പുണ്യമാണ് മുത്തെ നീ.. എന്റെ പൂർവ്വജന്മ സുകൃതം ! അതിൽ കൂടുതൽ ഒന്നും ഇനി എനിക്കു പറയാനില്ല." ശ്രീയതു പറഞ്ഞുകൊണ്ട് എന്നെ വാരിപുണർന്നു. കെട്ടിപിടിച്ചുകൊണ്ടുതന്നെ ഞങ്ങൾ കട്ടിലിൽ കിടന്നുരുണ്ട് മെത്തയുടെ അങ്ങേതലക്കൽ പോയി. അവിടുന്ന് കെട്ടിപുണർന്നുരുണ്ട് തിരികെ വന്നു. ഒടുവിൽ ആ ഒത്തുതീർപ്പ് വളരെ മനോഹരമായൊരു കാമവിരാമത്തിൽ അവസാനിച്ചു. എല്ലാം കഴിഞ്ഞ് ഞങ്ങൾ കുറേനേരം മുഖത്തോടു മുഖം നോക്കി കിടന്നു. മമ്മയെ വിളിക്കാൻ പോകാൻ റീന ആന്റി ഇപ്പോൾ വരും. ഞാൻ എണ്ണ കൊണ്ട് ശ്രീയുടെ ദേഹം മുഴുവൻ തടവിക്കൊടുത്തു. പിന്നെ ഞങ്ങൾ ഒരു കുളിമുറിയിൽ പരസ്പരം മേലു കഴുകി രസിച്ചു. ഞാൻ ശ്രീയുടെ ചായ കുടിക്കാൻ കൊതിയാകുന്നു എന്നു പറഞ്ഞു. കേൾക്കാത്ത താമസം അവനോടി അടുക്കളയിൽ പോയി നല്ല രണ്ടു ചായയിട്ടു. ഉന്മേഷത്തോടെ ശ്രീയുടെ ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോൾ റീന ആന്റി പുറത്തുവന്നു. ഞങ്ങൾ ആ കാറിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. ശ്രീ ഇടക്ക് എന്നെ നോക്കി അർത്ഥം വച്ചു ചിരിക്കുന്നുണ്ടായിരുന്നു..(തുടരും)
എന്റെ പ്രണയം ... ( ഭാഗം :: 63 )
ശ്രീ കാറിനുള്ളിലിരുന്ന് ഒന്നും തന്നെ സംസാരിച്ചില്ല. റീന ആന്റിയെ കണ്ട ഒരു നാണം.. ശ്രീയും എന്നോടൊപ്പം റെയിൽവേസ്റ്റേഷനിൽ കൂടെ വന്നു. കൃത്യസമയത്തിനു തന്നെ ട്രെയിൻ വന്നു. മമ്മയും, അപ്പാപ്പനും കപ്പ, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങളുമായാണ് വന്നത്. ശ്രീയാണ് എല്ലാം വലിച്ചുപൊക്കി കാറിൽ കൊണ്ടുവച്ചത്. ശ്രീയെ അവന്റെ ഫ്ലാറ്റിന്റെ മുന്നിൽ ഇറക്കിവിട്ടതിനു, ശേഷം പട്ടണത്തിൽ നിന്നും കുറെ സാധനങ്ങൾ വാങ്ങിയാണ് ഞങ്ങൾ പറുദീസയിലേക്കു പോയത്. മമ്മയോട് വിശേഷമെല്ലാം പറഞ്ഞു ഞാൻ മുകളിലേക്കു പോയി. നാളെ മുതൽക്കു ഞാനും, ശ്രീയും വീണ്ടും ജിമ്മിൽ പോയിതുടങ്ങും. പിന്നെ ട്യൂഷനും തുടങ്ങും. ഇനി പഠിത്തത്തിലേക്ക് മടങ്ങണം. ഇത്രയും നാൾ നന്നായി സുഖിച്ചു. വീട്ടുകാർ മുടക്കുന്ന കാശിനു നാം വില കല്പിച്ചേ മതിയാകൂ. ശ്രീയുടെ മീശരോമങ്ങൾ കൊണ്ടിട്ടു ദേഹം നീറുന്നു.. ഹോ .. ഒരേ കണക്കിനു ആയിരം ഉമ്മകൾ ! പാവം.. ആ മനസ്സു മുഴുവൻ ഞാനാണ്. എന്നാലും നന്നായി പഠിക്കാനും കൂടി പറയണം. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാകേണ്ട വ്യക്തിയാണ്. മാത്രമല്ല എൻട്രൻസ് എന്നും പറഞ്ഞ് ഒരു വർഷം പാഴാക്കികളഞ്ഞതാ.. ആദ്യത്തെ തവണ കുറച്ചു ഉഴപ്പിയതു കൊണ്ട് എഞ്ചിനീയറിംഗിനാണ് കിട്ടിയത്. എം. ബി. ബി. എസ് ആണ് അവന്റെ ലക്‌ഷ്യം ! ഉറപ്പായി അതു കിട്ടുകയും ചെയ്യും. ശ്രീയെ പിരിഞ്ഞിരിക്കുമ്പോൾ ഒരു സന്തോഷമില്ലാത്ത പോലെ.. വല്ലാത്ത ഏകാന്തത തോന്നുന്നു. ഇനി ഒരു ഫോട്ടോ ചോദിച്ചു വാങ്ങണം. വല്ലപ്പോഴും എടുത്തു നോക്കിക്കാണാമല്ലോ.. അഞ്ചു മണിയെ ആയിട്ടുള്ളൂ. പാർട്ടി കഴിഞ്ഞ് വീടു വൃത്തിയാക്കിയതിനു മമ്മ അഭിനന്ദിച്ചു. അതു ശ്രീയും, കൂട്ടുകാരും കൂടി ചെയ്തതാണ്. മമ്മ തലേന്നാളത്തെ പാർട്ടിയെ കുറിച്ചു എടുത്തു ചോദിച്ചു. ഇവിടുത്തെ ബഹളം ശാന്തിആന്റി വരെ കേട്ടത്രേ ! അതു പാട്ട് ഉറക്കെ വച്ചതാണെന്നും, ശ്രീയുടെ കുറച്ചു നല്ല സുഹൃത്തുക്കൾ വന്നു ഭക്ഷണം കഴിച്ചുപോയെന്നും ഞാൻ പറഞ്ഞൊപ്പിച്ചു. പാവം മമ്മക്ക് എന്നെ നല്ല വിശ്വാസമാണ്. ഭാഗ്യത്തിനു കൂടുതലൊന്നും ചോദിച്ചില്ല. രാത്രി ഞാൻ എല്ലാ നോട്ട്സും നന്നായി വിശകലനം ചെയ്തു. ഇനി രണ്ടു ലക്ഷ്യങ്ങളാണ്..! ഒന്നു അവസാനപരീക്ഷക്കു നല്ല മാർക്ക് വാങ്ങുക. എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുക. ഞാൻ മനസ്സു വച്ചാൽ നടക്കും. എനിക്കുറപ്പുണ്ട്. ഞാൻ ശ്രീയെ വെറുതെയൊന്നു വിളിച്ചുനോക്കി. " ശ്രേയണിനെയും, സുൽഫിയെയുമൊക്കെ നീ വിളിച്ചിരുന്നു അല്ലേടാ കള്ളാ.." ശ്രീയുടെ ആദ്യത്തെ ചോദ്യമിതായിരുന്നു. " ഇനി ആ വിഷയം ഒരിക്കലും ചർച്ചക്കെടുക്കരുത് എന്നല്ലേ ചേട്ടന്റെ നിർദ്ദേശം. പിന്നെന്തിനാ അതുതന്നെ വീണ്ടും ചോദിക്കുന്നത് ?" ഞാനങ്ങോട്ടു ചോദിച്ചു. ശ്രീ ചിരിച്ചു. എനിക്കു തന്നെ കാണാതെ വയ്യ..! എന്താന്നറിയില്ല. ഇപ്പോൾ എപ്പോഴും താൻ അടുത്തു വേണമെന്നൊരു തോന്നൽ ! ഈ തോന്നൽ തെറ്റോ, ശരിയോ എന്നറിയില്ല. പക്ഷെ വയ്യ മുത്തെ ഇങ്ങനെ പിരിഞ്ഞിരിക്കാൻ.. ഞാൻ കൂടി പറുദീസയിൽ താമസമാക്കട്ടെ?" ശ്രീയുടെ സ്വരത്തിൽ ഒരു പതർച്ച ഞാൻ തിരിച്ചറിഞ്ഞു. എന്റെ വിഷമവും അതുതന്നെ ! പക്ഷെ ഞാനതു സ്വയം ഉള്ളിലൊതുക്കി. കാരണം ഞാനും കൂടി അതേ വികാരം പ്രകടിപ്പിച്ചാൽ ശ്രീ കൂടുതൽ തളരും. അതുകൊണ്ടു ഞാനപ്പോൾ ഓരോന്നു പറഞ്ഞു വിഷയം മാറ്റുകയും, സമാധാനിപ്പിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ച് വിരഹം പ്രണയനൊമ്പരമാണ്. ശ്രീയെ സംബന്ധിച്ച് അതു മാത്രമല്ല, 'ലൈംഗികദാഹം' വലിയൊരു പ്രശ്നം തന്നെയാണ്. അവനു രണ്ടു ദിവസത്തിൽ കൂടുതൽ പിടിച്ചുനില്ക്കാൻ കഴിയില്ല. ഞങ്ങൾ ഒരുമിച്ചുറങ്ങിയതിനു ശേഷം ഒരിക്കൽ പോലും അവൻ മുഷ്ടിമൈഥുനം ചെയ്തിട്ടില്ലത്രെ ! ഇപ്പോൾ അവനെ കൊണ്ടതിനു കഴിയില്ല എന്നാണ് പറയുന്നത്. അതിനർത്ഥം എന്റെ സാമീപ്യത്തിൽ മാത്രമേ അവനിൽ വികാരം ഉണരുകയുള്ളൂ എന്നല്ലേ..?!. അതു എന്റെ മുന്നിൽ പലവട്ടം തെളിഞ്ഞിട്ടുള്ളതുമാണ്. ഞാൻ നാളെ ജിമ്മിൽ വച്ചു കാണാമെന്നു പറഞ്ഞു ഫോണ്‍ റദ്ദാക്കി.. നല്ല മന:സമാധാനത്തോടെ ഞാനന്നുറങ്ങി. രാവിലെ അലാറം അലറിവിളിച്ചു. ഞാനെണീറ്റു നിത്യകർമ്മങ്ങൾ കഴിഞ്ഞു ജിമ്മിലേക്കു യാത്രയായി. ഇന്ന് ജനുവരി മൂന്ന് വെള്ളിയാഴ്ച.! നല്ല പെശറൻ കാറ്റു വീശുന്നുണ്ട്. ശ്രീയെ കാണുന്ന കാര്യമോർത്തപ്പോൾ കാലുകൾക്ക് അറിയാതെ വേഗത കൂടി. ഞാൻ ജിമ്മിലെത്തിയപ്പോൾ ശ്രീയവിടെ സന്നിഹിതനായിരുന്നു. അന്ന് ശ്രീയെന്നെ വ്യായാമം ചെയ്യാൻ സഹായിച്ചു. ഇടയ്ക്കിടക്ക് കൈകൾ ചില കുസൃതികൾ ഒപ്പിക്കുന്നുണ്ടായിരുന്നു. വ്യായാമമെല്ലാം പൂർത്തിയാക്കി ഞങ്ങൾ നേരെ ഹോട്ടൽ പാരിജാതത്തിലേക്ക് പോയി. കുട്ടാപ്പി ചേട്ടന്റെ നല്ല രണ്ടു ചായ കുടിച്ചു. പിന്നെയും കുറെ ദൂരം കൈകൾ കോർത്തു വെറുതെ നടന്നു. "ചേട്ടാ.. ഇന്നിനി എങ്ങിനെയാ നമ്മൾ കാണുക..? രാത്രിയാകുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലാണ്. ആ വിമ്മിഷ്ടം ഉറങ്ങുന്നതു വരെ മനസ്സിനെ അലട്ടും." ശ്രീ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി .. " ഇന്നു ഞാൻ വരും. എന്റെ ബുക്കുകളുമായി.. നമുക്ക് ഒരുമിച്ചിരുന്നു പഠിക്കാം.." ഇത്രയും സന്തോഷമുള്ളൊരു കാര്യം ഇനി കേൾക്കാനുണ്ടോ .. അപ്പോൾ തന്നെ ഞാനാ തോളിൽ ചാഞ്ഞു. എന്റെ കഴുത്തിൽ കൈയ്യിട്ടു ശ്രീ നടന്നു .. പിരിയുന്ന വഴിയെത്തിയപ്പോൾ ചെവിയിൽ എന്തോ പറയാനെന്ന വ്യാജേന ഒരുമ്മ തന്നിട്ടാണ് ശ്രീ പോയത്. ട്യൂഷനും, എൻട്രൻസ് ക്ലാസിനുമെല്ലാം പോയി അന്നത്തെ പകൽ അവസാനിച്ചു. വൈകിട്ടു മമ്മയോട് ശ്രീ പഠിക്കാനായി വരുന്ന വിവരം പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ മമ്മയതിനു സമ്മതം മൂളി. അതു വളരെ നല്ല കാര്യമാണെന്നും, ഒരിക്കൽ എഴുതിയതുകൊണ്ട് ശ്രീക്ക് എൻട്രൻസ് പരീക്ഷയുടെ ഏകദേശ രൂപമറിയാൻ കഴിയുമെന്ന് മമ്മ കൂട്ടിചേർത്തു. സന്ധ്യ കഴിഞ്ഞു. ഞാൻ കുളിച്ചു റെഡിയായിരുന്നു. ഏഴര മണിയായപ്പോൾ ശ്രീ വന്നു. മമ്മയുമായി സൗഹൃദസംഭാഷണമെല്ലാം കഴിഞ്ഞ് മുകളിലേക്കു വന്നു. " ഇങ്ങോട്ടു വരുന്നെന്നു പറഞ്ഞപ്പോൾ ആന്റിയും, അങ്കിളുo എന്തോ പറഞ്ഞു ? (ഞാൻ ).. " ഏയ്.. എതിർപ്പൊന്നും പറഞ്ഞില്ല. കഴിക്കാൻ നേരം അവിടെയെത്തണമെന്നു മാത്രം പറഞ്ഞു" ( ശ്രീ). ഞങ്ങൾ പ്രാർത്ഥനയോടു കൂടി പഠിക്കാനിരുന്നു. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം പയർമണി ഉരുളുന്ന വേഗതയിൽ ശ്രീ ഉത്തരങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. എത്ര മിടുക്കനാണ് എന്റെ ശ്രീ ! മമ്മ നെസ്കഫേ കോഫിയുമായി മുകളിൽ വന്നപ്പോൾ ഞങ്ങൾ മത്സരിച്ചു പഠിക്കുന്നതാണ് കണ്ടത്. ചപ്പാത്തിയും, എഗ്ഗ് ബുർജിയും കഴിച്ചേ പോകാവൂ എന്ന് ശ്രീയോട് പ്രത്യേകം പറഞ്ഞിട്ടാണ് മമ്മ താഴേക്കു പോയത്. ഞാൻ ശ്രീയെ കൊണ്ട് ഉഷയാന്റിയെ വിളിപ്പിച്ചു. ഞാൻ തന്നെ സംസാരിച്ചു. 'ശ്രീ ഇവിടുന്ന് അത്താഴം കഴിച്ചിട്ടേ വരികയുള്ളൂ 'എന്നു പറഞ്ഞപ്പോൾ ആന്റി മറുത്തൊന്നും പറഞ്ഞില്ല. ഒൻപതര വരെ ഞങ്ങൾ പഠിച്ചു. ശ്രീക്കാണേൽ എനിക്കു പറഞ്ഞുതരാൻ അറിയില്ല. സ്വന്തമായി പഠിക്കാൻ നല്ല സാമർത്ഥ്യം ! മമ്മ വിളിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. കിന്നാര ചോദ്യങ്ങളുമായി അപ്പാപ്പൻ വന്നു തീൻ മേശയിലിരുന്നു. ജോലിയുണ്ടായിരുന്ന കാലത്തെ കുറച്ചു പൊങ്ങച്ചങ്ങളെല്ലാം പറഞ്ഞു പുള്ളി ഉറങ്ങാനായ് സ്ഥലം വിട്ടു. കഴിച്ചുകഴിഞ്ഞു ഞങ്ങൾ മുകളിലേക്കു പോയി. അപ്പാപ്പൻ ഉറങ്ങാൻ പോയി. മമ്മ ഭക്ഷണം കഴിച്ചിട്ടു, ശാന്തി ആന്റിയോടു കോട്ടയത്തെ വിശേഷങ്ങൾ പറയാൻ പുറത്ത് മതിലിനരികിൽ പോയി. ഇനി കുറേ നേരമെടുക്കും മമ്മ മടങ്ങിവരാൻ.. ശ്രീയാണേൽ ജീൻസ് പാന്റ് ആണ് ഇന്ന് ധരിച്ചിരിക്കുന്നത്.. ഞാൻ വാതിലടച്ചു കുറ്റിയിട്ടു. ഞങ്ങൾ കെട്ടിപുണർന്നു. അതുവരെ അടക്കിവച്ച വികാരങ്ങൾ ഒന്നൊന്നായ് പുറത്തേക്കൊഴുകി .. (തുടരും..)
എന്റെ പ്രണയം .... ( ഭാഗം ::64 )
മമ്മ വന്നാലോ എന്ന് ശ്രീ ഭയന്നു. ഞാൻ കതുകു കുറ്റിയിട്ടു. ശ്രീയുടെ ചുണ്ടിൽ ഒരുമ്മ നല്കി. അവൻ എന്റെ മടിയിൽ തലവയ്ച്ചു കുറച്ചുനേരം കിടന്നു.. എന്റെ വയറിൽ നാവുകൊണ്ട് ഇക്കിളിയാക്കി. പിന്നെയൊന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. കെട്ടിപുണർന്നു ഞങ്ങൾ ഞങ്ങളിലെ വികാരങ്ങളെ സ്വതന്ത്രമാക്കി.അങ്ങിനെ അന്ന് കിട്ടിയ സമയം ഞങ്ങൾ വിനിയോഗിച്ചു. എല്ലാം കഴിഞ്ഞാൽ ശ്രീക്കു പെട്ടെന്ന് ഉറക്കം വരും. പിന്നെ പതിവ് ഉമ്മകൾ തന്നു ശ്രീ വീട്ടിലേക്കു പോകാൻ തുടങ്ങി. അപ്പോഴും മമ്മ ശാന്തിയാന്റിയുമായുള്ള കാര്യം പറച്ചിൽ അവസാനിപ്പിച്ചിരുന്നില്ല. പത്തു ദിവസത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കണമല്ലോ.. ഞാൻ 'ശ്രീ പോകാൻ തുടങ്ങുന്നു' എന്നു പറയാൻ ചെന്നപ്പോൾ 'അപ്പാപ്പനെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയതു' വരെ മമ്മ പറഞ്ഞു നിർത്തിയിട്ടെയുള്ളൂ. ശാന്തി ആന്റിയാണേൽ അങ്കിളിന് അത്താഴം പോലും എടുത്തു കൊടുക്കാതെ മമ്മയുടെ കുറവിലങ്ങാട് വിശേഷങ്ങൾ കേൾക്കാൻ നില്ക്കുവാണ്. ശ്രീയെ യാത്രയയച്ചു മമ്മ വീണ്ടും ബാക്കി പറയാൻ പോയി. ഞാൻ മുറിയിൽ പോയി കിടന്നു. ശ്രീ വീട്ടിലെത്തിയെന്നു അറിഞ്ഞാലേ എനിക്കുറക്കം വരൂ. ശ്രീ സന്ദേശമയച്ചു. പിറ്റേന്നാൾ ജിമ്മിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. അന്ന് ശനിയാഴ്ച എനിക്കും ശ്രീക്കും എൻട്രൻസ് കോച്ചിംഗ് ഒരേ ബാച്ച് ആണ്. ക്ലാസ്സ് തുടങ്ങാൻ ഇനി കാൽ മണിക്കൂർ ഉണ്ട്. ശ്രീയെ ഫോണിൽ വിളിച്ചപ്പോൾ അവൻ വരുന്ന വഴിയാണെന്നു പറഞ്ഞു. അന്ന് വീട്ടിൽ പാർട്ടിക്കു വന്ന ശ്രീയുടെ ഒരു സുഹൃത്തിനെ ഞാനവിടെ കണ്ടു. അവൻ എന്നെ കണ്ടതും ഓടിയടുത്തു വന്നു. "ഹായ്.. പേരു മറന്നു ." (അവൻ ) . "ടോമി" (ഞാൻ) "ങ്ഹാ.. ഞാൻ ചന്തു.. അന്നത്തെ തിരക്കിൽ നമ്മൾക്ക് വിശദമായി പരിചയപ്പെടാൻ സാധിച്ചില്ല. എന്തായിരുന്നു ന്യൂ ഇയർ പാർട്ടിയുടെ ദിവസം തന്റെ പ്രകടനം. ഡാൻസ് കലക്കി കേട്ടോ.. പക്ഷെ, കണക്കില്ലാതെ കള്ളുകുടിച്ചു ചർദ്ദിച്ചു കുളമാക്കിയല്ലേ .! വല്ലതും ഓർമ്മയുണ്ടോ ടോമിക്ക്.." അവനതു പറഞ്ഞു വല്ലാതെ ചിരിച്ചു . "ഞാൻ ഛർദ്ദിച്ചോ..? എപ്പോൾ..? (ഞാൻ ) "അതേന്നെ.. ഓർമ്മയില്ല അല്ലെ.. അതു കണ്ടു എല്ലാരും നാലുവാക്കിനോടി. കള്ളും, ആഹാരവും ചേർന്ന് അത്ര ചീത്ത മണമായിരുന്നു അവിടെ.. ശ്രീഹരിയാണ് ഒരു മടിയുമില്ലാതെ തന്റെ ഛർദ്ദിയൊക്കെ കോരികളഞ്ഞു അവിടെ മുഴുവൻ തുടച്ചു വൃത്തിയാക്കിയത്." അവൻ പറഞ്ഞതു കേട്ട് ഞാൻ തകർന്നുപോയി. എന്റെ പൊന്നു ശ്രീ, ഞാനിത്രയും ക്രൂരത കാട്ടി വിഷമിപ്പിച്ചിട്ടും ഇക്കാര്യം എന്നെ മറച്ചുപിടിച്ചത് ഞാൻ വിഷമിക്കണ്ട എന്നു കരുതിയാകും. അന്നു രാവിലെയും എന്നോടു ഒന്നും പറയാതെയാണ് പോയത്. അതിനു ഞാനെന്തെല്ലാം തെറ്റിദ്ധരിച്ചു. ഈശോയെ.. എന്റെ ശ്രീ എത്ര നല്ലവനാണ്. ഞാൻ ഭാഗ്യവാൻ തന്നെ ! സംശയമില്ല. നാളെയൊരിക്കൽ ഞങ്ങൾ പിരിഞ്ഞു പോയാലും, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളാണിത്. എന്നും സ്മരിക്കപ്പെടേണ്ട അസുലഭമുഹൂർത്തങ്ങൾ !! ഇതാലോചിച്ചിരിക്കുമ്പോൾ തന്നെ ശ്രീ വന്നു. നല്ല ചേർച്ചയുള്ള ഉടുപ്പാണ് ശ്രീ ഇട്ടിരിക്കുന്നത്. ആദ്യത്തെ ഒരു ബട്ടണ്‍ ഇടാറില്ല. അതാണ് ശ്രീക്കു ഭംഗിയും .. ആ കറുത്ത രോമാങ്ങൾക്കിടയിലെ വെള്ളി ചെയിൻ നല്ല ചേലാണ്. എന്റെ മനസ്സിൽ ആ പുണ്യ പുരുഷനോടുള്ള ആദരവ് പതിൻമടങ്ങ് വർദ്ധിച്ചിരുന്നു. ചന്തു പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചു. എന്റെ ഛർദ്ദി ഒരു അറപ്പും കൂടാതെ കോരുക. അതത്ര നിസ്സാരമല്ല. മനം മറിച്ചിട്ട് എനിക്കു പോലും കഴിയാത്ത കാര്യം ! അന്ന് ഞങ്ങൾ അടുത്തടുത്തിരുന്നാണ് പഠിച്ചത്. ഉച്ച കഴിഞ്ഞാൽ പ്ലസ് ടുവിന്റെ ട്യൂഷനുണ്ട്. ഉച്ചക്ക് പുറത്തിറങ്ങിയപ്പോൾ ശ്രീ എനിക്ക് ജ്യൂസ് വാങ്ങിത്തന്നു. രാത്രി കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. അന്ന് പതിവിലും വിപരീതമായി വീട്ടിൽ ചെന്നയുടൻ ഊണു കഴിച്ചതിനു ശേഷം ഞാനെന്റെ മുറിയിൽ സേവനവാരം നടത്തി. ആവശ്യമില്ലാത്ത ബുക്കുകൾ എല്ലാം ചവറ്റുകൊട്ടയിലിട്ടു. മുറി മുഴുവൻ വലയടിച്ചു. സീലിംഗ് ഫാനിൽ നിറയെ അട്ടിക്കു പൊടി പിടിച്ചിരുന്നത് തുടച്ചു വൃത്തിയാക്കി. കർട്ടനുകൾ എടുത്തു മെഷീനിൽ കഴുകാനിട്ടു.. തറ സോപ്പു വെള്ളത്തിൽ അസ്സലായി കഴുകി. ബെഡ് ഷീറ്റും, തലയിണ ഉറയും, കമ്പിളി പുതപ്പും മാറ്റി പുതിയതിട്ടു. നിലകണ്ണാടി ഭംഗിയായി തുടച്ചു. അതിനു മുന്നിൽ ചീപ്പും, പൗഡറും, പെർഫ്യുമും, ഡിയോഡോറന്റും നിരത്തി വച്ചു. വസ്ത്രങ്ങൾ തീരെ പഴയതും, ഉപയോഗയോഗ്യമല്ലാത്തവയും എടുത്ത് പുറത്തു കളഞ്ഞു. അലമാരിക്കകവും നന്നായി വൃത്തിയാക്കി. അപ്പോൾ ആ മുറിയിലാകെ ഒരു പ്രത്യേക വെട്ടം ആഗതമായി. മമ്മ വന്നു കണ്ട് കെട്ടിപ്പിടിച്ചു എന്നെ അഭിനന്ദിച്ചു. ഇതെല്ലാം എഴുതിയത് ശ്രീ എന്റെ ജീവിതത്തിൽ വന്ന ശേഷം എന്നിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിയാനായി മാത്രമാണ്. അവൻ വരുന്നതിനു മുമ്പ് തന്നെ ഞാൻ മുറിയിലാകെ നല്ല വാസനയുള്ള എയർ ഫ്രെഷ്ണർ അടിച്ചിരുന്നു. ഏഴു മണിക്കു ശ്രീ വന്നതും ഹാൾ മുഴുവൻ അയല്പക്കത്തുള്ള ആന്റിമാരും, ചേച്ചിമാരും.. മമ്മയെ കാണാൻ വേണ്ടി വന്നവരാണ്. പള്ളിയിലെ കൂട്ടുകാരികളും ഉണ്ട്. അവൻ ആ ഭാഗത്തേക്കു നോക്കാതെ ഒരു ചമ്മലോടെ നേരെ മുകളിലേക്കു വന്നു. എന്റെ മുറിയിലേക്കു കയറിയതും ശ്രീ ഞെട്ടിപ്പോയി. "ഒരു കുഞ്ഞു സ്വർഗ്ഗം ! ഇപ്പോഴാണ് ഈ വീടിനു 'പറുദീസ' എന്ന പേര് അന്വർത്ഥമായത് മുത്തെ.".. ശ്രീ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു. താഴെ ആൾക്കാർ ഉള്ള കാരണം പറഞ്ഞു ഞാൻ വാതിൽ അടച്ചു. പിന്നെ പോയി ശ്രീക്കൊരു ചായ വാങ്ങി വന്നു. ഇല്ലെങ്കിൽ അതുമായി മമ്മ മുകളിലേക്കു വന്നാലോ.. അന്ന് നടന്നതോർക്കുമ്പോൾ ഇന്നും ഞാൻ വികാരാധീനനാകും. "എന്റെ ടോമിയെ ഈ പൈജാമയും, ജുബ്ബയും ഇട്ടു കാണാൻ എന്താ ചന്തം ! " അതു പറഞ്ഞു ശ്രീയെന്നെ ആ മെത്തയിൽ പിടിച്ചുകിടത്തി. പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ അതൊക്കെ പിന്നെയാകാമെന്നു പറഞ്ഞു. ചന്തു പറഞ്ഞ കാര്യം ഓർത്തപ്പോൾ എന്റെ മനസ്സിൽ ഉൾക്കൊണ്ടിരുന്ന മുഴുവൻ സ്നേഹവും നിറഞ്ഞ പ്രണയമായി ശ്രീയിലേക്കൊഴുകുകയായിരുന്നു.. പിന്നെ ഞങ്ങൾ അലിഞ്ഞുചേർന്നു. അത്രയും നേരം ഞാനാ മുറിയിൽ കഷ്ടപ്പെട്ടതിനു എനിക്കു കിട്ടിയ സുവർണ്ണനിമിഷങ്ങൾ ! കാരണം അത്ര സുഖകരമായിരുന്നു ആ നിമിഷങ്ങൾ ! അവസാനം സുഖം കൊണ്ട് ശ്രീ അമറിയപ്പോൾ ഞാനാ വായ് പൊത്തിപിടിച്ചു. പത്തു മിനുട്ടോളം വേണ്ടി വന്നു ആ പ്രക്രിയ പര്യവസാനിക്കാൻ.. വളരെ ആസ്വാദ്യകരമായിരുന്നു ആ ഒന്നുചേരൽ ! ' പ്രണയപൂരിതമായ രണ്ടു മനസ്സുകളുടെ പരസ്പരമുള്ള കീഴ്പ്പെടൽ' എന്നു പറഞ്ഞാലും തെറ്റില്ല. പിന്നെ ശ്രീ കുളിക്കാതെ പഠിക്കില്ലെന്നു പറഞ്ഞു. സരസ്വതി ദേവിയാണ് പഠനപുസ്തകങ്ങൾ എന്നൊക്കെ കുറെ സിദ്ധാന്തങ്ങളും നിരത്തി. ഒരു നിർവാഹവുമില്ലാതെ ഞാൻ കൂടെ ചെന്നു കുളിപ്പിച്ചു കൊടുത്തു. മമ്മ സംശയിച്ചാലോ എന്നു കരുതി ഞാൻ തല കുളിക്കാൻ സമ്മതിച്ചില്ല. കുളി കഴിഞ്ഞു പഠിക്കാനിരുന്നു. രണ്ടു മണിക്കൂറോളം പഠിച്ചു. പിന്നെ ശ്രീ എന്നോടൊരു ആഗ്രഹം പറഞ്ഞു. ആ ഹിന്ദി സിനിമയിലെ (गुप्त) അതേ പാട്ടിട്ടു (मेरे सनम ) ഞാൻ ആടണമെന്ന്.. അവനു ഒന്നുകൂടി കാണാൻ കൊതിയാകുന്നെന്നു പറഞ്ഞപ്പോൾ ഞാൻ വഴങ്ങി. ആ സമയം ഞാൻ ശ്രീ പറയുന്ന എന്തും ചെയ്യാൻ തയ്യാറായിരുന്നു. ഞാൻ ആ പാട്ടിട്ടു ബ്രേക്ക് ഡാൻസ് കളിക്കാൻ തുടങ്ങി. ജുബ്ബ ഊരിക്കളയാൻ ശ്രീ പറഞ്ഞു. ഞാനതുപോലെ ചെയ്തു. അപ്പോൾ കതകിൽ മുട്ടു കേട്ടു. "ആരാണത്..? മമ്മയാകും." അടുക്കളയുടെ മുകളിലാണ് എന്റെ മുറി. ഞാൻ ചാടിയപ്പോൾ താഴെ വലിയ ശബ്ദം കേട്ടുകാണും. പെട്ടെന്ന് ശ്രീ പാട്ടിന്റെ ശബ്ദം കുറച്ചു. ഞാൻ ജുബ്ബയെടുത്തിട്ടു. അപ്പോളതാ മമ്മ വിളിച്ചു കൂവുന്നു. "മോനെ ടോമി കതകു തുറക്കെട .. ഞാനും കൂടി കാണട്ടെ നിന്റെ ഡാൻസ്." ഞാൻ കതകു തുറന്നുകൊടുത്തു . മമ്മ ഓടി അകത്തു കയറി എന്റെ കട്ടിലിൽ ഇരുന്നു. "ങ്ഹാ.. കളിക്ക് മോനെ.. ശ്രീ ആ പാട്ടിട്ടുകൊടുക്ക്.. " മമ്മ പറഞ്ഞു. "ഇവനോടു കളിക്കാൻ പറ മോനെ.. എന്നും പാട്ടുവച്ച് കതകടച്ചാണ് കളി..! " മമ്മ ശ്രീയോട് പറഞ്ഞു. ശ്രീ എന്നോട് തലയാട്ടി കളിക്കാൻ പറഞ്ഞു "വൈൻ തന്നാൽ കളിക്കാം.. വിസ്കി തന്നാൽ ഇഴയാം.. പിന്നെ ചർദ്ദിക്കാം.." ഞാനതു പറഞ്ഞു ചിരിച്ചു. ശ്രീയിരുന്നു പരുങ്ങി.ഏതായാലും മമ്മക്കൊന്നും പിടികിട്ടിയില്ല. ഞാൻ കുറച്ചു കളിച്ചു. അവരപ്പോൾ ആസ്വാദകരായി. മമ്മ താഴേക്കു പോയി. അന്ന് ഞങ്ങൾ കുറെ നല്ല തീരുമാനങ്ങളെടുത്തു. അത്ര തൃപ്തിയായിരുന്നു മനസ്സു നിറയെ..! രണ്ടുപേരുടെയും കൈയ്യിൽ മിച്ചം വരുന്ന ചില്ലറപൈസ സമാഹരിച്ചു ഒരു തുകയാക്കി ഏതെങ്കിലും ഒരു അനാഥാലയത്തിൽ കൊടുക്കുക. ശ്രീ ഹിന്ദുവും, ഞാൻ ക്രിസ്ത്യനും ആയതുകൊണ്ട് മുസ്ലിം യത്തീമുകളെ സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചു. നാളെ പള്ളിയിൽ പോയിട്ട്, അതുവഴി പോയി വിശ്വസ്തമായൊരു യത്തീംഖാന തിരഞ്ഞു കണ്ടുപിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മമ്മ അറിഞ്ഞാൽ സമ്മതിക്കില്ല. മമ്മ വീട്ടിൽ വരുന്ന ഭിക്ഷക്കാരെയൊക്കെ ആട്ടിയോടിക്കുന്നത് എനിക്ക് അറിവുള്ളതാണ്. എന്തായാലും മമ്മ അന്നു വളരെ രുചികരമായ ഭക്ഷണമെല്ലാം കഴിപ്പിച്ചിട്ടേ ശ്രീയെ വിട്ടുള്ളൂ.. ഓരോ നാളുകൾ പിന്നിടുമ്പോഴും ഞങ്ങൾ അടുക്കാവുന്നതിന്റെ പരമാവധി അടുക്കുകയായിരുന്നു.. അതിന്റെ തൃപ്തി ഞങ്ങൾ അറിയുകയായിരുന്നു. മനസ്സിലുള്ള കാമം അടങ്ങിയപ്പോൾ പഠിക്കാനുള്ള ഏകാഗ്രത പൂർണമായും കൈവരികയായിരുന്നു.... (തുടരും..)
എന്റെ പ്രണയം .... (ഭാഗം::65)
സത്യം പറഞ്ഞാൽ രാവിലെ ഉണർന്നാൽ പിന്നെ ഞാൻ ചെയ്യുന്ന നല്ലതും, ചീത്തയുമായ എല്ലാ കർമ്മങ്ങളിലും എന്റെ ശ്രീ നിറഞ്ഞുനില്ക്കും. പ്രണയത്തിന്റെ ഉച്ചകോടിയിൽ, അതിന്റെ തീവ്രതയിൽ എന്റെ മനസ്സ് സഞ്ചരിക്കാത്ത മേഖലകളില്ല. അന്നു പള്ളിയിൽ പോയി നേരത്തെ ഞാൻ പുറത്തിറങ്ങിയപ്പോൾ, മുമ്പേ പറഞ്ഞതനുസരിച്ച് ശ്രീ ബൈക്കുമായി അവിടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു.. വർണ്ണശബളമായ അലങ്കാരങ്ങളും, തോരണങ്ങളും നിറഞ്ഞ പട്ടണത്തിലെ പാതകൾ താണ്ടി ഞങ്ങൾ മുന്നോട്ടു കുതിച്ചു. ഏതോ ഒരു മാസ്മരിക ലോകത്തിൽ ചെന്നുപെട്ട പ്രതീതി ! മനസ്സിനെ ഉന്മത്തനാക്കുന്ന സുഗന്ധദ്രവ്യങ്ങൾ പൂശിയ അവന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നു തല ആ തോളിൽ ചായ്ച്ചു രണ്ടു കൈകളാലും ആ മാറിടത്തെ പുറകിൽ നിന്നും വരിഞ്ഞു ഞാനിരുന്നു. ഒരുപാട് ആൾക്കാർ ശ്രദ്ധിക്കുന്നതു പോലും വകവയ്ക്കാതെ കണ്ണുകൾ പാതിയടച്ചു മനസ്സിനെ അവനിൽ ഏകാഗ്രമാക്കി ഇടയ്ക്കിടയ്ക്ക് ചുടുചുംബനങ്ങൾ പകർന്നിരിക്കുമ്പോൾ എന്തെന്നില്ലാത്തൊരു ആനന്ദo എന്നെ കീഴടക്കിയിരുന്നു. യാത്ര അവസാനിക്കുന്നിടം പെട്ടെന്ന് എത്തരുതേ എന്നോർത്തു മൗനമായൊരു യാത്ര.. മറ്റുള്ള വാഹനങ്ങളുടെ ശബ്ദം ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ സ്വർഗ്ഗീയനിമിഷങ്ങളെ അലോസരപ്പെടുത്തി. അപ്പോഴും ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ലയിച്ചു ചേരുകയായിരുന്നു. കാറ്റിലിളകുന്ന അവന്റെ പാറിപറന്ന അളകങ്ങൾ എന്റെ കരങ്ങളാൽ ഞാൻ മാടിയൊതുക്കിയിരിക്കുമ്പോൾ, ആ തലോടലിൽ സ്വയം മറന്നുപോയിരുന്നുവെന്നു പിന്നെയൊരിക്കൽ ശ്രീ എന്നോടു പറയുകയുണ്ടായി.. പല വഴികളും ഒന്നൊന്നായ് ഞങ്ങളോട് വിട പറയുന്നതായ് തോന്നി.. എന്റെ ഭാഗ്യത്തിൽ സ്വയം അഭിമാനിച്ച നിമിഷങ്ങൾ ! എല്ലാം മറന്നു സന്തോഷിച്ച ആ യാത്രക്കൊടുവിൽ ഞങ്ങൾ ഒരു യത്തീംഖാനയിൽ എത്തി. സുൽഫി അഡ്രസ്സ് തന്നതാണ്. തലയിൽ വെള്ളതൊപ്പി ധരിച്ച്, ദീക്ഷ നീട്ടിവളർത്തി ഇടതുവശം മുണ്ടു കുത്തിയ ഒരു മുസലിയാർ ഇറങ്ങിവന്നു. ഞങ്ങൾ വന്ന കാര്യം മുഖവുരയില്ലാതെ പറഞ്ഞപ്പോൾ തെളിഞ്ഞ ഒരു ചിരിയാണ് ആ മുഖത്ത് കാണാൻ കഴിഞ്ഞത്. ജോലിയുള്ളവർ വലിയ തുക ദാനമായി നല്കുമ്പോൾ ഞങ്ങൾ പഠന വിദ്യാർത്ഥികൾക്കു കഴിയുന്നതല്ലേ ചെയ്യാൻ പറ്റൂ. എന്തായാലും നൂറു രൂപ കൊടുത്തു ഞങ്ങൾ ഒരു തുടക്കം കുറിച്ചു. ആ മുസലിയാർ ഞങ്ങളോട് പാറപള്ളിയിൽ ഒന്നു പോയി പ്രാർത്ഥിക്കാൻ പറഞ്ഞു. തിരികെ വരുമ്പോൾ അത്യാവശ്യമുള്ളവർക്ക് രക്തം കൊടുക്കാമോ എന്നു ശ്രീ എന്നോടു ചോദിച്ചു. എന്റേത് ഗ്രൂപ്പ് ഒ നെഗറ്റീവും, ശ്രീയുടേത് ഒ പോസിറ്റീവുമാണ്. ഞാനതിനു സമ്മതം മൂളി. "കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രക്തമാണല്ലോ ടോമിക്കുട്ടാ തന്റേത്. ചാച്ചാനെഹ്രുവിന്റെയും, ഇന്ദിരാ ഗാന്ധിയുടെയുമൊക്കെ ഗ്രൂപ്പാ അത്. ദുർലഭമായ രക്തഗ്രൂപ്പ്..!" ശ്രീ സൂചിപ്പിച്ചു. അവിടുന്നു ശ്രീയെന്നെ നേരെ ട്യൂഷൻ ക്ലാസ്സിൽ കൊണ്ടുവിട്ടു മടങ്ങിപ്പോയി. അന്ന് വൈകിട്ട് പതിവില്ലാതെ പപ്പാ വിളിച്ചപ്പോൾ വീടിന്റെ അറ്റകുറ്റപണികൾ ചെയ്യാൻ ആളിനെ വിളിക്കാൻ മമ്മയോട് പറഞ്ഞു. 1995 ൽ പണിത വീടാണ്. ഇതുവരെ മറ്റു അറ്റകുറ്റപണികൾ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇടക്ക് പൈപ്പ് കേടാകുമ്പോൾ ആരെയെങ്കിലും വിളിച്ചു നന്നാക്കിക്കും. പപ്പാ ഡോർ ടു ഡോർ വഴി അയച്ച ഒരു വാട്ടർ ഹീറ്ററും, വില പിടിപ്പുള്ളൊരു ക്രിസ്റ്റൽ ലൈറ്റും അങ്ങിനെതന്നെ ഇരിക്കുകയാണ്. പിന്നെ പെയിന്റിംഗ് ചെയ്യേണ്ട സമയവുമായി. ആദ്യം അടിച്ച പെയിന്റ് എല്ലാം ഇളകിതുടങ്ങിയിരിക്കുന്നു. റീന ആന്റിയുടെ ഭർത്താവ് എഞ്ചിനീയർ ആണ്. മമ്മ ആ അങ്കിളിനെ വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞു. അങ്ങിനെ ഒരു ബുധനാഴ്ച വീടിന്റെ പണികൾ തുടങ്ങി. കേടായ എല്ലാ ലൈറ്റുകളും മാറ്റി പുതിയവയിട്ടു. പൈപ്പുകളും മാറ്റിയിട്ടു. എല്ലാം ഉത്തരവാദിത്വത്തോടെ നിന്ന് ചെയ്യിപ്പിച്ചത് എന്റെ ശ്രീ ആണ്. അതിനൊക്കെ ശ്രീക്കു നല്ല കഴിവാണ്. മമ്മയുടെ സ്നേഹത്തിനു പാത്രീഭവിക്കാൻ പിന്നെ മറ്റു വല്ലതും വേണോ .! പൂന്തോട്ടവും നന്നായി മോടി പിടിപ്പിച്ചു. വീടൊക്കെ മനോഹരമായി. ആയിടെ ശ്രീ പറുദീസയിലെ നിത്യസന്ദർശകനായി മാറിക്കഴിഞ്ഞിരുന്നു. ഭക്ഷണവും, വിശ്രമവും, പഠിത്തവും എല്ലാം എന്റെ കൂടെതന്നെ.. മമ്മക്കു ഏറെ പ്രിയപ്പെട്ടവനായ് മാറി എന്റെ ശ്രീ . 'എനിക്ക് രണ്ടു മക്കൾ ' എന്നാണു അന്നൊക്കെ മമ്മ പറയാറ്.. 'നിനക്കൊരു കൂടെപിറപ്പ് ഇല്ലാത്ത വിഷമം തീർന്നില്ലേ മോനെ..' എന്നാ എന്നോടു ചോദിക്കാറ്.. ഞങ്ങൾ ആ വീട്ടിൽ ശ്രീക്കു സർവ്വസ്വാതന്ത്ര്യവും കൊടുത്തപ്പോൾ, അപ്പാപ്പന് അതിഷ്ടമായിരുന്നില്ല. പിന്നെ മമ്മ കൂടെയുള്ളതു കൊണ്ട് ഒന്നും മുഖത്തു നോക്കി പറയുന്നില്ലെന്നെയുള്ളൂ. ഒരു ദിവസം ഞാൻ നേരെത്തെ വീട്ടിലെത്തി. പന്ത്രണ്ടര മണി വരെയെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാൻ വരുമ്പോൾ മമ്മ അപ്പാപ്പനെയും കൊണ്ട് ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയിരിക്കുകയായിരുന്നു. ഊണ് എടുത്തു കഴിക്കേണ്ട ഗതികേടു വന്നു. അതു കഴിഞ്ഞു ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ ഞാൻ ശ്രീയെ വിളിച്ചു. അവൻ വന്നിരുന്നെങ്കിൽ എന്നാശിച്ചുപോയി. പക്ഷെ അവൻ തിരക്കായിരുന്നു. പെട്ടെന്നോടിവരാൻ ബൈക്കുമില്ല. വൈകിട്ട് ബൈക്കുമായി നേരത്തെ വരാം. ഇന്നൊരു സസ്പെൻസ് ഉണ്ടെന്നും പറഞ്ഞു. എനിക്ക് ആകാംഷയായി. എന്താന്നു ചോദിച്ചു ബുദ്ധിമുട്ടിച്ചപ്പോൾ ടോമികുട്ടന് ജീവിതത്തിൽ ആവശ്യമുള്ള ഒരു കാര്യമാണെന്ന് മാത്രം പറഞ്ഞു. പെൻഷൻ വാങ്ങി കൈ നിറയെ സാധനങ്ങളുമായാണ് മമ്മയും, അപ്പാപ്പനും വന്നത്. ഞാൻ എല്ലാം പെറുക്കി ഹാളിൽ വച്ചു. മമ്മ വാങ്ങികൊണ്ടു വന്ന പപ്സും കഴിച്ചു കോഫിയും കുടിച്ചു കുറെ പഠിക്കുകയും ചെയ്തപ്പോൾ നേരം അഞ്ചു മണി. ശ്രീ ഇപ്പോൾ വരും. ഞാൻ തയ്യാറായിരുന്നു. അഞ്ചര മണിക്ക് ശ്രീ ബൈക്കിൽ വീട്ടു മുറ്റത്തെത്തി. മമ്മ അവനെ കാപ്പി കുടിക്കാൻ വിളിച്ചു. "ഇനി അകത്തേക്ക് കയറുന്നില്ല,ടോമിയെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാനായി മെഡിക്കൽകോളേജ് മൈതാനത്തേക്കു പോകുകയാണെന്നു പറഞ്ഞു." അപ്പോഴാണ് എനിക്കു ശ്രീ പറഞ്ഞ സസ്പെൻസ് എന്താണെന്ന് മനസ്സിലായത്. ഞങ്ങളൊരുമിച്ച് മൈതാനത്തേക്ക് പോയി. ആദ്യം ദക്ഷിണ വച്ചു കാലു തൊട്ടു തൊഴാൻ ശ്രീ തമാശരൂപേണ പറഞ്ഞു. ഞാൻ ഒരു രൂപ തുട്ടെടുത്ത് കൈയ്യിൽ വച്ചുകൊടുത്തു. പിന്നെ തൊട്ടു തൊഴുതു. അത് കാലിലല്ലെന്നു മാത്രം.. "അയ്യേ .. ഈ ചെക്കനിതെന്താ കാണിക്കണെ.. ജനനേന്ദ്രിയത്തിലാണോ തൊട്ടുതൊഴാൻ പറഞ്ഞത്.?." ശ്രീ ചിരിച്ചുകൊണ്ടു ചോദിച്ചു.. "ങ്ഹാ , എനിക്ക് അവിടെ തൊട്ടു തൊഴുന്നതാ ഇഷ്ടം ! അവനാ ജഗജില്ലി. എനിക്കു മാത്രം സ്വന്തം ! പിന്നെ എനിക്കു കാലുവരെ കുനിയുകേം വേണ്ട." ഞാനതു പറയുമ്പോൾ ശ്രീ സ്റ്റാർട്ട് ചെയ്യുന്ന വിധവും, ഗിയർ മാറ്റുന്നതും പഠിപ്പിക്കാൻ തുടങ്ങി. അര മണിക്കൂർ കൊണ്ടു തന്നെ ഞാൻ റൗണ്ട് അടിക്കാൻ പഠിച്ചു. മുമ്പൊരിക്കൽ സുമേഷ് കുറച്ചു പഠിപ്പിച്ചതാ.. അതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ ഓടിച്ചു.ഞാൻ നന്നായി ഓടിക്കുന്നതു കണ്ടു ശ്രീ മൂക്കത്തു വിരൽ വച്ചു. ഇതു വല്ലതും വണ്ടിയുടെ ഉടമസ്ഥൻ ശ്രീയുടെ അങ്കിൾ അറിയുന്നോ.. പാവം ! . നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ വീട്ടിലേക്കു പോകാൻ തുടങ്ങി. ഞാനാണ് വണ്ടിയോടിച്ചത്. ഞാൻ നേരെ ചെന്നു കയറിയത് മെഡിക്കൽ കോളേജ് മോർച്ചറിയുടെ പുറകുവശത്താണ്. അവിടെ ചപ്പുചവറുകൾ കൂട്ടിയിട്ട് ആരോ കത്തിച്ചിരിക്കുന്നു.. ഒരാളു പോലും ആ പരിസരത്തെങ്ങുമില്ല. വഴി അവസാനിക്കുന്ന ആ ഭീതിതമായ അന്തരീക്ഷത്തിൽ എന്തോ ഒരു ഭയം എന്റെ മനസ്സിനെ കവർന്നു... (തുടരും..)
എന്റെ പ്രണയം ..... (ഭാഗം :: 66)
അവിടെ ആ റോഡ് അവസാനിച്ചിരുന്നു.. മോർച്ചറി കണ്ടപ്പോൾ ആകെയൊരു അസ്വസ്ഥത ! കൂടെ പഠിച്ചിരുന്ന സിനോജിനെ ബൈക്ക് അപകടത്തിൽ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കൊണ്ടുവന്നു. അത്യാഹിത വിഭാഗത്തിൽ അവൻ മരണപ്പെട്ടു ഇതേ മോർച്ചറിയിലാണ് പോസ്റ്റുമോർട്ടം ചെയ്തു വെള്ളത്തുണി പുതപ്പിച്ചു കിടത്തിയിരുന്നത്. അന്നു കൂടെ പഠിക്കുന്ന കുട്ടികളുടെ കൂടെ ഞാനും കാണാൻ വന്നിരുന്നു. ലൈസൻസ് ഇല്ലാതെയായിരുന്നു അവൻ ബൈക്ക് ഓടിച്ചിരുന്നത്. അവനെ ഓർമ്മ വന്നപ്പോൾ അന്നേരം എന്തോ ഒരു ആത്മവിശ്വാസകുറവ് എനിക്കനുഭവപ്പെട്ടു. ഞാൻ ബൈക്കു വളച്ചു ശ്രീയെ ഏല്പ്പിച്ചു.. ശ്രീയെന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. അവിടെ അതിഥികൾ ഉണ്ടായിരുന്നു. ശ്രീ എന്റെ കൂടെ മുറിയിലേക്കു വന്നു. അന്നു ഞങ്ങൾ തമ്മിലൊന്നു കെട്ടിപിടിക്കുക കൂടി ചെയ്തില്ല. കാരണം റീനയാന്റിയുടെ മകൻ സോണി ഞങ്ങളുടെ കൂടെ മുകളിലേക്കു വന്നു. എട്ടു മണിയായപ്പോൾ ശ്രീ സ്ഥലം വിട്ടു. അന്ന് കഴിക്കാനും നിന്നില്ല. അവൻ ആകെ മൂഡ് ഓഫ് ആയാണ് പോയത്. ഞാനെന്തു ചെയ്യാനാണ് ? ആ ചെക്കൻ ഒന്നു പുറത്തു പോകണ്ടേ. ഞാൻ പലവട്ടം പറഞ്ഞതാണ് 'ഞങ്ങൾ പഠിക്കുവാണ്, കൊച്ച് താഴെ പൊയ്ക്കോ..' എന്ന്. 'ഇച്ചായൻ പഠിച്ചോ, ഞാനിവിടെ മിണ്ടാതെ ഇരുന്നോളാം' എന്നുപറഞ്ഞ് അവൻ അവിടെ ഒരേയിരിപ്പായിരുന്നു. ശ്രീ എന്നോടു കെർവ്വിച്ചിട്ട് എന്താ കാര്യം? എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കണ്ടേ.. വന്നവരെല്ലാം 'റ്റാറ്റാ' പറഞ്ഞു മടങ്ങിയപ്പോൾ ഞാൻ ശ്രീയെ വിളിച്ചു സമാധാനിപ്പിച്ചു. നാളെ ഇതിന്റെ വാട്ടം തീർക്കാമെന്നു ഉറപ്പു കൊടുത്തതിനു ശേഷമാണ് ശ്രീ സാധാരണ പോലെ സംസാരിച്ചു തുടങ്ങിയത്. അപ്പോൾ മമ്മ എന്റെ മുറിയിലേക്കു കയറിവന്നു. ഞാൻ ശ്രീയുമായുള്ള സംസാരം അവസാനിപ്പിച്ചു. "മോനെ.., ജിമ്മിൽ പോകുന്നവർക്ക് കഴിക്കാൻ ഒരു പ്രത്യേക മരുന്നുണ്ട്, മോളി വേണേൽ വാങ്ങിക്കൊണ്ടു തരാമെന്നു പറഞ്ഞു. എന്നും വെറും വയറ്റിൽ പാലിൽ കാച്ചി കുടിക്കണം പോലും.. എന്നാൽ പെട്ടെന്ന് മസ്സിലൊക്കെ വീർത്തുവരും എന്നാണു പറയുന്നത്. വലിയ വിലയൊന്നുമില്ല. ഇവിടെ കച്ചേരിപ്പടിയിലുള്ള ഒരു സ്ത്രീ വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്നതാ.. നിനക്ക് മേടിക്കണോ ?" വിശ്വസിക്കാൻ കൊള്ളാമെങ്കിൽ രണ്ടു ബോട്ടിൽ വാങ്ങാൻ മമ്മയോട് ഞാൻ പറഞ്ഞു. ഒന്ന് ശ്രീക്കും കൂടിയാണ്. ഉപയോഗിച്ചു നോക്കിയിട്ട് വല്ല ഗുണവുമുണ്ടെങ്കിൽ തുടർന്നുകഴിക്കാമല്ലോ.. അങ്ങിനെ അന്നത്തെ രാത്രി വിടവാങ്ങി.. അടുത്ത ദിവസം ഞാൻ വീട്ടിൽ ഒറ്റക്കുള്ളതുകൊണ്ട് ശ്രീ നേരത്തെ വന്നു. തലേന്നാളത്തെ വാട്ടം അന്ന് ഞങ്ങൾ തീർത്തു.. എല്ലാ പരിപാടികളും കഴിഞ്ഞ് ശ്രീ എന്റെ മടിയിൽ തല വച്ചു കിടക്കുമ്പോൾ ഞാൻ ചോദിച്ചു. "എന്താ ഈ ലോകത്തിൽ ശ്രീക്ക് ഏറ്റവും വേദനാജനകമായി തോന്നിയിട്ടുള്ളത്?" ശ്രീ സംശയമന്യേ ഉത്തരം പറഞ്ഞു "ആന ചരിയുന്നതും, ഉറങ്ങികിടക്കുന്നവരെ ഉണർത്തുന്നതുമാണ് എനിക്കേറ്റവും വിഷമകരം ! .. ചക്കരക്കോ ..?" എന്നോടു തിരിച്ചു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് "ഇഷ്ടമുള്ളവർ മന:പൂർവ്വം അടുക്കാതിരിക്കുന്നതും, അടുത്തവർ അകലുന്നതും.." പിന്നെ കുറെ നേരം ശ്രീ മൗനമായ് കണ്ണടച്ചു കിടന്നു.. അന്ന് മമ്മയും, അപ്പാപ്പനും അടുത്തുള്ള ഒരു ചേട്ടന്റെ വിവാഹത്തിനു പോയിരിക്കുകയായിരുന്നു. ഞങ്ങൾക്ക് പരീക്ഷകൾ അടുത്തതു കൊണ്ട് രണ്ടുപേരും കൂടിയിരുന്നു പഠിക്കാൻ നിർദ്ദേശിച്ചിട്ടാണ് മമ്മ പോയത്. പക്ഷെ പഠിത്തമൊന്നും നടന്നില്ല. ഞാൻ മമ്മ പച്ചക്കറി വാങ്ങാൻ തന്ന കാശിന്റെ ബാക്കി പാത്തുവച്ചിരുന്ന 'യത്തീംഖാന' പാട്ടയിലിട്ടു. മമ്മ തിരികെ വന്നപ്പോൾ ബാക്കി കാശു ചോദിച്ചു. ഞാൻ ബേക്കറിയിൽ ചെലവാക്കി എന്നു നുണ പറഞ്ഞു. അന്ന് വൈകിട്ട് മോളിയാന്റി ആ മരുന്നു കൊണ്ടുവന്നു. ശ്രീയുടെ കാശ് അവൻ തന്നതാണെന്നും പറഞ്ഞു ഞാൻ കൊടുത്തു. അടുത്ത ദിവസം രാവിലെ മുതൽ ഞങ്ങൾ ആ പൊടി പാലിൽ കുറുക്കി കഴിച്ചു തുടങ്ങി. എനിക്കതിന്റെ രുചി ഇഷ്ടമായി. പിന്നെ എത്ര പെട്ടെന്നാണ് ഞാൻ തടി വയ്ക്കാൻ തുടങ്ങിയത്. എന്റെ കുഴിഞ്ഞിരുന്ന കവിളുകൾ നികന്നുതുടങ്ങി. ദേഹം കുറച്ചുകൂടി വെളുത്തു ചുവന്നു തുടുത്തു, എപ്പോഴും ഇങ്ങനെ വാങ്ങേണ്ട കാര്യമില്ല എന്നും അതിലുള്ള ചേരുവകൾ നമുക്കു തന്നെ അങ്ങാടികടയിൽ നിന്നും വാങ്ങി മിക്സിയിൽ സ്വന്തമായി പൊടിക്കാവുന്നതാണെന്നും മോളിയാന്റി മമ്മയോടു പറഞ്ഞു. കപ്പലണ്ടി, കശുവണ്ടിപരിപ്പ്, ചെറുപയർ, ബദാം, വെളുത്ത എള്ള്, ചുക്ക്, അമുക്കുരം എന്നിവയാണ് പ്രധാനപ്പെട്ടവ ചേരുവകൾ.. പിന്നെ പേരറിയാത്ത കുറച്ചു ആയുർവേദിക് മരുന്നുകളും.. ഒരു കിലോ പൊടി പെട്ടെന്നു തീർത്തു.. പിന്നെ മമ്മ മോളിയാന്റിയെ കൊണ്ട് അതെല്ലാം വാങ്ങിപ്പിച്ചു സ്വന്തമായി വറുത്തുപൊടിച്ചു. ശ്രീക്കും ഒരു ഭാഗം കൊടുത്തു. ഒരു ചായ പോലും ഇടാനറിയാത്തതിനു ശ്രീ എന്നെ കളിയാക്കിയ വിവരം ഞാൻ മമ്മയോടു പറഞ്ഞു. എനിക്കു മമ്മയോടൊപ്പം നിന്നു പാചകം പഠിക്കണമെന്നും ഞാൻ വാശി പിടിച്ചു. പപ്പാ നന്നായി പാചകം ചെയ്യുമെന്നും. ഇപ്പോൾ പഠിച്ചിരുന്നാൽ നാളെയൊരുനാൾ വിദേശത്ത് പോകുമ്പോൾ ഉപകാരപ്രദമാകുമെന്നും, നാളെ മുതൽ മമ്മ പാചകം ചെയ്യുന്നതു കണ്ടു മനസ്സിലാക്കിക്കോളാനും എനിക്ക് അനുവാദവും ലഭിച്ചു. ആയിടക്കാണ് സ്കൂളിൽ വർഷാവസാന മേള (anniversary) വന്നത്. ഒരു സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസിനു എന്നെയും തിരഞ്ഞെടുത്തു. അതിൽ മമ്മയും, ശ്രീയുമാണ് ഏറ്റവുമധികം സന്തോഷിച്ചത്. പപ്പാ എൻട്രൻസ് പരീക്ഷയുടെ കാര്യം പറഞ്ഞു തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും മമ്മ വഴക്കുപറഞ്ഞു അനുവാദം വാങ്ങിത്തന്നു. മമ്മക്ക് കലാപരിപാടികളിൽ ഞാൻ പങ്കുകൊള്ളുന്നതിൽ ഒരു പ്രത്യേക താല്പര്യമാണ്. അതിനു വേണ്ടി സുഹൃത്തുക്കളോടോപ്പം ഞാനും പരിശീലനം തുടങ്ങി. മാർച്ച് 5 ബുധനാഴ്ചയാണ് പരിപാടി. അങ്ങിനെ ആ ദിവസം വന്നെത്തി . മമ്മയുടെ പൊടിയൊക്കെ കുറുക്കിയടിച്ചു ഞാനൊന്നു മിനുങ്ങിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സൗന്ദര്യം തോന്നിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. കാരണം സമയാസമയം നല്ല ഭക്ഷണം, എല്ലാ അർത്ഥത്തിലും ശ്രീയുമായുള്ള ബന്ധം, അവൻ തരുന്ന ആനന്ദം, സന്തോഷം ഒരു തൃപ്തിയായി എന്നെ ആവരണം ചെയ്തിരുന്നു. ഒരു ആനയുടെ ബലം എന്നൊക്കെ പറയുമ്പോലെ ശ്രീ പുറകിലുള്ളപ്പോൾ എന്തും ചെയ്യുവാനുള്ള ധൈര്യം എനിക്കു കൂട്ടിനുണ്ടായിരുന്നു. അന്ന് പരിപാടിക്ക് മമ്മ,റീന ആന്റി, അങ്കിൾ, അപ്പാപ്പൻ, ശ്രീ എല്ലാവരും ആ വലിയ സദസ്സിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ആദ്യം രാഷ്ട്രീയ പ്രമുഖനു സ്വാഗത പ്രസംഗവും, കൃതജ്ഞതയുമൊക്കെ കഴിഞ്ഞു നാലാമതാണ് ഞാനുൾപ്പെടുന്ന ഡാൻസ്. അന്ന് ഞാൻ നിറഞ്ഞ മനസ്സോടെ തകർത്താടി. എന്റെ ശ്രീയെ മാത്രമേ ഞാനാ വലിയ സദസ്സിൽ കണ്ടുള്ളൂ.. കളിച്ച ആറുപേരിൽ ഒരു വിധം നന്നായി കളിച്ചതു ഞാൻ തന്നെയായിരുന്നു. എന്റെ ഓരോ ചലനത്തിലും നിർവൃതി കൊണ്ടു രോമാഞ്ചം വന്നുവെന്നും,എന്നെ കിട്ടിയതിൽ അഭിമാനം തോന്നിയെന്നും പിന്നെ ശ്രീ എന്റെ മുഖത്തുനോക്കി പറയുകയുണ്ടായി. പ്രോഗ്രാം കഴിഞ്ഞു വസ്ത്രം മാറുന്ന മുറിയിലേക്കു ശ്രീ കടന്നുവന്നു. എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു അഭിനന്ദിച്ചു. തിരികെ ഞങ്ങൾ ആ വരാന്തയിൽ കൂടി നടക്കുമ്പോൾ അനൂപ് എതിരെ വന്നു. എന്റെ അടുത്ത സുഹൃത്ത് അനൂപിനോട് ഞാൻ ശ്രീയെ കുറിച്ച് കുറെയൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ശ്രീയെ അനൂപിനു പരിചയപ്പെടുത്തികൊണ്ടു നില്ക്കുമ്പോൾ എനിക്കു അനീഷിന്റെ ഫോണ്‍ വന്നു. ശ്രീയോട്,അനൂപിനോട് സംസാരിച്ചു നില്ക്കാൻ പറഞ്ഞ ശേഷം ഞാനങ്ങോട്ടു മാറിനിന്ന് അനീഷിനോട് പ്രോഗ്രാമിന് വരാത്തതിൽ പരിഭവം പറഞ്ഞു. അവനു പ്രോഗ്രാമിനു വരാൻ കഴിഞ്ഞില്ല എന്ന് വിഷമം പറയാൻ വിളിച്ചതായിരുന്നു. ഞങ്ങൾ അനൂപിനോട് യാത്ര പറഞ്ഞു പുറത്തേക്കു പോയി. മമ്മയും, അപ്പാപ്പനും ,അങ്കിളും, സോണിമോനും അവരുടെ കാറിൽ കയറി പോയപ്പോൾ, അതിൽ കൂടി ഞെരുങ്ങാതെ ഞാൻ എന്റെ ശ്രീയുടെ പുറകിലിരുന്നു ആനന്ദമായി യാത്ര ചെയ്തു. എല്ലാവരും എന്നെ നേരിട്ട് അഭിനന്ദിച്ചപ്പോഴും, ശ്രീ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. "മുത്തെ, എന്തിനാ ഈ റോസ് പൗഡർ ഇടാൻ പോയത് അതിനെക്കാൾ നിറമുള്ള ഈ മുഖത്തിൽ.. കളിച്ചവരിൽ എന്റെ ചക്കരയായിരുന്നു ഏറ്റവും ഗ്ലാമർ..." ശ്രീ വണ്ടിയിലിരുന്നു എന്നെ പുകഴ്ത്തി പറഞ്ഞു. മറുപടിയായി ഞാനൊരു ഉമ്മ കൊടുത്തു. അവരൊക്കെ എത്തുന്നതിനു മുമ്പെ പറുദീസയിൽ ഞങ്ങളെത്തി.. വീട്ടിൽ കയറി എന്റെ മുറിയിൽ ചെന്നു വസ്ത്രങ്ങൾ പോലും മാറാതെ ഞങ്ങൾ ആ മെത്തയിലേക്ക് മറിഞ്ഞു. ആ മേക് അപ്പ് മാറ്റത്തെ ശ്രീയെന്നെ കെട്ടിപ്പുണർന്നു. അവൻ എന്റെ മാറിൽ മുഖമമർത്തി.. ഞങ്ങൾ സ്വർഗ്ഗീയസുഖത്തിൽ രമിച്ചു. എല്ലാം കഴിഞ്ഞു നേരം വൈകിയതുകൊണ്ട് ശ്രീ ഇറങ്ങാൻ തുടങ്ങുമ്പോൾ മമ്മയും, അപ്പാപ്പനും വന്നു. "ഞങ്ങൾ ട്രാഫിക് തിരക്കിൽ കുടുങ്ങി. നിങ്ങൾ ബൈക്കായതു കൊണ്ട് പെട്ടെന്നെത്തി." അപ്പാപ്പൻ പറഞ്ഞു. അതെ ശ്രീ അടിച്ചുപറത്തി മറ്റുള്ള വണ്ടികൾക്കിടയിലൂടെ വന്നതുകൊണ്ടു എത്ര ഗുണമുണ്ടായി. രണ്ടുപേരുടെയും മനസ്സൊന്നു തണുത്തു. ഞാനോർത്തു. ശ്രീയെ യാത്രയാക്കി പിന്നെ അത്താഴകഞ്ഞി കുടിച്ചു. ശ്രീയെ വിളിച്ചു 'ശുഭരാത്രി' പറഞ്ഞുറങ്ങാൻ കിടക്കുമ്പോൾ മനസ്സ് പതിവിലും ശാന്തമായിരുന്നു.. പിറ്റേന്നാൾ രാവിലെ എണീക്കുമ്പോൾ മമ്മ ഒരു മുന്നറിയിപ്പുമില്ലാതെ 'പാചകവാതകം തീർന്നുപോയി' എന്നു പറഞ്ഞു വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. ഞാൻ ജിമ്മിൽ ചെന്നു ശ്രീയോട് വിവരം പറഞ്ഞു. അവർ ഗ്യാസ് മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും, അതു മറിച്ചു ഹോട്ടലുകളിൽ വിതരണം ചെയ്യുകയാണ് പതിവുപരിപാടിയെന്നും, ഇന്നു പോയി പ്രശ്നമുണ്ടാക്കി വാങ്ങിക്കാമെന്നും ശ്രീ ഉറപ്പുനല്കി. അതിനു ശേഷം ശ്രീ പറഞ്ഞതു വാർത്ത കേട്ടപ്പോൾ വിശ്വാസം വരാത്തതുപോലെ, പ്രതിമ കണക്കെ ഞാൻ നിന്നുപോയി.. (തുടരും)
എന്റെ പ്രണയം ...... (ഭാഗം:: 67 )
"ഇന്നെലെ രാത്രി പന്ത്രണ്ടു മണിക്ക് തന്റെ ആ ചങ്ങാതി അനൂപ് എന്നെ വിളിച്ചിരുന്നു. "ശ്രീ ചേട്ടൻ സുന്ദരനാണെന്നും, ചേട്ടന് ഒരു തെലുങ്ക് സിനിമാനടന്റെ മുഖച്ഛായയുണ്ടെന്നും, ഒരു ദിവസം എന്റെ കൂടെ ഒരുമിച്ചൊരു കോഫി കുടിക്കാൻചെല്ലാമോ.." എന്നൊക്കെ ചോദിച്ചു.. അവസാനം ആൾ എന്നെ വിളിച്ചത് ടോമി അറിയണ്ടാന്നും പറഞ്ഞു. ഒരു വിധത്തിൽ ഫോണ്‍ കട്ട് ആക്കത്തില്ല. പിന്നെ എനിക്കു ബോറടിച്ചു. ഉറക്കം വരുന്നെന്നു പറഞ്ഞു ഞാൻ തന്നെ 'കട്ട്' ചെയ്തു." ശ്രീ പറയുന്നതു കേട്ടപ്പോൾ എനിക്ക് അദ്ഭുതം തോന്നി. ശ്രീയെ പരിചയപ്പെട്ട നാൾ മുതല്ക്കു എല്ലാ കാര്യങ്ങളും ഞാൻ അനൂപിനോടു മാത്രമാണ് തുറന്നു സംസാരിച്ചിട്ടുള്ളത്. ആദ്യത്തെ ദിവസം തന്നെ ഒരു ചെറിയ 'അസൂയ' അവന്റെ മുഖത്ത് ഞാൻ കണ്ടതാണ്. ഞാനറിയാതെ എന്താണ് അവന് എന്റെ ശ്രീയോട് സംസാരിക്കാനുള്ളത്? ഇന്നലെ അനീഷിന്റെ ഫോണ്‍ വന്നപ്പോൾ ഞാനൊന്നു മാറി നിന്ന നേരം കൊണ്ട് അവൻ ശ്രീയുടെ നമ്പർ ഉള്ളംകൈയ്യിൽ എഴുതി വാങ്ങിയത്രെ ! എന്നിട്ട് അസമയത്ത് വിളിച്ചിരിക്കുന്നു. ഇനി എന്താകും അവന്റെ മനസ്സിൽ? എന്തായാലും ശ്രീയെ മറ്റൊരാൾ ഇഷ്ടപ്പെടുന്നത് എനിക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഞാൻ ശ്രീയുടെ നീക്കം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. എന്നാലും പുറകുവശത്തൊരു ഒളിച്ചുകളി. എന്റെ സ്വഭാവമനുസരിച്ച് ഇപ്പോൾ തന്നെ വിളിച്ച് രണ്ടു തെറി പറയേണ്ടതാണ്. പക്ഷെ അവൻ വിളിച്ചത് എന്നോടു പറയണ്ടാന്നു പറഞ്ഞ സ്ഥിതിക്ക്, ചോദിച്ച് അവനെ അപമാനിക്കണ്ട എന്ന് ശ്രീ പറഞ്ഞതുകൊണ്ട് ഞാൻ സമാധാനപ്പെട്ടു. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിച്ചിട്ട് പുറകിൽ മറ്റൊരു മുഖം ! ആരെയാണ് ഈശോയെ വിശ്വസിക്കുക? ഞങ്ങൾ ജിമ്മിൽ നിന്നിറങ്ങി പെട്ടെന്ന് വീടുകളിലേക്ക് പോയി. പാചകവാതക ഏജൻസിയിൽ ശ്രീ നില്ക്കാമെന്നു പറഞ്ഞിരുന്നു.. ഞാൻ മമ്മയോടു കാശും, വൗച്ചർ ബുക്കും, തീർന്ന സിലിണ്ടറുമായി ഏജൻസിയിൽ ചെന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീ വന്നു. ആദ്യം നല്ല രീതിയിൽ ചോദിച്ചപ്പോൾ, മമ്മ സമയത്തിനു വിളിച്ചു ബുക്ക് ചെയ്യാത്തതുകൊണ്ടാണ് സിലിണ്ടർ കിട്ടാൻ വൈകുന്നതെന്നു പറഞ്ഞ് കുറ്റം മമ്മയുടെ തലയിൽ കെട്ടിവച്ചു. ഇന്ന് സിലിണ്ടർ അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ അവർ പലതും പറഞ്ഞൊഴിയാൻ നോക്കി. ഞാൻ മമ്മയെ വിളിച്ചു ശ്രീയെ കൊണ്ടു സംസാരിപ്പിച്ചു. മമ്മ നേരത്തെ വിളിച്ചു 'ബുക്ക്' ചെയ്തിരുന്നതാണെന്ന് ശ്രീയോട് പറഞ്ഞു. അയ്യോ .. പിന്നെ ശ്രീ അവിടെ അടിയുണ്ടാക്കിയില്ലെന്നെയുള്ളൂ. ആ മുഴക്കമുള്ള ശബ്ദം കുറച്ചു കൂടിയപ്പോൾ എന്റെ ചെവി മരവിക്കുന്നതായ് തോന്നി. എന്റെ നെഞ്ചിടിപ്പു കൂടി. അവന്റെ പൗരുഷത്തിന്റെ യഥാർത്ഥമുഖം ഞാനന്നു കണ്ടു. ഞാൻ പറഞ്ഞിട്ടും നിർത്തുന്നില്ല. മാനേജർ വന്നു പരാതി ബോധിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ അവൻ നിന്നു. തത്കാല ആവശ്യത്തിന് റീന ആന്റിയുടെ വീട്ടിൽ നിന്നും ഒരു സിലിണ്ടർ ഒപ്പിക്കാമെന്നു ഞാൻ പറഞ്ഞു. എനിക്കാണേൽ ക്ലാസ്സിനു പോകാൻ സമയമടുത്തു വരുന്നു. അപേക്ഷിച്ചു നോക്കി. ഒരു രക്ഷയുമില്ല. ശ്രീയോട് സംസാരിച്ചു ജയിക്കാൻ കുറച്ചു ബുദ്ധിമുട്ടു തന്നെ ! പെട്ടെന്നൊരു നിമിഷമാണ് അവൻ ഗുണ്ടയായി മാറുന്നത്. മമ്മ സമയത്തിനു 'ബുക്ക്' ചെയ്യാത്തതിനു എന്നെ ഏജൻസിക്കാർ കുറ്റപ്പെടുത്തിയതാണ് ശ്രീക്കു സഹിക്കാൻ കഴിയാതെ പോയത്. അന്ന് അവിടുത്തെ മാനേജർ ഒരു സ്ത്രീയായിരുന്നു. അവർ വിദേശത്തെവിടെയോ ജീവിച്ചതാണ്.ഇപ്പോൾ ഇവിടെ പാചക വാതക ഏജൻസി നടത്തുന്നു.. അവർ വന്ന് ആംഗലേയ ഭാഷയിൽ വാചക കസർത്തടിച്ചപ്പോൾ ശ്രീ അതേ ഭാഷയിൽ അവരോടു തിരിച്ചടിച്ചു. അവരോടു തിരിച്ചു സംസാരിച്ച ആംഗലേയ ഭാഷ കേട്ട് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഒരു മലയാളം മീഡിയം സ്കൂളിൽ പഠിച്ച വ്യക്തി യാതൊരു വിധ വ്യാകരണ തെറ്റുകളുമില്ലാതെ അനായാസേന ആംഗലേയ ഭാഷ സംസാരിക്കുന്നു. ഒടുവിൽ ശ്രീയുടെ വാക്സാമർത്ഥ്യത്തിൽ അവർ തോറ്റു തുന്നം പാടി എന്നു തന്നെ പറയാം. ഉടൻ തന്നെ സിലിണ്ടർ കിട്ടി. ഞങ്ങൾ ഓട്ടോ പിടിച്ച് അത് കൊണ്ടു ചെന്നപ്പോൾ മമ്മ മൂക്കത്ത് വിരൽ വച്ചു. കാരണം എന്നെകൊണ്ട് വഴക്കടിക്കാൻ കഴിയില്ല എന്നത് മമ്മക്കറിയാം. അതു ശ്രീയുടെ മിടുക്കാണെന്നു മമ്മ അനുമാനിച്ചു. ശ്രീ സിലിണ്ടർ വലിച്ചുപൊക്കി അടുക്കളയിൽ കൊണ്ടുച്ചെന്നു അടുപ്പിൽ കണക്ട് ചെയ്തുകൊടുത്തിട്ടാണ് ഞങ്ങൾ തിരികെ പോയത്. അതിനെക്കാളും രസo, അന്നു ഞാൻ ക്ലാസ്സിൽ ചെന്നപ്പോൾ അനൂപിന്റെ കൈയ്യിൽ ഒരു പഴയ മൊബൈൽ ഇരിക്കുന്നു. ഞാനാണ് പുതിയ സിം അതിൽ ഇട്ടുകൊടുത്തത്. വീടിനടുത്തുള്ള ഒരാൾ വിറ്റപ്പോൾ ചെറിയ തുകക്കു വാങ്ങിയതാണ് എന്നാണ് എന്നോടു പറഞ്ഞത്.. എനിക്കതിൽ ഒരു പന്തികേടു തോന്നി. കാരണം ഞാൻ മൊബൈൽ വാങ്ങിയ മൂന്നാംനാൾ തൊട്ട് അവൻ മൊബൈൽ ഉപയോഗിക്കുന്നതിനെ കുറ്റം പറയുന്നതാണ്. "മൊബൈൽ ക്ലാസ്സിൽ ഉപയോഗിക്കാൻ പാടില്ല. പഠിക്കുന്ന കുട്ടികൾക്ക് ബുക്കും, പേനയുമാണ് ആവശ്യം. തോന്ന്യാസം കാണിക്കാൻ മൊബൈൽ വാങ്ങി കൊടുക്കുന്ന വീട്ടുകാരെ വേണം പറയാൻ.." ഇങ്ങനെയൊക്കെ പറഞ്ഞിട്ട് "എടാ, ടോമി, ഞാൻ നിന്നെയല്ല ഉദ്ദേശിച്ചത്. നീ ഒന്നും ദുരുപയോഗം ചെയ്യാറില്ലല്ലോ.." എന്നു കൂടി കൂട്ടിചേർക്കും. അന്ന് ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. വലിയ അതിശയം എന്റെ ഡാൻസിനെ കുറിച്ച് അവൻ നല്ലൊരഭിപ്രായം പറഞ്ഞില്ല എന്നതാണ്. പിന്നെ ഞാനന്ന് വലിയ സംസാരത്തിനൊന്നും പോയില്ല. ഇന്നലെ പാതിരാത്രി ശ്രീയെ വിളിച്ച ദേഷ്യം എന്റെ മനസ്സിലുണ്ടായിരുന്നു. അന്ന് രാത്രി ശ്രീ പഠിക്കാനായ് പറുദീസയിൽ വന്നു. മമ്മ അത്താഴം തയ്യാറാക്കുന്നു. ശ്രീ രാവിലെ വിയർത്തുകുളിച്ചു സിലിണ്ടറും ചുമ്മിക്കൊണ്ടു വന്നപ്പോഴേ മമ്മക്കു അവനോടുള്ള സ്നേഹം കൂടി. ശ്രീക്കു വേണ്ടി എന്തോ 'സ്പെഷ്യൽ' ഉണ്ടാക്കുവാണ്. ടെസ്സി ആന്റി ഫോണ്‍ ചെയ്തപ്പോൾ മമ്മ പറയുന്നതു ഞാൻ കേട്ടതാണ്. "എന്തായാലും നമ്മുടെ ടോമിക്കു നല്ലൊരു ചങ്ങാതിയെ കിട്ടി. ശ്രീ .. ആ ചെക്കനെ കൊണ്ട് നല്ല ഉപകാരമുണ്ട് "എന്ന്.. ഞങ്ങളന്നു പഠിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഫോണടിച്ചു. ഞാനെടുത്തപ്പോൾ അനൂപാണ്. എന്താ കാര്യമെന്നു ചോദിച്ചപ്പോൾ വെറുതെ ഒരു കൗതുകത്തിനു വിളിച്ചതാണെന്നു പറഞ്ഞു. 'ഇന്ന് ശ്രീയേട്ടനെ കണ്ടുവോ?' എന്നു ചോദിച്ചു. 'രാവിലെ ജിമ്മിൽ വച്ചു കണ്ടതേയുള്ളൂ' എന്നു ഞാൻ നുണ പറഞ്ഞു.. ശ്രീ കുനിഞ്ഞിരുന്നു പുഞ്ചിരിക്കുന്നുണ്ട്. ഞാൻ പഠിക്കുവാണെന്നു പറഞ്ഞു ഫോണും 'കട്ട്' ആക്കി. ഉടനെ തന്നെ അവൻ ശ്രീയുടെ ഫോണിൽ വിളിക്കുന്നു. അതായത്, എന്നെ ആദ്യം വിളിച്ച് ശ്രീ എന്റെ അടുത്തില്ല എന്നുറപ്പു വരുത്തിയതിനു ശേഷം, അവനെ വിളിച്ചതാണ്. എന്നോടു ശബ്ദമുണ്ടാക്കരുത് എന്ന് നിർദ്ദേശിച്ചിട്ടു, ശ്രീ ഫോണെടുത്തു. ഞാനാണേൽ ഉറക്കെ വായിച്ചാണ് പഠിക്കുന്നത്. ശ്രീയാണേൽ മൗനമായും. ഞാൻ പഠിക്കുന്നത് അയലത്തുകാരുമറിയും. ഞാൻ മിണ്ടാതെയിരുന്നു. ശ്രീ എന്തൊക്കെയോ കേട്ടു മൂളി ഫോണ്‍ വച്ചു.. 'ആ നെത്തോലി പോലെയിരിക്കുന്ന ചെക്കന്റെ ഒരു ധൈര്യം നോക്കണേ .. എന്റെ ജീവനെയാണ് അവൻ നോട്ടമിട്ടിരിക്കുന്നത്. അല്ലെങ്കിൽ ശ്രീയുടെ നമ്പർ കിട്ടിയതിന്റെ പിറ്റേന്നാൾ ഒരു മൊബൈൽ വാങ്ങുമോ?' ഞാനോർത്തു. എനിക്കാകെ ആധിയായി. ശ്രീ പറഞ്ഞത് അവൻ ചുമ്മാ 'അത്താഴം കഴിച്ചോ .. എന്തു ചെയ്യുന്നു.' എന്നൊക്കെയാണ് ചോദിച്ചതെന്നാണ്. എന്നാലും എന്റെ മനസ്സിൽ വിഷമം കൂടി. "ചേട്ടൻ എന്തിനാ അവൻ വിളിക്കുമ്പോൾ ഫോണ്‍ എടുക്കാൻ പോകുന്നത്? ഞാനറിയാതെ നമ്പർ കൊടുത്തതോ പോട്ടെ .. നമ്മുടെ കാര്യങ്ങൾ ഞാൻ അവനോടു മാത്രമേ പറഞ്ഞിട്ടുള്ളൂ.. എന്നിട്ടും ഞാനറിയാതെ ഒരു നാടകം.. ഞാനവനോട് ചോദിക്കട്ടെ..! പ്ലീസ് ..എനിക്ക് ദേഷ്യം അടക്കാൻ കഴിയുന്നില്ല. ചതി ഞാൻ സഹിക്കില്ല. അതാരാണെങ്കിലും." ശ്രീ നിസ്സാരമായി ചിരിച്ചുകൊണ്ടു പറഞ്ഞു. "എന്റെ ചക്കരേ .. ഇക്കാര്യത്തിൽ നീയിങ്ങനെ വിഷമിക്കുന്നതെന്തിന്.? ഞാനിപ്പോൾ നിന്റെ കൂടെയല്ലേ ഇരിക്കുന്നത്. ശരീരം അകലുമ്പോഴും എന്റെ മനസ്സ് നിന്റെ കൂടെ തന്നെയാണ്. അതു മാത്രമല്ല. 24 കാരറ്റ് തങ്കം കൈയ്യിലുള്ളപ്പോൾ ആരേലും 'തുരുമ്പ്' തേടി പോകുമോ.? അവൻ വിളിച്ചോട്ടെ.. ഞാൻ അപമാനിക്കണ്ട എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. അവൻ എനിക്കിഷ്ടമല്ലാത്തത് എന്തേലും സംസാരിച്ചാൽ എനിക്കറിയാം അതെങ്ങിനെ കൈകാര്യം ചെയ്യണമെന്ന് .. നീയെന്തിനാ ആവശ്യമില്ലാതെ ഓരോന്നു ചിന്തിച്ചുകൂട്ടുന്നത്? അല്ലെങ്കിൽ തന്നെ അവനോടൊക്കെ എന്തിനാ നമ്മുടെ ബന്ധത്തെ പറ്റി നീ പറയാൻ പോയത്.?" ഞാനും അതു ശരി വച്ചു. കാരണം ഞാൻ ശ്രീയുടെ മനോഭാവം നോക്കിയാൽ മതിയല്ലോ. അവനെന്തോ കാണിക്കട്ടെ..! മമ്മ അത്താഴം വിളമ്പിവച്ചു വിളിച്ചു .ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീക്കു രണ്ടു സന്ദേശങ്ങൾ വന്നു. എന്റെ അരികിലാണ് ശ്രീയുടെ ഫോണിരുന്നത്. ഞാനതു നോക്കിയപ്പോൾ, ദേഷ്യം കൊണ്ടു എന്റെ മുഖം ചുവന്നു. 'ശ്രീയേട്ടൻ സുന്ദരനാണ്. ആണും,പെണ്ണും മോഹിക്കുന്ന രൂപം! എനിക്കൊരു കൂടെപിറപ്പില്ല ചേട്ടാ.. ഈ ഒറ്റപ്പെടൽ ഞാൻ വെറുക്കുന്നു. മടുപ്പാണ്.' രണ്ടാമത്തെ സന്ദേശം 'ടോമിയറിയാതെ എന്റെ കൂടെ കുറച്ചു നേരം ചെലവഴിക്കാമോ.. പറ്റില്ല എന്നുമാത്രം പറയരുത്. എനിക്കു കുറച്ചു കാര്യങ്ങൾ ചേട്ടനോട് പറയാനുണ്ട്. ഇതൊന്നും ഒരിക്കലും ടോമി അറിയരുതേ..' ഇതിന്റെ ആംഗലേയ ഭാഷയായിരുന്നു സന്ദേശത്തിൽ.. അപ്പോൾ അവന്റെ 'സൂക്കേട് ' എനിക്കു മനസ്സിലായി. ശ്രീ എന്റെ കൈയ്യിൽ നിന്നും അവന്റെ ഫോണ്‍ വാങ്ങി ആ സന്ദേശങ്ങൾ രണ്ടും അപ്പോൾ തന്നെ മായ്ച്ചുകളഞ്ഞു. എനിക്കാണേൽ അതുകണ്ടതും കഴിച്ചുകൊണ്ടിരുന്ന ആഹാരം തൊണ്ടയിൽ കുടുങ്ങി. കാരണം അവനും നായർ സമുദായമാണ്. ശ്രീക്ക് അങ്ങിനെയൊരു ചായ്‌വ് അവനോടുണ്ടാകുമോ..? അവൻ നന്നേ മെലിഞ്ഞു കറുത്തിട്ടാണ്. കാണാൻ ഒരു ഭംഗിയുമില്ല.. എന്റെ കണ്ണുകളും, തലമുടിയും, നിറവും എപ്പോഴും കണ്ണു വയ്ക്കും. ഒരിക്കൽ ക്ലാസ്സ് ടീച്ചർ എന്നെ എണീപ്പിച്ചുനിർത്തി. " എന്താടോ ടോമി , താൻ നടൻ ജോണ്‍ അബ്രഹാമിനെ പോലെ മുടിയൊക്കെ വളർത്തുന്നത്? അതൊക്കെ വെട്ടിക്കണം കേട്ടോ." ( ആയിടെയാണ് ജോണിന്റെ 'ജിസം' ഇറങ്ങിയത്) ഇതുകേട്ടതും ഏറ്റവും കൂടുതൽ സന്തോഷിച്ചത് അനൂപായിരുന്നു. "പെട്ടെന്നു പോയി മുടി വെട്ടിക്കോ.. ടീച്ചർ പറഞ്ഞതു കേട്ടോ.." എന്നു പറഞ്ഞത് ഞാൻ ഓർത്തു. എന്നോട് അവനു നല്ല അസൂയയാണ് എന്ന് അന്നേ എനിക്കു മനസ്സിലായതാണ്. ഞാൻ ആഹാരം കഴിച്ചെന്നു വരുത്തി എണീറ്റു. എനിക്കു മുള്ളാൻ മുട്ടുന്നു.. എന്നെ വിയർക്കുന്നു. ആകെയൊരു അസ്വസ്ഥത ! ഇനി പരീക്ഷകൾ കഴിഞ്ഞിട്ടേ എന്തേലുമുള്ളു എന്ന് ഞാനും, ശ്രീയും തീരുമാനിച്ചിരുന്നു. അന്നത്തെ ദിവസം ചുംബനങ്ങളിൽ മാത്രമൊതുക്കി. യാത്ര പറഞ്ഞു ശ്രീ പോയി. എനിക്കാണേൽ കിടന്നിട്ടുറക്കം വരുന്നില്ല. ഞാൻ ഇടയ്ക്കിടെ ശ്രീയുടെ മൊബൈലിൽ ചെറിയൊരു 'മിസ്കാൾ' കൊടുത്തുനോക്കും. അതു 'ബിസി' ആണോ എന്നറിയാൻ വേണ്ടിയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീയെന്നെ വിളിച്ചു ശകാരിച്ചു.. 'അനൂപ് വിളിച്ചാലും ഞാൻ എടുക്കില്ല.. പോരേ?' മിണ്ടാതെ നല്ല കുട്ടിയായി കിടന്നുറങ്ങാൻ പറഞ്ഞു.. എന്നാൽ അന്നുറക്കത്തിൽ ഞാൻ കണ്ട സ്വപനം എന്റെ മന:സമാധാനം നഷ്ടപ്പെടുത്തിക്കളഞ്ഞു...(തുടരും..)
പ്രണയം ....... (ഭാഗം :: 68)
ആ സ്വപ്നം എനിക്കു ദു:സ്വപ്നമായിരുന്നു. 'ഞാനൊരു വിജനമായ റോഡിൽ കൂടി നടക്കുമ്പോൾ, കുറച്ചകലെ ഒരു കുളത്തിന്റെ കരയിൽ ഷഡ്ഡി മാത്രം ധരിച്ച് ശ്രീ നില്ക്കുന്നു. മാനത്ത് നല്ല മഴക്കാറ് നിറഞ്ഞിരിക്കുകയാണ്. അവൻ എന്നെ കാണുന്നില്ല. ഞാൻ ശ്രീയുടെ അടുത്തേക്കു പോകാനായി ശ്രമിക്കുമ്പോൾ അങ്ങോട്ടേക്കുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. ഞാൻ ഉറക്കെ ശ്രീയെ വിളിക്കുന്നുണ്ട്. പക്ഷെ,അവനതു കേൾക്കുന്നില്ല. അപ്പോഴതാ മറുവശത്തുനിന്നും അനൂപ് അവന്റെയടുത്തേക്ക് നടന്നു ചെന്നു ശരീരത്തോടു ചേർന്നു നില്ക്കുന്നു. അപ്പോഴേക്കും പെരുമഴയും പെയ്തു തുടങ്ങി.' അത്രയും കണ്ടതും ഞാൻ ഉണർന്നുപോയി. കണ്ടതിനേക്കാൾ വിഷമം തോന്നിയത് ബാക്കി കൂടെ കാണാൻ കഴിയാത്തതിലായിരുന്നു. അവർ പിന്നെയെന്തു ചെയ്തു എന്നറിയാൻ ഇനി ഒരു നിർവാഹവുമില്ല. അന്നു പിന്നെയെനിക്ക് ഉറക്കം വന്നതേയില്ല. ശ്രീയെ ഒന്നു വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ നേരം ഒന്നരമണി ആയിട്ടേയുള്ളൂ.. ശ്രീ ഇപ്പോൾ നല്ല ഉറക്കമായിരിക്കും. ഞാൻ നിറഞ്ഞ സ്നേഹം തുളുമ്പുന്ന ഒരു സന്ദേശം ശ്രീക്കയച്ചു. പിന്നെ തിരിഞ്ഞും, മറിഞ്ഞും കിടന്നു വെളുപ്പാൻകാലമായപ്പോൾ ഞാൻ അറിയാതെ ഉറങ്ങിപ്പോയി. അന്നു ജിമ്മിൽ പോകാൻ കഴിഞ്ഞില്ല. ശ്രീ ജിമ്മിലെത്തിയ ഉടൻ എന്നെ വിളിച്ചു. ഉറക്കപ്രാന്തിൽ ഫോണെടുത്ത് 'നല്ല സുഖമില്ല ' എന്നു പറഞ്ഞു ഫോണ്‍ 'കട്ട്' ചെയ്തു വീണ്ടുമുറങ്ങി. കുറച്ചുകഴിഞ്ഞ് മമ്മ വന്നുവാതിലിൽ മുട്ടിയപ്പോൾ എനിക്ക് എണീക്കേണ്ടി വന്നു. ഞാൻ ഒന്നിനും ഒരു ഉത്സാഹമില്ലാത്തതുപോലെ എണീറ്റു കട്ടിലിൽ തന്നെയിരുന്നു.. ശ്രീ എന്നെ വിളിച്ചു ആ സന്ദേശത്തിനെ കുറിച്ചു തിരക്കി. "എന്താ മുത്തെ.. പാതിരാത്രി ഒരു സന്ദേശമൊക്കെ അയച്ചിരിക്കുന്നു. ഞാൻ എണീറ്റപ്പോഴാണ് കണ്ടത്." അപ്പോൾ ഞാൻ കണ്ട സ്വപ്നം ശ്രീയോട് പറഞ്ഞില്ല. അതു പറയാൻ കൂടി ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഉപബോധമനസ്സിന്റെ ഒരു വികൃതിയായി ഞാനതിനെ മറക്കാനാണ് ശ്രമിച്ചത്. പരീക്ഷകൾ അടുത്തതുകൊണ്ട് ശ്രീ പിന്നെ വീട്ടിൽ വരാൻ കൂട്ടാക്കിയില്ല. എന്നെ കണ്ടാൽ മനസ്സ് നിയന്ത്രണാതീതമായി പോകുമെന്നാണ് ശ്രീ കാരണം പറഞ്ഞത്. എന്റെ 'കണ്ണുകൾ' അവനെ വികാരാധീനനാക്കും പോലും.. ഞാനതു വിശ്വസിച്ചു. കാരണം പലപ്പോഴും എനിക്കതു അനുഭവമുള്ളതാണല്ലോ! ക്ലാസുകൾ അവസാനിക്കാറായ നാളുകൾ..! ഞങ്ങൾ ജിമ്മിൽ പോകുന്നതും നിർത്തി. എന്നും രാവിലെ ഇരുന്നു പഠിക്കാൻ തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ എവിടെ വച്ചെങ്കിലും ഞങ്ങൾ തമ്മിൽ കാണും. മമ്മക്കാണേൽ ശ്രീ വരാത്തതു കൊണ്ട് പരിഭവവും, പരാതിയും.. ഞാൻ ശ്രീയോട് വീട്ടിലേക്കു വരാനായി പറഞ്ഞു നോക്കി. അവൻ വഴങ്ങിയില്ല. ഒടുവിൽ മമ്മ തന്നെ ഫോണ്‍ വിളിച്ച് വീട്ടിലേക്കു ക്ഷണിച്ചു. അങ്ങിനെ അവസാനം ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ ശ്രീ 'പറുദീസ'യിൽ വരാൻ തുടങ്ങി. എന്റെ കഴിവിന്റെ പരമാവധി ഞാനവനെ പഠിക്കാൻ സഹായിച്ചു. ചെറിയ ടെസ്റ്റ് പേപ്പറുകൾ, പിന്നെ ചോദ്യം ചോദിക്കൽ അങ്ങിനെ എല്ലാം.. എന്റെ മുറിയിൽ കയറാതെ പുറത്തിരുന്നാണ് പഠിത്തം !.കാറ്റുo, ശുദ്ധവായുവുമുള്ള ടെറസ്സിലിരിക്കും. പുറംതിരിഞ്ഞു ഞങ്ങൾ ഘടികാരദിശയിൽ ചാരിയിരിക്കും. എന്റെയും, ശ്രീയുടെയും മുതുകുകൾ കൂട്ടിമുട്ടിക്കും. രണ്ടിലൊരാൾ മാറിയാൽ മറ്റേയാൾ വീഴും എന്ന നിലയിൽ..അങ്ങിനെ ബലം കൊടുത്താണ് ഇരിക്കുന്നത്. അപ്പോൾ ഞാൻ ചോദ്യങ്ങൾ ചോദിക്കും. അവൻ ഉത്തരങ്ങൾ പറയും . ഞങ്ങൾക്കു തമ്മിൽ കാണാൻ കഴിയില്ല.. അപ്പോൾ ശ്രീ എന്നെ ' മാഷേ ' എന്നാ വിളിക്കുക. മനസ്സിലെ വികാരങ്ങളെയെല്ലാം അടക്കി ഒരു ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ ഞങ്ങൾ സ്വയം ത്യാഗം സഹിക്കുകയായിരുന്നു. തമ്മിൽ വെറും ഉമ്മകൾ മാത്രം.. ഒരു ദിവസം വൈകിട്ട് ഞാൻ പരീക്ഷകൾ എഴുതാനായി പുതിയ പേന വാങ്ങാനായി പോകാൻ ശ്രീയെ വിളിച്ചു. പപ്പാ കൊടുത്തുവിട്ട പേനകളെല്ലാം ഓരോരുത്തർക്കും കൊടുത്തുതീർത്തു. പട്ടണത്തിൽ പോകാൻ ശ്രീ വരാമെന്നു പറഞ്ഞിരുന്നതാണ്. പക്ഷെ ,ഞാൻ പോകാൻ തയ്യാറായി വിളിക്കുമ്പോൾ അവൻ ഫോണ്‍ എടുക്കുന്നില്ല. വീണ്ടും വിളിച്ചപ്പോൾ തുടരെ 'കട്ട്' ചെയ്യുന്നു. എന്തെങ്കിലും തിരക്കായിരിക്കുമെന്നു കരുതി പിന്നെ ഞാൻ ശല്യപ്പെടുത്താൻ പോയില്ല. ഞാൻ സുമേഷിനെ വിളിച്ചു. അവനുടനെ വന്നു. അവന്റെ ബൈക്കിൽ ഞങ്ങൾ പട്ടണത്തിലേക്കു പോയി. സമയം സന്ധ്യയായി. ആറര മണിക്ക് ഞങ്ങൾ പേനയും, എഴുതാൻ കുറെ വെള്ള പേപ്പറുകളും വാങ്ങി തിരികെ പോരുമ്പോൾ, ഓട്ടോ സ്റ്റാന്റ് കഴിഞ്ഞതും, കുറച്ചു ദൂരെ മാറി ഞാൻ ശ്രീയെ കണ്ടു. എത്ര ദൂരത്തു നിന്നാലും എന്റെ ശ്രീയെ ഞാൻ തിരിച്ചറിയും. ഞാനവനെ വിളിക്കാനായി ഫോണ്‍ എടുത്തതും ശ്രീയുടെ പുറകെ അനൂപുമുണ്ട്. അപ്പോൾ എന്റെ തല പെരുക്കാൻ തുടങ്ങി. സുമേഷ് വണ്ടി ഒതുക്കണോ എന്നു എന്നോടു ചോദിക്കുന്നുണ്ട്. ഞാൻ മറുപടി പറയുന്നത് അവന്റെ ചോദ്യത്തിനല്ല. "നീയെന്താടാ പിച്ചും, പേയും പറയുന്നത്.? സുമേഷ് ആരാഞ്ഞു. എന്റെ സപ്തനാഡികളും തളർന്നുപോയി.. പെട്ടെന്നൊരു തലവേദനപോലെ.. സുമേഷിനോട് എന്നെ വീട്ടിൽ വിടാൻ മാത്രം പറഞ്ഞു. അപ്പോഴും എന്നെ ശ്രീ വിളിച്ചിട്ടില്ല. ഞാനെത്ര പ്രാവശ്യം വിളിച്ചു. അപ്പോൾ കേട്ടില്ലെങ്കിൽ പോലും എന്റെ 'മിസ്കാൾ' കണ്ടുകാണും.. ശ്രീ മന:പൂർവ്വം എടുക്കാത്തതാണ്. രണ്ടുപേരും കൂടി എന്നെ കബളിപ്പിക്കുകയാണ്. എന്നെ വീട്ടിൽ വിട്ടു സുമേഷ് പോയി. ഞാൻ നേരെ മുറിയിലേക്ക് പോയി. മൊബൈൽ 'ഓഫ് ' ചെയ്തു. ലൈറ്റണച്ചു അതേ വേഷത്തിൽ മെത്തയിൽ ചരിഞ്ഞു. തലയ്ക്ക് ഒരു ഭാരംപോലെ.. ആകെ ഒരു മരവിപ്പ് ! നെഞ്ചുവേദന തോന്നുന്നു. ഒരു ശ്വാസം മുട്ടൽ ! കുറെ കഴിഞ്ഞപ്പോൾ മമ്മ വന്നു വാതിലിൽ തട്ടി. "മൊബൈലിനു എന്തുപറ്റി മോനെ? താഴെ വാ .. ശ്രീ ലൈൻ ഫോണിൽ വിളിക്കുന്നു." മമ്മക്കു നല്ല വഴക്കു കൊടുത്തു. "തലവേദനയെടുത്തിട്ട് കുറച്ചുനേരം കിടക്കാനും സമ്മതിക്കുകയില്ലേ .. മമ്മ ഒന്നു പോയേ.." എന്റെ ഭാവം കണ്ട് മമ്മ ഭയന്നുപോയി. "എന്തായിത്.? വന്നു വസ്ത്രം പോലും മാറാതെയാണോ കിടക്കുന്നത്? എന്തുപറ്റിയിന്ന്? ഇതൊന്നും ശീലമില്ലാത്തതാണല്ലോ.! വാ.. ചൂടുകഞ്ഞി കുടിച്ചു ഒരു ക്രോസിൻ ഗുളിക കഴിച്ചു കിടക്ക് മോനെ." എന്നു പറഞ്ഞ് മമ്മ സ്ഥലം വിട്ടു. ഞാൻ കതകു വലിച്ചടച്ചു. ഈശോക്ക് എന്നെ ഇഷ്ടമുണ്ടെന്നു ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. അതാണ് ആ സമയം തന്നെ സ്റ്റേഷനറി കടയിൽ പോകാൻ തോന്നിയതും, എന്റെ കണ്ണുകൾ തന്നെ കൊണ്ടു ഞാനവരെ കണ്ടതും.. ഞാൻ ആ രംഗം കാണുമെന്നു ശ്രീ സ്വപ്നേപി വിചാരിച്ചുകാണില്ല. പ്രകോപിതമായ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാനേറെ പാടുപെട്ടു. ശ്രീയെ പരിചയപ്പെട്ട ശേഷം ഞാൻ ഇന്നുവരെ ഒരു പുരുഷനെയോ, സ്ത്രീയെയോ തെറ്റായൊരു വിചാരത്തോടെ ഒന്നു നോക്കുകപോലും ചെയ്തിട്ടില്ല. എന്തിനു വല്ലപ്പോഴും കൂട്ടുകാരൊടൊപ്പം പോയി കണ്ടിരുന്ന 'തുണ്ടുപടം' പോലും ഇപ്പോൾ കാണാൻ പോകുന്നില്ല. അതായിരുന്നു ഇന്നെന്നെ കണ്ടതും സുമേഷിന്റെ ആദ്യത്തെ പരാതി .ആ എന്നോടാണ് ശ്രീ ഈ ചതി കാണിച്ചിരിക്കുന്നത്. ഇവിടെ രണ്ടു വഴികൾ എന്റെ മുന്നിൽ തെളിയുന്നു. ഒന്ന് എന്നെന്നേക്കുമായി ശ്രീയെ ഉപേക്ഷിക്കുക, അല്ലെങ്കിൽ ഇതിന്റെ സത്യമെന്താണെന്നു അറിഞ്ഞതിനു ശേഷം തമ്മിൽ സംസാരിച്ചു പിരിയുക. ചിന്തിക്കാനെളുപ്പമാണ്.. പക്ഷെ ഇതു രണ്ടും നടക്കാൻ പോകുന്നില്ല. ചില്ലറയൊന്നുമല്ല ആളാലുള്ള ശ്രീയുടെ സഹായം ഈ കുടുംബത്തിനിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തിനും, ഏതിനും തന്റേടമുള്ളൊരു ആണ്‍കുട്ടിയാണ് ശ്രീ ! ഈ വീടിന്റെ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം വഹിച്ചത്, കേബിൾ കണക്ഷൻ 'കട്ട് ' ആയപ്പോൾ ഞാനും, മമ്മയും ശ്രമിച്ചിട്ടു നടക്കാത്തത്, ശ്രീ അവിടെ പോയി സംസാരിച്ചതുകൊണ്ട് അവർ പെട്ടെന്നുവന്നു പ്രശ്നം തീർത്തു. പാചകവാതകം പെട്ടെന്നു കിട്ടിയതും അവന്റെ മിടുക്കു തന്നെ ! എല്ലാം എന്നോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെ പുറത്താണ്.. ഇതൊക്കെ ശരിയാണ്. പക്ഷെ എന്നോടൊരു വാക്കു പറയാതെ ആ അനൂപിനോടൊപ്പം പോയിരിക്കുന്നു. 'ചുമ്മാതല്ല ആദ്യം സ്നേഹിച്ച പെണ്ണ് വേറൊരുത്തന്റെ കൂടെ ഓടിപ്പോയത്. ഇതല്ലെ അവന്റെ കൈയ്യിലിരുപ്പ് ! ആ മുത്തച്ഛന്റെ സ്വഭാവമാകും ശ്രീക്ക്.. കാണാനും അതുപോലെ തന്നല്ലോ..! മംഗലശ്ശേരി നീലകണ്ഠന്റെ ചെറുമകൻ !' ഇങ്ങനെ ചിന്തിച്ചു കിടക്കുമ്പോൾ വാതിലിൽ അതാ വീണ്ടും മുട്ടോടെ മുട്ട് ! 'ഈ മമ്മക്കിതെന്തിന്റെ സൂക്കേടാണ്? എനിക്ക് അത്താഴം വേണ്ടെന്നു ഞാൻ പറഞ്ഞതാണല്ലോ.'. സ്വയം പിറുപിറുത്തു കൊണ്ട് ഞാൻ എണീറ്റു. രണ്ടു വഴക്കു കൂടി കൊടുക്കാമെന്നു കരുതി ചെന്നു വാതിൽ തുറന്നപ്പോൾ. ദേ.. മുന്നിൽ ശ്രീ..! ഞാനാ മുഖത്തു പോലും നോക്കിയില്ല. തല വെട്ടിത്തിരിച്ചു പോന്നു. അവന്റെ നേരെ ആ വാതിൽ കൊട്ടിയടക്കണമെന്നുണ്ടായിരുന്നു. എന്തോ, അപ്പോളതിനു കഴിഞ്ഞില്ല. മാത്രമല്ല മമ്മയും തെറ്റിദ്ധരിക്കും. ഇരുളടഞ്ഞ എന്റെ മുറിയിലേക്കു ചെറിയൊരു കിതപ്പോടെ അവൻ കയറി ആ കസേരയിൽ ഇരുന്നു. "എന്താ മൊബൈൽ 'ഓഫ്' ആണല്ലോ മുത്തേ .. ഞാൻ ഒരു പ്രധാനകാര്യം പറയാനാണ് വിളിച്ചത്. അപ്പോൾ മമ്മ പറഞ്ഞു തല വേദനിച്ചു കിടപ്പാണെന്ന്.. പിന്നെ എനിക്കവിടെ ഇരിക്കാൻ കഴിയുമോ? ഞാനോടിയിങ്ങു പോന്നു. എന്താ എന്റെ ടോമികുട്ടന്റെ മുഖത്തൊരു വാട്ടം? മുറിയിൽ ലൈറ്റിടടോ.." ഇതു പറഞ്ഞു ശ്രീ എന്റെ നെറ്റിയിൽ തൊട്ടുനോക്കി. "അയ്യോ.. ചെറുതായി പനിക്കുന്നുണ്ടല്ലോ മുത്തെ.. " ഞാൻ ആ കൈ തട്ടി മാറ്റി പരിഭവത്തോടെ കമിഴ്ന്നു കിടന്നു . ഓ.. ഒന്നുമറിയാത്തതുപൊലെ ഒരു കള്ള സ്നേഹവുമായി വന്നിരിക്കുന്നു. ഇത്രയും നേരം അനൂപിനെ കണ്ട കാര്യം എന്നോടു പറഞ്ഞിട്ടില്ല. ഇനിയെന്തു വേണം തെളിവ്? അവൻ പറഞ്ഞുകാണും. എന്നോടു പറയണ്ട എന്ന്.. ഞാൻ മനസ്സിലോർത്തു. ചിലപ്പോൾ ഒന്നു കണ്ടു സംസാരിച്ചുകാണുകയെയുള്ളൂ. പക്ഷെ ആ വിവരം എന്നോടു തുറന്നു പറയാത്തതെന്ത്? എന്തു രഹസ്യമാണ് അത്രക്കുള്ളത്..? ശ്രീ എന്നെ വിട്ടു മറ്റൊരാളെ തേടി പോകുമെന്ന് ഒരിക്കലും ഞാൻ വിശ്വസിക്കുന്നില്ല. ശ്രീക്കതു കഴിയുമോ? ഒരിക്കലുമില്ല. അത്ര കലർപ്പില്ലാത്ത സ്നേഹമാണ് ഞാൻ പകർന്നുനല്കുന്നത്. അനൂപ്..! ഇനി ആ നശൂലത്തെ പരീക്ഷയുടെ ദിവസങ്ങളിൽ കാണേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ സങ്കടം കൂടി. അപ്പോൾ ഞാൻ ഇന്നു കണ്ട കാഴ്ചയും, അന്നു കണ്ട സ്വപ്നവും ഒരുമിച്ചു മനസ്സിൽ കയറിവന്നു. "ചേട്ടൻ ചെല്ല്.. ഞാൻ കുറച്ചു കിടക്കട്ടെ..! പ്ലീസ്.." അതു കേട്ടതും ശ്രീയുടെ മുഖം വല്ലാതെയായി. ഒരു വിഷാദഛായ..! പിന്നെ ഞാൻ ഒരക്ഷരം മിണ്ടാതെ മെത്തയിൽ കയറി തല വഴി മൂടിപ്പുതച്ചു കിടന്നു. "എന്നാൽ ശരി ! മോൻ വിശ്രമിക്ക്.. ഞാൻ ചെല്ലട്ടെ." ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു. ശ്രീ താഴെ ചെന്ന് മമ്മയുടെ കൈയ്യിൽ നിന്നും ഒരു ഗുളികയും, എനിക്കു കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളവും കൊണ്ടുതന്നു. ഞാനതു വാങ്ങാൻ കൂട്ടാക്കിയില്ല. അവനത് മേശയുടെ മേൽ വച്ചിട്ടാണ് പോയത്. പോയശേഷം ഞാനെണീറ്റു ഓടി മറ്റേ മുറിയിൽ കയറി ആ കർട്ടൻ നീക്കി നോക്കി. ശ്രീ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്നു. മമ്മ ഗേറ്റ് അടക്കുന്നു. തിരികെ മുറിയിൽ വന്നു കിടക്കുമ്പോഴും നെഞ്ചിനകത്തെ ഭാരം കുറച്ചു കൂടിയിരുന്നു. ഞാൻ ശ്രീയോട് കാണിച്ചതു കുറച്ചു കൂടിപ്പോയില്ലേ.? എന്റെ കണ്ണുകൾ നിറഞ്ഞു. അന്ന് ഞാൻ മൊബൈൽ തൊടാനേ പോയില്ല. എനിക്കൊരു മന:സമാധാനവുമില്ലായിരുന്നു. ഞാനാ ഗുളികയും തൊടാൻ പോയില്ല. ചാകട്ടെ ഞാൻ. ഒരു തലവേദനയോ, പനിയോ വന്നാൽ എവിടെ ചാകാൻ? ശ്രീയോട് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. തമ്മിൽ കണ്ട നിമിഷത്തെ സ്വയം പഴിച്ചു. എന്റെ സുഹൃത്തിനെ തന്നെ കൂട്ടു പിടിച്ചു എന്നോടൊരു അഭിനയം ! അല്ലെങ്കിൽ അപ്പോൾ പറയാത്തതു പോട്ടെ, ചിലപ്പോൾ യാദൃശ്ചിക സമാഗമം ആയിക്കൂടെന്നില്ല. ഇപ്പോൾ ഇവിടെ വന്നപ്പോൾ പറയാമായിരുന്നല്ലോ.. ആ നന്ദികെട്ടവൻ അനൂപിന് കണക്കു ടെസ്റ്റ് പേപ്പറിനു ഉത്തരങ്ങൾ കാണിച്ചുകൊടുത്തതിന്റെ സ്നേഹം പോലുമില്ല. കൂടെയിരുന്നു പഠിച്ച എന്നോടു തന്നെ ഈ ചതി കാണിച്ചിരിക്കുന്നു. ഞാൻ ഡയറിയെടുത്ത് എല്ലാം എഴുതിചേർത്തു. ഉറക്കം വരാതെ ചിന്തകൾ നിറഞ്ഞ ആ രാത്രി എപ്പോഴോ തളർന്നു ഞാൻ മയങ്ങിപ്പോയി. പിറ്റേന്നാൾ ക്ലാസില്ലാത്തതു കൊണ്ട് കുറച്ചു വൈകിയാണ് എണീറ്റത്. തലേന്നാൾ പട്ടിണി കിടന്ന ക്ഷീണം നന്നേയുണ്ട്. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു ആദ്യം പ്രാതൽ കഴിച്ചു. മമ്മ വന്നു നെറുകയിൽ തലോടി. തലമുടി ഭക്ഷണത്തിൽ വീഴുമെന്നു പറഞ്ഞു മമ്മയെ ഒഴിവാക്കി. "മോനെ, സുഖമില്ലെങ്കിൽ ആശുപത്രിയിൽ പോകാം. പരീക്ഷകൾ ഇങ്ങടുത്തു." മമ്മ പറഞ്ഞതിനു ''വേണ്ട. ഇപ്പോൾ വേദന കുറച്ചു കുറഞ്ഞു'' എന്നു പറഞ്ഞു മമ്മയെ ഒഴിവാക്കി . നേരെ മുകളിൽ പോയി മൊബൈൽ 'ഓണ്‍' ചെയ്തു നോക്കിയപ്പോൾ വരിവരിയായി സന്ദേശങ്ങൾ വന്നു. ഞാനതു തുറന്നു നോക്കുമ്പോൾ ഹൃദയം നീറിപ്പിടഞ്ഞുപോയി.. (തുടരും...)
എന്റെ പ്രണയം ...... ( ഭാഗം :: 69 )
ശ്രീയുടെ സന്ദേശങ്ങളായിരുന്നു അത്..! വായിച്ചപ്പോൾ മനസ്സിൽ വല്ലാത്ത വേദന തോന്നി. "എന്റെ പ്രിയപ്പെട്ട ടോമിക്കുട്ടാ.. ആദ്യമേ തന്നെ ഒന്നു പറഞ്ഞോട്ടെ ! നീയെന്റെ ജീവനാ മുത്തെ.. ഈ ലോകത്തിൽ ഇന്ന് ഞാനേറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ്.! അതെന്തിനാണെന്നോ, അതെന്തുകൊണ്ടാണെന്നോ എനിക്കറിയില്ല. ഇന്ന് ഞാൻ ഇല്ല. എന്നിലെയെന്നെ ഞാൻ നിന്നിൽ അർപ്പിച്ചുകഴിഞ്ഞു.. എന്റെ മനസ്സു മുഴുവൻ നീയാണെങ്കിൽ പിന്നെ ഞാൻ എന്നൊരവസ്ഥ ഇല്ലേയില്ല. നമുക്കിരുവർക്കും ഓരോ നല്ല നാളും വരാൻ ഞാനെന്നും കാതോർത്തിരിക്കുകയാണ്. ഇനി അഥവാ 'എൻട്രൻസ്' കിട്ടിയില്ലെങ്കിൽ തന്നെ എനിക്കു വിഷമമില്ല. നിന്നെ കിട്ടിയല്ലോ." അതായിരുന്നു ആദ്യത്തെ സന്ദേശത്തിലെ ഉള്ളടക്കം ! പിന്നെ അര മണിക്കൂർ കഴിഞ്ഞാണ് അടുത്തത് അയച്ചിരിക്കുന്നത്. ആ സന്ദേശത്തിൽ "ഇന്നെനിക്ക് ഒരു കാര്യം മനസ്സിലായി. ഞാനവിടെ വന്നപ്പോൾ, മോന് ഉള്ളിൽ എന്നോടെന്തോ ഒരു അമർഷം ഉള്ളതുപോലെ തോന്നി. അതെന്തിനു വേണ്ടിയാണെന്ന് എനിക്കിപ്പോഴും അറിയില്ല. ഇപ്പോൾ പാതിരാത്രി മൂന്നു മണി ! ഇതുവരെ ഞാനുറങ്ങിയിട്ടില്ല. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ! നിന്റെ ആ കണ്ണുകൾ എന്നെ പിന്തുടരുന്നു. ഒരു പെണ്‍കുട്ടിയുടെ കണ്ണിൽ പോലും കാണാത്ത ആകർഷണമാണ് നിന്റെ കണ്ണിൽ ഞാൻ കണ്ടത്. അനുരാഗത്തിന്റെ കാര്യത്തിലും, മറ്റുള്ളവരിൽ നിന്നും എത്രയോ മുന്നിലാണു മുത്തേ നീ..! നീ നിന്റെ ഡയറിയിൽ എഴുതിയ ഒരു വാചകം അന്നു ട്രെയിനിൽ വച്ചു വായിച്ചത് ഞാനിപ്പോൾ ഓർത്തുപോകുന്നു. 'ഇന്ന് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ എന്റെ പ്രണയം ഞാനവനു പകർന്നു നല്കി.' അതെ ! അതു സത്യമാണ്. അതു പലപ്പോഴും ഞാൻ നിന്നിൽ നിന്നും അനുഭവിച്ചറിഞ്ഞതുമാണ്. ഇന്ന് നീയും, ഞാനും ഇരുമ്പിന് കാന്തമെന്നപോലെ അടുത്തുപോയി. എന്തു കാരണങ്ങളാലും ഇനിയതു ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. നല്ല വെളിച്ചത്തിൽ നിന്നും പെട്ടെന്നൊരു ദിവസം ഇരുട്ടിലാകുന്ന പ്രതീതി. എന്നാലും ഞാൻ ശ്രമിക്കാം" മൂന്നാമത്തെ സന്ദേശത്തിൽ "അതുകൊണ്ടാണ് തുടക്കത്തിലെ ഞാൻ ഒഴിഞ്ഞു മാറിയത്. പക്ഷെ മോനെന്നെ വലിച്ചടുപ്പിക്കുകയായിരുന്നു. എനിക്ക് ഒരിക്കൽ ഇഷടം തോന്നിയ ഒരാളിനെ പെട്ടെന്നൊരു നാൾ വലിച്ചെറിയാനാകില്ല. ഒരൊറ്റ ചോദ്യം ഇവിടെ ബാക്കിയാകുന്നു.! ഇന്നലെ ആ വീട്ടിൽ എനിക്കുണ്ടായ അപമാനം, ഇവിടെവച്ച് തനിക്കാണ് സംഭവിച്ചിരുന്നതെങ്കിൽ തന്റെ പ്രതികരണം എന്താകുമായിരുന്നു? താനെന്തു തീരുമാനമെടുക്കുമായിരുന്നു.? പിന്നെ ഇങ്ങോട്ട് എത്തിപ്പോലും നോക്കില്ല. അതുകൊണ്ട്, ഞാനിനി ഒരിക്കലും പറുദീസയിൽ വരാനാഗ്രഹിക്കുന്നില്ല.. ടോമിക്കുട്ടനെ യാതൊരു വിധത്തിലും ഞാൻ ശല്യപ്പെടുത്തില്ല. ഇനി ധൈര്യമായി മൊബൈൽ 'ഓണ്‍' ചെയ്തുകൊള്ളൂ.. എന്റെ മനസ്സിൽ എന്നും, എപ്പോഴും മോനുണ്ടാകും. പരിചയപ്പെട്ട നാൾ തൊട്ട് ഇന്ന് ഈ നിമിഷംവരെ എന്തെങ്കിലും പാകപ്പിഴകളോ, തെറ്റുകുറ്റങ്ങളോ എന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക." ആ മൂന്നു സന്ദേശങ്ങൾ വായിച്ചപ്പോൾ, മാർച്ചിലെ ആ ചൂടിൽ ഞാൻ വിയർത്തുകുളിച്ചു. എന്റെ ഹൃദയമിടിപ്പ് എനിക്കു തന്നെ കേൾക്കാമായിരുന്നു. എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി. തല കീഴ്മേൽ മറിയുന്നതുപോലെ.. കണ്ണുകളിൽ ഇരുട്ടു കയറുന്നുവോ..! ഞാൻ മൊബൈൽ ഓഫ് ചെയ്തു വച്ചതാണ് പ്രശ്നമായത്. ഇന്നലെ രാത്രി മുഴുവൻ ശ്രീ അതിലേക്ക് വിളിക്കാൻ ശ്രമിച്ചുകാനും. ഒടുവിൽ ഞാൻ ധൈര്യം സംഭരിച്ചു. ഇനി വൈകികൂടാ.. ഇന്നലെ ശ്രീയും, അനൂപുമായുള്ള കൂടിക്കാഴ്ചയുടെ 'പൊരുൾ' അറിഞ്ഞേ മതിയാകൂ. അനൂപിന് ശ്രീയോട് എന്തുമായിക്കോട്ടെ.. എനിക്കതു വിഷയമല്ല. എനിക്കറിയേണ്ടത് ശ്രീയുടെ നിലപാടാണ്. അതിന് ഇന്നലെ അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് അറിഞ്ഞേ തീരൂ.. ഫോണിൽ പറയേണ്ടുന്ന കാര്യമല്ല ഇത്. നെല്ലിക്കോടാണ് അനൂപിന്റെ വീട്. ഇനി അവിടെ വരെ പോകാനുള്ള ക്ഷമയില്ല. ഞങ്ങൾ ഇടക്കൊക്കെ പോകുന്ന പള്ളിയുടെ മുമ്പിൽ വരാൻ പറയാം. ഞാൻ അനൂപിനെ വിളിച്ചു. അവൻ മൊബൈൽ എടുക്കുന്നില്ല. പിന്നെയും നിർത്താതെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം അവന്റെ അനിയത്തി ഫോണെടുത്ത് അവൻ കുളിക്കുകയാണെന്നു പറഞ്ഞു. എന്നെ അത്യാവശ്യമായി തിരികെ വിളിക്കാൻ പറയാൻ പറഞ്ഞിട്ട് ഞാൻ കാത്തിരുന്നു.. ടെൻഷനടിച്ചു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഞാൻ നടക്കുകയായിരുന്നു.. മനസ്സിന്റെ ആ വീർപ്പുമുട്ടലിനിടയിലും, 'എന്റെ ശ്രീയെ എനിക്കു നഷ്ടപ്പെടുത്തരുതേ ഈശോയെ..' എന്ന പ്രാർത്ഥന മനസ്സിൽ നിറഞ്ഞുനിന്നിരുന്നു.. അപ്പോഴേക്കും അനൂപിന്റെ വിളി വന്നു. ഒന്നുമറിയാത്തതു പോലെയാണ് അവൻ സംസാരിച്ചത്. "എന്താടോ ടോമി, താൻ അത്യാവശ്യമായി വിളിക്കാൻ പറഞ്ഞത്..?" മറുപടിയായി "ഫിസിക്സ് നോട്ടിൽ എനിക്കു കുറച്ചു സംശയം ദൂരീകരിക്കാനുണ്ടായിരുന്നു. താനൊന്നു പള്ളിമുറ്റത്ത് വരുമോ..? ഞാൻ കൃത്യം പത്തു മണിക്ക് അവിടെ വരാം." എന്നു പറഞ്ഞു. മന:പൂർവ്വമാണ് ഞാനങ്ങിനെയൊരു 'നുണ' പറഞ്ഞത്. അല്ലെങ്കിൽ എന്നോടെന്താ പറയേണ്ടതെന്ന് അവൻ മുമ്പേതന്നെ കണക്കുകൂട്ടി വന്നാലോ..! അവൻ സമ്മതിച്ചു. ഞാൻ കുളിച്ചു ഈശോയുടെ പടത്തിനു മുമ്പിൽ രണ്ടു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. ഒന്നു ശ്രീക്കും, മറ്റേത് എനിക്കും വേണ്ടി.. ഞാൻ മമ്മയോട് അനൂപിനെ കാണാൻ പോകുന്നെന്നു പറഞ്ഞു പള്ളിയിലേക്കു യാത്ര തിരിച്ചു. ബസ്സിലിരിക്കുമ്പോൾ മനസ്സു മുഴുവൻ ശ്രീയുടെ സന്ദേശങ്ങളായിരുന്നു.. ഇന്നലെ രാത്രി വിഷമം കൊണ്ട് രണ്ടു പാക്കറ്റ് സിഗരറ്റ് എങ്കിലും വലിച്ചു തീർത്തുകാണും. ഞാൻ പള്ളിയിലെത്തി അവിടെയും ഉള്ളുരുകി പ്രാർത്ഥന ചെയ്തു. പത്തരയായപ്പോൾ അനൂപ് പതുക്കെ അനങ്ങിയനങ്ങി നടന്നു വരുന്നു. എന്നെ കണ്ടു കൈ തന്നപ്പോൾ ഞാൻ തിരികെ കൈകൊടുത്തില്ല. ഞാൻ അവന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു . "സുഖം തന്നെയല്ലേ? എന്നോടു തന്നെ താനിങ്ങനെ ചെയ്യണം. ഞാൻ എന്തു തെറ്റാണ് തന്നോടു ചെയ്തത് ? എന്റെ എല്ലാ കാര്യങ്ങളും അപ്പപ്പോൾ തന്നോടു തുറന്നു പറഞ്ഞതോ..? അതോ തന്നെ എന്റെ ഒരു നല്ല സുഹൃത്തായി കണ്ടുപോയതോ?" അവൻ ഒന്നുമറിയാത്തതുപൊലെ " എന്താടോ കാര്യം? എന്നു ചോദിച്ചു. ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കിയൊന്നു ചിറഞ്ഞു. " തനിക്കൊന്നുമറിയില്ലേ..? ഞാനും, ശ്രീയും തമ്മിലുള്ള പരസ്പരഐക്യം താനറിയാതെപോയോ? ഞാനറിയാതെ മൊബൈൽ നമ്പർ കൊടുക്കുക, പിന്നെ അസമയത്തു വെറുതെ വിളിച്ചു ശല്യപ്പെടുത്തിയിട്ട് ടോമിയോട് പറയണ്ടാന്നു പറയുക. ആവശ്യമില്ലാത്ത 'സന്ദേശങ്ങൾ' അയക്കുക. പുറത്തേക്കു കോഫി കുടിക്കാൻ ക്ഷണിക്കുക. എന്താണിതിന്റെയൊക്കെ അർത്ഥം? പറയ്?" .. അതു കേട്ടതും അവൻ ആർത്തുചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു "ങ്ഹാ, അപ്പോൾ ശ്രീയേട്ടൻ നിന്നോടെല്ലാം അപ്പപ്പോൾ പറയുന്നുണ്ടായിരുന്നു അല്ലേ.. എടാ മണ്ടാ.. നീ സത്യമറിയാതെയാണ് സംസാരിക്കുന്നത്. നീയെന്നോട് നിന്റെ ശ്രീയെ കുറിച്ചു വാനോളം പുകഴ്ത്തിയില്ലേ.? അതൊക്കെ സത്യമാണോ, നിന്നോടുള്ള സ്നേഹം സത്യമാണോ എന്നൊക്കെയറിയാൻ ഞാൻ വെറുതെയൊരു നമ്പറിട്ടതല്ലേ..! ഞാൻ കുറേ സന്ദേശങ്ങളയച്ചു എന്നത് ശരി തന്നെ ! പുറത്തു കോഫി കുടിക്കാനും പോയി. തുടക്കത്തിൽ നിന്നോടു പറഞ്ഞാൽ അതെല്ലാം നീ ശ്രീയേട്ടനോടു പറഞ്ഞു ചളമാക്കും. അതാ നിന്നെ ഒളിച്ചത്. ഇനി തമ്മിൽ കാണുമ്പോൾ എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറയാനിരുന്നതാണ്. ഇന്നലെ 'എനിക്ക് അത്യാവശ്യമായി കണ്ടേ തീരൂ' എന്നു പറഞ്ഞപ്പോൾ ശ്രീയേട്ടൻ പെട്ടെന്നു വന്നു. ഞങ്ങൾ ഇവിടെയടുത്തുള്ളൊരു സസ്യേതര ഭക്ഷണശാലയിൽ കയറി ഓരോ കോഫി കുടിച്ചു. നിനക്കറിയാമോ എന്താ നിന്റെ ശ്രീയേട്ടൻ എന്നോടു പറഞ്ഞതെന്ന്.. 'എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന, ഞാൻ എന്റെ ജീവനേക്കാളുമേറെ സ്നേഹിക്കുന്ന തന്റെ ചങ്ങാതി എനിക്കു കൂട്ടിനുള്ളപ്പോൾ ഇനിയൊരാളിനു എന്റെ ജീവിതത്തിൽ ഒരിക്കലും എത്തിപ്പോലും നോക്കാനാകില്ല. അത് ആണിനും, പെണ്ണിനും ബാധകമാണ്.. അനിയനെ അതു പറഞ്ഞു മനസ്സിലാക്കാനാണ് ഞാനിപ്പോൾ നേരിട്ടു വന്നത്. ഇനി ടോമിയറിയാതെ എന്നെ വിളിക്കുകയോ, ആവശ്യമില്ലാതെ സന്ദേശങ്ങൾ അയക്കുകയോ ചെയ്യരുത്. ഇയാൾക്കൊരു പ്രശ്നമാകണ്ടെന്നു കരുതി ഞാനിപ്പോൾ ഇവിടെ വന്നതുൾപ്പെടെ ഒന്നും ടോമിയോട് ഞാൻ പറഞ്ഞിട്ടില്ല, പറയുന്നില്ല. ഞാൻ മൂലം നിങ്ങളുടെ സൗഹൃദത്തിനു കോട്ടം തട്ടാൻ പാടില്ല. ഒരു പക്ഷെ, ടോമി ഇതൊക്കെ അറിഞ്ഞാൽ തന്നെ വെറുതെ വിട്ടെന്നു വരില്ല. പക്ഷെ, ഇനി ഇതാവർത്തിക്കരുത്. ആവശ്യമില്ലാതെ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യരുത്. ടോമിയറിയാത്ത ഒരു രഹസ്യങ്ങളും ഇനിയെന്റെ ജീവിതത്തിലുണ്ടാകുമെന്നു തോന്നുന്നില്ല. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഞങ്ങളുടെ സ്നേഹബന്ധത്തിന്റെ ആഴം.! " ചേട്ടനെ ഒരു കൂടെപ്പിറപ്പായി ഞാൻ കണ്ടോട്ടെ' എന്നു ഞാൻ ചോദിപ്പോൾ തന്റെ ശ്രീ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞില്ല." ആ ബൈക്കിനു പുറകിൽ പോലും എന്നെ കയറ്റിയില്ല. എന്നെ എന്റെ വീട്ടിൽ വിടാനായി പറഞ്ഞപ്പോൾ എന്തോ ഒരു അത്യാവശ്യമുണ്ടെന്നു പറഞ്ഞു മുങ്ങിക്കളഞ്ഞു." അനൂപ് പറഞ്ഞതെല്ലാം കേട്ടു ഞാൻ പ്രജ്ഞയറ്റു നിന്നുപോയി. ഞാൻ അനൂപിനെ ശകാരിച്ചു. " ഇവിടെ ശ്രീയുടെ ഭാഗം ശരിയാണ്. അതു ഞാൻ സമ്മതിക്കുന്നു. പക്ഷെ, നിന്റെ വാദം എനിക്ക് അംഗീകരിക്കാനാകില്ല. കാരണം ശ്രീക്ക് എന്നോടുള്ള പ്രണയം ഒരു പരീക്ഷണവസ്തുവാക്കാൻ ആരാണ് നിനക്ക് അധികാരം തന്നത്? 'എനിക്ക് ശ്രീയെ സംശയമാണ്, നീ ഒരു ലൈനിട്ടുനോക്കി ശ്രീയുടെ സ്വഭാവം മനസ്സിലാക്കാൻ ഞാൻ നിന്നോടു ആവശ്യപ്പെട്ടോ? ഇല്ല. അപ്പോൾ ഞാനറിയാതെ നീ ഒരു നാടകം കളിച്ചു. അതു നീ വിചാരിച്ചതുപോലെ വിജയിക്കാതെ വന്നപ്പോൾ, നീയിപ്പോൾ സംഗതി മാറ്റി പറയുന്നു. നീ ബുദ്ധിമാനാണെന്നു കരുതി മറ്റുള്ളവരെല്ലാം വിഡ്ഢികളാണെന്നു ധരിക്കരുത്.. നീയെന്നെ ആദ്യം വിളിച്ചതേ ' മണ്ടാ' എന്നാണ്. എന്നാൽ ഞാൻ മണ്ടനല്ലെന്നു നിനക്ക് നന്നായറിയാം. 'എന്തൊരു കൂർമ്മബുദ്ധിയാടാ ടോമി നിനക്ക്.. കണക്കിന് മുഴുവൻ മാർക്കും കിട്ടുന്നത് ചുമ്മാതല്ല' എന്നു നീ തന്നെയാണ് പലപ്പോഴും എന്നോടു പറഞ്ഞിട്ടുള്ളത്. എന്തായാലും ഞാനിതിവിടെ നിർത്തുന്നു. ഇനി നീ ഇത്തരം വക്രബുദ്ധി എന്നോട് കാണിക്കരുത്. കാണിച്ചാൽ നിന്നെ ഞാൻ കളി പഠിപ്പിക്കും. ഇനിയിക്കാര്യം എന്റെ വീട്ടിൽ പറയുമെന്ന ഭീഷണിയും വേണ്ട. എനിക്ക് ഇക്കാര്യത്തിൽ ആരെയും ഭയമില്ല. ഞാൻ രണ്ടും കല്പിച്ചാണ്. ഓർമ്മയിരിക്കട്ടെ ! എനിക്കു തന്നോടു പിണക്കമൊന്നുമില്ല. പക്ഷെ, വിശ്വസ്തനായ ഒരു സുഹൃത്തല്ല എന്നു നീ സ്വയം തെളിയിച്ച സ്ഥിതിക്ക് പഴയതുപോലെ തന്നോടിനി ഇടപെടാൻ എനിക്കാവില്ല.. തന്നെയെന്നല്ല ആരെയും ഈ ജന്മത്ത് ഇനി അമിതമായി ഞാൻ വിശ്വസിക്കില്ല. ഞാൻ പോകുന്നു." അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നപ്പോൾ പുറകിൽ 'ഫിസിക്സ് നോട്ട് വേണ്ടേ..' എന്നവൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു. വല്ലാത്തൊരു ചമ്മൽ അനൂപിന്റെ മുഖത്ത് പ്രകടമായിരുന്നു. വിഷണ്ണനായി ഞാൻ നടക്കുമ്പോൾ, എന്റെ ശ്രീയെ തെറ്റിദ്ധരിച്ചതിൽ അതിയായ പശ്ചാത്താപവും, അതോടൊപ്പം സ്നേഹമയനും, വിശ്വസ്തനുമായ ഒരു വ്യക്തിയെ എന്റെ എല്ലാമായി ലഭിച്ചതിൽ അഭിമാനവും തോന്നിയിരുന്നു. ഞാൻ ചെന്നു നേരിട്ടു കാണുമ്പോൾ എല്ലാം മറന്ന് ശ്രീയെന്നെ കെട്ടിപ്പിടിക്കുമെന്നും അതോടെ ഞങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്നവും തീരുമെന്നും ഞാൻ കരുതി. അവിടുന്ന് നേരെ ശ്രീയുടെ ഫ്ലാറ്റിലേക്കാണ് ഞാൻ നടന്നത്. പക്ഷെ, കാര്യങ്ങൾ എന്റെ കൈവിട്ടുപോയിരുന്നു.. (തുടരും....)
എന്റെ പ്രണയം ......( ഭാഗം :: 70 )
പുറത്തു നല്ല ചൂട് ! എന്നാലും മനസ്സ് പകുതി ശാന്തമായിരിക്കുന്നു. ആഞ്ഞടിച്ച തിരമാലകളുടെ വേലിയിറക്കം പോലെ.. ഞാൻ ശ്രീയുടെ ഫ്ലാറ്റിലെത്തി. ആന്റി വന്നു കതകു തുറന്നു. അവർ മമ്മയെ കാണാൻ വരാനിരിക്കുകയാണെന്നും, 'ഇന്നലെ രാത്രി മുതൽ ശ്രീ നല്ല 'മൂഡ് ഓഫ്' ആണ്, കാരണം വല്ലതുമറിയുമോ..' എന്നും ആന്റി എന്നോടു ചോദിച്ചു. അറിയില്ലെന്നു ഞാൻ പറഞ്ഞു. അവൻ കതകടച്ചു സുഖമായി കിടന്നുറങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണം തീർക്കുന്നതാവും. ഞാൻ കതകിൽ മുട്ടി. ഉറക്കച്ചവടോടെ ശ്രീ വന്നു വാതിൽ തുറന്നു. "ങ്ഹാ.. താനോ.." ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്കു കയറി. ഞങ്ങൾ തമ്മിൽ നോക്കി പുഞ്ചിരിച്ചു. കണ്ടയുടൻ ഞാൻ ആദ്യം ചോദിച്ചത് ഇതാണ്."എന്താ ചേട്ടൻ ഇനി പറുദീസയിൽ വരില്ല എന്ന സന്ദേശം കണ്ടു. എന്താ കാര്യം?" അവൻ ഒന്നും മിണ്ടിയില്ല. "പറയൂന്നെ.. എന്തുപറ്റി?" ചെറിയൊരു ചമ്മലോടെ ഞാൻ ആരാഞ്ഞു. ശ്രീ സംസാരിച്ചു തുടങ്ങി. "ഏയ്.. ഒന്നുമില്ല. അതാണിനി നമുക്ക് രണ്ടുപേർക്കും നല്ലതെന്നു തോന്നി. ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നില്ക്കട്ടെ ! "ഒരു കൂസലില്ലാതെ അവൻ എങ്ങോട്ടോ നോക്കി പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് വേദന തോന്നി. ആ വേദന കടിച്ചമർത്തി ഞാൻ ആ മുഖത്തേക്കു ഉറ്റുനോക്കികൊണ്ടു ചോദിച്ചു.. "എന്റെ ഈ മുഖത്തേക്കു നോക്കി ചേട്ടനതു പറയാമോ.." അപ്പോൾ ആന്റി തണുത്ത നാരങ്ങാവെള്ളവുമായി വന്നു. കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും മൗനമായിരുന്നു.. ഞാൻ തുടർന്നു.. "ഇന്നലെ അങ്ങിനെയൊക്കെ സംഭവിച്ചതിനുള്ള കാരണം അറിയേണ്ടെ? ഇന്നലെ സന്ധ്യക്ക് ചേട്ടനെയും, അനൂപിനെയും ഒരുമിച്ച് ഞാൻ കണ്ടിരുന്നു. അപ്പോൾ എനിക്കു നല്ല വിഷമം തോന്നി. ഒരു പ്രതീക്ഷയുമില്ലാതെ പെട്ടെന്നു അവനോടൊപ്പം കണ്ടപ്പോൾ ഞാനെങ്ങിനെയായിരുന്നു എന്റെ മനോവിഷമം പ്രകടിപ്പിക്കേണ്ടിയിരുന്നത്? അവനെ കാണുന്നതിനു മുമ്പ് മുൻകൂട്ടി ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ? അവിടെ നമ്മുടെ പരസ്പരവിശ്വാസത്തിനാണ് കോട്ടം തട്ടിയത്. എല്ലാ കാര്യങ്ങളും അന്നന്നു തുറന്നുപറയുന്ന ആൾ ഇക്കാര്യം മാത്രം എന്നിൽ നിന്നും മറച്ചുപിടിച്ചത് എന്തിനായിരുന്നു.? വേദനകൊണ്ട് ഞാനെത്ര ഉരുകിയെന്നു ഈശോക്കു മാത്രമേ അറിയൂ. എന്റെ വിഷമങ്ങളും, വേദനകളും പറയാൻ എനിക്കീ ലോകത്തിൽ ചേട്ടനല്ലാതെ ആരാണുള്ളത് ? അവസാന നിമിഷം വരെയും എന്നോട് എല്ലാ വിവരങ്ങളും തുറന്നുപറയുമെന്നു ഞാൻ കരുതി. പക്ഷെ, അതുണ്ടായില്ല എന്നു മാത്രമല്ല പാതിരാത്രി എന്നെ വേദനിപ്പിക്കുന്ന കുറെ സന്ദേശങ്ങളും കൂടി.." ഒരു നിശ്വാസത്തോടെ ഞാൻ പറഞ്ഞു നിർത്തി. ശ്രീ എന്തോ ആലോചിക്കുന്നതു കണ്ടു. പിന്നെ ശബ്ദം കുറച്ച് ഇത്രയും പറഞ്ഞു. "ഇല്ല മുത്തെ, ഇനിയിതിങ്ങനെ തുടർന്നാൽ ശരിയാവില്ല. എന്നെ കുറിച്ചുള്ള സംശയങ്ങൾ ഇനിയും നിന്റെ ഉള്ളിൽ കിടക്കും. തക്കസമയത്തു വീണ്ടും അതു തലപൊക്കും. അന്നു കള്ളു തന്ന ഹേതുവിൽ ഞാൻ കുറെയേറെ വിഷമിച്ചതാണ്. അതുപോലെ ഇന്നലെയും.. ഇതെല്ലാം ഇപ്പോൾ എന്റെ പഠനത്തെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ അവിടെ വന്നപ്പോൾ മമ്മ എന്നോടു ചോദിക്കുന്നു തനിക്കെന്തു പറ്റി എന്ന്? പുറത്തുപോയി വന്ന നേരം തൊട്ടു ടോമി കതകടച്ചു കിടക്കുവാണെന്ന് .. ഞാൻ എന്തു മറുപടിയാണ് പറയേണ്ടതെന്നറിയാതെ കുഴങ്ങിപ്പോയി. എനിക്കുമറിയില്ലല്ലോ എന്താ തന്റെ പ്രശ്നമെന്ന്.. നമ്മൾ കാരണം നമ്മുടെ വീട്ടുകാർക്കു കൂടി വിഷമിക്കുകയാണ്. പിന്നെ തന്റെ സുഹൃത്ത് എന്നെ വിളിച്ചതും, സന്ദേശങ്ങൾ വിട്ടതും, ഞാൻ പോയി ആളെ കണ്ടു എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി ആ പ്രശ്നം പരിഹരിച്ചതും തന്നോടു പറയാൻ കൂടി തന്നെയാണ് ഇന്നലെ രാത്രി ഓടിയവിടെ വന്നത്. പക്ഷെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല. സുഖമില്ലാതിരിക്കുന്ന ടോമികുട്ടനെ കൂടുതൽ വിഷമിപ്പിക്കണ്ട എന്നു കരുതിയാണ് ഞാൻ തിരികെ പോന്നത്." ശ്രീയത് പറഞ്ഞിട്ടു കുനിഞ്ഞിരുന്നു. ഞാൻ പേനയും, പേപ്പറും വാങ്ങാൻ പോകാൻ ശ്രീയെ വിളിച്ചതു മുതൽ, അനൂപിനെ കണ്ടു ശാസന നല്കിയതു വരെയുള്ള എല്ലാ കാര്യങ്ങളും ശ്രീയോട് വിശദീകരിച്ചു തന്നെ പറഞ്ഞു. എന്നിട്ടും ശ്രീ ഒരു വാക്കുപോലും എനിക്കനുകൂലമായി പറഞ്ഞില്ല എന്നു മാത്രമല്ല 'അനൂപിനെ ഞാൻ എന്തിനുകാണാൻ പോയി..?, ശ്രീ ഇന്നലെ എല്ലാം പറഞ്ഞു തീർത്തതല്ലായിരുന്നോ..' എന്നു പറഞ്ഞു അരിശം കൊള്ളുകയാണ് ചെയ്തത്. "എന്റെ ഒരു മന:സമാധാനത്തിനു വേണ്ടിയാണ് ഞാൻ അനൂപിനെ കണ്ടു സംസാരിച്ചത്. അതിനു കാരണക്കാരൻ ചേട്ടനാണ്. ഇന്നലെ തന്നെ ഉള്ള സത്യങ്ങൾ എന്നോടു തുറന്നുപറഞ്ഞിരുന്നുവെങ്കിൽ ഇന്നെനിക്കു അനൂപിനെ ശാസിക്കേണ്ടിവരുമായിരുന്നില്ല." ഞാൻ ശ്രീയോടതു പറഞ്ഞിട്ടും ശ്രീ എന്നോടുള്ള പരിഭവം മാറ്റാൻ തയ്യാറായില്ല. എന്റെ മുഖത്തു നോക്കാതെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. മാത്രമല്ല ;താൻ, ടോമി എന്നീ സംബോധനകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. പിന്നെ എനിക്കവിടെ നില്ക്കാൻ തോന്നിയില്ല. സത്യാവസ്ഥകൾ എല്ലാം ഞാൻ പറഞ്ഞിട്ടും യാതൊരു കൂസലുമിലാതെ ഗൗരവത്തിലിരിക്കുന്ന ശ്രീയോട്, ഞാനറിയാതെയുണ്ടായ എന്റെ തെറ്റുകൾക്കു ക്ഷമ ചോദിച്ചുകൊണ്ട് ഞാനാ പടിയിറങ്ങി. എന്നിട്ടും ശ്രീയുടെ ഒരു പിൻവിളിക്കായ് ഞാൻ കാതോർത്തു. എന്നാൽ അതുണ്ടായില്ല. ശ്രീയുടെ ആന്റി പുറകേ വന്നു ഊണു കഴിഞ്ഞു പോകാമെന്നു പറഞ്ഞപ്പോൾ, പരീക്ഷക്കു കുറേയേറെ പഠിച്ചു തീർക്കാനുണ്ടെന്നു പറഞ്ഞു ഞാൻ നടന്നുനീങ്ങി. അനൂപിനു വേണ്ടിയാണ് ശ്രീ ഇപ്പോൾ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്. അപ്പോൾ ഞാനല്ല, അനൂപാണ് ശ്രീക്കു പ്രധാനം ! അങ്ങിനെതന്നെ ആയിക്കോട്ടെ ! എന്റെ മനസ്സ് മനസ്സിലാക്കാതെ ശ്രീയെടുത്ത ഈ നിലപാട് എന്നെയേറെ വേദനിപ്പിച്ചു. സങ്കടത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു. വാഹനങ്ങളും,റോഡും മറികടന്നു ഞാൻ ബസ്സ്‌സ്റ്റോപ്പിൽ എത്തി. അവിടെ നില്ക്കുമ്പോഴും എന്നെ പുറകേ തേടിവരുന്ന ശ്രീയെ എന്റെ സജലനേത്രങ്ങൾ പരതുന്നുണ്ടായിരുന്നു. പക്ഷെ അതുണ്ടായില്ല. ഞാൻ വീട്ടിലെത്തി ഹാളിലിരുന്നു. മൊബൈലിൽ ശ്രീയുടെ ഒരു വിളിയെങ്കിലും ഞാൻ പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. ഞാൻ മുകളിലേക്കു പോയി വസ്ത്രം മാറി, കട്ടിലിൽ ഇരുന്നു എല്ലാം ഒന്നുകൂടി ഓർക്കാൻ ശ്രമിച്ചു. അതികഠിനമായ ഈ മനോവേദന സഹിക്കാനുള്ള കരുത്തിനായ് ഈശോയോടു കേണപേക്ഷിച്ചു. ഞാൻ എന്റെ ഡയറിയുടെ താളുകൾ ഒന്നൊന്നായ് മറിച്ചുനോക്കി. ശ്രീയെ ആദ്യമായ് കണ്ട നാൾ മുതലുള്ള ഓരോ കൂടിക്കാഴ്ചയും, ഒന്നൊന്നായ് മുല്ലപ്പൂക്കൾ കോർക്കുന്ന പോലെ, എന്റെ ഹൃദയത്തിൽ സുഗന്ധം നിറയ്ക്കുകയായിരുന്നു .ത്രിസന്ധ്യയിലെ ദ്വീപപ്രഭപോലെ, അവിശ്വസനീയമായ ആ അഭംഗുര സ്നേഹനാളങ്ങൾ എന്റെ മനസ്സാകെ പ്രഭ ചൊരിഞ്ഞിരുന്നു. വികാരതരളിതമായ മനസ്സിന്റെ ഇക്കിളികൾ എന്റെ ഹൃദയസ്പന്ദനവേഗത കൂട്ടിയിരുന്നു.. ശ്രീയുടെ നോട്ടം തീരാത്ത ആനന്ദമായും, ശബ്ദം ഒഴിയാത്ത അനുഭൂതിയായും, സ്പർശം മറക്കാത്ത നിർവൃതിയായും എന്റെ മനസ്സിനെ സംതൃപ്തിയുടെ ഉത്തുംഗശൃoഗങ്ങളിലേക്ക് സദാ ആകർഷിച്ചിരുന്നു .ഈ ലോകത്തിൽ രണ്ടുപേർ തമ്മിൽ പൂർണമായ ഇഷ്ടം തോന്നുന്നത് ഒരു അദ്ഭുതം തന്നെയാണ്. അതും അങ്ങേയറ്റം ആത്മാർത്ഥതയോടു കൂടിയുള്ള സ്നേഹം നിതാന്തപ്രണയത്തിനു വഴി മാറിയപ്പോൾ ഞങ്ങൾ ഒരേ സമയം അനുഭവിച്ച നിർവൃതി പറഞ്ഞറിയിക്കാനാകാത്തതാണ്. അതിനിടയിൽ മറ്റുള്ളവർ ആവേശം ചെയ്യുമ്പോൾ ആ ബന്ധത്തിലൊരു ഉലച്ചിൽ ഉണ്ടാകുക സർവ്വസാധാരണമാണ്. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ദൈവീകമാണ് സ്നേഹം. മാനുഷികമാണ് പ്രണയം. അതിന്റെ സപ്തനാഡിയാണ് കാമം. ഇവയൊത്തുചേരുമ്പോൾ മനസ്സ് സുരഭിലമാകുന്നു, ഇതൊന്നും ഒത്തു ചേരാതെവരുമ്പോൾ മനസ്സുകൊണ്ടു വേർപ്പെട്ടുപോകുന്നു. തമ്മിലുള്ള ഇഷ്ടം ഉറച്ചതും, സത്യസന്ധവുമാണെങ്കിൽ, വസിക്കുന്നതു അകലങ്ങളിലാണെങ്കിൽ കൂടി, ആരു വിചാരിച്ചാലും ഞങ്ങളുടെ മനസ്സുകളെ തമ്മിൽ വേർപ്പെടുത്താൻ സാധിക്കില്ല.. ശ്രീക്ക് എന്നോടുള്ള പ്രണയത്തെ എത്ര വാഴ്ത്തിയാലും മതിയാകില്ല. എന്റെ മനസ്സിനെ നിർവൃതിയുടെ കാണാക്കയങ്ങളിലെത്തിച്ച മാന്ത്രികജാലമാണ് ആ പ്രണയം. ഒരു ഉൾവിളിയെന്നപോലെ എത്ര വേഗമാണ് ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലടുത്തത്. മനസ്സുകൾ തമ്മിൽ ഒന്നായി, ഏതോ ഒരു ലോകത്തിൽ, ആകാശത്തിലെ ഭാരമില്ലാത്ത മേഘങ്ങളേ പോലെ ഞങ്ങൾ പാറിപറന്നു നടന്നിരുന്നു. അപ്പോൾ മനസ്സിൽ നെയ്തുകൂട്ടിയ എന്റെ സ്വപ്നങ്ങൾക്കു വർണഭംഗി കൂടുതലായിരുന്നു. ഒരു നിമിഷം പോലും പരസ്പരമകലാനിഷ്ടപ്പെടാതെ ഇഴുകിച്ചേർന്നു ഒരായിരം സ്വപ്‌നങ്ങൾ ഒന്നിച്ചുകണ്ട് സ്നേഹസാമ്രാജ്യം കെട്ടിപ്പടുക്കാൻ ധൃതി കൂട്ടിയപ്പോൾ ഞങ്ങളുടെ മനസ്സിൽ പ്രണയം നുരഞ്ഞുപൊന്തുകയായിരുന്നു. ഇന്നിതാ വേർപാടിന്റെ വേദന ഞാനറിയുന്നു. നശ്വരമായ ഈ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന അനശ്വരമായ എന്റെ ആത്മാവിനെ തൊട്ടുണർത്തിയ എന്റെ ശ്രീ ഒരു വിളിപ്പാടകലെ നിന്നും മറഞ്ഞുപോയിരിക്കുന്നു. എന്നിലെ എന്നെ ഞാൻ പൂർണ്ണമായി സമർപ്പിച്ചുകഴിഞ്ഞു. പുതുതായി ഒന്നുംതന്നെ ഇനിയെന്നിൽ അവശേഷിക്കുന്നില്ല. അന്നുച്ചക്കു മമ്മയെ ബോധ്യപ്പെടുത്താൻ ഞാൻ ഊണു കഴിച്ചെന്നു വരുത്തി. എനിക്കു ശരിയായ ദഹനമില്ലെന്നും, അളവിൽ കുറഞ്ഞ ഭക്ഷണമാണ് ഞാനിപ്പോൾ കഴിക്കുന്നതെന്നും ഉടൻ തന്നെ എന്തെങ്കിലും മരുന്നു വേണമെന്നും മമ്മ കുടുംബ ഡോക്ടറെ വിളിച്ചുപറഞ്ഞു. പാവം മമ്മക്കു കാര്യമറിയില്ലല്ലോ. അപ്പാപ്പൻ എന്റെ വയറിൽ അമർത്തിനോക്കി. "നല്ല വായുവിന്റെ ശല്യമാ" ഒരു വിദഗ്ദ്ധനായ വൈദ്യനെപ്പോലെ അപ്പാപ്പൻ മുൻവിധിയെഴുതി. എനിക്കാണേൽ പഠിക്കാനൊരു ഉത്സാഹവും തോന്നിയില്ല. വല്ലാത്ത ഏകാന്തത തോന്നിയപ്പോൾ ഞാൻ കൂട്ടിന് അനീഷിനെ വിളിച്ചു. പഠിക്കാനായി പറുദീസയിലേക്കു വരാൻ ക്ഷണിച്ചു. അവൻ വൈകിട്ടാണ് വന്നത്. ഞങ്ങൾ പരീക്ഷകളെ പറ്റിയൊക്കെ കുറെ സംസാരിച്ചു. പിന്നെ പഠിക്കാൻ തുടങ്ങി. പഠിക്കുമ്പോഴും ഇടയ്ക്കിടക്ക് മൊബൈലിലാണു നോട്ടം ! ശ്രീ വിളിക്കുന്നുണ്ടോ, സന്ദേശങ്ങൾ വല്ലതുമയക്കുന്നുണ്ടോ?! ചിലപ്പോൾ വരുന്ന സന്ദേശങ്ങൾ മൊബൈൽ കമ്പനിക്കാരുടെതാകും. ഞാൻ ശ്രീയുടെ സന്ദേശമാണെന്നു കരുതി നോക്കുമ്പോൾ അതല്ല. അപ്പോൾ കമ്പനിക്കാരോടുണ്ടാകുന്ന ദേഷ്യം ചില്ലറയൊന്നുമല്ല. അനീഷ് എട്ടു മണിക്കു തിരികെ പോയി. പിന്നെ ഞാൻ രാത്രി രണ്ടു കരണ്ടി കഞ്ഞി കുടിച്ചെന്നു വരുത്തി ബാക്കി മമ്മ കാണാതെ കൊണ്ടു കളഞ്ഞു. തൊണ്ടയ്ക്കു കീഴോട്ടു ഇറങ്ങുന്നില്ല എന്നതാണ് സത്യം! വീണ്ടും ഒരു മണി വരെ ഞാൻ പഠിച്ചു. വലിയ എകാഗ്രതയൊന്നും തോന്നിയില്ല. ഇടയ്ക്കിടെ ശ്രീയുടെ മുഖം ഒരു നൊമ്പരമായി മനസ്സിൽ തെളിഞ്ഞു വരും.. കണ്ണുകൾ അറിയാതെ നിറയും. രണ്ടും കല്പിച്ചു ശ്രീയെ ഒന്നു വിളിക്കാനും, സന്ദേശം വിടാനുമായി പലവട്ടം മൊബൈൽ കൈയ്യിലെടുക്കും. പക്ഷെ അനൂപിന്റെ ചിരിയും, പരിഹാസം നിറഞ്ഞ ആ മുഖവും ഓർക്കുമ്പോൾ മൊബൈൽ തിരികെ വയ്ക്കും. എന്നെ വേണ്ടെങ്കിൽ എന്തിനു ഞാനിനി ശല്യപ്പെടുത്തണം എന്നു ചിന്തിക്കും. ആത്മാഭിമാനം ഒട്ടും താഴാനും സമ്മതിക്കുന്നില്ല. വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു ജഢo പോലെ ഞാനാ മെത്തയിൽ കിടന്നു. ശ്രീയും ഞാനുമൊരുമിച്ചു കെട്ടിപുണർന്നു കാണിച്ചുകൂട്ടിയ വികൃതികളെല്ലാം ഓർമ്മ വന്നു. അപ്പോൾ വിഷമം കൂടി. പക്ഷെ ഒന്നു പൊട്ടിക്കരയാനുള്ള ശക്തിപോലും ശാരീരികമായും, മാനസികമായും എനിക്കുണ്ടായിരുന്നില്ല. രണ്ടു ദിവസമായി ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണം കൊണ്ടു കിടന്നപാടെ ഞാനുറങ്ങിപ്പോയി. ഉറക്കത്തിൽ ഓർമ്മകളില്ലാത്ത കുറെ സ്വപ്‌നങ്ങൾ.. മാറിയും, മറിഞ്ഞും അദൃശ്യമായ കുറെ രൂപങ്ങൾ !! അതിനിടയിൽ ശ്രീയുമുണ്ടോ? ഞാൻ തിരയുന്നുണ്ട്. പാതിരായ്ക്ക് മൊബൈൽ നിർത്താതെ അടിക്കുന്നതു കേട്ടു ഞാൻ ഞെട്ടിയുണർന്നു.. നോക്കിയപ്പോൾ ശ്രീഹരി ! ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ സമയം നോക്കിയപ്പോൾ മൂന്നര മണി ! ഞാൻ ചാടിവീണു ഫോണെടുത്തു.. ശ്രീയുടെ സ്വരം കേട്ടതും ഞാനാകെ തകർന്നുപോയി .. (തുടരും ...
രാവിലെ ഉണർന്നു പഠിക്കാൻ കഴിഞ്ഞില്ല. അതെങ്ങിനെ രാത്രി ഉറക്കം വന്നിട്ടു വേണ്ടേ.. ഈ 'കന്നിപ്രണയം ' ഒരു 'കീറാമുട്ടി' തന്നെ ! എണീറ്റാൽ രാവിലെ ചെയ്യേണ്ട ജോലികൾ അനവധിയാണ്. നിത്യകർമ്മങ്ങൾ, പ്രത്യേക പ്രാർത്ഥന, വസ്ത്രം തേയ്ച്ചു വെടിപ്പാക്കൽ... പിന്നെ ഷൂ പോളിഷ് ചെയ്യണം. എന്തായാലും എല്ലാം പെട്ടെന്നു കഴിഞ്ഞു. സ്കൂളിൽ പോയി പരീക്ഷ നന്നായെഴുതി. അല്ലേലും അവസാന പരീക്ഷയൊന്നുമല്ലല്ലോ. പോകുന്നവഴി ശ്രീയെ വിളിച്ചു സംസാരിച്ചിട്ടാണ് പോയത്. 'ഇന്നെങ്കിലും എനിക്കൊന്നു കാണാൻ കഴിയുമോ? ' എന്ന ശ്രീയുടെ ചോദ്യത്തിന് അപ്പോൾ കൃത്യമായ ഒരുത്തരം നല്കാൻ കഴിഞ്ഞില്ല. ഇരുപതാം തീയതി കഴിഞ്ഞിരുന്നെങ്കിലെന്നു മനസ്സു കൊണ്ടാഗ്രഹിച്ചു. അന്ന് സ്കൂൾ അടക്കും. പിന്നെ ക്രിസ്തുമസ് അവധിയാണ്. ഈ അവധിക്കാലം നന്നായി ആസ്വദിക്കണം. വീട്ടിൽ പോയി ഭക്ഷണം കഴിഞ്ഞു ശ്രീയെ വിളിച്ചു ഞാൻ എവിടെ വരണമെന്നു ചോദിച്ചു. "ഞാൻ മോനെ ശല്യപ്പെടുത്തുന്നില്ല കുട്ടാ.. ഇന്നു കൂടി നമുക്ക് ക്ഷമിക്കാം.. സഹിക്കാം.. നാളെ തീർച്ചയായും കാണാം.." എന്ന മറുപടിയാണ് ശ്രീയിൽ നിന്നും ലഭിച്ചത്. അവൻ പറഞ്ഞത് ശരിയാണ്. പുറത്തു പോകണമെങ്കിൽ മമ്മായോടു നുണ പറയേണ്ടിവരും. ഞാൻ സമാധാനപ്പെട്ടു. ഞാനോർത്തു. 'ശ്രീ എത്ര സുന്ദരനാണ്. നല്ല പൊക്കം. പൊക്കത്തിനൊത്ത വണ്ണം. വലിയ നിറമില്ല. എന്നാൽ കറുപ്പല്ല. ആർക്കും ഇഷ്ടമാകുന്നൊരു ആകർഷണീയതയാണ് ആ മുഖത്ത് ! ഒരു വട്ടം കാണുന്നവർ രണ്ടാമതും നോക്കും. ശ്രീ ഒരു ദിവസം അഞ്ചു സിഗരറ്റ് വലിക്കുമത്രെ ! സിഗരറ്റ് വലിച്ചാലേ രാവിലെ കക്കൂസിൽ പോകാൻ പറ്റുള്ളൂ പോലും. അതെന്തസുഖം? ഞാൻ മനസ്സിലോർത്തു. വരട്ടെ.. അവസരം പോലെ പറഞ്ഞു സിഗരറ്റ് വലി നിർത്തിക്കാം. ഇനി ഒരുപാടു കാലം ജീവിക്കാനുള്ളതല്ലേ. മനസ്സിൽ കണക്കുകൂട്ടി. അങ്ങിനെ ശ്രീയെ കാണാതെ ഒരു രാത്രി കൂടി വിടവാങ്ങി .. പിറ്റെന്നാൾ പതിവുപോലെ പരീക്ഷ , ട്യൂഷൻ പഠനവും കഴിഞ്ഞു വന്നപ്പോൾ നേരം സന്ധ്യയായി.. ഇന്ന് ബുധനാഴ്ച ! ശ്രീയെ കാണാതെ രണ്ടു നാൾ രണ്ടു മാസം പോലെയാണ് തള്ളിനീക്കിയത്. പിന്നെ മൊബൈൽ ഉള്ളതുകൊണ്ട് തോന്നുമ്പോഴൊക്കെ വിളിക്കാൻ സാധിക്കുന്നു. എന്നാലും ഇന്നു കാണണം. ഇനി കാണാതെ കഴിക്കവയ്യ ! ക്രിസ്തുമസിന് അടിച്ചുപൊളിക്കാൻ പപ്പാ മമ്മയോടു എനിക്ക് കാശു തരാൻ പറഞ്ഞു. മമ്മ ആയിരം രൂപാ തരും. അതിനു ശ്രീക്കു ഒരു നല്ല ക്രിസ്തുമസ് സമ്മാനം കൊടുക്കണം. ശ്രീയും അവധിക്കു കുടുംബത്ത് പോകും. അപ്പോൾ ഒരു ക്രിസ്തുമസ് കേക്ക് ബേക്കറിയിൽ നിന്ന് വാങ്ങികൊടുക്കാം. അല്ലാതെ മമ്മാ ഉണ്ടാക്കുന്ന കേക്ക് ഇന്ത്യയുടെയും, ശ്രീലങ്കയുടെയും ആകൃതിയാണ്. ആർക്കും ധൈര്യമായി കൊടുക്കാൻ കഴിയില്ല. എന്റെ പേരു പറഞ്ഞ് അവനത് അച്ഛനും, അമ്മയ്ക്കും, സഹോദരിമാർക്കുമെല്ലാം കൊടുക്കട്ടെ ! പിന്നെ അഞ്ഞൂറു രൂപയുടെ ഒരു ജോഡി ക്യാൻവാസ് വാങ്ങികൊടുക്കണം. പാവം ഒരു വശം കീറിയ ക്യാൻവാസാണ് വലിച്ചിഴച്ചു കൊണ്ടുനടക്കുന്നത്. രാത്രി ഒരു നിർവാഹവുമില്ലാതെ ശ്രീയെ വിളിച്ചു.. "ഇന്ന് കാണാൻ കഴിയാത്തതു കൊണ്ട് എനിക്ക് പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല"' എന്നു പറഞ്ഞു . " മോൻ വിഷമിക്കണ്ട. എനിക്കും നിന്നെ കാണണമെന്നുണ്ട്. അര മണിക്കൂറിനുള്ളിൽ ഞാൻ തന്റെ വീട്ടിൽ വന്നോട്ടെ ..! ഒരു സാധാ സുഹൃത്തായിട്ട്. കുഴപ്പമൊന്നുമില്ലല്ലോ..?.".. ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ തേൻമഴ പെയ്തു. "അയ്യോ.. വന്നോട്ടെയെന്നോ.. സന്തോഷത്താൽ എനിക്ക് ശബ്ദം വരുന്നില്ല. എന്തു കുഴപ്പം.. ധൈര്യമായി പോന്നോളൂന്നേ.. മമ്മ ശ്രീയെ കൂട്ടിവരാൻ പറഞ്ഞിരിക്കുകയാണ്." ഞാനതു പറഞ്ഞതും, ഫോണ്‍ റദ്ദു ചെയ്തതും ഒരുമിച്ചായിരുന്നു. പിന്നെ ബെഡ്ഡിന്റെ പുറത്തു കയറി നിന്നു നാലു ചാട്ടം ചാടി. മമ്മാ ശ്രീയെ ഒരു നാൾ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞതാണ്. പരീക്ഷ കഴിയാൻ വേണ്ടി കാത്തിരിക്കയായിരുന്നു. ഇതിപ്പോൾ അവൻ ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു. ഈയിടെയായി എന്നും ജിമ്മിൽ നിന്ന് പോരുമ്പോൾ പകുതി വരെ ശ്രീയെന്നെ പിന്തുടരാറാണു പതിവ് ! അതുകൊണ്ട് അവിടെ നിന്നും വീട്ടിലേക്കു വരാനുള്ള വഴി പറഞ്ഞുകൊടുത്തിട്ടുണ്ട്.. ഞാൻ പെട്ടെന്നു താഴേക്കോടി മമ്മായോടും, അപ്പാപ്പനോടും ശ്രീ വരുന്ന വിവരം അറിയിച്ചു.. "അതിനെന്താ.. വരട്ടെ ! നല്ല ചൂടു ചപ്പാത്തിയും, താറാവു മപ്പാസും കൊടുക്കാം." മമ്മാ ധൈര്യം തന്നു. അയ്യോ.. എന്റെ മുറിയാകെ അലങ്കോലമായി കിടക്കുവാണല്ലോ. ഞാൻ തിരികെ മുറിയിലെത്തി.. ദ്രുതഗതിയിൽ വാരിവലിച്ചിട്ടിരുന്ന തുണിയെല്ലാം എടുത്ത് ഒരറ്റത്ത് മാറ്റിയിട്ടു. നനകൊട്ട താഴെ വാഷിംഗ് മെഷീന്റെ പുറകിൽ കൊണ്ടു പാത്തുവച്ചു. "ഈ ചെക്കനെന്തിനാ ഇങ്ങനെ കിടന്നോടുന്നത് ? പ്രധാനമന്ത്രി വാജ്പേയി ആണോ വരുന്നത് ? " മമ്മാ ശകാരിച്ചു. പിന്നെ മുറി വൃത്തിയാക്കി. പപ്പാ കൊണ്ടുവന്ന വാനിലയുടെ 'എയർ ഫ്രെഷ്നെർ' മുറി മുഴുവനടിച്ചു.. ഹായ്.. മുറിയിലിപ്പോൾ നല്ല മണം ! പഠിച്ച ബുക്കുകളെല്ലാം അടുക്കിവച്ചു. കുളിമുറി നന്നായി വൃത്തിയാക്കി . പെട്ടെന്നൊരു കുളിയും നടത്തി നന്നായി വസ്ത്രം ധരിച്ചു. പലവട്ടം നിലകണ്ണാടിയിൽ നോക്കി സ്വയംപരിശോധന നടത്തി. അപ്പോഴേക്കും ശ്രീയുടെ വിളിയും വന്നു. " ഹേയ്.. ടോമികുട്ടാ ഞാൻ ഒരു മുറുക്കാൻകടയുടെ മുന്നിലെത്തി. ഇനിയെങ്ങോട്ടാ വരേണ്ടത്.? " അവിടെനിന്നും വീട്ടിലേക്കുള്ള വഴി ഞാൻ കൃത്യമായി പറഞ്ഞുകൊടുത്തു. ഒരഞ്ചു മിനുട്ടായപ്പോൾ വീടിന്റെ ഗേറ്റിനു വെളിയിൽ ഒരു ബൈക്ക് വന്നുനിന്ന ശബ്ദം കേട്ടു ഞാൻ ഓടിച്ചെന്നു .. .( തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 37 )
ഞാൻ കതകു തുറന്നു പുറത്തേക്കു നോക്കിയപ്പോൾ എന്റെ ആരാധ്യപുരുഷൻ അതാ ഗേറ്റിനു മുന്നിൽ വന്നു നില്ക്കുന്നു. തലയിൽ ഒരു പച്ചതൊപ്പിയുണ്ട്. അരണ്ട വെളിച്ചത്തിൽ ആ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി. ഞാനോടി ഗേറ്റിനരികിലേക്കു ചെന്നു. ഓടാമ്പൽ ഇളക്കിമാറ്റി ശ്രീയെ കൈപിടിച്ചു അകത്തേക്കു ആനയിച്ചു. ശ്രീ നാലു വാക്കിനും വീക്ഷിച്ചു. "പട്ടിയില്ല. പേടി വേണ്ട, പോന്നോളൂ." ഞാൻ ധൈര്യം കൊടുത്തു. "ഇതാരുടെ ബൈക്കാ..? ഇതുവരെ ഓടിച്ചു കണ്ടില്ലല്ലോ.".ഞാൻ അദ്ഭുതം കൂറി.! "ഓ, ഇതങ്ങിനെ കൈയ്യിൽ കിട്ടാറില്ല. അങ്കിളിന്റെയാ.. ഒന്നുകിൽ ബൈക്ക് പുള്ളിയുടെ കൂടെ കാണും.. അല്ലെങ്കിൽ പുള്ളി ബൈക്കിന്റെ കൂടെ കാണും.. അതാ ടോമി കാണാത്തെ.. 'പറുദീസ' നല്ല വീട്ടുപേര്. "ശ്രീ ചിരിച്ചു കൊണ്ട് ബൈക്കിന്റെ സ്റ്റാന്റ് ഇട്ടു പാർക്കിംഗിൽ വയ്ച്ചു. "വെറും പറുദീസയല്ല.. ടോമിക്ക് ശ്രീയോടുള്ള പ്രണയത്തിന്റെ പറുദീസ." ഞാൻനവന്റെ ചെവിയിൽ മന്ത്രിച്ചു. ഡിസംബർ.18, ബുധൻ,രാത്രി 7.50.. എന്റെ ജീവന്റെ ജീവനായ ശ്രീ ആദ്യമായി പറുദീസയിൽ കയറി. "ആദ്യമായല്ലേ..വലതുകാൽ വയ്ച്ചു കയറിയേക്കാം." ചിരിച്ചുകൊണ്ടവൻ പറഞ്ഞു.. "ഞങ്ങൾ വലതുമുന്നണിയാ.. എനിക്കും അടുത്ത വർഷം മുതൽ വോട്ട് ചെയ്യാം. വലതോ, ഇടതോ വച്ചു കയറിക്കോ.. രണ്ടുകാലും കൂടി ഒരുമിച്ചു വയ്ക്കാതിരുന്നാൽ മതി.. മൂട്ടിൽ പോരും.. ഹഹഹ.." ഞാൻ പറയുന്നതു കേട്ട് എന്റെ കൂടെ അവനും ചിരിച്ചു. അപ്പാപ്പനും, മമ്മയും വന്നു. ഞാൻ ഇരുവർക്കും ശ്രീയെ പരിചയപ്പെടുത്തി. അവർ കുശലപ്രശ്നങ്ങൾ പരസ്പരമാരാഞ്ഞു. ശ്രീ ഹാളിലെ സോഫയിൽ ചാരിയിരുന്നു. "ഇഷ്ടമായോ ഈ വീടും, പരിസരവും.." ഞാൻ തിരക്കി. "മുമ്പെവിടെയോ കണ്ടുമറന്ന ഒരു അന്തരീക്ഷം ! ഓ.. അതു കഴിഞ്ഞ ജന്മത്തിലാകും." ശ്രീ പറഞ്ഞു .."പുനർജന്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ ..?( ഞാൻ) "ഇല്ലാതില്ല. അല്ലെങ്കിൽ നമ്മൾ തമ്മിൽ ഇങ്ങനെയൊരു ബന്ധം ആരോ പറഞ്ഞു വച്ചതുപോലെ .. തനിക്കും തോന്നുന്നില്ലേ ഒരു അസ്വാഭാവികത.." ശ്രീ) അങ്ങിനെ സംസാരിച്ചിരിക്കെ മമ്മാ അത്താഴം വിളമ്പികൊണ്ടു ഞങ്ങളെ ക്ഷണിച്ചു. അപ്പാപ്പനും, ഞാനും, ശ്രീയും ഒരുമിച്ചിരുന്നു.. ആവി പറക്കുന്ന താറാവുകറിയും, ചൂടു മാറാത്ത ചപ്പാത്തിയും, പൂവൻപഴവും തീൻ മേശയിൽ നിരന്നു. "മോനെ, ഒന്നും ശരിയായിട്ടില്ല. പെട്ടെന്നു തയ്യാറാക്കിയതാണ്. ടോമി സാധാരണ രാത്രി കഞ്ഞി കുടിക്കുകയാണ് പതിവ് ." മമ്മാ ശ്രീയോട് മുൻകൂർജാമ്യമെടുത്തു. ശ്രീ കഴിക്കാൻ തുടങ്ങി.. " എങ്ങിനെയുണ്ട് എന്റെ മമ്മയുടെ പാചകനൈപുണ്യം..? " എന്റെ ചോദ്യത്തിന്, അയവെട്ടികൊണ്ട് കൊള്ളാമെന്നു കൈകൊണ്ട് ശ്രീ ആംഗ്യം കാണിച്ചു.. മമ്മാ ബൂസ്റ്റിട്ട ചെറുചൂടുപാലും ഞങ്ങൾക്കു കൊണ്ടുവന്നു.. കൊളസ്റ്റെറോൾ ഉള്ളതു കാരണം അപ്പാപ്പന് മാത്രം പാൽ കൊടുത്തില്ല. അപ്പാപ്പൻ കൊതിയോടെ പാലിലേക്കു നോക്കി. ആ പാവമാണ് എന്നും നടന്നുപോയി പാൽ വാങ്ങിക്കൊണ്ടു വരുന്നത്. ശ്രീ പാലിൽ ചൂണ്ടി 'ഇത് അപ്പാപ്പനു കൊടുക്കട്ടെ' എന്നു ചോദിച്ചു. ഞാൻ കാര്യം ശ്രീയുടെ ചെവിയിൽ പറഞ്ഞുകൊടുത്തു. അവൻ ചിരിച്ചു.. കൂടെ ഞാനും.. മമ്മായും, അപ്പാപ്പനും കൂടി ഇടവും വലവുമിരുന്ന് ചോദ്യങ്ങളാൽ ശ്രീയെ ബുദ്ധിമുട്ടിച്ചപ്പോൾ ഞാനിടപ്പെട്ടു. അപ്പാപ്പനു കുടുംബത്തെ കുറിച്ചും, മമ്മക്കു പഠനത്തെ കുറിച്ചുമറിയണം. "അവൻ ആഹാരം കഴിക്കട്ടെ മമ്മാ.." ഞാൻ പറഞ്ഞതു കേട്ടപ്പോൾ മമ്മാ എണീറ്റ് അടുക്കളയിലേക്കു പോയി. എന്തായാലും രണ്ടുപേർക്കും ശ്രീയെ ബോധിച്ചുവെന്നു മനസ്സിലായി. അത്താഴം കഴിഞ്ഞു ഞങ്ങൾ എന്റെ മുറിയിലേക്കു പോയി. മുറിയിൽ കയറിയതും ശ്രീക്ക് മടങ്ങിപോകണം. "ടോമി ഇനി ഞാൻ പൊക്കോട്ടെ .. തനിക്കു പഠിക്കാനുള്ളതല്ലേ..മാത്രമല്ല നേരം കുറെയായി. അങ്കിളും, ആന്റിയും എന്നെ തിരക്കും. തന്നെയൊന്നു കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇതിപ്പോൾ എല്ലാവരെയും കാണാൻ കഴിഞ്ഞു. നല്ല രുചിയുള്ള ഭക്ഷണം കഴിച്ചു. ഈ ഇടക്കാലത്തെങ്ങും ഞാനിത്ര രുചിയുള്ള ആഹാരം കഴിച്ചിട്ടില്ല. തന്റെ മമ്മായുടെ കൈപുണ്യം അപാരം..!" ശ്രീ പറഞ്ഞുനിർത്തി. "എന്താ എന്റെ മുറിയിൽ കയറിയതും ശ്രീക്കു തിരികെ പോകണമെന്നു തോന്നാൻ..? എന്താ എന്റെ കണ്ണു കണ്ടപ്പോൾ ഭയം തോന്നുന്നുണ്ടോ..? പിന്നെ ഞാൻ പറയാറില്ലേ.. മമ്മാ മനസ്സു വച്ചാൽ അങ്ങിനെയാണ്.. നന്നായി പാകം ചെയ്യും. ഇന്നത്തേത് 'ശ്രീ സ്പെഷ്യൽ ' ആണ്". അതു കേട്ടു ശ്രീ ചിരിച്ചു. എന്റെ മുറി ശ്രീക്കു നന്നേ ബോധിച്ചു. പപ്പാ ഖത്തറിൽ നിന്നും കൊണ്ടു വന്ന 'ഡണ്‍ലോപ്' മെത്തയിൽ ശ്രീ പൊങ്ങിയും, താഴ്ന്നും ഇരുന്നു നോക്കി. സോണിയുടെ മ്യൂസിക് സിസ്റ്റം ഇട്ടുനോക്കി. ഒരു ഹിന്ദി പാട്ടാണ് കേട്ടത്.. ആ സമയത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.. ക്രാന്തി മൂവിയിൽ സണ്ണി ഡിയോളും, അമീഷ പട്ടേലും അഭിനിയച്ച മൂവിയിലെ പാട്ട്
"dil mein dard sa jaga hai ..
kaanta sa kahin laga hai..
muhabbat yeh nahin to kya hai .." (film :kranti .).(something like pain stirs in my heart..its as though a thorn has pricked me somewhere ..what is this if not LOVE ..") ശ്രീയതു മുഴുവൻ ശബ്ദം കൂട്ടി.. പിന്നെ കുറച്ചു.. സിസ്റ്റം ടെസ്റ്റ് ചെയ്തതാണെന്നു മനസ്സിലായി. പക്ഷെ ആ ഗാനം എന്നെ വികാരാധീനനാക്കി.. ഞാനെന്റെ പെർഫ്യുമെടുത്തു ശ്രീയുടെ ദേഹത്തടിച്ചുകൊടുത്തു. മമ്മാ അടുക്കളയിലാണ്. അപ്പാപ്പൻ ഉറങ്ങാൻ പോയി. ഞങ്ങൾ ഒരുമിച്ചു കൈകോർത്തു ടെറസ്സിലെക്കുള്ള വാതിൽ തുറന്നു പുറത്തേക്കിറങ്ങി. "ഇന്ന് പൗർണമിയാണെന്നു തോന്നുന്നു. നല്ല നിലാവ്.. ശ്രീ പറഞ്ഞു. ആകാശത്ത് നിറയെ നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മി ചിരിക്കുന്നതായി തോന്നി.. പൂർണചന്ദ്രൻ ചിരിച്ചുകൊണ്ട് ആശീർവദിച്ചതുപോലെ.. ആ പാലൊളിനിലാവിൽ വൃക്ഷങ്ങളിലെ മഞ്ഞുത്തുള്ളികൾ മുത്തുകളെ പോലെ തിളങ്ങി. അകലെനിന്നും ഒരു മിന്നാമിനുങ്ങ് ഞങ്ങളുടെ അരികിലൂടെ അകലേയ്ക്കു പറന്നു പോയി . വിദൂരതയിൽ നിന്നും ഏതോ ഏഴിലംപാലപൂവിന്റെ രൂക്ഷഗന്ധം, ഒരു ശീതളിമയുള്ള പൂങ്കാറ്റിലലിഞ്ഞു ഞങ്ങളെ തഴുകി ഉന്മാദമുണർത്തി കടന്നുപോയി. " ഇറച്ചിമസാലയുടെ ഗന്ധമുള്ള പൂവ് ! യക്ഷികൾക്ക് ഇഷ്ടമാണീ ഗന്ധം" ശ്രീ പറഞ്ഞു. "അതു നല്ല അറിവാണല്ലോ. എന്താ, മുമ്പ് യക്ഷിയെ പരിചയമുണ്ടോ..? " എന്റെ ചോദ്യം ശ്രീയെ ചിരിപ്പിച്ചു. "പൂച്ചകണ്ണുകളുള്ള ഒരു യക്ഷനല്ലേ എന്റെ കണ്‍മുന്നിൽ നില്ക്കുന്നത്." അവനും വിട്ടില്ല. രാത്രിയുടെ ആ നിശബ്ദതയിൽ ശ്രീയെന്റെ കരം കവർന്നു. പൗരുഷം നിറഞ്ഞ ആ പരുക്കൻ ശബ്ദത്തിൽ ഒരുനിമിഷം അലിഞ്ഞില്ലാതായെങ്കിലെന്നു ഞാനപ്പോൾ ആഗ്രഹിച്ചുപോയി." ഈ പൂനിലാവിൽ തന്നെ കാണുമ്പോൾ എത്ര സുന്ദരനാണ് ടോമിക്കുട്ടാ .. എനിക്കിതു വിശ്വസിക്കാനാകുന്നില്ല. ഞാനീ കാണുന്നത് സത്യമോ.. അതോ മിഥ്യയോ..? വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന നിന്റെ കണ്ണുകൾ ! ഹോ.. അതിശയം തോന്നിപോകുന്നു. ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടതുപോലെ.." അതു കേട്ടതുമെന്റെ നിയന്ത്രണം കൈവിടാൻ തുടങ്ങി. എന്റെ നാഭിക്കു താഴെ നിന്നും ഒരു ചെറുസുഖം ദേഹമാകെ വ്യാപിച്ചു. എനിക്കെന്താണു വേണ്ടതെന്നു ശ്രീക്കും.. അവനെന്താണ് വേണ്ടതെന്നു എനിക്കും നന്നായി അറിയാമായിരുന്നു. അപ്പോൾ ഞങ്ങളുടെ രക്തം വല്ലാതെ ചൂടു പിടിച്ചിരിക്കണം.. വളരെ നാളുകളായ് മനസ്സിൽ കെട്ടിക്കിടന്ന വൈകാരികഭാവം ! എന്റെ വീടായതുകൊണ്ട് അപ്പോൾ എന്തിനും ഒരു ധൈര്യം തോന്നി. തിര തീരങ്ങളെ പുല്കുംപോലെ, വർണ്ണശലഭം തുടുത്ത പനിനീർ പൂവിലണയുന്ന ലാഘവത്തിൽ ഞാൻ ശ്രീയുടെ അരികിൽ പറ്റിച്ചേർന്നുനിന്നു. ആ ശരീരത്തിന്റെ ഗന്ധം എന്നെ വല്ലാതെ ത്രസിപ്പിച്ചു. ആ നേരം ഒരു പടിഞ്ഞാറൻ കുളിർക്കാറ്റ് ഞങ്ങളിരുവരെയും തഴുകി കടന്നുപോയി. എല്ലാം മറന്നങ്ങനെ നില്ക്കുമ്പോൾ പെട്ടെന്നാണത് സംഭവിച്ചത് ..! (തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 38 )
പെട്ടെന്നൊരു വെളിപാടുണ്ടായതുപോലെ ശ്രീയെന്നെ കൈകൾകൊണ്ട് പുറകോട്ടു തള്ളിമാറ്റി. അവിചാരിതമായുള്ള പ്രവർത്തി ആയതിനാൽ ഞാൻ വീഴാൻ ആഞ്ഞു പുറകോട്ടുപോയി. ടെറസ് മതിലിൽ പിടിച്ചു നിന്നതിനാൽ വീഴാതെ കഴിഞ്ഞു. എന്റെ മനസ്സിനേറ്റൊരു മുറിവായിരുന്നു അത്. ഒന്നു സംസാരിക്കാൻ പോലും കഴിയാതെ സ്വബോധത്തിലേക്ക് തിരിച്ചുവരാൻ നിമിഷങ്ങളെടുത്തു. അപമാനഭാരം എന്റെ മനസ്സിനെ അലട്ടി. ശ്രീയോട് ചോദിക്കുക തന്നെ ! "എന്തുപറ്റി ..? എന്തിനാ എന്നെ തള്ളിമാറ്റിയത്? ഞാൻ എന്തെങ്കിലും അരുതാത്തതു ചെയ്തുവോ..?" അവൻ നിശബ്ദനായി ഒരു സിഗരറ്റ് എടുത്തു കത്തിക്കാൻ ശ്രമിച്ചു. രണ്ടു വട്ടം കുസൃതികാറ്റു വന്നു ആ തീയണച്ചുകളഞ്ഞു. എനിക്കു വിഷമം തോന്നി. എന്റെ കൈകളാൽ ഞാനാ കാറ്റിനെ ചെറുത്തു സിഗരറ്റ് കത്തിക്കാൻ സഹായിച്ചു. സിഗരറ്റ് പുകയൂതി വിട്ടുകൊണ്ട് ശ്രീ അകലേക്കു നോക്കി എന്തോ ആലോചിക്കുന്നതു കണ്ടു. ഇനി എന്നിൽ ശ്രീക്ക് വിരക്തി തോന്നിക്കാണുമോ..?! അതിനു തക്കതായി ഞാനൊരു തെറ്റും ചെയ്തില്ലല്ലോ.. അല്ലെങ്കിൽ തന്നെ ശ്രീ ഇനി എന്തു ന്യായീകരണങ്ങളുന്നയിച്ചാലും എന്റെ വിഷമം മാറാൻ പോകുന്നില്ല. "ശ്രീക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ അതെന്നോടു തുറന്നു പറയാമായിരുന്നില്ലേ..? ഞാൻ അടുത്തുപോലും വരില്ലായിരുന്നല്ലോ..! " വീണ്ടും ഞാൻ ആർദ്രമായ സ്വരത്തിൽ പറഞ്ഞു തേങ്ങി. സിഗരറ്റ് കുത്തിയണച്ചു എന്നോടുള്ള ദേഷ്യം തീർക്കുംപോലെ,കുറ്റി അവൻ തറയിലിട്ടു ചവിട്ടിതിരുമ്മി. എന്നിട്ട് എന്റെ കൈപിടിച്ചു വീടിനകത്തേക്ക് നടന്നു. എന്റെ മുറിയിൽ കയറി എന്നോടു സംസാരിക്കാൻ പോകുന്നെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതുമുണ്ടായില്ല. അവൻ നേരെ പടിയിറങ്ങി ഒന്നാം നിലയിലെത്തി. ഗൗരവത്തിൽ "തന്റെ മമ്മായെ വിളിക്ക്.." എന്നു പറഞ്ഞു. അപ്പോൾ എന്റെ തല പെരുക്കാൻ തുടങ്ങി. ഇനി എന്നെ കുറിച്ച് എന്തേലും കുറ്റങ്ങൾ പറയാനാണോ ഈശോയെ.." ആകരുതെയെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു. ഞാൻ മമ്മയെ വിളിച്ചു. "ആന്റി ഞാനിറങ്ങുവാ ..നേരം കുറേയായില്ലേ. അതുപോലെ ഇവനു നാളെ പരീക്ഷയല്ലേ. ഇരുന്നു പഠിക്കട്ടെ ! " മമ്മാ "ശരി മോനെ .." എന്നു പറഞ്ഞു. 'ഭാഗ്യം! വിചാരിച്ചതുപോലെ ശ്രീ ഒന്നും പറഞ്ഞില്ല . വെറുതെ ചിന്തകൾ കാടു കയറി.' ഞാൻ മനസ്സിൽ പറഞ്ഞു. "ഇനി അപ്പാപ്പനെ വിളിച്ചു ശല്യം ചെയ്യണ്ട. എണീക്കുമ്പോൾ ഞാൻ യാത്ര പറഞ്ഞതായി പറയുക. വരട്ടെ !" ഇതു പറഞ്ഞ് ശ്രീ പുറത്തേക്കിറങ്ങി. "മോൻ വല്ലപ്പോഴുമൊക്കെ ഇങ്ങോട്ട് ഇറങ്ങ്.. ഇവനൊരു കൂട്ടാകുമല്ലോ." ശ്രീ വരുന്നതിനു മുമ്പും, വന്നപ്പോഴുമുള്ള എന്റെ അതിയായ സന്തോഷം കണ്ടിട്ടാകണം മമ്മാ ശ്രീയെ ഓർമ്മിപ്പിച്ചു . ബൈക്കു സ്റ്റാർട്ട് ചെയ്തു ദയനീയമായി അവൻ എന്റെ മുഖത്തേക്കു നോക്കി . ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു. എന്റെ മുഖഭാവം മമ്മാ കാണാതിരിക്കാൻ ഞാനേറെ പാടുപെട്ടു. ഒരു വിരഹത്തിന്റെ നൊമ്പരവും സമ്മാനിച്ച് എന്റെ ശ്രീ ഗേറ്റ് കടന്നു പോകുന്നത് നിശബ്ദനായി നോക്കിനില്ക്കാനേ എനിക്കു കഴിഞ്ഞുള്ളു. അവൻ പോകുന്നത് കണ്‍മറയെ ഞാൻ നോക്കിനിന്നു. "കാഴ്ചക്ക് ആ പയ്യനേതോ സിനിമാനടന്റെ മുഖച്ഛായ.! ." മമ്മയുടെ ആ വാക്കുകൾ ശ്രദ്ധിക്കാതെ ഞാൻ മുകളിലേക്കു പോയി. നെഞ്ചിനകത്തു നല്ല ഭാരം! അതൊരു വേദനപോലെ.. ഞാൻ മുറിയിൽ കയറി കതകു കുറ്റിയിട്ടു മെത്തയിൽ കമിഴ്ന്നുകിടന്നു. ശ്രീയുടെ ആ പ്രവർത്തി ഓർത്തപ്പോൾ ദുഃഖം അണപൊട്ടിയൊഴുകി. കുറെ കരഞ്ഞു.. തലയിണ കണ്ണുനീരിൽ കുതിർന്നു. എന്തോ ഒരു അസ്വസ്ഥത ! കുറച്ചു കഴിഞ്ഞ് ഞാനെണീറ്റു മുള്ളാൻ പോയി. സത്യം പറഞ്ഞാൽ ശ്രീയുടെ സാമീപ്യമുണ്ടാക്കിയ 'സ്നേഹജലം' കണ്ടു ഞാൻ തന്നെ അതിശയിച്ചു പോയി. ഷഡ്ഡി മാറ്റി. കുറച്ചു വെള്ളമെടുത്തു അതെല്ലാം തുടച്ചു വൃത്തിയാക്കി. മമ്മായുടെ മനസ്സിൽ വീണ്ടും സംശയത്തിന്റെ വിത്തു പാകണ്ട . ശ്രീ വന്നതും, പോയതും ഇതും കൂടി കണ്ടാൽ മമ്മാ എന്തേലും ചിന്തിച്ചു കൂട്ടിയാലോ! അന്നൊരിക്കലുണ്ടായ അനുഭവം മറന്നു വരുന്നതേയുള്ളൂ.. തിരികെ വന്നു, മൂഡ് ഔട്ട് ആയാണ് പഠിക്കാനിരുന്നത്. ശ്രീ രാത്രി ഒറ്റക്കാണ് പോയിരിക്കുന്നത്. അതും അസമയം.. പരിചയമില്ലാത്ത സ്ഥലം. കവലയിൽ പെട്ടിക്കടയുടെ പരിസരത്ത് കുറെ സദാചാര പോലീസുകാരുണ്ട്. ഈ സമയത്തു കള്ളുകുടിച്ചു വാചകമടിച്ചിരിക്കാറാണ് പതിവ്.. ശ്രീയുടെ മുഖം ഈ പരിസരത്ത് ഇതിനു മുമ്പെങ്ങും കണ്ടിട്ടില്ലാത്തതിനാൽ അവന്മാർ പിടിച്ചു നിർത്തിയാലോ..? മുമ്പങ്ങിനെ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എനിക്കു പേടിയായി.. ഞാൻ പെട്ടെന്ന് മൊബൈലെടുത്ത് ശ്രീയെ വിളിച്ചു. എടുക്കുന്നില്ല. യാത്രയിലായതുകൊണ്ടു കേൾക്കാത്തതാണോ. അതോ.എന്നോടു കെർവ്വ് ആണോ ? അപ്പോഴേക്കും മമ്മാ വന്നു വാതിലിൽ മുട്ടി അതേ കാര്യം പറഞ്ഞു. .." ശ്രീ എത്തിയെന്നു വിളിച്ചു പറഞ്ഞോ മോനെ .? രാത്രി ഇറങ്ങിപോയതല്ലേ. ഒന്നു വിളിച്ചു ചോദിക്ക്..! "മമ്മാ എന്റെ മുഖം ശ്രദ്ധിക്കാതിരിക്കാനായി ഞാൻ ബുക്കിലേക്കു നോക്കി എന്തോ എഴുതുന്നതായ് ഭാവിച്ചാണ് മറുപടി പറഞ്ഞത്." ഞാൻ വിളിച്ചു മമ്മാ.. അവൻ ഫോണ്‍ എടുത്തില്ല. ഫ്ലാറ്റിൽ എത്തിക്കാണില്ല. യാത്രയിലാകും. എന്റെ നമ്പർ കാണുമ്പോൾ തിരികെ വിളിക്കുമായിരിക്കും.. "മുഖത്തു നോക്കിയാൽ കരഞ്ഞതായി മമ്മാ മനസ്സിലാക്കും.. കണ്ണുകൾ ചുവന്നു തടിച്ചിട്ടുണ്ട്. എന്റെ മുറിയാകെ 'നല്ല മണം ' എന്നു പറഞ്ഞാണ് മമ്മാ പുറത്തേക്കു പോയത്. ഉടൻ തന്നെ മൊബൈൽ ബെല്ലടിച്ചു. ശ്രീയാണ്. ആകാംഷയോടെ ഞാനെടുത്തു .. ശ്രീയുടെ വാക്കുകൾ വീണ്ടും എന്റെ കണ്ണുകളെ ഈറനണിയിച്ചു ..( തുടരും ..)
എന്റെ പ്രണയം ..... ( ഭാഗം : 39 )
ഇടറിയ ശ്രീയുടെ സ്വരം എന്റെ ചെവിയിൽ മുഴങ്ങി.. "എന്റെ പൊന്നു ടോമികുട്ടാ നീയെന്നോട് ക്ഷമിക്ക്.. ആ സമയം എനിക്കങ്ങിനെ പെരുമാറാനാണ് തോന്നിയത്. കാരണം നിന്റെ രൂപവും, ഭാവവും, ആ കണ്ണുകളിലെ ഇരുട്ടും എന്നെ വല്ലാതെ ആകർഷിച്ചു. എന്റെ ബോധമനസ്സ് എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതിമാറാൻ തുടങ്ങിയപ്പോൾ എനിക്കെന്തു ചെയ്യണമെന്നറിയാതെ വന്നു. അതുകൊണ്ടാണ് അന്നേരം ഞാനങ്ങിനെ.. എന്നോടു ക്ഷമിക്കില്ലേ എന്റെ മോൻ ? " ശ്രീ കരയുന്നതിനു തുല്യമായാണ് സംസാരിച്ചത്. ഇത്രയും കേട്ടപ്പോൾ ഉള്ളിന്റെയുള്ളിൽ അഭിമാനവും, സന്തോഷവും തോന്നിയെങ്കിലും അതു പുറത്തു കാണിക്കാതെ ഞാൻ ഒരൊറ്റ ചോദ്യം മാത്രം ശ്രീയോട് ചോദിച്ചു. "എന്താണെങ്കിലും അപ്പോൾ എന്നോടു തുറന്നു പറഞ്ഞിട്ടു പോകാമായിരുന്നില്ലേ..? വീണ്ടും അവൻ തുടർന്നു. "ഒരു വീട്ടിൽ ആദ്യമായി വിരുന്നുകാരനായി വന്ന ഞാൻ എങ്ങിനെയാണ് നെറികേട് കാണിക്കുന്നത്..? ആ വീട്ടുകാർ എത്ര മാന്യമായാണ് എന്നെ സ്വീകരിച്ചത്.. ആ മമ്മാ എത്ര സ്നേഹമായി സംസാരിച്ചു. പിന്നെ അത്താഴം വിളമ്പിത്തന്നു. എന്നിട്ട് ഞാനെങ്ങിനെ ! .. അതു മാത്രമല്ല തനിക്കു നാളെ പരീക്ഷയും കൂടിയാണ്. താൻ തന്നെ പറഞ്ഞു കുറേയേറെ പഠിച്ചു തീർക്കാനുണ്ടെന്ന്.. ആ നിലയ്ക്ക് റൊമാൻസ് കളിച്ചു തന്റെ ശ്രദ്ധ തിരിക്കുന്നത് ശരിയാണോ..? അതുമാത്രമല്ല അപ്പോൾ തന്റെ മമ്മാ ടെറസ്സിലേക്ക് വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു? എനിക്കു പരിചയമില്ലാത്ത സ്ഥലത്ത് ഇതുപോലെ എന്തിനെങ്കിലും പിടിക്കപ്പെട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ ? ടോമികുട്ടൻ പറയൂ.." എല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു.. പിന്നെ ഈറനണിഞ്ഞ എന്റെ മിഴികൾ തുടച്ചു. "എന്തിനാ പോകാൻ നേരം ശ്രീയുടെ കണ്ണുകൾ നിറഞ്ഞത് .? അതാ എനിക്കു കൂടുതൽ സങ്കടമായത്.." (ഞാൻ ). "തന്നോടു മനസ്സിലുള്ളതു തുറന്നുപറയാൻ കഴിയാത്തതിലുള്ള വിഷമമായിരുന്നു. അന്നേരം ഞാനതു പറഞ്ഞിരുന്നെങ്കിൽ ഞാനിപ്പോൾ തന്റെ മെത്തയിൽ തന്നോടൊപ്പം ശയനത്തിലായിരുന്നേനെ..! എന്റെ ആശ്വസിപ്പിക്കൽ എപ്പോഴും 'പ്രവർത്തി' കൊണ്ടാണ്. അതാണ് തിരികെ തന്റെ മുറിയിൽ പോലും കയറാനാകാതെ പോന്നത്. ഇതൊക്കെ പ്രണയത്തിന്റെ ഒരു ഭാഗമാടോ.. താൻ സന്തോഷമായിരിക്ക്.. സമയമാകട്ടെ ! നമ്മുക്ക് അടിച്ചുപൊളിക്കാം. "ശ്രീ പറഞ്ഞതിന്റെ പൊരുൾ എനിക്കു മനസ്സിലായി. മനസ്സിൽ തികട്ടിവന്ന ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരങ്ങൾ ലഭിച്ചുകഴിഞ്ഞു. ശ്രീയോടുണ്ടായിരുന്ന പരിഭവമെല്ലാം ആ വാക്കുകൾ കേട്ടപ്പോൾ വെയിലേറ്റ വെണ്ണ പോലെയുരുകി. "താനൊന്നു ചിരിച്ചേ.. എന്നിട്ടു നല്ല കുട്ടിയായിരുന്നു നാളെത്തെ പരീക്ഷക്കുള്ളത് പഠിക്ക് .."ഞാൻ ചിരിച്ചു. ഫോണിൽ കൂടി ഒരുമ്മയും കൊടുത്തു .. പലിശ സഹിതം ശ്രീ തിരിച്ചു രണ്ടുമ്മകൾ തന്നു. ഒരു ചക്കരയുമ്മയും, ഒരു പഞ്ചാരയുമ്മയും.. ഒരു പ്രത്യേക നിർവൃതിയോടെയാണ് ഞാൻ ഫോണ്‍ കട്ട് ആക്കിയത്.. ഹോ.. എന്തൊരു സമാധാനം ! ഇപ്പോഴാണ് പഠിക്കാൻ ഒരു ഊർജ്ജം കിട്ടിയത്. മുകളിൽ നിന്നുകൊണ്ടു തന്നെ ശ്രീ ഫ്ലാറ്റിൽ എത്തിയെന്നു വിളിച്ചുപറഞ്ഞതായ് മമ്മയോടു പറഞ്ഞു. പിന്നെ ഒരു മണി വരെ കുത്തിയിരുന്നു പഠിച്ചു തീർത്തതിനു ശേഷമാണ് പ്രാർത്ഥിച്ചു ഉറങ്ങാൻ കിടന്നത്. ക്ഷീണം കൊണ്ട് കിടന്നപാടെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ അദ്ഭുതകരമായ ഒരു സ്വപ്നം കണ്ടു. 'ഒരുച്ച സമയം ! ശ്രീ എന്റെ കൈകോർത്തു ഓടുകയാണ്. എവിടേക്കെന്നറിയില്ല. അങ്ങിനെ ഞങ്ങൾ ഏതോ ഒരു കടൽ തീരത്തെത്തി. അപ്പോളതാ നാലുചുറ്റും സുനാമി പോലെ തിരകൾ ഉയർന്നു പൊങ്ങുന്നു. ആകാശം മുട്ടെ പൊങ്ങുന്ന തിരമാലകൾ !! ഞാനതു കണ്ടു ഭയന്ന് ശ്രീയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നു. ഞങ്ങൾ നാലു വാക്കിനും തിരിഞ്ഞോടുമ്പോൾ തിരകൾ ഞങ്ങളെ വിഴുങ്ങാനായ് അടുക്കുകയാണ്. നാലു വശത്തും കടൽ ! ഞാൻ ഭയന്നു വിറച്ചു. അന്നേരം ശ്രീയെന്നെ മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്നുണ്ട്. മുട്ടുവരെ തിര വന്നു നനയിച്ചു '.. പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു. ആ സ്വപ്നം നന്നായി ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. ഒരു പക്ഷെ നാളെകളിൽ വരാനിരിക്കുന്ന ഏതോ വിപത്തിന്റെ സൂചനയാവാം ഈ സ്വപനം ! ഞാൻ കുറച്ചുനേരം ചിന്തിച്ചു. പിന്നെയും മയക്കത്തിലാണ്ടു. വികല്പമായ മനസ്സിന്റെ ചിന്തകളാണോ ഇത്തരം അവിശ്വസനീയ സ്വപ്നങ്ങളായി ബഹിർഗമിക്കുന്നത്. അറിയില്ല. ഉപബോധ മനസ്സിന്റെ വികൃതികൾ ! വ്യാഴാഴ്ച രാവിലെ ശ്രീയെ വിളിക്കാൻ കഴിഞ്ഞില്ല. സമയമുണ്ടായില്ല എന്നതാണു സത്യം.! ഉച്ചയ്ക്ക് ശ്രീയെ വിളിക്കാൻ മൊബൈൽ തപ്പിയപ്പോൾ കാണാനില്ല. ഇറങ്ങുന്ന ധൃതിയിൽ എടുക്കാൻ മറന്നതാണ്. കണ്ട സ്വപ്നത്തിനെ കുറിച്ചൊക്കെ പറയാനാണ് വിളിച്ചത് . നേരം വൈകിയതിനാൽ അയൽപക്കത്തെ വീട്ടിലെ രാജുഅങ്കിളാണ് രാവിലെ സ്കൂളിൽ കൊണ്ടുവിട്ടത്. വൈകിട്ട് ട്യൂഷനും കഴിഞ്ഞു മടങ്ങിയെത്തി മൊബൈലിൽ നോക്കിയപ്പോൾ ശ്രീ രണ്ടു തവണ വിളിച്ചിരിക്കുന്നു. ഞാൻ മുകളിൽ ടെറസിൽ പോയി ഞങ്ങൾ തലേന്നാൾ നിന്ന സ്ഥലത്തു നിന്നുകൊണ്ട് ശ്രീയെ വിളിച്ചു. ഉടൻ തന്നെ ശ്രീ മൊബൈൽ എടുത്തു." എന്താ ടോമികുട്ടാ മൊബൈൽ എടുക്കാതിരുന്നത്. ഞാനെത്ര ടെൻഷനടിച്ചു എന്നറിയാമോ..? ". മൊബൈൽ മറന്നുവച്ചതും, തലേന്നാൾ ഒരു മണി വരെയിരുന്നു പഠിച്ചതും, പേടിസ്വപനം കണ്ടതുമെല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ശ്രീ എന്നെ സമാധാനപ്പെടുത്തി. ഇന്നലെ രാത്രി എന്റെ വെള്ളാരംകല്ലു പോലെയുള്ള നീണ്ട കണ്ണുകളും, അതിനൊത്തു വളഞ്ഞുനീണ്ട പുരികങ്ങളും കണ്ടപ്പോൾ ശ്രീയുടെ നിയന്ത്രണം വിട്ടുപോയത്രേ.! അതും നിലാവും, മഞ്ഞും, കുളിർക്കാറ്റുമുള്ള അസുലഭസുരഭില രാത്രി.! ഇനിയങ്ങിനെയൊരു അവസരം കിട്ടുമോയെന്നു ഞാൻ ചോദിച്ചപ്പോൾ 'പരീക്ഷയും, ഭാവിജീവിതവുമാണ് പ്രധാനമെന്നും, നമ്മുടെ സ്നേഹം സത്യമുള്ളതാണെങ്കിൽ, ഇന്നല്ലെങ്കിൽ നാളെ ദൈവം നമ്മെ ഒരുമിപ്പിക്കുമെന്നും, ഒരിക്കലും തമ്മിൽ പിരിക്കില്ല' എന്നും ശ്രീ പറഞ്ഞു. ശ്രീ വലിച്ചു താഴെയിട്ട് ചവിട്ടിയരച്ചണച്ച സിഗരറ്റ്കുറ്റി അവിടെ തന്നെ കിടപ്പുണ്ടായിരുന്നു. "ഒരു സിഗരറ്റ് ആണ് നമ്മുടെ ബന്ധത്തിനു തുടക്കമിട്ടത്". അതുപറഞ്ഞു ഞങ്ങൾ ചിരിച്ചു. വളരെ സന്തോഷമായിട്ടാണ് ഞങ്ങളന്നു സംസാരം അവസാനിപ്പിച്ചത്. രാത്രി ഒരിക്കൽ കൂടിവിളിച്ചു കുശലപ്രശ്നങ്ങൾ തിരക്കിയ ശേഷമാണ് അന്നുറങ്ങാൻ കിടന്നത്. നാളെ അവസാന പരീക്ഷ ! 'കണക്ക്' ഇഷ്ടമുള്ള വിഷയമായതിനാൽ അധികം പഠിക്കാനുമില്ല. പപ്പാ വിളിക്കുന്ന വെള്ളിയാഴ്ച പുലർന്നു. രാവിലെയും, ഉച്ചക്കുമെല്ലാം ശ്രീയെ വിളിച്ചു കുറച്ചുകുറച്ചു സംസാരിച്ചു. രണ്ടു സന്ദേശങ്ങളുമയച്ചു. മൊബൈലിൽ തുക കുറവായിരുന്നു. വൈകിട്ടു നൂറു രൂപ ക്രെഡിറ്റ് നിറച്ചാണ് വീട്ടിലേക്കു പോയത്. ചെന്നുകയറിയതും വീട്ടിലെ ഫോണിൽ മമ്മാ ആരോടോ വാചകമടിക്കുന്നു. ഈശോമിശിഹായ്ക്കു സ്തുതിയൊക്കെ പറയുന്നുണ്ട്. എന്നെ കണ്ടയുടൻ വിളിച്ചു ഫോണ്‍ തന്നു. ഞാൻ ഫോണ്‍ വാങ്ങിയതും വളരെ സന്തോഷമുള്ള വാർത്തയായിരുന്നു മറുവശത്തു നിന്നും കേട്ടത്.. ( തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 40 )
അത് പള്ളിയിലെ വലിയച്ചനായിരുന്നു.. പള്ളിക്കാര്യങ്ങളിൽ ഞാൻ കുറച്ചു മുൻപന്തിയിൽ ആയതുകൊണ്ട് ക്രിസ്തുമസ്കരോളിനു ക്ഷണിക്കാൻ വിളിച്ചതാണ്. പരീക്ഷ ആയതുകൊണ്ടാണ് ഇതുവരെ പോകാതിരുന്നത്. ഞാൻ ആ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. കാരണം എനിക്കേറ്റവും ഇഷ്ടമുള്ളതാണ് 'ക്രിസ്തുമസ്കരോൾ'. കരോൾ ഗാനങ്ങൾക്കൊപ്പം ചുവടുവച്ച് ആഹ്ലാദപൂർവ്വം വീടുകളിൽ കയറിയിറങ്ങുന്ന ആ രാവുകൾ എന്നുമെന്റെ ദൗർബല്യമായിരുന്നു.. കരോൾ ഗ്രൂപ്പിന്റെ കൂടെ പോകുമ്പോൾ വലിയ കാശുകാരുടെയും, പാവങ്ങളുടെയുമൊക്കെ വീടുകളിൽ കയറിയിറങ്ങി ക്രിസ്തുമസ്പപ്പായോടൊപ്പം 'ജിംഗിൾ ബെൽ ' പാടിയാടി രാത്രിയുടെ ഒന്നാംയാമത്തിൽ, ആ വിശുദ്ധതയിൽ സമാധാനത്തിന്റെ പ്രാക്കളായി പാറിപറന്നു നടക്കാം. 'ശാന്തരാത്രി തിരുരാത്രി' എന്ന ഗാനം ഇപ്പോഴും മനസ്സിലുണ്ട്. അതിനേക്കാളിഷ്ടം മിക്ക വീടുകളിൽ നിന്നും മുന്തിരിവൈനുൾപ്പെടെ, കേക്കുകളും, പഴവർഗ്ഗങ്ങളും വയറു നിറച്ചു കഴിക്കാം എന്നതാണ്. ഇന്നു സ്കൂൾ അടച്ച ദിവസമാണ്. പപ്പാ മൊബിലിലേക്കു വിളിച്ചു കുറെ ക്രിസ്തുമസ് പരിപാടികൾ നിർദ്ദേശിച്ചു. എല്ലാം മൂളികേട്ടു. കരോളിനു പോകുന്ന കാര്യം പറയാൻ ശ്രീയെ പലവട്ടം വിളിക്കാൻ ശ്രമിച്ചിട്ടു കിട്ടിയില്ല. ഒരു എട്ടു മണിയോടെ ഞാൻ കുരിശ്ശടി കൊച്ചുപള്ളിയിൽ എത്തി. അവിടെ നിന്നാണ് 'കാരോൾ ഗ്രൂപ്പ്' യാത്ര തിരിക്കുന്നത്. എല്ലാം പരിചയക്കാർ തന്നെ! എന്റെ സുഹൃത്ത് അനീഷിമുണ്ടായിരുന്നു. ഞങ്ങളന്നു വീടുവീടാന്തരം ഉണ്ണിയേശുവിന്റെ സ്തുതിഗീതങ്ങളും, പിറന്നാൾ മുന്നറിയിപ്പുമായി സഞ്ചരിക്കവേ അതാ എന്റെ മൊബൈൽ അടിക്കുന്നു. നോക്കുമ്പോൾ ശ്രീയാണ്. മറ്റുള്ള ശബ്ദകോലാഹലങ്ങളാൽ അവൻ പറയുന്നതൊന്നും ഒന്നും വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ കട്ട് ചെയ്ത് കുറച്ചു മാറിനിന്ന് തിരിച്ചങ്ങോട്ടു വിളിച്ചു. "ഹലോ.. ഞാൻ തന്റെ മൊബൈലിൽ എത്ര വട്ടം വിളിച്ചു. എടുക്കാത്തതിനാൽ പിന്നെ പറുദീസയിലെ ഫോണിൽ വിളിച്ചപ്പോൾ മമ്മാ വിവരം പറഞ്ഞു. താനിപ്പോൾ എവിടെയാ..?" (ശ്രീ ).. "ഞാൻ കാരോൾ സംഘത്തിനോടൊപ്പം ഇപ്പോൾ ചേവായൂരുള്ള ഒരു വീട്ടിലാ.." (ഞാൻ ) "ടോമി, ഞാനും പോന്നോട്ടെ കൂടെ.! എനിക്കും ഇഷ്ടമാടോ ക്രിസ്തുമസ് കരോൾ.. തന്നെയൊന്നു കാണുകയും ചെയ്യാമല്ലോ.. ഇന്നത്തോടെ എനിക്കും ക്ലാസ് തീർന്നു. " ( ശ്രീ) ശ്രീയോട് എങ്ങിനെ വരാൻ പറയും? അവൻ ഹിന്ദുവല്ലേ.. സംഘത്തലവനോട് അനുവാദം വാങ്ങണം. ഞാൻ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ റദ്ദു ചെയ്തു. ഞാൻ അനീഷിനോട് കാര്യം പറഞ്ഞു. അവൻ ചെന്നു ലീഡറോട് കാര്യം അവതരിപ്പിച്ചു. ശ്രീ എന്റെ ഏറ്റവും അടുത്ത ചങ്ങാതി ആണെന്നും, അവൻ യേശുവിൽ വിശ്വസിക്കുന്നുവെന്നും പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അയാൾ സമ്മതിച്ചു. ഈ ജാതിയും മതവും വരുത്തുന്ന ഓരോരോ പുകിലേ.. ഞാനുടനെതന്നെ ശ്രീയെ വിളിച്ചു വരാനായി പറഞ്ഞു. ഞങ്ങൾ എത്തിയ സ്ഥലവും പറഞ്ഞുകൊടുത്തു. അവനു സന്തോഷമായി. പാവം ശ്രീ .. ഇന്നലത്തെ സംഭവത്തിൽ അവനു നല്ല വേദനയും, കുറ്റബോധവും കാണും. ഒരു മന:സമാധാനവും കാണില്ല. അതാണ് എന്നെ കാണാൻ കയറു പൊട്ടിക്കുന്നത്. മുന്തിരിവൈൻ അടിച്ചു ഞാനും നല്ല ഉഷാറാണ്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ശ്രീ ഞങ്ങൾ പറഞ്ഞ റോഡിലെത്തി. നിർഭാഗ്യവശാൽ ഞങ്ങൾ സ്കൂളും കഴിഞ്ഞു മാത്യൂസ് സാറിന്റെ വീട്ടുപടിക്കൽ എത്തിയിരുന്നു. ഞാൻ കുറച്ചു മാറിനിന്ന് ശ്രീക്കു അവിടേക്കു വരാനുള്ള എളുപ്പവഴി എനിക്കറിയാവുന്ന രീതിയിൽ പറഞ്ഞു കൊടുത്തു. സമയം പത്തു മണിയാകാൻ പോകുന്നു. ശ്രീക്കു വഴി തെറ്റിയെന്നു തോന്നുന്നു . എന്നോടുള്ള സ്നേഹവും, ആകർഷണവുമാണ് ശ്രീയെ എന്റെ അരികിലേക്ക് വരാൻ പ്രേരിപ്പിച്ചത്. എന്നിട്ടിപ്പോൾ എന്നെ തേടി അലയുകയാണ് ആ പാവം.. തമ്മിൽ കാണാനാകാതെ എന്റെ ഹൃദയസ്പന്ദനവേഗത കൂടി. അവസാനം ശ്രീ അകലെനിന്നും കരോൾ ഡ്രമ്മിന്റെ ശബ്ദം കേട്ടു പിന്തുടർന്നുവന്നു. ഏതാണ്ട് അര കിലോമീറ്റർ താണ്ടിയോടി അവൻ എന്നരികിലെത്തി. ശ്രീയെ കണ്ടയുടൻ ഞാനെല്ലാം മറന്നു എന്നിലേക്കണച്ചു. ആ തണുപ്പിലും ശ്രീയുടെ വിയർപ്പിൽ ഞാനെന്റെ ശരീരം ചേർത്തു. ഇണക്കിളികൾ തമ്മിൽ കണ്ടുമുട്ടിയ സന്തോഷമായിരുന്നു അപ്പോൾ ! ആ മനോനില അനുഭവിച്ചവർക്കൊഴികെ ആർക്കും അതു മനസ്സിലാകില്ല.. ഞാൻ ശ്രീയെ എല്ലാവർക്കും പരിചയപ്പെടുത്തി. അനീഷ് എന്റെ ചെവിയിൽ പറഞ്ഞത് ഞാനിന്നും ഓർക്കുന്നു. "അല്ലെടാ ടോമി.. ഇവനാളു കൊള്ളാല്ലോ.. ഒരു തെലുങ്കുസിനിമാനടന്റെ ഛായ ഉണ്ടല്ലോ. ഇതാരാ..?" ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു "ഇതാണ് മിസ്റ്റർ ശ്രീഹരി .. ഭാവി എം .ബി .ബി .എസ്. ഇപ്പോൾ എൻട്രൻസ് കോച്ചിംഗിൽ ആണ്. ഞങ്ങൾ ഉല്ലസിച്ചു ബേത് ലേഹേമിലെ മഞ്ഞണിഞ്ഞ മലമേടുകളെ അനുസ്മരിപ്പിക്കുന്ന ഗാനങ്ങൾ ഏറ്റുപാടി എല്ലാ വീടുകളും സന്ദർശിച്ചു. ഞാൻ ശ്രീയോട് തൊട്ടുരുമ്മി ചെവിയിൽ കാര്യങ്ങളൊക്കെ പറഞ്ഞുനടന്നു. അവനും സന്തോഷവാനായിരുന്നു. അങ്ങിനെ പല വീടുകളും സഞ്ചരിച്ചു നേരം പോയതറിഞ്ഞില്ല. പതിനൊന്നു മണിയായപ്പോൾ ശ്രീയുടെ ആന്റി വിളിച്ചു. ശ്രീ മടങ്ങിച്ചെല്ലാൻ താമസിക്കുന്നതെന്താന്നു ചോദിക്കാനാകും. "ഇന്നു വരുന്നില്ല. കരോൾ കഴിഞ്ഞു ഇന്നു പറുദീസയിൽ തങ്ങുമെന്നു പറയ്.!" ഞാൻ ശ്രീയുടെ ചെവിയിൽ മന്ത്രിച്ചു. അവൻ 'ഇതാ താൻ പറയ്' എന്നുപറഞ്ഞ് മൊബൈൽ എന്റെ കൈയ്യിൽ തന്നു. "ഞാനാ ആന്റി. ടോമി.. ശ്രീയെന്നെക്കുറിച്ച് പറഞ്ഞു കാണുമല്ലോ അല്ലെ..! ഞങ്ങൾ കരോൾസംഘത്തിന്റെ കൂടെയാണ്. നേരം ഏറെയായി.. തീരുമ്പോൾ പന്ത്രണ്ടു മണിയൊക്കെ കഴിയും.ഇപ്പോൾ ചാടിപ്പോരാനും കഴിയില്ല. ഇവനിന്ന് ഇന്ന് എന്റെ വീട്ടിൽ തങ്ങിയിട്ട് നാളെ വെളുപ്പിന് ജിമ്മിൽ പോയിട്ട് അങ്ങുവരും.. പ്ലീസ് ആന്റി.." അവർ വലിയ താല്പര്യമില്ലാത്തപോലെ 'ശരി' എന്നു പറഞ്ഞു. ഫോണ്‍ ഞാൻ ശ്രീക്കു കൊടുത്തു. അവൻ അവർ എന്തോ പറഞ്ഞതിന് മൂളി ഫോണ്‍ റദ്ദാക്കി. ..വൂഫ്.. ആന്റി സമ്മതിച്ചു. അവനെന്നെ എടുത്തുപൊക്കി ഒരു കറക്കുകറക്കി താഴെയിറക്കി. അപ്പോൾ ഞങ്ങളുടെ മുഴപ്പുകൾ തമ്മിൽ ഉരസുന്നുണ്ടായിരുന്നു.. ഒരു ചെറുസുഖം അനുഭവപ്പെട്ടു.. വരാനിരുന്നൊരു വലിയ സുഖത്തിന്റെ മുന്നോടിയായിരുന്നുവോ അത്.! കൂടെയുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കുറച്ചുമാറി നടന്നു.. അര മണിക്കൂർ മുമ്പ് അനീഷ് കുര്യൻ വീട്ടിലേക്കു പോയതു കൊണ്ട് അവനീ രംഗത്തിനു സാക്ഷിയായില്ല. എന്റെ സന്തോഷം പിന്നെ പറയാനുണ്ടോ..! ഞാനും, ശ്രീയും ഇന്നൊരു മെത്തയിൽ കെട്ടിപുണർന്നുറങ്ങാൻ പോകുന്നു. എത്രയോ നാളത്തെ സ്വപ്നം! ഓർത്തപ്പോൾ തന്നെ അടിമുടി പുളകം കൊണ്ടു .നെഞ്ചിന്റെ താളം കൂടി രോമാഞ്ചം വന്നു. ഉടൻ മമ്മയെ വിളിച്ചു കാര്യം പറഞ്ഞു. മമ്മക്കും സന്തോഷമായി. ഒരു ഹിന്ദു ക്രിസ്തുമസ്സ് കാരോളിൽ പങ്കെടുക്കുക മമ്മയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. പിന്നെ പോകുന്നിടത്തു നിന്നെല്ലാം പലതും കഴിക്കാൻ കിട്ടിയതുകൊണ്ട് മമ്മക്ക് ആഹാരം ഉണ്ടാക്കുന്ന പാടുമില്ല. ശ്രീ ഒരു ആന്റി കൊടുത്ത മുന്തിരിവൈൻ കുടിച്ചു അതിനു ശേഷം സംസാരം കൂടി. ഇന്നെന്റെ ദിവസം ! ഇന്നലെ ഞാനൊഴുക്കിയ കണ്ണുനീരിനു ഈശോ തരാൻ പോകുന്ന വലിയ ആനന്ദം ! ഞാൻ മനസ്സിലോർത്തു. ഉദ്ദേശം പാതിരാത്രി ഒരു മണിയോടെ കരോൾ അവസാനിച്ചു. കപ്യാർ ഞങ്ങളെ ഇരുവരെയും പറുദീസയിലെത്തിച്ചു. ഒച്ചയുണ്ടാക്കാതെ ഞങ്ങൾ ഗേറ്റു തുറന്നകത്തേക്കു കയറി. അയല്പക്കത്തെ വീട്ടിലെ ശാന്തിയാന്റിയുടെ പട്ടി നിർത്താതെ കുരക്കുന്നുണ്ടായിരുന്നു. "നാളെയാണ് ഈ ഏരിയയിൽ കരോൾ വരുന്നത്.. "ഞാൻ ശ്രീയോട് മെല്ലെ കാതിൽ പറഞ്ഞു. ഞാൻ ബെല്ലടിച്ചു. അനക്കമില്ല. മമ്മ നല്ല ഉറക്കമാണെന്നു തോന്നുന്നു. വീടിനുള്ളിൽ വെട്ടമുണ്ട്. വീണ്ടും ബെല്ലടിച്ചപ്പോൾ മമ്മ വന്നു വാതിൽ തുറന്നു. "കയറിവാ മക്കളെ ." എന്നെയും ശ്രീയെയും മമ്മ അകത്തേക്കു വിളിച്ചു. ഞങ്ങൾ ഒരുമിച്ച് കൈകോർത്ത് അകത്തുകയറി. ശ്രീ മടിച്ചുമടിച്ചാണ് വന്നത്. മമ്മയിൽ നിന്നും രാത്രി കുടിക്കാനുള്ള രാമച്ചവും,ഏലക്കായും ഇട്ടു കാച്ചിയ വെള്ളവും വാങ്ങി ഞങ്ങൾ രണ്ടാം നിലയിലേക്കു പോയി.. എന്റെ മുറി തുറന്നതും നല്ല മണം.. ശ്രീയുടെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി വിടർന്നു.. ( തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 41 )
തലേന്നാൾ നന്നായി അലങ്കരിച്ചിരുന്നതുകൊണ്ട് മുറിയൊക്കെ നല്ല ഭംഗിയായിരുന്നു. മാത്രമല്ല എന്റെ പാവം മമ്മ അതിൽ കിടന്ന വിരിപ്പൊക്കെ മാറ്റി, പപ്പാ ഗൾഫിൽ നിന്നും കൊണ്ടുവന്ന മനോഹരമായ റോസ് നിറത്തിലുള്ള കിടക്കവിരിപ്പൊക്കെ വിരിച്ചിട്ടിരുന്നു. "ടോമിക്കുട്ടന്റെ മുറിയൊക്കെ നല്ല വെടിപ്പും, വൃത്തിയും.." ശ്രീയുടെ പ്രശംസ..! അകത്തു കയറി കതകു കുറ്റിയിട്ടതും ശ്രീയെന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു. "അയ്യോ..വിട്ടേ.. ധൃതി വേണ്ട.. ഞാനാകെ വിയർത്തു മുഷിഞ്ഞിരിക്കുവാ. കുറെ അലഞ്ഞതല്ലേ.. ഞാൻ ഒന്നു മേലുകഴുകി ഫ്രഷ് ആയിക്കോട്ടെ..! "എന്റെ വാക്കുകൾ കേട്ടു ശ്രീ എന്റെ മേലുള്ള പിടി അയച്ചു.. ഞാനുടനെ കുളിമുറിയിൽ കയറി മേലു മാത്രമല്ല തലയുൾപ്പെടെ ഷാമ്പൂ തേയ്ച്ചു കുളിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ വാതിലിൽ മുട്ടി. ഞാൻ കതകിനു മറഞ്ഞുനിന്നു വാതിൽ പകുതി തുറന്നു തലയിട്ട് "എന്താ.." എന്നു ചോദിച്ചപ്പോൾ "അയ്യോ.. താൻ കുളിച്ചു കഴിഞ്ഞോ.. ഇല്ലെങ്കിൽ ആ കുളിസീൻ ഒന്നു കാണാമായിരുന്നു." എന്നു പറഞ്ഞു. ഞാൻ കണ്ണുരുട്ടി നോക്കിയിട്ടു കുളിമുറിയുടെ കതകടച്ചു. അല്പം വൈൻ മനുഷ്യനെ ഇത്രയും 'റൊമാന്റിക് ' ആക്കുമോ.. ഞാൻ മനസ്സിലോർത്തു ചിരിച്ചു. ഞാൻ കുളിച്ചിറങ്ങിയപ്പോഴേക്കും ശ്രീ കുളിക്കാൻ അകത്തേക്കു കയറി. ശ്രീ ചെയ്തതിനു ബദലായി ഞാനും വെറുതെ ഒരു രസത്തിന് കുളിമുറിയുടെ വാതിലിൽ മുട്ടി. വാതിൽ തുറക്കില്ലെന്ന ധൈര്യത്തിലാണ് ഞാൻ മുട്ടിയത് . പക്ഷെ, എന്റെ ചിന്തക്കു വിപരീതമാണ് അന്നു സംഭവിച്ചത്. ഓർക്കുമ്പോൾ ഇന്നും ശരീരം കുളിരുകോരുന്നു ! യാതൊരു കൂസലുമില്ലാതെ ജനിച്ച വേഷത്തിൽ ശ്രീ ആ വാതിൽ തുറന്നു. ഒരൊറ്റ നോട്ടമേ ഞാൻ നോക്കിയുള്ളൂ. ഞെട്ടിപ്പോയി.. ഞാനേറെ നാളുകൾ മനസ്സിൽ കൊതിച്ച ആ കാഴ്ച ! അപ്പോൾ എന്നിലെ ലൈംഗികത ഉണരാൻ തുടങ്ങി.. എന്റെ തലക്കൊരു പെരുപ്പുപോലെ.. ദേഹം വിറക്കുന്നുവോ.. ! ശ്രീയുടെ പൗരുഷം തുളുമ്പുന്ന അവയവം കണ്ടു എന്റെ പ്രഞ്ജയയറ്റുപോയി! "കൂടെ കുളിക്കുന്നോ. അകത്തേക്കു പോര്" എന്ന ശ്രീയുടെ ചോദ്യം എന്നെ ഉണർത്തി. പെട്ടെന്നു മനസ്സ് സ്വയംവരുതിയിലാക്കി ഞാൻ തന്നെ കുളിമുറിയുടെ വാതിലടച്ചു.. ശ്രീ കുളിമുറിയിൽ നിന്നും ഇനി ഈ വേഷത്തിൽ എന്റെ മുന്നിൽ ഇറങ്ങി വന്നാലോ ! പറയാൻ പറ്റില്ല . ഞാൻ ബുദ്ധിപൂർവ്വം മുറിയിലെ ലൈറ്റ് അണച്ചു. എന്നാലും ചുവപ്പു ബെഡ് ലാംപ് കത്തിനില്പ്പുണ്ട്. മമ്മയും, അപ്പാപ്പനും താഴത്തെ നിലയിലാണ്. രണ്ടുപേരും ഇപ്പോൾ സുഖസുഷുപ്തിയിലാണ്ടു കാണും. ഞാൻ ചെറിയ ശബ്ദത്തിൽ ഒരു ഗാനമിട്ടു. പങ്കജിന്റെ ഹൃദയഹാരിയായ ഒരു ഗസൽ.. ! പിന്നെ പുറത്തേക്കുള്ള ജനാല തുറന്നിട്ടു.. ഒറ്റയ്ക്കു കിടക്കുന്നതുകൊണ്ട് സാധാരണ രാത്രികളിൽ ജനാലകൾ തുറക്കാറില്ല. പുറത്തു നനുനനെ മഞ്ഞു പൊഴിയുന്ന ശബ്ദം കേൾക്കാം. ആകാശത്തു പൂനിലാവ് വാരിവിതറി ഉറ്റുനോക്കുന്ന ചന്ദ്രബിംബം.! ആ പനിനിലാവിൽ പ്രകൃതി മനോഹരിയായി തോന്നിച്ചു.. മനസ്സിൽ തരളിതമായ വികാരത്തിന്റെ വേലിയേറ്റം അനുഭവപ്പെട്ടു.എങ്ങും വല്ലാത്തൊരു മാദക ഗന്ധം ! എന്റെ തലമുടി കുറച്ചു നീളകൂടുതലായതു കൊണ്ട് ഉണങ്ങാനായി ഫാനിട്ടു. ഇടതൂർന്ന അനുസരണയില്ലാത്ത മുടികൾ ആ കാറ്റിൽ പറന്നുകളിച്ചു. മുറിയിലാകെ ഒരു പ്രണയാന്തരീക്ഷം തോന്നിച്ചു. ശ്രീ കുളിച്ചു പുറത്തേക്കു വന്നു. ഭാഗ്യം! ടവ്വൽ ചുറ്റിയുടുത്തിട്ടുണ്ട്. എന്നോടു ലുങ്കിയോ, പുളിയിലക്കരമുണ്ടോ വേണമെന്നു പറഞ്ഞു. അതു രണ്ടും ഞാൻ ഉപയോഗിക്കാറില്ല. പിന്നെ ഞാനെന്റെ ഉപയോഗിക്കാത്ത പുതിയ ഷോർട്ട്സ് എടുത്തു കൊടുത്തു. ഭാഗ്യത്തിനു ശ്രീക്കതു പാകമായിരുന്നു. എന്റെ നേരെ നിന്നാണ് ശ്രീ ഷോർട്ട്സ് ഇട്ടത്. എന്നെയെന്തോ കാണിക്കാനുള്ള വ്യഗ്രത അവന്റെ മുഖത്ത് നിഴലിച്ചു. അതു കണ്ടപ്പോൾ എനിക്കു നാണം തോന്നി. ആ മങ്ങിയ ചുവന്ന വെളിച്ചത്തിൽ ശ്രീയെ കാണാൻ നല്ല ചന്തം..! പിന്നെ ഞാൻ ലൈറ്റിട്ടുകൊടുത്തു. ശ്രീ പെർഫ്യൂം എടുത്തടിച്ചു. പിന്നെ ഡിയോഡോറെന്റ്, പൗഡർ, തല ചീകാൻ ചീപ്പ് എല്ലാം ഞാനെടുത്തു കൊടുത്തു. "ഒരുങ്ങി ഈ രാത്രി എങ്ങോട്ടാ..? " ഞാൻ ചിരിച്ചുകൊണ്ടു ചോദിച്ചു. "ഓ, ഇതൊക്കെ ഒരു ശീലമായി ഡാർലിംഗ് ! ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്നല്ലെ പഴമക്കാരുടെ വാദം.! ഇതുപറഞ്ഞു ശ്രീ എന്റെ മെത്തയിൽ ചാടിക്കയറി കിടന്നു.. "എന്താ സുഖം ഈ മെത്തയിൽ കിടക്കാൻ.. ഇങ്ങിനെ സുഖിച്ചല്ലേ കള്ളാ എന്നും നീ കിടക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ തൊട്ടിലിൽ കിടന്നതു പോലെയുണ്ട്." അവൻ ഒരു കൊച്ചുകുട്ടിയെ പോലെ പറഞ്ഞു. "ന്ഹേ.. കുഞ്ഞായിരിക്കുമ്പോൾ കിടന്നതൊക്കെ ഓർമ്മയുണ്ടോ.? എനിക്കതൊന്നും ഓർമ്മയില്ലല്ലോ! " അതുപറഞ്ഞ് ഞാൻ വീണ്ടും ലൈറ്റ് അണച്ചിട്ട് പതിയെ മെത്തയുടെ ഒരറ്റത്ത് ഇരുന്നു. അപ്പോൾ ശ്രീയെന്നെ ബലാല്ക്കാരമായി പിടിച്ചു അവന്റെ അടുത്തു കിടത്തി. ഞാൻ കുതറിമാറി ശ്രീക്കു എതിർവശത്തായി ജനാലയിലേക്ക് മുഖം തിരിച്ചുകിടന്നു. "ഓ.. ജാഡയാണോ.. അതോ പിണക്കമോ.. ഇന്നലെത്തെ ചൊരുക്ക് തീർന്നിട്ടില്ല അല്ലേടാ കള്ളാ... കേട്ടിട്ടില്ലേ..താനേ പഴുത്താൽ 'മധുരം' കൂടും. തല്ലിപഴുപ്പിച്ചാൽ 'മധുരം' കുറയും." ശ്രീ കാതിൽ പതിയെ പറഞ്ഞു .. "ന്ഹും.. തല്ലി പഴുപ്പിക്കാൻ ഇങ്ങു വാ.. ഇതേ ആളു ടോമിയാ.." അതു പറഞ്ഞതും പെട്ടെന്നു ഞാൻ ശ്രീയുടെ നേരെ തിരിഞ്ഞു ആ മുഖത്തേക്കു ഒരു മയക്കുന്ന ചിരിയോടെ നോക്കി . " ഇന്നിവിടെ നാം ഒരുമിക്കുമെന്നു നിനച്ചിരുന്നോ.? ഇന്നലെ ഏറെ കൊതിച്ചപ്പോൾ കിട്ടിയതോ നിരാശ..! ഇന്നിതാ കൊതിക്കാതെ വിധി ഒരു സുഖമായി നമ്മെ തേടിയെത്തിയിരിക്കുന്നു .".ന്ഹും..ഇന്നു നമ്മുടെ ആദ്യരാത്രിയാ.." ശ്രീ എന്റെ ചെവിയിൽ മൂളി. "ഈ അരണ്ട ചുവന്ന വെളിച്ചത്തിൽ നിന്റെ കവിളുകൾ കണ്ണാടിപോലെ തിളങ്ങുന്നു ടോമിക്കുട്ടാ.. എന്താ സുഖം ഈ കവിളിൽ തൊടാൻ.. ഇതു കണ്ണുകളോ അതോ ഇന്ദ്രനീലമൊ..? "ശ്രീ നല്ലൊരു കവിയാണ്.. അതിലും നല്ലൊരു കാമുകനാണ്. ശ്രീയെ കിട്ടുന്ന പെണ്‍കുട്ടി ആരായാലും അവൾ ഭാഗ്യവതിയാണ്. കാരണം ശ്രീ എല്ലാ ഗുണങ്ങളും നിറഞ്ഞൊരു പുരുഷനാണ്." ഞാൻ പറഞ്ഞതുകേട്ട് അവൻ ആർത്തു ചിരിച്ചു.. "എന്താ ചിരിച്ചുകളഞ്ഞത് ? ഞാൻ പറഞ്ഞതു ശരിയല്ലാന്നുണ്ടോ .?" അവൻ വീണ്ടും ചിരിച്ചുകൊണ്ടു പറഞ്ഞു. "എന്റെ മണ്ടൻകുട്ടാ.. അതിനിനി ആര് പെണ്‍കുട്ടിയെ തേടി പോകുന്നു. എനിക്കിനി ജീവിതകാലം മുഴുവൻ ഈ ആണ്‍കുട്ടി മതി." അതു പറഞ്ഞതും എന്റെ കൈ പിടിച്ചൊരു ഉമ്മ തന്നതും ഒരുമിച്ചായിരുന്നു. ഞാനൊന്നു ശങ്കിച്ചു. "സത്യമാണോ ശ്രീ ഈ പറയുന്നത്? അതോ കുടിച്ച വൈനിന്റെ പുറത്തു പറയുന്നതോ? ഒന്നും എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ലാട്ടോ.." ഞാൻ പിണക്കം ഭാവിച്ച് കുണുങ്ങി കമിഴ്ന്നു കിടന്നു. അപ്പോൾ ശ്രീ അവന്റെ വണ്ണമുള്ള, നിറയെ രോമാവൃതമായ ഇടതു തുടയെടുത്തു എന്റെ പുറത്തിട്ടു. ഞാൻ എതിർത്തില്ല. എനിക്കെതിർക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം! ശ്രീ എന്നെ ഒന്നു തൊട്ടെങ്കിൽ എന്നാശിച്ച സമയങ്ങളുണ്ട്. ഇപ്പോളിതാ കൈയ്യെത്താവുന്ന ദൂരത്ത് എന്റെ ശ്രീ .. ഇണ ചേരാൻ തുടങ്ങുന്നൊരു സർപ്പത്തിന്റെ ഉശിരോടെ ഞാനവന്റെ നേരെ തിരിഞ്ഞു. പതിന്നാലു വയസ്സു മുതൽ മനസ്സിൽ കുടിയേറിയ ആഗ്രഹങ്ങൾക്കാണ് ഒരു പരിസമാപ്തി വരാൻ പോകുന്നത്. ഞങ്ങൾ മുഖങ്ങൾ തമ്മിലടുപ്പിച്ചു.. ഞാനാ മാറിലേക്കു ചേർന്നുകിടന്നു.. ആ രോമാവൃതമായ നെഞ്ചിൽ എന്റെ മുഖം ചേർത്തണച്ചു.. ശ്രീ അവന്റെ വലതുകൈയ്യിൽ എന്നെ കിടത്തി ഇടതുകൈയ്യാൽ എന്റെ തലമുടിയിൽ പതിയെ തഴുകികൊണ്ടേയിരുന്നു. ഇടയ്ക്കിടക്ക് എന്റെ കവിളിലും, കഴുത്തിലും ചുടുചുംബനങ്ങൾ പകർന്നു എന്നെ നിർവൃതിയുടെ ആഴക്കയങ്ങളിലേക്ക് തള്ളിയിട്ടു. ആ മീശതുരുമ്പുകൾ മുഖത്തു കൊണ്ടപ്പോൾ എന്നിൽ ഇക്കിളിയുണ്ടായി.. ഇതുവരെ അറിയാത്ത പല സുഖങ്ങൾ..!! എന്റെ ഓർമ്മ എന്നിൽ നിന്നും സാവധാനം മറയാൻ തുടങ്ങി. കാമം എന്റെ സിരകളെ വരിഞ്ഞുമുറുക്കി. തമ്മിൽ ഒന്നാകാനുള്ള ത്വര ഉള്ളിന്റെയുള്ളിൽ ദാഹമായി നിറഞ്ഞു.. മനസ്സ് രതിയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ടു.. ആ ഗസലിന്റെ രാഗത്തിൽ ഞങ്ങളുടെ അനുരാഗം ഒരു അലയൊലിയായ് ഉയർന്നു പൊങ്ങി .. പിന്നെ.. (തുടരും ..)
എന്റെ പ്രണയം ... ( ഭാഗം : 42 )
ശ്രീയെന്ന ഇരുകൈകളാൽ വരിഞ്ഞുമുറുക്കി അവന്റെ നെഞ്ചോടമർത്തി എന്റെ ചുണ്ടിണകളിൽ നിറയെ ചുടുമുത്തങ്ങൾ നിറച്ചു സുഖത്തിന്റെ ഉച്ചകോടിയിലെത്തിക്കുമ്പോൾ, എന്റെ മനസ്സും, ശരീരവും സുഖത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അലയുകയായിരുന്നു. ആത്മാവു നിർവൃതിയിൽ കുളിച്ച അനർഘനിമിഷങ്ങൾ ! ശ്രീയുടെ സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ മൃദുസ്പർശമേറ്റു ഒടുവിൽ ഞാൻ തളരുകയായിരുന്നു. എന്റെ ജീവിതസ്വപ്നത്തിന്റെ ഒരു സാക്ഷാൽക്കാരം! എന്റെ ഉള്ളിലെ ദാഹമോഹങ്ങൾ ഒന്നൊന്നായ് ആ നാലു ചുവരുകൾക്കുള്ളിലെ പൂമെത്തയിൽ പൂവണിയുകയായിരുന്നു. സുഖം കൂടുമ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടായ എന്റെ ഞരക്കങ്ങൾക്കിടയിലും ശ്രീയുടെ പൗരുഷം നിറഞ്ഞ പരുക്കൻ മൂളൽ എന്റെ കർണപുടങ്ങളിൽ അമൃതധ്വനിയായി പതിക്കുന്നുണ്ടായിരുന്നു. അരണ്ട ആ ചുവന്ന വെളിച്ചത്തിൽ എന്റെ സൗന്ദര്യം ആസ്വദിക്കുന്ന ശ്രീയുടെ മുഖം വളരെ പ്രസന്നമായിരുന്നു. കാലുകൾ തമ്മിൽ പിണഞ്ഞു, ചുണ്ടുകൾ ചുണ്ടോടു ചേർത്ത് ഒരുമിച്ചു ഞങ്ങൾ ലാസ്യത്തെ വരവേൽക്കവേ, എന്റെ കൈകൾ ശ്രീയുടെ പൗരുഷത്തെ സ്വന്തമാക്കുകയായിരുന്നു. ആ സമയം അവിശ്വസനീയമായ ഒരനുഭൂതിയാൽ അവൻ ഞെരിപിരികൊള്ളുന്നത് ഞാൻ നോക്കി കാണുന്നുണ്ടായിരുന്നു. അപ്പോൾ സ്നേഹജലത്താൽ ഞാൻ കുളിച്ചു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാവില്ല. ഒടുവിൽ ശ്രീയുടെ ഞരക്കത്തിന്റെ ശബ്ദം കൂടിക്കൂടി വന്നു. പിന്നെ ക്രമേണ അതു നിലച്ചു. ചെറിയൊരു കിതപ്പോടെ എന്നോടുള്ള നന്ദിസൂചകമെന്നപോൽ അവനെന്റെ ഇരുകവിളിലും മാറിമാറി മുത്തങ്ങൾ തന്നു എന്നെ മാസ്മരീകാനന്ദത്തിലാറാടിച്ചു. പ്രണയത്തിനായ് എരിയുന്ന എന്റെ ജീവനിൽ നിറപുളകങ്ങളുതിർത്ത് അവനവിടെയൊരു സ്വർഗ്ഗംതന്നെ തീർത്തു എന്നു നിസംശയം പറയാം... അല്പസമയം കഴിഞ്ഞപ്പോൾ മൃദുവായ എന്റെ മാറിടത്തിൽ തല വച്ചു അവൻ തളർന്നു മയങ്ങി. ആ പാതിമയക്കത്തിനിടയിലും ശ്രീ എന്നെ അവനിലേക്ക് അണച്ചുപിടിക്കുന്നുണ്ടായിരുന്നു. മഹായുദ്ധത്തിൽ ജയം നേടി തളർന്നുങ്ങുന്ന ഒരു വീരയോദ്ധാവിനെപോലെ എന്റെ ശ്രീ കിടക്കുന്നതു കണ്ടപ്പോൾ എന്റെ മിഴികൾ ഞാനറിയാതെ സന്തോഷാശ്രുക്കൾ പൊഴിച്ചു. എന്തോ ഒരു വലിയ ഭാരം എന്റെ മനസ്സിൽ നിന്നകന്നു പോയതുപോലെ.. അവസാനം ശ്രീയുടെ കൈകൾ ഞാൻ മെല്ലെ എന്നിൽ നിന്ന് അടർത്തി മാറ്റി, തലയിണയിൽ തല വയ്പ്പിച്ചു നേരെ കിടത്തി. അപ്പോൾ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത ഞാനാ മുഖത്തു നോക്കിക്കണ്ടു . ശ്രീ ഉണരുമെന്നു കരുതി ഞാൻ ശബ്ദമുണ്ടാക്കാതെ എണീറ്റ് കുളിമുറിയിൽ കയറി മേലു കഴുകി തിരികെ വന്നു. നനവുള്ള ടവ്വലാൽ ശ്രീയുടെ നഗ്നമേനിയാകെ തുടച്ചു വൃത്തിയാക്കി. അപ്പോൾ ഒരു വിസമ്മതം പോലെ ശ്രീ ഒന്നു തിരിഞ്ഞു കിടന്നു. പിന്നെ ഞാൻ പുതപ്പുകൊണ്ടു നന്നായി മൂടികിടത്തി. കൂടെ ഞാനും കിടന്നു. അപ്പോൾ വീണ്ടും ശ്രീ എന്റെ നേരെ തിരിഞ്ഞു പകുതി കണ്ണുകൾ തുറന്നു. വീണ്ടും പ്രകടനം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ പുറത്തായി അവന്റെ കിടത്ത.! അവന്റെ ഭാരം കൊണ്ടു ഞാൻ വീർപ്പു മുട്ടിയപ്പോൾ എന്റെ ദേഹത്ത് കമിഴ്ന്നു കിടന്ന അവനെ ഞാൻ മറിച്ചുകിടത്തി . സുഖത്താൽ പകുതിയടഞ്ഞ എന്റെ മിഴികളിൽ തുരെതുരെ ചുംബനവർഷങ്ങളർപ്പിച്ച് ശ്രീ എന്നെ ആ മാറോടു ചേർത്തു. നിയന്ത്രിക്കാനാകാത്ത രണ്ടു മനസ്സുകളുടെ ആ സംഗമം ഒടുവിൽ മറ്റൊരു കാമവിരാമത്തിൽ അവസാനിച്ചു. വീണ്ടും ഞാനെണീറ്റു. കൂടെ ശ്രീയും.. രണ്ടുപേരും ഒരുമിച്ചു കുളിമുറിയിൽ.. ഞാൻ ശ്രീയെ സോപ്പു തേച്ചു കുളിപ്പിച്ചു. "അയ്യോ .. തണുക്കുന്നെ" എന്നുവിളിച്ച് കുട്ടികളെപോലെ അവൻ ഇരുന്നുതരികയാണുണ്ടായത്. പിന്നെ അവൻ എന്നെ കുളിപ്പിച്ചു. ഞങ്ങൾ ഒരുമിച്ചു കുളിച്ചു വന്നു വസ്ത്രമൊക്കെ വീണ്ടും മാറി. അപ്പോൾ സമയം രണ്ടു മണി! അകലെയെവിടെയോ പാതിരാക്കോഴി കൂവുന്ന ശബ്ദം കേട്ടു ഞാൻ ജനാലക്കരികിൽ പോയി പുറത്തേക്കു നോക്കിനിന്നു. ശ്രീയും കൂടെ വന്നു എന്റെ പുറകിൽ ചേർന്നുനിന്നു. "എന്റെ ടോമിയുടെ ശരീരത്തിനെന്തൊരു മാർദ്ദവം ! ആ തൊലിയുടെ സ്നിഗ്ദത എല്ലാം ഞാനിന്നു അനുഭവിച്ചറിഞ്ഞു." ശ്രീയുടെ വാക്കുകൾ എന്നിൽ ആത്മവിശ്വാസം കൂട്ടി . "എന്റെ ശ്രീക്കു സന്തോഷമായോ..?". ഞാൻ ചോദിച്ചു .. 'ഞാനിന്ന് തൃപ്തനാ മോനെ.. ഇപ്പോൾ നീയെന്റെ ജീവന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു, " ആർദ്രതയോടെ ശ്രീ പറഞ്ഞു. ജീവിതത്തിലാദ്യമായി എന്റെ മധുരപതിനേഴിന്റെ മാധുര്യം നുകർന്ന ഒരു പത്തൊൻപതുകാരന്റെ വിലയിരുത്തൽ ..! കുറച്ചുനേരമങ്ങനെ നിന്നശേഷം ഞങ്ങൾ വീണ്ടും പോയി മെത്തയിൽ കിടന്നു. " ശ്രീ ഇതിനു മുമ്പ് ആരോടെങ്കിലും ഈ രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടോ.? എന്നോട് സത്യമേ പറയാവൂ.. ഞാൻ അർത്ഥമാക്കിയത് ആണിനോടോ, പെണ്ണിനോടോ ഉണ്ടായിട്ടുണ്ടോ എന്നാണ്.?! " ശ്രീ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. "ഒരിക്കലുമില്ല മോനെ. ഇതാദ്യാ.. എന്റെ പെറ്റമ്മ സത്യം! ജനിച്ചതു നാട്ടിൻപുറത്തായതിനാലും, പഠിച്ചത് ഒരു സാധാരണ മലയാളം മീഡിയം സ്കൂളിലായതിനാലും കൂട്ടുകാരിൽ നിന്നും ചില കാര്യങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി എന്നുള്ളത് സത്യമാണ്. പതിന്നാലു വയസ്സു മുതൽ ഹസ്തമൈഥുനം ചെയ്യുമായിരുന്നു. അതും വല്ലപ്പോഴും മുട്ടിപോകുമ്പോൾ.. പക്ഷെ, പ്രേമിച്ച പെണ്ണിന്റെ ദേഹത്തു പോലും തൊടാതെ തന്നെ അവളെ നഷ്ടമായി. ആദ്യമായി എന്റെ ടോമിക്കുട്ടനോടാണ് ഞാൻ.. !അതെന്റെ ഭാഗ്യമായി കരുതുന്നു.. പ്രായപൂർത്തിയായ കാലം മുതൽ ഒരു സ്ത്രീയെ അനുഭവിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ ഇനിയതു വേണ്ട. ഈ സൗഭാഗ്യം നഷ്ടപ്പെടുത്താൻ ഇനി ഞാനൊരുക്കമല്ല. എന്റെ കവിളിൽ ചുംബിച്ചുകൊണ്ടവൻ പറഞ്ഞു. എന്റെ നാലുകെട്ടിലെ ബന്ധനം അത്ര മോശമല്ലായിരുന്നു. മൂന്നു പെങ്ങൻമാർക്കൊരു ആങ്ങളയാ ഈ ഞാൻ.. ഞാനങ്ങിനെ തോന്നിയതുപോലെ നടക്കുമോ?" അവന്റെ വാക്കുകൾ എന്നെ സന്തോഷത്തിലാഴ്ത്തി. അപ്പോൾ ആ ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി. "എന്റെ മനസ്സു നിറഞ്ഞു. ഞാനും എല്ലാം ഇന്നാദ്യമാ. എല്ലാം വളരെ വൈകിയാ മനസ്സിലാക്കിയത്. അയ്യേ.. ഇതെന്താ പാലരുവിയോ ശ്രീയുടെ കാലിൽ കൂടി ഒഴുകുന്നത് ..? " ഞാൻ ശ്രീയെ കളിയാക്കി ചോദിച്ചു .."ഹേയ്.. അല്ലല്ല.! നയാഗ്ര വെള്ളച്ചാട്ടം. തന്റെതും അളവിൽ ഒട്ടും മോശമല്ല!" ഞങ്ങൾ ഒരുമിച്ച് ആർത്തുചിരിച്ചു.. ഞാൻ ശ്രീ തന്ന ഗേയ് മൂവിയെ കുറിച്ച് ഓർത്തു. അതിൽ അനുരാഗപൂർണ്ണമായ രണ്ടുമൂന്നു സീൻ ഉണ്ട്. ഓർത്തപ്പോൾ നാഭിക്കടിയിൽ വീണ്ടും ഒരിളക്കം..! ഞാൻ ശ്രീയെ കെട്ടിപ്പിടിച്ചൊരു ഗാഢചുംബനം നല്കി. ശ്രീയെന്നെ തിരിച്ചു കെട്ടിപുണർന്നു മധുരചുംബനങ്ങളാൽ പുളകിതനാക്കി.. അതൊടുവിൽ മറ്റൊരു കാമവിരാമത്തിൽ അവസാനിച്ചു. പിന്നെ എണീക്കാൻ മടിച്ചു വൃത്തിയാക്കാനൊന്നും മെനക്കെട്ടില്ല. ശ്രീയുടെ നെഞ്ചിൽ തലവച്ചുറങ്ങുമ്പോൾ ആ ഹൃദയസ്പന്ദനത്തിന്റെ താളം ഞാൻ ശ്രവിച്ചു .നല്ല രസമുണ്ട് കേൾക്കാൻ.. ഒടുവിൽ ഞങ്ങൾ രണ്ടുപേരും ഗാഢനിദ്രയിലാണ്ടു.രാവിലെ ആറു മണിക്ക് അലാറമടിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. അപ്പോഴും ശ്രീ നല്ല ഉറക്കമാണ്. ക്ഷീണം കാണും. അത്രയ്ക്ക് പ്രകടനമായിരുന്നല്ലോ കഴിഞ്ഞ രാത്രി..! ദേഹമൊക്കെ വല്ലാത്തൊരു വേദന. നന്നായി ഉറങ്ങാത്തതിന്റെയാകും. ഞാൻ കുളിമുറിയിൽ കയറി നിത്യകർമ്മങ്ങളെല്ലാം കഴിഞ്ഞു പുറത്തുവന്നു. അപ്പോഴേക്കും കിഴക്കു വെള്ള കീറി .. കതിരവൻ ഉദിച്ചുയരുന്നു. മുറിയിലേക്ക് വെട്ടം അരിച്ചിറങ്ങുന്നു. ശ്രീയുടെ തലമുടിയിൽ മെല്ലേ മാടിയൊതുക്കി ഞാൻ അവനെയുണർത്തി. അവൻ എണീറ്റു ഉമ്മ തരുന്നതായ് ആംഗ്യം കാണിച്ച് നേരെ കുളിമുറിയിലേക്ക് പോയി. സാധാരണ രാവിലെ ആറു മണിവരെ ഉണർന്നെണീറ്റിട്ടില്ലെങ്കിൽ മമ്മാ വാതിലിൽ മുട്ടി വിളിച്ചുണർത്തുന്നതാണ്.പക്ഷെ അന്നതുണ്ടായില്ല. ഒന്നുകിൽ മുറിയിൽ ശ്രീ ഉള്ളതുകൊണ്ട്.. അല്ലെങ്കിൽ സ്കൂൾ അടച്ചതല്ലേ .. കുറച്ചുകൂടി ഉറങ്ങിക്കോട്ടേ എന്നു വിചാരിച്ചുകാണും.. പെട്ടെന്നാണ് അതെന്റെ ശ്രദ്ധയിൽപ്പെട്ടത്..(തുടരും)
എന്റെ പ്രണയം ... ( ഭാഗം : 43 )
മെത്തവിരിപ്പ് വൃത്തികേടായിരിക്കുന്നു. ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാക്കാൻ പറ്റുന്ന പാടുകൾ ! ഇളംറോസ്നിറമായതിനാലാണ് പാടുകൾ എടുത്തുകാണിക്കുന്നത്. അതേ സമയം തന്നെ എല്ലാം തുടച്ചു വൃത്തിയാക്കേണ്ടിയിരുന്നു. മമ്മാ കാണാതിരിക്കാൻ എന്താണൊരു പോംവഴി .? ഞാൻ ആലോചിച്ചു.. കോട്ടയത്തിനു പോകുന്നതു വരെ മമ്മാ എന്റെ മുറിയിൽ കയറാതിരുന്നെങ്കിൽ.! ഞാൻ പ്രാർത്ഥിച്ചു. ടെൻഷൻ കൂടിയപ്പോൾ പാട്ടു വച്ചു. 'ഇസ്രായേലിൽ നാഥനായി വാഴുമേക ദൈവം.. സത്യജീവ മാർഗ്ഗമാണു ദൈവം..' ശ്രീ കുളിച്ചാണ് പുറത്തുവന്നത്. ചിരിച്ച മുഖത്തോടെ ഉടനെ പാട്ടിന്റെ ശബ്ദം കൂട്ടിവച്ചു. അവനിഷ്ടമുള്ള പാട്ടാത്രേ .. എനിക്കൊരു ഉമ്മയും തന്നു. ഞാൻ താഴെ അടുക്കളയിൽ പോയി മമ്മയോട് ശ്രീക്ക് ചായ ചോദിച്ചു. " ങ്ഹാ .. മോൻ എണീക്കാൻ വൈകിയോ..? ഇന്നലെ താമസിച്ചല്ലേ കിടന്നത്. അതാ മമ്മാ വിളിക്കാഞ്ഞെ..! "മമ്മാ പറയുന്നതു കേട്ടപ്പോൾ ചിരി വന്നു. പാവം അറിയുന്നുണ്ടോ കഴിഞ്ഞ രാത്രിയിലെ പുകിൽ.. മകന്റെ ആദ്യരാത്രിയായിരുന്നു.. സത്യം പറഞ്ഞാൽ ഒരു മിന്നുകെട്ടു നടന്നുകഴിഞ്ഞതുപോലെ തോന്നുന്നു..! "ഇന്ന് ട്യൂഷനുo.. സ്കൂളുമില്ലല്ലോ.. അതാ മമ്മാ എണീക്കാൻ മടിച്ചത്." ഞാൻ പറഞ്ഞു. "ശ്രീ നന്നായി ഉറങ്ങിയോ..? ആ മുറിയിലും ഞാൻ കൊതുകുതിരി കത്തിച്ചിരുന്നു." മമ്മയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഞങ്ങളുടെ വീട്ടിൽ അതിഥികൾക്കായി പ്രത്യേകം ഒരു മുറിയുണ്ട്. ആര് വന്നാലും അവിടെയാണ് തങ്ങുക. എന്റെ മുറിയുടെ നേരെ എതിർവശത്താണ് ആ മുറി. ഇന്നലെ രാത്രി ഞാൻ ഫോണ്‍ ചെയ്തു ശ്രീ വരുന്ന കാര്യം പറഞ്ഞയുടൻ ആ മുറിയാണ് മമ്മ ശ്രീക്ക് ഉറങ്ങാനായി സജ്ജീകരണം ചെയ്തത്. കാരണം എന്റേത് 'ക്വീൻ സൈസ്' ബെഡ്ഡാണ്. രണ്ടുപേർക്ക് സ്വതന്ത്രമായി കിടക്കാൻ ബുദ്ധിമുട്ടാകുമെന്നു മമ്മ കരുതികാണും. എന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നി. ശ്രീയുള്ളതു കൊണ്ട് മമ്മാ ഇതുവരെ മുകളിലേക്ക് വന്നിട്ടില്ല. ഒരു പണിയൊപ്പിക്കാം. ശ്രീ മറ്റേ മുറിയിലാണ് ഉറങ്ങിയതെന്നു വരുത്തിത്തീർക്കാം. ഞാൻ ശ്രീക്കുള്ള ചായയുമായി മുകളിലെത്തി, അവനതു കൊടുത്ത ശേഷം പെട്ടെന്ന് മറ്റേ മുറിയിൽ ചെന്നു ആ മെത്തയിൽ കയറി കിടന്നുരുണ്ടു നാലു കരണം മറിഞ്ഞു.. എണീറ്റു നോക്കി. കൊള്ളാം.. ഇപ്പോൾ ഒരാൾ കിടന്നുറങ്ങിയതായി തോന്നും. 'ഹാവൂ.. ഈശോ കാത്തു. തല്കാലം രക്ഷപെട്ടു'. പകുതി ആശ്വാസമായി.. തിരികെ എന്റെ മുറിയിലെത്തിയതും ശ്രീ പോകാനായി തയ്യാറെടുക്കുന്നു.. മറ്റൊരു വസ്തുത ഞങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ ആകെ മൊത്തം വൃത്തികേടായിരുന്നു. സ്നേഹജലവും, പ്രധാനജലവുമായി കുഴച്ചുമറിച്ചു വസ്ത്രങ്ങൾ എല്ലാം നനകൊട്ടയിൽ നിക്ഷേപിച്ചിട്ടുണ്ട്. അതു മമ്മ കാണാൻ പാടില്ല. ഒന്നുമല്ലെങ്കിലും ഇത്രയും നാൾ പപ്പയോടൊപ്പം ജീവിച്ചതല്ലേ.. പുരുഷന്മാരുടെ അല്ലറചില്ലറ വികൃതികളൊക്കെ മമ്മയ്ക്കുo മനസ്സിലായിട്ടുണ്ടാകും. അതിനും ഞാൻ മറ്റൊരു പോംവഴി കണ്ടുപിടിച്ചു. ശ്രീ കിടന്നുറങ്ങിയ വസ്ത്രങ്ങൾ മമ്മാ എടുക്കണ്ട എന്നു പറഞ്ഞു ഞാൻ തന്നെ തുണികൾ നേരെ കൊണ്ടു വാഷിംഗ് മെഷീനിലിടുക. അവധി ആയതിനാൽ മമ്മയെ ജോലിയിൽ സഹായിക്കുന്നതായി അഭിനയിക്കാം. ശ്രീ തലേന്നാൾ ഇട്ടുവന്ന ഷഡ്ഡിയും വല്ലാതെ മുഷിഞ്ഞിരുന്നു. അതും ഞാനെടുത്തു നനക്കാനിട്ടു. പപ്പാ കൊടുത്തുവിട്ട പുതിയ ബ്രാന്റഡ് ഷഡ്ഡി നാലെണ്ണം ഉപയോഗിക്കാതെ അലമാരിയിൽ ഇരിപ്പുണ്ടായിരുന്നു. അതിൽ നിന്നും ഒരെണ്ണമെടുത്ത് ശ്രീക്കു കൊടുത്തു. ഞാൻ തന്നെ അത് ഇടീപ്പിച്ചുകൊടുക്കാൻ അവൻ നിർബന്ധം പിടിച്ചു. ആദ്യം മടിച്ചെങ്കിലും,ഒടുവിൽ ഞാനാ കൃത്യം ചെയ്തു.. ഞാനതു ഇട്ടുകൊടുക്കുമ്പോൾ എന്തെന്നില്ലാത്തൊരു നിർവൃതി രണ്ടുപേർക്കുമുണ്ടായി. "ആഹാ.. എത്ര മനോഹരമായിരിക്കുന്നു കാണാൻ.. ഷഡ്ഡിയുടെ പരസ്യത്തിൽ വരുന്ന സുന്ദരന്മാരെ പോലെ !" ഞാൻ അറിയാതെ പറഞ്ഞുപോയി. ശ്രീക്കു എന്നോടു പൂർണവിധേയത്വം ഉണ്ടായിരിക്കുന്നു. എന്റെ മുന്നിൽ എന്തു കാണിക്കാനും ഒരു നാണവുമില്ല. ഞങ്ങൾ കതകു കുറ്റിയിട്ടു. കുറച്ചുനേരം തമ്മിൽ കെട്ടിപുണർന്നങ്ങനെ നിന്നു. ഇനിയെന്നു കാണും എന്ന എന്റെ ചോദ്യത്തിനു ഒരു ചുംബനമായിരുന്നു മറുപടി. ഞാനും പെട്ടെന്നു കുളിച്ചുവന്നു. കുറെ നാളുകൾക്കു ശേഷം ഞാനന്ന് കർത്താവിനൊരു മെഴുകുതിരി കത്തിച്ചു നന്നായി പ്രാർത്ഥിച്ചു. ഞങ്ങളുടെ ശരീരോഷ്മാവു വരെ തുലനം ചെയ്തുതന്ന നല്ലവനായ ആ ദൈവത്തിനു നിറഞ്ഞ സ്തുതിയർപ്പിച്ചു. ഇന്നലെ എന്റെ ശരീരം തണുപ്പും, ശ്രീയുടെ ശരീരം ചൂടുമായിരുന്നു. അതിനെപറ്റി ഞങ്ങൾ സംസാരിക്കുകയും ചെയ്തു. മൂന്നു പ്രാവശ്യവും അങ്ങിനെതന്നെ..! പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു മന:ശാന്തി അനുഭവപ്പെട്ടു. കറുത്ത മേഘങ്ങൾ പെരുമഴയായി പെയ്തു തെളിഞ്ഞ വാനം പോലെ, മനസ്സിലെ വികാരങ്ങളടങ്ങി ശാന്തമായിരിക്കുന്നു. എത്ര നാളത്തെ ടെൻഷനാണ് ഇന്നലെ നാളുകൊണ്ട് എന്റെ ശ്രീ കവർന്നെടുത്തത്. മനസ്സിന്റെ വൈകാരികവേലിയേറ്റം ഒരു വേലിയിറക്കമായി ഒഴിഞ്ഞു ശാന്തമായിരിക്കുന്നു. ഇതുവരെ അറിയാത്ത സുഖങ്ങൾ പകർന്നുതന്ന ആ കോമളരൂപനെ ഏകാഗ്രതയോടു കൂടി ഞാനൊന്നു നോക്കി. എന്റെ നോട്ടത്തിലെ അനുരാഗമറിഞ്ഞതുപോലെ ശ്രീയെന്നെ വീണ്ടും ആ മാറിലേക്കു ചേർത്തു ആശ്ലേഷിച്ചു. പിന്നെ ഞങ്ങൾ താഴേക്കു പോയി. അപ്പാപ്പൻ പാലു വാങ്ങി വരുന്നതിനുമുമ്പു ശ്രീയെ പറഞ്ഞു വിടണം. കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാമല്ലോ. പാലില്ലാത്തതു കൊണ്ട് പപ്പാ കൊടുത്തുവിട്ട 'നിഡോ മിൽക്ക് ' ആണ് മമ്മ ചായയിട്ട് എനിക്കും, ശ്രീക്കും തന്നത്. ശ്രീയെ കണ്ടതും മമ്മ ഓടിവന്നു. "മോനെ, ആപ്പവും, മുട്ടക്കറിയും റെഡിയാണ്. കൈകഴുകി വന്നോളൂ.. "പറഞ്ഞതു കേൾക്കാത്ത താമസം ശ്രീ കൈ കഴുകി തീൻ മേശയിലിരുന്നു. എന്നിട്ട് എന്റെ ചെവിയിൽ പറഞ്ഞു.. "നന്നായി, അത്രയ്ക്ക് വിശപ്പാടോ.. എന്റെ ഊർജ്ജം മുഴുവൻ രാത്രി താൻ ഊറ്റിയെടുത്തില്ലേ." ഞാൻ പൊട്ടിച്ചിരിച്ചതും ശ്രീയെന്റെ വായ് പൊത്തിപ്പിടിച്ചു.." തന്റെ.. അല്ല.. നമ്മുടെ മമ്മാ കേൾക്കും.." അതു കേട്ടതും എന്റെ കണ്ണു നിറഞ്ഞു. എന്റെ മമ്മയെയും ശ്രീ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നോടുള്ള അഗാധപ്രണയത്തിന്റെ പ്രതിഫലനം.! ഞങ്ങൾ ഒരുമിച്ചിരുന്നു പ്രാതൽ കഴിച്ചു. ബൂസ്റ്റ് മിൽക്ക് ഇല്ല എന്നതൊഴിച്ചാൽ ഒരുഗ്രൻ പ്രാതൽ.! "മോനെ.. ഞങ്ങൾ നാളെ രാവിലെ കോട്ടയത്തുള്ള എന്റെ വീട്ടിലേക്കു പോകുവാ.. ക്രിസ്തുമസ് അല്ലയോ. മാത്രമല്ല എന്റെ ഒരു ബന്ധുവിന്റെ വീടു പാലുകാച്ചാണ്. വെഞ്ചരിപ്പിനു പങ്കെടുക്കണം.. രാവിലെയുള്ള ട്രെയിനിനു പോകും." മമ്മാ ശ്രീയോട് പറഞ്ഞു. "ഞാനും വൈകിട്ട് വീട്ടിലേക്ക് പോകും ആന്റി.." അപ്പോൾ ഞാനിടപ്പെട്ടു." എന്നാൽ നമുക്കൊരുമിച്ചു പോകാം ശ്രീ.. പ്ലീസ്.. എനിക്ക് ട്രെയിൻ യാത്ര ഇഷ്ടമാണ്." യഥാർത്ഥത്തിൽ ശ്രീ പെരുമ്പാവൂർക്കു ബസ്സിനു പോകാനാണിരുന്നത്. നാലു മണിക്കൂറാണ് യാത്ര ! ഞങ്ങൾക്ക് ഉദ്ദേശം അഞ്ചര മണിക്കൂർ വേണം ! അങ്ങിനെ ശ്രീയും, മമ്മയും കൂടി സംസാരിച്ചു അവസാനം ഒരൊത്തുതീർപ്പിലെത്തി.. ശ്രീയുടെ ആന്റിയുടെ ഫ്ലാറ്റിനടുത്താണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. ഇന്ന് ഞാനും, ശ്രീയും കൂടി പോയി ട്രെയിൻ ടിക്കറ്റ് എടുക്കുന്നു. മമ്മായും, അപ്പാപ്പനും കൂടി നാളെ വെളുപ്പിനുള്ള ട്രെയിനിൽ പോകുന്നു. ഞങ്ങളൊരുമിച്ചു വൈകിട്ടുള്ള ട്രെയിനിൽ പോകുന്നു. കാരണം ശ്രീക്കു പഠിക്കാനുള്ള നോട്ട്സ് കിട്ടാനുണ്ട്. ആയതിനാൽ നാളെ വൈകിട്ടേ ഇവിടെ നിന്നും തിരിക്കാനാകൂ. എനിക്ക് നിന്നടത്തുനിന്ന് തുള്ളിച്ചാടാൻ തോന്നി. മമ്മ മുന്നിൽ നില്ക്കുന്നതുകൊണ്ട് ഉള്ളിലുള്ള സന്തോഷം പുറത്തു പ്രകടിപ്പിക്കാനും കഴിയുന്നില്ല. മമ്മ അടുക്കളയിൽ പോയ നേരം നോക്കി ഞാൻ ശ്രീക്കു പെട്ടെന്നൊരു ഉമ്മ കൊടുത്തു. "നമ്മളൊരുമിച്ചൊരു ട്രെയിൻ യാത്ര .അതും എന്റെ സ്വപ്നത്തിലൊന്നായിരുന്നു..! എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല ശ്രീ." ഞാൻ പറഞ്ഞു. "ഇനിയും വിശ്വസിക്കാനാകാത്ത പലതുമുണ്ടാക്കും.അതാണു ജീവിതം." ശ്രീ പറഞ്ഞു. ഞങ്ങളുടെ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. പത്തു മണിക്ക് ശ്രീയൊന്നിച്ചു ട്രെയിൻ ടിക്കറ്റ്‌ബുക്ക് ചെയ്യാൻ പോകണം. അതുവഴി പോയി ഒരു പുതിയ റിലീസ് സിനിമയും കാണണം. അന്നത്തെ പത്രം നോക്കിയപ്പോൾ 'നന്ദനം' സിനിമ നല്ലതാണെന്ന് ശ്രീ പറഞ്ഞു. ഇന്നലെ റിലീസ് ആയതേയുള്ളൂ . ശ്രീയൊരു ഗുരുവായൂരപ്പ ഭക്തനാണ്. മാത്രമല്ല ശ്രീ നവ്യയുടെ ഫാൻ ആണ്. എനിക്കാണേൽ പുതുമുഖനടൻ പൃഥ്വിരാജിനെ കാണാൻ ഒരു കൊതി. പത്രത്തിലും, റോഡരികിലെ മതിലുകളിലെ പോസ്റ്ററുകളിലും കണ്ടതാണ്. എല്ലാം പറഞ്ഞുറപ്പിച്ചു ശ്രീ പോകാനിറങ്ങുമ്പോഴാണ് എല്ലാ പദ്ധതികൾക്കും തടയിടാനായി അപ്പാപ്പൻ മിന്നലുപോലെ കയറിവന്നത്..(തുടരും ..)
എന്റെ പ്രണയം ...( ഭാഗം : 44)
അപ്പാപ്പാൻ കയറിവന്നതെ ട്രെയിനിനെ കുറിച്ചു ചോദിച്ചു കൊണ്ടാണ്. അന്ന് കോട്ടയത്തിനു പോകാൻ പരശുറാം,വേണാട് എക്സ്പ്രസുകളാണ് പ്രധാനമായുമുള്ളത്. ഞങ്ങളുടെ പദ്ധതി അപ്പാപ്പന് ഇഷ്ടമായില്ല. "അതെന്തിനാ നീ വൈകിട്ടു വരുന്നത്. പാലുകാച്ചുവീട്ടിൽ പോകണ്ടായോ കുഞ്ഞേ .? " അതുകേട്ടതും എനിക്ക് ദേഷ്യം വന്നു. "ഞങ്ങളൊന്നിച്ചു ട്രെയിനിൽ അടിച്ചുപൊളിച്ചു വരാം അപ്പാപ്പാ.." ഞാൻ ശ്രീയുടെ തോളിൽ കൈയ്യിട്ടുകൊണ്ടു പറഞ്ഞു. "എടാ കൊച്ചെ.. നീയ് വൈകിട്ടത്തെ വണ്ടിയിൽ കയറിയാൽ പത്ത്, പതിനൊന്നു മണിയെങ്കിലും ആകും കോട്ടയത്തെത്താൻ.. ശ്രീഹരി അതിനു മുന്നേയിറങ്ങും. റെയിൽവേ സ്റ്റേഷനിൽ നിന്ന് നീയെങ്ങിനെ കുറവിലങ്ങാടെത്തും.?! " അപ്പോൾ മമ്മാ അതിനെ സപ്പോർട്ട് ചെയ്തു. "അപ്പാപ്പൻ പറയുന്നതിലും കാര്യമുണ്ട് മോനെ.. നമ്മുടെ നാടല്ലേ. പരിചയമില്ലാത്ത സ്ഥലങ്ങളിൽ രാത്രി പെട്ടാൽ പെട്ടതുതന്നെ .! സ്വകാര്യ ബസ്സുകളെല്ലാം നേരത്തെ സ്റ്റാൻഡിൽ കയറും. ഒരു ഓട്ടോ പോലും സമയത്തിനു കിട്ടുകയുമില്ല". മമ്മയുടെ കുടുംബവീട് ജംഗ്ഷനിൽ നിന്നും അര മണിക്കുറോളം യാത്ര ചെയ്യണം. എന്തു പറയണമെന്നറിയാതെ ഞാൻ ശ്രീയെ നോക്കി. അവൻ എന്നെ വിളിച്ച് മാറി നിന്ന് സംസാരിച്ചു. "അതാ നല്ലത് ടോമി. ഇവർ പറയുന്നതിലും കാര്യമുണ്ട്. രാത്രി നിന്നെ ഒറ്റയ്ക്ക് വിടാൻ എനിക്കും ധൈര്യമില്ല. ഈ നീണ്ട മുടിയും, ഗ്ലാമറും കണ്ടു ഏതേലും പൂവാലന്മാർ പെണ്ണെന്നും പറഞ്ഞു പൊക്കിക്കൊണ്ടു പോയാൽ പിന്നെ എനിക്കാരാടാ കള്ളാ.." അവന്റെ വാക്കുകൾ ഞാൻ ഉൾക്കൊണ്ടു. പിന്നെ ഒരു നിർവാഹവുമില്ലാതെ ചെറിയൊരു വിഷമത്തോടെ ഞാൻ അപ്പാപ്പൻ പറഞ്ഞതിനു വഴങ്ങി. അങ്ങിനെ ശ്രീയുമൊത്തുള്ള ട്രെയിൻയാത്ര വെറുമൊരു പാഴ്കിനാവായ് മാറി. ശ്രീ യാത്ര പറഞ്ഞിറങ്ങി. ശരീരത്തിനൊക്കെ ആകെയൊരു സുഖം തോന്നി. ഞാനറിയാതെ തന്നെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. തലേന്നാൾ രാത്രിയിലെ അനുഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. എന്തൊക്കെയാണ് സംഭവിച്ചത് ?. സത്യത്തിൽ ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.. ആ മായാലോകത്തിലാണ് ഞാനിപ്പോഴും.. എന്റെ ശ്രീ എനിക്കു സ്വന്തമായിരിക്കുന്നു. ഞാൻ കണ്ട സ്വപ്‌നങ്ങൾ സത്യമായിരിക്കുന്നു. ഞാൻ കണക്കു കൂട്ടിയതിൽ നിന്നും ഒരു പടി മുകളിലാണെന്റെ ശ്രീഹരി. ഞാൻ ഭാഗ്യവാനാണ്. അല്ലെങ്കിൽ ഈ പ്രായത്തിൽ ഇങ്ങനെയൊരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവരില്ലായിരുന്നു. ശ്രീയെ കുറിച്ചോർത്ത് ഞാനറിയാതെ മയക്കത്തിലേക്ക് വഴുതിവീണു. ആ രണ്ടു മണിക്കൂർ നേരത്തെ ഉറക്കം എന്നെ കൂടുതൽ ഉന്മേഷവാനാക്കി. ഉണർന്നയുടൻ ശ്രീയെ ഫോണ്‍ വിളിച്ചു. അവനും നല്ല ഉറക്കത്തിലായിരുന്നു. "എന്തൊരു പൊരുത്തമാ നമ്മൾ തമ്മിൽ.. ഞാനും ഉറങ്ങുവായിരുന്നു. ഇപ്പോൾ പൊങ്ങിയതേയുള്ളൂ." ശ്രീ ചിരിച്ചു. "താനിന്നലെ എന്നെ നശിപ്പിച്ചു. അയ്യോ.. ഈശ്വരാ.. എന്റെ ചാരിത്ര്യം ..! ഇനി ഞാനെന്തോ ചെയ്യും.? " ശ്രീ പറയുന്ന കേട്ടു ഞാൻ നിർത്താതെ ചിരിച്ചു.. "ഇനിയെന്നാ ടോമികുട്ടാ എന്നെ നശിപ്പിക്കുന്നത്? എനിക്ക് ധൃതിയായി. സഹിക്കുന്നില്ല.." ദേ.. വീണ്ടും ശ്രീയുടെ തമാശ, "ഹഹഹ.." ഞാൻ ചിരിച്ചുകൊണ്ടാണ് മൊബൈൽ റദ്ദാക്കിയത്. പിന്നെ പെട്ടെന്നു റെഡിയായി ശ്രീയുടെ ഫ്ലാറ്റിലേക്കു പോയി. അവൻ നിർബന്ധിച്ചു വിളിച്ചതാണ്. അവിടെ ആന്റി മാത്രമേയുള്ളൂ. അങ്കിൾ ജോലിക്കു പോയി. കൃഷി വകുപ്പിലാണ് പുള്ളിക്കു ജോലി. അവർക്കു മക്കളില്ല. ആന്റിക്ക് മമ്മയുടെ പ്രായം വരുമെന്നാണ് ശ്രീ പറഞ്ഞത്. ! ശ്രീയുടെ വകയിൽ ഒരു ആന്റി ആണ്. എന്നാലും അവർ അവനെ സംരക്ഷിക്കുകയും, വട്ടചെലവിനുള്ള കാശൊക്കെ കൊടുക്കുകയും ചെയ്യും. നന്നായി പഠിക്കുന്നതു കൊണ്ട് ശ്രീയെ എല്ലാർക്കും വലിയ ബഹുമാനമാണ്. ഞാൻ ബസ്സിൽ കയറി പട്ടണത്തിലെത്തി. ശ്രീ നല്ലളം ബസാറിന്റെ മുന്നിൽ എന്നെ കാത്തുനില്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് അവന്റെ ഫ്ലാറ്റിലെത്തി. ഒരു ബഹുനിലകെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് ഫ്ലാറ്റ്. ഒരു വിധം സൗകര്യങ്ങളോടുകൂടിയ മൂന്നു മുറിയുള്ള സാമാന്യം തരക്കേടില്ലാത്തൊരു ഫ്ലാറ്റ്. ഒരു ചെറിയ മുറിയിൽ നിറയെ പല ദൈവങ്ങളുടെ പടങ്ങൾ തൂക്കിയിട്ടിരിക്കുന്നു. ശ്രീയാണ് പൂജാരി. ഇന്നലെ മുതൽ ശ്രീ എന്റെ പൂജാരിയായത് ദൈവങ്ങൾ അറിഞ്ഞുകാണുമോ ആവോ ..? ആന്റി എന്നെ ഹാർദ്ദമായി സ്വീകരിച്ചു. എന്നോട് എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കി.. മമ്മയെയും കൂട്ടി ഒരു നാൾ വരണമെന്നു ക്ഷണിക്കുകയും ചെയ്തു. ഞാൻ മമ്മയെ ഫോണ്‍ വിളിച്ചു ആന്റിയുടെ കൈയ്യിൽ കൊടുത്തു സംസാരിപ്പിച്ചു. അവർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ ശ്രീ എന്നെ അവന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. നല്ല വൃത്തിയും, വെടിപ്പുമുള്ള മുറി ! എന്താ ഒരടുക്കും, ചിട്ടയും.. എനിക്കവനോട് വല്ലാത്ത മതിപ്പു തോന്നി. ഒപ്പം എന്നോടുതന്നെ അഭിമാനവും,. എന്റെ കണ്ണുകൾ എന്നെ ചതിച്ചിട്ടില്ല. ഒരു ഉത്തമനായ ചെറുപ്പക്കാരനെയാണ് എനിക്കു ഇണയായി, തുണയായി കൂട്ടു കിട്ടിയിരിക്കുന്നത്. ശ്രീയുടെ നോട്ടുബുക്കുകൾ ഞാൻ മറിച്ചുനോക്കി.കൈയ്യക്ഷരം കൊള്ളില്ല. "ശ്രീ ഉറപ്പായും ഒരു ഡോക്ടറാകും." ഞാൻ പറഞ്ഞതു കേട്ട് ശ്രീ മുകളിലേക്കു ചൂണ്ടി. ദൈവം തീരുമാനിക്കും പോലെ..' എന്ന അർത്ഥത്തിൽ. "എന്താ ടോമികുട്ടനു ഇപ്പോൾ അങ്ങിനെ തോന്നാൻ കാരണം..?" (ശ്രീ ). ഒരു വിധപ്പെട്ട ഡോക്ടർമാരുടെ അക്ഷരമെല്ലാം ഏതാണ്ടിതു പോലെയൊക്കെ തന്നെ ..! (ഞാൻ ) "മിസ്റ്റർ. ടോമി.. എത്ര ഡോക്ടർമാരുടെ അക്ഷരം കണ്ടിട്ടുണ്ട്..? അസുഖം വന്ന് ആസ്പത്രിയിൽ പോകുമ്പോൾ മരുന്ന് ചീട്ടിലല്ലേ കണ്ടിട്ടുള്ളത്." ശ്രീയതു പറഞ്ഞ് കളിയാക്കി ചിരിച്ചു. ഞാൻ' അതെ' എന്ന് തലയാട്ടി. "നിയമവശാൽ നമ്മൾ രണ്ടും പ്രായപൂർത്തിയാകാത്ത പുരുഷന്മാരാണ്. എനിക്കിനി നാലു വർഷവും, ശ്രീക്ക് ഇനി രണ്ടു വർഷവും വേണം. എന്നിട്ടാണ് ഇന്നലെ ..!" (ഞാൻ ) ശ്രീ എന്റെ വായ് പൊത്തി. "പതുക്കെ.. ആന്റി കേൾക്കും.. തനിക്കറിയാവോ.? ഇന്ത്യൻ നിയമപ്രകാരം രണ്ടു കുറ്റമാണ്. ഒന്ന് പോലീസിന്റെ കണ്ണിൽ നമ്മൾ പ്രായപൂർത്തി ആയിട്ടില്ല . രണ്ട് സ്വവർഗ്ഗാനുരാഗം,സ്വവർഗ്ഗഭോഗം. ഇന്ത്യൻ പീനൽ കോഡ്. വകുപ്പ് 377. എല്ലാം കൂടിചേർത്ത് ഒരഞ്ചു വർഷം തടവ് ഉറപ്പ് !" എല്ലാം കേട്ട് ഞാൻ സ്തബ്ധനായിരുന്നു. അപ്പോൾ ആന്റി നാരങ്ങാജ്യൂസുമായ് വന്നു.. ജ്യൂസ് കുടിച്ചുകഴിഞ്ഞ് ശ്രീ ഹാളിലേക്ക് പോയി. "ആന്റി ടി. വിയുടെ ശബ്ദമൊന്നു കുറയ്ക്കട്ടെ..! ഞങ്ങൾ നോട്ട്സ് പരിശോധിക്കുവാ.. "ശ്രീ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല. ആന്റി പതിനൊന്നു മണിക്കുള്ള ഒരു ഹിന്ദി സീരിയൽ ഇടക്കിടെ വന്നു നോക്കുന്നുണ്ട്. അതിനോടൊപ്പം അടുക്കളയിൽ ഊണ് തയ്യാറാക്കുകയാണ്. "നീ ആ വാതിലടച്ചു പഠിച്ചോളൂ ഹരി". ആന്റി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. കേൾക്കേണ്ട താമസം ശ്രീ വാതിലടച്ചു കുറ്റിയിട്ടു. പിന്നെ എന്നെ വലിച്ചു അവന്റെ മാറോടു ചേർത്തു കണ്ണുകളിൽ മാറിമാറി കുറെ മുത്തങ്ങൾ തന്നു. എന്നെ രണ്ടു കൈകളാൽ വാരിയെടുത്തു ബെഡ്ഡിലിട്ടു. പെട്ടെന്നുള്ള ആക്രമണമായതിനാൽ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ശ്രീ അവൻ ഉടുത്തിരുന്ന ലുങ്കി പറിച്ചു ദൂരെ കളഞ്ഞു. അടിയിൽ ഞാൻ രാവിലെ ധരിപ്പിച്ച ആ ഷഡ്ഡി മാത്രം.. ശ്രീയെന്റെ പുറത്ത് കയറിക്കിടന്നു. എന്റെ മുഴപ്പിൽ അവന്റെ മുഴപ്പുകൊണ്ട് തമ്മിൽ ഇടവും, വലവും ഉരസാൻ തുടങ്ങി. ഒരു വിദ്യുത്പ്രവാഹം എന്നിൽ നിറഞ്ഞപോലെ.. അവൻ എന്റെ വസ്ത്രങ്ങൾ ഒന്നൊന്നായ് ഊരിമാറ്റി.. "ഇതെന്താ ഇത്ര ആർത്തി..? ഞാൻ ഇനിയെന്നും കൂടെത്തന്നെയില്ലേ .? പുറത്തു ആന്റി ഉണ്ടെന്നുള്ള കാര്യം ഓർമ്മ വേണം ശ്രീ.." ഞാൻ കിതച്ചുകൊണ്ടു പറഞ്ഞു. "ആന്റി വരില്ല മോനെ.. താൻ നാളെ കോട്ടയത്തിനു പോയാൽ ഇനിയെന്നാണിതുപോലെ ഒന്നു കാണാനോ, സുഖിക്കാനോ പറ്റുക? പെണ്‍കുട്ടികളെ വെല്ലുന്ന ഈ നീണ്ട കണ്ണുകളും, പുരികങ്ങളും ഇന്നെന്റെ ദൗർബല്യമായിരിക്കുന്നു. ഒരു സ്ത്രീക്കു മാത്രമേ പുരുഷനെ കിടപ്പറയിൽ സംതൃപ്തനാക്കാൻ കഴിയൂ എന്നായിരുന്നു എന്റെ ധാരണ ..! അതുകൊണ്ട് ഇന്നുവരെ ആ ഒരു കണ്ണിൽ ഒരു ആണിനെയും ഞാൻ നോക്കിയിട്ടില്ല. പക്ഷെ എല്ലാ ചിന്തകളെയും കാറ്റിൽ പറത്തിക്കൊണ്ട് എന്റെ ടോമികുട്ടൻ ഇന്നലെ രാത്രി എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞ. എന്റെ അബദ്ധധാരണകളെയൊക്കെ തെറ്റിച്ചു കൊണ്ട് കഴിഞ്ഞ രാത്രി താനെന്നെ സ്വർഗ്ഗം കാണിച്ചു. നീണ്ട ഈ കണ്ണുകൾ എന്റെ ജീവനാണ്. ഈ രണ്ടു വൈഡൂര്യകണ്ണുകൾ ചിലപ്പോൾ വെള്ളിനിറം.. മറ്റു ചിലപ്പോൾ ചെമ്പുനിറം.. എനിക്കറിയില്ല ഇതെത്ര മാത്രം എന്നെ സ്വാധീനിച്ചു എന്ന്.." അതുകേട്ട് ഞാൻ ആ മുഖത്തേക്കു മിഴിച്ചുനോക്കി. അപ്പോളതാ പുറത്തു വാതിലിൽ മുട്ടു കേൾക്കുന്നു. ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി. രണ്ടുപേരും ഷഡ്ഡി മാത്രമേ ധരിച്ചിട്ടുള്ളൂ.. ചൂടു പിടിച്ചുവന്ന രക്തം ഘനീഭവിക്കാൻ തുടങ്ങി .. (തുടരും ..)എന്റെ പ്രണയം .......( ഭാഗം : 45)
ഞെട്ടിത്തരിച്ച നിമിഷങ്ങൾ...! ഞാൻ പെട്ടെന്ന് ചാടിപിടഞ്ഞെണീറ്റു. ശ്രീക്കാണെങ്കിൽ ലുങ്കി എടുത്തുടുത്താൽ മതി. എന്റെ പാന്റ്, ടി-ഷർട്ട്, ബനിയൻ എല്ലാം ശ്രീ ഊരിമാറ്റിയിരുന്നു. ഞാൻ വേഗം എല്ലാമെടുത്തു ധരിച്ചു. എന്നിട്ട് ഒന്നുമറിയാത്തതുപോലെ ശ്രീയുടെ ഒരു ബുക്ക് എടുത്ത് വായിക്കുന്നതായി ഭാവിച്ച് കസേരയിൽ ഇരുന്നു. എന്റെ കൈകളും, ചുണ്ടുകളും വിറക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും വീണ്ടും കതകിൽ മുട്ടു കേട്ടു. ശ്രീക്കു നേരെ പോയി വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അവന്റെ കാമം അവയവത്തെ ഷഡ്ഡിക്കുപോലും നിയന്ത്രിക്കാനാകാത്ത വിധം വല്ലാതെ ഉത്തേജിപ്പിച്ചിരുന്നു. അതു കണ്ടാൽ ഒരുപക്ഷെ ആന്റി ഞെട്ടി മരിച്ചുപോകും.. ആ മുറിക്കകത്താണെങ്കിൽ കുളിമുറിയില്ല. ഉണ്ടായിരുന്നെങ്കിൽ ശ്രീയെ അതിനുള്ളിലാക്കിയിട്ട്, വാതിൽ തുറന്ന് ശ്രീ ബാത്റൂമിലാണെന്നെങ്കിലും പറയാമായിരുന്നു. അങ്ങിനെയെങ്കിലും രക്ഷപ്പെടാം.. ഇതിപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥ. എനിക്കു കുഴപ്പമില്ല. എന്റെ സിരകളിലെ രക്തം പേടി കൊണ്ട് തണുത്തുറഞ്ഞുപോയി. ഞാൻ പെട്ടെന്ന് ശ്രീയെ പിടിച്ചു ആ കസേരയിൽ ഇരുത്തി. മടിയിലൊരു ടവ്വൽ എടുത്തിട്ടു. ഒരു പേനയും ബുക്കും എടുത്തു കൈയ്യിൽ കൊടുത്തു. അതിൽ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്തുന്നതായി ഭാവിക്കാൻ അടക്കം പറഞ്ഞു. അവനതുപോലെ അനുസരിച്ചു. കതകിൽ കൊട്ടിയിട്ട് ഇപ്പോൾ തന്നെ അഞ്ചു മിനുട്ടോളമായി. ധൈര്യം സംഭരിച്ചു ഞാൻ പോയി വാതിൽ തുറന്നു. അവിടെ ആരെയും കണ്ടില്ല. ഞാൻ ശ്രീയുടെ മുറിയുടെ വാതിൽ മലർക്കെ തുറന്നിട്ടു. ഞാനും വന്നു ശ്രീയുടെ കൂടെയിരുന്നു. "ആന്റി നമ്മൾ പറയുന്നതു വല്ലതും കേട്ടുകാണുമോ? ആന്റിക്കു എന്തേലും സംശയം തോന്നിക്കാണുമോ?" ഞാൻ സംശയം പ്രകടിപ്പിച്ചു. "ഹേയ്.. ഒരിക്കലുമില്ല, നമ്മൾ ശബ്ദം താഴ്ത്തിയല്ലേ സംസാരിച്ചത്. പുറത്തു കേൾക്കാൻ വഴിയില്ല. ടി.വി 'ഓണ്‍' ആണ് " ശ്രീയെന്നെ ആശ്വസിപ്പിച്ചു. "എന്നാലും ഇനി ഇങ്ങനെ വേണ്ട ശ്രീ.. എനിക്കു പേടിയാണ്. ഇനി നമ്മൾ ശ്രദ്ധിച്ചേ മതിയാകൂ." ഞാൻ പറഞ്ഞു. "മോനേ ടോമി കുട്ടാ.. തന്റെ വീട്ടിൽ താൻ പുലിയാണ്. തനിക്കിവിടെ പേടിയുള്ളതുപോലെ എനിക്കു തന്റെ വീട്ടിലും പേടിയുണ്ട്." ശ്രീയതു പറഞ്ഞു ഒന്നുമറിയാത്തതുപോലെ കുനിഞ്ഞിരുന്നു. ഞങ്ങൾ ഒരുമിച്ചു പഠിക്കുന്നതായി അഭിനയിച്ചങ്ങിനെ ഇരിക്കുമ്പോൾ ആന്റി വീണ്ടും വന്നു. "പിള്ളാരേ.. നിങ്ങൾക്ക് മീൻ കുരുമുളകു പുരട്ടി വറുക്കണോ, മീൻകറി വേണോ..?" അവർ ചോദിച്ചു. "വറുത്താൽ മതി ആന്റി ". ശ്രീ പറഞ്ഞു. ഞാൻ ചിരിച്ചു.. "ഹോ ,സമാധാനമായി. അപ്പോഴാണ് എനിക്കു ശ്വാസം നേരെ വീണത്. അപ്പോഴുണ്ടായ ആ നെഞ്ചിടിപ്പ് ക്രമേണ കുറഞ്ഞുവന്നു. എന്നാൽ സംഭവിച്ചതോ..? ശ്രീ വീണ്ടും കതകടച്ചു. ഒരു കൂസലില്ലാതെ എന്നെ പിടിച്ചുവലിച്ചിളുത്തു കട്ടിലിൽ ഇരുത്തി. നിന്നുകൊണ്ട് രണ്ടു കാലുകളും എന്റെ തുടകളുടെ രണ്ടു വശത്താക്കി എന്റെ തലയിൽ പിടിച്ചു അവന്റെ വയറിലേക്കു ചേർത്തു. ഒതുങ്ങിയ ആ വയറിൽ മുഖം ചേർത്തപ്പോൾ അവന്റെ മുഴപ്പ് എന്റെ നെഞ്ചിൽ ശക്തിയായി തട്ടുന്നുണ്ടായിരുന്നു.എത്ര പെട്ടന്നാണ് ശ്രീക്ക് ഉത്തേജനം സംഭവിക്കുന്നത്. എനിക്കാണെങ്കിൽ പേടി കൊണ്ട് ഒരനക്കവുമില്ല. ഉള്ളിൽ 'പുറത്ത് ആന്റിയുണ്ടല്ലോ. വീണ്ടും വാതിലിൽ മുട്ടും.' എന്ന ചിന്ത. എന്തായാലും ശ്രീയെന്നെ നിർബന്ധിച്ചു ബെഡ്ഡിൽ കിടത്തി നേരത്തെ പോലെതന്നെ എന്റെ ബെൽറ്റ്, വാച്ച്,മൊബൈൽ,പേഴ്സ്.. പിന്നെ ബനിയൻ ഉൾപ്പെടെയുള്ള എല്ലാ വസ്ത്രങ്ങളും ഊരിവയ്പ്പിച്ചു. ശബ്ദങ്ങളൊന്നും തന്നെയുണ്ടാക്കാതെ എന്റെ വലതുവശത്തു വന്നു പതുങ്ങിക്കിടന്നു. എന്നെ അടക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. അന്നേരം ശ്രീയുടെ ചുംബനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ താമസിയാതെ ഞാനും പ്രകടനം തുടങ്ങി. അതൊടുവിൽ നല്ലൊരു കാമവിരാമത്തിൽ പര്യവസാനിച്ചു. ഞങ്ങളുടെ നാലാമത്തെ സ്വർഗ്ഗീയസുഖം ! എല്ലാം കഴിഞ്ഞപ്പോൾ കാറ്റു വന്നു ഒളിഞ്ഞു നോക്കുംപോലെ ജനാലവിരിപ്പിനെ അകത്തേക്കു പറത്തി. ശ്രീയുടെ മുറിയിൽ കുടിക്കാൻ വെള്ളമില്ല.. എനിക്കാണേൽ എല്ലാം കഴിഞ്ഞാൽ ഉടൻ ദാഹിക്കും. പിന്നെ കഴുകാൻ ഒരു നിവർത്തിയുമില്ലാതെ രണ്ടുപേരും ശ്രീയുടെ ടവ്വലിട്ട് തുടച്ചു വൃത്തിയാക്കി. എനിക്കാണേൽ വല്ലാത്തൊരു അസ്വസ്ഥത ! ഞാൻ കതകുതുറന്നു മൂത്രമൊഴിക്കാനെന്ന വ്യാജേന ഹാളിലെ കുളിമുറിയിൽ പോയി ദേഹം തുടച്ചു വൃത്തിയാക്കി. ശ്രീയാണേൽ സിനിമ കാണാൻ പോകുന്ന കാര്യം ആന്റിയോടു പറഞ്ഞു കുളിക്കാനും കയറി. ടീനേജിൽ ഒരു വ്യക്തി പാലിക്കേണ്ട വൃത്തി എന്താണെന്നു എന്റെ ശ്രീയാണ് എന്നെ പഠിപ്പിച്ചത്. കഷത്തിലെ രോമങ്ങൾ യഥാസമയം വടിക്കുക. ദിവസേന ഉണരുമ്പോഴും, ഉറങ്ങുമ്പോഴും പല്ലു തേയ്ക്കുക, രണ്ടു നേരം കുളിക്കുക, കുളിക്കുമ്പോൾ ലിംഗം നന്നായി വൃത്തിയാക്കുക. കഴിയുമെങ്കിൽ ദിവസേന രണ്ടുനേരം കുളിച്ചു പ്രാർത്ഥിക്കുക. യഥാസമയം മുഖത്തെ രോമം വടിക്കുക, തലമുടി വെട്ടിക്കുക, നഖങ്ങൾ വെട്ടുക, അടിവസ്ത്രങ്ങൾ ഒരിക്കൽ മാത്രം ഉപയോഗിക്കുക, പുറത്തുപോകുമ്പോൾ നന്നായി വസ്ത്രം ധരിക്കുക.. ഇത്യാദി ആണ്‍കുട്ടികൾ പ്രധാനമായുംചെയ്തിരിക്കേണ്ട എല്ലാ കാര്യങ്ങളും അവൻ എന്നെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. തലമുടി വെട്ടിക്കുന്നതൊഴികെ മറ്റെല്ലാം ഇന്നുവരെയും ഞാൻ പാലിച്ചുപോരുന്നു. എല്ലാം സമയത്തിനു പറഞ്ഞുതരാൻ പപ്പാ കൂടെയില്ലാത്തതിന്റെ കുറവ് എന്റെ ശ്രീ നികത്തിയിരുന്നു. നല്ല അറിവും , ബുദ്ധിയും ഒത്തിണങ്ങിയ അവന്റെ ഉപദേശങ്ങൾ എനിക്കെന്നും വിലപ്പെട്ടതായിരുന്നു. ഞങ്ങൾ ഊണു കഴിഞ്ഞ ശേഷം ആന്റിയോടു യാത്ര പറഞ്ഞിറങ്ങി. ശ്രീ നന്നായി വേഷം ധരിച്ചിരുന്നു. കെട്ടിടത്തിന്റെ താഴെ ചെന്നതും അങ്കിൾ കയറിവരുന്നു. അദ്ദേഹത്തിന് ശനിയാഴ്ച ഉച്ചവരെയെ ജോലിയുള്ളൂ. ശ്രീ എന്നെ പറഞ്ഞു പരിചയപ്പെടുത്തി, ബൈക്കിന്റെ താക്കോലും ചോദിച്ചുവാങ്ങി. അയാൾ എന്നെ തുറിച്ചൊരു നോട്ടം നോക്കി മുകളിലേക്കു കയറിപ്പോയി .ചിലപ്പോൾ ഞാൻ ശ്രീയെ കൂട്ടി പുറത്തുപോകുന്നത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ശ്രീ പാർക്കിംഗിൽ നിന്നും വണ്ടിയെടുത്തുവന്നു . ഞാൻ പുറകിൽ കയറി അവനോട് ഒട്ടിയിരുന്നു. "ഓഹോ.. ഈ വണ്ടിക്കു വേണ്ടിയാ ഇത്രയും കാത്തത് അല്ലേ.." എന്റെ ചോദ്യത്തിനു ശ്രീ "ന്ഹും.." എന്ന് മൂളി. അങ്ങിനെ അന്ന് ഞാനാദ്യമായി ബൈക്കിൽ എന്റെ ശ്രീയുടെ പുറകിലിരുന്നു യാത്ര തുടങ്ങി. ഞങ്ങൾ നേരെ റെയിൽവേ സ്റ്റേഷനിൽ പോയി നാളെ ഞങ്ങൾക്കു കോട്ടയത്തിനു പോകാൻ മൂന്നു റിസർവേഷൻ ടിക്കറ്റുകൾ എടുത്തു. ശ്രീ തന്നെയാണ് 'ക്യൂ' നിന്ന് ട്രെയിൻ ടിക്കറ്റ് എടുത്തുതന്നത്. അവിടുന്ന് നേരെ സിനിമാതിയേറ്ററിലേക്ക്.. അവിടെ ചെന്നതും ഞങ്ങളൊന്നു ഞെട്ടി..! തിയേറ്റർ തിങ്ങിനിറഞ്ഞ് ജനങ്ങൾ .!. ഞങ്ങളുടെ പ്രായക്കാരാണ് കൂടുതൽ.. പരീക്ഷകൾ കഴിഞ്ഞ് സ്കൂളും ,കോളേജുകളും അടച്ചതല്ലേ. ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി. ശ്രീ ഒരു കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു. ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. ഒരു രക്ഷയുമില്ല. നല്ല 'ക്യൂ' ആണ്. ഇനി വരാൻ അവസരവുമില്ല. നാളെ ഞങ്ങൾ പിരിയും. ചിത്രം കാണാൻ വളരെ കൊതിച്ചുവന്നതാണ്. പൃഥ്വിരാജ് മനസ്സിലൊരു ഹരമായി നില്ക്കുന്നു. ആദ്യചിത്രത്തിലെ അഭിനയമൊന്നു കാണണം. അവസാനം ഉന്തും, തള്ളുമായി മിടുക്കന്മാരും, മിടുക്കികളും ടിക്കറ്റ് എടുത്തുകൊണ്ടു പോകുന്നതു കണ്ടു ഞങ്ങൾ നിന്നു.ശ്രീയുടെ കണ്ണുകൾ തിയേറ്ററിന്റെ നാലു വാക്കിനും പരതുന്നുണ്ടായിരുന്നു. പരിചയമുള്ള ഒരു മുഖവും കണ്ടില്ല. എന്റെ മുഖഭാവം കണ്ട് ശ്രീക്കും വിഷമമായി. "എടോ ടോമി.. താൻ വിഷമിക്കണ്ട. ടിക്കറ്റ് ഒപ്പിക്കാം. സമാധാനമായിരിക്ക്.." ശ്രീ എന്റെ ചെവിയിൽ പറഞ്ഞു. കുറച്ചുമാറി ഇടതുവശത്തു മുണ്ടുകുത്തിയ ഒരാൾ നില്ക്കുന്നുണ്ടായിരുന്നു. ശ്രീ അയാളുടെ അടുത്തേക്കു പോയി എന്തോ സംസാരിക്കുന്നതു കണ്ടു. എന്നിട്ട് അവർ രണ്ടുപേരും കൂടി തിയേറ്ററിന്റെ പുറത്തേക്കു പോയി. ശ്രീ മടങ്ങി വന്നത് രണ്ടു ടിക്കറ്റുമായിട്ടായിരുന്നു. "ഇതെങ്ങിനെ ഒപ്പിച്ചു..? " ഞാൻ അദ്ഭുതത്തോടെ ചോദിച്ചു. "അതൊക്കെ പിന്നെ പറയാം.. താൻ വാ.. പടം തുടങ്ങാൻ നേരമാകുന്നു." എന്നു പറഞ്ഞു അവനെന്റെ കൈപിടിച്ചു അകത്തേക്കു പോയി. ഞങ്ങൾക്കു കുറച്ചു മധ്യഭാഗത്തായി സൈഡ്സീറ്റ് ആണ് കിട്ടിയത്. പത്തു മിനുട്ട് കഴിഞ്ഞപ്പോൾ തിയേറ്ററിലെ വിളക്കുകൾ അണഞ്ഞു. ആദ്യം കുറെ പരസ്യങ്ങൾ.. പടം തുടങ്ങിയപ്പോൾ നിർത്താതെ കൈയ്യടിയും, വിസിലടിയും ആർപ്പുവിളിയുമായി ആകെയൊരു ബഹളം.! ശ്രീ എന്റെ ഉള്ളംകൈയ്യിൽ മുറുകെ പിടിച്ചു അവന്റെ മടിയിൽ വച്ചു. എല്ലാം മറന്നു ഞങ്ങളിരുന്നു. ഇടവേളയ്ക്കു ശ്രീ മുള്ളാൻ പോയി തിരികെ വന്നപ്പോൾ ചോളംപൊരിയും , തണുത്ത കമ്പനി ഡ്രിങ്ക്സും കൊണ്ടുവന്നു. വീണ്ടും പടം തുടങ്ങി. ശ്രീ അതിൽ മുഴുകിയിരിക്കുന്നത് കണ്ടു. പക്ഷെ എന്റെ ശ്രദ്ധ ശ്രീയിലായിരുന്നു. സിനിമ തീരാൻ നേരം നവ്യ കരഞ്ഞപ്പോൾ ശ്രീയും കരഞ്ഞു. എനിക്കു സിനിമ കണ്ടാലൊന്നും കരച്ചിൽ വരില്ല. അതിനു മനസ്സു നന്നായി വേദനിക്കണം. എല്ലാം കഴിഞ്ഞു പുറത്തിറങ്ങി. "നല്ല പടം..! തനിക്കു ഇഷ്ടമായോ ടോമി ..?" ഞാൻ തലകുലുക്കി. "എന്തേലും കഴിക്കുന്നോ.?" ഞാൻ വേണ്ട എന്നു പറഞ്ഞു. എനിക്കു തലവേദന തോന്നി. ശബ്ദം കൂടുതൽ കേട്ടാലോ , തിയേറ്ററിൽ സിനിമാ കണ്ടാലോ തലവേദന പതിവാണ്. ഞാൻ ശ്രീയെയും കൂട്ടി ഒരു ബേക്കറിയിൽ കയറി. നല്ലൊരു ക്രിസ്തുമസ് കേക്ക് വാങ്ങി കൊടുത്തു . "മേരി ക്രിസ്മസ് " ഞാൻ പറഞ്ഞു. "തനിക്കും അഡ്വാൻസ് ആയി എന്റെ വക ക്രിസ്തുമസ് &പുതുവത്സര ആശംസകൾ..!." ശ്രീയുടെ മറുപടി.. പിന്നെ ഞങ്ങൾ കോഴിക്കോട് പട്ടണത്തിലെ കീർത്തികേട്ട ഒരു ചെരിപ്പുകടയിൽ കയറി. "ശ്രീക്കിഷ്ടമുള്ള നല്ലതുനോക്കി പാകമായ ഒരു ജോഡി ക്യാൻവാസ് തിരഞ്ഞെടുക്കൂ. വില നോക്കണ്ട.." ഞാൻ വളരെ ആത്മാർത്ഥമായി ശ്രീയോടതു പറഞ്ഞപ്പോൾ, എന്നെ നിരാശയിലാഴ്ത്തിയ, ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണ് അവനിൽ നിന്നും ലഭിച്ചത് .! ( തുടരും ...)
എന്റെ പ്രണയം .......( ഭാഗം : 46)
"ക്യാൻവാസ്..! ആർക്കാ.. ടോമിക്കാണോ.? എന്നാപ്പിന്നെ ഏറ്റവും നല്ലതുതന്നെ ഇപ്പോൾ എടുക്കാമല്ലോ." അവന്റെ ചോദ്യത്തിന് മടിച്ചാണ് ഞാൻ മറുപടി പറഞ്ഞത്. അവൻ നിരസിച്ചാൽ പിന്നെ എനിക്കതു വിഷമമാകും. "എനിക്കല്ല. ശ്രീക്കാ.. എന്റെ ഒരു ആഗ്രഹമാ.. പുതുവത്സര സമ്മാനമായി കരുതിയാൽ മതി." "ന്ഹേ.. എനിക്കോ? എനിക്കു വേണ്ട. ഞാൻ കീറിയ ക്യാൻവാസ് ഇട്ടുനടക്കുന്നത് കണ്ടിട്ടാണോ? എനിക്ക് അച്ഛൻ കാശു തന്നതാ പുതിയതു വാങ്ങാൻ.. ഇപ്പോൾ ഉപയോഗിക്കുന്നത് ചെരുപ്പുകുത്തിയെ കൊണ്ട് തയ്ച്ചെടുത്താൽ കുറേ നാളുകൂടി ഓടും. മനസ്സിലായോ.. അല്ലെങ്കിൽ തന്നെ എനിക്കിപ്പോൾ ക്യാൻവാസ് വേണമെന്നു ഞാൻ തന്നോടു പറഞ്ഞോ..? അപ്പോൾ എനിക്കുത്തരം മുട്ടിപ്പോയി. ക്യാൻവാസ് കീറിയതു കണ്ടതുകൊണ്ടാണ് അത് വാങ്ങിക്കൊടുക്കുന്നതെന്ന് അറിഞ്ഞാൽ ശ്രീക്കതു അപമാനമായി തോന്നിയാലോ എന്നു കരുതി ഞാൻ മൗനം പാലിച്ചു. "അപ്പോൾ വേണ്ടാന്നാണോ തീരുമാനം.. പ്ലീസ്.. എന്റെ സന്തോഷത്തിനായി ഒന്നെടുക്കൂ.." ഞാനതു പറഞ്ഞതും, ദേഷ്യത്തിൽ ശ്രീ കടയിൽ നിന്നും പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു. "ടോമി മര്യാദക്കു വന്നു വണ്ടിയിൽ കയറ്." കടയിൽ നിൽക്കുന്ന പയ്യന്മാർ ചിരിച്ചുകൊണ്ട് "തന്റെ സുഹൃത്ത് ദേഷ്യത്തിലാ.. പെട്ടെന്ന് ചെല്ലൂ.." എന്നു പറഞ്ഞു. അപ്പോൾ ഞാനാകെ വിളറിവെളുത്തുപോയി. ദേഷ്യം വരുമ്പോൾ ശ്രീയുടെ മുഖം വല്ലാതെ ചുവക്കും. മീശ പിരിക്കും. പല്ലു കടിക്കും. ശബ്ദത്തിനു ഗൗരവം കൂടും. മുണ്ട് കുറച്ച് മുകളിലോട്ട് ഉയർത്തി മടക്കികുത്തും. പൗരുഷത്തിന്റെ സ്ഥായീഭാവം.! ഞാൻ ചെന്ന് ബൈക്കിൽ കയറി നേരെ പിടിച്ചിരിക്കുംമുമ്പെ ശ്രീയത് സ്റ്റാർട്ട് ചെയ്തു അടിച്ചുപറത്തി ഒരൊറ്റപ്പോക്കായിരുന്നു. ഞാൻ മുന്നോട്ട് വീഴാനാഞ്ഞു. എന്റെ ഷൂ തറയിലുരഞ്ഞു. എനിക്കു നല്ല കെർവ്വു ഇത്രക്ക് ദേഷ്യം വരാൻ ഞാനൊന്നും ചെയ്തില്ല. പിന്നെ ഞാൻ ശ്രീയെ തൊടാതെ ഒതുങ്ങി പുറകിലോട്ട് മാറിയിരുന്നു. അപ്പോഴേക്കും സങ്കടം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. കുറെ ദൂരം ചെന്നപ്പോൾ വണ്ടി വഴിയിൽ ഒതുക്കി നിർത്തി. തിരിഞ്ഞു നോക്കിയിട്ട്, "എനിക്കു തീണ്ടലില്ല കേട്ടോ.. എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറിയിരിക്കുന്നത്? അയ്യോ.. ഈ കണ്ണുകളെന്താ നിറഞ്ഞിരിക്കുന്നത് ..? ".വളരെ സൗമ്യതയോടെയാണ് ശ്രീയതു ചോദിച്ചത്. "ഏയ്.., ഒന്നുമില്ല. കണ്ണിൽ റോഡിലെ പൊടിയടിച്ചിട്ടു നിറയുന്നതാ.." ഞാനതു പറഞ്ഞതും ശ്രീയെന്റെ രണ്ടു കൈകൾ എടുത്തു ആ നെഞ്ചിൽ ചേർത്തുവച്ചു പറഞ്ഞു.. "എന്റെ ചക്കരേ.. നിന്റെ ഈ കണ്ണുകൾ ഇനിയൊരിക്കലും എന്റെ മുന്നിൽ നിറയരുത്.. എന്റെ ജീവനാ ഈ 'കണ്ണുകൾ.." നീയെന്നെ കെട്ടിപ്പിടിച്ചിരിക്കാമെന്നു സമ്മതിച്ചാലേ ഞാനിനി വണ്ടിയെടുക്കുന്നുള്ളൂ." .അതുകേട്ടപ്പോൾ എനിക്കു സങ്കടം കൂടി. "എന്നോടത്രയും സ്നേഹമുണ്ടെങ്കിൽ എന്തേ എന്റെ സമ്മാനം ശ്രീ നിരസിച്ചത്? അതും ആ കടക്കാരുടെയൊക്കെ മുന്നിൽ ഞാനെത്ര അപമാനിതനായി എന്നറിയാമോ..? നല്ല മനസ്സോടെയാണ് ഞാനതു വാങ്ങിത്തരാമെന്നു പറഞ്ഞത്. തിരിച്ചുപോയി അതു വാങ്ങാൻ സമ്മതിച്ചാൽ ഞാൻ കെട്ടിപ്പിടിച്ചിരിക്കാം." എന്റെയീ വാക്കുകൾ ശ്രീയെ വേദനിപ്പിച്ചുഎന്നു തോന്നി. കുറച്ചു നേരം മൗനമായി നിന്ന ശേഷം ശ്രീ സംസാരിച്ചു തുടങ്ങി. "മോനെ.. നീയൊരു വിദ്യാർത്ഥിയല്ലേ.! തന്റെ കൈയ്യിൽ ഇതൊക്കെ വാങ്ങാൻ എവിടുന്നാ ഇത്രയും കാശ്..? ഒന്നുകിൽ തന്റെ മമ്മാ തരണം. അല്ലെങ്കിൽ അപ്പാപ്പൻ തരണം. ഇതു രണ്ടുമല്ലെങ്കിൽ പപ്പാ അയച്ചുതരണം. അല്ലെങ്കിൽ മോഷ്ടിക്കണം. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാനതു നിരസിച്ചത്. താനൊരു പ്രശ്നത്തിലകപ്പെടാൻ ഞാനിഷ്ടപ്പെടുന്നില്ല. എന്നെങ്കിലും മോന് നല്ല ജോലി കിട്ടി ശമ്പളം കൈയ്യിൽ കിട്ടുമ്പോൾ വാങ്ങിത്തരൂ.. എന്തു വേണേലും ഞാൻ സ്വീകരിക്കാം. ഇപ്പോൾ എന്റെ ക്യാൻവാസ് കീറിയതുകണ്ട് പുതിയത് വാങ്ങിത്തരുന്നത് എന്നെ അപമാനിക്കുന്നതിനു തുല്യമാ.." ഒടുവിൽ എനിക്ക് അവൻ പറയുന്നത് ശരിയാണെന്നു സമ്മതിക്കേണ്ടിവന്നു. ശ്രീയെപ്പോഴും അങ്ങിനെയാണ്. ചെയ്തതു ന്യായീകരിക്കാൻ പറയുന്ന കാര്യങ്ങൾ അർത്ഥവത്തും, മനോഹരവുമായിരിക്കും. നമുക്ക് തിരിച്ചൊന്നും പറഞ്ഞു ഖണ്ഡിക്കാനാകാത്ത വിധം സംസാരിച്ചു ദഹിപ്പിച്ചുകളയും. എന്നാലും ഞാൻ പറയാനുള്ളത് പറയുകതന്നെ ചെയ്തു. "സാരമില്ല. ശ്രീ ഇനിയിതുപോലെ എന്നോട് ദേഷ്യം കാണിക്കരുത്.സമാധാനമായി പറഞ്ഞാൽ എനിക്കു മനസ്സിലാകും. ഞാൻ വണ്ടിയിൽ കയറുമ്പോൾ വീഴാൻ പോയി. ഇപ്പോഴും എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു. ശ്രീക്കറിയ്യോ.. ?".. ഇതുകേട്ടതും അവനെന്നെ നെഞ്ചോടു ചേർത്തു ചെവിയിൽ സംസാരിക്കുന്നതായി ഭാവിച്ചു ഒരുമ്മ തന്നു. "എന്റെ ചക്കര കയറ്.. എന്നിട്ട് ചേട്ടനെ കെട്ടിപ്പിടിച്ചിരിക്ക്.." അതു കേട്ടപ്പോൾ എനിക്കു ചിരി വന്നു. ഞാൻ ബൈക്കിൽ കയറി കൈകൾ കൊണ്ട് ശ്രീയെ ചുറ്റിവരിഞ്ഞ് കെട്ടിപ്പിടിച്ചിരുന്നു. സന്ധ്യാനേരമായതിനാൽ ആരുമത് ശ്രദ്ധിച്ചിരുന്നില്ല . ആ മൂടൽമഞ്ഞിൽ ഞാനുമെന്റെ ശ്രീയും കൂടി കോഴിക്കോട് പട്ടണത്തിലെ പ്രധാനവീഥിയിലൂടെ ഒരു യാത്ര! അതു വിവരിക്കാൻ ഇന്ന് വാക്കുകൾ പോരാ... സ്നേഹസ്മൃണമായി "കുറച്ചുകൂടി ചേർന്നിരിക്ക്.." എന്നു ശ്രീ പറഞ്ഞുകൊണ്ടേയിരുന്നു.. അങ്ങിനെ മഞ്ഞിൽ മരങ്ങളും, വഴിവിളക്കുകളും താണ്ടി ഒടുവിൽ ഞങ്ങൾ പറുദീസയിലെത്തി. "ശ്രീ കയറുന്നില്ലേ ..? ഞാൻ ചോദിച്ചു. രാവിലെ ഞാനിവിടെ നിന്നാണ് എണീറ്റുപോയത്. ഇനി കയറുന്നില്ല മോനെ.. ഒരു വീട്ടിൽ കയറിവരുന്നതിന് ഒരു മര്യാദയൊക്കെ വേണ്ടേ.. അല്ലെങ്കിൽത്തന്നെ എപ്പോഴും കയറിവരുന്നത് ശരിയല്ല. നീയെനിക്ക് ഒരുമ്മ താ.. ഞാൻ പോട്ടെ . ഞാൻ നാലുചുറ്റും നോക്കി ആരുമില്ല എന്നുറപ്പു വരുത്തിയ ശേഷം പെട്ടെന്നൊരുമ്മ കൊടുത്തു. ശ്രീയും ഒതുക്കത്തിൽ ഒരുമ്മ തന്നു വണ്ടി തിരിച്ചു . "നമ്മൾ ശ്രദ്ധിക്കണം. ഇതൊക്കെ ആരേലും കണ്ടാൽ പിന്നെ പറഞ്ഞു പാട്ടാക്കും. നാട്ടുകാരെ ഭയന്നേ മതിയാകൂ.." ഞാൻ പറഞ്ഞു മൂളിക്കേട്ടു ശ്രീ യാത്രയായി. ശ്രീ കണ്‍മറയുന്നതു വരെ കൊതിയോടെ ഞാൻ നോക്കിനിന്നു. പിന്നെ ഗേറ്റ് തുറന്ന് അകത്തേക്കു പോയി. ങ്ഹാ.. മോനെ.. ടിക്കറ്റ് കിട്ടിയോ? എന്താ വിളിച്ചിട്ട് മൊബൈൽ എടുക്കാതിരുന്നത്. ?" ( മമ്മ ) "ഓ.. മമ്മാ വിളിച്ചായിരുന്നോ.? ഞാൻ കേട്ടില്ലായിരുന്നു. ചിലപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ആയിരിക്കും വിളിച്ചത്. ശ്രീയാണ് കൊണ്ടുവിട്ടത്. ഇതാ മൂന്നു ടിക്കറ്റുകൾ!. കോഴിക്കോട് തൊട്ട് കോട്ടയം വരെ.. 'നന്ദനം' നല്ല സിനിമയാണ്.തീർച്ചയായും മമ്മക്കിഷ്ടാവും.. മമ്മയും കാണണം. അടിപൊളി പാട്ടുണ്ട്." ഞാൻ ടിക്കറ്റ് മമ്മക്കു കൈമാറി. പപ്പാ പറഞ്ഞതനുസരിച്ച് മമ്മാ എനിക്ക് ആയിരം രൂപ രാവിലെ തന്നിരുന്നു. അതു മാറി ശ്രീക്ക് കേക്ക് മാത്രം വാങ്ങി. ബാക്കി രൂപ കൈയ്യിലുണ്ട്. സിനിമ കാണിച്ചതുൾപ്പെടെ മറ്റെല്ലാം ശ്രീയുടെ ചെലവായിരുന്നു. ഞാൻ വണ്ടിക്കു പെട്രോളും അടിച്ചുകൊടുത്തു.. കഴിവതും ആരെയും ബുദ്ധിമുട്ടിക്കാത്ത സ്വഭാവമാണ് ശ്രീയുടേത്.!.. "അയ്യോ ശ്രീയാണോ കൊണ്ടുവിട്ടത്. ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ സുമേഷ് ആണെന്നാ കരുതിയത്. കപ്പ പുഴുങ്ങിയതും, പച്ചകാന്താരി ഉടച്ചതും. ബീഫ് ഉലർത്തിയതുമുണ്ട്. കപ്പബിരിയാണി ഉണ്ടാക്കാൻ തുടങ്ങിയതാ.. അതു ചോദിക്കാനാ മോനെ വിളിച്ചത്. ശ്രീയെയും കൂട്ടിവരാൻ [പറയാൻ.. " മമ്മ പറയുന്നത് മുഴുവൻ കേൾക്കാൻ നിന്നില്ല. ഇടക്കു കയറി." മമ്മാ.. ശ്രീ ജംഗ്ഷനിൽ എത്തിക്കാണുകയേയുള്ളൂ. ഞാനവനെ തിരിച്ചു വിളിക്കട്ടെ.." മമ്മ വിളിക്കാൻ പറഞ്ഞതും ഞാൻ സന്തോഷം കൊണ്ട് ഒരുമ്മ കൊടുത്തു. ഞാൻ ശ്രീയുടെ മൊബൈലിലേയ്ക്കു വിളിച്ചു. എടുക്കുന്നില്ല. ഞാൻ പുറത്തേക്കിറങ്ങി. ഞാനോടി ഗേറ്റു തുറന്നു റോഡിലിറങ്ങി വീണ്ടും വിളിച്ചു. ഭാഗ്യം! അവൻ എടുത്തു.. "എവിടെയെത്തി.?" ഞാൻ ഉദ്വേഗത്തോടെ തിരക്കി. "കവല കഴിഞ്ഞു ഡാർലിംഗ്.. എന്താ .." (ശ്രീ). "പെട്ടെന്നു മടങ്ങിവാ.. മമ്മാക്ക് നേരിട്ടെന്തോ പറയാനുണ്ടെന്ന്.. വരുമോ.. പറയ് ..?" അവൻ "ഓക്കെ.." പറഞ്ഞു ഫോണ്‍ വച്ചു. ഞാനവിടെത്തന്നെ കാത്തുനിന്നു. അല്ലെങ്കിലെ ശ്രീ യാത്ര പോയപ്പോൾ മുതൽ നെഞ്ചിനൊരു ഭാരം പോലെയായിരുന്നു. പത്തു മിനിട്ടിനുള്ളിൽ ശ്രീ തിരികെവന്നു. ഞങ്ങൾ അകത്തേക്കു ചെന്നു. "കൈ കഴുകി വാ.. ഉച്ചക്ക് ഊണു കഴിഞ്ഞു ആ ചോളംപൊരി മാത്രമല്ലേ കഴിച്ചുള്ളൂ. ശ്രീക്കു നല്ല വിശപ്പു കാണും." (ഞാൻ) "ഇതിനാണല്ലേ മമ്മാക്ക് ഒരു കാര്യം പറയാനുണ്ടെന്നു നുണ പറഞ്ഞു വിളിച്ചത് കള്ളൻ.." അവൻ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു. "കഴിയ്ക്കാനാണ് മമ്മാ വിളിക്കുന്നതെന്ന് പറഞ്ഞാൽ ശ്രീ മടിച്ചു നിരസിച്ചാലോ എന്നോർത്തിട്ടാണ് ആ വിവരം പറയാതിരുന്നത്. സത്യത്തിൽ മമ്മ തന്നെയാണ് വിളിക്കാൻ പറഞ്ഞത്. അല്ലെങ്കിൽ ദേ ചോദിച്ചുനോക്കൂ." അപ്പോൾ മമ്മ ഇടക്കു കയറി. "ഞാനാ ടോമിയോട് മോനെ വിളിക്കാൻ പറഞ്ഞത്. വീട്ടുമുറ്റം വരെ വന്നിട്ട്, കയറാതെ പോയെന്നു കേട്ടപ്പോൾ.. വാ.. കപ്പ കഴിക്കാം." ശ്രീ കൈകഴുകി തീൻ മേശയുടെ അടുത്തേക്കു പോയി. ഞാൻ വസ്ത്രം മാറാൻ മുകളിലേക്കും.. ഒന്നു മേലു കഴുകി ഫ്രഷ് ആയി താഴെ വന്നു ശ്രീയോടൊപ്പം കഴിക്കാനിരുന്നു. കഴിക്കുന്നതിനിടയ്ക്ക് ശ്രീ മമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നുമുണ്ട്. അന്നാണ് ഞാനറിഞ്ഞത്, എന്റെ ശ്രീക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് കപ്പയും. കരിമീനുമെന്ന്. അവരുടെ പറമ്പിൽ ശ്രീയുടെ അച്ഛൻ ധാരാളം കപ്പ കൃഷി ചെയ്തിട്ടുണ്ട്. അതുകൊണ്ട് മിക്കവാറും അവർക്ക് മുഖ്യവിഭവം അതുതന്നെയാകും. എന്നാൽ പട്ടണത്തിൽ വന്നപ്പോൾ ശ്രീയുടെ ആന്റി വല്ലപ്പോഴുമേ കപ്പ വാങ്ങാറുള്ളൂ. അതും ആയമ്മക്ക് പാചകത്തിൽ വലിയ നൈപുണ്യമില്ല. ഇന്നുച്ചയ്ക്ക് ഊണു കഴിച്ചപ്പോൾ എനിക്കതു മനസ്സിലായതുമാണ്. ശ്രീയും, ഞാനും കഴിച്ച് എണീറ്റപ്പോൾ മമ്മാ ഒരു സുലൈമാനി എനിക്കു തന്നു. ശ്രീക്കു പാൽചായയും.. ഞാൻ കുടിക്കുന്നതു കണ്ടതും അവനും വേണം സുലൈമാനി.. "എന്താ.. സുലൈമാനി കണ്ടപ്പോൾ ഒരു ഇത്. .? ആ നിറത്തിലുള്ള മറ്റു പലതുമുണ്ട്. കുറച്ചു ഹോട്ട് ആണ്. ഓർമ്മ വന്നോ..?! ഞാനതു പറഞ്ഞതും ശ്രീ പെട്ടെന്ന് ചിരിച്ചുപോയി, വായിലിരുന്ന സുലൈമാനി പുറത്തുചാടി. കാരണം ശ്രീ വിസ്കിയെ കുറിച്ചു ഓർത്തതെ ഉണ്ടായിരുന്നുള്ളൂ.. കൈകഴുകി ഞാൻ ശ്രീയെ എന്റെ മുറിയിലേക്കു കൈ പിടിച്ചു കൊണ്ടുപോയി. അതൊരു നിറവസന്തത്തിലേക്കുള്ള യാത്രയായിരുന്നെന്നു ഞാൻ അറിഞ്ഞിരുന്നില്ല.... ( തുടരും ..)
എന്റെ പ്രണയം ..... ( ഭാഗം : 47)
ഒരു മധുരസ്വപ്നത്തിന്റെ പടവുകളാണ് ഞങ്ങളന്നു കയറിയത്. ശ്രീയെ എന്റെ മുറിക്കകത്ത് ഇരുത്തിയിട്ട് ഞാൻ താഴേക്കു പോയി. രാവിലെ അലക്കുയന്ത്രത്തിൽ നിക്ഷേപിച്ചിരുന്ന വസ്ത്രങ്ങൾ മമ്മ അലക്കി വിരിച്ചിരിക്കുന്നു. ഭാഗ്യത്തിന് ശ്രീയുടെ ഷഡ്ഡി ഞാൻ തന്നെ അലക്കി എന്റെ മുറിയിലെ കുളിമുറിയിൽ വിരിച്ചിരുന്നു. അവന്റെയും, എന്റെയും ആദ്യരാത്രിയുടെ ഓർമ്മക്കായി അതു ഞാൻ സൂക്ഷിക്കും എന്ന് മനസ്സിലുറപ്പിച്ചു. എന്റെ കൈകൾ കൊണ്ട് അവന്റെ മുഷിഞ്ഞ ഷഡ്ഡി അലക്കിയതായി അറിഞ്ഞപ്പോൾ എന്തോ ഉറച്ചൊരു തീരുമാനം എടുത്തപോലെ അവനെന്റെ മുഖത്തേക്കു നോക്കി. ശ്രീയെ സംബന്ധിച്ച് അവൻ പെട്ടെന്ന് കരയില്ല. വിഷമം കുറച്ച് ഉളളിലൊതുക്കും. അധികമൊന്നും തുറന്നു പറയുകയുമില്ല. നാളെ ഞാൻ പോകുന്നതിൽ അവനു നല്ല വിഷമമുണ്ട്. പക്ഷെ അതു പുറത്തു കാണിക്കുന്നില്ലെന്നു മാത്രം.! അവന്റെ മുഖത്ത് ആകെയൊരു പരവേശവും, വെപ്രാളവുമൊക്കെയുണ്ട്. മമ്മക്കു സംശയം തോന്നാതിരിക്കാൻ ഞങ്ങൾ കതകു മലർക്കെ തുറന്നിട്ടാണ് ഇരുന്നത്. "ഞാൻ ഇറങ്ങട്ടെ ടോമികുട്ടാ.. ഉച്ചക്ക് വീട്ടിൽ നിന്നിറങ്ങിയതല്ലേ." അവൻ പറഞ്ഞു. "വേണ്ട. കുറച്ചുനേരം കൂടി മനസ്സു നിറയുവോളം ഞാനൊന്നു കണ്ടോട്ടെ.. പ്ലീസ്.." എന്റെ മുഖത്തെ ദയനീയത കണ്ടിട്ടാകണം.. "ശരി.. ഇനി താൻ പറയുമ്പോഴേ ഞാൻ പോകുന്നുള്ളൂ." ശ്രീയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് മനസ്സിൽ പൂത്തിരി കത്തിയ സന്തോഷം തോന്നി.. "നന്ദനത്തിന്റെ ഗാനങ്ങൾ നല്ലതാണ് . എനിക്കതിന്റെ കാസറ്റ് വാങ്ങണം." അവൻ പറഞ്ഞു. അതു കേട്ടതും ഞാൻ നല്ലൊരു റൊമാന്റിക് ആൽബം ഇട്ടുകൊടുത്തു.. 'തൂമഞ്ഞു പൊഴിയുന്ന യാമം..' അന്നുള്ളതിൽ വച്ച് ഞാനിഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ..! ഞങ്ങൾ അതിൽ ലയിച്ചിരിക്കുമ്പോൾ താഴെ മമ്മയുടെ വിളി കേട്ടു.. ഞാൻ പുറത്തുപോയി നോക്കി. "മോനേ.. ഞാനും, അപ്പാപ്പനും കൂടി അപ്പുറത്തെ ശാന്തിയോടുo, രാജുവിനോടും നാളെ നമ്മൾ കോട്ടയത്തിനു പോകുന്ന വിവരം പറഞ്ഞേച്ചു ഓടിവരാം. ശ്രീ പോകുമ്പോൾ വിളിക്കണേ.." മമ്മയുടെ സീരിയൽ കൂട്ടാണ് ശാന്തി ആന്റി. ദൂരയാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ കോഴികളെ ശ്രദ്ധിക്കുന്നത് അവരാണ്, എന്റെ മനസ്സിൽ അപ്പോൾ മാലപ്പടക്കമാണ് പൊട്ടിയത്. ഒരു അര മണിക്കൂറെങ്കിലും കഴിഞ്ഞേ മമ്മയും, അപ്പാപ്പനും മടങ്ങിവരൂ.. അപ്പാപ്പൻ നേരത്തെ വന്നാലും രണ്ടാമത്തെ നിലയിലേക്കുളള പടികൾ കയറില്ല. ഈ വലിയ വീട്ടിലിപ്പോൾ ഞാനുമെന്റെ ശ്രീയും തനിച്ചാണ്.. വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ഈശോ ഞങ്ങൾക്കായി ഒരുക്കിത്തന്ന അവസരമാണ്. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. പുറത്ത് നല്ല തണുപ്പ് ! അവിടെ നിന്ന് എത്തിനോക്കിയാൽ അവർ ആ വീട്ടിലേക്ക് കയറിപോകുന്നത് കാണാം. ആ വീട്ടിലെ പട്ടി കുരക്കാൻ തുടങ്ങി. അതാ മമ്മയെ ശാന്തിആന്റി അകത്തേക്കു കൂടികൊണ്ടു പോകുന്നു. ഞാൻ വേഗത്തിൽ എന്റെ മുറിയിലേക്കു പോയി. അടിവയറിൽ ഒരു ആന്ദോളനം ..! എന്നെ കണ്ടതും ശ്രീ പാട്ടിന്റെ ശബ്ദം കുറച്ചു. ഞാൻ പെട്ടെന്ന് മുറി അടച്ചു കുറ്റിയിട്ടു. മമ്മ അപ്പുറത്തെ വീട്ടിൽ പോയ വിവരം പറഞ്ഞു ശ്രീയുടെ മടിയിൽ കയറിയിരുന്നു. പിന്നെ എണീറ്റ് ശ്രീയെ കൈപിടിച്ചു കട്ടിലിൽ ഇരുത്തി.." ഇന്നലെത്തെ രാത്രി ഓർമ്മയിലുണ്ടോ..? .."ഞാൻ അനുരാഗ വിവശനായി ശ്രീയെ നോക്കി. ഞാൻ ആ മുഴപ്പിൽ ഒരു ഗാഢചുംബനം നല്കി. ശ്രീ പുളഞ്ഞുപോയി. ശ്രീ അവരുടെ ഫ്ലാറ്റിൽ വച്ച് ഉച്ചക്ക് എന്നെ ചെയ്തതുപോലെ, ശ്രീയുടെ ഓരോ വസ്ത്രങ്ങളായി ഞാൻ ഊരിമാറ്റി. 'ദൌഡ്' എന്ന ഹിന്ദി ഫിലിമിലെ 'ज़हरीला ज़हरीला प्यार..' എന്ന ഗാനം ശബ്ദം കുറച്ചു വച്ചിട്ട് ശ്രീയെ മെല്ലെ ആ മെത്തയിലേക്ക് പിടിച്ചു കിടത്തി.. ഇന്നും ആ ഗാനം കേൾക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടാറുണ്ട്. കാരണം അതുപോലൊരു അന്തരീക്ഷം ജീവിതത്തിൽ പിന്നൊരിക്കലും സംജാതമായിട്ടില്ല എന്നതാണ് വാസ്തവം.. ലൈറ്റ് അണച്ചതും ആ ചുവന്ന വെട്ടത്തിൽ കണ്ണു മിഴിച്ച് കിടക്കുന്ന ശ്രീയെ മയക്കുന്ന മിഴികളാൽ ഞാൻ നോക്കി. ആ പാട്ടിന്റ താളത്തിനൊപ്പം കണ്ണിമ ചിമ്മാതെ ആ മുഖം തൊട്ടു കാൽപ്പാദം വരെ എന്റെ മൃദുവായ ചുണ്ടുകൾ ഇഴഞ്ഞുനടന്നു.. ഇണ ചേരുന്ന സർപ്പങ്ങളെ അനുസ്മരിപ്പിക്കുമാറ് കൈകാലുകൾ പിണഞ്ഞ്, പകുതിയടഞ്ഞ മിഴികളാൽ ഞങ്ങളൊരു സ്വർഗ്ഗം തീർക്കുകയായിരുന്നു. ആ ഹിന്ദിപാട്ടിന്റെ ഈണം ഒരു ലഹരിപോലെ ഞങ്ങളുടെ ധമനികളിൽ ഒരുൾപുളകം സൃഷ്ടിച്ചു. ചുണ്ടുകൾ.. ചുണ്ടുകളോട് കഥ പറഞ്ഞു. കൈകൾ നെറുകയിൽ തലോടലിന്റെ മാസ്മരീകാനുഭൂതി സൃഷ്ടിച്ചു. ശരീരങ്ങൾ ഒട്ടിയൊന്നായ് തീർന്നതുപോലെ തോന്നി. അതിനിടക്കും ശ്രീയെന്റെ കാതുകളിൽ മന്ത്രിക്കുന്നുണ്ടായിരുന്നു. "മോനെന്നെ 'ചേട്ടാ' എന്നൊന്ന് വിളിക്ക്..' .. ഞരക്കങ്ങൾക്കും, കിതപ്പിനുമൊടുവിൽ രണ്ടുപേരും കാമവിരാമത്തിന്റെ നിർവൃതിയിൽ തളർന്നുകിടന്നു. "ഇനിയെന്നാ ചേട്ടാ നമ്മൾ ഒന്നിക്കുന്നത്..? വീട്ടിൽ ചെന്നാൽ എന്നെ മറക്കുമോ..? "കുട്ടികളെപോലെ കൊഞ്ചികൊണ്ടുള്ള എന്റെയാ ചോദ്യത്തിനു ശ്രീയെന്റെ രണ്ടു കവിളിലും എണ്ണമറ്റ മുത്തങ്ങൾ തന്നു സമാധാനിപ്പിച്ചു. എണീറ്റു ഞങ്ങൾ കുളിമുറിയിൽ ഒരുമിച്ചു കയറി. മമ്മ സംശയിച്ചാലോ എന്നു കരുതി ഞാൻ ശ്രീയുടെ മേലു കഴുകിയതേയുള്ളൂ. പിന്നെ ദേഹം വൃത്തിയായി തുടച്ചുകൊടുത്തു. ജനിച്ച വേഷത്തിൽ ശ്രീ പുറത്തേക്കു പോയി. ഞാൻ പെട്ടെന്നു കുളിച്ചെന്നു വരുത്തി കുളിമുറിക്കു പുറത്തുവന്നു.. ശ്രീയുടെ മുഖത്തു ഞാൻ തന്നെ പൗഡർ പൂശി. ബോഡിസ്പ്രേ അടിച്ചുകൊടുത്തു. തല ചീകികൊടുത്തു. അന്നേരം എന്റെ മുന്നിൽ ഒരു അനുസരണയുള്ള കുഞ്ഞായി മാറി എന്റെ ശ്രീ.. പിന്നെ ഞാൻ വാതിൽ തുറന്നു താഴേക്കു നോക്കി. മമ്മയും, അപ്പാപ്പനും വന്നിട്ടില്ല. ദൈവത്തിനെ ഞാൻ മനസ്സുകൊണ്ടു വാഴ്ത്തി. കാരണം എന്നെ വീട്ടിൽ വിട്ടു തിരികെ പോയ ശ്രീയെ തിരികെ ഇവിടെയെത്തിച്ചത് എനിക്കുവേണ്ടി ആയിരുന്നു.. ഇപ്പോൾ അഞ്ചാം സമാഗമവും, ഒത്തുചേരലും കഴിഞ്ഞു. പിന്നെ ശ്രീ പോകാനിറങ്ങി. പോകുന്നതിനു മുന്നെ എന്റെ ചുണ്ട് നുകർന്നൊരുമ്മ! ഒരഞ്ചു മിനുട്ടോളം നീണ്ടുനിന്ന ആ ചുംബനം എന്നെ അടിമുടിയെന്നെ തളർത്തിക്കളഞ്ഞു. പ്രണയത്തിന്റെ ലാസ്യഭാവം! ഞാൻ മതിലിനു പുറകിൽ ചെന്നു മമ്മയെ വിളിച്ചു കാര്യം പറഞ്ഞു. മമ്മ മതിലിനരികിൽ വന്നു ശ്രീയെ യാത്രയാക്കിയിട്ടു വീണ്ടും അവിടേക്കു പോയി. ശ്രീ പോയപ്പോൾ ഞാൻ തരിച്ചുനിന്നു. ശരീരത്തിന്റെ ഒരു ഭാഗം അടർന്നു പോയതുപോലെ തോന്നി. എന്തോ.. ഇപ്പോൾ ഒരു നിമിഷംപോലും കാണാതിരിക്കാൻ വയ്യ. നേരെ മുകളിൽ പോയി മെത്തയിലെ ഷീറ്റെല്ലാം വെടിപ്പായി ഇട്ടു. അപ്പോഴേക്കും മമ്മയും, അപ്പാപ്പനും വന്നു. അപ്പോൾ നല്ല ക്ഷീണം തോന്നി..! മമ്മയോടു ഒരു ഗ്ലാസ് നിറയെ ബൂസ്റ്റിട്ട പാലു വാങ്ങി കുടിച്ചു നിവർന്നു മെത്തയിൽ കയറിക്കിടന്നു. ശ്രീ വീട്ടിലെത്തി എന്നു വിളിച്ചു പറഞ്ഞാലേ മന:സമാധാനമായി ഉറങ്ങാൻ കഴിയൂ. കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രീ വിളിച്ചു . "മോനെ ഞാനെത്തി കേട്ടോ.. ഹോ.. എന്തായിരുന്നു ഇന്നെന്റെ ടോമിക്കുട്ടന്റെ പ്രകടനം.. അവിശ്വസനീയം തന്നെ..! എനിക്കു സന്തോഷമായി. ഇനി ഒരാഴ്ചത്തേക്ക് എനിക്കിന്നൊരു ദിവസത്തെ ഓർമ്മ മതിയാകും. നാളെ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടാം.." എന്ന വാഗ്ദാനവും, ശബ്ദമില്ലാത്ത ഒരുമ്മയും തന്നു ശ്രീ മൊബൈൽ വച്ചു. നല്ലൊരു പ്രഭാതം സ്വപ്നം കണ്ടു എല്ലാം മറന്നു ഞാൻ സുഖനിദ്രയിലേക്ക് ഊളിയിട്ടു. ( തുടരും...)
എന്റെ പ്രണയം .....( ഭാഗം : 48 )
പിറ്റേന്നാൾ രാവിലെ എണീറ്റു കൊണ്ടുപോകാനുള്ള വസ്ത്രങ്ങളെടുത്തു ബാഗിലാക്കി. അതിൽ ശ്രീയുടെ ഷഡ്ഡിയുമുണ്ടായിരുന്നു. ഞങ്ങളുടെ കന്നികൂടലിന്റെ ഒരോർമ്മക്കായി.. നിത്യകർമ്മങ്ങൾ എല്ലാം കഴിഞ്ഞ് ഈശോയുടെ മുമ്പിൽ ഒരു മെഴുകുതിരി കൂടി കത്തിച്ചു പ്രാർത്ഥിച്ചു. ഇന്നലത്തെ സുന്ദരരാത്രി സമ്മാനിച്ചതിന്... മൊബൈലിൽ നോക്കുമ്പോൾ എപ്പോഴോ ശ്രീ വിളിച്ചിരിക്കുന്നു. ഒരു പക്ഷെ ഞാൻ കുളിക്കുന്ന നേരത്താകും.. പിന്നെ ശ്രീയെ അങ്ങോട്ടു വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. റീന ആന്റിയാണ് റെയിൽവേസ്റ്റേഷനിൽ കൊണ്ടുവിടുന്നത്. അതാ മമ്മാ വിളിക്കുന്നു. കാർ വന്നെന്നു തോന്നുന്നു. ഞാനെന്റെ ലഗ്ഗേജ് എടുത്തു താഴെ ചെന്നു. "മോനെ ടോമി , മേരി ക്രിസ്മസ് ആയിട്ട് ശ്രീക്ക് നമ്മൾ ഒന്നും വാങ്ങികൊടുത്തില്ലല്ലോ. പോകുന്ന ധൃതിയിൽ ഞാനതങ്ങു വിട്ടുപോയി.".. ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി. എന്റെ മനസ്സിനെ അലട്ടിയ വിഷമം മമ്മ മനസ്സിലാക്കിയതുപോലെ ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു. ശ്രീ റെയിൽവേസ്റ്റേഷനിൽ വരുന്ന കാര്യം ഞാൻ മമ്മയോടു പറഞ്ഞു. പോകുന്ന വഴി ഒരു ഷർട്ട് വാങ്ങാമെന്നു മമ്മ അഭിപ്രായം പറഞ്ഞു. എന്തായാലും പാലുകാച്ചു വീട്ടിൽ കൊടുക്കാൻ സമ്മാനവും, കുടുംബവീട്ടിൽ കൊടുക്കാൻ കോഴിക്കോടൻ ഹൽവയും, നേന്ത്രകായ വറുത്തതും വാങ്ങണം. കുറച്ചു കഴിഞ്ഞപ്പോൾ കാറുമായി ആന്റി വന്നു. ഞങ്ങൾ ആദ്യം പട്ടണത്തിലേക്കു പോയി. നാന്നൂറു രൂപയുടെ ഒരു ക്രീം നിറത്തിലുള്ള നല്ല ഷർട്ട് വാങ്ങി. ശ്രീയെ മനസ്സിൽ കണ്ടു ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. ഞങ്ങൾ വങ്ങേണ്ടതെല്ലാം വാങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തി. പാവം എന്റെ ശ്രീ ദൂരെ മാറി ഞങ്ങളെയും നോക്കി നില്ക്കുന്നു. കൈയ്യിലൊരു പൊതിയുമുണ്ട്. ഞങ്ങളെ കണ്ടതും ശ്രീ ഓടിവന്നു ലഗ്ഗേജ് എടുക്കാൻ സഹായിച്ചു. കൈയ്യിലിരുന്ന പൊതി എനിക്കു തന്നു. ഞാൻ ആ ഷർട്ട് ശ്രീയെ ഏല്പിച്ചു. "എന്തായിത്.. ?" ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒരേ സ്വരത്തിൽ ചോദിച്ചു. അവൻ തന്ന പൊതി ട്രെയിനിൽ കയറാതെ തുറക്കരുതെന്ന് ശ്രീ നിർദ്ദേശിച്ചു. കൊടുത്ത ഷർട്ട്‌ശ്രീക്കു വേണ്ടി മമ്മ വാങ്ങിതന്നതാണെന്ന് ഞാൻ സദയം ഉണർത്തിച്ചു. അല്ലെങ്കിൽ ഇന്നലെ കേട്ടതിന്റെ ബാക്കിയാകും കേൾക്കുക. ശ്രീക്കതു നന്നേ ഇഷ്ടമായി. അവനതു നെഞ്ചോടു ചേർത്തു. ആ ഷർട്ട് ഞാനാണ് തിരഞ്ഞെടുത്തതെന്ന് അവന് മനസ്സിലായി.ട്രെയിൻ വരാൻ ഇനി പതിനഞ്ചു മിനുട്ടോളമുണ്ട്. ഞങ്ങൾ മാറിയിരുന്ന് സംസാരിച്ചു. ഞങ്ങൾ പിരിയുന്ന ആ പ്രഭാതത്തെ ഞാൻ വെറുത്തു. ഇനി പത്തു ദിവസങ്ങൾ കാണാതിരിക്കുന്നതോർത്തപ്പോൾ സങ്കടം കൂടികൂടി വന്നു. പരസ്പരം മുഖത്തോടു മുഖം നോക്കി കരയണോ, ചിരിക്കണോ എന്നറിയാതെ ഞങ്ങളിരുന്നു. അപ്പോൾ ട്രെയിൻ ഉടനെ വരുമെന്ന സന്ദേശം മുഴങ്ങിക്കേട്ടു. കുറച്ചുകഴിഞ്ഞപ്പോൾ അതാ ട്രെയിൻ ചീറിപ്പാഞ്ഞുവരുന്നു. ശ്രീയുടെ സഹായത്തോടെ എല്ലാ ലഗ്ഗേജുകളും പെട്ടെന്നെടുത്തു അകത്തേക്കു വച്ചു. ശ്രീ ഓടിപ്പോയി ഞങ്ങൾക്കു കുടിക്കാൻ രണ്ടു ബോട്ടിൽ വെള്ളം വാങ്ങിക്കൊണ്ടു തന്നു. ഞാൻ മറന്നിരുന്ന കാര്യമായിരുന്നു അത്. അതാ സ്റ്റേഷൻ മാസ്റ്റർ വിസിൽ മുഴക്കുന്നു. ഹോണ്‍ മുഴങ്ങുന്നു. ട്രെയിൻ പതിയെ അനങ്ങിതുടങ്ങി. ശ്രീയുടെ കണ്ണുകൾ നിറയുന്നുവോ? ശ്രീ വേദന അടക്കി നില്ക്കുകയാണെന്ന് മനസ്സിലായി. എന്റെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ നിയന്ത്രണം പോകുമെന്നുള്ളത് എനിക്കു നന്നായി അറിയാമായിരുന്നു. മമ്മയും, അപ്പാപ്പനും ശ്രദ്ധിച്ചാലോ എന്നു കരുതി ഇത്രയും നേരം ഞാനും പിടിച്ചുനില്ക്കുകയായിരുന്നു. ശ്രീ 'ടാറ്റ ' പറഞ്ഞുകൊണ്ട് ട്രെയിനിനു പുറകെ ഓടുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു പിടക്കാൻ തുടങ്ങി.. വാതിലിൽ നിന്നു കണ്‍മറയുവോളം ഞാനാ കാഴ്ച കണ്ടു. ഇനിയെനിക്ക് പിടിച്ചുനില്ക്കാൻ വയ്യ. എന്റെ പ്രിയതോഴനെ പിരിഞ്ഞു ഇനിയെത്രനാൾ.?! ഞാനോടി ട്രെയിനിനുള്ളിലെ ലാട്രിനിൽ കയറി പൊട്ടിക്കരഞ്ഞു. അതിനിടയിലും "പാവം എന്റെ ശ്രീ " എന്നു പതം പറയുന്നുണ്ടായിരുന്നു. മുഖമെല്ലാം കഴുകി കൈലേസ്സിട്ടു തുടച്ചു തീവണ്ടിയുടെ വാതിലിൽ പുറത്തേക്കു നോക്കി നിന്നു. വീടുകളും, മരങ്ങളും,കടകളുമൊക്കെ ഒരു മിന്നായം പോലെ മറയുന്നുണ്ടായിരുന്നു.. അതിലൊക്കെ ശ്രീയുടെ ആർദ്രമായ മുഖം നിറഞ്ഞുനിന്നു. ആകാംഷയോടെ ശ്രീ തന്ന പൊതി തുറന്നുനോക്കി. 'ഹായ്..' എനിക്കേറ്റവും ഇഷ്ടമുള്ള ജിലേബിയും, ലഡ്ഡുവും.. അറിയാതെ കണ്ണുനിറഞ്ഞു. കൊതികൊണ്ട് വായിൽ വെള്ളമൂറി. ആദ്യം മമ്മക്കു കൊടുത്തു. അപ്പാപ്പന് പഞ്ചസാരയുടെ അസുഖം ഉള്ളതുകൊണ്ട് കൊടുത്തില്ല. ഞാൻ രണ്ടെണ്ണം വീതം കഴിച്ചു. പിന്നെ ശ്രീയെയും ഓർത്തു വളരെ നിശബ്ദനായി ട്രെയിനിലിരുന്നു. കുറെകഴിഞ്ഞു കാറ്റുകൊണ്ടുറങ്ങിപ്പോയി. ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഉണർന്നത്. അപ്പാപ്പനെ മനസ്സിൽ ചീത്ത പറഞ്ഞു. ഞാനും, ശ്രീയുമൊത്തുള്ള നല്ലൊരു ഉല്ലാസയാത്ര മുടക്കിയിട്ട് ഒന്നുമറിയാത്തപോലെ ഇരുന്നു കൂർക്കം വലിച്ചുറങ്ങുന്നതു കണ്ടില്ലേ.. ശ്രീ വാങ്ങിത്തന്ന വെള്ളം കുറെ കുടിച്ചു. പുറത്തേക്കിറങ്ങി കുറച്ചു മാറി ശ്രീയെ ഫോണ്‍ ചെയ്തു. അവൻ എന്റെ വിളി പ്രതീക്ഷിച്ചിരുന്നതുപോലെ പെട്ടെന്നെടുത്തു. "എവിടെയെത്തി മോനെ .."(ശ്രീ ).. "ഷൊർണൂർ. ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ആകെ ഒരു തളർച്ച." ഞാൻ പറഞ്ഞതുകേട്ട് ശ്രീ എന്നെ ആശ്വസിപ്പിച്ചു. വിഷമിക്കണ്ട. മോൻ കോട്ടയത്തിനു വിട്ടോ.. പെരുമ്പാവൂരിൽ നിന്നും രണ്ടര മണിക്കൂർ വേണ്ട അവിടേക്ക്.. ഇടക്ക് തമ്മിൽ കാണാനുള്ള വഴിയുണ്ടാക്കാം. അതുകേട്ടതും എന്റെ മുഖം തെളിഞ്ഞു. തന്ന മധുരത്തിന് നന്ദി പറഞ്ഞു ഒരുമ്മ കൊടുത്തു.. എനിക്കും ഉമ്മകൾ തന്നാണ് ശ്രീ ഫോണ്‍ വച്ചത്. ശ്രീയോട് എല്ലാം മറന്ന് സംസാരിച്ചുകൊണ്ട് നിന്നതു കൊണ്ട് അറിയിപ്പ് ശ്രദ്ധയിൽ പെട്ടില്ല. ഞാൻ നോക്കുമ്പോൾ അതാ തീവണ്ടി നീങ്ങുന്നു...( തുടരും ..)
എന്റെ പ്രണയം ..... ( ഭാഗം : 49 )
ഞാൻ രണ്ടും കല്പിച്ച് ഓടിക്കയറി. അതേതോ ഒരു കംപാട്ട്മെന്റ്. പിന്നെ തിരഞ്ഞുപിടിച്ച് മമ്മയെ കണ്ടു അങ്ങോട്ടുപോയി. മമ്മ നന്നായി ഭയന്നിരുന്നു. ഒപ്പം അപ്പാപ്പനും.. രണ്ടുപേരിൽ നിന്നും നല്ല വഴക്കും കിട്ടി.. പിന്നെയും നീണ്ട യാത്ര ഉറങ്ങിയും, ഇടക്ക് ഉണർന്നും മുന്നോട്ടു പോയി. രാവിലെ ഒൻപതു മണിക്കു തിരിച്ചതാണ്. ഒരു പാമ്പിഴയുന്ന ലാഘവത്തിൽ പോകുന്ന പരശുറാം എക്സ്പ്രെസ്സിന്റെ ഞരക്കത്തിനോടൊപ്പം എന്റെ ഏകാന്തത ഒഴുകികൊണ്ടേയിരുന്നു. പെട്ടെന്നൊരു നാൾ ഇണയെ വേർപ്പെട്ട ക്രൗഞ്ചപക്ഷിയെ പോലെ നിർജ്ജീവമായ മനസ്സുമായ് സീറ്റിൽ ചാരിയിരിക്കുന്ന എന്നെ നോക്കി ആശ്വാസമെന്നപോലെ ഓമനത്വം തുളുമ്പുന്നൊരു കൊച്ചു കുഞ്ഞ് പുഞ്ചിരിച്ചു. ഒരു പക്ഷെ ബുദ്ധി ഉറച്ചിട്ടില്ലാത്ത അവൻ എന്റെ നൊമ്പരം അറിഞ്ഞിട്ടുണ്ടാകുമോ..? മടുത്തുപോയ ആ യാത്രക്കൊടുവിൽ ഏകദേശം മൂന്നര മണിയോടെ ഞങ്ങൾ കോട്ടയം സ്റ്റേഷനിൽ എത്തി.. ഇപ്പോൾ എന്റെ ശരീരം ശ്രീയുടെ ശരീരത്തിൽ നിന്നും എത്രയോ അകലെയാണ്. എന്നാൽ ആ അകലം ഞങ്ങളുടെ മനസ്സിനെ കൂടുതൽ അടുപ്പിക്കുകയാണ്.. ലഗ്ഗേജുകളുമായി പുറത്തിറങ്ങി നടന്നു ഞങ്ങൾ പ്രധാന നിരത്തിലെത്തി. വഴിയരികിൽ ദേഹം മുഴുവൻ വ്രണവും, മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി ഒരു പടുവൃദ്ധൻ ഭിക്ഷക്കായി യാചിക്കുന്നു. നീട്ടിവളർത്തിയ ദീക്ഷയിൽ നിറയെ ഈച്ചകൾ പറ്റികൂടിയിരിക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച എന്റെ മനസ്സിനെയാകെ പിടിച്ചുലച്ചു. അപ്പാപ്പന്റെ പ്രായം വരും. ഞാൻ അപ്പാപ്പനെയും, ആ വൃദ്ധനെയും മാറിമാറി നോക്കി. എത്ര വ്യത്യാസം ! ആ പാവത്തിനെ മറികടന്നു ധാരാളം ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. മമ്മ ഭിക്ഷ കൊടുക്കാൻ ഏറ്റവും ചെറിയ തുട്ടു തപ്പുന്നതു കണ്ടു. എപ്പോഴും കാരുണ്യം നിറഞ്ഞ പ്രവൃത്തികളാണ് പിന്നൊരിക്കൽ അനുഗ്രഹമായി നമ്മിൽ വന്നു ഭവിക്കുന്നത്. ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല. ഞാൻ സാവധാനം നടത്തത്തിന്റെ വേഗത കുറച്ചു. പപ്പാ തന്നതിൽ നിന്നും നൂറു രൂപയെടുത്ത് മമ്മയും, അപ്പാപ്പനും കാണാതെ ആ വൃദ്ധന്റെ കൈയ്യിൽ വച്ചുകൊടുത്തു. മേരി ക്രിസ്തുമസും പറഞ്ഞു. ദയനീയമായ ആ കണ്ണുകളിൽ എന്നോടുള്ള നന്ദി സ്ഫുരിച്ചു. ഭിക്ഷ കൊടുക്കുന്നെങ്കിൽ ഒരു നേരം തൃപ്തിയായി ഭക്ഷണം കഴിക്കാനുള്ളതെങ്കിലും കൊടുക്കണം. അതാണെന്റെ കാഴ്ചപ്പാട്. മമ്മയോടൊപ്പം ഓടിയെത്തി. മനസ്സിന്റെ ദുഃഖം ഒരു പടി കുറഞ്ഞപോലെ തോന്നി . ഞാൻ ശ്രീയെ വിളിച്ചു. "ചേട്ടാ.. ഞങ്ങൾ കോട്ടയം സ്റ്റാൻഡിൽ എത്തി. ഇനി ബസ്സിൽ കയറി കുറവിലങ്ങാട് ഇറങ്ങണം. ഉദ്ദേശം മുക്കാൽ മണിക്കൂർ എങ്കിലും വേണ്ടിവരും." എന്നോടു സന്തോഷമായിരിക്കാൻ ശ്രീ പറഞ്ഞു. അവനും അഞ്ചു മണിക്കു ബസ്സിൽ പെരുമ്പാവൂർക്കു പോകും. ബസ്സിലും, ഓട്ടോയിലുമായി ഞങ്ങളുടെ ആ യാത്ര ഒടുവിൽ മമ്മയുടെ കുടുoബവീടിന്റെ പടിക്കലെത്തി. എപ്പോഴൊക്കെ അവിടേക്കു പോകുമ്പോഴും മനസ്സിനു വല്ലാത്ത സന്തോഷമാണ്. എന്നാൽ അന്ന് ആകെയൊരു മ്ലാനതയാണ് എനിക്ക് തോന്നിയത്. ബന്ധുക്കൾ എല്ലാവരുമുണ്ട്. പക്ഷെ എന്റെ ശ്രീ ഇല്ലല്ലോ .. ! നാലു വശത്തു കൂടിയും കുട്ടികളും, വലിയവരുമായി ക്രിസ്തുമസ് ആശംസകൾ കൈമാറി. എന്നാൽ എല്ലാവരും എനിക്കന്ന് അപരിചിതരായിരുന്നു. എനിക്കൊരു ജീവിതമുണ്ടെന്നും, ആ ലോകത്തിൽ എന്റെ ശ്രീയുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ ഞാൻ ഉൾക്കൊണ്ടു കഴിഞ്ഞിരുന്നു. വൈകിട്ടു മമ്മയുടെ ബന്ധു ഉണ്ടാക്കിയ പുതിയ വീടു കാണാൻ പോയി. രാത്രി തിരികെവന്ന ഉടൻ ഞാൻ ശ്രീയെ വിളിച്ചു. ഇടവും, വലവും ആന്റിയുടെ മക്കൾ. ഒരനിയൻ ടോണി. ചേച്ചി ആനി. ചേച്ചിയാണേൽ എന്നെ കണ്ടാൽ പിന്നെ പുറകീന്നു മാറില്ല. എന്റെ നീണ്ട തലമുടിയിൽ പിടിച്ചു വലിച്ചു കണ്ണുവയ്ക്കലാണ് പുള്ളിക്കാരിയുടെ പ്രധാനഹോബി. കാരണം ചേച്ചിയുടെ തലമുടി ചുരുണ്ട് കട്ടി കുറഞ്ഞതാണ്. നീളവുമില്ല. "എടാ ടോമികൊച്ചെ.. നിന്റെ കോലൻമുടി എനിക്കു താടാ.. സ്ട്രെയ്റ്റ് ചെയ്യുന്ന കാശു ലാഭിക്കാമല്ലോ." പിന്നെ രണ്ടാംപേരിട്ടു 'പൂച്ചകണ്ണാ.. എന്നും വെള്ളികണ്ണാ ..' എന്നും രണ്ടാംപേരിട്ടു വിളിക്കും. എനിക്കതു കേൾക്കുമ്പോൾ വല്ലാതെ അരിശം വരും. സത്യത്തിൽ ശ്രീയോട് ഒന്നു സ്വതന്ത്രമായി സംസാരിക്കാൻ കഴിഞ്ഞില്ല. അവൻ ബസ്സ് യാത്രയിലായിരുന്നു. വളരെ പതിഞ്ഞ സ്വരത്തിലാണ് ശ്രീ സംസാരിച്ചത്. എന്തോ വിഷമമുള്ളതുപോലെ തോന്നി. അന്നത്തെ ദിവസം അങ്ങിനെ അവസാനിച്ചു. ശ്രീയെ കാണാതെ വീർപ്പുമുട്ടി തിങ്കൾ, ചൊവ്വ ഒരു വിധം തള്ളിനീക്കി. മനസ്സിൽ ആകെയൊരു വിമ്മിഷ്ടം തന്നെ.! ഉണർന്നിരിക്കുന്ന സമയം മുഴുവൻ ആ മുഖം മനസ്സിൽ തെളിഞ്ഞുവരും. ഉറങ്ങിയാലോ, നല്ല സ്വപ്നങ്ങളിൽ ശ്രീയുമൊത്തു വിഹരിക്കും.. ഇന്നു 'മേരി ക്രിസ്മസ്.' ശ്രീയെ പരിചയപ്പെട്ടതിനു ശേഷമുള്ള ആദ്യ ക്രിസ്തുമസ് ! പള്ളിയിൽ പാതിരാകുർബാനയും കഴിഞ്ഞു താമസിച്ചാണ് വന്നു കിടന്നുറങ്ങിയത്. കോഴിക്കോട് ആര്‍.സി കത്തീഡ്രലില്‍ നിന്നും അനീഷ് കുര്യൻ വിളിച്ചു 'ആശംസകൾ' അറിയിച്ചു. ചങ്ങാതിമാരെ എല്ലാവരും വിളിച്ചു ഞാനും ക്രിസ്തുമസ് ആശംസകൾ അറിയിച്ചു.. കോളേജ് സുഹൃത്ത് അനൂപിന് അറിയേണ്ടിയിരുന്നത് ശ്രീയെ കുറിച്ചായിരുന്നു. അന്നാണ് എന്റെ ആധി ഇരട്ടിച്ചത്. കാരണം എങ്ങും, എവിടെയും സന്തോഷാരവങ്ങൾ..! ശ്രീ അടുത്തുണ്ടാകാൻ ഏറെ കൊതിച്ചുപോയ നിമിഷങ്ങൾ..! രാത്രി പള്ളിയിൽ നിന്നും ഒഴുകിയെത്തുന്ന ഈശോയുടെ സ്തുതി ഗീതങ്ങൾ ! എങ്ങും ഉത്സവതിമിർപ്പ് ! ആളുകൾ ഉറക്കം മറന്ന ആ രാത്രിയിൽ, കാണാൻ എന്നും ആഗ്രഹിച്ച സ്ഥലങ്ങളിൽ നില്ക്കുമ്പോഴും എത്രയും വേഗം എന്റെ ശ്രീയുടെ അടുത്തെത്തുവാനായിരുന്നുഎനിക്കു തിടുക്കം ! അല്ലെങ്കിലും മനസ്സിനു സന്തോഷം കൂടുമ്പോൾ ഇഷ്ടം കൂടിയവർ അടുത്തുണ്ടാകണമെന്നു വിചാരിക്കുന്നതിൽ എന്താണ്തെറ്റ് ? അലങ്കാരദ്വീപങ്ങൾ നിറഞ്ഞ ആ പള്ളിയങ്കണത്തിൽ ഏകനായി ഒരു മൂലയ്ക്ക്, ശ്രീയുമായി പങ്കുവയ്ച്ച ആ സുവർണനിമിഷങ്ങളെ താലോലിച്ചു ഞാനിരുന്നു. എല്ലാവരും സന്തോഷത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. പള്ളി മൈതാനിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. പ്രധാന ഹാളിൽ ചര്‍ച്ച് ക്വൊയറുകളുടെ ക്രിസ്തുമസ് ഗാനാലാപനം, സാന്താക്ലോസ്, കേക്ക് വിതരണം എന്നിവയും ഒരു വശത്ത് പ്രത്യേക പുതുവത്സര ആഘോഷങ്ങളും നടക്കുന്നു. എന്റെ മിഴി ഞാനറിയാതെ ശ്രീയെ തിരയുന്നുണ്ടായിരുന്നു.. ഇവിടെയെവിടെയോ അവനുണ്ടായിരുന്നെങ്കിലെന്നു വെറുതെ മനസ്സികൊണ്ട് മോഹിച്ചുപോകുന്നു. ഞങ്ങൾ ഇടക്ക് മൊബൈൽ വഴി പരസ്പരം സന്ദേശങ്ങൾ കൈമാറുന്നുണ്ട്. മൈക്രോഫോണിന്റെ ഉച്ചത്തിലുള്ള ശബ്ദത്താൽ സംസാരിച്ചാൽ ഒന്നും വ്യക്തമാകില്ല. ഞാൻ നന്നായി വൈൻ കുടിച്ചു. മമ്മായുടെ അനിയത്തി ടെസ്സി ആന്റി ഉണ്ടാക്കിയ അസ്സല് മുന്തിരിസത്ത്. അപ്പോൾ ടെൻഷൻ കുറച്ചു കൂടി. ശ്രീ ദൂരെയാണല്ലോ എന്നോർത്തപ്പോൾ ഒരു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. നാലു വാക്കിനും ആളുകൾ ! ഒന്നു മാറി നിന്ന് പൊട്ടിക്കരയാൻ മനസ്സു വെമ്പി. പ്രണയത്തിനു ഇത്രയും വേദന തരാൻ കഴിയുമോ ? പ്രിയനേ നീ അറിയുന്നുവോ എന്റെയീ ഒടുങ്ങാത്ത വിരഹനൊമ്പരം..? ആ പുണ്യനാളിൽ ഈശോയോടും, മാതാവിനോടും മനമുരുകി പ്രാർത്ഥിച്ചത് ഒന്നുമാത്രം ..'എത്രയും വേഗം എന്റെ ശ്രീയുടെ അരികിൽ എന്നെ എത്തിക്കണേ' എന്ന്. ആ സാമീപ്യം അത്രയ്ക്ക് ഞാൻ കൊതിച്ചുപോയി. അന്ന് വളരെ വൈകിയാണ് വീട്ടിൽ എത്തിയത്. വന്നു കിടന്നതേ ഓർമ്മയുള്ളൂ. നന്നായി ഉറങ്ങി. അല്ലങ്കിലും വൈൻകുടിച്ചാൽ ഞാൻ നന്നായി ഉറങ്ങും. ശ്രീ എപ്പോഴും പറയും. 'മെത്ത കണ്ടാൽ മതി.. എന്റെ ടോമികുട്ടൻ ദേ ഡിം.. ശുദ്ധമനസ്സുള്ളവർ കിടന്നാലുടൻ ഉറങ്ങും.' എന്ന്. പിറ്റേന്നാൾ രാവിലെ വൈകിയാണ് ഞാൻ ഉണർന്നത്. അയ്യോ.. ഈശോയെ.. പത്തു മണിയായല്ലോ.! ശ്രീ വിളിച്ചുകാണുമോ? ഞാൻ വെറുതെ മൊബൈൽ എടുത്തുനോക്കി. അതിൽ രണ്ടു 'സന്ദേശങ്ങൾ' ഉണ്ടായിരുന്നു. അതു വായിച്ചതും ഞാൻ അറിയാതെ എണീറ്റിടത്തുതന്നെ ഇരുന്നുപോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ സന്ദേശം എന്റെ കണ്ണു നനയിച്ചു .. (തുടരും )
എന്റെ പ്രണയം ...... ( ഭാഗം : 50)
വളരെ വിചിത്രമായ ഒരു സന്ദേശമായിരുന്നു ആദ്യത്തേത് ! "ഹേയ്.. ഇനിയെങ്കിലും എന്നെ ആ വാരിയെല്ലാണ് സങ്കല്പിച്ചു കൂടെ.? മേരി ക്രിസ്മസ് & പുതുവത്സരാശംസകൾ.." എന്ന് നിമിഷ." ഇതായിരുന്നു അതിലെ ഉള്ളടക്കം. എന്റെ കൂടെ ട്യൂഷൻ ക്ലാസ്സിലുള്ള, എന്നെ എപ്പോഴും ശ്രദ്ധിക്കാറുള്ള നയനയുടെ അടുത്ത കൂട്ടുകാരിയാണ് ഈ നിമിഷ.. ഇതിപ്പോൾ പുലിവാലായല്ലോ.. ഇവൾക്ക് ആരാ എന്റെ മൊബൈൽ നമ്പർ കൊടുത്തത്.? ഇതു പുതിയ കണക്ഷൻ ആണല്ലോ. ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രമേ ഞാനീ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ. ഇനി സുമേഷ് ആണോ കൊടുത്തത്? മനസ്സിൽ പല സംശയങ്ങളും മിന്നിമറഞ്ഞു. നയനയുടെ ശല്യം തന്നെ സഹിക്കാൻ വയ്യാ. അവൾ പലരോടും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പറയിച്ചിട്ടുണ്ട്. എന്നാൽ ജീവിതത്തിലാദ്യമായാണ് ഒരു പെണ്‍കുട്ടിയുടെ പ്രേമസന്ദേശം കിട്ടുന്നത്. 'ആദാo സ്വന്തം വാരിയെല്ലൂരി ഹവ്വായെ സൃഷ്ടിച്ചു ഇണയാക്കിയതു പോലെ..' ബൈബിൾ പഴയ നിയമത്തിലെ കാതലായ കഥ. പക്ഷെ ഇവിടെ എന്റെ ഏദൻതോട്ടത്തിൽ ഒരു പുരുഷ സുഹൃത്താണ് കൂട്ടായുള്ളത്.. ഞാൻ ഒരു സാത്താന്റെ പ്രേരണക്കും വഴങ്ങാൻ പോകുന്നില്ല. അറിഞ്ഞുകൊണ്ട് വിഷക്കനികൾ ഭക്ഷിക്കുകയുമില്ല. ഞാൻ നയനക്കു പിടികൊടുക്കാതിരുന്നപ്പോൾ നിമിഷ കരുതികാണും എനിക്കാ കുട്ടിയെ ഇഷ്ടമല്ലാത്തതുകൊണ്ടാണെന്ന്.. ഗോളിയില്ലാത്ത പോസ്റ്റിലൊരു ഫൗൾ ഗോൾ ! എന്തായാലും നിമിഷ നയനയെക്കാൾ സുന്ദരിയാണ്. ക്ലാസ്സിൽ ഏറ്റവും നീളം കൂടിയ, ഇടതൂർന്ന തലമുടിയുള്ള കുട്ടി. ഞാനാണേൽ പെണ്‍കുട്ടികൾ ഇരിക്കുന്ന ആ ഭാഗത്തേക്കു നോക്കാറേയില്ല. എനിക്കു താല്പര്യമില്ല തന്നെ ! എന്തായാലും എന്നെ ആശംസിച്ച സ്ഥിതിക്ക് ഒരു ക്രിസ്തുമസ് സന്ദേശം തിരിച്ചയക്കാം. അതല്ലേ മര്യാദ. ഞാൻ 'മേരി ക്രിസ്തുമസ് & പുതുവത്സരാശംസകൾ' എന്നു മാത്രം സന്ദേശം അയച്ചു. പിന്നെയുള്ള സന്ദേശം ശ്രീയുടേതായിരുന്നു. അതു വായിച്ചതും അറിയാതെ എന്റെ മിഴികൾ ഈറനണിഞ്ഞു... "എന്റെ ചക്കരേ.. ടോമികുട്ടാ.. മോന്റെ ആ കണ്ണുകൾ കാണാൻ കൊതിയായെടാ കള്ളാ.. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നിട്ട് ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല. നിന്നെയോർത്തോത്തു കരഞ്ഞു. എന്റെ ധൈര്യമൊക്കെ ചോർന്നുപോയെടാ മുത്തേ.. നീയെന്റെ മുത്താണ്. ഇനി നിന്നെ ഞാനങ്ങിനെയെ വിളിക്കൂ.. എനിക്കിന്നു തന്നെ നിന്നെ കാണണം. ഇനി പിടിച്ചുനില്ക്കാൻ വയ്യ. ഒന്നുകിൽ ഞാനങ്ങോട്ടു വരാം. അല്ലെങ്കിൽ നീയിങ്ങോട്ടു വാ.. നീ എന്റേതു മാത്രമാ.. നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല.സത്യം ! ഈ സന്ദേശം കണ്ടയുടൻ വിളിക്കണെ എന്നെ.. എന്റെ മൊബൈലിലെ കാശു തീർന്നു." അതു വായിച്ചു സ്തബ്ധനായി ഞാനിരുന്നു. ഇപ്പോൾ സംഗതി നേരെ തിരിഞ്ഞിരിക്കുകയാണ്. ആദ്യമൊക്കെ എന്നെ ഉപദേശിച്ച ആളാണ്. ഇപ്പോൾ ശ്രീ എന്നിൽ വളരെയധികം ആസക്തനായിരിക്കുന്നു. ആലോചിച്ചപ്പോൾ എനിക്കു ഉൾഭയം തോന്നി. ഇനിയാണ് സൂക്ഷിക്കേണ്ടത്. എന്നോടുള്ള 'പ്രണയം' ശ്രീയെ ഒരു ഭ്രാന്തനാക്കിയിരിക്കുന്നു. ഏതാണ്ട് എന്റെ അവസ്ഥയും അതുപോലെയൊക്കെ തന്നെ ! എന്റെ ശരീരം പകർന്ന ചൂട് അവനിൽ ഏറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ എന്നെ കാണാതെയിരിക്കാനോ, ബന്ധപ്പെടാതിരിക്കാനോ അവനു കഴിയുമെന്നു തോന്നുന്നില്ലെന്ന് ശ്രീ തന്നെ പറഞ്ഞിട്ടുണ്ട് ! ആ സുഖങ്ങൾ എന്താണെന്ന് അറിഞ്ഞുപോയി. അല്ലെങ്കിൽ തന്നെ പരിചയപ്പെട്ടശേഷം രണ്ടു മൂന്നു ദിവസം അടുപ്പിച്ച് കാണാതിരിക്കുന്നത് ഇതാദ്യമാണ്. ഞാൻ പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയിട്ട് ശ്രീയെ വിളിച്ചു. എന്റെ വിളി പ്രതീക്ഷിച്ചിരുന്നപോലെ പെട്ടെന്നുതന്നെ ശ്രീ ഫോണെടുത്ത് "ഹലോ മുത്തേ.. എനിക്കു നിന്നെ കാണണം.. ഇന്ന് തന്നെ കണ്ടേ തീരൂ. ഇല്ലെങ്കിൽ എനിക്കു ഭ്രാന്തു പിടിക്കും." എന്നു പറഞ്ഞു. പതിഞ്ഞിടറിയ സ്വരത്തിൽ ശ്രീ പുലമ്പുകയായിരുന്നു. ആ സ്വരം എന്റെ കാതുകളിൽ അലയടിച്ചു. ഞാനപ്പോൾ സമാധാനപ്പെടുത്തി. "ചേട്ടൻ വിഷമിക്കണ്ട. ഞാൻ അവിടേക്ക് വരാം. ഇങ്ങോട്ടു വന്നാൽ ശരിയാവില്ല. ഈ പരിസരം മുഴുവൻ മമ്മയുടെ ബന്ധുക്കളാണ്. ഞാൻ വരുന്ന സമയം മമ്മയുമായി ആലോചിച്ചിട്ട് വിളിച്ചറിയിക്കാം." അതുകേട്ടപ്പോൾ ശ്രീ തുരുതുരെ ഉമ്മകൾ തരാൻ തുടങ്ങി. "അവിടെ അടുത്താരുമില്ലേ ..? " ഇല്ലെന്നു പറഞ്ഞു ശ്രീ ഫോണ്‍ വച്ചു. ഇത്രയും പെട്ടെന്നു 'ശ്രീഹരി' എന്ന വ്യക്തിത്വമുള്ള പുരുഷൻ പൂർണ്ണമായി എന്നിലേക്ക് അടുക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.. ആലോചിച്ചപ്പോൾ എന്നെകുറിച്ച് എനിക്കുതന്നെ അഭിമാനം തോന്നി. ഒരു കാരണവശാലും ശ്രീയെ ഇവിടേക്ക് വരുത്തിക്കൂടാ. ഇവിടെ ഒരു സ്വാതന്ത്ര്യവുമില്ല. ഞാൻ നേരെ അടുക്കളയിലേക്കു ചെന്നു. മമ്മയെ എങ്ങിനെയും സ്വധീനിച്ചേ മതിയാകൂ. മമ്മയോടു ശ്രീയുടെ വീടുവരെ പോയിട്ടുവരട്ടെ എന്നു ചോദിച്ചപ്പോൾ കുറേനേരം ആലോചിച്ചിട്ടാണ് മറുപടി പറഞ്ഞത്. സ്ഥലമറിയാതെ എങ്ങിനെ പോകും എന്നായിരുന്നു മമ്മയുടെ ചോദ്യം. ഞാനാണേൽ ദൂരെയൊന്നും ഒറ്റയ്ക്കിതുവരെ യാത്രകളൊന്നും ചെയ്തിട്ടുമില്ല. വീട്, സ്കൂൾ, ട്യൂഷൻ, പള്ളി .. ഇതായിരുന്നു എന്റെ ലോകം! ഞാൻ ശ്രീയെ വിളിച്ചു കാര്യം പറഞ്ഞു. പെരുമ്പാവൂർജംഗ്ഷനിൽ ചെന്നാൽ ശ്രീ വന്നു കൂട്ടിപോകാമെന്നു പറഞ്ഞു. അവൻ അതിയായ സന്തോഷത്തിലാണ് സംസാരിച്ചത്. എന്നാൽ മമ്മയോടൊന്നു പറയാൻ നിർദ്ദേശിച്ചശേഷം ഞാൻ ഫോണ്‍ മമ്മക്കു നല്കി. മമ്മ എന്തൊക്കെയോ ചോദിക്കുന്നതു കേട്ടു. ശ്രീക്കാണേൽ എന്നെപോലെ യാചിച്ചു സമ്മതിപ്പിക്കാൻ ഒട്ടറിയില്ലതാനും. എന്നിട്ടും മമ്മയ്ക്കു എന്നെ ഒറ്റയ്ക്കു വിടാൻ പേടി. ഒരു രക്ഷയുമില്ലാതെ ഞാൻ ടെസ്സിആന്റിയുടെ പുറകേ കൂടി.. "അവനു പത്തു പതിനേഴു വയസ്സായില്ലേ.. പോകുന്നേൽ പോയിട്ടു വരട്ടെ.. ഇങ്ങനെയൊക്കെ തന്നെയല്ലേ പഠിക്കുന്നത്. അച്ചായൻ വിളിക്കുവാണേൽ ഞാൻ പറഞ്ഞോളാം." ടെസ്സിയാന്റിയുടെ വാക് സാമർത്‌ഥ്യത്തിൽ അന്നമ്മച്ചി വീണു. അവസാനം എന്റെ പൊന്നുമമ്മ ശ്രീയുടെ വീട്ടിലേക്ക് പോകാൻ മനസ്സില്ലാമനസ്സോടെ അനുമതി നല്കി.. നിന്നിടത്തു നിന്നുതന്നെ ഒന്നു തുള്ളി ചാടണമെന്നൊക്കെ തോന്നി. പരിസരബോധം കൊണ്ടു സ്വയം നിയന്ത്രിച്ചു. പിന്നെ ദ്രുതഗതിയിലായിരുന്നു കാര്യങ്ങൾ! പെട്ടെന്നു കുളിച്ചു പോകാൻ തയ്യാറായി. ടോണിയെ (അനിയൻ ) കൂട്ടിന് കൂടി കൊണ്ടുപോകാൻ മമ്മ പറഞ്ഞതിനോട് ഞാൻ വിസമ്മതം പ്രകടിപ്പിച്ചു. കാരണം പിന്നെ അവനെകൂടി ഞാൻ നോക്കേണ്ടി വരും. അവന്റെ മുന്നിൽ വച്ച് ശ്രീയോട് ഒന്നടുത്തിടപഴകാനും കഴിയില്ല. ശ്രീ പറഞ്ഞതിൻ പ്രകാരം ഞാൻ രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ചു. മമ്മ കുറെ ക്രിസ്തുമസ് പലഹാരങ്ങൾ ശ്രീയുടെ വീട്ടിലേക്കു തന്നുവിട്ടു. അതെല്ലാം ടോണി സ്കൂളിൽ കൊണ്ടുപോകുന്ന ബാഗിലാക്കി തോളിൽ തൂക്കി ഞാൻ യാത്രയായി. മമ്മയുടെ ഒരു ബന്ധു പുറകെ വന്നു ബൈക്കിൽ കയറാൻ പറഞ്ഞു. ടെസ്സി ആന്റി പറഞ്ഞു വിട്ടതാത്രെ. ആന്റിക്കാണല്ലൊ ഇപ്പോൾ എന്റെ ഈ യാത്രയുടെ ഉത്തരവാദിത്വം ! ആ അങ്കിൾ എളുപ്പത്തിൽ എന്നെ പാലാ ബസ്സ് സ്റ്റാൻഡിൽ കൊണ്ടുചെന്നു ബസ്സ് കയറ്റി വിട്ടു. അതാകുമ്പോൾ പെട്ടെന്നെത്തും. കാരണം അന്ന് ക്രിസ്തുമസ് ആയതിനാൽ ബസ്സ് സർവീസുകൾ തുലോം കുറവായിരുന്നു. ഉള്ളതിലാണേൽ നല്ല ഉന്തും,തള്ളും.. മോനിപള്ളി - കൂത്താട്ടുകുളം - മൂവാറ്റുപുഴ വഴി പെരുമ്പാവൂർക്കു എത്താം. പക്ഷെ, ഞാൻ രണ്ടു ബസ്സ് മാറി കയറിയാണ് പോയത്. ശ്രീ ഫോണിൽ കൂടി സംസാരിച്ചു സ്ഥലങ്ങൾ പറഞ്ഞുതന്നുകൊണ്ടേയിരുന്നു. എന്റെ അടുത്തിരുന്ന ഒരു അമ്മാവനോട് വാചകമടിച്ചു റൂട്ട് ചോദിച്ചു മനസ്സിലാക്കി. വളരെ വേഗതയിലാണ് ആ ബസ്സ് ഓടുന്നത്. ഏകദേശം ഒരു മണിക്കൂറുകൊണ്ട് ഞാൻ പെരുമ്പാവൂർ ജംഗ്ഷനിൽ എത്തി. അവിടെ ഒരു സുഹൃത്തിന്റെ ബൈക്കുമായി കണ്ണിമ ചിമ്മാതെ എന്റെ ശ്രീ എന്നെയും കാത്തു നില്പ്പുണ്ടായിരുന്നു. ഞാനിറങ്ങിയ ഉടനെ ഓടിവന്ന് എന്നെ നെഞ്ചോടു ചേർത്തു ആശ്ലേഷിച്ചു. രണ്ടുപേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു. സങ്കടം കൊണ്ട് കുറച്ചുനേരം ഞങ്ങൾക്കൊന്നും സംസാരിക്കാനായില്ല. ചുറ്റുമുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് ശ്രീയുടെ പിടിയിൽ നിന്നു ഞാൻ വിമുക്തനായത്. പിന്നെ ഞാനാ ബൈക്കിനു പുറകിൽ കയറി എന്റെ ശ്രീയുടെ വീട്ടിലേക്ക്.. "ഓ.. ഇത്ര ദൂരമേയുള്ളോ ചേട്ടാ ഇവിടേക്ക്.. കോട്ടയത്തൂന്നു കുറവിലങ്ങാട് വരുന്ന ദൂരം..? ഞാൻ മുഖവുരയിട്ടു. "മുത്തിന് യാത്ര സുഖമായിരുന്നോടാ.. എന്താ ഒരു നാണം നിന്റെ കണ്ണുകളിൽ..? നിന്റെ ചേട്ടന്റെ വീട്ടിലേക്കാണ് വരുന്നത്. സന്തോഷിക്കുകയല്ലേ വേണ്ടത്. അതുകേട്ടപ്പോൾ എനിക്കു നാണം വന്നു ഞാൻ മിഴികൾ കൂമ്പി.. ഉദ്ദേശം ഒരു എട്ടര കിലോമീറ്ററോളം സഞ്ചരിച്ചു 'തോട്ടുവാ ' എന്ന സ്ഥലത്തെത്തി. പ്രകൃതിരമണീയമായ ഒരു സ്ഥലം! കണ്ടപ്പോൾത്തന്നെ എന്റെ മനസ്സ് ആർദ്രമായി .. പോകുന്ന വഴി ഒരു വലിയ അമ്പലവും, ശ്രീ പഠിച്ച സ്കൂളുമൊക്കെ എന്നെ ചൂണ്ടി കാണിച്ചുതന്നു. ബൈക്കിലിരുന്നു തന്നെ കൃത്യസ്ഥലത്ത് എത്തിയതായി മമ്മയോട് ഞാൻ വിളിച്ചുപറഞ്ഞു. അവരെല്ലാം കൂടി 'നന്ദനം' സിനിമ കാണാൻ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ശ്രീയും മമ്മയോട് സംസാരിച്ചു. എന്നെ കണ്ട സന്തോഷത്തിൽ ശ്രീ വചാലനായിരുന്നു. ആ യാത്രക്കൊടുവിൽ വളരെ പഴക്കം ചെന്ന പരമ്പരാഗതമായ നാലുകെട്ടും, പടിപ്പുരയുമുള്ള ആ വലിയ വീട്ടിലേക്ക് എന്റെ ശ്രീയോടൊപ്പം ഞാൻ എത്തിചേർന്നു. എന്നെ കണ്ടതും പുറത്തു നിന്നവരെല്ലാം അകത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. വലതുകാൽ വച്ചു കയറാൻ ശ്രീ എന്റെ ചെവിയിൽ മന്ത്രിച്ചു.. ഞാനതുപോലെ അനുസരിച്ചു. അകത്തേക്കു കയറിയതും മനസ്സിൽ ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടു. ബാല്യകാലസ്മരണകളിലേക്കൊരു മടക്കയാത്ര..! അപ്പോഴാണ് അവിശ്വസനീയമായ ആ അദ്ഭുതം എന്റെ ശ്രദ്ധയിൽ പെട്ടത്...! (തുടരും.. )
എന്റെ പ്രണയം ..... ( ഭാഗം : 51)
കാണാൻ ശ്രീയെ പോലെ ഒരു വൃദ്ധന്റെ പടം എന്റെ കണ്ണിൽ പെട്ടു. ഞാൻ ചെന്നു കയറിയത് ഒരു വരാന്തയിലാണ്. അവിടെ കുറച്ചുയരത്തിൽ കുറെ ഫ്രയിം ചെയ്ത ഫോട്ടോകൾ നിരത്തി തൂക്കിയിട്ടിരിക്കുന്നു. കൂടുതലും സമൂഹഫോട്ടോകളാണ്. അതിൽ മദ്ധ്യത്തിലാണ് ആ വൃദ്ധന്റെ ഫോട്ടോ.. കാണാൻ ശ്രീ തന്നെ ! അതേ തലയെടുപ്പും, ഗാംഭീര്യവും.. മീശ കുറച്ചു മുകളിലോട്ടു പിരിച്ചു വച്ചിരിക്കുന്നു. ദേഷ്യം വരുമ്പോൾ ശ്രീയും അങ്ങിനെ ചെയ്യാറുണ്ട്. അതിശയം പൂണ്ട് ഞാനതാരാണെന്നു ചോദിച്ചപ്പോൾ ശ്രീയുടെ അച്ഛന്റെ അച്ഛൻ (അച്ഛാച്ഛൻ എന്നാണ് ശ്രീ വിളിക്കുക) ആണെന്നു ശ്രീ പറഞ്ഞു. എന്തൊരു മുഖസാമ്യം ! ഇങ്ങിനെയും വരുമോ മുഖച്ഛായ. ശ്രീയുടെ ചേച്ചിയും, അനിയത്തിയും ഇടക്ക് വന്ന് എന്നെ ഒളിഞ്ഞു നോക്കുന്നുണ്ട്. അകത്തേക്ക് നോക്കിയപ്പോൾ ഒരു ഇരുട്ടുപോലെ തോന്നി. ആദ്യം പുറത്തേക്കു വന്നത് ശ്രീയുടെ അമ്മാമ്മയാണ്. നല്ല പ്രൗഢിയുള്ള ഒരു മുത്തശ്ശി. എന്നോടു പേരുവിവരങ്ങൾ തിരക്കി. ഞാൻ നസ്രാണിയാണെന്നു പേരിൽ നിന്നും മനസ്സിലായിട്ടാണെന്ന് തോന്നുന്നു.ഒരു അതൃപ്തിപോലെ ആ മുത്തശ്ശി പതിയെ അകത്തേക്കു വലിഞ്ഞു. അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു. ശ്രീ അമ്മയെ വിളിച്ചു. "അച്ഛൻ കൃഷിസ്ഥലത്തേക്കു പോയിരിക്കുകയാ." ശ്രീ പറഞ്ഞു. ശ്രീയുടെ അമ്മ വന്നു കാര്യങ്ങൾ എല്ലാം തിരക്കി. അവരുടെ ധാരണ ഞാൻ ശ്രീയുടെ കൂടെ ഇപ്പോൾ പഠിക്കുന്നുണ്ടെന്നാണ്. പാവം ഒരമ്മ ! ശ്രീയെ പോലെ പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കുന്നത്. " ഇതാ.. മമ്മ ശ്രീക്കും, കുടുംബത്തിനും തന്നുവിട്ടതാ.." ഞാൻ കൊണ്ടുവന്ന ക്രിസ്തുമസ് പലഹാരങ്ങളെല്ലാം ശ്രീയെ ഭദ്രമായി ഏല്പ്പിച്ചു. അതു കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു. അവനോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. ശ്രീയുടെ ചേച്ചി പതുങ്ങിപതുങ്ങി എന്റെ മുന്നിൽ വന്നു. കാണാൻ സുന്ദരിയാണ്. ശ്രീയുടെ അനിയത്തി ചേച്ചിയുടെ പുറകിൽ കൂടി എന്നെ ഒളിഞ്ഞുനോക്കി. ചേച്ചിയുടെ പേരു പ്രിയ, അനിയത്തി പ്രേമ. ചേച്ചി എന്റെ വിവരങ്ങൾ ചോദിച്ചു. ഞാനും എൻട്രൻസ് കോച്ചിംഗ് ബാച്ചിൽ ശ്രീയോടൊപ്പമുണ്ടെന്നു നുണ പറഞ്ഞു. അല്ലെങ്കിൽ കൂടുതൽ ചോദ്യങ്ങൾക്കുള്ള മറുപടി പറയേണ്ടിവരും. ഞാൻ പറഞ്ഞതു കേട്ടു ശ്രീക്കു ചിരിവന്നു. വെള്ള വരയുള്ള ഷർട്ടും, സ്വർണ്ണകസവുള്ള മുണ്ടുമാണ് ശ്രീയുടെ വേഷം ! ഷർട്ടിന്റെ ആദ്യബട്ടണ്‍ ഇടാത്തതു നെഞ്ചിലെ രോമങ്ങൾ എടുത്തുകാട്ടി. ഊണു കഴിഞ്ഞേ പോകാവൂ എന്ന് ശ്രീയുടെ അമ്മ പ്രത്യേകം പറഞ്ഞിട്ടാണ് അകത്തേക്കു പോയത്. ശ്രീയെന്നെ വീട്ടുമുറ്റത്തുള്ള തുളസിത്തറയും, പടിപ്പുരയിലുള്ള പൂജാമുറിയും, പുരാതനമായ പത്തായപുരമൊക്കെ നടന്നു കാണിച്ചു.. കുറെ ഓടിൽ തീർത്ത പാത്രങ്ങൾ, പിച്ചള വിളക്കുകൾ, ചിരാതുകൾ, വെങ്കലപാത്രങ്ങൾ, മണ്‍പാത്രങ്ങൾ.. അങ്ങിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ കാഴ്ചകൾ.! എന്റെ കഴുത്തുവരെയുള്ളൊരു മണ്‍കലം കണ്ടു ഞാൻ അതിശയപ്പെട്ടു. ഒരു വശത്തു നിറയെ ഉണങ്ങിയ നാളികേരം കൂട്ടിയിട്ടിരിക്കുന്നു. പുറകുവശത്ത് കപ്പത്തോട്ടം, കമുക്, തെങ്ങ്, പ്ലാവ്, മാവ്, ആഞ്ഞിലി എന്നുവേണ്ട എല്ലാ വൃക്ഷങ്ങളും നിറഞ്ഞു നില്ക്കുന്നു. ശ്രീയുടെ തറവാട്ടുമഹിമ കളഞ്ഞുകുളിച്ചത് അച്ഛാച്ഛനാത്രേ. ഞാൻ ഫോട്ടോയിൽ കണ്ട മഹാൻ ! ആശാൻ കള്ളുകുടിയുo, ചീട്ടുകളിയും കൂട്ടുക്കെട്ടുമായി എല്ലാം മുടിപ്പിച്ചിട്ടാണ് കാലഗതിയടഞ്ഞത്. വിരുതന് രഹസ്യ ബന്ധങ്ങളുമുണ്ടായിരുന്നു പോലും.. 'മറ്റൊരു മംഗലശ്ശേരി നീലകണ്ഠൻ.' ശ്രീ പറഞ്ഞു നിർത്തി. അപ്പോഴേക്കും ശ്രീയുടെ അച്ഛൻ മടങ്ങിയെത്തി. എത്ര നല്ല മനുഷ്യൻ ! ഞാൻ ചിന്തിച്ചു. കാണാൻ സുമുഖൻ ! ശ്രീയെ പോലെ തന്നെ ! എന്നോടു വളരെ ലാളിത്യത്തോടെയാണ് സംസാരിച്ചത്. എന്റെ ശ്രീയുടെ അച്ഛനല്ലേ .. എനിക്കു വേണ്ടപ്പെട്ടയാൾ ! ഞാൻ മനസ്സിൽ ചിന്തിച്ചു. ഞങ്ങൾ കുറെയേറെ സംസാരിച്ചു. എന്നെ പാടമൊക്കെ കൊണ്ടു കാണിക്കാൻ ശ്രീയോട് അച്ഛൻ പറഞ്ഞു. അതുപ്രകാരം.. എനിക്കൊരിക്കലും സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു മായാലോകത്തിലേക്കാണ് ശ്രീ എന്നെയും കൂട്ടിക്കൊണ്ടുപോയത്. സൂര്യതാപത്തെ ചെറുക്കാനെന്നപോലെ ആകാശത്ത് പെട്ടെന്നൊരു മഴക്കാറ് രൂപപ്പെട്ടു. ഞങ്ങൾ നടന്നുനടന്ന് ഒരു വെള്ളക്കനാലിന്റെ അരികിലെത്തി. അതിൽ കൂടി പാടപ്രദേശത്തേക്കിറങ്ങാൻ രണ്ടു തെങ്ങിൻ തടികൾ മുറിച്ചിട്ടിരിക്കുന്നു. 'ഇതാണ് ഞങ്ങടെ നാട്ടിലെ പാമ്പൻപാലം.. മുത്ത് വീഴാതെ കേറിപ്പോര്.." ശ്രീ പറഞ്ഞതു കേട്ട് ഞാൻ ചിരിച്ചു. ഞാൻ പേടിച്ചുപേടിച്ചാണ് കയറിയത്. നൃത്തം കളിച്ചു കളിച്ച് ഒരു വിധം അപ്പുറത്തെത്തി. വീണാൽ തോട്ടുചാലിൽ തന്നെ ! ശ്രീ കൈതന്നു സഹായിച്ചു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വിശാലമായ പാടങ്ങൾ.. പാടങ്ങളിൽ നിറയെ മകരകൊയ്ത്തിനു തയ്യാറായി വരുന്ന നെൽച്ചെടികളിൽ നിറയെ സ്വർണ്ണവർണ്ണമാർന്ന നെൽക്കതിരുകൾ..! "എത്ര മനോഹരമാണീ കാഴ്ച..! ഇതിൽ ഏതാ ചേട്ടന്റെ പാടം..? " ഞാൻ വാചാലനായി.. "ദേ..ആ കാണുന്നതെല്ലാം.." ശ്രീ ചൂണ്ടികാണിച്ചു.. അതു കേട്ട പാതി കേൾക്കാത്ത പാതി ഞാനൊരു കൊച്ചുകുട്ടിയുടെ ഭാവത്തോടെ ചാടിക്കുതിച്ച് അവിടേക്കോടി.. ചെറുവരമ്പുകളിലൂടെ ഞാൻ കുതിച്ചുപാഞ്ഞു.. കുറെ ദൂരെയെത്തി.. അപ്പോൾ ശ്രീ അക്കരെയും, ഞാനിക്കരെയും .. "കൂയ്.. ഇതാണോ...." ഞാനുറക്കെ വിളിച്ചുകൂവി.. അതെയെന്നു ശ്രീ ആംഗ്യഭാഷയിലൂടെ അറിയിച്ചു. അപ്പോൾ ഞാൻ വിളയാറായ കുറെ നെൽക്കതിരുകൾ ഊരിയെടുത്തു. ശ്രീയെ കൈകാട്ടി അവിടേക്ക് വിളിച്ചു.. ശ്രീ സാവധാനം നടന്നെന്റെ അടുത്തെത്തി. ഞാനാ നെൽക്കതിരു കൊണ്ട് ശ്രീയെ ഇക്കിളിയാക്കിയിട്ട് അവിടെ നിന്നു വീണ്ടും ഓടി. "മുത്തേ.. ഓടല്ലേ ..വീഴുമേ .." ശ്രീയെന്നെ പിന്തുടർന്നോടി. വിജനമായ ആ പാടത്തിൽ ഞാനും എന്റെ ശ്രീയും മാത്രം.. അവനെന്നെ ഓടിച്ചിട്ടു പിടിച്ചു. ശ്രീയുടെ ബലിഷ്ഠമായ കൈകളിൽ കിടന്നു ഞാൻ കുതറി. ബലപ്രയോഗത്തിനൊടുവിൽ ഞാൻ ശ്രീയുടെ പാടത്തിന്റെ അകത്തേക്കു വഴുതി വീണു. ശ്രീ കൂടെ എന്റെ പുറത്തേക്കും.. ആ വീഴ്ചയിൽ എന്റെ കൈയ്യിലിരുന്ന കതിർമണികൾ എവിടേക്കോ ഊർന്നുപോയി. എന്നെ അടിയിലാക്കി ശ്രീ ഉടുത്തിരുന്ന കസവുമുണ്ടുകൊണ്ടു ഞങ്ങളുടെ തലവഴി മൂടി. അവൻ എന്റെ കഴുത്തിൽ ചുംബിക്കാൻ തുടങ്ങി. ആദ്യമൊക്കെ എതിർത്തെങ്കിലും ശ്രീയുടെ ഗന്ധം എന്നിലെ മൃദുലവികാരത്തെ ഉണർത്തി. ഞങ്ങൾ തമ്മിൽ ഗാഢമായി കെട്ടിപ്പുണർന്നു. ഞങ്ങളുടെ കേളികൾ കണ്ട് നീലാകാശം നാണിച്ച് കണ്ണടക്കുന്നതായ് തോന്നി. ഒടുവിൽ വിയർത്തുകുളിച്ചു തളർന്ന എന്നെ ശ്രീയാ നെഞ്ചിലേക്ക് കിടത്തി സ്വർഗ്ഗകവാടം വരെ കൊണ്ടുപോയിട്ട് തിരികെ കൊണ്ടുവന്നു. ഇതിനിടയിൽ സ്നേഹജലത്തിന്റെ സുഖപ്രവാഹം എന്നെ ആനന്ദത്തിലാഴ്ത്തി.."ആരേലും കടന്നുവരും.. എണീക്ക്.." ശ്രീയെ പുറകിലോട്ട് ഉന്തികൊണ്ട് ഞാൻ പറഞ്ഞു. ശ്രീയെന്നെ ബലമായി വീണ്ടും നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. പിന്നെ കുറച്ചു നിമിഷത്തേക്കു രതി ഞങ്ങൾക്കു സ്വന്തമായ് തീർന്നു.. ശേഷം ശ്രീ ഒന്നുമറിയാത്തപോലെ മുണ്ടെടുത്തുടുത്തു എണീറ്റു. ആ നെൽച്ചെടികൾക്കിടയിൽ തളർന്നുകിടന്ന എന്നെ ശ്രീ കൈ തന്നു സഹായിച്ച് എണീപ്പിച്ചു. ഞങ്ങളെ ആരും കാണാതെ തലയുയർത്തി നിന്ന് സംരക്ഷിച്ച ആ നെൽച്ചെടികൾക്ക് ഒരു നന്ദിയർപ്പിച്ച് വരമ്പുകളിലൂടെ ഞങ്ങൾ മുന്നോട്ടു പ്രയാണം ചെയ്തു. നെൽച്ചെടികളുടെ അരം കൊണ്ട് എനിക്കു മേലു ചൊറിയുന്നുണ്ടായിരുന്നു. ശ്രീ 'മഴ വരുന്നു' എന്നു പറഞ്ഞ് വേഗത്തിൽ നടന്നു. പുറകിലൊരു നിഴൽ പോലെ ഞാനും.. അതടുത്ത നിര്‍വൃതിയിലേക്കുള്ള ഒരു യാത്രയാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല.. ( തുടരും ..)
എന്റെ പ്രണയം ..... ( ഭാഗം : 52)
അവിടെനിന്നും ശ്രീയെന്നെ ഒരു അരുവിയിലേക്കാണ് കൊണ്ടുപോയത്. അതു നിറയെ തെളിഞ്ഞ വെള്ളം കളകളാരാവത്തോടെ ഒഴുകുന്നു.. അതിനരികിൽ നിരനിരയായി നില്ക്കുന്ന കേരവൃക്ഷങ്ങളുടെ നല്ല തണൽ ! "നന്നായി വിയർത്തതല്ലേ.. എനിക്കു മേലു ചൊറിയുന്നു. നമുക്കീ വെള്ളത്തിൽ കുളിക്കാം ശ്രീ " ഞാൻനിർബന്ധം പിടിച്ചു. അപ്പോൾ ഒരു കൃഷിക്കാരൻ ദൂരെ നിന്നും നടന്നുവരുന്നു. 'അയാൾ കടന്നുപോകട്ടെ' എന്നു ശ്രീ എന്നെ കണ്ണു കാണിച്ചു. അയാൾ നടന്നു മറഞ്ഞതും ചെറുതായി ചാറ്റൽമഴ തുടങ്ങി. ഒരു ശുഭസൂചകമായ ലക്ഷണം ! പിന്നെ ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല. നിന്ന വേഷത്തിൽ ആ അരുവിയിലേക്ക് എടുത്തുചാടി. ശ്രീ അന്തം വിട്ടുപോയി. "അയ്യോ.. ടോമികുട്ടാ.. പാന്റും, ഷർട്ടും മുഴുവൻ നനഞ്ഞല്ലോ! ഇനിയെങ്ങിനെ ഇതുമിട്ടു കുറവിലങ്ങാട് വരെ ബസ്സേൽ പോകുന്നത്?.." ഞാൻ വസ്ത്രങ്ങൾ ഒന്നുമില്ലാത്ത വീട്ടിലേക്കല്ലല്ലോ വന്നത്. എന്റെ ചെറുക്കന്റെ വസ്ത്രങ്ങൾ ഇട്ടോളാവേ.." അതുപറഞ്ഞ് ഞാൻ വെള്ളത്തിൽ കിടന്നു മറിഞ്ഞ് ആർത്തുചിരിച്ചു. "മനസ്സിലായില്ലേ.. ചേട്ടന്റെ വസ്ത്രങ്ങൾ തന്നാൽ മതിയെന്ന്.. ! " അതു പറഞ്ഞിട്ട് ഞാൻ ശ്രീയുടെ ദേഹത്തും വെള്ളം തെറ്റിയൊഴിച്ചു. ശ്രീ അവന്റെ ഷർട്ട് നനയാതെ ഊരിമാറ്റി അരികിലുള്ള ഒരു ആറ്റുകൈതയിൽ തൂക്കിയിട്ടു.. പിന്നെ മുണ്ട്, ഷഡ്ഡി കാണത്തക്ക രീതിയിൽ മടക്കികുത്തി അവനും അരുവിയിലേക്ക് ഇറങ്ങിവന്നു. രോമാവൃതമായ അവന്റെ കനം കൂടിയ തുടകൾ കാണാൻ നല്ല ചന്തം ! അപ്പോൾ മഴ കുറച്ചുകൂടി ശക്തിയായി. ശ്രീ എന്നെ അവന്റെ കൈകളിൽ കിടത്തി നീന്തൽ പഠിപ്പിച്ചു. ഇടയ്ക്കിടയ്ക്ക് അവന്റെ കൈകൾ എന്റെ നാഭിക്കു താഴെ ചില കുസൃതികൾ കാട്ടി. തിരിച്ചു ഞാൻ ശ്രീയെ ഇക്കിളിയാക്കി.. ഞാൻ കാലിട്ടടിച്ച് അവസാനം അവനും വെള്ളത്തിൽ മറിഞ്ഞു വീണു. അവൻ ഉശിരോടെ വീണ്ടും എണീറ്റ് പുറകിൽ കൂടി എന്നെ കെട്ടിപുണർന്നു. മഴയായതു കൊണ്ടും, പാടത്തിന്റെ ഓരമായതിനാലും അപ്പോൾ ആ പ്രദേശത്തു ഒരു മനുഷ്യജീവികളെപോലും കാണാനില്ലായിരുന്നു. ഞങ്ങൾക്ക് ദൈവമായി ഒരുക്കി തന്ന അസുലഭ മുഹൂർത്തം ! നനഞ്ഞൊട്ടിയ എന്റെ ദേഹത്തേക്ക് ശ്രീ ആർത്തിയോടെ നോക്കി. അന്നാദ്യമായാണ് "ജല ക്രീഡ" എന്താണെന്നും, അതിന്റെ സുഖം എത്രത്തോളമുണ്ടെന്നും ഞാനറിയുന്നത്. അവിശ്വസനീയമായ ഒരനുഭൂതിയായിരുന്നു അത് ! എല്ലാം ശുഭമായിത്തന്നെ പര്യവസാനിച്ചു. മൂന്നു ദിവസത്തെ ഞങ്ങളുടെ ദാഹങ്ങൾക്കും, മോഹങ്ങൾക്കും തല്ക്കാല ശമനമായി. നേരം ഉച്ചയായി .. ഒടുവിൽ ശ്രീയുടെ മുണ്ടഴിച്ചു ഞങ്ങൾ ഒഴുകുന്ന വെള്ളത്തിൽ വീശി കുറെ മത്സ്യങ്ങളെ പിടിച്ചു. ചെറുതും, കുറച്ചു വലുതുമായി അനേകം മത്സ്യങ്ങൾ ! നല്ല തിളക്കമുള്ളവ.. ശ്രീ ഓരോന്നിനെയും ചൂണ്ടി ഓരോ പേരു പറയുന്നുണ്ട്. ഒന്നും കണ്ടിട്ടും,കേട്ടിട്ടുമില്ലാത്ത എനിക്ക് എവിടെ മനസ്സിലാകാൻ ? അവസാനം എന്തിനെയോ ചൂണ്ടി "ഇത് ശ്രീകുഞ്ഞുങ്ങളും, ടോമി കുഞ്ഞുങ്ങളും.. ആരൊക്കെ ആകാനുള്ളതായിരുന്നു.. ഡോക്ടർ, എഞ്ചിനീയർ ,പോലീസ്.." അവൻ പറഞ്ഞതിന്റെ പൊരുൾ ആദ്യമെനിക്ക് മനസ്സിലായില്ല. പിന്നെ ചെവിയിൽ സംഗതി പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അട്ടഹസിച്ചു ചിരിച്ചുപോയി.. "എന്നാലെ ചേട്ടാ പാടത്ത് നെല്ചെടിയിലും കാണും നമ്മുടെ കുഞ്ഞുങ്ങൾ." ഞാനും വിട്ടില്ല. പിന്നെ കൈതക്കാടുകൾക്കിടയിലൂടെ ഞങ്ങൾ മുകളിലേയ്ക്കു കയറി . എന്റെ ഷഡ്ഡിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ എല്ലാം നനഞ്ഞു കുതിർന്നിരുന്നു. പപ്പാ കൊണ്ടുവന്ന ജപ്പാന്റെ തുണിയിൽ തയ്ച്ച കറുത്തു തിളങ്ങിയ ആ പാന്റിൽ തടവികൊണ്ട് ശ്രീ എന്റെ നെറ്റിയിൽ ഉമ്മ വയ്ച്ചു. അന്നേരത്തെ ഒരു സന്തോഷത്തിൽ എടുത്തു ചാടിയതാണ്. ഇപ്പോൾ ശ്രീയുടെ വീട്ടിലേക്കു ഇങ്ങനെ കയറി ചെല്ലാൻ കഴിയുമെന്നു തോന്നുന്നില്ല. ഇപ്പോഴും ചെറുതായി ചാറ്റൽമഴയുണ്ടുതാനും.. ഉടുത്തിരുന്ന മുണ്ടു പിഴിഞ്ഞ് അവൻ എന്റെ തല തോർത്തി തന്നു. അന്നു ഞാൻ കൊടുത്ത ഷഡ്ഡിയുo, മമ്മാ വാങ്ങിക്കൊടുത്ത ഷർട്ടുമാണ് അപ്പോൾ ശ്രീ ധരിച്ചിരുന്നത്. പാടത്തേക്കു വരാൻ നേരം മാറ്റിയതാ.. പാവം അറിഞ്ഞില്ല ഈ കുസൃതി ചെക്കൻ ഇത്രയും പണിയൊപ്പിക്കുമെന്ന്.. 'എന്താ ഭംഗി ശ്രീയെ കാണാൻ !'.. ഞാൻ മനസ്സിലോർത്തു. ഞാൻ കരയിൽ നിന്നുതന്നെ പാന്റും, ഷർട്ടും ഊരി വെള്ളത്തിലിട്ടു കഴുകി നന്നായി പിഴിഞ്ഞെടുത്തു. ശ്രീ എന്റെ നഗ്നമേനി നോക്കി ആസ്വദിക്കുന്നതായി തോന്നി. "ഓ.. ടോമിക്കുട്ടാ, താനൊരു ഒരു അസാധ്യ ഉരുപ്പടി തന്നെ.. പെണ്ണുങ്ങൾ തോറ്റുപോകും ഈ ശരീരഭംഗിക്കു മുന്നിൽ.. സർപ്പാകൃതിയുള്ള ശരീരം.." ശ്രീ അദ്ഭുതം കൂറി. രണ്ടു തവണ കാമവിരാമം നടന്നിട്ടും അപ്പോഴും ശ്രീയുടെയും, എന്റെയും അനുരാഗം കൂടിവന്നതേയുള്ളൂ.. അവൻ പറഞ്ഞ കാര്യം, പലവട്ടം നിലകണ്ണാടി നോക്കിനിന്നു ഞാൻ സ്വയം ചിന്തിച്ചിട്ടുള്ളതാണ്. . വെളുത്തുതുടുത്തു ഒതുങ്ങിയ അരക്കെട്ടും, കറുത്തൊരു പാടു പോലുമില്ലാത്ത സ്നിഗ്ദതയുള്ള തൊലിയും, ( പത്താം തരത്തിൽ എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്താൻ ഒരു കറുത്ത പാടിനു വേണ്ടി ക്‌ളാസ്സ് ടീച്ചർ ദേഹത്ത് തപ്പിമടുത്തത് ഞാനോർക്കുന്നു.) ആഴമുള്ള നാഭിചുഴിയും, സർപ്പാകൃതിയുള്ള ശരീരവും, വിടർന്ന മാർവ്വിടവും കണ്ടാൽ സ്ത്രീ ശരീരത്തെ അനായാസേന വെല്ലുവിളിക്കാം. നാഭിക്കടിയിൽ ലിംഗത്തിനു മുകളിലായി തുടുത്തു പുറത്തേക്കു തള്ളി നില്ക്കുന്ന മാർദ്ദവമേറിയ, കറുത്തു ചുരുണ്ട രോമാവൃതമായ മാംസനിബിഡതയാണ് ശ്രീക്ക് ഏറ്റവും പ്രിയമേറിയത്. വസ്ത്രം ധരിച്ചു ഞങ്ങൾ തിരികെ ശ്രീയുടെ വീട്ടിലേക്കു നടന്നു. പരസ്പരം കഴുത്തിൽ കൈയ്യിട്ട് നനഞ്ഞു കൊണ്ടു, ഒട്ടിയൊട്ടിയുള്ള ആ യാത്രയുടെ സുഖം ഇന്നുമെനിക്കു മറക്കാൻ കഴിഞ്ഞിട്ടില്ല. 'അറിയാതെ മഴ നനഞ്ഞുപോയി' എന്നു വീട്ടിൽ പറയാമെന്നു രണ്ടുപേരും കൂടി തമ്മിൽ പറഞ്ഞുറപ്പിച്ചു. ബാഗ് എടുക്കാത്തതുകൊണ്ട് മൊബൈൽ നനയാതെ രക്ഷപ്പെട്ടു. ഞങ്ങൾ വീട്ടിലെത്തിയതും ശ്രീയുടെ അച്ഛൻ വരാന്തയിൽ പത്രം വായിച്ചിരുപ്പുണ്ട്. മടിച്ചുമടിച്ചു ഞാൻ ശ്രീയുടെ കൂടെ അകത്തേക്കു കയറി.. അന്ന് സർക്കാർ അവധി ആയിരുന്നതിനാൽ ശ്രീയുടെ അച്ഛൻ മുഴുവൻ സമയവും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടൻ അദ്ദേഹം പെട്ടൊന്നൊരു തോർത്തുമുണ്ട് എടുത്തുകൊണ്ടു തന്നിട്ട് രണ്ടുപേരും നന്നായി തല തുവർത്താൻ പറഞ്ഞു. ഈറനണിഞ്ഞ ഈ വസ്ത്രങ്ങളുമായി ഇങ്ങനെ നിന്നാൽ പനി പിടിക്കുമെന്നും, പെട്ടെന്നു പോയി അതൊക്കെ മാറ്റാനും അച്ഛൻ ഞങ്ങളോട് സംയമനത്തോടെ പറഞ്ഞു. കാരണം അദ്ദേഹം തന്നെയായിരുന്നല്ലോ ശ്രീയോട്, എന്നെ പാടം കൊണ്ടുകാണിക്കാൻ പറഞ്ഞത്. എനിക്കൊന്നു കുളിക്കണം എന്നുണ്ടായിരുന്നു. ദേഹത്തൊക്കെ ചേറിന്റെ ഒരു മണം! പക്ഷെ അവിടെ കിണർ, കുളിമുറി, കക്കൂസ് എല്ലാം വീട്ടിൽ നിന്നും പറമ്പിലേക്ക് നടക്കണം. ആധൂനിക സൗകര്യങ്ങൾ ഒന്നും തന്നെ ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത ആ നാലുകെട്ടിന്റെ അകത്തളത്തിലെ ഒരു ഇരുണ്ട മുറിയിലേക്ക് ഞാൻ എന്റെ ശ്രീയോടൊപ്പം നടന്നു. അപ്പോൾ വിദ്യുച്ഛക്തിയും ഉണ്ടായിരുന്നില്ല. അവിടെ എപ്പോഴും അങ്ങിനെയാണു പോലും.. ഗ്രാമപ്രദേശമായതിനാൽ ഏതെങ്കിലും ലൈൻകമ്പിയുടെ മേൽ ഒരു തെങ്ങോല വീണാൽ കറണ്ടു പോകും. അതുകൊണ്ടു കൂടിയാണ് ആന്റിയുടെ നിർദ്ദേശപ്രകാരം ശ്രീയെ കോഴിക്കോടുള്ള അവരുടെ ഫ്ലാറ്റിലേക്കു പഠിക്കാൻ വിട്ടത്. പട്ടണത്തിൽ ഈ ശല്യങ്ങൾ കുറവാണല്ലോ. അടുക്കളയിൽ നിന്നും കറികളുടെ പരിസമാപ്തി അറിയിക്കാനെന്ന പോലെ കടുകു താളിക്കുന്ന വെളിച്ചെണ്ണയുടെ നല്ല മണം വരുന്നുണ്ട്. ശ്രീഎനിക്ക് പുളിയിലക്കരയുള്ള മുണ്ടും, ഒരു ടി ഷർട്ടും ധരിക്കാൻ തന്നു. കൂടെയൊരു ഉമ്മയും. ഞാൻ കണ്ണാടിയിലേക്ക് നോക്കി. എന്റെ കവിളുകൾ ചുവന്നുതുടുത്തിരിക്കുന്നു.. ശ്രീയുടെ മീശതുരുമ്പുകൾ കുത്തി മുറിവേല്പിച്ചതിന്റെ പരിണിതഫലം! ആ മുറിയിൽ വീട്ടിയിൽ തീർത്ത ഒരൊറ്റ കട്ടിൽ മാത്രം.. കഷ്ടിച്ച് ഒരാളിനു കിടക്കാം. അതിൽ മെത്തയില്ല. ഒരു പുല്പ്പായയും,അതിനു മുകളിൽ ഒരു ഷീറ്റും വിരിച്ചിട്ടുണ്ട്. അന്നെന്റെ മെത്ത ആദ്യമായ് കണ്ടപ്പോൾ കൗതുകത്തൊടെ ശ്രീ ഇരുന്നും, എണീറ്റും നോക്കിയതിന്റെ പൊരുൾ എനിക്കന്നു മനസ്സിലായി. പിന്നെ ഞങ്ങൾ വരാന്തയിലേക്കു പോയി. ശ്രീയുടെ അമ്മ ചോറുണ്ണാൻ വിളിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ തറയിൽ പായയിട്ട്, തൂശനിലയിൽ തുമ്പപൂനിറമാർന്ന ചോറു വിളംബി അമ്മ നില്ക്കുന്നു. പ്രിയ ചേച്ചിയും വിളംബാൻ സഹായിക്കുന്നുണ്ട്. പ്രേമയും, അമ്മാമ്മയും കാഴ്ചക്കാരായി ഒരറ്റത്ത് നില്പ്പുണ്ട്. ശ്രീയുടെ പാടത്തു വിളഞ്ഞു നെല്ലുകുത്തി അരിയാക്കി ഉണ്ടാക്കിയ ആ ചമ്പാവു ചോറിന്റെ മണം ഇന്നും എന്റെ മൂക്കിലുണ്ട്. ഞാനേതോ വലിയ വീട്ടിലെ സന്തതിയാണെന്നു തെറ്റിദ്ധരിച്ച് എനിക്കു വേണ്ടി അവർ ഒരു സദ്യ തന്നെ ഒരുക്കിയിരിക്കുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇഞ്ചി, നാരങ്ങ, മാങ്ങാകറി, കിച്ചടി, തോരൻ, അവിയൽ, പപ്പടം, പഴം (അവരുടെ പറമ്പിൽ വിളഞ്ഞു പഴുത്ത രസകദളി), ഉപ്പേരി, നേന്ത്രക്കായ് വറ്റൽ ( ശ്രീ കോഴിക്കോട് നിന്നും കൊണ്ടുവന്നത്.) പരിപ്പ്, സാമ്പാർ, പുളിശ്ശേരി, രസം, മോര് എന്നീ വിഭവങ്ങളും, എനിക്കിഷ്ടമുള്ള പരിപ്പു പ്രഥമനും ഉണ്ടായിരുന്നു. എന്റെ മമ്മയുടെ മാംസ ഭക്ഷണത്തിനെ കടത്തിവെട്ടിയ ആ നാടൻ രുചികൂട്ടുകളോട് മല്ലിട്ട് ഒടുവിൽ ഞാൻ തളർന്നു എന്നു പറഞ്ഞാൽ അതിലൊരു അതിശയോക്തിയും ഉണ്ടാകില്ല. അത്ര കെങ്കേമമായ സദ്യ അതിനുമുമ്പു ഞാൻ കഴിച്ചിട്ടേ ഉണ്ടായിരുന്നില്ല. ഒടുവിൽ ആ അമ്മയുടെ പാചക വൈഭവത്തെ ഞാൻ പ്രശംസിക്കാനും മറന്നില്ല. ഞങ്ങൾ മൂന്നു ആണുങ്ങൾ ചോറുണ്ടെണീറ്റ ശേഷമാണ് അവിടുള്ള സ്ത്രീജനങ്ങൾ ഊണു കഴിച്ചത്. അപ്പോഴേക്കും മഴ പെയ്തുതീർന്ന് മാനം തെളിഞ്ഞിരുന്നു.. ഞങ്ങൾ കൈകഴുകി ശ്രീയുടെ അച്ഛനോടൊപ്പം പറമ്പിൽ കപ്പ പിഴുതെടുക്കാൻ പോയി. രണ്ടു മൂട് ഞാൻ തന്നെ പിഴുതുമാറ്റി. അതൊക്കെ എനിക്കു തന്നു വിടാനാണെന്ന് ശ്രീ പറഞ്ഞു. ചുമട്ടുകൂലി തന്നാൽ കൊണ്ടുപോകാമെന്ന് ഞാനും.. പിന്നെ ഞാൻ അച്ഛനുമായി കുറച്ചുനേരം കാര്യങ്ങൾ സംസാരിച്ചിരുന്നു. മമ്മയൊക്കെ സിനിമ കണ്ടു പട്ടണം ചുറ്റിക്കറങ്ങി തിരികെ വരുമ്പോൾ അവിടെ എത്തിയാൽ മതി. ശ്രീ, അവന്റെ വീട്ടിൽ വളരെ നിശബ്ദനാണ്. ഇനി ഒരുപക്ഷെ ഇന്ന് അച്ഛൻ വീട്ടിൽ ഉള്ളതുകൊണ്ടാകാം. ശ്രീയെന്നെ അവന്റെ മുറിയിലേക്ക് ക്ഷണിച്ചു. അച്ഛൻ ഉച്ചയുറക്കത്തിനു പോയി. അമ്മയും, ചേച്ചിയും അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കുന്ന തിരക്കിലാണ്. അമ്മാമ്മയും, അനിയത്തിയും അവരുടെ മുറിയിൽ.. ആ സമയം ഞങ്ങൾ മാത്രം ശ്രീയുടെ മുറിയിൽ.. അവിടെയന്നു സംഭവിച്ചതോർക്കുമ്പോൾ ഇന്നും ഞാൻ അറിയാതെ ചിരിച്ചുപോകും..( തുടരും.. )
എന്റെ പ്രണയം ..... (ഭാഗം : 53)
മുറിയുടെ വാതിലടക്കാനുള്ള ധൈര്യം ശ്രീക്കില്ല. അതു പകുതി ചാരിയിട്ടേയുള്ളൂ. ഞാൻ വാതിലിന്റെ കർട്ടൻ വലിച്ചുനീക്കി മറച്ചു . പഴകി ദ്രവിച്ച ഒരു ടേബിൾഫാൻ വല്ലാത്ത ശബ്ദത്തോടെ കറങ്ങുന്നു. അതു നിർത്താൻ ഞാൻ ശ്രീയോട് ആവശ്യപ്പെട്ടു. ആ ശബ്ദം അത്രയ്ക്കു അരോചകമായിരുന്നു. പത്തു വർഷങ്ങൾക്കു മുമ്പ് ഒരു വേനലവധിക്ക് ശ്രീയുടെ അമ്മാമൻ പട്ടാളത്തിൽ നിന്നും വന്നപ്പോൾ കൊണ്ടുകൊടുത്ത ഫാനാണത്! ഞങ്ങൾ ആ ചെറിയ മരക്കട്ടിലിൽ കയറി ഞെരുങ്ങി കിടന്നു. അപ്പോഴതാ പിന്നെയും ശ്രീയുടെ നിയന്ത്രണം പോകുന്നു. എനിക്ക് അത്ഭുതം തോന്നി. "അല്ല, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. കഴിഞ്ഞ ജന്മത്തിൽ ചേട്ടൻ പൂവൻകോഴിയായിരുന്നോ..?" ഞാൻ ശ്രീയുടെ ചെവിയിൽ ചോദിച്ചു. ശ്രീ മറുപടിയൊന്നും പറയാതെ ചിരിച്ചു. എന്റെ കൈയ്യെടുത്ത് ശ്രീ അവന്റെ മടിയിൽ വച്ചു. ഞാൻ കൈ വലിച്ചു. "കളിക്കല്ലേ.. കർട്ടനിടയിലൂടെ ആരേലും കാണും കേട്ടോ.." ഞാൻ പിറുപിറുത്തു. ഒടുവിൽ ശ്രീ 'എന്തു പറഞ്ഞിട്ടും കാര്യമില്ല' എന്ന അവസ്ഥയിലേക്കെത്തിച്ചു. 'കതകു തുറന്നു കിടക്കുന്നതു കണ്ടോ' എന്ന എന്റെ ചോദ്യം കേട്ട് ഒരു നിർവാഹവുമില്ലാതെ ശ്രീ എണീറ്റു പോയി കതകും ജനലുമടച്ചു. എനിക്കു നല്ല പേടിയും ഒപ്പം ജാള്യതയും തോന്നി. ആരെങ്കിലും തെറ്റിദ്ധരിക്കുമോ ആവോ.? പേടി കൊണ്ട് എന്റെ രക്തം തണുത്തു മരവിക്കാൻ തുടങ്ങി. ശ്രീ പതിയെ എന്റെ വയറിൽ തലോടാൻ തുടങ്ങി.. മുഖം വയറിനു നേരെ കൊണ്ടുവന്നപ്പോൾ പിണക്കം ഭാവിച്ച് ഞാൻ ഒരു വശത്തേക്കു തിരിഞ്ഞു കിടന്നു. പക്ഷെ ശ്രീ എന്താഗ്രഹിച്ചുവോ, അതുതന്നെ അവിടെ നടന്നു.. ഇന്നിതു മൂന്നാം തവണയാണ്. അപ്പോൾ എല്ലാംഒരു തോർത്തിലാണ് തീർത്തത്. ഒന്നുമറിയാത്തതുപോലെ ശ്രീ പോയി വാതിൽ തുറന്നു അനിയത്തിയെ വിളിച്ചു കുടിക്കാൻ കുറച്ചു വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. 'ഞങ്ങൾ എൻട്രൻസ് പരീക്ഷക്കുള്ളത് പഠിക്കുകയാണ്' ആരെയോ കേൾപ്പിക്കാനെന്നപോലെ ശ്രീ കൂട്ടിചേർത്തു. കരിങ്ങാലി വെള്ളവുമായി ആ കുട്ടി വന്നു കൊടുത്തുപോയി. "എന്റെ ബുദ്ധി എങ്ങിനെയുണ്ട്.. ?" ഒരു ജേതാവിനെപോലെ ശ്രീയെന്നോട് ചോദിച്ചു.. "ഓ.. അതിഭയങ്കരം! പക്ഷെ ഇനിയീ ബുദ്ധി വേണ്ട കേട്ടോ.. പെണ്‍കുട്ടികളുള്ള വീടാ.. ഞാൻ ശരിക്കും പേടിച്ചു.." ഞാൻ കെറുവിച്ചു പറഞ്ഞു. കാരണം അന്ന് ഞാനത്രക്കും പേടിച്ചിരുന്നു. ഒന്നു വരാൻ അധിക സമയമൊന്നും വേണ്ട. ശ്രീയാണേൽ വികാരം കൂടിയാൽ അമറും.. മൂളും.. അവസാനം 'അയ്യോ.. ആ.. സൂപ്പർ .' എന്നൊക്കെ അലച്ചുവിളിക്കും.. അതെന്താ അങ്ങിനെ എന്നു ചോദിച്ചപ്പോൾ പറഞ്ഞത് സുഖം കൂടിപ്പോയിട്ടാണത്രെ.. ! പിന്നെ കുറച്ചുനേരം ശ്രീ തളർന്നുകിടന്നു മയങ്ങി. ആ സമയം ഞാൻ അവന്റെ ബുക്കുകൾ എടുത്തു പരിശോധിച്ചു നോക്കി.. അവിടെ പത്താംക്ലാസ്സിൽ അഞ്ഞൂറ്റി ഇരുപത്തിയേഴു മാർക്കോടുകൂടി ജയിച്ച മാർക്ക് ലിസ്റ്റിന്റെ ഫോട്ടോകോപ്പി ഞാൻ കണ്ടു. അതുപോലെ പ്ലസ്‌ടുവിനും എത്ര നല്ല മാർക്കാണ് അവൻ വാങ്ങിയിരിക്കുന്നത്. ആയിരത്തി ഒരുനൂറിനു മുകളിൽ.. ഇതിനിടക്ക് കമ്പ്യൂട്ടർ കുറച്ചു പഠിച്ചിരിക്കുന്നു. വാഹന ഡ്രൈവിംഗ് ലൈസൻസും എടുത്തിട്ടുണ്ട്. എനിക്ക് ശ്രീയെ കുറിച്ച് വളരെ അഭിമാനം തോന്നി. പത്താംതരത്തിൽ ആ കരയിൽ ഏറ്റവും നല്ല മാർക്ക് വാങ്ങിയതിന് തോട്ടുവാ എൻ.എസ്.എസ് കരയോഗത്തിന്റെ ഒരു ബഹുമതിയും, പഠിച്ച സ്കൂളിൽ നിന്നും ക്വിസ് മത്സരം, സ്കോളർഷിപ്, എൻ.സി.സി സ്കൗട്ട്, സ്പോർട്സ് എന്നിവക്ക് സാമാനങ്ങളും, ട്രോഫി മുതലായ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ആ നിലയിൽ നോക്കുകയാണെങ്കിൽ ഞാൻ വട്ടപൂജ്യമാണ്. കുറച്ചുകഴിഞ്ഞു ശ്രീ എണീക്കുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ വിളിച്ചുണർത്തി. 'ചേട്ടോ.. എണീറ്റെ.. എനിക്കു പോകണ്ടേ..' എന്നു പറഞ്ഞു. അവൻ മടിച്ചുമടിച്ചു എണീറ്റു പുറത്തേക്കു പോകുന്ന കണ്ടു. മുള്ളാൻ പോയതാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ പുറത്തു പോയ ശ്രീ മടങ്ങിവന്നത് അവരുടെ വീടിനു മുൻവശത്തുള്ള ഒരാൾപൊക്കം മാത്രമുള്ള ഗൗളീപാത്രതെങ്ങിലെ ഒരു കരിക്കുമായിട്ടാണ്. ഞങ്ങൾ മാറിമാറി അതിന്റെ വെള്ളം ആർത്തിയോടെ കുടിച്ചു. പിന്നെ ശ്രീ അതിനെ പൊട്ടിച്ചു കരിക്കും, ശർക്കരയുമായി വന്നു. ഹായ്.. ശർക്കരയും, കരിക്കും ചേർത്തു കഴിക്കാൻ എന്താ രുചി ! ഒന്നാമത് മധുരം എപ്പോഴും എനിക്കു പ്രിയപ്പെട്ടതാണ്. പിന്നെ ശ്രീയുടെ അമ്മ കപ്പ പുഴുങ്ങിയതും, കുരുമുളകു ചട്ണിയും, ആവി പറക്കുന്ന അസ്സല് ചായയും തന്നു. വൈകിട്ടു ഞാൻ കാപ്പിയാണ് കുടിക്കുന്നതെന്ന് പറഞ്ഞപ്പോൾ ആ വീട്ടിൽ കാപ്പിപ്പൊടി ഇല്ല എന്നു ശ്രീ പറഞ്ഞു. കാപ്പി ആർക്കും ഇഷ്ടമല്ലത്രെ ! അവർക്കു പശു ഉള്ളതുകൊണ്ട് പാലിനൊരു ക്ഷാമവുമില്ല. എല്ലാം കഴിച്ചു തൃപ്തിയായി. അങ്ങിനെ എനിക്കു പോകാനുള്ള സമയമടുത്തു. ഷഡ്ഡിയുൾപ്പെടെയുള്ള എന്റെ നനഞ്ഞ വസ്ത്രങ്ങൾ പൊതിഞ്ഞു ബാഗ്ഗിലാക്കി. ശ്രീയുടെ പാന്റും, ഷർട്ടും, പ്രത്യേകിച്ചും ഷഡ്ഢിയും ധരിച്ച് ഞാൻ പുറത്തേക്കിറങ്ങി. അവന്റെ എല്ലാ വസ്ത്രങ്ങളും എനിക്കു കുറച്ചു വലുതായിരുന്നു. പ്രത്യേകിച്ചും ഷഡ്ഢി. പക്ഷേ ശ്രീയുടെതാണല്ലോ എന്നോർത്തപ്പോൾ ധരിക്കാൻ ഒരു പ്രത്യേക അനുഭൂതി തോന്നി. ആണിനും, പെണ്ണിനും സാധിക്കാത്ത കാര്യം ! ഞങ്ങൾ സ്നേഹിച്ചു ഒന്നായവരാണ്. ഇനി എന്തു നോക്കാൻ ?! പാന്റും, ഷർട്ടും എല്ലാവരും കണ്ടു. പ്രത്യേകിച്ചും ഷഡ്ഢി ആർക്കും കാണാൻ കഴിയില്ലല്ലോ.. വരാന്തയിൽ വന്നപ്പോൾ ശ്രീയുടെ അച്ഛൻ ഒരു ചുമട് കപ്പ, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ നന്നായി പാഴ്സലാക്കി തന്നു. നേരം വൈകുന്നേരം നാലു മണി കഴിഞ്ഞു. ഇനി വല്ലപ്പോഴും ചെല്ലണമെന്നു ശ്രീയുടെ അമ്മയും, അച്ഛനും ഒരേ സ്വരത്തിൽ പറഞ്ഞു. മുത്തശ്ശിയോടും, അവന്റെ സഹോദരിമാരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. ശ്രീ എന്നെ ബൈക്കിൽ കയറ്റി പെരുമ്പാവൂർ ബസ്സ് സ്റ്റാൻഡിലേക്കു കുതിച്ചു. പോകുന്ന വഴിമദ്ധ്യേ ഒരു ചേട്ടൻ വണ്ടി കൈകാണിച്ചു നിർത്തി. അതു ശ്രീയുടെ ചങ്ങാതി സായിചേട്ടനായിരുന്നു. ആ ചേട്ടന്റെ ബൈക്കിലാണ് ഞങ്ങൾ ഇരിക്കുന്നത്.. ശ്രീയുടെ സമക്ഷത്തിൽ ഞങ്ങൾ കൈകൊടുത്തു പരിചയപ്പെട്ടു. അന്നേരം ശ്രീയുടെ മുഖം പെട്ടെന്നു മാറി. പിന്നെ തിരക്കു ഭാവിച്ച് ആ ചേട്ടനോട് യാത്ര പറഞ്ഞു പോകുന്ന വഴി ശ്രീയുടെ മുഖം മാറാനുള്ള കാരണം ഞാൻ തിരക്കി. സായിചേട്ടനു ഞാൻ കൈകൊടുത്തതു ശ്രീക്കു സഹിച്ചില്ല, അയാൾ എന്നെ തൊട്ടു, അയാൾ ആളു ശരിയല്ല, എന്നെ ആരും തൊടുന്നത് ഇഷ്ടമല്ല എന്നു ശ്രീ സങ്കടത്തോടെ പറഞ്ഞു. എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടുള്ള ശാസനയായതിനാൽ അപ്പോൾ ഞാനൊരു തമാശ പറഞ്ഞ് ചിരിച്ചുകളഞ്ഞു. "എന്നാൽ പിന്നെ എന്നെ വല്ല കണ്ണാടികൂട്ടിലുമിട്ട് കൂടെ കൊണ്ടുനടക്ക്.. അപ്പോൾ ആരും തൊടില്ല. ഹഹഹ..". ഞാനാണേൽ ആരോടും ഇടിച്ചുകയറി പരിചയപ്പെടും. വിമുഖതയില്ലാതെ സംസാരിക്കുകയും ചെയ്യും. ആദ്യമായി കാണുന്ന ഒരാൾക്ക് പെട്ടെന്നെന്നെ ഇഷ്ടമാകുന്നതും അതുകൊണ്ടാണ്. അല്ലെങ്കിൽ തന്നെ കൈകൊടുത്തതിൽ എന്താ ഇത്ര വലിയ തെറ്റ്? ഞാൻ മനസ്സിൽ ചിന്തിച്ചു. ഞങ്ങൾ പോകുന്നവഴി തോട്ടുവാ ധന്വന്തരി ക്ഷേത്രത്തിനു മുമ്പിൽ വണ്ടി നിർത്തി ശ്രീ പ്രാർത്ഥിച്ചു. എന്നെ 'സുരക്ഷിതമായി വീട്ടിലെത്തിക്കണേ' എന്നാണു പ്രാർത്ഥിച്ചതെന്നു ശ്രീ എന്നോടു പറഞ്ഞു. ആരാ ഈ 'ധന്വന്തരി' എന്നു ഞാൻ ചോദിച്ചപ്പോൾ അതു ദേവന്മാരും, അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന ദേവനാണെന്നും,, ആ ദേവനെ ഭജിച്ചാൽ ഏതു മഹാവ്യാധിക്കും ശമനം ഉണ്ടാകുമെന്നും ശ്രീ പറഞ്ഞു. കഥ പറഞ്ഞു തീർന്നപ്പോഴേക്കും ഞങ്ങൾ ബസ്സ് സ്റ്റാന്റ് എത്തിയിരുന്നു. അധികം നേരം കാത്തുനില്ക്കാതെ തന്നെ ബസ്സും വന്നു. വളരെ സങ്കടത്തോടെ നില്ക്കുന്ന ശ്രീയോട് ചിരിച്ച മുഖത്തോടെ ഞാനപ്പോൾ യാത്ര പറഞ്ഞു. ബസ്സ് അകലുന്തോറും മനസ്സിലൊരുവിങ്ങൽ അനുഭവപ്പെട്ടു. അന്നേരം 'ടാറ്റാ..' പറഞ്ഞു കൈകാണിച്ചു നില്ക്കുന്ന ശ്രീയുടെ മുഖം മായാതെ മനസ്സിൽ തെളിഞ്ഞുവന്നു. ഉദ്ദേശം ആറു മണിയോടെ ഞാൻ കുടുംബവീട്ടിലെത്തി. മമ്മയും, ആന്റിയുമൊന്നും സിനിമ കഴിഞ്ഞു വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ വസ്ത്രം മാറിയിട്ടു വന്നത് ആരുമറിഞ്ഞില്ല. ഞാൻ ശ്രീയെ വിളിച്ചു സുഖമായി എത്തിയതായി അറിയിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അവരെല്ലാം എത്തി. ശ്രീയുടെ അച്ഛൻ തന്ന കിഴങ്ങുവർഗ്ഗങ്ങൾ കണ്ടപ്പോൾ മമ്മക്കു സന്തോഷമായി.തന്നുവിട്ട സാധനങ്ങൾ കണ്ടപ്പോൾ മമ്മക്ക് സന്തോഷമായെന്നു ഞാൻ ശ്രീയോട് വിളിച്ചുപറഞ്ഞു. അത്താഴം കഴിച്ച് അന്നത്തെ ദിവസത്തിലെ മധുരസ്മരണകൾ അയവിറക്കികൊണ്ട് ഞാൻ നിദ്രയിലാണ്ടു.. (തുടരും)
എന്റെ പ്രണയം.... (ഭാഗം : 54)
അടുത്ത ദിവസം അതിരാവിലെതന്നെ ശ്രീയെന്നെ വിളിച്ചുണർത്തി. തലേന്നാൾ ഞാൻ സമ്മാനിച്ച സന്തോഷങ്ങൾക്കും, സുഖങ്ങൾക്കും നന്ദിസൂചകമെന്നപോൽ അവനെനിക്കൊരു ഒരുമ്മ തന്നു. ഇനിയുള്ള ദിവസങ്ങൾ തമ്മിൽ കാണാൻ കഴിയാത്തതിലുള്ള നൈരാശ്യം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു. സത്യം പറഞ്ഞാൽ ഒരു നിമിഷം പോലും ശ്രീയെ പിരിഞ്ഞിരിക്കുന്നത് എനിക്കും താങ്ങാനാകാത്ത വ്യഥ തന്നെയായിരുന്നു. ജീവിതം ആരംഭിച്ചിട്ടേയുള്ളൂ.. ഈ സമയത്തെ വിരഹം അസഹനീയം തന്നെ ! ആ സാമീപ്യം തരുന്ന നിർവൃതിയുടെ സുഖം അകന്നിരിക്കുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്. ശ്രീയുടെ വീടിനരികെയുള്ള പാടത്ത് ഞങ്ങളൊരുമിച്ചു കാട്ടിക്കൂട്ടിയ കുസൃതിത്തരങ്ങൾ മനസ്സിലിപ്പോഴും നിറഞ്ഞുനില്ക്കുന്നു. മനസ്സിനെ നിയന്ത്രിക്കുമ്പോൾ ശരീരം ഓരോന്നായി ഓർമ്മപ്പെടുത്തുകയാണ്. പരസ്പരം ഫോണ്‍ വിളികൾ മാത്രമായി വ്യാഴവും, വെള്ളിയും കടന്നുപോയി. വെള്ളിയാഴ്ച പപ്പാ വിളിച്ചു കുറെ സ്നേഹമായ് കാര്യങ്ങൾ പറഞ്ഞു. എല്ലാവരും സ്നേഹം കൊണ്ടെന്നെ വീർപ്പുമുട്ടിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ എന്റെ ശ്രീയുടെ വിരഹം ഒരു വേദനയായ് അവശേഷിച്ചു. കുടുംബവീട്ടിൽ മമ്മയുടെയും, പപ്പയുടേയും പല ബന്ധുക്കളും സന്ദർശകരായി എത്തിയിരുന്നു. അവർ കൊണ്ടുവന്ന പലതരം ആഹാരങ്ങൾ കഴിച്ചു മടുത്തു എന്നു തന്നെ പറയാം. ഇനി പുതുവത്സരാഘോഷമെല്ലാം കഴിഞ്ഞു ജനുവരി രണ്ടിനെ (വ്യാഴം ) കോഴിക്കോട്ടേക്കു മടക്കമുള്ളൂ. ശനിയാഴ്ച രാവിലെ മൊബൈലിൽ ശ്രീയുടെ കുറെ സന്ദേശങ്ങൾ കണ്ടു ഞാൻ തിരിച്ചു വിളിച്ചു. അന്നു കണ്ടേ മതിയാകൂ കുറവിലങ്ങാടു വരാമെന്നു ശ്രീ നിർബന്ധം പിടിച്ചു. വേണ്ടാന്ന് ഞാനെത്ര പറഞ്ഞിട്ടും സമ്മതിക്കില്ല. സായിചേട്ടന്റെ ബൈക്കിൽ വരാമെന്നാണ് പറയുന്നത്. ഒരു രക്ഷയുമില്ലതെ ഞാൻ സമ്മതം മൂളി.. ഉച്ചയൂണ് കഴിഞ്ഞു വിശ്രമിക്കുമ്പോൾ ശ്രീയെന്നെ വിളിച്ചു തോട്ടുവായിൽ നിന്നും തിരിച്ച വിവരം പറഞ്ഞു. ജംഗ്ഷനിൽ വന്നാൽ മതിയെന്നും, അവിടേയ്ക്കു ഞാൻ ചെന്നോളാമെന്നും ഞാൻ വാക്കു കൊടുത്തു. ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ പുറത്തേയ്ക്കു പോകാൻ തയ്യാറായി. "ഇന്ന് എവിടേക്കാണാവോ യാത്ര?" മമ്മയും, ടെസ്സി ആന്റിയും ഒരേ സ്വരത്തിൽ തിരക്കി. "ചുമ്മാതെ പുറത്തോട്ടു പോകുന്നു. ഇവിടെയിരുന്നു ബോറടിക്കുന്നു മമ്മാ.." ആ ഉത്തരം അവർക്കത്ര തൃപ്തികരമായി തോന്നിയെന്നു പറയവയ്യ! ടെസ്സി ആന്റിയുടെ മകൾ ആനിചേച്ചി ഒരു വിളഞ്ഞ വിത്താണ്.. കർത്താവിന്റെ കൂദാശ കൈകൊള്ളാൻ അർഹതയില്ലാത്ത ഒരു സാധനം. അവൾ പല ചോദ്യങ്ങളുമായി വന്നു. പരിചയമില്ലാത്ത സ്ഥലത്ത് എവിടെ പോകുന്നു? എന്തിനു പോകുന്നു? എന്നിത്യാദി ചോദ്യങ്ങൾ ! "കറങ്ങാൻ പോകുന്നു. അത്രതന്നെ! നിങ്ങളൊക്കെ ഇന്നലെ പടത്തിനു പോയില്ലേ?" ഞാൻ പറഞ്ഞുനിന്നു. ശ്രീ വിളിക്കുമ്പോൾ മൊബൈൽ ശബ്ദിക്കും. അവർക്കു സംശയമാകും.ഞാൻ മൊബൈൽ നിശബ്ദമാക്കി. കുറേ നേരത്തിനു ശേഷം മൊബൈൽ പോക്കറ്റിൽ കിടന്നു വിറയ്ക്കാൻ തുടങ്ങി. നോക്കുമ്പോൾ ശ്രീയാണ്. ഞാൻ പുറത്തേക്കിറങ്ങി നടന്നുകൊണ്ട് സംസാരിച്ചു. അവൻ നില്ക്കുന്ന കടയുടെ പേരു പറഞ്ഞു. അവിടെ നിന്നും ഇടതുഭാഗത്തു കൂടെയുള്ള റോഡിൽ കൂടി മുന്നോട്ടു വന്നാൽ എന്നെ കാണാമെന്നു ഞാനും പറഞ്ഞു. രണ്ടു വശത്തും റബ്ബർ തോട്ടമായതിനാൽ ആൾവാസം കുറവുള്ള സ്ഥലമാണ്. പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ വരുന്നു. കറുത്ത കരയുള്ള മുണ്ടും,ചന്ദനനിറമുള്ള ജുബ്ബയുമാണ് വേഷം ! എത്ര മനോഹരമായിരുന്നു എന്നുള്ളത് പറയാൻ വാക്കുകളില്ല. അന്നത്തെ വരവ് നല്ല രസമുള്ളതായിരുന്നു. കാരണം ബൈക്കിൽ എന്നരികിലൂടെ വന്നു മുന്നോട്ടു പോകുന്ന വഴി എന്റെ വലതു കവിളത്തുരുമ്മ ! ശ്രീയുടെ ചുണ്ടുകൾ എപ്പോഴും നനവുള്ളതാണ്. എപ്പോൾ ഉമ്മ വച്ചാലും ശ്രീ കാണാതെ ഞാനതു തുടയ്ക്കും. അന്നു ഞാൻ കവിൾ തുടയ്ക്കുന്നത് ശ്രീ കണ്ടുപിടിച്ചു. അവൻ തിരികെ ബൈക്ക് വളച്ചുവന്നു എന്റെ ചെവിയിൽ പിടിച്ചു. "എന്തിനാ കവിൾ തുടച്ചത് ? ഇനി തുടക്കുമോ..? ഒരു വൃത്തിക്കാരൻ വന്നിരിക്കുന്നു. എന്റെ ഉമിനീരാണത്. അതവിടെയിരുന്നോട്ടെ ! വണ്ടിയിൽ കയറെടാ കള്ളാ.." എന്നു പറഞ്ഞു ചിരിച്ചു. ഞാൻ ഒരു കള്ളത്തരം കാണിച്ചു പിടിക്കപ്പെട്ടപോലെ , ഒരു ചമ്മലോടെ കൂടെ ചിരിച്ചു. സമയം ഒന്നര മണിയായിക്കാണും. എല്ലാവരും ഊണു കഴിഞ്ഞു കുറച്ചു മയങ്ങുന്ന നേരം ! ചിലരെയൊക്കെ റോഡിൽ കാണാം. ഞാൻ ബൈക്കിൽ കയറി ചേർന്നിരുന്നു. ഹാവൂ.. എന്തൊരു സമാധാനം! എന്റെ ജീവനായ ശ്രീ കൂടെയുള്ളപ്പോൾ എല്ലാം, എല്ലാവരെയും ഞാൻ മറന്നുപോകുന്നു. ആ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ ഞാൻ അനുഭവിച്ച സുരക്ഷിതത്വം ഒരാൾക്കും മനസ്സിലാകില്ല. വണ്ടിയുടെ വേഗതയിൽ കാറ്റടിച്ചു എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ആ കഴുത്തിൽ ഞാൻ ചുംബിച്ചുകൊണ്ടേയിരുന്നു. അവന്റെ തലമുടി മണത്തു നിർവൃതി കൊണ്ടു.നല്ല കാച്ചെണ്ണയുടെ മണമാണ് ശ്രീയുടെ മുടിക്ക്. അതിന്റെ മുന്നിൽ എന്റെ ഷാമ്പൂ ഒന്നുമല്ല. "ഇവിടെ പാടവും, തോടുമെല്ലാം കുറച്ചകലെയാണ് ചേട്ടാ." ഞാൻ ചിരിച്ചു. ശ്രീ സംസാരിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഏകാഗ്രത നഷ്ടപ്പെടുന്നുണ്ടായിരുന്നു. തമ്മിൽ ഒന്നുചേരാനുള്ള ത്വര ഞങ്ങളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എവിടെയാണ് ഒരിടം? രണ്ടുപേർക്കും പരിചയമില്ലാത്ത സ്ഥലങ്ങൾ..! "ഇതെങ്ങോട്ടാ ഈ പോകുന്നെ? എവിടേക്കാണ് ഈ യാത്ര ? എന്നോടു പറയൂ ചേട്ടാ.. " ഞാൻ ചോദിച്ചു.. "ലക്ഷ്യമില്ലാത്ത യാത്രയാണ്. പറയൂ മുത്തെ.. എങ്ങോട്ടാ പോകേണ്ടത്.?! എന്താ പറയുക. ഞാൻ ആലോചിച്ചു. ജംഗ്ഷനിൽ ജോസ്പാപ്പന്റെ കടയുണ്ട്. അയാളുടെ കണ്ണിൽപ്പെടാതെ എങ്ങോട്ടും പോകാൻ കഴിയില്ല. അതുപോലെ മമ്മയോട് പറഞ്ഞുകൊടുക്കും. എന്നെ അധികം ആർക്കും അറിയില്ലെങ്കിലും 'അന്നമ്മയെ'(മമ്മ ) എല്ലാവർക്കും അറിയാം. മമ്മ ജനിച്ചുവളർന്ന നാടല്ലേ.. അവസാനം ഞാനൊരു തീരുമാനത്തിലെത്തി. ഒരു സിനിമക്കു പോകുക. അത്രയും സമയം ഒരുമിച്ചിരിക്കാമല്ലൊ.. അതാകുമ്പോൾ മമ്മയോടു ധൈര്യമായി പറയാം. ഞാനതു ശ്രീയോട് പറഞ്ഞു. ഏറ്റുമാനൂരിൽ ഒരു തിയേറ്റർ ഉണ്ട്. പക്ഷെ അവിടെ ഏതു പടമാണ് ഓടുന്നതെന്നറിയില്ല. ഇവിടുന്ന് പത്തു കിലോമീറ്റർ ദൂരമുണ്ട്. ഒടുവിൽ കോട്ടയത്തിനു പോകാൻ തീരുമാനിച്ചു. ഞാൻ മമ്മയെ വിളിച്ചു അനുവാദം വാങ്ങി. ഇന്നലെ അവരൊക്കെ സിനിമക്ക് പോയതു കൊണ്ട് മമ്മ സമ്മതം മൂളി. ശ്രീയുടെ ഇഷ്ടപ്രകാരം ഞങ്ങൾ കോട്ടയത്തേക്ക് കത്തിച്ചുവിട്ടു. ഇനി സമയമില്ല. ഞങ്ങൾ തിയേറ്ററിന്റെ മുന്നിലെത്തി. "നമ്മൾ ' എന്ന സിനിമയും, ഒരു തമിഴ് പടവുമാണ് ഓടുന്നത്. ക്രിസ്തുമസ് അവധിയായതിനാൽ നല്ല തിരക്കാണ്. അവിടുത്തെ തിരക്കു കണ്ട് അവിടെനിന്നും ഞങ്ങൾ മറ്റൊരു തീയേറ്ററിലേക്ക് പോയി. ശ്രീ വഴി ചോദിച്ചാണ് എല്ലായിടത്തും പോകുന്നത്. പോകുന്ന വഴിയിൽ രണ്ടു പെണ്‍കുട്ടികൾ നടന്നുവരുന്നു. ശ്രീ അവരെ നോക്കി കണ്ണിറുക്കി. ഞാൻ വഴക്കു പറഞ്ഞു. ഞാൻ കൂടെയിരിക്കുമ്പോൾ ഇത്രയ്ക്കു ധൈര്യമോ? എനിക്കാണേൽ ഒറ്റക്കണ്ണിറുക്കാൻ വശമില്ല. ഒരു കണ്ണടക്കുമ്പോൾ എന്റെ രണ്ടു കണ്ണും അടഞ്ഞുപോകും. ശ്രീയെന്നെ പല പ്രാവശ്യം പഠിപ്പിക്കാൻ ശ്രമിച്ചതാണ്.. ഒരു രക്ഷയുമില്ല. ഇപ്പോഴും എനിക്കറിയില്ല തന്നെ.. പാലാ 'മഹാറാണി' യിൽ പോയാൽ മതിയായിരുന്നു എന്ന് വഴി ചോദിച്ച ഒരാൾ അഭിപ്രായം പറഞ്ഞു. എല്ലായിടത്തും നല്ല തിരക്ക് ! അങ്ങിനെ ഒടുവിൽ ഞങ്ങൾ കോട്ടയത്തേക്ക് തന്നെ വച്ചുപിടിച്ചു. വളരെ ആസ്വദിച്ച് ഒരു ദീർഘയാത്ര. ഒടുവിൽ അനശ്വര തിയേറ്ററിൽ ചെന്നുപ്പെട്ടു. അവിടെ ഓടുന്ന ചിത്രം "കല്യാണരാമൻ ' ആണ് ! അന്ന് ശ്രീ കാണിച്ച വികൃതി ശരിക്കുമെന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. (തുടരും... )
എന്റെ പ്രണയം .......(ഭാഗം : 55 )
അവിടെയും തിങ്ങിനിറഞ്ഞു ജനങ്ങൾ..! പക്ഷെ നല്ല സിനിമയാണ്. ഇനി മറ്റൊരു തിയേറ്റർ തപ്പിനടക്കാനുള്ള സമയവും ജാസ്തി. ശ്രീയുടെ കണ്ണുകൾ തിയേറ്ററിന്റെ നാലു വാക്കിനും പരതി. നേരെ സ്ത്രീകളുടെ ക്യൂവിനു നേരെ നടന്ന് ഒരു മഞ്ഞ ചുരിദാറുകാരിയുടെ കൈയ്യിൽ കാശു കൊടുക്കുന്നതു കണ്ടു. ആ പെണ്‍കുട്ടി ഒരു നാണത്തോടെ ചിരിച്ചുകൊണ്ടതു വാങ്ങുന്നതും കണ്ടു. ഏതോ മുൻപരിചയക്കാരി ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. തിരികെ എന്റടുത്തു വന്നപ്പോൾ 'അതാരാ കക്ഷി' എന്നു ഞാൻ തിരക്കി. "ങ്ഹാ.. എനിക്കറിയില്ല" ഒരു കൂസലുമില്ലാതെ ശ്രീ പറഞ്ഞതുകേട്ടപ്പോൾ ഞാൻ അതിശയപ്പെട്ടു.എന്നാലും ചന്തമുള്ള ഒരു ചെറുക്കൻ സഹായം ആവശ്യപ്പെട്ടപ്പോൾ ആ പെണ്ണു കാശു പിടിച്ചുവാങ്ങിയത് കണ്ടില്ലേ ! ഞാൻ മനസ്സിൽ കുശുമ്പുകൊണ്ടു.. അവളുടെ വീട്ടുകാർ ഒരറ്റത്ത് മാറി നില്പ്പുണ്ട്. 'നന്ദനം' കാണാൻ പോയപ്പോഴും ശ്രീ കൂടുതൽ കാശു കൊടുത്തു ടിക്കറ്റ് വാങ്ങി. ശ്രീക്ക് ഇക്കാര്യത്തിലൊക്കെ നല്ല സാമർത്ഥ്യമാണ്. ഒടുവിൽ ആ കുട്ടി ടിക്കറ്റ് എടുത്തതും ശ്രീ പോയി വാങ്ങി. ഞങ്ങൾ അകത്തു കയറി. മൂന്നാമത്തെ നിരയിൽ തന്നെ സ്ഥലം കിട്ടി. ആർപ്പുവിളികളോടെ പടം തുടങ്ങി. ടിക്കറ്റ് എടുത്തുതന്ന പെണ്‍കുട്ടിയുo, വീട്ടുകാരും ഞങ്ങളുടെ ഇടതുവശത്താണ് ഇരുന്നത്. ആ കുട്ടി അങ്ങേയറ്റത്ത് പോയിരുന്നു. ഒരു പക്ഷെ ശ്രീയെ പേടിച്ചിട്ടാകാം അതിന്റെ അമ്മ ബുദ്ധിപൂർവ്വം അങ്ങിനെയിരുത്തിയത്. അവരോടു ചേർന്നു ശ്രീയും, വലത്തുവശത്തു ഞാനുമിരുന്നു. എല്ലാ വിളക്കുകളും അണഞ്ഞു. സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ എന്റെ വലതുവശത്ത് അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. ഒരു ഇരുപത്തഞ്ചു വയസ്സു പ്രായം തോന്നിക്കും. നേരത്തെ ടിക്കറ്റ് റിസർവ്വ് ചെയ്തു താമസിച്ചുവന്നതാണ്. സിനിമ നടക്കുന്നു. പക്ഷെ ശ്രീ സ്ക്രീനിലല്ല ശ്രദ്ധിക്കുന്നത്. എന്റെ വലതുവശത്ത് എത്തിനോക്കിയിട്ട് എന്റെ വലതുകൈ എടുത്ത് അവന്റെ മടിയിൽ വച്ചു. പിന്നെ എന്റെ ഇരിപ്പ് അസ്വസ്ഥത നിറഞ്ഞതായിരുന്നു. കാരണം രണ്ടു കൈകളും അവൻ പിടിച്ചുവച്ചിരിക്കുന്നു. അവന്റെ വലതുകൈ എന്റെ ഇടതുകൈയ്യുടെ മീതെയും, വലതുകൈ അവന്റെ മടിയിലും.. ഒരു വശം അവന്റെ നേർക്ക് ചരിഞ്ഞുള്ള ആ ഇരിപ്പ് ദു:സ്സഹമായിരുന്നു. ഒരു രക്ഷയുമില്ലാതെ ഞാൻ കൈ വലിച്ചു. "എന്തു പറ്റി ?.." ഞാൻ ശ്രീയുടെ ചെവിയിൽ ചോദിച്ചു. അപ്പോൾ ശ്രീ എന്റെ ചെവിയിൽ മന്ത്രിച്ചത് കേട്ട് അറിയാതെ ഞാൻ ചിരിച്ചുപോയി.' എന്റെ വലതുവശത്തിരിക്കുന്നവന്റെ കൈ എന്റെ കൈയ്യിൽ തട്ടുന്നുപോലും.. "അതിനു രണ്ടു കസേരക്കു ഒരു കൈ അല്ലേയുള്ളൂ.." ഞാൻ ചോദിച്ചു.. എന്നിട്ടും തോണ്ടിയും, ചുരണ്ടിയും ശ്രീയെന്നെ അവന്റെ കസേരയിലാക്കി . എന്നിട്ട് ശ്രീ ഞാനിരുന്നിടത്തും ഇരുന്നു. ആ പയ്യനെ ചിറഞ്ഞൊരു നോട്ടവും. അവനൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല.. പിന്നെയാണ് ഞങ്ങൾ സ്വസ്ഥമായിരുന്ന് ആ നല്ല ചിത്രം കണ്ടത്. പറഞ്ഞുവന്നത് എന്നെ ഒരാൾ സൂക്ഷിച്ചു നോക്കുന്നതോ, ശ്രദ്ധിക്കുന്നതോ ശ്രീക്കു സഹിക്കാനാകില്ല. ആ രണ്ടേകാൽ മണിക്കൂർ എങ്ങിനെ തീർന്നുവെന്ന് എനിക്കറിയില്ല. ഇടവേള സമയത്തുപോലും ശ്രീ പുറത്തേക്കു പോയില്ല. എനിക്കു കാവലിരിക്കുന്നതുപോലെ അവിടെ തന്നെയിരുന്നു. എന്റെയും ആ പയ്യന്റെയും മദ്ധ്യത്തിലിരുന്നു ശ്രീ കാണിച്ചുകൂട്ടിയതോർക്കുമ്പോൾ ചിരിയും, ഒപ്പം സങ്കടവും വരും. അവൻ ചാരിയിരുന്നാൽ ശ്രീ ചാരിയിരിക്കും.അവൻ നൂർന്നിരുന്നാൽ ശ്രീ നൂർന്നിരിക്കും.അതായത് അവൻ എന്നെ കാണരുത് എന്ന ഒരേയൊരു ലക്ഷ്യത്തോടെ.. സിനിമക്ക് കയറാൻ കുറച്ചു താമസിച്ചതുകൊണ്ട് വന്നിരുന്നയുടൻ "ഇപ്പോൾ തുടങ്ങിയതേയുള്ളോ അനിയാ.." എന്നെന്റെ ചെവിയിൽ ചോദിച്ചു. സിനിമയുടെ ശബ്ദം തിയേറ്ററിനുള്ളിൽ നിറഞ്ഞുനില്ക്കുമ്പോൾ ആരായാലും അങ്ങിനെയേ ചോദിക്കൂ. അപ്പോൾ തുടങ്ങിയ അസ്വസ്ഥതയാണ് ശ്രീക്ക്.. 'എന്നെ സ്നേഹിച്ച് സ്നേഹിച്ച് ഇവനൊരു മാനസികരോഗി ആയോ?' എന്നുപോലും ഞാൻ ചിന്തിച്ചുപോയി. സിനിമ കഴിഞ്ഞു പുറത്തുവന്നതും മമ്മയുടെ കുടുംബവീട്ടിന്റെ പരിസരത്തുള്ള ജോയമ്മ ആന്റിയുടെ മുന്നിലാണ് ചെന്നു പെട്ടത്! ശ്രീയെ അവർക്കറിയില്ല. ശ്രീയോട് കുറച്ചു മാറിനടന്നോളാൻ ഞാൻ പറഞ്ഞു. അവൻ അതുകേട്ടു മുന്നെ നടന്നു. "നീ ഒറ്റക്കാന്നോടാ കൊച്ചനേ.." അവർ ചോദിച്ചു .."അതെ' എന്ന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു. 'നേരം വൈകി . എന്നാപിന്നെ മോൻ ചെല്ല്.. ഞങ്ങള് അടുത്ത ഷോക്ക് കേറാൻ തുടങ്ങുവാ.." എന്നവരും പറഞ്ഞു. അവർ കുറെപേരുണ്ട്. മമ്മയോട് പറയാതെ വന്നിരുന്നെങ്കിൽ ഇന്ന് കുഴഞ്ഞതു തന്നെയായിരുന്നു.! ഞാൻ ഈശോക്ക് നന്ദി പറഞ്ഞു. ഞാൻ തിയേറ്ററിനു പുറത്തുവന്നപ്പോൾ ശ്രീയവിടെ വണ്ടി സ്റ്റാർട്ട് ചെയ്തു കാത്തുനില്പ്പുണ്ടായിരുന്നു. "ചേട്ടാ.. എനിക്കു വിശക്കുണൂ.. ഇന്നെന്താ ചോളം വാങ്ങിതരാഞ്ഞത്.?" (ഞാൻ ) "ഇന്നു നല്ല തിരക്കല്ലായിരുന്നോ.. ആ കടയിലും പോയി ക്യൂ നില്ക്കണം." ശ്രീ പറഞ്ഞതു കേട്ട് ചിരി വന്നു. അതൊന്നുമല്ല സത്യമെന്നു എനിക്കറിയാമായിരുന്നു. ആ പയ്യനുമായി ഞാൻ കൂടുതൽ അടുത്തിടപഴകിയാലോ എന്നോർത്താകും ശ്രീ പോകാത്തത്. 'നന്ദനം ' കാണാൻ പോയപ്പോഴും ഇതേ ആളുണ്ടായിരുന്നു. അന്ന് മുള്ളാൻ പോയി, ചോളം, കോള എല്ലാം വാങ്ങിതന്നതാ കള്ളൻ. " നമുക്ക് ഇന്ത്യൻ കോഫി ഹൗസിൽ പോയാലോ.?. എനിക്കു മസാല ദോശ കഴിക്കാൻ കൊതിയാകുന്നു.. ആ കോഫിയും .. ശ്രീ സമ്മതിച്ചു. ഞങ്ങൾ വഴി ചോദിച്ചു മെഡിക്കൽ കോളേജിനടുത്തുള്ള കോഫി ഷോപ്പ് കണ്ടുപിടിച്ചു. അവിടെ കയറി രണ്ടു മസാല ദോശയ്ക്കും,ര ണ്ടു കോഫിക്കും ഓർഡർ കൊടുത്തു. ആ കോഫി ഷോപ്പിന്റെ ഒരു മൂലയ്ക്ക് മുഖത്തോടു മുഖം നോക്കി ഞങ്ങളിരുന്നു. മേശയുടെ അടിയിൽ കൂടി ശ്രീ എന്റെ കാലിൽ തോണ്ടുന്നുണ്ടായിരുന്നു. "എന്താ.. ?" ആ കണ്ണുകളിലേക്ക് നോക്കി അനുരാഗപൂർവ്വം ഞാൻ ചോദിച്ചു. "ഹായ്.. എന്താ ഈ കണ്ണുകളുടെ വശീകരണശക്തി.. ഞാൻ ക്രിസ്ത്യനായി മതം മാറട്ടെ ! ഈ ചെക്കനെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാൻ.." ശ്രീയുടെ അക്ഷമയോടെയുള്ള ചോദ്യം എന്നെ ചൊടിപ്പിച്ചു. "ശരി. ചേട്ടൻ ക്രിസ്ത്യനാകൂ.. ഞാൻ ഹിന്ദുവാകാം.. അപ്പോൾ പിന്നെ പ്രശ്നം തീർന്നില്ലേ.. നമ്മുടെ വീട്ടുകാർക്കു എന്തായാലും നമ്മെ ഉപേക്ഷിക്കാൻ കഴിയില്ല. എനിക്ക് 'പറമ്പിൽ വീട്ടിലും ( ശ്രീയുടെ വീട്ടിന്റെ പേര് ), ചേട്ടന് 'പറുദീസ'യിലുമല്ലേ പ്രശ്നമുള്ളൂ.. നമ്മൾ മതം കൈമാറിയാൽ ആ പ്രശ്നങ്ങളൊക്കെ തീരും.." ഞാൻ പറയുന്നതു കേട്ട് ശ്രീ കണ്ണും തള്ളിയിരുന്നു. കാരണം അവനതു മനസ്സിലായില്ല. "തല്ക്കാലം മനസ്സിലാക്കണ്ട.."' എന്നു ഞാനും പറഞ്ഞു. ചൂടു മസാല ദോശ കഴിച്ചു കോഫിയും കുടിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങിയതും മമ്മയുടെ വിളി വന്നു. ശ്രീ കൂടെയുണ്ടെന്നതൊഴിച്ച് ബാക്കിയെല്ലാം ഞാൻ സത്യം പറഞ്ഞു. അന്നെല്ലാം എന്റെ ചെലവായിരുന്നു. അവിടുന്ന് ഞങ്ങൾ നേരെ മെഡിക്കൽകോളേജിന്റെ മൈതാനത്തേക്ക് പോയി. എനിക്കാണേൽ അധികം താമസിക്കാതെ വീട്ടിലെത്തണം. സായിചേട്ടൻ ബൈക്കിനു വേണ്ടി ശ്രീയെ വിളിക്കുകയും ചെയ്തു. ശ്രീയാണേൽ എന്നെ കാണാൻ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടുമില്ല. സന്ധ്യാനേരം..! ആകാശത്ത് അർദ്ധചന്ദ്രനും കോടാനുകോടി നക്ഷത്രങ്ങളും കാണാം. "മുത്തെ .., കുറച്ചുനേരത്തേക്ക് നമുക്കിവിടെ ലോഡ്ജിലൊരു മുറിയെടുത്താലോ..?" ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി. "മുറിയോ.. എന്തിന്..?!" ഞാൻ ചോദിച്ചു. ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു." പോടാ കള്ളാ.. ഒന്നുമറിയാത്തതുപൊലെ.. കുഞ്ഞുകളിക്കാതെ കാര്യംപറ.." അവൻ ധൃതി കൂട്ടി. "എന്റെ ശ്രീയേട്ടാ.. ഒരിക്കലും നടക്കാത്ത കാര്യമാണ്. ഞാനത് സമ്മതിക്കില്ല. ഇതുവരെ നമ്മൾ ചെയ്തതിലൊക്കെ പരോക്ഷമായെങ്കിലും നമ്മുടെ വീട്ടുകാരുടെ ഒരു ഒത്താശ ഉണ്ടായിരുന്നു. ഇപ്പോൾ ചേട്ടൻ പറഞ്ഞത് തെറ്റ് ! അപകടമാണത്. നമുക്ക് തമ്മിൽ പ്രണയിക്കാൻ എന്തിനാ ഒരു മറ? പ്രണയത്തെ ഈ വിധത്തിൽ അപമാനിക്കാൻ ഞാനാളല്ല.. സോറി !" ഞാൻ പറഞ്ഞു നിർത്തി. അപ്പോൾ ശ്രീ വിഷയം മാറ്റി. "താനിപ്പോൾ നില്ക്കുന്ന വീട്ടിൽ ചെറിയൊരു ചെക്കനില്ലേ.. രാത്രി അവന്റെ അടുത്താണോ ടോമികുട്ടൻ കിടക്കുന്നത്.? ഞാനറിയാതെയിനി നിങ്ങൾ തമ്മിൽ വല്ലതും നടക്കുന്നുണ്ടോ? എന്നോടുള്ള താല്പര്യം കുറച്ചു കുറഞ്ഞോ എന്നൊരു സംശയം.?!" ശ്രീയുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. കണ്ണുകൾ തറപ്പിച്ചു ഞാനൊന്നു നോക്കിയ ശേഷം കുറച്ചകലേക്ക് ഒരു കാട്ടുകൊന്ന മരത്തിന്റെ അരികിൽ പോയി മൈതാനത്തിലേക്കു നോക്കിനിന്നു. പറഞ്ഞത് എനിക്കിഷ്ടമായിട്ടില്ല എന്ന് ശ്രീക്ക് മനസ്സിലായി. അവൻ ഓടിവന്നു ചേർന്നുനിന്നിട്ട്, "അയ്യോ എന്റെ ചക്കരമുത്തെ പിണങ്ങല്ലേ.. ഞാൻ ചുമ്മാ ഒരു തമാശക്കു ചോദിച്ചതല്ലേ.." എന്നു പറഞ്ഞു കഴുത്തിന്റെ പുറകുവശത്തു ഒരുമ്മ തന്നു. "വേണ്ട. മാറിപ്പോ.. എന്നോടു സംസാരിക്കണ്ട.! ഒരാൾ കൈ തന്നാലോ, അടുത്തിരുന്നാലോ, കൂടെ കിടന്നാലോ ഇഷ്ടം തോന്നുന്ന വ്യക്തിയല്ല ഞാൻ..! ശ്രീയെ അങ്ങിനെയാണോ ഞാൻ സ്വന്തമാക്കിയത്..? എനിക്കിഷ്ടമുള്ളവർ വെറുതെ എന്നെ സംശയിക്കുന്നത് എനിക്കിഷ്ടമല്ല. ഇനി മേലിൽ ഇങ്ങനെ ഉണ്ടാകരുത്. ലോഡ്ജിൽ മുറിയെടുക്കുന്നതൊക്കെ അപകടമാണ്. അതും ഈ പ്രായത്തിൽ.. എനിക്കു പേടിയാ.. അല്ലാതെ ഒരുമിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല." ആൾക്കാർ ശ്രദ്ധിക്കും. എന്തു കാരണം പറയും.." ഞാൻ ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി. "ശരി ശരി.. എന്റെ മോൻ എന്നോട് ക്ഷമിക്ക്. എന്റെ പൊട്ടബുദ്ധിയിൽ അപ്പോൾ അങ്ങിനെ തോന്നി .നിന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടാ.. വാ.. വന്നു വണ്ടിയിൽ കയറ്.. നേരം വൈകുന്നു. നമുക്കു വേഗം പോകാം. ശ്രീയുടെ മുഖം വളരെ വിഷമത്തോടെ കാണപ്പെട്ടു. ഞാൻ പുറകിൽ കയറി. ശ്രീ ബൈക്ക് വേഗതയിൽ വിട്ടു. ശ്രീയുടെ ആവശ്യം എനിക്ക് അറിയാമായിരുന്നു. പക്ഷെ അവന്റെ മനസ്സിനെ സന്തോഷിപ്പിക്കാൻ എന്താ ഒരു മാർഗ്ഗം? ഞാൻ ആലോചിച്ചു. ഞാനാ തലമുടി വെറുതെ പിടിച്ചു വലിച്ചുകൊണ്ടേയിരുന്നു.. നിശബ്ദത ഞങ്ങൾക്കിടയിൽ ഒരു വീർപ്പുമുട്ടുണ്ടാക്കി. ഞങ്ങൾ കുറവിലങ്ങാട് എത്തുന്നതുവരെ ശ്രീ എന്നോട് ഒന്നും സംസാരിച്ചതേയില്ല. സെന്റ്‌മേരീസ് പള്ളിയെത്തിയപ്പോൾ ഞാൻ വണ്ടി നിർത്തിച്ചു. അവിടെയിറങ്ങി മാതാവിനോട് പ്രാർത്ഥിച്ചു. തിരികെ വന്നു ശ്രീയോട് ക്ഷമ ചോദിച്ചു." ഈ മുഖത്തോടെ എന്റെ ചേട്ടനെ ഞാനിന്ന് വിടില്ല.. എനിക്കിപ്പോൾ ഈ നെഞ്ചിൽ തല ചായ്ക്കണം. അതുകേട്ടപ്പോൾ പാവം ശ്രീയുടെ മുഖം വിടർന്നു. ഒരു കള്ളച്ചിരി ..! ഞങ്ങൾ വീണ്ടും യാത്രയായി. ശ്രീയെ പെട്ടെന്നു വിടണം. ഇനി ഒത്തിരി ദൂരം യാത്ര ചെയ്യാനുള്ളതാണ്. പോകുന്ന വഴി ശ്രീയുടെയും, എന്റെയും കണ്ണുകൾ രണ്ടു വശത്തേക്കും പരതുന്നുണ്ട്." എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലം കണ്ടിരുന്നെങ്കിൽ..!" ഞാൻ ശ്രീയോട് പറഞ്ഞു. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ഒരു വശത്ത് റബ്ബർ എസ്റ്റേറ്റും ,മറുവശത്ത് പണി തീരാറായ ഒരു രണ്ടുനില കെട്ടിടവും കണ്ടു ."ഇവിടെ നോക്കാം.." ഞാൻ പറഞ്ഞു. ശ്രീ വണ്ടിയൊതുക്കി. ഒരു ഇടറോഡാണ്. അവിടെങ്ങും ആരെയും കാണാനില്ല. പക്ഷെ, പൂശു തീരാത്ത ആ വീടിനോട് ചേർന്ന് ഒരു ഓടിട്ട വീട്. പുറത്തെങ്ങും ആരുമില്ല. മിന്നാമിനുങ്ങിന്റെ വെട്ടത്തിൽ മുൻവശത്ത് ഒരു ലൈറ്റ് കത്തിനില്പുണ്ട്. വോൾട്ടേജ് കുറവുള്ള സ്ഥലമാണെന്നു തോന്നുന്നു. എന്റെ നെഞ്ചിടിക്കുന്നുണ്ട്. "ഇനി 'കള്ളന്മാർ' എന്നുപറഞ്ഞു ആരേലും പിടിച്ചു തല്ലുമോ.?!" അസമയത്ത് പരിചിതമല്ലാത്ത മുഖങ്ങൾ കണ്ടാൽ ചിലർ ചോദ്യം ചെയ്യും. ഞാൻ ശ്രീയോടതു പറഞ്ഞു. അവൻ എന്റെ വായ് പൊത്തിപ്പിടിച്ചു. വണ്ടി സുരക്ഷിതമായി ഒതുക്കിവച്ചു. നല്ല കൊതുകും, പച്ചിലക്കാടും.. ഞങ്ങൾ പമ്മിപമ്മി ആ വീടിനു പുറകുവശത്തേക്കു പോയി. ഞാൻ ശ്രീയുടെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. " വല്ല മൂർഖൻ പാമ്പുംകാണുമോ.." കഴിഞ്ഞയാഴ്ച പ്രാക്ടിക്കൽ ക്ലാസിൽ പടം വരച്ചതിനു ടീച്ചർ "ഗുഡ് ' തന്നതാ.. ഇന്നു കടി കിട്ടുമോ ഈശോയെ.." അതു കേട്ടതും ശ്രീയെന്റെ കൈയ്യിൽ നുള്ളി. ഞങ്ങൾ പണി തീരാത്ത ആ വീടിന്റെ അടുക്കളയുടെ ഭാഗത്തിരുന്നു. പാഴ് തടികളുൾപ്പെടെ കുറെ സാധനസാമഗ്രികൾ കിടപ്പുണ്ട്. കുറ്റാൻകൂരിരുട്ട് ! പേടികൊണ്ട് വികാരങ്ങളൊന്നും വരുന്നുമില്ല. മൊബൈലിന്റെ വെളിച്ചത്തിൽ ഞാൻ പാമ്പുണ്ടോ എന്നു നോക്കി. "ഇതാ ഒരു പെരുമ്പാമ്പ്.'എന്നു പറഞ്ഞു ശ്രീയെന്നെ മുണ്ടു പൊക്കി കാണിച്ചു . എന്നിട്ട് ചീത്ത പറഞ്ഞു അതണപ്പിച്ചു. 'മുണ്ട് പൊക്കണ്ട. പാമ്പുണ്ടെങ്കിൽ അതിൽ തന്നെ കടിച്ചുതരും.. പിന്നെ എനിക്കു സങ്കടാവും." ഞാൻ അടക്കം പറഞ്ഞു.. അവൻ മുണ്ട് ഊരി ഒരു തടിയിന്മേൽ മാറ്റിയിട്ടു. എന്റെ പാന്റിൽ പിടിച്ചുവലിച്ചു. അപ്പോഴതാ ശ്രീയുടെ മൊബൈൽ അടിക്കുന്നു. ശ്രീ പെട്ടെന്ന് കാൾ കട്ട് ചെയ്ത് മൊബൈൽ ഓഫ് ആക്കി . ഉടനെ തൊട്ടടുത്ത വീട്ടുകാർ ഞങ്ങളിരിക്കുന്ന വശത്തെ ലൈറ്റ് ഇട്ടു.. ഞങ്ങളുടെ മുഖത്തുതന്നെ ആ വെട്ടമടിച്ചു.. ഭയം തലച്ചോറിനെ മരവിപ്പിച്ച നിമിഷങ്ങൾ... അയ്യോ.. ഞാൻ അറിയാതെ ഒച്ചയിട്ടു.. (തുടരും..)
എന്റെ പ്രണയം ....... (ഭാഗം : 56 )
പെട്ടെന്ന് ഞങ്ങൾ കുനിഞ്ഞവിടെയിരുന്നു. എന്റെ മൊബൈൽ ഞാൻ ഓഫ് ചെയ്തു. ഇല്ലേൽ ഇനിയതിൽ ആരേലും വിളിച്ചാലോ.? ശ്രീയാണേൽ ഷഡ്ഡി മാത്രമേ ധരിച്ചിട്ടുള്ളൂ. ഞാനാ മടിയിൽ തല വച്ചാണ് കിടക്കുന്നത്. ശ്രീക്ക് ഉത്തേജനം സംഭവിച്ചതു പടിപടിയായി താഴേക്കു പോകുന്നതായി എനിക്കനുഭവപ്പെടുന്നുണ്ട്. ഞാൻ ''ഒന്നും സംഭവിക്കരുതേ എന്നു മനമുരുകി പ്രാർത്ഥിച്ചു. ചെയ്ത അബദ്ധത്തിന് ഈശോയോട് മാപ്പിരന്നു. ഭാഗ്യവശാൽ കുറച്ചു കഴിഞ്ഞപ്പോൾ ആ ലൈറ്റണഞ്ഞു. "ചേട്ടാ.. ഒരു പക്ഷെ അവർ വേറെ എന്തെങ്കിലും ആവശ്യത്തിനു ലൈറ്റ് ഇട്ടതായിക്കൂടെ..? എന്നാലും ഇനിയിവിടെ നില്ക്കുന്നത് പന്തിയല്ല " ഞാൻ ശബ്ദം വളരെകുറച്ച് ശ്രീയോട് പറഞ്ഞു. എന്റെ നെഞ്ചിടിപ്പു കൂടിവന്നു. എന്റെ വാക്കു കേട്ടു ശ്രീ എണീറ്റു മുണ്ടെടുത്തുടുത്തു. ശ്രീ എന്റെ ശരീരതതിന്റെ നിറത്തിനെയാണ് പഴിച്ചത്. "ഇരുട്ടത്തു പാത്തു നിന്നിട്ടും വലിയ കാര്യമൊന്നുമില്ല. ആളു നില്ക്കുന്നത് ടോമികുട്ടന്റെ നിറം വിളിച്ചുപറയും". പിന്നെ ഞങ്ങൾ ആ വീടിന്റെ മറുവശത്തേക്കോടി. ഞാൻ ശ്രീയുടെ തോളിൽ ചേർന്നുനിന്നു. അപ്പോൾ അവന്റെ നിശ്വാസം എനിക്ക് ആശ്വാസം പകർന്നു. ആ മുഖത്ത് ഭയം നിഴലിച്ചിരുന്നു. ശ്രീ പെട്ടെന്നൊരു സിഗരറ്റ് എടുത്തു കത്തിക്കാൻ തുടങ്ങി. ഞാനാ ലൈറ്റർ ഊതിക്കെടുത്തി. കാരണം എത്ര ദൂരത്തു നില്ക്കുന്ന ആളിനും തീയ് കത്തുന്നത് കാണാൻ കഴിയും. ആ പരിസരത്ത് അധികം വീടുകൾ ഇല്ലാത്തതൊരു ഭാഗ്യമായ് തോന്നി. അവിടേക്കു കയറാൻ തോന്നിയ നിമിഷത്തെ ഞങ്ങൾ മനസ്സുകൊണ്ടു പഴിച്ചു. നോക്കുമ്പോൾ റോഡിൽ കൂടി ആരോ നടന്നുവരുന്നു. നടുവഴിയിൽ പരിചിതമല്ലാത്ത ഒരു വണ്ടി കണ്ടാൽ ഏതു നാട്ടിൻപുറത്തുകാരും ശ്രദ്ധിക്കും. പക്ഷെ അയാൾ നടന്നുപോയി. സമയം എട്ടു മണിയോളമാകുന്നു. "ഇവിടെ അധികനേരം നില്ക്കാൻ കഴിയില്ല. പോകാം ."ഞാൻ പറഞ്ഞു. പരിചിതമല്ലാത്ത ഈ സ്ഥലത്തു വച്ചു പിടിക്കപെട്ടാൽ പിന്നെ നാണക്കേട് കൊണ്ട് ജീവിച്ചിരുന്നിട്ടു കാര്യമില്ല. പണി നടന്നുകൊണ്ടിരിക്കുന്ന വീടായതിനാൽ അതിനകത്തു വിലപിടിപ്പുള്ള പല സാധനങ്ങളും കാണും.മോഷ്ടിക്കാൻ കയറിയെന്നേ ആരും കരുതൂ.. പിടിച്ചാൽ പോലീസിൽ എല്പ്പിക്കും. ഒരാളാണെങ്കിൽ മുള്ളാൻ കയറി എന്നെങ്കിലും പറയാം. ഇതിപ്പോൾ രണ്ടുപേർ ! അതും ഈ സമയത്ത് പണി പൂർത്തിയാകാത്ത വീട്ടിൽ എന്തിനു കയറണം എന്നത് ഒരു വല്ലാത്ത ചോദ്യമാകും. പിന്നെ താമസിച്ചില്ല. ശ്രീ ആദ്യം ഓടിപ്പോയി. റോഡിൽ ചെന്ന് ആരുമില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം എന്നെ കൈകാട്ടി വിളിച്ചു. ഞാൻ പുറകെ ചെന്നതും ശ്രീ കുറെ ദൂരം ബൈക്ക് ഉരുട്ടികൊണ്ടു പോയി സ്റ്റാർട്ട് ആക്കി. ആ വീട്ടുകാർ ശ്രദ്ധിക്കാതിരിക്കാനായിരുന്നു അത് ! ആ ഓടിട്ട വീട്ടുകാർ തന്നെ ഉണ്ടാക്കുന്ന വീടാകാം അത് ! എന്തായാലും ഞങ്ങൾ അപകടമേഖല തരണം ചെയ്തു. പിന്നെ നാളിതുവരെ ഞാൻ ആ ഭാഗത്തേക്കു പോയിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഒരു കറുത്ത രാത്രിയായിരുന്നു അത് ! ശ്രീയെന്നെ കുടുംബവീടിന്റെ പരിസരത്ത് കൊണ്ടുവന്നു. റോഡരികിൽ വണ്ടി നിർത്തി ഞങ്ങൾ കുറച്ചു നേരം തമ്മിൽ നോക്കിനിന്നു. പിരിയുന്ന സമയം എന്റെ രണ്ടു കൈകളും ചേർത്തുപിടിച്ച് ശ്രീ പറഞ്ഞത് ഇന്നലെ പോലെ ഞാൻ ഓർക്കുന്നു. "മുത്തെ.. ഇനി നമ്മൾ ഒരിക്കലും പിരിഞ്ഞുകൂടാ.. പിരിഞ്ഞാൽ ഈ ഭൂമിയിൽ പിന്നെ ഞാനുണ്ടാവില്ല. എന്നുമെനിക്കീ കണ്ണുകളുടെ തിളക്കം കാണണം.. എന്റെ മുത്തിനിത് എന്നും ഓർമ്മ വേണം. ഞാൻ കാശുകാരനല്ല എന്നു പറഞ്ഞെന്നെ ഉപേക്ഷിച്ചവളെ പോലും നിന്റെ സാനിദ്ധ്യത്തിൽ ഞാൻ പൂർണ്ണമായി മറന്നുകഴിഞ്ഞു. ഇന്നെന്റെ എല്ലാം നീയാണ്. നാളെയും അങ്ങിനെയാകണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്." അതു പറയുമ്പോൾ ഒരു നിശ്ചയദാർഢ‍്യo അവന്റെ മുഖത്തു ഞാൻ കണ്ടു. അതു പറഞ്ഞു എന്റെ രണ്ടു കണ്ണുകളിലും അവൻ മാറി മാറി ചുംബിച്ചു. ഞാനും കൊടുത്തു ആ ചുണ്ടിലും ,കവിളത്തും രണ്ടുമ്മകൾ..! നേരം വൈകിയതുകൊണ്ട് പെട്ടെന്നു വിട്ടോളാൻ ഞാൻ ശ്രീയോട് പറഞ്ഞു. ശ്രീ പോയി മറയുന്നത് ഹൃദയവേദനയോടെ ഞാൻ നോക്കി നിന്നു. ശ്രീയുടെ നാട്ടിൽ ചെന്നപ്പോൾ അവനെന്നെ എത്ര സന്തോഷിപ്പിച്ചാണ് വിട്ടത്. ഇതിപ്പോൾ വല്ലാത്ത കഷ്ടമായിപ്പോയി. ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ഇങ്ങോട്ടേക്കു വരണ്ട എന്നു ഞാൻ ആദ്യമേ പറഞ്ഞത്. മനസ്സിൽ സങ്കടം നുര പൊന്തുന്നു.. ഒന്നും പുറത്തു കാണിക്കാനും കഴിയില്ല. പപ്പാ തന്നതിൽ ഇനിയാകെ നൂറു രൂപ മിച്ചമുണ്ട്. അന്നത്തെ ദിവസം ഞാൻ ഒന്നും കഴിച്ചില്ല. മമ്മ ഒരു ഗ്ലാസ് പാലു കൊണ്ടുവന്നത് ടോണിയെ കൊണ്ടു നിർബന്ധപൂർവ്വം കുടിപ്പിച്ചു. കിടന്നപ്പോൾ ടോണി ഓടി അടുത്തുവന്നു ചോതുങ്ങി.. ശ്രീ പറഞ്ഞതോർത്തപ്പോൾ ടോണിയോടു ദേഷ്യം തോന്നി. അവനെ എന്റെ ബെഡ്ഡിൽ നിന്ന് കുത്തിയെഴുന്നേല്പിച്ചു വിട്ടു. ആനി ചേച്ചിക്കതു കണ്ടപ്പോൾ ഇഷ്ടമായില്ല. "നീയിങ്ങു വാടാ മോനേ.. ആ പൂച്ചകണ്ണൻ അവിടെ ഒറ്റയ്ക്കു കിടക്കട്ടെ..!" എന്ന് പറഞ്ഞു അവനെയങ്ങു വിളിച്ചുകൊണ്ടുപോയി. ശ്രീ എത്തിയാൽ ഉടനെ സന്ദേശം അയക്കും. ഞാൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു. മനസ്സിൽ ഒരു അസ്വസ്ഥത നിറഞ്ഞുനിന്നിരുന്നു. പത്തു മണിക്കാണ് ശ്രീയുടെ സന്ദേശം വന്നത്. സായിചേട്ടനു വണ്ടിയും,താക്കോലും കൊടുത്തു വീട്ടിലേക്കു പോകുന്നതായിരുന്നു അതിലെ ഉള്ളടക്കം ! ഇന്നൊരു മോശം ദിവസമായിരുന്നു. അതു ചിന്തിച്ചു കിടന്നു ഞാനുറങ്ങിയതറിഞ്ഞില്ല.. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ശ്രീ കുറെ പ്രാവശ്യം വിളിച്ചിരിക്കുന്നു. രാത്രി വിളിച്ചതാണ്. ഞാൻ കട്ടിലിൽ ഇരുന്നുതന്നെ ശ്രീയെ വിളിച്ചു. ഉത്തരമില്ല. എണീറ്റു പതിവുകർമ്മങ്ങൾ കഴിഞ്ഞപ്പോൾ അപ്പാപ്പൻ കണ്ണിൽ മരുന്നൊഴിക്കാൻ വിളിച്ചു. അപ്പാപ്പനു കാഴ്ചക്ക് ചെറിയ തകരാറുണ്ട്. പഞ്ചസാരയുടെ അസുഖം കൊണ്ടെന്നാണ് ഡോക്ടർ പറയുന്നത്. മരുന്നൊഴിച്ചു തിരികെ വന്നതും ശ്രീ വിളിക്കുന്നു. ഇന്നലെ രാത്രി ഉറങ്ങാനൊ, ഒന്നും പഠിക്കാനൊ കഴിഞ്ഞില്ലെന്നുo, ഇനി ജനുവരി രണ്ടു വരെ കാണാതെ കഴിക്കാൻ വയ്യെന്നും പറഞ്ഞു വിഷമിക്കുന്ന ശ്രീയോട് എന്താ പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. തമ്മിൽ സ്വതന്ത്രമായി ഒന്നു കാണാൻ എന്തെങ്കിലും ഒരു വഴി കണ്ടുപിടിച്ചേ മതിയാകൂ. പ്രാതൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആനിചേച്ചി എൻട്രൻസ് കോഴ്സ് പഠിക്കുന്നതിനെ പറ്റി പരാമർശിച്ചു. പെട്ടെന്നു ബുദ്ധിയിൽ ഒരു വഴി തെളിഞ്ഞു. "മമ്മാ.. ശ്രീ പഠിക്കുന്ന കോച്ചിംഗ് സെന്ററിൽ ജനുവരി ഒന്നു മുതൽ ഞാനും പരിശീലന ക്ലാസ്സിന് പൊക്കോട്ടെ ? ക്ലാസ്സ് തുടങ്ങി കഴിഞ്ഞാൽ ശനിയും, ഞായറും മാത്രം പോകാം. മമ്മയും, അപ്പാപ്പനും രണ്ടാം തീയതി വന്നാൽ മതി. ശ്രീ 31നു പോകുമ്പോൾ ഞാൻ കൂടെ പോകാം. എന്തു പറയുന്നു.?" അതു കേട്ടതും മമ്മ അതവിടെ വലിയൊരു ചർച്ചാവിഷയമാക്കി. പപ്പയെ വിളിച്ചു ചോദിച്ചതിനു ശേഷം ഒരു തീരുമാനത്തിലെത്താമെന്നു മമ്മ ഉറപ്പുനല്കി. പപ്പായുടെ വിളിക്കു വേണ്ടി ഞാൻ കാത്തിരുന്നു. അന്ന് വൈകിട്ടാണ് പപ്പാ വിളിച്ചത് . ഞാൻ മുക്കിയും, മൂളിയും കാര്യം പറഞ്ഞൊപ്പിച്ചു.. 'എല്ലാം കൂടി പഠിക്കാൻ സമയം കിട്ടുമോ മോനെ..'എന്നൊരൊറ്റ ചോദ്യമേ പപ്പാ ചോദിച്ചുള്ളൂ. ഞാൻ സമയം ഒപ്പിക്കാമെന്നു പറഞ്ഞതും അനുവാദം തരികയായിരുന്നു. അല്ലെങ്കിലും പഠിക്കുന്ന ഒരു കാര്യത്തിനും പപ്പാ ഇന്നുവരെ എതിരു പറഞ്ഞിട്ടില്ല. എനിക്കു സന്തോഷമായി. പിന്നെ ഞാൻ ഉടൻ തന്നെ ശ്രീയെ വിളിച്ചു വിവരം പറഞ്ഞു. അവനും അതിസന്തോഷം പ്രകടിപ്പിച്ചു. യാത്രയെ പറ്റി ഞങ്ങൾ ആസൂത്രണം ചെയ്തു. ശ്രീയുടെ പ്രഭചേച്ചിയെ കെട്ടിച്ചു വിട്ടത് ആലുവ ' വാഴക്കുളം' എന്ന സ്ഥലത്താണ്. വരുന്ന മുപ്പതാം തീയതി ശ്രീ ചേച്ചിയെ കാണാൻ അവിടേക്കു പോകും. 31 നു ഞാൻ കോട്ടയത്തു നിന്നും ട്രെയിനിൽ കയറി ചെന്നാൽ , ആലുവയിൽ എത്തുന്ന നേരം ശ്രീക്കു എന്റെ കൂടെ കയറാം. ബസ്സിലെ യാത്ര എനിക്കിഷ്ടമല്ല. കുലുങ്ങിക്കുടുങ്ങി അങ്ങെത്തുമ്പോൾ തളർന്നൊരു പരുവമാകും. അവസാനം ഞങ്ങൾ ട്രെയിനിനു പോകാൻ തന്നെ തീരുമാനിച്ചു. ഇന്നലത്തെ വിഷമം കൂടി അന്നു തീർത്തുകൊടുക്കണമെന്നു മനസിലുറപ്പിച്ചു. പരിചയപ്പെട്ട ശേഷമുള്ള ആദ്യത്തെ പുതുവത്സരമാണ്. തകർക്കണം. പിന്നെയുള്ള ഓരോ നിമിഷങ്ങളും തള്ളിനീക്കാൻ ഞാൻ നന്നേ ബദ്ധപ്പെട്ടു. ഒരു വശത്തു സന്തോഷം ! മറുവശത്തു സന്താപം ! ടെസ്സി ആന്റിയുടെ പൂന്തോട്ടം മുഴുവൻ ഞാൻ നനച്ചുകൊടുത്തു. മമ്മയെ വീട്ടുജോലികളിൽ സഹായിച്ചു. അപ്പാപ്പന് കാലു തിരുമ്മിക്കൊടുത്തു. അപ്പാപ്പൻ മുടക്കിയ ട്രെയിൻ യാത്ര ഇതാ വീണ്ടും സഫലമാകാൻ പോകുന്നു. മമ്മയും,അപ്പാപ്പനും കോഴിക്കോട് എത്തുന്നതു വരെയുള്ള സമയം നിർണായകമാണ്. എനിക്കും ശ്രീക്കും സ്വന്തം! ഞാൻ കുറെ മനക്കോട്ടകൾ കെട്ടാൻ തുടങ്ങി. പക്ഷെ, അവിടെയും ഒരു വലിയ പരീക്ഷണം എന്നെ കാത്തിരിക്കുന്നുണ്ടെന്നറിയാതെ ... (തുടരും.. )
എന്റെ പ്രണയം ...... (ഭാഗം :: 57)
അന്നു വൈകിട്ട് അപ്പാപ്പനു പെട്ടെന്നൊരു വയറുവേദന! അന്ന് പുള്ളിക്കാരൻ കൊതി മൂത്ത് കേക്ക് കട്ടുതിന്നതാണു കാരണം !. എപ്പോൾ കേക്ക് കഴിച്ചാലും അപ്പാപ്പൻ അന്ന് ആശുപത്രിയിൽ തന്നെ ! ഞങ്ങളുടനെ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ അവർ അഡ്മിറ്റ് ചെയ്തു. പ്രൈവറ്റ് ആശുപത്രിയുടെ ഒരു തന്ത്രം ! കുറെ ടെസ്റ്റുകളും നടത്തി.. ഞാനും,സണ്ണി അങ്കിളും (ടെസ്സി ആന്റിയുടെ ഭർത്താവ്) കൂടെയാണ് അന്നു രാത്രി അപ്പാപ്പനു കൂട്ടിരുന്നത്.. ഈ അവസ്ഥയിൽ 'നാളെ കോഴിക്കോട് പോകണ്ട' എന്നു പറഞ്ഞിട്ടാണ് മമ്മ ആസ്പത്രിയിൽ വീട്ടിലേക്കു പോയത്. ഞാനാകെ തളർന്നുപോയി. ചൊവ്വാഴ്ച രാത്രി ഒരു ബെഡ്ഡിൽ ഒന്നിച്ചുറങ്ങാമെന്നു ശ്രീക്കു വാക്കു കൊടുത്തതാണ്. എന്തു വില കൊടുത്തും അതു പാലിച്ചേ തീരൂ. അപ്പാപ്പനു വ്യാധി കുറയാൻ നന്നായി പ്രാർത്ഥിച്ചു. അന്ന് ഓരോന്ന് ആലോചിച്ചിട്ട് ഉറക്കമേ വന്നില്ല. അപ്പാപ്പൻ കാരണം ഇതിപ്പോ രണ്ടാം തവണയാണ് ഞങ്ങൾ ഒരുമിച്ചു തീരുമാനിച്ച തീവണ്ടി യാത്രക്ക് ഇങ്ങനെ തടസ്സം വരുന്നത്. ആശുപത്രിയിക്കുള്ളിൽ അപ്പാപ്പന്റെ ബെഡ്ഡിനരികിൽ അന്നത്തെ എന്റെ രാത്രി ഇഴഞ്ഞുനീങ്ങി. രാവിലെ അപ്പാപ്പന് പഞ്ചസാര ഇടാത്ത ഒരു ചായ വാങ്ങി കൊടുത്തു. "കുഞ്ഞേ. ഇന്നല്ലേ കോഴിക്കോടിനുള്ള നിന്റെ യാത്ര?. നീ പഠിക്കാൻ പോകുന്നില്ലേ..? എനിക്ക് കുറച്ചു ഭേദമുണ്ട്. മോൻ പോകാൻ നോക്ക്.. അന്നമ്മയോട് ഞാൻ പറഞ്ഞോളാം.." അതു കേട്ടതും എന്റെ മുഖം താമരപോലെ വിടർന്നൂ. ഞാനുടനെ തന്നെ മമ്മയെ ഫോണിൽ വിളിച്ചു അപ്പാപ്പനെ കൊണ്ടു സംസാരിപ്പിച്ചു. മമ്മ പോകാൻ സമ്മതിച്ചു. അപ്പാപ്പൻ യാത്ര ചെലവുകൾക്കായി ഇരുന്നൂറു രൂപാ തന്നു. 'വേണ്ടാ..' എന്നു പറഞ്ഞിട്ടും കേൾക്കില്ല. എനിക്കാണേൽ ഉറക്കമിളച്ചതിന്റെ നല്ല ക്ഷീണവുമുണ്ട്. ഈ രോഗികളുടെ ഇടയിൽ കിടന്നാൽ എങ്ങിനെ ഉറക്കം വരാനാണ്. അങ്കിൾ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. അതു കേൾക്കാത്ത താമസം ഞാൻ കുടുംബ വീട്ടിലേക്കു പറന്നു. പെട്ടെന്നു പായ്ക്ക് ചെയ്തു. മൊബൈലും, ചാർജറുo എടുത്തുവച്ചു. കുളിച്ചു നന്നായി വസ്ത്രം ധരിച്ചു. പ്രാതൽ കഴിച്ചു. ട്രെയിനിൽ ഇരുന്നു കഴിക്കാനുള്ളതും, വെള്ളവും ടെസ്സി ആന്റി എടുത്തു തന്നു. അപ്പാപ്പനെ ഡിസ്ചാർജ് ചെയ്യുമെന്നു പറഞ്ഞതുകൊണ്ട് അവർ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി. ആന്റി എനിക്ക് പോക്കറ്റ് മണിയായി അഞ്ഞൂറു രൂപ തന്നു. പുതിയ ഷർട്ട് നേരത്തെ വാങ്ങിത്തന്നതാ.. അവരോടൊപ്പം കൂടെ പോയാൽ പിന്നെ പെട്ടെന്നു ബസ്സും കിട്ടും. മമ്മാ ഫീസ് അടക്കാനുള്ളതും, യാത്ര ചെലവിനുള്ളതും കൂടി ഒരു തുക തന്നു. "പിശുക്കത്തി അന്നമ്മച്ചിക്ക് ഇത്രയും കനിവോ.." ഞാൻ മമ്മയെ കളിയാക്കി. ഒരുമ്മയും കൊടുത്തു. എനിക്കില്ലേ ഉമ്മ ടോമിചാച്ചാ.." ടോണി മുന്നോട്ടുവന്നു. "നിനക്കിതാ.." ഞാൻ ഒരു ചോക്ക്ളേറ്റ് കൊടുത്തു സമാധാനിപ്പിച്ചു. ആലുവ വരെ ഒറ്റക്കുള്ള യാത്രയാണ്. മോൻ സൂക്ഷിക്കണം. ശ്രീയോട് എന്റെ അന്വേഷണം പറയണം." മമ്മ മുന്നറിയിപ്പു നല്കി. "അതിനു എന്റെ കൈയ്യിൽ സ്വർണ്ണമൊന്നുമില്ലല്ലോ മമ്മാ.. അപ്പാപ്പനോടും ,അങ്കിളിനോടും ഞാൻ യാത്ര പറഞ്ഞതായി പറഞ്ഞേരെ." ഞാൻ പറഞ്ഞു. "നിനക്കെന്തിനാ കൊച്ചേ സ്വർണ്ണം ? നീ തന്നെ ഒരു സ്വർണ്ണമല്ലേ .." ആനിചേച്ചിയുടെ വക ഒരു ഔപചാരികമായ സ്തുതിവാക്ക് ! "നീയാണോ അതോ നിന്റെ പപ്പയാണോ പേർഷ്യക്കാരൻ.. കാലു തൊട്ടു തല വരെ പെർഫ്യുമിന്റെ മണമാണല്ലോ ടോമികുട്ടാ .." ടെസ്സിയാന്റിയും വിട്ടില്ല.! ഞങ്ങൾ പോകാനിറങ്ങി.എന്നെ ജംഗ്ഷനിൽ ഇറക്കിവിട്ട് അവർ ആശുപത്രിയിലേക്കു പോയി. എനിക്കുടനെ തന്നെ ബസ്സും കിട്ടി. ബസ്സിലിരുന്നു ഞാൻ അറിയാതെ മയങ്ങിപ്പോയി. പിന്നെ കോട്ടയം എത്തിയപ്പോഴാണ് സ്വബോധം നേരെ വീണത്. ഈ അപ്പാപ്പൻ വരുത്തി വയ്ക്കുന്ന ഓരോ വിനയേ.. ഞാനിറങ്ങി റെയിൽവേ സ്റ്റേഷനിലേക്കു നടന്നു. പോകുന്ന വഴി അന്നു ഭിക്ഷ കൊടുത്ത ആ വൃദ്ധനെ അവിടെയെല്ലാം തിരഞ്ഞു. എങ്ങും കണ്ടില്ല. ഒരുപക്ഷെ ആ മനസ്സിന്റെ ആശീർവാദമായിക്കൂടെ അന്ന് രാത്രി ആ വീട്ടിൽ നിന്നും പിടിക്കപ്പെടാതെ രക്ഷപ്പെട്ടത്. അല്ലെങ്കിൽ ശ്രീയുടെ വീട്ടിൽ പോയ നാളിലെ സന്തോഷങ്ങൾ..! ഇപ്പോൾ കണ്ടെങ്കിൽ എന്തെങ്കിലും കൂടി കൊടുക്കാമായിരുന്നു. ഇന്ന് എന്റെ പേഴ്സ് നിറയെ കാശാ.. ഞാൻ ചെന്ന് രണ്ടു ടിക്കറ്റ് എടുത്തു. ഒന്ന് ശ്രീക്ക് .. ആലുവ തൊട്ട് കോഴിക്കോട്. അന്വേഷണവിഭാഗത്തിൽ ട്രെയിൻ ഏതു പ്ലാറ്റ്ഫോമിലാണ് വരുന്നതെന്നും, അതിന്റെ സമയവും എല്ലാം ചോദിച്ചു മനസ്സിലാക്കി. ആദ്യമായാണ് ഒറ്റക്കൊരു ട്രെയിൻ യാത്ര ! ശ്രദ്ധിച്ചേ മതിയാകൂ. കുറച്ചു വൈകിയാണ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത് എന്നവർ പറഞ്ഞു. ഒരിക്കൽ തൃശ്ശൂരു നിന്ന് എറണാകുളം പോകാനുള്ള വല്യപ്പൻ ട്രെയിൻ മാറി കയറിയിരുന്നു ഷൊർണൂർ ചെന്നിറങ്ങിയതു മനസ്സിലുണ്ട്. പല അറിയിപ്പുകളും കേൾക്കുന്നുണ്ട്. എനിക്കു പോകാനുള്ള ട്രെയിൻ പതിനഞ്ചു മിനുട്ട് താമസിച്ചേ വരികയുള്ളൂ എന്ന അറിയിപ്പു വന്നു. ഞാൻ വിശ്രമ മുറിയുടെ ഒരറ്റത്ത് കാത്തുനിന്നു. കൃത്യം രാവിലെ 9.55 നു ട്രെയിൻ ആഗതമായി. ഞാൻ ഓടിക്കയറി. ഇരിക്കാൻ സ്ഥലമില്ല. ജോലിക്കു പോകുന്ന ആൾക്കാരുടെ നല്ല തിരക്കാണ്. ഞാൻ തിരിക്കുന്ന വിവരം മമ്മയെയും, ശ്രീയെയും അറിയിച്ചു. ഏറ്റുമാനൂർ , പിറവം കഴിഞ്ഞു എറണാകുളം എത്തിയപ്പോൾ കുറെ ആൾക്കാർ ഇറങ്ങി. സീറ്റുകൾ ഒഴിഞ്ഞു ഇരിക്കാൻ ഇടവും കിട്ടി. അടുത്ത സ്റ്റോപ്പിൽ നിന്നും ശ്രീ കയറും. ഞാൻ അക്ഷമയോടെ ശ്രീയെ വിളിച്ചു പറഞ്ഞു. അവൻ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ സമാധാനമായി. എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്റെ ജീവിതാഭിലാഷങ്ങളിലൊന്നാണിത്. ഈ ലോകത്തിൽ ഇന്നെനിക്കേറ്റവും പ്രിയപ്പെട്ടവനോടു കൂടിയുള്ള ഒരു യാത്ര ! ചൂളംവിളി കേട്ടതും ട്രെയിൻ അനങ്ങിത്തുടങ്ങി. മനസ്സിനു വല്ലാത്തൊരു ഉന്മേഷം തോന്നി. ഉന്മാദം,ലാസ്യം എന്നീ വികാരങ്ങൾ ശരീരഭാഗങ്ങളിൽ ആന്ദോളനം സൃഷ്ടിച്ചു. അങ്ങിനെ ആലുവയെത്തി. ഞാൻ പുറത്തിറങ്ങിയാൽ സീറ്റ് പോകും. എന്റെ അടുത്തിരുന്ന ആൾ ഇറങ്ങിയപ്പോൾ ശ്രീക്കുള്ള സ്ഥലവും കൂടി ഞാൻ ബാഗ് വച്ചു പിടിച്ചു. കംപാർട്ടുമെന്റ് നമ്പർ ശ്രീയോട് വിളിച്ചു പറഞ്ഞു. ജനാലയിലൂടെ എന്റെ കണ്ണുകൾ ശ്രീയെ പരതാൻ തുടങ്ങി. അവിടെങ്ങും കാണുന്നില്ല. എനിക്കാകെ വെപ്രാളമായി. സീറ്റ് അധികനേരം പിടിച്ചുവയ്ക്കാനും കഴിയില്ല. കാരണം കുറേ ആൾക്കാർ നില്ക്കുന്നുണ്ട്. ഒരാൾ ആ സീറ്റ് കയ്യേറാൻ ശ്രമിച്ചു, സുഹൃത്ത് മുള്ളാൻ പോയി എന്നു നുണ പറഞ്ഞു അയാളെ ഒഴിവാക്കി. ശ്രീയുടെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല.. പ്രധാന സ്റ്റോപ്പ് അല്ലാത്തതിനാൽ ട്രെയിൻ അധികനേരം നിന്നില്ല. ട്രെയിൻ അനങ്ങിതുടങ്ങി.. ഈ ശ്രീയിതെവിടെ പോയി..? എനിക്കു ടെൻഷനായി. എന്നെ നന്നായി വിയർക്കാൻ തുടങ്ങി.. (തുടരും...)
എന്റെ പ്രണയം ... (ഭാഗം :: 58 )
പരിഭ്രമം കൊണ്ട് ഞാനാകെ വല്ലാതെയായി. തുടർച്ചയായി ഞാൻ ശ്രീയുടെ ഫോണിലേക്കു വിളിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ കിട്ടുന്നില്ല. അവസാനം ഞാൻ തളർന്നു വിളി നിർത്തി. അപ്പോളതാ.. ശ്രീ വിളിക്കുന്നു. "ഹലോ.. എവിടാ ചേട്ടായിത് ?.എത്ര പേടിച്ചു എന്നറിയോ..? " ഞാൻ ഉദ്വേഗം കൊണ്ടു. "ഞാനിതിനകത്തുണ്ട് മുത്തെ.. കമ്പാർട്ടുമെന്റ് നമ്പർ മറന്നുപോയെടാ കുട്ടാ.. എത്ര നേരമായി നിന്റെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നു. ഒരേകണക്ക് ബിസ്സി കാണിക്കുന്നു.. " ശ്രീ പറയുന്നതു കേട്ടപ്പോൾ എനിക്കു കാര്യം മനസ്സിലായി. രണ്ടുപേരുംകൂടി ഒരേ സമയം അങ്ങോട്ടുമിങ്ങോട്ടും വിളിക്കാൻ ശ്രമിച്ചാൽ എവിടെ കിട്ടാൻ..? ഞാൻ കമ്പാർട്ടുമെന്റ് നമ്പറും സീറ്റ് നമ്പറും കൊടുത്തു. കമ്പാർട്ടുമെന്റ് ഒരു വിധം പൂർണ്ണമായിരുന്നു.. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ വിയർത്തു കുളിച്ചൊരു പരുവമായി എന്റെ ശ്രീ ദേ .. കണ്‍മുന്നിൽ !. അതൊരു ട്രെയിൻ ആണെന്നോ ,പരിസരത്തു മറ്റാൾക്കാർ ഉണ്ടെന്നോ ഞാനപ്പോൾ മറന്നുപോയി.. എന്റെ കൈലേസിട്ടു ശ്രീയുടെ മുഖത്തുള്ള വിയർപ്പ് ഞാൻ തുടച്ചുകൊടുത്തു. എന്നോടു ചേർന്ന് ഒരു ചെറുകിതപ്പോടെ അവനിരുന്നു. ഞങ്ങൾ പലതും സംസാരിച്ചു.. ശ്രീ എന്റെ ചെവിയിൽ 'ഐ ലവ് യു സോ മച്ച് മുത്തെ..' എന്നു പറഞ്ഞുകൊണ്ടേയിരുന്നു. "ലവ് യു ടൂ" എന്ന് ഞാനും.. ആ തീവണ്ടിയുടെ ജനലഴിയിൽ കൂടി ഇണകുരുവികളെ പോലെ, പുറത്തേക്കു നോക്കി അനുരാഗമാധുര്യം നിറഞ്ഞ മൊഴികളാൽ ഞങ്ങൾ പുളകങ്ങൾ കൈമാറി. ഇനിയൊരു സ്വർഗ്ഗത്തിലേക്കുള്ള ചവിട്ടുപടികൾ ഒന്നൊന്നായി ശ്രീയെന്റെ കൈപിടിച്ചു കയറുകയായിരുന്നു. അതിമധുരം നിറഞ്ഞ എന്റെ പതിനേഴിന്റെ വസന്തങ്ങളിൽ വിരിഞ്ഞ ആ വർണ്ണകുസുമങ്ങൾ അണിയുവാനെത്തിയ ആ യുവകോമളനെ എന്നിലേക്കു ഞാൻ ആവാഹിക്കുകയായിരുന്നു. ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെ നായകനിതാ ഇന്നെന്നോടൊപ്പം..! ആരോരും ശ്രദ്ധിക്കപ്പെടാതെ ആ തീവണ്ടിയിൽ ഞങ്ങളുടെ മനസ്സുകൾ പരസ്പരം കൈമാറുകയായിയിരുന്നു.. "ചേട്ടന്റെ പേഴ്സ് ഒന്നു കാണിക്കാമോ.." ഞാൻ ചോദിച്ചു." കാണിക്കാമല്ലോ എന്തിനാ മുത്തെ..? കാശു വല്ലതും വേണോടാ കള്ളാ..? ദേ എടുത്തോ. അത്രയും നിനക്കുള്ളതാ.." ( ശ്രീ). "എനിക്കൊന്നും വേണ്ട. കാണിക്കൂ.. ഞാൻ പറയാം.." (ഞാൻ) ശ്രീ പേഴ്സ് എടുത്തു എന്റെ കൈയ്യിൽ തന്നു. ചേര തോലു പൊളിച്ചതുപോലെ തൊലിയിളകിയ ഒരു പഴയ പേഴ്സ്! കണ്ടാൽ ശ്രീയുടെ പ്രായം തന്നെ അതിനും വരുമെന്നു തോന്നും. അതിൽ ആകെ അഞ്ഞൂറു രൂപയുണ്ട്. എനിക്കു സങ്കടം തോന്നി. "ഇതു ജനിച്ചപ്പോൾ കൂടെ കൊണ്ടു വന്നതാണോ? അല്ല കളയാതെ വച്ചിരിക്കുന്നതു കണ്ട് ചോദിച്ചുപോയതാ..ഇന്നു കൂടിയേ ചേട്ടൻ ഈ പേഴ്സ് ഉപയോഗിക്കുന്നുള്ളൂ.. പുതിയത് ഞാൻ വാങ്ങിത്തരും. നോക്കണ്ട.. എന്റെ സ്വന്തം കാശുകൊടുത്ത് തന്നെയാണ് വാങ്ങുന്നത്." ഞാൻ പറഞ്ഞതുകേട്ട് ശ്രീയൊരു കുസൃതിച്ചിരി ചിരിച്ചു.. "ന്ഹേ.. സ്വന്തം കാശോ? എന്നാ എന്റെ ചക്കരക്കു ജോലി കിട്ടിയത് .. ഞാനറിഞ്ഞില്ലല്ലോ..? എന്നിട്ട് എന്തേ എന്നോട് പറയാതിരുന്നത് ?" അതു കേട്ടപ്പോൾ എനിക്കും ചിരിവന്നു.. " കളിയാക്കണ്ട. എനിക്കു കുടുംബവീട്ടിൽ നിന്നും ക്രിസ്തുമസ് പിരിവു കിട്ടിയതാ.." ഞാൻ പതിയെ പറഞ്ഞു. അതു കേട്ടതും അവന്റെ മുഖം ആർദ്രമായി.. "എന്റെ പൊന്നിന് എന്നോടുള്ള സ്നേഹം ഞാനറിയുന്നു. ഇനിയും ഒന്നു മാത്രമേ സംശയമുള്ളൂ.. ജീവൻ പോലും തരാൻ തയ്യാറായി നില്ക്കുന്ന നിന്റെ ഈ സ്നേഹത്തിനു ഞാനർഹനാണോ എന്ന്..? ഇതിനു തക്ക എന്തു പുണ്യമാണാവോ ഞാൻ ചെയ്തിരിക്കുന്നത്. നിന്നെപ്പോലൊരാളെ..." അത് പറഞ്ഞു അവന്റെ നിറഞ്ഞ കണ്ണുകളെ അവൻ തുടക്കുന്നുണ്ടായിരുന്നു. അപ്പോൾ എനിക്കും കരച്ചിൽ വന്നു . മറ്റുള്ളവർ കാണാതിരിക്കാൻ ജനാലയിലൂടെ ഞാൻ പുറത്തേക്കു നോക്കിയിരുന്നു. എന്റെ ഇരുകണ്ണുകളും നിറഞ്ഞ് പുറത്തുള്ള കാഴ്ചകൾ അവ്യക്തമായി തുടങ്ങി. ആ തീവണ്ടിയുടെ ശബ്ദത്തിൽ എന്റെ ഗദ്ഗദങ്ങൾ അലിഞ്ഞുചേർന്നു. എന്റെ ദേഹം തളരാൻ തുടങ്ങി. വികാരങ്ങളുടെ തീവ്രമായ പരിവർത്തനം! എല്ലാം മറന്ന് ഞാനാ തോളിലേക്കു തല ചായ്ച്ചു. ഞങ്ങൾ സംസാരിക്കുന്നതു ആരും കേൾക്കുന്നില്ലെങ്കിലും, കാണുന്നവർ ഞങ്ങളുടെ സൗഹൃദത്തെ അപ്പോൾ മനസ്സുകൊണ്ട് വാഴ്ത്തികാണും. .തലേന്നാളത്തെ സംഭവങ്ങൾ എല്ലാം ഒന്നൊന്നായ് ഞാൻ ശ്രീയോട് പറഞ്ഞു. "ആശുപത്രിയിൽ ഉറക്കമിളച്ചതല്ലേ.. ഇനി മോൻ കുറച്ചുറങ്ങിക്കോളൂ.. ഇന്നും രാത്രി നമുക്ക് ഉറക്കമിളക്കാനുള്ളതാടാ കള്ളാ.." ഒരു കള്ളച്ചിരിയോടെ ശ്രീയതു പറയുമ്പോൾ എന്റെ ഉള്ളിന്റെയുള്ളിൽ ഒരു പൂത്തിരി കത്തുകയായിരുന്നു. ഏതോ ജന്മത്തിലെ ബാക്കിയെന്ന പോലെ ഞങ്ങളുടെ ആത്മാവുകൾ അവിടെ ഒന്നു ചേരുകയായിരുന്നു. അല്ലെങ്കിൽ ദൈവം ഇത്രയും നല്ല അവസരങ്ങൾ തരുമോ.? എത്ര പെട്ടെന്നാണ് ഞങ്ങളുടെ പരിചയം വളർന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ ഞങ്ങൾ പരിചയപ്പെട്ടിട്ട് ഒരു മാസം പോലും തികഞ്ഞില്ലെന്നു വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. എത്രയോ വർഷങ്ങളായുള്ള അടുപ്പം പോലെ .. ശ്രീയും അന്ന് ഇതേ കാര്യം പറയുകയുണ്ടായി. ഞാൻ എന്റെ ഡയറിയെടുത്ത് എന്തൊക്കെയോ കുത്തിക്കുറിച്ചു. തീവണ്ടി കടന്നുപോകുന്ന സ്ഥലങ്ങളുടെ പേരുകൾ..! ശ്രീയെന്റെ ഡയറി വാങ്ങി വായിച്ചു.. "എന്റെ ടോമികുട്ടൻ എത്ര മനോഹരമായി എഴുതിയിരിക്കുന്നു. നല്ല ഭാവന ! അക്ഷര സ്ഫുടത, മുന്തിയ സാഹിത്യം.. നന്നായിരിക്കുന്നു . എന്റെ മുത്തിന്റെയുള്ളിൽ ഒരു സാഹിത്യകാരൻ ഒളിഞ്ഞിരുപ്പുണ്ട്. ഇതൊക്കെ സാധാരണ കാര്യങ്ങളാണെങ്കിലും ഈ എഴുതിയിരിക്കുന്നതു വായിക്കുമ്പോൾ ഞാൻ വല്ലാതെ വികാരാധീനനായി പോകുന്നു. മലയാളത്തിൽ ഇത്രയും ഗഹനപാടവമുണ്ടായിരുന്നിട്ടും എന്തിനാ സയൻസ് പ്രധാന വിഷയമായി തിരഞ്ഞെടുത്തത് ..?" ശ്രീയെന്നെ നിർത്താതെ പുകഴ്ത്തിയപ്പോൾ ഞാനാ ഡയറി പിടിച്ചുവാങ്ങി. "ഇതെന്റെ സ്വത്താ.. എന്റെ ഓർമ്മകളുടെ വർണ്ണകുറിപ്പുകൾ..!" ഞാൻ ഉൾകണ്ഠപ്പെട്ടു. അതിൽ ശ്രീയെ വർണ്ണിച്ചാണ് കൂടുതലും എഴുതിയിരുന്നത്. ചിലപ്പോൾ ഡയറിയെഴുത്ത് അപകടമാണെന്നു ശ്രീ എന്നെ ഓർമ്മിപ്പിച്ചു. ഡയറി എഴുതിക്കഴിഞ്ഞ് ഞാൻ പാത്തുവയ്ക്കുമെന്ന് പറഞ്ഞപ്പോൾ അവൻ "ശരി.." എന്നുപറഞ്ഞു ചിരിച്ചു. ഞാൻ പതിയെ ആ തോളിലേക്ക് ചാരി മയക്കത്തിലേക്ക് വീണു. കുറെക്കഴിഞ്ഞപ്പോൾ ശ്രീയെന്നെ ആ മടിയിൽ പിടിച്ചു കിടത്തി. ആ മടിയിൽ തല വയ്ച്ചു എല്ലാം മറന്ന് ഞാൻ സുഖമായുറങ്ങി. ശ്രീ എന്റെ തലമുടിയിൽ തൊടുന്നതായി ഞാൻ അറിയുന്നുണ്ടായിരുന്നു. തടവിയാൽ ആൾക്കാർ തെറ്റിദ്ധരിച്ചാലോ എന്നോർത്താകും അങ്ങിനെ ചെയ്തത്.. തൃശ്ശിവപേരൂർ എത്തിയപ്പോഴാണ് ഞാൻ പതിയെ കണ്ണു തുറന്നത്. ശ്രീക്കു മുള്ളാൻ പോകണമായിരുന്നു. എന്നിട്ടും ആ അസ്വസ്ഥത സഹിച്ച് എന്നെ ഉണർത്താതെ കടിച്ചുപിടിച്ച് അവനിരുന്നു. ഉറങ്ങിയതുകൊണ്ടാകും. നന്നായി വിശക്കുന്നുണ്ട്. ടെസ്സി ആന്റി തന്നുവിട്ട ഭക്ഷണമെടുത്തുവച്ചു. ഒന്നു മുള്ളണം, മുഖം കഴുകണം. ശ്രീ മടങ്ങിവന്നതും ബാഗ് ഏല്പ്പിച്ചു ഞാൻ പോയി ഫ്രഷ് ആയി വന്നു. ഞങ്ങൾ ഒരുമിച്ചു കഴിക്കാൻ തുടങ്ങി. കഴിച്ചു കൈകഴുകി ഞങ്ങൾ വീണ്ടും കാര്യങ്ങൾ പറയാൻ തുടങ്ങി. ഒരു കാവൽക്കാരനെ പോലെ എന്നെ ഒരു വശത്തു സുരക്ഷിതനായി ഇരുത്തി സംരക്ഷണം തന്ന എന്റെ ശ്രീയെ ഞാൻ നന്ദിപൂർവ്വം നോക്കി.12.50 നു തൃശ്ശിവപേരൂരിനോട് ട്രെയിൻ വിടപറഞ്ഞു.. നാലു മണി കഴിയുമ്പോൾ കോഴിക്കോട് എത്തും. ശ്രീ ഓരോന്നു പറയുമ്പോഴും ഞാനതു ശ്രദ്ധിച്ചുകേട്ടു. "ഇനി നമ്മൾ തമ്മിലൊരു 'വേർപിരിയൽ' ഉണ്ടായികൂടാ... അങ്ങിനെ വന്നാൽ ഒന്നുകിൽ ഞാൻ ഭ്രാന്തനാകും.. അല്ലെങ്കിൽ എന്റെ ദുർമരണമാകും സംഭവിക്കുക."ശ്രീ കർശനമായി പറഞ്ഞു. അതുകേട്ടതും കെർവ്വിച്ചു ഞാനാ വായ് പൊത്തി. "ഇനിയൊന്നും പറയണ്ട!" ഞാനതിനെ പിന്താങ്ങുകയും ചെയ്തു. എന്റെ ജീവിതത്തിലെ നല്ലൊരു ദിവസത്തെ വരവേല്ക്കാനാണ് ആ യാത്ര എന്ന് ഞാനറിഞ്ഞിരുന്നില്ല. ഷൊർണൂർ എത്തിയതും ശ്രീയെനിക്ക് കോഫി വാങ്ങിത്തന്നു. കൂടെ കഴിക്കാൻ എന്തു വേണമെന്ന് ചോദിച്ചു. എനിക്കു 'പരിപ്പുവട' ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അഞ്ചു പരിപ്പുവട വാങ്ങിത്തന്നു. അവിടെ നിന്നും വീണ്ടും യാത്ര ! യാതൊരു ഏകാന്തതയുമില്ലാതെ ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറo ഇഴുകിചേർന്നൊരു യാത്ര ! കുറ്റിപ്പുറം കഴിഞ്ഞപ്പോൾ തീവണ്ടിയുടെ വേഗത കൂടിയതായി തോന്നി. നാലേകാൽ മണിക്കു ഞങ്ങൾ ആ സ്നേഹഭൂമിയിലെത്തി. എന്റെ വികാരങ്ങൾക്കു ചിറകുമുളച്ച് ഞാൻ പാറിപ്പറന്ന സ്ഥലം ! എന്റെ സങ്കല്പ്പങ്ങൾ ആദ്യമായ് പൂവണിഞ്ഞ മനോഹരതീരം..! കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പത്തു മിനുട്ട് നടന്നാൽ ശ്രീയുടെ ആന്റിയുടെ ഫ്ലാറ്റ് ആയി. ശ്രീ നേരെ എന്റെ കൂടെ 'പറുദീസ' യിലേക്കു വരുമെന്നാണ് ഞാൻ കരുതിയത്.പക്ഷെ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ട് ശ്രീ അവരുടെ ഫ്ലാറ്റിലേക്കാണ് എന്നെയും കൂട്ടി പോകാനൊരുങ്ങുന്നത്. ഞാൻ ഒരു നിമിഷം മടിച്ചുനിന്നു..(തുടരും)
എന്റെ പ്രണയം.... (ഭാഗം :: 59)
"എന്താ ചേട്ടന്റെ ഭാവം.." ഞാൻ ചോദിച്ചു. "ഞാൻ ആന്റിയുടെ ഫ്ലാറ്റിലേക്കു പോകുന്നു. ടോമികുട്ടൻ പറുദീസയിലേക്കും.. അങ്ങിനെയാണല്ലോ വേണ്ടതും.." എന്നായിരുന്നു മറുപടി.. "ഞാൻ ഇവിടെ എത്തിയതായി വീട്ടിൽ വിളിച്ചൊന്നു പറയട്ടെ.. ടോമികുട്ടൻ മമ്മയോടും വിളിച്ചു പറയ്.." ശ്രീ പറഞ്ഞത് ഞാൻ അനുസരിച്ചു. കോഴിക്കോട് എത്തിയതായി വിളിച്ചുപറഞ്ഞു കൊണ്ട് ശ്രീ നടന്നു. നിർന്നിമേഷനായി ശ്രീക്കൊപ്പം ഞാൻ നടന്നു.. എനിക്ക് തിരിഞ്ഞു പോകേണ്ട വഴിയെത്തിയപ്പോൾ ഞാൻ യാത്ര ചോദിച്ചു. അപ്പോൾ ഒരു പുഞ്ചിരിയോടെ ശ്രീ എന്റെ കണ്ണുകളിലേക്കു നോക്കിയ നോട്ടം എന്നെ അടിമുടി വികാരം കൊള്ളിച്ചു കളഞ്ഞു. "എന്റെ ചക്കരയുടെ മുഖം മാറുമോ എന്നറിയാൻ ഞാനൊരു നമ്പറിട്ടതല്ലേ .. ഹഹഹ.. വാടാ കള്ളാ എന്റെ കൂടെ ..അവന്റെയൊരു വെള്ളികണ്ണു കണ്ടില്ലേ നിറയുന്നത്..! ആന്റിയെ കണ്ട് ഈ ബാഗ് അവിടെ വച്ചു ഒന്നു ഫ്രഷ് ആയി നമുക്ക് പറുദീസയിലേക്കു പോകാം.. നമ്മുടെ സ്വർഗ്ഗം..!" സത്യം പറഞ്ഞാൽ ഞാൻ ശരിക്കും പേടിച്ചിരുന്നു. എന്തെല്ലാം പ്രതീക്ഷകൾ നെയ്തു കൂട്ടിയാണ് ഇതുവരെയെത്തിയത്. ശ്രീക്കാണെങ്കിൽ എന്നെ പച്ചക്കു തിന്നാനുള്ള ദാഹമുണ്ട്. എത്ര നാളായി കാത്തിരുന്നാണ് ഈ ഒരു ദിവസം വീണുകിട്ടിയത്. എന്നിട്ടും നിസ്സാരമായി പോകാൻ തുടങ്ങിയപ്പോൾ ഞാനൊന്നു പതറി.. ഒറ്റയ്ക്ക് അവിടെ പോയി ഞാനെന്തു ചെയ്യാൻ ..? "എന്റെ പൊന്നു ചേട്ടാ.. ഇനി ഇങ്ങനെ എന്നെ കൊല്ലാതെ കൊല്ലരുതേ." ഞങ്ങൾ ശ്രീയുടെ ഫ്ലാറ്റിലെത്തി. ഒരു മണിക്കൂർ അവിടെ വിശ്രമിച്ചു. ടോമി മാത്രമേ കോട്ടയത്തു നിന്നും വന്നിട്ടുള്ളൂ എന്നും ഞങ്ങൾക്കു കുറെയേറെ പഠിക്കാനുണ്ടെന്നും, അതിനു വേണ്ടി പറുദീസയിലേക്ക് വരികയാണെന്നും ശ്രീ ആന്റിയോടു നുണ പറഞ്ഞു. ശ്രീ പഠിക്കാനെന്ന വ്യാജേന കുറച്ചു ബുക്കുകൾ എടുത്തു, അങ്കിൾ വന്നിട്ട് ആ ബൈക്ക് എടുത്തു പോയാൽ മതിയെന്ന് ആന്റി പറഞ്ഞു. ശ്രീ എന്നെ കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അങ്കിൾ വന്നു. ശ്രീയോട് കുടുംബ കാര്യങ്ങളൊക്കെ തിരക്കി. എന്നോടും വിവരങ്ങൾ ചോദിച്ചു. ഞാൻ അവർ രണ്ടുപേരെയും മമ്മയും, അപ്പാപ്പനും മടങ്ങിവന്ന ശേഷം വീട്ടിലേക്കു വരാൻ ക്ഷണിച്ചു. അന്നത്തെപ്പോലെയല്ല വിജയൻ അങ്കിൾ എന്നോട് കാര്യങ്ങളൊക്കെ തിരക്കി. ഞങ്ങൾ വീട്ടിലേക്കു പോകാനിറങ്ങി. ബൈക്കിൽ ഞാൻ പെട്രോൾ അടിപ്പിച്ചുകൊടുത്തു. ശ്രീയെയും കൂട്ടി ഒരു ബാഗ് കടയിൽ കയറി. കുറെ അറകളുള്ള നല്ലൊരു കറുത്ത ലെതർ പേഴ്സ് വാങ്ങിക്കൊടുത്തു. അതിനകത്തു പത്തുരൂപ വച്ചിട്ട് എന്റെ കൈ കൊണ്ടു കൊടുക്കാൻ ശ്രീ ആവശ്യപ്പെട്ടു. ഞാൻ തന്നെ പേഴ്സ് ശ്രീയുടെ വലംകൈയ്യിൽ വച്ചുകൊടുത്തു.. പോകുന്ന വഴി ശ്രീ പതിവായി പോകാറുള്ള ശിവക്ഷേത്രത്തിനു മുന്നിൽ വണ്ടി നിർത്തി കൈകൂപ്പി. ഒരു ക്രിസ്ത്യാനിയായ ഞാനും മനസ്സു കൊണ്ട് ആ ദേവനെ നമിച്ചു. ശ്രീയെ പോലെ ഉത്തമനായ, സ്നേഹനിധിയായ, പ്രണയദാതാവായ ഒരു സുഹൃത്തിനെ എനിക്ക് തന്നതിന്.. പിന്നെ, വഴിയിൽ നിന്നും.. ഞങ്ങൾ രാത്രി കഴിക്കാനുള്ള ആഹാരവും, കുറച്ചു പഴവർഗ്ഗങ്ങളും വാങ്ങിയാണ് പട്ടണം വിട്ടത്. നേരെ ഞങ്ങൾ 'പറുദീസ'യിലെത്തി. വാതിൽ തുറന്നകത്തു കയറി. വല്ലാത്തൊരു ഗന്ധം ! കുറച്ചു നാൾ അടച്ചിട്ടതിന്റെയാകാം. കുറച്ചു വായു സഞ്ചാരത്തിനു വേണ്ടി ഞാൻ ജനാലകൾ തുറക്കാൻ തുടങ്ങിയതും ശ്രീയതിനെ തടസ്സപ്പെടുത്തി. എന്നെ രണ്ടു കൈകളിൽ എടുത്തു ഹാളിലെ സോഫയിലിട്ടു. ഞാൻ അങ്ങിനെ മുഖത്തു നോക്കി കിടക്കുമ്പോൾ. എന്റെ നാഭിക്കടിയിൽ അവന്റെ ചുണ്ടു കൊണ്ട് ഇക്കിളിയാക്കി. ഞാൻ ഒച്ചവച്ചു. പിന്നെ എന്റെ പുറത്തു കയറി രണ്ടു കാലും രണ്ടു വശങ്ങളിലേക്കിട്ടു കുത്തിയിരുന്നു. പിന്നെ കുനിഞ്ഞു എന്റെ ഇരുകവിളുകളിലും ചുംബന വർഷമായിരുന്നു. എന്നിലെ കാമം ഉണരാൻ തുടങ്ങി. അതുവരെ മിണ്ടാതിരുന്ന ഞാൻ അവനെ വട്ടം പിടിച്ചു എന്നിലെക്കടുപ്പിച്ചു. ആ ചെഞ്ചുണ്ടുo, നാവും, മീശയും കൊണ്ട് അവനെന്നെ നിർവൃതിയിലാഴ്ത്തി. കുറച്ചു നേരത്തെ ശ്രമത്തിൽ അവൻ എന്റെ വസ്ത്രങ്ങൾ ഒന്നൊന്നായ് പറിച്ചെറിഞ്ഞു. നാഭിക്കു താഴെയുള്ള മാംസളഭാഗത്ത് മൃദുവായി കടിക്കാൻ തുടങ്ങി.ആ നാവുകൾ അവിടെ നൃത്തം ചവിട്ടി. അകിടിൽ നിറഞ്ഞു നിന്നിരുന്ന പാൽ കിടാവിനെ കണ്ട പശു ഒറ്റയടിക്കു ചുരത്തുന്നതുപോലെ എന്റെ വികാരങ്ങൾക്ക് അറുതി വന്നു.. ഞങ്ങളുടെ നഗ്നശരീരങ്ങൾ ഒട്ടിയൊന്നായ നേരത്തിൽ ശ്രീയുടെ അത്രയും നാളത്തെ വികാരതീവ്രതക്കു ഭംഗം വന്നു. അവാച്യമായ അനുഭൂതിയുളവാക്കിയ ആ കാമവിരാമത്തിനൊടുവിൽ, തളർന്ന് എന്റെ മാറിൽ അവനങ്ങിനെ കിടന്നു. പരിസരബോധം വന്നപ്പോൾ ഞാനവനെ തള്ളിമാറ്റി. അയ്യോ ഈശോയെ.. നമ്മുടെ നേരെ ജീസസ്സിന്റെ പടം ! ഞാൻ ചാടിയെണീറ്റു വസ്ത്രവുമെടുത്ത് ജനിച്ച വേഷത്തിൽ മുകളിലേക്കോടി. ഒരു ടവൽ എടുത്തു മുകളിൽ നിന്നുകൊണ്ട് താഴേക്ക് എറിഞ്ഞു കൊടുത്തു. ശ്രീയത് എടുത്തു. ചിലപ്പോൾ അപ്പുറത്തെ വീട്ടുകാർ വരാൻ സാധ്യതയുണ്ട്. ബൈക്കിന്റെ ശബ്ദം കേട്ടുകാണും. മാത്രമല്ല കോഴിയെ അടക്കേണ്ട നേരമാണ്. മമ്മ അവരെയാണ് എല്പിച്ചിരിക്കുന്നത്. ഗേറ്റ് ആണേൽ പൂട്ടിയിട്ടുമില്ല. പ്രതീക്ഷിക്കാത്ത ഒരാക്രമണമാണല്ലോ ഇത് ! ഞാൻ ശ്രീയെ അവന്റെ വസ്ത്രങ്ങളുമായി മുകളിലേക്കു വരാൻ വിളിച്ചു. അവൻ കുളിക്കാൻ കയറിയപ്പോൾ ഞാൻ പോയി സോഫാ വൃത്തിയാക്കിയിട്ട് താഴെ കുളിമുറിയിൽ നിന്നും കുളിച്ചു വസ്ത്രം മാറി മുകളിലേക്ക് ചെന്നു. ശ്രീയും കുളിച്ചു പുറത്തുവന്നു. അവനിടാൻ ഞാൻ എന്റെ ഷോർട്ട്സ് എടുത്തു കൊടുത്തു. ഞങ്ങൾ മുഖത്തോട് മുഖം നോക്കി ചിരിച്ചു. "എന്തായിരുന്നു വെപ്രാളം ? ആരേലും വന്നിരുന്നെങ്കിലോ ?. നല്ലൊരു കാഴ്ച കാണാമായിരുന്നു. അവർ ഭയന്നു വിറച്ചു മരിച്ചേനെ.?" ഞാൻ പറഞ്ഞതു കേട്ടപ്പോൾ ശ്രീ ആർത്തുചിരിച്ചു. വീടു മുഴുവൻ പൊടിയാണ്. നാളെ മോളിയാന്റിയെ (വീട്ടുജോലിക്കാരി) വിളിച്ചു എല്ലായിടവും വൃത്തിയാക്കിക്കണം. അതു ചിന്തിച്ചപ്പോൾ മമ്മാ വിളിച്ചു. ശ്രീ കൂട്ടിനുള്ള കാര്യം പറഞ്ഞപ്പോൾ മമ്മക്കു സന്തോഷമായി. ഞാൻ തൊട്ടപ്പുറത്തെ വീട്ടിലെ ശാന്തിയാന്റിയെ വിളിച്ചു ഞാൻ നേരത്തെ വന്നതിനുള്ള കാരണം പറഞ്ഞു. അവർ അത്താഴത്തിനു ക്ഷണിച്ചപ്പോൾ ഞങ്ങൾ പുറത്തുനിന്നും പെറോട്ടയും.ബീഫും വാങ്ങിയ കാര്യം പറഞ്ഞു ഒഴിവായി. ഞങ്ങൾ വന്ന കാര്യം പറഞ്ഞില്ലെങ്കിൽ അവർ വല്ല കള്ളന്മാരും കയറിയെന്നു തെറ്റിദ്ധരിക്കും. കാരണം ജനുവരി രണ്ടാം തീയതി വരെ വീടു നോക്കാൻ അവരെ എല്പ്പിച്ചാണ് ഞങ്ങൾ കോട്ടയത്തിനു പോയത്. അപ്പോൾ പതിവിലും വിപരീതമായി നേരത്തെ മടങ്ങിവന്നത് അവരെ അറിയിക്കേണ്ടുന്നൊരു ചുമതലയുണ്ട്. പണ്ടൊരിക്കൽ അയൽപക്കക്കാരുടെ ടി.വി കാണൽ ശല്യം ഒഴിവാക്കാൻ ഒരു വീട്ടുകാർ നാട്ടിൽ പോകുന്നെന്നു നുണ പറഞ്ഞു. കതകടച്ചകത്തിരുന്നു സിനിമ ശബ്ദം കുറച്ചുവച്ചു കണ്ടു. അകത്തു വെട്ടം കണ്ട അയൽപക്കക്കാർ ആ വീട്ടിൽ കള്ളൻ കയറി എന്നു തെറ്റിദ്ധരിച്ചു വീടു ചവിട്ടിപ്പൊളിച്ചപ്പോൾ യഥാർത്ഥ ഉടമസ്ഥർ അകത്ത്..! ഈ കഥ ഞാൻ ശ്രീയോട് പറഞ്ഞു. അതുകേട്ടു അവൻ ചിരിച്ചു. ഞാൻ പുറത്തു പോയി ഗേറ്റ് താഴിട്ടു പൂട്ടി. അകത്തുകയറി വാതിലും പൂട്ടി. ടി.വി വക്കാനായി ശ്രീയോട് പറഞ്ഞു. ശ്രീ ടി.വി കാണുമ്പോൾ ഞാൻ ആപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചു അവന്റെ വായിൽ വച്ചുകൊടുത്തു കൂടെ ഞാനും കഴിച്ചു. ഞങ്ങളുടെഒരു ലോകമായി മാറി 'പറുദീസ'. നിറഞ്ഞ എന്റെ പ്രണയം ആ മനസ്സിലേക്കു ഞാൻ പകർന്നപ്പോൾ അനുരാഗപൂരിതമായ വാക്കുകളാൽ എന്റെ മനസ്സിനെ ആനന്ദത്തിലാറാടിച്ചു എന്റെ ശ്രീഹരി. 'എന്റെ ഇത്രയും വയസ്സിനിടയിൽ ഇത്ര മന:സന്തോഷവും, സമാധാനവും ഞാനാദ്യമായാണ് അനുഭവിക്കുന്നതെന്നു ശ്രീ എന്റെ മുഖത്തുനോക്കി പറഞ്ഞു. അവന്റെ കല്യാണം കഴിഞ്ഞതായി അവനു തോന്നുന്നു എന്നുകൂടി അവൻ കൂട്ടിചേർത്തു. എട്ടു മണിയോടെ ഞങ്ങൾ അത്താഴം കഴിച്ചു. ആഹാരം ഒരു പാത്രത്തിൽ എടുത്താൽ മതിയെന്നു ശ്രീ പറഞ്ഞു. കഴിക്കാൻ തുടങ്ങിയപ്പോൾ അവൻ എടുത്തത് എന്റെ വായിൽ വച്ചുതന്നു.. കഴിയുമെങ്കിൽ മരണം വരെ, ദിവസേന ഒരുരുള ചോറെങ്കിലും എനിക്കു വായിൽ വച്ചുതരാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. ഞാനും ആഹാരമെടുത്ത് ശ്രീയുടെ വായിൽ വച്ചുകൊടുത്തു. കൊച്ചു കുട്ടികൾ കഴിക്കുന്നതുപോലെ ശ്രീ കഴിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. എന്റെ ഭാഗ്യമാണിത്.. ! ഞാനോർത്തു. കഴിച്ചുകഴിഞ്ഞ് ഞങ്ങൾ മുകളിലേക്കു പോയി. ഞാൻ 'ദിൽ ഹൈ തുമാരാ ' എന്ന ഹിന്ദി സിനിമയിലെ 'दिल लगा लिया मैंने तुमसे प्यार करके। .' എന്ന ഗാനം ചെറിയ ശബ്ദത്തിലിട്ടു. മുമ്പത്തെ പോലെ തന്നെ മനോഹരമായ ആ ചുവന്ന വെളിച്ചത്തിൽ നിന്നുകൊണ്ട് എല്ലാം മറന്ന് ഞങ്ങൾ ഗാഢമായി കെട്ടിപുണർന്നു.. (തുടരും)
എന്റെ പ്രണയം ...... (ഭാഗം :: 60)
ആലിംഗനബദ്ധരായി ഞങ്ങളാ പൂമെത്തയിലേക്കു ചാഞ്ഞു. ശ്രീയുടെ ഗന്ധം എന്റെ മനസ്സിനെ വല്ലാതെ ത്രസിപ്പിച്ചു. അന്നേരം ഒരു തണുത്ത കാറ്റ് ആ ജനൽ കർട്ടനെ മുകളിലേക്കു പറത്തി. എന്റെ പ്രിയനോടൊത്ത് ഞാൻ ഏതോ ലോകത്തിൽ.. സുഖാനുഭൂതിയിലേക്കു കരേറുകയായിരുന്നു. അപ്പോൾ പറയാനാകാത്ത ഒരു മാസ്മരീകാനുഭൂതിയിൽ ലയിച്ച് ഞാൻ അലിഞ്ഞില്ലാതാവുകയായിരുന്നു.. സുഖത്താൽ ശരീരമാകെ തളർന്നു വല്ലാത്തൊരവസ്ഥയിലായ എന്റെ കുറച്ചു നീണ്ട തലമുടിയിൽ തഴുകി ശ്രീയെന്നെ അവനിലേക്കു ലയിപ്പിക്കുകയായിരുന്നു. ആ രോമാവൃതമായ മാറിൽ ഞാനും മെല്ലെ തലോടി ആ മനസ്സിനെ ആനന്ദോല്പുളകം കൊള്ളിച്ചു. ആ വെട്ടത്തിൽ ശ്രീയുടെ ചുണ്ടുകൾക്ക് കൂടുതൽ നിറം തോന്നിച്ചു. അന്നുവരെ ഉള്ളിൽ കെട്ടിക്കിടന്ന ഞങ്ങളുടെ ചേതോവികാരങ്ങൾ ഒന്നൊന്നായി പുറത്തേക്ക് ഒഴുകുകയായിരുന്നു.. അന്നൊരിക്കൽ മനസ്സറിയാതെ ശ്രീയോട് പറഞ്ഞ കാമശാസ്ത്രത്തിലെ ആ 'ബിരുദാനന്തരബിരുദം ' ഞാൻ നേടുകയായിരുന്നു. രണ്ടാത്മാവുകൾ ഒന്നായിമാറിയപ്പോൾ അവിടെ ശരീരങ്ങൾ ഒന്നുമല്ലാതായി. എന്റെ മനസ്സിലെ എല്ലാ വികാരങ്ങളും കെട്ടടങ്ങുമ്പോഴും വീണ്ടും.. വീണ്ടും അവനെന്നെ ഉണർത്തുകയായിരുന്നു.. ഒരു അവിശ്വസനീയമായ പ്രകടനത്തോടെ.. അവാച്യമായ അനുഭൂതികൾ പകർന്ന് ഉണർന്നും, ഉറങ്ങിയും ആറോളം തവണ കാമവിരാമം സംഭവിച്ചും ആ രാത്രിയിൽ രതി ഞങ്ങൾക്കു സ്വന്തമാകുകയായിരുന്നു.. ഇനിയൊരിക്കലും വിട്ടുപിരിയാനാകാത്ത വിധം തമ്മിൽ അലിഞ്ഞു ചേർന്നൊരു അദ്ഭുതരാത്രിയായിരുന്നു അത് ! അവസാനം തളർന്ന് അവശരായി ഞങ്ങൾ മയങ്ങിയപ്പോൾ എങ്ങോ പാതിരാകോഴി കൂവി തുടങ്ങിയിരുന്നു. എന്റെ ആലിലവയറിൽ തലവച്ചാണ് ശ്രീയുടെ സുഖനിദ്ര ! രണ്ടു ദിവസത്തെ ഉറക്കമില്ലായ്മ എന്നെയും വല്ലാതെ തളർത്തിക്കളഞ്ഞു. എന്നിലെ ഊർജ്ജമെല്ലാം ചോർന്നു പോയതുപോലെ ഞാനുറങ്ങി .. എല്ലാം മറന്നുറങ്ങി.. പത്തു മണിക്കു ശ്രീ എണീറ്റു 'ഡാർലിംഗ്ഹാപ്പി ന്യൂ ഇയർ 2003' 'എന്നു പറഞ്ഞപ്പോഴാണ് ഞാനെന്റെ കണ്ണുകൾ തുറന്നത്. ഞാൻ എണീക്കാൻ ശ്രമിച്ചപ്പോൾ തല പൊങ്ങുന്നില്ല. എന്നിട്ടും എണീറ്റു ഒരു വിധം നിത്യകർമ്മങ്ങൾ ചെയ്തെന്നു വരുത്തി. ഞാൻ താഴെ അടുക്കളയിൽ ചെന്നു ചായയുണ്ടാക്കി. ഒരു രൂപവുമില്ലാതെ ആദ്യാമായിട്ട ചായ എങ്ങിനെയിരിക്കുമോ ആവൊ..? കണ്ടറിയാം.. കുടെ പപ്പാ വിദേശത്തു നിന്നും കൊണ്ടുവന്നതിൽ മിച്ചമിരുന്ന ഈന്തപ്പഴവും എടുത്തു ഞാൻ മുകളിലേക്കു പോയി. 'എത്ര ബെഡ് ഷീറ്റാ ഇന്നലെ മാറിയത്. എല്ലാം കുളമായി. മമ്മ വരുന്നതിനു മുമ്പ് നനച്ചു മടക്കിവയ്ക്കണം', ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. ശ്രീ പല്ലു തേയ്ച്ചു പുറത്തു വന്നതും ഞാൻ ചായ കൊടുത്തു. ഞാൻ കൊടുത്ത ചായ ഒരു കവിൾ കുടിച്ചതും ശ്രീ ഓടിപോയി കുളിമുറിയിൽ അതു തുപ്പിക്കളഞ്ഞു. ഞാനാകെ വല്ലാതായി. എന്റെ ചായ എനിക്കു തന്നെ ഇഷ്ടപ്പെട്ടില്ല . പിന്നെയല്ലേ രുചിയുടെ ആശാനായ ശ്രീക്ക്.. "എന്താ.. കൊള്ളില്ല അല്ലെ ചേട്ടാ.." ഞാൻ ചോദിച്ചു.. "ഹായ്.. അത്യുഗ്രൻ ! ചെളിവെള്ളം കലക്കി കുടിച്ച മാതിരിയുണ്ട്." ശ്രീ പൊട്ടിചിരിച്ചു. ചമ്മിയ മുഖത്തോടെ ഞാനും.. അവൻ ഈന്തപഴം ഒറ്റയിരിപ്പിനു അത്രയും കഴിച്ചു. "ചക്കര വാ.. ഞാൻ ചായയുണ്ടാക്കാൻ പഠിപ്പിക്കാം.." ഞങ്ങൾ അടുക്കളയിലേക്ക് പോയി. 'ഓ .. ഇദ്ദേഹം ഇപ്പോൾ മലമറിക്കും. ഇതുവരെ അടുക്കളയിൽ കയറിയിട്ടില്ലാത്ത ആളാ.'. ഞാൻ പിറുപിറുത്തു .. എന്നാൽ സംഭവിച്ചതു വിപരീതമായിരുന്നു. ശ്രീ ഒന്നേകാൽ ഗ്ലാസ് വെള്ളം തിളപ്പിച്ചു. അതിൽ രണ്ടു ടീ സ്പൂണ്‍ തേയിലയിട്ടു വറ്റിച്ചു ഒരു ഗ്ലാസ് ആക്കി. ഒരു ഗ്ലാസ് തിളച്ച പാലിൽ ആ തേയിലവെള്ളം അരിച്ചൊഴിച്ചു. രണ്ടു സ്പൂണ്‍ പഞ്ചസാരയുമിട്ട് ഉയർത്തിയൊഴിച്ചു പതച്ചു ഗ്ലാസിൽ ഒഴിച്ചപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ കുടിച്ചിട്ടില്ലാത്ത ഒന്നാന്തരം ചായ ! അതും രണ്ടു ഗ്ലാസിൽ മുക്കാൽ വീതമുണ്ട്. ഞാൻ വിശ്വസിക്കാനാകാത്ത പോലെ ശ്രീയെ നോക്കി. "ചേട്ടനു സ്വന്തമായി ചായക്കടയുണ്ടോ? "എന്റെ ചോദ്യം ശ്രീയെ ചൊടിപ്പിച്ചു. " എടാ കൊച്ചുടോമി .. ഒരു ചായയുണ്ടാക്കാൻ സ്വന്തമായി ചായക്കടയൊന്നും വേണ്ട കേട്ടോ .. കുറച്ചു പൊതുജ്ഞാനം മതി. നമ്മുടെ ഹോട്ടൽ പാരിജാതത്തിലെ കുട്ടാപ്പി ചേട്ടൻ ചായയടിക്കുന്നതു താൻ കണ്ടിട്ടില്ലേ .. ? " ഞാൻ തല കുനിച്ചു. ശ്രീക്കു ചായ ചെറിയ ഗ്ലാസ്സിൽ മുക്കാലേ പാടുള്ളൂ. അതാണ് കണക്കെന്നാണ് അവൻ പറയുന്നത്. അന്ന് ശ്രീയുടെ വീട്ടിൽ വച്ചു അമ്മ അവനു മാത്രം ചായ കുറച്ചാണ് കൊടുത്തത്. ഒരു വലിയ ഗ്ലാസ് നിറയെ ചായ കുടിക്കുന്നവർക്ക് വട്ടാണെന്നാണ് അവന്റെ പക്ഷം ! എന്തായാലും ശ്രീയുടെ കൈപുണ്യം ഞാൻ ആ ചായയിൽ നിന്നും മനസ്സിലാക്കി. നാളെ ശ്രീയൊരു ഡോക്ടർ ആയാൽ ചികിത്സിക്കുന്ന രോഗികൾക്ക് ഉറപ്പായും വ്യാധി ശമനം ഉണ്ടാകുമെന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു.. "അങ്കിളിന് ജോലിക്ക് പോകണ്ടേ.. വണ്ടി കൊടുക്കണ്ടേ.." ഞാൻ ചോദിച്ചു. "ഓ.. വേണ്ട. ഇന്ന് പുതുവത്സരമല്ലേ . അങ്കിളിന് അവധിയാ.," അതു പറഞ്ഞതും ശ്രീയുടെ ഫോണിൽ അവന്റെ ആന്റിയും, എന്റെ ഫോണിൽ മമ്മയും വിളിച്ചു. ആശംസകൾ അറിയിക്കാനാണ് അവർ വിളിച്ചത്. ഞങ്ങൾ എല്ലാവരെയും മാറിമാറി വിളിച്ചു 'ഹാപ്പി ന്യൂ ഇയർ 2003' പറഞ്ഞു. കുളിച്ചു റെഡിയായി എൻട്രൻസ് ക്ലാസ്സിനു പോയി ചേർന്നിട്ട് ആന്റിയുടെ വീട്ടിൽ കയറി അവിടുന്ന് ചെറിയൊരു സദ്യയൊക്കെ ഉണ്ടിട്ടു പോരാമെന്നു ശ്രീ പറഞ്ഞു.. ശരിയാ.. ന്യൂ ഇയർ ആയതുകൊണ്ട് പപ്പാ വിളിക്കും. ക്ലാസ്സിൽ ചേരാനെന്നും പറഞ്ഞല്ലേ അപ്പാപ്പനു സുഖമില്ലാതിരുന്നിട്ടു പോലും നേരത്തെയിങ്ങോട്ട് പോന്നത്. ബന്ധം തുടക്കമായതേയുള്ളൂ. ഇപ്പോഴേ ഒരു സംശയത്തിനു വഴിവച്ചുകൂടാ.. ഞങ്ങൾ പട്ടണത്തിലേക്കു യാത്ര തിരിച്ചു. ശ്രീയുമായുള്ള യാത്രകളെല്ലാം തന്നെ എനിക്ക് സന്തോഷമാണ്. ഇടക്കിടക്കു ഞാനാ തലയിൽ ഉമ്മ കൊടുക്കും. ആ തോളിൽ തല ചായ്ക്കും. കണ്ണടക്കും! ശ്രീയെന്നെ പട്ടണത്തിൽ അവൻ പഠിക്കുന്ന ട്യൂട്ടോറിയൽ കോളേജിൽ കൊണ്ടുപോയി എൻട്രൻസ് കോച്ചിംഗ് ക്ലാസ്സിൽ ചേർത്തു. ശ്രീയെ കണ്ടതും സാറുമാർക്കു പോലും നല്ല ബഹുമാനം.!. അത് ശ്രീ നന്നായി പഠിക്കുന്നതു കൊണ്ടാണെന്നു എനിക്കു മനസ്സിലായി. പക്ഷെ ശ്രീയുടെ ബാച്ച് അല്ല ഞാൻ. എനിക്കെന്നും പോകാൻ കഴിയില്ലല്ലോ.. പ്ലസ് ടു വിന്റെ മറ്റു ട്യൂഷൻ ഒക്കെയുണ്ട്.. ഒരാഴ്ചയിൽ മൂന്നു ദിവസമേ എനിക്കു ക്ലാസ് ഉള്ളൂ. ശ്രീ എല്ലാം ഉത്തരവാദിത്വത്തോടെ പറഞ്ഞേല്പ്പിച്ചു. പിന്നെ ഞങ്ങൾ കടയിൽ കയറി ഓരോ ഓറഞ്ച് ജ്യൂസ് കുടിച്ചു. മമ്മയെ വിളിച്ചു ക്ലാസിനു ചേർന്ന വിവരവും, അടച്ച ഫീസിന്റെ തുകയും പറഞ്ഞു. അപ്പാപ്പനോടും, ടെസ്സി ആന്റിയോടും 'ന്യൂ ഇയർ ആശംസകൾ' പറഞ്ഞു.. അവിടെയെല്ലാവരും ചിക്കൻ ബിരിയാണി ഉണ്ടാക്കാനുള്ള തിരക്കാണ്. ഞങ്ങൾ നേരെ ശ്രീയുടെ ആന്റിയുടെ ഫ്ലാറ്റിലേക്ക് പോയി. ഇന്നു വൈകിട്ട് ശ്രീയുടെ സുഹൃത്തുക്കൾ 'ന്യൂ ഇയർ' അടിച്ചുപൊളിക്കാൻ വിളിച്ചിട്ടുണ്ടെന്നും, അങ്ങോട്ടു പോകണമെന്നും അവൻ പറഞ്ഞു. എനിക്കതു സ്വീകാര്യമായിരുന്നില്ല. അത്രയും നേരം ശ്രീയുടെ സാമീപ്യം നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമായിരുന്നില്ല. "പറുദീസ'യിൽ ആരുമില്ലാത്ത സ്ഥിതിക്ക് എന്തുകൊണ്ട് കൂട്ടുകാരെയെല്ലാം അവിടെ വിളിച്ചു പാർട്ടി നടത്തികൂടാ.." എന്നു ഞാൻ ചോദിച്ചപ്പോൾ. "വേണ്ട മുത്തെ.. ബിയർ, വൈൻ, വോഡ്ക എല്ലാം കാണും, അതു മോശമല്ലേ.. മമ്മ എന്തു കരുതും" എന്നാണു ശ്രീ പറഞ്ഞത്. 'മമ്മയോട് ഞാൻ പറഞ്ഞോളാം, കള്ളുള്ള വിവരം ഒളിക്കാം.. മമ്മ ആരു പറഞ്ഞറിയാൻ..?" എന്നു ഞാൻ പറഞ്ഞു. അന്നു ക്രിക്കറ്റ് കളിക്കാൻ വന്ന ചെക്കന്മാർ ആയിരിക്കും. ശ്രീയെ വിട്ടാൽ പിന്നെ കിട്ടില്ല. വൈൻ ഒഴികെ മറ്റൊന്നും ഞാൻ തൊടില്ല. എന്തായാലും ചങ്ങാതിമാരുടെ തീരുമാനം പാർട്ടിക്കു ബാറിൽ പോകാനായിരുന്നു. ആരുടെ വീടുകളിലും ഇത്തരം പാർട്ടികൾ അനുവദനീയമല്ല. ആളൊഴിഞ്ഞ എന്റെ വീട്ടിൽ വച്ചു പാർട്ടി നടത്താമെന്നു ശ്രീ പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. അന്നു ഉച്ചസദ്യയുണ്ണാൻ ശ്രീയുടെ അങ്കിളിന്റെ കൂടെ ജോലി നോക്കുന്ന രണ്ടു സുഹൃത്തുക്കളുൾപ്പെടെ ഞങ്ങൾ ആറുപേർ ഉണ്ടായിരുന്നു. കറികൾ അത്ര പോരായിരുന്നു. അന്ന് ശ്രീയുടെ വീട്ടിൽ നിന്നും കഴിച്ച സദ്യയുടെ വെട്ടത്തു വരില്ല. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിച്ചു. പാർട്ടിക്കുള്ള തോരണങ്ങൾ, മറ്റു സാധനങ്ങൾ എല്ലാം സംഘപ്പിക്കണം. ആന്റിയോടും, അങ്കിളിനോടും വിവരങ്ങൾ പറഞ്ഞ് ഞങ്ങൾ നാലു മണിക്ക് അവിടെ നിന്നിറങ്ങി.. ടോമികുട്ടൻ ഒരു രൂപ പോലും ഇക്കാര്യത്തിനു വേണ്ടി ചെലവാക്കാൻ പാടില്ലെന്നും , അത് അവരെല്ലാവരും കൂടി ഭാഗിച്ചാണ് ചെയ്യുന്നതെന്നും ശ്രീ എന്നെ ഓർമ്മിപ്പിച്ചു. കേക്ക്, ചോക്ലേറ്റ്സ്, കുറെ തോരണങ്ങൾ എല്ലാം ഞങ്ങൾ തിരഞ്ഞെടുത്തു. എല്ലാത്തിനും ശ്രീയെ ഞാൻ സഹായിച്ചു. ബാക്കി കഴിക്കാനുള്ളതും, കുടിക്കാനുള്ളതും അവന്മാർ കൊണ്ടുവരുമെന്നു ശ്രീ പറഞ്ഞു. രാവിലെ ഇറങ്ങുന്നതിനു മുമ്പ് മോളിയാന്റിയെ വിളിച്ചു വീടിന്റെ താക്കോൽ കൊടുത്തിട്ടാണ് ഞാൻ പോന്നത്. ഇപ്പോൾ എല്ലായിടവും തൂത്തു, തുടച്ചു വൃത്തിയാക്കി കാണും. മമ്മയുടെ പൂന്തോട്ട൦ ദിവസേന വന്നു നനക്കാത്തത്തിനു ഞാൻ വഴക്കും പറഞ്ഞു. അവർക്കു ജോലി ചെയ്യാൻ നല്ല മടിയാണ്. ഇടയ്ക്കിടെ കാശു കടം വേണം. എന്തായാലും ഞങ്ങൾ വീട്ടിലേക്കു ചെല്ലുമ്പോൾ അതൊരു സ്വർഗ്ഗമായിരുന്നു. ഞാൻ കഴുകിയിട്ട ബെഡ്ഷീറ്റുകൾ എല്ലാം മടക്കി അലമാരിയിലാക്കി. മമ്മ നാളെ വരുമ്പോൾ ഒന്നും കാണാൻ പാടില്ല. "ഒരാളിന്റെ ആദ്യരാത്രിയിൽ പോലും ഇത്രയും ഷീറ്റുകൾ മാറില്ല." ഞാൻ ശ്രീയോട് പറഞ്ഞു. മറുപടിയൊന്നും പറയാതെ അവൻ അതിനും ചിരിച്ചു. പിന്നെ ശ്രീയും, ഞാനും കൂടി ഹാൾ നന്നായി അലങ്കരിച്ചു. ഡി.വി.ഡി എടുത്തു ഹാളിൽ കൊണ്ടു വച്ചു. ഞാൻ ഓരോന്ന് ചിന്തിച്ചു. മമ്മ വന്നിട്ട് ഇനി പാചകം പഠിക്കണമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. ഇതുപോലെയൊക്കെ ഒറ്റക്കാകുമ്പോൾ സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കാൻ അറിയാമെങ്കിൽ കടയിൽ കാശുകൊടുത്ത് വയറു കേടാകുന്ന ആഹാരം വാങ്ങാതെ കഴിക്കാമല്ലോ.. ആണായാലും, പെണ്ണായാലും കുറച്ചു പാചകമൊക്കെ അറിഞ്ഞിരിക്കണം. മാത്രമല്ല ശ്രീ രാവിലെ കളിയാക്കിയപ്പോൾ മനസ്സിലൊരു വാശി. ആ നാവുകൊണ്ടു തന്നെ ഞാനുണ്ടാക്കിയ ആഹാരം നല്ലതെന്നു പറയിപ്പിക്കണം. അവർ വരുന്ന വഴിയാണെന്നും ഏതാണ്ട് എത്താറായെന്നു അതിലൊരാൾ ശ്രീയെ വിളിച്ചു പറഞ്ഞു. ഞാൻ നല്ല സന്തോഷത്തിലായിരുന്നു. ശ്രീയുടെ ചങ്ങാതിമാർ എനിക്കും വേണ്ടപ്പെട്ടവരാണ്. അവർ ഞങ്ങളുടെ അതിഥികളാണ്. അവരെ നന്നായി സല്ക്കരിക്കണം. എല്ലാം മനസ്സിൽ കണക്കു കൂട്ടി. അവർ ഏഴു മണിക്ക് എത്തും. ഞങ്ങൾ കാത്തിരുന്നു. പക്ഷെ അപ്രതീക്ഷിതമായി അന്നവിടെ നടന്ന നാടകീയരംഗങ്ങൾ ഓർക്കുമ്പോൾ ഇന്നുമെന്റെ മനസ്സ് ഭീതിതമാകും.. (തുടരും..)
എന്റെ പ്രണയം ............ (ഭാഗം ::61)
ഞാൻ മമ്മയെ വിളിച്ചു, എന്റെയും, ശ്രീയുടെയും സുഹൃത്തുക്കളുമായി ചെറിയ തോതിലൊരു 'ന്യൂ ഇയർ പാർട്ടി' പറുദീസയിൽ വച്ചു നടത്തുകയാണെന്ന് പറഞ്ഞു. എന്തോ വെളിപാടുണ്ടായതുപോലെ 'കള്ളുകുടിയൊന്നും വേണ്ട, തത്കാലം പപ്പായും, അപ്പാപ്പനുമൊന്നുമറിയണ്ട എന്നു പറഞ്ഞാണ് മമ്മാ ഫോണ്‍ വച്ചത്. ഉദ്ദേശം ഏഴര മണിയായപ്പോൾ ശ്രീ ചങ്ങാതിമാരെ ജംഗ്ഷനിൽ പോയി കാത്തുനിന്ന് കൂട്ടിക്കൊണ്ടുവന്നു. ആതിഥേയന്‍ എന്ന നിലയിൽ എല്ലാവരെയും എന്റെ വീട്ടിലേക്കു ഞാൻ ഹാർദ്ദമായി സ്വീകരിച്ചു. ശ്രീ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. അന്നൊരിക്കൽ ഞാൻ മൈതാനത്തു ശ്രീയെ കാണാൻ ചെന്നപ്പോൾ ശ്രീ കഴുത്തിൽ കൈയ്യിട്ടു സംസാരിച്ചു നടന്ന ആ പ്ലസ്‌വണ്‍ കാരൻ പയ്യനുമുണ്ടായിരുന്നു കൂടെ.. അവനെ കാണാൻ നല്ല ഗ്ലാമർ തോന്നി. പക്ഷെ ശ്രീയവനെ വലുതായി ശ്രദ്ധിച്ചതുപോലുമില്ല. ആദ്യം ഞങ്ങൾ പ്രാർത്ഥിച്ചു. സുഹൃത്തുക്കളിൽ ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലിമും ഉണ്ടായിരുന്നു. 2003 ൽ എല്ലാവരും ദീർഘായുസ്സോടെയിരിക്കാനും, എല്ലാവർക്കും പരീക്ഷകളിൽ മികച്ച വിജയം നേടി മുന്നേറാനും, ആ സൗഹൃദം എന്നെന്നും നിലനില്ക്കാനും വേണ്ടി ശ്രേയണ്‍ എന്നുപേരുള്ള ഒരു ചേട്ടനാണ് ഉറക്കെ പ്രാർത്ഥിച്ചത്. പിന്നെ ഞാൻ ആംഗലേയഗാനങ്ങൾ ഇട്ടതും ,ശ്രീയതു ഭയങ്കര ശബ്ദത്തിലാക്കി. പാട്ടിന്റെ പ്രതിധ്വനിയിൽ വീടു കുലുങ്ങുന്ന പ്രതീതിയുളവായി.. അതിലൊരു മഹാൻ ഒരു കുപ്പി ഷാംപെയിൻ (champagne) തുറന്നു എന്നെ ഒഴിച്ച്, മറ്റെല്ലാവരുടെയും മുഖത്ത് ഇറ്റിച്ചു. എന്റെ വീടായതുകൊണ്ടോ എന്തോ എല്ലാവർക്കും എന്നോടൊരു ബഹുമാനമുള്ളതുപോലെ തോന്നി. ഞങ്ങൾ പരസ്പരം സംസാരിക്കുകയും ഓരോ പെഗ് 'ചിയേഴ്സ്' പറഞ്ഞു മദ്യം കുടിക്കുകയും, ഇടക്ക് നട്സ് പെറുക്കി കഴിക്കുകയും ചെയ്തു. ഞാൻ റെഡ് വൈൻ മാത്രമേ കുടിച്ചുള്ളൂ. ഒരാൾ കോള മാത്രം.. ആകെ ഒൻപതു പേരുണ്ടായിരുന്നു. ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, പെറോട്ട, കപ്പ, മട്ടൻ കറി എന്നുവേണ്ട ഒത്തിരി വിഭവങ്ങൾ ആ തീൻ മേശയിൽ നിറഞ്ഞു. എല്ലാം അവർ ഓർഡർ നല്കി വരുന്ന വഴി വാങ്ങിയതാണ്. അതിൽ ഒരു ചേട്ടൻ പണചാക്കാണ്. പുള്ളിയാണ് കാശു കൂടുതലും വാരിയെറിഞ്ഞത്. പിന്നെ ഞാൻ വൈനും അധികം കുടിച്ചില്ല. അധികമായാൽ എന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് എനിക്കുതന്നെ അറിയാമായിരുന്നു.. അതിൽ 'സുൽഫി' എന്നു പേരുള്ള ഒരു ചേട്ടൻ എന്റെയടുത്തുവന്നു എനിക്കു വിസ്കി തന്നു. ഞാനതുപയോഗിക്കില്ല എന്നു പറഞ്ഞൊഴിഞ്ഞു. ഉടൻ തന്നെ ശ്രീ എന്തോ ആ ചേട്ടന്റെ ചെവിയിൽ പറയുന്നതു ഞാൻ കണ്ടു. ഒരു പക്ഷെ 'എന്നെ കള്ളു കുടിക്കാൻ നിർബന്ധിക്കണ്ട' എന്നാകും ശ്രീ പറഞ്ഞത് എന്ന് ഞാൻ കരുതി. പിന്നെ കൂടുതൽ ഗ്ലാസ് വേണമെന്നു പറഞ്ഞപ്പോൾ ഞാൻ അടുക്കളയിൽ പോയി രണ്ടു ഗ്ലാസ് കൂടി എടുത്തുവന്നു. അപ്പോൾ സുൽഫിചേട്ടൻ എനിക്കു കൊക്കോകോള തന്നു. ഞാനതു വാങ്ങി കുടിച്ചപ്പോൾ എന്തോ ഒരു രുചി വ്യത്യാസംപോലെ ! അതിൽ മദ്യം കലർന്നിട്ടുണ്ടോ എന്നൊരു സംശയം.! അതുകൊണ്ട് ഞാനതു മുഴുവനും കുടിച്ചില്ല. പിന്നെ വെറും തോന്നലാകാമെന്നു കരുതി ബാക്കി കൂടെ കുടിച്ചു.. പക്ഷെ അപ്പോൾ എനിക്കു തല കറങ്ങാൻ തുടങ്ങി. എല്ലാം ഒരു പുകമറപോലെ.. കണ്ണു തുറക്കാൻ കഴിയുന്നില്ല. എന്റെ ശരീരത്തിന്റെ ഭാരം കുറഞ്ഞതുപോലെ.. കുറച്ചുനേരത്തിനുള്ളിൽ ഞാൻ ആളാകെ മാറി. എന്റെ മനസ്സിൽ പൂത്തു നിന്നിരുന്ന ശ്രീയോടുള്ള പ്രണയം അതിന്റേതായ വികാരതീവ്രതയോടെ പുറത്തുവന്നു. പരിസരബോധമില്ലാതെ അത്രയും ചങ്ങാതിമാരുടെ മുന്നിൽ വച്ചു ശ്രീയെ ഞാൻ കെട്ടിപുണർന്നു ചുണ്ടിൽ ചുംബിച്ചു. ശ്രീ അപ്പോൾ 'ഗുപ്ത് (गुप्त)' എന്ന ഹിന്ദി സിനിമയിലെ 'മേരെ സനം.. (मेरे सनम.) എന്ന ഗാനം അത്യുച്ചത്തിലിട്ടു. പിന്നെ പറയാനുണ്ടോ..! സിനിമാറ്റിക് ഡാൻസ് അസ്സലായി കളിക്കുന്ന ഞാൻ ആ പാട്ടിനൊത്തു ചുവടു വച്ചു. ശ്രീയും കൂടി. എല്ലാവരും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഞാൻ പിന്നെ അവർ തന്ന വിസ്കി പിടിച്ചുവാങ്ങിയടിച്ചു. ഞാൻ നന്നായി കളിക്കുന്നുണ്ട്.. ഭംഗിയുള്ള വഴക്കമുള്ള ശരീരമാണ്, ഇനിയും തുടർന്നു 'ബ്രേക്ക് ഡാൻസ്' പഠിക്കാൻ പറയണമെന്ന് അവർ ശ്രീയോട് പറഞ്ഞു. പിന്നെ ഞാനവിടെ എന്തൊക്കെ 'പോക്രിത്തരങ്ങൾ' കാണിച്ചുകൂട്ടിയെന്നു, സ്വബോധം വീണപ്പോൾ ശ്രീ പറഞ്ഞാണറിഞ്ഞത്. ശ്രീക്കു നല്ല ആരോഗ്യമുണ്ട്. 19 വയസ്സിന്റെ ശരീരമല്ല അത്..! എത്ര 'പെഗ്' അടിച്ചാലും നിന്നനില്പിൽ ഒന്നാടുക പോലുമില്ല. ഞാൻ അന്നൊക്കെ രണ്ടു പെഗ് അടിച്ചാൽ കുഴഞ്ഞു പോകുമായിരുന്നു. ഒരു പക്ഷെ, ശീലമില്ലാത്തതിനാൽ ആയിരിക്കാം.. എന്തായാലും 'പാർട്ടി' കഴിഞ്ഞു അവരൊക്കെ പോയതും, ശ്രീ എന്നെ തൂക്കി മുകളിൽ കൊണ്ടു ബെഡ്ഡിലിട്ടതുമൊന്നും ഞാനറിഞ്ഞതേയില്ല. പിന്നെ രാവിലെ ഒൻപതു മണിക്കാണ് ഞാൻ കണ്ണു തുറന്നത്. കണ്ണുകളിൽ നല്ല തടിപ്പ്..! തലയ്ക്കു വല്ലാത്ത ഭാരം..! എന്തൊക്കെയാണ് ഇന്നലെ രാത്രിയിവിടെ നടന്നത് ? ഓരോന്നായ് ഓർത്തെടുക്കാൻ ശ്രമിച്ചു. മനസ്സിൽ വല്ലാത്തൊരു അപകർഷതാബോധം തോന്നി. ഞാനെണീറ്റു മെത്തയിൽ തന്നെയിരുന്നു. ശ്രീ ബാത്റൂമിലാണ്. ശ്രീയോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ പല ചോദ്യങ്ങളും തികട്ടിവരുമ്പോഴും ഞാനെന്നെ തന്നെ സ്വയം നിയന്ത്രിക്കുകയായിരുന്നു.. ശ്രീ പുറത്തുവന്നു. പെട്ടെന്നു പോകാനുള്ള തയ്യാറെടുപ്പിലാണ്.. ഇപ്പോഴൊന്നും ചോദിക്കണ്ട എന്നു തീരുമാനിച്ചു.. ശ്രീ ഓടി വന്നു എന്റെ രണ്ടു കവിളിലും ഉമ്മകൾ തന്നു. പല്ലു തേയ്ക്കാത്ത കാരണം പറഞ്ഞ് ഞാൻ മന:പൂർവ്വം മാറിപ്പോയി.. അങ്കിൾ വണ്ടിക്കു വേണ്ടി ശ്രീയെ വിളിച്ചു. ഉടൻ തന്നെ ശ്രീ പുറപ്പെടാൻ തുടങ്ങി. എന്റെ മുഖത്തെ വാട്ടം ശ്രീ മനസ്സിലാക്കിയിരിക്കുന്നു. ഞാൻ താഴെ ചെന്നു ശ്രീയെ യാത്രയയച്ചു. ഹാൾ വളരെ വൃത്തിയായി കിടക്കുന്നു. ഇന്നലെ മുറി മുഴുവൻ എച്ചിലും, ചപ്പുചവറുകളും നിറഞ്ഞു കിടന്നതാണ്. ഇപ്പോൾ പാത്രങ്ങളെല്ലാം കഴുകി തീൻ മേശയിൽ കമിഴ്ത്തി വച്ചിരിക്കുന്നു. തറ ഭംഗിയായി തുടച്ചു വൃത്തിയാക്കിയിരിക്കുന്നു. എന്തൊക്കെയാണ് ഇന്നലെയിവിടെ നടന്നത്? ശ്രീയെ കുറിച്ച് എന്റെ മനസ്സിലൊരു കരടു വീണു എന്ന് മനസ്സിലായതു കൊണ്ടാകാം ശ്രീ പോയ ശേഷം 'വീട്ടിലെത്തി' എന്നൊരു സന്ദേശം മാത്രമാണ് എനിക്കയച്ചത്.. ഞാനും വിളിക്കാനൊന്നും മെനക്കെട്ടില്ല.. കാരണം ഇന്നലെ ഞാനെങ്ങിനെ ബോധരഹിതനായി?. ശ്രീയുൾപ്പെടെ പത്തുപേരുടെ ഇടയിൽ ഒരു കോമാളിയെ പോലെ ഞാൻ ..! ഓർത്തപ്പോൾ എന്റെ നെഞ്ചു പൊട്ടിപോകുംപോലെ തോന്നി. ഞാൻ ഒന്നുകൂടി ആദ്യം തൊട്ടു വിചിന്തനം ചെയ്തു. അവർ വന്നതും, പ്രാർത്ഥിച്ചതും, പാട്ടിട്ടതും ഷാംപെയിൻ പൊട്ടിച്ചു ചീറ്റിയൊഴിച്ചതും, ഞാൻ വൈനടിച്ചതും, സുൽഫി എനിക്ക് വിസ്കി വച്ചുനീട്ടിയതും, ഞാനതു നിരസിച്ചതും, ഞാൻ അടുക്കളയിൽ ഗ്ലാസ് എടുക്കാൻ പോയതും.. അവിടെ വരെ ശരിയായിരുന്നു.. അതിനുശേഷം എന്താണ് സംഭവിച്ചത്..? അതെ, അതിനു ശേഷമാണ് സുൽഫി എനിക്കു കോള തന്നത്. അതിനൊരു രുചി വ്യത്യാസമുണ്ടായിരുന്നു. ഞാൻ വിസ്കി നിരസിച്ചപ്പോൾ ശ്രീ സുൽഫിയുടെ ചെവിയിൽ എന്തോ പറയുന്നത് ഞാനെന്റെ കണ്ണു കൊണ്ടു കണ്ടതാണ്. അതൊരു പക്ഷെ കോളയിൽ വിസ്കി കലർത്തി എനിക്കു തരാനാകുമോ..? അതാലോചിച്ചപ്പോൾ തന്നെ എന്റെ തല പെരുക്കാൻ തുടങ്ങി. അങ്ങിനെയെങ്കിൽ ശ്രീ എന്തിനതു ചെയ്തു.? രാത്രിയിൽ എന്റെ ശല്യം കുറയ്ക്കാൻ വേണ്ടിയാകുമോ? അതോ ആ പ്ലസ്‌വണ്‍ കാരനുമായി എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ്..? ഓർത്തപ്പോൾ എന്റെ രക്തം തിളക്കാൻ തുടങ്ങി. കഴിഞ്ഞ രാത്രിയിൽ ഞങ്ങൾ തമ്മിൽ ഒന്നുമുണ്ടായിട്ടില്ല. എല്ലാം കൂടി കൂട്ടി വായിച്ചാൽ ശ്രീ എന്നെ ഭംഗിയായി ചതിച്ചിരിക്കുന്നു. ഒരു തമാശക്കാണെങ്കിൽ കൂടി അവനതെങ്ങിനെ കഴിഞ്ഞു? ആ കുറ്റബോധം കൊണ്ടാകാം വലിയ സംസാരമൊന്നുമില്ലാതെ രാവിലെ പെട്ടെന്നു പൊയ്ക്കളഞ്ഞത്. എന്റെ ചോദ്യങ്ങളിൽ നിന്നുമൊരു രക്ഷപ്പെടൽ ! ഇതു ഞാൻ ക്ഷമിക്കില്ല. എന്റെ മനസ്സും,ശരീരവും ആ പാദങ്ങളിൽ ഞാൻ അർപ്പിച്ചതാണ്. എന്താണെങ്കിലും ശ്രീ എന്നോടൊരു വാക്കു പറഞ്ഞാൽ വിഷമാണെങ്കിലും ഞാൻ കുടിക്കുമായിരുന്നു. ഇത് കൂട്ടുക്കാരനെ കൊണ്ട് കൊക്കോകോളയിൽ എനിക്കിഷ്ടമില്ലാത്ത വിസ്കി കലർത്തി ഒന്നുമറിയാത്ത എന്നെ കൊണ്ട് കുടിപ്പിച്ചു ഇത്രയും പേരുടെ മുന്നിൽ വിഡ്ഢിവേഷം കെട്ടിച്ചിരിക്കുന്നു. ഓരോന്നോർക്കുന്തോറും മനസ്സിൽ ശ്രീയോടുള്ള അമർഷം കൂടി വന്നു. ഇത് ഞാൻ വെറുതെ വിടാൻ പോകുന്നില്ല. ഇതിന്റെ സത്യാസത്യങ്ങൾ എനിക്കറിഞ്ഞേ മതിയാകൂ. ആദ്യം ആ സുൽഫിയെ കണ്ടെത്തണം.! അവന്റെ മൊബൈൽ നമ്പർ കിട്ടിയാലും മതി. ഇന്ന് മമ്മയും, അപ്പാപ്പനും നാലു മണിക്കെത്തും. എന്റെ കണ്ണുകൾ നീരു വച്ചിരിക്കുന്നു. മുഖം വിങ്ങി വീർത്തിരിക്കുന്നു. മമ്മ എന്നെ പൊക്കിയതുതന്നെ ! എന്നിലുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും മമ്മ പെട്ടെന്നു തിരിച്ചറിയും. കുറച്ചു കൂടി ഉറങ്ങിയാൽ ചിലപ്പോൾ ശരിയാകുമായിരിക്കും. ഞാൻ നോക്കുമ്പോൾ കള്ളുകുപ്പികൾ പുറത്തെ തെങ്ങിനു ചുവട്ടിൽ വാരിയിട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് അതിനെയെടുത്ത് പറമ്പിന്റെ മൂലയ്ക്ക് കുഴിച്ചിടണം. മോളിയാന്റി കണ്ടാലും മതി മമ്മയോട് ഈ വാർത്ത കൊടുക്കാൻ! അങ്ങിനെ ആലോചിച്ചു നില്ക്കുമ്പോൾ അതാ മൊബൈലിൽ ശ്രീ വിളിക്കുന്നു. ഞാൻ എടുക്കാൻ പോയില്ല. പിന്നെ ലാൻഡ് ലൈനിൽ വിളിച്ചു. രണ്ടും കല്പിച്ചു ഞാൻ ഫോണ്‍ എടുത്തു. "ഹലോ.."..(ഞാൻ ) "ഹലോ.. മുത്തെ.. എന്താടാ കുട്ടാ.. നീ മൊബൈൽ എടുക്കാത്തെ..? നിന്നെയവിടെ ഒറ്റയ്ക്കു വിട്ടുപോന്നതു കൊണ്ട് ഇവിടെ എനിക്കൊരു സമാധാനവുമില്ല. ഇപ്പോൾ തന്നെ ഞാനങ്ങു പോരട്ടെ ?"( ശ്രീ). "വേണ്ട.. ഞാനങ്ങോട്ടു വരാം.. എനിക്കും ചേട്ടനെ കണ്ടേ മതിയാകൂ.. " ഒരു അര മണിക്കൂർ..! ഞാനങ്ങെത്തിക്കഴിഞ്ഞു." (ഞാൻ ) ഒന്നുമറിയാത്തതുപോലെയുള്ള ശ്രീയുടെ സംസാരം എന്നെ ചൊടിപ്പിച്ചു. ഞാനങ്ങോട്ടു ചെല്ലട്ടെ.. കാണിച്ചുകൊടുക്കാം ഈ ടോമി ആരാണെന്ന്.. എന്തിനാ ഇങ്ങോട്ടു വരാമെന്നു പറയുന്നതെന്ന് എനിക്കറിയാം. ഇന്നലെ ഒരു ദിവസം പാഴായിപ്പോയില്ലേ.. അതിന്റെ നഷ്ടം നികത്താനാണ് . ഇനി എനിക്കൊന്നും വേണ്ട. ഇന്നലെ നടന്നതിന്റെ പൊരുൾ വ്യക്തമായി അറിഞ്ഞാൽ മാത്രം മതി. എല്ലാ ജോലികളും തീർത്ത് ഞാൻ ശ്രീയുടെ ഫ്ലാറ്റിലേക്കു തിരിച്ചു. മനസ്സിന്റെ വേഗത കൊണ്ടാകും പെട്ടെന്നവിടെ എത്തിയതു പോലെ തോന്നി. ശ്രീ എന്റെ കൈപിടിച്ച് അവന്റെ മുറിയിലേക്കു കൊണ്ടുപോയി. ആന്റി മീൻ വാങ്ങാൻ പോയിരിക്കുകയാണെന്നും ഇപ്പോൾ മടങ്ങിവരുമെന്നും ശ്രീ പറഞ്ഞു. "അയ്യോ.. ചേട്ടാ.. ഇന്നു മമ്മ വരുന്ന ദിവസമല്ലേ.. ആ മൊബൈൽ ഒന്നു തരാമോ..? കാർ കൊണ്ടുവരാൻ റീന ആന്റിയെ വിളിക്കാൻ മമ്മ പറഞ്ഞിരുന്നു. ഒന്നു വിളിക്കട്ടെ ! എന്റെ മൊബൈലിൽ കാശിടാൻ ഞാൻ മറന്നുപോയി." ഞാനൊരു നമ്പരിട്ടു. "ഓ.. അതിനെന്താ ടോമികുട്ടാ.. നീയെടുത്തോ..എന്തിനാ അനുവാദത്തിന് കാത്തുനില്ക്കുന്നത്? എനിക്കുള്ളതെല്ലാം നിന്റെതും കൂടിയല്ലേ.." അതു പറഞ്ഞു ശ്രീ മൊബൈൽ എന്റെ കൈയ്യിൽ വച്ചുതന്നിട്ട് അടുക്കളയിലേക്കു പോയി. ഞാനങ്ങോട്ടു മാറി എന്റെ മൊബൈലിൽ നിന്നും റീന ആന്റിയുടെ നമ്പർ നോക്കി അടിക്കുന്നതുപോലെ പോലെ അഭിനയിച്ച് സുൽഫിയുടെ നമ്പർ തപ്പി. കാണുന്നില്ല. ശ്രീ എന്തു പേരാകും ഇതിൽ ഇട്ടിരിക്കുക? അറിയില്ല. ഞാൻ ഇന്നലെ ശ്രീ വിളിച്ച നമ്പറുകളുടെ പട്ടിക നോക്കി. ശ്രേയണ്‍ ചേട്ടന്റെ നമ്പർ കിട്ടി. പെട്ടെന്ന് ആ നമ്പർ എന്റെ ഫോണിൽ അടിച്ചിട്ടു. പിന്നെ ഒന്നുമറിയാത്തതുപോലെ റീന ആന്റിയെ വിളിച്ചു കാര്യം പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ ശ്രീ നാരങ്ങാ വെള്ളവുമായി വന്നു. "ഇതെനിക്കു വിശ്വസിച്ചു കുടിക്കാമോ ..?!" അതു ചോദിച്ചു ഞാനൊന്നു ചിറഞ്ഞു. എന്റെ നോട്ടത്തിന്റെ തീഷ്ണത താങ്ങാനാകാതെ അവൻ നോട്ടം പിൻവലിച്ചു. ആ ചോദ്യം കേട്ട് ഒന്നുമറിയാത്തതു പോലെ ശ്രീയിരുന്നു. ശ്രീയുടെ മുഖത്തു നോക്കികൊണ്ട് ഞാനതു കുടിച്ചു. പിന്നെ താഴെ വരെ പോയിട്ടു പെട്ടെന്നു തിരികെവരാമെന്നും പറഞ്ഞു. എവിടാ പോകുന്നതെന്നു ചോദിച്ചു ശ്രീയെന്നെ കെട്ടിപുണരാൻ ശ്രമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞുമാറിക്കളഞ്ഞു. ഞാൻ താഴെ ആ കെട്ടിടത്തിന്റെ മുൻവശത്തു പോയി ശ്രേയണ്‍ ചേട്ടനെ വിളിച്ചു. അയാൾ ഉടൻ തന്നെ ഫോണെടുത്തു. ഞാൻ ശ്രീയുടെ സുഹൃത്ത് ടോമിയാണെന്നും, എനിക്ക് സുൽഫിചേട്ടന്റെ മൊബൈൽ നമ്പർ വേണമെന്നും പറഞ്ഞു." ഒന്നു 'കട്ട് ' ചെയ്തിട്ട് വിളിക്കാമോ .? നമ്പർ ഈ ഫോണിലാ .. ഇന്നലെ എന്തായിരുന്നു മച്ചൂന്റെ പ്രകടനം? ഫാഷൻ ഷോയിലൊക്കെ ചേരണം കേട്ടോ. നല്ല സൂപ്പർ ബോഡി ഷേപ്പാ.." എന്നു പറഞ്ഞു ഫോണ്‍ 'കട്ട്' ആക്കി. ഞാൻ രണ്ടു മിനുട്ട് കഴിഞ്ഞ് അങ്ങോട്ടു വിളിക്കാൻ ശ്രമിക്കുമ്പോൾ ആൾ ഇങ്ങോട്ട് വിളിക്കുന്നു. അങ്ങിനെ എനിക്ക് സുൽഫിയുടെ നമ്പർ കിട്ടി. ശ്രീക്ക് സംശയം തോന്നാൻ പാടില്ല. ഒരു നിമിഷം പാഴാക്കാതെ ഞാൻ സുൽഫിയെ വിളിച്ചു സ്വയം പരിചയപ്പെടുത്തി. അയാൾ എന്റെ ശരീരത്തെ വർണ്ണിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാനിങ്ങനെ പറഞ്ഞു.. "ങ്ഹാ.. ശ്രീയേട്ടൻ എന്നോടെല്ലാ സത്യങ്ങളും പറഞ്ഞു. കള്ളൻ.. ഇന്നലെ ശ്രീയേട്ടൻ പറഞ്ഞതനുസരിച്ച് കോളയിൽ വിസ്കി കലർത്തി എന്നെ പറ്റിച്ചു കുടിപ്പിച്ചു നിലംപരിശാക്കി അല്ലേ .. ഹഹഹ.. " .. അതിനു സുൽഫി പറഞ്ഞ മറുപടി എന്നെ തകർത്തുകളഞ്ഞു.. കണ്ണിൽ ഇരുട്ടു കയറുന്നുവോ.. താഴേക്കു വീഴാൻ തുടങ്ങുന്നുവോ .?! .. ഈശോയെ.. (തുടരും ...)
എന്റെ പ്രണയം .... ( ഭാഗം :: 62 )
പിടിച്ചുനില്ക്കാനാകാതെ ഞാനാ സിമന്റ് തിട്ടയിൽ ഇരുന്നുപോയി.. ഫോണിൽ സുൽഫി എന്റെ പ്രകടനത്തെ ആകാശം മുട്ടെ പുകഴ്ത്തികൊണ്ടിരിക്കുമ്പോൾ ഞാൻ നിർജ്ജീവമായി ഫോണ്‍ 'കട്ട്' ചെയ്തു, ഓഫ് ചെയ്തു കീശയിലിട്ടു. ഇനിയിവിടെ നിന്നുകൂടാ.. അവിടെ നിന്നും രക്ഷപ്പെടാൻ എന്റെ മനസ്സു വെമ്പി ! ശ്രീ ചിലപ്പോൾ എന്നെ തിരക്കി താഴേക്കു വരാൻ സാധ്യതയുണ്ട്. അതിനുമുമ്പ് ഇവിടെനിന്ന് കടക്കണം. ഞാൻ നോക്കുമ്പോൾ അതാ ശ്രീയുടെ ആന്റി കയ്യിലൊരു സഞ്ചിയുമായി പുറത്തുനിന്നും കയറിവരുന്നു. ഞാനോടി ആ കെട്ടിടത്തിന്റെ ഒരു വശത്തേക്കു മറഞ്ഞുനിന്നു. അവർ അകത്തേക്കു പോയതും ഞാൻ പുറത്തേക്കിറങ്ങി. പിന്നെ അസ്ത്രം വിട്ടതുപോലെ ഒരു പോക്കായിരുന്നു. ഒന്നു നന്നായി പൊട്ടിക്കരയണമെന്നുണ്ട്. കഴിയുന്നില്ല.. ഞാനാരെയും കാണുന്നില്ല.. ഒന്നും കേൾക്കുന്നില്ല. ഞാൻ എന്നെക്കാളുമധികം സ്നേഹിച്ചവൻ തന്നെ എന്നെ കബളിപ്പിച്ചിരിക്കുന്നു. മിനിയാന്ന് കിടപ്പറയിൽ ആറു തവണ ആ ഇംഗിതങ്ങൾക്കു ക്ഷതമേൽപ്പിക്കാതെ കൂടെ സഹകരിച്ചിട്ടും, ഒരു നിമിഷം എല്ലാം മറന്ന് ഏതോ ഒരു സുഹൃത്തിനോടു ചേർന്ന് ശ്രീ എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നു. "ചേട്ടന് എന്റെ ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഏതാ..?" എന്നു ചോദിച്ചപ്പോൾ "മോനെ ബെഡ്ഡിലാണ് എനിക്കേറ്റവും ഇഷ്ടമായിതോന്നിയിട്ടുള്ളതെടാ ചക്കരേ.." എന്ന് ഇന്നലെ കൂടി എന്നോടു പറഞ്ഞ ആളാണ് ഇന്നലത്തെ സംഭവത്തിനു പുറകിൽ കളിച്ചിരിക്കുന്നത്. അതും ആ കൈകൾ കൊണ്ടു വിസ്കി പകർന്നു എനിക്കു തരാനായി സുൽഫിയെ എല്പിക്കാനുള്ള ധൈര്യം കാട്ടിയിരിക്കുന്നു. എന്റെ അന്ധമായ പ്രണയത്തെ അപമാനിച്ചിരിക്കുന്നു. ഓരോന്നോർക്കുമ്പോൾ വേദന താങ്ങുന്നില്ല. ഇതൊരു മുന്നറിയിപ്പാണ്. ശ്രീയുടെ തനിനിറം മനസ്സിലാക്കാൻ എനിക്കു ദൈവം തന്നൊരു സുവർണ്ണാവസരം ! ഇതു ഞാൻ പഴാക്കികൂടാ.. ഒടുവിൽ എങ്ങിനെയോ ഞാൻ പറുദീസയിൽ എത്തിചേർന്നു. വാതിൽ തുറന്നു നേരെ എന്റെ മുറിയിൽ കയറി ആ ബെഡ്ഡിലേക്ക് കമിഴ്ന്നു വീണു അലറിക്കരഞ്ഞു. മൊബൈലും, പേഴ്സുമെടുത്ത് മേശയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.. എങ്ങിനെ എന്റെ ശ്രീക്കതു കഴിഞ്ഞു.? എനിക്കിഷ്ടമില്ലാത്ത വിസ്കി മറ്റൊരാളിനെ കൂട്ടുപിടിച്ച് എന്നെ കുടിപ്പിക്കാൻ..! ഞാനത്ര പൊട്ടനാണെന്നു ശ്രീ കരുതിയോ? എന്റെ ജീവിതത്തിലാദ്യമായി വിദഗ്ധമായി എന്നെ ഒരാൾ കബളിപ്പിച്ചിരിക്കുന്നു. അതും ഈ ലോകത്തിൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന ആൾ തന്നെ ! എന്റെ ഊഹോപോഹങ്ങൾ എത്ര ശരിയായിരുന്നു. ഞാൻ ഈശോയോട് പ്രാർത്ഥിച്ചതിന്റെ പരിണിതഫലമാണ് ഇത്ര വേഗം എനിക്കു സത്യങ്ങൾ അറിയാൻ കഴിഞ്ഞത്. എല്ലാം ഞാനോർത്തു. ശ്രീയെ ആദ്യമായി കണ്ടതും, അവൻ പിന്മാറാൻ ശ്രമിച്ചതും, അവനെ ഞാനെന്റെ വഴിക്കു കൊണ്ടുവന്നതും, ഞങ്ങൾ ഒന്നായതും എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഇനി ഈ ബന്ധം തുടരുന്നതിൽ അർത്ഥമില്ല. പരസ്പരവിശ്വാസമാണ് ഏതു സ്നേഹബന്ധത്തിന്റെയും അടിത്തറ ! ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ആരെങ്കിലും ഇതുപോലെ മറ്റൊരാളിനെ കൂട്ടുപിടിച്ചു ചതിക്കുമോ? ഒരിക്കലുമില്ല . ഒരു തമാശക്കു പോലും എനിക്കതിനു കഴിയില്ല., എത്ര ന്യായവാദങ്ങൾ ഉന്നയിച്ചാലും, ഇവിടെ ശ്രീയെ ന്യായീകരിക്കാൻ കഴിയില്ല. പക്ഷെ ഇപ്പോൾ ഇക്കാര്യത്തിൽ 'ക്ഷമിക്കുക' എന്നത് എന്റെ ധർമ്മമാണ്. അതിനൊരേയൊരു കാരണം മാത്രമേയുള്ളൂ. ഈ ബന്ധത്തിൽ അവനു താല്പര്യമില്ലാതിരുന്നിട്ടും, എന്റെ ഇഷ്ടപ്രകാരം ഞാൻ സ്വയം തിരഞ്ഞെടുത്തു സ്വന്തമാക്കിയതാണ്. അതിൽ തെറ്റു സംഭവിച്ചെങ്കിൽ അതെന്റെയും കൂടി കഴിവുകേടാണ്. ഇതൊന്നു തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. പക്ഷെ ഉടനെയെങ്ങും വേണ്ട. ശ്രീയവന്റെ തെറ്റ് സ്വയം മനസ്സിലാക്കട്ടെ ! പശ്ചാത്തപിച്ചു പ്രായശ്ചിത്തം ചെയ്യട്ടെ ! ആകെ മനസ്സിനു വല്ലാത്തൊരു ക്ഷതമേറ്റതു പോലെ .. അങ്ങിനെ ഓരോന്നാലോചിച്ചു കിടന്നു ഞാനുറങ്ങിയതറിഞ്ഞില്ല.. തുടർച്ചയായി ലൈൻഫോണ്‍ അടിക്കുന്നതു കേട്ടാണ് പിന്നെ ഞാനുണർന്നത്. നോക്കുമ്പോൾ ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ചാടിയെണീറ്റു മൊബൈലിൽ നോക്കി. അത് ഓഫ് ആണ്. രാവിലെ ഓഫ് ചെയ്തതാണ്. ഞാൻ താഴെ ചെന്നു മുഖം കഴുകി. നല്ല വിശപ്പ് ! അല്ലെങ്കിലും വൈൻ കുടിച്ചാൽ ഉറക്കവും,വിശപ്പും കുറച്ചു കൂടുതലാണ്. ഞാൻ ആപ്പിൾ മുറിച്ചു കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും ഫോണ്‍ അടിക്കുന്നു. ആരാണെന്നറിയില്ല. ഇനി പപ്പയോ, ടെസ്സി ആന്റിയോ വല്ലതുമാണോ ഇങ്ങനെ വിളിക്കുന്നത്. സുഖമില്ലാത്ത അപ്പാപ്പനെയും കൊണ്ടാണ് മമ്മ തീവണ്ടിയാത്ര ചെയ്യുന്നത്. അതോ ശ്രീയോ..? എനിക്കാകെ ആധിയായി. എന്തായാലും ഫോണ്‍ എടുക്കാം. ശ്രീയാണേൽ പെട്ടെന്നുതന്നെ 'കട്ട് ' ആക്കാം. ഞാൻ ഫോണെടുത്തു ശബ്ദമുണ്ടാക്കാതെ നിന്നു. ശ്രീയുടെ പരുക്കൻ സ്വരത്തിൽ 'ഹലോ' കേട്ടതും പെട്ടെന്നു ഞാൻ ഫോണ്‍ വച്ചുകളഞ്ഞു. വീണ്ടും വിളിച്ചപ്പോൾ ഞാൻ റിസീവർ എടുത്തു മാറ്റിവച്ചു മുകളിലേക്കു പോയി. ഉദ്ദേശം അര മണിക്കൂർ കഴിയുമ്പോൾ ആരോ ഗേറ്റിൽ ഉച്ചത്തിൽ തട്ടുന്ന ശബ്ദം കേട്ടു. ഞാൻ ഗേറ്റ് വലിയ പൂട്ടിട്ടു പൂട്ടിയിരുന്നു. ഞാൻ അടുത്ത മുറിയിൽ കയറി. എനിക്ക് അവിടെ നിന്നുതന്നെ കർട്ടനിടയിൽ കൂടി നോക്കിയാൽ മുൻവശത്തുള്ള ഗേറ്റ് കാണാം. ഞാൻ നോക്കുമ്പോൾ അതു ശ്രീയാണ്. ഞാനാകെ പരിഭ്രമിച്ചു. എന്താ ഇനിയിപ്പോൾ ചെയ്ക? അകത്തു നിന്നും പൂട്ടിയിരിക്കുന്നതു കണ്ടതുകൊണ്ട് അകത്താളുണ്ട് എന്ന് ഉറപ്പായും മനസ്സിലായിട്ടുണ്ടാകും. ഞാൻ ശബ്ദമുണ്ടാക്കാതെ അവിടെ തറയിലിരുന്നു.. ഇടക്കിടയ്ക്ക് കർട്ടനിടയിൽ കൂടി നോക്കും. പോയിട്ടില്ല.! ശ്രീ തുടർച്ചയായി ഫോണിൽ വിളിക്കുന്നുമുണ്ട്. അപ്പുറത്തെ വീട്ടിലെ പട്ടി നിർത്താതെ കുരക്കുന്നു. അവിടെ ആരുമില്ലെന്നു തോന്നുന്നു. ശാന്തി ആന്റിയുണ്ടായിരുന്നേൽ എപ്പോഴേ ഒച്ച വച്ചുകൊണ്ട് പുറത്തു ചാടിയേനെ.. പിന്നെ ഞാൻ നോക്കുമ്പോൾ ശ്രീ നിരാശനായി തിരികെ നടക്കുന്നതാണ് കണ്ടത്. അതു കണ്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി. "അയ്യോ.. എന്റെ ശ്രീ വിഷമിച്ചു തിരികെ പോകുന്നു." അപ്പോൾ നേരത്തെ മനസ്സിൽ കണക്കു കൂട്ടിയതെല്ലാം ഞാൻ മറന്നു. പിന്നെ എനിക്കു പിടിച്ചു നില്ക്കാനായില്ല. ഞാൻ അതിവേഗത്തിൽ താഴേക്കോടി. താക്കോൽ എടുത്തു ഗേറ്റ് തുറന്നു പുറത്തിറങ്ങി കൈ കൊട്ടി ശ്രീയെ വിളിച്ചു. അവൻ തിരിഞ്ഞു നിന്നു എന്നെ തറപ്പിച്ചൊന്നു നോക്കി. ഞാൻ ഒന്നുമറിയാത്തതുപൊലെ ചിരിച്ചുകൊണ്ടു കൈകാട്ടി വിളിച്ചു. ശ്രീ ഒന്നും മിണ്ടാതെ തിരികെ വന്നു. അവൻ എന്റെ കൂടെ അകത്തേക്കു കയറി.. മനസ്സു മുഴുവൻ എന്നോടുള്ള ദേഷ്യമാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ വീടിനകത്ത് കയറിയതും എന്നെ വട്ടം പിടിച്ച് മുറുകെ പുണർന്ന് ചുംബനവർഷമായിരുന്നു. ഞാൻ നിർവികാരാധീനനായി നിന്നുപോയി. "ചേട്ടാ.. എന്തായിത്.. എന്നെ വിട്.. എനിക്ക് സംസാരിക്കണം. ഞാൻ പറയട്ടെ.. പ്ലീസ്.." അതുകേട്ട ഭാവം കാണിക്കാതെ ആ നെഞ്ചിൽ എന്നെ ചേർത്തുപിടിച്ചു. സത്യം പറഞ്ഞാൽ എനിക്കു ശ്വാസം മുട്ടിപ്പോയി. ആ കൈകരുത്തിൽ എനിക്ക് അനങ്ങാൻ കൂടി കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം ! പിന്നെയാണ് ശ്രീ ശ്വാസം വലിച്ചുവിട്ടത്. "നീ ഒന്നും പറയാതെ എവിടാ ഇറങ്ങിപ്പോയത്? പിന്നെ വിളിക്കുമ്പോൾ മൊബൈൽ ഓഫ്.. ഞാനെത്ര പേടിച്ചു എന്നു നിനക്കറിയ്യോ? മനസ്സിലെത്ര മോശം ചിന്തകൾ വന്നുവെന്നോ ? നീയെന്തിനാ മുത്തേ എന്നോടിങ്ങനെ.? അയ്യോ.. ദൈവമേ. എനിക്കു വയ്യേ..! ഇപ്പോഴാ എനിക്കു ശ്വാസം നേരെ വീണത്.! ഇനിയൊരിക്കലും നീ എന്നോടിങ്ങനെ ചെയ്യരുതേ ടോമികുട്ടാ.. മുനുഷ്യനെ തീ തീറ്റിച്ചുകളഞ്ഞു.ഹോ .!" ഞാനൊന്നും മിണ്ടിയില്ല. എങ്ങനെ മിണ്ടാൻ ? അതു പറഞ്ഞുകഴിഞ്ഞ് വീണ്ടും എന്റെ രണ്ടു ചുണ്ടുകളും ശ്രീയുടെ വായ്ക്കകത്ത് ! ഒടുവിൽ ഞാൻ തളർന്ന് ആ സോഫയിലിരുന്നു. 3.30 നു മമ്മയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോകണം. നേരം അടുത്തുവരുന്നു. ഞാൻ ശ്രീയോട് സംസാരിച്ചുതുടങ്ങി. "എനിക്ക് ഇനി ചേട്ടനോട് ഒന്നും ഒളിക്കണ്ട. ഞാൻ മന:പൂർവ്വം തിരികെ പോന്നതാണ്. കാരണമറിയണ്ടേ ? എങ്കിൽ ഇന്നലെ രാത്രിയിലേക്ക് പോകണം. എനിക്ക് വിസ്കി വേണ്ട എന്ന് സുൽഫിയോടു പറഞ്ഞിട്ട് ഞാൻ അടുക്കളയിൽ ഗ്ലാസ് എടുക്കാൻ പോയ നേരം എന്താണ് അവിടെ സംഭവിച്ചത്? എന്നോട് സത്യo മാത്രമേ പറയാവൂ." ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി. സത്യം ഞാനറിഞ്ഞു കഴിഞ്ഞു. പക്ഷെ അതു ശ്രീയുടെ വായിൽ നിന്നു തന്നെ എനിക്ക് കേൾക്കണം. ഞാൻ ചിന്തിച്ചു. മീശ മുകളിലോട്ടു പിരിച്ചു വച്ചു കൊണ്ടു അവൻ പറഞ്ഞത് . " അതെ, മോൻ ചിന്തിക്കുന്നതു തന്നെ സത്യം..! അന്നേരത്തെ ലഹരിയിൽ വെറുമൊരു തമാശക്ക് ഞാനാണ് വിസ്കി കോളയിൽ ചേർത്ത് നിനക്ക് തരാൻ സുൽഫിയെ ഏൽപ്പിച്ചത്. അതിത്ര വിഷമം പിടിച്ച ഒരവസ്ഥയിൽ മോനെ എത്തിക്കുമെന്ന് ഞാനറിഞ്ഞില്ല. പിന്നെ കൂടുതൽ കുടിച്ചതും, ടി ഷർട്ട് ഊരിയെന്റെ മുഖത്തെറിഞ്ഞതും ടോമികുട്ടൻ തന്നെയാണ്. ഞാൻ എത്ര പ്രാവശ്യം ഷർട്ട് എടുത്ത് ഇടിപ്പിക്കാൻ ശ്രമിച്ചു. തിരിച്ച് നീ ഉമ്മ തന്നു എന്റെ ഷർട്ടും വലിച്ചു പറിച്ചു. ഡാൻസ് കളിയും, തലകുത്തി മറിച്ചിലും, പാമ്പിഴയും പോലെ തറയിൽ കിടന്നിഴച്ചിലും ആകെയൊരു ബഹളമായിരുന്നു. മൊബൈൽ ക്യാമറയിൽ നിന്റെ ശരീരത്തിന്റെ ഫോട്ടോ എടുക്കാൻ പോയ അരുണിനെ (പണചാക്ക്) തടഞ്ഞതും ഞാൻ തന്നെയാണ്. എല്ലാവരും നിന്റെ ഡാൻസ് കൈകൾ തട്ടി ആസ്വദിക്കുമ്പോഴും എന്റെ മനസ്സിൽ വേദനയായിരുന്നു. പിന്നെ നിന്റെ കളി കണ്ടപ്പോൾ കുറച്ചു അഭിമാനവും തോന്നി. "പൂച്ചകണ്ണനാ 2003 പാർട്ടിയിലെ ഹീറോ .." എന്നു ഒരേ സ്വരത്തിൽ പറഞ്ഞിട്ടാണ് സന്തോഷത്തോടെ അവന്മാർ പോയത്. ബഹളം സഹിക്കവയ്യാതായപ്പോൾ 'മിണ്ടാതെ കിടന്നുറങ്ങിക്കോട്ടെ' എന്നു കരുതി ഞാൻ തന്നെയാണ് പിന്നെയും രണ്ടു പെഗ് കൂടി നിന്നെക്കൊണ്ട് അടിപ്പിച്ചത്. ഞങ്ങൾ രണ്ടുപേർ ചേർന്നാണ് മോനെ തൂക്കിയെടുത്ത് മുകളിൽ ബെഡ്ഡിൽ കൊണ്ടുചെന്നു കിടത്തിയത്. അവർ കാണാതെ നിന്നെ ഉമ്മകൾ തന്നുറക്കിയ ശേഷമാണ് ഞാൻ താഴെ വന്നതും, ഞങ്ങൾ എല്ലാവരും ചേർന്ന് ഹാൾ വൃത്തിയാക്കിയതും, പാത്രങ്ങൾ കഴുകി വച്ചതുമെല്ലാം.. എന്റെ സുഹൃത്തുക്കൾ എല്ലാം തമാശയായിട്ടേ എടുത്തിട്ടുള്ളൂ. അത്ര ഭംഗിയായി ടോമികുട്ടൻ ഡിസ്കോ കളിച്ചു." അത് പറഞ്ഞു ശ്രീയൊരു നിശ്വാസം വിട്ടു. ഞാൻ നിറകണ്ണുകളോടെ തുടർന്നു. "പറഞ്ഞപ്പോൾ എത്ര പെട്ടെന്നു കഴിഞ്ഞു. ഒന്നുമറിയാത്ത എന്നെ രണ്ടുപേർ ചേർന്ന് നാടകം കളിച്ച് കള്ളു കുടിപ്പിച്ചിട്ട്.. എന്റെ തരക്കാര് ചെക്കന്മാരുടെ ഇടയിൽ എന്നെ ഒരു കോമാളിവേഷം കെട്ടിച്ചു. എന്നെ ചേട്ടൻ ചതിക്കുകയല്ലേ ചെയ്തത്. എനിക്കറിയാമായിരുന്നു. ചേട്ടന്റെ ഒത്താശയില്ലാതെ സുൽഫിക്കെന്നല്ല ആർക്കും എന്നെ ഇതുപോലെ പറ്റിക്കാനുള്ള ധൈര്യമില്ല. അതും എന്റെ വീട്ടിൽ അതിഥികളായ് വന്നിട്ട്.. അന്ന് സായി ചേട്ടൻ എനിക്ക് കൈ തന്നപ്പോൾ നെഞ്ചു പൊള്ളിയ വ്യക്തിയാണ്. സിനിമാ തിയേറ്ററിൽ ഏതോ ഒരുത്തൻ എന്റെ കൈകളുടെ മേൽ കൈവച്ചു എന്നുപറഞ്ഞു കാണിച്ചുകൂട്ടിയ പുകിലും ചില്ലറയല്ല. എന്നിട്ടാണ് ജീവനാണ്,ചക്കരയാണ് എന്നൊക്കെ പറഞ്ഞിട്ട് ഈ ചതി എന്നോടു കാണിച്ചത്. ഇതൊക്കെ മമ്മ അറിഞ്ഞാൽ എന്താകും സ്ഥിതിയെന്ന് ചേട്ടനറിയോ..?" എല്ലാം കേട്ട് ശ്രീ കുനിഞ്ഞിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. ശ്രീ പെട്ടെന്നു ചാടിയെണീറ്റു എന്റെ കൈയ്യിൽ പിടിച്ചുവലിച്ചു മുകളിൽ എന്റെ മുറിയിലേക്കു കൊണ്ടുപോയി. ആ വാതിലടച്ചു. "വാതിലടക്കണ്ട. ഇവിടെയാരുമില്ല." ഞാൻ പറയുന്നത് തെല്ലും ശ്രദ്ധിക്കാതെ ശ്രീയെന്നെ ആ മെത്തയിൽ പിടിച്ചു കിടത്തി എന്റെ വലതുവശത്ത് ഒരു വശം ചരിഞ്ഞുകിടന്നുകൊണ്ട് എന്നെ ആശ്ലേഷിച്ചു. കാലു തൊട്ടു തലവരെ എണ്ണിക്കൊണ്ട് ഉമ്മ വയ്ക്കാൻ തുടങ്ങി. പത്ത് ആയി, നൂറ് ആയി അങ്ങിനെ ആയിരം ഉമ്മകൾ ഒരു ഭ്രാന്തനെ പോലെ എണ്ണിക്കൊണ്ടു തന്ന ശ്രീയെ അതിശയത്തോടെ ഞാൻ നോക്കികിടന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ചുംബനവർഷങ്ങളർപ്പിച്ച് അവനെന്നെ അടിമുടി രോമാഞ്ചം കൊള്ളിച്ചു. ഇന്നലത്തെ സംഭവത്തിൽ ഇതാണെന്റെ പ്രായശ്ചിത്തം ! ഇനിയും എന്റെ ചക്കരക്ക് എന്നെ ശിക്ഷിക്കണോ .. ശിക്ഷിക്കാം.. ഞാനീ കാലു പിടിക്കണോ.? അതുമാവാം.. പക്ഷെ ഇനിയതിനെ കുറിച്ച് ഒരിക്കലും ഒന്നും സംസാരിക്കാൻ പാടില്ല. ശ്രീയുടെ ഭാവം കണ്ട് ഞാൻ അന്തം വിട്ടുപോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. " മാപ്പ് ! ഈ സ്നേഹത്തെ തെറ്റിദ്ധരിച്ചതിനു മാപ്പ് ! സ്നേഹകൂടുതൽ കൊണ്ടു മാത്രമാണ് ഒരു ചെറിയ കാര്യം പോലും എനിക്ക് സഹിക്കാനാകാതെ പോകുന്നത്. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ, ചെയ്തോട്ടെ.. കുഴപ്പമില്ല. പക്ഷെ എന്റെ പൊന്നുചേട്ടൻ ഇനിയൊരിക്കലും.." സങ്കടം കൊണ്ട് എന്റെ തൊണ്ടയിടറി .. ഹൃദയം നൊന്തു ഞാനതു പറഞ്ഞുകൊണ്ട് ആ കവിളിൽ ഒരു മുത്തം കൊടുത്തു. "ഞാൻ ചെയ്ത പുണ്യമാണ് മുത്തെ നീ.. എന്റെ പൂർവ്വജന്മ സുകൃതം ! അതിൽ കൂടുതൽ ഒന്നും ഇനി എനിക്കു പറയാനില്ല." ശ്രീയതു പറഞ്ഞുകൊണ്ട് എന്നെ വാരിപുണർന്നു. കെട്ടിപിടിച്ചുകൊണ്ടുതന്നെ ഞങ്ങൾ കട്ടിലിൽ കിടന്നുരുണ്ട് മെത്തയുടെ അങ്ങേതലക്കൽ പോയി. അവിടുന്ന് കെട്ടിപുണർന്നുരുണ്ട് തിരികെ വന്നു. ഒടുവിൽ ആ ഒത്തുതീർപ്പ് വളരെ മനോഹരമായൊരു കാമവിരാമത്തിൽ അവസാനിച്ചു. എല്ലാം കഴിഞ്ഞ് ഞങ്ങൾ കുറേനേരം മുഖത്തോടു മുഖം നോക്കി കിടന്നു. മമ്മയെ വിളിക്കാൻ പോകാൻ റീന ആന്റി ഇപ്പോൾ വരും. ഞാൻ എണ്ണ കൊണ്ട് ശ്രീയുടെ ദേഹം മുഴുവൻ തടവിക്കൊടുത്തു. പിന്നെ ഞങ്ങൾ ഒരു കുളിമുറിയിൽ പരസ്പരം മേലു കഴുകി രസിച്ചു. ഞാൻ ശ്രീയുടെ ചായ കുടിക്കാൻ കൊതിയാകുന്നു എന്നു പറഞ്ഞു. കേൾക്കാത്ത താമസം അവനോടി അടുക്കളയിൽ പോയി നല്ല രണ്ടു ചായയിട്ടു. ഉന്മേഷത്തോടെ ശ്രീയുടെ ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോൾ റീന ആന്റി പുറത്തുവന്നു. ഞങ്ങൾ ആ കാറിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. ശ്രീ ഇടക്ക് എന്നെ നോക്കി അർത്ഥം വച്ചു ചിരിക്കുന്നുണ്ടായിരുന്നു..(തുടരും)
എന്റെ പ്രണയം ... ( ഭാഗം :: 63 )
ശ്രീ കാറിനുള്ളിലിരുന്ന് ഒന്നും തന്നെ സംസാരിച്ചില്ല. റീന ആന്റിയെ കണ്ട ഒരു നാണം.. ശ്രീയും എന്നോടൊപ്പം റെയിൽവേസ്റ്റേഷനിൽ കൂടെ വന്നു. കൃത്യസമയത്തിനു തന്നെ ട്രെയിൻ വന്നു. മമ്മയും, അപ്പാപ്പനും കപ്പ, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങളുമായാണ് വന്നത്. ശ്രീയാണ് എല്ലാം വലിച്ചുപൊക്കി കാറിൽ കൊണ്ടുവച്ചത്. ശ്രീയെ അവന്റെ ഫ്ലാറ്റിന്റെ മുന്നിൽ ഇറക്കിവിട്ടതിനു, ശേഷം പട്ടണത്തിൽ നിന്നും കുറെ സാധനങ്ങൾ വാങ്ങിയാണ് ഞങ്ങൾ പറുദീസയിലേക്കു പോയത്. മമ്മയോട് വിശേഷമെല്ലാം പറഞ്ഞു ഞാൻ മുകളിലേക്കു പോയി. നാളെ മുതൽക്കു ഞാനും, ശ്രീയും വീണ്ടും ജിമ്മിൽ പോയിതുടങ്ങും. പിന്നെ ട്യൂഷനും തുടങ്ങും. ഇനി പഠിത്തത്തിലേക്ക് മടങ്ങണം. ഇത്രയും നാൾ നന്നായി സുഖിച്ചു. വീട്ടുകാർ മുടക്കുന്ന കാശിനു നാം വില കല്പിച്ചേ മതിയാകൂ. ശ്രീയുടെ മീശരോമങ്ങൾ കൊണ്ടിട്ടു ദേഹം നീറുന്നു.. ഹോ .. ഒരേ കണക്കിനു ആയിരം ഉമ്മകൾ ! പാവം.. ആ മനസ്സു മുഴുവൻ ഞാനാണ്. എന്നാലും നന്നായി പഠിക്കാനും കൂടി പറയണം. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാകേണ്ട വ്യക്തിയാണ്. മാത്രമല്ല എൻട്രൻസ് എന്നും പറഞ്ഞ് ഒരു വർഷം പാഴാക്കികളഞ്ഞതാ.. ആദ്യത്തെ തവണ കുറച്ചു ഉഴപ്പിയതു കൊണ്ട് എഞ്ചിനീയറിംഗിനാണ് കിട്ടിയത്. എം. ബി. ബി. എസ് ആണ് അവന്റെ ലക്‌ഷ്യം ! ഉറപ്പായി അതു കിട്ടുകയും ചെയ്യും. ശ്രീയെ പിരിഞ്ഞിരിക്കുമ്പോൾ ഒരു സന്തോഷമില്ലാത്ത പോലെ.. വല്ലാത്ത ഏകാന്തത തോന്നുന്നു. ഇനി ഒരു ഫോട്ടോ ചോദിച്ചു വാങ്ങണം. വല്ലപ്പോഴും എടുത്തു നോക്കിക്കാണാമല്ലോ.. അഞ്ചു മണിയെ ആയിട്ടുള്ളൂ. പാർട്ടി കഴിഞ്ഞ് വീടു വൃത്തിയാക്കിയതിനു മമ്മ അഭിനന്ദിച്ചു. അതു ശ്രീയും, കൂട്ടുകാരും കൂടി ചെയ്തതാണ്. മമ്മ തലേന്നാളത്തെ പാർട്ടിയെ കുറിച്ചു എടുത്തു ചോദിച്ചു. ഇവിടുത്തെ ബഹളം ശാന്തിആന്റി വരെ കേട്ടത്രേ ! അതു പാട്ട് ഉറക്കെ വച്ചതാണെന്നും, ശ്രീയുടെ കുറച്ചു നല്ല സുഹൃത്തുക്കൾ വന്നു ഭക്ഷണം കഴിച്ചുപോയെന്നും ഞാൻ പറഞ്ഞൊപ്പിച്ചു. പാവം മമ്മക്ക് എന്നെ നല്ല വിശ്വാസമാണ്. ഭാഗ്യത്തിനു കൂടുതലൊന്നും ചോദിച്ചില്ല. രാത്രി ഞാൻ എല്ലാ നോട്ട്സും നന്നായി വിശകലനം ചെയ്തു. ഇനി രണ്ടു ലക്ഷ്യങ്ങളാണ്..! ഒന്നു അവസാനപരീക്ഷക്കു നല്ല മാർക്ക് വാങ്ങുക. എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുക. ഞാൻ മനസ്സു വച്ചാൽ നടക്കും. എനിക്കുറപ്പുണ്ട്. ഞാൻ ശ്രീയെ വെറുതെയൊന്നു വിളിച്ചുനോക്കി. " ശ്രേയണിനെയും, സുൽഫിയെയുമൊക്കെ നീ വിളിച്ചിരുന്നു അല്ലേടാ കള്ളാ.." ശ്രീയുടെ ആദ്യത്തെ ചോദ്യമിതായിരുന്നു. " ഇനി ആ വിഷയം ഒരിക്കലും ചർച്ചക്കെടുക്കരുത് എന്നല്ലേ ചേട്ടന്റെ നിർദ്ദേശം. പിന്നെന്തിനാ അതുതന്നെ വീണ്ടും ചോദിക്കുന്നത് ?" ഞാനങ്ങോട്ടു ചോദിച്ചു. ശ്രീ ചിരിച്ചു. എനിക്കു തന്നെ കാണാതെ വയ്യ..! എന്താന്നറിയില്ല. ഇപ്പോൾ എപ്പോഴും താൻ അടുത്തു വേണമെന്നൊരു തോന്നൽ ! ഈ തോന്നൽ തെറ്റോ, ശരിയോ എന്നറിയില്ല. പക്ഷെ വയ്യ മുത്തെ ഇങ്ങനെ പിരിഞ്ഞിരിക്കാൻ.. ഞാൻ കൂടി പറുദീസയിൽ താമസമാക്കട്ടെ?" ശ്രീയുടെ സ്വരത്തിൽ ഒരു പതർച്ച ഞാൻ തിരിച്ചറിഞ്ഞു. എന്റെ വിഷമവും അതുതന്നെ ! പക്ഷെ ഞാനതു സ്വയം ഉള്ളിലൊതുക്കി. കാരണം ഞാനും കൂടി അതേ വികാരം പ്രകടിപ്പിച്ചാൽ ശ്രീ കൂടുതൽ തളരും. അതുകൊണ്ടു ഞാനപ്പോൾ ഓരോന്നു പറഞ്ഞു വിഷയം മാറ്റുകയും, സമാധാനിപ്പിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ച് വിരഹം പ്രണയനൊമ്പരമാണ്. ശ്രീയെ സംബന്ധിച്ച് അതു മാത്രമല്ല, 'ലൈംഗികദാഹം' വലിയൊരു പ്രശ്നം തന്നെയാണ്. അവനു രണ്ടു ദിവസത്തിൽ കൂടുതൽ പിടിച്ചുനില്ക്കാൻ കഴിയില്ല. ഞങ്ങൾ ഒരുമിച്ചുറങ്ങിയതിനു ശേഷം ഒരിക്കൽ പോലും അവൻ മുഷ്ടിമൈഥുനം ചെയ്തിട്ടില്ലത്രെ ! ഇപ്പോൾ അവനെ കൊണ്ടതിനു കഴിയില്ല എന്നാണ് പറയുന്നത്. അതിനർത്ഥം എന്റെ സാമീപ്യത്തിൽ മാത്രമേ അവനിൽ വികാരം ഉണരുകയുള്ളൂ എന്നല്ലേ..?!. അതു എന്റെ മുന്നിൽ പലവട്ടം തെളിഞ്ഞിട്ടുള്ളതുമാണ്. ഞാൻ നാളെ ജിമ്മിൽ വച്ചു കാണാമെന്നു പറഞ്ഞു ഫോണ്‍ റദ്ദാക്കി.. നല്ല മന:സമാധാനത്തോടെ ഞാനന്നുറങ്ങി. രാവിലെ അലാറം അലറിവിളിച്ചു. ഞാനെണീറ്റു നിത്യകർമ്മങ്ങൾ കഴിഞ്ഞു ജിമ്മിലേക്കു യാത്രയായി. ഇന്ന് ജനുവരി മൂന്ന് വെള്ളിയാഴ്ച.! നല്ല പെശറൻ കാറ്റു വീശുന്നുണ്ട്. ശ്രീയെ കാണുന്ന കാര്യമോർത്തപ്പോൾ കാലുകൾക്ക് അറിയാതെ വേഗത കൂടി. ഞാൻ ജിമ്മിലെത്തിയപ്പോൾ ശ്രീയവിടെ സന്നിഹിതനായിരുന്നു. അന്ന് ശ്രീയെന്നെ വ്യായാമം ചെയ്യാൻ സഹായിച്ചു. ഇടയ്ക്കിടക്ക് കൈകൾ ചില കുസൃതികൾ ഒപ്പിക്കുന്നുണ്ടായിരുന്നു. വ്യായാമമെല്ലാം പൂർത്തിയാക്കി ഞങ്ങൾ നേരെ ഹോട്ടൽ പാരിജാതത്തിലേക്ക് പോയി. കുട്ടാപ്പി ചേട്ടന്റെ നല്ല രണ്ടു ചായ കുടിച്ചു. പിന്നെയും കുറെ ദൂരം കൈകൾ കോർത്തു വെറുതെ നടന്നു. "ചേട്ടാ.. ഇന്നിനി എങ്ങിനെയാ നമ്മൾ കാണുക..? രാത്രിയാകുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലാണ്. ആ വിമ്മിഷ്ടം ഉറങ്ങുന്നതു വരെ മനസ്സിനെ അലട്ടും." ശ്രീ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി .. " ഇന്നു ഞാൻ വരും. എന്റെ ബുക്കുകളുമായി.. നമുക്ക് ഒരുമിച്ചിരുന്നു പഠിക്കാം.." ഇത്രയും സന്തോഷമുള്ളൊരു കാര്യം ഇനി കേൾക്കാനുണ്ടോ .. അപ്പോൾ തന്നെ ഞാനാ തോളിൽ ചാഞ്ഞു. എന്റെ കഴുത്തിൽ കൈയ്യിട്ടു ശ്രീ നടന്നു .. പിരിയുന്ന വഴിയെത്തിയപ്പോൾ ചെവിയിൽ എന്തോ പറയാനെന്ന വ്യാജേന ഒരുമ്മ തന്നിട്ടാണ് ശ്രീ പോയത്. ട്യൂഷനും, എൻട്രൻസ് ക്ലാസിനുമെല്ലാം പോയി അന്നത്തെ പകൽ അവസാനിച്ചു. വൈകിട്ടു മമ്മയോട് ശ്രീ പഠിക്കാനായി വരുന്ന വിവരം പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ മമ്മയതിനു സമ്മതം മൂളി. അതു വളരെ നല്ല കാര്യമാണെന്നും, ഒരിക്കൽ എഴുതിയതുകൊണ്ട് ശ്രീക്ക് എൻട്രൻസ് പരീക്ഷയുടെ ഏകദേശ രൂപമറിയാൻ കഴിയുമെന്ന് മമ്മ കൂട്ടിചേർത്തു. സന്ധ്യ കഴിഞ്ഞു. ഞാൻ കുളിച്ചു റെഡിയായിരുന്നു. ഏഴര മണിയായപ്പോൾ ശ്രീ വന്നു. മമ്മയുമായി സൗഹൃദസംഭാഷണമെല്ലാം കഴിഞ്ഞ് മുകളിലേക്കു വന്നു. " ഇങ്ങോട്ടു വരുന്നെന്നു പറഞ്ഞപ്പോൾ ആന്റിയും, അങ്കിളുo എന്തോ പറഞ്ഞു ? (ഞാൻ ).. " ഏയ്.. എതിർപ്പൊന്നും പറഞ്ഞില്ല. കഴിക്കാൻ നേരം അവിടെയെത്തണമെന്നു മാത്രം പറഞ്ഞു" ( ശ്രീ). ഞങ്ങൾ പ്രാർത്ഥനയോടു കൂടി പഠിക്കാനിരുന്നു. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം പയർമണി ഉരുളുന്ന വേഗതയിൽ ശ്രീ ഉത്തരങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. എത്ര മിടുക്കനാണ് എന്റെ ശ്രീ ! മമ്മ നെസ്കഫേ കോഫിയുമായി മുകളിൽ വന്നപ്പോൾ ഞങ്ങൾ മത്സരിച്ചു പഠിക്കുന്നതാണ് കണ്ടത്. ചപ്പാത്തിയും, എഗ്ഗ് ബുർജിയും കഴിച്ചേ പോകാവൂ എന്ന് ശ്രീയോട് പ്രത്യേകം പറഞ്ഞിട്ടാണ് മമ്മ താഴേക്കു പോയത്. ഞാൻ ശ്രീയെ കൊണ്ട് ഉഷയാന്റിയെ വിളിപ്പിച്ചു. ഞാൻ തന്നെ സംസാരിച്ചു. 'ശ്രീ ഇവിടുന്ന് അത്താഴം കഴിച്ചിട്ടേ വരികയുള്ളൂ 'എന്നു പറഞ്ഞപ്പോൾ ആന്റി മറുത്തൊന്നും പറഞ്ഞില്ല. ഒൻപതര വരെ ഞങ്ങൾ പഠിച്ചു. ശ്രീക്കാണേൽ എനിക്കു പറഞ്ഞുതരാൻ അറിയില്ല. സ്വന്തമായി പഠിക്കാൻ നല്ല സാമർത്ഥ്യം ! മമ്മ വിളിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. കിന്നാര ചോദ്യങ്ങളുമായി അപ്പാപ്പൻ വന്നു തീൻ മേശയിലിരുന്നു. ജോലിയുണ്ടായിരുന്ന കാലത്തെ കുറച്ചു പൊങ്ങച്ചങ്ങളെല്ലാം പറഞ്ഞു പുള്ളി ഉറങ്ങാനായ് സ്ഥലം വിട്ടു. കഴിച്ചുകഴിഞ്ഞു ഞങ്ങൾ മുകളിലേക്കു പോയി. അപ്പാപ്പൻ ഉറങ്ങാൻ പോയി. മമ്മ ഭക്ഷണം കഴിച്ചിട്ടു, ശാന്തി ആന്റിയോടു കോട്ടയത്തെ വിശേഷങ്ങൾ പറയാൻ പുറത്ത് മതിലിനരികിൽ പോയി. ഇനി കുറേ നേരമെടുക്കും മമ്മ മടങ്ങിവരാൻ.. ശ്രീയാണേൽ ജീൻസ് പാന്റ് ആണ് ഇന്ന് ധരിച്ചിരിക്കുന്നത്.. ഞാൻ വാതിലടച്ചു കുറ്റിയിട്ടു. ഞങ്ങൾ കെട്ടിപുണർന്നു. അതുവരെ അടക്കിവച്ച വികാരങ്ങൾ ഒന്നൊന്നായ് പുറത്തേക്കൊഴുകി .. (തുടരും..)
എന്റെ പ്രണയം .... ( ഭാഗം ::64 )
മമ്മ വന്നാലോ എന്ന് ശ്രീ ഭയന്നു. ഞാൻ കതുകു കുറ്റിയിട്ടു. ശ്രീയുടെ ചുണ്ടിൽ ഒരുമ്മ നല്കി. അവൻ എന്റെ മടിയിൽ തലവയ്ച്ചു കുറച്ചുനേരം കിടന്നു.. എന്റെ വയറിൽ നാവുകൊണ്ട് ഇക്കിളിയാക്കി. പിന്നെയൊന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. കെട്ടിപുണർന്നു ഞങ്ങൾ ഞങ്ങളിലെ വികാരങ്ങളെ സ്വതന്ത്രമാക്കി.അങ്ങിനെ അന്ന് കിട്ടിയ സമയം ഞങ്ങൾ വിനിയോഗിച്ചു. എല്ലാം കഴിഞ്ഞാൽ ശ്രീക്കു പെട്ടെന്ന് ഉറക്കം വരും. പിന്നെ പതിവ് ഉമ്മകൾ തന്നു ശ്രീ വീട്ടിലേക്കു പോകാൻ തുടങ്ങി. അപ്പോഴും മമ്മ ശാന്തിയാന്റിയുമായുള്ള കാര്യം പറച്ചിൽ അവസാനിപ്പിച്ചിരുന്നില്ല. പത്തു ദിവസത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കണമല്ലോ.. ഞാൻ 'ശ്രീ പോകാൻ തുടങ്ങുന്നു' എന്നു പറയാൻ ചെന്നപ്പോൾ 'അപ്പാപ്പനെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയതു' വരെ മമ്മ പറഞ്ഞു നിർത്തിയിട്ടെയുള്ളൂ. ശാന്തി ആന്റിയാണേൽ അങ്കിളിന് അത്താഴം പോലും എടുത്തു കൊടുക്കാതെ മമ്മയുടെ കുറവിലങ്ങാട് വിശേഷങ്ങൾ കേൾക്കാൻ നില്ക്കുവാണ്. ശ്രീയെ യാത്രയയച്ചു മമ്മ വീണ്ടും ബാക്കി പറയാൻ പോയി. ഞാൻ മുറിയിൽ പോയി കിടന്നു. ശ്രീ വീട്ടിലെത്തിയെന്നു അറിഞ്ഞാലേ എനിക്കുറക്കം വരൂ. ശ്രീ സന്ദേശമയച്ചു. പിറ്റേന്നാൾ ജിമ്മിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. അന്ന് ശനിയാഴ്ച എനിക്കും ശ്രീക്കും എൻട്രൻസ് കോച്ചിംഗ് ഒരേ ബാച്ച് ആണ്. ക്ലാസ്സ് തുടങ്ങാൻ ഇനി കാൽ മണിക്കൂർ ഉണ്ട്. ശ്രീയെ ഫോണിൽ വിളിച്ചപ്പോൾ അവൻ വരുന്ന വഴിയാണെന്നു പറഞ്ഞു. അന്ന് വീട്ടിൽ പാർട്ടിക്കു വന്ന ശ്രീയുടെ ഒരു സുഹൃത്തിനെ ഞാനവിടെ കണ്ടു. അവൻ എന്നെ കണ്ടതും ഓടിയടുത്തു വന്നു. "ഹായ്.. പേരു മറന്നു ." (അവൻ ) . "ടോമി" (ഞാൻ) "ങ്ഹാ.. ഞാൻ ചന്തു.. അന്നത്തെ തിരക്കിൽ നമ്മൾക്ക് വിശദമായി പരിചയപ്പെടാൻ സാധിച്ചില്ല. എന്തായിരുന്നു ന്യൂ ഇയർ പാർട്ടിയുടെ ദിവസം തന്റെ പ്രകടനം. ഡാൻസ് കലക്കി കേട്ടോ.. പക്ഷെ, കണക്കില്ലാതെ കള്ളുകുടിച്ചു ചർദ്ദിച്ചു കുളമാക്കിയല്ലേ .! വല്ലതും ഓർമ്മയുണ്ടോ ടോമിക്ക്.." അവനതു പറഞ്ഞു വല്ലാതെ ചിരിച്ചു . "ഞാൻ ഛർദ്ദിച്ചോ..? എപ്പോൾ..? (ഞാൻ ) "അതേന്നെ.. ഓർമ്മയില്ല അല്ലെ.. അതു കണ്ടു എല്ലാരും നാലുവാക്കിനോടി. കള്ളും, ആഹാരവും ചേർന്ന് അത്ര ചീത്ത മണമായിരുന്നു അവിടെ.. ശ്രീഹരിയാണ് ഒരു മടിയുമില്ലാതെ തന്റെ ഛർദ്ദിയൊക്കെ കോരികളഞ്ഞു അവിടെ മുഴുവൻ തുടച്ചു വൃത്തിയാക്കിയത്." അവൻ പറഞ്ഞതു കേട്ട് ഞാൻ തകർന്നുപോയി. എന്റെ പൊന്നു ശ്രീ, ഞാനിത്രയും ക്രൂരത കാട്ടി വിഷമിപ്പിച്ചിട്ടും ഇക്കാര്യം എന്നെ മറച്ചുപിടിച്ചത് ഞാൻ വിഷമിക്കണ്ട എന്നു കരുതിയാകും. അന്നു രാവിലെയും എന്നോടു ഒന്നും പറയാതെയാണ് പോയത്. അതിനു ഞാനെന്തെല്ലാം തെറ്റിദ്ധരിച്ചു. ഈശോയെ.. എന്റെ ശ്രീ എത്ര നല്ലവനാണ്. ഞാൻ ഭാഗ്യവാൻ തന്നെ ! സംശയമില്ല. നാളെയൊരിക്കൽ ഞങ്ങൾ പിരിഞ്ഞു പോയാലും, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളാണിത്. എന്നും സ്മരിക്കപ്പെടേണ്ട അസുലഭമുഹൂർത്തങ്ങൾ !! ഇതാലോചിച്ചിരിക്കുമ്പോൾ തന്നെ ശ്രീ വന്നു. നല്ല ചേർച്ചയുള്ള ഉടുപ്പാണ് ശ്രീ ഇട്ടിരിക്കുന്നത്. ആദ്യത്തെ ഒരു ബട്ടണ്‍ ഇടാറില്ല. അതാണ് ശ്രീക്കു ഭംഗിയും .. ആ കറുത്ത രോമാങ്ങൾക്കിടയിലെ വെള്ളി ചെയിൻ നല്ല ചേലാണ്. എന്റെ മനസ്സിൽ ആ പുണ്യ പുരുഷനോടുള്ള ആദരവ് പതിൻമടങ്ങ് വർദ്ധിച്ചിരുന്നു. ചന്തു പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചു. എന്റെ ഛർദ്ദി ഒരു അറപ്പും കൂടാതെ കോരുക. അതത്ര നിസ്സാരമല്ല. മനം മറിച്ചിട്ട് എനിക്കു പോലും കഴിയാത്ത കാര്യം ! അന്ന് ഞങ്ങൾ അടുത്തടുത്തിരുന്നാണ് പഠിച്ചത്. ഉച്ച കഴിഞ്ഞാൽ പ്ലസ് ടുവിന്റെ ട്യൂഷനുണ്ട്. ഉച്ചക്ക് പുറത്തിറങ്ങിയപ്പോൾ ശ്രീ എനിക്ക് ജ്യൂസ് വാങ്ങിത്തന്നു. രാത്രി കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. അന്ന് പതിവിലും വിപരീതമായി വീട്ടിൽ ചെന്നയുടൻ ഊണു കഴിച്ചതിനു ശേഷം ഞാനെന്റെ മുറിയിൽ സേവനവാരം നടത്തി. ആവശ്യമില്ലാത്ത ബുക്കുകൾ എല്ലാം ചവറ്റുകൊട്ടയിലിട്ടു. മുറി മുഴുവൻ വലയടിച്ചു. സീലിംഗ് ഫാനിൽ നിറയെ അട്ടിക്കു പൊടി പിടിച്ചിരുന്നത് തുടച്ചു വൃത്തിയാക്കി. കർട്ടനുകൾ എടുത്തു മെഷീനിൽ കഴുകാനിട്ടു.. തറ സോപ്പു വെള്ളത്തിൽ അസ്സലായി കഴുകി. ബെഡ് ഷീറ്റും, തലയിണ ഉറയും, കമ്പിളി പുതപ്പും മാറ്റി പുതിയതിട്ടു. നിലകണ്ണാടി ഭംഗിയായി തുടച്ചു. അതിനു മുന്നിൽ ചീപ്പും, പൗഡറും, പെർഫ്യുമും, ഡിയോഡോറന്റും നിരത്തി വച്ചു. വസ്ത്രങ്ങൾ തീരെ പഴയതും, ഉപയോഗയോഗ്യമല്ലാത്തവയും എടുത്ത് പുറത്തു കളഞ്ഞു. അലമാരിക്കകവും നന്നായി വൃത്തിയാക്കി. അപ്പോൾ ആ മുറിയിലാകെ ഒരു പ്രത്യേക വെട്ടം ആഗതമായി. മമ്മ വന്നു കണ്ട് കെട്ടിപ്പിടിച്ചു എന്നെ അഭിനന്ദിച്ചു. ഇതെല്ലാം എഴുതിയത് ശ്രീ എന്റെ ജീവിതത്തിൽ വന്ന ശേഷം എന്നിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിയാനായി മാത്രമാണ്. അവൻ വരുന്നതിനു മുമ്പ് തന്നെ ഞാൻ മുറിയിലാകെ നല്ല വാസനയുള്ള എയർ ഫ്രെഷ്ണർ അടിച്ചിരുന്നു. ഏഴു മണിക്കു ശ്രീ വന്നതും ഹാൾ മുഴുവൻ അയല്പക്കത്തുള്ള ആന്റിമാരും, ചേച്ചിമാരും.. മമ്മയെ കാണാൻ വേണ്ടി വന്നവരാണ്. പള്ളിയിലെ കൂട്ടുകാരികളും ഉണ്ട്. അവൻ ആ ഭാഗത്തേക്കു നോക്കാതെ ഒരു ചമ്മലോടെ നേരെ മുകളിലേക്കു വന്നു. എന്റെ മുറിയിലേക്കു കയറിയതും ശ്രീ ഞെട്ടിപ്പോയി. "ഒരു കുഞ്ഞു സ്വർഗ്ഗം ! ഇപ്പോഴാണ് ഈ വീടിനു 'പറുദീസ' എന്ന പേര് അന്വർത്ഥമായത് മുത്തെ.".. ശ്രീ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു. താഴെ ആൾക്കാർ ഉള്ള കാരണം പറഞ്ഞു ഞാൻ വാതിൽ അടച്ചു. പിന്നെ പോയി ശ്രീക്കൊരു ചായ വാങ്ങി വന്നു. ഇല്ലെങ്കിൽ അതുമായി മമ്മ മുകളിലേക്കു വന്നാലോ.. അന്ന് നടന്നതോർക്കുമ്പോൾ ഇന്നും ഞാൻ വികാരാധീനനാകും. "എന്റെ ടോമിയെ ഈ പൈജാമയും, ജുബ്ബയും ഇട്ടു കാണാൻ എന്താ ചന്തം ! " അതു പറഞ്ഞു ശ്രീയെന്നെ ആ മെത്തയിൽ പിടിച്ചുകിടത്തി. പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ അതൊക്കെ പിന്നെയാകാമെന്നു പറഞ്ഞു. ചന്തു പറഞ്ഞ കാര്യം ഓർത്തപ്പോൾ എന്റെ മനസ്സിൽ ഉൾക്കൊണ്ടിരുന്ന മുഴുവൻ സ്നേഹവും നിറഞ്ഞ പ്രണയമായി ശ്രീയിലേക്കൊഴുകുകയായിരുന്നു.. പിന്നെ ഞങ്ങൾ അലിഞ്ഞുചേർന്നു. അത്രയും നേരം ഞാനാ മുറിയിൽ കഷ്ടപ്പെട്ടതിനു എനിക്കു കിട്ടിയ സുവർണ്ണനിമിഷങ്ങൾ ! കാരണം അത്ര സുഖകരമായിരുന്നു ആ നിമിഷങ്ങൾ ! അവസാനം സുഖം കൊണ്ട് ശ്രീ അമറിയപ്പോൾ ഞാനാ വായ് പൊത്തിപിടിച്ചു. പത്തു മിനുട്ടോളം വേണ്ടി വന്നു ആ പ്രക്രിയ പര്യവസാനിക്കാൻ.. വളരെ ആസ്വാദ്യകരമായിരുന്നു ആ ഒന്നുചേരൽ ! ' പ്രണയപൂരിതമായ രണ്ടു മനസ്സുകളുടെ പരസ്പരമുള്ള കീഴ്പ്പെടൽ' എന്നു പറഞ്ഞാലും തെറ്റില്ല. പിന്നെ ശ്രീ കുളിക്കാതെ പഠിക്കില്ലെന്നു പറഞ്ഞു. സരസ്വതി ദേവിയാണ് പഠനപുസ്തകങ്ങൾ എന്നൊക്കെ കുറെ സിദ്ധാന്തങ്ങളും നിരത്തി. ഒരു നിർവാഹവുമില്ലാതെ ഞാൻ കൂടെ ചെന്നു കുളിപ്പിച്ചു കൊടുത്തു. മമ്മ സംശയിച്ചാലോ എന്നു കരുതി ഞാൻ തല കുളിക്കാൻ സമ്മതിച്ചില്ല. കുളി കഴിഞ്ഞു പഠിക്കാനിരുന്നു. രണ്ടു മണിക്കൂറോളം പഠിച്ചു. പിന്നെ ശ്രീ എന്നോടൊരു ആഗ്രഹം പറഞ്ഞു. ആ ഹിന്ദി സിനിമയിലെ (गुप्त) അതേ പാട്ടിട്ടു (मेरे सनम ) ഞാൻ ആടണമെന്ന്.. അവനു ഒന്നുകൂടി കാണാൻ കൊതിയാകുന്നെന്നു പറഞ്ഞപ്പോൾ ഞാൻ വഴങ്ങി. ആ സമയം ഞാൻ ശ്രീ പറയുന്ന എന്തും ചെയ്യാൻ തയ്യാറായിരുന്നു. ഞാൻ ആ പാട്ടിട്ടു ബ്രേക്ക് ഡാൻസ് കളിക്കാൻ തുടങ്ങി. ജുബ്ബ ഊരിക്കളയാൻ ശ്രീ പറഞ്ഞു. ഞാനതുപോലെ ചെയ്തു. അപ്പോൾ കതകിൽ മുട്ടു കേട്ടു. "ആരാണത്..? മമ്മയാകും." അടുക്കളയുടെ മുകളിലാണ് എന്റെ മുറി. ഞാൻ ചാടിയപ്പോൾ താഴെ വലിയ ശബ്ദം കേട്ടുകാണും. പെട്ടെന്ന് ശ്രീ പാട്ടിന്റെ ശബ്ദം കുറച്ചു. ഞാൻ ജുബ്ബയെടുത്തിട്ടു. അപ്പോളതാ മമ്മ വിളിച്ചു കൂവുന്നു. "മോനെ ടോമി കതകു തുറക്കെട .. ഞാനും കൂടി കാണട്ടെ നിന്റെ ഡാൻസ്." ഞാൻ കതകു തുറന്നുകൊടുത്തു . മമ്മ ഓടി അകത്തു കയറി എന്റെ കട്ടിലിൽ ഇരുന്നു. "ങ്ഹാ.. കളിക്ക് മോനെ.. ശ്രീ ആ പാട്ടിട്ടുകൊടുക്ക്.. " മമ്മ പറഞ്ഞു. "ഇവനോടു കളിക്കാൻ പറ മോനെ.. എന്നും പാട്ടുവച്ച് കതകടച്ചാണ് കളി..! " മമ്മ ശ്രീയോട് പറഞ്ഞു. ശ്രീ എന്നോട് തലയാട്ടി കളിക്കാൻ പറഞ്ഞു "വൈൻ തന്നാൽ കളിക്കാം.. വിസ്കി തന്നാൽ ഇഴയാം.. പിന്നെ ചർദ്ദിക്കാം.." ഞാനതു പറഞ്ഞു ചിരിച്ചു. ശ്രീയിരുന്നു പരുങ്ങി.ഏതായാലും മമ്മക്കൊന്നും പിടികിട്ടിയില്ല. ഞാൻ കുറച്ചു കളിച്ചു. അവരപ്പോൾ ആസ്വാദകരായി. മമ്മ താഴേക്കു പോയി. അന്ന് ഞങ്ങൾ കുറെ നല്ല തീരുമാനങ്ങളെടുത്തു. അത്ര തൃപ്തിയായിരുന്നു മനസ്സു നിറയെ..! രണ്ടുപേരുടെയും കൈയ്യിൽ മിച്ചം വരുന്ന ചില്ലറപൈസ സമാഹരിച്ചു ഒരു തുകയാക്കി ഏതെങ്കിലും ഒരു അനാഥാലയത്തിൽ കൊടുക്കുക. ശ്രീ ഹിന്ദുവും, ഞാൻ ക്രിസ്ത്യനും ആയതുകൊണ്ട് മുസ്ലിം യത്തീമുകളെ സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചു. നാളെ പള്ളിയിൽ പോയിട്ട്, അതുവഴി പോയി വിശ്വസ്തമായൊരു യത്തീംഖാന തിരഞ്ഞു കണ്ടുപിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മമ്മ അറിഞ്ഞാൽ സമ്മതിക്കില്ല. മമ്മ വീട്ടിൽ വരുന്ന ഭിക്ഷക്കാരെയൊക്കെ ആട്ടിയോടിക്കുന്നത് എനിക്ക് അറിവുള്ളതാണ്. എന്തായാലും മമ്മ അന്നു വളരെ രുചികരമായ ഭക്ഷണമെല്ലാം കഴിപ്പിച്ചിട്ടേ ശ്രീയെ വിട്ടുള്ളൂ.. ഓരോ നാളുകൾ പിന്നിടുമ്പോഴും ഞങ്ങൾ അടുക്കാവുന്നതിന്റെ പരമാവധി അടുക്കുകയായിരുന്നു.. അതിന്റെ തൃപ്തി ഞങ്ങൾ അറിയുകയായിരുന്നു. മനസ്സിലുള്ള കാമം അടങ്ങിയപ്പോൾ പഠിക്കാനുള്ള ഏകാഗ്രത പൂർണമായും കൈവരികയായിരുന്നു.... (തുടരും..)
എന്റെ പ്രണയം .... (ഭാഗം::65)
സത്യം പറഞ്ഞാൽ രാവിലെ ഉണർന്നാൽ പിന്നെ ഞാൻ ചെയ്യുന്ന നല്ലതും, ചീത്തയുമായ എല്ലാ കർമ്മങ്ങളിലും എന്റെ ശ്രീ നിറഞ്ഞുനില്ക്കും. പ്രണയത്തിന്റെ ഉച്ചകോടിയിൽ, അതിന്റെ തീവ്രതയിൽ എന്റെ മനസ്സ് സഞ്ചരിക്കാത്ത മേഖലകളില്ല. അന്നു പള്ളിയിൽ പോയി നേരത്തെ ഞാൻ പുറത്തിറങ്ങിയപ്പോൾ, മുമ്പേ പറഞ്ഞതനുസരിച്ച് ശ്രീ ബൈക്കുമായി അവിടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു.. വർണ്ണശബളമായ അലങ്കാരങ്ങളും, തോരണങ്ങളും നിറഞ്ഞ പട്ടണത്തിലെ പാതകൾ താണ്ടി ഞങ്ങൾ മുന്നോട്ടു കുതിച്ചു. ഏതോ ഒരു മാസ്മരിക ലോകത്തിൽ ചെന്നുപെട്ട പ്രതീതി ! മനസ്സിനെ ഉന്മത്തനാക്കുന്ന സുഗന്ധദ്രവ്യങ്ങൾ പൂശിയ അവന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നു തല ആ തോളിൽ ചായ്ച്ചു രണ്ടു കൈകളാലും ആ മാറിടത്തെ പുറകിൽ നിന്നും വരിഞ്ഞു ഞാനിരുന്നു. ഒരുപാട് ആൾക്കാർ ശ്രദ്ധിക്കുന്നതു പോലും വകവയ്ക്കാതെ കണ്ണുകൾ പാതിയടച്ചു മനസ്സിനെ അവനിൽ ഏകാഗ്രമാക്കി ഇടയ്ക്കിടയ്ക്ക് ചുടുചുംബനങ്ങൾ പകർന്നിരിക്കുമ്പോൾ എന്തെന്നില്ലാത്തൊരു ആനന്ദo എന്നെ കീഴടക്കിയിരുന്നു. യാത്ര അവസാനിക്കുന്നിടം പെട്ടെന്ന് എത്തരുതേ എന്നോർത്തു മൗനമായൊരു യാത്ര.. മറ്റുള്ള വാഹനങ്ങളുടെ ശബ്ദം ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ സ്വർഗ്ഗീയനിമിഷങ്ങളെ അലോസരപ്പെടുത്തി. അപ്പോഴും ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ലയിച്ചു ചേരുകയായിരുന്നു. കാറ്റിലിളകുന്ന അവന്റെ പാറിപറന്ന അളകങ്ങൾ എന്റെ കരങ്ങളാൽ ഞാൻ മാടിയൊതുക്കിയിരിക്കുമ്പോൾ, ആ തലോടലിൽ സ്വയം മറന്നുപോയിരുന്നുവെന്നു പിന്നെയൊരിക്കൽ ശ്രീ എന്നോടു പറയുകയുണ്ടായി.. പല വഴികളും ഒന്നൊന്നായ് ഞങ്ങളോട് വിട പറയുന്നതായ് തോന്നി.. എന്റെ ഭാഗ്യത്തിൽ സ്വയം അഭിമാനിച്ച നിമിഷങ്ങൾ ! എല്ലാം മറന്നു സന്തോഷിച്ച ആ യാത്രക്കൊടുവിൽ ഞങ്ങൾ ഒരു യത്തീംഖാനയിൽ എത്തി. സുൽഫി അഡ്രസ്സ് തന്നതാണ്. തലയിൽ വെള്ളതൊപ്പി ധരിച്ച്, ദീക്ഷ നീട്ടിവളർത്തി ഇടതുവശം മുണ്ടു കുത്തിയ ഒരു മുസലിയാർ ഇറങ്ങിവന്നു. ഞങ്ങൾ വന്ന കാര്യം മുഖവുരയില്ലാതെ പറഞ്ഞപ്പോൾ തെളിഞ്ഞ ഒരു ചിരിയാണ് ആ മുഖത്ത് കാണാൻ കഴിഞ്ഞത്. ജോലിയുള്ളവർ വലിയ തുക ദാനമായി നല്കുമ്പോൾ ഞങ്ങൾ പഠന വിദ്യാർത്ഥികൾക്കു കഴിയുന്നതല്ലേ ചെയ്യാൻ പറ്റൂ. എന്തായാലും നൂറു രൂപ കൊടുത്തു ഞങ്ങൾ ഒരു തുടക്കം കുറിച്ചു. ആ മുസലിയാർ ഞങ്ങളോട് പാറപള്ളിയിൽ ഒന്നു പോയി പ്രാർത്ഥിക്കാൻ പറഞ്ഞു. തിരികെ വരുമ്പോൾ അത്യാവശ്യമുള്ളവർക്ക് രക്തം കൊടുക്കാമോ എന്നു ശ്രീ എന്നോടു ചോദിച്ചു. എന്റേത് ഗ്രൂപ്പ് ഒ നെഗറ്റീവും, ശ്രീയുടേത് ഒ പോസിറ്റീവുമാണ്. ഞാനതിനു സമ്മതം മൂളി. "കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രക്തമാണല്ലോ ടോമിക്കുട്ടാ തന്റേത്. ചാച്ചാനെഹ്രുവിന്റെയും, ഇന്ദിരാ ഗാന്ധിയുടെയുമൊക്കെ ഗ്രൂപ്പാ അത്. ദുർലഭമായ രക്തഗ്രൂപ്പ്..!" ശ്രീ സൂചിപ്പിച്ചു. അവിടുന്നു ശ്രീയെന്നെ നേരെ ട്യൂഷൻ ക്ലാസ്സിൽ കൊണ്ടുവിട്ടു മടങ്ങിപ്പോയി. അന്ന് വൈകിട്ട് പതിവില്ലാതെ പപ്പാ വിളിച്ചപ്പോൾ വീടിന്റെ അറ്റകുറ്റപണികൾ ചെയ്യാൻ ആളിനെ വിളിക്കാൻ മമ്മയോട് പറഞ്ഞു. 1995 ൽ പണിത വീടാണ്. ഇതുവരെ മറ്റു അറ്റകുറ്റപണികൾ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇടക്ക് പൈപ്പ് കേടാകുമ്പോൾ ആരെയെങ്കിലും വിളിച്ചു നന്നാക്കിക്കും. പപ്പാ ഡോർ ടു ഡോർ വഴി അയച്ച ഒരു വാട്ടർ ഹീറ്ററും, വില പിടിപ്പുള്ളൊരു ക്രിസ്റ്റൽ ലൈറ്റും അങ്ങിനെതന്നെ ഇരിക്കുകയാണ്. പിന്നെ പെയിന്റിംഗ് ചെയ്യേണ്ട സമയവുമായി. ആദ്യം അടിച്ച പെയിന്റ് എല്ലാം ഇളകിതുടങ്ങിയിരിക്കുന്നു. റീന ആന്റിയുടെ ഭർത്താവ് എഞ്ചിനീയർ ആണ്. മമ്മ ആ അങ്കിളിനെ വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞു. അങ്ങിനെ ഒരു ബുധനാഴ്ച വീടിന്റെ പണികൾ തുടങ്ങി. കേടായ എല്ലാ ലൈറ്റുകളും മാറ്റി പുതിയവയിട്ടു. പൈപ്പുകളും മാറ്റിയിട്ടു. എല്ലാം ഉത്തരവാദിത്വത്തോടെ നിന്ന് ചെയ്യിപ്പിച്ചത് എന്റെ ശ്രീ ആണ്. അതിനൊക്കെ ശ്രീക്കു നല്ല കഴിവാണ്. മമ്മയുടെ സ്നേഹത്തിനു പാത്രീഭവിക്കാൻ പിന്നെ മറ്റു വല്ലതും വേണോ .! പൂന്തോട്ടവും നന്നായി മോടി പിടിപ്പിച്ചു. വീടൊക്കെ മനോഹരമായി. ആയിടെ ശ്രീ പറുദീസയിലെ നിത്യസന്ദർശകനായി മാറിക്കഴിഞ്ഞിരുന്നു. ഭക്ഷണവും, വിശ്രമവും, പഠിത്തവും എല്ലാം എന്റെ കൂടെതന്നെ.. മമ്മക്കു ഏറെ പ്രിയപ്പെട്ടവനായ് മാറി എന്റെ ശ്രീ . 'എനിക്ക് രണ്ടു മക്കൾ ' എന്നാണു അന്നൊക്കെ മമ്മ പറയാറ്.. 'നിനക്കൊരു കൂടെപിറപ്പ് ഇല്ലാത്ത വിഷമം തീർന്നില്ലേ മോനെ..' എന്നാ എന്നോടു ചോദിക്കാറ്.. ഞങ്ങൾ ആ വീട്ടിൽ ശ്രീക്കു സർവ്വസ്വാതന്ത്ര്യവും കൊടുത്തപ്പോൾ, അപ്പാപ്പന് അതിഷ്ടമായിരുന്നില്ല. പിന്നെ മമ്മ കൂടെയുള്ളതു കൊണ്ട് ഒന്നും മുഖത്തു നോക്കി പറയുന്നില്ലെന്നെയുള്ളൂ. ഒരു ദിവസം ഞാൻ നേരെത്തെ വീട്ടിലെത്തി. പന്ത്രണ്ടര മണി വരെയെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാൻ വരുമ്പോൾ മമ്മ അപ്പാപ്പനെയും കൊണ്ട് ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയിരിക്കുകയായിരുന്നു. ഊണ് എടുത്തു കഴിക്കേണ്ട ഗതികേടു വന്നു. അതു കഴിഞ്ഞു ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ ഞാൻ ശ്രീയെ വിളിച്ചു. അവൻ വന്നിരുന്നെങ്കിൽ എന്നാശിച്ചുപോയി. പക്ഷെ അവൻ തിരക്കായിരുന്നു. പെട്ടെന്നോടിവരാൻ ബൈക്കുമില്ല. വൈകിട്ട് ബൈക്കുമായി നേരത്തെ വരാം. ഇന്നൊരു സസ്പെൻസ് ഉണ്ടെന്നും പറഞ്ഞു. എനിക്ക് ആകാംഷയായി. എന്താന്നു ചോദിച്ചു ബുദ്ധിമുട്ടിച്ചപ്പോൾ ടോമികുട്ടന് ജീവിതത്തിൽ ആവശ്യമുള്ള ഒരു കാര്യമാണെന്ന് മാത്രം പറഞ്ഞു. പെൻഷൻ വാങ്ങി കൈ നിറയെ സാധനങ്ങളുമായാണ് മമ്മയും, അപ്പാപ്പനും വന്നത്. ഞാൻ എല്ലാം പെറുക്കി ഹാളിൽ വച്ചു. മമ്മ വാങ്ങികൊണ്ടു വന്ന പപ്സും കഴിച്ചു കോഫിയും കുടിച്ചു കുറെ പഠിക്കുകയും ചെയ്തപ്പോൾ നേരം അഞ്ചു മണി. ശ്രീ ഇപ്പോൾ വരും. ഞാൻ തയ്യാറായിരുന്നു. അഞ്ചര മണിക്ക് ശ്രീ ബൈക്കിൽ വീട്ടു മുറ്റത്തെത്തി. മമ്മ അവനെ കാപ്പി കുടിക്കാൻ വിളിച്ചു. "ഇനി അകത്തേക്ക് കയറുന്നില്ല,ടോമിയെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാനായി മെഡിക്കൽകോളേജ് മൈതാനത്തേക്കു പോകുകയാണെന്നു പറഞ്ഞു." അപ്പോഴാണ് എനിക്കു ശ്രീ പറഞ്ഞ സസ്പെൻസ് എന്താണെന്ന് മനസ്സിലായത്. ഞങ്ങളൊരുമിച്ച് മൈതാനത്തേക്ക് പോയി. ആദ്യം ദക്ഷിണ വച്ചു കാലു തൊട്ടു തൊഴാൻ ശ്രീ തമാശരൂപേണ പറഞ്ഞു. ഞാൻ ഒരു രൂപ തുട്ടെടുത്ത് കൈയ്യിൽ വച്ചുകൊടുത്തു. പിന്നെ തൊട്ടു തൊഴുതു. അത് കാലിലല്ലെന്നു മാത്രം.. "അയ്യേ .. ഈ ചെക്കനിതെന്താ കാണിക്കണെ.. ജനനേന്ദ്രിയത്തിലാണോ തൊട്ടുതൊഴാൻ പറഞ്ഞത്.?." ശ്രീ ചിരിച്ചുകൊണ്ടു ചോദിച്ചു.. "ങ്ഹാ , എനിക്ക് അവിടെ തൊട്ടു തൊഴുന്നതാ ഇഷ്ടം ! അവനാ ജഗജില്ലി. എനിക്കു മാത്രം സ്വന്തം ! പിന്നെ എനിക്കു കാലുവരെ കുനിയുകേം വേണ്ട." ഞാനതു പറയുമ്പോൾ ശ്രീ സ്റ്റാർട്ട് ചെയ്യുന്ന വിധവും, ഗിയർ മാറ്റുന്നതും പഠിപ്പിക്കാൻ തുടങ്ങി. അര മണിക്കൂർ കൊണ്ടു തന്നെ ഞാൻ റൗണ്ട് അടിക്കാൻ പഠിച്ചു. മുമ്പൊരിക്കൽ സുമേഷ് കുറച്ചു പഠിപ്പിച്ചതാ.. അതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ ഓടിച്ചു.ഞാൻ നന്നായി ഓടിക്കുന്നതു കണ്ടു ശ്രീ മൂക്കത്തു വിരൽ വച്ചു. ഇതു വല്ലതും വണ്ടിയുടെ ഉടമസ്ഥൻ ശ്രീയുടെ അങ്കിൾ അറിയുന്നോ.. പാവം ! . നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ വീട്ടിലേക്കു പോകാൻ തുടങ്ങി. ഞാനാണ് വണ്ടിയോടിച്ചത്. ഞാൻ നേരെ ചെന്നു കയറിയത് മെഡിക്കൽ കോളേജ് മോർച്ചറിയുടെ പുറകുവശത്താണ്. അവിടെ ചപ്പുചവറുകൾ കൂട്ടിയിട്ട് ആരോ കത്തിച്ചിരിക്കുന്നു.. ഒരാളു പോലും ആ പരിസരത്തെങ്ങുമില്ല. വഴി അവസാനിക്കുന്ന ആ ഭീതിതമായ അന്തരീക്ഷത്തിൽ എന്തോ ഒരു ഭയം എന്റെ മനസ്സിനെ കവർന്നു... (തുടരും..)
എന്റെ പ്രണയം ..... (ഭാഗം :: 66)
അവിടെ ആ റോഡ് അവസാനിച്ചിരുന്നു.. മോർച്ചറി കണ്ടപ്പോൾ ആകെയൊരു അസ്വസ്ഥത ! കൂടെ പഠിച്ചിരുന്ന സിനോജിനെ ബൈക്ക് അപകടത്തിൽ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കൊണ്ടുവന്നു. അത്യാഹിത വിഭാഗത്തിൽ അവൻ മരണപ്പെട്ടു ഇതേ മോർച്ചറിയിലാണ് പോസ്റ്റുമോർട്ടം ചെയ്തു വെള്ളത്തുണി പുതപ്പിച്ചു കിടത്തിയിരുന്നത്. അന്നു കൂടെ പഠിക്കുന്ന കുട്ടികളുടെ കൂടെ ഞാനും കാണാൻ വന്നിരുന്നു. ലൈസൻസ് ഇല്ലാതെയായിരുന്നു അവൻ ബൈക്ക് ഓടിച്ചിരുന്നത്. അവനെ ഓർമ്മ വന്നപ്പോൾ അന്നേരം എന്തോ ഒരു ആത്മവിശ്വാസകുറവ് എനിക്കനുഭവപ്പെട്ടു. ഞാൻ ബൈക്കു വളച്ചു ശ്രീയെ ഏല്പ്പിച്ചു.. ശ്രീയെന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. അവിടെ അതിഥികൾ ഉണ്ടായിരുന്നു. ശ്രീ എന്റെ കൂടെ മുറിയിലേക്കു വന്നു. അന്നു ഞങ്ങൾ തമ്മിലൊന്നു കെട്ടിപിടിക്കുക കൂടി ചെയ്തില്ല. കാരണം റീനയാന്റിയുടെ മകൻ സോണി ഞങ്ങളുടെ കൂടെ മുകളിലേക്കു വന്നു. എട്ടു മണിയായപ്പോൾ ശ്രീ സ്ഥലം വിട്ടു. അന്ന് കഴിക്കാനും നിന്നില്ല. അവൻ ആകെ മൂഡ് ഓഫ് ആയാണ് പോയത്. ഞാനെന്തു ചെയ്യാനാണ് ? ആ ചെക്കൻ ഒന്നു പുറത്തു പോകണ്ടേ. ഞാൻ പലവട്ടം പറഞ്ഞതാണ് 'ഞങ്ങൾ പഠിക്കുവാണ്, കൊച്ച് താഴെ പൊയ്ക്കോ..' എന്ന്. 'ഇച്ചായൻ പഠിച്ചോ, ഞാനിവിടെ മിണ്ടാതെ ഇരുന്നോളാം' എന്നുപറഞ്ഞ് അവൻ അവിടെ ഒരേയിരിപ്പായിരുന്നു. ശ്രീ എന്നോടു കെർവ്വിച്ചിട്ട് എന്താ കാര്യം? എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കണ്ടേ.. വന്നവരെല്ലാം 'റ്റാറ്റാ' പറഞ്ഞു മടങ്ങിയപ്പോൾ ഞാൻ ശ്രീയെ വിളിച്ചു സമാധാനിപ്പിച്ചു. നാളെ ഇതിന്റെ വാട്ടം തീർക്കാമെന്നു ഉറപ്പു കൊടുത്തതിനു ശേഷമാണ് ശ്രീ സാധാരണ പോലെ സംസാരിച്ചു തുടങ്ങിയത്. അപ്പോൾ മമ്മ എന്റെ മുറിയിലേക്കു കയറിവന്നു. ഞാൻ ശ്രീയുമായുള്ള സംസാരം അവസാനിപ്പിച്ചു. "മോനെ.., ജിമ്മിൽ പോകുന്നവർക്ക് കഴിക്കാൻ ഒരു പ്രത്യേക മരുന്നുണ്ട്, മോളി വേണേൽ വാങ്ങിക്കൊണ്ടു തരാമെന്നു പറഞ്ഞു. എന്നും വെറും വയറ്റിൽ പാലിൽ കാച്ചി കുടിക്കണം പോലും.. എന്നാൽ പെട്ടെന്ന് മസ്സിലൊക്കെ വീർത്തുവരും എന്നാണു പറയുന്നത്. വലിയ വിലയൊന്നുമില്ല. ഇവിടെ കച്ചേരിപ്പടിയിലുള്ള ഒരു സ്ത്രീ വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്നതാ.. നിനക്ക് മേടിക്കണോ ?" വിശ്വസിക്കാൻ കൊള്ളാമെങ്കിൽ രണ്ടു ബോട്ടിൽ വാങ്ങാൻ മമ്മയോട് ഞാൻ പറഞ്ഞു. ഒന്ന് ശ്രീക്കും കൂടിയാണ്. ഉപയോഗിച്ചു നോക്കിയിട്ട് വല്ല ഗുണവുമുണ്ടെങ്കിൽ തുടർന്നുകഴിക്കാമല്ലോ.. അങ്ങിനെ അന്നത്തെ രാത്രി വിടവാങ്ങി.. അടുത്ത ദിവസം ഞാൻ വീട്ടിൽ ഒറ്റക്കുള്ളതുകൊണ്ട് ശ്രീ നേരത്തെ വന്നു. തലേന്നാളത്തെ വാട്ടം അന്ന് ഞങ്ങൾ തീർത്തു.. എല്ലാ പരിപാടികളും കഴിഞ്ഞ് ശ്രീ എന്റെ മടിയിൽ തല വച്ചു കിടക്കുമ്പോൾ ഞാൻ ചോദിച്ചു. "എന്താ ഈ ലോകത്തിൽ ശ്രീക്ക് ഏറ്റവും വേദനാജനകമായി തോന്നിയിട്ടുള്ളത്?" ശ്രീ സംശയമന്യേ ഉത്തരം പറഞ്ഞു "ആന ചരിയുന്നതും, ഉറങ്ങികിടക്കുന്നവരെ ഉണർത്തുന്നതുമാണ് എനിക്കേറ്റവും വിഷമകരം ! .. ചക്കരക്കോ ..?" എന്നോടു തിരിച്ചു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് "ഇഷ്ടമുള്ളവർ മന:പൂർവ്വം അടുക്കാതിരിക്കുന്നതും, അടുത്തവർ അകലുന്നതും.." പിന്നെ കുറെ നേരം ശ്രീ മൗനമായ് കണ്ണടച്ചു കിടന്നു.. അന്ന് മമ്മയും, അപ്പാപ്പനും അടുത്തുള്ള ഒരു ചേട്ടന്റെ വിവാഹത്തിനു പോയിരിക്കുകയായിരുന്നു. ഞങ്ങൾക്ക് പരീക്ഷകൾ അടുത്തതു കൊണ്ട് രണ്ടുപേരും കൂടിയിരുന്നു പഠിക്കാൻ നിർദ്ദേശിച്ചിട്ടാണ് മമ്മ പോയത്. പക്ഷെ പഠിത്തമൊന്നും നടന്നില്ല. ഞാൻ മമ്മ പച്ചക്കറി വാങ്ങാൻ തന്ന കാശിന്റെ ബാക്കി പാത്തുവച്ചിരുന്ന 'യത്തീംഖാന' പാട്ടയിലിട്ടു. മമ്മ തിരികെ വന്നപ്പോൾ ബാക്കി കാശു ചോദിച്ചു. ഞാൻ ബേക്കറിയിൽ ചെലവാക്കി എന്നു നുണ പറഞ്ഞു. അന്ന് വൈകിട്ട് മോളിയാന്റി ആ മരുന്നു കൊണ്ടുവന്നു. ശ്രീയുടെ കാശ് അവൻ തന്നതാണെന്നും പറഞ്ഞു ഞാൻ കൊടുത്തു. അടുത്ത ദിവസം രാവിലെ മുതൽ ഞങ്ങൾ ആ പൊടി പാലിൽ കുറുക്കി കഴിച്ചു തുടങ്ങി. എനിക്കതിന്റെ രുചി ഇഷ്ടമായി. പിന്നെ എത്ര പെട്ടെന്നാണ് ഞാൻ തടി വയ്ക്കാൻ തുടങ്ങിയത്. എന്റെ കുഴിഞ്ഞിരുന്ന കവിളുകൾ നികന്നുതുടങ്ങി. ദേഹം കുറച്ചുകൂടി വെളുത്തു ചുവന്നു തുടുത്തു, എപ്പോഴും ഇങ്ങനെ വാങ്ങേണ്ട കാര്യമില്ല എന്നും അതിലുള്ള ചേരുവകൾ നമുക്കു തന്നെ അങ്ങാടികടയിൽ നിന്നും വാങ്ങി മിക്സിയിൽ സ്വന്തമായി പൊടിക്കാവുന്നതാണെന്നും മോളിയാന്റി മമ്മയോടു പറഞ്ഞു. കപ്പലണ്ടി, കശുവണ്ടിപരിപ്പ്, ചെറുപയർ, ബദാം, വെളുത്ത എള്ള്, ചുക്ക്, അമുക്കുരം എന്നിവയാണ് പ്രധാനപ്പെട്ടവ ചേരുവകൾ.. പിന്നെ പേരറിയാത്ത കുറച്ചു ആയുർവേദിക് മരുന്നുകളും.. ഒരു കിലോ പൊടി പെട്ടെന്നു തീർത്തു.. പിന്നെ മമ്മ മോളിയാന്റിയെ കൊണ്ട് അതെല്ലാം വാങ്ങിപ്പിച്ചു സ്വന്തമായി വറുത്തുപൊടിച്ചു. ശ്രീക്കും ഒരു ഭാഗം കൊടുത്തു. ഒരു ചായ പോലും ഇടാനറിയാത്തതിനു ശ്രീ എന്നെ കളിയാക്കിയ വിവരം ഞാൻ മമ്മയോടു പറഞ്ഞു. എനിക്കു മമ്മയോടൊപ്പം നിന്നു പാചകം പഠിക്കണമെന്നും ഞാൻ വാശി പിടിച്ചു. പപ്പാ നന്നായി പാചകം ചെയ്യുമെന്നും. ഇപ്പോൾ പഠിച്ചിരുന്നാൽ നാളെയൊരുനാൾ വിദേശത്ത് പോകുമ്പോൾ ഉപകാരപ്രദമാകുമെന്നും, നാളെ മുതൽ മമ്മ പാചകം ചെയ്യുന്നതു കണ്ടു മനസ്സിലാക്കിക്കോളാനും എനിക്ക് അനുവാദവും ലഭിച്ചു. ആയിടക്കാണ് സ്കൂളിൽ വർഷാവസാന മേള (anniversary) വന്നത്. ഒരു സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസിനു എന്നെയും തിരഞ്ഞെടുത്തു. അതിൽ മമ്മയും, ശ്രീയുമാണ് ഏറ്റവുമധികം സന്തോഷിച്ചത്. പപ്പാ എൻട്രൻസ് പരീക്ഷയുടെ കാര്യം പറഞ്ഞു തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും മമ്മ വഴക്കുപറഞ്ഞു അനുവാദം വാങ്ങിത്തന്നു. മമ്മക്ക് കലാപരിപാടികളിൽ ഞാൻ പങ്കുകൊള്ളുന്നതിൽ ഒരു പ്രത്യേക താല്പര്യമാണ്. അതിനു വേണ്ടി സുഹൃത്തുക്കളോടോപ്പം ഞാനും പരിശീലനം തുടങ്ങി. മാർച്ച് 5 ബുധനാഴ്ചയാണ് പരിപാടി. അങ്ങിനെ ആ ദിവസം വന്നെത്തി . മമ്മയുടെ പൊടിയൊക്കെ കുറുക്കിയടിച്ചു ഞാനൊന്നു മിനുങ്ങിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സൗന്ദര്യം തോന്നിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. കാരണം സമയാസമയം നല്ല ഭക്ഷണം, എല്ലാ അർത്ഥത്തിലും ശ്രീയുമായുള്ള ബന്ധം, അവൻ തരുന്ന ആനന്ദം, സന്തോഷം ഒരു തൃപ്തിയായി എന്നെ ആവരണം ചെയ്തിരുന്നു. ഒരു ആനയുടെ ബലം എന്നൊക്കെ പറയുമ്പോലെ ശ്രീ പുറകിലുള്ളപ്പോൾ എന്തും ചെയ്യുവാനുള്ള ധൈര്യം എനിക്കു കൂട്ടിനുണ്ടായിരുന്നു. അന്ന് പരിപാടിക്ക് മമ്മ,റീന ആന്റി, അങ്കിൾ, അപ്പാപ്പൻ, ശ്രീ എല്ലാവരും ആ വലിയ സദസ്സിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ആദ്യം രാഷ്ട്രീയ പ്രമുഖനു സ്വാഗത പ്രസംഗവും, കൃതജ്ഞതയുമൊക്കെ കഴിഞ്ഞു നാലാമതാണ് ഞാനുൾപ്പെടുന്ന ഡാൻസ്. അന്ന് ഞാൻ നിറഞ്ഞ മനസ്സോടെ തകർത്താടി. എന്റെ ശ്രീയെ മാത്രമേ ഞാനാ വലിയ സദസ്സിൽ കണ്ടുള്ളൂ.. കളിച്ച ആറുപേരിൽ ഒരു വിധം നന്നായി കളിച്ചതു ഞാൻ തന്നെയായിരുന്നു. എന്റെ ഓരോ ചലനത്തിലും നിർവൃതി കൊണ്ടു രോമാഞ്ചം വന്നുവെന്നും,എന്നെ കിട്ടിയതിൽ അഭിമാനം തോന്നിയെന്നും പിന്നെ ശ്രീ എന്റെ മുഖത്തുനോക്കി പറയുകയുണ്ടായി. പ്രോഗ്രാം കഴിഞ്ഞു വസ്ത്രം മാറുന്ന മുറിയിലേക്കു ശ്രീ കടന്നുവന്നു. എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു അഭിനന്ദിച്ചു. തിരികെ ഞങ്ങൾ ആ വരാന്തയിൽ കൂടി നടക്കുമ്പോൾ അനൂപ് എതിരെ വന്നു. എന്റെ അടുത്ത സുഹൃത്ത് അനൂപിനോട് ഞാൻ ശ്രീയെ കുറിച്ച് കുറെയൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ശ്രീയെ അനൂപിനു പരിചയപ്പെടുത്തികൊണ്ടു നില്ക്കുമ്പോൾ എനിക്കു അനീഷിന്റെ ഫോണ്‍ വന്നു. ശ്രീയോട്,അനൂപിനോട് സംസാരിച്ചു നില്ക്കാൻ പറഞ്ഞ ശേഷം ഞാനങ്ങോട്ടു മാറിനിന്ന് അനീഷിനോട് പ്രോഗ്രാമിന് വരാത്തതിൽ പരിഭവം പറഞ്ഞു. അവനു പ്രോഗ്രാമിനു വരാൻ കഴിഞ്ഞില്ല എന്ന് വിഷമം പറയാൻ വിളിച്ചതായിരുന്നു. ഞങ്ങൾ അനൂപിനോട് യാത്ര പറഞ്ഞു പുറത്തേക്കു പോയി. മമ്മയും, അപ്പാപ്പനും ,അങ്കിളും, സോണിമോനും അവരുടെ കാറിൽ കയറി പോയപ്പോൾ, അതിൽ കൂടി ഞെരുങ്ങാതെ ഞാൻ എന്റെ ശ്രീയുടെ പുറകിലിരുന്നു ആനന്ദമായി യാത്ര ചെയ്തു. എല്ലാവരും എന്നെ നേരിട്ട് അഭിനന്ദിച്ചപ്പോഴും, ശ്രീ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. "മുത്തെ, എന്തിനാ ഈ റോസ് പൗഡർ ഇടാൻ പോയത് അതിനെക്കാൾ നിറമുള്ള ഈ മുഖത്തിൽ.. കളിച്ചവരിൽ എന്റെ ചക്കരയായിരുന്നു ഏറ്റവും ഗ്ലാമർ..." ശ്രീ വണ്ടിയിലിരുന്നു എന്നെ പുകഴ്ത്തി പറഞ്ഞു. മറുപടിയായി ഞാനൊരു ഉമ്മ കൊടുത്തു. അവരൊക്കെ എത്തുന്നതിനു മുമ്പെ പറുദീസയിൽ ഞങ്ങളെത്തി.. വീട്ടിൽ കയറി എന്റെ മുറിയിൽ ചെന്നു വസ്ത്രങ്ങൾ പോലും മാറാതെ ഞങ്ങൾ ആ മെത്തയിലേക്ക് മറിഞ്ഞു. ആ മേക് അപ്പ് മാറ്റത്തെ ശ്രീയെന്നെ കെട്ടിപ്പുണർന്നു. അവൻ എന്റെ മാറിൽ മുഖമമർത്തി.. ഞങ്ങൾ സ്വർഗ്ഗീയസുഖത്തിൽ രമിച്ചു. എല്ലാം കഴിഞ്ഞു നേരം വൈകിയതുകൊണ്ട് ശ്രീ ഇറങ്ങാൻ തുടങ്ങുമ്പോൾ മമ്മയും, അപ്പാപ്പനും വന്നു. "ഞങ്ങൾ ട്രാഫിക് തിരക്കിൽ കുടുങ്ങി. നിങ്ങൾ ബൈക്കായതു കൊണ്ട് പെട്ടെന്നെത്തി." അപ്പാപ്പൻ പറഞ്ഞു. അതെ ശ്രീ അടിച്ചുപറത്തി മറ്റുള്ള വണ്ടികൾക്കിടയിലൂടെ വന്നതുകൊണ്ടു എത്ര ഗുണമുണ്ടായി. രണ്ടുപേരുടെയും മനസ്സൊന്നു തണുത്തു. ഞാനോർത്തു. ശ്രീയെ യാത്രയാക്കി പിന്നെ അത്താഴകഞ്ഞി കുടിച്ചു. ശ്രീയെ വിളിച്ചു 'ശുഭരാത്രി' പറഞ്ഞുറങ്ങാൻ കിടക്കുമ്പോൾ മനസ്സ് പതിവിലും ശാന്തമായിരുന്നു.. പിറ്റേന്നാൾ രാവിലെ എണീക്കുമ്പോൾ മമ്മ ഒരു മുന്നറിയിപ്പുമില്ലാതെ 'പാചകവാതകം തീർന്നുപോയി' എന്നു പറഞ്ഞു വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. ഞാൻ ജിമ്മിൽ ചെന്നു ശ്രീയോട് വിവരം പറഞ്ഞു. അവർ ഗ്യാസ് മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും, അതു മറിച്ചു ഹോട്ടലുകളിൽ വിതരണം ചെയ്യുകയാണ് പതിവുപരിപാടിയെന്നും, ഇന്നു പോയി പ്രശ്നമുണ്ടാക്കി വാങ്ങിക്കാമെന്നും ശ്രീ ഉറപ്പുനല്കി. അതിനു ശേഷം ശ്രീ പറഞ്ഞതു വാർത്ത കേട്ടപ്പോൾ വിശ്വാസം വരാത്തതുപോലെ, പ്രതിമ കണക്കെ ഞാൻ നിന്നുപോയി.. (തുടരും)
എന്റെ പ്രണയം ...... (ഭാഗം:: 67 )
"ഇന്നെലെ രാത്രി പന്ത്രണ്ടു മണിക്ക് തന്റെ ആ ചങ്ങാതി അനൂപ് എന്നെ വിളിച്ചിരുന്നു. "ശ്രീ ചേട്ടൻ സുന്ദരനാണെന്നും, ചേട്ടന് ഒരു തെലുങ്ക് സിനിമാനടന്റെ മുഖച്ഛായയുണ്ടെന്നും, ഒരു ദിവസം എന്റെ കൂടെ ഒരുമിച്ചൊരു കോഫി കുടിക്കാൻചെല്ലാമോ.." എന്നൊക്കെ ചോദിച്ചു.. അവസാനം ആൾ എന്നെ വിളിച്ചത് ടോമി അറിയണ്ടാന്നും പറഞ്ഞു. ഒരു വിധത്തിൽ ഫോണ്‍ കട്ട് ആക്കത്തില്ല. പിന്നെ എനിക്കു ബോറടിച്ചു. ഉറക്കം വരുന്നെന്നു പറഞ്ഞു ഞാൻ തന്നെ 'കട്ട്' ചെയ്തു." ശ്രീ പറയുന്നതു കേട്ടപ്പോൾ എനിക്ക് അദ്ഭുതം തോന്നി. ശ്രീയെ പരിചയപ്പെട്ട നാൾ മുതല്ക്കു എല്ലാ കാര്യങ്ങളും ഞാൻ അനൂപിനോടു മാത്രമാണ് തുറന്നു സംസാരിച്ചിട്ടുള്ളത്. ആദ്യത്തെ ദിവസം തന്നെ ഒരു ചെറിയ 'അസൂയ' അവന്റെ മുഖത്ത് ഞാൻ കണ്ടതാണ്. ഞാനറിയാതെ എന്താണ് അവന് എന്റെ ശ്രീയോട് സംസാരിക്കാനുള്ളത്? ഇന്നലെ അനീഷിന്റെ ഫോണ്‍ വന്നപ്പോൾ ഞാനൊന്നു മാറി നിന്ന നേരം കൊണ്ട് അവൻ ശ്രീയുടെ നമ്പർ ഉള്ളംകൈയ്യിൽ എഴുതി വാങ്ങിയത്രെ ! എന്നിട്ട് അസമയത്ത് വിളിച്ചിരിക്കുന്നു. ഇനി എന്താകും അവന്റെ മനസ്സിൽ? എന്തായാലും ശ്രീയെ മറ്റൊരാൾ ഇഷ്ടപ്പെടുന്നത് എനിക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഞാൻ ശ്രീയുടെ നീക്കം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. എന്നാലും പുറകുവശത്തൊരു ഒളിച്ചുകളി. എന്റെ സ്വഭാവമനുസരിച്ച് ഇപ്പോൾ തന്നെ വിളിച്ച് രണ്ടു തെറി പറയേണ്ടതാണ്. പക്ഷെ അവൻ വിളിച്ചത് എന്നോടു പറയണ്ടാന്നു പറഞ്ഞ സ്ഥിതിക്ക്, ചോദിച്ച് അവനെ അപമാനിക്കണ്ട എന്ന് ശ്രീ പറഞ്ഞതുകൊണ്ട് ഞാൻ സമാധാനപ്പെട്ടു. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിച്ചിട്ട് പുറകിൽ മറ്റൊരു മുഖം ! ആരെയാണ് ഈശോയെ വിശ്വസിക്കുക? ഞങ്ങൾ ജിമ്മിൽ നിന്നിറങ്ങി പെട്ടെന്ന് വീടുകളിലേക്ക് പോയി. പാചകവാതക ഏജൻസിയിൽ ശ്രീ നില്ക്കാമെന്നു പറഞ്ഞിരുന്നു.. ഞാൻ മമ്മയോടു കാശും, വൗച്ചർ ബുക്കും, തീർന്ന സിലിണ്ടറുമായി ഏജൻസിയിൽ ചെന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീ വന്നു. ആദ്യം നല്ല രീതിയിൽ ചോദിച്ചപ്പോൾ, മമ്മ സമയത്തിനു വിളിച്ചു ബുക്ക് ചെയ്യാത്തതുകൊണ്ടാണ് സിലിണ്ടർ കിട്ടാൻ വൈകുന്നതെന്നു പറഞ്ഞ് കുറ്റം മമ്മയുടെ തലയിൽ കെട്ടിവച്ചു. ഇന്ന് സിലിണ്ടർ അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ അവർ പലതും പറഞ്ഞൊഴിയാൻ നോക്കി. ഞാൻ മമ്മയെ വിളിച്ചു ശ്രീയെ കൊണ്ടു സംസാരിപ്പിച്ചു. മമ്മ നേരത്തെ വിളിച്ചു 'ബുക്ക്' ചെയ്തിരുന്നതാണെന്ന് ശ്രീയോട് പറഞ്ഞു. അയ്യോ .. പിന്നെ ശ്രീ അവിടെ അടിയുണ്ടാക്കിയില്ലെന്നെയുള്ളൂ. ആ മുഴക്കമുള്ള ശബ്ദം കുറച്ചു കൂടിയപ്പോൾ എന്റെ ചെവി മരവിക്കുന്നതായ് തോന്നി. എന്റെ നെഞ്ചിടിപ്പു കൂടി. അവന്റെ പൗരുഷത്തിന്റെ യഥാർത്ഥമുഖം ഞാനന്നു കണ്ടു. ഞാൻ പറഞ്ഞിട്ടും നിർത്തുന്നില്ല. മാനേജർ വന്നു പരാതി ബോധിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ അവൻ നിന്നു. തത്കാല ആവശ്യത്തിന് റീന ആന്റിയുടെ വീട്ടിൽ നിന്നും ഒരു സിലിണ്ടർ ഒപ്പിക്കാമെന്നു ഞാൻ പറഞ്ഞു. എനിക്കാണേൽ ക്ലാസ്സിനു പോകാൻ സമയമടുത്തു വരുന്നു. അപേക്ഷിച്ചു നോക്കി. ഒരു രക്ഷയുമില്ല. ശ്രീയോട് സംസാരിച്ചു ജയിക്കാൻ കുറച്ചു ബുദ്ധിമുട്ടു തന്നെ ! പെട്ടെന്നൊരു നിമിഷമാണ് അവൻ ഗുണ്ടയായി മാറുന്നത്. മമ്മ സമയത്തിനു 'ബുക്ക്' ചെയ്യാത്തതിനു എന്നെ ഏജൻസിക്കാർ കുറ്റപ്പെടുത്തിയതാണ് ശ്രീക്കു സഹിക്കാൻ കഴിയാതെ പോയത്. അന്ന് അവിടുത്തെ മാനേജർ ഒരു സ്ത്രീയായിരുന്നു. അവർ വിദേശത്തെവിടെയോ ജീവിച്ചതാണ്.ഇപ്പോൾ ഇവിടെ പാചക വാതക ഏജൻസി നടത്തുന്നു.. അവർ വന്ന് ആംഗലേയ ഭാഷയിൽ വാചക കസർത്തടിച്ചപ്പോൾ ശ്രീ അതേ ഭാഷയിൽ അവരോടു തിരിച്ചടിച്ചു. അവരോടു തിരിച്ചു സംസാരിച്ച ആംഗലേയ ഭാഷ കേട്ട് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഒരു മലയാളം മീഡിയം സ്കൂളിൽ പഠിച്ച വ്യക്തി യാതൊരു വിധ വ്യാകരണ തെറ്റുകളുമില്ലാതെ അനായാസേന ആംഗലേയ ഭാഷ സംസാരിക്കുന്നു. ഒടുവിൽ ശ്രീയുടെ വാക്സാമർത്ഥ്യത്തിൽ അവർ തോറ്റു തുന്നം പാടി എന്നു തന്നെ പറയാം. ഉടൻ തന്നെ സിലിണ്ടർ കിട്ടി. ഞങ്ങൾ ഓട്ടോ പിടിച്ച് അത് കൊണ്ടു ചെന്നപ്പോൾ മമ്മ മൂക്കത്ത് വിരൽ വച്ചു. കാരണം എന്നെകൊണ്ട് വഴക്കടിക്കാൻ കഴിയില്ല എന്നത് മമ്മക്കറിയാം. അതു ശ്രീയുടെ മിടുക്കാണെന്നു മമ്മ അനുമാനിച്ചു. ശ്രീ സിലിണ്ടർ വലിച്ചുപൊക്കി അടുക്കളയിൽ കൊണ്ടുച്ചെന്നു അടുപ്പിൽ കണക്ട് ചെയ്തുകൊടുത്തിട്ടാണ് ഞങ്ങൾ തിരികെ പോയത്. അതിനെക്കാളും രസo, അന്നു ഞാൻ ക്ലാസ്സിൽ ചെന്നപ്പോൾ അനൂപിന്റെ കൈയ്യിൽ ഒരു പഴയ മൊബൈൽ ഇരിക്കുന്നു. ഞാനാണ് പുതിയ സിം അതിൽ ഇട്ടുകൊടുത്തത്. വീടിനടുത്തുള്ള ഒരാൾ വിറ്റപ്പോൾ ചെറിയ തുകക്കു വാങ്ങിയതാണ് എന്നാണ് എന്നോടു പറഞ്ഞത്.. എനിക്കതിൽ ഒരു പന്തികേടു തോന്നി. കാരണം ഞാൻ മൊബൈൽ വാങ്ങിയ മൂന്നാംനാൾ തൊട്ട് അവൻ മൊബൈൽ ഉപയോഗിക്കുന്നതിനെ കുറ്റം പറയുന്നതാണ്. "മൊബൈൽ ക്ലാസ്സിൽ ഉപയോഗിക്കാൻ പാടില്ല. പഠിക്കുന്ന കുട്ടികൾക്ക് ബുക്കും, പേനയുമാണ് ആവശ്യം. തോന്ന്യാസം കാണിക്കാൻ മൊബൈൽ വാങ്ങി കൊടുക്കുന്ന വീട്ടുകാരെ വേണം പറയാൻ.." ഇങ്ങനെയൊക്കെ പറഞ്ഞിട്ട് "എടാ, ടോമി, ഞാൻ നിന്നെയല്ല ഉദ്ദേശിച്ചത്. നീ ഒന്നും ദുരുപയോഗം ചെയ്യാറില്ലല്ലോ.." എന്നു കൂടി കൂട്ടിചേർക്കും. അന്ന് ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. വലിയ അതിശയം എന്റെ ഡാൻസിനെ കുറിച്ച് അവൻ നല്ലൊരഭിപ്രായം പറഞ്ഞില്ല എന്നതാണ്. പിന്നെ ഞാനന്ന് വലിയ സംസാരത്തിനൊന്നും പോയില്ല. ഇന്നലെ പാതിരാത്രി ശ്രീയെ വിളിച്ച ദേഷ്യം എന്റെ മനസ്സിലുണ്ടായിരുന്നു. അന്ന് രാത്രി ശ്രീ പഠിക്കാനായ് പറുദീസയിൽ വന്നു. മമ്മ അത്താഴം തയ്യാറാക്കുന്നു. ശ്രീ രാവിലെ വിയർത്തുകുളിച്ചു സിലിണ്ടറും ചുമ്മിക്കൊണ്ടു വന്നപ്പോഴേ മമ്മക്കു അവനോടുള്ള സ്നേഹം കൂടി. ശ്രീക്കു വേണ്ടി എന്തോ 'സ്പെഷ്യൽ' ഉണ്ടാക്കുവാണ്. ടെസ്സി ആന്റി ഫോണ്‍ ചെയ്തപ്പോൾ മമ്മ പറയുന്നതു ഞാൻ കേട്ടതാണ്. "എന്തായാലും നമ്മുടെ ടോമിക്കു നല്ലൊരു ചങ്ങാതിയെ കിട്ടി. ശ്രീ .. ആ ചെക്കനെ കൊണ്ട് നല്ല ഉപകാരമുണ്ട് "എന്ന്.. ഞങ്ങളന്നു പഠിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഫോണടിച്ചു. ഞാനെടുത്തപ്പോൾ അനൂപാണ്. എന്താ കാര്യമെന്നു ചോദിച്ചപ്പോൾ വെറുതെ ഒരു കൗതുകത്തിനു വിളിച്ചതാണെന്നു പറഞ്ഞു. 'ഇന്ന് ശ്രീയേട്ടനെ കണ്ടുവോ?' എന്നു ചോദിച്ചു. 'രാവിലെ ജിമ്മിൽ വച്ചു കണ്ടതേയുള്ളൂ' എന്നു ഞാൻ നുണ പറഞ്ഞു.. ശ്രീ കുനിഞ്ഞിരുന്നു പുഞ്ചിരിക്കുന്നുണ്ട്. ഞാൻ പഠിക്കുവാണെന്നു പറഞ്ഞു ഫോണും 'കട്ട്' ആക്കി. ഉടനെ തന്നെ അവൻ ശ്രീയുടെ ഫോണിൽ വിളിക്കുന്നു. അതായത്, എന്നെ ആദ്യം വിളിച്ച് ശ്രീ എന്റെ അടുത്തില്ല എന്നുറപ്പു വരുത്തിയതിനു ശേഷം, അവനെ വിളിച്ചതാണ്. എന്നോടു ശബ്ദമുണ്ടാക്കരുത് എന്ന് നിർദ്ദേശിച്ചിട്ടു, ശ്രീ ഫോണെടുത്തു. ഞാനാണേൽ ഉറക്കെ വായിച്ചാണ് പഠിക്കുന്നത്. ശ്രീയാണേൽ മൗനമായും. ഞാൻ പഠിക്കുന്നത് അയലത്തുകാരുമറിയും. ഞാൻ മിണ്ടാതെയിരുന്നു. ശ്രീ എന്തൊക്കെയോ കേട്ടു മൂളി ഫോണ്‍ വച്ചു.. 'ആ നെത്തോലി പോലെയിരിക്കുന്ന ചെക്കന്റെ ഒരു ധൈര്യം നോക്കണേ .. എന്റെ ജീവനെയാണ് അവൻ നോട്ടമിട്ടിരിക്കുന്നത്. അല്ലെങ്കിൽ ശ്രീയുടെ നമ്പർ കിട്ടിയതിന്റെ പിറ്റേന്നാൾ ഒരു മൊബൈൽ വാങ്ങുമോ?' ഞാനോർത്തു. എനിക്കാകെ ആധിയായി. ശ്രീ പറഞ്ഞത് അവൻ ചുമ്മാ 'അത്താഴം കഴിച്ചോ .. എന്തു ചെയ്യുന്നു.' എന്നൊക്കെയാണ് ചോദിച്ചതെന്നാണ്. എന്നാലും എന്റെ മനസ്സിൽ വിഷമം കൂടി. "ചേട്ടൻ എന്തിനാ അവൻ വിളിക്കുമ്പോൾ ഫോണ്‍ എടുക്കാൻ പോകുന്നത്? ഞാനറിയാതെ നമ്പർ കൊടുത്തതോ പോട്ടെ .. നമ്മുടെ കാര്യങ്ങൾ ഞാൻ അവനോടു മാത്രമേ പറഞ്ഞിട്ടുള്ളൂ.. എന്നിട്ടും ഞാനറിയാതെ ഒരു നാടകം.. ഞാനവനോട് ചോദിക്കട്ടെ..! പ്ലീസ് ..എനിക്ക് ദേഷ്യം അടക്കാൻ കഴിയുന്നില്ല. ചതി ഞാൻ സഹിക്കില്ല. അതാരാണെങ്കിലും." ശ്രീ നിസ്സാരമായി ചിരിച്ചുകൊണ്ടു പറഞ്ഞു. "എന്റെ ചക്കരേ .. ഇക്കാര്യത്തിൽ നീയിങ്ങനെ വിഷമിക്കുന്നതെന്തിന്.? ഞാനിപ്പോൾ നിന്റെ കൂടെയല്ലേ ഇരിക്കുന്നത്. ശരീരം അകലുമ്പോഴും എന്റെ മനസ്സ് നിന്റെ കൂടെ തന്നെയാണ്. അതു മാത്രമല്ല. 24 കാരറ്റ് തങ്കം കൈയ്യിലുള്ളപ്പോൾ ആരേലും 'തുരുമ്പ്' തേടി പോകുമോ.? അവൻ വിളിച്ചോട്ടെ.. ഞാൻ അപമാനിക്കണ്ട എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. അവൻ എനിക്കിഷ്ടമല്ലാത്തത് എന്തേലും സംസാരിച്ചാൽ എനിക്കറിയാം അതെങ്ങിനെ കൈകാര്യം ചെയ്യണമെന്ന് .. നീയെന്തിനാ ആവശ്യമില്ലാതെ ഓരോന്നു ചിന്തിച്ചുകൂട്ടുന്നത്? അല്ലെങ്കിൽ തന്നെ അവനോടൊക്കെ എന്തിനാ നമ്മുടെ ബന്ധത്തെ പറ്റി നീ പറയാൻ പോയത്.?" ഞാനും അതു ശരി വച്ചു. കാരണം ഞാൻ ശ്രീയുടെ മനോഭാവം നോക്കിയാൽ മതിയല്ലോ. അവനെന്തോ കാണിക്കട്ടെ..! മമ്മ അത്താഴം വിളമ്പിവച്ചു വിളിച്ചു .ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീക്കു രണ്ടു സന്ദേശങ്ങൾ വന്നു. എന്റെ അരികിലാണ് ശ്രീയുടെ ഫോണിരുന്നത്. ഞാനതു നോക്കിയപ്പോൾ, ദേഷ്യം കൊണ്ടു എന്റെ മുഖം ചുവന്നു. 'ശ്രീയേട്ടൻ സുന്ദരനാണ്. ആണും,പെണ്ണും മോഹിക്കുന്ന രൂപം! എനിക്കൊരു കൂടെപിറപ്പില്ല ചേട്ടാ.. ഈ ഒറ്റപ്പെടൽ ഞാൻ വെറുക്കുന്നു. മടുപ്പാണ്.' രണ്ടാമത്തെ സന്ദേശം 'ടോമിയറിയാതെ എന്റെ കൂടെ കുറച്ചു നേരം ചെലവഴിക്കാമോ.. പറ്റില്ല എന്നുമാത്രം പറയരുത്. എനിക്കു കുറച്ചു കാര്യങ്ങൾ ചേട്ടനോട് പറയാനുണ്ട്. ഇതൊന്നും ഒരിക്കലും ടോമി അറിയരുതേ..' ഇതിന്റെ ആംഗലേയ ഭാഷയായിരുന്നു സന്ദേശത്തിൽ.. അപ്പോൾ അവന്റെ 'സൂക്കേട് ' എനിക്കു മനസ്സിലായി. ശ്രീ എന്റെ കൈയ്യിൽ നിന്നും അവന്റെ ഫോണ്‍ വാങ്ങി ആ സന്ദേശങ്ങൾ രണ്ടും അപ്പോൾ തന്നെ മായ്ച്ചുകളഞ്ഞു. എനിക്കാണേൽ അതുകണ്ടതും കഴിച്ചുകൊണ്ടിരുന്ന ആഹാരം തൊണ്ടയിൽ കുടുങ്ങി. കാരണം അവനും നായർ സമുദായമാണ്. ശ്രീക്ക് അങ്ങിനെയൊരു ചായ്‌വ് അവനോടുണ്ടാകുമോ..? അവൻ നന്നേ മെലിഞ്ഞു കറുത്തിട്ടാണ്. കാണാൻ ഒരു ഭംഗിയുമില്ല.. എന്റെ കണ്ണുകളും, തലമുടിയും, നിറവും എപ്പോഴും കണ്ണു വയ്ക്കും. ഒരിക്കൽ ക്ലാസ്സ് ടീച്ചർ എന്നെ എണീപ്പിച്ചുനിർത്തി. " എന്താടോ ടോമി , താൻ നടൻ ജോണ്‍ അബ്രഹാമിനെ പോലെ മുടിയൊക്കെ വളർത്തുന്നത്? അതൊക്കെ വെട്ടിക്കണം കേട്ടോ." ( ആയിടെയാണ് ജോണിന്റെ 'ജിസം' ഇറങ്ങിയത്) ഇതുകേട്ടതും ഏറ്റവും കൂടുതൽ സന്തോഷിച്ചത് അനൂപായിരുന്നു. "പെട്ടെന്നു പോയി മുടി വെട്ടിക്കോ.. ടീച്ചർ പറഞ്ഞതു കേട്ടോ.." എന്നു പറഞ്ഞത് ഞാൻ ഓർത്തു. എന്നോട് അവനു നല്ല അസൂയയാണ് എന്ന് അന്നേ എനിക്കു മനസ്സിലായതാണ്. ഞാൻ ആഹാരം കഴിച്ചെന്നു വരുത്തി എണീറ്റു. എനിക്കു മുള്ളാൻ മുട്ടുന്നു.. എന്നെ വിയർക്കുന്നു. ആകെയൊരു അസ്വസ്ഥത ! ഇനി പരീക്ഷകൾ കഴിഞ്ഞിട്ടേ എന്തേലുമുള്ളു എന്ന് ഞാനും, ശ്രീയും തീരുമാനിച്ചിരുന്നു. അന്നത്തെ ദിവസം ചുംബനങ്ങളിൽ മാത്രമൊതുക്കി. യാത്ര പറഞ്ഞു ശ്രീ പോയി. എനിക്കാണേൽ കിടന്നിട്ടുറക്കം വരുന്നില്ല. ഞാൻ ഇടയ്ക്കിടെ ശ്രീയുടെ മൊബൈലിൽ ചെറിയൊരു 'മിസ്കാൾ' കൊടുത്തുനോക്കും. അതു 'ബിസി' ആണോ എന്നറിയാൻ വേണ്ടിയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീയെന്നെ വിളിച്ചു ശകാരിച്ചു.. 'അനൂപ് വിളിച്ചാലും ഞാൻ എടുക്കില്ല.. പോരേ?' മിണ്ടാതെ നല്ല കുട്ടിയായി കിടന്നുറങ്ങാൻ പറഞ്ഞു.. എന്നാൽ അന്നുറക്കത്തിൽ ഞാൻ കണ്ട സ്വപനം എന്റെ മന:സമാധാനം നഷ്ടപ്പെടുത്തിക്കളഞ്ഞു...(തുടരും..)
പ്രണയം ....... (ഭാഗം :: 68)
ആ സ്വപ്നം എനിക്കു ദു:സ്വപ്നമായിരുന്നു. 'ഞാനൊരു വിജനമായ റോഡിൽ കൂടി നടക്കുമ്പോൾ, കുറച്ചകലെ ഒരു കുളത്തിന്റെ കരയിൽ ഷഡ്ഡി മാത്രം ധരിച്ച് ശ്രീ നില്ക്കുന്നു. മാനത്ത് നല്ല മഴക്കാറ് നിറഞ്ഞിരിക്കുകയാണ്. അവൻ എന്നെ കാണുന്നില്ല. ഞാൻ ശ്രീയുടെ അടുത്തേക്കു പോകാനായി ശ്രമിക്കുമ്പോൾ അങ്ങോട്ടേക്കുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. ഞാൻ ഉറക്കെ ശ്രീയെ വിളിക്കുന്നുണ്ട്. പക്ഷെ,അവനതു കേൾക്കുന്നില്ല. അപ്പോഴതാ മറുവശത്തുനിന്നും അനൂപ് അവന്റെയടുത്തേക്ക് നടന്നു ചെന്നു ശരീരത്തോടു ചേർന്നു നില്ക്കുന്നു. അപ്പോഴേക്കും പെരുമഴയും പെയ്തു തുടങ്ങി.' അത്രയും കണ്ടതും ഞാൻ ഉണർന്നുപോയി. കണ്ടതിനേക്കാൾ വിഷമം തോന്നിയത് ബാക്കി കൂടെ കാണാൻ കഴിയാത്തതിലായിരുന്നു. അവർ പിന്നെയെന്തു ചെയ്തു എന്നറിയാൻ ഇനി ഒരു നിർവാഹവുമില്ല. അന്നു പിന്നെയെനിക്ക് ഉറക്കം വന്നതേയില്ല. ശ്രീയെ ഒന്നു വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ നേരം ഒന്നരമണി ആയിട്ടേയുള്ളൂ.. ശ്രീ ഇപ്പോൾ നല്ല ഉറക്കമായിരിക്കും. ഞാൻ നിറഞ്ഞ സ്നേഹം തുളുമ്പുന്ന ഒരു സന്ദേശം ശ്രീക്കയച്ചു. പിന്നെ തിരിഞ്ഞും, മറിഞ്ഞും കിടന്നു വെളുപ്പാൻകാലമായപ്പോൾ ഞാൻ അറിയാതെ ഉറങ്ങിപ്പോയി. അന്നു ജിമ്മിൽ പോകാൻ കഴിഞ്ഞില്ല. ശ്രീ ജിമ്മിലെത്തിയ ഉടൻ എന്നെ വിളിച്ചു. ഉറക്കപ്രാന്തിൽ ഫോണെടുത്ത് 'നല്ല സുഖമില്ല ' എന്നു പറഞ്ഞു ഫോണ്‍ 'കട്ട്' ചെയ്തു വീണ്ടുമുറങ്ങി. കുറച്ചുകഴിഞ്ഞ് മമ്മ വന്നുവാതിലിൽ മുട്ടിയപ്പോൾ എനിക്ക് എണീക്കേണ്ടി വന്നു. ഞാൻ ഒന്നിനും ഒരു ഉത്സാഹമില്ലാത്തതുപോലെ എണീറ്റു കട്ടിലിൽ തന്നെയിരുന്നു.. ശ്രീ എന്നെ വിളിച്ചു ആ സന്ദേശത്തിനെ കുറിച്ചു തിരക്കി. "എന്താ മുത്തെ.. പാതിരാത്രി ഒരു സന്ദേശമൊക്കെ അയച്ചിരിക്കുന്നു. ഞാൻ എണീറ്റപ്പോഴാണ് കണ്ടത്." അപ്പോൾ ഞാൻ കണ്ട സ്വപ്നം ശ്രീയോട് പറഞ്ഞില്ല. അതു പറയാൻ കൂടി ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഉപബോധമനസ്സിന്റെ ഒരു വികൃതിയായി ഞാനതിനെ മറക്കാനാണ് ശ്രമിച്ചത്. പരീക്ഷകൾ അടുത്തതുകൊണ്ട് ശ്രീ പിന്നെ വീട്ടിൽ വരാൻ കൂട്ടാക്കിയില്ല. എന്നെ കണ്ടാൽ മനസ്സ് നിയന്ത്രണാതീതമായി പോകുമെന്നാണ് ശ്രീ കാരണം പറഞ്ഞത്. എന്റെ 'കണ്ണുകൾ' അവനെ വികാരാധീനനാക്കും പോലും.. ഞാനതു വിശ്വസിച്ചു. കാരണം പലപ്പോഴും എനിക്കതു അനുഭവമുള്ളതാണല്ലോ! ക്ലാസുകൾ അവസാനിക്കാറായ നാളുകൾ..! ഞങ്ങൾ ജിമ്മിൽ പോകുന്നതും നിർത്തി. എന്നും രാവിലെ ഇരുന്നു പഠിക്കാൻ തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ എവിടെ വച്ചെങ്കിലും ഞങ്ങൾ തമ്മിൽ കാണും. മമ്മക്കാണേൽ ശ്രീ വരാത്തതു കൊണ്ട് പരിഭവവും, പരാതിയും.. ഞാൻ ശ്രീയോട് വീട്ടിലേക്കു വരാനായി പറഞ്ഞു നോക്കി. അവൻ വഴങ്ങിയില്ല. ഒടുവിൽ മമ്മ തന്നെ ഫോണ്‍ വിളിച്ച് വീട്ടിലേക്കു ക്ഷണിച്ചു. അങ്ങിനെ അവസാനം ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ ശ്രീ 'പറുദീസ'യിൽ വരാൻ തുടങ്ങി. എന്റെ കഴിവിന്റെ പരമാവധി ഞാനവനെ പഠിക്കാൻ സഹായിച്ചു. ചെറിയ ടെസ്റ്റ് പേപ്പറുകൾ, പിന്നെ ചോദ്യം ചോദിക്കൽ അങ്ങിനെ എല്ലാം.. എന്റെ മുറിയിൽ കയറാതെ പുറത്തിരുന്നാണ് പഠിത്തം !.കാറ്റുo, ശുദ്ധവായുവുമുള്ള ടെറസ്സിലിരിക്കും. പുറംതിരിഞ്ഞു ഞങ്ങൾ ഘടികാരദിശയിൽ ചാരിയിരിക്കും. എന്റെയും, ശ്രീയുടെയും മുതുകുകൾ കൂട്ടിമുട്ടിക്കും. രണ്ടിലൊരാൾ മാറിയാൽ മറ്റേയാൾ വീഴും എന്ന നിലയിൽ..അങ്ങിനെ ബലം കൊടുത്താണ് ഇരിക്കുന്നത്. അപ്പോൾ ഞാൻ ചോദ്യങ്ങൾ ചോദിക്കും. അവൻ ഉത്തരങ്ങൾ പറയും . ഞങ്ങൾക്കു തമ്മിൽ കാണാൻ കഴിയില്ല.. അപ്പോൾ ശ്രീ എന്നെ ' മാഷേ ' എന്നാ വിളിക്കുക. മനസ്സിലെ വികാരങ്ങളെയെല്ലാം അടക്കി ഒരു ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ ഞങ്ങൾ സ്വയം ത്യാഗം സഹിക്കുകയായിരുന്നു. തമ്മിൽ വെറും ഉമ്മകൾ മാത്രം.. ഒരു ദിവസം വൈകിട്ട് ഞാൻ പരീക്ഷകൾ എഴുതാനായി പുതിയ പേന വാങ്ങാനായി പോകാൻ ശ്രീയെ വിളിച്ചു. പപ്പാ കൊടുത്തുവിട്ട പേനകളെല്ലാം ഓരോരുത്തർക്കും കൊടുത്തുതീർത്തു. പട്ടണത്തിൽ പോകാൻ ശ്രീ വരാമെന്നു പറഞ്ഞിരുന്നതാണ്. പക്ഷെ ,ഞാൻ പോകാൻ തയ്യാറായി വിളിക്കുമ്പോൾ അവൻ ഫോണ്‍ എടുക്കുന്നില്ല. വീണ്ടും വിളിച്ചപ്പോൾ തുടരെ 'കട്ട്' ചെയ്യുന്നു. എന്തെങ്കിലും തിരക്കായിരിക്കുമെന്നു കരുതി പിന്നെ ഞാൻ ശല്യപ്പെടുത്താൻ പോയില്ല. ഞാൻ സുമേഷിനെ വിളിച്ചു. അവനുടനെ വന്നു. അവന്റെ ബൈക്കിൽ ഞങ്ങൾ പട്ടണത്തിലേക്കു പോയി. സമയം സന്ധ്യയായി. ആറര മണിക്ക് ഞങ്ങൾ പേനയും, എഴുതാൻ കുറെ വെള്ള പേപ്പറുകളും വാങ്ങി തിരികെ പോരുമ്പോൾ, ഓട്ടോ സ്റ്റാന്റ് കഴിഞ്ഞതും, കുറച്ചു ദൂരെ മാറി ഞാൻ ശ്രീയെ കണ്ടു. എത്ര ദൂരത്തു നിന്നാലും എന്റെ ശ്രീയെ ഞാൻ തിരിച്ചറിയും. ഞാനവനെ വിളിക്കാനായി ഫോണ്‍ എടുത്തതും ശ്രീയുടെ പുറകെ അനൂപുമുണ്ട്. അപ്പോൾ എന്റെ തല പെരുക്കാൻ തുടങ്ങി. സുമേഷ് വണ്ടി ഒതുക്കണോ എന്നു എന്നോടു ചോദിക്കുന്നുണ്ട്. ഞാൻ മറുപടി പറയുന്നത് അവന്റെ ചോദ്യത്തിനല്ല. "നീയെന്താടാ പിച്ചും, പേയും പറയുന്നത്.? സുമേഷ് ആരാഞ്ഞു. എന്റെ സപ്തനാഡികളും തളർന്നുപോയി.. പെട്ടെന്നൊരു തലവേദനപോലെ.. സുമേഷിനോട് എന്നെ വീട്ടിൽ വിടാൻ മാത്രം പറഞ്ഞു. അപ്പോഴും എന്നെ ശ്രീ വിളിച്ചിട്ടില്ല. ഞാനെത്ര പ്രാവശ്യം വിളിച്ചു. അപ്പോൾ കേട്ടില്ലെങ്കിൽ പോലും എന്റെ 'മിസ്കാൾ' കണ്ടുകാണും.. ശ്രീ മന:പൂർവ്വം എടുക്കാത്തതാണ്. രണ്ടുപേരും കൂടി എന്നെ കബളിപ്പിക്കുകയാണ്. എന്നെ വീട്ടിൽ വിട്ടു സുമേഷ് പോയി. ഞാൻ നേരെ മുറിയിലേക്ക് പോയി. മൊബൈൽ 'ഓഫ് ' ചെയ്തു. ലൈറ്റണച്ചു അതേ വേഷത്തിൽ മെത്തയിൽ ചരിഞ്ഞു. തലയ്ക്ക് ഒരു ഭാരംപോലെ.. ആകെ ഒരു മരവിപ്പ് ! നെഞ്ചുവേദന തോന്നുന്നു. ഒരു ശ്വാസം മുട്ടൽ ! കുറെ കഴിഞ്ഞപ്പോൾ മമ്മ വന്നു വാതിലിൽ തട്ടി. "മൊബൈലിനു എന്തുപറ്റി മോനെ? താഴെ വാ .. ശ്രീ ലൈൻ ഫോണിൽ വിളിക്കുന്നു." മമ്മക്കു നല്ല വഴക്കു കൊടുത്തു. "തലവേദനയെടുത്തിട്ട് കുറച്ചുനേരം കിടക്കാനും സമ്മതിക്കുകയില്ലേ .. മമ്മ ഒന്നു പോയേ.." എന്റെ ഭാവം കണ്ട് മമ്മ ഭയന്നുപോയി. "എന്തായിത്.? വന്നു വസ്ത്രം പോലും മാറാതെയാണോ കിടക്കുന്നത്? എന്തുപറ്റിയിന്ന്? ഇതൊന്നും ശീലമില്ലാത്തതാണല്ലോ.! വാ.. ചൂടുകഞ്ഞി കുടിച്ചു ഒരു ക്രോസിൻ ഗുളിക കഴിച്ചു കിടക്ക് മോനെ." എന്നു പറഞ്ഞ് മമ്മ സ്ഥലം വിട്ടു. ഞാൻ കതകു വലിച്ചടച്ചു. ഈശോക്ക് എന്നെ ഇഷ്ടമുണ്ടെന്നു ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. അതാണ് ആ സമയം തന്നെ സ്റ്റേഷനറി കടയിൽ പോകാൻ തോന്നിയതും, എന്റെ കണ്ണുകൾ തന്നെ കൊണ്ടു ഞാനവരെ കണ്ടതും.. ഞാൻ ആ രംഗം കാണുമെന്നു ശ്രീ സ്വപ്നേപി വിചാരിച്ചുകാണില്ല. പ്രകോപിതമായ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാനേറെ പാടുപെട്ടു. ശ്രീയെ പരിചയപ്പെട്ട ശേഷം ഞാൻ ഇന്നുവരെ ഒരു പുരുഷനെയോ, സ്ത്രീയെയോ തെറ്റായൊരു വിചാരത്തോടെ ഒന്നു നോക്കുകപോലും ചെയ്തിട്ടില്ല. എന്തിനു വല്ലപ്പോഴും കൂട്ടുകാരൊടൊപ്പം പോയി കണ്ടിരുന്ന 'തുണ്ടുപടം' പോലും ഇപ്പോൾ കാണാൻ പോകുന്നില്ല. അതായിരുന്നു ഇന്നെന്നെ കണ്ടതും സുമേഷിന്റെ ആദ്യത്തെ പരാതി .ആ എന്നോടാണ് ശ്രീ ഈ ചതി കാണിച്ചിരിക്കുന്നത്. ഇവിടെ രണ്ടു വഴികൾ എന്റെ മുന്നിൽ തെളിയുന്നു. ഒന്ന് എന്നെന്നേക്കുമായി ശ്രീയെ ഉപേക്ഷിക്കുക, അല്ലെങ്കിൽ ഇതിന്റെ സത്യമെന്താണെന്നു അറിഞ്ഞതിനു ശേഷം തമ്മിൽ സംസാരിച്ചു പിരിയുക. ചിന്തിക്കാനെളുപ്പമാണ്.. പക്ഷെ ഇതു രണ്ടും നടക്കാൻ പോകുന്നില്ല. ചില്ലറയൊന്നുമല്ല ആളാലുള്ള ശ്രീയുടെ സഹായം ഈ കുടുംബത്തിനിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തിനും, ഏതിനും തന്റേടമുള്ളൊരു ആണ്‍കുട്ടിയാണ് ശ്രീ ! ഈ വീടിന്റെ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം വഹിച്ചത്, കേബിൾ കണക്ഷൻ 'കട്ട് ' ആയപ്പോൾ ഞാനും, മമ്മയും ശ്രമിച്ചിട്ടു നടക്കാത്തത്, ശ്രീ അവിടെ പോയി സംസാരിച്ചതുകൊണ്ട് അവർ പെട്ടെന്നുവന്നു പ്രശ്നം തീർത്തു. പാചകവാതകം പെട്ടെന്നു കിട്ടിയതും അവന്റെ മിടുക്കു തന്നെ ! എല്ലാം എന്നോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെ പുറത്താണ്.. ഇതൊക്കെ ശരിയാണ്. പക്ഷെ എന്നോടൊരു വാക്കു പറയാതെ ആ അനൂപിനോടൊപ്പം പോയിരിക്കുന്നു. 'ചുമ്മാതല്ല ആദ്യം സ്നേഹിച്ച പെണ്ണ് വേറൊരുത്തന്റെ കൂടെ ഓടിപ്പോയത്. ഇതല്ലെ അവന്റെ കൈയ്യിലിരുപ്പ് ! ആ മുത്തച്ഛന്റെ സ്വഭാവമാകും ശ്രീക്ക്.. കാണാനും അതുപോലെ തന്നല്ലോ..! മംഗലശ്ശേരി നീലകണ്ഠന്റെ ചെറുമകൻ !' ഇങ്ങനെ ചിന്തിച്ചു കിടക്കുമ്പോൾ വാതിലിൽ അതാ വീണ്ടും മുട്ടോടെ മുട്ട് ! 'ഈ മമ്മക്കിതെന്തിന്റെ സൂക്കേടാണ്? എനിക്ക് അത്താഴം വേണ്ടെന്നു ഞാൻ പറഞ്ഞതാണല്ലോ.'. സ്വയം പിറുപിറുത്തു കൊണ്ട് ഞാൻ എണീറ്റു. രണ്ടു വഴക്കു കൂടി കൊടുക്കാമെന്നു കരുതി ചെന്നു വാതിൽ തുറന്നപ്പോൾ. ദേ.. മുന്നിൽ ശ്രീ..! ഞാനാ മുഖത്തു പോലും നോക്കിയില്ല. തല വെട്ടിത്തിരിച്ചു പോന്നു. അവന്റെ നേരെ ആ വാതിൽ കൊട്ടിയടക്കണമെന്നുണ്ടായിരുന്നു. എന്തോ, അപ്പോളതിനു കഴിഞ്ഞില്ല. മാത്രമല്ല മമ്മയും തെറ്റിദ്ധരിക്കും. ഇരുളടഞ്ഞ എന്റെ മുറിയിലേക്കു ചെറിയൊരു കിതപ്പോടെ അവൻ കയറി ആ കസേരയിൽ ഇരുന്നു. "എന്താ മൊബൈൽ 'ഓഫ്' ആണല്ലോ മുത്തേ .. ഞാൻ ഒരു പ്രധാനകാര്യം പറയാനാണ് വിളിച്ചത്. അപ്പോൾ മമ്മ പറഞ്ഞു തല വേദനിച്ചു കിടപ്പാണെന്ന്.. പിന്നെ എനിക്കവിടെ ഇരിക്കാൻ കഴിയുമോ? ഞാനോടിയിങ്ങു പോന്നു. എന്താ എന്റെ ടോമികുട്ടന്റെ മുഖത്തൊരു വാട്ടം? മുറിയിൽ ലൈറ്റിടടോ.." ഇതു പറഞ്ഞു ശ്രീ എന്റെ നെറ്റിയിൽ തൊട്ടുനോക്കി. "അയ്യോ.. ചെറുതായി പനിക്കുന്നുണ്ടല്ലോ മുത്തെ.. " ഞാൻ ആ കൈ തട്ടി മാറ്റി പരിഭവത്തോടെ കമിഴ്ന്നു കിടന്നു . ഓ.. ഒന്നുമറിയാത്തതുപൊലെ ഒരു കള്ള സ്നേഹവുമായി വന്നിരിക്കുന്നു. ഇത്രയും നേരം അനൂപിനെ കണ്ട കാര്യം എന്നോടു പറഞ്ഞിട്ടില്ല. ഇനിയെന്തു വേണം തെളിവ്? അവൻ പറഞ്ഞുകാണും. എന്നോടു പറയണ്ട എന്ന്.. ഞാൻ മനസ്സിലോർത്തു. ചിലപ്പോൾ ഒന്നു കണ്ടു സംസാരിച്ചുകാണുകയെയുള്ളൂ. പക്ഷെ ആ വിവരം എന്നോടു തുറന്നു പറയാത്തതെന്ത്? എന്തു രഹസ്യമാണ് അത്രക്കുള്ളത്..? ശ്രീ എന്നെ വിട്ടു മറ്റൊരാളെ തേടി പോകുമെന്ന് ഒരിക്കലും ഞാൻ വിശ്വസിക്കുന്നില്ല. ശ്രീക്കതു കഴിയുമോ? ഒരിക്കലുമില്ല. അത്ര കലർപ്പില്ലാത്ത സ്നേഹമാണ് ഞാൻ പകർന്നുനല്കുന്നത്. അനൂപ്..! ഇനി ആ നശൂലത്തെ പരീക്ഷയുടെ ദിവസങ്ങളിൽ കാണേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ സങ്കടം കൂടി. അപ്പോൾ ഞാൻ ഇന്നു കണ്ട കാഴ്ചയും, അന്നു കണ്ട സ്വപ്നവും ഒരുമിച്ചു മനസ്സിൽ കയറിവന്നു. "ചേട്ടൻ ചെല്ല്.. ഞാൻ കുറച്ചു കിടക്കട്ടെ..! പ്ലീസ്.." അതു കേട്ടതും ശ്രീയുടെ മുഖം വല്ലാതെയായി. ഒരു വിഷാദഛായ..! പിന്നെ ഞാൻ ഒരക്ഷരം മിണ്ടാതെ മെത്തയിൽ കയറി തല വഴി മൂടിപ്പുതച്ചു കിടന്നു. "എന്നാൽ ശരി ! മോൻ വിശ്രമിക്ക്.. ഞാൻ ചെല്ലട്ടെ." ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു. ശ്രീ താഴെ ചെന്ന് മമ്മയുടെ കൈയ്യിൽ നിന്നും ഒരു ഗുളികയും, എനിക്കു കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളവും കൊണ്ടുതന്നു. ഞാനതു വാങ്ങാൻ കൂട്ടാക്കിയില്ല. അവനത് മേശയുടെ മേൽ വച്ചിട്ടാണ് പോയത്. പോയശേഷം ഞാനെണീറ്റു ഓടി മറ്റേ മുറിയിൽ കയറി ആ കർട്ടൻ നീക്കി നോക്കി. ശ്രീ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്നു. മമ്മ ഗേറ്റ് അടക്കുന്നു. തിരികെ മുറിയിൽ വന്നു കിടക്കുമ്പോഴും നെഞ്ചിനകത്തെ ഭാരം കുറച്ചു കൂടിയിരുന്നു. ഞാൻ ശ്രീയോട് കാണിച്ചതു കുറച്ചു കൂടിപ്പോയില്ലേ.? എന്റെ കണ്ണുകൾ നിറഞ്ഞു. അന്ന് ഞാൻ മൊബൈൽ തൊടാനേ പോയില്ല. എനിക്കൊരു മന:സമാധാനവുമില്ലായിരുന്നു. ഞാനാ ഗുളികയും തൊടാൻ പോയില്ല. ചാകട്ടെ ഞാൻ. ഒരു തലവേദനയോ, പനിയോ വന്നാൽ എവിടെ ചാകാൻ? ശ്രീയോട് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. തമ്മിൽ കണ്ട നിമിഷത്തെ സ്വയം പഴിച്ചു. എന്റെ സുഹൃത്തിനെ തന്നെ കൂട്ടു പിടിച്ചു എന്നോടൊരു അഭിനയം ! അല്ലെങ്കിൽ അപ്പോൾ പറയാത്തതു പോട്ടെ, ചിലപ്പോൾ യാദൃശ്ചിക സമാഗമം ആയിക്കൂടെന്നില്ല. ഇപ്പോൾ ഇവിടെ വന്നപ്പോൾ പറയാമായിരുന്നല്ലോ.. ആ നന്ദികെട്ടവൻ അനൂപിന് കണക്കു ടെസ്റ്റ് പേപ്പറിനു ഉത്തരങ്ങൾ കാണിച്ചുകൊടുത്തതിന്റെ സ്നേഹം പോലുമില്ല. കൂടെയിരുന്നു പഠിച്ച എന്നോടു തന്നെ ഈ ചതി കാണിച്ചിരിക്കുന്നു. ഞാൻ ഡയറിയെടുത്ത് എല്ലാം എഴുതിചേർത്തു. ഉറക്കം വരാതെ ചിന്തകൾ നിറഞ്ഞ ആ രാത്രി എപ്പോഴോ തളർന്നു ഞാൻ മയങ്ങിപ്പോയി. പിറ്റേന്നാൾ ക്ലാസില്ലാത്തതു കൊണ്ട് കുറച്ചു വൈകിയാണ് എണീറ്റത്. തലേന്നാൾ പട്ടിണി കിടന്ന ക്ഷീണം നന്നേയുണ്ട്. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു ആദ്യം പ്രാതൽ കഴിച്ചു. മമ്മ വന്നു നെറുകയിൽ തലോടി. തലമുടി ഭക്ഷണത്തിൽ വീഴുമെന്നു പറഞ്ഞു മമ്മയെ ഒഴിവാക്കി. "മോനെ, സുഖമില്ലെങ്കിൽ ആശുപത്രിയിൽ പോകാം. പരീക്ഷകൾ ഇങ്ങടുത്തു." മമ്മ പറഞ്ഞതിനു ''വേണ്ട. ഇപ്പോൾ വേദന കുറച്ചു കുറഞ്ഞു'' എന്നു പറഞ്ഞു മമ്മയെ ഒഴിവാക്കി . നേരെ മുകളിൽ പോയി മൊബൈൽ 'ഓണ്‍' ചെയ്തു നോക്കിയപ്പോൾ വരിവരിയായി സന്ദേശങ്ങൾ വന്നു. ഞാനതു തുറന്നു നോക്കുമ്പോൾ ഹൃദയം നീറിപ്പിടഞ്ഞുപോയി.. (തുടരും...)
എന്റെ പ്രണയം ...... ( ഭാഗം :: 69 )
ശ്രീയുടെ സന്ദേശങ്ങളായിരുന്നു അത്..! വായിച്ചപ്പോൾ മനസ്സിൽ വല്ലാത്ത വേദന തോന്നി. "എന്റെ പ്രിയപ്പെട്ട ടോമിക്കുട്ടാ.. ആദ്യമേ തന്നെ ഒന്നു പറഞ്ഞോട്ടെ ! നീയെന്റെ ജീവനാ മുത്തെ.. ഈ ലോകത്തിൽ ഇന്ന് ഞാനേറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ്.! അതെന്തിനാണെന്നോ, അതെന്തുകൊണ്ടാണെന്നോ എനിക്കറിയില്ല. ഇന്ന് ഞാൻ ഇല്ല. എന്നിലെയെന്നെ ഞാൻ നിന്നിൽ അർപ്പിച്ചുകഴിഞ്ഞു.. എന്റെ മനസ്സു മുഴുവൻ നീയാണെങ്കിൽ പിന്നെ ഞാൻ എന്നൊരവസ്ഥ ഇല്ലേയില്ല. നമുക്കിരുവർക്കും ഓരോ നല്ല നാളും വരാൻ ഞാനെന്നും കാതോർത്തിരിക്കുകയാണ്. ഇനി അഥവാ 'എൻട്രൻസ്' കിട്ടിയില്ലെങ്കിൽ തന്നെ എനിക്കു വിഷമമില്ല. നിന്നെ കിട്ടിയല്ലോ." അതായിരുന്നു ആദ്യത്തെ സന്ദേശത്തിലെ ഉള്ളടക്കം ! പിന്നെ അര മണിക്കൂർ കഴിഞ്ഞാണ് അടുത്തത് അയച്ചിരിക്കുന്നത്. ആ സന്ദേശത്തിൽ "ഇന്നെനിക്ക് ഒരു കാര്യം മനസ്സിലായി. ഞാനവിടെ വന്നപ്പോൾ, മോന് ഉള്ളിൽ എന്നോടെന്തോ ഒരു അമർഷം ഉള്ളതുപോലെ തോന്നി. അതെന്തിനു വേണ്ടിയാണെന്ന് എനിക്കിപ്പോഴും അറിയില്ല. ഇപ്പോൾ പാതിരാത്രി മൂന്നു മണി ! ഇതുവരെ ഞാനുറങ്ങിയിട്ടില്ല. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ! നിന്റെ ആ കണ്ണുകൾ എന്നെ പിന്തുടരുന്നു. ഒരു പെണ്‍കുട്ടിയുടെ കണ്ണിൽ പോലും കാണാത്ത ആകർഷണമാണ് നിന്റെ കണ്ണിൽ ഞാൻ കണ്ടത്. അനുരാഗത്തിന്റെ കാര്യത്തിലും, മറ്റുള്ളവരിൽ നിന്നും എത്രയോ മുന്നിലാണു മുത്തേ നീ..! നീ നിന്റെ ഡയറിയിൽ എഴുതിയ ഒരു വാചകം അന്നു ട്രെയിനിൽ വച്ചു വായിച്ചത് ഞാനിപ്പോൾ ഓർത്തുപോകുന്നു. 'ഇന്ന് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ എന്റെ പ്രണയം ഞാനവനു പകർന്നു നല്കി.' അതെ ! അതു സത്യമാണ്. അതു പലപ്പോഴും ഞാൻ നിന്നിൽ നിന്നും അനുഭവിച്ചറിഞ്ഞതുമാണ്. ഇന്ന് നീയും, ഞാനും ഇരുമ്പിന് കാന്തമെന്നപോലെ അടുത്തുപോയി. എന്തു കാരണങ്ങളാലും ഇനിയതു ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. നല്ല വെളിച്ചത്തിൽ നിന്നും പെട്ടെന്നൊരു ദിവസം ഇരുട്ടിലാകുന്ന പ്രതീതി. എന്നാലും ഞാൻ ശ്രമിക്കാം" മൂന്നാമത്തെ സന്ദേശത്തിൽ "അതുകൊണ്ടാണ് തുടക്കത്തിലെ ഞാൻ ഒഴിഞ്ഞു മാറിയത്. പക്ഷെ മോനെന്നെ വലിച്ചടുപ്പിക്കുകയായിരുന്നു. എനിക്ക് ഒരിക്കൽ ഇഷടം തോന്നിയ ഒരാളിനെ പെട്ടെന്നൊരു നാൾ വലിച്ചെറിയാനാകില്ല. ഒരൊറ്റ ചോദ്യം ഇവിടെ ബാക്കിയാകുന്നു.! ഇന്നലെ ആ വീട്ടിൽ എനിക്കുണ്ടായ അപമാനം, ഇവിടെവച്ച് തനിക്കാണ് സംഭവിച്ചിരുന്നതെങ്കിൽ തന്റെ പ്രതികരണം എന്താകുമായിരുന്നു? താനെന്തു തീരുമാനമെടുക്കുമായിരുന്നു.? പിന്നെ ഇങ്ങോട്ട് എത്തിപ്പോലും നോക്കില്ല. അതുകൊണ്ട്, ഞാനിനി ഒരിക്കലും പറുദീസയിൽ വരാനാഗ്രഹിക്കുന്നില്ല.. ടോമിക്കുട്ടനെ യാതൊരു വിധത്തിലും ഞാൻ ശല്യപ്പെടുത്തില്ല. ഇനി ധൈര്യമായി മൊബൈൽ 'ഓണ്‍' ചെയ്തുകൊള്ളൂ.. എന്റെ മനസ്സിൽ എന്നും, എപ്പോഴും മോനുണ്ടാകും. പരിചയപ്പെട്ട നാൾ തൊട്ട് ഇന്ന് ഈ നിമിഷംവരെ എന്തെങ്കിലും പാകപ്പിഴകളോ, തെറ്റുകുറ്റങ്ങളോ എന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക." ആ മൂന്നു സന്ദേശങ്ങൾ വായിച്ചപ്പോൾ, മാർച്ചിലെ ആ ചൂടിൽ ഞാൻ വിയർത്തുകുളിച്ചു. എന്റെ ഹൃദയമിടിപ്പ് എനിക്കു തന്നെ കേൾക്കാമായിരുന്നു. എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി. തല കീഴ്മേൽ മറിയുന്നതുപോലെ.. കണ്ണുകളിൽ ഇരുട്ടു കയറുന്നുവോ..! ഞാൻ മൊബൈൽ ഓഫ് ചെയ്തു വച്ചതാണ് പ്രശ്നമായത്. ഇന്നലെ രാത്രി മുഴുവൻ ശ്രീ അതിലേക്ക് വിളിക്കാൻ ശ്രമിച്ചുകാനും. ഒടുവിൽ ഞാൻ ധൈര്യം സംഭരിച്ചു. ഇനി വൈകികൂടാ.. ഇന്നലെ ശ്രീയും, അനൂപുമായുള്ള കൂടിക്കാഴ്ചയുടെ 'പൊരുൾ' അറിഞ്ഞേ മതിയാകൂ. അനൂപിന് ശ്രീയോട് എന്തുമായിക്കോട്ടെ.. എനിക്കതു വിഷയമല്ല. എനിക്കറിയേണ്ടത് ശ്രീയുടെ നിലപാടാണ്. അതിന് ഇന്നലെ അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് അറിഞ്ഞേ തീരൂ.. ഫോണിൽ പറയേണ്ടുന്ന കാര്യമല്ല ഇത്. നെല്ലിക്കോടാണ് അനൂപിന്റെ വീട്. ഇനി അവിടെ വരെ പോകാനുള്ള ക്ഷമയില്ല. ഞങ്ങൾ ഇടക്കൊക്കെ പോകുന്ന പള്ളിയുടെ മുമ്പിൽ വരാൻ പറയാം. ഞാൻ അനൂപിനെ വിളിച്ചു. അവൻ മൊബൈൽ എടുക്കുന്നില്ല. പിന്നെയും നിർത്താതെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം അവന്റെ അനിയത്തി ഫോണെടുത്ത് അവൻ കുളിക്കുകയാണെന്നു പറഞ്ഞു. എന്നെ അത്യാവശ്യമായി തിരികെ വിളിക്കാൻ പറയാൻ പറഞ്ഞിട്ട് ഞാൻ കാത്തിരുന്നു.. ടെൻഷനടിച്ചു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഞാൻ നടക്കുകയായിരുന്നു.. മനസ്സിന്റെ ആ വീർപ്പുമുട്ടലിനിടയിലും, 'എന്റെ ശ്രീയെ എനിക്കു നഷ്ടപ്പെടുത്തരുതേ ഈശോയെ..' എന്ന പ്രാർത്ഥന മനസ്സിൽ നിറഞ്ഞുനിന്നിരുന്നു.. അപ്പോഴേക്കും അനൂപിന്റെ വിളി വന്നു. ഒന്നുമറിയാത്തതു പോലെയാണ് അവൻ സംസാരിച്ചത്. "എന്താടോ ടോമി, താൻ അത്യാവശ്യമായി വിളിക്കാൻ പറഞ്ഞത്..?" മറുപടിയായി "ഫിസിക്സ് നോട്ടിൽ എനിക്കു കുറച്ചു സംശയം ദൂരീകരിക്കാനുണ്ടായിരുന്നു. താനൊന്നു പള്ളിമുറ്റത്ത് വരുമോ..? ഞാൻ കൃത്യം പത്തു മണിക്ക് അവിടെ വരാം." എന്നു പറഞ്ഞു. മന:പൂർവ്വമാണ് ഞാനങ്ങിനെയൊരു 'നുണ' പറഞ്ഞത്. അല്ലെങ്കിൽ എന്നോടെന്താ പറയേണ്ടതെന്ന് അവൻ മുമ്പേതന്നെ കണക്കുകൂട്ടി വന്നാലോ..! അവൻ സമ്മതിച്ചു. ഞാൻ കുളിച്ചു ഈശോയുടെ പടത്തിനു മുമ്പിൽ രണ്ടു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. ഒന്നു ശ്രീക്കും, മറ്റേത് എനിക്കും വേണ്ടി.. ഞാൻ മമ്മയോട് അനൂപിനെ കാണാൻ പോകുന്നെന്നു പറഞ്ഞു പള്ളിയിലേക്കു യാത്ര തിരിച്ചു. ബസ്സിലിരിക്കുമ്പോൾ മനസ്സു മുഴുവൻ ശ്രീയുടെ സന്ദേശങ്ങളായിരുന്നു.. ഇന്നലെ രാത്രി വിഷമം കൊണ്ട് രണ്ടു പാക്കറ്റ് സിഗരറ്റ് എങ്കിലും വലിച്ചു തീർത്തുകാണും. ഞാൻ പള്ളിയിലെത്തി അവിടെയും ഉള്ളുരുകി പ്രാർത്ഥന ചെയ്തു. പത്തരയായപ്പോൾ അനൂപ് പതുക്കെ അനങ്ങിയനങ്ങി നടന്നു വരുന്നു. എന്നെ കണ്ടു കൈ തന്നപ്പോൾ ഞാൻ തിരികെ കൈകൊടുത്തില്ല. ഞാൻ അവന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു . "സുഖം തന്നെയല്ലേ? എന്നോടു തന്നെ താനിങ്ങനെ ചെയ്യണം. ഞാൻ എന്തു തെറ്റാണ് തന്നോടു ചെയ്തത് ? എന്റെ എല്ലാ കാര്യങ്ങളും അപ്പപ്പോൾ തന്നോടു തുറന്നു പറഞ്ഞതോ..? അതോ തന്നെ എന്റെ ഒരു നല്ല സുഹൃത്തായി കണ്ടുപോയതോ?" അവൻ ഒന്നുമറിയാത്തതുപൊലെ " എന്താടോ കാര്യം? എന്നു ചോദിച്ചു. ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കിയൊന്നു ചിറഞ്ഞു. " തനിക്കൊന്നുമറിയില്ലേ..? ഞാനും, ശ്രീയും തമ്മിലുള്ള പരസ്പരഐക്യം താനറിയാതെപോയോ? ഞാനറിയാതെ മൊബൈൽ നമ്പർ കൊടുക്കുക, പിന്നെ അസമയത്തു വെറുതെ വിളിച്ചു ശല്യപ്പെടുത്തിയിട്ട് ടോമിയോട് പറയണ്ടാന്നു പറയുക. ആവശ്യമില്ലാത്ത 'സന്ദേശങ്ങൾ' അയക്കുക. പുറത്തേക്കു കോഫി കുടിക്കാൻ ക്ഷണിക്കുക. എന്താണിതിന്റെയൊക്കെ അർത്ഥം? പറയ്?" .. അതു കേട്ടതും അവൻ ആർത്തുചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു "ങ്ഹാ, അപ്പോൾ ശ്രീയേട്ടൻ നിന്നോടെല്ലാം അപ്പപ്പോൾ പറയുന്നുണ്ടായിരുന്നു അല്ലേ.. എടാ മണ്ടാ.. നീ സത്യമറിയാതെയാണ് സംസാരിക്കുന്നത്. നീയെന്നോട് നിന്റെ ശ്രീയെ കുറിച്ചു വാനോളം പുകഴ്ത്തിയില്ലേ.? അതൊക്കെ സത്യമാണോ, നിന്നോടുള്ള സ്നേഹം സത്യമാണോ എന്നൊക്കെയറിയാൻ ഞാൻ വെറുതെയൊരു നമ്പറിട്ടതല്ലേ..! ഞാൻ കുറേ സന്ദേശങ്ങളയച്ചു എന്നത് ശരി തന്നെ ! പുറത്തു കോഫി കുടിക്കാനും പോയി. തുടക്കത്തിൽ നിന്നോടു പറഞ്ഞാൽ അതെല്ലാം നീ ശ്രീയേട്ടനോടു പറഞ്ഞു ചളമാക്കും. അതാ നിന്നെ ഒളിച്ചത്. ഇനി തമ്മിൽ കാണുമ്പോൾ എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറയാനിരുന്നതാണ്. ഇന്നലെ 'എനിക്ക് അത്യാവശ്യമായി കണ്ടേ തീരൂ' എന്നു പറഞ്ഞപ്പോൾ ശ്രീയേട്ടൻ പെട്ടെന്നു വന്നു. ഞങ്ങൾ ഇവിടെയടുത്തുള്ളൊരു സസ്യേതര ഭക്ഷണശാലയിൽ കയറി ഓരോ കോഫി കുടിച്ചു. നിനക്കറിയാമോ എന്താ നിന്റെ ശ്രീയേട്ടൻ എന്നോടു പറഞ്ഞതെന്ന്.. 'എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന, ഞാൻ എന്റെ ജീവനേക്കാളുമേറെ സ്നേഹിക്കുന്ന തന്റെ ചങ്ങാതി എനിക്കു കൂട്ടിനുള്ളപ്പോൾ ഇനിയൊരാളിനു എന്റെ ജീവിതത്തിൽ ഒരിക്കലും എത്തിപ്പോലും നോക്കാനാകില്ല. അത് ആണിനും, പെണ്ണിനും ബാധകമാണ്.. അനിയനെ അതു പറഞ്ഞു മനസ്സിലാക്കാനാണ് ഞാനിപ്പോൾ നേരിട്ടു വന്നത്. ഇനി ടോമിയറിയാതെ എന്നെ വിളിക്കുകയോ, ആവശ്യമില്ലാതെ സന്ദേശങ്ങൾ അയക്കുകയോ ചെയ്യരുത്. ഇയാൾക്കൊരു പ്രശ്നമാകണ്ടെന്നു കരുതി ഞാനിപ്പോൾ ഇവിടെ വന്നതുൾപ്പെടെ ഒന്നും ടോമിയോട് ഞാൻ പറഞ്ഞിട്ടില്ല, പറയുന്നില്ല. ഞാൻ മൂലം നിങ്ങളുടെ സൗഹൃദത്തിനു കോട്ടം തട്ടാൻ പാടില്ല. ഒരു പക്ഷെ, ടോമി ഇതൊക്കെ അറിഞ്ഞാൽ തന്നെ വെറുതെ വിട്ടെന്നു വരില്ല. പക്ഷെ, ഇനി ഇതാവർത്തിക്കരുത്. ആവശ്യമില്ലാതെ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യരുത്. ടോമിയറിയാത്ത ഒരു രഹസ്യങ്ങളും ഇനിയെന്റെ ജീവിതത്തിലുണ്ടാകുമെന്നു തോന്നുന്നില്ല. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഞങ്ങളുടെ സ്നേഹബന്ധത്തിന്റെ ആഴം.! " ചേട്ടനെ ഒരു കൂടെപ്പിറപ്പായി ഞാൻ കണ്ടോട്ടെ' എന്നു ഞാൻ ചോദിപ്പോൾ തന്റെ ശ്രീ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞില്ല." ആ ബൈക്കിനു പുറകിൽ പോലും എന്നെ കയറ്റിയില്ല. എന്നെ എന്റെ വീട്ടിൽ വിടാനായി പറഞ്ഞപ്പോൾ എന്തോ ഒരു അത്യാവശ്യമുണ്ടെന്നു പറഞ്ഞു മുങ്ങിക്കളഞ്ഞു." അനൂപ് പറഞ്ഞതെല്ലാം കേട്ടു ഞാൻ പ്രജ്ഞയറ്റു നിന്നുപോയി. ഞാൻ അനൂപിനെ ശകാരിച്ചു. " ഇവിടെ ശ്രീയുടെ ഭാഗം ശരിയാണ്. അതു ഞാൻ സമ്മതിക്കുന്നു. പക്ഷെ, നിന്റെ വാദം എനിക്ക് അംഗീകരിക്കാനാകില്ല. കാരണം ശ്രീക്ക് എന്നോടുള്ള പ്രണയം ഒരു പരീക്ഷണവസ്തുവാക്കാൻ ആരാണ് നിനക്ക് അധികാരം തന്നത്? 'എനിക്ക് ശ്രീയെ സംശയമാണ്, നീ ഒരു ലൈനിട്ടുനോക്കി ശ്രീയുടെ സ്വഭാവം മനസ്സിലാക്കാൻ ഞാൻ നിന്നോടു ആവശ്യപ്പെട്ടോ? ഇല്ല. അപ്പോൾ ഞാനറിയാതെ നീ ഒരു നാടകം കളിച്ചു. അതു നീ വിചാരിച്ചതുപോലെ വിജയിക്കാതെ വന്നപ്പോൾ, നീയിപ്പോൾ സംഗതി മാറ്റി പറയുന്നു. നീ ബുദ്ധിമാനാണെന്നു കരുതി മറ്റുള്ളവരെല്ലാം വിഡ്ഢികളാണെന്നു ധരിക്കരുത്.. നീയെന്നെ ആദ്യം വിളിച്ചതേ ' മണ്ടാ' എന്നാണ്. എന്നാൽ ഞാൻ മണ്ടനല്ലെന്നു നിനക്ക് നന്നായറിയാം. 'എന്തൊരു കൂർമ്മബുദ്ധിയാടാ ടോമി നിനക്ക്.. കണക്കിന് മുഴുവൻ മാർക്കും കിട്ടുന്നത് ചുമ്മാതല്ല' എന്നു നീ തന്നെയാണ് പലപ്പോഴും എന്നോടു പറഞ്ഞിട്ടുള്ളത്. എന്തായാലും ഞാനിതിവിടെ നിർത്തുന്നു. ഇനി നീ ഇത്തരം വക്രബുദ്ധി എന്നോട് കാണിക്കരുത്. കാണിച്ചാൽ നിന്നെ ഞാൻ കളി പഠിപ്പിക്കും. ഇനിയിക്കാര്യം എന്റെ വീട്ടിൽ പറയുമെന്ന ഭീഷണിയും വേണ്ട. എനിക്ക് ഇക്കാര്യത്തിൽ ആരെയും ഭയമില്ല. ഞാൻ രണ്ടും കല്പിച്ചാണ്. ഓർമ്മയിരിക്കട്ടെ ! എനിക്കു തന്നോടു പിണക്കമൊന്നുമില്ല. പക്ഷെ, വിശ്വസ്തനായ ഒരു സുഹൃത്തല്ല എന്നു നീ സ്വയം തെളിയിച്ച സ്ഥിതിക്ക് പഴയതുപോലെ തന്നോടിനി ഇടപെടാൻ എനിക്കാവില്ല.. തന്നെയെന്നല്ല ആരെയും ഈ ജന്മത്ത് ഇനി അമിതമായി ഞാൻ വിശ്വസിക്കില്ല. ഞാൻ പോകുന്നു." അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നപ്പോൾ പുറകിൽ 'ഫിസിക്സ് നോട്ട് വേണ്ടേ..' എന്നവൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു. വല്ലാത്തൊരു ചമ്മൽ അനൂപിന്റെ മുഖത്ത് പ്രകടമായിരുന്നു. വിഷണ്ണനായി ഞാൻ നടക്കുമ്പോൾ, എന്റെ ശ്രീയെ തെറ്റിദ്ധരിച്ചതിൽ അതിയായ പശ്ചാത്താപവും, അതോടൊപ്പം സ്നേഹമയനും, വിശ്വസ്തനുമായ ഒരു വ്യക്തിയെ എന്റെ എല്ലാമായി ലഭിച്ചതിൽ അഭിമാനവും തോന്നിയിരുന്നു. ഞാൻ ചെന്നു നേരിട്ടു കാണുമ്പോൾ എല്ലാം മറന്ന് ശ്രീയെന്നെ കെട്ടിപ്പിടിക്കുമെന്നും അതോടെ ഞങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്നവും തീരുമെന്നും ഞാൻ കരുതി. അവിടുന്ന് നേരെ ശ്രീയുടെ ഫ്ലാറ്റിലേക്കാണ് ഞാൻ നടന്നത്. പക്ഷെ, കാര്യങ്ങൾ എന്റെ കൈവിട്ടുപോയിരുന്നു.. (തുടരും....)
എന്റെ പ്രണയം ......( ഭാഗം :: 70 )
പുറത്തു നല്ല ചൂട് ! എന്നാലും മനസ്സ് പകുതി ശാന്തമായിരിക്കുന്നു. ആഞ്ഞടിച്ച തിരമാലകളുടെ വേലിയിറക്കം പോലെ.. ഞാൻ ശ്രീയുടെ ഫ്ലാറ്റിലെത്തി. ആന്റി വന്നു കതകു തുറന്നു. അവർ മമ്മയെ കാണാൻ വരാനിരിക്കുകയാണെന്നും, 'ഇന്നലെ രാത്രി മുതൽ ശ്രീ നല്ല 'മൂഡ് ഓഫ്' ആണ്, കാരണം വല്ലതുമറിയുമോ..' എന്നും ആന്റി എന്നോടു ചോദിച്ചു. അറിയില്ലെന്നു ഞാൻ പറഞ്ഞു. അവൻ കതകടച്ചു സുഖമായി കിടന്നുറങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണം തീർക്കുന്നതാവും. ഞാൻ കതകിൽ മുട്ടി. ഉറക്കച്ചവടോടെ ശ്രീ വന്നു വാതിൽ തുറന്നു. "ങ്ഹാ.. താനോ.." ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്കു കയറി. ഞങ്ങൾ തമ്മിൽ നോക്കി പുഞ്ചിരിച്ചു. കണ്ടയുടൻ ഞാൻ ആദ്യം ചോദിച്ചത് ഇതാണ്."എന്താ ചേട്ടൻ ഇനി പറുദീസയിൽ വരില്ല എന്ന സന്ദേശം കണ്ടു. എന്താ കാര്യം?" അവൻ ഒന്നും മിണ്ടിയില്ല. "പറയൂന്നെ.. എന്തുപറ്റി?" ചെറിയൊരു ചമ്മലോടെ ഞാൻ ആരാഞ്ഞു. ശ്രീ സംസാരിച്ചു തുടങ്ങി. "ഏയ്.. ഒന്നുമില്ല. അതാണിനി നമുക്ക് രണ്ടുപേർക്കും നല്ലതെന്നു തോന്നി. ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നില്ക്കട്ടെ ! "ഒരു കൂസലില്ലാതെ അവൻ എങ്ങോട്ടോ നോക്കി പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് വേദന തോന്നി. ആ വേദന കടിച്ചമർത്തി ഞാൻ ആ മുഖത്തേക്കു ഉറ്റുനോക്കികൊണ്ടു ചോദിച്ചു.. "എന്റെ ഈ മുഖത്തേക്കു നോക്കി ചേട്ടനതു പറയാമോ.." അപ്പോൾ ആന്റി തണുത്ത നാരങ്ങാവെള്ളവുമായി വന്നു. കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും മൗനമായിരുന്നു.. ഞാൻ തുടർന്നു.. "ഇന്നലെ അങ്ങിനെയൊക്കെ സംഭവിച്ചതിനുള്ള കാരണം അറിയേണ്ടെ? ഇന്നലെ സന്ധ്യക്ക് ചേട്ടനെയും, അനൂപിനെയും ഒരുമിച്ച് ഞാൻ കണ്ടിരുന്നു. അപ്പോൾ എനിക്കു നല്ല വിഷമം തോന്നി. ഒരു പ്രതീക്ഷയുമില്ലാതെ പെട്ടെന്നു അവനോടൊപ്പം കണ്ടപ്പോൾ ഞാനെങ്ങിനെയായിരുന്നു എന്റെ മനോവിഷമം പ്രകടിപ്പിക്കേണ്ടിയിരുന്നത്? അവനെ കാണുന്നതിനു മുമ്പ് മുൻകൂട്ടി ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ? അവിടെ നമ്മുടെ പരസ്പരവിശ്വാസത്തിനാണ് കോട്ടം തട്ടിയത്. എല്ലാ കാര്യങ്ങളും അന്നന്നു തുറന്നുപറയുന്ന ആൾ ഇക്കാര്യം മാത്രം എന്നിൽ നിന്നും മറച്ചുപിടിച്ചത് എന്തിനായിരുന്നു.? വേദനകൊണ്ട് ഞാനെത്ര ഉരുകിയെന്നു ഈശോക്കു മാത്രമേ അറിയൂ. എന്റെ വിഷമങ്ങളും, വേദനകളും പറയാൻ എനിക്കീ ലോകത്തിൽ ചേട്ടനല്ലാതെ ആരാണുള്ളത് ? അവസാന നിമിഷം വരെയും എന്നോട് എല്ലാ വിവരങ്ങളും തുറന്നുപറയുമെന്നു ഞാൻ കരുതി. പക്ഷെ, അതുണ്ടായില്ല എന്നു മാത്രമല്ല പാതിരാത്രി എന്നെ വേദനിപ്പിക്കുന്ന കുറെ സന്ദേശങ്ങളും കൂടി.." ഒരു നിശ്വാസത്തോടെ ഞാൻ പറഞ്ഞു നിർത്തി. ശ്രീ എന്തോ ആലോചിക്കുന്നതു കണ്ടു. പിന്നെ ശബ്ദം കുറച്ച് ഇത്രയും പറഞ്ഞു. "ഇല്ല മുത്തെ, ഇനിയിതിങ്ങനെ തുടർന്നാൽ ശരിയാവില്ല. എന്നെ കുറിച്ചുള്ള സംശയങ്ങൾ ഇനിയും നിന്റെ ഉള്ളിൽ കിടക്കും. തക്കസമയത്തു വീണ്ടും അതു തലപൊക്കും. അന്നു കള്ളു തന്ന ഹേതുവിൽ ഞാൻ കുറെയേറെ വിഷമിച്ചതാണ്. അതുപോലെ ഇന്നലെയും.. ഇതെല്ലാം ഇപ്പോൾ എന്റെ പഠനത്തെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ അവിടെ വന്നപ്പോൾ മമ്മ എന്നോടു ചോദിക്കുന്നു തനിക്കെന്തു പറ്റി എന്ന്? പുറത്തുപോയി വന്ന നേരം തൊട്ടു ടോമി കതകടച്ചു കിടക്കുവാണെന്ന് .. ഞാൻ എന്തു മറുപടിയാണ് പറയേണ്ടതെന്നറിയാതെ കുഴങ്ങിപ്പോയി. എനിക്കുമറിയില്ലല്ലോ എന്താ തന്റെ പ്രശ്നമെന്ന്.. നമ്മൾ കാരണം നമ്മുടെ വീട്ടുകാർക്കു കൂടി വിഷമിക്കുകയാണ്. പിന്നെ തന്റെ സുഹൃത്ത് എന്നെ വിളിച്ചതും, സന്ദേശങ്ങൾ വിട്ടതും, ഞാൻ പോയി ആളെ കണ്ടു എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി ആ പ്രശ്നം പരിഹരിച്ചതും തന്നോടു പറയാൻ കൂടി തന്നെയാണ് ഇന്നലെ രാത്രി ഓടിയവിടെ വന്നത്. പക്ഷെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല. സുഖമില്ലാതിരിക്കുന്ന ടോമികുട്ടനെ കൂടുതൽ വിഷമിപ്പിക്കണ്ട എന്നു കരുതിയാണ് ഞാൻ തിരികെ പോന്നത്." ശ്രീയത് പറഞ്ഞിട്ടു കുനിഞ്ഞിരുന്നു. ഞാൻ പേനയും, പേപ്പറും വാങ്ങാൻ പോകാൻ ശ്രീയെ വിളിച്ചതു മുതൽ, അനൂപിനെ കണ്ടു ശാസന നല്കിയതു വരെയുള്ള എല്ലാ കാര്യങ്ങളും ശ്രീയോട് വിശദീകരിച്ചു തന്നെ പറഞ്ഞു. എന്നിട്ടും ശ്രീ ഒരു വാക്കുപോലും എനിക്കനുകൂലമായി പറഞ്ഞില്ല എന്നു മാത്രമല്ല 'അനൂപിനെ ഞാൻ എന്തിനുകാണാൻ പോയി..?, ശ്രീ ഇന്നലെ എല്ലാം പറഞ്ഞു തീർത്തതല്ലായിരുന്നോ..' എന്നു പറഞ്ഞു അരിശം കൊള്ളുകയാണ് ചെയ്തത്. "എന്റെ ഒരു മന:സമാധാനത്തിനു വേണ്ടിയാണ് ഞാൻ അനൂപിനെ കണ്ടു സംസാരിച്ചത്. അതിനു കാരണക്കാരൻ ചേട്ടനാണ്. ഇന്നലെ തന്നെ ഉള്ള സത്യങ്ങൾ എന്നോടു തുറന്നുപറഞ്ഞിരുന്നുവെങ്കിൽ ഇന്നെനിക്കു അനൂപിനെ ശാസിക്കേണ്ടിവരുമായിരുന്നില്ല." ഞാൻ ശ്രീയോടതു പറഞ്ഞിട്ടും ശ്രീ എന്നോടുള്ള പരിഭവം മാറ്റാൻ തയ്യാറായില്ല. എന്റെ മുഖത്തു നോക്കാതെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. മാത്രമല്ല ;താൻ, ടോമി എന്നീ സംബോധനകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. പിന്നെ എനിക്കവിടെ നില്ക്കാൻ തോന്നിയില്ല. സത്യാവസ്ഥകൾ എല്ലാം ഞാൻ പറഞ്ഞിട്ടും യാതൊരു കൂസലുമിലാതെ ഗൗരവത്തിലിരിക്കുന്ന ശ്രീയോട്, ഞാനറിയാതെയുണ്ടായ എന്റെ തെറ്റുകൾക്കു ക്ഷമ ചോദിച്ചുകൊണ്ട് ഞാനാ പടിയിറങ്ങി. എന്നിട്ടും ശ്രീയുടെ ഒരു പിൻവിളിക്കായ് ഞാൻ കാതോർത്തു. എന്നാൽ അതുണ്ടായില്ല. ശ്രീയുടെ ആന്റി പുറകേ വന്നു ഊണു കഴിഞ്ഞു പോകാമെന്നു പറഞ്ഞപ്പോൾ, പരീക്ഷക്കു കുറേയേറെ പഠിച്ചു തീർക്കാനുണ്ടെന്നു പറഞ്ഞു ഞാൻ നടന്നുനീങ്ങി. അനൂപിനു വേണ്ടിയാണ് ശ്രീ ഇപ്പോൾ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്. അപ്പോൾ ഞാനല്ല, അനൂപാണ് ശ്രീക്കു പ്രധാനം ! അങ്ങിനെതന്നെ ആയിക്കോട്ടെ ! എന്റെ മനസ്സ് മനസ്സിലാക്കാതെ ശ്രീയെടുത്ത ഈ നിലപാട് എന്നെയേറെ വേദനിപ്പിച്ചു. സങ്കടത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു. വാഹനങ്ങളും,റോഡും മറികടന്നു ഞാൻ ബസ്സ്‌സ്റ്റോപ്പിൽ എത്തി. അവിടെ നില്ക്കുമ്പോഴും എന്നെ പുറകേ തേടിവരുന്ന ശ്രീയെ എന്റെ സജലനേത്രങ്ങൾ പരതുന്നുണ്ടായിരുന്നു. പക്ഷെ അതുണ്ടായില്ല. ഞാൻ വീട്ടിലെത്തി ഹാളിലിരുന്നു. മൊബൈലിൽ ശ്രീയുടെ ഒരു വിളിയെങ്കിലും ഞാൻ പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. ഞാൻ മുകളിലേക്കു പോയി വസ്ത്രം മാറി, കട്ടിലിൽ ഇരുന്നു എല്ലാം ഒന്നുകൂടി ഓർക്കാൻ ശ്രമിച്ചു. അതികഠിനമായ ഈ മനോവേദന സഹിക്കാനുള്ള കരുത്തിനായ് ഈശോയോടു കേണപേക്ഷിച്ചു. ഞാൻ എന്റെ ഡയറിയുടെ താളുകൾ ഒന്നൊന്നായ് മറിച്ചുനോക്കി. ശ്രീയെ ആദ്യമായ് കണ്ട നാൾ മുതലുള്ള ഓരോ കൂടിക്കാഴ്ചയും, ഒന്നൊന്നായ് മുല്ലപ്പൂക്കൾ കോർക്കുന്ന പോലെ, എന്റെ ഹൃദയത്തിൽ സുഗന്ധം നിറയ്ക്കുകയായിരുന്നു .ത്രിസന്ധ്യയിലെ ദ്വീപപ്രഭപോലെ, അവിശ്വസനീയമായ ആ അഭംഗുര സ്നേഹനാളങ്ങൾ എന്റെ മനസ്സാകെ പ്രഭ ചൊരിഞ്ഞിരുന്നു. വികാരതരളിതമായ മനസ്സിന്റെ ഇക്കിളികൾ എന്റെ ഹൃദയസ്പന്ദനവേഗത കൂട്ടിയിരുന്നു.. ശ്രീയുടെ നോട്ടം തീരാത്ത ആനന്ദമായും, ശബ്ദം ഒഴിയാത്ത അനുഭൂതിയായും, സ്പർശം മറക്കാത്ത നിർവൃതിയായും എന്റെ മനസ്സിനെ സംതൃപ്തിയുടെ ഉത്തുംഗശൃoഗങ്ങളിലേക്ക് സദാ ആകർഷിച്ചിരുന്നു .ഈ ലോകത്തിൽ രണ്ടുപേർ തമ്മിൽ പൂർണമായ ഇഷ്ടം തോന്നുന്നത് ഒരു അദ്ഭുതം തന്നെയാണ്. അതും അങ്ങേയറ്റം ആത്മാർത്ഥതയോടു കൂടിയുള്ള സ്നേഹം നിതാന്തപ്രണയത്തിനു വഴി മാറിയപ്പോൾ ഞങ്ങൾ ഒരേ സമയം അനുഭവിച്ച നിർവൃതി പറഞ്ഞറിയിക്കാനാകാത്തതാണ്. അതിനിടയിൽ മറ്റുള്ളവർ ആവേശം ചെയ്യുമ്പോൾ ആ ബന്ധത്തിലൊരു ഉലച്ചിൽ ഉണ്ടാകുക സർവ്വസാധാരണമാണ്. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ദൈവീകമാണ് സ്നേഹം. മാനുഷികമാണ് പ്രണയം. അതിന്റെ സപ്തനാഡിയാണ് കാമം. ഇവയൊത്തുചേരുമ്പോൾ മനസ്സ് സുരഭിലമാകുന്നു, ഇതൊന്നും ഒത്തു ചേരാതെവരുമ്പോൾ മനസ്സുകൊണ്ടു വേർപ്പെട്ടുപോകുന്നു. തമ്മിലുള്ള ഇഷ്ടം ഉറച്ചതും, സത്യസന്ധവുമാണെങ്കിൽ, വസിക്കുന്നതു അകലങ്ങളിലാണെങ്കിൽ കൂടി, ആരു വിചാരിച്ചാലും ഞങ്ങളുടെ മനസ്സുകളെ തമ്മിൽ വേർപ്പെടുത്താൻ സാധിക്കില്ല.. ശ്രീക്ക് എന്നോടുള്ള പ്രണയത്തെ എത്ര വാഴ്ത്തിയാലും മതിയാകില്ല. എന്റെ മനസ്സിനെ നിർവൃതിയുടെ കാണാക്കയങ്ങളിലെത്തിച്ച മാന്ത്രികജാലമാണ് ആ പ്രണയം. ഒരു ഉൾവിളിയെന്നപോലെ എത്ര വേഗമാണ് ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലടുത്തത്. മനസ്സുകൾ തമ്മിൽ ഒന്നായി, ഏതോ ഒരു ലോകത്തിൽ, ആകാശത്തിലെ ഭാരമില്ലാത്ത മേഘങ്ങളേ പോലെ ഞങ്ങൾ പാറിപറന്നു നടന്നിരുന്നു. അപ്പോൾ മനസ്സിൽ നെയ്തുകൂട്ടിയ എന്റെ സ്വപ്നങ്ങൾക്കു വർണഭംഗി കൂടുതലായിരുന്നു. ഒരു നിമിഷം പോലും പരസ്പരമകലാനിഷ്ടപ്പെടാതെ ഇഴുകിച്ചേർന്നു ഒരായിരം സ്വപ്‌നങ്ങൾ ഒന്നിച്ചുകണ്ട് സ്നേഹസാമ്രാജ്യം കെട്ടിപ്പടുക്കാൻ ധൃതി കൂട്ടിയപ്പോൾ ഞങ്ങളുടെ മനസ്സിൽ പ്രണയം നുരഞ്ഞുപൊന്തുകയായിരുന്നു. ഇന്നിതാ വേർപാടിന്റെ വേദന ഞാനറിയുന്നു. നശ്വരമായ ഈ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന അനശ്വരമായ എന്റെ ആത്മാവിനെ തൊട്ടുണർത്തിയ എന്റെ ശ്രീ ഒരു വിളിപ്പാടകലെ നിന്നും മറഞ്ഞുപോയിരിക്കുന്നു. എന്നിലെ എന്നെ ഞാൻ പൂർണ്ണമായി സമർപ്പിച്ചുകഴിഞ്ഞു. പുതുതായി ഒന്നുംതന്നെ ഇനിയെന്നിൽ അവശേഷിക്കുന്നില്ല. അന്നുച്ചക്കു മമ്മയെ ബോധ്യപ്പെടുത്താൻ ഞാൻ ഊണു കഴിച്ചെന്നു വരുത്തി. എനിക്കു ശരിയായ ദഹനമില്ലെന്നും, അളവിൽ കുറഞ്ഞ ഭക്ഷണമാണ് ഞാനിപ്പോൾ കഴിക്കുന്നതെന്നും ഉടൻ തന്നെ എന്തെങ്കിലും മരുന്നു വേണമെന്നും മമ്മ കുടുംബ ഡോക്ടറെ വിളിച്ചുപറഞ്ഞു. പാവം മമ്മക്കു കാര്യമറിയില്ലല്ലോ. അപ്പാപ്പൻ എന്റെ വയറിൽ അമർത്തിനോക്കി. "നല്ല വായുവിന്റെ ശല്യമാ" ഒരു വിദഗ്ദ്ധനായ വൈദ്യനെപ്പോലെ അപ്പാപ്പൻ മുൻവിധിയെഴുതി. എനിക്കാണേൽ പഠിക്കാനൊരു ഉത്സാഹവും തോന്നിയില്ല. വല്ലാത്ത ഏകാന്തത തോന്നിയപ്പോൾ ഞാൻ കൂട്ടിന് അനീഷിനെ വിളിച്ചു. പഠിക്കാനായി പറുദീസയിലേക്കു വരാൻ ക്ഷണിച്ചു. അവൻ വൈകിട്ടാണ് വന്നത്. ഞങ്ങൾ പരീക്ഷകളെ പറ്റിയൊക്കെ കുറെ സംസാരിച്ചു. പിന്നെ പഠിക്കാൻ തുടങ്ങി. പഠിക്കുമ്പോഴും ഇടയ്ക്കിടക്ക് മൊബൈലിലാണു നോട്ടം ! ശ്രീ വിളിക്കുന്നുണ്ടോ, സന്ദേശങ്ങൾ വല്ലതുമയക്കുന്നുണ്ടോ?! ചിലപ്പോൾ വരുന്ന സന്ദേശങ്ങൾ മൊബൈൽ കമ്പനിക്കാരുടെതാകും. ഞാൻ ശ്രീയുടെ സന്ദേശമാണെന്നു കരുതി നോക്കുമ്പോൾ അതല്ല. അപ്പോൾ കമ്പനിക്കാരോടുണ്ടാകുന്ന ദേഷ്യം ചില്ലറയൊന്നുമല്ല. അനീഷ് എട്ടു മണിക്കു തിരികെ പോയി. പിന്നെ ഞാൻ രാത്രി രണ്ടു കരണ്ടി കഞ്ഞി കുടിച്ചെന്നു വരുത്തി ബാക്കി മമ്മ കാണാതെ കൊണ്ടു കളഞ്ഞു. തൊണ്ടയ്ക്കു കീഴോട്ടു ഇറങ്ങുന്നില്ല എന്നതാണ് സത്യം! വീണ്ടും ഒരു മണി വരെ ഞാൻ പഠിച്ചു. വലിയ എകാഗ്രതയൊന്നും തോന്നിയില്ല. ഇടയ്ക്കിടെ ശ്രീയുടെ മുഖം ഒരു നൊമ്പരമായി മനസ്സിൽ തെളിഞ്ഞു വരും.. കണ്ണുകൾ അറിയാതെ നിറയും. രണ്ടും കല്പിച്ചു ശ്രീയെ ഒന്നു വിളിക്കാനും, സന്ദേശം വിടാനുമായി പലവട്ടം മൊബൈൽ കൈയ്യിലെടുക്കും. പക്ഷെ അനൂപിന്റെ ചിരിയും, പരിഹാസം നിറഞ്ഞ ആ മുഖവും ഓർക്കുമ്പോൾ മൊബൈൽ തിരികെ വയ്ക്കും. എന്നെ വേണ്ടെങ്കിൽ എന്തിനു ഞാനിനി ശല്യപ്പെടുത്തണം എന്നു ചിന്തിക്കും. ആത്മാഭിമാനം ഒട്ടും താഴാനും സമ്മതിക്കുന്നില്ല. വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു ജഢo പോലെ ഞാനാ മെത്തയിൽ കിടന്നു. ശ്രീയും ഞാനുമൊരുമിച്ചു കെട്ടിപുണർന്നു കാണിച്ചുകൂട്ടിയ വികൃതികളെല്ലാം ഓർമ്മ വന്നു. അപ്പോൾ വിഷമം കൂടി. പക്ഷെ ഒന്നു പൊട്ടിക്കരയാനുള്ള ശക്തിപോലും ശാരീരികമായും, മാനസികമായും എനിക്കുണ്ടായിരുന്നില്ല. രണ്ടു ദിവസമായി ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണം കൊണ്ടു കിടന്നപാടെ ഞാനുറങ്ങിപ്പോയി. ഉറക്കത്തിൽ ഓർമ്മകളില്ലാത്ത കുറെ സ്വപ്‌നങ്ങൾ.. മാറിയും, മറിഞ്ഞും അദൃശ്യമായ കുറെ രൂപങ്ങൾ !! അതിനിടയിൽ ശ്രീയുമുണ്ടോ? ഞാൻ തിരയുന്നുണ്ട്. പാതിരായ്ക്ക് മൊബൈൽ നിർത്താതെ അടിക്കുന്നതു കേട്ടു ഞാൻ ഞെട്ടിയുണർന്നു.. നോക്കിയപ്പോൾ ശ്രീഹരി ! ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ സമയം നോക്കിയപ്പോൾ മൂന്നര മണി ! ഞാൻ ചാടിവീണു ഫോണെടുത്തു.. ശ്രീയുടെ സ്വരം കേട്ടതും ഞാനാകെ തകർന്നുപോയി .. (തുടരും ...
എന്റെ പ്രണയം ........ (ഭാഗം :: 71)
ശ്രീ ആയിരുന്നു അത്. 'മുത്തേ ' എന്നു വിളിച്ചിട്ട് പൊട്ടികരച്ചിലായിരുന്നു. അതും കൊച്ചുകുട്ടികൾ കരയുന്നതുപോലെ ഏങ്ങിയേങ്ങി.. അതുകേട്ട് ഞാൻ വല്ലാതെയായി.. "എന്താ.. എന്തുപറ്റി? എവിടാ? പറയ്?" ഞാൻ സംയമനം പാലിച്ചുകൊണ്ട് ചോദിച്ചു. അപ്പോൾ ഞാനും കൂടി നിയന്ത്രണം വിട്ടാൽ ശരിയാവില്ല എന്നു തോന്നി. "എനിക്കുവയ്യ ഇനിയിങ്ങനെ പിടിച്ചുനില്ക്കാൻ.. ! എന്റെ ധൈര്യമെല്ലാം ചോർന്നുപോയി. നിന്നെ കാണാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു. ഇനി വയ്യ ! എനിക്കിപ്പോൾ നിന്നെ കാണണം. എല്ലാ തെറ്റിനും മാപ്പ് ! " അവൻ കിതപ്പോടെ നിർത്തി. "ഈ പാതിരായ്ക്കോ..?! എങ്ങിനെ കാണാനാണ്..? ഒന്നാമത് എനിക്കു നല്ല സുഖമില്ല. എന്താ ഒരു ശബ്ദവ്യത്യാസം.. ചേട്ടൻ മദ്യപിച്ചിട്ടുണ്ടോ?" ശ്രീയുടെ സംസാരത്തിലൊരു പന്തികേടു തോന്നിയതു കൊണ്ടാണ് ഞാനങ്ങിനെ ചോദിച്ചത്. ശ്രീയതു സമ്മതിക്കുകയും ചെയ്തു. നേരമൊന്നു വെളുക്കട്ടെയെന്നു പറഞ്ഞപ്പോൾ എങ്ങോട്ടെന്നില്ലാതെ റോഡുവഴി അലഞ്ഞുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കാകെ ഭയമായി. പിന്നൊന്നും ചിന്തിച്ചില്ല. ഞാൻ ശ്രീയോട് പറുദീസയിലേക്ക് വരാൻ പറഞ്ഞു. ഇരുപതു മിനുട്ടോളം കഴിഞ്ഞപ്പോൾ ശ്രീ ഗേറ്റിനു പുറത്തുണ്ടെന്ന് പറഞ്ഞു വീണ്ടും എന്നെ വിളിച്ചു. മമ്മ നല്ല ഉറക്കമാണ്. അപ്പാപ്പൻ ഇടയ്ക്ക് ചുമക്കുന്ന ശബ്ദം കേൾക്കാം. ഞാൻ ശബ്ദമുണ്ടാക്കാതെ താഴെ ചെന്നു ഗേറ്റിന്റെ ചാവിയെടുത്ത്, അടുക്കള വാതിൽ തുറന്നു വീടിനു പുറകിലൂടെ ചെന്നു ഗേറ്റിന്റെ പൂട്ടു തുറന്നു. പക്ഷെ ശ്രീയെ അവിടെയെങ്ങും കണ്ടില്ല. ഞാൻ റോഡിലിറങ്ങി നോക്കുമ്പോൾ ഒരു മൂലയ്ക്കു മാറി മതിലിൽ ചാരിയങ്ങിനെ നില്ക്കുന്നു. ഞാൻ അടുത്തേക്കു ചെന്നു കൈപിടിച്ചു. അവിടെ വച്ചു തന്നെ എന്നെ കെട്ടിപ്പിടിച്ചമർത്തി മുഖത്തു നിറയെ ഉമ്മകൾ തന്നു. "ഞാൻ തള്ളിമാറ്റി. ഇതു പൊതുവഴിയാണ്. വികാരപ്രകടനങ്ങളെല്ലാം പിന്നെ..! അകത്തേക്കു വാ.". ഞാൻ ശ്രീയെ വിളിച്ചു എന്റെ മുറിയിൽ കൊണ്ടുപോയി. ശ്രീ സംസാരിച്ചപ്പോൾ കള്ളിന്റെയും, സിഗരറ്റിന്റെയും വല്ലാത്ത മണം. എനിക്കു ക്ലാസ് ഇല്ലാത്തതിനാൽ മമ്മ ആറു മണിക്കേ ഉണരൂ. പക്ഷെ, അപ്പാപ്പൻ നേരത്തെ ഉണരാൻ സാദ്ധ്യതയുണ്ട്. പാലു വാങ്ങാൻ പോകുന്നതിനും, നടക്കാനും കൂടിയാണത് ! വിയർത്തു മുഷിഞ്ഞുനാറിയ വസ്ത്രങ്ങളും, ആകെയുലഞ്ഞ തലമുടിയും കൂടി ശ്രീയെ കണ്ടപ്പോൾ വല്ലാതെ തോന്നി. ഷർട്ടിന്റെ ബട്ടണ്‍സ് പോലും മാറിയും,തിരിഞ്ഞുമാണ് ഇട്ടിരിക്കുന്നത്. ഉടുപ്പുo, മുണ്ടും, ഷഡ്ഡിയും ഊരി മാറ്റിയിട്ട് മേലുകഴുകാൻ ഞാൻ പറഞ്ഞു. അല്ലാതെ മുഷിഞ്ഞു നാറി എങ്ങിനെയാണ് ബെഡ്ഡിൽ കിടക്കുന്നത്. അപ്പോൾ രണ്ടു കൈകളും ഉയർത്തിയിട്ടു ഞാൻ തന്നെ വസ്ത്രങ്ങൾ ഊരിക്കൊടുക്കാൻ പറഞ്ഞു. പിന്നെ ഞാൻ തന്നെ എല്ലാം ഊരിമാറ്റി. അപ്പോൾ കുളിപ്പിച്ചുക്കൊടുക്കാൻ നിർബന്ധം പിടിച്ചു. പിന്നെ കുളിമുറിയിൽ കൊണ്ടുപോയി നന്നായി കുളിപ്പിച്ചു, തല തോർത്തിച്ചു പുറത്തു വന്നു. ശ്രീയുടെ വീട്ടിൽ പോയ നാൾ മഴ നനഞ്ഞ എന്റെ വസ്ത്രങ്ങൾ മാറി പകരo ഞാനിട്ടു വന്ന ശ്രീയുടെ ഒരു ജോഡി വസ്ത്രം അലമാരിയിലുണ്ടായിരുന്നു. അതുകൊണ്ട് ആ ചെളി പിടിച്ച വസ്ത്രങ്ങൾ വെള്ളത്തിൽ താഴ്ത്തി. എന്റെ ഷോർട്ട്സ് എടുത്തു ധരിപ്പിച്ചു. പിന്നെ കിടന്നുറങ്ങിക്കോളാൻ ഞാൻ ശ്രീയോട് പറഞ്ഞു. അവനപ്പോൾ എന്നെ മെത്തയിൽ പിടിച്ചിരുത്തി എന്റെ മടിയിൽ തലവച്ചു കിടന്നു. എന്റെ മടിയിൽ തല ചായ്ച്ചു കണ്ണുകളടച്ചു ശ്രീ നിർവൃതി പൂണ്ട വേളയിൽ, എനിക്കു അവനോടുള്ള അളവറ്റ സ്നേഹത്തിന്റെ നന്ദിസൂചകമെന്നപോൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ആ ചുടുകണ്ണീർ തുള്ളികൾ എന്റെ കൈകളിൽ പതിച്ചപ്പോൾ എന്റെ കണ്ണുകളെയും അത് ഈറനണിയിച്ചു. പിന്നെയവൻ എല്ലാം മറന്ന് കൂർക്കം വലിച്ചുറങ്ങി. കൂർക്കംവലി പുറത്തു കേൾക്കാതിരിക്കാൻ 'ഗസൽ' ശബ്ദം കുറച്ചുവച്ചു. ശ്രീയന്ന് നന്നായി മദ്യപിച്ചിരുന്നു. ആ മുഖം കണ്ടപ്പോൾ സഹതാപം തോന്നി. ഇപ്പോൾ ഒന്നും സംസാരിക്കുന്നില്ല. 'തലയിലെ കെട്ടിറങ്ങട്ടെ' എന്ന തീരുമാനത്തിൽ ഞാനെത്തി. ഇനി മമ്മ കാണാതെ ശ്രദ്ധിക്കണം. അവരൊക്കെ പള്ളിയിൽ പോകുന്നതുവരെ ശ്രദ്ധിച്ചാൽ മതിയാകും. നേരം വെളുത്തു കഴിഞ്ഞാൽ പിന്നെ ജിമ്മിൽ പോയി ശ്രീ നേരെയിങ്ങോട്ടു പോന്നു എന്നൊരു നുണയെങ്കിലും പറയാം. പിന്നെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ശ്രീക്കു കാവലിരുന്നു എന്നു തന്നെ പറയാം. ചിന്തകൾ എന്നെ വീർപ്പുമുട്ടിച്ച ഒരു രാത്രി ആയിരുന്നു അത്! ഞാൻ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പ്രയാണം ചെയ്യുന്നില്ലേ എന്നൊരു മന:സാക്ഷികുത്ത്. നേരം വെളുത്തപ്പോൾ ഞാൻ താഴെ ചെന്നു മമ്മയുണ്ടാക്കിയ വെള്ളയപ്പം പഞ്ചസാരയും കൂട്ടിയടിച്ചു. അത്ര വിശപ്പായിരുന്നു. എന്റെ ആർത്തി കണ്ടിട്ട് മമ്മ അത്ഭുതപ്പെട്ടു. "വയറിലെ പ്രശ്നങ്ങളൊക്കെ മാറിയല്ലേ. ഇനി മരുന്നൊന്നും വേണ്ട അല്ലെ മോനെ.." മമ്മയുടെ ചോദ്യത്തിനു കഴിച്ചുകൊണ്ടു തന്നെ 'വേണ്ട' എന്നു തല കുലുക്കി. അന്ന് ഞായറാഴ്ച ആയതുകൊണ്ട് മമ്മയും, അപ്പാപ്പനും രാവിലെ പള്ളിയിൽ പോകും. പഠിക്കാനുണ്ടെന്ന കാരണം പറഞ്ഞ് ഞാൻ ഉഴപ്പി. റീനയാന്റി കാറുമായി വന്നു. അവരെല്ലാം പോയതും ഞാനോടിച്ചെന്നു ഗേറ്റ് പൂട്ടി അകത്തുവന്നു. ശ്രീയെ ഒൻപതു മണിക്കു വിളിച്ചുണർത്തണം. അല്പം സംസാരിക്കാനുണ്ട്. ഞാൻ കുളി കഴിഞ്ഞു ഒരു മെഴുകുതിരി കൊളുത്തി പ്രാർത്ഥിച്ചു. എന്റെ ശ്രീയെ എന്റെ കണ്‍മുമ്പിൽ കൊണ്ടുതന്നതിന്.. ഇപ്പോൾ മനസ്സിന്റെ ആധി കെട്ടടങ്ങിയിരിക്കുന്നു. ഈ പ്രശ്നം ഏതായാലും ഒത്തുതീർപ്പായി. ഇനിയൊന്നുണ്ടാകാതെ ശ്രദ്ധിച്ചേ മതിയാകൂ. ഞാൻ പിന്നെ കുറച്ചു പഠിച്ചു. കൃത്യം ഒൻപതിനു തന്നെ ശ്രീയെ വിളിച്ചുണർത്തി. ഉണർന്നതും അവൻ എന്നെ വലിച്ചു ആ നെഞ്ചിലേക്കിട്ടു. കുറച്ചുനേരം കഴിഞ്ഞു എണീറ്റു കുളിമുറിയിലേക്ക് പോയി. തിരികെ വന്നതും ഞാൻ താഴെ ചെന്നു ബൂസ്റ്റ് ഇട്ട ഒരു ഗ്ലാസ് പാൽ കൊണ്ടുകൊടുത്തു. "ഇതു വയറ്റിലേക്ക് ചെന്നാൽ പിരിയുമോ എന്നറിയില്ല. എന്തായാലും കുടിച്ചാട്ടെ.! ശ്രീ ഒറ്റയിരുപ്പിൽ അതത്രയും കുടിച്ചു. "മുത്തെ.. നീയെന്റെ ജീവനാ.." അവൻ നിറകണ്ണുകളോടെ പറഞ്ഞു.."അതിനി എപ്പോഴും പറയണമെന്നില്ല. ചേട്ടന് ഇന്നലത്തെ സംഭവങ്ങൾ എന്തേലും ഓർമ്മയുണ്ടോ? ആരാണ് ചേട്ടനെ ഇത്രയും കള്ളു കുടിപ്പിച്ചത്? ഞാനാ സുൽഫിയെ വിളിക്കുന്നുണ്ട്. കള്ളുകുടിച്ച് ഷർട്ടിന്റെ ബട്ടണ്‍ മാറിയിട്ട് എന്തായിരുന്നു ഒരു വേഷം? അറിഞ്ഞോ, അറിയാതെയോ ഞാനും കൂടി അതിനു കാരണക്കാരനായിപോയല്ലോ ഈശോയെ ..! പിരിഞ്ഞ വിഷമത്തെക്കാളും കഠിനമായിരുന്നു ഇന്നലെ ആ അവസ്ഥയിൽ കണ്ടപ്പോഴുള്ള വിഷമം ! ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്." എല്ലാം കേട്ട് ശ്രീ കുനിഞ്ഞിരുന്നു. പിന്നെ പതം പറയാൻ തുടങ്ങി. ' ഞാനിന്നലെ നീ പോയ ശേഷം നിന്നെ ശല്യപ്പെടുത്തണ്ട എന്നു കരുതി കടിച്ചുപിടിച്ചിരുന്നു. പക്ഷെ നീ ഇറങ്ങിപോകുന്നതു കണ്ടപ്പോൾ എന്റെ ചങ്കു പറിഞ്ഞു പോകുന്ന വേദന തോന്നി. സന്ധ്യയാകാൻ തുടങ്ങിയപ്പോൾ ആ വിഷമം കൂടി സഹിക്കാവുന്നതിലും അപ്പുറമായി. പിന്നെ ഞാൻ സുൽഫിയെ വിളിച്ചു ബാറിൽ പോയി. രണ്ടു പെഗ് അകത്തോട്ടു ചെന്നതും എനിക്കപ്പോൾ തന്നെ നിന്നെ കാണണം. നല്ല ഫിറ്റ് ആയപ്പോൾ ഫ്ലാറ്റിൽ കയറാൻ പറ്റാത്ത ഒരവസ്ഥ വന്നു. ആന്റിയോട് ടോമികുട്ടന്റെ വീട്ടിലേക്കു പോകുന്നു എന്നു നുണ പറഞ്ഞു സുൽഫിയോടൊപ്പം മാനാഞ്ചിറ മൈതാനത്തു പോയി മൂന്നു മണിവരെ ഞങ്ങൾ അവിടെയിരുന്നു.. പിന്നെ തിരിച്ച് ഫ്ലാറ്റിൽ പോകാൻ കഴിയില്ല. എന്നെ ഇവിടെ വിട്ടു അങ്കിളിന്റെ ബൈക്കുമായി അവൻ പോയി. ഇന്ന് ഞായറാഴ്ച ആയതിനാൽ അങ്കിളിന് ബൈക്കു വേണ്ട. പിന്നെ നിന്റെ നോട്ടം, ആരെയും മയക്കുന്ന ആ ചിരി, നീ തന്ന സുഖങ്ങൾ എല്ലാംകൂടി ഓർത്തപ്പോൾ എന്റെ സമനില തെറ്റിപ്പോയി.." ഇത്രയും പറഞ്ഞു ശ്രീ എന്റെ മുഖത്തേക്കു നോക്കി. "ആരാ പറഞ്ഞത് എന്നെ മറക്കാൻ? എല്ലാം സ്വയം തീരുമാനിച്ചിട്ട്, ഇങ്ങനെ ടെൻഷനടിക്കേണ്ട വല്ല കാര്യവുമുണ്ടോ? എല്ലാ പിണക്കങ്ങളും തീർക്കാനല്ലേ ഞാനിന്നലെ ചേട്ടന്റെ അരികിലേക്കു വന്നത്. അപ്പോൾ എന്തൊക്കെയോ പറഞ്ഞു ജാഡയിലിരുന്നു. കള്ളുകുടിച്ചു കറങ്ങി നടന്ന സമയത്ത് രാത്രി പട്രോളിംഗിനിറങ്ങിയ പോലീസുകാരുടെ കണ്ണിൽ പെടാത്തതു ഭാഗ്യം ! എൻട്രൻസ് പരീക്ഷ ഇങ്ങടുത്തു എന്നെങ്കിലും ചേട്ടൻ ഓർക്കണമായിരുന്നു. അല്ലെങ്കിൽ തന്നെ ഞാൻ പറഞ്ഞോ എന്നോടു പിണങ്ങാൻ ..? എന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയായിരുന്നു. പക്ഷെ ഞാൻ പ്രശ്നങ്ങൾ പെട്ടെന്നു തീരാൻ പ്രാർത്ഥിക്കുകയാണ് ചെയ്തത്.! അതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം! എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞല്ലോ.. സമാധാനമായി." ഞാൻ ഒരു ചെറു ചിരിയോടെ ആ മുഖത്തേക്കു നോക്കി . "അയ്യോ.. ദൈവമേ നന്ദി ! എന്റെ ചക്കര ചിരിച്ചു കണ്ടു." പെട്ടെന്ന് ശ്രീയെന്നെ വലിച്ചു മെത്തയിലിട്ടു. "എന്റെ ദേഹത്തു തൊടാൻ വരട്ടെ, അതിനുമുമ്പ് എന്നോടൊരു സത്യം ചെയ്യണം. ശേഷം മതി വികാരപ്രകടനങ്ങളൊക്കെ.." വീണ്ടും അവൻ എന്റെ നേരെ നോക്കി. ആ സമയത്ത് ശ്രീയെ കൊണ്ട് എന്തും സമ്മതിപ്പിക്കാം എന്നെനിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. "ഇനി ചേട്ടൻ ഒരിക്കലും സിഗരറ്റ് വലിക്കാൻ പാടില്ല. എന്നെന്നേക്കുമായി അത് ഉപേക്ഷിക്കണം. എനിക്കുവേണ്ടിയും, ഈ ചെറിയ പ്രായത്തിൽ ചേട്ടന്റെ ആരോഗ്യത്തിനു വേണ്ടിയും.." ശ്രീ ഒരു നിമിഷം ഒന്നാലോചിച്ചു. പിന്നെ എന്റെ കണ്‍മുന്നിൽ കീശയിൽ കിടന്ന സിഗരറ്റ് കവർ എടുത്തു പിച്ചിചീന്തി ചവറ്റുകൊട്ടയിലിട്ടു. എന്റെ തലയിൽ തൊട്ടു സത്യവും ചെയ്തു. അതിനു ശേഷം ഞാൻ ശ്രീ സിഗരറ്റ് വലിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല. പിന്നെ ഞങ്ങൾ അത്രയും നാളത്തെ വികാരങ്ങൾ പരസ്പരം പങ്കുവച്ചു. രണ്ടോ, മൂന്നോ കാമവിരാമത്തിനൊടുവിൽ പ്രാതലും കഴിച്ചു സന്തോഷമായി പോകുന്ന ശ്രീയെ യാത്രയാക്കി മടങ്ങുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സമാധാനവും, സംതൃപ്തിയുമായിരുന്നു.. അപ്പോഴും മമ്മയും, അപ്പാപ്പനും പള്ളിയിൽ നിന്നും തിരികെ എത്തിയിട്ടുണ്ടായിരുന്നില്ല... (തുടരും..)
എന്റെ പ്രണയം ..... (ഭാഗം :: 72)
അന്നത്തെ ദിവസം ഉറക്കവും, പഠനവും പന്നിയിറച്ചി കൂട്ടിയുള്ള ഊണും, ശ്രീയോടുള്ള പഞ്ചാരയടിയുമായി കടന്നുപോയി. പിന്നെയുള്ള ദിനങ്ങൾ ഞങ്ങൾ മത്സരിച്ചു പഠിച്ചു. അങ്ങിനെ എന്റെ വാർഷിക പരീക്ഷകളെല്ലാം കഴിഞ്ഞു. ഫിസിക്സ് ഒഴികെ എല്ലാം വളരെ ഭംഗിയായി എഴുതാൻ കഴിഞ്ഞു. പപ്പാ വിളിച്ചപ്പോഴും എന്നെ പ്രത്യേകo ഓർമ്മിപ്പിച്ച കാര്യം എൻട്രൻസ് പരീക്ഷയെ കുറിച്ചാണ്. ഒരു അഞ്ചു പൈസാ നിക്ഷേപതുക കൊടുക്കില്ല. മെരിറ്റിൽ ജയിച്ചാൽ മാത്രമേ എം. ബി. ബി. എസ് അല്ലെങ്കിൽ എഞ്ചിനീയറിംഗിനു ചേർക്കുകയുള്ളൂ എന്നു പപ്പാ തീർത്തുപറഞ്ഞു. അങ്ങിനെ സ്വകാര്യ കലാലയസ്വപ്നങ്ങൾ എനിക്ക് അന്യമായി. ആയിടെ ഞാനും ശ്രീയും തമ്മിൽ ദിവസേന കാണും. അന്നന്നുള്ള വിശേഷങ്ങൾ നേരിട്ടും, ഫോണിലൂടെയും കൈമാറും. 1983 മാർച്ച് 24 നാണ് ശ്രീ ജനിച്ചത്. പക്ഷെ സ്കൂൽ രജിസ്റ്ററിൽ വേറൊരു ദിവസം ആണ്. അന്ന് വയസ്സു തികക്കാൻ വേണ്ടി മാതാ-പിതാക്കന്മാർ അങ്ങിനെ ചെയ്തു. ഞാൻ ജനിച്ചത് 1986 ജൂലൈ 28 ന് ഉച്ചയ്ക്ക് 12 മണിക്ക്.. പക്ഷെ ശ്രീ നോക്കുന്നത് ജന്മനക്ഷത്രമാണ്.. കാരണം 2004 ൽ പിറന്നാളാഘോഷം മാർച്ച് 31 നു ആയിരുന്നു. അമ്പലത്തിലാണ് കൂടുതൽ നേർച്ചകൾ നടത്തുന്നത്.. അതുകൊണ്ട് ജന്മദിനാഘോഷം ഓരോ വർഷവും ദിവസങ്ങൾ മാറി വരും. 2003 ലെ അവന്റെ ജന്മദിനത്തിന് ശ്രീയുടെ ആന്റി ചെറിയൊരു സദ്യയൊക്കെ ഉണ്ടാക്കി. ആന്റി ഞങ്ങളെ വിളിച്ചതിൻ പ്രകാരം ഞാനും, മമ്മയും കൂടി അവരുടെ ഫ്ലാറ്റിൽ പോയിരുന്നു. അന്ന് ജന്മദിന സമ്മാനമായി നല്ലൊരു ജോഡി കാൻവാസ് മമ്മ വാങ്ങി. അതു ഞാൻ ശ്രീക്കു കൊടുത്തു പണ്ടത്തെ എന്റെ ആഗ്രഹം തീർത്തു. അന്ന് എല്ലാവരുടെയും മദ്ധ്യത്തിൽ ഒളിച്ചും, പാത്തുമുള്ള ചെറിയ ചുംബനങ്ങളിൽ ഒതുക്കേണ്ടിവന്നു ഞങ്ങളുടെ വികാരവിചാരങ്ങൾ! പരീക്ഷകൾ കഴിഞ്ഞാൽ പാർക്കിലും, ബീച്ചിലും, സിനിമക്കും പോകാമെന്നു ശ്രീ പറഞ്ഞിരുന്നു. പെസഹവ്യാഴവും, ദുഃഖവെള്ളിയും കഴിഞ്ഞ് ഏപ്രിൽ ഇരുപതിന് ഈസ്റ്റർ അടിപൊളിയായി കൊണ്ടാടി. ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിച്ചു. ഞങ്ങൾക്കു രണ്ടുപേർക്കും മെഡിസിനു അഡ്മിഷൻ കിട്ടാനും, ശ്രീ കോഴിക്കോട് വിട്ടു പോകാതിരിക്കാനും തമ്പുരാനോട് കേണപേക്ഷിച്ചു. ശ്രീക്ക് പലതരം പലഹാരങ്ങൾ കൊടുത്തു. ഞങ്ങൾ ലാലേട്ടനും, സിമ്രാനും അഭിനയിച്ച 'പോപ് കാണ്‍' തമിഴ് സിനിമ കണ്ടു. അങ്ങിനെപ്രവേശന പരീക്ഷ സുദിനവും വന്നെത്തി. എൻട്രൻസ് പരീക്ഷകൾ എനിക്കു കഠിനവും, ശ്രീക്ക് നല്ല എളുപ്പവുമായിരുന്നു. അവന്റെ ഏകലക്ഷ്യവും അതു തന്നെയായിരുന്നു. അവൻ എം. ബി. ബി. എസ് പ്രവേശന പരീക്ഷ മാത്രമേ എഴുതിയുള്ളൂ. പിന്നെ ഞങ്ങൾ ചിറകു വച്ചു പറക്കുകയായിരുന്നു. അവന്റെ ബൈക്കിൽ ഒട്ടിയിരുന്നു ധാരാളം യാത്രകൾ ! ഞങ്ങൾ സ്വയം മറന്ന നാളുകൾ! മീനചൂടിൽ ക്രിക്കറ്റ് കളിക്കാൻ ശ്രീയുടെ ചങ്ങാതിമാർ മൈതാനത്ത് ഒത്തുകൂടുന്ന വേളയിൽ ഞാനും അതിൽ പങ്കുചേരും. വൈകുന്നേരങ്ങളിൽ ഫുട്ബോൾ ആണ് കളിക്കുക. ഞാൻ ശ്രീക്കു കുടിക്കാനുള്ളതും, ഇടയ്ക്കു കഴിക്കാനുള്ളതും പാഴ്സൽ ചെയ്താണ് പോകുന്നത്. ഒരിക്കൽ രണ്ടുപേർക്കും നല്ല വിശപ്പ്! കടയിൽ നിന്നു കഴിക്കാൻ കൈയ്യിൽ കാശില്ല. അപ്പോഴാണ് അവിടെ ഒരു കല്യാണമണ്ഡപത്തിൽ ആരുടെയോ വിവാഹം നടക്കുന്നു. നിറയെ ജനക്കൂട്ടം. ശ്രീ എന്നെയും വിളിച്ച് അങ്ങോട്ടു പോയി. വിളിക്കാത്ത സദ്യക്ക് ചോറുണ്ണാൻ ഞാനില്ല എന്നു പറഞ്ഞപ്പോൾ, എന്നെ നിർബന്ധിച്ച് പയ്യന്റെ ആൾക്കാരോടൊപ്പം അകത്തു കയറി, ആദ്യപന്തിയിൽ തന്നെ കയറി വിവിധതരം കറികളും, നാലു തരം പായസവും കൂട്ടി ഉഗ്രൻ സദ്യയുണ്ടു. അതുകഴിഞ്ഞ് ഒന്നുമറിയാത്തതുപൊലെ വരനെയും, വധുവിനെയും അനുഗ്രഹിച്ചിട്ടാണ് ഞങ്ങൾ ഇറങ്ങിപ്പോന്നത്. "എങ്ങിനെ ധൈര്യം കിട്ടി..? ആരേലും തിരിച്ചറിഞ്ഞു പിടിച്ചിരുന്നെങ്കിൽ നാണക്കേടാകുമായിരുന്നില്ലേ?" എന്ന എന്റെ ചോദ്യത്തിന് "താൻ എഴുതാപ്പുറം വായിക്കണ്ട." എന്നായിരുന്നു ശ്രീയുടെ മറുപടി. ഇനി മൂന്നു ദിവസം കൂടിയേ ശ്രീ കോഴിക്കോടുള്ളൂ.. പിന്നെ പെരുമ്പാവൂരിൽ സ്വന്തം വീട്ടിലേക്കു തിരിക്കും. ഞാൻ വീണ്ടും ഒറ്റയ്ക്കാകും. അടുത്ത ദിവസം ലാലേട്ടന്റെ 'കിളിചുണ്ടൻ മാമ്പഴം' എന്ന സിനിമ കണ്ടു. പുറത്തുനിന്നും ഒരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നെ പോകുന്നതിന്റെ തലേന്നാൾ ഞങ്ങൾ കടൽക്കരയിലേക്ക് കാറ്റു കൊള്ളാൻ പോയി. കല്ലായി പുഴയും, കടൽക്കരയും ഞങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചതിൽ പ്രധാനപങ്കു വഹിക്കുന്നു.. എത്രയോ നേരം തിരമാലകൾ ഞങ്ങളുടെ പാദങ്ങളെ തഴുകിയുണർത്തി നിർവൃതിയിലാഴ്ത്തി.. കൈകൾ കോർത്തു പൂഴിമണലിൽ ചാടിതിമർക്കുന്ന ഞങ്ങളെ പരിചയമില്ലാത്ത പല മുഖങ്ങളും വീക്ഷിക്കുന്നുണ്ടായിരുന്നു. കടൽപ്പുറത്തെ മണൽ വാരിയെറിഞ്ഞും, ആർത്തലക്കുന്ന തിരമാലകൾക്കൊപ്പം നൃത്തം ചവിട്ടിയും ഞങ്ങൾ സ്വയം മതിമറന്നു രസിച്ചു. പരസ്പരം കൈകൾകോർത്തു സായാഹ്ന സന്ധ്യയോളം മനസ്സുകൾ കൈമാറി ഞങ്ങൾ പ്രണയം പങ്കുവച്ചു. ഒരു തമാശക്ക് എന്നോട് കെർവ്വിച്ച് കടലിന്റെ അഗാധതയിലേക്ക് നടന്നിറങ്ങിപ്പോയ ശ്രീയെ ഞാൻ പുറകെപോയി വലിച്ചു എന്നിലേക്ക് ചേർത്തുപിടിച്ചു.. അസ്തമനാർക്കൻ ആ നീലസാഗരത്തെ കാശ്മീരനിറമാക്കി വിട പറയാനൊരുങ്ങവെ, ചെറിയൊരു വിരഹത്തിന്റെ നോവേറ്റുവാങ്ങി ഒരു മടക്കയാത്ര..! അപ്പോഴേക്കും ഇരുട്ടു പകലിനെ പൂർണമായും കീഴടക്കിയിരുന്നു.. നക്ഷത്രങ്ങൾ കണ്ണുചിമ്മാൻ തുടങ്ങിയിരുന്നു. അന്നെന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടാണ് ശ്രീ അവന്റെ ഫ്ലാറ്റിലേക്കു പോയത്. അടുത്ത ദിവസം രാവിലെതന്നെ ശ്രീ പറുദീസയിലേക്കു വന്നു. അന്നൊരു ഞായാറാഴ്ചയായിരുന്നു ! മമ്മയും, അപ്പാപ്പനും പള്ളിയിൽ പോയ നേരമായിരുന്നു ശ്രീ എത്തിച്ചേർന്നത്. ആ നേരം എല്ലാം മറന്നു ഞങ്ങൾ അലിഞ്ഞുചേർന്നു. ശ്രീ നാട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞു ഞാൻ കരഞ്ഞപ്പോൾ അവൻ ചുംബനങ്ങളാൽ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. 'ഇനിയെന്നാണ് കാണുന്നത്' എന്നുള്ള എന്റെ ചോദ്യത്തിനു വ്യക്തമായൊരു ഉത്തരം പറയാനാകാതെ ശ്രീ കുഴങ്ങി. ആന്റിയുടെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു പോയാൽ പിന്നെ എന്തു കാരണം പറഞ്ഞു തിരികെ വരും? എന്നാലും എവിടെ വച്ചെങ്കിലും കാണാം എന്ന ഉറപ്പു നല്കി ശ്രീ മമ്മയോട് യാത്ര പറയാനായി കാത്തിരുന്നു. ബസ്സിലാണ് അവൻ പോകുന്നത്. മമ്മയും, അപ്പാപ്പനും വന്നപ്പോൾ അവരോടു യാത്ര പറഞ്ഞു എന്റെ ശ്രീ പോകുന്നത് നിർന്നിമേഷനായി ഞാൻ നോക്കിനിന്നു. അന്നേരം വികാരങ്ങളൊന്നും പുറമേ പ്രകടിപ്പിക്കാനായില്ല. നേരെയോടി മുറിയിൽ കയറി. എന്തു പറയണമെന്നോ, ചെയ്യണമെന്നോ അറിയാതെ ഒരു വെരുകിനെ പോലെ ഞാൻ ആ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ പരതി നടന്നു. 'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ..' എന്ന ഗാനത്തിനോടൊപ്പം എന്റെ ദുഃഖം അണപൊട്ടിയൊഴുകി. ഒരേ കണക്കിനു എത്രയോ സമയം ഞാൻ കരഞ്ഞു. മുമ്പ് ക്രിസ്തുമസ്സിനു കോട്ടയത്തു പോയപ്പോഴുള്ളതിനേക്കാൾ വിഷമം അപ്പോൾ തോന്നി. അന്നു ശ്രീ കോഴിക്കോട്ടേക്കു മടങ്ങിവരുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇനി മെഡിസിനു അഡ്മിഷൻ കിട്ടിയാൽ മാത്രമേ തിരികെ വരൂ.. വിധിയെ പഴിച്ചിട്ട് കാര്യമില്ല. എന്നെ കാണാതിരുന്നാൽ ശ്രീയാളാകെ മാറും. വിഷമിച്ചു സമയത്തിനു ഭക്ഷണം പോലും കഴിക്കില്ല. ഇപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ പിണങ്ങിയപ്പോൾ മമ്മക്കും, ശ്രീയുടെ ആന്റിക്കും സംശയം ഞങ്ങൾക്ക് ഏതെങ്കിലും പെണ്‍കുട്ടിയുമായി പ്രേമമുണ്ടോ എന്നാണ്. അവർ എന്നോടു ശ്രീക്കെന്താ പറ്റിയതെന്നു ചോദിച്ചു. മമ്മ ശ്രീയോടും.. പക്ഷെ മമ്മയും, ആ ആന്റിയും തമ്മിൽ ഒരേ സമയം സംസാരിച്ചിട്ടില്ല. അതുകൊണ്ടു രക്ഷപ്പെട്ടു. അല്ലെങ്കിൽ ഞങ്ങൾ രണ്ടുപേരുമിങ്ങനെ ഒരുപോലെ ആഹാരം പോലും കഴിക്കാതെ ടെൻഷനടിച്ചിരിക്കുന്നതറിഞ്ഞെങ്കിൽ അവർക്ക് സംശയമായേനെ ! ശ്രീ പോയപ്പോഴും, വീട്ടിലെത്തിയപ്പോഴും എന്നെ വിളിച്ചിരുന്നു. ശ്രീയുടെ വീട് നാട്ടിൻപുറത്തായാതിനാൽ മൊബൈലിൽ സംസാരിക്കുമ്പോൾ വ്യക്തമല്ല. സിഗ്നലിന്റെ പ്രശ്നം ഉണ്ട്. എന്തായാലും മൂന്ന് ദിവസം വെറും വിളികളിലൊതുങ്ങി ഞങ്ങളുടെ ബന്ധം ! നാലാന്നാൾ ശ്രീ എന്നെ കാണാൻ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. അതിനു കാരണവുമുണ്ട്. പണ്ട് കോട്ടയത്തു വന്നിട്ടുണ്ടായ സംഭവവികാസങ്ങൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒന്നാണ്. ഇപ്പോഴാണെങ്കിൽ സ്വസ്ഥമായി ഒരിടത്തും ഇരിക്കാൻ കഴിയാത്ത ചൂടാണ്. നീണ്ട യാത്ര ആയതിനാൽ ശ്രീ വളരെ ക്ഷീണിതനായിപ്പോകും. എന്നാൽ ശ്രീ വിട്ടില്ല. അരുണ്‍ ചേട്ടന്റെ വീട്ടിൽ വച്ചു കാണാമെന്നും ആ ചേട്ടന്റെ കുടുംബം ചെന്നൈയിൽ ഒരു വിവാഹത്തിനു പോയിരിക്കുകയാണെന്നും എന്നോട് പറഞ്ഞു. പക്ഷെ എനിക്കു പേടി തോന്നി. അവർ വലിയകാശുകാരാണ്. പിന്നെ അതിനു പുറകിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, പപ്പയറിഞ്ഞാൽ പിന്നെ എന്നെ വച്ചേക്കത്തില്ല. അല്ലെങ്കിൽ തന്നെ ആ ചേട്ടന്റെ മുന്നിൽവച്ച് ശ്രീ എന്നോടു കാണിക്കുന്ന താല്പര്യം കണ്ടാൽ ഞാൻ ചമ്മും. ശ്രീക്കാണേൽ ആരെയും ഭയമില്ല. എല്ലാവരുടെ മുന്നിലും ഉള്ള സ്നേഹം പ്രകടിപ്പിക്കും. അതുകൊണ്ട് ഞാൻ 'വരണ് എന്നുതന്നെ പറഞ്ഞു. അങ്ങിനെ ഒരാഴ്ച ആയപ്പോൾ ഒരു ശനിയാഴ്ച ഉച്ചക്ക് ശ്രീയുടെ വിളി വരുന്നു. "ചക്കരേ.. ഞാനിങ്ങു പോന്നെടാ കള്ളാ.. നിന്നെ കാണാതെ വയ്യ ! ഞാൻ ചിരിച്ചുപോയി. ആന്റിയുടെ വീട്ടിൽ കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കാനെന്നു നുണ പറഞ്ഞു വന്നേക്കുകയാണ്. ഞാൻ മമ്മയോട് ശ്രീ വന്ന വിവരം പറഞ്ഞു. മമ്മ അവനെ പറുദീസയിലേക്കു വിളിക്കാൻ പറഞ്ഞു. ഞാൻ വിളിച്ചപ്പോൾ തന്നെ ശ്രീ അങ്കിളിന്റെ ബൈക്കുമായി വീട്ടിൽ വന്നു ഞങ്ങളൊരുമിച്ചു ദിലീപിന്റെ 'തിളക്കം' സിനിമ കാണാൻ പോയി. തിയേറ്ററിനുള്ളിലിരുന്നു തന്നെ ആരും കാണാത്ത വിധത്തിൽ ശ്രീയെന്റെ കൈകളിൽ ചുംബിക്കുന്നുണ്ടായിരുന്നു. എന്റെ വലതുകൈ പിടിച്ച് അവന്റെ മടിയിൽ വയ്ച്ചു. പിന്നെ ഇടവേള സമയത്താണ് എന്റെ കൈ വിട്ടത്. സിനിമ കഴിഞ്ഞ് ഞങ്ങൾ മാനാഞ്ചിറ മൈതാനത്തിലേക്കു പോയി. നേരം സന്ധ്യയോടടുക്കുന്നു. കാറ്റുകൊള്ളാൻ വന്ന ആൾക്കാരെല്ലാം അവിടവിടെ കറങ്ങിനടക്കുന്നു. അന്നവിടെ ഏതോ കന്നട സിനിമയുടെ ഷൂട്ടിംഗ് നടക്കുണ്ടായിരുന്നു. ഞങ്ങൾ ആ പുൽത്തകിടിയിൽ മുഖത്തോടു മുഖം നോക്കിയിരുന്നു. പിന്നെ നാലുപാടും വീക്ഷിച്ചു. എന്താ ഒരു സന്തോഷം ! ഒരാഴ്ചത്തെ വീർപ്പുമുട്ടൽ പരസ്പരം പങ്കുവച്ചു. എട്ടു മണിക്ക് വീട്ടിലേക്കു തിരിച്ചു. വന്നപ്പോഴേ മമ്മ ഓടിവന്നു ശ്രീയോട് നാട്ടിലെ വിശേഷങ്ങൾ തിരക്കി. ശ്രീ അവന്റെ അമ്മയെ വിളിച്ചു മമ്മയെ കൊണ്ടും സംസാരിപ്പിച്ചു. പിന്നെ ഞങ്ങൾ മുകളിലേക്കു പോയി. താഴെ ടി. വിയുടെ ശബ്ദത്തിനിടെ മുകളിൽ എന്തു നടന്നാലും അറിയില്ല. ഞാൻ വസ്ത്രം മാറി മേലു കഴുകി. താഴെ ചെന്നു പപ്പായുടെ സ്പെഷ്യൽ 'ടാംഗ്' ഓറഞ്ച് ജ്യൂസ് കലക്കി കൊണ്ടുവന്നു ശ്രീക്കു കുടിക്കാൻ കൊടുത്തു. ഞങ്ങൾ ഒരു ഗ്ലാസിൽ ജ്യൂസ് മാറിമാറി കുടിച്ചിട്ടു വാതിൽ അടച്ചു. പിന്നെ കെട്ടിപ്പിടിച്ചു കിടന്നു. ഒന്നും ചെയ്യാതെ പത്തു മിനുട്ടോളം അങ്ങിനെതന്നെ കിടന്നു. പിന്നെയാണ് കലാപരിപാടികൾ ആരംഭിച്ചത്. എല്ലാം അതിഗംഭീരമായി പര്യവസാനിച്ചു. ശ്രീയുടെ മുഖത്തെ സംതൃപ്തി എനിക്ക് ദർശിക്കാനാകുമായുരുന്നു.എന്നാൽ അന്ന് അതിനെക്കാളേറെ ഏറ്റവും വലിയൊരു ആശ്ചര്യഹേതു ശ്രീയെ കാത്തിരിക്കുന്നുണ്ടായിരുന്നു.. അവൻ അത്ഭുതം കൊണ്ടു കണ്ണു തള്ളിയ നിമിഷം ! എന്നെ വാനോളം പുകഴ്ത്തി അംഗീകരിച്ച രാത്രി.. (തുടരും ..)
എന്റെ പ്രണയം ...... (ഭാഗം :: 73)
താഴെ വന്നു ശ്രീയോട് ടി. വി നോക്കിയിരിക്കാൻ പറഞ്ഞിട്ട് ഞാൻ അടുക്കളയിലേക്കു പോയി. നേരത്തെ മമ്മയോട് പറഞ്ഞതനുസരിച്ചു മമ്മ പാചകം എനിക്കായി മാറ്റിവച്ചിരുന്നു. ഞാൻ അഞ്ചു ഗ്ലാസ് ഗോതമ്പുമാവെടുത്തു. പപ്പാ കൊണ്ടുവന്ന സ്പെയിനിന്റെ മുന്തിയ ഒലിവെണ്ണ രണ്ടു സ്പൂണ്‍ ആ മാവിലേക്കൊഴിച്ചു. ആവശ്യത്തിനു ഉപ്പും,തിളപ്പിച്ചാറിയ ചെറുചൂടുവെള്ളവുമൊഴിച്ചു നല്ല മാർദ്ദവത്തിൽ അഞ്ചു മിനുട്ടോളം അടിച്ചുകുഴച്ചു, അതിനു മീതെ നനഞ്ഞ തുണിയിട്ട് അടച്ചു മാറ്റിവച്ചു. ഉള്ളി അരിയാൻ പഠിച്ചു വരുന്നതേയുള്ളൂ. കണ്ണു നീറും.അതുകൊണ്ട് എല്ലാം മമ്മ അരിഞ്ഞു തന്നു. വെളിച്ചെണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി. ചെറിയ ഉള്ളി, സവോള, തക്കാളി എന്നിവ നന്നായി ചുമക്കെ വഴറ്റി. അതിലേക്കു ചെറുതീയിൽ വറുത്തു വെള്ളത്തിൽ ചാലിച്ച മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്തിളക്കി, നാലു പച്ചമുളകും കീറിയിട്ടു. ഒരു ഉരുളക്കിഴങ്ങ് കഷ്ണിച്ചതും, കോഴിയുടെ കാലുൾപ്പെടെയുള്ള മുഴുത്ത കഷണങ്ങളും അതിലിട്ടു. കുറച്ചു നേരം വരട്ടി അതെല്ലാം കൂടി ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് കുക്കറിൽ വച്ചു ഒന്നാo വിസിൽ കേട്ടപ്പോൾ തീയ് കുറച്ചുവച്ച് മൂന്നാം വിസിലിനു തീയണച്ചു. അതു തുറന്നു ആവശ്യത്തിന് ഉപ്പും, കാൽ സ്പൂണ്‍ പഞ്ചസാരയും ചേർത്തു വറ്റിച്ചു. അവസാനം കുറച്ചു കുതിർത്ത കശുവണ്ടിപരിപ്പ് മഷിപോലെ അരച്ചതും ഒഴിച്ചു ചൂടാക്കി തിളക്കുംമുമ്പേ വാങ്ങി. പിന്നെ വെളിച്ചെണ്ണയിൽ കടുകും, വറ്റൽ മുളകും, കറിവേപ്പിലയും, ചെറിയ ഉള്ളിയും വറുത്തു അതിൽ താളിച്ചു ഇറക്കി വച്ചു. പച്ചമല്ലിയില ചെറുതായി അരിഞ്ഞു അതിൽ വിതറി. അവസാനം മമ്മയിൽ നിന്നും കണ്ടുപടിച്ച ചെറിയ പൊടിക്കൈ പ്രയോഗങ്ങളും, മിനുക്കുപണികളും ചെയ്തു വാഴയില കൊണ്ടു മൂടിവച്ചു. എന്തോ ഒരു അഹങ്കാരത്തിനു തുടങ്ങിയെങ്കിലും അവസാനം നല്ല അസ്സല് കോഴിക്കറി തയ്യാർ..!.ഒരു പക്ഷെ ശ്രീയോടുള്ള അളവറ്റ സ്നേഹവും, ആത്മാർത്ഥതയും കൊണ്ടാകാം ആ കറിക്ക് അന്ന് അത്രയും രുചി വന്നത്. കാരണം പിന്നെയൊരിക്കലും ഞാനുണ്ടാക്കുമ്പോൾ അത്രയും രുചി കൈവന്നിട്ടില്ല. പിന്നെ ആ മാവിനെ വട്ടത്തിൽ പരത്തി, വാലുകളെയെല്ലാം കത്തികൊണ്ടു മുറിച്ചുമാറ്റി ചപ്പാത്തി തവയിൽ എണ്ണ തൊടാതെ കറക്കി രണ്ടു വശവും വേവിച്ചു, അതിനെ തീയിലിട്ടു പൊള്ളിച്ചു. പിന്നെ അതിന്റെ ഒരു വശത്ത് പശുവിൻ നെയ് തൂവി കാസറോളിൽ നിക്ഷേപിച്ചു. കൈയ് കുറച്ചു പൊള്ളിയെങ്കിലും ഉഗ്രൻ ചപ്പാത്തികൾ തയ്യാർ ! ഞാൻ ചെയ്യുന്ന വേഗത കണ്ടു മമ്മപോലും മൂക്കത്തു വിരൽ വച്ചുപോയി. ശ്രീയായിരുന്നു മനസ്സുനിറയെ.. കഴിക്കാൻ കുറച്ചു താമസിച്ചെങ്കിലും ആത്മാഭിമാനത്തോടെ, പ്രിയതോഴന് എന്റെ കൈകളാൽ ഞാൻ തന്നെ വിളമ്പിക്കൊടുത്തു. സത്യം പറഞ്ഞാൽ അടുക്കളയിൽ നടന്ന സംഭവങ്ങളൊന്നും ശ്രീക്ക് അറിയില്ല. ഞാൻ മമ്മയെ ഒരു നുറുങ്ങിനു സഹായിക്കുകയാവും എന്നാണ് ശ്രീ കരുതിയത്, മമ്മയോട് ആദ്യമേ സംഗതി പൊളിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ഞാനും ഒപ്പം കഴിക്കണമെന്ന ശ്രീയുടെ നിർബന്ധത്തിനു വഴങ്ങി ഞാനും കൂടെയിരുന്നു. ശ്രീ ചപ്പാത്തിയും, കോഴിക്കറിയും നന്നായി കഴിച്ചു. വെള്ളവും കുടിച്ചു എണീക്കുമ്പോൾ ഞാൻ ചോദിച്ചു. "ഇന്നു മമ്മയുടെ പാചകം എങ്ങിനെ?". അവൻ പറഞ്ഞ മറുപടി എന്നിൽ രോമാഞ്ചമുണ്ടാക്കി. "ഇന്നത്തെ രുചി പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഇന്നുവരെ ഇത്ര നല്ല മാർദ്ദവമുള്ള ചപ്പാത്തിയും, കോഴിക്കറിയും ഞാൻ കഴിച്ചിട്ടില്ല. രണ്ടും ഒന്നിനൊന്നു മെച്ചം!" ശ്രീ പറയുന്നതു കേട്ടപ്പോൾ മമ്മ ഓടിവന്നു "ഇനിയെന്തു വേണം..? സന്തോഷമായില്ലേ?ചായ ഇട്ടതു കൊള്ളാത്തതിനു ശ്രീ കുറ്റം പറഞ്ഞു എന്നു പറഞ്ഞ് എന്തൊരു വിഷമമായിരുന്നു എന്റെ ഓമന പുത്രന്.. ഇപ്പോൾ ആ വിഷമം മാറിയില്ലേ? ഇതെല്ലാം ടോമി ഒറ്റയ്ക്ക് ഉണ്ടാക്കിയതാ മോനെ..!". മമ്മയുടെ വാക്കുകൾ കേട്ട് ശ്രീ അന്ധാളിച്ചുപോയി. വിശ്വസിക്കാനാകാത്തതുപോലെ കണ്ണു തള്ളി നിന്ന ശ്രീയെ ഞാൻ തോളിൽ തട്ടി വിളിച്ചു. "മമ്മയുടെ ആ കൈപുണ്യം മോനും കിട്ടിയിട്ടുണ്ട്. അത്രയുമല്ല. ഒരുപടി മുന്നേ.. " ശ്രീ വീണ്ടും പറഞ്ഞു. എൻട്രൻസിനു പോലും പഠിക്കാതെ അടുക്കളയിൽ നിന്നു കഷ്ടപ്പെട്ടതിന്റെ ഫലമാണ്. പാചകം ഒരു കലയാണ്. കണക്കാണ് എന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു. അന്ന് മകന്റെ കൈപുണ്യം മമ്മ അയൽവീട്ടുകാരെ കൂടെ അറിയിച്ചു. എന്റെ പേരും പറഞ്ഞു ശാന്തിയാന്റിക്കും കൊടുത്തു കുറച്ചു കോഴിക്കറി. കഴിച്ചവരെല്ലാം മൂക്കത്തു വിരൽ വച്ചു. ശ്രീയാണേൽ മുകളിൽ വന്നു എന്നെ കെട്ടിപിടിച്ചൊരു ഉമ്മ തന്നു. എന്നെ മുഴുവൻ കോഴിക്കറിയുടെ മണമായിരുന്നു. "ഞാൻ ചോദിക്കട്ടെ പപ്പയോടും,മമ്മയോടും . ഈ തങ്കകുടത്തിനെ എനിക്കു തരാൻ.." ശ്രീ എന്റെ ചെവിയിൽ ചോദിച്ചു. ഞാൻ ചിരിച്ചു .. "ഹും.. ചോദിച്ചുനോക്ക്. ഇപ്പോൾ തരും. നല്ല പെട!" ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. പിന്നെ നേരം വൈകിയതിനാൽ ശ്രീ യാത്ര പറഞ്ഞു പോയി. "നാളെ ഞായറാഴ്ച രാവിലെ വരാമെന്ന ഉറപ്പിന്മേൽ ആണ് ഞാനന്നു ശ്രീയെ വിട്ടത്. വീട്ടിൽ കൂടെ നിർത്താൻ മറ്റൊരു പോംവഴിയുമില്ലായിരുന്നു.. പിറ്റേന്നാൾ മമ്മയും, അപ്പാപ്പനും പോയപ്പോൾ ശ്രീയെ ഫോണ്‍ ചെയ്തു ഞാൻ വിളിച്ചുവരുത്തി. ഞങ്ങൾ ജീവിതം വളരെയധികം ആസ്വാദ്യകരമാക്കി ആ ദിവസം ! ഓരോ ദിനവും ഒന്നിനൊന്നു മെച്ചപ്പെട്ടതായി തോന്നി. പത്തൊൻപതു വർഷം വളർത്തി വലുതാക്കിയ മാതാ-പിതാക്കളെക്കാൾ കൂടുതൽ, ശ്രീയുടെ ജീവിതരീതികളും, ശീലങ്ങളും ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയുണ്ടാകില്ല. അതുപോലെ തന്നെ മറിച്ചും.. അന്നു വൈകിട്ട് ശ്രീ തിരിച്ചു നാട്ടിലേക്കു പോകും. അതുകൊണ്ട് എന്നെ കാണാൻ വേണ്ടി മാത്രം വന്നതാണ്. അടിമുടിയെന്നെ ചുംബനകുസുമങ്ങൾ അർപ്പിച്ച് ശ്രീ കടന്നുപോയപ്പോൾ എന്തെന്നില്ലാത്ത നിരാശ എന്നെ കീഴടക്കി ! ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഞങ്ങളുടെ ബന്ധം ഇനിയെത്ര നാളിങ്ങനെ ഒളിച്ചും, പാത്തും കൊണ്ടുപോകാൻ കഴിയും എന്നെനിക്കൊരു രൂപവുമില്ലായിരുന്നു. ഏറ്റവും വിഷമം ഇങ്ങനെ അവിടെയും, ഇവിടെയും തമ്മിൽ കാണാതെ ജീവിക്കുന്നതിലായിരുന്നു. അന്ന് ശ്രീ പോകുന്നതിനു മുമ്പ് 'നടേശൻ' എന്ന ഒരു അങ്കിളിനെ എനിക്കു പരിചയപ്പെടുത്തി. അയാൾക്ക് സ്വന്തമായി ഡ്രൈവിംഗ് സ്കൂൾ ഉണ്ടായിരുന്നു. ഈ അവധിക്കാലം എനിക്കു ബോറടിക്കാതിരിക്കാൻ, ശ്രീയുടെ നിർദ്ദേശപ്രകാരം ഞാൻ അടുത്ത ദിവസം തന്നെ ഡ്രൈവിംഗിനും, ബ്രേക്ക് ഡാൻസ് പഠിക്കാനും ചേർന്നു. അടുത്ത ആഴ്ച വരാമെന്ന വാഗ്ദാനവും നല്കി പോയ ശ്രീ അതറിഞ്ഞപ്പോൾ സന്തോഷം പ്രകടിപ്പിച്ചു. അങ്ങിനെ നാളുകൾ കടന്നുപോകവെ ഒരു നാൾ പ്ലസ്‌ടു പരീക്ഷയുടെ ഫലമറിഞ്ഞു. മമ്മയുടെ ഒരു ബന്ധു മുഖാന്തിരം നേരത്തെ അറിഞ്ഞതാണ്. ഫിസിക്സ്, കെമിസ്ട്രി ഒഴികെ മറ്റു വിഷയങ്ങൾക്ക് നല്ല മാർക്ക് കിട്ടിയിട്ടുണ്ട്. കെമിസ്ട്രിക്കു ഞാൻ 80%പ്രതീക്ഷിച്ചതാണ്. നിസ്സാര മാർക്കിൽ കൈവിട്ടുപോയി. എല്ലാവരും എന്നെ അനുമോദിച്ചു. എന്തായാലും എല്ലാവർക്കും സന്തോഷം തന്നെയായിരുന്നു. എനിക്കൊരു ബൈക്ക് ഉറപ്പായി. എന്റെ വിജയം ശ്രീയോടാണ് ഞാൻ ആദ്യം വിളിച്ചുപറഞ്ഞത്. അവനെന്നെ പ്രത്യേകം അനുമോദിച്ചു. പിന്നെ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ എൻട്രൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശ്രീയുടെയും, എന്റെയും, സുൽഫിയുടെയും ഫലമറിഞ്ഞു വന്നത് ശ്രീയുടെ അങ്കിൾ ആണ്. അന്നേദിവസം ശ്രീ കോഴിക്കോടിനു വരുന്ന വഴിയാണ്. ആ ദിവസം എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒന്നാണ്. ശ്രീക്കു മെഡിസിനു റാങ്ക് ലിസ്റ്റിൽ ആയിരത്തിനു താഴെ വന്നു.! ഞാനേറെ അകലെയും.. പക്ഷെ എഞ്ചിനീയറിംഗിനു ആയിരത്തിനു പുറത്തു വന്നു എന്റെ റാങ്ക് ! സുൽഫിക്ക് രണ്ടുമില്ല. ഒരു വശത്ത് എന്റെ ശ്രീ ഭാവിയിൽ ഡോക്ടർ ആകുമെന്നുള്ള സന്തോഷവും, മറുവശത്ത് ഞങ്ങൾ രണ്ടു ധ്രുവങ്ങളിലായി പോകുമല്ലോ എന്നുള്ള വിഷമവും.. അതിനേക്കാൾ അത്ഭുതം ആ നല്ല വാർത്ത ശ്രീയെ അറിയിക്കാനുള്ള അവസരം എനിക്കാണ് കിട്ടിയത്. ശ്രീയുടെ അങ്കിൾ വിളിക്കുമ്പോൾ മൊബൈൽ കിട്ടുന്നില്ല. ഞാൻ വിളിച്ചപ്പോൾ കിട്ടി. വെള്ള ഓവർകോട്ടും, സ്റ്റെതെസ്കോപ്പും ധരിച്ചു ശ്രീ നടന്നുവരുന്നതു ഞാൻ മനസ്സിൽ സ്വപ്നം കണ്ടു. കണക്കിലുള്ള ഗഹനപാടവമാണ് എന്നെ കരകയറ്റിയത്. കഴിഞ്ഞ ക്ലാസ്സുകളിൽ ഒരിക്കലും ആരെയും കടന്നുകയറാൻ സമ്മതിക്കാതെ പിടിച്ചുനിന്നതിനൊരു തിരിച്ചടി ! അന്ന് ശ്രീയോട് മമ്മക്കൊരു അസൂയ തോന്നിയോ എന്നൊരു സംശയം ! സ്കൂളിലെ പരീക്ഷകൾക്കൊപ്പം, ശ്രീയുടെ പഠനത്തിനോടൊപ്പം പഠിച്ച അറിവു കൊണ്ട് ഇത്രയുമെങ്കിലും നേടിയില്ലേ എന്ന സമാധാനമായിരുന്നു എനിക്ക്.. അത് പറഞ്ഞ് ഞാൻ മമ്മയെ സമാധാനിപ്പിച്ചു. അന്ന് എന്റെ നിർബന്ധം കൊണ്ടു മമ്മ ഒരു പാൽപായസം ഉണ്ടാക്കി. മമ്മ പള്ളിയിൽ വലിച്ഛനെയും, കുറവിലങ്ങാടുമെല്ലാം വിളിച്ചുപറഞ്ഞു. ഞാൻ ശ്രീയെ ഫോണിൽ വിളിച്ചു .."ചേട്ടാ ഈയിടെയായി എന്റെ തലമുടി കൊഴിയുന്നുവോ എന്നൊരു സംശയം! എന്താ ചെയ്ക ? ഞാൻ വേവലാതിപ്പെട്ടു.. എന്റെ തലമുടി ശ്രീക്ക് ദൗർബല്യമാണ്.. അവൻ അവന്റെ അമ്മയോടു ചോദിച്ചിട്ട് പറുദീസയിൽ വന്നപ്പോൾ ശാമ്പ്രാണി കട്ട പൊടിച്ചു തീക്കനലിൽ ഇട്ട് എന്റെ മുടിയിൽ പുക കൊള്ളിക്കാൻ വന്നു.. ഞാൻ ശ്വാസം മുട്ടി എണീട്ടോടുമ്പോൾ അവനതും കൊണ്ട് എന്റെ പുറകേയോടി.. മുടി പിടിച്ച് നന്നായി പുക കൊള്ളിച്ചു. എന്നിട്ട് ഇനി ഷാമ്പൂ ഇടാതെ വെളിച്ചെണ്ണ തേച്ചു കുളിക്കാൻ പറഞ്ഞു. അത്ര ശ്രദ്ധയായിരുന്നു ശ്രീക്ക് എന്റെ ഓരോ കാര്യങ്ങളിലും.. അന്ന് ശ്രീ വന്നതേ നേരെയിങ്ങുപോന്നു. മിഠായിയും വാങ്ങിയാണ് വന്നത്. ഞങ്ങൾ സന്തോഷം പങ്കുവച്ചു. ശ്രീയുടെ മുഖത്ത് ചെറിയൊരു വിഷാദം ഞാനിടക്കു ശ്രദ്ധിച്ചു. എനിക്കു മെഡിസിൻ കിട്ടാത്തതിനാലാകും അതെന്നു ഞാൻ സംശയിച്ചു. പപ്പാ വിളിച്ചു സന്തോഷം അറിയിച്ചു. എനിക്കൊരു സമ്മാനം വാങ്ങിത്തരാൻ മമ്മായോടു പറഞ്ഞാണ് പപ്പാ ഫോണ്‍ വച്ചത്. അന്ന് ആന്റിയുടെ അടുത്തുപോയി അത്താഴം കഴിക്കാമെന്നു ശ്രീ പറഞ്ഞു. എന്തോ ഒരു വിഷമം ശ്രീയെ അലട്ടുന്നുണ്ടെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോടു പറയാൻ ഞാൻ അപേക്ഷിച്ചു. അവൻ അവന്റെ മനസ്സു തുറക്കാൻ തുടങ്ങി. ചേച്ചിയെ കെട്ടിച്ചപ്പോൾ ശ്രീയുടെ അച്ഛൻ കുറച്ചു രൂപ വീടിന് അടുത്തുള്ള ഒരാളിൽ നിന്ന് വട്ടിപലിശക്ക് കടം എടുത്തിരുന്നു.. എല്ലാ മാസവും ശമ്പളം കിട്ടുമ്പോൾ പലിശ കൃത്യമായി കൊടുത്തു വന്നു. ഈയിടെ പണത്തിനു കുറച്ചു ഞെരുക്കം വന്നപ്പോൾ പലിശ മുടങ്ങി. ഇപ്പോൾ അയാൾ മുതലും, പലിശയും വേണമെന്നു പറഞ്ഞു അച്ഛനെ വല്ലാതെ ശല്യപ്പെടുത്തുന്നു. അതുകൊണ്ട് ശ്രീ പോരുമ്പോൾ ആ വീട്ടിൽ എല്ലാവരും വലിയ വിഷമത്തിലാണ്. ശ്രീയുടെ അച്ഛന് തറവാട്ടുമഹിമയോർത്തു മറ്റാരുടെയും മുന്നിൽ തല കുനിക്കാനും കഴിയുന്നില്ല. ശ്രീ പറയുന്നതു കേട്ട് ഒരു മരപ്പാവ കണക്കെ ഞാൻ ഞാനിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ഞാനതു തുടച്ചു, കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു. പരിഹരിക്കാൻ കഴിയാത്ത ഒന്നല്ല ഈ പ്രശ്നമെന്ന് പറഞ്ഞപ്പോൾ അവൻ കുനിഞ്ഞിരുന്നു.. എന്തെങ്കിലുമൊരു വഴി ഈശോ കാണിക്കുമെന്നു പറഞ്ഞു ശ്രീയെ ഞാൻ സമാധാനിപ്പിച്ചു. ഒരു വശത്ത് സന്തോഷം! മറുവശത്ത് സന്താപം! അവൻ യാത്ര പറഞ്ഞ് അകലുമ്പോൾ എന്റെ മനസ്സ് ശരിക്കും നൊമ്പരപ്പെട്ടു. അപ്പോൾ ഞാനൊന്ന് മനസ്സിൽ തീരുമാനിച്ചു...(തുടരും..) 74 തൊട്ട് 101 വരെ Please visit tomysree.blogspot.com
ശ്രീ ആയിരുന്നു അത്. 'മുത്തേ ' എന്നു വിളിച്ചിട്ട് പൊട്ടികരച്ചിലായിരുന്നു. അതും കൊച്ചുകുട്ടികൾ കരയുന്നതുപോലെ ഏങ്ങിയേങ്ങി.. അതുകേട്ട് ഞാൻ വല്ലാതെയായി.. "എന്താ.. എന്തുപറ്റി? എവിടാ? പറയ്?" ഞാൻ സംയമനം പാലിച്ചുകൊണ്ട് ചോദിച്ചു. അപ്പോൾ ഞാനും കൂടി നിയന്ത്രണം വിട്ടാൽ ശരിയാവില്ല എന്നു തോന്നി. "എനിക്കുവയ്യ ഇനിയിങ്ങനെ പിടിച്ചുനില്ക്കാൻ.. ! എന്റെ ധൈര്യമെല്ലാം ചോർന്നുപോയി. നിന്നെ കാണാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു. ഇനി വയ്യ ! എനിക്കിപ്പോൾ നിന്നെ കാണണം. എല്ലാ തെറ്റിനും മാപ്പ് ! " അവൻ കിതപ്പോടെ നിർത്തി. "ഈ പാതിരായ്ക്കോ..?! എങ്ങിനെ കാണാനാണ്..? ഒന്നാമത് എനിക്കു നല്ല സുഖമില്ല. എന്താ ഒരു ശബ്ദവ്യത്യാസം.. ചേട്ടൻ മദ്യപിച്ചിട്ടുണ്ടോ?" ശ്രീയുടെ സംസാരത്തിലൊരു പന്തികേടു തോന്നിയതു കൊണ്ടാണ് ഞാനങ്ങിനെ ചോദിച്ചത്. ശ്രീയതു സമ്മതിക്കുകയും ചെയ്തു. നേരമൊന്നു വെളുക്കട്ടെയെന്നു പറഞ്ഞപ്പോൾ എങ്ങോട്ടെന്നില്ലാതെ റോഡുവഴി അലഞ്ഞുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കാകെ ഭയമായി. പിന്നൊന്നും ചിന്തിച്ചില്ല. ഞാൻ ശ്രീയോട് പറുദീസയിലേക്ക് വരാൻ പറഞ്ഞു. ഇരുപതു മിനുട്ടോളം കഴിഞ്ഞപ്പോൾ ശ്രീ ഗേറ്റിനു പുറത്തുണ്ടെന്ന് പറഞ്ഞു വീണ്ടും എന്നെ വിളിച്ചു. മമ്മ നല്ല ഉറക്കമാണ്. അപ്പാപ്പൻ ഇടയ്ക്ക് ചുമക്കുന്ന ശബ്ദം കേൾക്കാം. ഞാൻ ശബ്ദമുണ്ടാക്കാതെ താഴെ ചെന്നു ഗേറ്റിന്റെ ചാവിയെടുത്ത്, അടുക്കള വാതിൽ തുറന്നു വീടിനു പുറകിലൂടെ ചെന്നു ഗേറ്റിന്റെ പൂട്ടു തുറന്നു. പക്ഷെ ശ്രീയെ അവിടെയെങ്ങും കണ്ടില്ല. ഞാൻ റോഡിലിറങ്ങി നോക്കുമ്പോൾ ഒരു മൂലയ്ക്കു മാറി മതിലിൽ ചാരിയങ്ങിനെ നില്ക്കുന്നു. ഞാൻ അടുത്തേക്കു ചെന്നു കൈപിടിച്ചു. അവിടെ വച്ചു തന്നെ എന്നെ കെട്ടിപ്പിടിച്ചമർത്തി മുഖത്തു നിറയെ ഉമ്മകൾ തന്നു. "ഞാൻ തള്ളിമാറ്റി. ഇതു പൊതുവഴിയാണ്. വികാരപ്രകടനങ്ങളെല്ലാം പിന്നെ..! അകത്തേക്കു വാ.". ഞാൻ ശ്രീയെ വിളിച്ചു എന്റെ മുറിയിൽ കൊണ്ടുപോയി. ശ്രീ സംസാരിച്ചപ്പോൾ കള്ളിന്റെയും, സിഗരറ്റിന്റെയും വല്ലാത്ത മണം. എനിക്കു ക്ലാസ് ഇല്ലാത്തതിനാൽ മമ്മ ആറു മണിക്കേ ഉണരൂ. പക്ഷെ, അപ്പാപ്പൻ നേരത്തെ ഉണരാൻ സാദ്ധ്യതയുണ്ട്. പാലു വാങ്ങാൻ പോകുന്നതിനും, നടക്കാനും കൂടിയാണത് ! വിയർത്തു മുഷിഞ്ഞുനാറിയ വസ്ത്രങ്ങളും, ആകെയുലഞ്ഞ തലമുടിയും കൂടി ശ്രീയെ കണ്ടപ്പോൾ വല്ലാതെ തോന്നി. ഷർട്ടിന്റെ ബട്ടണ്‍സ് പോലും മാറിയും,തിരിഞ്ഞുമാണ് ഇട്ടിരിക്കുന്നത്. ഉടുപ്പുo, മുണ്ടും, ഷഡ്ഡിയും ഊരി മാറ്റിയിട്ട് മേലുകഴുകാൻ ഞാൻ പറഞ്ഞു. അല്ലാതെ മുഷിഞ്ഞു നാറി എങ്ങിനെയാണ് ബെഡ്ഡിൽ കിടക്കുന്നത്. അപ്പോൾ രണ്ടു കൈകളും ഉയർത്തിയിട്ടു ഞാൻ തന്നെ വസ്ത്രങ്ങൾ ഊരിക്കൊടുക്കാൻ പറഞ്ഞു. പിന്നെ ഞാൻ തന്നെ എല്ലാം ഊരിമാറ്റി. അപ്പോൾ കുളിപ്പിച്ചുക്കൊടുക്കാൻ നിർബന്ധം പിടിച്ചു. പിന്നെ കുളിമുറിയിൽ കൊണ്ടുപോയി നന്നായി കുളിപ്പിച്ചു, തല തോർത്തിച്ചു പുറത്തു വന്നു. ശ്രീയുടെ വീട്ടിൽ പോയ നാൾ മഴ നനഞ്ഞ എന്റെ വസ്ത്രങ്ങൾ മാറി പകരo ഞാനിട്ടു വന്ന ശ്രീയുടെ ഒരു ജോഡി വസ്ത്രം അലമാരിയിലുണ്ടായിരുന്നു. അതുകൊണ്ട് ആ ചെളി പിടിച്ച വസ്ത്രങ്ങൾ വെള്ളത്തിൽ താഴ്ത്തി. എന്റെ ഷോർട്ട്സ് എടുത്തു ധരിപ്പിച്ചു. പിന്നെ കിടന്നുറങ്ങിക്കോളാൻ ഞാൻ ശ്രീയോട് പറഞ്ഞു. അവനപ്പോൾ എന്നെ മെത്തയിൽ പിടിച്ചിരുത്തി എന്റെ മടിയിൽ തലവച്ചു കിടന്നു. എന്റെ മടിയിൽ തല ചായ്ച്ചു കണ്ണുകളടച്ചു ശ്രീ നിർവൃതി പൂണ്ട വേളയിൽ, എനിക്കു അവനോടുള്ള അളവറ്റ സ്നേഹത്തിന്റെ നന്ദിസൂചകമെന്നപോൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ആ ചുടുകണ്ണീർ തുള്ളികൾ എന്റെ കൈകളിൽ പതിച്ചപ്പോൾ എന്റെ കണ്ണുകളെയും അത് ഈറനണിയിച്ചു. പിന്നെയവൻ എല്ലാം മറന്ന് കൂർക്കം വലിച്ചുറങ്ങി. കൂർക്കംവലി പുറത്തു കേൾക്കാതിരിക്കാൻ 'ഗസൽ' ശബ്ദം കുറച്ചുവച്ചു. ശ്രീയന്ന് നന്നായി മദ്യപിച്ചിരുന്നു. ആ മുഖം കണ്ടപ്പോൾ സഹതാപം തോന്നി. ഇപ്പോൾ ഒന്നും സംസാരിക്കുന്നില്ല. 'തലയിലെ കെട്ടിറങ്ങട്ടെ' എന്ന തീരുമാനത്തിൽ ഞാനെത്തി. ഇനി മമ്മ കാണാതെ ശ്രദ്ധിക്കണം. അവരൊക്കെ പള്ളിയിൽ പോകുന്നതുവരെ ശ്രദ്ധിച്ചാൽ മതിയാകും. നേരം വെളുത്തു കഴിഞ്ഞാൽ പിന്നെ ജിമ്മിൽ പോയി ശ്രീ നേരെയിങ്ങോട്ടു പോന്നു എന്നൊരു നുണയെങ്കിലും പറയാം. പിന്നെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ശ്രീക്കു കാവലിരുന്നു എന്നു തന്നെ പറയാം. ചിന്തകൾ എന്നെ വീർപ്പുമുട്ടിച്ച ഒരു രാത്രി ആയിരുന്നു അത്! ഞാൻ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പ്രയാണം ചെയ്യുന്നില്ലേ എന്നൊരു മന:സാക്ഷികുത്ത്. നേരം വെളുത്തപ്പോൾ ഞാൻ താഴെ ചെന്നു മമ്മയുണ്ടാക്കിയ വെള്ളയപ്പം പഞ്ചസാരയും കൂട്ടിയടിച്ചു. അത്ര വിശപ്പായിരുന്നു. എന്റെ ആർത്തി കണ്ടിട്ട് മമ്മ അത്ഭുതപ്പെട്ടു. "വയറിലെ പ്രശ്നങ്ങളൊക്കെ മാറിയല്ലേ. ഇനി മരുന്നൊന്നും വേണ്ട അല്ലെ മോനെ.." മമ്മയുടെ ചോദ്യത്തിനു കഴിച്ചുകൊണ്ടു തന്നെ 'വേണ്ട' എന്നു തല കുലുക്കി. അന്ന് ഞായറാഴ്ച ആയതുകൊണ്ട് മമ്മയും, അപ്പാപ്പനും രാവിലെ പള്ളിയിൽ പോകും. പഠിക്കാനുണ്ടെന്ന കാരണം പറഞ്ഞ് ഞാൻ ഉഴപ്പി. റീനയാന്റി കാറുമായി വന്നു. അവരെല്ലാം പോയതും ഞാനോടിച്ചെന്നു ഗേറ്റ് പൂട്ടി അകത്തുവന്നു. ശ്രീയെ ഒൻപതു മണിക്കു വിളിച്ചുണർത്തണം. അല്പം സംസാരിക്കാനുണ്ട്. ഞാൻ കുളി കഴിഞ്ഞു ഒരു മെഴുകുതിരി കൊളുത്തി പ്രാർത്ഥിച്ചു. എന്റെ ശ്രീയെ എന്റെ കണ്‍മുമ്പിൽ കൊണ്ടുതന്നതിന്.. ഇപ്പോൾ മനസ്സിന്റെ ആധി കെട്ടടങ്ങിയിരിക്കുന്നു. ഈ പ്രശ്നം ഏതായാലും ഒത്തുതീർപ്പായി. ഇനിയൊന്നുണ്ടാകാതെ ശ്രദ്ധിച്ചേ മതിയാകൂ. ഞാൻ പിന്നെ കുറച്ചു പഠിച്ചു. കൃത്യം ഒൻപതിനു തന്നെ ശ്രീയെ വിളിച്ചുണർത്തി. ഉണർന്നതും അവൻ എന്നെ വലിച്ചു ആ നെഞ്ചിലേക്കിട്ടു. കുറച്ചുനേരം കഴിഞ്ഞു എണീറ്റു കുളിമുറിയിലേക്ക് പോയി. തിരികെ വന്നതും ഞാൻ താഴെ ചെന്നു ബൂസ്റ്റ് ഇട്ട ഒരു ഗ്ലാസ് പാൽ കൊണ്ടുകൊടുത്തു. "ഇതു വയറ്റിലേക്ക് ചെന്നാൽ പിരിയുമോ എന്നറിയില്ല. എന്തായാലും കുടിച്ചാട്ടെ.! ശ്രീ ഒറ്റയിരുപ്പിൽ അതത്രയും കുടിച്ചു. "മുത്തെ.. നീയെന്റെ ജീവനാ.." അവൻ നിറകണ്ണുകളോടെ പറഞ്ഞു.."അതിനി എപ്പോഴും പറയണമെന്നില്ല. ചേട്ടന് ഇന്നലത്തെ സംഭവങ്ങൾ എന്തേലും ഓർമ്മയുണ്ടോ? ആരാണ് ചേട്ടനെ ഇത്രയും കള്ളു കുടിപ്പിച്ചത്? ഞാനാ സുൽഫിയെ വിളിക്കുന്നുണ്ട്. കള്ളുകുടിച്ച് ഷർട്ടിന്റെ ബട്ടണ്‍ മാറിയിട്ട് എന്തായിരുന്നു ഒരു വേഷം? അറിഞ്ഞോ, അറിയാതെയോ ഞാനും കൂടി അതിനു കാരണക്കാരനായിപോയല്ലോ ഈശോയെ ..! പിരിഞ്ഞ വിഷമത്തെക്കാളും കഠിനമായിരുന്നു ഇന്നലെ ആ അവസ്ഥയിൽ കണ്ടപ്പോഴുള്ള വിഷമം ! ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്." എല്ലാം കേട്ട് ശ്രീ കുനിഞ്ഞിരുന്നു. പിന്നെ പതം പറയാൻ തുടങ്ങി. ' ഞാനിന്നലെ നീ പോയ ശേഷം നിന്നെ ശല്യപ്പെടുത്തണ്ട എന്നു കരുതി കടിച്ചുപിടിച്ചിരുന്നു. പക്ഷെ നീ ഇറങ്ങിപോകുന്നതു കണ്ടപ്പോൾ എന്റെ ചങ്കു പറിഞ്ഞു പോകുന്ന വേദന തോന്നി. സന്ധ്യയാകാൻ തുടങ്ങിയപ്പോൾ ആ വിഷമം കൂടി സഹിക്കാവുന്നതിലും അപ്പുറമായി. പിന്നെ ഞാൻ സുൽഫിയെ വിളിച്ചു ബാറിൽ പോയി. രണ്ടു പെഗ് അകത്തോട്ടു ചെന്നതും എനിക്കപ്പോൾ തന്നെ നിന്നെ കാണണം. നല്ല ഫിറ്റ് ആയപ്പോൾ ഫ്ലാറ്റിൽ കയറാൻ പറ്റാത്ത ഒരവസ്ഥ വന്നു. ആന്റിയോട് ടോമികുട്ടന്റെ വീട്ടിലേക്കു പോകുന്നു എന്നു നുണ പറഞ്ഞു സുൽഫിയോടൊപ്പം മാനാഞ്ചിറ മൈതാനത്തു പോയി മൂന്നു മണിവരെ ഞങ്ങൾ അവിടെയിരുന്നു.. പിന്നെ തിരിച്ച് ഫ്ലാറ്റിൽ പോകാൻ കഴിയില്ല. എന്നെ ഇവിടെ വിട്ടു അങ്കിളിന്റെ ബൈക്കുമായി അവൻ പോയി. ഇന്ന് ഞായറാഴ്ച ആയതിനാൽ അങ്കിളിന് ബൈക്കു വേണ്ട. പിന്നെ നിന്റെ നോട്ടം, ആരെയും മയക്കുന്ന ആ ചിരി, നീ തന്ന സുഖങ്ങൾ എല്ലാംകൂടി ഓർത്തപ്പോൾ എന്റെ സമനില തെറ്റിപ്പോയി.." ഇത്രയും പറഞ്ഞു ശ്രീ എന്റെ മുഖത്തേക്കു നോക്കി. "ആരാ പറഞ്ഞത് എന്നെ മറക്കാൻ? എല്ലാം സ്വയം തീരുമാനിച്ചിട്ട്, ഇങ്ങനെ ടെൻഷനടിക്കേണ്ട വല്ല കാര്യവുമുണ്ടോ? എല്ലാ പിണക്കങ്ങളും തീർക്കാനല്ലേ ഞാനിന്നലെ ചേട്ടന്റെ അരികിലേക്കു വന്നത്. അപ്പോൾ എന്തൊക്കെയോ പറഞ്ഞു ജാഡയിലിരുന്നു. കള്ളുകുടിച്ചു കറങ്ങി നടന്ന സമയത്ത് രാത്രി പട്രോളിംഗിനിറങ്ങിയ പോലീസുകാരുടെ കണ്ണിൽ പെടാത്തതു ഭാഗ്യം ! എൻട്രൻസ് പരീക്ഷ ഇങ്ങടുത്തു എന്നെങ്കിലും ചേട്ടൻ ഓർക്കണമായിരുന്നു. അല്ലെങ്കിൽ തന്നെ ഞാൻ പറഞ്ഞോ എന്നോടു പിണങ്ങാൻ ..? എന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയായിരുന്നു. പക്ഷെ ഞാൻ പ്രശ്നങ്ങൾ പെട്ടെന്നു തീരാൻ പ്രാർത്ഥിക്കുകയാണ് ചെയ്തത്.! അതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം! എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞല്ലോ.. സമാധാനമായി." ഞാൻ ഒരു ചെറു ചിരിയോടെ ആ മുഖത്തേക്കു നോക്കി . "അയ്യോ.. ദൈവമേ നന്ദി ! എന്റെ ചക്കര ചിരിച്ചു കണ്ടു." പെട്ടെന്ന് ശ്രീയെന്നെ വലിച്ചു മെത്തയിലിട്ടു. "എന്റെ ദേഹത്തു തൊടാൻ വരട്ടെ, അതിനുമുമ്പ് എന്നോടൊരു സത്യം ചെയ്യണം. ശേഷം മതി വികാരപ്രകടനങ്ങളൊക്കെ.." വീണ്ടും അവൻ എന്റെ നേരെ നോക്കി. ആ സമയത്ത് ശ്രീയെ കൊണ്ട് എന്തും സമ്മതിപ്പിക്കാം എന്നെനിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. "ഇനി ചേട്ടൻ ഒരിക്കലും സിഗരറ്റ് വലിക്കാൻ പാടില്ല. എന്നെന്നേക്കുമായി അത് ഉപേക്ഷിക്കണം. എനിക്കുവേണ്ടിയും, ഈ ചെറിയ പ്രായത്തിൽ ചേട്ടന്റെ ആരോഗ്യത്തിനു വേണ്ടിയും.." ശ്രീ ഒരു നിമിഷം ഒന്നാലോചിച്ചു. പിന്നെ എന്റെ കണ്‍മുന്നിൽ കീശയിൽ കിടന്ന സിഗരറ്റ് കവർ എടുത്തു പിച്ചിചീന്തി ചവറ്റുകൊട്ടയിലിട്ടു. എന്റെ തലയിൽ തൊട്ടു സത്യവും ചെയ്തു. അതിനു ശേഷം ഞാൻ ശ്രീ സിഗരറ്റ് വലിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല. പിന്നെ ഞങ്ങൾ അത്രയും നാളത്തെ വികാരങ്ങൾ പരസ്പരം പങ്കുവച്ചു. രണ്ടോ, മൂന്നോ കാമവിരാമത്തിനൊടുവിൽ പ്രാതലും കഴിച്ചു സന്തോഷമായി പോകുന്ന ശ്രീയെ യാത്രയാക്കി മടങ്ങുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സമാധാനവും, സംതൃപ്തിയുമായിരുന്നു.. അപ്പോഴും മമ്മയും, അപ്പാപ്പനും പള്ളിയിൽ നിന്നും തിരികെ എത്തിയിട്ടുണ്ടായിരുന്നില്ല... (തുടരും..)
എന്റെ പ്രണയം ..... (ഭാഗം :: 72)
അന്നത്തെ ദിവസം ഉറക്കവും, പഠനവും പന്നിയിറച്ചി കൂട്ടിയുള്ള ഊണും, ശ്രീയോടുള്ള പഞ്ചാരയടിയുമായി കടന്നുപോയി. പിന്നെയുള്ള ദിനങ്ങൾ ഞങ്ങൾ മത്സരിച്ചു പഠിച്ചു. അങ്ങിനെ എന്റെ വാർഷിക പരീക്ഷകളെല്ലാം കഴിഞ്ഞു. ഫിസിക്സ് ഒഴികെ എല്ലാം വളരെ ഭംഗിയായി എഴുതാൻ കഴിഞ്ഞു. പപ്പാ വിളിച്ചപ്പോഴും എന്നെ പ്രത്യേകo ഓർമ്മിപ്പിച്ച കാര്യം എൻട്രൻസ് പരീക്ഷയെ കുറിച്ചാണ്. ഒരു അഞ്ചു പൈസാ നിക്ഷേപതുക കൊടുക്കില്ല. മെരിറ്റിൽ ജയിച്ചാൽ മാത്രമേ എം. ബി. ബി. എസ് അല്ലെങ്കിൽ എഞ്ചിനീയറിംഗിനു ചേർക്കുകയുള്ളൂ എന്നു പപ്പാ തീർത്തുപറഞ്ഞു. അങ്ങിനെ സ്വകാര്യ കലാലയസ്വപ്നങ്ങൾ എനിക്ക് അന്യമായി. ആയിടെ ഞാനും ശ്രീയും തമ്മിൽ ദിവസേന കാണും. അന്നന്നുള്ള വിശേഷങ്ങൾ നേരിട്ടും, ഫോണിലൂടെയും കൈമാറും. 1983 മാർച്ച് 24 നാണ് ശ്രീ ജനിച്ചത്. പക്ഷെ സ്കൂൽ രജിസ്റ്ററിൽ വേറൊരു ദിവസം ആണ്. അന്ന് വയസ്സു തികക്കാൻ വേണ്ടി മാതാ-പിതാക്കന്മാർ അങ്ങിനെ ചെയ്തു. ഞാൻ ജനിച്ചത് 1986 ജൂലൈ 28 ന് ഉച്ചയ്ക്ക് 12 മണിക്ക്.. പക്ഷെ ശ്രീ നോക്കുന്നത് ജന്മനക്ഷത്രമാണ്.. കാരണം 2004 ൽ പിറന്നാളാഘോഷം മാർച്ച് 31 നു ആയിരുന്നു. അമ്പലത്തിലാണ് കൂടുതൽ നേർച്ചകൾ നടത്തുന്നത്.. അതുകൊണ്ട് ജന്മദിനാഘോഷം ഓരോ വർഷവും ദിവസങ്ങൾ മാറി വരും. 2003 ലെ അവന്റെ ജന്മദിനത്തിന് ശ്രീയുടെ ആന്റി ചെറിയൊരു സദ്യയൊക്കെ ഉണ്ടാക്കി. ആന്റി ഞങ്ങളെ വിളിച്ചതിൻ പ്രകാരം ഞാനും, മമ്മയും കൂടി അവരുടെ ഫ്ലാറ്റിൽ പോയിരുന്നു. അന്ന് ജന്മദിന സമ്മാനമായി നല്ലൊരു ജോഡി കാൻവാസ് മമ്മ വാങ്ങി. അതു ഞാൻ ശ്രീക്കു കൊടുത്തു പണ്ടത്തെ എന്റെ ആഗ്രഹം തീർത്തു. അന്ന് എല്ലാവരുടെയും മദ്ധ്യത്തിൽ ഒളിച്ചും, പാത്തുമുള്ള ചെറിയ ചുംബനങ്ങളിൽ ഒതുക്കേണ്ടിവന്നു ഞങ്ങളുടെ വികാരവിചാരങ്ങൾ! പരീക്ഷകൾ കഴിഞ്ഞാൽ പാർക്കിലും, ബീച്ചിലും, സിനിമക്കും പോകാമെന്നു ശ്രീ പറഞ്ഞിരുന്നു. പെസഹവ്യാഴവും, ദുഃഖവെള്ളിയും കഴിഞ്ഞ് ഏപ്രിൽ ഇരുപതിന് ഈസ്റ്റർ അടിപൊളിയായി കൊണ്ടാടി. ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിച്ചു. ഞങ്ങൾക്കു രണ്ടുപേർക്കും മെഡിസിനു അഡ്മിഷൻ കിട്ടാനും, ശ്രീ കോഴിക്കോട് വിട്ടു പോകാതിരിക്കാനും തമ്പുരാനോട് കേണപേക്ഷിച്ചു. ശ്രീക്ക് പലതരം പലഹാരങ്ങൾ കൊടുത്തു. ഞങ്ങൾ ലാലേട്ടനും, സിമ്രാനും അഭിനയിച്ച 'പോപ് കാണ്‍' തമിഴ് സിനിമ കണ്ടു. അങ്ങിനെപ്രവേശന പരീക്ഷ സുദിനവും വന്നെത്തി. എൻട്രൻസ് പരീക്ഷകൾ എനിക്കു കഠിനവും, ശ്രീക്ക് നല്ല എളുപ്പവുമായിരുന്നു. അവന്റെ ഏകലക്ഷ്യവും അതു തന്നെയായിരുന്നു. അവൻ എം. ബി. ബി. എസ് പ്രവേശന പരീക്ഷ മാത്രമേ എഴുതിയുള്ളൂ. പിന്നെ ഞങ്ങൾ ചിറകു വച്ചു പറക്കുകയായിരുന്നു. അവന്റെ ബൈക്കിൽ ഒട്ടിയിരുന്നു ധാരാളം യാത്രകൾ ! ഞങ്ങൾ സ്വയം മറന്ന നാളുകൾ! മീനചൂടിൽ ക്രിക്കറ്റ് കളിക്കാൻ ശ്രീയുടെ ചങ്ങാതിമാർ മൈതാനത്ത് ഒത്തുകൂടുന്ന വേളയിൽ ഞാനും അതിൽ പങ്കുചേരും. വൈകുന്നേരങ്ങളിൽ ഫുട്ബോൾ ആണ് കളിക്കുക. ഞാൻ ശ്രീക്കു കുടിക്കാനുള്ളതും, ഇടയ്ക്കു കഴിക്കാനുള്ളതും പാഴ്സൽ ചെയ്താണ് പോകുന്നത്. ഒരിക്കൽ രണ്ടുപേർക്കും നല്ല വിശപ്പ്! കടയിൽ നിന്നു കഴിക്കാൻ കൈയ്യിൽ കാശില്ല. അപ്പോഴാണ് അവിടെ ഒരു കല്യാണമണ്ഡപത്തിൽ ആരുടെയോ വിവാഹം നടക്കുന്നു. നിറയെ ജനക്കൂട്ടം. ശ്രീ എന്നെയും വിളിച്ച് അങ്ങോട്ടു പോയി. വിളിക്കാത്ത സദ്യക്ക് ചോറുണ്ണാൻ ഞാനില്ല എന്നു പറഞ്ഞപ്പോൾ, എന്നെ നിർബന്ധിച്ച് പയ്യന്റെ ആൾക്കാരോടൊപ്പം അകത്തു കയറി, ആദ്യപന്തിയിൽ തന്നെ കയറി വിവിധതരം കറികളും, നാലു തരം പായസവും കൂട്ടി ഉഗ്രൻ സദ്യയുണ്ടു. അതുകഴിഞ്ഞ് ഒന്നുമറിയാത്തതുപൊലെ വരനെയും, വധുവിനെയും അനുഗ്രഹിച്ചിട്ടാണ് ഞങ്ങൾ ഇറങ്ങിപ്പോന്നത്. "എങ്ങിനെ ധൈര്യം കിട്ടി..? ആരേലും തിരിച്ചറിഞ്ഞു പിടിച്ചിരുന്നെങ്കിൽ നാണക്കേടാകുമായിരുന്നില്ലേ?" എന്ന എന്റെ ചോദ്യത്തിന് "താൻ എഴുതാപ്പുറം വായിക്കണ്ട." എന്നായിരുന്നു ശ്രീയുടെ മറുപടി. ഇനി മൂന്നു ദിവസം കൂടിയേ ശ്രീ കോഴിക്കോടുള്ളൂ.. പിന്നെ പെരുമ്പാവൂരിൽ സ്വന്തം വീട്ടിലേക്കു തിരിക്കും. ഞാൻ വീണ്ടും ഒറ്റയ്ക്കാകും. അടുത്ത ദിവസം ലാലേട്ടന്റെ 'കിളിചുണ്ടൻ മാമ്പഴം' എന്ന സിനിമ കണ്ടു. പുറത്തുനിന്നും ഒരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നെ പോകുന്നതിന്റെ തലേന്നാൾ ഞങ്ങൾ കടൽക്കരയിലേക്ക് കാറ്റു കൊള്ളാൻ പോയി. കല്ലായി പുഴയും, കടൽക്കരയും ഞങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചതിൽ പ്രധാനപങ്കു വഹിക്കുന്നു.. എത്രയോ നേരം തിരമാലകൾ ഞങ്ങളുടെ പാദങ്ങളെ തഴുകിയുണർത്തി നിർവൃതിയിലാഴ്ത്തി.. കൈകൾ കോർത്തു പൂഴിമണലിൽ ചാടിതിമർക്കുന്ന ഞങ്ങളെ പരിചയമില്ലാത്ത പല മുഖങ്ങളും വീക്ഷിക്കുന്നുണ്ടായിരുന്നു. കടൽപ്പുറത്തെ മണൽ വാരിയെറിഞ്ഞും, ആർത്തലക്കുന്ന തിരമാലകൾക്കൊപ്പം നൃത്തം ചവിട്ടിയും ഞങ്ങൾ സ്വയം മതിമറന്നു രസിച്ചു. പരസ്പരം കൈകൾകോർത്തു സായാഹ്ന സന്ധ്യയോളം മനസ്സുകൾ കൈമാറി ഞങ്ങൾ പ്രണയം പങ്കുവച്ചു. ഒരു തമാശക്ക് എന്നോട് കെർവ്വിച്ച് കടലിന്റെ അഗാധതയിലേക്ക് നടന്നിറങ്ങിപ്പോയ ശ്രീയെ ഞാൻ പുറകെപോയി വലിച്ചു എന്നിലേക്ക് ചേർത്തുപിടിച്ചു.. അസ്തമനാർക്കൻ ആ നീലസാഗരത്തെ കാശ്മീരനിറമാക്കി വിട പറയാനൊരുങ്ങവെ, ചെറിയൊരു വിരഹത്തിന്റെ നോവേറ്റുവാങ്ങി ഒരു മടക്കയാത്ര..! അപ്പോഴേക്കും ഇരുട്ടു പകലിനെ പൂർണമായും കീഴടക്കിയിരുന്നു.. നക്ഷത്രങ്ങൾ കണ്ണുചിമ്മാൻ തുടങ്ങിയിരുന്നു. അന്നെന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടാണ് ശ്രീ അവന്റെ ഫ്ലാറ്റിലേക്കു പോയത്. അടുത്ത ദിവസം രാവിലെതന്നെ ശ്രീ പറുദീസയിലേക്കു വന്നു. അന്നൊരു ഞായാറാഴ്ചയായിരുന്നു ! മമ്മയും, അപ്പാപ്പനും പള്ളിയിൽ പോയ നേരമായിരുന്നു ശ്രീ എത്തിച്ചേർന്നത്. ആ നേരം എല്ലാം മറന്നു ഞങ്ങൾ അലിഞ്ഞുചേർന്നു. ശ്രീ നാട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞു ഞാൻ കരഞ്ഞപ്പോൾ അവൻ ചുംബനങ്ങളാൽ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. 'ഇനിയെന്നാണ് കാണുന്നത്' എന്നുള്ള എന്റെ ചോദ്യത്തിനു വ്യക്തമായൊരു ഉത്തരം പറയാനാകാതെ ശ്രീ കുഴങ്ങി. ആന്റിയുടെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു പോയാൽ പിന്നെ എന്തു കാരണം പറഞ്ഞു തിരികെ വരും? എന്നാലും എവിടെ വച്ചെങ്കിലും കാണാം എന്ന ഉറപ്പു നല്കി ശ്രീ മമ്മയോട് യാത്ര പറയാനായി കാത്തിരുന്നു. ബസ്സിലാണ് അവൻ പോകുന്നത്. മമ്മയും, അപ്പാപ്പനും വന്നപ്പോൾ അവരോടു യാത്ര പറഞ്ഞു എന്റെ ശ്രീ പോകുന്നത് നിർന്നിമേഷനായി ഞാൻ നോക്കിനിന്നു. അന്നേരം വികാരങ്ങളൊന്നും പുറമേ പ്രകടിപ്പിക്കാനായില്ല. നേരെയോടി മുറിയിൽ കയറി. എന്തു പറയണമെന്നോ, ചെയ്യണമെന്നോ അറിയാതെ ഒരു വെരുകിനെ പോലെ ഞാൻ ആ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ പരതി നടന്നു. 'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ..' എന്ന ഗാനത്തിനോടൊപ്പം എന്റെ ദുഃഖം അണപൊട്ടിയൊഴുകി. ഒരേ കണക്കിനു എത്രയോ സമയം ഞാൻ കരഞ്ഞു. മുമ്പ് ക്രിസ്തുമസ്സിനു കോട്ടയത്തു പോയപ്പോഴുള്ളതിനേക്കാൾ വിഷമം അപ്പോൾ തോന്നി. അന്നു ശ്രീ കോഴിക്കോട്ടേക്കു മടങ്ങിവരുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇനി മെഡിസിനു അഡ്മിഷൻ കിട്ടിയാൽ മാത്രമേ തിരികെ വരൂ.. വിധിയെ പഴിച്ചിട്ട് കാര്യമില്ല. എന്നെ കാണാതിരുന്നാൽ ശ്രീയാളാകെ മാറും. വിഷമിച്ചു സമയത്തിനു ഭക്ഷണം പോലും കഴിക്കില്ല. ഇപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ പിണങ്ങിയപ്പോൾ മമ്മക്കും, ശ്രീയുടെ ആന്റിക്കും സംശയം ഞങ്ങൾക്ക് ഏതെങ്കിലും പെണ്‍കുട്ടിയുമായി പ്രേമമുണ്ടോ എന്നാണ്. അവർ എന്നോടു ശ്രീക്കെന്താ പറ്റിയതെന്നു ചോദിച്ചു. മമ്മ ശ്രീയോടും.. പക്ഷെ മമ്മയും, ആ ആന്റിയും തമ്മിൽ ഒരേ സമയം സംസാരിച്ചിട്ടില്ല. അതുകൊണ്ടു രക്ഷപ്പെട്ടു. അല്ലെങ്കിൽ ഞങ്ങൾ രണ്ടുപേരുമിങ്ങനെ ഒരുപോലെ ആഹാരം പോലും കഴിക്കാതെ ടെൻഷനടിച്ചിരിക്കുന്നതറിഞ്ഞെങ്കിൽ അവർക്ക് സംശയമായേനെ ! ശ്രീ പോയപ്പോഴും, വീട്ടിലെത്തിയപ്പോഴും എന്നെ വിളിച്ചിരുന്നു. ശ്രീയുടെ വീട് നാട്ടിൻപുറത്തായാതിനാൽ മൊബൈലിൽ സംസാരിക്കുമ്പോൾ വ്യക്തമല്ല. സിഗ്നലിന്റെ പ്രശ്നം ഉണ്ട്. എന്തായാലും മൂന്ന് ദിവസം വെറും വിളികളിലൊതുങ്ങി ഞങ്ങളുടെ ബന്ധം ! നാലാന്നാൾ ശ്രീ എന്നെ കാണാൻ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. അതിനു കാരണവുമുണ്ട്. പണ്ട് കോട്ടയത്തു വന്നിട്ടുണ്ടായ സംഭവവികാസങ്ങൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒന്നാണ്. ഇപ്പോഴാണെങ്കിൽ സ്വസ്ഥമായി ഒരിടത്തും ഇരിക്കാൻ കഴിയാത്ത ചൂടാണ്. നീണ്ട യാത്ര ആയതിനാൽ ശ്രീ വളരെ ക്ഷീണിതനായിപ്പോകും. എന്നാൽ ശ്രീ വിട്ടില്ല. അരുണ്‍ ചേട്ടന്റെ വീട്ടിൽ വച്ചു കാണാമെന്നും ആ ചേട്ടന്റെ കുടുംബം ചെന്നൈയിൽ ഒരു വിവാഹത്തിനു പോയിരിക്കുകയാണെന്നും എന്നോട് പറഞ്ഞു. പക്ഷെ എനിക്കു പേടി തോന്നി. അവർ വലിയകാശുകാരാണ്. പിന്നെ അതിനു പുറകിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, പപ്പയറിഞ്ഞാൽ പിന്നെ എന്നെ വച്ചേക്കത്തില്ല. അല്ലെങ്കിൽ തന്നെ ആ ചേട്ടന്റെ മുന്നിൽവച്ച് ശ്രീ എന്നോടു കാണിക്കുന്ന താല്പര്യം കണ്ടാൽ ഞാൻ ചമ്മും. ശ്രീക്കാണേൽ ആരെയും ഭയമില്ല. എല്ലാവരുടെ മുന്നിലും ഉള്ള സ്നേഹം പ്രകടിപ്പിക്കും. അതുകൊണ്ട് ഞാൻ 'വരണ് എന്നുതന്നെ പറഞ്ഞു. അങ്ങിനെ ഒരാഴ്ച ആയപ്പോൾ ഒരു ശനിയാഴ്ച ഉച്ചക്ക് ശ്രീയുടെ വിളി വരുന്നു. "ചക്കരേ.. ഞാനിങ്ങു പോന്നെടാ കള്ളാ.. നിന്നെ കാണാതെ വയ്യ ! ഞാൻ ചിരിച്ചുപോയി. ആന്റിയുടെ വീട്ടിൽ കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കാനെന്നു നുണ പറഞ്ഞു വന്നേക്കുകയാണ്. ഞാൻ മമ്മയോട് ശ്രീ വന്ന വിവരം പറഞ്ഞു. മമ്മ അവനെ പറുദീസയിലേക്കു വിളിക്കാൻ പറഞ്ഞു. ഞാൻ വിളിച്ചപ്പോൾ തന്നെ ശ്രീ അങ്കിളിന്റെ ബൈക്കുമായി വീട്ടിൽ വന്നു ഞങ്ങളൊരുമിച്ചു ദിലീപിന്റെ 'തിളക്കം' സിനിമ കാണാൻ പോയി. തിയേറ്ററിനുള്ളിലിരുന്നു തന്നെ ആരും കാണാത്ത വിധത്തിൽ ശ്രീയെന്റെ കൈകളിൽ ചുംബിക്കുന്നുണ്ടായിരുന്നു. എന്റെ വലതുകൈ പിടിച്ച് അവന്റെ മടിയിൽ വയ്ച്ചു. പിന്നെ ഇടവേള സമയത്താണ് എന്റെ കൈ വിട്ടത്. സിനിമ കഴിഞ്ഞ് ഞങ്ങൾ മാനാഞ്ചിറ മൈതാനത്തിലേക്കു പോയി. നേരം സന്ധ്യയോടടുക്കുന്നു. കാറ്റുകൊള്ളാൻ വന്ന ആൾക്കാരെല്ലാം അവിടവിടെ കറങ്ങിനടക്കുന്നു. അന്നവിടെ ഏതോ കന്നട സിനിമയുടെ ഷൂട്ടിംഗ് നടക്കുണ്ടായിരുന്നു. ഞങ്ങൾ ആ പുൽത്തകിടിയിൽ മുഖത്തോടു മുഖം നോക്കിയിരുന്നു. പിന്നെ നാലുപാടും വീക്ഷിച്ചു. എന്താ ഒരു സന്തോഷം ! ഒരാഴ്ചത്തെ വീർപ്പുമുട്ടൽ പരസ്പരം പങ്കുവച്ചു. എട്ടു മണിക്ക് വീട്ടിലേക്കു തിരിച്ചു. വന്നപ്പോഴേ മമ്മ ഓടിവന്നു ശ്രീയോട് നാട്ടിലെ വിശേഷങ്ങൾ തിരക്കി. ശ്രീ അവന്റെ അമ്മയെ വിളിച്ചു മമ്മയെ കൊണ്ടും സംസാരിപ്പിച്ചു. പിന്നെ ഞങ്ങൾ മുകളിലേക്കു പോയി. താഴെ ടി. വിയുടെ ശബ്ദത്തിനിടെ മുകളിൽ എന്തു നടന്നാലും അറിയില്ല. ഞാൻ വസ്ത്രം മാറി മേലു കഴുകി. താഴെ ചെന്നു പപ്പായുടെ സ്പെഷ്യൽ 'ടാംഗ്' ഓറഞ്ച് ജ്യൂസ് കലക്കി കൊണ്ടുവന്നു ശ്രീക്കു കുടിക്കാൻ കൊടുത്തു. ഞങ്ങൾ ഒരു ഗ്ലാസിൽ ജ്യൂസ് മാറിമാറി കുടിച്ചിട്ടു വാതിൽ അടച്ചു. പിന്നെ കെട്ടിപ്പിടിച്ചു കിടന്നു. ഒന്നും ചെയ്യാതെ പത്തു മിനുട്ടോളം അങ്ങിനെതന്നെ കിടന്നു. പിന്നെയാണ് കലാപരിപാടികൾ ആരംഭിച്ചത്. എല്ലാം അതിഗംഭീരമായി പര്യവസാനിച്ചു. ശ്രീയുടെ മുഖത്തെ സംതൃപ്തി എനിക്ക് ദർശിക്കാനാകുമായുരുന്നു.എന്നാൽ അന്ന് അതിനെക്കാളേറെ ഏറ്റവും വലിയൊരു ആശ്ചര്യഹേതു ശ്രീയെ കാത്തിരിക്കുന്നുണ്ടായിരുന്നു.. അവൻ അത്ഭുതം കൊണ്ടു കണ്ണു തള്ളിയ നിമിഷം ! എന്നെ വാനോളം പുകഴ്ത്തി അംഗീകരിച്ച രാത്രി.. (തുടരും ..)
എന്റെ പ്രണയം ...... (ഭാഗം :: 73)
താഴെ വന്നു ശ്രീയോട് ടി. വി നോക്കിയിരിക്കാൻ പറഞ്ഞിട്ട് ഞാൻ അടുക്കളയിലേക്കു പോയി. നേരത്തെ മമ്മയോട് പറഞ്ഞതനുസരിച്ചു മമ്മ പാചകം എനിക്കായി മാറ്റിവച്ചിരുന്നു. ഞാൻ അഞ്ചു ഗ്ലാസ് ഗോതമ്പുമാവെടുത്തു. പപ്പാ കൊണ്ടുവന്ന സ്പെയിനിന്റെ മുന്തിയ ഒലിവെണ്ണ രണ്ടു സ്പൂണ്‍ ആ മാവിലേക്കൊഴിച്ചു. ആവശ്യത്തിനു ഉപ്പും,തിളപ്പിച്ചാറിയ ചെറുചൂടുവെള്ളവുമൊഴിച്ചു നല്ല മാർദ്ദവത്തിൽ അഞ്ചു മിനുട്ടോളം അടിച്ചുകുഴച്ചു, അതിനു മീതെ നനഞ്ഞ തുണിയിട്ട് അടച്ചു മാറ്റിവച്ചു. ഉള്ളി അരിയാൻ പഠിച്ചു വരുന്നതേയുള്ളൂ. കണ്ണു നീറും.അതുകൊണ്ട് എല്ലാം മമ്മ അരിഞ്ഞു തന്നു. വെളിച്ചെണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി. ചെറിയ ഉള്ളി, സവോള, തക്കാളി എന്നിവ നന്നായി ചുമക്കെ വഴറ്റി. അതിലേക്കു ചെറുതീയിൽ വറുത്തു വെള്ളത്തിൽ ചാലിച്ച മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്തിളക്കി, നാലു പച്ചമുളകും കീറിയിട്ടു. ഒരു ഉരുളക്കിഴങ്ങ് കഷ്ണിച്ചതും, കോഴിയുടെ കാലുൾപ്പെടെയുള്ള മുഴുത്ത കഷണങ്ങളും അതിലിട്ടു. കുറച്ചു നേരം വരട്ടി അതെല്ലാം കൂടി ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് കുക്കറിൽ വച്ചു ഒന്നാo വിസിൽ കേട്ടപ്പോൾ തീയ് കുറച്ചുവച്ച് മൂന്നാം വിസിലിനു തീയണച്ചു. അതു തുറന്നു ആവശ്യത്തിന് ഉപ്പും, കാൽ സ്പൂണ്‍ പഞ്ചസാരയും ചേർത്തു വറ്റിച്ചു. അവസാനം കുറച്ചു കുതിർത്ത കശുവണ്ടിപരിപ്പ് മഷിപോലെ അരച്ചതും ഒഴിച്ചു ചൂടാക്കി തിളക്കുംമുമ്പേ വാങ്ങി. പിന്നെ വെളിച്ചെണ്ണയിൽ കടുകും, വറ്റൽ മുളകും, കറിവേപ്പിലയും, ചെറിയ ഉള്ളിയും വറുത്തു അതിൽ താളിച്ചു ഇറക്കി വച്ചു. പച്ചമല്ലിയില ചെറുതായി അരിഞ്ഞു അതിൽ വിതറി. അവസാനം മമ്മയിൽ നിന്നും കണ്ടുപടിച്ച ചെറിയ പൊടിക്കൈ പ്രയോഗങ്ങളും, മിനുക്കുപണികളും ചെയ്തു വാഴയില കൊണ്ടു മൂടിവച്ചു. എന്തോ ഒരു അഹങ്കാരത്തിനു തുടങ്ങിയെങ്കിലും അവസാനം നല്ല അസ്സല് കോഴിക്കറി തയ്യാർ..!.ഒരു പക്ഷെ ശ്രീയോടുള്ള അളവറ്റ സ്നേഹവും, ആത്മാർത്ഥതയും കൊണ്ടാകാം ആ കറിക്ക് അന്ന് അത്രയും രുചി വന്നത്. കാരണം പിന്നെയൊരിക്കലും ഞാനുണ്ടാക്കുമ്പോൾ അത്രയും രുചി കൈവന്നിട്ടില്ല. പിന്നെ ആ മാവിനെ വട്ടത്തിൽ പരത്തി, വാലുകളെയെല്ലാം കത്തികൊണ്ടു മുറിച്ചുമാറ്റി ചപ്പാത്തി തവയിൽ എണ്ണ തൊടാതെ കറക്കി രണ്ടു വശവും വേവിച്ചു, അതിനെ തീയിലിട്ടു പൊള്ളിച്ചു. പിന്നെ അതിന്റെ ഒരു വശത്ത് പശുവിൻ നെയ് തൂവി കാസറോളിൽ നിക്ഷേപിച്ചു. കൈയ് കുറച്ചു പൊള്ളിയെങ്കിലും ഉഗ്രൻ ചപ്പാത്തികൾ തയ്യാർ ! ഞാൻ ചെയ്യുന്ന വേഗത കണ്ടു മമ്മപോലും മൂക്കത്തു വിരൽ വച്ചുപോയി. ശ്രീയായിരുന്നു മനസ്സുനിറയെ.. കഴിക്കാൻ കുറച്ചു താമസിച്ചെങ്കിലും ആത്മാഭിമാനത്തോടെ, പ്രിയതോഴന് എന്റെ കൈകളാൽ ഞാൻ തന്നെ വിളമ്പിക്കൊടുത്തു. സത്യം പറഞ്ഞാൽ അടുക്കളയിൽ നടന്ന സംഭവങ്ങളൊന്നും ശ്രീക്ക് അറിയില്ല. ഞാൻ മമ്മയെ ഒരു നുറുങ്ങിനു സഹായിക്കുകയാവും എന്നാണ് ശ്രീ കരുതിയത്, മമ്മയോട് ആദ്യമേ സംഗതി പൊളിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ഞാനും ഒപ്പം കഴിക്കണമെന്ന ശ്രീയുടെ നിർബന്ധത്തിനു വഴങ്ങി ഞാനും കൂടെയിരുന്നു. ശ്രീ ചപ്പാത്തിയും, കോഴിക്കറിയും നന്നായി കഴിച്ചു. വെള്ളവും കുടിച്ചു എണീക്കുമ്പോൾ ഞാൻ ചോദിച്ചു. "ഇന്നു മമ്മയുടെ പാചകം എങ്ങിനെ?". അവൻ പറഞ്ഞ മറുപടി എന്നിൽ രോമാഞ്ചമുണ്ടാക്കി. "ഇന്നത്തെ രുചി പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഇന്നുവരെ ഇത്ര നല്ല മാർദ്ദവമുള്ള ചപ്പാത്തിയും, കോഴിക്കറിയും ഞാൻ കഴിച്ചിട്ടില്ല. രണ്ടും ഒന്നിനൊന്നു മെച്ചം!" ശ്രീ പറയുന്നതു കേട്ടപ്പോൾ മമ്മ ഓടിവന്നു "ഇനിയെന്തു വേണം..? സന്തോഷമായില്ലേ?ചായ ഇട്ടതു കൊള്ളാത്തതിനു ശ്രീ കുറ്റം പറഞ്ഞു എന്നു പറഞ്ഞ് എന്തൊരു വിഷമമായിരുന്നു എന്റെ ഓമന പുത്രന്.. ഇപ്പോൾ ആ വിഷമം മാറിയില്ലേ? ഇതെല്ലാം ടോമി ഒറ്റയ്ക്ക് ഉണ്ടാക്കിയതാ മോനെ..!". മമ്മയുടെ വാക്കുകൾ കേട്ട് ശ്രീ അന്ധാളിച്ചുപോയി. വിശ്വസിക്കാനാകാത്തതുപോലെ കണ്ണു തള്ളി നിന്ന ശ്രീയെ ഞാൻ തോളിൽ തട്ടി വിളിച്ചു. "മമ്മയുടെ ആ കൈപുണ്യം മോനും കിട്ടിയിട്ടുണ്ട്. അത്രയുമല്ല. ഒരുപടി മുന്നേ.. " ശ്രീ വീണ്ടും പറഞ്ഞു. എൻട്രൻസിനു പോലും പഠിക്കാതെ അടുക്കളയിൽ നിന്നു കഷ്ടപ്പെട്ടതിന്റെ ഫലമാണ്. പാചകം ഒരു കലയാണ്. കണക്കാണ് എന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു. അന്ന് മകന്റെ കൈപുണ്യം മമ്മ അയൽവീട്ടുകാരെ കൂടെ അറിയിച്ചു. എന്റെ പേരും പറഞ്ഞു ശാന്തിയാന്റിക്കും കൊടുത്തു കുറച്ചു കോഴിക്കറി. കഴിച്ചവരെല്ലാം മൂക്കത്തു വിരൽ വച്ചു. ശ്രീയാണേൽ മുകളിൽ വന്നു എന്നെ കെട്ടിപിടിച്ചൊരു ഉമ്മ തന്നു. എന്നെ മുഴുവൻ കോഴിക്കറിയുടെ മണമായിരുന്നു. "ഞാൻ ചോദിക്കട്ടെ പപ്പയോടും,മമ്മയോടും . ഈ തങ്കകുടത്തിനെ എനിക്കു തരാൻ.." ശ്രീ എന്റെ ചെവിയിൽ ചോദിച്ചു. ഞാൻ ചിരിച്ചു .. "ഹും.. ചോദിച്ചുനോക്ക്. ഇപ്പോൾ തരും. നല്ല പെട!" ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. പിന്നെ നേരം വൈകിയതിനാൽ ശ്രീ യാത്ര പറഞ്ഞു പോയി. "നാളെ ഞായറാഴ്ച രാവിലെ വരാമെന്ന ഉറപ്പിന്മേൽ ആണ് ഞാനന്നു ശ്രീയെ വിട്ടത്. വീട്ടിൽ കൂടെ നിർത്താൻ മറ്റൊരു പോംവഴിയുമില്ലായിരുന്നു.. പിറ്റേന്നാൾ മമ്മയും, അപ്പാപ്പനും പോയപ്പോൾ ശ്രീയെ ഫോണ്‍ ചെയ്തു ഞാൻ വിളിച്ചുവരുത്തി. ഞങ്ങൾ ജീവിതം വളരെയധികം ആസ്വാദ്യകരമാക്കി ആ ദിവസം ! ഓരോ ദിനവും ഒന്നിനൊന്നു മെച്ചപ്പെട്ടതായി തോന്നി. പത്തൊൻപതു വർഷം വളർത്തി വലുതാക്കിയ മാതാ-പിതാക്കളെക്കാൾ കൂടുതൽ, ശ്രീയുടെ ജീവിതരീതികളും, ശീലങ്ങളും ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയുണ്ടാകില്ല. അതുപോലെ തന്നെ മറിച്ചും.. അന്നു വൈകിട്ട് ശ്രീ തിരിച്ചു നാട്ടിലേക്കു പോകും. അതുകൊണ്ട് എന്നെ കാണാൻ വേണ്ടി മാത്രം വന്നതാണ്. അടിമുടിയെന്നെ ചുംബനകുസുമങ്ങൾ അർപ്പിച്ച് ശ്രീ കടന്നുപോയപ്പോൾ എന്തെന്നില്ലാത്ത നിരാശ എന്നെ കീഴടക്കി ! ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഞങ്ങളുടെ ബന്ധം ഇനിയെത്ര നാളിങ്ങനെ ഒളിച്ചും, പാത്തും കൊണ്ടുപോകാൻ കഴിയും എന്നെനിക്കൊരു രൂപവുമില്ലായിരുന്നു. ഏറ്റവും വിഷമം ഇങ്ങനെ അവിടെയും, ഇവിടെയും തമ്മിൽ കാണാതെ ജീവിക്കുന്നതിലായിരുന്നു. അന്ന് ശ്രീ പോകുന്നതിനു മുമ്പ് 'നടേശൻ' എന്ന ഒരു അങ്കിളിനെ എനിക്കു പരിചയപ്പെടുത്തി. അയാൾക്ക് സ്വന്തമായി ഡ്രൈവിംഗ് സ്കൂൾ ഉണ്ടായിരുന്നു. ഈ അവധിക്കാലം എനിക്കു ബോറടിക്കാതിരിക്കാൻ, ശ്രീയുടെ നിർദ്ദേശപ്രകാരം ഞാൻ അടുത്ത ദിവസം തന്നെ ഡ്രൈവിംഗിനും, ബ്രേക്ക് ഡാൻസ് പഠിക്കാനും ചേർന്നു. അടുത്ത ആഴ്ച വരാമെന്ന വാഗ്ദാനവും നല്കി പോയ ശ്രീ അതറിഞ്ഞപ്പോൾ സന്തോഷം പ്രകടിപ്പിച്ചു. അങ്ങിനെ നാളുകൾ കടന്നുപോകവെ ഒരു നാൾ പ്ലസ്‌ടു പരീക്ഷയുടെ ഫലമറിഞ്ഞു. മമ്മയുടെ ഒരു ബന്ധു മുഖാന്തിരം നേരത്തെ അറിഞ്ഞതാണ്. ഫിസിക്സ്, കെമിസ്ട്രി ഒഴികെ മറ്റു വിഷയങ്ങൾക്ക് നല്ല മാർക്ക് കിട്ടിയിട്ടുണ്ട്. കെമിസ്ട്രിക്കു ഞാൻ 80%പ്രതീക്ഷിച്ചതാണ്. നിസ്സാര മാർക്കിൽ കൈവിട്ടുപോയി. എല്ലാവരും എന്നെ അനുമോദിച്ചു. എന്തായാലും എല്ലാവർക്കും സന്തോഷം തന്നെയായിരുന്നു. എനിക്കൊരു ബൈക്ക് ഉറപ്പായി. എന്റെ വിജയം ശ്രീയോടാണ് ഞാൻ ആദ്യം വിളിച്ചുപറഞ്ഞത്. അവനെന്നെ പ്രത്യേകം അനുമോദിച്ചു. പിന്നെ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ എൻട്രൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശ്രീയുടെയും, എന്റെയും, സുൽഫിയുടെയും ഫലമറിഞ്ഞു വന്നത് ശ്രീയുടെ അങ്കിൾ ആണ്. അന്നേദിവസം ശ്രീ കോഴിക്കോടിനു വരുന്ന വഴിയാണ്. ആ ദിവസം എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒന്നാണ്. ശ്രീക്കു മെഡിസിനു റാങ്ക് ലിസ്റ്റിൽ ആയിരത്തിനു താഴെ വന്നു.! ഞാനേറെ അകലെയും.. പക്ഷെ എഞ്ചിനീയറിംഗിനു ആയിരത്തിനു പുറത്തു വന്നു എന്റെ റാങ്ക് ! സുൽഫിക്ക് രണ്ടുമില്ല. ഒരു വശത്ത് എന്റെ ശ്രീ ഭാവിയിൽ ഡോക്ടർ ആകുമെന്നുള്ള സന്തോഷവും, മറുവശത്ത് ഞങ്ങൾ രണ്ടു ധ്രുവങ്ങളിലായി പോകുമല്ലോ എന്നുള്ള വിഷമവും.. അതിനേക്കാൾ അത്ഭുതം ആ നല്ല വാർത്ത ശ്രീയെ അറിയിക്കാനുള്ള അവസരം എനിക്കാണ് കിട്ടിയത്. ശ്രീയുടെ അങ്കിൾ വിളിക്കുമ്പോൾ മൊബൈൽ കിട്ടുന്നില്ല. ഞാൻ വിളിച്ചപ്പോൾ കിട്ടി. വെള്ള ഓവർകോട്ടും, സ്റ്റെതെസ്കോപ്പും ധരിച്ചു ശ്രീ നടന്നുവരുന്നതു ഞാൻ മനസ്സിൽ സ്വപ്നം കണ്ടു. കണക്കിലുള്ള ഗഹനപാടവമാണ് എന്നെ കരകയറ്റിയത്. കഴിഞ്ഞ ക്ലാസ്സുകളിൽ ഒരിക്കലും ആരെയും കടന്നുകയറാൻ സമ്മതിക്കാതെ പിടിച്ചുനിന്നതിനൊരു തിരിച്ചടി ! അന്ന് ശ്രീയോട് മമ്മക്കൊരു അസൂയ തോന്നിയോ എന്നൊരു സംശയം ! സ്കൂളിലെ പരീക്ഷകൾക്കൊപ്പം, ശ്രീയുടെ പഠനത്തിനോടൊപ്പം പഠിച്ച അറിവു കൊണ്ട് ഇത്രയുമെങ്കിലും നേടിയില്ലേ എന്ന സമാധാനമായിരുന്നു എനിക്ക്.. അത് പറഞ്ഞ് ഞാൻ മമ്മയെ സമാധാനിപ്പിച്ചു. അന്ന് എന്റെ നിർബന്ധം കൊണ്ടു മമ്മ ഒരു പാൽപായസം ഉണ്ടാക്കി. മമ്മ പള്ളിയിൽ വലിച്ഛനെയും, കുറവിലങ്ങാടുമെല്ലാം വിളിച്ചുപറഞ്ഞു. ഞാൻ ശ്രീയെ ഫോണിൽ വിളിച്ചു .."ചേട്ടാ ഈയിടെയായി എന്റെ തലമുടി കൊഴിയുന്നുവോ എന്നൊരു സംശയം! എന്താ ചെയ്ക ? ഞാൻ വേവലാതിപ്പെട്ടു.. എന്റെ തലമുടി ശ്രീക്ക് ദൗർബല്യമാണ്.. അവൻ അവന്റെ അമ്മയോടു ചോദിച്ചിട്ട് പറുദീസയിൽ വന്നപ്പോൾ ശാമ്പ്രാണി കട്ട പൊടിച്ചു തീക്കനലിൽ ഇട്ട് എന്റെ മുടിയിൽ പുക കൊള്ളിക്കാൻ വന്നു.. ഞാൻ ശ്വാസം മുട്ടി എണീട്ടോടുമ്പോൾ അവനതും കൊണ്ട് എന്റെ പുറകേയോടി.. മുടി പിടിച്ച് നന്നായി പുക കൊള്ളിച്ചു. എന്നിട്ട് ഇനി ഷാമ്പൂ ഇടാതെ വെളിച്ചെണ്ണ തേച്ചു കുളിക്കാൻ പറഞ്ഞു. അത്ര ശ്രദ്ധയായിരുന്നു ശ്രീക്ക് എന്റെ ഓരോ കാര്യങ്ങളിലും.. അന്ന് ശ്രീ വന്നതേ നേരെയിങ്ങുപോന്നു. മിഠായിയും വാങ്ങിയാണ് വന്നത്. ഞങ്ങൾ സന്തോഷം പങ്കുവച്ചു. ശ്രീയുടെ മുഖത്ത് ചെറിയൊരു വിഷാദം ഞാനിടക്കു ശ്രദ്ധിച്ചു. എനിക്കു മെഡിസിൻ കിട്ടാത്തതിനാലാകും അതെന്നു ഞാൻ സംശയിച്ചു. പപ്പാ വിളിച്ചു സന്തോഷം അറിയിച്ചു. എനിക്കൊരു സമ്മാനം വാങ്ങിത്തരാൻ മമ്മായോടു പറഞ്ഞാണ് പപ്പാ ഫോണ്‍ വച്ചത്. അന്ന് ആന്റിയുടെ അടുത്തുപോയി അത്താഴം കഴിക്കാമെന്നു ശ്രീ പറഞ്ഞു. എന്തോ ഒരു വിഷമം ശ്രീയെ അലട്ടുന്നുണ്ടെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോടു പറയാൻ ഞാൻ അപേക്ഷിച്ചു. അവൻ അവന്റെ മനസ്സു തുറക്കാൻ തുടങ്ങി. ചേച്ചിയെ കെട്ടിച്ചപ്പോൾ ശ്രീയുടെ അച്ഛൻ കുറച്ചു രൂപ വീടിന് അടുത്തുള്ള ഒരാളിൽ നിന്ന് വട്ടിപലിശക്ക് കടം എടുത്തിരുന്നു.. എല്ലാ മാസവും ശമ്പളം കിട്ടുമ്പോൾ പലിശ കൃത്യമായി കൊടുത്തു വന്നു. ഈയിടെ പണത്തിനു കുറച്ചു ഞെരുക്കം വന്നപ്പോൾ പലിശ മുടങ്ങി. ഇപ്പോൾ അയാൾ മുതലും, പലിശയും വേണമെന്നു പറഞ്ഞു അച്ഛനെ വല്ലാതെ ശല്യപ്പെടുത്തുന്നു. അതുകൊണ്ട് ശ്രീ പോരുമ്പോൾ ആ വീട്ടിൽ എല്ലാവരും വലിയ വിഷമത്തിലാണ്. ശ്രീയുടെ അച്ഛന് തറവാട്ടുമഹിമയോർത്തു മറ്റാരുടെയും മുന്നിൽ തല കുനിക്കാനും കഴിയുന്നില്ല. ശ്രീ പറയുന്നതു കേട്ട് ഒരു മരപ്പാവ കണക്കെ ഞാൻ ഞാനിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ഞാനതു തുടച്ചു, കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു. പരിഹരിക്കാൻ കഴിയാത്ത ഒന്നല്ല ഈ പ്രശ്നമെന്ന് പറഞ്ഞപ്പോൾ അവൻ കുനിഞ്ഞിരുന്നു.. എന്തെങ്കിലുമൊരു വഴി ഈശോ കാണിക്കുമെന്നു പറഞ്ഞു ശ്രീയെ ഞാൻ സമാധാനിപ്പിച്ചു. ഒരു വശത്ത് സന്തോഷം! മറുവശത്ത് സന്താപം! അവൻ യാത്ര പറഞ്ഞ് അകലുമ്പോൾ എന്റെ മനസ്സ് ശരിക്കും നൊമ്പരപ്പെട്ടു. അപ്പോൾ ഞാനൊന്ന് മനസ്സിൽ തീരുമാനിച്ചു...(തുടരും..) 74 തൊട്ട് 101 വരെ Please visit tomysree.blogspot.com
No comments:
Post a Comment